Showing posts with label SarathTeama. Show all posts
Showing posts with label SarathTeama. Show all posts

അച്ഛൻ പറഞ്ഞുതന്ന തമാശകൾ

Image may contain: 2 people, people smiling, selfie and closeup



പലരോടും കൗണ്ടറടിച്ചു ജയിക്കാറുള്ള ഈയുള്ളവൻ പലതവണ തോറ്റിട്ടുള്ളത് എന്റെ പിതാവിനോടാണ്. ഒരിക്കൽ വീട്ടിൽ വന്ന അതിഥികൾക്ക് അമ്മ ചായ കൊടുക്കാൻ മറന്നപ്പോൾ അച്ഛൻ ചോദിച്ചത്
" കിണറ്റിൽ വെള്ളം കുറവാണോ " എന്നാണ്.
അമ്മയ്ക്ക് കാര്യം മനസിലായില്ല, എനിക്ക് അരമണിക്കൂറെടുത്തു.
പൂളയ്ക്ക്(കപ്പ) ഇംഗ്ലീഷിൽ Tapioca എന്ന് പേര് വന്ന വഴി അച്ഛൻ പറഞ്ഞു തന്നത് ഇങ്ങനെയായിരുന്നു.
പണ്ട് പണ്ട്, ബ്രിടീഷുകാർ ഇന്ത്യ ഭരിക്കുന്ന കാലം. സകലർക്കും സായിപ്പിനെ പേടിയാണെങ്കിലും കുട്ടപ്പന് അങ്ങനെയല്ല.
സായിപ്പന്മാരുടെ കൂട്ടത്തിൽ കള്ളുകുടിക്കാൻ ഇഷ്ടമുള്ള ഒരാളുടെ ശിങ്കിടിയാണ് കുട്ടപ്പൻ. അതുകൊണ്ട് സായിപ്പിനെ കാണുമ്പൊ ബീഡി കെടുത്തണ്ട, തലേക്കെട്ടഴിക്കണ്ട.
അങ്ങനെ ഒരു സന്ധ്യാ നേരം സായിപ്പിനേം കൊണ്ട് കുട്ടപ്പൻ വയലിന്റെ വരമ്പിലൂടെ നടക്കുവാണ്. കയ്യിൽ ഒരു കഷ്ണം പൂളയുമുണ്ട്. സായിപ്പ് കുട്ടപ്പന്റെ കയ്യിലെന്തോ കണ്ടെങ്കിലും സംഗതി എന്താണെന്ന് മനസിലായില്ല. കൗതുകം അടക്കി പുള്ളി പിറകെ നടന്നു.
നടന്ന് നടന്ന് കുറച്ച് കഴിഞ്ഞപ്പോ കുട്ടപ്പന്റെ കാല് വഴുതി പൂള വെള്ളത്തില് വീണു. പുള്ളി സായിപ്പിന്റെ ടോർച് വാങ്ങി തപ്പാൻ തുടങ്ങി.
എന്താ വീണതെന്നറിയാൻ സായിപ്പ് ചോദിച്ചു
What is it ?
കുട്ടപ്പന് മനസിലായില്ല.
ഒരു ഊഹം വെച്ച് ചിന്തിച്ചപ്പൊ തോന്നി "കിട്ടിയോ" എന്നാവും സായിപ്പ് ചോദിക്കുന്നത്.
തപ്പി നോക്കട്ടെ സായിപ്പേ എന്ന് കുട്ടപ്പൻ പതിയെ പറഞ്ഞു.
അത് സായിപ്പ് കേട്ടില്ല. പുള്ളി പിന്നേം ചോദിച്ചു
What is it Kuttappan ?
ഇത്തവണ കുട്ടപ്പൻ ഉറക്കെ പറഞ്ഞു
" തപ്യോക്ക സായിപ്പേ തപ്യോക്കാ "
Oh Tapioca !
അങ്ങനെയാണത്രെ ഐതീഹ്യം.
കാലങ്ങളായി അച്ഛനുള്ള സദസുകളിൽ ചിരി പടരുന്നത് കൗതുകത്തോടെ വീക്ഷിച്ചാൽ ചിലരെയെങ്കിലും ചിരിപ്പിക്കാൻ ഇക്കാലമത്രയും ഈയുള്ളവനും ശ്രമിച്ചുപോന്നു.
-----------------------------------------------------------
വിരലിലെണ്ണാവുന്ന വായനക്കാരോട് ഇത് ഈയുള്ളവന്റെ അവസാനത്തെ എഴുത്താണെന്ന് അറിയിക്കുന്നു.
സമകാലിക പ്രകൃതി ദുരന്തങ്ങളും മനുഷ്യ ദുരന്തങ്ങളും മനസിനെ വല്ലാതെ സങ്കടപ്പെടുത്തുന്നതിനാൽ കഥയോ കവിതയോ എഴുതാൻ മനസിന്‌ കഴിയായ്കയാണ് കാരണം.


എവിടെവെച്ചാണ് ഞാൻ തിരിച്ചുനടന്നത്

Image may contain: 2 people, people smiling, selfie and closeup

എത്ര വിചിത്രമായാണ്
മത്സ്യങ്ങളോട് യാതൊരടുപ്പവുമില്ലാത്ത
നിങ്ങളുടെ മനസിനെ,
വയലിന് നടുവിലെ വഴിയുടെ അരികിലെ
പുല്ലുകൾ ഒഴിഞ്ഞുനിൽക്കുന്ന
ചെറിയ വെള്ളക്കെട്ടിലെ
മീൻകുഞ്ഞ് പിടിച്ചുനിർത്തുന്നത്.
അതുവരെ യാതൊരു ലക്ഷ്യവുമില്ലാതെ നീന്തുകയായിരുന്ന മീൻകുഞ്ഞിന്
നിങ്ങളൊരു നേരമ്പോക്കാവുന്നത്.
വയലിനുമേലെ പടർന്ന പുല്ലിനടിയിലെ
തണുത്ത വെള്ളത്തിലൂടെ
എത്രവേണമെങ്കിലും നീന്താമായിരുന്നിട്ടും,
അതെന്തിനാണ് വീണ്ടും വീണ്ടും
നിങ്ങൾക്ക് മുന്നിലേയ്ക്ക് കടന്നുവരുന്നത്.
അത് കാണാൻ നിങ്ങളെന്തിനാണ് വെയിലുകൊള്ളുന്നത്.
പുല്ലിനുള്ളിലേയ്ക്ക് നീന്തിക്കയറിയ മീൻകുഞ്ഞിനെ ഒരല്പനേരം കാണാതാവുമ്പോൾ
നിങ്ങളെന്തിനാണ് പരിഭ്രമിക്കുന്നത്
ഇത്തിരി ഒളിച്ചിരുന്നശേഷം
വീണ്ടുമത് വെയിലത്തിറങ്ങുമ്പോൾ
നിങ്ങളെന്തിനാണ് ആശ്വാസത്തോടെ സന്തോഷിക്കുന്നത്.
അല്പനേരത്തെ പരിചയത്തിൽ
ഉള്ളംകൈകളെ ചേർത്തുപിടിച്ച്
നിങ്ങളെന്തിനാണ് വെള്ളത്തിലിറങ്ങുന്നത്.
കാലടികൾക്കടിയിൽനിന്നും
പുകപോലെ പടരുന്ന ചളിവെള്ളത്തിനുള്ളിലൂടെ
മീൻകുഞ്ഞെന്തിനാണ്
നിങ്ങളുടെ കയ്യിലേയ്ക്ക് നീന്തിക്കയറുന്നത്.
കൈകൾ ഒന്നുയർത്തിയിരുന്നെങ്കിൽ
മീൻകുഞ്ഞെന്ന കൗതുകത്തെ സ്വന്തമാക്കാമായിരുന്നിട്ടും
എന്തുകൊണ്ടാണ് നിങ്ങളത് ചെയ്യാതിരിക്കുന്നത്.
എപ്പോഴത്തെയുമെന്നപോലെ
പുല്ലുകൾക്കിടയിലേയ്ക്ക് നീന്തിക്കയറിയ മീൻകുഞ്ഞ്
പിന്നെയെന്താണ് തിരിച്ചുവരാത്തത്.
എപ്പോഴാണതിന് കൗതുകം നഷ്ടമായത് !

BY Sarath

വീടെവിടെയാണെന്നതിന്റെ ഉത്തരമെന്താണ് ?

Image may contain: 2 people, people smiling, selfie and closeup



നിങ്ങൾ വീട് വിട്ടിറങ്ങിയിട്ടുണ്ട്.
എന്നാൽ വീട് നിങ്ങളെ വിട്ടിറങ്ങുമ്പോൾ
നിങ്ങളെന്ത് ചെയ്യും.
ഇത്രയും നാൾ
സ്വന്തമെന്ന് കരുതിയതുകൊണ്ട് മാത്രം
നൽകാതെവെച്ച സ്നേഹം,
നിർത്തലാക്കപ്പെട്ട നാണയം പോലെ വെറുതെയാവുന്നത് നിങ്ങളറിയും.
ഒരുപാട് വീടുകളില്ലാത്ത നിങ്ങൾക്ക്
ഇതുവരെ നോക്കിയിട്ടില്ലാത്ത ദിക്കിൽ നിന്ന്
എന്തോ ഒന്ന് കാണാതായപോലെ തോന്നും
പിന്നീടുള്ള സഞ്ചാരങ്ങളിൽ,
തിരികെ എങ്ങോട്ട് വന്നു കയറുമെന്ന്
പെട്ടന്നൊരു ചിന്തയുണ്ടാവും.
നിങ്ങളുടെ ചുറ്റുമുണ്ടായിരുന്ന,
എന്നും ഉണ്ടാവുമെന്ന് കരുതിയ,
ധൈര്യത്തിന്റെ അതിർത്തിയല്ലേ
സുരക്ഷയുടെ ബോധമല്ലേ കാണാതായത്
വീടിനകത്തെ ഇരുട്ടിന്
പുറത്തെ ഇരുട്ടിന്റെ ഭാവമായിരുന്നില്ല എന്ന്
ഈ പുതിയ രാത്രികളിൽ നിങ്ങൾക്ക് മനസ്സിലാവുന്നുണ്ട്
നിങ്ങൾ വെയിലും മഞ്ഞും നിലാവും കൊള്ളുന്നത്
സഹിക്കാനാവാതെ
വീട് തിരികെവരുമെന്ന്
നിങ്ങൾ കൊതിക്കുന്നുണ്ട്.
ഓർമയിലാദ്യമായി,
സ്വന്തം വീടെവിടെയാവാമെന്ന
വിചിത്ര ചിന്തയും നിങ്ങളിൽ വന്നുചേരുന്നു.
കാണാതായതിന്റെ
തെളിവുകൾപോലുമില്ലാതെ കാണാതായതിനെ
എങ്ങനെ കണ്ടെത്തുമെന്നോർത്തിരിക്കാനെങ്കിലും
ഒരു വീടില്ലല്ലോ എന്ന്.
നിങ്ങളില്ലാത്ത നേരങ്ങളിൽ
വീടനുഭവിച്ച ഏകാന്തതയും അറിയാനാവുന്നുണ്ട് അല്ലേ ?
സാവധാനം എല്ലാം മറക്കുമെങ്കിലും
ഏതോ ഒരു പ്രതീക്ഷയുടെ പുറത്ത്,
വീടിന്റെ ഒളിച്ചുവെച്ച താക്കോൽക്കൂട്ടത്തെ
കളയാതെ നിങ്ങൾ സൂക്ഷിച്ചുവെക്കില്ലേ ?

ഏതാണ്ടൊരു മഞ്ഞുമഴക്കാലം

Image may contain: 2 people, people smiling, selfie and closeup

കോട്ടയംകാരി അന്നാ,
വീട്ടിലൊരു പൂന്തോട്ടമുള്ള ഞാൻ
ഡിസംബർ തണുപ്പിൽ നിന്റെ മുറ്റത്ത് വന്നത്
റൂബിഗിനി റോസയുടെ തണ്ട് വാങ്ങാനായിരുന്നില്ല
അത് വെച്ചുനീട്ടുന്ന നിന്നെ കാണാനായിരുന്നു.
ചന്തക്കവലയുടെ വളഞ്ഞ കയറ്റങ്ങളിലൂടെ കുത്തിയൊലിച്ചുവരുന്ന മഴവെള്ളത്തിൽ ഉള്ളിത്തോലും ചാക്കുനൂലും താഴേക്കൊഴുകുമ്പോൾ
നീ കുടയ്ക്കുള്ളിൽ തലയൊതുക്കി, ഇടംകൈകൊണ്ട് സാരി കണങ്കാലിന് മുകളിലുയർത്തിപ്പിടിച്ച്
മുകളിലേയ്ക്ക് നടന്നുപോകുന്നതാണ്
എന്റെ പ്രിയപ്പെട്ട കാഴ്ച.
നിന്നെയാരെങ്കിലും നോക്കുന്നതോ,
നിന്നെ നോക്കുന്ന എന്നെയാരെങ്കിലും നോക്കുന്നതോ ഞാനന്നേരം കാണാറില്ല.
നോക്കി നോക്കി
ഒഴിഞ്ഞ തക്കാളിപ്പെട്ടിയേൽ കയ്യമർത്തി
അന്നാമ്മേ എന്റെ പൊന്നേന്ന് വിളിക്കുന്നത് മനസിലാണോ ഉറക്കെയാണോന്ന് പോലും എനിക്കറിയത്തില്ല.
നീയാ കഴുത്തും ഒഴിച്ചിട്ട് കടലാസ് പൂവിന്റെപോലെ നിറമുള്ള ഏതാണ്ടൊരു ചുരിദാറുമിട്ട് ഏതാണ്ടിതേപോലൊരു ഞായറാഴ്ച ദിവസം പള്ളിക്കകത്തോട്ട് വന്നപ്പം
എനിക്കിത്രേം ഇഷ്ടവില്ലാരുന്ന്.
വരിവരിങ്ങനെ തിരിച്ചിറങ്ങുമ്പോ
നീയെന്റെ കയ്യേലോട്ട് കുഴഞ്ഞു വീണതും ഇത്തിരിനേരവാണേലും എന്റെ മടിയേൽ തലവെച്ച് കെടന്നതും മുതലാ എനിക്കോർമ്മ.
നഖം പോറി മൂക്കിന്റടുത്തൊരു മുറിവൊള്ളതും ലിപ്സ്റ്റിക്ക് ഇട്ടിട്ടില്ലാന്നും കുളിച്ചിട്ടൊണ്ടെന്നും നിനക്ക് വലിയ ഭാരവില്ലാന്നുമൊക്കെ അന്നേരം ഞാനറിഞ്ഞതാ.
അടുത്ത മഴയ്ക്ക് നിന്റെ കുടയ്ക്കകത്തോട്ട് കേറാനും, ആലുക്കാസ് വരെ കൂടെ നടക്കാനുവൊക്കെ പദ്ധതിയിട്ടതാ.
പിന്നെയാണേ മഴയും പെയ്തില്ല.
പിന്നെ എല്ലാം മറന്നിരിക്കുവാരുന്ന്.
അന്നേരവാ ഒരു ദിവസം പള്ളിക്കകത്തൂന്ന് നമ്മള് രണ്ടുംകൂടി ഒരുമിച്ച് തുമ്മിയ ഞായറാഴ്ച വരുന്നത്. പെണ്ണിനേം ചെക്കനേംപോലെയാ അന്ന് നമ്മളെ എല്ലാരും നോക്കിയത്.
അപ്പഴാ ബുദ്ധിമുട്ടിയാണേലും എന്റെ കൊച്ചൊന്ന് ചിരിച്ചത്, എല്ലാരേം വെട്ടിച്ച് കൃത്യം എന്റെ കണ്ണിലോട്ട് നോക്കിയത്
എന്റെ വീടിന്റെ മുന്നിലൂടെയാ എന്നും നീ തലകുനിച്ച് നടന്നുപോവുന്നത്. ആ വഴി മുഴുവനും എനിക്കറിയാവുന്നതാണേലും നീ പോവുമ്പൊ മാത്രം ഏതാണ്ടൊരു ചന്തം കൂടുതലാ.
പിന്നെയാ, അമ്മച്ചി നനച്ചതൊന്നും ഓർക്കാതെ പിന്നേം ഞാൻ മുറ്റത്തെ മൊസാണ്ടത്തൈയും വള്ളിച്ചെടികളുമൊക്കെ റോഡിലോട്ട് നോക്കി നനയ്ക്കുന്നത്. നീ വന്നുപോവുമ്പഴാണേൽ പൈപ്പിലെ വെള്ളം പോലും ഒച്ചവെച്ച് ശല്യപ്പെടുത്താതെ മിണ്ടാണ്ടിരിക്കും.
സിനിമാ കാണുന്നപോലെ ഞാൻ നിന്നെ നോക്കിയിരിക്കും. തോട് കടക്കുമ്പൊ തെറുത്ത് വെച്ച ചുരിദാറിന്റെ കാല് തിരിച്ചിറങ്ങാതെ നിന്റെ മുട്ടുകാലിന്റവടെ അള്ളിപ്പിടിച്ചിരിക്കുന്നത് കണ്ട ദിവസമേ എനിക്ക് ഏതാണ്ടൊരു പന്തികേട് തോന്നിയതാ. ആലുക്കാസിലോട്ട് നീ ചുരിദാറിടാറും ഇല്ലല്ലോ. പിന്നേം ചന്തക്കവല വഴി മഴയത്ത്, താഴോട്ടൊഴുകുന്ന വെള്ളം പാദം വഴി നിന്റെ പാദസരംവരെ കേറിയിറങ്ങി പോവുമ്പൊ പഴയ ചന്തവില്ലല്ലോന്ന് ഞാൻ ചിന്തിച്ചതുമാ.
എല്ലാം ഉറപ്പായത് മൂന്നാറ്റിലെ വെള്ളത്തേൽ നീ പൊങ്ങിക്കിടപ്പൊണ്ടെന്ന് കേട്ടപ്പഴാ.
പിന്നെ എല്ലാ മരണവീട്ടിലേക്കും ഒഴുകുന്നോരു പുഴ കുടപിടിച്ച് നിന്റെ വീട്ടിലോട്ടും കേറി വരുമ്പൊ ഞാനും കേറിയില്ല. മഴേം കൊണ്ട് തനിച്ചാ വന്നേ.
അല്ലേൽ ഒരു ബന്ധോം കുന്തോം ഇല്ലാത്ത ഈ പയ്യനെന്തിനാ ഈ കൊച്ചിനെ നോക്കി കരയുന്നേന്ന് ആർക്കേലും തോന്നിയാലോ. എന്നിട്ട് ഞാൻ
നീ പോണ വഴി തലങ്ങും വിലങ്ങും നടന്നുനോക്കി.
എവിടുന്നാ നിനക്ക് ഏനക്കേട് കിട്ടിയേന്നറിയാൻ. ചന്തക്കവലയ്ക്കൽ എത്തുമ്പഴും
എന്റെ വീടിന്റെ മുന്നിൽ എത്തുമ്പഴും
എവിടേലും ഞാൻ നിക്കുന്നുണ്ടോന്ന്
ഞാൻ തന്നെ കണ്ണിട്ട് നോക്കി.
അങ്ങനെ ഏതാണ്ടൊരു ഞായറാഴ്ചയാ, മൂന്നാറ്റിലെ വെള്ളത്തേൽ പൊങ്ങിക്കിടക്കുമ്പോ നിന്നെ കാണാനൊത്താലോ എന്നങ്ങ് തോന്നിയത്. എന്നാലും ഒടുക്കം കണ്ട കാഴ്ചയാ അതിശയം. ആകാശോം മേഘങ്ങളുവൊന്നുവല്ല.
ആകാശത്ത് ചന്തക്കവലവഴി കുടപിടിക്കാതെ കണങ്കാലും കാണിച്ച് നീ നനഞ്ഞുനടക്കുവാ. ആദ്യമായി നീ ചെരിഞ്ഞുനിന്ന് എന്നെയൊന്ന് നോക്കി. എല്ലാരേം വെട്ടിച്ച് കൃത്യം എന്റെ കണ്ണിൽ തന്നെ നോക്കി. ഞാനന്നേരം അന്നാമ്മേ എന്റെ പൊന്നേന്നും വിളിച്ച്, ഒഴിഞ്ഞ തക്കാളിപ്പെട്ടിയേൽ കൈയ്യുംകുത്തി വെള്ളത്തേലോട്ട് ചെരിഞ്ഞുവീണു.

By: Sarath

അല്ലെങ്കിലും

Image may contain: 1 person, smiling, closeup

അപരിചിതമായ നാട്.
വിജനത എത്ര ദൂരത്തോളം പരന്നുകിടക്കുന്നു എന്നറിയാത്ത മണൽഭൂമി.
നിശബ്ദവും, വെളിച്ചത്തിന്റെ സൂചനകൾ പോലുമില്ലാത്തതുമായ രാത്രി. അങ്ങനെ
ഒറ്റപ്പെടലുകളുടെ പലതരം ചുറ്റുകൾക്ക് നടുവിൽ
മൂന്ന് മനുഷ്യരും ഒരു നായയും കിടന്നുറങ്ങുന്നു. ഒരച്ഛനും അയാളുടെ എട്ടും പതിനൊന്നും പ്രായമുള്ള മകളും മകനും.
കാറ്റടിക്കാതിരിക്കാൻ അച്ഛനും
മഴ വീഴാതിരിക്കാൻ മകളും പ്രാർത്ഥനയോടെ ഇരുട്ടിലേക്ക് കണ്ണുതുറന്ന് കിടക്കുന്നു.
മകൻ ശാന്തിയോടുറങ്ങുന്നു.
മക്കളിരുവരുടെയും കാലുകളിൽ കെട്ടിയൊരു കയറയാൾ സ്വന്തം കാലോടും കെട്ടിയിട്ടുണ്ട്.
പകൽ നാലാമതൊരാളെ വല്ലാതെ പ്രതീക്ഷിക്കുമ്പോഴും രാത്രി അങ്ങനെയൊരു കടന്നുവരവിനെ ഭയക്കുന്ന വിശേഷം.
എത്ര വിചിത്രമായാണ് ഇരുട്ട് മനുഷ്യനിൽ ഭയം നിറയ്ക്കുന്നത്.
ഒന്നുകൊണ്ടും കെട്ടിയിട്ടില്ലെങ്കിലും ഇവരിൽപ്പെടുന്നുവെന്ന് സ്വയം കരുതിയാവാം നായയും അവരോടൊത്തുറങ്ങുകയും ഉണരുകയും ചെയ്യുന്നു.
ആകാശത്തൊരു വാൽനക്ഷത്രത്തെ കണ്ട പെൺകുട്ടി അനിയനെ തട്ടിയുണർത്താൻ ഒരുങ്ങി, വളരെ പെട്ടന്ന് പിൻവാങ്ങി, നക്ഷത്രത്തെ സ്വയം കണ്ടുതീർത്തു.
മഞ്ഞുവീഴുന്നുണ്ട്.
ശ്രദ്ധിച്ചാൽ ഓരോ തുള്ളികളും
നേർത്ത ചിലമ്പൊച്ചയോടെ
മണലിൽ ചെറുസുഷിരങ്ങളാകുന്നു.
തൂവാലകൊണ്ട് മൂവരും മുഖം മറച്ചുറങ്ങുന്നു.
പകലുകൾ സഞ്ചാരത്തിന്റേതാവും.
മുൻപിലച്ഛനും പിറകിലാ കുഞ്ഞുങ്ങളും പിന്നെയാ നായയും.
ഏറെ പിറകിലായവരുടെ കാലടികൾ മായ്ച്ചും, ചുറ്റിനും മണലിന്റെ മുനമ്പുകളെ മാറ്റിവരച്ചും
ഇടയ്ക്കിടെയൊരു കാറ്റും.
ഒട്ടകപ്പുറത്തെ ഉറുമ്പുകളെപ്പോലെ കയറിയിറങ്ങിയവർ നാടുകടക്കുന്നു.
ഒരു യാത്രാ സംഘത്തിൽനിന്ന് കൈവീശി വേർപെട്ട് നടന്നുതുടങ്ങിയപ്പോഴാണ് ഞാനിവരോട് ചേർന്നത്.
എവിടെത്തുടങ്ങിയെന്നും എങ്ങോട്ട് തുടരുന്നെന്നുമറിയാൻ മൂന്ന് നാളായി ഞാനിവരെ മണലിലൂടെ നടത്തുന്നു. തമ്മിലൊരക്ഷരം മിണ്ടിയാൽ പേരെങ്കിലും അറിയാമായിരുന്നു. അല്ലെങ്കിലും, മൂന്നുപേരുള്ള ലോകത്ത് തമ്മിലറിയാൻ പേരൊരു അധികപ്പറ്റാണ്.
ഇവർക്കുവേണ്ടി ഓരങ്ങളിൽ,
മണലുവകഞ്ഞ് ഞാൻ മരങ്ങൾ കൊണ്ടുവച്ചു.
ഒരു മരുഭൂമിയിലുമില്ലാത്ത താമരക്കുളം കൊണ്ടുവച്ചു.
കരുണ തോന്നി മണൽപ്പാമ്പുകളെയും ദ്രവിച്ച ഞണ്ടുകളെയും അകറ്റി നിർത്തി.
എല്ലാം മതിയെന്ന് തോന്നി പിൻതിരിയുമ്പോൾ,
രാത്രിയിൽ കാറ്റടിപ്പിക്കാതെയും
മഴ പെയ്യിക്കാതെയുമിരിക്കാമെന്നും ഉറങ്ങിക്കോളൂവെന്നും അവരെ അറിയിക്കാൻ ശ്രമിച്ചു. അവരതറിയാതിരുന്നതിനാൽ ഉറങ്ങാതെതന്നെയിരുന്നു.
അല്ലെങ്കിലും മരുഭൂമിയും വെയിലും വിജനതയുമൊരുക്കിയവന്റെ സൗജന്യം
അവരെങ്ങനെ സ്വീകരിക്കും.
ഇത് ഇവിടെവെച്ച് നിർത്തട്ടെ.
മുഴുവനാവാതെ തീരുന്നതിനെയെല്ലാം പകുതിക്കുവെച്ചെന്ന് പറഞ്ഞാണല്ലോ ശീലം.
അല്ലെങ്കിലും അവസാനമുള്ള കഥകളെല്ലാം കഥകളിൽ മാത്രമല്ലേ.

By: Sarath Te Ama

ദമി - 11 ആഗസ്ത് 2014

Image may contain: 1 person, smiling, closeup

ഞാനെന്റെ യാത്രകൾ പ്രവചിക്കുന്ന
ഞാനെന്നോട് നിഗൂഡവഴികൾ വെളിപ്പെടുത്തുന്ന
ചങ്കുരുക്കിന്റെ ജയഭേരിമുഴക്കുന്ന
മുറിവുകളുണക്കുന്ന കുതിരലായത്തിന്റെ,
നിഴലുകളിൽ വിശ്രമിക്കുന്ന ലഹരിയുടെ ഗന്ധമാണ് നീ
ആവേശത്തിന്റെ കുളമ്പൊച്ചയാണ് നീ
മൃദുഘോഷങ്ങളോടരങ്ങുവാഴാൻ വെമ്പുന്ന കണ്ണുകൾ.
വേനലടഞ്ഞ താഴ്വുകളെയുണർത്താൻ
മേഘമെന്നുറക്കെപ്പാടി
രാത്രികളിൽ നാം യാത്രയാവുന്നു
മദനത്തിടമ്പേറ്റത്തിന്റെ
ഇറ്റാലിയൻ കുതിര സവാരികളിൽ
കൊതിപ്പിക്കുന്ന മൃദു ശ്വാസങ്ങൾ
കാറ്റിലും കൂർത്തെന്നെ തൊടുന്നു.
ഇരുട്ടിലേയ്ക്കെന്ന്
രാസവേദികളുടെ വെള്ളിത്തേനുറ്റിച്ച്,
പറഞ്ഞും പറയാതെയും
പ്രാണനിലൂതി അതിവേഗം സംഭരിച്ച്
അസ്തമയത്തിന് നേരെ നമ്മളോടിയടുത്തു.
തിടുക്കങ്ങളിൽ കണ്ണുടക്കി,
മടക്കങ്ങളെ മാടിയൊതുക്കി
തീവ്രനൃത്തത്തിന്റെ ചടുലത പകർന്ന പന്തയങ്ങളിൽ
സർവ്വർക്കും ചഷകം നിറച്ച് വീണ്ടും
കൽപ്പകത്തോടുകളായി ഒഴിഞ്ഞുതന്നെ കിടന്നു.
ഒറ്റ രാത്രിയുടെ വീടുകളിൽനിന്ന്
ദൂരേയ്ക്ക് വലിച്ചെടുത്താണ് നിന്നെ
മോഹരീണത്തിൽ നനയാൻ വിടുന്നത്.
നാലിനും ചുറ്റിയ തിരകളുടെ നടുവിൽ
വകഞ്ഞുപൊങ്ങിയ തണുത്ത പാറയിൽ
നേർത്ത വെള്ളച്ചേലചുറ്റി
മോദത്തോടാഘോഷത്തിൽ മയങ്ങുന്ന നിന്നിലാണ്
സ്വാതന്ത്ര്യത്തിന്റെ മനോഹാരിത ഞാനറിയുന്നത്.
അവിടെ,
അവിടെയാണ്
ആലസ്യത്തിലും വിടർന്നുനിൽക്കുന്ന കവിളുകളെ വകഞ്ഞ്
നോട്ടത്തിന് മൂർച്ചയേറ്റുന്ന ചുണ്ടുകളെ പൊതിഞ്ഞ്
അതിസുന്ദരമായി നീയെന്നിൽ ചിരി വിതറുന്നത്.
" മിന്നാമിനുങ്ങെന്നെന്നെ നീ വിളിച്ചില്ലേ
തുമ്പിക്കുരുന്നെന്ന് കേൾക്കാൻ നീയും കൊതിച്ചില്ലേ "
ഇത്രമേൽ കൊമ്പ്കോർത്തശേഷം
നിനക്ക് ഞാൻ അച്ഛനാവുന്നു.
വാത്സല്ല്യപുളകങ്ങളിൽ പൊട്ടിത്തുളുമ്പിയ കുറുമ്പുകൾ
കൗതുകത്തോടെ വാരിയെടുക്കുന്നു.
അതുവരെ നീളുന്ന വികാരങ്ങളുടെ പൂമാലയിൽ
അവസാന ഇതളും വിരിയുന്നു.
ഇനി ഞാൻ നിവർത്തിക്കുടയുന്ന പരവതാനിയിൽ
നിങ്ങൾക്ക് പ്രവേശനമില്ല,
കാറ്റുകൊണ്ട്‌ കെട്ടിയ മതിലിനപ്പുറം
കേൾവിക്കാരില്ലാത്ത ദേശങ്ങളെ കടിച്ചുകൊണ്ടുവരാൻ
വേട്ടനായ്ക്കളെ ഞാനിറക്കിവിട്ടിട്ടുണ്ട്.
ആരവങ്ങളടങ്ങുന്ന നിമിഷം
അവ നിങ്ങളിലും വന്നെത്തിയേക്കാം,
നാദങ്ങളിൽ കുത്തിയിറക്കാൻ കരുതിയ ശൂന്യതയെ ദൂരെയെറിഞ്ഞ്
സശബ്ദം കാഴ്ച്ചക്കാരായിക്കൊള്ളുക.
അവളെക്കുറിച്ച്,
ആ ചിരിയെക്കുറിച്ച്
വാചാലനാകും ഞാനെന്നും കരുതരുത്.
വർണ്ണച്ചായം പരന്ന വഴിയിൽ
ചുവരിലെന്നെ വരയ്ക്കുകയായിരുന്നവൾ.
മുഴുമിക്കുന്ന നിമിഷംവരെ
കൊതിയടക്കി ഞാൻ നിന്നു
ചെറുവിരലില്ലാതെ പുറത്തിറങ്ങി ഞങ്ങൾ കാഴ്ചകൾ കണ്ടു.
മുഖത്തുമാത്രം വെളുത്ത രോമങ്ങളുള്ള മുയൽക്കുഞ്ഞൊരിക്കൽ
ശലഭങ്ങളുടെ ചിറകിൽ പറക്കുന്നതും,
മഴത്തുള്ളിയെ തിരികെവേണമെന്ന് ശഠിച്ച നീലമേഘങ്ങളും കണ്ട്
പാതിയിരുട്ടിൽ നമ്മൾ മടങ്ങിയെത്തി.
അവിടെവെച്ച്
ഏറ്റവും രഹസ്യമെന്ന് നിന്റെ മിടിപ്പുകൾ സാക്ഷ്യം പറയുന്ന,
പാതിയിൽ മുറിഞ്ഞ പച്ച ആപ്പ്ൾച്ചെടി
ഞാൻ കണ്ടെടുക്കുന്നു.
മതിവരാതെ തിന്നുതീർന്നിട്ടും
പാതിയിലത് ബാക്കിയാവുന്നു.
അരുതെന്ന് കേട്ട വേലിക്കെട്ടുകളെ കടന്നുചാടി
ഇനിയും നിലക്കാത്ത ദാഹപ്പെരുക്കങ്ങളിൽ മതിമറന്ന്
ലഹരിയിൽ മാത്രമലിയുന്ന തീരാശൈത്യങ്ങളുടെ
മാന്ത്രികദ്വീപുകൾ തിരഞ്ഞ്
കിതച്ച് നാം കുതിക്കുന്നു.
എനിക്ക് ചുണ്ടുകൾ തികയാതെ വരുന്നെന്ന് കേൾക്കുമ്പോൾ
വീണ്ടും,
അതിസുന്ദരമായി നീ ചിരിക്കുന്നു.
അതിനെ ഞാനെന്ത് വിളിക്കും,
"അതിസൗന്ദര്യത്തിന്റെ അവിശുദ്ധ സാഗരമെന്നോ"
ഏത് വർണ്ണനയിലൊളിച്ചുവെക്കും,
മഞ്ഞുകാലങ്ങളിലെ ആപ്പ്ൾതോട്ടങ്ങൾക്കിടയിലോ
തീരാനൃത്തമെന്ന നിന്റെ മോഹങ്ങളിലാണ്
ഞാൻ കണ്ടെടുക്കപ്പെടുന്നത്.
നീ കണക്കുപറയേണ്ടിയിരിക്കുന്നു,
അനുവാദമില്ലാതെന്റെ സ്വപ്നങ്ങളിൽ തിങ്ങി നിറഞ്ഞതിന്
ഋതുക്കളിൽ ചാലുകീറിയെങ്ങും ശൈത്യം പകർത്തിയതിന്,
ജലാശയങ്ങളിലൊഴുകിയ
ഒറ്റവിളക്കുകളുള്ള വീടുകളെ
വലിച്ചടുപ്പിച്ച് നമ്മിൽ ആളിപ്പടർത്തിയതിന്.
കാറ്റുകളിൽ നിന്നൊഴിഞ്ഞഭൂമികളിൽ
ജാലകങ്ങളില്ലാത്ത വീടുകൾ പണിതവൻ,
നേർത്ത കാറ്റുകളെ കൊരുക്കാൻ
നീല ജാലകങ്ങൾ നിറഞ്ഞ പൂന്തോട്ടങ്ങൾക്ക് കാവലിരിക്കുന്നുവെങ്കിൽ,
സ്വർണ്ണത്തുമ്പികളുടെ മെഴുക്ചിറകുകളെന്നെ മോഹിപ്പിക്കുന്നുവെങ്കിൽ,
രാമച്ചവേരുകളെപ്പോലെ വിസ്തൃതി തേടുന്ന അക്ഷരങ്ങളെ കണ്ടെത്തുംവരെ
പുഞ്ചിരിയെന്നതിനെ പറഞ്ഞുവെക്കാൻ ഞാനൊരുക്കമല്ല.

By: 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo