Showing posts with label AmrithaIndran. Show all posts
Showing posts with label AmrithaIndran. Show all posts

ഒരൊന്നൊന്നര കല്യാണം



ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപികമേയല്ല. എല്ലാം ഒറിജിനലാ... 
 
                  ഞാൻ പ്ലസ്ടു പരീക്ഷ കഴിഞ്ഞു ഒരു പണീമില്ലാതെ വീട്ടിൽ ചുമ്മാ ഇരിക്കുന്ന കാലം.കുഞ്ഞീലെ മുതൽ അച്ഛന്റെ വാലിൽ തൂങ്ങി എല്ലാടത്തും പോയി ശീലമുള്ളതുകൊണ്ട്,അത്ര ചെറിയ പ്രായത്തിലെ ഒരുപാട് കാല്യാണങ്ങളും പേരുവിളികളും തുടങ്ങി അടിയന്തിരങ്ങളും സഞ്ചയനങ്ങളും വരെ പങ്കെടുത്ത പരിചയസമ്പന്നത കൈവരിച്ച ആളായിരുന്നു ഞാൻ. അങ്ങനെ ഒരു ദിവസം രാത്രി ഫുഡ്ഡടിടെ സമയത്താണ് അച്ഛൻ പറഞ്ഞത്,
"നാളെ ബഷീർ ഇക്കാന്റെ മോൾടെ കല്യാണം ആണ്. ഞങ്ങൾക്ക് രണ്ട്പേര്ക്കും ജോലി ഉണ്ട്, അപ്പൊ മോളു പോക്വോ കല്യാണത്തിന്...? "
ആവശ്യം ന്യായമായതുകൊണ്ടും എനിക്കിവിടെ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തതുകൊണ്ടും പോകാം എന്നു മനസ്സിൽ തീരുമാനിച്ച സമയത്താണ് അമ്മേടെ വക ഒരു വാൽകഷ്ണം
"ഇന്ദ്രൻചേട്ടൻ എന്തിനാ അവളോട്‌ അനുവാദമൊക്കെ ചോദിക്കുന്നെ, വേറെ പണിയൊന്നുമില്ലല്ലോ, ഉണ്ടെങ്കിലും അവളതൊന്നും ചെയ്യാനും പോണില്ല. അപ്പൊ പിന്നെ ഇങ്ങനെലും ഒരു ഉപകാരം ആയിക്കോട്ടെ... "
ഓഹോ, അപ്പൊ കാര്യങ്ങൾ അങ്ങനെയാണല്ലേ. ഞാൻ ഒരു പണിയുമില്ലാത്തവലാണെന്നുള്ള അമ്മേടെ തെറ്റുധാരണ മാറ്റാനും, അച്ഛന്റെ മുമ്പിൽ നഷ്ട്ടപ്പെട്ട എന്റെ അഭിമാനം തിരിച്ചെടുക്കാനും വേണ്ടി ഞാൻ പറഞ്ഞു :
"അയ്യോ, അച്ഛാ എനിക്ക് നാളെ തൃശ്ശൂര്ക്ക് പോണം,അമൃത വരുന്നുണ്ട്. അവളെ ഒന്നു കാണേം ചെയ്യാം ഒപ്പം എൻട്രൻസ് നു രണ്ടുപേർക്കും ഒരുമിച്ചു അപ്പ്ലിക്കേഷനും അയക്കാം. "
അമ്മയുണ്ടോ വിടുന്നു,പുള്ളിക്കാരി സർവ്വശക്തിയുമെടുത്തു എന്റെ ആവശ്യത്തിന് പുല്ലുപോലെ തടയിട്ടു. എന്തായാലും ബുദ്ധിപരവും വികാരനിര്ഭരവുമായ എന്റെ പോരാട്ടങ്ങൾക്കൊടുവിൽ കല്യാണത്തിന് പോയി കഴിഞ്ഞു നേരെ തൃശ്ശൂർക്ക് വിട്ടോളാൻ പറഞ്ഞു അച്ഛൻ. പരിപാടികളിൽ മാറ്റം വരുത്താൻ കമ്മിറ്റിക്ക് അധികാരമുള്ളതുകൊണ്ട് അനാവശ്യ ചർച്ചകൾക്ക് മുഖംകൊടുക്കാതെ ഞാൻ വേഗം പോയി കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ ഉറക്കത്തിനു വിളിച്ചു എണീപ്പിച്ചു അമ്മ പറഞ്ഞു :
"രണ്ടു മണി ആവുമ്പോളേക്കും കല്യാണത്തിന് പോണം. ബഷീർ ഇക്കയെ കണ്ടു, ഈ കവർ പുള്ളീടെ കയ്യിൽ കൊടുക്കണം. മറക്കരുത്... നിന്നോടാ പറയുന്നേ, കല്യാണത്തിന് പോണംന്നു.. "
"ഓ, ഞാൻ പൊക്കോളാം അമ്മേ "
"പിന്നെ വൈന്നേരം ഞാൻ വരുമ്പോളേക്കും വീട്ടിലുണ്ടായില്ലെങ്കിലാ എന്റെ സ്വഭാവം മാറുന്നെ. കേട്ടല്ലോ ?"
കൂടെ കണ്ണുരുട്ടി ഒരു നോട്ടവും,നേരം വൈകിയതുകൊണ്ട് ബാഗുമെടുത്തു പിടഞ്ഞോണ്ട് ഒരോട്ടവും...
ഇതിനുള്ള മറുപടി വൈകുന്നേരം വന്നിട്ടാവാം എന്നു മനസ്സിൽ ഉറപ്പിച്ചു ഞാൻ വീണ്ടും കിടന്നു.
റെഡി ആയി കഴിഞ്ഞു, അമ്മ മേശപ്പുറത്തു വെച്ച കവർ എടുത്തു ബാഗിലിട്ട് വീടും പൂട്ടി ഇറങ്ങി. വെയിലൊന്നും വകവെക്കാതെ നടന്നു ടി.ഡി.പി ഹാളിലെത്തി. നല്ല തിരക്കുണ്ട്. എല്ലാ കല്യാണങ്ങൾക്കും ഉണ്ടാവാറുള്ള എന്നെപോലെ കുറച്ചുപേർ ഹാളിനു പുറത്തുണ്ടായിരുന്നു. എല്ലാരോടും ഒരു ചിരിയും പാസാക്കി ഞാൻ ഹാളിന്റെ ഉള്ളിലേക്ക് കേറി. സ്റ്റേജിൽ ചെക്കന്റെ ടീമിന്റെ ചടങ്ങുകൾ, പെണ്ണിനെ കാണാനില്ല. പിന്നെ എന്റെ പ്രധാന ഉദ്ദേശ്യം അതല്ലാത്തതുകൊണ്ട് പെണ്ണിനെ കാണാൻ പറ്റാത്ത വിഷമം തല്ക്കാലം മാറ്റിവെച്ചു ഞാൻ ഒഴിയുന്ന കസേര ചാടി പിടിക്കാൻ റെഡി ആയി നിന്നു.അങ്ങനെ അടുത്ത പന്തിയിൽ തന്നേ എന്റെ ധൗത്യം വിജയം കൈവരിച്ചു. നെയ്ച്ചോറും ചിക്കെനും കഴിച്ചു കഴിഞ്ഞതോടെ ബഷീർ ഇക്കയെ കണ്ടു കവറും കൊടുത്തു സ്ഥലം കാലിയാക്കൽ ആയി എന്റെ അടുത്ത ഉദ്ദേശ്യം.പക്ഷെ എത്രനോക്കിയിട്ടും പുള്ളീനെ മാത്രം കണ്ടില്ല... ഇതെന്താപ്പോ സംഭവം, പെണ്ണിന്റെ അച്ഛനില്ലാതെ ഒരു കല്യാണോ ?എന്റെ കയ്യിൽ പാഴാക്കാൻ അധികം സമയമില്ലാത്തതുകൊണ്ട് അടുത്ത് നിന്ന ഒരു ഇത്തയോട് ഞാൻ കാര്യം തിരക്കി :
"ഇത്ത, ഈ.... മണവാട്ടീടെ ഉപ്പാനെ കണ്ടോ ?"
മുഖത്തൊരു ചിരിയൊട്ടിച്ചു,എല്ലാ വിരുന്നുക്കാരോടും ഓടി നടന്നു വിശേഷങ്ങൾ തിരക്കുന്ന ഒരു മെലിഞ്ഞ മനുഷ്യനെ ചൂണ്ടിക്കൊണ്ട് ഇത്ത പറഞ്ഞു :
"ദേ, അതാ പെണ്ണിന്റെ ഉപ്പാ.. "
എനിക്കണോ അതോ ഇവർക്കാനോ തെറ്റിയത് എന്നറിയാൻ ഞാൻ സ്റ്റേജിലേക്ക് ഒന്നു നോക്കി, ബഷീറിക്കാന്റെ മോൾക്ക്‌ പകരം വേറൊരു സുന്ദരിമണവാട്ടി മണവാളനോട് ചേർന്നു നിന്നു ഫോട്ടോക്ക് പോസ് ചെയ്യുന്നു...
അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമായിന് ഉറപ്പിച്ചു കഴിച്ച നെയ്‌ച്ചോറിനു നന്ദി പറഞ്ഞുകൊണ്ട് ഹാളിനു പുറത്തിറങ്ങിയപ്പോ ദേ റോഡിലൂടെ പോകുന്നു നിർമലവെല്ലിമ്മ.ഇനി ഇങ്ങനെ സംഭവിച്ചൂടാന് ഉറപ്പിച്ചു ഞാൻ തന്നെ മുൻകൈയെടുത്തു വെല്ലിമ്മയോട് ചോദിച്ചു:
"നിര്മലവെല്ലിമ്മ എവിടെ പോകാ?"
"ഞാൻ ചാപ്പാറക്ക് പോകാ,ബഷീറിന്റെ മോൾടെ കല്യാണത്തിന്. വീട്ടിനു ആരാ പോണേ ?"
"എന്നാ ഞാനും വരാം.. "
ഇങ്ങനെ പറഞ്ഞു ഞങ്ങൾ രണ്ടുംകൂടി ഇ. കെ. ഡി ഹാളിൽ ചെന്നപ്പോ ഫ്രെന്റിൽ തന്നെ നിൽക്കുന്നു നമ്മുടെ പൊന്നുപ്പ, ബഷീർ ഇക്ക. എന്നെ കണ്ടാൽ കിണ്ണം കാട്ടൂനു തോന്നാത്തൊണ്ട് മെല്ലെ ആ കവർ എടുത്തു ഇക്കാന്റെ കയ്യിൽവെച്ചുകൊടുത്തു, നിർമലവെല്ലിമ്മക്ക് ഒരു കമ്പനി കൊടുക്കാൻ വേണ്ടി മാത്രം ഇത്തിരി ബിരിയാണീം കൂടി കഴിച്ചു,ചാപ്പാറ എയർപോർട്ടീന് ഞാൻ തൃശൂർ എയർപോർട്ടിലേക്ക് ഫ്ലൈറ്റ് കേറി. അവിടെ എത്തിയപ്പോളേക്കും എന്നെ കാത്തുനിന്നു ദേഷ്യം വന്ന അമൃത,തിരിച്ചു അവളുടെ വീട്ടിലേക്കു പോയതുകൊണ്ട് നേരം കളയാതെ അടുത്ത ബസിനു തന്നെ എനിക്ക് തിരിച്ചു പോരാനും പറ്റി.
ഈ സംഭവം കൊണ്ട് ഞാൻ കുറച്ചു ചമ്മിയെങ്കിലും എന്റെ അമ്മക്കിത് ഇന്നും ഒരു വജ്രായുധമാണ്. അതിനുശേഷം ഏതെങ്കിലും പരിപാടിക്ക് പോകാതെ മടിപിടിച്ചിരുന്നാൽ അമ്മക്ക് പറയാൻ പഞ്ചുള്ള ഒരു ഡയലോഗ് കൂടി ദൈവം കനിഞ്ഞു കൊടുത്തു :
"നിര്ബന്ധിക്കണ്ട ഇന്ദ്രൻചേട്ടാ, അവൾക്കു ക്ഷണിക്കാത്ത കല്യാണങ്ങൾക്ക് പോകാനാ താല്പര്യം... "
ആരെങ്കിലും എന്റെ ഉത്തരവാദിത്തത്തെ പുകഴ്ത്തി പറഞ്ഞാലോ, ഒട്ടും വൈകില്ല :
"ഉത്തരവാദിത്തം ഇത്തിരി കൂടുതലാണ്, ഒരു കല്യാണത്തിന് പോകാൻ പറഞ്ഞാൽ ആ പരിസരത്തുള്ള എല്ലാ കല്യാണത്തിനും പോയി, സദ്യയും കഴിച്ചിട്ടേ വരൂ... അത്രക്ക് ഉത്തരവാദിത്തമാ... "
ഒന്നും പറയാനില്ലാതെ ഞാൻ നിശബ്ധത ആയുധമാക്കുന്ന ചില സന്ദർഭങ്ങളിൽ ഒന്നു മാത്രമാണിത്... 

By: Amritha Indran

എന്റെ മാവുമരം..


കുറച്ചു കാലത്തിനു ശേഷം ദേ,വീണ്ടും ഒരു ഫ്ലാഷ്ബാക്ക്. ശ്ശോ!! ഈ എന്നെ കൊണ്ട് തോറ്റു...ബട്ട്‌ ഇത് മുമ്പത്തെ പോലെ അല്ല സംഭവം ഇച്ചിരി സീരിയസ് ആണ്... 
ഞാൻ ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലം. വീട്ടിൽ കളിക്കാൻ കൂട്ടിനു ആരും ഇല്ലാത്തതുകൊണ്ട് സ്കൂൾ കഴിഞ്ഞു വന്നാൽ തെക്കേലെ അഫ്രൂന്റെ ഒപ്പം പേരയുടെ ചോട്ടിൽ ഇരുന്നു എന്തേലും മണ്ടത്തരങ്ങൾ ചെയ്യൽ ആയിരുന്നു എന്റെ ആകെയുണ്ടായിരുന്ന ഒരു എന്റർടൈൻമെന്റ്... അങ്ങനെയിരിക്കെ ഒരു ദിവസം കളിക്കാൻ വന്ന അഫ്രൂ ഉപ്പിലിട്ട രണ്ട് കുഞ്ഞിമാങ്ങയും കൂടെ കൊണ്ട് വന്നു. കണ്ടപ്പോളെ വായിൽ വെള്ളം നിറഞ്ഞതുകൊണ്ട് നിമിഷ നേരം കൊണ്ട് ഒരു മാങ്ങ ഞാൻ അകത്താക്കി-'വിത്ത്‌ മാങ്ങയണ്ടി' .രണ്ടാമത്തെ മാങ്ങ അവളും കഴിച്ചു- 'വിത്തൌട്ട് മാങ്ങയണ്ടി'. 
മാങ്ങ കഴിച്ചു കഴിഞ്ഞതും അവൾ എന്റെ കയ്യിലേക്ക് നോക്കിട്ട് ഒറ്റ ചോദ്യം, 

"മാങ്ങയണ്ടിയും കഴിച്ചോ അമ്മുചേച്ചി?.. 
"പിന്നെ കഴിക്കാതെ?... " 
ഇച്ചിരി പേടിയോടെ അവൾ പറഞ്ഞു : 
"ചേച്ചി, മാങ്ങയണ്ടി കഴിക്കാൻ പാടില്ല."
"അതെന്താ കഴിച്ചാൽ? "
"മാങ്ങേടെ വിത്തല്ലേ അത്. ആ വിത്ത് എവിടെ വീണാലും അവിടെ മാവ് വളർന്നു വരും "
സംഭവം ശെരിയാണല്ലോ എന്ന് തോന്നിയെങ്കിലും അവളോട് ഞാൻ ഒന്നും പറയാൻ പോയില്ല. എന്നാലും ആ മാങ്ങയണ്ടി മുളയ്ക്കാത്ത ഒരു പേടിയായി എന്റെ മനസ്സിൽ തന്നെ കിടന്നു. 
അടുത്ത ദിവസം ക്ലാസ്സിൽ ടീച്ചർ പറഞ്ഞു :
"എല്ലാവരും ചിരട്ടയിൽ മണ്ണിട്ട് അതിൽ കുറച്ചു പയർ വിത്തിട്ട് മുളപ്പിച്ചു കൊണ്ട് വരണം. ഒരു ആഴ്ച ആവുമ്പോളേക്കും ഇല വരാൻ തുടങ്ങും..."
എന്റെ നെഞ്ചിൽ ഒരു ഇടിമിന്നൽ ഉണ്ടായി. പയറിന്റെ വിത്തിനു പയറു ചെടി, അപ്പൊ മാങ്ങേടെ വിത്തിനു മാങ്ങമരം... അല്ല മാവ്.അഫ്രൂ പറഞ്ഞത് സത്യമാണ്. ഉടനെ എന്റെ വയറ്റിൽ ഒരു മാവുംതൈ വളർന്നു വരും, അത് കായ്ക്കും, പൂക്കും, മാങ്ങയുണ്ടാവും. ഈ ചിന്തയിൽ മുഴുകിയിരുന്നതുകൊണ്ടാണെന്നു തോനുന്നു ടീച്ചർ കറക്റ്റ് ആയി എന്നെ തന്നെ വിളിച്ചു വിത്ത് മുളപ്പിക്കേണ്ട സ്റ്റെപ്പുകൾ ചോദിച്ചു. സാഹചര്യത്തിന് പറ്റിയ ചോദ്യം. ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോളാണ് ആ ഐഡിയ എനിക്ക് കിട്ടിയത്. വെള്ളം ഇല്ലാതെ ഒരു ചെടിയും മുളക്കില്ല,. ഗുരുത്വാകർഷണം കണ്ടുപിടിച്ച ന്യൂട്ടനെ പോലെ ഞാൻ തുള്ളിച്ചാടി.അപ്പോൾ മുതൽ വെള്ളം മാത്രം കുടിക്കാതെയുള്ള എന്റെ നിരാഹാരം ഞാൻ ആരംഭിച്ചു.വെള്ളം കിട്ടാതെ മാവുംതൈ ഉണങ്ങിപ്പോകും എന്ന എന്റെ ബുദ്ധിപരമായ കണ്ടുപിടിത്തം വെറും ഒരേ ഒരു നിമിഷം കൊണ്ട് അമ്മ നശിപ്പിച്ചു കളഞ്ഞു. ചോറ് വാരി എന്റെ വായിൽ കുത്തികയറ്റുന്നതിന്റെ ഒപ്പം മുറുകെപ്പിടിച്ചു വെള്ളോം കൂടി ഒഴിച്ച് തന്നുകൊണ്ട് അമ്മ എന്റെ മാവുംതൈ നെ വളർത്തി. ദേഷ്യവും സങ്കടവും കൊണ്ട് ഞാൻ വിളിച്ചു പറഞ്ഞു :

 "എന്നാ പിന്നെ കുറച്ചു വളവും കൂടി ഇട്, നല്ലപോലെ വളരട്ടെ... അല്ലാപിന്നെ...".
ഒന്നും മനസിലാവാതെ അമ്മ കണ്ണുതള്ളി നിന്നു. 
ദിവസങ്ങൾ കടന്നുപോയി. ചിരട്ടയിൽ പാകിയ പയറിനു മുളപ്പ് വന്നു, എന്റെ വയറ്റിലെ മാവും വളർന്നുകാണും എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഉടനെ ഒരു മരക്കൊമ്പൊ മാവിലയോ മൂക്കിലൂടെയോ ചെവിയിലൂടെയോ പുറത്തേക്കു വരുമെന്നതിൽ എനിക്ക് ഒരു സംശയവും ഉണ്ടായില്ല. ഇങ്ങനെ ഒരുപാട് ചിന്തകൾ കുന്നുകൂടി,പേടിയുടെ നെല്ലിപ്പലക കടന്നപ്പോൾ ഞാൻ സംഗതി അച്ഛനോട് പറയാൻ തീരുമാനിച്ചു. രാത്രി ഭക്ഷണം കഴിഞ്ഞു ഹാളിൽ ഇരിക്കുന്ന അച്ഛന്റെ അടുത്ത് പോയിരുന്നു ഞാൻ മെല്ലെ പറഞ്ഞു,:
"അച്ഛാ, ഒരു പ്രശ്നം ഉണ്ട് ".
ഇത് എങ്ങനെയോ മണത്തറിഞ്ഞു അമ്മയും വന്നു കാര്യം അറിയാൻ. 
"എന്ത് പ്രശ്നം? "
അച്ഛൻ ചോദിച്ചു. 
"ഈ ഓപ്പറേഷൻ ചെയ്യുമ്പോ വേദനിക്കില്ലേ? "
"പിന്നെ ശരീരം കീറിമുറിക്കുമ്പോ വേദനിക്കാതിരിക്കോ? നല്ലപോലെ വേദനിക്കും. അത് കഴിഞ്ഞു സ്റ്റിച്ചും ഇടും "
 രണ്ട് മൂന്ന് കൊല്ലം നഴ്സിങ്ങിന് പോയതിന്റെ അഹങ്കാരത്തിൽ അച്ഛന്റെ ഒപ്പം നിന്ന് അമ്മയാണ് ഇത് പറഞ്ഞത്. ഇൻജെക്ഷൻ എന്ന് കേട്ടാൽ കണ്ടം വഴി ഓടുന്ന എനിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. പേടിച് വിറച്ചു കരഞ്ഞോണ്ട് ഞാൻ പറഞ്ഞു 
" എന്റെ വയറ്റിൽ ഒരു മാവുംതൈ മുളച്ചിട്ടുണ്ട് ...... " 
കഥയുടെ പൂർണഭാഗ വിശദീകരണത്തിനു ശേഷം സ്‌ക്രീനിൽ നിർത്താനാവാത്ത പൊട്ടിച്ചിരി, ഫാര്യയും ഫർത്താവും... എന്നെ നോക്കി കൊണ്ട് രണ്ടാളും ചിരിയോടു ചിരി... 

ഗുണപാഠം :മാങ്ങയണ്ടി കഴിച്ചാൽ അല്ല അതിന്റെ ഒപ്പം കുറച്ചു മണ്ണുകൂടി വിഴുങ്ങിയാലേ വയറ്റിൽ മാവുംതൈ വളരുള്ളു...

അമൃത ഇന്ദ്രൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo