ന്യൂ ജനറേഷൻ യക്ഷി


°°°°°°°°°°°°°°°°°°°°°°°°°°
സമയം രാത്രി ഒരു പതിനൊന്ന് പതിനൊന്നര കഴിഞ്ഞിട്ടുണ്ട്. മഴ ആയത് കാരണം വാച്ചും മൊബൈലും അഴിച്ചു ചെറിയൊരു പ്ലാസ്റ്റിക് കൂടിലാക്കി അരയിലേക്ക് താഴ്ത്തിയത് കാരണം കൃത്യമായി അറിയില്ല. കുറേനേരമായി ഇപ്പൊ തോരും ഇപ്പോ തോരും എന്ന് ചിന്തിച്ചു കാത്ത് നിൽക്കാൻ തുടങ്ങിയിട്ട്. മഴയാണെങ്കിൽ ഏതോ നേരം വൈകിയോടുന്ന ട്രെയിനിനെയാണ് ഇവൻ കാത്തുനിൽക്കുന്നത് എന്ന ഭാവത്തിൽ മാനത്തുള്ള മേഘങ്ങളെ എണ്ണിക്കൊണ്ടു പെയ്തുകൊണ്ടിരിക്കുകയാണ്.
നിന്ന് നിന്ന് നിന്നിടത്ത് വേരിറങ്ങും എന്ന് തോന്നിയപ്പോൾ നനയാം എന്ന ചിന്ത വന്നു. അവിടുന്നും ഇവിടുന്നും കേൾക്കുന്ന തവളകളുടെ കരച്ചിലിനെക്കാൾ ഉച്ചത്തിൽ സ്വന്തം വയർ ചൂളം വിളിക്കാൻ തുടങ്ങിയതും ആ ചിന്തയ്ക്ക് വളമിട്ടു. ഒട്ടും മടിച്ചില്ല കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കൂടിലേക്ക് നനഞ്ഞാൽ കേടുവരുന്ന സാധനങ്ങൾ ഒക്കെ മാറ്റി പൊതിഞ്ഞു കെട്ടി അരയിലേക്ക് താഴ്ത്തി. എന്നിട്ടും മഴയത്തേക്ക് ഇറങ്ങാൻ ഒരു മടി. ചെറിയ കാറ്റിൽ ദേഹത്ത് വന്നു വീഴുന്ന വെള്ളത്തുള്ളികൾ ഉറങ്ങിക്കിടക്കുന്ന രോമങ്ങളെ ടക്ക് ന്ന് എഴുന്നേൽപ്പിച്ചു നിർത്തുന്നു. ഹോ... ! ഇനി ഈ തണുപ്പത്ത് നടന്ന് വീട്ടിൽ ചെന്ന് കേറുമ്പോഴേക്കും കീഴ്ത്താടിയും മേൽത്താടിയും കൂടി വില്ലനും നായകനും പോലെ ഒടുക്കത്തെ ഇടി ആകുമല്ലോ എന്ന ചിന്ത കാലിനെ അനക്കുന്നില്ല.
അങ്ങോട്ടുമിങ്ങോട്ടും നോക്കി കടത്തിണ്ണകളിൽ ചുരുണ്ടുകൂടി കിടക്കുന്ന അഞ്ചാറ് പട്ടികൾ അല്ലാതെ ഒരൊറ്റ മനുഷ്യക്കുഞ്ഞുകൾ ഇല്ല. അവർ ആക്രമിക്കുമോ എന്ന് ഒരു ഭയം ഉള്ളിലുണ്ടായിരുന്നു. എന്നാൽ എന്റെ നോട്ടം കണ്ട ഒരു പട്ടി തലയുയർത്തി എന്നെ തുറുപ്പിച്ചൊന്നു നോക്കി പെട്ടെന്ന് തന്നെ കോട്ടുവായിട്ട് ' ഓ എന്നെക്കൊണ്ടൊന്നും വയ്യ ഈ മഴയത്ത് ആക്ഷൻ സീൻ കളിക്കാൻ ' എന്ന ഭാവത്തിൽ മുൻകാലിന്റെ മുകളിലേക്ക് തല താഴ്ത്തി വീണ്ടും ചുരുണ്ടു കൂടി കിടന്നു.
' എന്റെ പൊന്നു മഴേ, നീയിങ്ങനെ നിർത്താതെ പെയ്താൽ നിനക്ക് വല്ല വയ്യായ്കയും വരില്ലേ ? വേണേൽ ഒരു പത്ത് മിനിറ്റ് റെസ്റ്റെടുത്ത് ഒരു ചായയൊക്കെ കുടിച്ചിട്ട് വേണേൽ പിന്നേം പെയ്തോ ' എന്ന് കെഞ്ചിയിട്ട് വരെ മഴ മൈൻഡ് ചെയ്യുന്നില്ല. കണ്ണിച്ചോരയില്ലാത്ത മഴ. അതിനെങ്ങിനെയാ ഞാനൊരുത്തൻ ഇവിടെ കിടന്ന് കെഞ്ചുമ്പോ വീട്ടിൽ ഒരു പണിയും ഇല്ലാതിരിക്കുന്ന കുറെയെണ്ണം
" ഓ.. രാത്രിമഴേ,
നീയെന്റെ കിനാവിന്റെ
വള്ളിയിൽ തീർത്ത ഊഞ്ഞാലായി,
സുഖത്തിന്റെ നൂൽപ്പാലങ്ങൾക്ക് നടുവിലൂടെയെന്നെ ഊഞ്ഞാലാട്ടി...
തീരല്ലേ മഴേ.... നിർത്തല്ലേ മഴേ...
പോവല്ലേ‌ മഴേ... പെയ്യ്‌ മഴേ...."
എന്നൊക്കെ പറഞ്ഞു ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഇൻസ്റ്റഗ്രാമിലുമൊക്കെ നിർത്താതെ പോസ്റ്റ് ചെയ്തോണ്ടിരിക്കുന്നുണ്ടാകും. അതിന്റെ അഹങ്കാരത്തിൽ നിൽക്കുന്ന മഴയുണ്ടോ എന്റെ കെഞ്ചൽ ഗൗനിക്കുന്നു. ഒരു സലിംകുമാർ ഭാവത്തിൽ ' പോടാ ' എന്ന രീതിയിൽ മഴ അത് കേട്ടപ്പോൾ ഇത്തിരി കൂടി സ്പീഡ് കൂട്ടി.
എവടെ ? ഇതൊരു നടയ്ക്ക് പോകുന്ന ലക്ഷണം കാണാനില്ല. ഒന്നും നോക്കണ്ട നനയുക തന്നെ. ഉടുത്തിരുന്ന മുണ്ടിന്റെ മടക്കികുത്തഴിച്ചു ഒന്ന് കുടഞ്ഞു. ഷർട്ട് പൊക്കിപ്പിടിച്ചു മുണ്ട് നന്നായി മടക്കിക്കുത്തി എന്നിട്ട് അതിന്റെ മീതെ ഷർട്ട് താഴ്ത്തിയിട്ടു. എന്നിട്ട് രണ്ടും കല്പിച്ചു ഇറങ്ങി ഒറ്റ നടത്തം.
മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിന്റെ അഞ്ഞൂറ് മീറ്റർ ഇപ്പുറത്തെത്തിയപ്പോഴാണ് പുറകിൽ നിന്ന് നല്ല സ്പീഡിൽ വന്ന ഒരു കാർ ഇക്കണ്ട മഴവെള്ളം കൊണ്ട് നനഞ്ഞൊട്ടിയ എന്നെ, അതൊന്നും പോരാത്തത് പോലെ റോഡിൽ കിടന്ന വെള്ളം കൊണ്ട് കുളിപ്പിച്ചിട്ട് കടന്നു പോയത്. ഒന്നും നോക്കിയില്ല
" നട്ടപ്പാതിരയ്ക്ക് നിന്റപ്പന് വായുഗുളിക വാങ്ങാൻ പോകുവാണോടാ മൈ....." വിറച്ചു തുടങ്ങിയ വായിൽ നിന്ന് പുറത്തേക്ക് വരാവുന്നതിന്റെ പരമാവധി ശബ്ദത്തിൽ ഞാൻ അലറി.
എനിക്കുറപ്പാണ് ഞാനും ആ മഴയും അല്ലാതെ വേറെ ആരും ആ ചോദ്യം കേട്ടിട്ടില്ലെന്ന്. ആര് ഒറ്റിക്കൊടുത്തോ എന്തോ !? പാഞ്ഞു പോയ ആ കറുത്ത കാർ കിർ....ശബ്ദത്തോടെ ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ പുറകുഭാഗം മാത്രം തിരിഞ്ഞു മുൻഭാഗം എന്റെ നേരെ നോക്കി നിന്നു.
ഇടിവെട്ട് കിട്ടി മണ്ട പോയ തെങ്ങ് പോലായി പോയി ഞാൻ. തുറന്ന വായിലേക്ക് നെറ്റിയിൽ നിന്നും ഒഴുകി വന്നോണ്ടിരുന്ന വെള്ളം ഇറങ്ങിപ്പോയി. ഞാനും അറിയാതെ നിന്നു പോയി. ഹെഡ്ലൈറ്റിന്റെ മങ്ങിയ മഞ്ഞവെളിച്ചം പോരാഞ്ഞിട്ട് രണ്ട് സൈഡിലെ പാർക്ക് ലൈറ്റിന്റെ മിന്നലും കൂടിയായപ്പോൾ കുത്താൻ വരുന്ന കാള തലയിട്ട് കുലുക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.
ഹോ പുല്ല് വേണ്ടായിരുന്നു. ഒന്നും മിണ്ടണ്ടായിരുന്നു. അല്ലെങ്കിൽ തന്നെ നനഞ്ഞു വിറച്ചു കൂട്ടിയിടിച്ചോണ്ടിരുന്ന മുട്ട് ദേ സ്പീഡ് കൂടുന്ന നെല്ല് കുത്ത് മെഷീൻ പോലെ ഇടിക്കാൻ തുടങ്ങി. എനിക്കാണേൽ സംഭ്രമം എടുക്കാൻ തുടങ്ങി. കാർ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല പക്ഷേ ഞാൻ ചിന്തിച്ചത് ഏതുവഴി രക്ഷപ്പെടും എന്നായിരുന്നു. മഴയാണെങ്കിൽ നീയായി നിന്റെ പാടായി ഞാനൊന്നുനറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തിൽ തകർത്തു പെയ്തോണ്ടിരിക്കുന്നു.
ചിന്ത മുഴുവനാക്കാനുള്ള സമയം കിട്ടിയിരുന്നേൽ ഞാൻ വേണേൽ നേരം വെളുക്കുന്നത് വരെ ചിന്തിച്ചോണ്ടിരിക്കാൻ തയ്യാറായിരുന്നു. എവിടുന്ന് !? ദാണ്ടേ ആ കാർ പയ്യെ മുന്നോട്ട് വരുന്നു. ഞാൻ അറിയാതെ പിന്നോട്ട് കാൽ വെച്ചു. തിരിഞ്ഞോടിയാലോ എന്ന് ചിന്തിച്ചെങ്കിലും കാശുള്ളവന്റെ അഹങ്കാരം കാരണം വഴിയുടെ ഇരുവശത്തും നല്ല ഉയരത്തിലുള്ള മതിലായിരുന്നു. പോരാത്തതിന് അതിന്റെ മുകളിൽ കുപ്പിച്ചില്ലും കമ്പിയും കൊടചക്രവും റോഡ് സൈഡിലാണെങ്കിൽ ചാടി വീണ് ഒളിഞ്ഞു കിടക്കാൻ ഒരു ഓട പോലുമില്ല. അതൊക്കെ ആരാണ്ടൊക്കെ നികത്തി. എന്റെ കാര്യത്തിൽ ഒരു തീരുമാനമായി എന്നുറപ്പിച്ച നേരത്ത് പയ്യെ നീങ്ങിക്കൊണ്ടിരുന്ന ആ കാർ ഒടുക്കത്തെ സ്പീഡിൽ എന്റെ നേരെ പാഞ്ഞു വന്നു.
" അയ്യോ എന്റമ്മച്ചിയേ എന്നെ കൊല്ലുന്നേ....." ഞാൻ അലറിക്കരഞ്ഞു
കാര്യമൊന്നുമുണ്ടായില്ല മഴയെ സഹായിക്കാൻ വന്ന കാറ്റ് ആ അലർച്ചയെ തട്ടി തൂവിച്ചു 'അയ്യോ' യെ വടക്കോട്ടും 'എന്റമ്മച്ചിയേ' എന്നതിനെ തെക്കോട്ടും ബാക്കിയുണ്ടായിരുന്നതിനെ കിഴക്കോട്ടും പടിഞ്ഞാറോട്ടും ചിതറിച്ചു കളഞ്ഞു.
കണ്ണ് ഇറുക്കിയടച്ചു കാലനെ കാണാൻ കാത്തിരുന്ന എന്നെ അമ്പരപ്പിച്ച് വീണ്ടും ആ കിർ ശബ്ദം കേട്ടു. ഇപ്പോ മുട്ടും ഇപ്പോ മുട്ടും എന്ന് പ്രതീക്ഷിച്ചിരുന്ന ഞാൻ മുട്ടതായപ്പോൾ മെല്ലെ കണ്ണുതുറന്നു. ഞെട്ടിപ്പോയി ! അറിയാതെ രണ്ടടി പുറകിലേക്ക് ചാടിപ്പോയി. അല്ല പിന്നെ കണ്ണു തുറക്കുമ്പോൾ തൊട്ടു മുമ്പിൽ ആ പണ്ടാരം കാറിനെ കണ്ടാൽ ആരാ പേടിക്കാത്തത് ?
മൊത്തം കറുപ്പായത് കൊണ്ട് അകത്ത് ആരാ ? എന്താ ഉദ്ദേശ്യം ? കൊല്ലാനാണോ വളർത്താനാണോ എന്നൊന്നും എനിക്ക് മനസ്സിലായില്ല. എന്റെ ഹൃദയം ആണെങ്കിൽ എനിക്കിതൊന്നും കാണാനുള്ള ശക്തിയില്ലേ എന്ന ഭാവത്തിൽ ഷൂവിട്ട് എങ്ങോട്ടോ ചടപട ചടപട ഓടുന്നു. പണ്ടാരം ഹൃദയം ഇക്കണക്കിന് പോയാൽ ഇരുന്നിടത്തു നിന്നെഴുന്നേറ്റു ശരീരത്തിന്റെ എല്ലാ ഭാഗത്തും ഓടിനടക്കുമെന്നു തോന്നുന്നു. ഹോ ഇതിനെക്കൊണ്ടു തോറ്റു ഞാൻ. ഇത്രേം സ്പീഡിൽ ഇതിനിടിക്കാൻ അറിയാമെന്ന് മുമ്പേ അറിഞ്ഞായിരുന്നേൽ ഉസൈൻ ബോൾട്ടിനെ വെല്ലുവിളിക്കാമായിരുന്നു.
പെട്ടെന്ന് തലയിലേക്ക് മറ്റേ ജോസഫ് സിനിമ ഓർമ്മ വന്നു. ആ ...ഇത് അത് തന്നെ കേസ്... ദൈവമേ എന്റെ കിഡ്നി !!! ദൈവമേ എന്റെ ഹൃദയം !!! ദൈവമേ എന്റെ ബാക്കിയുള്ള അവയവങ്ങൾ...!!! നാളെ ഈ നേരത്ത് ഇതൊക്കെ ആരുടെ ശരീരത്തിൽ ആവുമോ ആവോ. ഉള്ള സമയം കൊണ്ട് അവർക്ക് ഞാനൊരു ചെറിയ ഉപദേശം കൊടുത്തു.
" മക്കളേ ഏത് ശരീരം ആയാലും അടങ്ങിയൊതുങ്ങി ജീവിച്ചോളണം. വഴക്കിനും വക്കാണത്തിനും ഒന്നും പോകരുത്. നന്നായിട്ട് പണിയെടുത്തോളണം. എനിക്ക് ചീത്തപ്പെരുണ്ടാക്കരുത്."
അവർ തല കുലുക്കി സമ്മതിച്ചോ ആവോ. ഞാനെന്തായാലും മാനസികവും ശാരീരികവുമായി ഒരുങ്ങി. ഇനി തലയ്ക്ക് പുറകിൽ വന്നു വീഴുന്ന ആ മൂർച്ചയുള്ള ആയുധം വന്നാൽ മാത്രം മതി. എന്നാലും വെറുതെ തല തിരിച്ചു ഒന്ന് നോക്കി. ചിലപ്പോ ആരേലും വന്നാലോ ? എവടെ ? കാലിന്റെ ഇടയിൽ കയ്യും തിരുകി ഉറക്കത്തിന്റെ രണ്ടാം സ്റ്റെപ്പിലേക്ക് എടുത്തു ചാടുന്ന തിരക്കിലായിരിക്കും എല്ലാവരും.
അങ്ങിനെ മരിക്കാൻ റെഡിയായിരിക്കുന്ന എന്റെ ചെവിയിലേക്ക് കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു. ഞാൻ വളരെ ദയനീയമായി തല തിരിച്ചു നോക്കി. അതാ തുറന്ന ഡോറിന്റെ മുകളിലേക്ക് ക്യൂട്ടക്സിട്ട ഒരു കൈ മെല്ലെ വന്നിരിക്കുന്നു. ഒപ്പം വളകളുടെ കിലുകിലു ശബ്ദവും. ങ്ങേ....!!!? ഞാൻ അമ്പരന്നു. ഒരുളുപ്പുമില്ലാതെ പോകാനുള്ള ബാഗ് പായ്ക്ക് ചെയ്തോണ്ടിരുന്ന എന്റെ ഹൃദയവും കിഡ്നിയും മറ്റ് അവയവങ്ങളും അത് നിർത്തി വെച്ചു ആ കാഴ്ചയിലേക്ക് നോക്കി.
അതാ കോരിച്ചൊരിയുന്ന മഴയിലേക്ക് ഒരു സ്ത്രീരൂപം ഇറങ്ങുന്നു. കണ്ണിലേക്ക് ഒഴുകിയിറങ്ങിയ മഴവെള്ളം തുടച്ചു മാറ്റാൻ എന്നെക്കാൾ തിടുക്കം കണ്ണിനായിരുന്നു. സ്വന്തമായി കൈയുണ്ടായിരുന്നെങ്കിൽ കണ്ണ് തന്നെ അത് ചെയ്തേനെ എന്നെനിക്ക് തോന്നിപ്പോയി. അല്ല അതിന് ആകെ ചെയ്യാൻ കഴിയുന്ന അടയ്ക്കലും തുറക്കലും അത്രയ്ക്കു വേഗതയിൽ ചെയ്യുന്നുണ്ടായിരുന്നേ.
ഒരുവിധത്തിൽ ഞാൻ അതൊക്കെ നിയന്ത്രിച്ചു നോക്കിയതും വായ് ശ്ശെ എന്നൊരു ശബ്ദം പുറപ്പെടുവിച്ചു. വേറൊന്നുമല്ല അവൾ എനിക്ക് പുറം തിരിഞ്ഞാണ് നിന്നത്. എന്നാലും ചോറ് കിട്ടിയില്ലെങ്കിൽ വേണ്ട കറിയെങ്കിൽ കറി എന്നപോലെ കണ്ണ് പിന്നാമ്പുറ കാഴ്ചകൾ ഒപ്പിയെടുത്തു.
സാരിയോ, ദാവണിയോ ആണ് വേഷം. മഴ നനയുന്നതിനനുസരിച്ചു ദേഹത്തോട് ഒട്ടിയൊട്ടി വരുന്ന അത് അവളുടെ ശരീരത്തിന്റെ ഒതുക്കവും വടിവും പ്രകടിപ്പിക്കുന്നതായിരുന്നു. അവൾ മെല്ലെ കയ്യുയർത്തി തലമുടി കെട്ടിവെച്ചിരുന്ന ക്ലിപ്പ് അഴിച്ചെടുത്ത് കാറിന്റെ മുകളിലേക്ക് മെല്ലെ കൊണ്ടുവന്നു വെച്ചു. കെട്ടഴിഞ്ഞത് അറിയാതെ തലയിൽ അങ്ങിനെ തന്നെ ഇരുന്ന തലമുടിയെ മെല്ലെയുള്ള തലയിളക്കത്തോടെ അവൾ താഴെക്കിറക്കി വിട്ടു. അവളുടെ പുറത്തുകൂടി ടാർപ്പായ കുടഞ്ഞു വിരിക്കും പോലെ ആ തലമുടി അഴിഞ്ഞു വീണു. നിതംബം വരെയെത്തുന്ന കനത്ത കാർക്കൂന്തൽ. വെപ്പുമുടി ആയിരിക്കുമോ എന്നൊന്നും എനിക്ക് തോന്നിയതേയില്ല. കാരണം കുശുമ്പ് തോന്നാൻ ഞാൻ സീരിയൽ നടിയൊന്നുമല്ലല്ലോ.
ഹോ ഞാനായത് അവളുടെ ഭാഗ്യം വല്ല കുടിയനും ആയിരുന്നേൽ അച്ചാറാണെന്നു പറഞ്ഞു അവളെ തൊട്ടു നക്കിയേനെ. വല്ല പഞ്ചാരപ്രേമിയും ആയിരുന്നേൽ കരിമ്പാണെന്നു പറഞ്ഞു അവളെ കടിച്ചു തന്നേനെ. ഞാൻ ചുമ്മാ നിന്നതേയുള്ളൂ. വേറൊന്നുമല്ല എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. അതാണ് സത്യാവസ്ഥ.
ഒന്നുറപ്പായിരുന്നു അത്രയും നേരം പക വീട്ടാനെന്ന പോലെ തിമിർത്തു പെയ്തു എന്നെ തണുത്തു വിറപ്പിച്ചുകൊണ്ടിരുന്ന മഴ ചമ്മിപ്പോയ നിമിഷമായിരുന്നു അത്. കാരണം അപ്പോൾ എനിക്ക് തണുക്കുന്നുണ്ടായിരുന്നില്ല. എവിടുന്നോ ചൂടാക്കിയ ഇരുമ്പുദണ്ഡ് മുഖേന എന്റെ ശരീരം മൊത്തം ചൂടുപിടിച്ചു തുടങ്ങിയിരുന്നു.
അവൾ മെല്ലെ ഒന്നിളകി, ഇടത്തെ കയ്യുയർത്തി തലയുടെ പിന്നിലേക്ക് കൊണ്ടുവന്നു മുടിയുടെ വലത്തേ അറ്റത്തു പിടിച്ചു മുഴുവൻ മുടിയേയും തോളിന് മുമ്പിലേക്ക് എടുത്തിട്ടു. നഗ്നമായ കഴുത്ത് എന്റെ ചൂട് പിന്നെയും കൂട്ടി. എന്റെ അധരങ്ങൾ ആ കഴുത്തിലൂടെ ഒഴുകിയിറങ്ങുന്ന മഴവെള്ളം മൊത്തിക്കുടിക്കാൻ ആഗ്രഹിച്ചത് ഒരുപക്ഷേ ദാഹിക്കുന്നു എന്ന തൊണ്ടയുടെ അപേക്ഷ കൊണ്ടായിരിക്കും. മഴത്തുള്ളികൾ കൊണ്ട് നനഞ്ഞ വയറിന്റെ സൈഡ് ഭാഗത്തിൽ നിന്ന് എന്റെ കണ്ണ് അനങ്ങാൻ കൂട്ടക്കാതിരുന്നത് എന്തുകൊണ്ടാണാവോ എന്തോ. ആകെക്കൂടി ഞാൻ ഞാനല്ലതായ നിമിഷങ്ങൾ.
എന്റെ നോട്ടം അവിടേയ്ക്കാണ് എന്നറിഞ്ഞത് കൊണ്ടോ എന്തോ അവൾ ഇടതു കയ്യെടുത്തു വയറിന്റെ ആ ഭാഗത്തു തന്നെയുള്ള എളിക്ക് കുത്തി മറ്റേ കൈ കാറിന്റെ മുകളിൽ കുത്തി ചെരിഞ്ഞു നിന്നു. ഹോ... വല്ലാത്തൊരു നിൽപ്പ് !!! എന്റെ ധമനികളിൽ രക്തം കുതിരയോട്ട മത്സരം നടത്താൻ തുടങ്ങി. എൻറെയുള്ളിലെ പേടി പുറത്തിറങ്ങി ഓട്ടോറിക്ഷ വിളിച്ചു എങ്ങോട്ടോ പോയി. പകരം മൂന്ന് ഫ്‌ളൈറ്റ് ' ധൈര്യം ' വന്നിറങ്ങുകയും ചെയ്തു. ഏതാണ്ടൊക്കെ എവിടെയെങ്ങാണ്ടൊക്കെ പൂത്തു വിരിഞ്ഞു. ഇനിയും പിടിച്ചു നിന്ന് പുണ്യാളൻ എന്ന സർട്ടിഫിക്കറ്റ് വാങ്ങാൻ എനിക്ക് താത്പര്യമുണ്ടായില്ല. പക്ഷേ മുന്നോട്ട് കുതിക്കാനാഞ്ഞ എന്നെ പിടിച്ചു നിർത്തിയത് ആ സമയത്ത് ഒരാവശ്യവുമില്ലാതെ മനസ്സ് വലിച്ചോണ്ട് വന്ന അനാവശ്യ ചിന്തയായിരുന്നു. ' ഇനി ഇതായിരിക്കുമോ ന്യൂ ജനറേഷൻ യക്ഷി !!! '
തുള്ളാൻ വെമ്പിയ മനസ്സിന്റെ മുറ്റത്തേക്കിറങ്ങി നിന്ന് ഉൾമനസ്സ് ആകാശത്തോളം ഉയരത്തിൽ പൊങ്ങിയ ചിന്തകളെ ഒക്കെ കൈ കൊട്ടി തിരികെ വിളിച്ചു.
" മക്കളേ ... പോര് പോര് ഇങ്ങോട്ട് പോര്... ഇതേ യക്ഷിയാണ്." അതുംകൂടി ആയപ്പോൾ ഞാൻ പിന്നേം പിന്നോട്ട് വലിഞ്ഞു. പണ്ടാരക്കാലി യക്ഷി പാതിരാത്രിയിൽ കാറും കൊണ്ടിറങ്ങിയെക്കുവാ മനുഷ്യന്റെ ചോര കുടിക്കാൻ. ' ന്യൂ ജനറേഷൻ യക്ഷി '..!!! ചോദ്യോത്തര പരിപാടിയ്ക്ക് അവസരം കൊടുക്കാതെ ഞാൻ അതങ്ങ് ഉറപ്പിച്ചു.
പട്ടാപ്പകൽ യക്ഷി എന്നെഴുതി കാണിച്ചാൽ ഒരു പരാതിയും കൂടാതെ തിരിഞ്ഞു നടന്നോണ്ടിരുന്ന എന്റെ ആ രാത്രിയിലെ അവസ്‌ഥ എന്തായിരിക്കും ?
എന്റെ മനസ്സ് മനസ്സിലാക്കിയ പോലെ അവൾ അങ്ങിനെ തന്നെ നിന്നുകൊണ്ട് കാറിൽ കുത്തിയ കൈ പൊക്കി ചൂണ്ടുവിരൽ എന്റെ നേരെ ചൂണ്ടി ഒരു വിളിയാണ്
" ഹേയ് ഹാൻഡ്സമ്മ്.... കമോണ്... ലെറ്റ്... അസ്... ഡാൻസ്. "
ഒപ്പം നാലു വിരൽ കൊണ്ട് വാ എന്നൊരു ആംഗ്യം കാണിക്കലും. അച്ഛമ്മച്ചീയെ... ഇംഗ്ലീഷ്.... ആ വിളി കേട്ടതും ഞാൻ അയ്യട എന്നായിപ്പോയി. ഞാൻ എനിക്കറിയാവുന്ന ഇംഗ്ലീഷിൽ ചിന്തിച്ചു അതിന്റെ അർത്ഥം ഊഹിച്ചു. ഹാൻഡ് എന്നാൽ കൈ... ഈ സമ്മ് !?? ചിലപ്പോ സണ്ണ് എന്നാവും ഞാൻ കേട്ടതിന്റെ ആവും. അപ്പോ അർത്ഥം കൈമോൻ അഥവാ കൈക്കുഞ്ഞ് !!! അയ്യേ...!!!! ഞാൻ മനസ്സിൽ മൊത്തം കൂട്ടി വായിച്ചു നോക്കി
" ഏയ്...കൈക്കുഞ്ഞേ, ഡാൻസാൻ വാ "
ആ ലെറ്റും അസും എന്താണെന്ന് മാത്രം എനിക്ക് ദഹിച്ചില്ല. ഞാൻ അതങ്ങ് നൈസായി വിട്ടുകളഞ്ഞു.
എന്തായാലും ആ ' കൈക്കുഞ്ഞേ ' എന്ന വിളി എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്നെ അടുത്തേക്ക് ചെല്ലാൻ ഒരു മടി.
മടിച്ചു മടിച്ചു നിന്ന എന്നെ അവളുടെ അടുത്ത പ്രവൃത്തി നിന്നിടത്ത് നിന്ന് ചലിപ്പിച്ചു. കാറിന്റെ റിമോട്ടെടുത്ത് ഏതോ സ്വിച്ചിൽ ഞെക്കിയപ്പോൾ കാർ ടയറിൽ നിന്നുകൊണ്ട് തന്നെ അങ്ങോട്ടുമിങ്ങോട്ടും പൊങ്ങാനും താഴാനും തുടങ്ങി ഒപ്പം അകത്ത് നിന്ന് അടിപൊളി റോക്ക് മ്യൂസിക്കും അതിനനുസരിച്ചു മിന്നിമറയുന്ന ലൈറ്റുകളും കൂടിയായപ്പോൾ സ്വതവേ ഡാൻസ് പ്രേമിയായ എന്റെ കയ്യും കാലും അതിനനുസരിച്ചു ഇളകാൻ തുടങ്ങി. അവളും ഇളകിയാടി തുടങ്ങിയിരുന്നു.
ഞാൻ പതുക്കെ ഡാൻസ് കളിച്ചു അവളുടെ അടുത്തേക്ക് നീങ്ങി. അവളുടെ തൊട്ടു പുറകിൽ എത്തി എന്റെ നിശ്വാസം അവളുടെ നഗ്നമായ കഴുത്തിൽ തട്ടുന്ന അത്രയും അടുത്തെത്തിയപ്പോൾ എവിടെ തൊടണം എന്നൊരു ആശയക്കുഴപ്പം എന്നിൽ വന്നെങ്കിലും രണ്ടു കയ്യും രണ്ടു സൈഡിൽ നിന്നുയർത്തി ഇടുപ്പിൽ പിടിക്കാനാഞ്ഞതും കാറിൽ നിന്ന് പാട്ടുയർന്നു.
" തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ
നാവെനിക്കെന്തിനു നാഥാ...
നിന്നപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ
അധരങ്ങളെന്തിന് നാഥാ.... "
ശ്ശെ.... നശിപ്പിച്ചു...നശിപ്പിച്ചു... കംപ്ലീറ്റ് നശിപ്പിച്ചു.... സിറ്റുവേഷനു ഒട്ടും അനുയോജ്യമല്ലാത്ത പാട്ട്. എനിക്ക് ദേഷ്യം വന്നു. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.
" അത് മാറ്റൂ....വേറെ പാട്ടിടൂ..." എന്നുറക്കെ അലറി. പക്ഷേ പാട്ടിന്റെ ശബ്ദം കൂടിക്കൂടി വരുന്നു. സ്വയമറിയാതെ കണ്ണുകൾ തുറന്നു പോയി. ഞാൻ അമ്പരന്നു പോയി. നട്ടപ്പാതിരയ്ക്ക് മഴയും നനഞ്ഞു നടുറോഡിൽ നിന്ന ഞാൻ ആണ്ടെടാ നല്ല പകൽ വെളിച്ചത്തിൽ മുറിക്കുള്ളിൽ കട്ടിലിൽ കിടക്കുന്നു. ശ്ശെടാ ! ഇതെന്തൊരു മറിമായം !?
ഞാൻ വേഗം കണ്ണുകൾ വീണ്ടും ഇറുക്കിയടച്ചു. കണ്ണ് ആ ഇരുട്ടിൽ അവിടെയും ഇവിടെയും ടോർച്ച് അടിച്ചു നോക്കി. എവടെ അവളുമില്ല, കാറുമില്ല, മഴയുമില്ല. പാട്ട് മാത്രം കേൾക്കുന്നുണ്ട്. നിരാശയോടെ കണ്ണ് തുറന്ന ഞാൻ ആ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു. പാടുന്നത് എന്റെ മൊബൈലിന്റെ റിംഗ് ടോണാണ്. തേട്ടി വന്ന കലിയോടെ ഞാൻ കാൾ എടുത്തു.
" ഹലോ "
" ഹലോ സാർ " അപ്പുറത്ത് നിന്ന് ഒരു കിളിനാദം. എനിക്കെന്തോ ആ മുഖം കാണാതെ പോയ സുന്ദരിയെ ഓർമ്മ വന്നു.
ഞാനൊന്നും മിണ്ടിയില്ല.
" ഹലോ സാർ, തിരക്കിലാണോ ? വിരോധമില്ലെങ്കിൽ ഒരു അഞ്ചുമിനിറ്റ് സമയം തരാമോ "
" എന്താണ് കാര്യം "
" സാർ ഞാൻ വിളിക്കുന്നത് താങ്കളുടെ സിമ്മിന്റെ ഓഫീസിൽ നിന്നാണ്. സാറിന് ഞങ്ങളുടെ സർവീസിനെ പറ്റി എന്താണ് അഭിപ്രായം. ഒന്ന് പറയാമോ സാർ ? "
എനിക്ക് എന്റെ ദേഹത്താകെ നായ്കുരണ പരിപ്പ് വിതറിയത് പോലെ ഒരു വികാരം അനുഭവപ്പെട്ടു. അവളുടെയൊരു സർവീസ്.... ഞാൻ മറുപടി ഒന്നും കൊടുത്തില്ല. പകരം കാൾ കട്ട് ചെയ്യാതെ, ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാനായി ' ഞാൻ തന്നെ പാടി ' സൂക്ഷിച്ചു വെച്ചിട്ടുള്ള പാട്ട് ഹോം തീയേറ്ററിൽ ഇട്ടിട്ട് ഫോൺ സ്പീക്കറിന്റെ അടുത്തേക്ക് നീക്കി വെച്ചു. അത് പാടാൻ തുടങ്ങി.
" നിന്റമ്മേടെ ജിമുക്കി കമ്മൽ
നിന്റപ്പൻ കട്ടോണ്ട് പോയേ..
നിന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
നിന്റമ്മ കുടിച്ചു തീർത്തേ..."
എന്നിട്ട് ഞാൻ മെല്ലെ തലവഴി പുതപ്പിട്ടു വീണ്ടും കിടന്നുറങ്ങി. എന്റെ കറുകറ ശബ്ദവും വരികളും.. ആഹാ ഇതിലും വലിയൊരു പണി അതിന് കിട്ടിയിട്ടുണ്ടാകില്ല... അല്ലപിന്നെ ഇങ്ങിനെയൊക്കെയുള്ള കാഴ്ചകൾ വല്ല ആണ്ടിനും ചങ്ക്രാന്തിക്കും വന്നാ വന്നെന്ന് പറയാം. അപ്പോഴാണ് കൃത്യം ആ സമയത്ത് തന്നെ വരുന്ന ഈ വക കുശലാന്വേഷണങ്ങൾ... ഇതിനൊക്കെ ഞാൻ പിന്നെ എന്ത് മറുപടി കൊടുക്കാനാണ്. നിങ്ങൾ പറയ്.
ജയ്സൺ ജോർജ്ജ്

ഫ്രീക്കനും ഭാര്യയും


•••••••••••••
"സെലീ ...ഡീ സെലീന...."
ഒന്നിരിക്കെന്റെ ചേടത്തി ...കുർബാന തീർന്നില്ല , എന്റെ കൈമുട്ടിൽ നിർത്താതെ തോണ്ടിക്കൊണ്ടിരിക്കുന്ന റോസിചേടത്തിയോട് ഞാൻ കണ്ണ് കൊണ്ട് ഗോഷ്ടി കാണിച്ചു കാര്യം പറഞ്ഞു ...
അല്ല പിന്നെ!!! അച്ചനൊന്ന് അവസാന ആശീർവാദം കൊടുക്കാനായി കയ്യൊന്നു പൊക്കുന്ന വരെയെങ്കിലും ഇരുന്നൂടെ ഇവർക്ക് ....
ഓ ..പറഞ്ഞു തീർന്നില്ല അച്ചൻ കൈ പൊക്കി ..
"വിശുദ്ധീകരണത്തിന്റെ ബ....."
അത്രേ കേട്ടുള്ളൂ ...ബാക്കി ചെവിയിൽ വീഴും മുൻപേ ചേടത്തിയെന്നേം കൊണ്ട് പുറത്തെത്തി ...
നോക്കിയപ്പോൾ ഞങ്ങൾ മാത്രമല്ല , സ്കൂൾ വിടാൻ നേരത്തു ദേശീയഗാനം ചൊല്ലിക്കഴിയാൻ ബാഗും പിടിച്ചു അക്ഷമരായി നിൽക്കുന്ന കുട്ടികളെ പോലെ മുക്കാൽപേരുമുണ്ട് കൂടെ ...
പള്ളിയിൽ നിന്നും പുറത്തു റോഡിലെത്തും മുൻപേ ചേടത്തി , പള്ളിയകത്തു ഇടത്തും വലത്തുമിരുന്ന ഷീലാമ്മയുടെയും അവരുടെ മരുമകളുടെയും ശീട്ട് വലിച്ചു കീറി കാറ്റിൽ പറത്തി....വാക്കുകളിലൂടെ ..
ഞാനെല്ലാം തലയാട്ടി കേൾക്കും ...ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലായാൽ മതി പിന്നെ കണ്ണുപൊട്ടുന്ന ചീത്ത വിളിക്കും .
വീട്ടിൽ നിന്നും കഷ്ടി ഒരു കിലോമീറ്റർ നടന്നാ പള്ളിയായി , എന്നാലും ഒരു കൂട്ടില്ലെങ്കിൽ പറ്റില്ല അത് കൊണ്ട് ചേടത്തി പറയുന്നതെല്ലാം കേട്ട് മിണ്ടാതെ നടക്കും... മനഃപൂർവം മിണ്ടാത്തതല്ല !! ഒരു ഇടവേള ഉണ്ടായാലല്ലേ മിണ്ടാൻ പറ്റൂ .
കുട്ടികളെ പോലെ വഴിയിൽ കാണുന്ന ഞാവല്പഴവും കശുമാങ്ങയുമൊക്കെ അവർ പെറുക്കി തിന്നുന്നത് കണ്ട് ഞാൻ അതിശയം കൊള്ളും ....
പ്രായം ചെന്നാൽ മനുഷ്യർ കുട്ടികളെപ്പോലെ പെരുമാറും എന്നു പറയുന്നത് വെറുതെയല്ല ..
വീട്ടിലെത്തി ഉച്ചത്തേക്കുള്ള അരിയടുപ്പത്തിട്ട് ഞാൻ പോത്തിറച്ചിയിൽ കുറച്ചു ഉപ്പും മുളകും തിരുമ്മി വച്ച് അതിലേക്കുള്ള ഉള്ളിയും തക്കാളിയുമൊക്കെ അരിയാനെടുക്കുമ്പോളേക്കും കേട്ടു ..മുറ്റത്തൂന്ന് കുട്ട്യോൾടെ അപ്പച്ചന്റെ വിളി ...
സാരി എളിയിൽ തിരുകി വേഗം ഒരു ഗ്ലാസ് ചായയുണ്ടാക്കി കൊണ്ട് കൊടുത്തു...
മോന്റെ മുറി ഇനിയും തുറന്നിട്ടില്ല ...ഇന്നലെ രാത്രി അവൻ വന്നതേ വൈകിയിട്ടാണ് ...വാതിലിൽ തട്ടി ഞാൻ അടുക്കളയിലേക്ക് പോന്നു .
മോള് ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കാണ് , മോൻ BBA കഴിഞ്ഞു ജോലി തെണ്ടുന്നു ..കെട്ട്യോന് KSEB യിലാണ് ജോലി ഇതാണെന്റെ കുഞ്ഞുകുടുംബം.
"അമ്മച്ചി ...."
ഉറക്കത്തീന്ന് ഇപ്പൊ എഴുന്നേറ്റ് വരുന്ന വരവാണ് എന്നാലും ജീവവായു പോലെ ഫോൺ കയ്യിലുണ്ട് ..
"നീ പല്ല് പോലും തേക്കാതെ ചായ ചോദിച്ചു വന്നൂലെ ....
ഒന്നു പോയി കുളിച്ചു പള്ളിയിൽ പോവാൻ നോക്കെന്റെ മോനേ "
"അതേ ....എനിക്ക് കല്യാണം കഴിക്കണം ...."
ചീനച്ചട്ടി അടുപ്പത്തു വച്ചു ഞാനവനെ ഒന്നാകെ നോക്കി...
നത്തല് പോലെ ശരീരവും വച്ച് അവനും , കൊയ്ത്തു കഴിഞ്ഞ പാടത്തെ കുറ്റി പോലെയുള്ള അവന്റെ മുടിയും ...
"ഞാൻ ഈ പോത്തിറച്ചി ഒന്നു വരട്ടിയിട്ട് മതിയോ മോനേ... എന്നിട്ട് നേരെ നമുക്ക് കെട്ടു കുർബാനക്ക് പോകാം ...ഒരിത്തിരി നേരം ഒന്നു ക്ഷമിക്ക് "
പറഞ്ഞു കഴിഞ്ഞു അവന്റെ കണ്ണിലേക്ക് നോക്കിയപ്പോൾ ചെക്കൻ ഗൗരവത്തിലാണ് ...
ന്റെ മാതാവേ !!!
ഇരുപത്തൊന്നു വയസ്സായതെയുള്ളൂ ചെക്കന് , വല്ല പ്രാന്തും പിടിച്ചോ.
"ആട്ടെ ആരെയാണ് മോൻ കെട്ടുന്നത് ...ഇന്നാള് പറഞ്ഞ സൂസനോ അതോ നിന്റെ കൂടെ പഠിക്കുന്ന ബിൻസിയോ.."
"അതൊക്കെ ഞാൻ വിട്ടു ...ഇതു നീനുവാ അമ്മച്ചി , ആ പള്ളിമുക്കിലെ വർക്കിച്ചേട്ടന്റെ മോള് "
"ന്ത് ????"
ചോദ്യത്തിൽ എന്റെ പുരികം വളഞ്ഞു വില്ലുപോലെ ആയോന്നൊരു സംശയം ...ഇവർക്കൊക്കെ തുണി മാറാനാണല്ലോ ഇതിലും ബുദ്ധിമുട്ട് ...
എന്റെ മൂക്കത്തു വിരലും വച്ചുള്ള നിൽപ് കണ്ടിട്ടാവണം അവനൊന്നു കൂടി ഗൗരവമണിഞ്ഞു ...
"എനിക്കവളില്ലാതെ ജീവിക്കാൻ പറ്റില്ല ...അവൾക്കും ...
ഇത് അമ്മച്ചി അപ്പച്ചനോട് പറഞ്ഞു എങ്ങനെയെങ്കിലും നടത്തിത്തരണം ...അല്ലെങ്കി ഞങ്ങളെങ്ങോട്ടെങ്കിലും ഇറങ്ങി പോവും "
ന്റെ അന്തോണീസ് പുണ്ണ്യാളാ ...
ഇവനിതെന്തു ഭാവിച്ചാണ് ഒരു ജോലി പോലും ആയിട്ടില്ല...പെങ്ങളൊന്നിനെ ഇറക്കി വിടാനുണ്ട് ..വല്ല ചിന്തയുമുണ്ടോന്നു നോക്ക് ...
കയറി വന്ന കലി ഞാൻ കടിച്ചു പിടിച്ചു...
"നീയൊരു കാര്യം ചെയ്യ് കുർബാന കഴിഞ്ഞു വരുമ്പോ അവളെയും വിളിച്ചു വാ , ഞാനൊന്നു ചോദിക്കട്ടെ .."
ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയ അവൻ കയറി വന്നപ്പോൾ അവളുമുണ്ട് ...കൂടെ എടുത്താൽ പൊങ്ങാത്ത വലിയൊരു ബാഗും ....
തലയിൽ കൈവച്ചു ഞാനവരെ നോക്കി നിൽക്കുമ്പോളേ എന്റെ കാൽമുട്ട് പനി പിടിച്ച പോലെ വിറച്ചിട്ട് വയ്യ ...
കൂളിംഗ് ഗ്ലാസും വച്ച് പരിഷ്കാരിയായി നിൽക്കുന്ന അവളോട് സോഫയിലിരിക്കാൻ പറഞ്ഞ് ഞാനവന്റെ ഷർട്ടിൽ വലിച്ചു അകത്തേക്ക് കൂട്ടി ...
"നീയിതെന്തു ഭാവിച്ചാ ഷൈനു ...അവൾടെ അപ്പനും ആങ്ങളമാരും എത്തണെന്നും മുന്നേ അവളോട് കുടുമ്മത്തേക്ക് പോകാൻ പറയ് "
"ഏയ് അതൊന്നും ശരിയാവില്ല ..എന്നെ വിശ്വസിച്ചാ അവൾ വന്നേക്കുന്നെ ..."
"അല്ല മോനേ നീ എന്തു ഉണ്ടയെടുത്തു അവളെ പോറ്റും ...
നീയിപ്പോഴും അപ്പച്ചന്റെ തണലിൽ ആണ് ...അത് മറക്കണ്ട "
ഇനിയെന്ത് വേണം ന്നു ആലോചിച്ചു എരിപൊരി സഞ്ചാരം എടുത്തു നിൽക്കുമ്പോൾ കേൾക്കാം മുറ്റത്തെ സംസാരം ...
"ജോണ്യേ ..നീ ഷൈനുനോട് ഒന്നു വരാൻ പറഞ്ഞേ ഇങ്ങട്.."
എന്താണ് കാര്യമെന്നറിയാതെ ഇറങ്ങി ചെല്ലുന്ന കെട്ട്യോൻ അല്പം കഴിഞ്ഞതും മിസൈൽ വിട്ട പോലെ അകത്തേക്ക് കയറി വന്നു ...
വന്നതും നീനുവിനെ നോക്കി ...
"ദേ പുറത്തു നിന്റപ്പൻ വന്നിട്ടുണ്ട് ...ബാഗുമെടുത്തു മോള് ചെല്ല് ...പഠിപ്പൊക്കെ കഴിയട്ടെ എന്നിട്ട് നമുക്ക് നടത്താം ...
ഇപ്പൊ നാട്ടുകാരെ കൂടി അറിയിക്കണ്ട "
എന്റടുത്തു നിന്ന അവൻ , അപ്പച്ചന്റെ അടുത്തേക്ക് പാഞ്ഞു പോകുന്നതും അതൊന്നും പറ്റില്ല എന്നു ഉറക്കെ പറഞ്ഞു തീരും മുൻപേ ഒരു പടക്കം പൊട്ടുന്ന ഒച്ച കേട്ടതും ഞാനുറപ്പിച്ചു ...കളി തുടങ്ങി .
പതിനെട്ടു വയസായ പുത്രിയെ മര്യാദ പഠിപ്പിക്കാൻ വർക്കിച്ചേട്ടൻ പതിനെട്ടടവും എടുത്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ലാ ...
താൻ പിടിച്ച മുയലിനു മൂന്ന് കൊമ്പെന്ന വാശിയിൽ രണ്ടും നിന്നു .....ഒടുക്കം നിവൃത്തിയില്ലാതെ ഈ മാസം തന്നെ കെട്ട് നടത്താമെന്നു ഉറപ്പിച്ചു അവർ പെണ്ണിനേയും കൊണ്ട് മടങ്ങി .
താനിവിടെ കെട്ടുപ്രായമെത്താറായി നിൽക്കുമ്പോൾ ചേട്ടൻ കെട്ടുന്നതിന്റെ അതൃപ്തി മുഴുവൻ ഷീന മുറിക്കകത്തു തന്നെയിരുന്നു കാണിച്ചു തന്നു ..കഥക്ക് എരിവ് കൂട്ടാൻ നീനു അവൾടെ ക്ലാസ്സ്‌മേറ്റും ....
ഫോൺ വിളിച്ചു വേണ്ടപ്പെട്ടവരെ കല്യാണം അറിയിക്കുമ്പോൾ ഒരു ജോലി പോലും ആവാതെ എന്താ ഇത്രേ തിടുക്കം എന്ന ചോദ്യം ഭയന്ന് കല്യാണം കൂടാൻ ആരും വരല്ലേ എന്ന പ്രാർത്ഥന മുട്ടിപ്പായി ..
സ്വന്തം ഇഷ്ടത്തിന് കണ്ടുപിടിച്ച ചെറുക്കനാണെങ്കിലും വർക്കിച്ചേട്ടൻ മോളെ വെറും കയ്യോടെ ഇറക്കിവിട്ടില്ല..കുടുംബക്കാരുടെ മുന്നിൽ തലയുയർത്തി നിൽക്കും വിധം കെങ്കേമമായി നടത്തി കല്യാണം..
എന്തായാലും ജോലിയും കൂലിയും ഒന്നുമില്ലാത്ത പയ്യനല്ലേ ഇതു വിറ്റു തിന്നെങ്കിലും കുറച്ചു കാലം ജീവിക്കട്ടെ എന്ന് കരുതികാണണം ..
പക്ഷേ പിന്നെ മനസിലായി ഇനി ഒരു കാര്യത്തിനും ഇങ്ങോട്ട് വന്നേക്കരുതെന്ന അന്ത്യശാസനയിലാണ് മകളെ ഇറക്കി വിട്ടത് .
മിന്നുകെട്ടിന്റെ സമയത്തു തലയിലെ നെറ്റ് പൊക്കികൊടുത്ത അപ്പൻപെങ്ങളോട് ചൂടായികൊണ്ട് ശരിക്ക് ചെയ്യാൻ പറയുന്ന അവളെ ഞാൻ നോക്കുമ്പോൾ വികാരിയച്ചന്റെ കണ്ണുകളിൽ എന്നോട് സഹതാപം ആണോ....ഹേയ്
കല്യാണം കഴിഞ്ഞന്നു രാത്രി പുതുപെണ്ണിനെ പരിചയപ്പെടാനും സ്വർണം അളന്നു നോക്കാനും കാത്തിരുന്ന ബന്ധുക്കളോടു ഒന്നും മിണ്ടാതെ അവൾ റൂമിൽ കയറി വാതിലടച്ചപ്പോള് സന്തോഷായി ....
നേരം വെളുത്തപ്പോ മോൻ വന്ന് അവനുള്ള ചായയും അവൾക്കുള്ള ചായയും എടുത്ത് മുറിയിലേക്ക് പോകുമ്പോൾ എന്നോടായി പറഞ്ഞു അവൾക്കിതൊന്നും ശീലമില്ല ..... ഇരുന്നുണ്ണുന്ന അമ്മായിഅമ്മയ്ക്ക് കിടന്നുണ്ണുന്ന മരുമകൾ !!!
ഒരു കാര്യത്തിലും ഒരു ബോധവുമില്ലാത്ത , പക്വതയില്ലാത്ത രണ്ടുപേരുടെയും പെരുമാറ്റം കാണുമ്പോഴേ ഞാൻ ആധി പിടിക്കാൻ തുടങ്ങി .
മാസമൊന്നു കഴിയും മുൻപേ അപ്പനും മോനും ഗംഭീര വഴക്ക് ...മധുവിധു യാത്ര പോകാൻ അപ്പച്ചനോട് പൈസ ചോദിക്കുമ്പോൾ ഇതല്ല ഇതിലപ്പുറവും നടക്കും ...
എവിടെ നിന്നും പഠിപ്പിച്ചു തുടങ്ങണം കാര്യങ്ങൾ എന്നോർത്തു ഞാനാകെ ധർമ്മസങ്കടത്തിലായി...
കല്യാണം കഴിഞ്ഞന്നു തൊട്ടു റോസിച്ചേടത്തിയെ ഒളിച്ചും പാത്തും നടന്നിരുന്ന എന്നെ , കയ്യോടെ പൊക്കാനായി ഒരുദിവസം ചേടത്തി വീട്ടിലേക്ക് കയറി വന്നു ....
അകത്തെ സോഫയിൽ അവന്റെ മടിയിൽ തലവച്ചു കിടന്നു ടീവി കാണുന്ന നീനുവിനെ നോക്കി അവർ അടുക്കളയിലേക്ക് കയറി വന്നു ....
വീട്ടിലൊരാൾ കയറി വരുമ്പോൾ ഒരു മര്യദക്കെങ്കിലും ഒന്നെഴുന്നേറ്റ് കാണിക്കണ്ടേ എന്നവർ ചോദിച്ചപ്പോൾ ഒരു മറുപടിയും ഇല്ലാതെ ഞാൻ അടുക്കളജോലിയിലേക്ക് തിരിഞ്ഞു ...
ചെറിയ ചെറിയ പൊട്ടലും ചീറ്റലും തുടങ്ങിയോ എന്ന് സംശയിച്ചു തുടങ്ങും മുൻപേ ഒരുദിവസം ഞാൻ ഷൈനുവിനെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു ...
അവൾ വന്നു കയറിയതിന്റെ ഐശ്വര്യം കൊണ്ട് അവനൊരു ചെറിയ ജോലി ശരിയായിട്ടുണ്ട് എന്നു കേട്ടപ്പോൾ വിയർപ്പൊഴുക്കി പഠിപ്പിച്ച ഞങ്ങളന്ന്യരായി ...
അടുക്കളകാര്യങ്ങളും അങ്ങനെയുള്ള അല്ലറചില്ലറ കാര്യങ്ങളും അവൾ കൂടി ശ്രെദ്ധിക്കണമെന്നു ഞാൻ പറഞ്ഞു നാക്ക് ഉള്ളിലേക്കിട്ടില്ല അവൻ പൊട്ടിത്തെറിച്ചു ..
"അമ്മച്ചി ഒരുമാതിരി സാധാരണ അമ്മായിഅമ്മമാരെ പോലെ ചീപ്പായി ചിന്തിക്കരുത് അവൾക്ക് അല്ലെങ്കിലേ ഒരു സമാധാനവുമില്ല "
തലയിൽ തേങ്ങ വീണ ഷോക്കോടെ ഞാനവനെ നോക്കി,
പറഞ്ഞു തീർന്നില്ലവൻ ....
"അമ്മച്ചിയൊന്നു പറ അപ്പച്ചനോട്.. എന്റെ ഷെയർ ഇങ്ങു തരാൻ ഞങ്ങളെവിടെങ്കിലും പോയി സമാധാനമായി ജീവിച്ചോളാം ...അവളോട് പോരെടുക്കാൻ ഞാൻ സമ്മതിക്കില്ല ..."
അവന്റെ ഉച്ചത്തിലുള്ള സംസാരം കേട്ട് അവളും വന്നു
"നോക്കൂ മമ്മി ...എല്ലാവർക്കും വച്ചു വിളമ്പാനൊന്നും എനിക്ക് വയ്യ എനിക്കും മോനുവിനും ഉള്ളത് വേണമെങ്കിൽ ഞാൻ വച്ചോളാം ഞങ്ങൾ പുറത്തെ അടുക്കള ഉപയോഗിച്ചോളാം ...."
ആരപ്പാ ഈ മോനു ....ഞാനതാണ് ചിന്തിച്ചത് ...ഞാൻ തന്നെ മോനു എന്ന ഷൈനുവിന്റെ മുഖം കണ്ടപ്പോ ആ വഴക്കിനിടയിലും എനിക്ക് ഉള്ളിലൊരു ചിരി പൊട്ടി..
മതിയായി ഇനിയെന്ത് പറയാൻ ....കരഞ്ഞു കണ്ണീർ വാർക്കാനൊന്നും ഞാൻ പോയില്ല അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ...
"രണ്ടടുക്കള വെപ്പ് എന്തായാലും വേണ്ട , പറഞ്ഞ സ്ഥിതിക്ക് നിങ്ങൾ നിങ്ങൾക്കുള്ളത് വച്ചോ ഈ അടുക്കളയിൽ തന്നെ "
ഞാനകത്തേക്ക് കയറി പോന്നു ....
കണ്ടോ പറയേണ്ട പോലെ പറഞ്ഞാൽ അമ്മച്ചിയല്ല ദൈവം തമ്പുരാൻ വരെ കേൾക്കുമെന്ന ഭാവം അവൾടെ മുഖത്തും...
ഒരു പത്തുദിവസത്തോളം രണ്ടാളും കൂടി അടുക്കളയിൽ കയറി എന്തൊക്കെയോ ഉണ്ടാക്കി മുറിയിലേക്ക് കൊണ്ട് പോകുന്ന കാണാം ....ബാക്കിപത്രമെന്നോണം അടുക്കള ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെയുണ്ടാവും ...
പലപ്പോഴും ഒച്ചയുയർത്താനൊരുങ്ങിയ കെട്ട്യോനെ ഞാൻ തടഞ്ഞു ...എന്തായാലും അനുഭവിക്കണം എന്തിന് നാട്ടുകാരെ കൂടി അറിയിക്കണം .
അവൻ ജോലിക്ക് പോയിത്തുടങ്ങി ...ഞാനടുക്കളയിൽ ജോലി ചെയ്യുമ്പോൾ ഒന്നും ചെയ്യാനില്ലെങ്കിലും അവൾ അടുക്കളയിൽ കയറി തിരിയുന്നത് ഞാൻ ശ്രദ്ധിച്ചു ...
ഒന്നുമല്ല ...ഞാൻ ചെയ്യുന്നത് ഒളികണ്ണിട്ട് നോക്കുന്നുണ്ട്,എത്രെയെന്നു വച്ചാ ഹോട്ടൽ ഭക്ഷണവും മാഗി നൂഡിൽസും തിന്നുകാല്ലേ ...
എനിക്ക് ശരിക്കും അതിനോട് പാവം തോന്നി , ലാളിച്ചു വളർത്തിയത് കൊണ്ടാവാം ഈ കാണിച്ചു കൂട്ടുന്നതൊക്കെ ...അവൾക്ക് കൂടി മനസ്സിലാവാൻ ഞാൻ എല്ലാം ഉണ്ടാക്കുന്നത് പതിയെ ചെയ്യാൻ തുടങ്ങി ...
സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കൊണ്ടാണോ ഷൈനു കൃത്യമായി ജോലിക്ക് പോകാൻ തുടങ്ങി ...അൽപസ്വാൽപമായി ഞാനും നീനുവും മിണ്ടാനും തുടങ്ങി ...
വീടിനകം എന്റെ കൈ ചെല്ലാതെ തന്നെ വൃത്തിയിൽ കിടക്കുന്നത് കണ്ടപ്പോളേ മനസിലായി നല്ല മാറ്റമുണ്ട് കുട്ടിക്കെന്ന് ..
ഞാനടുക്കളയിലേക്ക് വരുമ്പോളേക്കും അവളും ഓടിയെത്തും എന്തെങ്കിലും ചെയ്തു തരും ,മിണ്ടാട്ടം വല്ല്യേ കാര്യമായി ഇല്ലെങ്കിലും ...
ഒരുദിവസം കറിയിൽ ഉപ്പു കൂടിയോ ഒന്നു നോക്കിക്കേ എന്നു പറഞ്ഞു ഞാൻ സ്പൂൺ അവൾക്ക് നേരെ നീട്ടിയപ്പോൾ കണ്ടു ...കണ്ണിലെ മഴത്തുള്ളികൾ ..
പിന്നെപ്പിന്നെ രണ്ടു വെപ്പ് പഴയപോലെ ഒരു വെപ്പായി അടുക്കളയിൽ അവളും കൂടും ...
മാസം രണ്ട് തികഞ്ഞില്ല അതിനു മുൻപേ അവള് പുളി തപ്പിയെടുത്തു തിന്നുന്ന കണ്ടപ്പോഴേ ഞാൻ കാര്യം ഉറപ്പിച്ചു ...
മെഡിക്കൽ ഷോപ്പിൽ പോയി കാർഡ് വാങ്ങിക്കൊടുത്തു നോക്കിയപ്പോൾ ശരിയാണ് ...
സന്തോഷമാണോ ഇനിയും എങ്ങുമെത്താത്ത അവരുടെ ജീവിതത്തെക്കുറിച്ചുള്ള വേവലാതിയാണോ ഒന്നും മനസ്സിലായില്ലാ എന്റെ കണ്ണിലും നിറഞ്ഞു മഴത്തുള്ളികൾ , അവളെ കെട്ടിപ്പിടിച്ചപ്പോൾ ...
വൈകീട്ട് ഷൈനു വന്നു, സന്തോഷത്തോടെയുള്ള അവന്റെ വരവ് പ്രതീക്ഷിച്ചു ഞാൻ മുറിക്ക് പുറത്തു നിന്നു..
പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് ഒരടിയുടെ ഒച്ചയും അതിനു പിന്നാലെ കൈ കവിളിനോട് ചേർത്ത് വച്ചു കലങ്ങിയ കണ്ണുകളുമായി അവൻ ഇറങ്ങി വന്നു ..
എന്നോടൊന്നും മിണ്ടാതെ അവൻ പോയി സോഫയിലിരുന്നു ...
ഇപ്പോഴേ കുഞ്ഞു വേണ്ട കുഞ്ഞിനെ കളയാം എന്ന് പറഞ്ഞ അവന്റെ കരണം പുകച്ചതിൽ എനിക്കൊരു തെറ്റും തോന്നിയില്ല...
അവളൊന്നു കൊടുത്തത് കൊണ്ട് ഇനി ഞാനായിട്ട് കൊടുക്കുന്നില്ല.
ഓരോ മാസങ്ങളും കടന്നു പോകുമ്പോൾ കാണാമായിരുന്നു രണ്ടുപേരും യഥാർത്ഥജീവിതം എന്താണെന്നുള്ള തിരിച്ചറിവുകൾ നേടുന്നത് ...
വള്ളിയിൽ കിടക്കുന്ന മത്തങ്ങ പോലെ ഇത്തിരിപ്പോന്ന അവൾ , ആ വലിയ വയറും വച്ച് റോസിച്ചേടത്തി വന്നപ്പോൾ എഴുന്നേറ്റതും പിന്നെയും എന്റെ കണ്ണിലൊരു നീറ്റൽ ...
പിണക്കം മറന്ന് നീനുവിന്റെ വീട്ടുകാർ വന്നിട്ട് പോലും അവൾ പോകാതിരുന്നപ്പോൾ എനിക്ക് മനസിലായി ഞാനവളുടെ അമ്മയായെന്ന് ....
പ്രസവവേദന കൊണ്ട് പുളയുന്ന അവളെയും കൊണ്ട് ആസ്പത്രിയിലേക്ക് ഞാനും അവനും കൂടി പായുമ്പോൾ എന്റെ കയ്യായിരുന്നു അവൾ മുറുക്കെ പിടിച്ചത് ..
ഇടക്കെപ്പോഴോ തുണി മാറ്റിക്കാനായി നേഴ്സ് എന്നെ പേര് ചൊല്ലി തുണക്ക് വിളിച്ചപ്പോൾ അവൾടെ അമ്മയുടെ മുഖത്തും അദ്ഭുതമായിരുന്നു ...
അകത്തു ചെന്ന എന്നെ നോക്കി വേദന കടിച്ചു പിടിച്ചു അവൾ ചിരിച്ചപ്പോൾ കാണാമായിരുന്നു മണിക്കൂറുകൾക്ക് ശേഷം എന്നെ കണ്ട ആശ്വാസം ...
ഇരിപ്പുറപ്പിക്കാതെ നഖം കടിച്ചും തലചൊറിഞ്ഞും ഷൈനു ലേബർ റൂമിനു പുറത്തു നടക്കുമ്പോൾ ഞാനിരുന്നു കൊന്ത ചൊല്ലി ...തങ്കക്കുടം പോലൊരു മോനെയും കൊണ്ട് നേഴ്സ് പുറത്തു വന്നു വിളിക്കും വരെയും ..
മുറിയിലേക്ക് മാറ്റുമ്പോൾ കൂടെയുണ്ടായിരുന്ന നേഴ്സ് പറഞ്ഞറിഞ്ഞു ..പ്രായം തീരെ കുറവാണെങ്കിലും വല്ല്യേ ഒച്ചയും ബഹളവുമൊന്നും നീനു കാണിച്ചില്ല ..വേദന സഹിച്ചു കിടന്നു എന്ന് ...
"ന്റെ സിസ്റ്ററേ ..ചരട് പൊട്ടിപോകുന്ന പട്ടം പോലെ പറന്നു പോയേരുന്നു എന്റെ ജീവിതം അത് ദേ ഈ അമ്മയാണ് ചേർത്ത് പിടിച്ചു തന്നത് .....ആ അമ്മയാ എന്റെ മനസ്സ് മുഴുവൻ.. അതായിരുന്നു ന്റെ ധൈര്യം"
അവൾ പറഞ്ഞ വാക്കുകൾ കേട്ട് കുട്ടിയെ പിടിച്ചു നിന്ന എന്റെയും കണ്ടുനിന്ന കെട്ട്യോന്റെയും ഷൈനുവിന്റേയും കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു ....
എന്ത് മനസിലായിട്ടാണാവോ കയ്യിൽ കിടന്നുറങ്ങുന്ന കുഞ്ഞനും ചിരിച്ചു ഉറക്കത്തിൽ ...
••••••••••••
ലിസ് ലോന

ബാലവേണി - ഭാഗം 29


അവിടെ നിൽക്കുന്ന ആളെ കണ്ട് ശ്രീബാല ഞെട്ടി വിറച്ചു!ഒരു തരിപ്പ് അവളുടെ ദേഹത്തൂടെ കടന്നുപോയി! കൺമുൻപിൽ  നിൽക്കുന്നത് സത്യമാണോ മിഥ്യയാണോ എന്നറിയാതെ  അവൾ തന്റെ നെഞ്ചിൽ കൈവെച്ചു.അത് ഹരിയായിരുന്നു ! ജിതേഷും അതെ അവസ്ഥയിൽ ആയിരുന്നു.അവൻ ഹരിയെ  ആദ്യമായിരുന്നു നേരിട്ട് കാണുന്നത്.വർഷങ്ങളായുള്ള ഓട്ടപ്പാച്ചിലിൽ  അവന്റെ രൂപം തന്നെ മാറിപ്പോയിരുന്നു.പണ്ട് പത്രത്തിൽ  വന്നിരുന്ന ഹരിയുടെ തേജസുള്ള  മുഖവും ഇപ്പോഴത്തെ കോലവും അവൻ ഇത്രനാളും അനുഭവിച്ച മാനസിക സംഘർശം എത്രയെന്ന് വിളിച്ചോതുന്നുണ്ടായിരുന്നു.
"ഹരിയേട്ടാ!"ശ്രീബാല ഓടി ചെന്ന് ഹരിയെ കെട്ടിപ്പിടിച്ചു.മരിച്ചെന്ന് കരുതിയ തന്റെ ഹരിയേട്ടൻ തിരികെ വന്നിരിക്കുന്നു! സന്തോഷം കൊണ്ടവൾ  പൊട്ടിക്കരഞ്ഞു.
"ഹരിയേട്ടൻ ഇനി തിരികെ  വരില്ല എന്ന് ആ സ്ത്രീ പറഞ്ഞത് കേട്ടപ്പോ ഞാൻ തകർന്നുപോയി ഹരിയേട്ടാ..ഞാൻ അനുഭവിച്ച വിഷമത്തിനും സങ്കടങ്ങൾക്കും കൈയും കണക്കുമില്ല.." ശ്രീബാല അവന്റെ നെഞ്ചിൽ ചേർന്ന് നിന്ന് തേങ്ങി.
"കരയാതെ മോളെ. ഹരിയേട്ടന്റെ അവസ്ഥ അതായിപ്പോയി..."ഹരി ശ്രീബാലയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
"നമ്മൾ ആദ്യം കാണുകയാണ്.."ഹരി ജിതേഷിന്റെ മുൻപിൽ വന്ന് നിന്നു. അവന്റെ മുഖത്തേക്ക് നോക്കും തോറും ജിതേഷിന്റെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു.
"എന്നെ കെണിയിലാക്കാൻ വേണ്ടി എന്റെ പെങ്ങന്മാരുടെ ജീവിതം വെച്ചാണോടാ നീയൊക്കെ കളിച്ചത്!"ഹരി ജിതേഷിന്റെ കോളറിൽ പിടിച്ച് അവന്റെ കണ്ണുകളിലേക്ക്  രൂക്ഷമായി നോക്കി .ജിതേഷ് ഒന്നും മിണ്ടാതെ മുഖം താഴ്ത്തി.ജിതേഷ്  ശ്രീബാലയെ ഇപ്പൊ എത്ര മാത്രം  സ്‌നേഹിക്കുന്നുണ്ടെന്ന്  സുമ പറഞ്ഞ് ഹരി മനസ്സിലാക്കിയിരുന്നുവെങ്കിലും ജിതേഷിനെ നേരിട്ട് കണ്ടപ്പോൾ ഹരിക്ക് പിടിച്ച് നിൽക്കാനായില്ല. ജിതേഷിന്റെ നിൽപ്പ് കണ്ട് ശ്രീബാലയ്ക്ക് സഹിച്ചില്ല."ഹരിയേട്ടാ നമക്ക് ആ വിഷയം വിടാം.."ശ്രീബാല ഇടയിൽ കയറി ഹരിയുടെ കൈ വിടുവിച്ച് കൊണ്ട് പറഞ്ഞു..ഹരി ശ്രീബാലയെ ഒന്ന് നോക്കി.ശ്രീബാല ഒന്നും ചെയ്യല്ലേ എന്ന് അവനോട് കണ്ണുകൾ കൊണ്ട് അപേക്ഷിച്ചു.ഹരി ജിതേഷിനെ ദേഷ്യത്തോടെ ഒന്ന് നോക്കിയിട്ട് അവന്റെ കോളറിൽ നിന്നും കൈ വിട്ടു.
പിന്നീട് ഹരി നടന്ന് ഭോലയുടെ മുൻപിൽ വന്ന് നിന്നു.
ഭോല അവനെ പകയോടെ നോക്കി.ഹരി കുറച്ച് നേരം അവനെ തന്നെ നോക്കി നിന്നു..
"നീ ഒരുത്തൻ കാരണം ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് പട്ടിയെപ്പോലെ ഞാൻ അലയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇക്കാലമത്രയും ഓരോ നിമിഷവും ഞാൻ തള്ളി നീക്കിയത്   ഇതുപോലൊരു അവസരം എന്നെങ്കിലും എന്റെ കൈയിൽ കിട്ടും എന്നെനിക്കറിയാവുന്നത് കൊണ്ടായിരുന്നു..എന്റെ പെണ്ണിനേയും പാവം പിടിച്ച ഒരു പയ്യനെയും കൊല്ലാക്കൊല ചെയ്തതിന്  തരാൻ ഓങ്ങി ഓങ്ങി വെച്ചിരുന്ന ഒരു കണക്ക് ഉണ്ട്..അത് തീർത്തിട്ടാവാം ബാക്കി സംസാരം!"ഹരി പറഞ്ഞു.എന്നിട്ട് ഭോലയുടെ  കരണകുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചു!
"എനിക്ക് കൊലക്കയറു വാങ്ങി തന്നിട്ട് നീ ഇവിടെ വന്ന് ഭോലയെന്നും തേങ്ങാക്കൊലയെന്നും പറഞ്ഞ് ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ കളിക്കുവാണോടാ പുല്ലേ?"ഹരി ഭോലയുടെ ചെവിക്കല് നോക്കി  ഒന്നുകൂടി പൊട്ടിച്ചു! ഭോല വേദനകൊണ്ട് അലറി വിളിച്ചു! സുമ പെട്ടെന്ന് ഹരിയെ പിടിച്ച് മാറ്റി..
"അന്ന് എന്നെ അമ്പലത്തിൽ കാണാൻ വന്നിരുന്ന സ്ത്രീ ആരായിരുന്നു?എന്തിനായിരുന്നു ഹരിയേട്ടൻ മരിച്ചെന്ന്  ഒരു കള്ളം അവരെ കൊണ്ട് പറയിച്ചത് ?"ശ്രീബാല വിഷമത്തോടെ ചോദിച്ചു.
"അതിന് മുൻപ് സുമ മാഡം പറഞ്ഞ് നിർത്തിയിടത്ത് നിന്ന് ഞാൻ തുടങ്ങാം..അല്ലെ ജാവേദ്?" ഹരി ഭോലയെ  നോക്കി ചോദിച്ചു.ഭോല ചോരയൊലിക്കുന്ന ചുണ്ടുകളുമായി പല്ലുകടിച്ചുകൊണ്ട് അവനെ നോക്കി.
"ഏക് ബാർ മുജേ ഇസ് റസി സെ നിക്കാൽദൊ ! ചോടുങ്കാ നയി! തും സബ്‌കോ മേം മാർ ടാലുങ്കാ !(ഒരു പ്രവശ്യം എന്റെ കെട്ടഴിച്ച് വിട് ! നിങ്ങളെ എല്ലാം ഞാൻ കൊന്നുകളയും!) " ഭോല എല്ലാവരെയും നോക്കി അലറി.
"നിനക്ക് കിട്ടിയത് പോരാ അല്ലെ?" ഹരി ദേഷ്യം കൊണ്ട് വിറച്ച് ഭോലയുടെ  അടുത്തേക്ക് ചെല്ലാൻ തുടങ്ങിയതും സുമ അവനെ തടഞ്ഞു.
"നന്ദാ നമുക്ക് തിരികെ റൂമിലേക്ക് പോവാം?"ശ്യാമ പേടിയോടെ നന്ദനോട് ചോദിച്ചു.
"വേണ്ട..എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയണം.ഹരിക്ക് പറയാനുള്ളതും എനിക്ക് കേൾക്കണം.അത് കഴിഞ്ഞേ ഞാൻ വരുന്നുള്ളു."നന്ദന്റെ സ്വരം ദൃഢമായിരുന്നു.ഹരി സംസാരിച്ച് തുടങ്ങി.
"മിത്തുവിൻറെ റിപ്പോർട്ട് തിരുത്തി എഴുതിയത് സുമ മാഡം ആണെന്നറിഞ്ഞ് ഒളിവിലായിരുന്ന സമയത്ത് ഞാൻ ശരത് ഡോക്ടർ അറിയാതെ മാഡത്തെ  കാണാൻ ചെന്നു.മോളി സിസ്റ്റർ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ മാഡത്തോട്  ചോദിച്ചു..ആദ്യമൊന്നും മാഡം   എന്റെ വാക്ക് കേൾക്കാൻ കൂട്ടാക്കിയില്ല.എന്റെ കൈയിൽ ശരത്തിനെതിരെ ഉള്ള എല്ലാ തെളിവുകൾ ഉണ്ടെന്ന് പറഞ്ഞിട്ടും മാഡം  എന്റെ കൂടെ നില്ക്കാൻ തയാറായില്ല.അതൊരുപക്ഷേ മാഡത്തിന്റെ മകൾ മിന്നുവിനെ ശരത് അപായപ്പെടുത്താൻ ശ്രമിച്ചേക്കുമോ എന്ന് ഭയന്നായിരിക്കും മാഡം അയാൾക്കെതിരെ മൂവ് ചെയ്യാത്തതെന്ന് എനിക്ക് തോന്നി.പക്ഷെ അതല്ലാതെ മാഡം എന്തോ എന്നിൽ നിന്നും മറച്ച് പിടിക്കുന്നതായി എനിക്ക് തോന്നി.ഞാൻ മാഡത്തിന്റെ  ഓരോ നീക്കങ്ങളും നിരീക്ഷിച്ചു.പക്ഷെ അസ്വാഭാവികമായ ഒന്നും എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.പിന്നീട് മാഡത്തിന്റെ   മകൾ മിന്നു മരിച്ച് കുറച്ച് നാൾ കഴിഞ്ഞ് അവർ എന്നെ  കോൺടാക്ട്  ചെയ്തു.ബോംബെയിലായിരുന്ന മാഡം എനിക്ക് ഡെൽഹിയിലെ  ഈ വീടിന്റെ അഡ്രസ് തന്നു.മാഡം പറഞ്ഞ തീയതി രാത്രി ആരും കാണാതെ ഇവിടെ എത്തണമെന്നും ഇവിടെ ആരോ എന്നോട് സംസാരിക്കാനായി കാത്തിരിപ്പുണ്ടെന്നും പറഞ്ഞു.അങ്ങനെ ബോംബെയിലായിരുന്ന ഞാൻ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഡെൽഹിയിൽ  എത്തി.മാഡം പറഞ്ഞതനുസരിച്ച് ഈ വീട്ടിൽ എത്തി.ഇവിടെ എത്തിയതും എനിക്ക് മനസ്സിലായി ഞാൻ സംശയിച്ചത് വെറുതെ അല്ല മാഡം സത്യത്തിൽ ശരത് സാറിനേക്കാൾ ബുദ്ധിമതി ആയിരുന്നു എന്ന്!" ഹരി ചെറിയൊരു ചിരിയോടെ സുമയെ നോക്കി.
"ചുപ് രഹോ സാലെ! തും ക്യാ ഭക്വാസ് കർ രഹെ ഹോ?ഇസ് കേസ് മേം മേരാ ഇൻവോൾവ്മെന്റ് ഭഗവാൻ കോ ബി നഹി മാലൂം ഹേ ! ഇസ് ദുനിയാ കെ സാംനെ തും ഏക് അപരാധി ഹോ. തുമാരെ ബാത് കോയി നഹി സുനേഗാ..(നീ എന്ത് വിഡ്ഢിത്തരം ആണീ  പറയുന്നത്! ഞാൻ ഈ കേസിൽ ഇൻവോൾവ്ഡ് ആണെന്ന് ദൈവം തമ്പുരാന് പോലും അറിയില്ല.ഈ ലോകത്തിന് മുൻപിൽ നീ തെറ്റുകാരൻ ആണ്.നീ പറയുന്നത് ആരും വിശ്വസിക്കില്ല.)ഭോല പറഞ്ഞു.
"ഔർ യെ പാഗൽ ആദ്മി! ഇസ് പാഗൽ കെ ബാത് കോയി നഹി മാനേഗാ!"(ഈ വട്ടന്റെ വാക്ക് ആരും വിശ്വസിക്കില്ല)"ഭോല നന്ദനെ നോക്കി പുച്ഛത്തോടെ പറഞ്ഞു..
"ശെരിയാ ഇവരുടെ  വാക്ക് ആരും വിശ്വസിച്ചെന്ന്  വരില്ല .പക്ഷെ ഞാൻ പറഞ്ഞാൽ എല്ലാവരും വിശ്വസിക്കും ഭോല!"ആ ശബ്ദം കേട്ട് ശ്യാമ ഞെട്ടി തിരിഞ്ഞു നോക്കി! ഡൈനിങ്ങ് ടേബിളിന് സൈഡിൽ ഉള്ള അടച്ചിട്ട മുറിയുടെ വാതിൽ തുറന്ന് വീൽ ചെയറിൽ പുറത്തേക്കിറങ്ങി വരുന്ന രൂപത്തെ കണ്ട് ശ്യാമ  ഞെട്ടിത്തരിച്ചുപോയി! പ്രേതത്തെ കണ്ടത് പോലെ ശ്യാമയുടെ മുഖം വിളറി വെളുത്തു ! അവളുടെ മാത്രമല്ല ജിതേഷിന്റെയും നന്ദന്റെയും ഭോലയുടെയും  ഒക്കെ അവസ്ഥ അത് തന്നെ ആയിരുന്നു.
അത് മിഥിലയായിരുന്നു! എല്ലാവരും മരിച്ചെന്ന് കരുതിയ ശ്യാമയുടെ സ്വന്തം സഹോദരി മിഥില! അവിടെ വീൽ ചെയറിൽ ഇരിക്കുന്ന മിഥിലയുടെ  പിന്നിൽ വീൽ ചെയറിൽ പിടിച്ചുകൊണ്ട് ഒരു സ്ത്രീ ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നു.അവരെ കണ്ടതും ശ്രീബാലയുടെ മനസ്സിൽ  ഒരു കൊള്ളിയാൻ മിന്നി! അന്ന് അമ്പലത്തിൽ വന്ന് തന്റെ കൈയിൽ പെൻഡ്രൈവ് തന്നതും  ഹരി മരിച്ചെന്ന് തന്നോട് കള്ളം പറഞ്ഞതും  ഇവർ ആയിരുന്നു എന്നവൾ ഓർത്തെടുത്തു.
ശ്യാമ നിന്നിടത്ത് നിന്നും അനങ്ങിയില്ല.മിഥില അവളെ നോക്കി ചിരിച്ചെങ്കിലും ശ്യാമ ആകെ ഭയന്ന് നിൽക്കുകയായിരുന്നു.
"ഇത് ഞാനാ മോളെ..നിന്റെ മിത്തു!" മിഥിലയുടെ   ശബ്ദം കേട്ടതും ശ്യാമ ഒരു പൊട്ടിക്കരച്ചിലോടെ അവളുടെ അടുത്തേക്ക് ചെന്ന് വീൽ ചെയറിന്റെ അടുത്തിരുന്നു . മിഥിലയുടെ   മടിയിലേക്ക് മുഖം പൂഴ്ത്തി ശ്യാമ പൊട്ടിക്കരഞ്ഞു.നന്ദൻ വിശ്വാസം വരാതെ മിഥിലയെ തന്നെ നോക്കി നിന്നു.
"അടച്ചിട്ടിരുന്ന ആ വാതിൽ  ഈ വീടിന്റെ  ബേസ്‌മെന്റിലേക്കുള്ളതാണ് .കുറെ നാളുകളായി മിഥിലയുടെ  ലോകം അവിടെ ആണ്..കൂട്ടിന് ഹോം നേഴ്സ് വത്സലയും.."സുമ എല്ലാവരോടുമായി  പറഞ്ഞു.
"മിത്തു നീ മരിച്ചെന്നാണ് ഞങ്ങൾ എല്ലാം കരുതിയത്!  മിത്തു നിനക്കെന്താ സത്യത്തിൽ സംഭവിച്ചത്?നീ എങ്ങനെ ഇവിടെ ജീവനോടെ?എന്തൊക്കെയാ ഇവിടെ നടക്കുന്നത്?"ജിതേഷ് ഒന്നും മനസ്സിലാകാതെ ചോദിച്ചു.ഹരിയാണ്  മറുപടി പറഞ്ഞത്.
"അന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതിന് ശേഷം മിത്തു  അൺകോൺഷ്യസ്  ആയിരുന്നുവല്ലോ.. ഇതിനിടയിൽ ശരത് സുമ മാഡത്തെ  കൊണ്ട് മിത്തു പ്രെഗ്നന്റ് ആണെന്ന് കള്ള റിപ്പോർട്ട് എഴുതിപ്പിച്ചു.പിന്നീട് അയാളുടെ അടുത്ത നീക്കം മിത്തുവിനെ ഇല്ലാതാക്കുക ആയിരുന്നു.ഇത് മനസ്സിലാക്കിയ സുമ മാഡം ഒരു കളി കളിച്ചു.മാഡം മിത്തുവിന്റെ അച്ഛനോട് അവളെ മാഡം റെഫർ  ചെയ്ത വേറെ ഒരു ആശുപത്രിയിലേക്ക് മാറ്റണമെന്നും  ഇവിടെ ലഭിക്കുന്നതിനെക്കാട്ടിലും ബെറ്റർ ട്രീറ്റ്മെന്റ്  അവിടെ കിട്ടുമെന്നും പറഞ്ഞു. പക്ഷെ താൻ പറഞ്ഞിട്ടാണ് മിത്തുവിനെ വേറെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതെന്ന് ഒരു കാരണവശാലും മറ്റാരും അറിയരുതെന്നും അത് തന്റെ ഹോസ്പിറ്റലിന് നാണക്കേടാണെന്നും മാഡം  മിത്തുവിന്റെ അച്ഛനോട് കള്ളം പറഞ്ഞു. ശരത് എത്ര വിലക്കിയിട്ടും മിത്തുവിന്റെ അച്ഛൻ  അവളെ വേറൊരു ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചു.അവളെ ആംബുലൻസിൽ കൊണ്ടുപോയത് മാഡം  ഏർപ്പാടാക്കിയ ഒരു ഡ്രൈവറും സ്റ്റാഫും  ആയിരുന്നു..അയാൾ തനിക്കറിയാവുന്ന ഒരു കുറുക്ക് വഴിയിൽ ആംബുലൻസ് കയറ്റി.അതെ റോഡിൽ മറ്റൊരു ആംബുലൻസ് എല്ലാ സന്നാഹങ്ങളുമായി മിത്തുവിന് വേണ്ടി കാത്ത് കിടപ്പുണ്ടായിരുന്നു.മിത്തുവിനെ ആ ആംബുലൻസിലേക്ക് കയറ്റി.പകരം മിത്തുവിനോടും  അവളെ കൊണ്ടുവന്ന ഡ്രൈവെറോടും സ്റ്റാഫിനോടും രൂപ സാദൃശ്യമുള്ള അവരുടെ അതെ ഹൈറ്റും  വെയിറ്റും തോന്നിക്കുന്ന ഡെഡ്ബോഡികൾ ആദ്യത്തെ ആംബുലൻസിലേക്ക് കയറ്റി.തീവ്രവാദികളുടെ ആക്രമണം ആണെന്ന് തെറ്റിദ്ധരിപ്പിക്കാൻ  അതിൽ ബോംബ് വെച്ചു.... മിത്തുവിന്റെ മരണ വാർത്ത അറിഞ്ഞ് എല്ലാവരും ഞെട്ടി! അവളുടെ അച്ഛൻ തളർന്ന് വീണു! സുമ  മാഡത്തിന്   വിശ്വസ്തനായ ഒരു ഫോറൻസിക് സർജനെ കൊണ്ട്  മരിച്ചത് മിത്തുവാണെന്ന്  കൺഫേം ചെയ്യിച്ചു.മരിച്ചത് മിത്തു  തന്നെയാണെന്ന് എല്ലാവരും വിശ്വസിച്ചു!"ഹരി പറഞ്ഞു.എല്ലാവരും അപ്പോഴും  സ്തംഭിച്ച് നിൽക്കുകയായിരുന്നു.ഭോല പകയോടെ മിഥിലയെ നോക്കി.
"മിത്തുവിന്റെ നാട്ടിലുള്ള റിലേറ്റീവ്‌സിനോടൊന്നും അവളുടെ മരണവാർത്ത ശ്യാമയും അവളുടെ അച്ഛനും  അറിയിച്ചിരുന്നില്ല.സംഭവം നടന്ന്  കഴിഞ്ഞ് പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് മിത്തുവിന്റെ മരണവാർത്ത നാട്ടിൽ ഉള്ളവർ അറിഞ്ഞത്..അത് ഒരു ആക്സിഡന്റ് ആയിരുന്നു എന്നാണ് ശ്യാമയും അവളുടെ അച്ഛനും എല്ലാവരോടും പറഞ്ഞിരുന്നത്..പക്ഷെ മിത്തുവിന്റെ അച്ഛന്റെ  മരണം സുമ മാഡം  ഒട്ടും പ്രതീക്ഷിച്ച ഒന്നായിരുന്നില്ല.അത് സുമ മാഡത്തെ  വല്ലാതെ തളർത്തി.പക്ഷെ  മിത്തുവിന്റെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു മാഡത്തിന്റെ പ്രയോറിറ്റി.."ഹരി പറഞ്ഞു.പിന്നീട് സുമയാണ് സംസാരിച്ചത്.
"മിഥിലയുടെ   മരണം കൺഫേം ചെയ്യാൻ എന്റെ കൂടെ നിന്ന് എന്നെ  സഹായിച്ച അതെ ഡോക്ടർ വഴി  അവളെ  ഞങ്ങൾ ഡൽഹിയിലുള്ള ഓൾ ഇന്ത്യ മെഡിക്കൽ ഇന്സ്ടിട്യൂട്ടിലെക്ക് മാറ്റി.അവിടെ അദ്ദേഹത്തിന്   പരിചയമുള്ള  ഡോക്ടേഴ്സിനോട്  കാര്യങ്ങൾ പറഞ്ഞു.എല്ലാം രഹസ്യമായിരിക്കണമെന്നും അല്ലെങ്കിൽ അവളുടെ ജീവന് ആപത്താണെന്നും അവരെ അറിയിച്ചു.പിന്നീട് കുറെ നാൾ അവളുടെ ട്രീത്മെന്റ്റ് അവിടെ ആയിരുന്നു.
പക്ഷെ കുത്തേറ്റ് സ്‌പൈനൽ കോർഡിന് ക്ഷതം സംഭവിച്ചതിനാൽ  അവളുടെ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നുപോയിരുന്നു.എങ്കിലും അവളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് പറ്റി .പതിയെ മിഥില ജീവിതത്തിലേക്ക് മടങ്ങി വന്നു.
പിന്നീട് മിഥില  തന്നെയാണ് എന്നോട് കാര്യങ്ങൾ പറഞ്ഞത്.മിനിസ്റ്ററുടെ കില്ലറിനെ കുറിച്ചും അയാൾ തന്നെയാണ് പാർക്കിൽ തന്നെയും നന്ദനെയും ആക്രമിച്ചതെന്ന് അയാളുടെ കൈയിലെ മൂന്ന് തലയുള്ള പാമ്പിന്റെ രൂപം കണ്ടതോടെ മനസ്സിലായെന്നും അവൾ പറഞ്ഞു.മിഥിലയുടെ ഫോൺ എന്റെ കൈയിൽ ഉണ്ടായിരുന്നു. അതിൽ അന്ന് ഹോസ്പിറ്റലിൽ വെച്ചെടുത്ത ജാവേദിന്റെ ഫോട്ടോ  അവൾ എന്നെ കാണിച്ചു.അത് ഞാൻ ബോംബെ പോലീസ് കമ്മീഷണറിന് കൈമാറി.അങ്ങനെ ആണ് മിനിസ്റ്ററുടെ കില്ലർ ഇന്റർനാഷണൽ ക്രിമിനൽ ജാവേദ് സമദ് ആണെന്ന് ഞങ്ങൾക്ക് മനസ്സിലായത്..പക്ഷെ ജാവേദ്  എവിടെയാണെന്ന് ഒരു വിവരവുമില്ലായിരുന്നു.അതിനിടയ്ക്കാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഹരി മോളി സിസ്റ്റർ  പറഞ്ഞതിനെക്കുറിച്ച് ചോദിക്കാൻ എന്നെ കാണാൻ വന്നത് .പക്ഷെ ശരത്തിനെതിരായി മോളി സിസ്റ്റർ കൊടുത്ത തെളിവുകൾ ഹരിയുടെ കൈയിൽ ഉണ്ടായിരുന്നുവെങ്കിലും എന്റെ   മിന്നുവിന്റെ ജീവനെ കരുതി ഞാൻ ഹരിയോട് ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല. പിന്നീട് മിന്നു മരിച്ചപ്പോൾ ഞാൻ ഹരിയെ കോൺടാക്ട്  ചെയ്തു.അവനോട് ഡൽഹിയിലെ ഈ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു.  ഇവിടെ വന്നപ്പോഴാണ് മിഥില ജീവനോടെ ഉണ്ടെന്ന് ഹരി മനസ്സിലാക്കുന്നതും അതെ പോലെ അന്ന് പാർക്കിൽ വെച്ച് തങ്ങളെ ആക്രമിച്ചത് ഹരിയും മോളി സിസ്റ്ററും വിചാരിച്ചിരുന്നത്പോലെ ശരത് ഏർപ്പാടാക്കിയ ക്രിമിനൽ അല്ല മറിച്ച് മിനിസ്റ്ററുടെ കില്ലറായ ഇന്റർനാഷണൽ ക്രിമിനൽ  ജാവേദ് ആണെന്ന് ഹരി അറിയുന്നതും.ഇത് എന്റെ ക്ലോസ്   ഫ്രണ്ടിന്റെ വീടാണ്. എയിംസിൽ നിന്നും സുഖം പ്രാപിച്ച ശേഷം ഇവിടുത്തെ ബേസ്‌മെന്റിൽ ആയിരുന്നു  ഞാൻ മിഥിലയെ ആരും കാണാതെ താമസിപ്പിച്ചിരുന്നത്.കൂട്ടിന് വത്സലയും.എനിക്ക് മിന്നുവിന്റെ  കൂടെ ബോംബയിൽ നിന്നും വിട്ട് നിൽക്കാൻ  പറ്റില്ലായിരുന്നു..പക്ഷെ ഈശ്വരൻ തിരികെ വിളിച്ചപ്പോൾ എന്റെ മിന്നു  ഒരു ദിവസം എന്നെ വിട്ട് പോയി..  "സുമ വിഷമത്തോടെ പറഞ്ഞു.അവർ പറഞ്ഞതൊക്കെയും എല്ലാവർക്കും ഒരു കടംകഥ പോലെ തോന്നി.ഒന്നും വിശ്വസിക്കാനാവാതെ ജിതേഷും ശ്രീബാലയും ശ്യാമയും നന്ദനും പരസ്പരം നോക്കി.
"ശ്യാമയെയും നന്ദനെയും ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞാണ് ഇപ്പൊ വിളിച്ച്  വരുത്തിയത്.പക്ഷെ മിഥില ജീവനോടെ ഉണ്ടെന്ന് മാത്രം ഞാൻ അവരെ അറിയിച്ചില്ല.."സുമ പറഞ്ഞു.
"ആ ഇൻസിഡന്റിന് ശേഷം നന്ദൻ കുറെ നാൾ അതിന്റെ മെന്റൽ ഷോക്കിൽ ആയിരുന്നു.ഓർമ്മപ്പിശകും മൂഡ് സ്വിങ്ങും ഒക്കെ ഉണ്ടായിരുന്നു.നന്ദൻ പലപ്പോഴും ഹരിയല്ല തങ്ങളെ ഉപദ്രവിച്ചതെന്ന് പറയാൻ ശ്രമിച്ചെങ്കിലും സാഹചര്യ തെളിവുകൾ എല്ലാം ഹരിക്ക് എതിരായതിനാലും നന്ദന്റെ മാനസിക നില തകരാറിലായതിനാലും ജിതേഷ് അവന്റെ വാക്കുകൾ മുഖ വിലയ്ക്ക് എടുത്തില്ല.പക്ഷെ ഹരി ആണ് മിഥിലയെയും നന്ദനെയും  കൊല്ലാൻ   ശ്രമിച്ചതെന്ന്  ശ്യാമ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. നന്ദന്റെ നാവിൽ നിന്ന് തന്നെ ആ ക്രിമിനലിനെ  പറ്റി  എന്തെങ്കിലും ക്ലൂ  കിട്ടുമെന്ന് പ്രതീക്ഷിച്ചാണ്  ശ്യാമ നന്ദനെ നാട്ടിൽ അവളുടെ ഫ്രണ്ടും സൈക്കാർട്ടിസ്റ്റും ആയ ഡോക്ട്ടർ ബിന്ദുവിനെ കാണിച്ചുകൊണ്ടിരുന്നത്.."സുമ പറഞ്ഞു.ജിതേഷ് വേദനയോടെ ശ്യാമയെയും നന്ദനെയും നോക്കി. നന്ദൻ ഭോലയെ  കണ്ണിമ വെട്ടാതെ പകയോടെ നോക്കി നിൽക്കുന്നത് ജിതേഷ് ശ്രദ്ധിച്ചു.
" എന്റെ മിന്നുവിന്റെ മരണത്തിന് ശേഷം ആണ് ഞാൻ ബോംബയിൽ നിന്നും ഡൽഹിയിൽ എത്തുന്നതും ഈ വീട്ടിൽ മിഥിലയുടെയും വത്സലയുടെയും കൂടെ താമസമാക്കുന്നതും. ജിതേഷ് ഇവിടെ ആണ് താമസിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു.എന്നെങ്കിലും എല്ലാം കലങ്ങി തെളിയുമ്പോൾ മിത്തുവിനെ ജിതേഷിന്റെ അടുത്ത് ഏൽപ്പിക്കാൻ ആയിരുന്നു എന്റെ ഉദ്ദേശം."സുമ പറഞ്ഞു.
"ഭോലയാണ് ജാവേദ് എന്ന് മാഡത്തിന് എപ്പോഴാണ് മനസ്സിലായത്?"ജിതേഷ്  ചോദിച്ചു.
"ഒരിക്കൽ  ഞാൻ ശ്രീബാലയെ കാണാൻ വീട്ടിൽ പോയി ..അന്ന് ഭോല ആണ് എനിക്ക് കോഫി തന്നത്.അന്ന് ഭോലയുടെ  കൈയിൽ മൂന്ന് തലയുള്ള പാമ്പിന്റെ പച്ച കുത്തിയത് കണ്ടു.ഭോലയെ  നേരിട്ട് കണ്ടിട്ടില്ലെങ്കിലും മിഥില പറഞ്ഞ് എനിക്ക് ആ ഐഡന്റിഫിക്കേഷൻ മാർക്ക് നന്നായി അറിയാമായിരുന്നു.സംശയം തോന്നിയപ്പോ അത് കൺഫേം ചെയ്യാൻ ഞാൻ അപ്പൊ തന്നെ ഹരിയെ അറിയിച്ചു..അന്ന് വൈകിട്ടായിരുന്നു  ഹരി ശ്രീബാലയെ കാണാൻ അമ്പലത്തിൽ വരാമെന്ന് പറഞ്ഞ ദിവസവും.ശ്രീബാല അമ്പലത്തിൽ പോവുമ്പോൾ  ഭോല വെളിയിൽ നിൽക്കാറുള്ളത് എനിക്ക് അറിയാമായിരുന്നു.ഞാൻ അത് ഹരിയെ അറിയിച്ചു.ഹരി വന്നില്ലെന്നോർത്ത് ശ്രീബാല വിഷമത്തോടെ മടങ്ങിയില്ലേ അന്ന് ജിതേഷിന്റെ കൂടെ?അന്ന് ഹരി അവിടെ വന്നിരുന്നു .അമ്പലത്തിനു വെളിയിൽ നിൽക്കുന്ന ഭോലയെ  കണ്ടിരുന്നു..അന്ന് ബോംബെയിലെ  പാർക്കിൽ വെച്ച് ഭോലയുടെ  ശെരിക്കുള്ള രൂപം  ഹരി നേരിട്ട് കണ്ടതാണ്.  അതുകൊണ്ട് താടിയും മുടിയും വടിച്ച്  കളഞ്ഞാണ് ഭോല നടന്നതെങ്കിലും ഹരിക്ക് ആളെ മനസ്സിലായി.കൈയിലെ പച്ച കുത്തിയതും കൂടി കണ്ടപ്പോ, ഹരി ഉറപ്പിച്ചു അതെ ആളെ ആയിരുന്നു അന്ന് പാർക്കിൽ വെച്ച് കണ്ടതെന്നും അയാൾ തന്നെ ആണ് മിഥിലയെയും നന്ദനെയും ആക്രമിച്ചതെന്നും.."സുമ പറഞ്ഞു.
"അപ്പൊ ഹരിയേട്ടൻ അന്ന് എന്നെ കണ്ടിരുന്നോ അമ്പലത്തിൽ വെച്ച് ?"ശ്രീബാല ഹരിയോട് ചോദിച്ചു.സുമയാണ് മറുപടി പറഞ്ഞത്.
"ഇല്ല കുട്ടി.ഹരി നിന്നെ കണ്ടില്ല.നിന്റെ വീട്ടിൽ വന്നപ്പോൾ ഭോലയെ ഐഡന്റിഫൈ ചെയ്തു എന്നല്ലാതെ ശ്രീബാല ഹരിയുടെ  സിസ്റ്റർ ആണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നുവല്ലോ.ഹരിയോട് അതുകൊണ്ട് ഞാൻ ശ്രീബാലയെ കുറിച്ച്  ഒന്നും പറഞ്ഞിരുന്നില്ല.ഭോല ജിതേഷിന്റെ വൈഫിന്റെ കൂടെ  അമ്പലത്തിൽ വരാറുണ്ട് എന്ന് മാത്രമാണ്  ഞാൻ ഹരിയെ അറിയിച്ചത്.ബിസിനസ് മാഗ്നെറ്റ് ജിതേഷിന്റെ വൈഫ് തന്റെ പെങ്ങൾ ശ്രീബാലയാണെന്ന് ഹരിക്ക് അറിയില്ലായിരുന്നു.കാരണം നീ ഹരിയോട് പറഞ്ഞിരുന്ന കഥയിൽ ജിതേഷ് സ്കൂൾ  ടീച്ചർ ആയിരുന്നല്ലോ.."സുമ പറഞ്ഞു.
"പിന്നീട് എപ്പോഴാണ് ശ്രീബാല  ഹരിയുടെ  സിസ്റ്റർ ആണെന്ന് മാഡത്തിന് മനസ്സിലായത്?"ജിതേഷ്  ചോദിച്ചു.
"ശ്രീബാലയെ ഞാൻ   ആദ്യമായി അമ്പലത്തിൽ വെച്ച് കണ്ടപ്പോഴും അവൾ  ഹരിയുടെ സിസ്റ്റർ ആണെന്നോ  ജിതേഷിന്റെ വൈഫ് ആണെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു..ജിതേഷിന്റെ വീട്ടിൽ ഗാർഡൻ നനച്ചുകൊണ്ടിരുന്നപ്പോഴാണ്  ഞാൻ അവളെ   പിന്നീട് കാണുന്നത്.അപ്പോഴാണ് എനിക്ക് മനസ്സിലായത് നിങ്ങളുടെ കല്യാണം കഴിഞ്ഞതാണെന്ന്.പക്ഷെ ശ്രീബാല ഹരിയുടെ സിസ്റ്റർ ആണെന്ന് അപ്പോഴും എനിക്കറിയില്ലായിരുന്നു.അന്ന് കണ്ണൻ കാരണം ശ്രീബാല   ഹോസ്പിറ്റലിൽ ആയിരുന്ന സമയത്ത് ഞാൻ അവളെ കാണാൻ ചെന്നു.അന്നാണ് ജിതേഷ് ഹരിയോടെയുള്ള പ്രതികാരം തീർക്കാൻ  ആണ് ശ്രീബാലയെ കല്യാണം കഴിച്ചതെന്ന് അവൾ എന്നോട് പറഞ്ഞത്.ശ്രീബാല ഹരിയുടെ സിസ്റ്റർ ആണെന്നറിഞ്ഞാൽ ഭോല എങ്ങനെ പ്രതികരിക്കും എന്നെനിക്ക് അറിയില്ലായിരുന്നു.അതുകൊണ്ടാണ് അന്ന് ഹോസ്പിറ്റലിൽ നിന്നിറങ്ങാൻ നേരം  സൂക്ഷിക്കണം  എന്ന് ഞാൻ ശ്രീബാലയോട്  പറഞ്ഞത്.പിന്നീട് ഹരിയെ ഞാൻ ഈ  വിവരങ്ങൾ എല്ലാം  അറിയിച്ചു."സുമ പറഞ്ഞു.
" ശ്രീബാലയോട് സത്യങ്ങൾ തുറന്ന്  പറഞ്ഞാൽ അവൾ ഒരിക്കലും പഴയത് പോലെ ആവില്ല ഭോലയോട് പെരുമാറുക.അവളുടെ  മുഖത്ത് എന്തെങ്കിലും ഭാവ വ്യത്യാസങ്ങൾ ഉണ്ടെന്ന്  ഭോല മനസ്സിലാക്കിയിരുന്നെങ്കിൽ ഭോല ഉറപ്പായും അവളെ വക വരുത്തുമായിരുന്നു.അത്കൊണ്ട് ശ്രീബാലയോട് ഒന്നും പറഞ്ഞില്ല.സത്യങ്ങൾ എല്ലാം എല്ലാരുടെയും മുൻപിൽ വെച്ച് പുറത്ത് കൊണ്ടുവരണം അതിനു വേണ്ടി ആദ്യം എന്റെ ഭർത്താവിനെ കുടുക്കണം .അതിനുള്ള ആദ്യ പടി ആയിട്ടാണ്  മോളി തന്ന തെളിവുകൾ എല്ലാം ഹരി വത്സലയുടെ കൈയിൽ കൊടുത്ത് വിട്ടത്. ശ്രീബാല എന്നോട് അതിനെപ്പറ്റി ചോദിച്ച് ഇവിടെ ഒരു വാഗ്‌വാദം  ഉണ്ടാവുമെന്നറിഞ്ഞ് കൊണ്ടുതന്നെയാണ് ഞാൻ നിങ്ങളെ ഇവിടേക്ക് ലഞ്ചിന് ക്ഷണിച്ചത്.മിഥിലയുടെ  കാര്യം ഇവിടെ  ചർച്ചാവിഷയമായപ്പോൾ ഞാൻ ഭോലയെ  ശ്രദ്ധിച്ചു.അവൻ  ഏത് നിമിഷവും പ്രതികരിക്കാൻ റെഡി ആയി നിൽക്കുകയായിരുന്നു.ശരത്തും ഞാനും  അറസ്റ്റ് ചെയ്യപ്പെട്ടു.ഞങ്ങളെ  അറസ്റ്റ് ചെയ്യുകയും ഹരി മരിച്ചു എന്ന് പറഞ്ഞ് ശ്രീബാല പൊട്ടിക്കരയുകയും  ചെയ്തതോടെ ഭോല തന്നെ ഇനി ആരും സംശയിക്കില്ല എന്ന് സന്തോഷിച്ച് തൽക്കാലം   അടങ്ങി.  അല്ലായിരുന്നുവെങ്കിൽ  ഇവൻ  നമ്മളെ എല്ലാരേയും കൊന്നൊടുക്കിയെനേം...അതിന് മുൻപേ  ഞാൻ ഇവന്റെ ജ്യൂസിൽ  സ്ലീപ്പിങ് പിൽസ്  ആഡ് ചെയ്തിരുന്നു.അത് കഴിച്ചാണ് ഇവൻ പിന്നീട് ബോധം കെട്ടത് . അല്ലാതെ ഇവനെ   പിടിക്കാൻ  നമ്മൾ ശ്രമിച്ചിരുന്നെങ്കിൽ എന്തെങ്കിലും ഒരു നീക്കം ഇവന് നേരെ നടക്കുന്നതായി എന്തെങ്കിലും സംശയം തോന്നിയിരുന്നെങ്കിൽ ഒന്നെങ്കിൽ ഇവൻ കഴുത്തിലെ രുദ്രാക്ഷത്തിൽ കൊണ്ടുനടക്കുന്ന സയനൈഡ് കഴിച്ച് സൂയിസൈഡ് ചെയ്തേനേം ഇല്ലെങ്കിൽ നമ്മളെ ഇല്ലാതാക്കിയേനേം! "സുമ കിതപ്പോടെ പറഞ്ഞ്  നിർത്തി.
ജിതേഷ് പതിയെ ഭോലയുടെ  അടുത്തേക്ക് ചെന്നു.
"നമ്മൾ പരിചയപ്പെട്ടിട്ട് അധികം നാളായില്ല.ഒരു ജോലി തേടി നീ എന്റെ അടുത്തേക്ക് വന്നപ്പോ ഞാൻ ഒരക്ഷരം പറയാതെ നിന്നെ വിശ്വസിച്ച് എന്റെ കൂടെ നിർത്തി.എന്റെ ഒരു മൂത്ത ജ്യേഷ്ഠൻ ആയിട്ടേ നിന്നെ ഞാൻ കണ്ടിരുന്നുള്ളൂ.എന്നിട്ടും നീ എന്നെ ചതിച്ചു.എല്ലാത്തിന്റെയും പിന്നിൽ നീ ആയിരുന്നു അല്ലേടാ പന്ന #$@%^!" ജിതേഷ് ഭോലയുടെ കവിളിൽ ആഞ്ഞടിച്ചു.
"ജിതേഷ് മതി! അയാളെ പൊലീസിന് കൈമാറാനുള്ളതാണ്.."ഹരി അവനെ വിലക്കി.എന്നിട്ടും ജിതേഷിന്റെ  രോഷം അടങ്ങുന്നില്ലായിരുന്നു.അവൻ പിന്നെയും ഭോലയെ അടിക്കാനായി   കൈയോങ്ങി.
"മതി ജിത്തു! അവനെ നമുക്ക് നിയമത്തിന് മുൻപിൽ കൊണ്ടുവരേണ്ട?ഹരിയുടെ നിരപരാധിത്വം തെളിയിക്കണ്ടേ?"മിഥില ചോദിച്ചു.
"അതിന് ഇവൻ ജീവനോടെ വേണമെന്ന് നിർബന്ധമില്ലല്ലോ..ഇവന്റെ ശവം ആയാലും മതി..നിയമത്തിന് ഇവനെ തൊടാനാവില്ല മിത്തു.. ഇവനെപോലെയുള്ള ക്രിമിനലുകളെ പുറത്തിറക്കാൻ കോടികളുമായി അനേകംപേർ കാത്തിരിപ്പുണ്ടാവും.. നഷ്ടം എന്നും നമുക്കായിരിക്കും "ജിതേഷ് പകയോടെ പറഞ്ഞു.ജിതേഷ് പറഞ്ഞത് കേട്ട് നന്ദന്റെ കണ്ണുകൾ കുറുകി.
"നിനക്ക് ജീവിതം ഇനിയും ബാക്കി  ഉണ്ട് ജിത്തു.ഒരു മനുഷ്യമൃഗത്തിന് വേണ്ടി നീ അത് നശിപ്പിക്കരുത്.ഈ ഒരു അവസരത്തിന് വേണ്ടിയാണ് ഹരി ഇത്രയും കാലം ഒളിവിൽ കഴിഞ്ഞത്.മോളി സിസ്റ്റർ ശരത്തിനെതിരെ ഉള്ള തെളിവുകൾ എല്ലാം ഹരിയുടെ കൈയിൽ ഏൽപ്പിച്ചിരുന്നെങ്കിലും ഹരിക്ക് വേണ്ടിയിരുന്നത് മിഥിലയെയും നന്ദനെയും ഇല്ലാതാക്കാൻ ശ്രമിച്ചവനെ ആയിരുന്നു.ജീവനോടെയോ അല്ലാതെയോ  അയാളെ കൈയിൽ കിട്ടിയാലേ ഹരിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ പറ്റുമായിരുന്നുള്ളു.വർഷങ്ങളായി  ഹരി ജാവേദിനെ അന്വേഷിച്ചുള്ള ഓട്ടത്തിൽ ആയിരുന്നു.ജാവേദ് ഡൽഹിയിൽ ഭോലയായി ജിത്തുവിന്റെ  അടുത്തേക്ക് വേഷം മാറി വന്നത് എന്തിനായിരുന്നുവെന്നോ? ഒളിവിൽ പോയ ഹരി എന്നെങ്കിലും സത്യങ്ങൾ കണ്ടുപിടിച്ച് ജിത്തുവുമായി   ബന്ധപ്പെടാൻ ശ്രമിക്കുമോ എന്നറിയാൻ വേണ്ടി ആണ്.അങ്ങനെ എങ്കിൽ ഹരിയേയും ജിത്തുവിനെയും  ഒറ്റയടിക്ക് ഇല്ലാതാക്കാൻ വേണ്ടി ആയിരുന്നു.."  മിഥില പറഞ്ഞു.ജിതേഷ് രോഷത്തോടെ ഭോലയെ  നോക്കി.
"ജാവേദിനറിയില്ലായിരുന്നു ശ്രീബാല ഹരിയുടെ പെങ്ങൾ ആണെന്ന്.അറിഞ്ഞിരുന്നെങ്കിൽ ജിത്തു അവളെ വെച്ച് ഹരിക്ക് വേണ്ടി വല വീശിയത് പോലെ അയാളും  അവളെ ഏതെങ്കിലും രീതിയിൽ ഉപദ്രവിച്ചേനേം.."മിഥില ശ്രീബാലയെ നോക്കി പറഞ്ഞു.
അവൾ ഭോലയെ  നോക്കി.ആ നോട്ടത്തിൽ അവളുടെ  കണ്ണുകളിൽ പകയും വെറുപ്പും രോഷവും എല്ലാം ഉണ്ടായിരുന്നു.സൺ അലർജി  ആണെന്ന്  കള്ളം പറഞ്ഞ് വെളിയിലിറങ്ങുമ്പോൾ ഭോല മുഖവും ശരീരവും എപ്പോഴും മറച്ച് നടന്നത് തന്നെ ആരും മനസ്സിലാക്കാതിരിക്കാനായിരുന്നു എന്ന് ശ്രീബാലയ്ക്ക് മനസ്സിലായി. ആ വീട്ടിൽ ശ്രീബാല ഏറ്റവും കൂടുതൽ സ്നേഹിച്ചത് ഭോലയെ  ആയിരുന്നു.അയാളെ അവൾ സ്വന്തം സഹോദരനെ പോലെ ആയിരുന്നു കണ്ടിരുന്നത്..അമ്പലത്തിൽ നിന്ന് കിട്ടുന്ന പ്രസാദം ജിതേഷിന് പോലും കൊടുക്കാതെ അവൾ മാറ്റിവെച്ചത് ഭോലയ്ക്ക്  വേണ്ടി ആയിരുന്നു.എന്ത് കിട്ടിയാലും അതിന്റെ ഒരു പങ്ക് അവൾ ഭോലയ്ക്ക്  വേണ്ടി മാറ്റിവെയ്ക്കുമായിരുന്നു.അത്രയ്ക്ക് ഇഷ്ടമായിരുന്നു അവൾക്ക് അയാളെ  . ഒരിക്കൽ പോലും കരുതിയിരുന്നില്ല തന്റെയും തന്റെ കുടുംബത്തിന്റെയും പതനത്തിന്റെ മുഖ്യ  കാരണം ഭോല ആയിരിക്കുമെന്ന്.
"പ്രശ്നങ്ങൾ എല്ലാം കലങ്ങി തെളിഞ്ഞല്ലോ..ഞാൻ ഇൻസ്‌പെക്ടർ ശേഖറിനോട് കാര്യങ്ങൾ എല്ലാം നേരത്തെ അറിയിച്ചിരുന്നു.അദ്ദേഹത്തിന് കാര്യങ്ങൾ എല്ലാം അറിയാം.അദ്ദേഹവും കൂടി അറിഞ്ഞുകൊണ്ടായിരുന്നു നേരത്തെ ശരത്തിന്റെ കൂടെ എന്നെയും അറസ്റ്റ് ചെയ്യുന്ന നാടകം കളിച്ചത്. ഞങ്ങൾ പോയ പിന്നാലെ ഞാൻ കൊടുത്ത ജ്യൂസ് കുടിച്ച് ഭോല ബോധംകെട്ട് വീണു !ജീപ്പിൽ നിന്നും  പാതിക്ക് വെച്ച് ഞാൻ ഇറങ്ങി.തിരികെ വന്നപ്പോൾ ഭോല അൺകോൺഷ്യസ് ആയി താഴെ വീണു കിടക്കുന്നു അത് കണ്ട് തൊട്ടടുത്ത് ജിതേഷും ശ്രീബാലയും ഞെട്ടി നിൽക്കുന്നു.ഭോലയെ ബന്ധനസ്ഥനാക്കാൻ ജിതേഷിന്റെ സഹായം ചോദിച്ചപ്പോഴും ഞാൻ ജിതേഷിനോടോ ബാലയോടോ പറഞ്ഞില്ല എന്റെ ഉദ്ദേശം എന്തായിരുന്നുവെന്ന്..ഇപ്പോൾ ശേഖർ  സാർ  മേലധികാരികളോട്  സംസാരിച്ചുകൊണ്ടിരിക്കുയാണ്.അവർ ഇന്റർപോളിന്റെ കൺഫർമേഷൻ   കിട്ടിയതിന് ശേഷം ഇങ്ങോട്ട്  വരും ജാവേദിനെ  അറസ്റ്റ്  ചെയ്യാൻ.അതുവരെ ഇവനെ നമുക്ക് ഇവിടെ ബേസ്‌മെന്റിൽ ഇടാം."സുമ പറഞ്ഞു.ജിതേഷും ഹരിയും ചേർന്ന് ഭോലയെ  കെട്ടുകൾ അഴിക്കാതെ തന്നെ കസേരയിൽ  എടുത്ത് മിഥില താമസിച്ചിരുന്ന ബേസ്‌മെന്റിലേക്ക് കൊണ്ടുപോയി.നന്ദൻ അത് നോക്കി നിന്നു.ഭോല ഹിന്ദിയിൽ എന്തൊക്കെയോ ചീത്ത വിളിച്ച് പറയുന്നുണ്ടായിരുന്നു.
"നന്ദാ.റൂമിൽ പോയി കുറച്ച് റസ്റ്റ് എടുക്കാം.."ശ്യാമ നന്ദനെ അവിടെ നിന്നും മനപ്പൂർവം മാറ്റാനായി പറഞ്ഞു.
ജിതേഷും ഹരിയും പോലീസ് വിളിപ്പിച്ചതനുസരിച്ച് പോലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക്  പോയി.ശ്യാമ നന്ദനെ റൂമിൽ കിടത്തി മിഥിലയുടെ  അടുത്തേക്ക് പോയി.മിഥിലയും  ശ്യാമയും ശ്രീബാലയും സുമയും എല്ലാം തങ്ങളുടെ സന്തോഷം പങ്കുവെച്ചു.പ്രശ്നങ്ങൾ  എല്ലാം അവസാനിച്ചതിൽ എല്ലാവരും ദൈവത്തോട് നന്ദി പറഞ്ഞു.ശ്രീബാല വേണിയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.കുറച്ച് കഴിഞ്ഞ് ശ്യാമ മുറിയിൽ വന്ന് നോക്കിയതും നന്ദൻ അവിടെ ഇല്ലായിരുന്നു!
=======
(വിട്ടുപോയ കണ്ണികൾ എല്ലാം തനിയെ കൂടിച്ചേർന്നിരിക്കുന്നു..കഥ എന്താണെന്നും സസ്പെൻസുകൾ എന്തിനായിരുന്നുവെന്നും എല്ലാവർക്കും മനസ്സിലായല്ലോ അല്ലെ?അഭിപ്രായങ്ങൾ പറയണേ..)

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

നീ ജനിച്ച സ്ഥലം ശരിയല്ല.

Image may contain: 1 person, closeup and indoor
ഭർത്താവിന്റെ മുൻപിൽ മുഖം വീർപ്പിച്ചിരിക്കുന്ന ഭാര്യയെ നോക്കി ഭർത്താവ് പറഞ്ഞു." നീ ജനിച്ച സ്ഥലം ശരിയല്ല"
ങേ.. :
അതേടി ഭാര്യേ.. സ്ഥലം മാറിപ്പോയി അതാ കുഴപ്പം.
ദേ.. മനുഷ്യാ എനിക്ക് ഇപ്പോ തന്നെ കലികേറിയിരിക്കുവാ.. അന്നേരം എന്റെ നാടിനെ കുറ്റം പറഞ്ഞാലുണ്ടല്ലോ.. ങ്ഹാ.. !
ഓ.. എന്തിനാ നിനക്കിപ്പോ കലി കേറിയേ.. ?
അത് എന്തിനാന്നു നിങ്ങക്കറിയാൻ മേലെ.. !
അറിയാം.. , എന്നാലും നീ ഒന്നൂടൊന്നു പറയ്.. ഞാൻ കേക്കട്ടേ.. !
പോ.. അവിടുന്ന്..
അതല്ല നീ പറയെടീ.. !
അതെ നിങ്ങൾ എത്ര ദിവസമായി ഈ കള്ള് കുടി തുടങ്ങിയിട്ട്...?
അത് കള്ളല്ലടീ., ബ്രാണ്ടിയും, ബിയറുമാ.. സർക്കാര് തരുന്നതല്ലേ..
ഫ്രീ.. ആയിട്ടോ.. ?
അല്ല.. നമ്മള് കാശുകൊടുക്കണം. സർക്കാരിനെ നിലനിർത്തുന്നത് ഞങ്ങൾ കുടിയമ്മാരല്ലേ.. ഇല്ലേ നമ്മുടെ ഖജനാവ് കാലിയാകത്തില്ലാരുന്നോ.. !
ആ.. അതൊന്നും എനിക്കറിയത്തില്ല. നിങ്ങള് കുടിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസമായി..പറ..
അതുപിന്നെ കൊറേ കൊല്ലമായി.. !
അതല്ല അടിപ്പിച്ചു നാലുദിവസമായിട്ടു നിങ്ങക്ക് കള്ളല്ലേ.. ?
ഉം........
നിങ്ങക്കറിയാവോ.. ഞാനിവിടെയിരുന്നു എന്തോരം ബോറടിക്കുന്നെന്ന്.
നിങ്ങളാണേൽ ആഘോഷിക്കുവല്ലേ. കൂട്ടുകാരോടൊപ്പം കറക്കവും വെള്ളമടിയും.
അതിന് നിനക്കിവിടെ എന്തിന്റെയെങ്കിലും കുറവ് ഉണ്ടോ. തിന്നാനും കുടിക്കാനും ഇല്ലേ. ഉടുക്കാൻ തരാതരം ഡ്രസ്സില്ലേ.. ടീവി ഇല്ലേ.. കംപ്യുട്ടർ ഇല്ലേ.. മൊബൈൽ ഇല്ലേ.. കുട്ടികൾ ഇല്ലേ.. പിന്നെ നിനക്കെന്താ വേണ്ടത്.
ഇടയ്ക്കൊക്കെ എനിക്കും ആഗ്രഹമില്ലേ പുറത്തൊക്കെ ഇറങ്ങി ഇങ്ങളെപോലെ അടിച്ചുപൊളിക്കണം എന്ന്.. !
ങേ..: കള്ളുകുടിക്കാനോ..
അതല്ല മനുഷ്യാ.. ചുമ്മാ കറങ്ങാൻ. ഇടയ്ക്കൊരു ബിയർ ആയാലും കുഴപ്പമില്ല. അല്ലേ.. ഹഹാ... !
എടീ.. ഭാര്യേ.. അതാ ഞാനാദ്യം പറഞ്ഞേ.. "നീ ജനിച്ച സ്ഥലം മാറിപ്പോയെന്ന്. "
നീ വല്ല അമ്മേരിക്കേലോ.. ഇംഗ്ലണ്ടിലോ.. മറ്റേതെങ്കിലും രാജ്യത്തോ ജനിച്ചിരുന്നെങ്കിൽ നമ്മൾ ആഘോഷിച്ചേനെടീ..
നമ്മളൊന്നിച്ചുപോയി ബിയറും , വൈനും വിസ്കിയും ബ്രാണ്ടിയും അങ്ങനെ എന്തെല്ലാം ഉണ്ടോ അതെല്ലാം കഴിക്കും. ഡാൻസ് ബാറിൽ പോയി നൃത്തം ചെയ്യും. രാത്രി മുഴുവൻ നിന്റെ കൈ കോർത്തുപിടിച്ചു നടക്കും.. !
എന്നിട്ട്... ?
എന്നിട്ട് നമ്മളങ്ങു സുഖിച്ചു ജീവിക്കും.... പക്ഷേ നിനക്ക് യോഗമില്ലാതെപോയി.
അപ്പോ നിങ്ങളും ഈ സ്ഥലത്തല്ലേ ജനിച്ചേ..
അതെ., പക്ഷേ മദ്യം അവിടെയും കിട്ടും ഇവിടെയും കിട്ടും പുരുഷന്മാർക്ക് അവിടെയും ഓക്കേ.. ഇവിടെയും ഓക്കേ..
ഇവിടെ സദാചാര പോലീസ് ചുറ്റിലും കഴുകൻ കണ്ണുമായിട്ടിരിക്കുവല്ലേ .. അതിനാൽ ഭാര്യേ... നീ പ്രാർത്ഥിക്ക് അടുത്ത ജന്മം ഒരു മദാമ്മ ആയി ജനിക്കാൻ... !
പ്രാർത്ഥിക്കും മനുഷ്യാ..പ്രാർത്ഥിക്കും എന്നിട്ടുവേണം എനിക്ക് ഒരു സായിപ്പിനെ കല്യാണം കഴിച്ചു ആഘോഷിച്ചു ജീവിക്കാൻ.. !
അപ്പോ ആരുടെ ജനന സ്ഥലമാ ശരിയല്ലാത്തത്.. ??
ഭാര്യേ..... !!!!!!!!
&&&&&&&&&&&&&&&&&&&&&&&&&

ഞാൻ മലയാളി.


എന്നെ ഗർഭത്തിലായിരുന്നപ്പോഴേ അമ്മച്ചി നല്ല കപ്പയും, മീൻകറിയും കുഴച്ചു തട്ടി... അവിടെ വെച്ചു തന്നെ എന്നെ വീർപ്പിച്ചൊരു ഫുട്ബോൾ പോലെയാക്കി.. അവസാനം അമ്മച്ചിക്ക് തന്നെ പണി കിട്ടി, പ്രസവിക്കാൻ പറ്റാതെ ഒരു സിസ്സേറിയൻ ബേബി ആയിട്ടായിരുന്നു എന്റെ ജനനം.
എന്റെ എന്നു പറയുമ്പോൾ ഞാൻ സാറ സൂസൻ കുര്യൻ. കാഞ്ഞിരപ്പിള്ളി പ്ലാന്റർ കുര്യച്ചന്റെയും ഭാര്യ സിസിലി കുട്ടിയുടെയും ഒരേയൊരു പെൺതരി . മൂത്ത രണ്ടു ആണ്മക്കൾക്കു ശേഷം അപ്പനും, അമ്മച്ചിയും നേർച്ചയും കാഴ്ചയും നടത്തി കിട്ടിയ പൊന്നോമന പുത്രി..
സ്വതസിദ്ധമായ വണ്ണത്തിനൊപ്പം അപ്പന്റെയും ആങ്ങളമാരുടെയും സ്നേഹപ്രകടനങ്ങൾ കൂടെ ആയപ്പോൾ സ്വതവേ ഉരുണ്ട ഞാൻ ഒന്നുടെ നന്നായൊന്നു ഉരുണ്ടു..
അന്നേ അമ്മച്ചി പറഞ്ഞു അച്ചായാ പെങ്കൊച്ചാണ്.. ഇങ്ങനെ വണ്ണം വെച്ചാൽ നാളെ കെട്ടാൻ ചെക്കന്മാരെ തേടി നിങ്ങള് കൊറേ ഓടേണ്ടിവരും..
അപ്പച്ചനുണ്ടോ വല്ല കുലുക്കവും.. നല്ല നാടൻ ബീഫും, ഉഷാറ് പന്നിയും ഇടക്കിടെ കിട്ടുന്ന കാട്ടു ഇറച്ചിയും എന്തിനു അധികം പറയുന്നു തിരിച്ചു കടിക്കാത്ത എന്തും കഴിപ്പിച്ചാണ് അപ്പച്ചൻ എന്നെ വളർത്തിയത്... ഫലം ഉരുളിമ ഒന്നു കൂടെ ഉഷാറായി...
കുഞ്ഞുപ്രായത്തിൽ ആ തടി എല്ലാവർക്കുമൊരു കൗതുകമായിരുന്നെങ്കിലും പ്രായം കൂടുംതോറും ആളുകൾ മുറുമുറുക്കാൻ തുടങ്ങി.. ആളുകൾ മുറുമുറുക്കന്നതിനു നേരെ പോട്ടെ പുല്ലു എന്നു പറഞ്ഞു മുഖം തിരിച്ചെങ്കിലും തടി കുറച്ചു കൂടുതലല്ലേ എന്നൊരു സംശയം സ്വയംതോന്നി തുടങ്ങിയപ്പോൾ കുറക്കാനുള്ള ശ്രമം തുടങ്ങി..
എവിടെ... കഴിച്ചു വണ്ണം കൂട്ടുന്നത് പോലെ എളുപ്പത്തില് ഇതങ്ങു കുറഞ്ഞു കിട്ടോ... എന്നാലും ഡയറ്റിങ്, വ്യായാമം എന്നൊക്കെ പറഞ്ഞു ചെറുതായൊക്കെ ഒന്നു കുറച്ചെടുത്തെങ്കിലും വണ്ണം കൂടുതൽ തന്നെ ആയിരുന്നു..
കളിയാക്കിയവരോട് നല്ല ഉഗ്രൻ മറുപടി തിരിച്ചു പറഞ്ഞും .. പിന്നെ നമ്മള് നസ്രാണി പെങ്കൊച്ചുങ്ങൾക്കു കുറച്ചു തടി ഒരു അഴകാണെന്നു സ്വയം സമാധാനിച്ചും ആശ്വസിച്ചു ...
പഠിത്തം കഴിഞ്ഞു , ജോലി ആയപ്പോഴേക്കും ഒത്ത ഒരുത്തൻ വന്നു.. അപ്പച്ചന്റെ ക്ലോസ് ഫ്രണ്ട് കുന്നെലെ വർക്കിച്ചായന്റെ മകൻ സേവിച്ചൻ... കല്യാണം ആഘോഷമായി തന്നെ നടന്നു.. അതുപിന്നെ ഒരേയൊരു പെൺന്തരിയുടെ കല്യാണം കുര്യച്ചൻ അങ്ങനെ നടത്തണ്ടായോ...
കല്യാണം കഴിഞ്ഞു ഒരു കൊച്ചു സാറാമ്മ ഒക്കത്തായപ്പോഴാണ് ഈ തടി ശെരിക്കുമോരു വില്ലനായതു ..
പ്രസവത്തിനു തലേന്ന് എന്നെ വെയിങ് മെഷീനിലേക്കു കയറ്റി നിർത്തിയ ഡോക്ടറുടെ കണ്ണു തള്ളി വന്നു എന്റെ വയറിലേക്ക് ഇടിക്കുമോ എന്നു വരെ ഞാൻ പേടിച്ചു പോയിരുന്നു.. 99.1kg.
അപ്പൊ ഡോക്ടർ ഒന്നും പറഞ്ഞില്ലെങ്കിലും ഡിസ്ചാർജ് ആയി പോരാൻ നേരമാണ് ഉപദേശങ്ങളുടെ കെട്ടഴിച്ചതു. കൊച്ചേ പ്രസവരക്ഷ എന്നുപറഞ്ഞു കണ്ണികണ്ടതൊന്നും വലിച്ചു വാരി തിന്നേക്കല്ലേ .. ഇപ്പൊ തന്നെ തടി വല്ലാതെ ഓവറാ .. ഇതു കുറച്ചില്ലെങ്കി കൊച്ചിന് തന്നെയാ ബുദ്ധിമുട്ട്. ഇപ്പോഴേ ബിപി കൂടുതലാ . ഇങ്ങനെ പോയാൽ നടുവേദനയും , മുട്ടുവേദനയും ഒന്നും തല്ലി കളഞ്ഞ പോകേലാ .. ഇതു പോരല്ലോ ഒരു കുഞ്ഞു കൂടെ വേണ്ടേ.. അതിനു ഈ തടി ബുദ്ധിമുട്ടുണ്ടാക്കും.. ഞാൻ ദയനീയമായി സേവിച്ചനെ ഒന്നു നോക്കി.. എവിടെ...
ഡോക്ടർ പറഞ്ഞത് അവിടെ തന്നെ മറന്നു.., വീട്ടിലെത്തി പ്രസവ രക്ഷയും, എല്ലാം കൂടെ ആയപ്പോ നല്ലൊരു റൗണ്ട് രൂപമായി കിട്ടി .ഒപ്പം നടക്കുമ്പോൾ കിതപ്പ്, മുട്ടുവേദന ഒന്നും പറയണ്ട
അതൊക്കെ ഞാൻ സഹിച്ചു... 26 വയസ്സുള്ള എന്നെ കണ്ടാലിപ്പോ 35 വയസു തോന്നിക്കുമെന്നും, എന്നേക്കാൾ പ്രായം കൂടിയവർ വരെ ചേച്ചി എന്നു വിളിക്കുന്നതും, അവിടെയും ഇവിടെയും തൂങ്ങി എന്നാ വൃത്തികേടാ കൊച്ചേ സേവിച്ചനെ കണ്ടാൽ ഇപ്പൊ നിന്റെ അനിയനാണ് എന്നു പറയുവല്ലോ എന്ന ഡയലോഗുകൾ എല്ലാം എന്റെ ഹൃദയത്തിൽ തറച്ചു... അതൊന്നും സഹിക്കാനുള്ള ശക്തിയെന്റെ ലോല ഹൃദയത്തിനുണ്ടായിരുന്നില്ല.. മാത്രവല്ല
അതു കേക്കുമ്പോളുള്ള സേവിച്ചന്റെ അഹങ്കാരമോ ഞാൻ പറയാതെ തന്നെ നിങ്ങള്ക്ക് ഊഹിക്കാമല്ലോ ..
അങ്ങനെ ഒരുവിധത്തിൽ തിരക്കിൽ നിന്നു എനിക്കായി സമയം കണ്ടുവെച്ചു കഷ്ടപ്പെട്ട് വ്യായാമവും , നടത്തവും, ഓട്ടവും, ഡയറ്റിങ്ങും എന്നുവേണ്ട..മണിച്ചിത്രത്താഴിൽ ലാലേട്ടൻ പറഞ്ഞതുപോലെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ ഞാൻ സഞ്ചരിച്ചു ഒരു ഭ്രാന്തിയെ പോലെ. അവസാനം ഒരു വർഷത്തിനുള്ളിൽ 24 kg കഷ്ടപ്പെട്ട് കുറച്ചു സ്ലിം ബ്യൂട്ടി സോറി സ്ലിം ആയി...
ഇനിയാണ് രസം..
ഇത്രനാളും കൊച്ചേ വണ്ണം കൂടുതലാട്ടോ കുറക്കണം അല്ലേ വല്ല അസുഖോം വരും.. bp നോക്ക് , കൊളസ്റ്ററോൾ നോക്ക് .. 35 തോന്നും 40 തോന്നും എന്നൊക്കെ പറഞ്ഞവർ പ്ലേറ്റ് നേരെ തിരിച്ചു..
ശോ.. എങ്ങനെ ഇരുന്ന പെങ്കൊച്ചാ ഇപ്പൊ അതിന്റെ കോലം നോക്ക് കാറ്റുപോയ ബലൂൺ പോലെ... തൊട്ടിക്കോലു തന്നെ ... പിന്നെ നമ്മളു പെണ്ണുങ്ങളെ വർണ്ണിക്കാറുള്ള കുറെ ഡയലോഗ്സ് ഇല്ലേ ... അതുകൂടെ ചേർത്തു ചില വിശദീകരണങ്ങൾ... അതിവിടെ എഴുതാൻ പറ്റൂകേല കേട്ടോ..

മോളെ ഷുഗർ നോക്കൂട്ടോ...
ചിലപ്പോ ഷുഗറു കാരണം ആകും ഇങ്ങനെ ആയതു .. ചിലരത് കാൻസർ പോലുള്ള മാരകരോഗങ്ങളാക്കി കഥ മെനഞ്ഞു .
അവസാനം ഒന്നുമറിയാത്ത എന്റെ സേവിച്ചനും, അമ്മച്ചിയും വരെ പഴി കേക്കേണ്ടി വന്നു.. എങ്ങനെ ജീവിച്ച കൊച്ചാ .. ഇപ്പൊ അതിന്റെ കോലം നോക്ക്. കെട്ടിച്ചിടത്തെ കഷ്ടപ്പാടാണ് അതിനു.. കണ്ടാലറിഞ്ഞുടെ... ഓരോ വിധിയെ..
എന്നാലും ആർക്കും ഞാൻ ബുദ്ധിമുട്ടി ഇങ്ങനെ ആയതു അംഗീകരിക്കാൻ പറ്റില്ല.. ഹും
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വണ്ണം ഞാൻ കുറച്ചതു ഇതിനനാണോ കർത്താവെ .. ഞാൻ ആത്മഗതിച്ചു ..
പിന്നെ പറയുന്നോരങ്ങു പറയട്ടെ.. ആരെന്തു പറഞ്ഞാലും വണ്ണം കുറച്ചപ്പോ ഒരു ഭാരം ഒഴിഞ്ഞുപോലെ ..
പിന്നെ എന്തിലും കുറ്റം കണ്ടെത്തുക എന്നുള്ളത് നമ്മള് മലയാളികളുടെ ഒരു പൊതു സ്വഭാവം ആണല്ലോ . അങ്ങനെ അല്ലാത്തവരും ഉണ്ടെങ്കിലും.....
ഒരാഴ്ച മോളെയും കൊണ്ട് വീട്ടിൽ പാർക്കാൻ വന്ന ഞാൻ എണിറ്റു വന്നതു അമ്മച്ചിയും, രണ്ടു വീടപ്പുറത്തുള്ള മോളമ്മ ചേടത്തി എന്ന ഏഷണി ചേട്ടത്തിയും തമ്മിലുള്ള സംസാരം കേട്ടാണ്...
എന്നാ സിസിലികുട്ടി... സാറാമ്മയും, സേവിച്ചനും തമ്മിലെന്നാ പ്രശ്നം.. സാറാമ്മ ഇപ്പൊ ഇവിടെ തന്നാണല്ലോ...
അവളിവിടെ പാർക്കാൻ വന്നതാ ചേടത്തി... അല്ലാത്തവക്കൊരു ഏനക്കേടും ഇല്ല.. അമ്മച്ചി പറഞ്ഞു..
നീ ഒളിക്കണ്ട പെണ്ണെ... ആ കൊച്ചിനെ കണ്ടാലറിയാം അതിന്റെ കെട്ട്യോന്റേം തള്ളയുടെയും തനിക്കൊണം..
അതിനു മറുപടി പറഞ്ഞത് എനിക്കൊപ്പം എണിറ്റു വന്ന സേവിച്ചനാ..
അതേ ചേടത്തി.. ഇവളെ ഞങ്ങളവിടെ പട്ടിണിക്കിടുവാ.. ഒന്നും കൊടുക്കാറില്ല... ഇടക്ക് തോന്നുമ്പോ തല്ലും.. ചവിട്ടും.. അങ്ങനെ ചില്ലറ ഉപദ്രവങ്ങൾ..
പിന്നെ ഇച്ചായാ ഇടയ്ക്കു മുറിയിൽ പൂട്ടിയിടാറില്ലേ..
അതു പറയാൻ ഞാനങ്ങു മറന്നു പോയി സാറ കൊച്ചെ..
മോളമ്മ ചേടത്തി പതുക്കെ വലിയാൻ തുടങ്ങി..
അങ്ങനങ്ങു പോയാലോ.. ബാക്കി കൂടെ കേട്ടേച്ചും പോ ചേടത്തി.. സേവിച്ചൻ ഉഷാറായി
കൊറച്ചു തിരക്കുണ്ട് മോനെ പിന്നെ വരാന്നു പറഞ്ഞു ചേടത്തി വലിഞ്ഞപ്പോൾ അവിടെ കൂട്ടച്ചിരി ഉയർന്നു..
അല്ലപിന്നെ മനീഷാ കൊയ്രാളയെ പോലെ ഇരിക്കണ എന്റെ കൊച്ചിനെ കണ്ടട്ടു തള്ളക്കു സഹിക്കുന്നില്ല. അതു അപ്പച്ചന്റെ വക ആയിരുന്നു..
അപ്പച്ചാ.. നിർത്തിക്കോ ഇനി ഞാൻ താങ്ങുകേലാ എന്നു പറഞ്ഞു താഴേക്കു ചെല്ലുമ്പോഴേക്കും അമ്മച്ചി നല്ല വെളുത്ത പാലപ്പവും, ആവിപറക്കുന്ന താറാവ് കറിയും മേശയിൽ നിർത്തിയിരുന്നു...
സാറാമ്മോ ഡയറ്റിംഗ് എന്നു പറഞ്ഞു സേവിച്ചൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോഴേക്കും നല്ല കിടിലനൊരു താറാവ് പീസ് എന്റെ വയറ്റിലെത്തിയിരുന്നു...
അതേ.. നമ്മളിൽ ചിലരെങ്കിലും അങ്ങനെയാണ് ഒരു കാര്യമില്ലെങ്കിലും വെറുതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കി എല്ലാത്തിനും കുറ്റം കണ്ടു പിടിക്കാൻ വെമ്പൽ കൊണ്ട് നിൽക്കുന്നവർ.. പറഞ്ഞിട്ട് കാര്യവില്ല.. ഒരു ബനാന ടോക്ക് പോലെ ജാത്യാലുള്ളത് തൂത്താൽ പൊകുലല്ലോ...
രചന : Aswathy Joy Arakkal

അവൻ അവളാകുമ്പോൾ..


വസന്തം നിന്നിലൊളിപ്പിച്ച
റോസാച്ചെടിയുടെ
മുള്ളു കൊണ്ട് നൊന്ത 
പാടുകൾക്കു മേലെ
നീയൊളിപ്പിച്ച നിന്റെ ഉടലുകൾ
നിന്നെ തിരിച്ചറിയുമ്പോഴേക്കും
നീ ഒരു പെണ്ണായിരുന്നു
ആണും പെണ്ണും കെട്ടവനെന്നു
ആരൊക്കെയോ
രഹസ്യമായും പരസ്യമായും
വിളിച്ചു നിൻറെ ഉടലിലേക്കു
കാമത്തിന്റെ തുറിച്ചു നോട്ടങ്ങൾ
സെക്കന്റുകൾ ഭേദിച്ചു
പാഞ്ഞെത്തിയിരുന്നു...
ഉള്ളുപിടയാലെ
വളർന്ന മാറിൽ
വിരിഞ്ഞ ചുണ്ടിൽ
തെളിഞ്ഞ കണ്ണുകളിൽ
നീ കണ്ടെത്തിയ നിന്നിലെ അവളെ
നീയും സ്നേഹിച്ചപ്പോൾ തൊട്ട്
മൈലാഞ്ചി ചുവപ്പിൽ
നീളൻ വിരൽ സുന്ദരമായതും
നഖങ്ങൾ മിന്നി തെളിഞ്ഞു
നിറങ്ങളിൽ ആലിംഗനം ചെയ്തതും
മനസ്സ് നഷ്ടപ്പെട്ടൊരുവന്റെ
അമർത്തിയ നിലവിളികൾ
കേൾക്കാതെ കേട്ടവന്റെ
കാതിൽ വലിഞ്ഞു മുറുകി
ജീർണിച്ച കൂമ്പാരത്തിനു മീതെ
'അവൾ' പിറക്കുന്നു
മുറുമുറുപ്പുകൾക്കു മേലെ
ആകാശം മാത്രം നോക്കി
മാറു മറച്ചു
ഇടവഴിയിൽ പോലും സൂക്ഷിച്ചു
നടക്കേണ്ടവൾ....
പ്രീതി രാജേഷ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo