Showing posts with label DileepNambiar. Show all posts
Showing posts with label DileepNambiar. Show all posts

ബ്രേക്കിംഗ് ന്യൂസ്... (കഥ)


വൈകുന്നേരം ,തന്റെ ചാരുകസേരയിൽ കിടന്ന് മിസിസ്.മറിയാമ്മ കുരിയാക്കോസ് തങ്കച്ചൻ എന്ന കൊച്ചേച്ചി വച്ചു കൊടുത്ത സുലൈമാനിയും ആസ്വദിച്ചു കൊണ്ട് വാർത്ത കാണുകയായിരുന്നു കുരിയാക്കോസ് തങ്കച്ചൻ എന്ന കുരിയാച്ചൻ. സൂപ്പർ സ്റ്റാറിനെപ്പോലെ ഒരു വശത്തേക്ക് ചെരിഞ്ഞിരുന്ന് വാർത്തകൾ ചട്ടിയിലിട്ട് വറുക്കുകയാണ് ന്യൂജൻ നവ മാധ്യമകുമാരൻ.സ്ക്രീനിൽ പാഞ്ഞു പോകുന്ന ഫ്ലാഷ് ന്യൂസുകൾ കുരിയാച്ചൻ പൊതുവേ ശ്രദ്ധിക്കാറില്ല."നാളെ ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് അവധി " എന്നൊക്കെയായിരിക്കും ഈ so called ഫ്ലാഷ് ന്യൂസ് കാച്ചി വിടുന്നത്. മാധ്യമ കുമാരൻ പെട്ടെന്നാണ് അലറുന്ന മട്ടിൽ മൊഴിഞ്ഞത്. "ബ്രേക്കിംഗ് ന്യൂസ് "............
ബ്രേക്കിംഗ് ന്യൂസ് പണ്ടേ കുരിയച്ചന് ഇഷ്ടമാണ്. കുറഞ്ഞത് ഒരു ബ്രേക്കെങ്കിലുമിടുമല്ലോ! ചോരച്ചുവപ്പടിച്ച അക്ഷരത്തിലിതാ ബ്രേക്കിംഗ് ന്യൂസ് കിടന്നു പായുന്നു!!! " 500, 1000 നോട്ടുകൾ നാളെ വെറും കടലാസുകഷണങ്ങൾ! കള്ളപ്പണം വെളുപ്പിക്കാൻ കടുത്ത നടപടികളുമായി കേന്ദ്ര സർക്കാറും, ആർ.ബി.ഐയും."..... ഒരു നിമിഷം..... കനത്ത ശൂന്യത കുരിയച്ചന്റെ സർവ്വനാഡികളിലും വ്യാപിക്കാൻ തുടങ്ങി.തലച്ചോർ പ്രവർത്തനക്ഷമമായിരുന്നതുകൊണ്ടോ,കൊച്ചേച്ചിയുടെ ചായയുടെ ഗുണം കൊണ്ടാണോന്നറിഞ്ഞില്ല, കുരിയച്ചൻ ഒന്നാന്തരമൊരു ചാട്ടത്തിലൂടെ ചാരുകസേരക്ക് പുറത്തെത്തി. പിന്നെയൊരു ഓട്ടമായിരുന്നു.... എവിടേക്ക്?അവിടേക്കു തന്നെ ! റബ്ബറുണക്കാനിട്ട വിറകുപുരയിലേക്ക്. ഉണക്കിക്കെട്ടിവച്ച ഷീറ്റുകളും, അടുക്കള വിറകുമൊക്കെയായി തിങ്ങിനിറഞ്ഞ ഷെഡ്. കുരിയച്ചൻ ഒരു കാട്ടുപന്നിയുടെ മെയ് വഴക്കത്തോടെ ചാക്കുകെട്ടുകളും, വിറകും തുരന്ന് അകത്തേക്ക് കയറി. മൂലയ്ക്ക് കൂട്ടി വച്ച പഴന്തുണിക്കെട്ടുകൂടി മാറ്റിയപ്പോളതാ.... കുരിയച്ചന്റെ റിസർവ്വ് ബാങ്ക് വലിയൊരു "മരപ്പെട്ടി "യുടെ രൂപത്തിൽ!... കുരിയച്ചനൊരു ദീർഘശ്വാസമെടുത്തു.തന്റെ ബ്ലേഡു ബിസിനസ്സിന്റെ പലിശയും, പലിശയുടെ പലിശയും, കോളനിക്കാർക്ക് സർക്കാർ പതിച്ചു നൽകിയ റവന്യൂ ഭൂമി ചുളുവിലയ്ക്ക് അടിച്ചുമാറ്റി വിലകേറ്റി വിറ്റ വകയിലുള്ളതൊക്കെയുമായി എഴുപത്തു ലക്ഷത്തിന്റെ അഞ്ഞൂറും, ആയിരവും മരപ്പെട്ടിയിൽ സുഖസുഷുപ്തിയിൽ!!
" എങ്ങിനെ വെളുപ്പിക്കും എന്റെ പുണ്യാളാ".കുരിയച്ചൻ കർത്താവിനെ വിളിച്ചു കരഞ്ഞു.കരഞ്ഞുന്ന് പറയാൻ പാടില്ല. പ്രാകി.അതാണ് ശരിയായ പ്രയോഗം.കരച്ചിൽ എന്നൊരു വാക്ക് കുരിയച്ചന്റെ നിഘണ്ടുവിലില്ല. വിറകുപുരയിൽ നിന്ന് ഞരക്കവും, മൂളലും കേട്ട് കൊച്ചേച്ചി ഉറപ്പിച്ചു.ഇത് മരപ്പട്ടി തന്നെ. തന്റെ സ്ഥിരം ആയുധമായ ഉലക്കയുമായി കൊച്ചേച്ചി കമാന്റോ ഓപ്പറേഷന് ഇറങ്ങിത്തിരിച്ചു. കരിഞ്ഞുണങ്ങിയ റബ്ബറിലകളിൽ ചവിട്ടി നിശ് ബദയായി കൊച്ചേച്ചി വിറകുപുരയിലെത്തി. വാതിൽ തുറന്നു കിടക്കുന്നു!. ഹമ്പ.... രണ്ടു മൂന്നെണ്ണം കാണും. അകത്തു കയറി ഞരക്കം കേട്ട മൂല ലക്ഷ്യമാക്കി കൊച്ചേച്ചി ആഞ്ഞടിച്ചു........... *#?!## *
അമ്മച്ചിയേ............. കുരിയാച്ചന്റെ ദയനീയ സ്വരം റബ്ബർ തോട്ടവും കടന്ന് താഴെ അങ്ങാടിയിലെത്തി. അന്തം വിട്ട കൊച്ചേച്ചി ,കുരിയാച്ചനേയും കുരിയച്ചൻ കെട്ടിപ്പിടിച്ചു കിടന്ന മരപ്പെട്ടിയും മാറി മാറി നോക്കി. ചോരയൊലിപ്പിച്ച മുഖത്തോടെ കുരിയാച്ചൻ മെല്ലെ പറഞ്ഞു
"നീ എന്നെ തല്ലിയതിൽ ഒരു വിഷമൊം ഇല്ല ഡീ... ഈ മൊതല് എങ്ങന വെളുപ്പിച്ചെടുക്കുംന്നാലോചിക്കുമ്പോഴാ കരച്ചില് വരണത് ".. തന്റെ എഴുപത്തഞ്ച് ലക്ഷവും കെട്ടി പിടിച്ച് കുരിയച്ചൻ വീണ്ടും കരയാൻ തുടങ്ങി.
അടുക്കളയിലേക്ക് ഹനുമാനെപ്പോലെ തന്റെ ഒലക്കയും പിടിച്ച് തിരിച്ചു നടക്കുമ്പോൾ കൊച്ചേച്ചിയുടെ കഴുത്തിൽ കിടന്ന "മുക്കുപണ്ടം" മന്ദഹസിക്കുന്നുണ്ടായിരുന്നു.
ദിലി

ചെമ്പല്ലി - മത്സരയിനത്തിലേക്കുള്ള കഥ.


അപ്പുട്ട്യേട്ടൻ പതിവുപോലെ അന്നും രാവിലെത്തന്നെ പുഴക്കരയിൽ തന്റെ പതിവു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു. "ഇന്നെങ്കിലും ഒരു ചെമ്പല്ലി ച്ചെതുമ്പൽ ചൂണ്ടയിൽ വെട്ടിത്തിളങ്ങണേ മുത്തപ്പാ " കമ്യൂണിസ്റ്റാണെങ്കിലും അപ്പുട്ട്യേട്ടൻ പ്രാർത്ഥിച്ചു.കാരണമുണ്ട്!. മുത്തപ്പൻ, കറകളഞ്ഞ കമ്യൂണിസ്റ്റ് ദൈവമാണല്ലോ!!.നേരം വെളുത്തു വരുന്നതേയുള്ളൂ. ചൂണ്ടക്കാർ ഓരോരുത്തരായ് എത്താൻ തുടങ്ങി. ആൾക്കൂട്ടം വലുതായി വരുന്നതിലുള്ള തന്റെ അനിഷ്ടം അപ്പുട്ട്യേട്ടൻ ചുണ്ടിൽ എരിയുന്ന ബീഡി യോടു തീർത്തു. അതങ്ങിനെയാണ്. ചൂണ്ടയിടുന്നത് ഒരു തരം ധ്യാനം തന്നെയാണ്. ഏകാഗ്രത നഷ്ടപ്പെട്ടാൽപ്പിന്നെയെന്തു ധ്യാനം? ചിലയാളുകൾ അക്ഷമരായി വെറുതെ ബഹളം കൂട്ടും. അടുത്തിരിക്കുന്നവന്റെ ചൂണ്ടയിൽ മീൻ കുരുങ്ങിയാലോ.. പറയണ്ട, അസൂയ മൂത്ത് ഓരോന്നു പറയും." പഹയാ, ഇന്നു നിന്റെ ദിവസമാടാ.. ഒരു മുക്കാൽ കിലോയെങ്കിലും വരും മീനിന്റെ തൂക്കം." ഇങ്ങനെയൊക്കെ പറഞ്ഞ് മനുഷ്യനെ വെറുതേ ബേജാറാക്കും, വെറുപ്പിക്കും. അതു കൊണ്ടാണ് അപ്പുട്ട്യേട്ടൻ തനിക്കായി ഒരു ഒഴിഞ്ഞ മൂലകണ്ടെത്തിയത്. ഒരു ശല്യവുമില്ല. ആകെ കൂട്ടിനായി ദിനേശ് ബീഡിയുടെ പുക മാത്രം. തലേന്നാൾ വായനശാലയിൽ വയോജനവേദിയുടെ പരിപാടിക്കിടെ അപ്രതീക്ഷിതമായി ഒരു നോവൽ വായിക്കാനിടയായിരുന്നു. 1851 ൽ പുറത്തിറങ്ങിയ, അമേരിക്കൻ വിശ്വ കഥാകാരനായിരുന്ന ഹെർമൻ മെൽവില്ലേയുടെ - തിമിംഗലവേട്ടക്കാരുടെ കഥ പറയുന്ന വിശ്വകൃതി " മൊബിഡിക്ക് ". അതു വായിച്ച ആവേശത്തിലായിരുന്നു അദ്ദേഹം. തിമിംഗലമൊന്നും വേണ്ട.. ഒരു നേരത്തേക്ക് അരവു പുരട്ടി, കുടംപുളിയിട്ട് നല്ല കാന്താരിമുളകരച്ച ഒരു കറിക്കുള്ള വക മതിയായിരുന്നു. രണ്ടാഴ്ചയായി ഈ പുഴക്കരയിൽ നിന്നും വെറും കയ്യോടെ മടങ്ങുന്നു. നിരാശ വേറെ, പിന്നെ അടുക്കളക്കാരി ചെമ്മരത്തിയുടെ വക ചീത്ത വേറെ. അവൾ എങ്ങിനെ പറയാതിരിക്കും?.പല ദിവസങ്ങളിലും കറി വയ്ക്കാൻ വാങ്ങി വച്ച മീനിന്റെ പകുതിയും അപ്പുട്ട്യേട്ടൻ പുഴയിൽ മീനുകൾക്ക് നിവേദിക്കുകയായിരുന്നു പതിവ്. " പേരിന് ഒരു പരലെങ്കിലും പിടിച്ചൂടെ മനുഷ്യാ? ബെറ്തേ സമയം ഇങ്ങന കളയും" ചെമ്മരത്തിയുടെ വാക്കുകൾ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു..... ശ്രദ്ധ മുഴുവൻ ചൂണ്ടച്ചരടിൽ കേന്ദ്രീകരിച്ച് അപ്പുട്ട്യേട്ടൻ ഇരുന്നു.. ധ്യാനനിരതനായി. ദൈവമേ???!!!... ചൂണ്ടച്ചരടിതാ മുറുകാൻ തുടങ്ങിയിരിക്കുന്നു. ഓളപ്പരപ്പിലൊരു നീളൻ വര തീർത്തു കൊണ്ട് ചൂണ്ടച്ചരട് വലിഞ്ഞു മുറുകി. യാന്ത്രികമായി കൈകൾ ചലിക്കാൻ തുടങ്ങി. ഹൃദയമിടിപ്പ് ഉയരാൻ തുടങ്ങി. "പറ്റിച്ചേക്കല്ലേ മുത്തപ്പാ.. " ചുണ്ടച്ചരട് വളയങ്ങൾ സൃഷ്ടിച്ചു കൊണ്ട് മണ്ണിൽ പതിച്ചു. ഉദ്വേഗഭരിതമായ നിമിഷങ്ങൾ...ഇതാ തന്റെ കാത്തിരിപ്പിന് അറുതിയായിരിക്കുന്നു. തന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു! കാൽചുവട്ടിൽ മുഴുത്തൊരു ചെമ്പല്ലി കിടന്നു പിടയ്ക്കുന്നു."ചെമ്മരത്തിക്ക് സന്തോഷമാകുമല്ലോ". അയാൾ ചൂണ്ട ചരട് വല്ല വിധേനയും പൊട്ടിച്ച് ചെമ്പല്ലിയുടെ ചെകിളകളിൽ പിടിച്ച് വീട്ടിലേക്ക് നടക്കാൻ തുടങ്ങി. അപ്പുട്ടേട്ടന് ആകാംക്ഷയടക്കാൻ കഴിഞ്ഞില്ല. ഒരു രണ്ടു കിലോവെങ്കിലും ഭാരം കാണും!.ഒരു കൗതുകത്തിന് കൈയിൽ കിടന്നു പിടയ്ക്കുന്ന ചെമ്പല്ലിയുടെ കണ്ണുകളിലേക്കയാൾ നോക്കിയതേയുള്ളൂ. തീക്ഷ്ണമായ, ഹൃദയഭേദിതമായ ഓർമ്മകളിതാ മുന്നിൽ... പഴയ മദ്രാസ് റെയിൽവേയിൽ മേസ്തിരിയായിരുന്നു അപ്പുട്ടേട്ടന്റെ അച്ഛൻ. കടുത്ത ആസ്തമാ രോഗിയായിരുന്നു. സർവ്വീസിലുണ്ടായിരുന്ന കാലത്തോളം ചികിത്സയിലുമായിരുന്നു.പ്രായാധിക്യത്തോടൊപ്പം, അച്ഛന്റെ രോഗവും മൂർച്ഛിച്ചു. മരണ വേളയിൽ ഒരിറ്റു ശ്വാസത്തിനായി അച്ഛൻ പിടഞ്ഞ രംഗം മനസ്സിൽ തികട്ടി വന്നിരിക്കുന്നു. തന്റെ കണ്ണുകളിലേക്ക് ദൃഷ്ടി പതിപ്പിച്ചുകൊണ്ട് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ അച്ഛന്റെ കണ്ണുകളുടെ നിസ്സഹായത ചെമ്പല്ലിയുടെ കണ്ണുകളിൽ അയാൾക്ക് കാണാൻ കഴിഞ്ഞു. ആ പഴയ പതിനഞ്ചു വയസ്സുകാരന്റെ നിസ്സഹായതയിലേക്ക് അയാൾ വഴുതി വീണു കൊണ്ടിരുന്നു. ഒരു നിമിഷം..അപ്പുട്ട്യേട്ടൻ പുഴക്കരയിലേക്ക് യാന്ത്രികമായി തിരിഞ്ഞു നിന്നു. ഏതോ അഭൗമ ശക്തിയുടെ പ്രേരണയാലെന്ന പോലെ, തന്റെ കൈകളിൽ കിടന്ന് പിടയ്ക്കുന്ന ചെമ്പല്ലിയെ പുഴയെ തന്നെയേൽപ്പിച്ച് അപ്പുട്ടേട്ടൻ വീട്ടിലേക്ക് തിരിഞ്ഞു നടന്നു. കണ്ണുകൾ നനഞ്ഞിരിക്കുന്നു, മനസ്സിപ്പോൾ ശാന്തമായൊഴുന്ന പുഴ പോലെന്ന് തോന്നിച്ചു . ദൂരെയേതോ മേഘപരപ്പുകൾക്കിടയിൽ നിന്ന് അച്ഛൻ, തന്നെ നോക്കി പുഞ്ചിരി തൂകുന്നതായി അയാൾക്ക് തോന്നി.
ശുഭം
dileepnambiar1978@gmail.com

ചിലപ്പോൾ കെട്ടുകഥയാവാം. ചിലപ്പോൾ സംഭവ്യവും....


ഇന്നലെ, ഓഫീസിൽ നിന്നും ഇറങ്ങാൻ വൈകിയിരുന്നു.അതു കൊണ്ടു തന്നെ, സ്ഥിരം വരാറുള്ള പാസഞ്ചർ ട്രെയിൻ പോയിക്കഴിഞ്ഞിരുന്നു. ഒരു കാസർഗോഡൻ ചായയും കുടിച്ച്, ഫേസ് ബുക്കിൽ കയറി മാന്തലും, ചികയലുമൊക്കെക്കഴിഞ്ഞപ്പോൾ എക്സ്പ്രസിന്റെ വരവറിയിച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് കേൾക്കാറായി. ഒരുവിധം ജനറൽ കോച്ചിൽ അള്ളിപ്പിടിച്ചു കയറി.വാരാന്ത്യമായതുകൊണ്ട് നല്ല തിരക്കായിരുന്നു. ഒരു മണിക്കൂർ ഒരേ നില്പ് ആലോചിക്കാവുന്നതിലുമപ്പുറമായിരുന്നു. സീറ്റിൽസുഖമായുറങ്ങുന്ന നാലിൽ ഒരുവനെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തോണ്ടി നോക്കി. എരിതീയിൽ വീണവന്റെ വെപ്രാളത്തോടെ കൺ തുറന്ന അയാൾ അസഹിഷ്ണുത തുളുമ്പുന്ന ഭാവത്തോടെ എന്നെ നോക്കി. ഞാൻ കാര്യം ആംഗ്യ ഭാഷയിൽത്തന്നെ അവതരിപ്പിച്ചു.കൂടെ ഒരു ക്രിത്രിമ ചിരിയും പാസാക്കി. ഏതായാലും മൂപ്പിലാൻ ഒരു ചെറിയ തള്ള് സൃഷ്ടിച്ചു കൊണ്ട് എന്നെ പ്രതിഷ്ഠിക്കാൻ ഒരിത്തിരി സ്ഥലം അനുവദിച്ചു. നിദ്രാഭംഗം സംഭവിച്ചതിൽ നീരസം പൂണ്ട മറ്റു മൂന്നു പേർ അവ്യക്തമായി പിറുപിറുത്തു കൊണ്ട് വീണ്ടും നിദ്രാദേവിയെ പുൽകി. കൃത്യം 8 മണിക്കു തന്നെ ഞാൻ സ്റ്റേഷനിൽ ഇറങ്ങി. മേയാൻ, കൂട്ടിൽ നിന്നും തുറന്നു വിട്ട ആട്ടിൻ പറ്റങ്ങളെപ്പോലെ യാത്രക്കാർ പ്രധാന കവാടത്തിലൂടെ തിക്കിത്തിരക്കിക്കടന്നു പോയി. ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴാണ് ഓർത്തത്.. അടുത്ത ബസ് ഇനി അര മണിക്കൂർ കഴിഞ്ഞേ ഉള്ളൂ! ഏതായാലും ഒരു ചായ കൂടി വീശാമെന്നു വിചാരിച്ച് അടുത്തു കണ്ട ചായക്കടയിലെ ബെഞ്ചിൽ സ്ഥാനം പിടിച്ചു. സമോവറിൽ നിന്നും ആവി പറക്കുന്ന ചായ ഒഴുകിയെത്തി. അപ്പോഴാണ് കടയുടെ അരികുപറ്റി ഒരു വൃദ്ധൻ അവശനായി നടന്നു വരുന്നത് കാണുന്നത്.പതിവായി കാണുന്ന ഭിക്ഷ യാചിക്കുന്നവരിൽ നിന്ന് വിഭിന്നമായി ഏതോ ഒരു വ്യത്യാസം അയാളിൽ ദൃശ്യമായിരുന്നു. ഒരു എൺപത്തഞ്ചു വർഷമെങ്കിലും പിന്നിട്ട, കാലം ചുളിവുകൾ നെയ്തെടുത്ത ശുഷ്കിച്ച ശരീരം. വൃത്തിയും വെടിപ്പും പ്രകടമായ വേഷം. വെളുത്ത, അയഞ്ഞൊരു മുറിക്കൈയ്യൻ ഷർട്ടും, ഒരു കറുത്ത പാന്റുമാണ് വേഷം.തോളിലൊരു തുണി സഞ്ചിയും, വലതു കൈയ്യിൽ നിരന്തരമായ ഉപയോഗത്താൽ വളഞ്ഞു തേഞ്ഞ ഒരു മരവടിയും." ദൈവമേ, ഈ പ്രായത്തിൽ അവശനായി ഒരു മനുഷ്യൻ നടക്കാൻ പോലും ശേഷിയില്ലാതെ.. ഈ ബഹള പൂരിതമായ തെരുവിൽ ". സ്വാഭാവികമായ കാരുണ്യം എന്നിൽ നിന്ന് പുറത്തുചാടി. മനുഷ്യത്വം സടകുടഞ്ഞെഴുന്നേറ്റെന്നു പറഞ്ഞാ മതിയല്ലോ. ഞാൻ പുറത്തിറങ്ങി ആ മനുഷ്യനു നേരെ നീങ്ങി. ഓരോ കാൽവെപ്പും ഒരു ഭാരോദ്വഹനമായി തോന്നിച്ച അദ്ദേഹത്തിനു നേരെ ഞാൻ കൈ നീട്ടി. ഒരു നിമിഷം... അദ്ദേഹം എന്നെയും, കൈകളേയും മാറി മാറി നോക്കി. ഒരു ചെറുപുഞ്ചിരി ആ വരണ്ട ചുണ്ടുകളിൽ നിറഞ്ഞു. സഹായമാവശ്യമില്ലായെന്ന മട്ടിൽ തലയാട്ടി അദ്ദേഹം എന്നെയും കടന്ന് കടയിലേക്കു കയറി. കടയുടമ ഭയഭക്തിയോടെ, സ്നേഹത്തോടെ ഒരു ഒഴിഞ്ഞ കസേര അദ്ദേഹത്തിന് നീക്കിയിട്ടു. അതിലിരുന്ന് വിറയ്ക്കുന്ന കൈകളോടെ സസൂക്ഷ്മം തുണി സഞ്ചി തുറന്നു വച്ച് അതിൽ നിന്നും സിസേഴ്സിന്റെ പാക്കറ്റ് തുറന്ന് ഒന്നെടുത്ത് ചുണ്ടോടടുപ്പിച്ചു. അപ്പോഴേക്കും ചായക്കാരൻ കടും നിറമാർന്ന കട്ടൻ ചായ അദ്ദേഹത്തിനു നേരെ നീട്ടിയിരുന്നു. സിഗറും, ചായയും ഒരേ സമയത്തു തന്നെ പൂർണ്ണമാക്കി അദ്ദേഹം വേച്ചു വേച്ചെഴുന്നേറ്റു. ചായയുടെ കാശും കൊടുത്ത് പോകാൻ നേരത്ത്, ഒരു പഴകി ദ്രവിച്ച മുഷിച്ച കടലാസുകഷണം അദ്ദേഹം എന്റെ നേരെ നീട്ടി. അവ്യക്തമായ അക്ഷരങ്ങൾ ഞാൻ കൂട്ടിയോജിപ്പിച്ചു.എം.എൻ വേണുഗോപാലൻ നായർ, ടീച്ചർ, കേരള എഡുക്കേഷൻ ഡിപ്പാർട്ടുമെന്റ്. സ്തബ്ദനായി നിന്ന എന്നിൽ നിന്ന് കടലാസുകഷണം തിരികെ വാങ്ങി, അപ്പോഴേക്കും തിരക്കൊഴിയാൻ തുടങ്ങിയ പ്ലാറ്റ്ഫോമിന്റെ ഒഴിഞ്ഞ മൂല ലക്ഷ്യമാക്കി ആ മാന്യരൂപം നടന്നു നീങ്ങി
ശുഭം
dileepnambiar1978@gmail.com

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo