Showing posts with label RMuralidharanPillai. Show all posts
Showing posts with label RMuralidharanPillai. Show all posts

നമുക്കും വേണ്ടേ സന്തോഷവും സമാധാനവും I R Muraleedharan Pillai


 സ്വർണ്ണ പാദസരം മിന്നിച്ച് അലിഷാമോൾ വലതുകാൽ വച്ചു കയറുമ്പോൾ നോക്കിനിന്നവർ സ്വയം മന്ത്രിച്ചിട്ടുണ്ടാവും, ഇവൾ മഹാലക്ഷ്മിയോ?! വെണ്മയുള്ള അവളുടെ കാൽപ്പാദങ്ങൾ താമരദളംപോലെ ശോഭിക്കയായിരുന്നില്ലേ. അത്രക്കും മാർദ്ദവമല്ലേ അവളുടെ കാൽപ്പാദങ്ങൾക്ക്? പക്ഷേ, അവൾ വീടിന്റെ കവാടം കടന്ന് അകത്തേക്ക് കയറുമ്പോൾ, ഇഷാന്റെ അമ്മക്ക്, ഒരു നേരിയ ആകാംക്ഷ ഇടനെഞ്ചിൽ സ്പന്ദിച്ചു. മരുമകളായി വന്നവളുടെ അളന്നു കുറിച്ചുള്ള ആ നടത്തം! എന്തോ മനസ്സിൽ കണക്കു കൂട്ടിയുള്ള വരവുപോലെ.
അലീഷമോടെ ചുറ്റും നിന്ന ഉറ്റവർ ആരുംതന്നെ ഇഷാന്റെ അമ്മയുടെ ആകാംക്ഷയിൽ പങ്കുചേരുന്നില്ല...അവർ അലിഷാമോളുടെ അഴക് ആസ്വദിക്കയാണ്. എല്ലാവരും ഒന്നേ ചിന്തിച്ചിട്ടുണ്ടാവുള്ളൂ… ഇത്രയും പകിട്ടുള്ള ഒരു സുന്ദരി ഈ നാട്ടിൽ വേറേ വന്നിട്ടില്ല. സത്യത്തിൽ ഇവൾ ആര്?! മാലാഖയോ അതോ സാക്ഷാൽ ദേവിയോ?
ആദ്യരാത്രി കഴിഞ്ഞ് അലീഷമോളും, ഇഷാനും, സംതൃപ്തിയും സന്തോഷവും തുളുമ്പുന്ന മുഖങ്ങളുമായി അമ്മയുടെ അടുത്തേക്ക് വന്നപ്പോൾ രാത്രിമൊത്തം ആ അമ്മയെ അലട്ടിയ ആകാംക്ഷ പെട്ടന്ന് അവരെ വിട്ടുപോയി.
'മോളു കുളിച്ചിട്ടുവാ, കാപ്പികുടിക്കാൻ സമയമായിവരുന്നു....'
'ഹാ അമ്മ...' അവൾ പുഞ്ചിരിച്ചു അവിടെനിന്നും പോയി.
‘ഇഷ്ടമായോടാ അവളെ?' 'അമ്മ ഇഷാന്റെ കവിളിൽ പിച്ചി...
'ഞാൻ ശരിക്കും സന്തുഷ്ടനാണമ്മാ...അവളുടെ ലാവണ്യംപോലെതന്നെയാ സ്വഭാവവും...മുത്ത്. എന്റെ മുത്ത്!
'ഒന്നു പോടാ...എനിക്ക് അടുക്കളയിൽ പണിയുണ്ട്...'
കുളി കഴിഞ്ഞ് അടുക്കളയിൽ കയറിവന്ന അലീഷമോൾ സിങ്കിലും വക്കിലുമായി കിടന്ന എച്ചിൽ പാത്രങ്ങൾ കഴുകുകയായിരുന്നു.
'ചായ ഉണ്ടാക്കിക്കൊണ്ടിരുന്നു അമ്മ പറഞ്ഞു. 'മോളു കഴുകണ്ട. മോളു കുളിച്ചിട്ടു വന്നതല്ലേ? മോളുടെ ആദ്യ ദിവസമല്ലേ ഇന്ന്ഇവിടെ?. മോളുപോയി വിശ്രമിച്ചുകൊള്ളൂ...'
'പാത്രം കഴുകുന്നത് ഒരു വലിയ ജോലിയാണോ അമ്മേ? പെണ്ണിന് പറഞ്ഞിട്ടുള്ളതല്ലേ ഇതൊക്കെ?'
'എന്നാ മോടെ ഇഷ്ടംപോലെ ആയിക്കോ?'
അവൾ പാത്രങ്ങളെല്ലാം കഴുകി ഗ്രാനൈറ്റ് സ്ലാബിൽ കമഴ്ത്തി വച്ചു.
'ഇവിടെ ഡ്രെയിനർ ഇല്ലേമ്മേ?’
‘എന്താ മോളെ അത്?
'സ്റ്റീലുകൊണ്ട് ഒരു ബാസ്കറ്റ് ആണമ്മേ അത്. പാത്രങ്ങൾ കഴുകി കമത്തി വയ്ക്കാൻ…’
‘എന്നാ നമുക്ക് ഒരെണ്ണം വാങ്ങാം മോളെ.’
'അമ്മ ചായ ഉണ്ടാക്കി ഡൈനിങ്ങ് ടേബിളിനടുത്തേക്കു പോയി. ഒരു വലിയ പ്ലേറ്റിൽ കമഴ്ത്തി വച്ചിരുന്ന കപ്പുകളുമായി അവൾ പുറകെ നടന്നു.
കപ്പുകളെല്ലാം നിരത്തിവച്ച് അമ്മ ചായ ഒഴിച്ചു.
അലിഷാമോൾ ഒരുകപ്പ് ചായ സാസറിൽവച്ച് ചോദിച്ചു...'അച്ഛനെവിടെയാ ഇരിക്കുന്നെ, അമ്മേ...'
'അമ്മ പുഞ്ചിരിച്ചു പറഞ്ഞു പോർട്ടിക്കോയിൽ കാണും... മനസ്സിൽ 'എന്റെ മോളു തലമറന്ന് എണ്ണ തേക്കുന്ന കൂട്ടത്തിലല്ല...’
പത്രം നോക്കിയിരുന്ന ഇഷാന്റെ അച്ഛൻ പാദസരം കിലുങ്ങുന്നിടത്തേക്കു നോക്കി.
'അച്ഛാ ഇതാ ചായ...'
'മോളിങ്ങു തന്നേ...' അച്ഛൻ ചിരിച്ചുംകൊണ്ടു ചായ വാങ്ങി.
അവൾ തിരിയെ ചെന്നപ്പോൾ എല്ലാവരും ചായ കുടിച്ചുകൊണ്ടിരിക്കുന്നു... ഇഷാന്റെ അനുജൻ വിഹാൻ, അനുജത്തി സുബി, മൂത്ത ചേച്ചി നിഷ, അമ്മ, പിന്നെ നിഷാൻ... അവളുടെ ചായ അവിടെത്തന്നെ അടച്ചു വച്ചിട്ടുണ്ട്.
'മോളു ചായ എടുത്തു കുടിക്ക്...'
'ഹാ... അമ്മാ...'
പെട്ടന്നായിരുന്നു ഒരു പൊട്ടിച്ചിരി ഉയർന്നത്. പതിനാറു വയസ്സുകാരി സുബിയാണ് തുടക്കം ഇട്ടത്. ന്യുക്ലീർ ചെയിൻ റീയാക്ഷൻപോലെ എല്ലാവരും കൂട്ട ചിരിയിൽ! എന്തിനാണ് ചിരിക്കുന്നതെന്ന് ആർക്കും അറിഞ്ഞൂടാ... അതങ്ങനെയാണല്ലോ? സുബിയുടെ മൂക്കിൽ ചായകേറി. അവൾ തുമ്മിചീറ്റി ചായയും കുടഞ്ഞൊഴിച്ച് എണീറ്റോടി.
‘അലീഷമോള് വന്നുകയറിയെപ്പിന്നെ വീടിനൊരനക്കം ഉണ്ട്.' എല്ലാവരും അവരുടേതായ ചിന്തകളിൽ രേഖപ്പെടുത്തുന്നുണ്ട്.
കാര്യം സത്യമാണ്. അലീഷമോൾ നടക്കുന്നിടത്തെല്ലാം പ്രകാശമാണ്.
ഉച്ചയൂണ് ശരിയാക്കാൻ അമ്മ അടുക്കളയിൽ പ്രവേശിച്ചപ്പോൾ അലീഷമോൾ അടുക്കിപ്പറക്കു ജോലിയിലാണ്. അവൾ ഗ്ലാസ്സ് അലമാരയും തടിയലമാരയും തൂത്തു തുടച്ച് അതിൽ എല്ലാ ടിന്നുകളിലും പേരെഴുതി ഒട്ടിച്ചിരിക്കുന്നു. ഉഴുന്ന്, ചെറുപയർ, ജീരകം, കടുക് തുടങ്ങി പഞ്ചസാര, തേയില വരെ... പുഴുക്കലരി, പച്ചരി, ബിരിയാണിയരി എല്ലാം തന്നെ, തുടച്ചു വൃത്തിയാക്കിയ കണ്ടൈനറുകളിൽ, വളരെ ഹാൻഡിയായി വേറേ വച്ചിരിക്കുന്നു.
'ഇപ്പൊ എനിക്ക് അടുക്കളയിൽ പകുതിയിൽ താഴേ ജോലിയുളളൂ. എന്റെ സമയം പോയതെല്ലാം ഓരോന്നും തിരക്കിയായിരുന്നു...' ആഹാരം പാചകം ചെയ്ത ശേഷം അമ്മ പറഞ്ഞു.
'നാളെ മുതൽ ഞാനും അമ്മയെ അടുക്കളയിൽ സഹായിക്കും...' അവൾ പറഞ്ഞു.
ദിനങ്ങൾ കടന്നുപോകും തോറും വീട്ടിലെ എല്ലാ സാധനങ്ങളും അതിന്റേതായ സ്ഥലങ്ങളിൽ സ്ഥാനംപിടിച്ചു തുടങ്ങി. ഡൈനിങ്ങ് ടേബിൾ ടോപ്പ് ഗ്ലാസ്സ് മിന്നി. സെന്ററിൽ ഒരു വേസ് നിറയെ പൂക്കൾ. കസേരകളെല്ലാം നീറ്റായി അതാതു സ്ഥലങ്ങളിൽ... അച്ഛൻ വായിച്ച് ഇട്ടിരിക്കുന്ന ദിനപ്പത്രങ്ങൾ അടുക്കി തീയതി അനുസരിച്ചു വച്ചിരിക്കുന്നു. അതാതു ദിവസത്തെ പേപ്പർ കൊച്ചു സ്റ്റാൻഡിൽ ഇടത്തെ അറ്റത്തു വച്ചിരിക്കും. പേന, കുട, കണ്ണടകൾ എല്ലാംതന്നെ അതിന്റേതായ സ്ഥലങ്ങളിൽ അവൾ സൂക്ഷിച്ചു വച്ചു. വെളിയിൽ ഷൂകളും, ചെരുപ്പുകളും പ്രത്യേകം സ്റ്റാൻഡിൽ അടുക്കി വച്ചു. അങ്ങനെ പലതും.
വെളിയിൽ ഒരു കൊച്ചു ഗാർഡൻ, അടുക്കള തോട്ടം അവൾ വികസിപ്പിച്ചു.
ഒരു ദിവസം ഒരിക്കലും ഇല്ലാത്തപോലെ ഇഷാന്റെ അച്ഛനും അമ്മയും, അതെ, രാമചന്ദ്രൻ സാറും, ഭാഗ്യലക്ഷ്മിയും, രാവിലെ മുട്ടിയുരുമ്മി നടക്കാൻ ഇറങ്ങിയപ്പോൾ, അയൽവീട്ടിലെ സുഭദ്ര, ഭർത്താവു ലക്ഷ്മണനെ തോണ്ടി പറഞ്ഞു...'അല്ലേ കണ്ടില്ലേ രാമചന്ദ്രൻസാറും, ഭാഗ്യലക്ഷ്മിചേച്ചിയും ഒരു ജോടിപോലെ നടന്നുപോന്നത്?
രാമചന്ദ്രൻസാർ ഇടക്കിടക്ക് കുട കയ്യിൽവച്ചു കറക്കുന്നുണ്ട്. പിന്നെ ഭാഗ്യലക്ഷ്മിയെ നോക്കി മോണകാട്ടി ചിരിച്ചുകൊണ്ടെന്തോ പറയുന്നു. ആ നടത്തക്കും ഉണ്ട് കൊച്ചുപിള്ളേരുടെ കുതിപ്പ്.
'എവിടാടീ, എവിടാടീ, നോക്കട്ട്' ലക്ഷ്മണൻ സുഭദ്രയുടെ തോളിൽ കൈ അമർത്തി മതിലിനു വെളിയിലേക്കു നോക്കി...'ശരിയാണല്ലോ? കീരിയും പാമ്പുംപോലെ എന്നും കലഹിച്ചു നടന്ന അവരല്ലേ ആ പോന്നത്! എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലടീ...'
‘ചേട്ടാ ആ അലിഷാമോൾ അവിടെ വന്നു കയറിയ ശേഷം ആ വീടിന് പുരോഗതിയെ ഉണ്ടായിട്ടുള്ളൂ. ആ കൊച്ചിനെ കാണാൻ എന്തഴകാ...ഇപ്പൊ ആ വീട്ടിലുള്ളവർക്കും നല്ലതുവന്നു തുടങ്ങി. അവിടൊണ്ടല്ലോ ഒരു തെറിച്ച കൊച്ച്? സുബി! ചേട്ടൻ കണ്ടോണേ ഒരുനല്ല ജോലിക്കാരൻ അവളെ ഉടനെയൊക്കെ കെട്ടിക്കൊണ്ടു പോകും. എല്ലാം ആ അലിഷാകൊച്ചിന്റെ ജാലവിദ്യയാണ്...’
'എന്നാലും ഒരു പെണ്ണുവിചാരിച്ചാൽ വീടാകെ മാറുമോ? എനിക്കങ്ങോട്ടു പിടികിട്ടുന്നില്ലേ...'
'ചേട്ടാ ഭാഗ്യലക്ഷ്മിചേച്ചി ഒരു പാവമാണ്...ഞാൻ സംസാരിച്ചു മനസ്സിലാക്കിക്കോളാം...'
ഒരു ദിവസം ഒറ്റക്ക് അമ്പലത്തിൽപോയിച്ചുവരുന്ന ഭാഗ്യലക്ഷ്മിയെ സുഭദ്ര കണ്ടു.
'ചേച്ചി ഒറ്റക്ക് അമ്പലത്തിൽപോയിച്ചു വരുവാ?'
'രാവിലെ പോണമെന്നു തോന്നി. ആരേം വിളിച്ചില്ല. കുളിച്ചൊരുങ്ങി അങ്ങ് പോയി...'
'അല്ല ചേച്ചീ, ഇപ്പൊ വീട്ടിൽ വലിയ ശാന്തതയാണല്ലോ? പണ്ടൊക്കെയാണെങ്കിൽ ...?'
'മനസ്സിലായി ഞങ്ങളിപ്പോ വഴക്കടിക്കുന്നില്ല, അല്ലേ? ഹാ, ഇപ്പൊ വഴക്കെന്തിന്? ചേട്ടന് കുട വേണേ നോക്കുന്നിടത്തുണ്ടാകും. അതുപോലെ തന്നെ പേനയും, കണ്ണടയും, പത്രവും. പണ്ടു വഴക്ക് ഇതൊക്കെ തപ്പിനടന്നായിരുന്നു. പിന്നെ, വഴക്ക് വേണ്ടാത്ത തലങ്ങളിലേക്ക് പറന്നെത്തുകയായിരുന്നു. അലീഷമോള് വന്നേപ്പിന്നെ എല്ലാറ്റിനും ഒരു സ്ഥാനം ഉണ്ട്. അതൊക്കെ അവിടെ കാണുകയും ചെയ്യും. അടുക്കും ചിട്ടയും അവൾ ഞങ്ങളെ പഠിപ്പിച്ചു. അടുക്കും ചിട്ടയും ഉള്ളടത്ത് നല്ല ശീലങ്ങൾ പിറക്കും. സന്തോഷവും സമാധാനവും വന്നുചേരും. അതാണിപ്പോ അവിടെ ഉണ്ടായിരിക്കുന്നത്. ഇനി പിന്നീടൊരവസരത്തിൽ സംസാരിക്കാം സുഭദ്രാ... ഞാനങ്ങോട്ടു ചെല്ലട്ട്...’
സുഭദ്ര തിരിയെ വീട്ടിലേക്കു കാലെടുത്തു വച്ചതും ജനാലക്കു വെളിയിലേക്ക് കണ്ണുംനട്ടുനിൽക്കുന്ന ഭർത്താവിനെയാണ് കണ്ടത്.
'ഹൊ, ഇവിടെ ജന്നലിൽ ഒട്ടിനിന്നേതോ?'
'ആടീ സുഭദ്രേ...ഞാൻ എല്ലാം കേട്ടു. അവരുടെ സന്തോഷത്തിന്റെ ചെപ്പടിവിദ്യ എനിക്കു മനസ്സിലായെടീ...'
'ആയല്ലോ...എന്നാപോയി അവിടെങ്ങാണം ഇരിക്ക്...'
ഇരുന്നുമടുത്ത ലക്ഷ്മണൻ നേരെ അടുക്കളയിലേക്കു നടന്നു.
അടുക്കള മാറിക്കഴിഞ്ഞു. എല്ലാം അടുക്കിപ്പെറുക്കി നിരനിരയായി വച്ചിരിക്കുന്നു. അവരുടെ കൊച്ചു ഡൈനിങ്ങ് ടേബിളും കുഷ്യൻ ഇല്ലാത്ത കസേരകളും നിശ്ചിത അകലംപാലിച്ചു നിൽക്കുന്നു.
'നീയും അടുക്കിപ്പറക്ക് തുടങ്ങിയോടീ...'
'നമുക്കും വേണ്ടേ സന്തോഷവും സമാധാനവും....'
'അതെ...അതെ...നമുക്കും വേണം....'

written by
R Muraleedharan Pillai

അവൻ ഒരു പെങ്കോന്തൻ, കഷ്ടം!


നിമിഷയുടെ കഴുകിയ വസ്ത്രം ടബ്ബിൽനിന്നും എടുത്ത് ടെറസ്സിൽ വിരിക്കുകയായിരുന്നു അവൻ. അവന് ഓഫീസിൽ പോകാൻ സമയവുമായി. കൃത്യം അഞ്ചരക്ക് എണീക്കയാണ് അവന്റെ പതിവ്. ഇന്നു താമസ്സിച്ചുപോയി. എന്തൊ, മൊബൈൽ സമയത്തിന് ശബ്ദിച്ചില്ല. ഇന്നലെ കിടന്നതും താമസ്സിച്ചായിരുന്നു. അയ നിരക്കെ അവൻ തുണി വിരിച്ചു.
ചേട്ടാ! ഒന്നങ്ങോട്ടു നോക്കിയേ ആ ടെറസ്സിലേക്ക്. ആ രാകേഷ് ചെയ്യുന്നത് കണ്ടോ? ഛി ഛി, ഇങ്ങനെയും ഉണ്ടോ ആണുങ്ങൾ? പെൺകോന്തൻ, കഷ്ടം! ആ നിമിഷയുടെ തുണി കഴുകി തൂക്കുന്നു, അവൻ! ഛീ ഛീ അവളുടെ 'ചെറു വസ്ത്രങ്ങൾ' വരെ! അവളോ സെന്റും അടിച്ചു ആരെയും കൂസാതെ നടക്കുന്നു. അവള് വീർത്തു വീർത്തു വരികയാണ്. എപ്പോഴും തീറ്റി ആയിരിക്കും. പിന്നെ വീട്ടുജോലിക്ക് ഭർത്താവും ഉണ്ടല്ലോ. ഹാ അവളുടെ ഒരു ഭാഗ്യം!
വിട്ടേര് മീനൂ. നമ്മളെന്തിന് അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടുന്നു? അവരെന്തെങ്കിലും ചെയ്യട്ട്. നീ വാ, എനിക്ക് ഓഫീസിൽ പോകാറായി. വേഗം ബ്രേക്ഫാസ്റ് ശരിയാക്കൂ.
'അല്ല ചേട്ടാ എന്നാലും ഇങ്ങനെയും ഉണ്ടോ ആണുങ്ങൾ? അവളുടെ ആ ചെറിയ തുണികൾ വരെ...'
നീ ഒന്നു നിർത്തുന്നുണ്ടോ മീനൂ...എനിക്ക് പണ്ടേ പരദൂഷണം പറയാനോ കേൾക്കാനോ ഇഷ്ടമുള്ളകാര്യമല്ലന്നു നിനിക്കറിഞ്ഞൂടേ? എടീ ഈ ലോകത്ത് എല്ലാരും ഇങ്ങനെ തുടങ്ങിയാൽ, ബി പി ക്കും, ഷുഗറിനും മരുന്നുവാങ്ങി നടക്കാനേ നമുക്ക് സമയം ഉണ്ടാവൂ. മനുഷ്യ മനസ്സ് ശാന്തമായി ഇരിക്കാൻ നീയൊന്നും സമ്മതിക്കില്ല. നീ കേട്ടിട്ടുണ്ടോ...
SMALL MINDS DISCUSS PEOPLE;
AVERAGE MINDS DISCUSS EVENTS;
GREAT MINDS DISCUSS IDEAS.
നീ ഇതിലേതിലാ ചേരുന്നത്? ആദ്യത്തേതിൽ, അല്ലേ?
പോ മനുഷ്യ, ഞാൻ മൂന്നാമത്തേതിലാ ചേരുന്നേ. എനിക്ക് ഐഡിയകളോടാണിഷ്ടം.
എടീ, കുറച്ചു സമയമെടുത്താലും വേണ്ടില്ല, പടിപടിയായി നീ ആ മൂന്നാമത്തെ സ്റ്റെപ്പിൽ ഒന്ന് കയറിയാൽ മതിയാരുന്നു! അതെങ്ങനാ, സുഖം കിട്ടുന്നത് ആ താഴ്ന്ന പടിയിലല്ലേ? ആളുകളെ പറ്റി സംസാരിക്കുക! കഷ്ടം കഷ്ടം! എടീ, ഒരാളിനെപ്പറ്റി നമ്മൾ വെറുതെ സംസാരിക്കരുത്. അവരും നമ്മെപ്പോലെ ഓരോ വ്യക്തികളാണ്. അവരെ എപ്പോഴും നമ്മെപ്പോലെ കരുതുക.
പോ ചേട്ടാ...എനിക്കതങ്ങോട്ടൊക്കത്തില്ല.
*** *** *** ***
വീട്ടിലെ ജോലിയെല്ലാം കഴിഞ്ഞിട്ട് രാകേഷ് ഓഫീസിൽ എത്തിയപ്പോഴേക്കും കുറച്ചു താമസിച്ചു പോയി. അറ്റെൻഡൻസ് രജിസ്റ്റർ സൈൻ ചെയ്ത് അവന്റെ സീറ്റിലേക്ക് പോയി. ഹെഡ് ക്ലാർക്കിന്റെ മുഖം ഓർക്കുമ്പോൾ അവൻ നടുങ്ങുന്നു. താമസിച്ചു ചെന്നതിന്റെ ദേഷ്യം ആ മുഖത്തുണ്ടായിരുന്നു. പിന്നെ ഓഫീസിൽ ഹെഡ് ക്ലാർക്ക് പറയുന്നതാണ് ശരിയും, തെറ്റും. മുകളിലിരിക്കുന്ന ഓഫീസർസ് അദ്ദേഹം വരച്ചു വയ്ക്കുന്നതിൽ കണ്ണുമടച്ചു ഒപ്പിടും. അദ്ദേഹത്തിന്റെ പെൻസിൽ അടയാളമില്ലാത്ത ഒരൊറ്റ സർക്കുലറും ഓഫീസ് ഫയലുകളിൽ ഉണ്ടാവൂല്ല.
ഹെഡ് ക്ലർക്കിൻറെ രൂപം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. കനംകുറഞ്ഞ ഉയർന്ന ശരീരം. അദ്ദേഹം സീറ്റിൽ നിവർന്നിരിക്കുന്നു. ചതുര മുഖം. പൊടി മീശ. ഇടതു വകുന്നു കറുപ്പും, നരച്ചതുതും ഇടകലർന്ന മുടി. പെൻസിൽ വരപോലെ അടുപ്പിച്ച അധരങ്ങൾ. കവിൾത്തടങ്ങളിൽ ചിക്കൻപോക്സ് വന്ന പോലത്തെ കലകൾ. കംപ്യൂട്ടറൈസേഷൻ വന്നതോടുകൂടി ആളൊന്ന് ഒതുങ്ങീട്ടുണ്ട്. എന്നാലും പൗറിനു ഒരു കുറവും വന്നിട്ടില്ല. അതാണ് ഹെഡ് ക്ലാർക്ക് അദ്ദേഹം.
സീറ്റിൽ ഇരുന്ന്, രാകേഷ്, കെട്ടിൽനിന്നും മടക്കിവച്ചിരുന്ന ലെറ്റർ എടുത്ത് അടുക്കെ വച്ചിട്ട്, ഫയൽ തുറന്നു. ഡ്രാഫ്റ്റ് മറുപടി എഴുതണം. താമസ്സിച്ചു ചെന്നതിന് ഹെഡ് ക്ലാർക്ക് വിളിക്കുമോന്നുള്ള ഭയം ഉള്ളിൽ.
കുമാറിന്റെ, വശത്തേക്ക് ചരിഞ്ഞ തല, ദൂരെന്നേ അവൻ കണ്ടു. ഓഹോ, പണി കിട്ടി! ഹെഡ് ക്ലാർക്കിന്റെ പീയൂൺ! പീയൂണിനേം പേടിയാണ് എല്ലാർക്കും. കുമാർ നേരെ അടുത്തെത്തിക്കഴിഞ്ഞു.
'വിളിക്കുന്നു!'
രാകേഷിന്റെ ഹൃദയം ശക്തമായി മിടിക്കാൻ തുടങ്ങി. ഡയറക്ടറെ കണ്ടാലും ഇങ്ങനെ പേടിക്കില്ല. ഡയറക്ടറുടെ ചേംബറിൽ കയറാനും ഇത്രേം പേടിയില്ല. ഹെഡ് ക്ലാർക്കിന്റെ അടുത്തേക്ക് ചെല്ലാൻ പേടിയാണ്. അവൻ വേഗത്തിൽ നടന്ന് അദ്ദേഹത്തിന്റെ ടേബിളിനടുക്കൽ ചെന്നു നിന്നു.
ഇരി!
അവൻ, അദ്ദേഹത്തെ നോക്കി പതിയെ ഇരുന്നു.
സ്ഥിരം താമസിച്ചു വരാനാണോ ഉദ്ദേശ്യം? ഇതൊരു ഗവണ്മെന്റ് ആപ്പീസാണ്. എനിക്ക് മേലധികാരികളെ വിവരം ധരിപ്പിച്ചേ മതിയാവൂ.
'എന്തുകൊണ്ട് ആക്ഷൻ എടുത്തൂടാ' മെമ്മോയുടെ ഡ്രാഫ്റ്റും, ഓഫീസ് നോട്ടും അദ്ദേഹം ശരിയാക്കി വച്ചിരിക്കുന്നു. അവൻ ഏറുകണ്ണിട്ടു അവ വായിച്ചു. മുഖം വാടി വിളർത്തു.
ഇപ്രാവശ്യംകൂടി സാറൊന്നു ക്ഷമിക്കണം. ഇനി ഇങ്ങനുണ്ടാവില്ല. അവൻ പറഞ്ഞു.
പഴയ രെജിസ്റ്ററിൽ നിന്നും, നിലവിലുള്ള രെജിസ്റ്ററിൽ നിന്നും ലേറ്റ് ആയി വന്ന ദിവസങ്ങൾ അത്രയും അദ്ദേഹം ഓഫീസ് നോട്ടിൽ കുറിച്ചിട്ടുണ്ട്. ഡയറക്ക്ടർക്കു വിട്ടാൽ മെമ്മോ ഉറപ്പ്. അവൻ അദ്ദേഹത്തിന്റെ വലിയ മഹാഗണി ടേബിളിൽ കണ്ണും നട്ട് കുനിഞ്ഞിരുന്നു.
ശരി, ഇന്നുകൂടി ഞാൻ ക്ഷമിക്കുന്നു. ഇനി മേൽ ഇങ്ങനുണ്ടാകരുത്. കേട്ടല്ലോ?
ഇല്ല സർ.
അവന്റെ സീറ്റിൽ എത്തിയപ്പോൾ എല്ലാവരും അവനെ ഏറുകണ്ണിട്ട് നോക്കുന്നുണ്ട്.ചിലർ അടക്കം പറയുന്നുണ്ട്. തേനീച്ചക്കൂട്ടിലെ ശബ്ദം.
'ഭാര്യയുടെ തുണി കഴുകലാ വീട്ടിൽ ജോലി!' ശശി, അയാളുടെ സീറ്റിൽ ഇരുന്നു വിളിച്ചുപറഞ്ഞു പൊട്ടിച്ചിരിച്ചു. പിന്നെ അവിടെങ്ങും കൂട്ടച്ചിരി.
പണ്ടൊരിക്കൽ ശശിക്ക് അവനോട് അനിഷ്ടം ഉണ്ടായിട്ടുണ്ട്. ശശി അത് ഇതിൽ പ്രയോഗിച്ചു.
'വീട്ടിലെ ജോലിയെല്ലാം ചെയ്യുന്നത് രാകേഷ്! ഭാര്യ ജോലിയും ഉപേക്ഷിച്ചു വീട്ടിൽ ഇരുപ്പായി. പിന്നെ സെന്റും അടിച്ചു നടക്കുന്നു.' ഓഫീസിലും അയൽക്കാരുടെ ഇടയിലും ഇക്കാര്യം പരക്കാൻ തുടങ്ങിയിട്ട് വർഷം ഏഴു കഴിഞ്ഞു. പക്ഷെ അവൻ ആരോടും എതിർക്കാൻ കൂട്ടാക്കിയില്ല. പറയുന്നവർ പറഞ്ഞോട്ടേ...
അവൻ ഒരു ദിവസം ഓഫീസിൽ ലീവിന് അപേക്ഷിച്ചു. വീടും പൂട്ടി എവിടേക്കോ പോയി. അവർ എവിടെപ്പോയെന്ന് ആർക്കും ഒന്നും അറിയില്ല. എന്നാലും തുടരെ തുടരെ വാക്കുകൾ കൊണ്ട് ഓഫീസിലും അയൽക്കാരുടെ ഇടയിലും അവരെ ആക്രമിച്ചിരുന്നു.
അവൻ പൊതുവെ അന്തർമുഖനാണ്. അവൻ ഈയിടെ ക്ഷീണിതനാണ്. കുട്ടികൾ ഇല്ല. ബന്ധുക്കളായി അടുത്തെങ്ങും ആരുമില്ല. ഏകവരുമാനം ഓഫീസിൽ നിന്നും കിട്ടുന്ന ശമ്പളമാണ്. ആ ശമ്പളംകൊണ്ട് അവർ ജീവിച്ചുപോകയായിരുന്നു.
*** *** *** ***
ആംബുലൻസിന്റെ സൈറൺ കേട്ട് അയൽക്കാർ ഓടിക്കൂടി. രാകേഷിന്റെ വീട്ടിൽ ആളനക്കം. മൊബൈൽ മോർച്ചറിയിൽ നിമിഷയുടെ മൃത ദേഹം. മരണം അവളുടെ കഷ്ടപ്പാടുകൾക്ക് വിരാമമിട്ടു.
അവിടെ കൂടിനിന്നവർക്കിടയിൽ അവരെ അടുത്തറിയാവുന്ന ചിലർ പറയുന്നുണ്ടായിരുന്നു... ‘കുറെ കാലം കൊണ്ടേ heart failure ന് നിമിഷ ചികിത്സയിലായിരുന്നു!’
‘പുറമെ കാണുന്നതൊന്നും സത്യമാവണമെന്നില്ല. കഷ്ടതകൾ സഹിച്ചു, ചിരിച്ചു കാണിച്ചു നടക്കുന്നവർ നമ്മുടെ ഇടയിൽ ധാരാളം ഉണ്ട്. അവർ എല്ലാ പ്രശ്നങ്ങളും ഉള്ളിൽ ഒതുക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നു.’ കൂടി നിന്നവരിൽ ഒരാൾ പറയുകയായി...

By
R Muraleedharan Pillai

ഒരു മുഴുക്കുടിയന്റെ ഭാര്യയാകാൻ ജനിച്ചു


എന്താ നീ വരുന്നില്ലേ? ഇച്ചിരി സ്നേഹം കാണിച്ചുകൂടേ ഞങ്ങളോട്?
ഇതു പറയുമ്പോ സുകുവിന്റെ മുഖത്ത് ഒരു നീരസത്തിന്റെ നിഴൽ...
വീട്ടിൽ അച്ഛന്റെയും അമ്മയുടെയും ലാളനയിൽ, ചേച്ചിമാരുടെ സ്നേഹത്തിന്റെ ഉഷ്മളതയിൽ, അനുജന്റെയും, അനുജത്തിയുടെയും കുസൃതിച്ചിരികളിൽ ലയിച്ചു വളർന്ന ആദർശിന്, തിരക്കുള്ള ബാറിൽ, മദ്യ കുപ്പിയുടെയും ഗ്ലാസ്സുകളുടെയും മുന്നിൽ ഇരിക്കുക ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.
അവൻ ജീവിതത്തിൽ ഒരു സിഗരറ്റു വലിച്ചിട്ടില്ല, മദ്യം രുചിച്ചിട്ടില്ല, തെറ്റെന്നു തോന്നുന്ന ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല. പക്ഷെ, അവന്റെ കൂട്ടുകാർ പല കുടുംബ പശ്ചാത്തലത്തിൽനിന്നും വന്നവർ, നല്ലവരാണെങ്കിലും വല്ലപ്പോഴുമൊക്കെ മദ്യപിക്കുന്നവർ - ദിനേശ്, സുകു, രമേശ്, സതീഷ്, ഉമേഷ്; അവർക്ക് മദ്യപാനം ഈയിടെയായി അൽപ്പം കൂടുന്നുണ്ട്. അവരെ മദ്യത്തിന്റെ പാതയിൽനിന്നും ഒന്ന് മാറ്റി സഞ്ചരിപ്പിക്കണമെന്ന് ആദർശ് നെഞ്ചിന്റെ ഉള്ള ത്തിൽനിന്നും ആഗ്രഹിക്കുന്നു. പക്ഷേ, അവന് അതു കഴിയുമോ?
എടാ, ഒന്നു വാടാ, ക്ഷമ നഷ്ടപ്പെട്ട സുകു അവന്റെ കയ്യിൽപിടിച്ചു വലിച്ചു.
'എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാ നീ ഈ പറയുന്നേ, സുകൂ. എനിക്കതിന് ഒരിക്കലും കഴിയില്ല. എന്നെ നിർബന്ധിക്കരുത്.’
'ശരി നീ മദ്യപിക്കേണ്ട...അവിടിരുന്ന് എന്തെങ്കിലും കഴിക്കുന്നതിനു കുഴപ്പമില്ലല്ലോ? ഒരു ചിക്കൻ കാലോ മറ്റോ? നിനക്കിഷ്ടമുള്ളത്!' ദിനേശ് പറഞ്ഞു.
'അതെ.' രമേശും, സതീഷും, ഉമേഷും ഏറ്റു പാടി.
'ശരി, ഞാൻ വരാം. നിങ്ങളെ നിരാശപ്പെടുത്തുന്നില്ല. പക്ഷെ മദ്യം ഞാൻ തൊടില്ല.'
'നീ കഴിക്കണ്ട. ഒന്നിരുന്നുതന്നാൽ മതി.' സുകു ആവർത്തിച്ചു.
ബാറിനകത്തു കടന്നപ്പോഴേ ആദർശിന്റെ ഉള്ളു പിടച്ചു. വറുത്തതും പൊരിച്ചതും ആയ മാംസത്തിന്റെയും, എണ്ണയിൽ മൂത്ത മസാലയുടെയും മദ്യത്തിന്റെയും ഗന്ധം അവന്റ മനസ്സ് മടുപ്പിച്ചു. ഗ്ലാസിന്റെ കിലുക്കവും, ഊർജ്ജം കൂടിയ സംസാരവും അവനു താങ്ങാൻപറ്റുന്നതിനും അപ്പുറമായിരുന്നു. അവന്റെ അച്ഛനെയും, അമ്മയെയും, ചേച്ചിമാരേയും, അനുജനെയും അനുജത്തിയേയും അവൻ ഓർത്തുപോയി.
'ഉം, കഴിക്ക്!' പൊരിച്ച ചിക്കെൻ ബ്രസ്റ്റ്, ഉമേഷ് ആദർശിനടുത്തേക്ക് നീക്കി വച്ചു. മദ്യം വലിച്ചു തീർന്ന ഗ്ലാസ് അവൻ താഴേക്ക് വച്ചു. ചുവന്നു കലങ്ങിയ കണ്ണുകൾ. അവൻ മദ്യം വീണ്ടും ഗ്ലാസ്സിലേക്ക് പകരുന്നു.
'ഈ സെഷൻ ഒന്നവസാനിച്ചിരുന്നെങ്കിൽ!' ആദർശ് കാംക്ഷിച്ചു. ആദ്യമായൊരു അനുഭവം.
'ചിക്കൻ കഴിക്കടാ. അതു നിന്നെ കൊത്തില്ല! 'ഉമേഷ് അലറി. അവന്റെ കണ്ണുകൾ ആദർശിന്റെ മുഖത്തു പതിയുന്നില്ല.
എല്ലാം കഴിഞ്ഞു ബാറിന് വെളിയിലിറങ്ങിയ സുകു റിമോട്ട് കീ അമർത്തി കാറു തുറന്നു. ഡ്രൈവർസീറ്റിൽ കയറി ഡാഷ്ബോർഡിലേക്ക് പരതി നോക്കി.
'കാറു ഞാൻ വിടാം' ആദർശ് മുന്നോട്ടു വന്നു.
റോഡിൽ ട്രാഫിക്ക് ഇപ്പോഴും ഹെവി ആയിത്തന്നെയുണ്ട്.
സുകു താക്കോൽ ആദർശിന്‌ കൈമാറി.
ആദർശ് കാർ ഓടിച്ചു. പ്രശസ്ത സ്വീറ്റ് ഷോപ്പിനു മുന്നിൽ കാർ നിർത്തി. തിരിയെ വന്നപ്പോൾ രണ്ടു പൊതി. ഒരുപൊതി അവൻ പുറകു സീറ്റിൽ ഇരുന്നവർക്കു കൊടുത്തു.അവരുടെ മത്തു വിട്ടു തുടങ്ങി. ആദർശ് അവന്റെ ക്വാർട്ടേഴ്സിന് മുന്നിൽ കാർ നിർത്തി. ഇപ്പൊ സുകുവിന് വണ്ടി ഓടിക്കാൻ കഴിയും. ടാറ്റ പറഞ്ഞ്, അവർ കാറു വിട്ടു പോയി.
ആദർശ് പടികൾ ചവുട്ടി. അവന്റെ ഫസ്റ്റ് ഫ്ലോറിലെ അപ്പാർട്ടുമെന്റിലേക്ക്. ആശ്രിത, അവനു വേണ്ടി കാത്തിരിക്കുന്നുണ്ടാവും.
അവൻ കാളിങ്ങ് ബെൽ സ്വിച്ചിൽ വിരൽ അമർത്തിയമാത്രേ, ആശ്രിത, കതകു തുറന്നു.
'എന്താ ചേട്ടാ താമസിച്ചേ? ഞാനങ്ങു പേടിച്ചിരിക്കയായിരുന്നു. ഒന്നു വിളിച്ചു പറയാമായിരുന്നു.'
'ഇത്രയും താമസിച്ചുപോകുമെന്നു വിചാരിച്ചില്ല, ആശൂ...'
അവൻ വോൾ ക്ലോക്കിലേക്കു നോക്കി. പത്തു മാണി കഴിഞ്ഞിരിക്കുന്നു.
'വാ ചേട്ടാ...ഡിന്നർ കഴിക്കാം.'
അവൾ ഭക്ഷണം വിളമ്പി.
'നീ കഴിച്ചില്ലായിരുന്നോ ആശൂ? ഹാ, അല്ലെങ്കിത്തന്നെ നീ എത്ര വിശന്നാലും ഞാൻ വരാതെ കഴിക്കില്ലല്ലോ?'
ഭക്ഷണം കഴിഞ്ഞു കൈ കഴുകി അവർ ലിവിങ്ങ് റൂമിലേക്ക് വന്നു.
ഇനി ഇന്നുണ്ടായ കാര്യങ്ങളെല്ലാം വള്ളി പുള്ളി വിടാതെ അവൾ പറഞ്ഞു കേൾപ്പിക്കും. പിന്നെ ഇന്ന് ഓഫീസിലുണ്ടായ കാര്യങ്ങൾ എല്ലാം അവളെ പറഞ്ഞു കേൾപ്പിക്കിണം. അതാണവരുടെ ദിനചര്യ.
ആദർശ് പെട്ടന്ന് പോയി ബാഗിൽനിന്നും സ്വീറ്റ് കടയിൽ നിന്നു വാങ്ങിയ ഐസ് ക്രീമും, ഗുലാബ്‌ജമുനും പൊതിയഴിച്ചു അവൾക്കു നീട്ടി. അവൾക്ക് ഏറെ ഇഷ്ടമുള്ള സ്വീറ്റ്‌സ്.
അവൾ മധുരം നുണയുന്നതും നോക്കി അവൻ ഇരുന്നു. അവളെ സന്തോഷിപ്പിക്കുന്നത് അവന്റെ പ്രിയോറിറ്റി ലിസ്റ്റിൽ ആദ്യ ഐറ്റമാണ്. രണ്ടര വർഷം മുമ്പ് അവളെ വിവാഹം കഴിച്ചു കൂടെക്കൂട്ടിയതാണ്. നന്നേ വെളുത്തതും സ്ലിമ്മും ആയിരുന്നു അവൾ. അവളുടെ വിടർന്ന കണ്ണുകളും, ചുവന്ന ചെറു ചുണ്ടും, ആ സ്പെഷ്യൽ മൂക്കും അവനെ ഇപ്പോഴും പുളകം അണിയിക്കുന്നു. അവൾ അറിയാതെ തന്നെ അവൻ അവളുടെ ആരോഗ്യവും, സൗന്ദര്യവും നില നിർത്താൻ ശ്രമിക്കുന്നു. അവളെ ആരോഗ്യവതിയായും സന്തോഷവതിയായും കാണുന്നത് അവന് ഒരു സമ്പാദ്യംപോലെയാണ്. സന്തോഷം കെടുത്തുന്ന ഒരു വാക്കോ, നോട്ടമോ അവളിൽ പോറലേൽക്കാതെ അവൻ ശ്രദ്ധിക്കുന്നുണ്ട്. മനസ്സിനേൽക്കുന്ന ഓരോ ക്ഷതവും ശരീരത്തെ ഹനിക്കുക തന്നെ ചെയ്യും അതവൻ മനസ്സിലാക്കി ജീവിക്കുന്നു.
'എന്താ എന്നെ അങ്ങനങ്ങു നോക്കിയിരിക്കുന്നത്, ചേട്ടാ? ഞാൻ സുന്ദരിയായതുകൊണ്ടാണോ?'
'നീ സുന്ദരിയാണ് ആശ്രിത. നിന്നെ നക്കി തീർക്കാൻ തോന്നുകയാണ് എനിക്ക്!'
ഹ ഹ ഹാ അതുകൊള്ളാം. അപ്പൊ ചേട്ടന് എന്നെ നാളെ വേണ്ടയോ?'
'വേണം. അതുകൊണ്ടല്ലേ നിന്നെ ഞാൻ നക്കാത്തത്.'
'ഹ് ഹ് ഹ് ഹ്...എന്റെ ചേട്ടന്റെ ഒരു കാര്യമേ!'
ദിനേശും, ഉമേഷും ഒക്കെ കുടി നിർത്തിയോ, ചേട്ടാ?
'ഇല്ല ആശൂ... അവരുടെ സ്വഭാവം മാറ്റിയെടുക്കാൻ എനിക്കിനി കഴിയില്ല. ഒത്തിരി സ്നേഹമുള്ള സുഹൃത്തുക്കൾ. സ്കൂളിലും, കോളേജിലും ഒന്നിച്ചു പഠിച്ചവർ. അവർ മാറിക്കഴിഞ്ഞു, ആശൂ...മാറിക്കഴിഞ്ഞു. മദ്യമെന്നുള്ള ഒരു ചിന്തയെ ഉള്ളൂ അവർക്ക് ഇപ്പോൾ. ഞാൻ തോറ്റു പിന്മാറി. അവരുടെയൊക്കെ ഭാര്യമാരുടെ കാര്യം ആലോചിക്കുമ്പോഴാ വലിയ വിഷമമുണ്ടാകുന്നത്. അവരുടെയൊക്കെ വിവാഹം കണ്ടതാണ് ഞാൻ. നല്ല കുട്ടികൾ. പക്ഷേ....'
'ചേട്ടൻ വിഷമിക്കാതെ. സമയമാകുമ്പോ അവരുടെ ഈ സ്വഭാവം മാറും ചേട്ടാ....'
'ഹാ...ഒരു പ്രതീക്ഷ എനിക്കും ഉണ്ട്.
**** **** **** ****
ആശൂ, ഞാനേ ആ ദിനേശിന്റെ ക്വാർട്ടേഴ്സിൽ ഒന്നു പോയി വരട്ടേ? കുറെ നാളായി പോയിട്ട്. ഇവിടെ നിന്നും വലിയ ദൂരം ഇല്ല. ആ ഡിറ്റോറിയം കഴിഞ്ഞുള്ള വളവിലാ ക്വാർട്ടേഴ്‌സ്. നീ വരുന്നങ്കി വാ, നമുക്കൊന്ന് ചുറ്റിയടിച്ചു വരാം...'
'ചേട്ടൻ പോയിച്ചു വാ...എനിക്ക് കിച്ചണിൽ കുറച്ചു പണിയുണ്ട്...പോയിച്ചു വാ ചേട്ടാ...'
'ശരി, എന്നാ പിന്നെ ഞാൻ പോയിച്ചു വരാം, അല്ലെ?'
'പോയിച്ചു വാ ചേട്ടാ....ലഞ്ചിന്‌ മുമ്പ് ഇങ്ങു വരണം.'
'ശരി അശൂ...'
ആദർശ് പോകാനിറങ്ങി.
‘ഓഡിറ്റോറിയം കഴിഞ്ഞുള്ള വളവിൽ കുറെ സ്ഥലം റോഡിനു വശത്ത് ഒഴിഞ്ഞു കിടപ്പൊണ്ട്. കാർ അവിടെ പാർക്ക് ചെയ്യാം. ദിനേശിന്റെ ക്വാർട്ടേഴ്‌സ് കോമ്പൗണ്ടിൽ കയറ്റണ്ട. തിരിയെ പോകാൻ അപ്പൊ കുറച്ചെളുപ്പമാകും, ' ഹെവി ട്രാഫിക്കിൽകൂടി ആദർശ് വണ്ടി ഓടിച്ചു. ഭാഗ്യത്തിന് കവലയിൽ ഗ്രീൻ ലൈറ്റ്. അവൻ കൗണ്ട് ഡൗൺ തുടങ്ങി. ഡിജിറ്റൽ സ്‌ക്രീനിൽ ഇനിഏഴു സെക്കന്റ്.
അവൻ വളവു തിരിഞ്ഞു. ഒരു ദീർഘ ശ്വാസം വിട്ടു. ഈ കവല കടന്നുകിട്ടുക! അതു വീട്ടീന്ന് ഇറങ്ങുമ്പോഴേ മനസ്സിനെ അലട്ടുന്ന കാര്യമാണ്.
വണ്ടി പാർക്ക് ചെയ്ത്, അവൻ കോമ്പൗണ്ടിലേക്ക് കടന്നു. A ബ്ലോക്കിന്റെ പടികൾ ചവുട്ടി. ഫസ്റ്റ് ഫ്ലോറിൽ ചെന്നെത്തുമ്പോഴേ കേൾക്കാമായിരുന്നു ദിനേശിന്റെ ദേഷ്യ സ്വരം. ബെല്ലിൽ വിരൽ അമർത്തുന്നതിനു മുമ്പ് ഒന്നു ചിന്തിച്ചു...'തിരിച്ചു പോയാലോ?' അവൻ ചിന്തിക്കുമ്പോ യാന്ത്രികമായി അവന്റെ വിരൽ കാളിങ്ങ് ബെൽ സ്വിച്ച് അമർത്തുകയായിരുന്നു.
അകത്തു ബെൽമുഴക്കം കേട്ട് അവൻ ഞെട്ടി. ‘ശ്ശേ...വേണ്ടായിരുന്നു.’
കുറച്ചു താമസിച്ചായിരുന്നു കതകു തുറന്നത്. ഐ ഹോളിൽകൂടി എന്നെ കണ്ടിരിക്കണം.
ശ്രുതി കതകു തുറന്നു.
അവൾ മുഖം തരാതെ പോയി. പക്ഷേ ഒരു ചെറിയ നിമിഷത്തിൽ അവൻ കണ്ടു. വെളുത്തു വിളറിയ രക്തം വറ്റിയ അവളുടെ മുഖം. സാരിത്തുമ്പുകൊണ്ട് അവൾ മുഖം മറക്കാൻ ശ്രമിച്ചിരുന്നു.
അകത്തു നിന്നും ദിനേശ് ഇറങ്ങി വന്നു.
'ഇരിയെടാ...'
ആദർശ് ഇരുന്നു.
'പിന്നെ ഇങ്ങോട്ടൊക്കെ വരാമെന്നു തോന്നി. അല്ലേടാ?'
'അതേടാ...'
'ഞാൻ രാവിലെ ഇച്ചിരി ഉപയോഗിച്ചു പോയി. നീ വരുമെന്നറിഞ്ഞെങ്കിൽ കഴിക്കില്ലായിരുന്നു.'
കുറെ കഴിഞ്ഞ് രണ്ടു കപ്പു ചായയുമായി ശ്രുതി വന്നു.
രണ്ടര വർഷം മുമ്പ് വിവാഹപ്പന്തലിൽ വച്ചുകണ്ട ശ്രുതിതന്നെയാണോ ഇത്? എന്തു ചേലായിരുന്നു അവളെ കാണാൻ? ഒരു സ്ലിം ബ്യൂട്ടി ആയിരുന്നു അവൾ. കണ്ണഞ്ചിപ്പിക്കുന്ന നിറം. ഇടതു വക്കുന്നു തോളറ്റം ഇറങ്ങി കിടക്കുന്ന ഇടതൂർന്ന മുടി. നല്ല രക്തപ്രസാദമുള്ള മുഖം. അവളുടെ ഓരോ ചലനത്തിനും എന്തു പ്രസരിപ്പായിരുന്നു? ഇപ്പൊ കണ്ടാ തിരിച്ചറിയില്ല. രണ്ടര വർഷംകൊണ്ട് അവളെ ഇങ്ങനെയാക്കി. ചായ കുടിക്കാൻ തോന്നിയില്ല.
ദിനേശ് ഒന്നും മിണ്ടാതെ ഉറക്കംതൂങ്ങുന്ന ഒരു പാവയെപ്പോലെ എങ്ങോ നോക്കിയിരിന്നു.
ആദർശ് ചായ കുടിച്ചു. കുടിക്കാതിരിക്കാൻ പറ്റില്ല.
'ശരി ഞാൻ ഇറങ്ങട്ടേടാ?'
ദിനേശ് ഒരു പ്രതികരണവും ഇല്ലാതെ അങ്ങനെ തന്നെ ഇരിക്കുന്നു.'
ആദർശ് വെളിയിലിറങ്ങി കതകു ചെറുതായി വലിച്ചു അടച്ചു. കയറിയതിനേക്കാൾ വേഗത്തിൽ പടികളിറങ്ങി.
വീട്ടിൽ തിരികെ എത്തുന്നതും നോക്കി ഇരിക്കയായിരുന്നു ആശു.
'പോയിട്ടെന്തായി ചേട്ടാ?'
'ഒന്നും പറയാതിരിക്കുന്നതാ നല്ലത് അശൂ...എന്നാലും ശ്രുതിക്ക് ഇങ്ങനെ സംഭവിച്ചുപോയല്ലോ? അവൾ കോലംതിരിഞ്ഞു. അവൾ കഷ്ടപ്പെടുകയാണ്. എല്ലാം സഹിച്ചു ജീവിക്കുന്നു.'
പറഞ്ഞത് കേട്ട് ആശുവിന്റെ മിഴികൾ നിറഞ്ഞൊഴുകി. 'വലിയ സ്നേഹമുള്ള ഒരു കുട്ടി. അവൾക്കിതു വന്നല്ലോ?' ആശു പറഞ്ഞു.
**** **** **** ****
പിറ്റേന്ന് ഓഫീസിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ദിനേശിന്റെ മുഖത്ത് ചമ്മൽ.
'എന്തിരു പണിയാടാ നീ കാണിച്ചു വച്ചത്? ഒറ്റ അക്ഷരം പറയാതെ അങ്ങിറങ്ങിപ്പോയി അല്ലെ?'
'പറഞ്ഞിട്ടുതന്നെയാ ഇറങ്ങിപ്പോയത്.'
'സോറീഡാ, ഇച്ചിരി കൂടിപ്പോയി. നീ വരുമെന്നറിയാമായിരുന്നെങ്കിൽ ഞാൻ കുടിക്കില്ലായിരുന്നെടാ!?'
'എടാ ശ്രുതിയുടെ മുഖം എന്റെ മനസ്സിൽനിന്നും മായുന്നില്ലടാ...ഇത്രക്കും മനോവേദന അനുഭവിക്കുന്ന ഒരു സ്ത്രീയുടെ ക്ഷീണിച്ച മുഖം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. കതിർമണ്ഡപത്തിൽ അവൾ ഒരു ദേവിയായിരുന്നില്ലേ? വെറും രണ്ടര വർഷംകൊണ്ട് നീ അവളെ ഈ വിധമാക്കി...സങ്കടം വരുന്നെടാ ദിനേശേ. ഇന്നലെ ഞാൻ ഉറങ്ങിയതേ ഇല്ല.'
'ആദർശ്! എല്ലാവരും നമ്മെ ശ്രിദ്ധിക്കുന്നു. ഓഫീസ് കഴിഞ്ഞ് നമുക്കു സംസാരിക്കാം.’
‘തീർച്ചയായും സംസാരിക്കണം.’
വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങി ദിനേശ് കാർ സ്റ്റാർട്ട് ചെയ്തു. വണ്ടി നീങ്ങി. പുറകെ ആദർശും അവന്റെ കാറിൽ പിന്തുടർന്നു.
ദിനേശ് ബാറിനടുത്തു കാർ നിർത്തി.
'നമുക്കു ബാറിൽ ഇരുന്നു സംസാരിക്കാം.'
'ബാർ നീ മറന്നേക്കൂ ദിനേശ്. നീ ഇപ്പം എന്റെകൂടെ, ദാ, ആ റെസ്റ്റാറന്റിലേക്കു പോന്നു. ഒരു കാപ്പി കുടിച്ചു കൊണ്ടു സംസാരിക്കുന്നു.’
'ആദർശേ, എനിക്ക് മദ്യം കഴിച്ചേ മതിയാവൂ. ഒരു വല്ലാത്ത ആസക്തി. എന്റെ നല്ല സുഹൃത്തല്ലേടാ നീ?'
'അതുകൊണ്ടാ ഞാൻ നിന്നെ ആ റെസ്റ്റാറന്റിലേക്കു ക്ഷണിക്കുന്നേ?'
മനസ്സില്ലാ മനസ്സോടെ ദിനേശ്, ആദർശിന്റെ കൂടെ റെസ്റ്റാറന്റിലേക്കു പോയി. ഒരു ഒഴിഞ്ഞ മൂലയിൽ അവർ ഇരുന്നു.
'പറയൂ, ആദർശ്. നിനക്കെന്താ എന്നോടു പറയാനുള്ളത്?'
'ശ്രുതി. അത്ര തന്നെ.'
'എടാ, ശ്രുതിയെ ഞാൻ എന്റെ ജീവനുതുല്യം സ്നേഹിക്കുന്നു. അവൾ എന്റെ ഹൃദയമാ, എന്റെ കരളാ. പക്ഷെ മദ്യം ഉള്ളിൽ ചെന്നാൽ
എനിക്കവളെ കൊല്ലാനുള്ള ദേഷ്യമാ. അതെവിടെനിന്നു വരുന്നന്നെനിക്കറിഞ്ഞൂടാ. പക്ഷെ എനിക്ക് മദ്യം കഴിക്കാതിരിക്കാനും കഴിയുന്നില്ല. ഇന്നലെ ഞാൻ അവളുടെ മുഖത്തു തല്ലി... അവളെ ഞാൻ തല്ലിയെടാ...ഹ് ഹ് ഹ്...തല്ലി....'
നീ കരയാതെ ദിനേശ്, നീ കരയാതെ...നീ കുടി നിർത്ത്. എല്ലാം ശരിയാവും.
'എനിക്കവളെ ഇപ്പൊ കാണണം...എന്റെ ശ്രുതിയെ ഇപ്പൊ കാണണം. എന്റെ കരളു കഴക്കുന്നെടാ...പോകാം...നമുക്ക് പോകാം...'
'എന്നാ നീ ചെല്ല്. അവളെ സമാശ്വസിപ്പിക്ക്. ഇനി ഒരിക്കലും അവളെ വഴക്കു പറയുകയോ തല്ലുകയൊ ചെയ്യില്ലെന്ന് അവളുടെ മുന്നിൽ ഏത്തമിട്ടു പറയ്...'
'ഹാ...വാടാ...നമുക്ക് പോകാം...അവളെ എനിക്കിപ്പോ കാണണം.'
ദിനേശ് കാർ സ്റ്റാർട്ട് ചെയ്തു. അവന്റെ കാറു നീങ്ങി...
ആദർശിന്റെ മനസ്സിലെ വിങ്ങൽ ഒന്നു ശാന്തമായി.'ഹോ ഇന്നലത്തെ ശ്രുതിയുടെ മുഖം എനിക്ക് മറക്കാൻ കഴിയില്ല. നീരുവറ്റിയ കരിമ്പിൻചണ്ടിപോലെ. എന്റെ ജീവിതത്തിൽ ഞാൻ മറക്കില്ല. രണ്ടര വർഷം കൊണ്ട് അവളെ ഇങ്ങനെയാക്കി!
മുമ്പ് കതിർമണ്ഡപത്തിൽ ഒരു ദേവിയെപ്പോലെ തിളങ്ങിയതായിരുന്നു അവൾ. ആ മനോഹരമായ മുഖത്തെ നിഷ്കളങ്കത ആരും ശ്രദ്ധിച്ചിട്ടുണ്ടാകും. രണ്ടര വർഷം! ഇപ്പൊ അവളെ കണ്ടാൽ!? എന്റെ മനസ്സ് വേറെ വല്ലതും ചിന്തിച്ചിരുന്നെങ്കിൽ!
ദിനേശിന്റെ കാറു മുന്നേ നീങ്ങുന്നുണ്ട്. അവൻ വണ്ടി റോഡിന്റെ വശത്തടുപ്പിച്ചു വെളിയിലിറങ്ങി. ബാറിന് വശത്ത്.
ആദർശും വണ്ടി നിർത്തി.
'നീ ശ്രുതിയെ കാണാൻ പോവാണെന്ന് പറഞ്ഞിട്ട്?!'
ദിനേശ് ആദർശിനെ ഒന്നു തറപ്പിച്ചു നോക്കി. പിന്നെ ഒന്നും പറയാതെ ബാറിലേക്ക് കയറി.
'ശ്ശേ! ഇവനെ ഇനി കുടിയിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയില്ല. ഇനിയിപ്പം അവൻ തിരിയെ ഇറങ്ങി വരുന്നതു വരെ വെളിയിൽ നിൽക്കാം. അല്ലാതെന്തു ചെയ്യാൻ? പാവം ശ്രുതി!'
**** **** **** ****
ഒരു ദിവസം ആദർശും, ദിനേശും, ഉമേഷും ലഞ്ച് സമയത്ത് ഓഫീസിൽ കൂടിയിരുന്നു സംസാരിക്കുകയായിരുന്നു. പെട്ടന്നായിരുന്നൂ ദിനേശിന്റെ മുഖഭാവം മാറിയത്. മുഖത്ത് പരിഭ്രമം. അവൻ ആരെയോ ഉറ്റുനോക്കുന്നു.
'ഹേ, ദിനേശ്! ഉമേഷ്, അവന്റെ കൈ ദിനേശിന്റെ മുഖത്തിനു മുന്നിൽ വീശി...'ആരെയാടാ ഈ നോക്കുന്നേ?'
'ദേ, അങ്ങോട്ടു നോക്കൂ... എന്റെ ശ്രുതി! അവൾ എങ്ങനെ ഇവിടെ വന്നു? അവൾക്ക് ഈ ഓഫീസ് അറിയില്ലല്ലോ?'
'എവിടെ? ശ്രുതി എവിടെ? ഞങ്ങൾ കണ്ടില്ലല്ലോ?'
'ദോ അവിടെ! അവൾ എന്നെ നോക്കി നിൽക്കുന്നത് നിങ്ങൾ കണ്ടില്ലേ?
'ഇവൻ എന്തൊക്കെയാ ഈ പറയുന്നേ?' ആദർശ് മന്ത്രിച്ചു.
‘ദാ, അവിടെ! ശ്രുതീ! ശ്രുതീ! ഇങ്ങോട്ടു വാ....ഇങ്ങോട്ടുവാ...’
ആദർശ് അവനെ തോളിൽ പിടിച്ചു. 'നീ എന്തൊക്കെയാ ഈ വിളിച്ചു പറയുന്നേ? ശ്രുതി ഇവിടെ വന്നിട്ടില്ല. നിന്റെ വെറും തോന്നലാടാ...
'എന്റെ തോന്നലല്ല. ചുവന്ന പട്ടുസാരിചുറ്റി നിൽക്കുന്ന എന്റെ ശ്രുതിയെ നിങ്ങൾ കണ്ടില്ലേ? അവൾ എല്ലാ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നല്ലോ?!
ആദർശ് കുറച്ചു വെള്ളം കൊണ്ടുവന്ന് അവന്റെ മുഖത്ത് കുടഞ്ഞു. ഹെ, ദിനേശ്! ദിനേശ്! 'നിനക്കെന്തു പറ്റിയെടാ?'
'നിങ്ങൾ ആരും എന്നെ വിശ്വസിക്കുന്നില്ല. ഞാൻ അവളെ നല്ലപോലെ കണ്ടതല്ലേ? ഇപ്പോഴും അവൾ ഇവിടെവിടെയോ ഉണ്ട്.'
'എടാ നിന്റെ തോന്നലാടാ...മദ്യത്തിന്റെ ഹാങ്ങ് ഓവറാ. ശ്രുതി ഇവിടെ വന്നിട്ടില്ല. അല്ലെ നീ ഒന്ന് ഫോൺ വിളിച്ചു നോക്ക്?'
'വേണ്ട...വേണ്ട...അവൾ ഫോൺ എടുത്തില്ലെങ്കിൽ എനിക്ക് ടെൻഷൻ ആവും...ഞാൻ വീട്ടിലേക്കു പോവാ...അവൾ തിരിയെ അവിടെ എത്തിയോന്നു അറിയണം. ബോസ്സിനോട് പറഞ്ഞേക്കണേ ഞാൻ പോയെന്ന്...'
'അതിനു നീ വിഷമിക്കേണ്ട. ഞങ്ങൾ മാനേജ് ചെയ്തോളാം. നീ ചെല്ല്.' ആദർശ് പറഞ്ഞു.
അന്നു രാത്രി ആദർശിന് ഉറക്കം വരുന്നില്ല. അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ആശു, നല്ല ഉറക്കത്തിലാണ്. അവളുടെ വലം കൈ അവനെ ചുറ്റിയിട്ടുണ്ട്. അവൻ പെട്ടന്നാണ് ഓർത്തത് മൊബൈൽ കുറെ നേരംകൊണ്ടേ ശബ്ദിക്കുന്നുണ്ടായിരുന്നു. അവളുടെ കൈ വിടുവിച്ച് അവൻ മേശപ്പുറത്തുനിന്നും മൊബൈൽ എടുത്തു.
‘ഉമേഷാണല്ലൊ വിളിച്ചിരിക്കുന്നത്. ഏഴു പ്രാവശ്യം വിളിച്ചിരിക്കുന്നല്ലോ?’ ഫോൺ വീണ്ടും റിങ്ങ് അടിക്കുന്നു.
'ഹലോ ഉമേഷ്. എന്താ...എന്താ...'
'ഞാൻ നിന്നോടെങ്ങനെ പറയും ആദർശ്?'
'പറയെടാ എന്നെ മുൾമുനയിൽ നിർത്താതെ.എന്താണേലും പറയ്. പെട്ടന്നു പറയ്'
'ഓഫീസിൽ, ദിനേശ് ശ്രുതിയെ കണ്ടത് സത്യമായിരുന്നെടാ! അവളുടെ അത്ഥമാവ് അവിടെ വന്നിരുന്നു'
'നീ എന്താ പറഞ്ഞുവരുന്നേ?'
'ശ്രുതി ആത്മഹത്യ ചെയ്തു. നീ എളുപ്പം വാ. ഞങ്ങൾ എല്ലാരും ഇവിടെയുണ്ട്.'
**** **** **** ****
ആദർശ് ഒന്നേ നോക്കിയുള്ളൂ. രണ്ടര വർഷത്തെ ദൈനംദിന യാതനകളിൽ നിന്നും അവൾ വിട പറഞ്ഞു. ശ്രുതി ഒരു ഓർമ്മയായി മാറാൻ ഇനി സമയത്തിന്റെ ഒഴുക്ക് മാത്രം.
കാല ചക്രം തിരിയുന്നു. ശ്രുതിയുടെ ശരീരത്തിൽനിന്നും ജീവന്റെ ഊഷ്മളത വിട്ടു മാറി നിമിഷങ്ങൾ കഴിഞ്ഞു. മിനിറ്റുകൾ കഴിഞ്ഞു. ദിനങ്ങൾ കഴിഞ്ഞു. ആഴ്ചകൾ കഴിഞ്ഞു. മാസങ്ങൾ കഴിഞ്ഞു. ഏതാനും വർഷങ്ങൾ കഴിഞ്ഞു. അവൾ ഭൂതകാലത്തിലേക്ക് മറഞ്ഞിരിക്കുന്നു.
**** **** **** ****
ദിനേശ് ആകെ മാറി. പശ്ചാത്താപം അവനെ കാർന്നു തിന്നുകൊണ്ടേയിരുന്നു.
മരിക്കുന്നതിന് മുമ്പ് ശ്രുതി മരണക്കുറിപ്പ് തയ്യാറാക്കിയിരുന്നു. അവളുടെ മരണത്തിൽ ആർക്കും ഒരു പങ്കുമില്ലെന്ന് അവൾ എഴുതിയിരുന്നു. ദിനേശിനോട് മാപ്പു ചോദിച്ചിരുന്നു.
സംസാരം തീർത്തും ഒഴുവാക്കി അവൻ ജീവിക്കയായിരുന്നു. ആരോടും മിണ്ടാതെ ആണ്ടുകൾ കഴിഞ്ഞു. പിന്നെപ്പിന്നെ ആദർശിനോട് അൽപ്പാൽപ്പം സംസാരിച്ചു തുടങ്ങി. വികാരഭരിതനായി അവൻ ശ്രുതിയെ പറ്റി പറഞ്ഞു തുടങ്ങി...
'എന്റെ ശ്രുതി എന്നെ ഒത്തിരി സ്നേഹിച്ചിരുന്നു. ഒരു ദിവസം അവൾ വളരെ പ്രായം ചെന്ന ഒരു മുത്തശ്ശിയെപ്പോലെ സംസാരിച്ചു. വിക്കിയും വിറച്ചും. പിന്നെ എന്നോട് പറഞ്ഞു ഒരു മുത്തശ്ശനെപ്പോലെ സംസാരിക്കാൻ. ഞാനും ഒരു മുത്തശ്ശന്റെകൂട്ടു സംസാരിച്ചു...അവൾ കൈ കൊട്ടി ചിരിച്ചു...' നമ്മൾ പ്രായംചെല്ലുമ്പോൾ ഇങ്ങനെയായിരിക്കും സംസാരിക്കുന്നെ, അല്ലേ ചേട്ടാ? അപ്പൂപ്പനും അമ്മൂമ്മയും! അവൾ എന്റെ താടിക്കു പിടിച്ചു.
പക്ഷെ അവളെ ഞാൻ ഇരുപത്തിനാലു തികക്കാതെ ഈ ഭൂമിയിൽ നിന്നും പറഞ്ഞുവിട്ടു. എനിക്ക് സഹിക്കുന്നില്ലടാ ആദർശേ...എനിക്കു സഹിക്കില്ല...
'കഴിഞ്ഞതു കഴിഞ്ഞു. പോയത് പോയി. നിനക്കിനി ഒന്നും ചെയ്യാൻ കഴിയില്ല. ഇനി ദുഖിച്ചിട്ടും കാര്യമില്ല. ഇനി നിനക്ക് ആകെ ചെയ്യാവുന്നത് അവളുടെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുക. അത്രമാത്രം.' ആദർശ് പറഞ്ഞു.
'നീ ഇതു കണ്ടോ ആദർശ്?' ദിനേശ് ഒരു ഡയറി തുറന്ന് ആദർശിന്റെ കാണിച്ചു.
ആദ്യപേജിലെ ശ്രുതിയുടെ കയ്യെഴുത്ത്...
'നമ്മുടെ ആദ്യത്തെ കുഞ്ഞു പൊന്നുമോനാണെങ്കിൽ അവന്റെ പേര് 'ദൈവിക്' പൊന്നുമോളാണേ അവളുടെ പേര് 'സാൻവിക.'
'മരിക്കുമ്പോൾ അവൾ ഗർഭിണിയായിരുന്നെടാ. ഞാൻ അവളെ എന്നും ഉപദ്രവിച്ചിരുന്നു. ഒരു ദിവസംപോലും അവൾ ഇച്ചിരി സന്തോഷം അനുഭവിച്ചിട്ടില്ല. ഞാൻ എന്തിന് ഇത്ര ക്രൂരമായി അവളോട് പെരുമാറി? എനിക്ക് ഒരു ഉത്തരവും ഇല്ല. നീ പറഞ്ഞതനുസരിച്ച് ഞാൻ കുടി നിർത്തിയിരുന്നേ, അവളെയും എന്റെ കുഞ്ഞിനേയും സ്നേഹിച്ചു ഞാൻ ഇപ്പോ ജീവിക്കുമായിരുന്നു.'
'ദിനേശ്! നീ കൂടുതൽ ചിന്തിക്കരുത്. ഇനി നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അവൾ പോയി. ഈ അനന്തതയിൽ എവിടെയോ വച്ച് അവൾ നിന്നെ പിരിഞ്ഞു. ഇനി ഒരുകാലത്തും നിങ്ങൾ കണ്ടുമുട്ടില്ല. നീയും ഒരുനാൾ മരിച്ചില്ലാതെയാകും. എന്നത്തേക്കുമായി മറയും. ഈ പ്രപഞ്ചത്തിന്റെ പോക്ക് അങ്ങനെയാണ്. അവളെ നീ എന്നും ഓർക്കുക. അവളുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുക. അതെ നിനക്കിനി ചെയ്യാനുള്ളൂ...'
'അപ്പൊ ആദർശേ, എനിക്കിനി അവളെ ഒരിക്കലും കാണാൻ സാധിക്കില്ല, അല്ലേ?'
'മരണം എന്നു പറഞ്ഞാൽ അതാണെടാ. എന്നേക്കുമായുള്ള വിടചൊല്ലൽ!'
'ഞാൻ അവളെ പെണ്ണുകാണാൻ പോയതും, കതിർമണ്ഡപത്തിൽ വച്ച് അവളെ താലിചാർത്തിയതും, ഞങ്ങളുടെ ആദ്യ രാത്രിയും തുടർന്നുള്ള ജീവിതവും എനിക്കിപ്പോൾ ഒരു സ്വപ്നംപോലെയാണെടാ. സത്യത്തിൽ അങ്ങനെ ഒരുവൾ ഉണ്ടായിരുന്നോ, ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയോ, ഒന്നിച്ചു ജീവിച്ചോ, ഇതെല്ലാം സത്യത്തിൽ സംഭവിച്ചതായിരുന്നോ എന്നു തോന്നുവാടാ...'
'കാലം പിന്നിടുമ്പോൾ ഈ സ്വപ്നത്തിന്റെ നിഗൂഢത വർദ്ധിക്കുകയെ ഉള്ളൂ. എന്തിനേറെ പറയുന്നൂ? നിന്റെ ജീവിതത്തിൽ സംഭവിച്ച ഒരു സൗഭാഗ്യമായിരുന്നു അവൾ. നീ അത് നിഷ്കരുണം നശ്ശിപ്പിച്ചു.'
**** **** **** ****
ഒരു നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ദിനേശ് വീണ്ടും ഓഫീസിൽ പോയിത്തുടങ്ങി.
ഒരു ദിവസം അവർ സുഹൃത്തുക്കൾ ഓഫീസിൽ നിന്നും ദിനേശിന്റെ കാറിൽ തിരിയെ വീടുകളിലേക്ക് പോകയായിരുന്നു. കാറു ബാറടുക്കാറായപ്പോൾ...
'ദിനേശ്, നീ വണ്ടി നിർത്ത്!'
'ആദർശ്, നീ എന്താ പറഞ്ഞേ?'
'പറഞ്ഞത് തന്നെയാ പറഞ്ഞേ. വണ്ടി നിർത്ത്!!'
ദിനേശ് വണ്ടി നിർത്തി.
ആദർശ് കാറിനു പുറത്തിറങ്ങി. 'വരിന്. നമുക്ക് ബാറിലേക്ക് പോകാം.'
'ആദർശ്! നിനക്ക് ഭ്രാന്ത് പിടിച്ചോ? നീ...?'
'എനിക്കിച്ചിരി കഴിക്കണം. നിങ്ങൾ എല്ലാരും വരണം. ദിനേശേ വാ....സുകൂ വാ...ഉമേഷേ വാ...എല്ലാരും വരിന്. എനിക്ക് കഴിക്കണം.'
'ഞങ്ങൾ വരുന്നില്ല. അവർ ഏകകണ്ഡേന പറഞ്ഞു.'
'അപ്പം നിനക്കൊക്കെ ഇപ്പൊ കുടിക്കേണ്ട അല്ലേ? ഞാൻ നിന്നോടൊക്കെ'ഇനി കുടിക്കരുത്'എന്നു പറഞ്ഞപ്പോ നീയൊന്നും ഞാൻ പറഞ്ഞത് കേട്ടില്ല. അപ്പൊ കുടി നിർത്താൻ നിനക്കൊക്കെ ഒരു രക്ത സാക്ഷിയെ വേണമായിരുന്നു. ആ പാവം ശ്രുതിയെ, അല്ലേ? എനിക്ക് സങ്കടം സഹിക്കുന്നില്ല...ഹ് ഹ് ഹ്...അവൾ മരിച്ചു...നിനക്കൊക്കെ വേണ്ടി മരിച്ചു

Written by R Muraleedharan Pillai

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo