നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബലദിയ മെഡിക്കൽ

Image may contain: 1 person, beard
വളരെയേറെ ആശയോടും ആശങ്കയോടും വിഷമത്തോടും കൂടിയാണ് ഞാനും എന്റെ സുഹൃത്ത് മനീഷും കൂടി കുവൈറ്റിലെത്തിയത്. ആകാശയാത്ര ചെയ്യണമെന്ന മോഹം സഫലീകരിച്ചതിന്റെ സന്തോഷം എന്റെ മുഖത്ത് കാണാമായിരുന്നു...
ചെന്നതിന്റെ പിറ്റേന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് തന്നെ ജോലിക്കു കേറി. അറബിക് റസ്റ്റോറൻറിലെ കിച്ചണിൽ അസിസ്റ്റന്റ് കുക്കായിട്ടായിരുന്നു ഞങ്ങൾ എത്തിയത്. കൂടെ ജോലി ചെയ്യുന്നവരാകട്ടെ ബംഗളാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്കൻ, ആന്ധ്രാപ്രദേശ്, യെമൻ എന്നിവിടങ്ങളിലുള്ളവരും. സംസാരിക്കണമെങ്കിൽ ഹിന്ദി അറിഞ്ഞിരിക്കണം...
സ്കൂളിൽ പഠിച്ച ഹിന്ദിയും, പിന്നെ ഹിന്ദിസിനിമ കണ്ട പരിചയവും കൊണ്ട് കാക്കനാട്ട് സൈറ്റ് സൂപ്പർവൈസറായിട്ടുജോലി ചെയ്തു കൊണ്ടിരുന്ന സമയത്ത് പണിക്കാരായ ബംഗാൾകാരോട് അന്നന്നത്തെ പണികൾ മെയിൻ സൂപ്പർവൈസർ ഷാജിചേട്ടൻ എന്നോട് പറഞ്ഞു തന്നിട്ട് ഞാനത് അവരോട് ഹിന്ദിയിൽ മുക്കിയും മൂളിയും പറഞ്ഞു കൊടുത്ത പരിചയത്താൽ എനിക്കിവരോട് സംസാരിക്കാൻ ഭാഷ ഒരു പ്രയാസമായിരുന്നില്ല. പക്ഷേ മനീഷ് കുറെ കഷ്ടപ്പെട്ടു. കിലുക്കത്തിലെ ജഗതിയുടെ അവസ്ഥ ആയിരുന്നു അവന്...
അക്കാമ അടിക്കാൻ വേണ്ടി ആദ്യത്തെ മെഡിക്കലിന് പോയി. അതിനു ശേഷമാണ് അറിയുന്നത് ബലദിയ മെഡിക്കൽ എന്നതിനും പോകണമെന്ന്. (ബലദിയ കാർഡ് എന്നു പറഞ്ഞാൽ മുനിസിപ്പാലിറ്റിയുടെ ഹെൽത്ത് കാർഡ്. ഫുഡ്ഡുമായി ബന്ധപ്പെട്ട മേഖലകളിൽ ജോലി ചെയ്യുന്നവർക്കിത് നിർബ്ബന്ധമാണ്).കാരണം ബലദിയ മെഡിക്കലിന്റെ കാർഡ് കൈയ്യിലില്ലെങ്കിൽ ബലദിയ ഓഫീസർ ചെക്കിംഗിന് വന്നാൽ ഫൈൻ ഇടും. അതും നമ്മളുടെ സിവിൽ ഐഡി മേടിച്ചിട്ട് അതിലെ ഡീറ്റെയിൽസ് വച്ചിട്ടാണ് ഫൈൻ എഴുതുന്നത്. പിന്നീടാണ് കമ്പനിയുടെ പേരിൽ വേറെ ഫൈൻ ഇടുന്നത്. നമ്മുടെ ഫൈൻ കമ്പനി അടച്ചില്ലെങ്കിൽ അതു നമ്മൾ തന്നെ അടയ്ക്കണം അല്ലെങ്കിൽ നാട്ടിൽ പോക്ക് നടക്കത്തില്ല. ശാരീരികപരമായിട്ട് നമ്മൾ ഫിറ്റ് അല്ലെങ്കിൽ പിന്നെങ്ങനെ കസ്റ്റമർക്ക് ഫുഡ്ഡുണ്ടാക്കി കൊടുക്കും...
അങ്ങനെ ബലദിയ മെഡിക്കലിനു പോകേണ്ട ദിവസമെത്തി. ഞാനും മനീഷും, വന്നതിനുശേഷം പരിചയപ്പെട്ട മലയാളിയായ പ്രദീപും കാർ ഡ്രൈവർ ജോസഫും കൂടിയാണ് പോകുന്നത്. ഉള്ളതിൽ നല്ല ഡ്രസ്സൊക്കെയിട്ട് ഫേയറാം ലൗലിയൊക്കെ തേച്ച് സുന്ദര കുട്ടപ്പനായിട്ടാണ് പോയത്. കാരണം നല്ല നല്ല പീലി (ഫിലിപ്പീൻസ് ) കൊച്ചുങ്ങളൊക്കെ വരുന്നതാണ് ബലദിയ മെഡിക്കലിന്...
ജോസഫ് പഴയ ആളായതു കൊണ്ടു എല്ലാകാര്യങ്ങളും അറിയാമായിരുന്നു. അങ്ങനെ ആദ്യം ചെന്നെത്തിയത് MOH (Ministry of Health) ന്റെ ഹോസ്പിറ്റലിൽ. നാട്ടിൽ വെള്ളിയാഴ്ച ലാലേട്ടന്റെ സിനിമ റിലീസാകുന്നതിന്റെ അന്ന് നൂൺഷോയ്ക്ക് ടിക്കറ്റെടുക്കാൻ ആളുകൾ ക്യൂ നിൽക്കുന്നതുപോലത്തെ ഒരു നീണ്ട ക്യൂവിന്റെ പുറകിൽപോയി ഞങ്ങളും നിന്നു...
ക്ഷമ എന്താണെന്ന് പഠിച്ചത് വെയിലുകൊണ്ടു ആ ക്യൂവിൽ ഒരു മണിക്കൂറിൽ കൂടുതൽ നിന്നപ്പോളാണ്. അങ്ങനെ അവിടെ നിന്നും ഇൻജക്ഷനും എടുത്ത് ബ്ലഡ്ഡും പരിശോധിക്കാൻ കൊടുത്തിട്ട് വണ്ടിയിൽ കയറി ചെന്നെത്തിയത് വേറൊരു സ്ഥാപനത്തിൽ...
അവിടെ ചെന്നപ്പോൾ അവിടെയും ക്യൂ. ഞങ്ങളും ക്യൂ നിൽക്കാൻ തുടങ്ങി. പിന്നീടാണറിയുന്നത് ഈ ക്യൂ ടൊയ്ലറ്റിൽ പോകാൻ വേണ്ടിയുള്ളതാണെന്ന്. ഇവൻമാരെന്നെ മുന്നിൽ നിർത്തിയിട്ട് എന്റെ പിന്നിലാണ് ലവൻമാര് നിന്നത്.കാരണം അതിൽ ഇച്ചിരി ധൈര്യമുള്ളത് എനിക്കാണ്. അപ്പോൾ എനിക്കാദ്യം എന്തു സംഭവിക്കുന്നോ അതു മനസ്സിലാക്കിയിട്ട് വേണം ഇവൻമാർക്ക് അതിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാൻ...
എന്റെ മുന്നിൽ നീണ്ട ക്യൂ. പുറകിൽ നിന്ന ജോസഫ് ചേട്ടൻ എന്റെ മുന്നിൽ നിന്നിട്ട് പറഞ്ഞു എനിക്ക് ഡ്യൂട്ടിക്ക് കേറാൻ സമയമായി വരുന്നു അതുകൊണ്ട് ഞാൻ ആദ്യം പോക്കോട്ടെയെന്ന്. ഞാൻ ഓക്കെ പറഞ്ഞു...
പുള്ളിയോടു ഓരോന്നു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പുള്ളിക്കാരൻ പാൻസിന്റെ പോക്കറ്റിൽ നിന്നും ആദ്യം ഒരു ഗ്ലൗസ് എടുത്തു. പിന്നീട് ഒരു പ്ലാസ്റ്റിക്ക് സ്പൂൺ എടുത്ത് കൈയ്യിൽ പിടിച്ചിരിക്കുന്നു. ഇതു കണ്ട ഞാൻ ഓർത്തു ഓ! ഇങ്ങേരു ഭയങ്കര വൃത്തിയുള്ള ആളാണല്ലോ കൈയ്യിൽ മൂത്രം പറ്റാത്തിരിക്കാൻ ആണല്ലോ ഗ്ലൗസ് ഒക്കെ കൊണ്ടു വന്നിരിക്കുന്നത്. കാരണം ക്യൂവിൽ നിൽക്കുന്ന എല്ലാവരുടെയും കൈയ്യിൽ ഒരു ചെറിയ പ്ലാസ്റ്റിക്ക് ഡബ്ബ ഉണ്ടായിരുന്നു. അതിൽ വേണം മൂത്രം കൊടുക്കാൻ...
ജോസഫ് ചേട്ടനോടു ഞാൻ ചോദിച്ചു സ്പൂണിന്റെ ആവശ്യകതയെന്താണെന്ന്. അതിനുള്ള മറുപടി കേട്ടപ്പോളാണ് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. ദൈവമേ ഈ ക്യൂവിൽ നിൽക്കുന്നത് മൂത്രം കൊടുക്കാനല്ല മറിച്ച് മലം പരിശോധനയ്ക്ക് കൊടുക്കാനാണെന്ന്. ആ ചൂടത്ത് ഒന്നും കൂടി ഞാൻ വിയർത്തു. അപ്പോൾ ഈ പത്തു ഇരുന്നൂറ് ആളുകൾ ക്യൂ നിൽക്കുന്നത് ഇതിനു വേണ്ടിയാണോ. ഞാൻ മനീഷിനോടും പ്രദീപിനോടും കാര്യം പറഞ്ഞു. അവൻമാരുടെ മുഖത്ത് രക്തമയമില്ലാത്തതുപോലെ തോന്നിച്ചു...
ഇങ്ങോട്ടു പോരുവാണെന്ന് അറിയാവുന്നതുകൊണ്ട് വെളുപ്പിനെ രണ്ടു പ്രാവശ്യം 'ലണ്ടനിൽ' പോയ നിമിഷത്തെ ഞാൻ ശപിച്ചു. ഒരുമാതിരി തീട്ടക്കേസായിപോയി എന്നൊക്കെ പറയുന്നത് ഇതിനെയാണെന്ന് ഞാൻ ഓർത്തു...
ജീവിതത്തിൽ ആദ്യമായിട്ടാണ് ക്യൂ നിന്ന് അപ്പിയിടേണ്ട അവസ്ഥ വരുന്നത്. ഇത് സ്വിച്ച് ഇട്ടാൽ വരുന്ന സംഭവം വല്ലതുമാണോ. ഇത് കൊടുത്തില്ലെങ്കിൽ ബാക്കിയൊന്നും നടക്കത്തുമില്ല. ഇൻ ചെയ്ത ഷർട്ടൊക്കെ ഞാൻ പുറത്തെടുത്തിട്ടു.
"ചത്തക്കിളിക്കെന്തിനാണിനി കൂട് "...
ഒരു കരച്ചിലുപോലത്തെ ശബ്ദം കേട്ടാണ് ഞാൻ മുന്നോട്ട് നോക്കിയത്. ഒരു ബംഗാളി പയ്യൻ അവന്റെ മന്തൂപ്പിനോട്(മെഡിക്കൽ, ഇക്കാമ്മ, ഇതിന്റെയൊക്കെ പേപ്പറുകൾ ശരിയാക്കി തരുന്ന കമ്പനിയുടെ ആളിന്റെ പേരാണ് മന്തൂപ്പ്)
പറയുകയാണ്
'മേരെ കോ നയി ആത്താ ഹെ ഭായ്... നയി ആത്താ ഹെ....'
എന്നു പറഞ്ഞാൽ അവൻ ടൊയ്ലറ്റിൽ പോയിട്ട് അവന് നെറ്റിയിൽ തൊടാൻപോലും ഒരു തരി മലം കിട്ടിയില്ലെന്ന് ചുരുക്കം. അപ്പോൾ മന്ദൂപ്പ് സുരാജ് വെഞ്ഞാറമൂട് പറയുന്നതുപോലെ
'അതൊന്നും പണഞ്ഞിട്ട് കാര്യമില്ല നീ പോയി ഒരു തരിയെങ്കിലും ഡബ്ബയിലാക്കിയിട്ടു തിരിച്ചു വന്നാൽ മതി'
എന്നും പറഞ്ഞ് അവനെ വീണ്ടും നിർബ്ബന്ധിച്ച് ടൊയ്ലറ്റിലേയ്ക്ക് പറഞ്ഞു വിട്ടു. അമരത്തിൽ മമ്മൂക്ക അശോകനോട് നീ കടലിൽപോയി കൊമ്പൻ സ്രാവിനെയും കൊണ്ടു തിരികെ വന്നാൽ മതി എന്ന ഡയലോഗ് ഞാനപ്പോൾ ഓർത്തുപോയി...
ആകെ കൂടി മൂന്ന് ടൊയ്ലറ്റ്. അതാണെങ്കിൽ ആളുകൾ പോയി പോയി വൃത്തിക്കേടായി കിടക്കുന്നു. വല്ലാത്ത ദുർഗന്ധം. ഞാൻ മെല്ലെ ക്യൂവിൽ നിന്നും മാറി മുന്നോട്ടു പോയി സ്ഥിതിഗതികൾ മനസ്സിലാക്കി. എവിടെയും മുക്കലും മൂളലും മാത്രം കേൾക്കാം...
ടൊയ്ലറ്റിന്റെ വരാന്തയിൽ പാഞ്ചാലിയുടെ സാരിപോലെ നീളത്തിൽ കിടക്കുന്ന പ്ളാസ്റ്റിക്ക് കൂടിന്റെ റോൾ എന്റെ കണ്ണിലുടക്കി. ഒന്നു വിചാരിച്ചില്ല നേരെ പോയി അതിൽ നിന്നും മൂന്നു പീസുകൾ കീറിയെടുത്തുകൊണ്ടു തിരികെ വന്നു ക്യൂവിൽ നിന്നിട്ട് രണ്ടു പീസുകൾ അവൻമാർക്കും കൊടുത്തിട്ടു പറഞ്ഞു ഇതുകൊണ്ടു അഡ്ജസ്റ്റ് ചെയ്ത് കാര്യം സാധിക്കുക ഞാൻ നോക്കിയിട്ട് വേറെ മാർഗ്ഗമൊന്നും കാണുന്നില്ല...
ഞാൻ മനസ്സിൽ പ്രാർത്ഥിക്കാൻ തുടങ്ങി. എന്റെ സെബസ്ത്യാനോസ്പുണ്യാള, ഗീവർഗ്ഗീസ്പൂണ്യാളാ, യൂദാശ്ലീഹായെ, ഈശോ മറിയം യൗസേപ്പേ, അൽഫോസാമ്മേ, സകല പുണ്യാളൻമാരോടും കൂടി ചോദിക്കുവാണ് ഒരിച്ചിരി നിങ്ങളെല്ലാവരും കൂടി മനസ്സുവച്ചു ഡബ്ബയിൽ കൊള്ളിക്കാനും മാത്രം തന്നീടണേയെന്ന്. അവൻമാർക്കും കൂടി മുക്കിയിട്ടും മൂളിയിട്ടുമാണെങ്കിൽ കൂടി കൊടുത്തേക്കണെയെന്ന്...
അങ്ങനെ വിഷമിച്ചു നിൽക്കുമ്പോളാണ് നമ്മുടെ തരുണീമണികളായ പീലികൊച്ചുങ്ങൾ നിരനിരയായി പെണ്ണുങ്ങളുടെ ക്യൂവിൽ നിൽക്കുന്നത് കാണുന്നത്.ആ ക്യൂവിലാണെങ്കിൽ അധികം ആളുകളുമില്ല. എല്ലാം നല്ല ടൈറ്റ് ജീൻസൊക്കെ കുത്തിക്കേറ്റി ഇട്ടു കൊണ്ടാണ് വന്നിരിക്കുന്നത്. എനിക്ക് മനസ്സിൽ ചിരിവരാൻ തുടങ്ങി. ഇവളുമാരിതൊക്കെ ഊരിയിട്ട് എങ്ങനെ കൊടുക്കും. നടന്നതു തന്നെ. ഇപ്പോൾ കാണാം രസം ഒറ്റയെണ്ണം കൊടുക്കില്ല...
എന്നൊക്കെ മനസ്സിൽ ചിന്തിച്ചു നിൽക്കുമ്പോൾ അതാ ടൊയ്ലറ്റിൽ പോയവളുമാരൊക്കെ അതേ സ്പീഡിൽ ഡബ്ബയിൽ സാധനവും നിറച്ച് കൗണ്ടറിൽ കൊടുത്തേച്ച് പോകുന്നു. ഇതു കണ്ട് ഞാൻ അന്തംവിട്ട് കുന്തിച്ചിരുന്നു പോയി സൂർത്തുക്കളെ.അവളുമാരുടെ മുഖത്ത്
"ഇതൊക്കെയെന്ത് "
എന്നു എഴുതിവച്ചിരുന്നോ എന്നുപോലും എനിക്ക് തോന്നിപോയി. ഇത്ര പെട്ടെന്ന് കിട്ടണമെങ്കിൽ ഇവളുമാർക്കു വല്ല ലൂസ്മോഷനുമാണോ. ഇവിടെ ഓരോരുത്തൻമാരുടെ ആർത്തനാദം കാരണം ഉണ്ടായിരുന്ന 'മൂഡും' കൂടി പോയിരിക്കുവാണ്...
ജോസഫ് ചേട്ടനോട് ചോദിച്ചപ്പോളല്ലേ സംഗതിയുടെ ഗുട്ടൻസ് മനസ്സിലായത്. ലവളുമാര് നൈസായിട്ട് റൂമിൽ നിന്നും സെറ്റ് ചെയ്തു ബാഗിലാക്കി കൊണ്ടു വന്നിട്ടത് ഡബ്ബയിലേയ്ക്ക് പകർത്തിയല്ലേ കൂളായി കൗണ്ടറിൽ കൊടുത്തിട്ട് പോയത്. ഞാൻ തിരിഞ്ഞു ലവൻമാരെ നോക്കിയിട്ട് പറഞ്ഞു
'എന്താടാ ദാസാ നമുക്കീ ബുദ്ധി തോന്നാതിരുന്നത് '
അതിന് കൂടെ ജോലി ചെയ്യുന്ന ഏതെങ്കിലും ഒരു തെണ്ടി പറഞ്ഞു തരണ്ടേ ഈ കാര്യം...
ജോസഫേട്ടൻ കത്തിയും മുള്ളും കൊണ്ട് ഫുഡ്ഡ് കഴിച്ചിട്ട് കൈയ്യും കഴുകി പോയതുപോലെ ഗ്ലൗസ്സും സ്പൂണും പിന്നെ ആരും കാണാതെ ഒളിപ്പിച്ചു പിടിച്ചിരുന്ന നിവേദ്യം ഡബ്ബയിൽ പകർത്തി കൗണ്ടറിൽ കൊടുത്തേച്ച് സ്കൂട്ടായി പോയി...
അടുത്തത് എന്റെ അവസരമാണ്. മൂക്കുപൊത്തി ഞാനകത്ത് കേറി. എങ്ങനെയോ അപ്പോൾ തോന്നിയതോ ദൈവം തോന്നിച്ചതോ ആയ ഒരു ഐഡിയയിൽ ഞാൻ ഡബ്ബയിൽ മരുന്നിനും മാത്രം സംഗതി എടുത്ത് പുറത്ത് കടന്നു. കീറിയെടുത്ത പ്ലാസ്റ്റിക്കിന്റെ പീസ്പോലും എനിക്ക് ഉപയോഗിക്കേണ്ടി വന്നില്ല.(ഐഡിയ എന്തായിരുന്നെന്നു ഇന്നുവരെ ഞാനാർക്കും പറഞ്ഞു കൊടുത്തിട്ടില്ല😂)
പ്രാർത്ഥനയുടെ ശക്തി അന്നാണ് ഞാൻ ശരിക്കും മനസ്സിലാക്കിയത്. എന്റെ പ്രാർത്ഥന അവൻമാർക്കും ഫലിച്ചു. ലവൻമാരും എങ്ങനെക്കെയോ സംഗതി സംഘടിപ്പിച്ചു...
ഇതെല്ലാം മേടിച്ചു വക്കുന്ന കൗണ്ടറിൽ നിൽക്കുന്ന ഈജിപ്യനെ ഞാനോന്നു ഒളികണ്ണിനാൽ നോക്കി. എന്റെ അണ്ണാ ഒരുമാതിരി തീട്ടപ്പണിയാണല്ലോ നിങ്ങടെ. ഓരോന്നൊക്കെ നിറച്ച് തുളുമ്പിച്ചാണ് കൊണ്ടുപോയി കൊടുക്കുന്നത്. അന്നേരം അങ്ങേര് പറഞ്ഞ അറബി പിന്നീടാണ് എനിക്ക് മനസ്സിലായത് മുട്ടൻ തെറിയായിരുന്നെന്ന്...
ഇവിടെ നിന്നും വീണ്ടും സഫാ ഹോസ്പിറ്റലിൽ പോയിട്ട് വേണം എക്സ്റേ എടുക്കാൻ അവിടെയും ഇതേ ആൾക്കാരുടെ ക്യൂ. പിന്നീട് പത്തു ദിവസം കഴിഞ്ഞു MOH ൽ വന്ന് ഡോക്ടറെ കണ്ട് കൈപ്പത്തി മൊത്തത്തിൽ ചെക്ക് ചെയ്യിപ്പിക്കും. നഖം വളർത്തിയിരിക്കുന്നത് കണ്ടാലും മുറിവോ പൊള്ളലോ കണ്ടാലും ഓടിക്കും ഡോക്ടർ. അതൊക്കെ ഉണങ്ങിയതിന് ശേഷം മാത്രമേ വരാവു എന്നു പറയും...
ഇങ്ങനെ പല ക്യൂവിൽ മണിക്കുറുകളോളം നിന്ന് അവസാനമാണ് ബലദിയകാർഡ് കിട്ടുന്നത്. അതു കിട്ടി കഴിഞ്ഞാൽ പിന്നെ സമാധാനത്തോടെ ജോലി ചെയ്യാം. ആരു പരിശോധനയ്ക്ക് വന്നാലും ഈ കാർഡു കാണിച്ചാൽ മതി. ഇതില്ലാത്ത പക്ഷം ഇരുനൂറ് ദിനാർ മുതൽ എണ്ണൂറ് ദിനാർ വരെയാണ് അവർ ഫൈൻ ഇടുന്നത്...
ഒരു കുവൈത്ത് ദിനാർ ഇന്ത്യൻ രൂപ 230 ന് അടുത്തൊക്കെ വരും. അപ്പോൾ ഒന്നു കണക്കു കൂട്ടിക്കേ എത്ര രൂപാ ആയെന്ന്. അതോർക്കുമ്പോൾ ക്യൂവിൽ നിൽക്കാത്തിരിക്കാൻ തോന്നുമോ...
ഇപ്പോൾ എല്ലാ പരിശോധനയ്ക്കും MOH ഹോസ്പിറ്റലിൽ തന്നെ സൗകര്യമുള്ളതിനാൽ ഓടി നടക്കണ്ട കാര്യമില്ല. എല്ലാവർഷവും കാലാവധി തീരുന്നതിന് മുന്നേ കാർഡ് പുതുക്കണം. അതായത് എല്ലാ വർഷവും ഈ തീട്ടക്കേസുണ്ടെന്ന്...
ആദ്യത്തെ അനുഭവത്തിന് ശേഷം ഞങ്ങളും പീലിക്കുഞ്ഞുങ്ങളുടെ മാർഗ്ഗം സ്വീകരിക്കാൻ തുടങ്ങി. പക്ഷെ ചിലതെണ്ടികൾ അതിൽ നിന്നും വീതം മേടിക്കാൻ വരും അതാണ് ഏറ്റവും ദേഷ്യം തോന്നുന്നതും. പിന്നെ അവരും ഇന്ത്യൻ പൗരനല്ലേ എന്നോർത്ത് കൊടുക്കുന്നവരുമുണ്ട്. പിന്നെ ആകെ കൂടിയുള്ള ഒരാശ്വാസം ഇൻജക്ഷൻ തരാനും ബ്ലഡ് എടുക്കാനും ഇരിക്കുന്നത് മലയാളി നഴ്സുമാരെന്നതാണ്. കാരണം മലയാളികളെ ഒഴിച്ച് ബാക്കിയുള്ളവൻമാരെക്കുറിച്ചുള്ള കമന്റുകൾ ഉറക്കെതന്നെ പരസ്പരം പറയുന്നതു കേൾക്കുമ്പോൾ നമുക്ക് ചിരി വരും.
'എടി സിനി നിന്നെയവന് അത്രയ്ക്കും പിടിച്ചു പോയെന്നാണ് തോന്നുന്നത് കേട്ടോ, അവന്റെ നോട്ടം കണ്ടില്ലേ'
'ആണോടി, എന്നാൽ അവനിട്ട് നല്ല കുത്തുതന്നെ ഞാൻ കൊടുത്തോളാം അവന്റെ ആഗ്രഹം അതോടെ തീർന്നോളും'
ഇങ്ങനൊക്കെ പോകുന്നു അവരുടെ ഡയലോഗുകൾ. നമ്മളെ കാണുമ്പോൾ ചിരിക്കുകയും നൈസായിട്ട് കുത്തുകയും ചെയ്യും. എന്താല്ലേ....
രാവിലെ ഏഴുമണി മുതൽ ക്യൂവിൽ നിന്നു വെയിലു കൊണ്ട് എല്ലാം കഴിയുമ്പോൾ ഉച്ചയ്ക്ക് ഒരു മണിയാകും. ഇപ്പോൾ നല്ല പുരോഗതിയുണ്ട് ഷീറ്റോക്കെയിട്ട് അടച്ചുകെട്ടി ഏസിയൊക്കെ ഫിറ്റു ചെയ്തതു കൊണ്ട് മുൻപത്തേപ്പോലെ വെയിലു കൊള്ളണ്ട. ബലദിയ മെഡിക്കൽ എടുക്കുന്നത് ആകെ ഒരു സ്ഥലത്ത് മാത്രമേയുള്ളു എന്നതാണ് ശരിക്കുള്ള പ്രശ്നം.ബീവറേജിന്റെ ക്യൂവിൽപോലും നിൽക്കാത്തവർ ഇവിടെ ഈ ക്യൂവിൽ നിന്നേ പറ്റത്തുള്ളു....
............................മനു ..............................

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot