Showing posts with label AnvinGeorge. Show all posts
Showing posts with label AnvinGeorge. Show all posts

ഡ്യൂപ്ലിക്കേറ്റ് കാമുകി


Image may contain: 1 person

ഇതെന്നാടാ നിന്റെ മാത്രം ഭാര്യ പ്രസവിക്കാൻ പന്ത്രണ്ടു മാസം എടുക്കുവോ ""രാവിലെ തന്നെ അച്ഛൻ നീട്ടി ചോദിച്ചു ""ചിലരങ്ങനെയാ അച്ഛാ ചിലപ്പോൾ അതിൽ കൂടുതൽ എടുക്കും"" ഞാൻ മറുപടി പറഞ്ഞു ...
ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി ...അവളെ കെട്ടി കൃത്യം ഏഴാം മാസം ആയപ്പോൾ മുതൽ അച്ഛൻ ചോദിക്കുന്നതാണ്...""പ്രസവിക്കുന്നില്ലേ പ്രസവിക്കുന്നില്ലേ എന്ന് .......".
അച്ഛനിപ്പോൾ ചെറിയ ഓർമകുറവ് ഉണ്ട് ഏകദേശം ഒരു വര്ഷം മുൻപ് നടന്ന ഒരു സംഭവമാണ് അതിനു കാരണം

എനിക്ക് ഒരു പെൺകുട്ടിയുമായി ഒരു ബന്ധം ഉണ്ടായിരുന്നു... അവളെ എങ്ങനെ ഒഴിവാക്കും എന്ന് കഴിഞ്ഞ കുറച്ചു കാലമായി ഞാൻ ചിന്തിക്കുകയാണ് .എങ്ങനെയും അവളെ ഉപേക്ഷിക്കണം അത് മാത്രമാണ് എന്റെ മനസ്സിൽ .അതിനു വേണ്ടിയുള്ള കഠിന പരിശ്രമത്തിലായിരുന്നു ഞാനും എന്റെ മനസ്സും ...

ഒരാഴ്ച മുന്നെയാണ് ബ്രോക്കർ വന്നു ഒരു ആലോചന പറഞ്ഞത് .നല്ല ഒരു കുട്ടിയുണ്ട് ടീച്ചർ ആണ് അവിടെ സ്കൂളിൽ പഠിപ്പിക്കുകയാണ് എന്ന് .

കഴിഞ്ഞ കുറേക്കാലമായി പ്രണയം നടിച്ചു കൊണ്ട് നടന്ന എന്റെ ഡ്യൂപ്ലിക്കേറ്റ് കാമുകിയെ ഉപേക്ഷിക്കുന്ന കാര്യമോർത്തപ്പോൾ മനസ്സിൽ ആദ്യം നല്ല സന്തോഷം തോന്നി .. പിന്നീട അത് ചെറിയ വിഷമം ആയി മാറിയോ എന്നൊരു സംശയം..ഉത്സവത്തിന് വാങ്ങിക്കുന്ന പൊട്ടാസു തോക്കു പോകുമ്പോൾ ഉണ്ടാകുന്ന വിഷമം അടുത്ത തോക്കു വാങ്ങിക്കുമ്പോൾ തിരിച്ചു വരും അത്രേയുള്ളു ഇതും എന്നോർത്തു ഉണ്ടായ വിഷമത്തെ വന്ന വഴി തിരിച്ചു വിട്ടു.. .
ടീച്ചറിന്റെ ആലോചനയും ഇവളെയും താരതമ്യം ചെയ്യാൻ പോലും പറ്റില്ല ..അത്രയ്ക്ക് താഴെ ആണിവൾ ...എനിക്കുള്ള ജോലിയിൽ നിന്ന് കിട്ടുന്ന ശമ്പളം എന്റെ ആവശ്യങ്ങൾക്കു പോലും തികയില്ല .. കുറച്ചു സ്ഥലം ഉള്ളത് കൊണ്ടാണ് എല്ലാ ആലോചനയിലും എനിക്ക് പരിഗണന കിട്ടുന്നത് ..

അങ്ങനെ അവളെ ഒഴിവാക്കാൻ തീരുമാനിപ്പിച്ചുറപ്പിച്ച ആ ദിവസം ഞാൻ അവളുമായി സംസാരിക്കാൻ തുടങ്ങി ..

അവൾക്കു എന്നോടുള്ള ആത്മാർഥമായ പ്രണയം അതാണ് എന്നിൽ നിന്നും അവളെ അകറ്റാൻ ഉള്ള പ്രധാന തടസ്സം ...അവളും എന്നെ പോലെ സമയം പോകാൻ വേണ്ടിയുള്ള പ്രണയം ആയിരുന്നെങ്കിൽ എല്ലാം എളുപ്പമായേനെ .
എന്തെങ്കിലും കാരണം കിട്ടാതിരിക്കില്ല .എന്തെലുംകാരണം അവളായിട്ടു തന്നെ ഉണ്ടാക്കാറുണ്ട് .നിസ്സാര ഒരു കാരണം മതി അത് ഞാൻ പെരുപ്പിച്ചു വലുതാക്കിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉടക്ക് ,എന്നും ഉടക്ക് തന്നെ

അവൾക്കു മേൽ ഞാൻ അടിച്ചേൽപ്പിച്ചിരിക്കുന്ന കുറെ നിബന്ധനകൾ ഉണ്ട് അവയെല്ലാം പാലിച്ചില്ലെങ്കിൽ ഞാൻ അന്ന് വലിയ ഉടക്കുണ്ടാക്കാറുണ്ട് .അവൾ കരഞ്ഞു ഫോൺ വച്ചിട്ട് പോകും.. കാരണങ്ങൾ എന്റെ തന്നെ ആണെങ്കിലും കരഞ്ഞു പോയ അവളെ വിളിക്കാൻ ഞാൻ ശ്രമിക്കാറില്ല .എപ്പോഴോ ഉറങ്ങിപ്പോകുന്ന ഞാൻ അവളുടെ കരച്ചിലടങ്ങിയ ശേഷം വരുന്ന ഫോൺ കോളുകൾ എടുക്കാറുമില്ല .....

കഴിഞ്ഞ കുറച്ചു കാലമായി എനിക്കവളുടെ ആവിശ്യം രാത്രികാലങ്ങളിൽ മാത്രമേ ഉണ്ടാകാറുള്ളൂ ..അങ്ങനെ ഉള്ളപ്പോൾ മാത്രമാണ് ഞാൻ അവളെ വിളിക്കാറുള്ളത് ..

ഇന്നെന്തായാലും ഈ ബന്ധം അവസാനിപ്പിക്കണം ഇത് നീണ്ടു പോയാൽ ഇനി ചിലപ്പോൾ ഇതവസാനിപ്പിക്കാൻ പറ്റില്ല ...

ഇനി എനിക്കിഷ്ടം തോന്നിയാലും ഈ ബന്ധത്തതിന് സമ്മതിക്കാൻ മാത്രം ബോധമില്ലാത്തവരല്ല എന്റെ വീട്ടുകാർ അച്ചൻ ഒരു കമ്മ്യൂണിസ്റ് ആയതു കൊണ്ട് ചിലപ്പോൾ സമ്മതിച്ചേക്കും പാവപ്പെട്ടവന് പണക്കാരന്റെ പണം പിടിച്ചു കൊടുക്കണമെന്ന് അച്ചൻ എപ്പോളും പറയാറുണ്ട് ...

ഞാൻ വാങ്ങിക്കൊടുത്ത മൊബൈൽ മാത്രം ബാലൻസ് ഷീറ്റിൽ ആസ്തിയായി എഴുതാൻ ഉള്ള അവൾക്കു എന്നെ കെട്ടുന്നത് മൂലം ഉണ്ടാകുന്ന സാമ്പത്തിക സമത്വത്തിനു അച്ഛന് വല്യ എതിർപ്പ് കാണാൻ വഴിയില്ല

പക്ഷെ 'അമ്മ ....എന്നെ ഏറ്റവും അധികം സ്നേഹിക്കുന്നതു എന്റെ അമ്മയാണ് .ഇവളെ എങ്ങാനും കെട്ടേണ്ടി വന്നാൽ ,ഞാനീ ബന്ധം എങ്ങാനും പറഞ്ഞാൽ 'അമ്മ തലകറങ്ങി വീഴുന്നത് സ്വപനം കണ്ട എന്നെ ഉണർത്തിയത് അവളുടെ "ചേട്ടായീ" എന്നുള്ള വിളിയാണ് ..
ആ വിളി കേൾക്കാൻ നല്ല രസമാണ് ...അതിൽ അവളുടെ സ്നേഹം മുഴുവൻ ഉണ്ട് ...

"ങ്ങും "" ഇല്ലാത്ത ഗാംഭീര്യം വരുത്തി ഞാൻ മൂളി ..

"ചേട്ടായീ ഞാനിന്നൊരു സിനിമയ്ക്ക് പോയി ...പകല് മുഴുവൻ ചേട്ടായീനെ വിളീച്ചാരുന്നു പൊക്കോട്ടെ എന്ന് ചോദിക്കാനാരുന്നു .പക്ഷെ ചേട്ടായീ എടുത്തില്ല ഫ്രണ്ട്സ് എല്ലാരും ഉണ്ടാരുന്നു നല്ല രസമാരുന്നു ..അതിലെ ഒരു പാട്ടു സീനിൽ നമ്മള് പണ്ട് വാഗമണ്ണിൽ പോയ ആ തടാകം ഇല്ലേ അതൊക്കെ കാണിക്കുന്നുണ്ടാരുന്നു ഞാൻ ചേട്ടായിയെ ഓർത്തിരിക്കുവാരുന്നു മുഴുവൻ സമയവും """ അവളുടെ മണികിലുങ്ങുന്നത് പോലുള്ള സംസാരം കേട്ടതും ഇത് നിർത്താനുള്ള ഒരു കാരണം കിട്ടിയ സന്തോഷത്തിൽ മനസ്സിൽ ചിരിച്ചുകൊണ്ട് ചോദിച്ചൂ ...

""ആരൊക്കെയാരുന്നു ഫ്രണ്ട്സ് "" വളരെ പ്രതീക്ഷയോടെ ആണ് ചോദിച്ചത് ....

""അനുവും അനുവിന്റെ കുറച്ചു കസിൻസും "" അവൾ പറഞ്ഞു

""കസിൻസ് എന്ന് പറഞ്ഞാൽ ബോയ്സ് ഒക്കെ ഉണ്ടായിരിക്കുമല്ലോ ""പ്രതീക്ഷയോടെ ഞാൻ ചോദിച്ചു ..

""ഇല്ലെട്ടായീ മൊത്തം പെൺപിള്ളാരുന്നല്ലോ ..ബോയ്‌സ് ഉണ്ടേൽ ഞാൻ പോകുവോ.. ചേട്ടായിയെ എനിക്കറിയില്ല ?''

അവിടെ ഞാൻ ചമ്മി എന്റെ പ്രതീക്ഷകൾ പകുതി അസ്തമിച്ചു ..പക്ഷെ അവൾ പറഞ്ഞതിന്റെ വാലിൽ എനിക്ക് ഉള്ളത് ഉണ്ടായിരുന്നു ....

""ചേട്ടായിയെ എനിക്കറിയാന്മേലെ"" അതിന്റെ വരികൾക്കിടയിലൂടെ വായിച്ചു ഞാൻ സംതൃപ്തനായി .

അതെന്ന നീ അങ്ങനെ പറഞ്ഞെ എന്നെ നീ ഒരു സംശയ രോഗി ആയാണോ നീ കണ്ടത് ""ഞാൻ ആദ്യത്തെ എന്റെ അസ്ത്രം എയ്തു...

""അങ്ങനല്ല ചേട്ടായീ ഞാനുദ്ദേശിച്ചേ ഒരു തമാശക്ക് ഞാൻ....""അവളെ മുഴുവിപ്പിക്കാൻ ഞാൻ അനുവദിച്ചില്ല ...

""നീ ഒന്നും പറയണ്ട ...ഇങ്ങനാണേൽ ജീവിതകാലം മുഴുവൻ നീ എന്നെ സംശയരോഗി ആക്കി മാറ്റി ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി ഇടുമല്ലോ ""ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു ...

ചേട്ടായീ അനാവശ്യം പറയരുത് ...ഞാൻ അങ്ങനെ ഒന്നുമല്ല ചോദിക്കാതെ സിനിമയ്ക്ക് പോയതാണ് പ്രശ്നമെങ്കിൽ അത് പറയണം അല്ലാതെ ചുമ്മാ അതും ഇതും പറഞ്ഞു ഉടക്കുണ്ടാക്കാൻ വരരുത് ...അവളുടെ ശബ്ദം കനത്തു .... .

അവളുടെ ശബ്ദം കനത്തതും എന്റെയും വാശി കൂടി എന്നെ കാത്തിരിക്കുന്ന ടീച്ചറിനെ മാത്രം മനസ്സിൽ ഓർത്തു ഞാൻ പറഞ്ഞു ഇങ്ങനാണേൽ ഈ ബന്ധം നമുക്കിവിടെ വച്ച് അവസാനിപ്പിക്കാം .അതെങ്ങനാ അമ്മയെപ്പോലെ അല്ലെ മോളും വരൂ.. ഉടുത്തൊരുങ്ങി ഇറങ്ങിക്കോളും വേശ്യകളെപ്പോലെ .

""ചേട്ടായീ"" അവൾ നീട്ടി വിളിച്ചു ..."അമ്മയെ പറയരുത് എന്റെ 'അമ്മ അങ്ങനെ ഒന്നുല്ലാരുന്നു ..ചേട്ടായിക്കറിയാല്ലോ സത്യം .'അമ്മ മരിച്ചത് അതിനല്ല അവൾ ഏങ്ങലടിച്ചു കരഞ്ഞു .. ഈ ഒരു ചെറിയ കാര്യത്തിന്റെ പേരിൽ പാവം മരിച്ചുപോയ എന്റമ്മയെ പറയണ്ടാരുന്നു ..ഞാൻ അങ്ങനെ ആയതു എന്റെ ചേട്ടായീടെ മുന്നിൽ മാത്രമാണ് പറഞ്ഞു .ചേട്ടായിക്ക് ഇത് നിർത്തണമെങ്കിൽ ഇങ്ങനൊന്നും പറയണ്ടായിരുന്നു ..

ഞാൻ പറഞ്ഞത് അല്പം കടന്നു പോയി എന്നെനിക്കു തന്നെ തോന്നി..മറ്റൊരാളുടെ കാമവെറിക്ക് മുന്നിൽപെട്ടുപോയ നിരപരാധിയായ അവളുടെ 'അമ്മ ആത്മഹത്യ ചെയ്യുമ്പോൾ നാട്ടുകാർ അവർക്കൊരു പേര് ചാർത്തിക്കൊടുത്തിരുന്നു ..അത് വിളിക്കാൻ ആ കാമവെറിയനും മുന്നിൽ തന്നെ ഉണ്ടായിരുന്നു ..

കുറ്റബോധത്തിനും മുകളിൽ എന്റെ സ്വാർത്ഥത പറന്നു നടന്നു
.സാധാരണ പത്തു മിനിറ്റ് കഴിയുമ്പോൾ വിളിക്കുന്നതാണ് ...അന്ന് അത് ഉണ്ടായില്ല ..കുറച്ചു നേരം ഞാൻ കാത്തിരുന്നു ...ഇങ്ങനെ പോയാൽ ഇതിനൊരു തീരുമാനവും ഉണ്ടാവില്ല ...ഞാൻ അവൾക്കു ഫേസ്ബുക്കിൽ മെസ്സേജ് അയച്ചു ....

""ഡീ വാ ഫോണെടുക്ക് "" ..ഞാൻ വീണ്ടും വീണ്ടും അയച്ചു ..ഒന്നിനോടും അവൾ പ്രതികരിച്ചില്ല ..പക്ഷെ എല്ലാം അവൾ കാണുന്നുണ്ടായിരുന്നു ...

ഇനി അവളെങ്ങാനും ആത്മഹത്യ ചെയ്യുമോ എന്നുള്ള ഭയം എന്നെ പിടികൂടി ...അടുത്ത മെസ്സേജ് അയക്കാൻ തുടങ്ങുന്നതിനു മുന്നേ അവിടുന്നെന്തോ ടൈപ്പ് ചെയ്യുന്നതായി കാണിച്ചു ,,ഞാൻ കാത്തിരുന്നു ..

ചേട്ടായീ ...എന്റെ 'അമ്മ ആരുമായിക്കൊള്ളട്ടെ.... ഈ ബന്ധം ഞാൻ നിർത്തിയാൽ എനിക്ക് നഷ്ട്ടപ്പെട്ടതൊക്കെ തിരിച്ചു തരാൻ കഴിയുമോ ..ചേട്ടായിക്ക് മാത്രം ഞാൻ തന്നതൊക്കെ എനിക്ക് തിരിച്ചു തരാൻ പറ്റുമോ...""

ഞാൻ ഒന്നും തിരിച്ചയച്ചില്ല ...

എന്താ ചേട്ടായീ ഒന്നും മിണ്ടാത്തെ അതോ എല്ലാം മറന്നതാണോ ??

വാഗമണ്ണിലേക്കുള്ള വഴിയിൽ ചേർന്നിരിക്കാത്തതിന് ചേട്ടായി എന്നെ ഇറക്കി വിട്ടത് ....ചേർന്നിരിക്കില്ല എന്ന് പറഞ്ഞപ്പോൾ എന്നെ ഭീഷണിപ്പെടുത്തി ചേർത്തിരുത്തിയത് ...പറ ചേട്ടായീ .....

ഞാൻ കരഞ്ഞു പറഞ്ഞതല്ലേ ചേട്ടായീ കെട്ടിക്കഴിഞ്ഞേ എന്നെ തൊടാവുള്ളു എന്ന് എന്നിട്ടും പൈൻ മരക്കാട്ടിൽ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് എന്നെ ചുംബിച്ചത് ...പറ ....
..

എന്തിനാ ചേട്ടായീ ഈ ഫോൺ എനിക്ക് വാങ്ങി തന്നത്....എന്നോടുള്ള സ്നേഹത്തെ കൊണ്ടാണോ ...അല്ല ഒരിക്കലുമല്ല ..ആളില്ലാത്ത സമയം എന്റെ നഗ്നത കണ്ടു ആസ്വദിക്കാൻ അല്ലെ ??

എല്ലാത്തിനും മറുപടിയായി കീബോര്ഡിലെ എം എന്ന അക്ഷരം അമർത്തിക്കൊണ്ടിരുന്നു ....

ഇന്നിവിടെ എല്ലാരും ഉണ്ട് വന്നു വീട് കണ്ടിട്ട് പോകാമെന്നു പറഞ്ഞു എന്നെ വിളിച്ചത് വീട് കാണാൻ ആരുന്നോ ചേട്ടായീ ..

അന്ന് ചേട്ടായിയെ ഞാൻ തള്ളി മാറ്റി ഓടിയിട്ടും എനിക്ക് വയ്യ എന്ന് പറഞ്ഞിട്ടും എന്നെ വെറുതെ വിടാതിരുന്നത്.. എന്റെ നെറ്റി കതകിൽത്തട്ടി മുഴച്ചിട്ടും എന്റെ വേദനപോലും മനസ്സിലാക്കാതെ എന്നെ തറയിലേക്ക് തള്ളിയിട്ടതൊക്കെ എളുപ്പത്തിൽ മറക്കണമല്ലേ ഞാൻ ""

"മനസ്സിൽ അവളോട് സ്നേഹം എവിടെയോ തോന്നി തുടങ്ങിയിരുന്നു ..
ഒഴിവാക്കാം എന്നുറപ്പോടെ പ്രേമിക്കുകയാണെന്നു അഭിനയിച്ചപ്പോൾ ഒരിക്കലും വിചാരിച്ചില്ല കുറച്ചെങ്കിലും അവളെ സ്നേഹിക്കാൻ പറ്റുമെന്ന് ......പക്ഷെ ഇവളെ ഒഴിവാക്കിയേ പറ്റു .ഞാൻ എന്നോട് തന്നെ പറഞ്ഞു ..

""അതൊക്കെ കഴിഞ്ഞ കഥകളാണ് എല്ലാം സംഭവിച്ചു പോയി ..എന്നോട് ക്ഷമിക്കൂ ....എനിക്കിപ്പോ നല്ല ഒരു ആലോചന വന്നിട്ടുണ്ട് അത് നടക്കണം ...നീയും പ്രാർത്ഥിക്കണം .......""ഞാൻ ടൈപ്പ് ചെയ്തു എന്റർ അടിച്ചു ...

"ഓഹോ അപ്പൊ അതാരുന്നല്ലേ കാര്യം ..ഇത് പറഞ്ഞാൽ പോരാരുന്നോ ഞാൻ നേരത്തെ ഒഴിവാകില്ലായിരുന്നോ ചേട്ടായീ അതിനാണല്ലേ ഇത്രയൊക്കെ .....""അവളുടെ പേരിന്റെ നേരെ കത്തിയിരുന്ന പച്ച വെളിച്ചം അണഞ്ഞുപോയി .....

കിടന്നപ്പോൾ മുഴുവൻ അവളുടെ മുഖം ആയിരുന്നു ...ചെറിയ സ്നേഹം തോന്നി എങ്കിലും ശരീരത്തിന് വേണ്ടി മാത്രം സ്നേഹിച്ചവളെ നൈസ് ആയിട്ട് ഒഴിവാക്കിയ ഒരു സന്തോഷം മനസ്സിലെവിടെയോ തിളങ്ങി നിന്നു ..

പിറ്റേ ദിവസം രാവിലെ വലിയ ഒരു ബഹളം കേട്ടാണ് ഞാൻ ഉണർന്നത് ...."ഇറങ്ങഡീ വെളിയിൽ ""അച്ഛനാണ് ....

ജനലിൽ കൂടെ വെളിയിലേക്കു നോക്കാൻ ചെന്ന എന്റെ പുറത്തു ആദ്യത്തെ അടി വീണു ....""നാണം കെട്ടവനെ കുടുംബത്തിന്റെ മാനം കളയാനായിട്ട് ഏതെങ്കിലും പെണ്ണിന്റെ പുറകെ പോയി അവളെ പിഴപ്പിച്ചിട്ട് വന്നേക്കുവാണല്ലേ ""ചേട്ടനാണ്

""ഇറങ്ങി വാടാ ഇവിടെ "ചേട്ടൻ എന്റെ കൈയ്യിൽ ബലമായി പിടിച്ചു പുറത്തേക്കു കൊണ്ടുപോയി .....

അവിടെ മൊബൈലും പിടിച്ചു കണ്ണുമിഴിച്ചിരിക്കുന്ന അമ്മയെ ആണ് ഞാൻ കണ്ടത് ....തൊട്ടപ്പുറത്തു ചിരിച്ചു കൊണ്ട് നിക്കുന്ന ഇ ഞാൻ നൈസ് ആയിട്ടൊഴിവാക്കി വിട്ട പഴയ കാമുകിയും ....

അമ്മയുടെ കയ്യിലോട്ട് ഞാൻ നോക്കി .. ഇത് ആ ഫോൺ തന്നെ അവൾക്കു ഞാൻ വാങ്ങിക്കൊടുത്ത അതെ ഫോൺ ......

അവളെ ഞാൻ നോക്കി .."യാതൊരു ഭാവഭേദവുമില്ലാതെ അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് നിക്കുന്നു ..ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു .

'അമ്മ എന്നെ ദയനീയമായി ഒന്ന് നോക്കി ... ...ഇത്രയും കാലം ഞാൻ പെറ്റുവളർത്തിയ എന്റെ മകൻ ഒരു പെണ്ണിനെ നശിപ്പിക്കാൻ മാത്രം വളർന്നല്ലോ എന്ന ചിന്തയാകാം ആ നോട്ടത്തിനു പിന്നിലെന്നു ഞാൻ ഊഹിച്ചു

അച്ഛൻ എന്റെ പുറകിൽ തലക്കു മുകളിൽ കൈ വച്ച് എന്തൊക്കെയോ പറയുന്നുണ്ടാരുന്നു ..പറയുകയല്ല പ്‌രാകുകയാണ് ""നശിച്ച ജന്മം """

'അമ്മ അവിടെ നിന്നും എഴുന്നേറ്റ് അവളെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി ..അവർ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ,,,,അവളുടെ കയ്യിൽ ഒരു ബാഗും വേറെ എന്തൊക്കെയോ ഉണ്ടായിരുന്നു ......

അവളിറങ്ങി വന്നിരിക്കുകയാണെന്നും ഞാൻ അവളെ ചെയ്ത കഥകൾ എല്ലാം തെളിവ് സഹിതം അവർക്കവൻ കാണിച്ചുകൊടിത്തിരുന്നു ,,അതിനാണവൾ ഇന്നലെ എന്റെ കുറ്റസമ്മതം രേഖപ്പെടുത്തിയത് ...ഇത്രയും എനിക്ക് മനസ്സിലായത് അച്ഛൻ പറഞ്ഞപ്പോളാണ് .......

"നിനക്ക് വേറെ ആരെയും കിട്ടിയില്ലേ ആ ദാരിദ്ര്യം പിടിച്ച കുഞ്ഞപ്പന്റെ മകളെ അല്ലാതെ ""അച്ഛന്റെ ചോദ്യത്തിൽ അത് വരെ അച്ഛൻ വായിച്ച ദാസ് ക്യാപിറ്റൽ മറന്നു എന്ന് എനിക്ക് മനസ്സിലായി ..

എന്നെ ഞെട്ടിച്ചതു 'അമ്മയാണ് ..അവളോട് ബാഗൊക്കെ ഇവിടെ തന്നെ വച്ചിട് വീട്ടിൽ പോയി അച്ഛന്റെ അനുഗ്രഹം വാങ്ങി വരാൻ പറഞ്ഞു തിരിച്ചയച്ചു ....

നാളെ തന്നെ കല്യാണം നടത്തണം എന്നും ആ കുട്ടി രണ്ടു മാസം ഗർഭിണി ആണെന്നും 'അമ്മ പറയുന്നത് കേട്ട് അച്ഛനുണ്ടായ തലകറക്കം എനിക്ക് ബോധം വന്നിട്ട് കൃത്യം ഏഴു മിനിട്ടിനു ശേഷം ആണ് മാറിയത് ..എഴുന്നേറ്റു വന്ന അച്ഛൻ എന്തോ പിച്ചും പേയുമാണ് പറഞ്ഞു കൊണ്ടിരുന്നത് അന്ന് മുതൽ ആണ് അച്ഛന് ചെറിയ മറവി തുടങ്ങിയതും ..

അമ്മയ്ക്ക് പ്രതീക്ഷിച്ചിരുന്ന തലകറക്കം അച്ഛനിൽ കണ്ട ഞാൻ മുഖം കഴുകി അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ചെന്നു ..'അമ്മ എനിക്കു മുഖംതരാതെ മാറി നടന്നു ....

നാളെ കെട്ടാൻ റെഡി ആയിക്കോ അമ്പലത്തിൽ വച്ച് നിന്നെ കെട്ടിക്കുവാ കുറെ സ്വപ്‌നങ്ങൾ ഉണ്ടാരുന്നു ...ഇനി വിധി അനുസരിച്ചു നടക്കട്ടെ....."എന്തിനാടാ ആ പാവപ്പെട്ട കൊച്ചിനോട് ഈ ചെയ്ത്ത് ചെയ്തത് ആദ്യമായിട്ടല്ല അവൾ ഇവിടെ വരുന്നത് അല്ലെ "എന്ന് ചോദിച്ചു അമ്മ മൊബൈൽ എന്റെ കയ്യിൽ വച്ച് തന്നു .......

ഞാൻ ആ മൊബൈലിൽ നോക്കി തുറന്നു കിടന്ന ചാറ്റ് ഞാൻ കണ്ടു ഇന്നലെ പറഞ്ഞ എല്ലാ കാര്യങ്ങളും ഒരു മെസ്സേജ് പോലും ഡിലീറ്റ് ചെയ്യാതെ ആണ് അവൾ അമ്മയെ അവൾ ഏൽപ്പിച്ചത് ....

""പിന്നെയെ അവൾ ഗർഭിണി ആണെന്ന് ഞാൻ ചുമ്മാ പറഞ്ഞതാ അല്ലേൽ നിന്റെ അച്ഛൻ സമ്മതിക്കില്ല ...അങ്ങേരു കാര്യം മാർക്സ് എൻഗൽസ് എന്നൊക്കെ പറയുമെങ്കിലും സ്വന്തം കാര്യം വരുമ്പോ പുള്ളിടെ രീതിക്കെ നിക്കുവൊള്ളൂ.....'അമ്മ കൂട്ടിച്ചേർത്തു ..

എനിക്ക് പറയാൻ ന്യായീകരണങ്ങൾ ഒന്നും ഉണ്ടായില്ല .അതുണ്ടാക്കാൻ പാടില്ലല്ലോ ...

അമ്മയ്ക്കിതു എങ്ങനെ പറയാൻ സാധിക്കുന്നു ..ഇത്രേം പപ്രശ്നങ്ങൾ ഉണ്ടായിട്ടും എങ്ങനെ ഇതൊക്കെ അതിജീവിച്ചു ന നില്ക്കാൻ സാധിക്കുന്നു ഞാൻ അതിശയിച്ചു അമ്മയെ നോക്കി നിന്നു ........

കല്യാണത്തിന്റെ ആദ്യ നാളുകളിൽ അവളെ ഞാൻ ഒരു ശത്രുവായി തന്നെ കണ്ടു ....അവള് ചെയ്ത പ്രവർത്തി അവളെ ഒരിക്കലും എനിക്ക് സ്നേഹിക്കാൻ പറ്റാത്ത രീതിയിലാരുന്നു എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു ...പിന്നീടെപ്പോളോ എന്റെ സ്വാർതഥത വിട്ടുമാറിയപ്പോൾ അവളുടെ സ്നേഹം എന്നെ കീഴടക്കി ...അവളുടെ ഭാഗത്തു നിന്ന് ചിന്തിച്ചപ്പോൾ ഞാൻ ചെയ്ത അപരാധത്തിന്റെ വലിപ്പം മനസ്സിലാക്കി അവളെ ഞാൻ സ്നേഹിച്ചു തുടങ്ങി ......ഇന്ന് അവളെന്റെ യാണ് എന്റെ മാത്രമാണ് ....

അന്ന് 'അമ്മ പറഞ്ഞ രണ്ടുമാസത്തെ ഗര്ഭത്തിന്റെ കണക്കു വച്ച് അച്ഛൻ വീണ്ടും ചോദിച്ചു """പന്ത്രണ്ടു മാസമായിട്ടും എന്താടാ നിന്റെ ഭാര്യ പ്രസവിക്കാത്തെ ??"".. അവളുടെ തീയതി ആയി ഇരിക്കുവാനെന്നു അച്ഛനോട് ഇനി ചോദിക്കുമ്പോൾ പറയണം എന്ന് വിചാരിച്ചു ഞാൻ അവളുടെ നിറ വയറിൽ ചുംബിച്ചു .....


By: Anwin George

ഫ്രഞ്ച് കിസ്സ്

Image may contain: 1 person, beard and closeup

അന്നാമ്മ ചേടത്തിയുടെ കാതിൽ വെട്ടിത്തിളങ്ങുന്ന സ്വർണ കുണുക്കിൽ വിരല് കൊണ്ട് ഒരു തട്ട് തട്ടിയിട്ട് ഔസേപ്പച്ചൻ ചേട്ടൻ ഊണുമുറിയിലെ ഒടുവിലത്തെ അത്താഴത്തിന്റെ ഫോട്ടോയിലേക്കു നോക്കി അന്നാമ്മ ചേടത്തിയുടെ അടുത്ത് ചേർന്നിരുന്നു ഒരു ചോദ്യം ചോദിച്ചു ""ഡീ അന്നാമ്മേ എനിക്കൊരു ഫ്രഞ്ച് കിസ്സ് തരാവോ ???""
തലേ ദിവസം പള്ളിയിൽ പോയി തനിക്കും കെട്ടിയവനും വേണ്ടി കുടുംബകല്ലറക്കു അഡ്വാൻസും കൊടുത്തു വന്നിരിക്കുന്ന അന്നാമ്മ ചേടത്തി ചോദിച്ചു ""എന്നതാ മനുഷ്യാ ഈ ഫ്രഞ്ച് കിസ്സ് ""
"""അതൊരു തരം ഉമ്മയാ...."" ഔസേപ്പച്ചൻ ചേട്ടൻ കൈ കൊണ്ടും കാലു കൊണ്ടും നിലത്തും മേശയിലും ഒരേ സമയം വരച്ച ചിത്രം കണ്ടാൽ "ഒടുവിലത്തെ അത്താഴം" വരച്ച ഡാവിഞ്ചി പോലും എഴുന്നേറ്റു നിന്ന് കയ്യടിക്കും ..
മുഖത്തെ പ്രത്യേക ഭാവം വരുത്തി അടുക്കളയിലേക്കു ഓടിയ അന്നാമ്മ ചേടത്തിക്ക് കിട്ടിയത് നാളെ മക്കളും കൊച്ചുമക്കളും വരുമ്പോൾ കറി വെച്ച് കൊടുക്കാൻ വാങ്ങിച്ചു വച്ചിരുന്ന ചൂര മീനാണ് അത് കറക്കിയെടുത്തതും ഔസേപ്പ് ചേട്ടൻ ഓടിഎത്തിയത് മുറ്റത്തു കൗ കൗ എന്ന് മാത്രം ശബ്ദം ഉണ്ടാക്കുന്ന റോസ്സി എന്ന പൊമേറിയൻ പട്ടിക്കുഞ്ഞിന്റെ അടുത്തേക്കാണ് ..
ഔസേപ്പച്ചൻ ചേട്ടൻ എന്തോ തിന്നാൻ കൊണ്ട് വരുവാണെന്നു കരുതി പൊമേറിയൻ പട്ടിക്കുഞ്ഞു വെളിയിലേക്കു നാക്കും നീട്ടി സ്നേഹത്തോടെ എന്തോ ഒരു ശബ്ദം ഉണ്ടാക്കി ....കൂടിന്റെ അടുത്ത് ചെന്ന ഔസേപ്പച്ചൻ ചേട്ടന്റെ കയ്യിൽ നക്കിത്തുടച്ചു ...
ഔസേപ്പച്ചൻ ചേട്ടന്റെ സന്തത സഹചാരിയായ തോർത്ത് എടുത്തു കൈ തുടക്കുന്നതിനിടയിൽ അകത്തേക്ക് നോക്കി ഫ്രഞ്ച് കിസ്സ് കിട്ടാത്ത വിഷമത്തിൽ വിളിച്ചു പറഞ്ഞു "" നിന്നെക്കാളും സ്നേഹം എന്റെ ഈ ചക്കര റോസ്സിക്ക് ഉണ്ട് ""അത് പറഞ്ഞു സ്നേഹത്തോടെ റോസിയെ നോക്കിയ ഔസേപ്പച്ചൻ ചേട്ടൻ കണ്ടത് താൻ ഒന്നും തിന്നാൻ കൊണ്ടുവന്നില്ലെന്നു മനസ്സിലാക്കിയ റോസ്സി കണ്ണടച്ചു തിരിഞ്ഞു കിടക്കുന്നതാണ് .
തലേ ദിവസം ഉണ്ടാക്കിയ കുരുമുളക് ഇട്ടു കറുപ്പിച്ച പോത്തിറച്ചി ഔസേപ്പച്ചൻ ചേട്ടന്റെ പ്ലേറ്റിലേക്ക് ഇട്ടു കൊടുക്കുന്നതിനിടയിൽ അന്നാമ്മ ചേടത്തി ചോദിച്ചു """എന്തിനാ മനുഷ്യ മുഖം വീർപ്പിച്ചിരിക്കുന്നെ ?..ഞാൻ തരാത്ത എന്തുമ്മയാണ് മനുഷ്യ ഇനി ഈ ലോകത്തുള്ളത് ""അത് പറയുമ്പോൾ സ്നേഹത്തിന്റെ പേരിൽ അറിയാതെ പാത്രത്തിലേക്ക് വീണ രണ്ടു നെയ്‌ക്കഷ്ണം പോത്തിറച്ചി അന്നാമ്മ ചേടത്തി തിരിച്ചെടുത്തു തന്റെ പാത്രത്തിലേക്കിട്ടു ..
""അതൊന്നും അറിയില്ല അമേരിക്കയിൽ നിന്നും വന്ന ജേക്കബ് പറഞ്ഞതാ അവിടെ ഒരു തരം ഉമ്മ ഉണ്ടെന്നു അതിന്റെ പേരാണ് ഫ്രഞ്ച് കിസ്സ്..അവിടെ വഴീലോക്കെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നതാണെന്നു ..അങ്ങനെ വഴീൽ നിന്ന് കൊടുത്താലും ആരും മൈൻഡ് ചെയ്യില്ലെന്ന് ...പുള്ളിയും കുറെ വെച്ചിട്ടുണ്ടെന്നു ....അത് കേട്ടപ്പോ മുതൽ എനിക്കൊരു ആഗ്രഹം അതാ ഞാൻ നിന്നോട് ചോദിച്ചേ നിനക്കറിയാം എന്ന ഞാൻ ഓർത്തെ ""അത്രേം പറഞ്ഞു ഔസേപ്പച്ചൻ ചേട്ടൻ തന്റെ ഊരിപ്പോയ വെപ്പ് പല്ലു തിരിച്ചു പൂർവ സ്ഥാനത്തു വെച്ചു ...
ആ വിളക്ക് അണയ്ക്കാൻ ആദ്യ രാത്രിയിൽ ഔസേപ്പച്ചൻ ചേട്ടൻ പറഞ്ഞപ്പോൾ അന്നാമ്മ ചേടത്തിയുടെ മുഖത്തു അന്ന് ഉണ്ടായതിനെക്കാളും നാണം ഇത് പറഞ്ഞപ്പോൾ ചേടത്തിയുടെ മുഖത്തുണ്ടായി ഇത് കണ്ട ഔസേപ്പച്ചൻ ചേട്ടനും നാണം വന്നു .
അതെന്തു ഉമ്മയാ ആരോടേലും ചോദിയ്ക്കാൻ പറ്റുമോ??
നാളെ പിള്ളാര് വരുന്നത് തന്നെ വല്യപ്പന്റേം വല്യമ്മേടേം അൻപതാം വിവാഹ വാർഷികം ആഘോഷിക്കാനാണ് ........
""ഞാൻ നാളെ ജേക്കബിനോട് ചോദിച്ചിട്ടു വരാം . മരിച്ചു ചെല്ലുമ്പോൾ ഭൂമിയിൽ എന്തേലും ആഗ്രഹം മിച്ചമുണ്ടോന്നു ചോദിച്ചാൽ ഉണ്ടെന്നു പറയുന്നത് എന്റെ അഭിമാനത്തിനേക്കുന്ന കളങ്കം ആയിരിക്കും .."" ഔസേപ്പച്ചൻ ചേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ അന്നാമ്മ ചേടത്തി "നാണമില്ലേ മനുഷ്യ നിങ്ങള്ക്ക്"" എന്ന് ചോദിച്ചു റോസിയുടെ തീറ്റ ഔസേപ്പച്ചൻ ചേട്ടന്റെ മുന്നിലേക്ക് നീക്കി വച്ചിട്ട് ഔസേപ്പച്ചൻ ചേട്ടന് കൊടുത്ത ചോറ് എടുത്തോണ്ട് റോസിയുടെ അടുത്തേക്ക് പോയി ..
ഔസേപ്പച്ചൻ ചേട്ടന്റെ മനസ്സിൽ ഫ്രഞ്ച് കിസ്സ് വലിയൊരു ആഗ്രഹമായി മാറി ...
അന്നാമ്മയിൽ നിന്നും ആ പ്രത്യേക ഉമ്മ കിട്ടാനായി അന്നാമ്മയിൽ നിന്നും കിട്ടിയ ആദ്യത്തെ ഉമ്മയോർത്തു ഔസേപ്പച്ചൻ ചേട്ടൻ കർത്താവിനോട് പ്രാർത്ഥിച്ചു ...
ഹൈറേഞ്ചിലെ കൊടും തണുപ്പിൽ പാമ്പിനെയും വന്യ ജീവികളെയും കൂസാതെ വെട്ടിപ്പിടിച്ച സ്ഥലങ്ങളിൽ ഏലവും കുരുമുളകും കൃഷി ചെയ്തും കൂടപ്പിറപ്പുകളും സ്വന്തം അപ്പനും മലമ്പനി പിടിച്ചു മരിക്കുമ്പോൾ ആരുമില്ലാതായ താൻ വാശിക്ക് കൃതി ചെയ്‌തതും , കന്നി വിളവ് ചന്തയിൽ കൊടുക്കാൻ ചെന്നപ്പോൾ താൻ ഉദ്ദേശിച്ച വിലയിൽ നിന്നും വളരെ താഴ്ത്തി തന്നെ കബളിപ്പിച്ചു വറീതേട്ടൻ എല്ലാ വിളകളും കൊണ്ടുപോകുമ്പോളും തന്റെ ശ്രദ്ധ വറീതേട്ടന്റെ വലം കയ്യായി അന്ന് ചന്തയിൽ വന്നു കാശ് കൈകാര്യം ചെയ്യുമ്പോൾ ഒരാളെയും കൂസാതെ നിന്ന ആ പെൺകുട്ടിയിൽ ആയിരുന്നു
വറീതേട്ടനും ബന്ധുക്കളും വന്നെതിർത്തിട്ടും ഞാൻ ഇനി എന്റെ ഔസേപ്പച്ചായന്റെ കൂടെയേ ജീവിക്കു എന്ന് പറഞ്ഞു ഒരു ഒരു തകരപ്പെട്ടിയും രണ്ടു കോഴികുഞ്ഞിനേയുമായി വന്നു കയറിയ അന്നാമ്മ അന്ന് മുതൽ ഔസേപ്പേട്ടന്റെ കാര്യസ്ഥ ആകുകയായിരുന്നു
ഇപ്പൊ മുറ്റത്തു നിന്ന് നീട്ടി കൂവിയ ആ കറുത്ത പൂവങ്കോഴി അന്ന് അന്നാമ്മ കൊണ്ടുവന്ന ആ കോഴികുഞ്ഞിന്റെ പിൻ തലമുറക്കാരനാണെന്നു അന്നാമ്മ പറയും .
മക്കളെ പഠിപ്പിക്കണമെന്നും അവരുടെ പഠന ശേഷം വിദേശത്തേക്കയക്കണമെന്നും വാശി പിടിച്ചതും അന്നാമ്മയാണ് ..കുട്ടികള് പുറത്തേക്കു പോയ അന്ന് അന്നാമ്മ കരഞ്ഞു നനച്ച തലയിണ മൂന്നു ദിവസം കഴിഞ്ഞാണ് ഉണങ്ങിയത്
മൂത്ത മോളുടെ പ്രസവത്തിനു അവളെ അങ്ങോട്ട് വിളിച്ചപ്പോൾ ഔസേപ്പച്ചൻ ചേട്ടനെ ഒറ്റക്കാക്കി പോകാൻ വയ്യാത്ത കൊണ്ട് "എന്റെ മോളെ അമ്മച്ചിക്ക് ഒരു അറ്റാക്ക് വന്നിരിക്കുവാണെന്ന് കള്ളം പറഞ്ഞു അടുത്തിരുന്നതും "എന്നെ അത്രയ്ക്ക് ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ ഒന്ന് പോ മനുഷ്യ എന്റെ റോസിക്ക് ആരുമില്ലാഞ്ഞിട്ട എന്ന് പറഞ്ഞു ചിരിച്ചതും ഒക്കെ അറിയാതെ മനസ്സിൽ ഔസേപ്പച്ചൻ ചേട്ടന്റെ മനസ്സിൽ ഓടി വന്നു
"'ആരെ ഫ്രഞ്ച് കിസ് വയ്ക്കുന്ന കാര്യം ഓർത്തിരിക്കുവാ ""അന്നാമ്മ എന്നെ വീണ്ടും ഫ്രഞ്ച് കിസ്സിലേക്കു കൊണ്ടുവന്നു ..
""ഞാൻ അതൊന്നുമല്ല ഓർക്കുന്നെ നിന്നെ കെട്ടിക്കൊണ്ടു വന്ന കാര്യമാ "" ഔസേപ്പച്ചൻ ചേട്ടൻ പറഞ്ഞു
ആഹാ ആര് ആരെ കെട്ടിക്കൊണ്ടു വന്നു ഞാൻ ഇറങ്ങി വന്നതല്ലേ നിങ്ങള്ക്ക് ധൈര്യം ഇല്ലാഞ്ഞിട്ടു ..ഒന്നും വേണ്ടായിരുന്നു ..എന്റെ ആയ പ്രായത്തിൽ എത്ര ആളുകൾ എന്റെ പുറകെ നടന്നതാ ""അന്നാമ്മ നോക്കി കണ്ണിറുക്കി ..
രാവിലെ തന്നെ ജേക്കബിനെ തപ്പി ഔസേപ്പച്ചൻ ചേട്ടൻ ഇറങ്ങി .. അമേരിക്കൻ കഥകളുമായി രാവിലെ തന്നെ ജേക്കബ് കവലയിൽ സ്ഥാനം പിടിച്ചിട്ടുണ്ട് .......
""ജേക്കബേ ഒന്നിങ്ങു വന്നേ "" പതുക്കെ ജേക്കബിനെ വിളിച്ചു ..
"എന്താടോ അവുസേപ്പേ എന്താ കാര്യം"" അയാൾ നെന്മാറ വെടിക്കെട്ടിനെക്കാളും ഉറക്കെ ആണ് അത് ചോദിച്ചത് .
അരികിലേക്ക് മാറ്റി നിർത്തി ഔസേപ്പച്ചൻ ചേട്ടൻ ചെവിയിൽ വാ ചേർത്ത് ചോദിച്ചു ""എന്താടോ ഈ ഫ്രഞ്ച് കിസ്സ്?? "" അയാൾ ഉറക്കെ ചിരിച്ചു ...
പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു പ്ലാസ്റ്റിക് ഡിഷിൽ അരിയിട്ട് കൊടുക്കുമ്പോൾ കോഴികൊത്തുന്ന പോലെ എന്തൊക്കെയോ കാണിച്ചു .....
""ഇതാണ്........."" കാപ്പി കൂട്ടി ഏതോ ഇംഗ്ലീഷ് നടന്റെ പേരുപറഞ്ഞു
""കണ്ടു പഠിച്ചോ ഞാനാരോടും പറയില്ല"" ...വയസ്സാം കാലത്തു ഓരോരോ ആഗ്രഹങ്ങളെ ""ജേക്കബ് പിറുപിറുക്കുന്നത് അവുസേപ്പുചേട്ടൻ കേട്ടു .മൊബൈൽ കയ്യിലേക്ക് വാങ്ങിക്കുമ്പോൾ കഴിഞ്ഞ ഞായറാഴ്‌ച കുർബാനക്കിടെ അച്ഛൻ പറഞ്ഞ ആറാം പ്രമാണത്തിന്റെ ലംഘനം നടക്കുമോ എന്ന് വിചാരിച്ചു ഫോൺ തിരിച്ചു കൊടുക്കാൻ തുടങ്ങിയതാണ് ...പിന്നെ എന്താണെന്നറിയാൻ ഉള്ള ആഗ്രഹം ഔസേപ്പച്ചൻ ചേട്ടനെ അത് കാണാൻ പ്രേരിപ്പിച്ചു ..
മൊബൈൽ തലകുത്തിപ്പിടിച്ച ഔസേപ്പച്ചായന്റെ നേരെ തിരിഞ്ഞു വന്ന വിഡിയോയിൽ ഫ്രഞ്ച് കിസ്സ് കണ്ടു ......
മൊബൈൽ തിരിച്ചു കൊടുത്തു ജേക്കബിന്റെ മുഖത്ത് നോക്കി പുചിച്ചൊരു ചിരി ചിരിച്ചു തോർത്ത് കുടഞ്ഞു തോളിലിട്ട് ഔസേപ്പേട്ടൻ വീട്ടിലേക്കു നടന്നു ...
വീട്ടിൽ എത്തുന്നതിനു കുറച്ചകലെ വച്ച് തന്നെ റോസിയുടെ കൗ കൗ ശബ്ദം കേൾക്കാമായിരുന്നു .....വീട്ടിലേക്കു ചെന്ന ഔസേപ്പച്ചൻ ചേട്ടനെ കെട്ടിപ്പിടിച്ചു സ്വീകരിച്ചത് കൊച്ചു മക്കളാണ് ....
മക്കളും കൊച്ചു മക്കളും ചാച്ചാ എന്ന് പറഞ്ഞു സ്നേഹിക്കുന്നത് കണ്ടു ഔസേപ്പച്ചൻ ചേട്ടന്റെ കണ്ണ് നിറഞ്ഞു ...
നിറഞ്ഞ കണ്ണ് കൊണ്ട് റോസിയെ നോക്കി റോസ്സി തിരിച്ചും റോസിയുടെയും കണ്ണ് നിറഞ്ഞിരിക്കുന്നത് അച്ചായൻ കണ്ടു സന്തോഷം കൊണ്ടാകാം എന്നു വയസ്സന്റെയും വയസ്സിയുടെയും മുഖം കണ്ടു അവളും മടുത്തു കാണും ...അകത്തേക്ക് കയറുന്നതിനിടയിൽ ഔസേപ്പച്ചൻ ചേട്ടൻ ഓർത്തു
എല്ലാവരോടും കുറച്ചു കുശലം പറഞ്ഞു അടുക്കളയിലേക്കു ചെന്ന ഔസേപ്പച്ചൻ ചേട്ടനോട് അന്നാമ്മ ചേടത്തി പറഞ്ഞു .....""അവർക്കൊക്കെ ആ തോട്ടിൽ പോയി കുളിക്കണമെന്നു നിങ്ങൾ ഒന്ന് കൊണ്ടുപോയി കാണിക്കു "" ....
"പിന്നെ അവര് കാണാത്ത തോടൊന്നുമല്ലല്ലോ അവര് തന്നെ പോയി കുളിക്കട്ടെ ...ഞാൻ മടുത്തു ...നീയിച്ചിരി മോരും വെള്ളം എടുത്തേ """
""ചാച്ചാ ഞങ്ങള് തോട്ടിൽ പോകുവാ ചാച്ചൻ വരുന്നോ ???""മൂത്ത മകളാണ് .""".നിങ്ങള് പൊക്കോ ചാച്ചൻ പുറകെ വന്നോളാം ""ഔസേപ്പച്ചൻ ചേട്ടൻ പറഞ്ഞു .
എല്ലാരും ആടിപ്പാടി തോട്ടിലേക്ക് പോയി ...
മോരുമായി വന്ന അന്നാമ്മ അത് സ്വന്തം അച്ചായന്റെ കയ്യിലേക്ക് വച്ച് കൊടുത്തിട്ട് ചോദിച്ചു ""രാവിലെ ഓടി ഇറങ്ങിപ്പോയ കാര്യം നടന്നോ ""
""എന്ത്""ഒന്നും അറിയാത്തവനെ പോലെ അച്ചായൻ ചോദിച്ചു ...
"""എനിക്കറിയാം ..എന്നിട്ട് മനസ്സിലായോ അത് എന്നാ ഉമ്മയാണെന്നു ""അന്നാമ്മ പതുക്കെ ചോദിച്ചു
'"ഉം "മറുപടി ഒരു മൂളലായിരുന്നു ...
""എന്നാ ഉമ്മയാ ""ചേടത്തിയുടെ മുഖത്ത് നാണം ...
""അതൊണ്ടല്ലോ..""...
"അത് "" അന്നാമ്മയ്ക്കു ആകാംഷ ..
"അന്ന് നിന്റെ അപ്പൻ നീ ഇറങ്ങിപോന്നതിന്റെ പുറകെ അന്വേഷിച്ചു വന്നപ്പോൾ ഏലക്കാട്ടിൽ നമ്മൾ ഒളിച്ചിരുന്നില്ലേ അന്ന് ആ മഴയത്തു നീ കെട്ടിപ്പിടിച്ചുഎനിയ്ക്കൊരു ഉമ്മ തന്നില്ലേ ..പിന്നീട് നമ്മളെന്നും ആവർത്തിച്ചു കൊണ്ടിരുന്ന ആ ഉമ്മ അതാണ് ....അതാണ് ഫ്രഞ്ച് കിസ്സ് ..... ഔസേപ്പച്ചൻ ചേട്ടൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു
അന്നാമ്മയും കുറച്ചു നേരം പഴയ ആ ഓർമകളിലേക്ക് പോയി എന്ന് തോന്നുന്നു ...അന്നാമ്മ ചേടത്തി അച്ചായന്റെ കയ്യിൽ പിടിച്ചു കുറച്ചു നേരം നിന്നു ..റോസ്സി നിർത്താതെ കുരയ്ക്കുന്നത് കേട്ടാണ് ചേടത്തി കയ്യെടുത്തത് .
അപ്പോളേക്കും കുളിക്കാൻ പോയവർ തിരിച്ചു വന്നിരുന്നു
മുറ്റത്തു ഇറങ്ങി നിന്ന ഔസേപ്പച്ചായനെ നോക്കി റോസ്സി എന്തോ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു ...റോസിയുടെ മുഖത്തും ചെറിയ നാണം ഉണ്ടോ എന്നൊരു സംശയം ..കാരണം റോസിയുടെ കൂടിന്റെ നേരെ ആണ് അടുക്കളയുടെ ജനൽ ...ഇനി എന്തേലും അറിയണേൽ റോസിയോട് തന്നെ ചോദിക്കണം .....

By: Anvin George

സർക്കാരുദ്യോഗസ്ഥ

Image may contain: 1 person


By Anvin George
ഡിഗ്രി കഴിഞ്ഞിട്ട് ഒരുപാട് കാലം കഴിഞ്ഞിരുന്നു പി എസ് സി പരീക്ഷയ്ക്ക് ഫീസ് ഇല്ലാത്തതു കൊണ്ട് സ്വന്തം ജില്ലയിൽ വരുന്ന ടെസ്റ്റ്‌ ഒക്കെ എഴുതി..എന്റെ ഉത്തരങ്ങളും പി എസ് സി പ്രതീക്ഷിക്കുന്ന ഉത്തരങ്ങളും ഒത്തു നോക്കുമ്പോൾ ചേരാതെ വരുന്നത് കൊണ്ട് സർക്കാർ ജോലി എന്നത് ഒരു നടക്കാത്ത സ്വപ്നമായി കൊണ്ട് നടന്നിരുന്നു
എങ്ങനെയോ പോലീസ് കോൺസ്റ്റബിൾ എഴുത്തു പരീക്ഷ പാസ്സ് ആയതാണ് എടുത്തു പറയാനുള്ള നേട്ടം..വളരെ സന്തോഷത്തിൽ വെല്ലിംഗ്ടൺ ഐലണ്ടിലേക്കു ചെന്ന എന്നെ കാത്തു കിടന്നതു കടുത്ത പരീക്ഷണങ്ങൾ ആയിരുന്നു ..
അതിന്റെ ഫിസിക്കൽ ടെസ്റ്റിൽ അവസാനം ഓടിയെത്തിയ ഞാൻ എന്റെ കഴിവ് തെളിയിച്ചു... ഒന്നാം റൗണ്ടിൽ ശരവേഗത്തിൽ പാഞ്ഞുപോയ എന്നെ മൂന്നാം റൗണ്ട് ഓടിക്കൊണ്ടിരുന്ന ചേട്ടൻ നോക്കി ആക്കി ചിരിച്ചതോടെ അവിടെ ഇരുന്ന ഏതോ പോലീസ് കാരന്റെ തൊപ്പിയും എടുത്തോണ്ട് ഞാൻ വീട്ടിലേക്കു പോന്നു...
കോൺസ്റ്റബിൾ എഴുത്ത് പരീക്ഷ പാസ്സായപ്പോൾ ലിസ്റ്റിൽ വരാൻ പറ്റുമെന്നു മനസ്സിലായി...
അങ്ങനെ ആണ് പി. എസ്. സി കാര്യമായിട്ട് എടുത്തു കോച്ചിംഗിനു പോകാൻ ആരംഭിച്ചത്...
അങ്ങനെ കോച്ചിംഗ് ക്ലാസ്സിൽ പോയി തുടങ്ങി..
പി എസ് സി ക്ലാസ് എന്നെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതം ആയിരുന്നു ..
സർ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും ഉത്തരം പറയുന്ന കുറെ കുട്ടികൾ.... കുട്ടികൾ എന്നു പറയാൻ പറ്റില്ല... അത്യാവശ്യം പ്രായമുള്ളവർ വരെയുണ്ട്....
അവരുടെ ഒക്കെ ഏറ്റവും വല്യ പ്രത്യേകത അവർക്കൊക്കെ എല്ലാ ഉത്തരവും അറിയാം എന്നതാണ് .
എല്ലാ ഉത്തരവും അറിഞ്ഞിട്ടും ഇവർക്കൊന്നും എന്തേ ഇത് വരെ ജോലി കിട്ടിയില്ല... എന്നത് ഇപ്പോളും മനസ്സിലായിട്ടില്ല...
പിന്നെ നാട്ടുകാരെ പേടിച്ചു വരുന്ന കുറെ ആളുകൾ .
"ഞാൻ പി എസ് സി പഠിക്കുന്നുണ്ട് ഉടനെ ജോലി കിട്ടും ""എന്ന മറുപടിയുമായി നാട്ടുകാരുടെ മുന്നിലൂടെ നെഞ്ചും വിരിച്ചു നടക്കുന്നവർ
അതിലെ ഏറ്റവും മിടുക്കിയെ പ്രേമിച്ചു സർക്കാർ ഉദ്യോഗസ്ഥയുടെ ഭർത്താവ് ആകാൻ വരുന്നവർ...
അങ്ങനെ അങ്ങനെ
ഇതിലൊന്നും പെടാതെ ഞാൻ... ചുമ്മാ ക്ലാസ്സിൽ വട്ടം കറങ്ങിയിരുന്നു...
വെറുതെ ഇരിക്കുന്നതിനിടയിൽ ക്ലാസ്സിലെ പെൺകുട്ടികളെ ഒന്ന് പാളി നോക്കി...വായിൽ നോട്ടം ഒന്നുമല്ല കേട്ടോ ആരൊക്കെ ഉണ്ടെന്നറിയാൻ വേണ്ടി മാത്രം.
നെറ്റിയിൽ കുങ്കുമം ഉള്ളതും ഇല്ലാത്തതുമായ കുറെ സ്ത്രീജനങ്ങൾ...
വീട്ടിൽ അമ്മായി അമ്മയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ വന്നിരിക്കുന്ന കുറെ
മുഖങ്ങൾ ആക്കൂട്ടത്തിൽ കാണാൻ പറ്റി...അവരൊക്കെ ഇരുന്നുറങ്ങുകയാണ് ..
അങ്ങനെ ക്ലാസ് മുന്നോട്ട് പോയിക്കൊണ്ടിരുന്നു ..
ക്ലാസിനു പോയിട്ട് ആദ്യമായി വന്ന പരീക്ഷയിൽ പി. എസ്. സിയുടെ നൂറു ചോദ്യവും കറുപ്പിച്ച ഞാൻ ബാക്കിയുള്ളവർക്കു മാതൃക ആയി...
ക്ലാസ്സിൽ നിന്നും കിട്ടിയ ഉത്തര സൂചികയിൽ കൂട്ടി നോക്കി മൈനസ് ഇരുപത് വരെ ആയപ്പോൾ മാർക്ക് കൂട്ടി നോക്കുന്ന പരിപാടി നിർത്തി..
പി. എസ്. സി പരീക്ഷ എഴുതി പാസ്സായി ജോലി കിട്ടിയവരൊക്കെ എനിക്ക് അത്ഭുതം ആയിരുന്നു.... അവരൊക്കെ എന്റെ ഹീറോസ് ആയിരുന്നു..
എങ്ങനേലും അടുത്ത പരീക്ഷ പാസ്സ് ആകുമെന്ന് വിചാരിച്ചു മരിച്ചു പോയ മുത്തച്ഛന്റെ ഫോട്ടോയുടെ തലയിൽ തൊട്ട് സത്യം ഇട്ടിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്..ഇല്ലേൽ മുത്തച്ഛന്റെ തല മൊട്ടയടിച്ചേക്കാം എന്നൊന്നും നേരം സമയം കിട്ടിയില്ല
എന്നും പാട്ടൊക്കെ കേട്ട് പോകുന്ന പ്രൈവറ്റ് ബസ് അന്ന് എനിക്ക് കിട്ടിയില്ല
പുറകെ വന്നത് ഒരു കെ എസ് ആർ ടി സി ബസ്സ് ആണ്...
അത്യാവശ്യം തിരക്കുണ്ടായിരുന്നു...
നിന്നു പോകുന്നതിനിടയിൽ പെൺകുട്ടികൾ നിൽക്കുന്ന ഭാഗത്തേക്ക്‌ അറിയാതെ എന്റെ കണ്ണ് തിരിഞ്ഞു പോയി...മനസ്സ് എത്ര ശ്രമിച്ചിട്ടും കണ്ണ് എന്നെ അനുസരിക്കാൻ തയ്യാറല്ലായിരുന്നു
അവിടെ എന്റെ കൂടെ പഠിക്കുന്ന ഒരു ചേച്ചി എന്നെ നോക്കി ചിരിച്ചു....
പെട്ടെന്ന് തല വെട്ടിച്ചു മാറ്റിയ ഞാൻ എന്റെ മുന്നിൽ
"ടിക്കറ്റ്" എന്നു പറഞ്ഞു നിൽക്കുന്ന നീല കണ്ണുള്ള സുന്ദരിയെ ആണ്...
""എങ്ങോട്ടാണ് "" അവർ ചോദിച്ചു...
""രണ്ടു പാല അല്ല ഒരു പാല""
"രണ്ടോ അതോ ഒന്നോ ""വീണ്ടും അരിപ്പല്ലു കാണിച്ചു അവർ ചോദിച്ചു
"ഒന്ന് "" ഞാൻ പറഞ്ഞു....
""പന്ത്രണ്ടു രൂപ ""മധുര ശബ്ദം
ഞാൻ അന്തസ്സായിട്ട് ഒരു നൂറു രൂപ എടുത്തു നീട്ടി...
""ചില്ലറയില്ലേ ""വീണ്ടും നീലക്കുപ്പായത്തിലെ നീലക്കണ്ണുള്ള സുന്ദരി
""ഇല്ല ""
""രാവിലെ ചില്ലറ ഇല്ലാതെ വന്നാൽ എന്നാ ചെയ്യാനാ ""
ആ സുന്ദരി അവളുടെ കയ്യിലിരുന്ന കുറച്ചു നൂറ് രൂപ കാണിച്ചു ചോദിച്ചു...
ഒന്നും മിണ്ടാതെ ഞാൻ എന്റെ കയ്യിലെ നൂറ് രൂപ നീട്ടി നിന്നു...
അവൾ പുറകോട്ടു പോയി....
ആ പെൺകുട്ടിയുടെ സൗന്ദര്യത്തേക്കാൾ ഞാൻ ആകൃഷ്ടനായത് പി എസ് സി എഴുതി പാസ്സായ അവളുടെ തലയ്ക്കു ചുറ്റും ഒരു വെള്ളി വെളിച്ചം വലയം ചെയ്തു നിക്കുന്നത് ഞാൻ കണ്ടപ്പോളാണ് .
. ആ നീലയുടുപ്പിൽ വന്ന നീല കണ്ണുള്ള സുന്ദരിയെ ബഹുമാനിച്ചു ഞാൻ മിണ്ടാതെ നിന്നു...
എവിടെ നിന്നോ ഒപ്പിച്ച ചില്ലറയുമായി വന്നു എന്റെ കയ്യിലിരുന്ന നൂറു രൂപ വാങ്ങിച്ചു അവൾ ബാക്കി തന്നു...
ക്ലാസ്സിൽ ചെന്ന് പഠിക്കാനായി ഇരുന്ന ഞാൻ അറിയാതെ പോക്കറ്റിൽ കയ്യിട്ടപ്പോൾ അവൾ തന്ന പന്ത്രണ്ടു രൂപയുടെ ടിക്കറ്റ് കിട്ടി..
അതിൽ അവളുടെ നീല കണ്ണുകൾ തെളിഞ്ഞു വരുന്നതായി എനിക്ക് തോന്നി....
പിന്നെ അറിയാല്ലോ. സാധാരണ പോലെ
പ്രൈവറ്റ് ബസ് നമ്മള് ഉപേക്ഷിച്ചു...
കെ എസ് ആർ ടി സി ബസ്സിൽ സ്ഥിരമായി കയറാൻ തുടങ്ങിയ എനിക്ക് ഒരു കാര്യം മനസ്സിലായി...
ആ നീല കണ്ണുകളെ സ്നേഹിക്കുന്ന ഏക വ്യക്തി ഞാൻ മാത്രമല്ല...
കുറെ ആളുകൾ അവളെ നോക്കി വെള്ളം ഇറക്കുന്നത് കണ്ടു...
കുറെ ചുള്ളൻ പിള്ളേർ ഉണ്ട്... അതിനിടയിൽ ഈ കോലം വെച്ചോണ്ട് ഞാൻ എന്നാ ചെയ്യാനാ
എങ്കിലും അവൾ നോക്കാത്തപ്പോൾ അവളറിയാതെ അവളെ നോക്കി ഞാൻ സംതൃപ്തനായി...
എന്നും അവളെ കണ്ടു കണ്ടു അവളെ എന്റേത് ആക്കണമെന്ന മോഹം മനസ്സിൽ ശക്തമായി വളർന്നു
ഒന്ന് മിണ്ടാൻ എങ്കിലും പറ്റിയിരുന്നെങ്കിൽ.... വല്ലാതെ ആഗ്രഹിച്ചു....
നല്ല തിരക്കുള്ള ഒരു ദിവസം...
പിന്നിൽ കൂടി കയറിയ ഒരാൾ എന്റെ കാലിൽ ചവുട്ടി ഞെരുക്കി ആ തിരക്കിനിടയിൽ കൂടി മുന്നിലെത്തി..
ഒരു പെൺകുട്ടിയുടെ തൊട്ടു പുറകിലായി നിന്നു....
സാധാരണ കയറുമ്പോൾ ആളുകൾ സ്ഥലം ഉള്ളിടത്തു ഇടം പിടിക്കുകയാണല്ലോ ചെയ്യുന്നത്...
ഫുൾ കൈ വെള്ള ഷർട്ട്‌ വൃത്തിയായി ധരിച്ചിരിക്കുന്നു...
സ്ത്രീകൾ നിക്കുന്നതിന്റെ പുറകിലെത്തി ഒരു പെൺകുട്ടിയുടെ പിന്നിലായി അയാൾ സ്ഥലം പിടിച്ചു ആദ്യത്തെ ബ്രേക്ക് ഇടലിൽ തന്നെ അയാളുടെ കൈ ആ പെൺകുട്ടിയുടെ കയ്യുടെ മുകളിൽ വച്ചു.... അവൾ ഒന്ന് തിരിഞ്ഞു നോക്കി...
അവളുടെ കണ്ണിൽ നിസ്സഹായത നിഴലിച്ചതു കണ്ണ് നീരായി ഒഴുകാൻ തുടങ്ങുന്നത് ഞാൻ കണ്ടു
ഒന്നും മിണ്ടാത്തത് കൊണ്ടാവാം അയാൾ പെൺകുട്ടിയുടെ പുറത്തു കൈ വെച്ചു... അവൾ കുറച്ചു കൂടി മുന്നോട്ടു കയറി നിന്നു...
തൊട്ടടുത്ത് ഇരുന്ന സ്ത്രീയോട് അവൾ എന്തോ പറഞ്ഞു... മിണ്ടാതെ നിക്കാൻ ആ സ്ത്രീ ആംഗ്യം കാണിച്ചു ..
ആ സ്ത്രീ പ്രതികരിക്കാത്തത് എനിക്ക് വിഷമം ആയി...
ആ കുട്ടി അല്ലെങ്കിൽ ആ സ്ത്രീ എന്തെങ്കിലും പറഞ്ഞാലേ നമ്മൾക്ക് ബാക്കി പറയാൻ പറ്റു എന്നെനിക്ക് തോന്നി
ഇത് മുതലാക്കി അയാൾ ചേർന്ന് നിന്നു രണ്ടു കയ്യും അവളുടെ ശരീരത്തിൽ തൊട്ടു...
അവൾ വട്ടം തിരിഞ്ഞു നോക്കി....ആരെങ്കിലും സഹായിക്കാൻ ഉണ്ടോ എന്നാകാം .എനിക്കതു സഹിക്കാനായില്ല..
അയാളോട് മാറി നിക്കാൻ പറയു എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചു... അവൾ എന്നെ ഒന്നൂടി നോക്കി...
മാറി നിക്കാൻ പറ... ഞാൻ അറിയാതെ ഉറക്കെ പറഞ്ഞു....
അവൾ സകല ശക്തിയും സംഭരിച്ചു അയാളെ തള്ളി മാറ്റി...
"നാണമില്ലെടാ നിനക്ക്... വീട്ടിൽ ആരുമില്ലേ... ""
അവൾ അത്രയും പറഞ്ഞു.... എന്നെ നോക്കി...
പിന്നെ എന്റെ ഊഴമായിരുന്നു...
""കുറെ നേരമായല്ലോ താൻ '' എന്നു ഞാൻ പറഞ്ഞതും ബസിലെ ആളുകൾ പ്രശനം ഏറ്റെടുത്തു..
അത് ഇടിയും തെറിയും ആയി മാറ്റി..
അയാൾ അടുത്ത സ്റ്റോപ്പിൽ ചാടിയിറങ്ങി .... അയാൾ ഓടി...
ആ പെൺകുട്ടി ഇറങ്ങുന്നതിനു മുൻപേ നന്ദി പറയാൻ വരുന്നതും സ്വപ്നം കണ്ടു ഞാൻ ഇരുന്നു ..
പക്ഷെ വണ്ടിയിൽ നിന്നിറങ്ങിയ ആ പെൺകുട്ടി എന്നെ തിരിഞ്ഞു പോലും നോക്കാതെ എങ്ങോട്ടോ പോയി..
ഇത് കണ്ട നമ്മുടെ നീല കണ്ണുള്ള കണ്ടക്ടർ എന്റെ അടുത്ത് വന്നു പറഞ്ഞു.... ""അയാൾ മിക്കവാറും ഈ ബസിൽ വരും ഇത് തന്നെ ആണ് ആശാന്റെ കലാപരിപാടി... ഇയാളാണോ ആ കുട്ടിക്ക് ഉപദേശം കൊടുത്ത മഹാൻ ""അവൾ എന്നെ നോക്കി ചിരിച്ചു...
അടുത്ത ദിവസം എന്റെ ഇഷ്ടം കണ്ടക്ടറെ അറിയിക്കാനായി ഒരുങ്ങി മിടുക്കനായി ഞാൻ ചെന്നു .
പക്ഷെ പിന്നീടുള്ള കുറച്ചു ദിവസം നീല കണ്ണുള്ള. ആ സുന്ദരിയെ ഞാൻ കണ്ടില്ല...
പിന്നീട അവളെ കാണുമ്പോൾ നെറ്റിയിൽ അവൾ സിന്ധുരം തൊട്ടിട്ടുണ്ടായിരുന്നു..
കഴുത്തിൽ താലിയും .
...
എന്റെ സർക്കാർ ഉദ്യോഗസ്ഥയായ നീല കണ്ണുള്ള ഭാര്യ എന്ന സ്വപ്നം അവിടെ തകർന്നു വീണു..
സ്ഥിരം വായി നോക്കികളുടെ ശല്യവും ബസിൽ അതോടെ ഇല്ലാതായി....
"'അവ എന്നെ എന്നെ തേടി വന്ന അഞ്ചലേ"" എന്ന പാട്ടു തുടർച്ചയായി കേട്ടുകൊണ്ട് എന്റെ പി എസ് സി തുടർന്നു........പക്ഷെ എനിക്ക് ഒരു ജോലിയും കിട്ടിയില്ല എന്ന് മാത്രമല്ല ആ നീലക്കണ്ണുള്ള സുന്ദരി ഗർഭിണി ആവുന്നതും വണ്ണം വെക്കുന്നതും മെലിയുന്നതും വീണ്ടും ഗർഭിണി ആവുന്നതും വണ്ണം വെക്കുന്നതും മെലിയുന്നതും ഒക്കെ എന്റെ കണ്മുന്നിൽ കണ്ടുകൊണ്ട് അതെ കെ എസ് ആർ ടി സി യിൽ ഞാൻ യാത്ര തുടർന്നു .
കഥ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല ..ഇതൊക്കെ പറയാൻ കാരണം നാളെ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകത ഉള്ള ഒരു ദിവസമാണ് .... നീലക്കണ്ണുള്ള ആകണ്ടക്റ്റർ സുന്ദരി രണ്ടാമതും മെലിഞ്ഞതിനു ശേഷം ഏകദേശം രണ്ടു വർഷങ്ങൾക്കു ശേഷം കല്യാണമാണ്...
വധു യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആണ് ..എന്റെ ആഗ്രഹം പോലെ തന്നെ ഒരു സർക്കാരുദ്യോഗസ്ഥയെ എനിക്ക് കിട്ടി ...
ഒന്നര വർഷത്തെ മാരക പ്രണയത്തിനു ശേഷമുള്ള വിവാഹം ആരാണെന്നു മനസ്സിലായോ ??
അന്ന് ബസിൽ ഞാൻ കട്ട സപ്പോർട്ട് കൊടുത്ത ആ പെൺകുട്ടി ..
കണ്ടക്ടർ രണ്ടാമതും പ്രസവിക്കാൻ ലീവ് എടുത്തു പോയതിനുശേഷം കണ്ടക്ടർക്ക് ഉണ്ടാകുന്ന കൊച്ചു ആണോ പെണ്ണോ എന്ന് അനാവശ്യമായി ചിന്തിച്ചു ഇരിക്കുമ്പോളാണ് ...അന്ന് നന്ദി പറയാതെ പോയ ആ പെൺകുട്ടിയെ അതെ ബസ്സിൽ വച്ച് തന്നെ കണ്ടത്..
പിന്നീട് പലപ്പോളും കാണുമായിരുന്നു. ഒരിക്കൽ മിണ്ടി...
കുറെ കാലം കാപ്പികുടിച്ചും നല്ല മട്ടൻ ബിരിയാണി കഴിച്ചും ഒക്ക്കെ നടന്നതിന് ശേഷം എന്റെ ഇഷ്ടം തുറന്നു പറഞ്ഞു..പിന്നീട്ട് അവളെ നിർബന്ധിച്ചു എന്റെ കൂടെ കൂടെ കോച്ചിംഗിനു കൂട്ടികൊണ്ടു പോകാൻ തുടങ്ങി ...
ഞാനും അവളും മത്സരിച്ചാണ് പഠിച്ചത് പക്ഷെ ദൈവാനുഗ്രഹത്താൽ അവൾക്കു പെട്ടെന്ന് തന്നെ ജോലി കിട്ടി....എന്റെ കഴിവ് ഞാൻ തന്നെ രണ്ടു പ്രാവിശ്യം സമ്മതിച്ചു .
പെണ്ണ് കെട്ടാൻ വേണ്ടി പലരും ചെയ്യുന്നത് പോലെ ഞാനും ദുബായ് ഒക്കെ ഒന്ന് കറങ്ങി....
പെണ്ണിന്റെ വീട്ടുകാർ കല്യാണം ആലോചിച്ച സമയത്തു പയ്യന് ഗൾഫിൽ ജോലി... പോരെ...
പിന്നെയെ അന്ന് ബസിൽ അവളുടെ കൂടെ ഉണ്ടായിരുന്നത് ആ സ്ത്രീ അവളുടെ അമ്മയായിരുന്നു....
പലരും പേടിക്കുന്നത് പോലെ ഇപ്പോളത്തെ എന്റെ അമ്മായി അമ്മ അന്ന് പേടിച്ചു പോയിരുന്നു....
പ്രതികരിക്കുന്നത് തെറ്റാണ്, നാണക്കേടു ആണെന്നും വിചാരിച്ച്‌..
ഇങ്ങനെ ഒക്കെ ഉണ്ടായാൽ പ്രതികരിച്ചോണം... ഒന്നും നോക്കണ്ട... ആരേലുമൊക്കെ സപ്പോർട്ട് ചെയ്തോളും അല്ല പിന്നെ..
"ഞാൻ ഇനി ജോലിക്കൊന്നും പോകുന്നില്ല കേട്ടോ...
ഭാര്യക്ക് ജോലി ഉണ്ടല്ലോ...""എന്ന് അമ്മയോട് പറഞ്ഞതും അടുക്കളയിൽ കിടന്ന പഴയ തക്കാളിക്ക എടുത്തു 'അമ്മ എനിക്കിട്ടെറിഞ്ഞു ..അടുത്ത് ആഴ്ച മുതൽ പി എസ് സി സീരിയസ് ആയി എടുക്കണം....
പിന്നെ കണ്ടക്ടർക്ക് എത്ര പിള്ളാരായെന്നു ഒന്ന് അന്വേഷിക്കണം...
കണ്ടക്ടറോട് ഒരു വാശി ബാക്കി കിടപ്പുണ്ട്.....
മക്കളുടെ എണ്ണം കൊണ്ട് ആ വാശി ഞാൻ കാണിക്കും... കണ്ടക്ടർക്ക് മൂന്നു മക്കളാണെങ്കിൽ എനിക്ക് നാല് ..
അല്ല പിന്നെ................എന്നോടാ കളി ..

ആഞ്ഞിലിക്കാ വിള

Image may contain: 4 people, people smiling, outdoor
Anvin George
വൈകുന്നേരത്തെ ക്രിക്കറ്റ്‌ കളിയൊക്കെ കഴിഞ്ഞു ദേഹത്ത് പന്ത് കൊണ്ടതിന്റെ പാടൊക്കെ എണ്ണി വീട്ടിലേക്കു നടക്കുമ്പോൾ ആണ് വഴിയരികിൽ നിന്ന ആഞ്ഞിലിയിൽ അസ്തമയ സൂര്യന്റെ രശ്മികളേറ്റു തിളങ്ങി നിൽക്കുന്ന നല്ല പഴുത്ത ആഞ്ഞിലിക്കാ വിള കണ്ടത്.....
എനിക്കെതിരെ ഓരോവറിലെ അഞ്ചു പന്തും സിക്സ് അടിച്ചു എന്നെ കളിയാക്കി കൂടെ വന്ന ചങ്ക് സുരേഷിനോട് പെട്ടെന്ന് വീട്ടിൽ പൊക്കോളാൻ പറഞ്ഞിട്ട് ഞാൻ ആഞ്ഞിലിയിൽ വലിഞ്ഞു കയറി....
കളിച്ചു മടുത്തിരുന്നതിനാലും നല്ല വിശപ്പ് ഉണ്ടായിരുന്നതിനാലും നല്ല വേഗത്തിൽ വലിഞ്ഞു കയറി...
കുരങ്ങിന്റെ പരിണാമമാണ് മനുഷ്യൻ എന്നു പറയുന്നത് വെറുതെയല്ല... ഇതും ഒരു കാരണം ആയേക്കാം..
മുകളിൽ എത്തി ആദ്യത്തെ വിള പറിക്കാൻ കൈയ്യെത്തി പിടിച്ചതും എന്റെ അരയിൽ നിന്നും മുണ്ട് പറിഞ്ഞു താഴേക്കു പോയി അത് കുറച്ചു താഴെയായി ഒരു ശിഖരത്തിൽ തട്ടി നിന്നു.....
എന്താണെന്നറിയില്ല മുണ്ടും ഞാനും തമ്മിൽ ചേരില്ല .. രാത്രിയിൽ അങ്കം വെട്ടിനു പോകുന്ന ആരോമൽ ചേകവർ ധരിക്കുന്നതിലും മുറുകെ കെട്ടിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ പുതപ്പ് മുണ്ടും മുണ്ട് പുതപ്പുമായി മാറുന്ന മാന്ത്രിക കാഴ്ചയാണ് കാണാറുള്ളത്..
ഏതോ ഒരു ദേശാടന പക്ഷി എന്റെ തലയ്ക്കു മുകളിലൂടെ വന്നു എന്നെ ഒന്ന് നോക്കി ...അമേരിക്കൻ ഐക്യ നാടുകളിൽ നിന്നും വന്ന പക്ഷി എന്റെ വസ്ത്രധാരണം കണ്ടു ദൈവമേ ഞാൻ യാത്ര തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തിയോ എന്ന് ചോദിച്ചു വട്ടം കറങ്ങി തിരിച്ചു പോയി .
ഇന്നലെ എങ്ങാനും ആയിരുന്നു എനിക്കീ അവസ്ഥ ഉണ്ടായതെങ്കിൽ ഇങ്ങനെ ഒന്നുമായിരിക്കില്ല സംഭവിക്കുന്നത്..
.
ഭാഗ്യം ഇന്നെന്തായാലും അടിയിൽ വസ്ത്രം ഉണ്ട്... കഴിഞ്ഞ ദിവസം ക്രിക്കറ്റ്‌ കളിക്കിടയിൽ കിട്ടിയ ഒരു ഏറു അതാണ് ഇന്നു എന്നെക്കൊണ്ട് അതിടാൻ പ്രേരിപ്പിച്ചത്...എന്റമ്മോ ഉപ്പൂറ്റിയിൽ കുത്തി ചാടിപ്പോയ് ...
എന്തായാലും ഇരുട്ടാകും എന്നാൽ പിന്നെ രണ്ടു മൂന്നു എണ്ണം കൂടി പറിച്ചിട്ട്‌ താഴെക്ക് ഇറങ്ങാം... ഇറങ്ങുന്ന വഴി മുണ്ടും എടുത്തോണ്ട് പോകാം എന്നു വിചാരിച്ചു പഴുത്ത നാലു ആഞ്ഞിലിക്കാ വിള പറിച്ചു..വായിൽ കടിച്ചു പിടിച്ചു...
താഴെ ആളില്ലാത്ത ഏതോ രാഷ്ട്രീയ പാർട്ടിയുടെ അനാഥമായ കൊടി പോലെ എന്റെ മുണ്ടു കിടന്നാടുന്നത് ഞാൻ നോക്കി ചിരിച്ചു ..
പതുക്കെ താഴെക്ക് ഇറങ്ങാൻ തുടങ്ങിയതും എന്തോ പൊട്ടുന്ന ഒരു ശബ്ദം കേട്ടു... മരം ഒടിഞ്ഞതാണോ എന്നൊരു സംശയം ഉണ്ടായെങ്കിലും താഴെ ഒരു സ്കൂട്ടർ വന്നു പഞ്ചർ ആയതാണ് എന്നു മനസ്സിലായി...
ഒന്നൂടി സൂക്ഷിച്ചു നോക്കി രണ്ടു പെൺകുട്ടികൾ ആണ്... വര്ഷങ്ങളായി പുറകെ നടക്കുന്ന അമ്മുവും പിന്നെ അവളുടെ ബന്ധു ആണെന്നു തോന്നുന്നു...ആ കുട്ടിയെ മുൻപ് ഇവിടെ കണ്ടിട്ടില്ല...അല്ലേലും നമ്മൾ അറിയാത്ത ഏത് കുട്ടി ആണ് ഈ പഞ്ചായത്തിൽ ഉള്ളത് ..
ഏഴു പ്രാവിശ്യം ഇഷ്ടമാണെന്നു പറഞ്ഞിട്ടും തിരിച്ചൊന്നും പറയാത്ത അവൾക്കു മുന്നിൽ ആഞ്ഞിലിയിൽ തൂങ്ങിയിറങ്ങി നമ്മുടെ ധൈര്യം കാണിക്കാം പിന്നെ അവൾക്കു ഒരു ആഞ്ഞിലിക്കാ വിളയും കൊടുക്കാം അല്ല പിന്നെ...
അയ്യോ അതെങ്ങനെ കൊടുക്കും?അപ്പോഴാണ് ഉരിഞ്ഞു കിടക്കുന്ന ഉടുതുണിയുടെ കാര്യം ഓർത്തത്.. അമ്മുവിനെ കണ്ടപ്പോൾ മുണ്ടിന്റെ കാര്യം ഇടയ്ക്ക് മറന്നു പോയി..
ഇവിടുന്നു അനങ്ങിയാൽ മരം കുലുങ്ങും അവർ മുകളിലേക്ക് നോക്കും മാനം പോകും...
അവർ പോകട്ടെ.. അന്നിട്ട്‌ ഇറങ്ങാം.. നമ്മുടെ അടുത്താ കളി...
അമ്മു ഫോൺ എടുത്തു ആരെയോ വിളിച്ചു....
""അച്ഛാ വണ്ടി ഗ്രൗണ്ടിന്റെ അടുത്ത് വെച്ച് പഞ്ചർ ആയി...ഞങ്ങൾ ഇവിടെ തന്നെ കണ്ടേക്കാം.. അച്ഛൻ ആളെ വിളിച്ചോണ്ട് വന്നാൽ മതി.... ""
അവൾ ഫോൺ വച്ചു......
ആദ്യം ഉണ്ടായ ആവേശം വിയർപ്പു തുള്ളികൾ ആയി പുറത്തോട്ടു പോയി...അത് കണ്ണീരാകാൻ അധിക സമയം എടുക്കില്ല എന്നെനിക്കു മനസ്സിലായി ..
കയ്യും കാലും തളരരാൻ തുടങ്ങി... അര മണിക്കൂർ ആയി മരത്തിൽ പിടിച്ചു ഇരിക്കുന്നു...
ഇറങ്ങിപോടാ മരത്തിൽ നിന്നും എന്നു പലവട്ടം മനസ്സ് പറഞ്ഞതാണ്.. മുണ്ട് കിടക്കുന്ന ചില്ല തൊട്ടു താഴെ ആണ്... പക്ഷെ അവിടം വരെ ചെല്ലുന്നതിന് മുൻപ് അവര് കാണും...
അണ്ണാന്റെ മിമിക്രി കാണിച്ചു ഇറങ്ങാം... എത്ര ശ്രമിച്ചിട്ടും അണ്ണാന്റെ പോയിട്ട് എന്റെ ശബ്ദം പോലും വന്നില്ല...
ഒരു കടിയൻ ഉറുമ്പ് എന്റെ പുറത്തു കടിച്ചു.... അതും കൈ നീട്ടിയാൽ എത്തില്ല എന്നുറപ്പുളളടിത്ത്..
'നിസ്സഹായവസ്ഥ മുതലാക്കുവാണല്ലേടാ പട്ടി' എന്നു ചോദിക്കാൻ വന്നതാണ്...കടിയൻ ഉറുമ്പിന്റെ അടുത്ത് വേദം പറഞ്ഞിട്ട് കാര്യമില്ലല്ലോ ..
ഒരു ബൈക്കിൽ രണ്ടു പേര് വന്നു ടയർ ഊരി.....
"" പെട്ടെന്ന് വരുവോ ചേട്ടാ.. എങ്കിൽ ഞങ്ങൾ ഇവിടെ നിക്കാം "" അമ്മു പറഞ്ഞു...
""ഒരു അര മണിക്കൂർ .. നിങ്ങൾ വേണമെങ്കിൽ വീട്ടിൽ പൊക്കോളു.. ഞാൻ ഇത് അങ്ങോട്ട്‌ എത്തിച്ചു തരാം ""ബൈക്കിനു പുറകിൽ ഇരുന്നയാൾ പറഞ്ഞു...
""അര മണിക്കൂർ അല്ലെ ഇവിടെ നിന്നോളാം... ""
അമ്മു പറഞ്ഞു..
കുഞ്ഞേ വെള്ളിയാഴ്ച പ്രേതം ഇറങ്ങുമെന്ന് പറയാൻവന്നെങ്കിലും അതോർക്കുമ്പോൾ തന്നെ എനിക്ക് പേടി വന്നത് കൊണ്ട് മിണ്ടിയില്ല
എന്റെ തല കറങ്ങാൻ പോകുന്ന പോലെ തോന്നി....
വായിൽ നിന്നും ആഞ്ഞിലിക്കാ വിള ഓരോന്നായി താഴെ വീണു...
വീട്ടുകാരെ ഒക്കെ ഒന്നു മനസ്സിൽ ഓർത്തു... ഇനി ഒരു പക്ഷെ അവരെ കാണാൻ പറ്റിയില്ല എങ്കിലോ......മരിച്ചാലും അഭിമാനം വിടില്ല ഞാൻ തീരുമാനിച്ചു ,,
ഇരുട്ട് കൂടി വന്നു...
ഞാൻ പതിയെ ഇറങ്ങാൻ തീരുമാനിച്ചു.... അവരെ പേടിപ്പിച്ചു നോക്കിയാലോ.. ശ്രമിക്കാം..
എന്നെ കൊണ്ടു പറ്റാവുന്ന രീതിയിൽ മരം കുലുക്കി ആാാഹാ ഊൗ ഈൗ എന്നലറി...അറിയാവുന്ന മിമിക്രി ഒക്കെ ചെയ്തു ഐഡിയ ഏറ്റു.. അവർ ഓടി...
പെട്ടെന്ന് താഴെ ശിഖരത്തിൽ എത്തി മുണ്ട് എടുത്തു...
പെൺകുട്ടികൾ ഓടുന്ന വഴി അമ്മേ എന്നു നിലവിളിക്കുന്നത് പോലെ തോന്നി..
ഞാൻ താഴെ എത്തി. അവർ കുറച്ചു മാറി നിന്നു ഫോൺ വിളിക്കുന്നുണ്ട്..... അവിടെ കുറച്ചു ആളുകൾ നിൽപ്പുണ്ട് അവരെ കണ്ടാവും അവർ ഓട്ടം നിർത്തിയത്..അവർ ആഞ്ഞിലി ചൂണ്ടി കാണിച്ചു എന്തൊക്കെയോ പറയുന്ന പോലെ തോന്നി....ഇരുട്ടല്ലേ ചുറ്റും,,,,
ആ ഗ്യാപ്പിൽ ഞാൻ രക്ഷപെട്ടു....
ഇന്നു രാവിലെ അമ്പലത്തിൽ ചെന്നപ്പോൾ ഇന്നലെ വൈകിട്ട് ആഞ്ഞിലി ചുവട്ടിൽ കേടായിരുന്ന സ്കൂട്ടർ ഇരുപ്പുണ്ട്...
അമ്പലത്തിൽ കയറിയപ്പോൾ രണ്ടു പേരും നല്ല പ്രാർത്ഥന... നല്ല പോലെ പേടിച്ചു പോയി പാവങ്ങൾ... വല്ല ചരടും ജപിച്ചു കെട്ടാൻ വന്നതായിരിക്കും....എനിക്ക് അവരോടു സഹതാപം തോന്നി...
എന്നെ കണ്ടിട്ട് അവർ നോക്കി പോലുമില്ല... അല്ലേലും അവളോട്‌ എന്നു ഇഷ്ടം ആണെന്ന് ഞാൻ തുറന്നു പറഞ്ഞോ അന്ന് മുതൽ അവൾ എന്നെ നോക്കിയിട്ടില്ല...ആകെ അവൾ പറഞ്ഞത് ""വട്ടാണെങ്കിൽ വല്ല ഭ്രാന്താശുപത്രിയിലും പോയി കിടക്കാനാണ് ""
ഭാഗ്യം അവര് എന്നെ ഇന്നലെ കണ്ടില്ല....എന്റെ മാനം പോയില്ല.... അത് അങ്ങനെ തന്നെ ഉണ്ട്..ഏത് മാനം...
അമ്പലത്തിൽ തൊഴുതു തിരിച്ചു വരുമ്പോൾ അവർ അവിടെ നിൽപ്പുണ്ട്.... അമ്മുവിനെ നോക്കി നോക്കി ഞാൻ മുൻപോട്ടു നടന്നു... പെട്ടന്ന് പുറകിൽ നിന്നും മൃദുവായ ശബ്ദത്തിൽ ഒരു വിളി കേട്ടു....
"" മിസ്റ്റർ ഒടിയൻ ആഞ്ഞിലിക്കാ വിള ""
...........""'
വായിൽ കടിച്ചു പിടിച്ചിരുന്ന ആഞ്ഞിലിക്കായും പോയി ,,മരത്തിനു മുകളിൽ കളയാതെ വച്ചിരുന്ന അഭിമാനവും പോയി ..
തിരിഞ്ഞു നോക്കാതെ ഞാൻ വീട്ടിലേക്കു ഓടി... ഓടുന്ന വഴി മുണ്ടിൽ മുറുകെ പിടിക്കാൻ ഞാൻ മറന്നില്ല.. . പിന്നീടൊരിക്കലും മുണ്ടു പറഞ്ഞുമില്ല ...
പി .എസ് ::ആഞ്ഞിലി മരത്തിൽ ഉണ്ടാകുന്ന ഒരു ഫലമാണ് ടി വിള ..

ഞാനെന്റെ ആശാനെ കാണാൻ

Image may contain: 1 person, beard and closeup

വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഞാനെന്റെ ആശാനെ കാണാൻ പോകുകയാണ്... ആശാനെ കാണാനെന്നു പറഞ്ഞാൽ ആശാനെ മാത്രമല്ല കെട്ടോ ആശാന്റെ മോളെയും കാണണം...
എട്ടു വർഷങ്ങൾക്ക് ശേഷം ഇന്നലെ വൈകിട്ട് ആണ് ഞാൻ എന്റെ വീട്ടിൽ വരുന്നത്.....
എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഈ ഇന്ദുചൂഡൻ വന്നിരിക്കുന്നത് ഗൾഫിൽ നിന്നൊന്നുമല്ല. ആന്ധ്രാപ്രദേശിലെ തെക്കളി എന്ന ഗ്രാമത്തിൽ നിന്നാണ്...
അച്ഛൻ തിണ്ണയിൽ തന്നെ ഉണ്ട് ...
""ബാഗുന്നാര"" എന്ന് ചോദിച്ചു വീട്ടിലേക്കു വന്നു കയറിയ എന്നെ ""കഴിഞ്ഞയാഴ്ച കട്ടോണ്ടു പോയ എന്റെ അലൂമിനിയം കുടം നീ എവിടെ കൊണ്ടുപോയി വിറ്റെടാ "" എന്ന് ചോദിച്ചു കുറ്റിച്ചൂല് പൊക്കിയാണ് 'അമ്മ സ്വീകരിച്ചത്...
എന്റെ താടി വകഞ്ഞു മാറ്റി ഒന്നാം ക്ലാസ്സിൽ സ്കൂളിൽ ചേർക്കാൻ നേരം കാണിച്ച അതെ മറുക് അമ്മയെ കാണിച്ചിട്ടാണ് അലൂമിനിയം പാത്രം കട്ടോണ്ടു പോയ നാടോടി പയ്യനല്ല ഞാൻ എന്ന് തെളിയിച്ചത് ..
വീടിന്റെ ഒരു വശത്തു ആർത്തു വളർന്നു നിൽക്കുന്ന രണ്ടു ചേമ്പുകളിൽ ഒന്ന് എന്നെ ചെറുപ്പം മുതലേ സ്നേഹിച്ചു വഷളാക്കിയ എന്റെ മുത്തച്ഛന്റെ ഓർമയുടെ ബാക്കി ആണെന്ന് മനസ്സിലാക്കാൻ അധികം സമയം എടുത്തില്ല .
അവിടെ മുത്തച്ഛന്റെ ആത്മാവുണ്ട്... കാറ്റത്തു ആടിക്കൊണ്ടിരുന്ന ചേമ്പില എന്നെ അങ്ങോട്ട് മാടി വിളിക്കുന്നതായി തോന്നി ....
ഞാൻ ഇവിടുന്നു പോകുമ്പോൾ ഉറങ്ങി കിടന്ന അദ്ദേഹത്തിന്റെ മടിക്കുത്തിൽ മുറുക്കാൻ വാങ്ങിക്കാൻ വച്ചിരുന്ന കാശും അടിച്ചോണ്ടു പോയതാണ്.ആ കാശിന്റെ ഇരട്ടി പൈസ പലിശയുൾപ്പെടെ കൊടുക്കാൻ കൊണ്ട് വന്നപ്പോൾ എന്റെ മുത്തശ്ശൻ ഇഹലോക വാസം വെടിഞ്ഞു ...
""നീ എന്താടാ ചെറുക്കാ ആ പശുവിനെ കുഴിച്ചിട്ടിടത്തു നോക്കി നിന്ന് പിറുപിറുക്കുന്നെ..നിന്റമ്മ പറഞ്ഞു മോൻ വന്നിട്ടുണ്ടെന്ന് ഇങ്ങോട്ട് കേറി വാടാ ഞാനൊന്നു കാണട്ടെ ""
ദൈവമേ അപ്പൊ ഇങ്ങേരല്ലേ ഇവിടെ കിടക്കുന്നതു...വെറുതെ ഒരു ജാടക്ക് പറഞ്ഞതാണ് ഇരട്ടി പൈസ ഉണ്ടെന്നൊക്കെ ....ഇനി കേട്ട് കാണുവോ ആവോ ..ഞാൻ മുത്തശ്ശന്റെ അടുത്തേക്ക് ചമ്മിയ മുഖവുമായി നടന്നു ..
ഇന്നലെ വീട്ടുകാരുടെ കൂടെ ഭക്ഷണം ഒക്കെ കഴിച്ചു വീട്ടിൽ കിടന്നുറങ്ങി...പഴയ കിടക്കയുടെ മണം എന്നെ ഗൃഹാതുരത്വത്തിൽ ആറാടിച്ചു ..
രാവിലെ ഇറങ്ങിയതാണ് ആശാന്റെ വീട്ടിലേക്കു ....
ഒരു ഓട്ടോ വിളിച്ചു...നാടു മുഴുവൻ മാറിയിരിക്കുന്നു......
കൃത്യം ഇരുപത് വയസ്സുള്ളപ്പോൾ ആശാന്റെ വീട്ടിൽ നിന്നും പോയതാണ് കർണാടകയിലേക്ക്...
പത്താം ക്ലാസ്സ്‌ തോറ്റു ചുമ്മാ കറങ്ങി നടക്കുമ്പോൾ ആണ് അച്ചനു വയ്യാതെ ആകുന്നത്... അങ്ങനെ ആണ് അച്ഛന്റെ കൂട്ടുകാരനായ ആശാന്റെ അടുത്തേക്ക് അച്ഛൻ എന്നെ അയക്കുന്നത്....
വീടിനോട് അടുത്ത് ചെറിയ ഒരു കെട്ടിടം മൂന്നു വണ്ടികൾ..ഇതായിരുന്നു ആശാന്റെ വർക്ഷോപ്പ്..
ആ മൂന്നു വണ്ടികൾ വർക്ക്‌ഷോപ്പ് തുടങ്ങിയ കാലം മുതൽ അവിടെ ഇരിക്കുന്നതാണ് എന്ന് തോന്നുന്നു..ഞാൻ ആ വണ്ടിയിൽ വളർന്നു നിന്നിരുന്ന ഒരു വള്ളിച്ചെടി അനക്കിയതും ഒരു കാഴ്ച ബംഗ്ലാവിലേക്കുള്ള ജീവികൾ അവിടെ നിന്നുമിറങ്ങി ഓടി ..
കൂടെ പഠിച്ചു അന്തസ്സായി തോറ്റ അമ്മുവിന്റെ അച്ഛനാണ് എന്റെ ആശാൻ എന്നു അവിടെ ചെന്നപ്പോൾ ആണ് എനിക്ക് മനസ്സിലായത്..എന്നെ അതിശയിപ്പിച്ചത് അവൾ അവിടെ ഇരുന്നു കണക്കിന് ട്യൂഷൻ എടുക്കുന്നുണ്ട് എന്നതാണ് ...
ആശാൻ ഒരു പുകവണ്ടിയായിരുന്നു... എപ്പോളും ബീഡി ചുണ്ടിൽ കാണും....ആശാന്റെ ചുണ്ടിന്റെ നിറം തന്നെയാണ് അമ്മുവിനും പക്ഷെ ആ കറുപ്പ് അവൾക്കൊരു സൗന്ദര്യം തന്നെ ആണ് ....
ആശാന്റെ ഭാര്യ നേരത്തെ തന്നെ ഇവിടുത്തെ ജീവിതം ഒക്കെ അവസാനിപ്പിച്ചു എങ്ങോട്ടാ പോയിരുന്നു..
ഞാൻ വർക്ക്ഷോപ്പിൽ ചെന്ന കാലത്തു അമ്മു തയ്യൽ പഠിക്കാൻ പോയി തുടങ്ങിയിരുന്നു.... അവൾ വെട്ടിപ്പടിച്ചിരുന്ന തുണിക്കഷണങ്ങൾ ആണ് ആശാൻ വർക്ക്‌ഷോപ്പിൽ വണ്ടി തുടയ്ക്കാൻ ഉപയോഗിച്ചിരുന്നത് .
ആദ്യമൊക്കെ മീനിന്റെ തലയും കോഴിയുടെ കഴുത്തും തന്നിരുന്നവൾ പതുക്കെ പതുക്കെ മീനിന്റെ നടുക്കഷണം കോഴിയുടെ തുടക്കഷണം ഒക്കെ തന്നു അവൾ അവളുടെ സ്നേഹം അറിയിച്ചു..
ബൈക്കിന്റെ സൈലെൻസർ വച്ചുള്ള അടി പ്രതീക്ഷിച്ചു കൊണ്ട് തന്നെ സ്നേഹം തിരിച്ചു കൊടുത്തു...
അടുക്കളയിൽ വെച്ച് ഞങ്ങൾ പ്രണയം കൈ മാറി.....
അവൾക്കു പനി തുടങ്ങി എന്ന് പറഞ്ഞു ആശാൻ മരുന്ന് വാങ്ങിക്കാൻ പോയ ദിവസംകട്ടൻ കാപ്പി കൊടുത്തു ആദ്യമായി അവളിൽ നിന്ന് ചുടു ചുംബനങ്ങൾ വാങ്ങി .ശരിക്കും ചുടു ചുംബനമെന്നൊക്കെ പറയുന്നത് പനിയുളളപ്പോൾ കിട്ടുന്നതാണെന്നു എനിയ്ക്ക് മനസ്സിലായി .
ആ ചുംബനം കഴിഞ്ഞു രണ്ട് ആഴ്ച കഴിഞ്ഞാണ് കട്ടിലിൽ നിന്നും എഴുന്നേറ്റത്...
ചിക്കൻപോക്സ് ഉള്ളവരെ ചുംബിച്ചാൽ ശെരിയാകില്ല എന്ന സത്യം ദേഹത്തുണ്ടായ കുമിളകൾ എണ്ണുന്നതിനിടയിൽ ഞാൻ മനസ്സിലാക്കി...
ആശാൻ എനിക്ക് എത്രാമത്തെയോ അത്ഭുതം ആയിരുന്നു...
വല്ലപ്പോഴും നന്നാക്കാൻ ആരേലും കൊണ്ട് വരുന്ന ബൈക്ക് അതായിരുന്നു ഞാൻ കണ്ട ആശാന്റെ വരുമാന മാർഗം..
പക്ഷെ വെറും അടിമയായ എനിക്ക് ഒരു പണിയും ഇല്ലെങ്കിലും നുറ് രൂപ ദിവസവും അദ്ദേഹം തന്നിരുന്നു... കുറച്ചകലേ ഉള്ള ഒരു സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയിരുന്നു....
ആ വർക്ക്‌ഷോപ്പിൽ തന്നെ കിടന്നുറങ്ങിയിരുന്ന എനിക്ക് ഭക്ഷണവും ആശാൻ തന്നിരുന്നു..
ഒരു രാത്രി വെളിയിലേക്കിറങ്ങിയ എന്നെ """വെള്ളിയാഴ്ചകളിൽ തൊട്ടപ്പുറത്തുള്ള കല്ലറകളിൽ നിന്നും പ്രേതങ്ങൾ ഇറങ്ങാറുണ്ട്.. ഇരുമ്പ് അടുത്ത് വച്ച് കിടന്നാൽ മതി" എന്നു പറഞ്ഞു ആശാൻ എന്നെ തിരിച്ചു വിളിച്ചു ...
അത് ശരിയാണ് എനിക്കും തോന്നി ...അവിടെ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെന്നു എന്റെ സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ടായിരുന്നു ...
വർക്ക്‌ഷോപ്പിൽ ഇരുമ്പ് ആവിശ്യത്തിനു ഉള്ളത് കൊണ്ട് ഒന്നും പേടിക്കാനില്ലല്ലോ...
ചെറിയ പേടി ഉള്ള പ്രായം ആയതു കൊണ്ട് ഒരു ഇരുമ്പിനു പകരം കുറെ ഇരുമ്പ് അടുപ്പിച്ചു വച്ചിരുന്നു...
ഒരു വെള്ളിയാഴ്ച എന്തോ വീഴുന്ന ശബ്ദം ഞാൻ കെട്ടു... അടുത്ത് വച്ചിരുന്ന ഇരുമ്പ് കയ്യിലെടുത്തു... പുതപ്പിനുള്ളിൽ നിന്നു തല മാത്രം വെളിയിലാക്കി നോക്കി...
ഒരു ഭീകര രൂപം പുറത്തു കൂനുമായി ആശാന്റെ വീട് ലക്ഷ്യമാക്കി വരുന്നതു ഞാൻ കണ്ടു ...
""അയ്യോ പ്രേതം"" അലറാൻ വന്നെങ്കിലും ഒച്ച പുറത്തു വന്നില്ല..."ഈ " എന്നൊരു ശബ്ദം മാത്രം പുറത്തു വന്നു എന്ന് തോന്നുന്നു ..
പ്രേതം നേരെ ആശാന്റെ വീട്ടിലേക്കു കയറി പോയി... എന്റെ അമ്മുനെ പ്രേതം കൊല്ലും... അമ്മുന്റെ കാര്യം ഓർത്തപ്പോൾ എന്റെ പേടി ഇല്ലാതായി..
ഞാൻ ഇരുമ്പിന്റെ കമ്പിയുമായി പ്രേതത്തിന്റെ പുറകെ പോയി..
""ആശാനെ പ്രേതം ആശാന്റെ വീട്ടിൽ "" ഞാൻ അലറി വിളിച്ചു...
ആശാൻ വാതിൽ തുറന്നു ഇറങ്ങി വന്നു...
""ഒന്ന് മിണ്ടാതെ ഇരിക്കടാ..അവന്റെ ഒരു പ്രേതം "
ആശാൻ എന്റെ വാ പൊത്തി..
""പോയി കിടന്നുറങ്ങു നാളെ പിടിക്കാം പ്രേതത്തെ ""
ആശാൻ വാതിൽ ചാരി..
ശബ്ദം കേട്ട ഭാഗത്തേക്ക് പേടിയോടെ ഞാൻ നടന്നു... അവിടെ ഒരു ചാക്ക്... ഒന്നല്ല രണ്ടു ചാക്ക് ഉണ്ട്.. അത് പതിയെ തുറന്നു...
ചാക്ക് നിറയെ ഒട്ടുപാലും റബ്ബർഷീറ്റും കുറച്ചു ഉണക്ക ജാതിപത്രിയും....
ശരീരം തനിയെ വിറയൽ നിർത്തി.. ചാക്കിൽ നോക്കി ഞാൻ ചിരിച്ചു...
അടിപൊളി.....എന്റെ ആശാൻ വെറും ആശാൻ അല്ല.. നല്ല ഒന്നാതരം കള്ളൻ ആണ്....പലയിടത്തു നിന്നും അടിച്ചുമാറ്റി കൊണ്ട് വന്ന സാധങ്ങൾ ആണ് ഈ കിടക്കുന്നത്..ഞാൻ ആശാന്റെ വീട്ടിലേക്കു നോക്കി അവിടെ നിന്നും കൂർക്കം വലിക്കുന്ന ശബ്ദം മാത്രം കേട്ടു .
വെള്ളിയാഴ്ചകളിൽ പ്രേതം വരുമെന്ന് പറഞ്ഞു എന്നെയും നാട്ടുകാരെയും പേടിപ്പിച്ചിട്ട്‌ രാത്രിയിൽ മോഷ്ടിക്കുന്ന പണിയായിരുന്നു ആശാന്... അങ്ങനെ ആണ് ആശാൻ വർഷത്തിൽ ഒന്ന് ഇരുപത് പാവപ്പെട്ട കുട്ടികൾക്ക് കുടയും ബാഗും മറ്റു പഠനോപകരണങ്ങളും നൽകിയിരുന്നത്... എനിക്ക് ദിവസവും നൂറു രൂപ തരുന്നത്.. അമ്മുവിന്റെ കാര്യം നോക്കിയിരുന്നത്... ആശാൻ അടിപൊളിയായിട്ടു ജീവിച്ചിരുന്നത്..
രാവിലെ ആശാനെ ഞാൻ നോക്കി ചിരിച്ചു... ആശാൻ എന്നെയും...
പിന്നീട് ഉള്ള വെള്ളിയാഴ്ചകളിൽ 'മോഷണത്തിലും' ആശാന്റെ ശിഷ്യനായി..
ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തു...
ഒരു ദിവസം മോഷണത്തിനിടെ പിടി വീണു... അന്ന് ആശാൻ പിടി കൊടുത്തു എന്നെ രക്ഷപെടുത്തി..
"നിന്റെ കയ്യിലിരിക്കുന്നത് എവിടെയെങ്കിലും വിറ്റു എങ്ങോട്ടേലും പൊക്കോ "" എന്ന് ആശാൻ പിടി വീഴുമെന്നുറപ്പായപ്പോൾ പറഞ്ഞിരുന്നു..
അങ്ങനെ ആണ് മുത്തശ്ശന്റെ കാശെടുക്കുന്നത് ..കയ്യിൽ വിറ്റാൽ കാശു കിട്ടുന്ന സാധനം ഉണ്ടേലും ഓട്ടോ വിളിച്ചു കൊണ്ടുപോകേണ്ട . കുറെ അകലെ ഒരിടത്തു സാധനം കൊടുത്തു കിട്ടിയ കാശുമായി പോയതാണ് ആന്ധ്രായ്ക്കു ..
അവിടെ ഒരു വർക്ക്‌ഷോപ്പു ഒക്കെയിട്ട് ചെറുതായി രക്ഷപെട്ടു..
വീട്ടിലേക്കും കാശ് അയച്ചു കൊടുത്തിരുന്നു...അങ്ങനെ ഒക്കെയാണ് അച്ഛൻ എഴുന്നേറ്റു നിക്കാറായത്...
ആശാന്റെ വീട്ടിലേക്കും കുറച്ചു പൈസ എല്ലാ മാസവും അയച്ചു കൊടുത്തിരുന്നു.. അമ്മുവിന്റെ തയ്യൽ സ്ഥാപനം രക്ഷപെടുന്നത് വരെ..
എട്ടു വർഷം കഴിഞ്ഞിരിക്കുന്നു..
അമ്മുവിനെ വിളിക്കാറുണ്ട് എന്നും...അവളുടെ തയ്യൽ സ്ഥാപനം നല്ല രീതിയിൽ നടന്നു പോകുന്നു..നല്ല വരുമാനം അവൾക്കു കിട്ടുന്നുണ്ട്..
ആശാനെ പിടിച്ചതിനു ശേഷം മുടങ്ങിപ്പോയ സ്കൂളിലെ പഠനോപകരണ വിതരണം ഇപ്പോൾ അമ്മു ആണ് നടത്തുന്നത്...
നാലു ദിവസം മുൻപ് അവൾ വിളിച്ചപ്പോൾ ആണ് അച്ഛനു വയ്യ ഒന്ന് വന്നു കാണു എന്നു പറഞ്ഞത്...
അന്ന് തന്നെ അവിടുന്ന് പുറപ്പെട്ടു......
വീടിന്റെ വഴിയിൽ എത്തിയപ്പോൾ തന്നെ തയ്യൽ മിഷന്റെ ശബ്ദം കേൾക്കാം....
അവൾ ഓടി വന്നു... വീടിന്റെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി..
""ആശാനെ.... "' ഞാൻ വിളിച്ചു...
ആശാൻ എന്നെ നോക്കി ചിരിച്ചു...
""ഡാ അകത്തു തീപ്പെട്ടി കാണും അതിങ്ങോട്ട്‌ എടുത്തേ... ""
ഞാൻ അടുക്കളയിൽ പോയി തീപ്പെട്ടി എടുത്തു കൊടുത്തു.... ""ആശാനെ വയ്യാത്തത് അല്ലെ ബീഡി വലിക്കാവോ "" ആശാനെ നോക്കി
ആശാൻ നോക്കി ഒന്നൂടി ചിരിച്ചു....
ഇനി ഒന്ന് കൂടി ആന്ധ്രയ്ക്കു പോകണം.. അവിടുത്തെ ഇടപാടെല്ലാം നിർത്തിയിട്ട്
ആശാന്റെ പഴയ ആ മൂന്നു വണ്ടികളിലെ വള്ളിയും പുല്ലും പറിച്ചു കളഞ്ഞു വർക്ക്‌ഷോപ്പ് ഒക്കെ പുതുക്കി പണിതു അമ്മുവിനെയും കെട്ടി,ആശാന്റെ പുകവണ്ടിയുടെ പുകയടിച്ചു കൊണ്ട് ഇനി ഈ നാട്ടിൽ ജീവിക്കണം എല്ലാവരുടേയുമൊപ്പം ..........

ഒരുമ്മ....

Image may contain: 1 person, beard and closeup

Anvin George

ഡോ മനുഷ്യാ നിന്നെ ഞാനുണ്ടല്ലോ ""അവളെന്നെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു.....
വീട് വെക്കാനുള്ള സ്ഥാനം കണ്ടു ആശാരിയെ വണ്ടിയിൽ കയറ്റി തിരിച്ചു വന്നപ്പോളാണ് അപ്രതീക്ഷിതമായി ഒരുമ്മ....
നേരത്തെ വാങ്ങിച്ച സ്ഥലം വരെ പോകാമെന്നു പറഞ്ഞാണ് അവളെ തറവാട്ടിൽ നിന്നു കൂട്ടിക്കൊണ്ട് വന്നത്...
വീടിനു സ്ഥാനം കാണാൻ ആള് വരുന്നുണ്ട് എന്നൊന്നും പറഞ്ഞില്ല...
വീട് വെക്കണം എന്ന ആഗ്രഹം അവൾക്കായിരുന്നു...
അവള് ഉമ്മ വെച്ച് തിരിഞ്ഞപ്പോൾ മുഖത്തെ പറ്റിയ തുപ്പൽ തുടച്ചു... അതു അവള് കണ്ടു....
"നീ എന്റെ തുപ്പൽ തുടച്ചല്ലേ ""
ഓടി വന്നു ചറപറാ ഉമ്മ...
ഒരു വണ്ടി വന്നു നിന്നതും അവൾ പയ്യെ എന്നിൽ നിന്നും മാറി...
കോൺട്രാക്ടർ ഇറങ്ങി വന്നു...."" എന്താണ്‌ ഭായ്... ഇതൊക്കെ ഇപ്പൊ പുറത്താണോ ""
""അതല്ലേ കോൺട്രാക്ടറു ചേട്ടാ വീട് പെട്ടെന്ന് വെച്ച് തരാൻ പറഞ്ഞത് ""ഒരു ചമ്മലും ഇല്ലാതെ അവൾ പറഞ്ഞു....
""ആയിക്കോട്ടെ"" ആശാരി വരച്ചു തന്നതൊക്കെ നോക്കി കാര്യങ്ങൾ പറഞ്ഞു കോൺട്രാക്ടർ പോയി...
കുറെ നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഇന്നു കുറ്റിയടിച്ചു വച്ചിരിക്കുന്നത്..
അനിയൻ കല്യാണം കഴിച്ചപ്പോൾ അവിടുന്ന് മാറണമെന്നു തോന്നി... അവനു ഒരു കുട്ടിയായി...
ഞങ്ങൾക്ക് ആ ഒരു ഭാഗ്യം ദൈവം ഇത് വരെ തന്നില്ല.....
എന്താണ്‌ കുഴപ്പം എന്ന് നോക്കണ്ട എന്നു പറഞ്ഞത് അവളാണ്..
""നമ്മുക്ക് വല്യ പ്രായം ഒന്നുമില്ലല്ലോ ദൈവം തരുന്നേ.. കുറച്ച് കൂടി വെയിറ്റ് ചെയ്യാം ""അവൾ പറഞ്ഞു..
അവൾക്കായിരുന്നു ഏറ്റവും ആഗ്രഹം..... തറവാട്ടിൽ നിന്നും മാറണമെന്നു..
കല്യാണം കഴിഞ്ഞു ആണ് പ്രണയിക്കാൻ പറ്റിയത്....സ്നേഹം മാത്രമുള്ള ഭാര്യ... അവള് ശെരിക്കും കുറുമ്പിയാണ്.. കുട്ടിതരം ആണ് മുഴുവൻ.... അമ്മയ്ക്ക് അതു അത്രയ്ക്ക് പിടിച്ചിട്ടില്ല...
എന്തും തുറന്നു പറയും... അതു തന്നെ പ്രധാന കാരണം
അങ്ങനെ വീട് പണി ആരംഭിച്ചു..... പണികൾ ഒക്കെ തകർത്തു നടക്കുന്നുണ്ട്.....
വീതം കിട്ടിയതും സ്ത്രീധനം കിട്ടിയതും എന്റെ സാലറി സർട്ടിഫിക്കറ്റ് വെച്ച് ലോൺ എടുത്തും ഒക്കെയാണ് ആരംഭിച്ചിരിക്കുന്നത്....
സാധനങ്ങൾ എല്ലാം ആദ്യം തന്നെ അടുപ്പിച്ചു.... ഇടയ്ക്ക് നിന്നു പോയാൽ വലിയ പാടാണ്....
ഞാൻ ലീവ് എടുത്താൽ പണി പാളും...പിന്നെ കോൺട്രാക്ടർ നമ്മുടെ സുഹൃത്തും ആണ്... അതുകൊണ്ട് കാര്യങ്ങളൊക്കെ അവൻ നോക്കിക്കോളും...
വൈകുന്നേരങ്ങളിൽ അവളും ഞാനും ഒരുമിച്ചു പോയി പണിയുടെ പുരോഗതി നോക്കും...
കട്ടള വെപ്പൊക്കെ കഴിഞ്ഞ് പണി മുന്നോട്ട് പോയി....
അങ്ങനെ വാർക്ക കഴിഞ്ഞു.. അവളും ഞാനും അന്ന് മുഴുവൻ അവിടെ ഉണ്ടായിരുന്നു....
വൈകുന്നേരം അവൾ പറഞ്ഞു... ""ഡാ ചേട്ടായി നമ്മൾക്ക് ഒളിച്ചു കളിക്കാം... ""
""പോടീ
വാ പോകാം ""
ഞാൻ വെളിയിൽ ഇറങ്ങി.... അവളെ കാണുന്നില്ല...
""ഡീ വാ കളിക്കല്ലേ ""
ഞാൻ അവളെ നോക്കി അകത്തു ചെന്നു...
"'ഡീ "" ഞാൻ നീട്ടി വിളിച്ചു....
തപ്പി ഞാൻ വീടിന്റെ പുറകിൽ ചെന്നപ്പോൾ ചെന്നപ്പോൾ, അവൾ വീടിന്റെ മുൻപിൽ നിന്നു എന്നെ വിളിച്ചു....
""താനെന്തൊരു പരാജയമാടോ ഇതുവരെ എന്നെ പിടിച്ചില്ലല്ലോ ....ഇന്നത്തെ ഒളിച്ചു കളി കഴിഞ്ഞു വാടാ ചേട്ടായി പോകാം """
അവളിത്രേം പറഞ്ഞത് കൊണ്ട് കുറച്ചു നേരം അവളെ പറ്റിക്കാൻ ആയി ഞാൻ വീടിന്റെ പിന്നിൽ തന്നെ മിണ്ടാതെ ഇരുന്നു....
""എനിക്ക് പേടിയാകുന്നുണ്ട് കേട്ടോ..... വാ ""
അവളുടെ ശബ്ദത്തിൽ ചെറിയ ഭയം ഉണ്ടായിരുന്നു...
ഞാൻ അടുത്തേക്ക് ചെന്നു.... അവളെന്റെ കയ്യിൽ പിടിച്ചു....
""ചേട്ടായി നിനക്ക് തരാൻ ഒരു സാധനം എന്റെ കയ്യിലുണ്ട്.... വേണോ ""
അവൾ ചോദിച്ചു..
""എന്താ താ ""ഞാൻ കൈ നീട്ടി..
അവൾ നിലത്തിരുന്നു...
ഒരു ബീഡി എന്റെ നേരെ നീട്ടി.... ""ബീഡി ഉണ്ടോ ചേട്ടായി ഒരു തീപ്പെട്ടി എടുക്കാൻ... ""
""ഇവിടെ വാടി.... ""
അവളെ വലിച്ചെഴുന്നേപ്പിച്ചു....
"'എനിക്ക് ബീഡി വലിക്കണം"" അവൾ ചിണുങ്ങി...
അതു വാങ്ങി ഞാൻ വലിച്ചെറിഞ്ഞു...
പണിക്കു വന്ന ഏതോ ബംഗാളി മറന്നു വെച്ച് പോയതാണ് ആ ബീഡി..
പോയ വഴിക്ക് അവളെന്റെ പുറത്തു ഇടിച്ചു....
""ദുഷ്ടാ ബീഡി വലിക്കാൻ സമ്മതിച്ചില്ലല്ലോ... "
വളരെ അടുത്ത ആൾക്കാരെ ഒക്കെ വിളിച്ചു സമയത്തു തന്നെ കയറിതാമസം നടത്തി
കേറി താമസം കഴിഞ്ഞു പിറ്റേന്ന് ഞാൻ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയതും അവൾ പിന്നിലേക്ക് വിളിച്ചു...
""എന്തേ ""'
ഞാൻ ചോദിച്ചു
""ഉമ്മ വേണ്ടേ"" എന്നു ചോദിച്ചതും അവൾ തല കറങ്ങി വീണു... ഓടി ചെന്നു ഓട്ടോ വിളിച്ചു ഹോസ്പിറ്റലിൽ പോയി...
ഇന്നു വീട് വച്ചിട്ട് ഒരു വർഷം ആകുന്നു...
അന്ന് അവൾ തല കറങ്ങി വീണതിന്റെ റിസൾട്ട്‌ ഇന്നു എന്റെ മടിയിൽ ഇരിക്കുന്നുണ്ട്.....എന്റെ കാലു ചെറുതായിട്ട് അവൾ നനച്ചു...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo