Showing posts with label SivanMannayam. Show all posts
Showing posts with label SivanMannayam. Show all posts

ഫോറസ്റ്റ് I Humour Story I Sivan Mannayam

 

എനിക്ക് പണ്ടൊരു മാമനുണ്ടായിരുന്നു; മധുമാമൻ. എൻ്റെ ബന്ധുവൊന്നുമല്ല, അങ്ങേർക്കു സുന്ദരിയായ ഒരു മോളുള്ളതുകൊണ്ട് മാമൻ എന്ന സ്ഥാനം നൽകി ഞാനദ്ദേഹത്തെ ആദരിച്ചിരുന്നു എന്നു മാത്രം.
എനിക്ക് പ്രായപൂത്രിയാകുമ്പോൾ 'മോളെ കെട്ടിച്ച് തര്വോ മാമാ' എന്ന് മധുമാമനോട് ചോദിക്കണമെന്ന് ഞാനുറച്ചിരുന്നു. മാമൻ അപ്പോൾ അനുകൂലസ്വരത്തിൽ മൂങ്ങയെപ്പോലെ ഉം.. എന്ന് മൂളുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആ ഉറപ്പിൻമേൽ മനസിൽ ഞാനൊരു സ്വപ്നക്കൊട്ടാരം കെട്ടിയുയർത്തി. ആ കൊട്ടാരത്തിൽ ഞാനും മധുമാമൻ്റെ മോള് രജനിയും മാത്രം. മധുമാമന് പോലും കൊട്ടാരത്തില് പ്രവേശനമില്ലായിരുന്നു.
ഭാവിഅമ്മായിഅപ്പനായി മനസിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്നതിനാൽ മധുമാമനോട് എനിക്ക് ഭയങ്കര ബഹുമാനമായിരുന്നു.
സുഭാഷ് ചന്ദ്രബോസ് ,നെപ്പോളിയൻ, മധുമാമൻ ഇവരായിരുന്നു എൻ്റെ ഹീറോസ്.
മധുമാമൻ കടലിൽ ചാടാൻ പറഞ്ഞാൽ ഞാൻ അപ്പ ചാടുമായിരുന്നു. എൻ്റെ ദൈവമായിരുന്നു മധുമാമൻ. എൻ്റെ പൂജാമുറിയിൽ പരമശിവൻ ,കൃഷ്ണൻ, മധുമാമൻ എന്നീ മൂന്ന് ദൈവങ്ങളുടെ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്.
ഞാൻ ജംഗ്ഷനിലൊക്കെ ഇരിക്കുമ്പോൾ അതുവഴി മധുമാമൻ നടന്ന് വന്നാൽ, ഞാനുടനെ ചാടി എഴുന്നേറ്റ് മുണ്ടിൻ്റ മടക്കിക്കുത്തൊക്കെ അഴിച്ചിട്ട് കൈകൂപ്പിനില്ക്കുമായിരുന്നു. ബസിൽ വച്ച് മധുമാമനെ കാണുകയാണെങ്കിൽ ഞാനുടനെ സീറ്റിൽ നിന്ന് ചാടിയെണീറ്റ് എൻ്റെ സീറ്റ് മാമന് സമ്മാനിച്ചിരുന്നു. ഒരു ദിവസം ഈ മാമൻ വരുന്നത് കണ്ട്, വലിച്ചുകൊണ്ടിരിക്കുന്ന സിഗരറ്റ് ഞാൻ വലിച്ചെറിയുകയും തത്ഭലമായി മണ്ടൻ കുന്നിലെ ഒരു റബ്ബർ എസ്റ്റേറ്റ് അപ്പാടെ കത്തിയമരുകയും ചെയ്തു. മൂന്നാഴ്ചയാണ് ഞാൻ ജയിലിൽ കിടന്നത്, എല്ലാം മാമന്റെ മരുമോനാകാൻ വേണ്ടി മാത്രം!
പക്ഷേ നടന്നത് എന്താ, പറയാം, നിങ്ങൾ കേൾക്കണം:
എനിക്ക് പ്രായപൂത്രിയായതിന്റെ അന്ന് രാവിലെ പത്ത് മണിക്ക്, മാമന്റമോളെ പെണ്ണ് ചോദിക്കുക എന്ന മഹത് ലക്ഷ്യവുമായി ഞാൻ മധുമാമന്റ ഗൃഹത്തിലെത്തി.മാമന്റ വീട് എനിക്ക് വെറുമൊരു വീടായിരുന്നില്ല, എന്റെ ദേവി വാഴുന്ന അമ്പലമായിരുന്നു. ഞാൻ ആ വീടിന് മുന്നിൽ നിന്ന് പ്രാർത്ഥനാപൂർവം തൊഴുതു നിന്നു.
മാമൻ ഇറങ്ങി വന്നു. ഞാൻ മുണ്ടൊക്കെ അഴിച്ചിട്ട് ,അതി വിനയത്തോടെ ആവശ്യമുണർത്തിച്ചു. അതുവരെ എൻ്റെ ദൈവമായിരുന്ന ,എൻ്റെ ഹീറോ ആയിരുന്ന ആ കൊരങ്ങൻ അപ്പോ പറയുകയാണ് "സർക്കാർ ഉദ്യോഗസ്ഥനേ എന്റെ മോളെ കൊടുക്കൂ " എന്ന്. എന്റെ കണ്ണ് നിറഞ്ഞു.കണ്ണുൾപ്പടെയുള്ള എന്റ ശരീരത്തിലെ ഒമ്പത് ദ്വാരങ്ങളിലൂടെയാണ് ആ അവസരത്തിൽ കണ്ണീര് പുറത്ത് ചാടിയതെന്ന് പറഞ്ഞാൽ സംഗതിയുടെ സീരിയസ്നസ് നിങ്ങൾക്ക് മനസ്സിലാക്കാമല്ലോ.
ഞാൻ വീണ്ടും താണ് കേണ് അപേക്ഷിച്ചു "സർക്കാരുദ്യോഗസ്ഥന് കൊടുത്തിട്ട് ബാക്കി വല്ലതുമുണ്ടെങ്കിൽ എനിക്ക് തര്വോ മാമാ "
പക്ഷേ ആ കല്ലൻ കഠിനഹൃദയൻ എന്നെ ആട്ടിപ്പുറത്താക്കി.അന്ന് റദ്ദ് ചെയ്തതാണ് ഞാനയാളുടെ മാമൻ സ്ഥാനം.ഇപ്പോ എനിക്കയാൾ വെറും മധു. എൻ്റെ മുന്നിൽ അങ്ങേർ വെറുമൊരു കൊതു!
പിന്നേടൊരു ദിവസം എന്നെ വഴിയിൽ വച്ചു കണ്ടപ്പോൾ അങ്ങേര് പറഞ്ഞു "എടാ രമേശാ.. മോളുടെ കല്യാണം ഉറപ്പിച്ചു.പയ്യൻ ഫോറസ്റ്റിലാ.. "
അതു കേട്ടയുടനെ ഞാനൊരു സിഗരറ്റ് കത്തിച്ചു വലിച്ചു, ഇനി ഈ വായിനോക്കിയെ ഞാനെന്തിന് ബഹുമാനിക്കണം.പിന്നെ ഞാനയാളെ കാണുമ്പോൾ മുണ്ട് കയറ്റിക്കെട്ടി നിന്ന് ചന്തി ചൊറിയും. ഒളിച്ച് നിന്ന് 'കൊതൂ' എന്ന് വിളിക്കും.
അയാളുടെ മോളുടെ കല്യാണത്തിന് ഞാൻ പോയില്ല, ആ കല്യാണമെന്നല്ല പിന്നെയൊരു കല്യാണത്തിനും ഞാൻ പോയിട്ടില്ല. കല്യാണം എന്ന് കേൾക്കുന്നതേ വെറുപ്പായിപ്പോയി.
കുറേനാൾ കഴിഞ്ഞപ്പോൾ, അങ്ങേരുടെ മരുമോനെ പോലീസ് പിടിച്ചെന്ന് കേട്ടു. വഴിയിൽ വച്ച് കണ്ടപ്പോൾ ഞാനാകാര്യം അങ്ങേരോട് ചോദിച്ചു.
' ബ്രോക്കർ പറ്റിച്ചതാടാ, അയാൾ ചെറുക്കൻഫോറസ്റ്റിലാണെന്ന് പറഞ്ഞപ്പോൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലാന്നാ ഞാൻ വിചാരിച്ചത് ..'
അപ്പോ മരുമോൻ ഫോറസ്റ്റിലല്ലേ ..? എനിക്കത്ഭുതമായി.
ഫോറസ്റ്റിൽ തന്നെ.. മാസത്തിൽ മുപ്പത് ദിവസവും ഫോറസ്റ്റിൽ തന്നെ.. അവിടെ ചാരായം വാറ്റാണ് പണി.. ! പോലീസ് പിടിച്ചപ്പോഴാ കാര്യങ്ങള് ഞങ്ങളറിഞ്ഞത്..
എനിക്ക് ഭയങ്കര സന്തോഷമായി. അങ്ങേരുടെ തോളത്ത് തട്ടി പൊട്ടിച്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു "മാമന് കോളടിച്ചല്ലാ.. മരുമോൻ വലിയ വാറ്റുകാരനല്ലേ ഇനി ദെവസോം ചാരായം കുടിക്കാല്ലാ.... "
മാമന്റെ നവദ്വാരങ്ങളിൽ കൂടിയും കണ്ണീര് പുറത്തേക്ക് വരുന്നത് ഞാൻ കണ്ടു.😃
▪ശിവൻ മണ്ണയം▪

പ്രേത ഭൂമിയിലെ വഴിയാത്രക്കാർ


സംഭവം ഫസ്റ്റ് ആംഗിളിൽ.....
__________________
സമയം രാത്രി 11.50.... അർദ്ധരാത്രിയാവാൻ ഇനി തുലോം തുച്ഛം നിമിഷങ്ങൾ! സാബു വാച്ചിൽ നോക്കിയതുകൊണ്ടാണ് ഇക്കാര്യം മനസിലായത്.വാച്ചിൽ നോക്കിയില്ലായിരുന്നുവെങ്കിൽ സാബു ഒരിക്കലും ഇതറിയുമായി രുന്നില്ല ...
വൈകുന്നേരം കൃത്യം അഞ്ച് മണിക്ക് മണ്ടൻ കുന്ന് ജംഗ്ഷനിലെ വിമലൻ ആശാൻ്റെ ചായക്കടയുടെ മുന്നിലുള്ള സിമൻ്റ് ബഞ്ചിലിരുന്ന് കൂട്ടുകാരൻ തങ്കുട്ടനോടൊപ്പം ചക്കുളത്തമ്മയുടെ ശക്തിയെ കുറിച്ച് സംസാരിച്ചു തുടങ്ങിയതാണ് സാബു.സമയം കഴിയുംതോറും കൂട്ടുകാർ കൂടി വന്നു.7 മണിയായപ്പോൾ പതിവുകാരെല്ലാം എത്തി.ഓരോരോ കാര്യങ്ങളെ പറ്റി പറഞ്ഞ് അവർ പൊട്ടിച്ചിരിച്ചു, നെടുവീർപ്പിട്ടു,വികാരതരളിതരായി, തർക്കിച്ചു, ഉന്തും തള്ളും നടത്തി, തെറി പറഞ്ഞു, കൊങ്ങക്ക് പിടിച്ചു.....
ഇതിനെല്ലാം ശേഷമാണ് ഷിബു എന്ന അന്ധവിശ്വാസി ചില പ്രേതകഥകൾ പറഞ്ഞു തുടങ്ങിയത്. യുക്തിവാദിയായ സാബു അതീവ ദുർബലമായി ആ അന്ധവിശ്വാസത്തെ എതിർക്കാൻ ശ്രമിച്ചു നോക്കി. പക്ഷേ തങ്കുട്ടൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ... ഇനി പ്രേതങ്ങളെങ്ങാനും ഉണ്ടോ? സാത്താൻ, ആടിന്റെ തല ,കൊമ്പ്, സുഷ്മ ശരീരം, കൂടുവിട്ട് കൂടുമാറൽ, ഹോ...! ആ സമയത്ത് ഒരു ഓലമടൽ വീഴുകയും ആയുക്തിവാദി പേടിയാൽ രണ്ട് തുള്ളി യൂറിൻ പുറന്തള്ളുകയുമുണ്ടായി. യുക്തിവാദിക്ക് ദൈവത്തെ പേടിയില്ല പക്ഷേ പ്രേതത്തെ പേടിയാണ് എന്ന തത്വം ഇവിടെയും പ്രാവർത്തികമായി .
ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്നചിന്തയാലാണ് സമയമെത്രയായി എന്നറിയാൻ സാബു വാച്ചിൽ നോക്കിയതുംസമയം 11.5 O ആണെന്ന് തിരിച്ചറിഞ്ഞതും...
ഉടനെ തന്നെ സാബു ചാടിയെണീറ്റ് ആരോടും ഒന്നും പറയാതെ, കടയിൽ നിന്ന് വാങ്ങി വച്ചിരുന്നഒരു കവർ ഗോതമ്പ് മാവ് കൈയിലെടുത്ത് ,കക്കോടിയും കേറ്റിക്കെട്ടി ഇരുട്ടിലേക്ക് എടുത്ത് ചാടി വേഗത്തിൽ നടന്നു.
കട്ടപിടിച്ച ഇരുട്ട്.റോഡിനിരുവശവും വളർന്ന് നില്ക്കുന്ന റബ്ബർ മരങ്ങൾ ഇരുട്ടിനെ കൂടുതൽ കറുപ്പിച്ചിരുന്നു. ഇരുട്ടിൻ്റെ കറുത്ത പുഴ ഇരു കൈകളുമുപയോഗിച്ച് ശക്തമായി തുഴഞ്ഞ് വെളിച്ചത്തിൻ്റെ തുരുത്ത് ലക്ഷ്യമാക്കി നീങ്ങി മി.സാബു.സാബു കിതച്ചു, പട്ടിയെ പോലെ.സാബുവിൻ്റെ ശരീരം ഇടവപ്പാതി പോലെ പെയ്തു.സാബുവിൻ്റെ വിയർപ്പുകണങ്ങൾ പുറത്ത് വീണ വഴിയോരതവളകൾ മഴ ചാറുന്നു എന്ന മൂഢവിശ്വാസത്തിൽ പാട്ട് തുടങ്ങി.
മെമ്പർ Mട കുമാറിൻ്റെ വീട് കഴിഞ്ഞതും സാബുവിൻ്റെ മനസിലെ ഭയം അതിൻ്റെ പരകോടിയിലെത്തി.ഇവിടം കഴിഞ്ഞാണ് വള്ളിയർപ്പൻകാട്, കുറ്റുംപുറം, നെടുങ്കാണി, മുത്തിക്കാവ്, ഗാന്ധി സ്മാരകം തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രേത ലോകം.മണ്ടൻകുന്ന് ഗ്രാമത്തിലെ സകലമാന പ്രേതകഥകളും മിത്തുകളും ഈ പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രദേശത്ത് ജനവാസം കുറവാണ്.എത്ര വലിയ യുക്തിവാദിയായാലും ഇവിടെ വന്ന് ഒരു രാത്രി തങ്ങിയാൽ ദൈവമേ കൈതൊഴാം എന്ന പാട്ടും പാടി തിരിച്ചു പോകും.
കോടാലിക്കുഴിയിലെ എരപ്പുകുഴി വെള്ളച്ചാട്ടത്തിൽ 'നിലാവിന്റെ പൂങ്കാവിൽ 'ഇത്യാദി പാട്ടുകളുംപാടി കുളിക്കുന്ന, കൈത മരങ്ങൾ പിടിച്ച് താഴ്ത്തി കൈതപ്പൂവ് പറിക്കുന്ന യക്ഷികൾ, പാതിരാത്രിയിൽ പുരുഷൻമാരെ കിട്ടിയാൽ കൊരവള്ളി കടിച്ച് മുറിച്ച് രക്തം കൂടിക്കുന്ന രക്തരക്ഷസുകൾ, രക്തരക്ഷസുകളുടെ പോലും ചോരകുടിക്കുന്ന കൊതുകുകൾ, ഉറങ്ങിക്കിടക്കുന്ന സുന്ദരികളെയും മോഷ്ടിച്ചു കൊണ്ട് വള്ളിയർപ്പൻ കാടിലെ വൻമരങ്ങളിലേക്ക് ചെരുപ്പും ഊരിയിട്ട് വലിഞ്ഞിഴഞ്ഞ് കയറുന്ന ഗന്ധർവൻ മാർ ..പേടിക്കാൻ ഇവിടെ എന്തെല്ലാമുണ്ട് !!
സാബു ട്രാൻസ്ഫോർമർജംഗ്ഷനിലെത്തി. ടി ട്രാൻസ്ഫോർമർ ഒരു ഭൂതത്താനെ പോലെ മുരളുന്നു.സാബു ഇടക്കിടക്ക് പുറകിലേക്ക് നോക്കി, ആരെങ്കിലും പുറകെ വരുന്നുണ്ടോ...
ഭയാനകമായ നിശബ്ദതത.ചീവീടുകൾ പോലും ചിലക്കാൻ മറന്ന് നിൽക്കുന്ന നിശബ്ദ പ്രേതഭൂമി. ഏകാന്ത നിശബ്ദത സൂചിമുന പോലെ സാബുവിൻ്റെ കാതിലേക്ക് തുളഞ്ഞു കയറി.അതിൻ്റെ മുന സാബുവിൻ്റെ ഹൃദയം വരെ നീണ്ടു.
സാബു കാതോർത്തു " ഒരു പയ്യൻ്റെ കരച്ചിൽ കേൾക്കുന്നുണ്ടോ?"
ട്രാൻസ്ഫോർമർ ജംഗ്ഷന് ഓപോസിറ്റായുള്ള റബ്ബർ എസറ്റേറ്റിലാണ് മരംപുഴുത് വീണ് ഒരു കൊച്ചു പയ്യൻ മരിച്ചു പോയത്.തകർന്നുടഞ്ഞതലയോടെ ഇളകി തൂങ്ങിയ കണ്ണുകളോടെ അവൻ്റെ പ്രേതം മുന്നിൽ നില്പുണ്ടോ ... ?! സാബു ഭയന്നു.തൊട്ടപുറത്തുള്ള വള്ളിയർപ്പൻകാട് ചിറയിലാണ് പൂനൻ എന്ന ചെറുപ്പക്കാരനെ ആരൊക്കെയോ ചേർന്ന് കെട്ടി താഴ്ത്തിയത് ! അവന്റെ വീർത്തവയറും തുറിച്ച കണ്ണും ...!
കണ്ണിൽ കുത്തിയാൽ അറിയാത്തത്ര ഗാഢമായ ഇരുട്ടിൽ നനഞ്ഞ് കുതിർന്ന ശരീരവുമായി പൂനൻ നില്പുണ്ടോ .. മുന്നിൽ... തൊട്ടു മുന്നിൽ ..?!
സാബുവിൻ്റെ നെഞ്ചിടിപ്പ് ഉച്ഛസ്ഥായിയിലായി. സാബുവിന് മൂത്രമൊഴിക്കാൻ മുട്ടി. പക്ഷേ അവിടെ നിന്ന് മൂത്രമൊഴിക്കാൻ ധൈര്യം ഇല്ല.മൂത്രം ഒഴിക്കാൻ ധൈര്യം വേണം, ഇല്ലേൽ മൂത്രം വരില്ല. മൂത്രവുമായി സാബു കൊടുങ്കാറ്റിൻ്റെ വേഗതയിൽ നടന്നു.സാബുവിൻ്റെ കൈയ്യിൽ ഇരുന്ന ഗോതമ്പുമാവിൻ്റെ കവർ വിയർപ്പിൽ നനഞ്ഞ് കുതിർന്നു .അച്ഛന് നാളെ പുട്ട് അവിച്ചു കൊടുക്കാനുള്ളതാണ്, ഗോതമ്പ് മാവ് കൈമോശം വന്ന് കൂടാ... എന്തൊക്കെയോ അപശബ്ദങ്ങൾ ഇരുട്ടിൽ ..സാബു ഗോതമ്പ് മാവും ചേർത്ത് പിടിച്ച് ഓടാനാരംഭിച്ചു. ഈ പ്രേത ലോകത്തിന് പുറത്ത് എത്രയും പെട്ടെന്ന് എത്തണം...
ഗാന്ധി സ്മാരകനിധി കേന്ദ്രം എന്ന ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ സാബുവിൻ്റെ ഭയം അതിൻ്റെ സൂപ്പർലേറ്റിവ് ഡിഗ്രിയിലെത്തി.ഗാന്ധി സ്മാരകം എന്ന പേര് മഹത്തായ ഒന്നാണ്; പക്ഷേ ഇന്നാട്ടുകാർക്ക് പ്രവർത്തനം നിലച്ച് ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന ഈ കെട്ടിടം ഒരു ഭാർഗ്ഗവി നിലയമാണ്.ഇത് ഗാന്ധി സ്മാരക നിധി കേന്ദ്രമല്ല, ഗാന്ധി സ്മാരക പ്രേത കേന്ദ്രമാണ്. മണ്ടൻ കുന്നിലെ സകല പ്രേതങ്ങളും ഇവിടെയാണ് തമ്പടിക്കുന്നത്.
പ്രേതത്തെ മുന്നിൽ കണ്ടാൽ തിരിഞ്ഞോടി രക്ഷപെടാമെന്ന് മനസിൽ ഉറച്ച്, സസൂഷ്മം സാബു ഓടിക്കൊണ്ടിരുന്നു, പ്രകാശവേഗതയിൽ....!ഗാന്ധിസ്മാരകത്തിലെ, തലക്കൊപ്പം വളർന്ന് നില്ക്കുന്ന ഉപ്പനച്ചൻ കാടിനുള്ളിൽ നിന്ന് കിണറ്റിൽ വീണ് ചത്ത തിലുക്കിച്ചി ഉമ്മയുടെ ഒപ്പനപാട്ട് മുഴങ്ങുന്നുണ്ടോ? അകലെയെവിടെയോ നായകൾ ഓരിയിടുന്നുണ്ടല്ലോ. അങ്ങകലെ നിന്നും കാറ്റിന്നലകളിൽ ഒഴുകിയെത്തുന്ന സംഗീതം യക്ഷിയുടെ പാട്ടാണോ?
സാബു കൊടുങ്കാറ്റിൻ്റെ ശബ്ദത്തിൽ കിതച്ചു. ദൈവത്തിനെ വിളിച്ചു കൊണ്ട് ആയുക്തിവാദി ഝടുതിയിൽ ഓടി..!
ഉപ്പനച്ചൻ കാടിന് മുന്നിലെത്തിയപ്പോൾ,പെട്ടെന്ന്... ദൈവമേ വളരെ പെട്ടെന്ന് ... ഒരു ചുവന്ന തീപ്പൊട്ട്;അല്ലാ.. കത്തിജ്വലിക്കുന്ന ഒരൊറ്റക്കണ്ണ്, നിലത്ത് നിന്നും മുകളിലേക്കുയർന്നു, സാബുവിൻ്റെ മുഖത്തിൻ്റെ തൊട്ടു മുന്നിലേക്ക് ...
സാബു ഭയം കൊണ്ട് പൊതിഞ്ഞ ഒരാർത്തനാദത്തോടെ തിരിഞ്ഞോടി. കൈയിലിരുന്ന ഗോതമ്പ് കവർ വലിച്ചെറിഞ്ഞു കൊണ്ടുള്ള ആ ഓട്ടം വേഗതയുടെ കാര്യത്തിൽ ഒരു സർവകാല റെക്കോഡാണ്.( നോട്ട് ദ പോയിൻ്റ് ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിലോടിയ മണ്ടൻ കുന്നുകാരനാകുന്നു സാബു)
സംഭവം സെക്കൻഡ് ആംഗിളിൽ
------------------
(അതേ ദിവസം)
ശശിമേശിരിയുടെ വർക്ക്കഴിഞ്ഞപ്പോൾ രാത്രി പത്ത് മണിയായി. പണി കഴിഞ്ഞ് കൂലിയും വാങ്ങി നെടുങ്കണി വളിയൻ സായ്പിൻ്റെ കടയിൽ കയറി കുറച്ച് ചായയും കുറച്ച് വാഴക്കാ അപ്പവും കഴിച്ചു.കൂറച്ച് നേരം നാട്ടുവർത്തമാനങ്ങളിൽ മുഴുകിരസിച്ചു.അവിടെ നിന്ന് യാത്ര തിരിച്ചപ്പോൾ സമയം രാത്രി 11.5 O
ചായയുടെ പണം പറ്റിലെഴുതിക്കോ എന്ന് പറഞ്ഞ് ഇറങ്ങുന്ന നേരത്ത് "നീ ഇതിന് അനുഭവിക്കൂമെടാ ദ്രോഹീ..'' എന്നുള്ള വളിയൻ സായ്പിൻ്റെ പ്രാക്ക്, വെറും 15 മിനുട്ടിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് ശശി സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
സ്വതവേ മന്ദഗതിക്കാരനായമേശിരി അഞ്ചേക്കർ സലീമിൻ്റ വീട് കഴിഞ്ഞതും അത്രക്കാണം വിട്ട് ഓടിത്തുടങ്ങി.അഞ്ചേക്കർ തൊട്ട് ഗാന്ധി സ്മാരകം വരെ അത്ര നല്ല പ്രദേശമല്ല.കുറ്റും പുറവും ,റോഡിന് ഇടത് വശത്തെ കുഴിമ്പോക്കുകളായ മുത്തിക്കാവ് കോടാലിക്കുഴി ഏര്യകളും, റോഡിന് വലത് വശത്തുള്ള വള്ളിയർപ്പൻകാടും പ്രേതശല്യത്തിന് കുപ്രസിദ്ധിയാർജിച്ചതാണ്.
ഓടിയോടി ഇബ്രാഹിമിൻ്റെ കടയുടെ അടുത്തെത്തിയപ്പോൾ മേശിരി ഒന്ന് നിന്ന് ശ്വാസമെടുത്തു. പിന്നെ ഭയമകറ്റാനായി നാല് ചുമയും ചുമച്ച് വിണ്ടും ഓടാൻ തുടങ്ങി. പൂനൻ ചത്ത കുളവും കടന്ന് ട്രാൻസ്ഫോർമർ ജംഗ്ഷനിലെത്തി.മനസിൽ വന്ന ഭയം അകറ്റാനായി ഒരു ബീഡി കത്തിച്ചു വലിച്ചു.
ഇരുട്ടിനെ അകറ്റാനായി തീപ്പെട്ടികത്തിച്ച് അതിൻ്റെ ഇത്തിരി വെട്ടത്തിൽ മേശിരി മുന്നോട്ട് നടന്നു. ഇനി ഓടാൻ വയ്യ!കല്ലും മുള്ളും നിറഞ്ഞ പാതയാണ്.ഇരുട്ട്...കറുകറുത്ത ഇരുട്ട്.ചന്ദ്രനും താരങ്ങളും എവിടെ പോയിക്കിടക്കുന്നു, നാശങ്ങൾ!
പാലപ്പൂവിന്റെ മണം.ഭയം കൊണ്ട് മേശിരി വിറച്ചു തുടങ്ങി. കൈയിലെ വിയർപ്പിൽ തീപ്പെട്ടി നനയാതിരിക്കാൻ മേശിരി കഠിനമായി യത്നിച്ചു.ഗാന്ധി സ്മാരകത്തിന് മുന്നിലെ ഉപ്പനച്ചൻ കാടിൻ്റെ സമിപമെത്തിയപ്പോൾ വിറയൽ കാരണം മേശിരിയുടെ കൈയിലിരുന്ന തീപ്പെട്ടി തറയിൽ വീണു.ഇരുട്ട് കറുത്ത ഇരുട്ട്...! വള്ളിയപ്പൻകാട്ടിലെ പാലമരങ്ങളിൽ നിന്ന് യക്ഷികളുടെ ചിരി മേശിരി കേട്ടു .ഈ ഇരുട്ടിൽ നിന്ന് തന്നെ കോരിയെടുത്ത് കാട്ടിലേക്ക് കൊണ്ടു പോകാൻപിശാചുക്കൾ പറന്നടുക്കുന്നുവോ?
തറയിൽ കുനിഞ്ഞിരുന്ന് മേശിരി ,ഭക്തി ഭയ പരവശതയോടെ തീപ്പെട്ടി തപ്പാനാരംഭിച്ചു. എത്രയും പെട്ടെന്ന് തീപ്പെട്ടി കിട്ടിയില്ലെങ്കിൽ ഇരുട്ടിന്റെ സന്തതികളുടെ ആഹാരമാകും ...!
പെട്ടെന്ന്, ദൈവമേ, വളരെ പെട്ടെന്ന് എന്തോ ഒന്ന് തൻ്റെ മുന്നിലേക്ക് നായയുടെത് പോലുള്ള കിതപ്പോടെ ഇരച്ചു വന്നതായി മേശിരിക്ക് തോന്നി. അറുകൊല ....!!!മേശിരി സർവമാന ദൈവങ്ങളെയും വിളിച്ചു കൊണ്ട് ചാടിയെണീറ്റു. പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല.മേശിരി അതി ശക്തിയായി ശ്വാസം ഉള്ളിലേക്ക് വലിച്ചത് കാരണം ചൂണ്ടിലിരുന്ന ബീഡി ശക്തിയായി ജ്വലിച്ചു. തൊട്ട് മുന്നിൽ പ്രേതം ... പേ...! പെട്ടെന്നത്ഒരു കുരവയുമിട്ട് തിരിഞ്ഞോടി.!മേശിരി നിശബ്ദമായ ഒരു നിലവിളിയോടെ ബോധമറ്റ് വീണു...
വാൽ കഷണം: പിറ്റെന്ന് രാവിലെ മണ്ടൻ കുന്ന് നിവാസികൾ ഗാന്ധി സ്മാരകത്തിന് മുന്നിൽബോധംകെട്ടു കിടക്കുന്ന ശശി മേശിരിയെയും, തൊട്ടപ്പുറത്ത് അനാഥമായി കിടക്കുന്ന ഒരു കവർ ഗോതമ്പുപൊടിയെയും കാണുകയുണ്ടായി...
കുറിപ്പ്: പ്രേതമുണ്ടെന്ന് വിശ്വസിക്കുന്നവർ നിരന്തരം പ്രേതങ്ങളെ കാണും. ഇല്ലെന്ന് വിശ്വസിക്കുന്നവർ എത്ര തിരഞ്ഞ് നടന്നാലും കാണില്ലാ.!
😊ശിവൻ മണ്ണയം

സുക്കർ ബക്കറിന്റെ ഇണ്ടാസുകൾ



ഇറ്റ്സ് രമണി ഇണ്ടിണ്ടാങ്കുഴീസ് ബർത്ത്ഡേ റ്റുഡേ. ഹെൽപ്പ് ഹെർ സെലിബ്രേറ്റ്! ഇങ്ങനെയൊരു ഇണ്ടാസ് രമേശന്റെ FB നോട്ടിഫിക്കേഷനിൽ അച്ചടിച്ചുവന്നത് വായിച്ചനേരം അറിയാതെ രമേശനൊന്ന് മുകളിലേക്ക് ചാടിപ്പോയി, സന്തോഷം കൊണ്ട്.
ആദ്യമായിട്ടാണിങ്ങനെ ഒരു പെണ്ണ്.. സഹായമൊക്കെ അഭ്യർത്ഥിച്ച് ... രമേശന്റെ കണ്ണ് നിറഞ്ഞു തൂവി. രമണീ താങ്ക് യൂ ... എന്നെ ഓർമ്മിച്ചതിന് .. നിന്നോടൊപ്പം ഈ രമേശനുണ്ട്. എന്തിനും ഏതിനും ...
താനൊരു പുരുഷനായിരിക്കുന്നു പെണ്ണുങ്ങൾ സഹായവും ചോദിച്ചു വരാൻ തുടങ്ങിയിരിക്കുന്നു. തനിക്ക് പ്രായപൂർത്തി കൈവന്നിരിക്കുന്നു, ഈ മുപ്പത്തി ഏഴാം വയസിൽ.! ഇനി ചത്താലും വേണ്ടില്ല .
രമേശൻ ചിന്തിച്ചു:എത്രകാശ് പൊട്ടിയാലും വേണ്ടില്ല രമണിയുടെ ബർത്ത് ഡേ കെങ്കേമമാക്കണം.ഇത്രേം ഫ്രണ്ട്‌സ് ഉണ്ടായിട്ട് എന്നെ മാത്രം രമണി സഹായിക്കാൻ വിളിച്ചു. അവളുടെ കവിതകളിൽ ലൈക്കമർത്തുകയും കമന്റ് ചേർത്ത് വയ്ക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് ആരാധകരെ അവൾ ക്ഷണിച്ചില്ല. രമണി അറിയാതെ 'ഉ' എന്നൊരു അക്ഷരം ടൈപ്പായി FB യിൽ പോസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. 5000 പേരാണ് അത് ഷെയർ ചെയ്തത്. ദൈവത്തിന്റെ 'ഉ' എന്ന പേരിലത് FB ചരിത്രത്തിലിടം നേടുകയുണ്ടായി. അത്രക്ക് ആരാധകരാണ് രമണിക്ക്. ഞാനിതുവരെ ഒരു ലൈക്കു പോലും കൊടുത്തിട്ടില്ല, എന്നിട്ടും രമണി... രമണീ നീഒരു ദേവതയാണ്.
പെട്ടെന്ന് തന്നെര മണിക്ക് മെസേജ് അയക്കാം. അല്ലെങ്കിൽ വേറെ ഏതെങ്കിലുമൊരു കോന്തൻ പിറന്നാൾ ആഘോഷം ഏറ്റെടുത്ത് നടത്തും. അത് അനുവദിക്കാൻ പാടില്ല. അവൾക്ക് ഒരു സർപ്രൈസ് ഗിഫ്റ്റും കൊടുക്കണം.
ഉടനെ തന്നെ രമേശൻ രമണിക്ക് ഒരു മെസേജ് ടൈപ്പി: പ്രിയമുള്ള രമണീ, നിന്നെ സഹായിക്കാൻ ഞാനിതാ റെഡി! ഉടനെ തന്നെ ഞാൻ നിന്റെ വീട്ടിലെത്താം. നീ ഒന്നും ചെയ്യണ്ട, എല്ലാം ഞാൻ വന്നിട്ട് ചെയ്യാം. നമ്മളൊത്ത് പിടിച്ചാൽ എല്ലാം വളരെ പെട്ടെന്ന് തീർക്കാം. നീ കാശിനെ കുറിച്ചോർത്ത് വേവലാതിപ്പെടണ്ട, ധാരാളം പണം എന്റെ കൈവശമുണ്ട്.കണ്ടുമുട്ടുന്ന സമയത്ത് നിന്നെ ഞെട്ടിപ്പിക്കുന്ന ഒരു സാധനം നിന്റെ കൈയിൽ ഞാൻ തരും. അതെന്താണെന്ന് നീ ചോദിക്കരുത്, കാണുമ്പോൾ നീ മനസിലാക്കിയാൽ മതി. അത് സർപ്രൈസ് ആയിരിക്കട്ടെ. കുളിച്ച് റെഡിയായി ഇരിക്കൂ ഞാൻ എത്തിയ ഉടനെ ആഘോഷം തുടങ്ങാം..
ഈ സന്ദേശവും അയച്ച് ധൃതിയിൽ രമേശൻ കുളിക്കാൻ കയറി.
തിരിച്ചിറങ്ങിയപ്പോൾ മുറിയിൽ പോലീസ്.
SI പറഞ്ഞു: ബാ ബാ ബാ പോകാം..
സ്റ്റേഷനിൽ വച്ച് രമേശൻ തനിക്ക് വന്ന നോട്ടിഫിക്കേഷൻ SIക്ക് കാട്ടികൊടുത്ത് രമണിയാണ് കുറ്റക്കാരിയെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു.അതു വരെ രമേശനെ അടിക്കാതെ ക്ഷമിച്ചു നിന്ന പോലീസ് അപ്പോൾ മുതലാണത്രേഅടിയും ഇടിയും തുടങ്ങിയത്!!!
വാൽക്കഷണം:വേറൊരു കാര്യം കൂടെ പറയാം, ഈ സുക്കർ ബക്കർ സുന്ദരികളായ പെമ്പിള്ളാരുടെ ഫോട്ടോകൾ you may Know എന്നും പറഞ്ഞ് നമ്മുടെ മുന്നിൽ കൊണ്ടിട്ടിട്ട് ' നല്ലതാണ്...ഒന്ന് ശ്രമിച്ച് നോക്ക് കുട്ടാ... ' എന്ന് നിശബ്ദമായി മൊഴിയും .അതു കേട്ട് ഉത്തേജിതരാകുന്ന നമ്മൾ റിക്വസ്റ്റ് വിടും. റിക്വസ്റ്റ് സ്വീകരിച്ചാൽ ഇവൻ തന്നെ പീഢിപ്പിച്ച് കളയും എന്ന ചിന്തയിൽ ഭയചകിതരാകുന്ന പതിവ്രതകൾ നിർദ്ദാഷിണ്യം ആ അപേക്ഷ തിരസ്കരിക്കും. അപ്പോൾ പെണ്ണുങ്ങളുടെ പക്ഷം ചേരുന്ന പെൺ കോന്തനായ സുക്കർ ബക്കർ നമ്മടെ റിക്വസ്റ്റ് അയക്കുന്ന മെഷീൻ ബ്ലോക്ക് ചെയ്യും.പ്രലോഭിപ്പിച്ചതും നീയേ പണി തന്നതും നീയേ സുക്കറേ ...
ഒരുത്തൻ ഒരു പെണ്ണിന് റിക്വസ്റ്റ് അയച്ചു. വളരെ നാൾ നീണ്ട ചിന്തകൾക്കും പഠനങ്ങൾക്കും ശേഷം അവളത് സ്വീകരിച്ചു. അപ്പോൾ മെസഞ്ചറിൽ സുക്കർ വന്ന് പറയുന്നു അവൾക്കൊരു ഹായ് കൊടുക്കാൻ .സുക്കല്ലേ പറയുന്നത് അനുസരിച്ചില്ലെങ്കിൽ വിരോധം തോന്നിയാലോ? ഉടനെ അവൻ അവളോട് ഹായ് പറഞ്ഞു. 5 സെക്കന്റ് കഴിഞ്ഞതും അവളെ കാണാനില്ല. ബ്ലോക്ക് ഡ്!!
എന്തുവാടേ ഇതൊക്കെ ...😃
ഗുണപാഠം: സുക്കർബക്കർ പല ഉഡായിപ്പ് നോട്ടിഫിക്കേഷനുകളുമായി വരും, അത് കണ്ട് ആരും ഇളകിത്തുള്ളരുത്...!
😊ശിവൻ മണ്ണയം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo