ഉപ്പുമാവ്


 "മോനെ .... വാ ,ഉപ്പുമാവ് വന്ന് തിന്ന് ", ദേവജിത്തിന്റെ അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.

ഇത് കേട്ട് പല്ലുതേച്ചു കൊണ്ടിരുന്ന ദേവജിത്ത് ഉറക്കെ പറഞ്ഞു.
" തേങ്ങാക്കൊല ,ഈ നശിച്ച വീട്ടിൽ എന്നും ഉപ്പുമാവ് തന്നെ ".
"ഉപ്പുമാവിനു എന്താടാ കുഴപ്പം."
അമ്മ ഡാർക്ക് സീനിലേക്ക് കടന്നു.
പിന്നെ രക്ഷയില്ല ... ദേവജിത്ത് മിണ്ടാതെ വന്ന് ഉപ്പുമാവ് തിന്ന്, മിണ്ടാതെ തന്നെ എഴുന്നേറ്റ് പോയ്.
അങ്ങനെ ഉപ്പുമാവ് തിന്ന് ദേവജിത്തിന്റെ കാലങ്ങൾ കടന്നു പോയ്.
ഒരു ദിവസം ....
ദേവജിത്ത് അപ്രതീക്ഷിതമായ് ഓഫിസിലെ ഒരു പെൺകുട്ടിയായ് പ്രണയത്തിലായ്.
അവൾ എന്നും ദേവജിത്തിനു പല തരത്തിലുള്ള ആഹാരം കൊണ്ടുവന്നു കൊടുക്കാൻ തുടങ്ങി.
അതൊക്കെ അവൻ ആസ്വദിച്ചു കഴിച്ചു.
ആ പ്രണയം ഒരു കല്യാണമായ്
മാറി.
കല്യാണം കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ അവൾ കരഞ്ഞ കണ്ണുകളുമായ് കാറിൽ ഇരുന്നു.
" എന്തേ ,വിഷമം മാറിയില്ലെ?, "ദേവ ജിത്ത് അവളോട് പതിയെ ചോദിച്ചു.
അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പറഞ്ഞു.
"ഇന്നു മുതൽ അച്ഛനേയും അമ്മയേയും പിന്നെ അമ്മ ഉണ്ടാക്കുന്ന ആഹാരങ്ങളും എല്ലാം മിസ്സ് ചെയ്യാൻ പോകുകയല്ലെ ".
അവൻ അവളെ ചേർത്തു പിടിച്ചു.
അവന്റെ നെഞ്ചിൽ തല വെച്ച് അവൾ പറഞ്ഞു.
"പിന്നെ അമ്മ ഉണ്ടാക്കുന്ന ഉപ്പുമാവും മിസ്സ് ചെയ്യും".
ഒരു നിമിഷം ഞെട്ടിയ ദേവജിത്ത് പതിയെ അവളോട് ചോദിച്ചു.
എന്ത്?
''ഉപ്പുമാവ് ", അവൾ പറഞ്ഞു.
" ഉപ്പുമാവാണൊ ഏറ്റവും ഇഷ്ട്ടം" ?
അവൾ പതിയെ ആണെന്ന രീതിയിൽ മൂളി.
കാറ് നീങ്ങിക്കൊണ്ടിരുന്നു.
അവൾ അവന്റെ നെഞ്ചിൽ പറ്റിക്കിടന്നു.
ഒരു പാക്കറ്റ് റവ കൂടി കൂടുതൽ വാങ്ങണ്ട വരുമല്ലൊ ഭഗവാനെ എന്നോർത്ത് ദേവജിത്തും ചാരിക്കിടന്നു.
-----------------------
ഡോ റോഷിൻ

നീയില്ലായ്മയിൽ


നീയില്ലായ്മയിൽ
ചിലപ്പോൾ
ഞാനൊരു പൂവാകാറുണ്ട്
സുഗന്ധമില്ലാത്ത,
കാറ്റിനോടൊത്തു ചിരിക്കാത്ത,
വെറുതെ വിടർന്നു കൊഴിയുന്ന
ഒരു പാവം പൂവ്.
നീയില്ലായ്മയിൽ
ചിലപ്പോൾ
ഞാനൊരു മഴമുകിലാകാറുണ്ട്
ശ്യാമവർണ്ണത്തോടെ,
പെയ്തു തോരാനായി
വിതുമ്പി നിൽക്കുന്ന
മഴമുകിൽ.
നീയില്ലായ്മയിൽ
ചിലപ്പോൾ
ഞാനൊരു പുഴയാകാറുണ്ട്
ഒഴുകുവാൻ മറന്ന,
കളകളാരവം പൊഴിക്കാത്ത,
വരണ്ടുണങ്ങിയ പുഴ.
നീയില്ലായ്മയിൽ
ചിലപ്പോൾ
ഞാനൊരു കാറ്റാകാറുണ്ട്
ഇലകളേയും പൂക്കളേയും
തഴുകാത്ത,
നാശം വിതയ്ക്കുന്ന,
ഒരു കൊടുങ്കാറ്റ് .
നീയില്ലായ്മയിൽ
ചിലപ്പോൾ
ഞാനൊരു മഴയാകാറുണ്ട്
വെറുതേ മിഴികളെ നനയിച്ച്,
എന്നിലേക്കു തന്നെ
പെയ്തു തോരുന്ന ,
ഒരു പെരുമഴ.
നീയില്ലായ്മയിൽ ചിലപ്പോൾ
ഞാനൊരു ഭ്രാന്തിയാകാറുണ്ട്
ആ നേരങ്ങളിലൊക്കെയും
ഓരോ പൂവിലും,
ഓരോ മഴമുകിലിലും,
ഓരോ പുഴയിലും,
ഓരോ കാറ്റിലും,
ഓരോ മഴയിലും
ഞാൻ പിന്നെയും, പിന്നെയും
നിന്നെ തിരയാറുണ്ട്.
Written by Maya DInesh

വെളുത്തപാണ്ടുകൾ

 


എന്റെ ഭാര്യയുടെ ദേഹം മുഴുവൻ വെളുത്ത പാണ്ടുണ്ടായിരുന്നു.ആളുകൾ അവജ്ഞയോടെ കണ്ടിരുന്നയാ വെളുത്തപാണ്ടുകൾ ഞാനവൾക്കലങ്കാരമായിട്ടാണ് കണ്ടത്.

മറ്റുള്ളവരുടെ കണ്ണിൽ അവളെനിക്ക് ചേരാത്തൊരു പെണ്ണായിരുന്നു പക്ഷെ എന്റെ കണ്ണിലവൾ എല്ലാം തികഞ്ഞൊരു പെണ്ണായിരുന്നു.
മേലാകെ പാണ്ടുള്ള ഭാര്യയുമായി ഞാൻ നടന്നു പോകുന്നത് കാണുമ്പോൾ ആളുകളെല്ലാം അത്ഭുതത്തോടെയെന്നെ നോക്കുമായിരുന്നു അന്നേരം ഞാനവളെ എന്നിലേക്ക്‌ കൂടുതൽ ചേർത്തു നിർത്തുകയാണ് ചെയ്തത്.
പാണ്ടുള്ള പെണ്ണിനെ മാത്രേ നിനക്ക് കെട്ടാൻ കിട്ടിയുള്ളൂ, നിന്റെ കൂടെയവൾ നിൽക്കുമ്പോൾ നല്ല പൊരുത്തക്കുറവാണ് മോനെ,എന്നു പറഞ്ഞ അയൽക്കാരി ചേച്ചിയോടു ഞാൻ പറഞ്ഞു "നിങ്ങളുടെ കണ്ണിൽ ഞങ്ങളുടെ ശരീരങ്ങൾക്ക് പൊരുത്തമില്ലായിരിക്കാം പക്ഷെ ഞങ്ങടെ മനസ്സുകൾ തമ്മിൽ പത്തിൽ പത്തു പൊരുത്തമാണ്".
മേലാകെ പാണ്ടുള്ള എന്നെയെന്തിനാണ് സുന്ദരനായ നിങ്ങൾ കല്യാണം കഴിച്ചതെന്നവൾ ചോദിച്ചപ്പോളെല്ലാം,"ഈ പാണ്ടുകൾ എനിക്കിഷ്ടമാണ് അതിലേറെയിഷ്ടം പാണ്ടുള്ള നിന്നെയും" എന്നു പറഞ്ഞുകൊണ്ടവളുടെ ശരീരത്തിലെ വെളുത്ത പാണ്ടുകളിൽ ഞാൻ അമർത്തി ചുംബിക്കുമായിരുന്നു.
വിവസ്ത്രയായി കണ്ണാടിക്കുമുന്നിൽ നിന്നു കൊണ്ട് മാറിലും,വയറിലും പടർന്നു കൊണ്ടിരിക്കുന്ന പുതിയ പാണ്ടുകളെയവൾ വേദനയോടെ നോക്കി നിൽക്കുമ്പോളെല്ലാം സ്നേഹത്തോടെ ചെന്നു ഞാനതിൽ വിരലോടിക്കുമായിരുന്നു കാരണം അവളോടൊപ്പം ആ പാണ്ടുകളെയും ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു.
പത്തു ദിവസം കൂടെ കിടക്കും പിന്നെയാ പുതുമ മാറുമ്പോൾ 'തഥൈവ' എന്നു പറഞ്ഞന്നെ കളിയാക്കിയ കൂട്ടുകാരന്റെ കല്യാണത്തിന് "വീർത്ത വയറുള്ള" എന്റെ ഭാര്യയുമായാണ് ഞാൻ കയറിച്ചെന്നത്.
ഗർഭിണിയായ എന്റെ ഭാര്യയുടെ മുഖത്ത് നോക്കി പാണ്ടുള്ളവർക്കുണ്ടാവുന്ന കുഞ്ഞിനും വെള്ളപ്പാണ്ടുണ്ടാകും, ഇതൊക്കെ പകരുന്ന അസുഖമാണെന്ന് പറഞ്ഞു വേദനിപ്പിച്ചവരുടെ മുന്നിലൂടെ പാണ്ടില്ലാത്ത എന്റെ സുന്ദരിയായ മകളോടിനടന്നു.
ഒരിക്കൽ ഒരു മഴയുള്ള രാത്രിയിൽ അവളെന്റെ തോളിൽ തല വെച്ചു കിടന്നു കൊണ്ടാ പതിവ് ചോദ്യം ചോദിച്ചു നിങ്ങൾക്കെന്നെ ഇപ്പഴും ഇഷ്ടമാണോ?അവളുടെ നരച്ച മുടികൾ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു അതെ "നിന്നെയെക്കിഷ്ടമാണ് അതിലേറെയിഷ്ടം നിന്റെ വെളുത്ത പാണ്ടുകളോടും".
ഞാൻ സ്നേഹത്തോടെ "പാണ്ടമ്മേ"എന്നു വിളിക്കുന്ന ഭാര്യയെന്റെ കൂടെ കൂടിയിട്ടിന്നേറെ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.അവളുടെ വെളുത്ത പാണ്ടുകൾ ഞങ്ങൾക്കവൾ ഒരിക്കലും പകർന്നു തന്നില്ല പകരം തന്നതവളുടെ "കറയില്ലാത്ത സ്നേഹവും,കരുതലുമായിരുന്നു".
കുറെ ദിവസം കൊണ്ട് നടന്നു മടുക്കുമ്പോൾ അവനവളെ ഉപേക്ഷിച്ചോളും എന്നു പറഞ്ഞവരെല്ലാം വായ കഴച്ചപ്പോളാ പറച്ചിൽ നിർത്തിയിരുന്നു കാരണം അവൾക്ക് താങ്ങായി,തണലായി "അവളുടെ ഇടം കയ്യിൽ ചേർത്ത് വെച്ച വലം കയ്യായി ഞാൻ കൂടെത്തന്നെയുണ്ടായിരുന്നു".
NB:ശരീരം തമ്മിൽ എത്ര പൊരുത്തമുണ്ടെന്നു പറഞ്ഞിട്ടും ഒരു കാര്യവുമില്ല കാരണം പൊരുത്തം മനസ്സിലാണ് വേണ്ടത്. സൗന്ദര്യം എന്നത് നമ്മുടെ കണ്ണുകളിൽ ആണുള്ളത് ആ കണ്ണുകൾ കൊണ്ട് നല്ലത് കണ്ടാൽ കാണുന്നതെല്ലാം നമുക്ക് നല്ലതായേ തോന്നൂ 🥰
സ്നേഹത്തിന്റെ വെള്ളപ്പാണ്ടുകൾ
രചന:അച്ചു വിപിൻ

പുസ്തകക്കുരുക്ക്

 പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളായിരുന്നു കൂടുതലും .അത്രക്ക് അറിയപ്പെടാത്തവരുടെയും കൂട്ടത്തിലുണ്ടായിരുന്നു. നിലവിലെ സാമ്പത്തിക മാന്ദ്യം പുസ്തകോത്സവത്തിൽ നിന്നൊക്കെ ഈയിടെയായി അകത്തി നിർത്തിയിരിക്കുകയായിരുന്നു.പുസ്തകം നോക്കിയാൽ പോക്കറ്റ് കാലിയാവും അതായിരുന്നു അനുഭവങ്ങളിൽ നിന്നുള്ള പാഠം.

''കുടുംബ ജീവിതം സന്തോഷ പ്രദമാക്കുവാൻ ചില പൊടിക്കൈകൾ " അതായിരുന്നു നീല പുറം ചട്ടയുള്ള ആ പുസ്തകത്തിൻ്റെ പേര് , ഗ്രന്ഥകർത്താവ് സുഗുണൻ പള്ളാത്തുരുത്തി.
പഴയ ഓർമകളിൽ ഇതുപോലെ പേരുള്ള പുസ്തകങ്ങൾ ചില പ്രത്യേക വിഭാഗത്തിൽ പെട്ടിരുന്നു എന്ന് ചിന്തിക്കാതിരുന്നില്ല. അതിൻ്റെ നീല നിറവും അല്പം സംശയത്തിനു കാരണമായി.
പള്ളാത്തുരുത്തിയും തകഴിയുമായി അധിക ദൂരമില്ലാത്തതു കൊണ്ടോ എന്തോ, രണ്ടിടങ്ങഴിക്ക്, അടുത്തു തന്നെയായിരുന്നു അതിൻ്റെ സ്ഥാനം.
രണ്ടിടങ്ങഴിയുടെ അടുത്തിരിക്കുന്നു എന്നതു തന്നെയാവാം കുടുംബ ജീവിതം ഒന്നെടുത്തു നോക്കാൻ പ്രേരകമായത്.
രണ്ടിടങ്ങഴിക്ക് ചാരെയുള്ളത് അര ഇടങ്ങഴിയെങ്കിലുമാവണമല്ലോ .
പുസ്തകത്തിൻ്റെ താളുകൾ മറിക്കുമ്പോൾ പ്രശസ്തരായവരെയൊക്കെ ഉദ്ധരിച്ചിട്ടുണ്ട് എന്ന് മനസ്സിലായി. പല പേജിലേയും ഒന്നു രണ്ടു വാചകങ്ങളിലൂടെ പോയപ്പോൾ എന്തോ ചിലതൊക്കെ ഗഹനമായി ചർച്ച ചെയ്യുന്നു എന്നു തോന്നി.
സെയിൽസിലുള്ള മദ്ധ്യവയസ്കൻ അടുത്തെത്തി പറഞ്ഞു.
"നല്ല ഓട്ടമുള്ള ബുക്കാണ് .. സർ "
"പേര് കണ്ടിട്ട്.... പണ്ടത്തെ .. വേറേ ടൈപ്പാണോന്ന് ..."
"ശ്ശേ ... അതൊന്നുമല്ല സർ ...''
പുസ്തകത്തെയോ രചയിതാവിനെയോ കുറിച്ച് എങ്ങും കേട്ടതായി ഓർമ വന്നില്ല. നോക്കിയ പേജുകളിൽ കണ്ട ഓഷോ, ചിന്മയാനന്ദൻ ,ഫ്രോയ്ഡ് തുടങ്ങിയവരുടെ പേരുകളാവാം
എടുത്ത പുസ്തകങ്ങളുടെ കൂട്ടത്തിൽ അതും ഉൾപ്പെടുത്താൻ കാരണമായത്.
വീട്ടിലെത്തുമ്പോൾ ഇളയ പെങ്ങൾ ലതികയും പിള്ളേരും ഒരു ദിവസത്തെ വാസത്തിനായി വന്നിട്ടുണ്ട്.
അവളുടെ ഭർത്താവ് ജോലി സംബന്ധമായി ദൂരെയെങ്ങോ പോയതിനാൽ ഇന്ന് രാത്രി അവളും പിള്ളേരും ഇവിടെ തങ്ങാനായാണ് വന്നിട്ടുള്ളത്.
അഞ്ച് കിലോമീറ്റർ ഉള്ളിൽ തന്നെയാണ് താമസമെങ്കിലും അത്യാവശ്യത്തിനല്ലാതെ അവൾ തറവാട്ടിൽ വരാറില്ല.
അതു കൊണ്ട് തന്നെ നാത്തൂന്മാർ തമ്മിൽ നല്ല ബന്ധം നിലനിന്നു പോവുന്നു.
ലതികയുടെ വരവ് സുജക്കും സന്തോഷം തന്നെ. പാചകത്തിൻ്റെ നുറുങ്ങു വിദ്യകളൊക്കെ അവൾക്ക് ലതികയിൽ നിന്നാണ് ലഭിക്കുക.
പിള്ളേരാണ് ഏറെ സന്തോഷിച്ചത് . അവർ നാലു പേരും ഒന്നിച്ചു കൂടിയതോടെ ,വീട് പൂരപ്പറമ്പായി .
ഭാര്യയോടും പെങ്ങളോടും വർത്തമാനം പറഞ്ഞിരുന്ന് ഉറങ്ങുവാൻ വളരെ താമസിച്ചതു കൊണ്ട് പിറ്റേന്ന് ഉണർന്നതും താമസിച്ചു തന്നെ.
രാവിലെ
എഴുന്നേറ്റ് ഒരുങ്ങി ഓഫീസിൽ പോവുന്നതിനു മുമ്പ് തലേന്നു വാങ്ങിയ പുസ്തകക്കെട്ട് അഴിച്ച് മേശപ്പുറത്ത് അടുക്കി വച്ചു. അലമാരയിലേക്ക് വൈകിട്ട്, നോക്കിയിട്ട് വക്കാമെന്നു വച്ചു.
വൈകിട്ട് വീട്ടിലെത്തുമ്പോൾ ലതികയും പിള്ളേരും പോയിരുന്നു. സുജ കൊണ്ടു വച്ച ചായ കുടിച്ച ശേഷമാണ് മേശപ്പുറത്തിരുന്ന പുസ്തകങ്ങൾ എടുത്തു നോക്കിയത്.
ഒരു പുസ്തകത്തിൻ്റെ കുറവുണ്ടായിരുന്നു. ഒന്നു കൂടി നോക്കിയപ്പോൾ സുഗുണൻ പള്ളാത്തുരുത്തിയുടെ പുസ്തകമാണ് കാണാത്തതെന്ന് മനസ്സിലായി.
സുജ വായിക്കാനെടുത്തിരിക്കുമെന്നാണ് ആദ്യം കരുതിയത് . അവൾ എടുത്തിട്ടില്ല എന്നറിഞ്ഞപ്പോൾ കുട്ടികളോട് ചോദിച്ചു. പുസ്തകങ്ങളുടെ കാര്യത്തിൽ ഞാൻ അല്പം കർക്കശ സ്വഭാവം കാണിക്കാറുള്ളതു കൊണ്ട് അവരാരും ചോദിക്കാതെ തൊടുക പോലും ചെയ്യാറില്ല . സുജ ഇടക്ക് ചില പുസ്തകങ്ങൾ അലമാരയിൽ നിന്ന് എടുത്ത് വായിക്കാറുണ്ട്. അവളുംപുതിയ പുസ്തകങ്ങളിൽ അങ്ങനെ കൈവക്കാറില്ല.
ബാക്കിയുള്ള പുസ്തകങ്ങളെല്ലാം അലമാരയിൽ, ഉള്ളവക്കൊപ്പം ഭംഗിയായി അടുക്കി വക്കുമ്പോഴും ,ജീവിത വിജയത്തിൻ്റെ നഷ്ടം എന്നെ അലട്ടിക്കൊണ്ടിരുന്നു.
ഒരാഴ്ചക്കുള്ളിൽ പുതിയതായി വാങ്ങിയ പുസ്തകങ്ങളിൽ ബംഗാളിയിൽ നിന്നും വിവർത്തനം ചെയ്ത ഒരു പുസ്തകം മാത്രമാണ് വായിച്ചു തീർക്കാൻ കഴിഞ്ഞത്. മറ്റുള്ളവയൊക്കെ ഭദ്രമായി അലമാരിയിലിരുന്നു.
അന്ന് ഒരു തിങ്കളാഴ്ചയായിരുന്നു. വൈകിട്ടുള്ള റസിഡൻ്റ്സ് അസോസിയേഷൻ യോഗത്തിൽ പങ്കെടുക്കാൻ പുറത്തേക്കിറങ്ങുമ്പോൾ സുജ ഒരു പുസ്തകവും വായിച്ചിരിക്കുന്നു. നേരത്തേ,ഓഫീസിൽ നിന്നു വരുമ്പോഴും അവൾ ഇതേ പുസ്തകം വായിക്കുന്നുണ്ടായിരുന്നു.
ഞാൻ അടുത്തു ചെന്ന് പുസ്തകത്തിൻ്റെ പുറംചട്ടയിലേക്ക് കുനിഞ്ഞു നോക്കി.
സുഗുണൻ പള്ളാത്തുരുത്തിയുടെ പുസ്തകമായിരുന്നു, അത് .
" അപ്പോ ... താനായിരുന്നു ഈ പുസ്തകമെടുത്തത് ...."
പുസ്തകം അടച്ചു വച്ച് സുധ ചോദിച്ചു
"ഏത് പുസ്തകം ...? "
ഒരു സംശയവുമില്ലാത്ത ചോദ്യമായിരുന്നു സുജയുടേത്.
" വാങ്ങി കൊണ്ടു വന്ന പുതിയ പുസ്തകമല്ലേ .. ഇത് .. "
ഒരു ചമ്മൽ സുജയുടെ മുഖത്തുണ്ടാവുമെന്നു വിചാരിച്ചാണ് ഞാനത്രയും പറഞ്ഞത് .
"ഇന്നലെ ലതികേടെ വീട്ടിൽ പോയപ്പോ .. അവിടുന്നെടുത്ത താ .. ഇത് "
" അവൾക്കെവിടുന്നു കിട്ടി ... ഇത് "
" അവൾക്ക് വാങ്ങിച്ചു കൂടേ ......"
" അവൾ നിനക്ക് തന്നതാണോ ...."
ഇപ്പോളാണ് സുജ അല്പം ചമ്മിയത് .
" മേശപ്പുറത്ത് ഇരിക്കുന്നത് .. കണ്ടു ... ഞാൻ ഇങ്ങ് എടുത്തോണ്ട് പോന്നു."
ഇങ്ങേർക്കു മാത്രമല്ലേ വായന പറഞ്ഞിട്ടുള്ളൂ എന്ന ഭാവത്തിലാണ് സുജ എഴുന്നേറ്റത്.
"എവിടെ ...നോക്കട്ടെ " ഞാൻ ചോദിച്ചു
"അങ്ങനെയിപ്പം നോക്കണ്ടാ...... "
സുജ അല്പം വാശിയിലായിരുന്നു.
ഞാൻ നോക്കി നിൽക്കെ അവൾ ആ പുസ്തകം അവളുടെ പെട്ടിയിൽ ഭദ്രമായി വച്ചു .....പൂട്ടി.
നല്ല മനുഷ്യർ, ഒരുത്തി ഇവിടുന്ന് മോഷ്ടിച്ച് അവളുടെ വീട്ടിലേക്ക് കൊണ്ടു പോവുന്നു . മറ്റൊരുത്തി
അതുതന്നെ ആരുമറിയാതെ ഇങ്ങോട്ടെടുത്തു കൊണ്ടു പോരുന്നു. നല്ല നാത്തൂന്മാർ . ഒരമ്മ പെറ്റ നാത്തൂന്മാർ തന്നെ .
ഓഫീസിൽ നിന്നിറങ്ങി ,നടന്ന് പുസ്തകോത്സവം പവിലിയനിലെത്തി നോക്കുമ്പോൾ സുഗുണൻ പള്ളാത്തുരുത്തിയുടെ പുസ്തകം അതിൻ്റെ സ്ഥാനത്ത് ഇല്ലായിരുന്നു. സെയിൽസ് മാനോട് ചോദിച്ചപ്പോൾ അതിൻ്റെ കോപ്പിക ളെല്ലാം തീർന്നു പോയി എന്നാണ് അറിഞ്ഞത്.
പ്രസാധകരുടെ ടെലിഫോൺ നമ്പറും വാങ്ങിയാണ് വീട്ടിലെത്തിയത്.
സുജ അന്നും പുസ്തകം തരാൻ കൂട്ടാക്കിയില്ല. മാത്രമല്ല ,അതിനി തരില്ല എന്നു തന്നെ കട്ടായം പറഞ്ഞു.
നോക്കണേ, എന്തു ധിക്കാരമെന്ന് . വീട്ടമ്മയാണെന്ന് വച്ച് ഇത്ര ധിക്കാരം നന്നാണോ .ഞാൻ പണം കൊടുത്തു വാങ്ങിയ പുസ്തകത്തിന്മേൽ എനിക്ക് ഒരവകാശവുമില്ലേ...
വായിച്ചിട്ട് തരാം, എന്ന മര്യാദക്കു നിരക്കുന്ന വാചകമെങ്കിലും ഞാൻ പ്രതീക്ഷിച്ചു.
ഈ പുസ്തകത്തിൽ ഇത്രക്ക് ,ഈ സ്ത്രീ ജനങ്ങളെ വശീകരിച്ച എന്ത് സംഗതിയാണുള്ളത്.
ലതിക ഇവിടുന്ന് എടുത്ത് കൊണ്ടു പോയ പുസ്തകമാണെന്ന് എങ്ങനെ പറയും .പെങ്ങൾ എൻ്റേതല്ലേ , അവളുടെ അഭിമാനവും സംരക്ഷിക്കേണ്ടത് ഈ ഞാൻ തന്നെയല്ലേ .
മനസിലാക്കൂ , വായനക്കാരേ ,ഒരു ഭർത്താവിൻ്റെ , ഒരു സഹോദരൻ്റെ ധർമ്മ സങ്കടം .
അതുകൊണ്ടാണ് പ്രസാധകരെ വിളിച്ച്, സുഗുണൻ പള്ളാത്തുരുത്തിയുടെ പുസ്തകം ഒരു കോപ്പി vppആയി അയക്കാൻ ഏർപ്പാടു ചെയ്യുന്നത്.
രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പുസ്തകമെത്തുമായിരിക്കും . എങ്കിലും അത് കൈയിൽ കിട്ടിയാലേ സമാധാനമാവൂ. മുമ്പൊന്നും ഒരു പുസ്തകത്തിനും മേൽ ഇങ്ങനെ വാശി തോന്നിയിട്ടില്ല. പുസ്തകം കൈയിൽ കിട്ടി വായിച്ച ശേഷം ഉള്ളടക്കത്തെ കുറിച്ച് ആഴ്ച കുറിപ്പിൽ എഴുതാം കൂട്ടരേ ...
പിന്നെയൊരു കാര്യം , നമ്മുടെ സുഗുണൻ പള്ളാത്തുരുത്തിയല്ലേ ആദ്യമായി ഒരു പുസ്തകം അച്ചടിമഷി പുരളുകയായിരിക്കും, പാവമായിരിക്കും ......ഒരു കൈ സഹായം ചെയ്യുവാനുള്ള മനസ് നമുക്ക് വേണമല്ലോ .ഇവിടെ ഞാൻ രണ്ടു കൈയും നീട്ടിക്കൊടുക്കുന്നു.. എന്നു മാത്രം. ഇങ്ങനെയൊക്കെയല്ലേ നമുക്കു അയാളെ സഹായിക്കാൻ പറ്റൂ.
...........................
എ എൻ സാബു

ബാർട്ടർ


 എങ്കിലും മച്ചൂനേ... ആ കൊച്ചിൻ്റെ പതക്കേടു വരുത്തിയല്ലോ...! ഇങ്ങനെ തല്ലിയാൽ അതിൻ്റെ ചൊക്കൊണങ്ങിപ്പോകും.. അവൻ കുഞ്ഞല്ലേ...!!"

... അമ്മൂമ്മ വളരെ സങ്കടത്തോടെയാണ് പറഞ്ഞത് ....!
" ... അല്ല ജാനൂ..... ക്ഷമയ്ക്കുമില്ലെ ഒരതിര് ... "
. .... ശ്രീധരൻ മച്ചൂൻ കൊച്ചുമോനെ അന്ന് പൊതിരെത്തല്ലി. മുൻപ്, ഇതുവരെ ഈർക്കിലിക്കരടെടുത്ത് ഓങ്ങിയിട്ടില്ല...
... അമ്മൂമ്മയുടെ മുറച്ചെറുക്കനായ ശ്രീധരൻ വലിയ കാരണവർ ഞങ്ങളുടെയും മച്ചുനാണ്. അമ്മൂമ്മയുടെ സ്നേഹമസൃണമായ ആ വിളി ഞങ്ങളുടെ മനസ്സിലും പതിഞ്ഞു പോയി. ഞങ്ങളും അതേറ്റെടുത്തു. ഇളമുറക്കാരുടെ 'അമ്മാവാ' വിളിയേക്കാൾ ശ്രീധരൻ മാമ്മന് പഥ്യം 'മച്ചൂൻ' വിളിയോടാണ്.
മച്ചൂനത്തിയെ കാണാനും സംസാരിക്കാനും ആഴ്ചയിലൊരിക്കലെങ്കിലും മച്ചൂൻ വീട്ടിൽ വരും... മച്ചൂനത്തിയ്ക്ക് സ്നേഹസമ്മാനമായി കുറച്ച് അരിഞ്ഞു കൂട്ടിയ പുകയിലയും കയ്യിൽ കരുതിയിരിക്കും...
അമ്മൂമ്മയുടെ വെറ്റിലച്ചെല്ലത്തിൻ്റെ പ്രധാന ഉപഭോക്താവ് മച്ചൂനാണ്... പലപ്പോഴും മുറുക്കാനുളള അടയ്ക്ക വീട്ടിൽ നിന്നാണ് കൊണ്ടു പോകാറ്... മച്ചൂനത്തിയുടെസ്നേഹവായ്യ് അടയ്ക്കായുടെ രൂപത്തിലും കൈമാറുന്നു ... അത്രേയുള്ളു...!
... മച്ചൂൻ്റെ മകൾ സുമംഗല ചിറ്റ കുറേക്കാലമായി കുടുംബത്തു തന്നെയുണ്ട്.. അവിടെ അമ്മായിയമ്മപ്പോരാണത്രേ.... രഘു ചിറ്റപ്പൻ പണ്ട് വല്ലപ്പോഴുമൊക്കെ വരാറുണ്ടായിരുന്നു. ഒരിക്കൽ ചിറ്റയെ കൂട്ടിക്കൊണ്ടു പോകാൻ വന്ന ചിറ്റപ്പനോട് മച്ചൂൻ ഏതാണ്ടൊക്കെ പറഞ്ഞുവത്രെ...! അതോടെ ചിറ്റപ്പൻ്റെ വരവും നിന്നു. ചിറ്റയുടെ പോക്കും.!
.... സുമംഗല ചിറ്റയുടെ ചേച്ചി സുധാമണി ചിറ്റയുടെ മകൻ അനിക്കുട്ടൻ...
ഞങ്ങൾ സമപ്രായക്കാർ...
അനിക്കുട്ടൻ്റെ പ്രൈമറി സ്കൂൾ പഠനം അമ്മവീട്ടിൽ നിന്നായിരുന്നു. കുസൃതിയിലും കുറുമ്പിലും ഞങ്ങൾ സയാമീസ് ...
.... അനിക്കുട്ടന് പഠനത്തേക്കാൾ പ്രിയം കല്ലുവട്ടു കളിയോടായിരുന്നു... ട്രൗസറിൻ്റെ പോക്കറ്റുകളിൽ കല്ലുവട്ടുകൾ അവൻ്റെ സന്തത സഹചാരികൾ ആയിരുന്നു ...
വട്ടുകളുടെ ഗ്ലൈസിങ് മായുമ്പോഴേയ്ക്കും അവ മാറ്റി പുതിയവ ട്രൗസർ കീശയിൽ നിറയ്ക്കാൻ അവൻ സദാ ശ്രദ്ധാലുവായിരുന്നു....
.... കളിക്കിടയിൽ ഒരു രസത്തിനായി മിക്ക ദിവസവും അനിക്കുട്ടൻ്റെ വകയായി നാരങ്ങാ മിഠായി വിതരണമുണ്ടാകാറുണ്ട് ... അവൻ 'അദ്ധ്വാനി' യായിരുന്നു. ഇടവേളകളിൽ മധുരം വിളമ്പുന്നതിനായി സ്വന്തമായി പണം കണ്ടെത്താനുള്ള വിദ്യയും അവനറിയാം... വീട്ടിൽ നിന്നു വരുമ്പോൾ ചിലപ്പോൾ മുട്ടയോ, പറങ്കിയണ്ടിയോ കൊണ്ടുവന്ന് ഔസേപ്പച്ചായൻ്റെ കടയിൽ കൊടുത്ത് കല്ലുവട്ടും മുട്ടായിയും വാങ്ങുന്നത് അവനൊരു ഹോബിയാണ്...
... ക്രിസ്തുമസ് അവധി കഴിഞ്ഞ് പള്ളിക്കൂടം തുറന്നു ...
അവൻ ഉത്സാഹിയായിരുന്നു ... പരീക്ഷഫലത്തേപ്പറ്റി യാതൊരു ഉത്കണ്ഠയുമില്ലാതെ സ്കൂളിലെത്തി. പത്തു ദിവസത്തേ കാത്തിരുപ്പിനു ശേഷം വട്ടു കളിക്കാമല്ലോ എന്ന ചിന്തയോടെ... !
മണി പതിനൊന്നരയായി.... രണ്ടാം പീരിയഡ് കഴിഞ്ഞ് ഇൻറർവെൽ... വെളിയ്ക്കു വിടുന്നതെന്നാണ് ഞങ്ങൾ പറയുക. പതിനൊന്നേകാലിൻ്റെ ബോട്ടു പോകന്നത് ക്ലാസിലിരുന്നു തന്നെ കാണാം... അപ്പോഴെയ്ക്കും വെളിയ്ക്ക് വിടുന്നതിൻ്റെ ഉത്സാഹത്തിലാണ്.... അനിക്കുട്ടൻ വട്ടുകളിയ്ക്കുള്ള ചിട്ടവട്ടം തുടങ്ങി....
.... വെക്കേഷന് അമ്മ ട്രൗസർ അലക്കിയപ്പോൾ കീശയിലുണ്ടായിരുന്ന കല്ലുവട്ടുകൾ എടുത്തു മാറ്റിയില്ല... അവയിപ്പോഴും കീശയിൽ തന്നെയുണ്ട്... ഗ്ലൈസിങ് ഒക്കെ നഷ്ടപ്പെട്ട് ആകെ പരുപരുത്തിരിക്കുന്നു... കളിക്കാൻ ഒരു സുഖവും തോന്നുന്നില്ല. അനിക്കുട്ടന്, അവധി കഴിഞ്ഞു വന്ന ആദ്യ പ്രവൃത്തി ദിനം അത്ര സന്തോഷം നൽകുന്നതായിരുന്നില്ല ...
... നാളെയാവട്ടെ... പുതിയ കല്ലുവട്ടുകൾ വാങ്ങാം...!
അനിക്കുട്ടന് കല്ലുവട്ടുവാങ്ങണം... ധനാഗമ മാർഗ്ഗമൊന്നും ചിന്താസരണിയിൽ ഉയർന്നു വരുന്നില്ല ... മുട്ടക്കോഴി പൊരുന്നയായി...!
തൊടിയിലെ പറങ്കിച്ചുവടു വരെ ഒന്നു പോയി നോക്കി... രക്ഷയില്ല ... !
കവുങ്ങിൻ ചുവടും കൈവിട്ടു.... !:
ഇനിയെന്ത്...?
ജീവിതം തന്നെ നിരർത്ഥകമായ നിമിഷങ്ങൾ...!
വലിയച്ഛൻ്റെ വെറ്റിലച്ചെല്ലം മരുഭൂമിയിലെ നീരുറവ പോലെ ... ആകാശഗംഗ പോലെ... അമൃതധാര പോലെ... അനിക്കുട്ടനു മുൻപിൽ തുറക്കപ്പെട്ടു...
.... അങ്ങിനെ ഔസേപ്പച്ചായൻ്റ കടയിലേയ്ക്ക് അനികുട്ടൻ വക ഒരു പൊതി.... പകരം കല്ലുവട്ടും നാരങ്ങാ മുട്ടായിയും....
മച്ചൂനെങ്ങനെ സഹിക്കും...! മച്ചൂനത്തി സ്നേഹ സമ്മാനമായിത്തന്ന അടയ്ക്കയാണ് ആ കൊച്ചെന്തിരവൻ കൊണ്ടുപോയി വിറ്റത്...!
സനേഹത്തിൻ്റെ വിലയറിയാത്ത ഇളമുറക്കാരന്റെ ഈ ചെയ്തി മച്ചൂന് സഹിക്കാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു....!!
----
സന്തോഷ് ജി.- തകഴി

ഹേമന്തിന്റെ ഭാര്യയുടെ പ്രസവം


ഹേമന്ത് പെട്ടി പാക്ക് ചെയ്തു.
"പെണ്ണും പിള്ള പ്രസവിക്കാൻ കെടക്കുമ്പോ നീ ഇത് എങ്ങോട്ടേക്കാ", ഹേമന്തിന്റെ അമ്മ ചോദിച്ചു.
"മണാലി വരെ "
ഇതും പറഞ്ഞ് ഹേമന്ത് പെട്ടി പൂട്ടി.
"ടാ ,അവരെല്ലാം ആശുപത്രിയിൽ അല്ലെ ... നമുക്ക് ഡ്രസ്സ് എടുത്ത് വേഗം പോകാം" ,നീ എന്തൊക്കെയാ ഈ പറയുന്നത് " ,അമ്മ ദേഷ്യപ്പെട്ട് പറഞ്ഞു .
"അമ്മയെ ആശുപത്രിയിൽ ഇറക്കി ,അതു വഴി മണാലിയ്ക്ക് ഒരു ടൂർ" ,ഹേമന്ത് ശാന്തമായ് പറഞ്ഞു.
" കൂടെ വാടാ @$#$##@#$#, " അമ്മ അവനെ പച്ചത്തെറി വിളിച്ചു.
പക്ഷെ പറഞ്ഞതുപോലെ സംഭവിച്ചു.
അമ്മയെ ആശുപത്രിയിൽ ഇറക്കി ഹേമന്ത് കടന്നു കളഞ്ഞു.
" ദേ ,മനുഷ്യ നമ്മുടെ മോനു വട്ടായ്" ,അവൻ മണാലിയ്ക്ക് ടൂർ പോവാണെന്ന് "! അമ്മ അവന്റെ അച്ഛനോട് പറഞ്ഞു.
" ടെൻഷൻ അടിച്ചു പേടിച്ച് പിരി പോയതാകും, അവൻ എവിടേലും പോട്ടെ" ,അച്ഛനും കൂടി കുറെ തെറി വിളിക്കുന്നു.
ഹേമന്ത് ശാന്തമായ് കാറ് ഓടിക്കുകയാണ്.
" കാശി വഴി മണാലി പോകാം ,ഒരു നേർച്ച കൂടി നേരാം.. "ഹേമന്ത് സ്വയം പറഞ്ഞു .
"ഫോൺ ഓഫ് ചെയ്താലൊ! ,എന്നിട്ട് 28 കെട്ടിന് വന്നാലൊ, " പല ചിന്തകളും അവന്റെ ഉള്ളിൽ മിന്നി മറഞ്ഞു .
ടെൻഷൻ കൊണ്ട് ഹേമന്ത് വേറൊരു ലോകത്തേക്കുള്ള യാത്രയിലേക്ക് കടക്കുകയായിരുന്നു.
"എന്തായാലും ... കുറെ ദൂരം കാർ ഓടാനുള്ളതല്ലെ " ,ഫുൾ ടാങ്ക് പെട്രോൾ അടിച്ചേക്കാം" ,എന്ന് ചിന്തിച്ചു കൊണ്ട് അവൻ വണ്ടി പമ്പിലേക്ക് കയറ്റി.
"ചേട്ടാ ഫുൾ ടാങ്ക് " ,എന്ന് പറഞ്ഞ് വെയ്റ്റ് ചെയ്യുന്ന സമയം അവന്റെ ഫോണിലേക്ക് അച്ഛൻ വിളിക്കുന്നു.
കട്ട് ആകുന്നു ,വീണ്ടും വിളിക്കുന്നു.
ഫുൾ ടാങ്ക് പെട്രോളും അടിച്ച് പുറത്തിറങ്ങി ഫോൺ എടുത്തപ്പോഴേക്കും ,അച്ഛന്റെ ഒരു ലോഡ് തെറി ,കൂടെ ഒരു ഡയലോഗും .
" അവൾ പ്രസവിച്ചു ,ആൺ കുട്ടിയാണ് .... ഈശ്വര ... ഭഗവാനെ അവനെങ്കിലും നിന്നെപ്പോലെ ഒരു പേടിത്തൊണ്ടനാകാതിരുന്നാൽ മതിയായിരുന്നു " ,അച്ഛൻ വീണ്ടും തെറി പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
അമ്മയേയും കുട്ടിയേയും റൂമിലേക്ക് മാറ്റിയപ്പോൾ ഒന്നും അറിയാത്തപ്പോലെ റൂമിൽ കയറി ചെന്ന ഹേമന്തിനെ അച്ഛനും അമ്മയും വളഞ്ഞിട്ട് തെറി പറഞ്ഞു .
ഇതൊക്കെ കേട്ട് ചിരിക്കുന്ന ഭാര്യയോട് ഹേമന്ത് മെല്ലെ പറഞ്ഞു .
"നിനക്ക് നാളെ പ്രസവിച്ചാ ... പോരായിരുന്നൊ ...."
പെട്ടെന്ന് കുട്ടി കരഞ്ഞു .
കൂടെ ഇതു കേട്ട് അച്ഛന്റെ ഒരു ഡയലോഗും .
"കുഞ്ഞ്, പേടിച്ചു കരയുന്നതാകും ,അവന്റെയല്ലെ മോൻ".
-----------------------
ഡോ റോഷിൻ

കോവിഡ്



എന്റെ
ഉമ്മ
ാക്ക് കോവിഡ് ആയിരുന്നു.
കൃത്യമായി പറഞ്ഞാൽ നവംബർ 1 നാണു ഉമ്മയെ മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്.
ഇടക്കിടെ വരുന്ന വയറു വേദനയും പനിയും തളർച്ചയും കൊണ്ടാണ് കൊണ്ടോട്ടി ഹോസ്പിറ്റലിൽ പോയത്. അവിടുത്തെ ഡോക്ടർ മഞ്ചേരിയിലേക്ക് കൊറോണ ചെക്ക് ചെയ്യാൻ അയച്ചു. മാനു മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ചു നടത്തിയ ടെസ്റ്റിൽ പോസിറ്റീവായി. അങ്ങനെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിയത്.
കോവിഡ് കേരളത്തിൽ സംഹാര താണ്ഡവമാടിയ സമയമാണ്. 108 ആംബുലൻസുകൾ തലങ്ങും വിലങ്ങും ചീറി പായുന്ന ദിന രാത്രങ്ങൾ.
കാഷ്വാലിറ്റിയിൽ നിന്നും ഉമ്മയെ നേരെ വെന്റിലേറ്ററിലേക്ക് മാറ്റി. അപകടകരമായ രീതിയിൽ ഓക്സിജൻ അളവ് കുറയുകയായിരുന്നു പ്രശ്നം.
സത്യം പറഞ്ഞാൽ പേടിയായിരുന്നു. പത്തു ബെഡുകൾ ആയിരുന്നു ആ വാർഡിൽ. മരണത്തോട് അടുക്കുന്ന രോഗികൾക്ക് അവസാനമായി ആശ്രയമാവുന്ന പത്തു ബെഡുകൾ.
ഓരോ ദിവസവും മരണത്തിന്റെ മാലാഖ ആ വാർഡിലൂടെയും കയറി ഇറങ്ങും. പോവുമ്പോൾ ഏതെങ്കിലുമൊരു ആത്മാവ് കൂടെ കാണും.
അവരുടെ അവസാന നിമിഷങ്ങളിൽ ഡോക്ടരും നഴ്സുമാരും കഴിവിന്റെ പരമാവധി ആ ജീവൻ പിടിച്ചു നിർത്താൻ ശ്രമിക്കും.
ആ നേരത്ത് മരണപ്പെടുന്നവർ വലിയ ശബ്ദത്തിൽ ശ്വാസമെടുക്കും. ചിലർ പേടിപ്പെടുത്തുന്ന രീതിയിൽ അമറും. അവരുടെ മരണവെപ്രാളം
ഉമ്മ
കാണാതിരിക്കാൻ ഞാൻ
ഉമ്മ
ാക്ക് അഭിമുഖമായി പ്ലാസ്റ്റിക് സ്റ്റൂളിൽ ഇരിക്കും.
ഉമ്മയുടെ മുഖത്ത് ഓക്സിജൻ മാസ്ക് ഉണ്ടായിരിക്കും. കൈ തണ്ടയിലെ പാതി മരവിച്ച ഞരമ്പുകളിലേക്ക് ഗ്ലൂക്കോസിൽ ചേർത്ത മരുന്നുകൾ തുള്ളി തുള്ളിയായി അലിഞ്ഞു ചേരുന്നുണ്ടാവും.
ആ കയ്യിൽ തലോടി കൊണ്ട് ഞാൻ മോനിറ്ററിൽ നോക്കും. ഇടക്കിടെ ഒക്സിജന്റെ അളവ് 85 ലും കുറയും. ഹൃദയമിടിപ്പ് വല്ലാതെ കുറയും. അപ്പൊ വെന്റിലേറ്ററിലെ അലാറം അടിക്കാൻ തുടങ്ങും.
ഉറങ്ങാതെ കാവലിരിക്കുന്ന കാവൽ മാലാഖകൾ ഓടി വന്നു ഒക്സിജന്റെ അളവ് കൂട്ടി കൊടുക്കും. ചിലപ്പോൾ ഇൻജെക്ഷൻ എടുക്കും.
ഉമ്മ
ാ എന്ന് അവരുടെ സ്നേഹമൂറുന്ന ഒരു വിളിയുണ്ട്. ബോധത്തിന്റെയും അബോധത്തിന്റെയും ഇടയിൽ എവിടെയോ ഇരുന്നു
ഉമ്മ
പതുക്കെ ഒന്ന് മൂളി ആ വിളി കേൾക്കും.
അപ്പോഴേക്കും തൊട്ടടുത്ത ബെഡുകളിലെ രോഗികൾ അത്യാസന്ന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടാവും. ഉടനെ നഴ്സുമാർ അവരുടെ അടുത്തേക്കോടും. അങ്ങനെ ജോലി സമയം മുഴുവൻ ആവി നിറഞ്ഞു വെന്തുരുകുന്ന ആ പിപിഇ കിറ്റും ഇട്ട് യഥാർത്ഥ മാലാഖമാരെ പോലെ അവർ ജോലിയെടുക്കും.
എത്ര നോക്കിയിട്ടും കൈവിരലുകൾക്കുള്ളിലൂടെ ഊർന്നു പോവുന്ന ജീവനുകൾ കാണുമ്പോൾ ആരും കാണാതെ അവർ ചുമരിനോട് ചേർന്നു ശബ്ദമില്ലാതെ വിതുമ്പും. അപ്പോഴേക്കും അടുത്ത ആൾ. എല്ലാ സങ്കടങ്ങളും മാറ്റി വെച്ചു അവർ ഓടിച്ചെന്നു പിന്നെയും വിളിക്കും.
ഉപ്പാ,
ഉമ്മ
ാ, അച്ഛാ, അമ്മേ, ചേട്ടാ.
അപ്പോഴൊക്കെ അവരുടെ ശബ്ദത്തിൽ നേരിയ ഒരു ഇടർച്ച ഉണ്ടാവും.
മരിച്ചു കഴിഞ്ഞാൽ മൃതദേഹം തുടർനടപടികൾക്കായി കുറെ സമയം ആ ബെഡിൽ തന്നെ പുതച്ചു മൂടി കിടക്കും.
ആ നേരമൊക്കെയും ഞാൻ
ഉമ്മ
അതൊന്നും കാണാതിരിക്കാൻ
ഉമ്മ
ാക്ക് മറഞ്ഞു നിൽക്കും.
ഉമ്മ
ാക്ക് വലിയ പേടി ആയിരുന്നു.
എട്ട് ദിവസം കഴിഞ്ഞപ്പോൾ ഉമ്മയെ പെണ്ണുങ്ങളുടെ വാർഡിലേക്ക് മാറ്റി. അവിടെ കുറച്ചൂടെ നല്ല അവസ്ഥയായിരുന്നു.
ഒരു കുടുംബം പോലെ ഇരുപതോളം രോഗികൾ. അവരുടെ കൂടെ അതിലേറെ കൂട്ടിരിപ്പുകാർ.
ഐസിയൂവിൽ ഇടക്കിടെ നമ്മളെ പുറത്താക്കും. വാർഡിൽ ആ പ്രശ്നമില്ല. മുഴുവൻ സമയവും നമുക്ക് രോഗിയുടെ കൂടെ നിൽക്കാം.
അവിടെ എത്തി അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ടെസ്റ്റ്‌ നടത്തി. റിസൾട്ട്‌ നെഗറ്റീവായിരുന്നു. പക്ഷെ അപ്പോഴും ശ്വാസകോശം ആവശ്യത്തിന് പ്രവർത്തനം നടത്താത്തത് കൊണ്ട് ഓക്സിജൻ കൊടുക്കുകയായിരുന്നു.
കൃത്യം ഇരുപതാം ദിവസം ഡോക്ടറോട് സംസാരിച്ചു വീട്ടിൽ വെച്ചു ഓക്സിജൻ കൊടുക്കാം എന്ന ഉറപ്പിൽ ഡിസ്ചാർജ് ചെയ്തു.
ഒരു മാസം കൂടെ വീട്ടിൽ വെച്ചു ഓക്സിജൻ നൽകി. ഇപ്പോൾ നോർമലായി.
അൽഹംദുലില്ലാഹ്.
കോവിഡിന് മുൻപേ വലിയ തിരക്കായിരുന്നു എല്ലാർക്കും. പക്ഷെ കോവിഡ് വന്നതോടെ ആർക്കും തിരക്കില്ലാതെയായി.
ജീവിക്കാൻ കുറെ പൈസ വേണ്ടെന്നായി. കഴിക്കാൻ ഫാസ്റ്റ് ഫുഡും ഇറച്ചിയും മീനും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന സ്ഥിതിയായി. റേഷൻ അരിക്ക് ജനപ്രീതി വർധിച്ചു.
ഹോസ്പിറ്റലിൽ രോഗിക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ഫ്രീ ആണ്. ചികിത്സക്കും ഒരു രൂപ ചിലവില്ല. രാവിലെ ചായയും ഇഡലിയും അല്ലെങ്കിൽ ഇടിയപ്പം. പത്തു മണിക്ക് കഞ്ഞി. ഉച്ചക്ക് ചോറ്. വൈകിട്ട് ചായയും ബിസ്കറ്റും. രാത്രി ചപ്പാത്തിയും കറിയും.
സർക്കാർ ഹോസ്പിറ്റലിൽ ഇന്നെ വരെ പോവാത്ത പലരും അവസാന ആശ്രയമെന്ന നിലക്ക് അവിടെ ചികിത്സ തേടി വന്നു.
അതിന്റെ ഒക്കെ അപ്പുറത്ത് ഞാൻ കണ്ട സ്നേഹം നഴ്സുമാരുടെ ആയിരുന്നു.
മൂന്നാം കിട തറ കോമഡികളിലെ വളിപ്പുകളായി ചിത്രീകരിക്കപ്പെടുന്ന നഴ്സുമാർ.
നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു ഉറക്കപ്പിച്ചോടെ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ പോക്ക് കേസെന്ന് കമന്റ് കേൾക്കുന്നവർ.
നഴ്സ് ജോലി ചെയ്യുന്നത് കൊണ്ട് മാത്രം സമൂഹത്തിലെ ചില മാന്യന്മാർ സ്വഭാവ ദൂഷ്യം അടിച്ചേൽപ്പിക്കുന്നവർ. വിവാഹ കമ്പോളത്തിലെ ബലി മൃഗങ്ങൾ.
അവരുടെ സ്നേഹം കാണണമെങ്കിൽ ഹോസ്പിറ്റലിൽ തന്നെ പോവണം.
നമ്മുടെയൊക്കെ ഭാര്യമാർ ലേബർ റൂമിൽ കിടക്കുമ്പോൾ അവരുടെ രഹസ്യ ഭാഗങ്ങൾ ഷേവ് ചെയ്യാൻ അവർ മാത്രമേ കാണൂ.
നമ്മുടെ കുഞ്ഞുങ്ങളെ ഒക്കെ മുക്കി മൂളി പ്രസവിക്കുമ്പോൾ മലവും മൂത്രവും ചോരയും ഒക്കെ കൂടെയിങ്ങ് പോരും. അതും ഒരു മടിയും കൂടാതെ വൃത്തിയാക്കാൻ അവരെ കാണൂ.
ഐസിയുവിലൊക്കെ നമ്മുടെ വേണ്ടപ്പെട്ടവർ മരണത്തോട് മല്ലടിച്ചു കിടക്കുമ്പോൾ ഒരു മകളെ പോലെ കൂടെ നിന്നു ശ്രുശ്രൂഷിക്കാൻ അവരെ കാണൂ.
മഞ്ചേരി മെഡിക്കൽ കോളേജിലെ കോവിഡ് ഐസിയൂവിൽ അത്‌ വരെ പരിചരിച്ച രോഗികൾ ആരെങ്കിലും മരണപ്പെട്ടാൽ അവർ സങ്കടം അടക്കി പിടിച്ചു മനസ്സിൽ കരഞ്ഞു കൊണ്ട് നോക്കി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ വിയർത്തൊലിച്ചു നെറ്റിയിലെ വിയർപ്പ് പോലും തുടക്കാൻ കഴിയാതെ നിസ്സഹായരായി തളർന്നു നിൽക്കും അവർ.
അപ്പോഴാവും ആരെങ്കിലും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് അവർ കാണുന്നത്. സ്വന്തം ബുദ്ധിമുട്ടുകൾ മറന്നു അവർ ഓടി വരും.
ഉമ്മ
ാ ന്നു അവരുടെ ഒരു വിളിയുണ്ട്. ആ വിളിയിൽ എല്ലാമുണ്ട്.
ഒരു മകളുടെ സ്നേഹമുണ്ട്. ഒരമ്മയുടെ കരുതലുണ്ട്. പറിഞ്ഞു പോവാൻ തുടങ്ങുന്ന ജീവനെ പിടിച്ചു നിർത്താൻ വെമ്പുന്ന ഒരു സ്നേഹമുള്ള ഹൃദയമുണ്ട്.
എന്നിട്ടും നമ്മളൊക്കെ അവർക്ക് തിരിച്ച് കൊടുക്കുന്നത് എന്താണ്?.
നമ്മുടെ കൊച്ചു കേരളത്തിലെ എല്ലാ ആരോഗ്യ പ്രവർത്തകരോടും എന്റെ നന്ദി അറിയിക്കട്ടെ.
മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഓരോരോ സ്റ്റാഫിനോടും. ഡോക്ടർമാരോടും പ്രിയ നഴ്സുമാരോടും.
നിങ്ങളാണ് ശരിക്കും എന്റെ ഹീറോസ്. എന്റെ മാത്രമല്ല ഈ ലോകത്തിന്റെ മുഴുവൻ.
എല്ലാവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഈ സഹോദരന്റെ സ്നേഹാദരങ്ങൾ.
ആദരവോടെ,
ഹക്കീം മൊറയൂർ.
25 - 12- 2020

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo