Slider

കല്യാണം കഴിക്കാൻ പോകുന്ന പെണ്ണ്

0
Image may contain: 1 person, smiling, beard and closeup

"ഏട്ടാ, പെട്ടന്ന് എന്നെ വിളിക്ക്, അത്യാവശ്യം ആണ്"
ശ്രുതിയുടെ മെസ്സേജ് ആണ്. എന്താണാവോ ഇത്ര വലിയ അത്യാവശ്യം? അവിടെയിപ്പോ കല്യാണതിരക്കല്ലേ, ഈ പെണ്ണിന്റെയൊരു കാര്യം.
ശ്രുതി, എന്റെ കാമുകി, കല്യാണം കഴിക്കാൻ പോകുന്ന പെണ്ണ് എന്ന് വേണമെങ്കിൽ പറയാം. ഞാൻ നാട്ടിൽ എത്തിയാൽ കല്യാണം ഉണ്ടാവും. കാര്യങ്ങൾ ഒന്നുമായിട്ടില്ല, എന്റെ ഇഷ്ടം അവളുടെ വീട്ടിൽ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കല്യാണത്തിന് ഉണ്ടായിരുന്ന ഒരു തടസമാണ് അവളുടെ ചേച്ചി ശരണ്യ. തടസം എന്ന് പൂർണ്ണമായി പറയാൻ പറ്റില്ല, മൂത്ത കുട്ടി നിൽക്കുമ്പോൾ ഇളയതിനെ കെട്ടിച്ച് വിടാൻ പറ്റില്ലല്ലോ. ഓരോ നാട്ട്നടപ്പൊക്കെ ഇല്ലേ.
എന്തായാലും നാളത്തോടെ ആ തടസം മാറിക്കിട്ടും, ശരണ്യയുടെ കല്യാണമാണ് നാളെ.
'ഹലോ, കുഞ്ഞൂസ്...'
'ഹലോ, ഏട്ടാ...'
'എന്താ ഡീ, അവിടെ എല്ലാം റെഡിയായില്ലേ?'
'ഏട്ടാ ഒരു പ്രശ്നം ഉണ്ട്'
'ഉം? എന്ത് പറ്റി?'
'ഈ കല്യാണം നടക്കില്ല. അയാള് വേറെ പെണ്ണിന്റെയൊപ്പം ഒളിച്ചോടി'
'ങേ? നീ തെളിച്ച് പറ'
'കുറച്ച് മുന്നേ അവരുടെ വീട്ടിൽ നിന്ന് ഫോൺ വന്നിരുന്നു. കല്യാണച്ചെക്കൻ അയാൾ പ്രേമിച്ചിരുന്ന കുട്ടിയുമായി ഒളിച്ചോടി ത്രേ. രാവിലെ ബ്യുട്ടിപാർലറിൽ പോവാ എന്ന് പറഞ്ഞ് ഇറങ്ങിയതാ, ഉച്ചവരെ വന്നില്ല. വിളിച്ചപ്പോൾ ഫോൺ ഓഫാണ്. ഉച്ചതിരിഞ്ഞ് അയാൾ വിളിച്ചു ത്രേ, രണ്ടാളും കൂടി ബാംഗ്ലൂരിലേക്ക് പോവാണ് എന്ന് പറഞ്ഞ്'
'ഓ, പണ്ടാരടങ്ങാൻ. ഇവനൊക്കെ ഇത് നേരത്തെ പറഞ്ഞൂടെ, ഇത്രയും എത്തിക്കണോ'
'ഇവിടെ എല്ലാവരും വിഷമിച്ചിരിക്കാ. ഇനി എന്താ ചെയ്യാന്ന് അറിയില്ല എട്ടാ'
'ശരണ്യ എന്ത് പറയുന്നു?'
'ചേച്ചി അപ്പൊ തുടങ്ങിയ കരച്ചിലാ. എന്തെങ്കിലും ചെയ്യോ എന്ന് പേടിച്ച് എല്ലാവരും ചേച്ചിടെ അടുത്തുണ്ട്'
'ഉം. അത് നന്നായി. പിന്നെ, ഇനി എന്താ ചെയ്യുന്നത്? സിനിമയിലെ പോലെ വേറെ ചെക്കനെ തപ്പുന്നുണ്ടോ?'
'എല്ലാവരും അതാ നോക്കുന്നത്'
'നിങ്ങൾക്കൊക്കെ വട്ടാണോ? കല്യാണം മുടങ്ങിയാൽ ഉടൻതന്നെ പുതിയ ആളെ അന്വേഷിക്കാ? സിനിമയിലും കഥയിലുമൊക്കെ അത് നടക്കും ഇത് ജീവിതമാണ്'
'വേറെ എന്താ ഏട്ടാ ചെയ്യാ? നാളെ ക്ഷണിച്ച എല്ലാവരും വരില്ലേ?'
'അപ്പൊ നാട്ട്കാരാണോ നിങ്ങൾക്ക് വലുത്? കല്യാണം മുടങ്ങിയാൽ അവർക്ക് ഒരു സദ്യ മാത്രമാണ് നഷ്ടം, ഏതെങ്കിലും ഒരുത്തനെ കെട്ടി നാട്ടുകാർക്ക് സദ്യ കൊടുത്താൽ നമ്മുടെ ശരണ്യക്കോ? അവളുടെ സ്വപ്നങ്ങളല്ലേ ഇല്ലാതാവുന്നത്? ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കാനാണോ അവളെ വളർത്തി വലുതാക്കിയത്?'
'എനിക്കൊന്നുമറിയില്ല ഏട്ടാ. അമ്മേടേം അച്ഛന്റേം കുടുംബത്തിൽ ഉള്ളവരൊന്നും റെഡിയല്ല. മാമൻ ഒരാളെ പറഞ്ഞിട്ടുണ്ട്, കൂടെ ജോലിചെയ്യുന്ന ആളുടെ അനിയനാ. വയസ്സ് കുറച്ച് കൂടുതലാ, മുപ്പത്തിആറ് ആയി. അതിലാണ് ഇപ്പൊ നിൽക്കുന്നത്'
'എനിക്കിതൊക്കെ കേൾക്കുമ്പോൾ ചൊരിഞ്ഞ് വരുന്നുണ്ട്. നിങ്ങൾക്കൊക്കെ എന്താ പറ്റിയത്?
നീ ഒരു കാര്യം ചെയ്യ്, അച്ഛന് ഫോൺകൊടുക്ക് ഞാൻ സംസാരിക്കാം'
'ശരി ഏട്ടാ'
'ഹലോ'
'ആ, വിനൂ, അറിഞ്ഞില്ലേ?'
'ഉം. അറിഞ്ഞു. അച്ഛൻ ഇനി എന്താ ചെയ്യാൻ പോകുന്നത്?'
'എനിക്കൊന്നും അറിയില്ലാ. എങ്ങനെയെങ്കിലും എന്റെ കുട്ടീടെ കല്യാണം നടന്നാൽ മതി എനിക്ക്'
'അവളെ അങ്ങനെ ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കണോ അച്ഛാ?'
'അല്ലാതെ ഞാനിപ്പോ എന്താ ചെയ്യാ? വയസ്സ് ഇത്തിരി കൂടുതലാ. നല്ല സ്വഭാവം ആണെന്നാ സുധാകരൻ പറഞ്ഞത്'
'ശരണ്യക്ക് ഇരുപത്തി ഒന്നല്ലേ ആയിട്ടുള്ളൂ, പതിനഞ്ച് വയസ്സിന്റെ വ്യത്യാസം ഉണ്ട്. നമുക്ക് ഒന്ന്കൂടി ആലോചിച്ചിട്ട് പോരേ അച്ഛാ? എടുത്ത് ചാടി പരിചയമില്ലാത്ത ഒരാൾക്ക് അവളെ കൊടുക്കണോ? നമുക്ക് അവളുടെ നല്ല ജീവിതം അല്ലേ വലുത്. ഒന്നും അറിയാത്ത ആളെകൊണ്ട് കെട്ടിച്ചാൽ പിന്നെ വല്ല പ്രശ്നങ്ങളും ഉണ്ടായാലോ? ഉണ്ണിമോളുടെ സ്വഭാവം അച്ഛന് അറിയുന്നതല്ലേ, എന്ത് ഉണ്ടായാലും ആ പാവം സഹിക്കുകയെ ഉള്ളൂ, ആരോടും പരാതിപറഞ്ഞ് വരില്ല. ഇന്നത്തെക്കാലത് പരിചയമുള്ളവരെപോലും വിശ്വസിക്കാൻ പറ്റില്ല. ഉണ്ണിമോൾ നന്നായി പഠിച്ച് ഒരു ജോലിയൊക്കെ കിട്ടിയ ആളാണ്, അതും കൂടി നമ്മൾ നോക്കണം. ആരുടെയെങ്കിലും അടുക്കളയിൽ എരിഞ്ഞ് തീരാനാണോ അവളെ പഠിപ്പിച്ചത്'
'എനിക്ക് മനസ്സുണ്ടായിട്ടല്ല, വേറെ എന്താ ചെയ്യാ?'
'അച്ഛാ, നമുക്ക് വലുത് ഉണ്ണിമോളാണ്. നാളെ കല്യാണം നടന്നില്ലെങ്കിൽ നാണക്കേടും കുറച്ച് ദിവസത്തേക്ക് വിഷമവും ഉണ്ടാകും. അത് സഹിച്ചേ പറ്റൂ. ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ കിടന്ന് അവൾ നരകിക്കുന്നത് കാണുന്നതിനേക്കാൾ നല്ലതല്ലേ ഇത്?'
'എനിക്ക് എന്റെ കുട്ടി വിഷമിക്കുന്നത് കാണാനുള്ള ത്രാണിയില്ല'
'അവൾ പാവം കുട്ടിയാണ്, എല്ലാവർക്കും അറിയാം. നമ്മുടെ കുടുംബത്തിലോ പരിചയത്തിലോ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവൾക്കും കൂടി ഇഷ്ടമാണെങ്കിൽ നാളെ കെട്ട് നടത്താം. അല്ലെങ്കിൽ ഇത് ഇങ്ങനെ പോട്ടെ. അവൾക്ക് വയസ്സ് മൂത്തിട്ടൊന്നും ഇല്ലല്ലോ, നമുക്ക് നല്ലൊരാളെ കണ്ട് പിടിക്കാം'
'ഉം, ഞാൻ എല്ലാരോടും കൂടിയൊന്ന് ആലോചിക്കട്ടെ'
'അച്ഛാ, ശരണ്യക്ക് ഫോണൊന്ന് കൊടുക്കോ?'
'ഉം'
പാവം പെണ്ണാണ് , അതിന് ഈ ഗതി വന്നല്ലോ. വായിൽ വിരൽ ഇട്ടാൽപോലും കടിക്കാത്ത കുട്ടിയാ, ഈശ്വരന്റെ ഓരോരോ പരീക്ഷണങ്ങൾ.
എന്നാലും ഈ പെണ്ണ് അവന്റെ കളിയൊന്നും അറിഞ്ഞില്ലേ ആവോ?
കല്യാണം ഉറപ്പിക്കുമ്പോൾ ഇപ്പൊ മൊബൈൽ ഫോൺ ആണ് കൊടുക്കാ, കല്യാണം ആവുമ്പോഴേക്കും ഒരു ജീവിതകാലം മുഴുവൻ വാക്കുകളിൽ പറഞ്ഞ് തീർക്കും. ആദ്യരാത്രി, കുട്ടികളുടെ എണ്ണം, പേര്, അവരുടെ പഠിപ്പ്, ജോലി, കല്യാണം ഇതൊക്കെ കല്യാണത്തിന് മുൻപ് തന്നെ പ്ലാൻ ചെയ്യും. ഇത്രയും ദിവസം സംസാരിച്ചിട്ടും ഈ പൊട്ടിക്ക് അവന്റെ ചതി മനസിലാക്കാൻ പറ്റിയില്ലേ?
'ഡീ...'
'ഉം'
'അത് പോട്ടെ പെണ്ണേ. അവന് വേണ്ടെങ്കിൽ വേണ്ട. ഇനി പറഞ്ഞിട്ട് കാര്യമില്ല, അത്കൊണ്ട് നീ വിഷമിക്കണ്ട'
'ഉം'
പണ്ട് തൊട്ടേ ഞാൻ സെന്റിമെന്റൽ ആണ്, ആരെങ്കിലും കരയുന്നത് കണ്ടാൽ എനിക്കും കരച്ചിൽ വരും. അത് പ്രിയപ്പെട്ടവരാകുമ്പോൾ സഹിക്കാനും പറ്റില്ല. എന്ത് പറഞ്ഞാ ഈ പെണ്ണിനെ ആശ്വസിപ്പിക്കാ.
'ഡീ നീ ഓക്കെയല്ലേ?'
'ഉം'
'ഇപ്പൊ നടന്നതിനേക്കാൾ വലുതാണ് ഇനി നടക്കാൻ പോകുന്നത്. ധൃതിപിടിച്ച് നിന്നെ കെട്ടിക്കാൻ പോവാ, നിന്നോട് വല്ലതും പറഞ്ഞിരുന്നോ?'
'ഇവിടെ സംസാരിക്കുന്നത് കേട്ടു'
'നീയെന്ത് തീരുമാനിച്ചു?'
'എനിക്കറിയില്ല ഏട്ടാ'
'ഡീ ഇങ്ങനെ ധൃതിപിടിച്ച് വേണോ? നാണക്കേടും സങ്കടവുമൊക്കെ ഉണ്ടാകും അതൊക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് , പെട്ടന്ന് ഒരു പരിചയവും ഇല്ലാത്ത ആളെ കെട്ടിയിട്ട് റിസ്ക് എടുക്കണ്ട. നമുക്ക് വേറെ ആലോചന നോക്കാം'
'എനിക്ക് ഒന്നുമറിയില്ല ഏട്ടാ'
'നീ നിന്റെ അയ്യോ പാവം സ്വഭാവം കൊണ്ടിരുന്നാൽ അവിടെ ഉള്ളവരെല്ലാരും കൂടി നിന്റെ ജീവിതം കൊണ്ട് അമ്മാനമാടും. ഇപ്പൊ തന്നെ നോക്ക് ഏതോ ഒരു വയസ്സനെ ആലോചിച്ച് വച്ചിരിക്കുന്നു'
'എല്ലാവരും പറഞ്ഞാൽ ഞാൻ എന്താ ചെയ്യാ?'
'വേണ്ട എന്ന് തന്നെ പറയണം. നിന്റെ ജീവിതത്തിന്റെ കാര്യമാണ്. അച്ഛനോട് ഞാൻ കാര്യങ്ങൾ ഒരുവിധം പറഞ്ഞിട്ടുണ്ട്. ഒരു കാര്യം ചോദിക്കട്ടെ?'
'എന്താ ഏട്ടാ?'
'നീ അവിടെ നിന്നൊന്ന് വിട്ട് നിൽക്ക് , കുറച്ച് പേഴ്സണൽ ആണ്'
'ഉം. ശരി'
'നിന്നെപ്പറ്റി എനിക്കറിയാം, എന്നാലും ചോദിക്കാ, മോൾക്ക് ആരോടെങ്കിലും പ്രേമം ഉണ്ടോ?'
'അങ്ങനെയൊന്നും ഇല്ല ഏട്ടാ'
'ഉണ്ടെങ്കിൽ പറയണം. ഇപ്പോൾ ആണെങ്കിൽ എന്തെങ്കിലും ചെയ്യാം.'
'ഇല്ല, അങ്ങനെ ആരുമില്ല'
'ഉം. നിന്നോട് ആരെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ? ഉണ്ടെന്ന് അറിയാം, അതിൽ നിനക്ക് ആരോടെങ്കിലും താല്പര്യം തോന്നിയിട്ടുണ്ടോ?'
'ഇല്ല. ഞാനതൊന്നും ആലോചിച്ചിട്ടില്ല'
'എടീ, ഞാനൊരു കാര്യം പറയാം, നീ ആലോചിച്ച് പറയ് ട്ടോ. നിനക്ക് നിഖിലിനെ അറിയില്ലേ, എന്റെ ഫ്രണ്ട്. അവൻ മുൻപ് നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതാ, പക്ഷേ അന്ന് നീ സമ്മതിച്ചില്ല. അവന് ശരിക്കും ഇഷ്ടായിരുന്നു നിന്നെ. നല്ലൊരു ജോലി കിട്ടിയിട്ട് വീട്ടുകാരുമായി വന്ന് ആലോചിക്കണം എന്ന് പറഞ്ഞ് ഇരുന്നതാ. അവൻ ട്രൈനിങ്ങിന്റെ ഭാഗമായി ചെന്നൈയിൽ പോയി വന്നപ്പോഴേക്കും ഇത് ഉറപ്പിച്ചിരുന്നു. ഇപ്പൊ എന്താണ് അവന്റെ ലെവൽ എന്ന് എനിക്കറിയില്ല, നിന്റെ അഭിപ്രായം ചോദിച്ചിട്ട് അവനോട് സംസാരിക്കാം എന്ന് വച്ചു'
'ഞാനെന്താ പറയാ?'
'അവനെ ഇഷ്ടമാണോ നിനക്ക്? മുൻപ് ഇഷ്ടമില്ലെങ്കിലും ഇനി ഇഷ്ടപ്പെടാൻ പറ്റോ?'
'എനിക്ക് ആളെ മനസിലായി....
ഞാൻ അതൊന്നും ചിന്തിച്ചിട്ടില്ല'
'അവൻ കാണാൻ കുഴപ്പമില്ല, അത്യാവശ്യം പഠിപ്പുണ്ട്, ഇപ്പൊ നല്ലൊരു ജോലിയും. നമുക്ക് ചേർന്ന കുടുംബമാണ്, വീട്ടുകാരെല്ലാവരും നല്ല ആളുകളാ. നിനക്ക് അവനെ അംഗീകരിക്കാൻ പറ്റുമെങ്കിൽ ഞാനൊന്ന് സംസാരിച്ച് നോക്കാം. എന്നിട്ട് അവനും ഓക്കേ ആണെങ്കിലേ അച്ഛനോടും മറ്റുള്ളവരോടും പറയുന്നുള്ളു'
'ഏട്ടന് ആളെപ്പറ്റി ഉറപ്പുണ്ടെങ്കിൽ എനിക്ക് സമ്മതമാണ്'
'ഓക്കേ, എന്നാൽ ഞാൻ സംസാരിച്ചിട്ട് വിളിക്കാം'
നിഖിൽ ചങ്ക് കൂട്ടുകാരൻ ആണ്. ഞാനും അവനും ഏകദേശം ഒരേ സ്വഭാവക്കാരായത് കൊണ്ട് നല്ലവനാണെന്ന് പറയാം. ഞങ്ങൾ രണ്ടാളും കൂടിയാണ് വായ്‌നോക്കാൻ ഇറങ്ങാറ്, ബൈക്ക് ഞാനെടുക്കും പെട്രോൾ അവനടിക്കും. പലരോടും ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിലും ഞങ്ങൾ രണ്ടാളും ഒരാളിൽ ഉറച്ച് നിന്നത് ശരണ്യയെയും ശ്രുതിയെയും കണ്ടതിന് ശേഷമാണ്. മൂത്തതിനെ അവനും ഇളയതിനെ ഞാനും തിരഞ്ഞെടുത്തു. അപ്പോഴേക്കും നേരമ്പോക്കിനുള്ള പ്രേമമെല്ലാം മടുത്തിരുന്നു. അത്കൊണ്ട് ഇത് അവസാനത്തെ പ്രേമമാണെന്നും ഇത് കല്യാണത്തിൽ എത്തണമെന്നും ഉറപ്പിച്ചിരുന്നു.
അങ്ങനെ രണ്ടാളും ചേച്ചിയെയും അനിയത്തിയേയും വളയ്ക്കാൻ ശ്രമം തുടങ്ങി.
ഭാഗ്യം എന്റെ കൂടെ ആയത് കൊണ്ടാവണം ശ്രുതി ചില പോസിറ്റീവ് സിഗ്നലുകൾ തരാൻ തുടങ്ങി. കിട്ടിയ ചാൻസ് മുതലെടുത്ത് ഞാൻ അവളോട് ഇഷ്ടം അവതരിപ്പിച്ച് കരാറിൽ ഒപ്പിട്ടു. അപ്പോഴും അവൻ ശരണ്യയുടെ ഒരു നോട്ടത്തിനായി കാത്തിരിക്കുകയായിരുന്നു. അവനെ സഹായിക്കണം എന്നുണ്ടായിരുന്നെങ്കിലും കയ്യിൽ കിട്ടിയതിനെ നിലനിർത്താനുള്ള തത്രപ്പാടിൽ ഒന്നിനും പറ്റിയില്ല. ശ്രുതി വഴി കാര്യങ്ങൾ അവതരിപ്പിക്കാൻ അവൻ നിർബന്ധിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല, ആദ്യം എന്റെ കാര്യത്തിൽ ഉറപ്പ് വരുത്തട്ടെ എന്ന് പറഞ്ഞു.
ഞാൻ പാലം വലിച്ചു എന്ന് മനസിലായപ്പോൾ അവൻ നേരിട്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ തീരുമാനിച്ചു, ശരണ്യയെ കണ്ട് ഇഷ്ടം പറഞ്ഞു. ആലോചിക്കാന്പോലും സമയമെടുക്കാതെ അവൾ പറ്റില്ലെന്ന് പറഞ്ഞു. പ്രേമിക്കാൻ ഒട്ടും താല്പര്യമില്ലത്രേ. ഇപ്പൊ പഠിക്കുന്നതിൽ മാത്രേ ശ്രദ്ധിക്കുന്നുള്ളു, കല്യാണം വീട്ടുകാർ പറയുന്ന ആളിനെ. ശരണ്യ അവളുടെ നയം വ്യക്തമാക്കി.
പിന്നെ കുറേ ദിവസം നമ്മുടെ നായകൻ മാനസമൈനേ പാടിനടന്നു. അപ്പോഴാണ് അവന് ഒരു ജോലി ശരിയായത്. ആദ്യം ആറ് മാസം ചെന്നൈയിൽ ട്രെയിനിങ്, അത് കഴിഞ്ഞ് കേരളത്തിലോ പുറത്തോ പോസ്റ്റിങ്ങ് കിട്ടും.
അവനെ ട്രെയിൻ കയറ്റി വിടുമ്പോൾ അവൻ ശരണ്യയെ നോക്കാനാണ് എന്നോട് പറഞ്ഞത്. ജോലി സ്ഥിരമായിക്കഴിഞ്ഞാൽ ഉടൻ അവളുടെ അച്ഛനെ കണ്ട് പെണ്ണ് ചോദിക്കണം. പൊതുവെ തമാശക്കാരനായ അവന്റെ മുഖത്തെ ഉറച്ച തീരുമാനം എന്നെ അത്ഭുതപ്പെടുത്തി. അന്നാണ് ഞാൻ അവസാനമായി അവനെ കണ്ടത്.
അവൻ പോയി അധികം കഴിയുന്നതിന് മുന്നേ ഞാനിങ്ങോട്ട് പോന്നു. ഇപ്പൊ എന്താ അവന്റെ അവസ്ഥ എന്നറിയില്ല. എപ്പോഴും ശ്രുതിയെ വിളിക്കുക കാരണം മറ്റുള്ളവരെയെല്ലാം മറന്നു പോയി. അധികം ആരെയും വിളിക്കില്ല, അവനെയും. ഗ്രൂപ്പിൽ ഇടയ്ക്കൊക്കെ ചാറ്റ് ചെയ്ത് ബന്ധം പുതുക്കാറുണ്ട്. എന്തായാലും വിളിച്ച് നോക്കാം.
'ഡാ, ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞില്ലേ, നീയെന്താ ഒന്നും പറയാത്തത്?'
'വിനൂ, എനിക്കവളെ ഇഷ്ടാണ്. ഇപ്പോഴും എനിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഇത്രപെട്ടെന്ന് എന്നൊക്കെ പറയുമ്പോൾ...'
'നീയിപ്പോ വീട്ടിൽത്തന്നെ ഉണ്ടല്ലോ, കാര്യങ്ങൾ ഒന്ന് പെട്ടന്ന് ആലോചിക്ക്'
'അതല്ല അളിയാ, വീട്ടുകാർ എന്ത് പറയും എന്നറിയില്ല'
'വീട്ടുകാർ എതിർത്താൽ അവളെയും കൊണ്ട് ഒളിച്ചോടും എന്ന് പറഞ്ഞ നീയാണോ ഇതൊക്കെ പറയുന്നത്?
അളിയാ, പുരകത്തുമ്പോൾ ബീഡിവലിക്കാൻ നിൽക്കല്ലേ. നിനക്ക് പറ്റില്ലെങ്കിൽ പറയ്. അവര് വേറെ ഏതോ ആളുമായി ഏകദേശം ഉറപ്പിച്ചതാ. നിനക്ക് വേണ്ടിയാ ഞാൻ അത് മാറ്റിവെക്കാൻ പറഞ്ഞത്. നിനക്ക് സമ്മതമാണെങ്കിൽ അര മണിക്കൂറിനുള്ളിൽ വിവരം താ. അല്ലെങ്കിൽ അത് നടത്തിക്കോളാൻ ഞാൻ പറയും'
'അളിയാ...'
വേണമെങ്കിൽ വിളിച്ച് പറയട്ടെ, അവളോട് ആത്മാർത്ഥമായ സ്നേഹമുണ്ടെങ്കിൽ അവൻ വിളിക്കും.
പതിനഞ്ച് മിനുട്ട് തികയുന്നതിന് മുന്നേ അവന്റെ വിളി വന്നു. എല്ലാം ഓക്കേ, എല്ലാവർക്കും ഓക്കേ.
വേഗം അവന്റെ രണ്ട്മൂന്ന് കാരണവന്മാരെ ശരണ്യയുടെ വീട്ടിലേക്ക് പോകാൻ പറഞ്ഞു, അവിടെ വിളിച്ച് കാര്യങ്ങളൊക്കെ ഏർപ്പാടാക്കിയിരുന്നു.
ഇതിപ്പോ നാളെ രാവിലെ വരെ സമയമുണ്ടല്ലോ, എല്ലാവരും കൂടി സംസാരിച്ച് തീരുമാനമെടുക്കട്ടെ. ഇല്ലെങ്കിൽ എല്ലാം എന്റെ മാത്രം ഉത്തരവാദിത്വമാവും.
അവിടെ താലികെട്ടലും സദ്യ വിളമ്പലും നടക്കുമ്പോൾ ഞാൻ ഇവിടെ കഫീലിന്റെ പെണ്ണുങ്ങളേം കുട്ടികളേം കൊണ്ട് ഷോപ്പിംഗ് മാളുകളിലേക് ഓടുകയായിരുന്നു. ഹൌസ് ഡ്രൈവർ ആയത് കൊണ്ട് ശരീരത്തിന് ക്ഷീണമൊന്നുമുണ്ടാകില്ല. പക്ഷേ ആകെ മടുപ്പാണ്. ആരോടും ഒന്നും മിണ്ടാൻ പറ്റില്ല, ആളുകളെ എവിടെയെങ്കിലും കൊണ്ടാക്കണം, അവർ തിരിച്ച് വരുന്നത് വരെ വണ്ടിയിൽ വെറുതെ ഇരിക്കണം.
നാട്ടിലെ കാര്യങ്ങളെല്ലാം മംഗളമായി നടന്നു.
'ഏട്ടോയ്, അതേ, ഒരു കാര്യമുണ്ട്'
'എന്താടീ?'
'ചേച്ചിടെ കല്യാണം കഴിഞ്ഞത് കൊണ്ട് അച്ഛൻ ഹാപ്പിയാണ്. ഇന്നലെ അമ്മയോട് പറയുന്നത് കേട്ടു, പതുക്കെ നമ്മുടെ കാര്യം നോക്കണമെന്ന്. അച്ഛന് ഇപ്പൊ ഏട്ടനെ വല്ല്യ കാര്യമാണ്. ഏട്ടൻ കാരണമാണ് ചേച്ചീടെ കല്യാണം നടന്നതെന്നാ എല്ലാവരോടും പറയുന്നത്. ഏട്ടനോട് പറഞ്ഞ് വീട്ടുകാരെ ഇങ്ങോട്ട് വിടാൻ പറയണം എന്നാ പറഞ്ഞത്. ഏട്ടൻ നാട്ടിൽ വരുമ്പോഴേക്കും എല്ലാം ഉറപ്പിക്കാനാ പരിപാടി'
'ആഹാ, അത് കലക്കിയല്ലോ'
'ഉം, അത് കേട്ടപ്പോൾ ഞാൻ തുള്ളിച്ചാടുകയായിരുന്നു. നമ്മുടെ കാര്യം അച്ഛൻ ആദ്യം എതിർത്തതല്ലേ, ഇപ്പൊ ആ അച്ഛൻ തന്നെ എല്ലാറ്റിനും മുൻകൈ എടുക്കുന്നു'
'ഉം. ഞാൻ വീട്ടുകാരുമായി സംസാരിക്കാം ട്ടോ. കഴിഞ്ഞ ആഴ്ച്ച നിന്റെ അച്ഛന് വിളിച്ചപ്പോൾ ആള് ഒരു കടപ്പാട് ഉള്ളപോലെയൊക്കെ സംസാരിച്ചു. എനിക്ക് ആകെ എന്തൊപോലെയായി. അപ്പൊ എന്നെക്കൊണ്ട് പറ്റുന്നത് ചെയ്തു, അത്രേ ഉള്ളൂ.
പിന്നെ, നമ്മുടെ നവദമ്പതികൾ ഹണിമൂൺ കഴിഞ്ഞ് വന്നോ?'
'ഉം, ഇന്നലെ എത്തി. ശരിക്കും പറഞ്ഞാൽ അവരാണ് നല്ല ജോഡികൾ. മറ്റേ ആളേക്കാൾ നല്ലത് നിഖിലേട്ടൻ തന്നെയാണ്. ചേച്ചിയും ഹാപ്പിയാണ്'
'നന്നായി ജീവിക്കട്ടെ എന്നും.
പിന്നെ വേറെ ഒരു കാര്യം, അച്ഛനുണ്ടോ വീട്ടിൽ?'
'ഉം. ഉണ്ട്'
'ഞാനന്ന് അച്ഛനോട് ആ കേസിന്റെ കാര്യം പറഞ്ഞിരുന്നു. എന്താണാവോ തീരുമാനിച്ചത്?'
'അതൊന്നും വേണ്ടെന്നാ അച്ഛൻ പറഞ്ഞത്. എല്ലാം നന്നായി അവസാനിച്ചില്ലേ എന്നാ അച്ഛൻ പറയുന്നത്'
'ഇത് അങ്ങനെ വിട്ടാൽ ശരിയാവില്ല. കുറ്റകൃത്യങ്ങൾ കൂടുന്നത് ആരും പ്രതികരിക്കാതിരിക്കുന്നത് കൊണ്ടാണ്. നിങ്ങളെ എല്ലാവരേം കുറച്ച് നേരത്തേക്കെങ്കിലും കണ്ണീര് കുടിപ്പിച്ചതാ അവൻ, അത് മറക്കണ്ട. വഞ്ചനാ കുറ്റത്തിനും മാനനഷ്ടത്തിനും കേസ് കൊടുക്കണം. നമ്മൾ ഇന്ന് ഇത് ചെയ്തില്ലെങ്കിൽ നാളെ മറ്റൊരാൾ ഇത്പോലെ ചെയ്യും. അന്ന് വേറെ ഒരു കുട്ടിയുടെ ജീവിതം തകരും. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവൻ സമൂഹജീവിയല്ല. ഒന്നുമില്ലെങ്കിലും അവന് എന്തെങ്കിലും ശിക്ഷ കിട്ടിയാൽ ഒരു പെണ്കുട്ടിയുടെയെങ്കിലും ജീവിതം രക്ഷിക്കാൻ നമുക്ക് പറ്റുമല്ലോ'
'കേസും കോടതിയുമൊക്കെ നാണക്കേടാണെന്നാ അച്ഛൻ പറയുന്നത്'
'അപ്പൊ നാട്ട്കാർക്ക് മുന്നിൽ അവൻ കാരണം നാണംകെട്ട് നിന്നത് നിന്റെ അച്ഛൻ മറന്നോ?'
'എനിക്കൊന്നുമറിയില്ല. ഏട്ടൻതന്നെ അച്ഛനോട് പറയ്'
'ഉം'
കുറേ നിർബന്ധിച്ചിട്ടാണെങ്കിലും അച്ഛനെക്കൊണ്ട് ഒരു കേസ് കൊടുപ്പിച്ചു. അവൻ ഇപ്പൊ തിരിച്ച് വന്നിട്ടുണ്ട്. ഒരേ ഒരു മകൻ ആയത് കൊണ്ട് അവന്റെ വീട്ടുകാർ എതിർപ്പൊന്നും കൂടാതെ അവരെ സ്വീകരിച്ചു. മനപ്പൂർവ്വം ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ച് അവനങ്ങനെ സന്തോഷിച്ച് ജീവിക്കണ്ട. വഞ്ചനാ കുറ്റത്തിനും മാനനഷ്ടത്തിന് അമ്പത് ലക്ഷത്തിനും കേസ് കൊടുത്തു. കേസിന്റെ നടത്തിപ്പിന് വേണ്ട എല്ലാ സഹായത്തിനും ആളുകളെ ഏർപ്പാടാക്കി.
'വിനൂ,'
'ആ, അച്ഛാ'
'ഇന്ന് അവരുടെ വീട്ടുകാർ വന്നിരുന്നു'
'എന്തിന്?'
'കേസ് ഒഴിവാക്കണം എന്ന് പറയാൻ. സംഭവിച്ചതിൽ അവർക്ക് സങ്കടം ഉണ്ട്'
'അതൊക്കെ അവരുടെ പൈസ തരാതിരിക്കാനുള്ള അടവാ. നമ്മൾ അനുഭവിച്ചതൊന്നും മറക്കരുത് അച്ഛാ'
'ഒന്നും മറന്നിട്ടല്ല, അവനെ ആശ്രയിച്ച് ഒരു പെൺകുട്ടി അവിടെയുമില്ലേ, അതിനെ ഓർത്തിട്ടാ. അമ്പത് ബുദ്ധിമുട്ടാണെങ്കിലും പറ്റുന്നത് തരാമെന്ന് അവർ പറഞ്ഞിട്ടുണ്ട്'
'ഉം, എന്നാലും മുപ്പതിൽ കുറയ്ക്കണ്ട. അത് നമ്മുടെ അവകാശമാണ്. അവരുടെ ചെക്കൻ ജയിലിൽ പോയിക്കിടക്കാതിരിക്കാൻ അവർ അത് തന്നേ പറ്റൂ'
'നമുക്കെന്തിനാ മോനേ വല്ലവരുടേം പൈസ'
'അച്ഛന് വേണ്ടെങ്കിൽ വേണ്ട. നമുക്ക് ഒരു അപകടം വന്നപ്പോൾ രക്ഷിച്ച ആളല്ലേ നിഖിൽ, അവന് കൊടുത്തൂടെ? അതോടെ ശരണ്യക്കും നല്ലൊരു ജീവിതം കിട്ടില്ലേ? അവന് പൈസക്ക് അത്യാവശ്യം ഉണ്ടായിട്ടല്ല, എന്നാലും നമ്മുടെ വക ഇരിക്കട്ടെ. അവൻ ഇല്ലായിരുന്നെങ്കിലോ?'
'ഉം. അവൻ അന്ന് വന്നില്ലെങ്കിൽ എന്റെ കുട്ടി...
അവര് തരുന്നത് എത്രയായാലും അവന് കൊടുക്കാം. എന്റെ കുട്ടിയെ നന്നായി നോക്കിയാൽ മതി'
'ആ കാര്യത്തിൽ പേടിക്കേണ്ട. ശരണ്യക്ക് ഒരു സങ്കടവും വരാതെ അവൻ നോക്കും'
'വിനൂ, നീ അച്ഛനോടൊന്നു വരാൻ പറയൂ, നിങ്ങളുടെ കാര്യങ്ങൾ സംസാരിക്കേണ്ടേ? എപ്പോഴാ ലീവ് കിട്ടാ? ഞാൻ കാരണമാ നീയിപ്പോ അവിടെ കഷ്ടപ്പെടുന്നത് എന്നറിയാം. എന്നോട് ദേഷ്യമൊന്നും തോന്നരുത്'
'അങ്ങനെയൊന്നും പറയരുത് അച്ഛാ. ഒരു അച്ഛന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അതാണ് ശരി. അതിൽ എനിക്ക് ഒരു ദേഷ്യവും ഇല്ല. ഞാൻ വീട്ടിൽ പറയാം അച്ഛാ'
ഹാവൂ, അങ്ങനെ എന്റെ കാര്യത്തിലും തീരുമാനമായി. എന്തായാലും ശരണ്യയുടെ കല്യാണം മുടങ്ങിയത് നന്നായി!!!
#രജീഷ് കണ്ണമംഗലം
'ഡാ വിനൂ...'
'ആ, എന്താ അളിയാ?'
'ഒന്നൂല്ല്യ, സുഖല്ലേ?'
'ഉം, നിനക്കോ?'
'സുഖം. ഇപ്പൊ നല്ല സമയമല്ലേ. ഇഷ്ടപ്പെട്ടപെണ്ണിനെ കെട്ടി സന്തോഷമായി ജീവിക്കുന്നു. ഇപ്പൊ ഇതാ പുതിയ സന്തോഷം. ആ കേസിൽ നിന്ന് കിട്ടിയ പൈസയില്ലേ അത് എനിക്ക് തരാമെന്നാ അവളുടെ അച്ഛൻ പറഞ്ഞിരിക്കുന്നത്. ഏകദേശം മുപ്പത് ലക്ഷം ഉണ്ടാകും'
'ഡാ, ഞാനല്ലേ അങ്ങേരോട് നിനക്ക് തരാൻ പറഞ്ഞത്'
'ആണോ? താങ്ക്സ് മച്ചാനേ. എനിക്ക് ഒരുപാട് സന്തോഷായി ഡാ'
'നീ അധികം സന്തോഷിക്കണ്ട. ആ പൈസ നിനക്കുള്ളതല്ല'
'ങ്ങേ? പിന്നെ?'
'അത് എനിക്കുള്ളതാണ്. നിനക്ക് അതിൽ അവകാശമില്ല. അത് എനിക്ക് തരാൻ നീ അച്ഛനോട് പറയണം'
'അതെങ്ങനെയാ ശരിയാവാ? അന്ന് ഞാൻ വന്നത് കൊണ്ടല്ലേ കല്യാണം നടന്നത്, അപ്പൊ എനിക്ക് തന്നെയാണ് അവകാശം'
'നീയല്ലെങ്കിൽ വേറെ ആരെങ്കിലും അവളെ കെട്ടുമായിരുന്നു. നീ കെട്ടിയത് കൊണ്ട് മുപ്പത് പവനും പത്ത് ലക്ഷം രൂപയും നിനക്ക് കിട്ടി. അത് മതി നിനക്ക്. ഈ മുപ്പത് എനിക്കുള്ളതാണ്. ഞാനാണ് അവരെ നിർബന്ധിച്ച് കേസ് കൊടുക്കാൻ പറഞ്ഞത്. ഞാൻ അന്ന് ബുദ്ധിക്ക് കളിച്ചില്ലെങ്കിൽ ഈ മുപ്പത് ലക്ഷം അവരുടെ ബാങ്കിൽ തന്നെ ഇരുന്നേനെ'
'അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് തരാമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.
പിന്നെ വേറെ കാര്യം. നീ ഇപ്പോഴും ശ്രുതിയെ ഇഷ്ടപ്പെടുന്ന ആള് മാത്രമാണ്. ഞാൻ ആ വീട്ടിലെ മരുമകനും, ആരുടെ വാക്കിനാണ് വില കൂടുതൽ എന്നോർത്തോ. ഞാനൊരു വാക്ക് പറഞ്ഞാൽ....'
'നീ ഒന്നും പറയില്ല. ഒന്നും കാണാതെ ഞാൻ ഈ കളിക്ക് ഇറങ്ങുമെന്ന് നീ കരുതിയോ? പണ്ട് നിന്റെ കാര്യം ശരണ്യയോട് പറഞ്ഞില്ലെന്ന് പറഞ്ഞ് എന്നെയും ശ്രുതിയെയും തമ്മിലടിപ്പിക്കാൻ നീ കുറേ ശ്രമിച്ചതൊക്കെ എനിക്കറിയാം. അത് അറിഞ്ഞിട്ടും നിന്നെ ഞാൻ വിളിച്ചത് സ്നേഹം കൊണ്ടാണെന്ന് കരുതിയോ? ഇങ്ങനെ കുറച്ച് പ്ലാൻ എനിക്കുണ്ടായിരുന്നു. നീ അച്ഛനോട് പറഞ്ഞ് ആ പൈസ മുഴുവൻ എനിക്കുള്ള സ്ത്രീധനമായി തരാൻ പറയണം'
ശ്രുതിയോടുള്ള ഇഷ്ടം പറഞ്ഞപ്പോൾ ആദ്യം എതിർത്ത ആളാ അവളുടെ അച്ഛൻ. സ്വന്തമായി അധ്വാനിച്ച് പൈസ ഉണ്ടാക്കിവന്നാലേ അവളെ തരൂ എന്നാ അയാള് പറഞ്ഞത്. അച്ഛനും ഏട്ടനും ജോലി ചെയ്ത് പൈസ ഉണ്ടാക്കുമ്പോൾ ഞാൻ എന്തിനാ പണിക്ക് പോകുന്നത് എന്ന് ആലോചിച്ച് നടന്ന എന്നെ ഈ മരുഭൂമിയിൽ എത്തിച്ചത് അയാളാ. അല്ലെങ്കിൽ ഞങ്ങളുടെ കുട്ടിക്കിപ്പോ ഒരു വയസായേനെ. അയാൾ പറഞ്ഞു പൈസ ഉണ്ടാക്കാൻ, അയാളെ വച്ച് തന്നെ ഞാൻ പൈസ ഉണ്ടാക്കി അയാളുടെ കയ്യിൽതന്നെ ഏൽപ്പിച്ചു, ഇനി ആ പൈസ അയാൾ തന്നെ എനിക്ക് തരണം.
'അതൊന്നും പറ്റില്ല അളിയാ. നീ നിന്റെ പണി നോക്ക്. അധികം കളിച്ചാൽ നീ വരുന്നതിന് മുൻപ് അവളുടെ കെട്ട് നടക്കും. എനിക്കുള്ള ഒരു രൂപപോലും ഞാൻ നിനക്ക് തരില്ല. നിന്റെ കാര്യം ശരിയായപ്പോൾ പാലം വലിച്ച ആളാ നീ'
'മോനേ നിഖിലേ, നമ്മുടെ അശ്വിനി എങ്ങനെയാ മരിച്ചത്?'
'അവള് ആത്മഹത്യ ചെയ്തതല്ലേ. അതെന്തിനാ ഇപ്പൊ പറയുന്നത്?'
'നിങ്ങൾ തമ്മിൽ കുറച്ച് കാലം പ്രേമത്തിൽ ആയിരുന്നല്ലോ. അവള് ഒരു പോക്ക് കേസാണെന്ന് മനസിലായപ്പോ നീ ഒഴിഞ്ഞു. അവൾ വേറെ ആളെ പിടിച്ചു. അതൊക്കെ എനിക്കറിയാം. അവൾ മരിക്കുമ്പോൾ ഗർഭിണി ആയിരുന്നു. ഏതോ ഒരുത്തൻ കൊടുത്ത പണിയാണ്. നിനക്കതിന് കഴിവില്ല എന്നെനിക്കറിയാം.കെട്ടിപ്പിടിച്ച് ഉമ്മവെച്ചാൽ കുട്ടികൾ ഉണ്ടാവോ എന്ന് ചോദിച്ച ആളാ നീ.
അതൊക്കെ വിട്, നിങ്ങളുടെ ബന്ധം ഞാൻ ശരണ്യയോട് പറഞ്ഞാലോ?'
'പേടിപ്പിക്കല്ലേ, അതൊക്കെ ഞാൻ അവളോട് പറഞ്ഞതാ. പിന്നെ നീ പറയുന്നതിലും അവൾക്ക് വിശ്വാസം ഞാൻ പറയുന്നതാ'
'ഓക്കേ, നീ പറയാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞാലോ? അവളോടല്ല, എല്ലാവരോടുമായി. പോലീസിനോടും.
നീ ഈ കഥ കേൾക്ക്.
നിങ്ങൾ തമ്മിൽ പ്രേമത്തിലായിരുന്നു, തെളിവുണ്ട്. നിങ്ങൾ പാർക്കിലും ബീച്ചിലുമൊക്കെ കറങ്ങാൻ പോകുമ്പോൾ തുണ വന്നത് ഞാനല്ലേ. അന്ന് എന്റെ ക്യാമറയിൽ അല്ലേ നിങ്ങളുടെ ഫോട്ടോകൾ എടുത്തത്, അതെല്ലാം എന്റെ മെയിലിൽ ഉണ്ട്. നിങ്ങൾ ഉമ്മവയ്ക്കുന്നതുൾപ്പെടെ. അവളുടെ ഗര്ഭത്തിനുത്തരവാദി നീയാണെന്ന് പറഞ്ഞാലോ? നീ ചതിച്ചത് കൊണ്ടാണ് അവൾ ആത്മഹത്യ ചെയ്തതെന്ന് പറഞ്ഞാലോ?
ഈ ഫോട്ടോകൾ വച്ച് ഒരു കളി കളിച്ചാൽ നീ അകത്താ. ചിലപ്പോൾ ശിക്ഷയൊന്നും കിട്ടിയെന്ന് വരില്ല, എന്നാലും സ്ത്രീപീഡനം, ചതി, ആത്മഹത്യ, ഇതൊക്കെയായി ചാനലുകൾ ആഘോഷിക്കും. പിന്നെ കോടതിയും പോലീസ് സ്റ്റേഷനുമായി നിനക്ക് കറങ്ങിനടക്കാം.
ഈ സമയം കൊണ്ട് നിന്നെ ആ വീട്ടിൽ നിന്ന് പുറത്താക്കാൻ എനിക്ക് ഒരുപാട് ബുദ്ധിമുട്ടേണ്ടി വരില്ല'
'അളിയാ, നീ ചതിക്കല്ലേ'
'ആ, അളിയൻ. ആ ബോധം നിനക്ക് വേണം. എന്നാൽ രണ്ടാൾക്കും കൊള്ളാം. എനിക്ക് നിന്നെ ദ്രോഹിക്കണമെന്ന് ഒരു നിർബന്ധവുമില്ല'
'ഓക്കേ. ഞാൻ ആ പൈസ നിനക്ക് തരാം'
'നീ തരണ്ട. നമ്മുടെ അമ്മൂസാങ്ക് തന്നാൽ മതി. അയാൾ തരുമ്പോഴേ എനിക്ക് സന്തോഷമാകൂ. അതൊരു മധുരപ്രതികാരമാണ്'
'ഓക്കേ. ഞാൻ അങ്ങേരോട് പറയാം. പക്ഷേ നീ പാലം വലിക്കരുത്. നമ്മൾ ഒന്നിച്ച് നിന്നാൽ രണ്ടാൾക്കും കൊള്ളാം. ഈ പൈസ കിട്ടിയാൽ വീടൊന്ന് വെക്കാം എന്നാ കരുതിയത്, അത്കൊണ്ടാ ഞാൻ ഇത്തിരി ബലം പിടിച്ചത്. നീയത് മറന്നേക്ക്'
'വീടാണോ നിന്റെ പ്രശ്‍നം? എടാ ഞങ്ങളുടെ കെട്ട് കഴിഞ്ഞാൽ നീയങ്ങോട്ട് മാറിക്കോ. ഇളയ മകനായത് കൊണ്ട് എന്റെ വീട് എനിക്ക് തന്നെയാകും. ഏട്ടൻ വേറെ വീടിനുള്ള ആലോചന തുടങ്ങിയിട്ടുണ്ട്. നീ അവളുടെ വീട് എടുത്തോടാ'
'താങ്ക്സ് അളിയാ. ഡാ ഇത് പണിയൊന്നുമല്ലല്ലോ?'
'അല്ലടാ. നീയന്ന് കല്യാണത്തിന് സമ്മതിച്ചതിനുള്ള എന്റെ സമ്മാനം. (ഒന്ന് പോടാ കോപ്പേ, എന്റെ അച്ഛനും അമ്മയും എന്റെ തലയിലാവും ഇനി ഭാര്യേടെ വീട്ടുകാരെ കൂടി സഹിക്കാൻ എനിക്ക് വയ്യ. സാമ്പത്തികമായി നഷ്ടമാണെങ്കിലും റിസ്ക് എടുക്കാൻ വയ്യ. വയസ്സാൻകാലത്ത് അതുങ്ങൾക്ക് വല്ല രോഗവും വന്നാൽ ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ സമയമുണ്ടാവില്ല. കിട്ടിയത് മുഴുവൻ അവിടെ കൊടുക്കാനേ ഉണ്ടാവൂ)'
'അപ്പൊ ഞാൻ അച്ഛനോട് കാര്യങ്ങൾ പറയാം ട്ടോ'
'നീ ഞാൻ പറയുന്നത്പോലെ പറഞ്ഞാൽ മതി.
അച്ഛാ, എനിക്ക് പൈസയൊന്നും വേണ്ട, ഞാൻ അത് ആഗ്രഹിച്ചിട്ടല്ല ശരണ്യയെ കെട്ടിയത്. എനിക്ക് അവളെ അത്രയ്ക്ക് ഇഷ്ടായിരുന്നു. പണം തന്ന് അച്ഛൻ എന്റെ സ്നേഹത്തിന്റെ വില കുറയ്ക്കരുത്.
ആ പൈസ ശ്രുതിമോൾടെ കല്യാണത്തിന് എടുക്കാം, ഞങ്ങൾക്ക് ആവശ്യത്തിലധികം അച്ഛൻ തന്ന് കഴിഞ്ഞല്ലോ. വിനു അവിടെ ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്നത് ശ്രുതിയെ കെട്ടാൻ വേണ്ടി മാത്രമാണ്. അവന് അവളോടുള്ള സ്നേഹം എനിക്കറിയാം. ഈ പൈസ അവർക്ക് കൊടുത്താൽ ആ മരുഭൂമിയിൽ നരകിക്കാതെ നാട്ടിൽ എന്തെങ്കിലും ചെയ്യാമല്ലോ. എന്നെക്കൊണ്ട് പറ്റുന്നത് പോലെ ഞാനും സഹായിക്കാം. ഇനിയിപ്പോ വേറെ കാര്യങ്ങളൊന്നുമില്ലാത്തത്കൊണ്ട് അവരുടെ കാര്യം നമുക്ക് വേഗം നടത്തിക്കൂടേ?
ഇത് അതേപോലെ നീ അവതരിപ്പിച്ചാൽമതി'
'അളിയാ....'
'എന്താടാ അളിയാ....!!!!'

By: Rajeesh Kannamangalam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo