കവാടത്തിലെ സൂര്യജാലകത്തിലൂടെ ചൈത്യഗ്രഹം എന്നറിയപ്പെടുന്ന പ്രാർത്ഥന മുറിയിലേക്ക് വെളിച്ചം വീണുകിടന്നിരുന്നു. മുകളിലെ മേൽക്കൂരയിലെ വിവിധ കൊത്തുപണികളുടെ ഭംഗി നോക്കി കുറച്ചുനേരം നിന്നു. പിന്നെ സാവധാനം പുറത്തേക്കിറങ്ങി.
... പ്രേം...
...പ്രേം മധുസൂദനൻ...
ഗ്രോബാഗിൽ നട്ടിരുന്ന ചെടിയിൽ നിറയെ പച്ചമുളക് കായ്ച്ചുകിടന്നിരുന്നു.
ഇത് അനുഗ്രഹ. എൻ്റെ ഭാര്യ ഒരു ചെടിയെ തൊട്ടുകൊണ്ട് പറഞ്ഞു. ഇതിന് നല്ല പച്ചനിറമുണ്ടാവും എരിവ് കുറവുമായിരിക്കും.
ഞാൻ വേറൊരു ചെടിയെ ചൂണ്ടി തമാശയായി ചോദിച്ചു.
ഇതേതിനമാ?
അവൾ ആവേശത്തോടെ വീണ്ടും പറഞ്ഞു.
അത് 'ഉജ്ജ്വല'. ചുവപ്പ് നിറമാകും. എരിവ് കൂടുതലാണ്.
നിരയായി അടുക്കി വച്ചിരുന്ന ഗ്രോബാഗുകളിലെ അങ്ങേത്തലയ്ക്കലേക്ക് കൈ ചൂണ്ടി അവൾ തുടർന്നു.
അത് മഞ്ജരിയാണ്.
മഞ്ജരിയോ? ഞാൻ ചിരിയോടെ അവളെ നോക്കി.
മഞ്ജരി , ജ്വാലാമുഖി ഇവയൊക്കെ മികച്ചയിനം പച്ചമുളക് വർഗ്ഗങ്ങളാണ്.
എപ്പോഴോ എൻ്റെ കണ്ണുകൾ ഗ്രോബാഗിൽ ശോഷിച്ചുനിന്ന ഒരു ചെടിയിൽ ഉടക്കി. എൻ്റെ ചിന്ത വായിച്ച വണ്ണം ഭാര്യ പറഞ്ഞു.
അന്നുവാങ്ങിയതിൽ ആ ഒരു തൈ മാത്രം ഗുണം പിടിച്ചില്ല.
ഞാൻ ശോഷിച്ചുനിന്ന ആ ചെടിയുടെ അടുത്തേക്ക് നടക്കവേ പിറകിൽ നിന്നവൾ പിന്നേയും പറഞ്ഞു.
അത് പിഴുതുകളഞ്ഞിട്ട് പുതിയ തൈ നടണം.
കുറച്ചിലകളുമായി നേർത്ത ഒരു ചെടി. അതിൻ്റെ തളർന്ന കൊമ്പുകളിൽ ഒരു ചെറിയ പച്ചമുളക് ആർക്കും വേണ്ടാതെ പഴുത്തുകിടന്നിരുന്നു.
ദേ ഇതും കായ്ച്ചിട്ടുണ്ട്.
എൻ്റെ ശബ്ദം ഇടറിയിരുന്നു.
കൂട്ടത്തിൽനിന്ന് നാണിച്ച് കായ്ച്ചതാവും .അവളുടെ ചിരി ഞാൻ കേട്ടു.
ആ ചെടിയുടെ ഇനത്തെപറ്റി ഞാൻ ചോദിച്ചില്ല. ഭാര്യ അത് പറഞ്ഞതുമില്ല.
എന്തോ ആലോചിച്ചുകൊണ്ട് ഞാനവിടെ കുറച്ചുനേരം നിന്നു.
പണ്ട് ഞാനും...
എന്തോ പറയാൻ ശ്രമിച്ച് ഞാൻ വാക്കുകൾ വിഴുങ്ങി. .
പഴുത്തുനിന്ന ചെറിയ പച്ചമുളക് ഞാൻ അടർത്തിയെടുത്ത് ഞാനവൾക്കുനേരേ നീട്ടി.
നേർത്ത കമ്പുകളാട്ടി ചെടിയെന്തോ പറയാൻ ശ്രമിച്ചു. അതിനാവാതെ വന്നപ്പോൾ ഒരു പഴുത്തയില എൻ്റെ കാൽച്ചുവട്ടിലേക്ക് ഒരു തുള്ളി കണ്ണുനീരായി കൊഴിഞ്ഞു വീണു.
...പ്രേം മധുസൂദനൻ...

മുകളിലത്തെ ഇരുട്ടുപടർന്ന ഒറ്റ മുറിയിലെ തുറന്നിട്ട ജനാലയിലൂടെ അയാൾ ചാറ്റൽമഴ പെയ്യുന്ന രാത്രിയെ നോക്കിനിന്നു.
മഴ പതറിയ ശബ്ദത്തിൽ ഏതോ കഥ പറയുകയായിരുന്നു.
മൂക്കിലേക്കിറങ്ങിയ കണ്ണട കയറ്റിവച്ച് അയാൾ തെല്ലകലെയുള്ള റോഡിലേക്ക് നോക്കി.ചിതറിയ വളപ്പൊട്ടുകൾ പോലെ പലനിറങ്ങളിൽ വെളിച്ചം തെളിയിച്ച് നഗരം ഉറങ്ങുകയായിരുന്നു. അകലെയുള്ള കയറ്റമിറങ്ങിവരുന്ന ചെറിയ റോഡിലെ ഇരുട്ടിലേക്ക്, തെരുവുവിളക്കിലെ നേർത്ത പ്രകാശങ്ങൾ അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
അയാളുടെ കാഴ്ചകളെ ഞെട്ടിച്ചുകൊണ്ട് പെട്ടെന്നാണ് പരിഭ്രമത്തോടെ ഒരു പെൺകുട്ടി പടികൾ കയറിയോടിവന്നത്. പടികൾ അവസാനിക്കുന്ന ചെറിയ മറവിൽ തെല്ലിട നിന്നശേഷം, തലകുനിച്ചവിടെയവൾ പതുങ്ങിയിരുന്നു. ആ മുഖം വ്യക്തമായി കാണുവാനായില്ലെങ്കിലും അവൾ എന്തിനേയോ ഭയക്കുന്നുണ്ടായിരുന്നു.
മഴ പെട്ടെന്നു നിന്നു.തണൽമരങ്ങളുടെ ചില്ലകളിൽ വീശിയ കാറ്റ് കഥയുമായി അകലേക്ക് പറന്നു.
കാഴ്ചകളുടെ ഗതിമാറ്റിക്കൊണ്ട് കുറച്ചകലെ റോഡിൻ്റെ ഇറക്കത്തിൽ ഉറയ്ക്കാത്ത കാലുകളുമായി എരിയുന്ന സിഗരറ്റിൻ്റെ ഒരു ചുവന്ന തീ പ്രത്യക്ഷപ്പെട്ടു.റോഡരുകിലെ കുഴൽക്കിണറിനു സമീപം ആ തീ ആരെയോ പ്രതീക്ഷിച്ചു നിന്നു. ആ മുറിയിലെ ഇരുട്ടിൽ നിശ്വാസങ്ങളുയർത്തി അയാൾ കാത്തുനിന്നു.
കാത്തിരിപ്പിനൊടുവിൽ , ഒറ്റപ്പെട്ടുനിന്ന ഒരു വീടിനരികിലെ ഇരുട്ടിൽനിന്ന് നല്ല ഉയരമുള്ള ഒരാൾ കുഴൽകിണറിൻ്റെ അടുത്തേക്കു വന്നു. എന്തോ പറഞ്ഞുകൊണ്ടവർ സാവധാനം റോഡിൻ്റെ കയറ്റത്തിലേക്കു നടന്നുവന്നു.
കാലടി ശബ്ദങ്ങൾ അടുത്തടുത്തു വന്നപ്പോൾ , റോഡിലെ
അടക്കിപ്പിടിച്ച ആ ശബ്ദം വ്യക്തമായി കേട്ടു.
മകളെ ഒന്നും ചെയ്യല്ലേന്ന് പറഞ്ഞ് തള്ള കരച്ചിലായിരുന്നു. ആ നാശം പെണ്ണ് അതിനിടയ്ക്ക് എങ്ങോട്ടോ ഓടിപ്പോയി.
എന്നിട്ട് എന്തായി സംഗതി നടന്നോ?
ആകാംക്ഷയുടെ മറ്റൊരു ശബ്ദം ചിരിയോടെ ചോദിച്ചു.
പൈസാ കടം മേടിക്കുമ്പോൾ ഇവറ്റകൾക്ക് യാതൊരു ചിന്തയുമില്ല. കരഞ്ഞപ്പോൾ
കഠാര നീട്ടി കിടത്തി. ചരക്ക് കൊള്ളാം..പലിശയ്ക്കുള്ളതുണ്ട്. അടക്കിയ ചെറുചിരികളോടെ കാലടിശബ്ദങ്ങൾ മുകളിലേക്ക് നടന്നു കയറവേ..
കാർമേഘം മാറിയ ആകാശ ചെരുവിലൊരു ഈറൻനിലാവ് മിഴിതുടച്ചു. മരത്തിൻ്റെ ചില്ലകളിലേക്കു തിരിച്ചുവന്ന കാറ്റിൻ്റെ കിതപ്പിൽ വേച്ചുപോയൊരു നിഴലിൻ്റെ വിറയ്ക്കുന്ന വിളി ഉയർന്നുകേട്ടു.
മൂക്കിലേയ്ക്കിറങ്ങിവന്ന കണ്ണട ഇടതു ചൂണ്ടുവിരലിനാൽ അയാൾ വീണ്ടും കയറ്റിവച്ചു.
അപ്പോൾ..
പടികളുടെ മറവിലെ ഇരുട്ടിൽ തേങ്ങലോടെ ആ ശരീരം വിറച്ചുകൊണ്ടെഴുന്നേറ്റു നിന്നു.
...പ്രേം മധുസൂദനൻ..















