Showing posts with label SaniJohn. Show all posts
Showing posts with label SaniJohn. Show all posts

പ്രണയിനി (നീണ്ടകഥ ) - Part 3


Best of Nallezhuth- No 17
എത്ര പെട്ടെന്ന് ഒരാഴ്ച കടന്നു പോയി.. ആ വി പറക്കുന്ന കോഫീ മഗിൽ തുടങ്ങുന്ന പകലുകൾ.. റോസപൂവിനെ ഓർമ്മിപ്പിക്കുന്ന കരസ്പർശത്തിൽ അവസാനിക്കുന്ന രാവുകൾ. ഇടയിൽ ആഫ്റ്റർ ഷേവിന്റെ ഗന്ധമാസ്വദിച്ചു കൊണ്ടുള്ള പകൽ മയക്കങ്ങൾ..
ഗിൽബെർട്ട് പോവുന്നതിന്റെ തലേന്ന് അയാളെന്നേയും കിരണിനെയും നഗരത്തിലെ പേരെടുത്ത റെസ്റ്റോറന്റിൽ അത്താഴത്തിനു കൊണ്ട് പോയി.. ചുവന്ന കാഞ്ചീപുരം സാരിയായിരുന്നു എന്റെ വേഷം. അരുൺ ആദ്യ വിവാഹവാർഷികത്തിന് സമ്മാനിച്ച ചെറിയ ഡയമണ്ട് നെക്ലേസും അതിന്റെ കമ്മലുകളും ധരിച്ചു. വലിയ സ്റ്റഡ് വ്യക്തമായി കാണാൻ മുടി ഉയർത്തി കെട്ടി .
കിരണിനോടും ഗിൽബെർട്ടിനോടും ഒപ്പം റെസ്റ്റോറന്റിലെ ചൂരൽക്കസേരയിലിരിക്കുമ്പോൾ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു ഞാൻ.
കൃത്യമായ് പറഞ്ഞാൽ ആറു വര്ഷങ്ങള്ക്കു ശേഷമാണു ഒരു റെസ്റ്റോറന്റിൽ . കിരൺ പ്രണയത്തിലായതിനു ശേഷം അവനുമായി അധികം പുറത്തേക്കു പോവാറില്ല. അവന്റെ കൂടെ മിക്കവാറും അഗതയുണ്ടാവും. അവരുടെ സ്വർഗത്തിൽ എന്തിനാണൊരു കട്ടുറുമ്പു ?
എന്റെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ച ഗിൽബെർട്ടിനോട് കിരൺ മറുപടി പറഞ്ഞു.
“റെസ്റ്റോറന്റിൽ നമ്മളെന്ത് ഓർഡർ ചെയ്താലും മമ്മ കഴിക്കും. “
കിരൺ പറഞ്ഞത് ശരിയായിരുന്നു. അരുൺ ഉള്ളപ്പോൾ എന്റെയിഷ്ടങ്ങൾ പറയാൻ മടിയുണ്ടായിരുന്നില്ല. കിരണിന്റയൊപ്പം എല്ലാ മവന്റെ ഇഷ്ടങ്ങൾക്കു വിട്ടു കൊടുത്തു.
ഇറ്റാലിയൻ വിഭവങ്ങളായിരുന്നു അവർ ഓർഡർ ചെയ്തത്. കിരണിടക്ക് വാഷ്റൂമിലേക്കു നടന്നപ്പോൾ ഗിൽബെർട്ട് മേശയിൽ വെച്ചിരുന്ന എന്റെ ഇടതുകൈയിൽ അയാളുടെ വലത് കൈവെച്ചു. ഗിൽബർട്ട് എന്റെയടുത്തേക്ക് കുനിഞ്ഞ് കണ്ണുകളിലേക്ക് നോക്കിയപ്പോൾ അയാളെന്റ ഹൃദയമിടിപ്പ് കേൾക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു.
“ഞാൻ നന്ദി പറയുന്നില്ല അപർണ്ണ . അത് കിരണിനു ഇഷ്ടമാവില്ല. ഇതു സ്വീകരിച്ചാലും.. പ്രത്യുപകാരമല്ല എന്റെ സന്തോഷം മാത്രം.”
ഗിൽബെർട്ട് എഴുന്നേറ്റു. പാന്റിന്റെ പോക്കറ്റിൽ നിന്നും തിളങ്ങുന്ന വർണ്ണക്കടലാസിൽ മനോഹരമായി പൊതിഞ്ഞ ചെറിയ പെട്ടി പുറത്തെടുത്ത് എനിക്ക് നേരെ നീട്ടി . ഒറ്റനോട്ടത്തിൽ തന്നെ അതിൽ ആഭരണമായിരിക്കുമെന്ന് ഞാനൂഹിച്ചു. ഗിൽബെർട്ട് വീണ്ടും അരുണിനെ ഓർമ്മിപ്പിച്ചു. ഒരുപാട് സന്തോഷം വരുമ്പോൾ അരുൺ ഇങ്ങിനെയാണ് .ഒരു സ്റ്റഡ് അതുമല്ലെങ്കിൽ ഒരു റിംഗ് സമ്മാനമായ് നൽകും.
ഗിൽബെർട്ടിന്റെ കൈയിൽ നിന്നുമത് വാങ്ങണോ വേണ്ടയോ എന്ന വിഷമവൃത്തത്തിലായിരുന്നു ഞാൻ. അപ്പോഴേക്കും കിരൺ വാഷ് റൂമിൽ നിന്നെത്തി. “അത് വാങ്ങൂ മമ്മ.. ഞങ്ങൾ ഒന്നിച്ചു പോയി മമ്മക്കായ് വാങ്ങിയതാണ്.”
നന്ദിസൂചകമായി പുഞ്ചിരി തൂകി അത് സ്വീകരിച്ചു.അതിനകത്തെന്തായിരിക്കുമെന്നറിയാൻ മനസ് ധൃതികൂട്ടിയെങ്കിലും തന്നയാളുടെ മുന്നിൽ വെച്ച് എങ്ങനെ തുറക്കും? ആ പെട്ടി ഭദ്രമായ് വെള്ള ഹാൻഡ്ബാഗിൽ നിക്ഷേപിച്ചു.
അന്ന് ഞങ്ങളുടെ പതിവുള്ള നടത്ത ഉണ്ടായിരുന്നില്ല. ഗിൽബെർട്ടിനെ പാക്കിങ്ങിനു സഹായിക്കാൻ കിരണും അയാളൊടൊപ്പം കൂടി.
മനോഹരമായ സായാഹ്നം സമ്മാനിച്ചതിന് നന്ദി പറഞ്ഞു കൊണ്ടാണ് ഗിൽബെർട്ടിനോട് ഗുഡ് നൈറ്റ് പറഞ്ഞത്.
മുറിയിലെത്തിയ ഉടൻ ബാഗിൽ നിന്നും സമ്മാനപ്പൊതിയെടുത്ത് തുറന്നു. നക്ഷത്രാകൃതിയിൽ റൂബികൾ പതിപ്പിച്ച ചെറിയ സ്റ്റഡ് ആയിരുന്നത് . അരുണിന്റെ വൈര കമ്മലുകൾ അഴിച്ചു വെച്ച് അന്ന് രാത്രി ഗിൽബർട്ടിന്റെ റൂബി അണിഞ്ഞാണ് ഞാൻ കിടന്നത്... എന്തോ ഒരു സുരക്ഷിതബോധം ആ റൂബി എനിക്ക് നൽകിയെങ്കിലും ആ രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞതേയില്ല... ജീവിതത്തിലെ മനോഹരമായ കുറെ ദിവസങ്ങൾ അവസാനിക്കുകയായിരുന്നല്ലോ അന്ന്..
പിറ്റേന്ന് അതിരാവിലെ ഗിൽബെർട്ട് യാത്രയായി.
അയാൾ യാത്രയായപ്പോൾ പെട്ടെന്നൊരു ശൂന്യതയിലേക്ക് വലിച്ചെറിയപ്പെട്ടപോലെ . വല്ലാത്തൊരു ഏകാന്തതയെന്നെ വലയം ചെയ്തു.... . കിരണിന്റെ കാര്യങ്ങളെന്നല്ല എന്റെ കാര്യങ്ങളും ശ്രദ്ധിക്കാതായി.
ഞാൻ വീടിന് പുറത്തേക്ക് തീരെയിറങ്ങാതായ്.കിരൺ പോയിക്കഴിഞ്ഞാൽ ഗിൽബർട്ടിന്റെ മുറിയിലായി കൂടുതൽ സമയവും. ബാൽക്കണിയിലേക്കിറങ്ങുന്ന കിരൺ, വാടി നിൽക്കുന്ന ചെടികൾ കണ്ട് അവ നനച്ചു .
ഗിൽബെർട്ട് പോയതിന്റെ അഞ്ചാം ദിവസം കിരണിനെ യാത്ര അയക്കാൻ കാർപ്പോർച്ചിൽ നിൽക്കുമ്പോഴാണെന്റെ വിളറിയ മുഖത്തേക്ക് നോക്കിയവനത് പറഞ്ഞത് .
“മമ്മ , ഗിൽബെർട്ട് വിവാഹിതനാണ്.. “
അവന്റെ പ്രസ്താവനക്കു മുന്നിൽ വിഡ്ഢിയെ പോലെ വെറുതെ ചിരിച്ചു. പക്ഷെ അവൻ പോയതിനു ശേഷം മുൻവാതിൽ വലിയ ശബ്ദത്തോടെ കൊട്ടിയടച്ചു ആരോടെന്നില്ലാതെ പ്രതിഷേധം പ്രകടിപ്പിച്ചു.
ഗിൽബെർട്ടുമായി ബന്ധപ്പെടാനെനിക്ക് ഒരു മാർഗ്ഗവുമില്ല. അയാളുടെ ഫോൺ നമ്പർ, ഇ മെയിൽ ഐഡി ,വിലാസം ഇവയൊന്നും എനിക്കറിയുകയുമില്ല. ഇനിയെപ്പോഴെങ്കിലും കിരൺ പറഞ്ഞു മാത്രമേ ഞാനയാളുടെ വിവരങ്ങൾ അറിയുകയുമുള്ളൂ.
എന്നിട്ടാണവൻ….
ഗിൽബെർട്ട് പോയതിനു ശേഷം പതിവായി അയാളുടെ മുറിയിലേക്കാണ് ഞാനാദ്യം പൊയ്ക്കൊണ്ടിരുന്നത്. ഇന്നുമത് പോലെ ..
ഇപ്പോൾ മുറിയിൽ തങ്ങി നിന്നിരുന്ന ആഫ്റ്റർ ഷേവ് ലോഷന്റെ ഗന്ധം നേർത്തുനേർത്തു കൊണ്ടിരിക്കുന്നു. എന്നത്തേയും പോലെയതാസ്വദിച്ചു കട്ടിലിൽ ഇരിക്കുന്നതിനു പകരം ഞാൻ പതിയെ വാർഡ് റോബിനടുത്തേക്കു നടന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നു
മത് തുറന്നിരുന്നില്ല. എന്തിലെങ്കിലും തൊട്ടാൽ ,അയാളുടെ ഓർമ്മകൾ നശിച്ചു പോവുമോയെന്ന ചിന്തയാണെന്നെയതിൽ നിന്നും വിലക്കിയിരുന്നത്.
കാലിയായ വാർഡ് റോബിൽ വൃത്തിയായി മടക്കി വെച്ചിരിക്കുന്ന ഇളംനീല നിറത്തിലെ കടലാസ്സുകഷ്ണം എന്റെ ശ്രദ്ധയിൽപ്പെട്ടു. ഭംഗിയുള്ള ആ ചെറിയ സ്ക്രിബ്ലിങ് പാഡ് പാന്റിന്റെ പോക്കറ്റിൽ നിന്നും ഗിൽബെർട്ട് പലതവണയെടുക്കുന്നത് കണ്ടിട്ടുണ്ട്.മിക്കവാറും കിരണുമായുള്ള സംഭാഷങ്ങൾക്കിടയിൽ..
കടലാസ് കൈയിലെടുത്തു കിടക്കക്കരികിലേക്ക് നടന്നു. കടലാസ്സിൽ ചുളിവുകൾ വീണാലോയെന്ന ഭയത്തിൽ മെല്ലെയത് നിവർത്തി .
"അപർണ്ണ ,
പ്രണയത്തിൽ അകപ്പെടാൻ വളരെ എളുപ്പമാണ്. അതിൽ നിന്നും കര കയറാനേറെ ബുദ്ധിമുട്ടും .എങ്കിലും ഞാൻ പരമാവധി ശ്രമിക്കും .
ഗിൽബെർട്ട് "
സ്വർഗ്ഗത്തിലേക്കെടുത്തെറിയപ്പെട്ട അനുഭൂതിയിൽ പെട്ടെന്ന് കിടക്കയിലേക്ക് ചാഞ്ഞു. ഗിൽബെർട്ടിന്റെ ഏറെക്കുറെ പരിചിതമായ ഗന്ധം നഷ്ടമായി കൊണ്ടിരിക്കുന്ന തലയിണയിലേക്കു മുഖം പൂഴ്ത്തി.
വിടപറയാൻ നേരം ചേർത്തുനിർത്തിയ ഗിൽബെർട്ടിന്റെ കൈകൾ ഇടുപ്പിൽ വല്ലാതെ അമർന്നപ്പോൾ, നിറുകയിൽ അയാളുടെ ചുണ്ടുകൾ പതിവിൽ കൂടുതൽ സമയം തങ്ങിയപ്പോൾ ഞാനെന്തേയതിൽ അയാളുടെ പ്രണയം മനസിലാക്കാതിരുന്നത് ?
**
ദിവസ്സങ്ങൾക്കു ശേഷം അന്ന് ഞാൻ ഉന്മേഷവതിയായി.
ഉച്ചക്ക് കാറെടുത്തു പുറത്തേക്കു പോയി. ചെറിയൊരു ഷോപ്പിങ്ങും നഗരം ചുറ്റലും കഴിഞ്ഞു വീട്ടിലെത്തി.
കിരൺ മടങ്ങി വരുമ്പോൾ ബാൽക്കണിയിൽ വെള്ള റോസിനടുത്തു ഞാൻ നിൽക്കുകയായിരുന്നു.
അവനെ കണ്ടപ്പോൾ വാതിൽ തുറന്നു കൊടുത്തു കിച്ചണിലേക്കു നടന്നു.കുളിച്ചു ഫ്രഷായി കിരൺ വന്നപ്പോൾ അവനേറെ പ്രിയപ്പെട്ട മട്ടൺ കുറുമയും പറാത്തയും വിളമ്പി.
“ അതാണെന്റെ മമ്മ” അവനെന്നെ ചേർത്തു പിടിച്ചു.
രാത്രി അവന്റെ കൂടെ നൈറ്റ് വാക്കിനു പോയി.
പിറ്റേന്ന് നഴ്സറിയിൽ പോവുമ്പോൾ വാങ്ങേണ്ട പുതിയ ചെടികളെ കുറിച്ച് ഞാൻ വാചാലയായപ്പോൾ, ബാംഗ്ലൂരിലേക്ക് ഒരാഴ്ച പോവേണ്ട വിശേഷം അവൻ കൈ മാറി.
വീട്ടിൽ തിരിച്ചെത്തി കിരണിനോട് ഗുഡ് നൈറ്റ് പറഞ്ഞു കിടപ്പു മുറിയിലേക്ക് നടന്നു ..
മമ്മയെ നേർവഴിക്കു നയിച്ച സന്തോഷത്തോടെ കിരൺ അവന്റെ മുറിയിലേക്കും .
അവന്റെ മനസ്സിൽ വര്ഷങ്ങള്ക്കു മുന്നേ മരിച്ചു പോയ ഭർത്താവിനെ ഓര്ത്തു , പിനീടുള്ള ജീവിതത്തിൽ മനസും ശരീരവും മകന് വേണ്ടി മാത്രം അർപ്പിച്ച് ജീവിച്ച നല്ല മമ്മയായിരിക്കട്ടെ ഞാൻ.
രാത്രി കിരൺ ഉറക്കമായപ്പോൾ ഗിൽബെർട്ടിന്റെ മുറിയിൽ കടന്നു. ആ നീല കടലാസ്കഷ്ണം ഭദ്രമായ് തലയണക്കടിയിലുണ്ടായിരുന്നു. അതെടുത്ത് വിടർത്തി ഒരിക്കൽ കൂടെ ഞാൻ വായിച്ചു.
ഗിൽബെർട്ട്, ഒരു പക്ഷെ കുടുംബ ജീവിതത്തിൽ, ജോലി തിരക്കിൽ നിങ്ങൾക്കെന്നെ അതിവേഗം മറക്കാൻ കഴിയുമായിരിക്കും..
പക്ഷെ ഞാൻ..
എനിക്കീ പ്രണയം ഒരു തുരുത്താണ്. അതിൽ നിന്നും രക്ഷ നേടാൻ ഞാനാഗ്രഹിക്കുന്നില്ല
പ്രിയപ്പെട്ട മകനേ, ..നീണ്ട മുപ്പതു വർഷങ്ങൾ നിനക്ക് വേണ്ടി ജീവിച്ചയെനിക്ക്, ഇനിയെന്റെ മനസ്സെങ്കിലും സ്വന്തമായി വേണം..
ദിവസങ്ങൾക്കു ശേഷം ശാന്തമായ മനസോടെ ആ മുറിയിൽ ഞാൻ നിദ്രയിലാണ്ടു ..
(അവസാനിച്ചു)


By SaneeMaryJohn

പ്രണയിനി (നീണ്ടകഥ ) - Part 2


Best of Nallezhuth- No 17
പിറ്റേന്ന് അതിരാവിലെ വല്ലാത്തൊരുത്സാഹത്തോടെയെഴുനേറ്റു . കുളിച്ചു വന്നു കിച്ചണിൽ കടന്നപ്പോൾ കിരണും ഗിൽബെർട്ടും ലിവിങ് റൂമിലെന്തോ ഡിസ്കഷനിലായിരുന്നു. അവരുടെ കൈകളിലെ വലിയ കോഫി കപ്പിൽ നിന്നും ആവി ഉയർന്നു കൊണ്ടിരുന്നു.
“ മമ്മ കോഫി ഡൈനിങ്ങ് ടേബിളിലുണ്ട്. ഡോക്ടർ ഉണ്ടാക്കിയതാണ്.”
കസേരയിലിരുന്നു കോഫി മൊത്തി കുടിച്ചു.
പതിവായി ചായ കുടിക്കുന്നയെനിക്ക് കോഫിയുടെ രുചി ഹൃദ്യമായി തോന്നി.. അരുൺ ഉള്ളപ്പോൾ മിക്കവാറുമിതു പതിവാണ്.. വൈകിയ രാത്രികളിലെ ഉറക്കത്തെ തിരിച്ചു പിടിക്കാനായി രാവിലെ ഞാൻ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടുമ്പോൾ ,ആവി പറക്കുന്ന കോഫി മഗ്ഗുമായി അരുൺ വിളിച്ചുണർത്തും .
വര്ഷങ്ങള്ക്കു ശേഷം ഒരു ഗ്ലാസ് ചൂട് കാപ്പി എനിക്കായി കാത്തിരിക്കുന്നു... നന്ദി സൂചകമായി ഞാൻ ഗിൽബെർട്ടിന് നോക്കി. പക്ഷെ അവിടെ അവരെന്നെ ശ്രദ്ധിക്കാതെ കൊണ്ട് പിടിച്ച ചർച്ചയിലായിരുന്നു.
പ്രാതലിനു ഇഡ്ഡലിക്കൊപ്പം വിളമ്പിയ സാമ്പാറിൽ മുളക് പൊടി ചേർത്തതേയില്ല. എങ്കിലും, അതയാൾക്കു ഇഷ്ടപ്പെട്ടില്ലെങ്കിലോയെന്ന ഭയത്തിൽ ബ്രെഡ് സ്ലൈസുകൾ മൊരിച്ചെടുത്തു . തലേന്നത്തെ പ്രവൃത്തിയിലെനിക്ക് കുറ്റബോധം തോന്നി തുടങ്ങിയിരുന്നു. കിരണിനും ഗിൽബെർട്ടിനും ഡബിൾ ബുൾസ് ഐയും തയ്യാറാക്കി.
സാമ്പാർ അല്പം മാത്രമെടുത്തു ഗിൽബെർട്ടു ഒരു ഇഡ്ഡലി കഴിച്ചു. പിന്നെ ബട്ടർ ബോക്സിലെ ബട്ടറും ഹണിയും ചേർത്ത് രണ്ടെണ്ണം കൂടെ.. ബുൾസ് ഐ യിൽ അയാൾ പെപ്പറിട്ടതേയില്ല .കിരണിനോട് വിഭവങ്ങളുടെ പേരുകളും ചേരുവകകളും ചോദിച്ചു കൊണ്ട്, ഫോർക്കും സ്പൂണും ഉപയോഗിച്ച് അതി വേഗത്തിൽ അയാൾ കഴിച്ചു കൊണ്ടിരുന്നു. കോൺഫെറെൻസിന് പോവാനുള്ള കറുത്ത സ്യൂട്ടിലായിരുന്നു രണ്ടുപേരും .ചിത്ര ശലഭത്തിനെ ഓർമിപ്പിക്കും വിധം ചെറിയ ചുവന്ന ബോ ഗിൽബെർട്ടിന്റെ കഴുത്തിനോട് ഒട്ടി ചേർന്നിരുന്നു.
പോവാൻ നേരം “ടേക്ക് കെയർ “ പറഞ്ഞു അയാളെന്റെ നേർക്ക് കൈ വീശി.. ഒരു ഹസ്തദാനം നടത്തിയിരുന്നെങ്കിലെന്ന് വെറുതെ ആഗ്രഹിച്ചു പോയി..
അവർ പോയി കഴിഞ്ഞപ്പോൾ, പതിവ് പോലെ കിരണിന്റെ ബെഡ് റൂമിലേക്ക് നടന്നു. എന്നത്തേയും പോലെ മുറിയാകെ മെസ്. കിടക്കയിൽ മാറിയിട്ടിരിക്കുന്ന അടിവസ്ത്രങ്ങളും വസ്ത്രങ്ങളും. സ്ഥാനം തെറ്റിയ കിടക്ക വിരിയും തലയിണയും..വലിച്ചെറിഞ്ഞ പരുവത്തിൽ മൂലയിൽ നനഞ്ഞ ടവൽ.
മുപ്പതു വയസ്സായ അവനോടെത്ര പറഞ്ഞാലും അനുസരിക്കില്ല. ഇനിയവന്റെ പെണ്ണ് വരട്ടെ. അഗത എന്ന ക്രിസ്ത്യൻ പെൺകുട്ടിയുമായി അവൻ പ്രണയത്തിലാണ് .ഒരു വർഷത്തിനുള്ളിൽ അവരുടെ വിവാഹം നടക്കും. പ്രണയത്തെക്കുറിച്ച് കേട്ടപ്പോൾ തന്നെ ഞാൻ യെസ് മൂളിയെങ്കിലും അഗതയുടെ മാതാപിതാക്കളെ വിവാഹത്തിന് കൺവിൻസ് ചെയ്തെടുക്കാൻ വളരെ ബുദ്ധിമുട്ടി.
അഗത നല്ല കുട്ടിയാണ് ,കാഴ്ചയിലും പെരുമാറ്റത്തിലും ..ഇപ്പോഴത്തെ കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിടുന്നതാണ് നല്ലതു. അരുൺ ഉണ്ടായിരുന്നെങ്കിലുമിതു തന്നെ ചെയ്യുമായിരുന്നു.
കിരണിന്റെ മുറി പോലെ തന്നെ ഒരു മെസ് പ്രതീക്ഷിച്ചാണ് ഗസ്റ്റ് റൂമിലേക്ക് കടന്ന് ചെന്നത്. എന്നെ വരവേറ്റത് ഞാൻ മറന്നു തുടങ്ങിയ ആഫ്റ്റർ ഷേവ് ലോഷന്റെ ഗന്ധം!.എനിക്കേറെ ഇഷ്ടമുള്ള ഗന്ധം. അരുൺ പതിവായത് ഉപയോഗിക്കുമായിരുന്നു.. എന്തുകൊണ്ടോ കിരണിന് ലോഷൻ ഇഷ്ടമല്ല.
വാതിലിനരികെ നിന്ന് കൊണ്ട് കിടക്കയിലേക്ക് കണ്ണോടിച്ചു. രാത്രി ഒരാൾ കിടന്നതിന്റെ ലക്ഷണമൊന്നും തന്നെയില്ല.
പതുക്കെ നടന്നു ഭിത്തിയിലെ വാർഡ് റോബ് തുറന്നപ്പോൾ ഭംഗിയായി ഹാങ്ങറിൽ കൊളുത്തിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ. ഒരു ടിഷ്യു പേപ്പർ പോലും സ്ഥാനം തെറ്റി മുറിയില്ലില്ല. കിരൺ പറഞ്ഞത് സത്യം തന്നെ .ഗിൽബെർട്ട് എന്ന അതിഥിയെ കൊണ്ട് എനിക്ക് യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാവില്ല.
കുറച്ചു നേരം കൂടെ ലോഷന്റെ ഗന്ധം ആസ്വദിച്ചു ആ മുറിയിൽ ചുറ്റി പറ്റി നിന്നു .പിന്നെ പുറത്തേക്കു നടന്നു.
ലിവിങ് റൂമിലെ സോഫയിൽ വന്നിരുന്നു മേശക്കരികിലെ ചെറിയ ടേബിളിൽ വെച്ചിരുന്ന അരുണിന്റെ ഫോട്ടോ എടുത്തു ഞാൻ നോക്കി.. എന്റെ ഇരുപത്തിയെട്ടാം വയസിലെന്നെ വിട്ടുപോയ കിരണിന്റെ പപ്പാ. അന്ന് കിരണിനെ നാലു വയസു മാത്രം. കഴിഞ്ഞ 26 വർഷങ്ങൾ കിരണിനു വേണ്ടി മാത്രമായിരുന്നു ജീവിതം. അവനു ജോലിയായപ്പോളെന്റെ അദ്ധ്യാപക ജോലിയും ഉപേക്ഷിച്ചു.
"മമ്മ ഇനി റസ്റ്റ് എടുക്കു " കിരൺ നിർബന്ധിച്ചു കൊണ്ടിരുന്നു.
ഒരു ആഫ്റ്റർ ഷേവ് ലോഷന്റെ ഗന്ധം എന്തെല്ലാം ഓർമകളാണ് ഒറ്റയടിക്ക് കൊണ്ട് വന്നത്... മറന്നു തുടങ്ങിയ ഒരുപാടോർമ്മകൾ..
ഉച്ചക്ക് ഊണ് കഴിക്കാൻ കിരണും ഗിൽബെർട്ടും വരില്ല എന്നുറപ്പു പറഞ്ഞതിനാൽ വലിയ ജോലിയില്ലായിരുന്നു. ഒരു ജോലിക്കാരിയെ വെക്കു എന്ന കിരണിന്റെ നിർദ്ദേശം പലപ്പോഴും വേണ്ടെന്നു വെക്കുന്നത് എങ്ങിനെ സമയം കളയുമെന്ന ചിന്തയിലാണ്..
ഉച്ചകഴിഞ്ഞപ്പോൾ എനിക്കൊരു കുസൃതി തോന്നി. കിരൺ വണ്ടി വാങ്ങിയതിൽ പിന്നെ ഞാൻ ഡ്രൈവ് ചെയ്യാറില്ല. പുറത്തേക്കും അധികം യാത്രയില്ല.എന്നാലും എന്റെ പഴയ മാരുതി പുറത്തു കിടപ്പുണ്ട്. അത് വിൽക്കാൻ കിരൺ നിർബന്ധിച്ചപ്പോൾ ഞാനതു അഗതക്കായി സൂക്ഷിച്ചു. ആ വണ്ടിയോടു എനിക്ക് വല്ലാത്ത അറ്റാച്മെന്റ് ഉണ്ട്. അരുൺ പോയതിനു ശേഷം സ്വന്തം സമ്പാദ്യത്തിൽ നിന്നും വാങ്ങിയതാണ്.
മണിക്കൂറുകളോളം പരിചിതമായ നഗരത്തിലൂടെ വണ്ടിയോടിച്ചു. എന്നിട്ടും വല്ലാത്ത ഉന്മേഷത്തോടെ വൈകിട്ട് വീട്ടിൽ തിരിച്ചെത്തി.
അവരെത്തിയപ്പോഴേക്കും സമയം എട്ടു കഴിഞ്ഞിരുന്നു. ഗിൽബെർട്ടിന്റെ മുഖത്തു ചെറിയ ക്ഷീണം തോന്നിച്ചു.
ഡിന്നറിനു ചപ്പാത്തിയുണ്ടാക്കാനായി ഞാൻ കിച്ചണിലേക്കു നടന്നു.
അത്താഴ വേളയിൽ ഞാൻ ഗിൽബെർട്ടിന് സെർവ് ചെയ്തു. കിരണെന്നെ നോക്കുന്നുണ്ടായിരുന്നു. അയാളുടെ പാത്രത്തിലേക്ക് പനീർ ബട്ടറും ഗ്രീൻ സലാഡും വിളമ്പി.. ചപ്പാത്തിയെടുത്തു ഗിൽബെർട്ട് തിരിച്ചും മറിച്ചും നോക്കി. പിന്നെ കത്തിയിൽ അല്പം ബട്ടറെടുത്തതിൽ പുരട്ടി. ആദ്യമായി അയാൾ കൈ കൊണ്ട് ഭക്ഷണം കഴിച്ചു. ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ ഗിൽബെർട്ടും ചിരിച്ചു .
എത്ര സുന്ദരനാണ് അയാൾ..എത്ര സംസ്കാര സമ്പന്നൻ. ..
അന്നും ഞങ്ങൾ നടക്കാനിറങ്ങി.. കാശ്മീരി ഷാൾ വലിച്ചെടുക്കുമ്പോൾ ഡ്രസിങ് ടേബിളിലെ ബിന്ദി ശേഖരണത്തിൽ നിന്നും വളരെ ചെറുതൊരെണ്ണമെടുത്തു നെറ്റിയിൽ ഒട്ടിച്ചു. വിധവകൾ പൊതുവെ പൊട്ടു കുത്താറില്ല. ഏതെങ്കിലും പരിപാടികൾക്കായി പോവുമ്പോൾ കാഞ്ചീപുരം സാരിയും പൊട്ടും കിരണിന്റെ ആവശ്യ പ്രകാരം ഞാൻ ഉപയോഗിക്കാറുണ്ട്.
വെളിയിലേക്കു വന്ന എന്നെ നോക്കി “മനോഹരമായിരിക്കുന്നു “എന്ന് ഗിൽബെർട്ട് പറഞ്ഞപ്പോൾ
ശിരസിലേക്കു രക്തം ഇരച്ചു കയറി.
എവിടെയെങ്കിലും പോവാൻ ഒരുങ്ങി വരുമ്പോൾ സ്ഥിരമായി അരുൺ പറഞ്ഞിരുന്ന വാക്കുകളായിരുന്നവ..
വന്നതിന്റെ രണ്ടാം ദിവസം ഗിൽബെർട്ടിൽ അരുണിനെ കണ്ടെത്തിയിരിക്കുന്നവെന്ന ചിന്തയിലാണ് അന്ന് രാത്രി ഉറങ്ങാൻ കിടന്നതു..
പിറ്റേന്ന് അവർ കോൺഫെറെൻസിനു പോയി കഴിഞ്ഞു,കിരണിന്റെ മുറി വൃത്തിയാക്കിയതിനു ശേഷം ഗിൽബെർട്ടിന്റെ മുറിയിലേക്ക് കടന്നു. രണ്ടു ദിവസമായ ബെഡ് ഷീറ്റുകൾ മാറ്റി വിരിക്കുന്നതിനു മുന്നേ ഞാനതിൽ കുറെ സമയം ഇരുന്നു. ആഫ്റ്റർ ഷേവ് ലോഷന്റെ ഗന്ധമാസ്വദിച്ചു....
എന്നിട്ടും മതിയാവാതെ അതിൽ കിടന്നു.
കിടക്ക വിരിക്കും തലയിണക്കുംഎനിക്കറിയാത്ത ഏതോ ഒരു ഗന്ധമായിരുന്നു.. അങ്ങിനെ കിടക്കുമ്പോൾ എന്നിലെ സ്ത്രീ നാളുകൾക്കു ശേഷം ഉണർന്നു..
പ്രണയിനിയായി….
(തുടരും )

പ്രണയിനി (നീണ്ടകഥ ) - Part 1


Best of Nallezhuth- No 17
വർഷത്തിൽ മൂന്നുറ്റി അറുപത്തിയഞ്ച് ദിവസവും പൂവിടുന്ന കട്ട റോസിന്റെ ദളങ്ങളിൽ വിരലോടിച്ചു കൊണ്ട് ബാല്കണിയിൽ നിൽക്കുമ്പോഴാണ് താഴെ പോർച്ചിൽ കിരണിന്റെ കാർ വന്നു നിന്നതു. വെളുത്ത റോസക്കു അപ്പോഴേക്കും അസ്തമയ സൂര്യൻ ചുവപ്പു നിറം കടം കൊടുത്തിരുന്നു.
കാറിൽ നിന്നിറങ്ങി കിരൺ മുകളിലേക്ക് നോക്കി കൈ വീശി.. സന്ധ്യാ സമയം ഞാനെന്റെ തോട്ടത്തിലെ പൂ ചെടികളുമായി കൊഞ്ചുകയാവുമെന്നു അവനു നന്നായി അറിയാം. മുൻ സീറ്റിൽ നിന്നുമവനോടൊപ്പം ഗിൽബെർട്ടും പുറത്തിറങ്ങി.
ഗിൽബെർട്ട് സ്മിത്ത് എന്ന അമേരിക്കക്കാരൻ! അയാളെ എയർ പോർട്ടിൽ നിന്നും പിക്ക് ചെയ്യാനാണ് കിരൺ പോയത്. ആ ദൂരക്കാഴ്ചയിലും അയാൾക്ക് കിരണിനേക്കാളുമുയരം തോന്നിച്ചു. കറുത്ത നിറത്തിലെ ഷർട്ടാണെന്ന് തോന്നുന്നു അയാളുടെ വേഷം. രണ്ടു പേർക്കും നേരെ കൈ വീശി മുൻ വാതിൽ തുറക്കാനായി അകത്തേക്ക് നടന്നു.
കഴിഞ്ഞ വര്ഷം ജോലി സംബന്ധമായി അമേരിക്കയിൽ പോയപ്പോഴാണ് കിരൺ ,അവന്റെ ഗവേഷണങ്ങളിലേറെ സഹായിയായ ഡോക്ടർ ഗിൽബെർട്ടിനെ നേരിട്ട് കാണുന്നത്. അയാളുടെ വീട്ടിൽ വീക്കെന്റുകളിലവൻ താമസിക്കുകയും ചെയ്തു.
അതിനു പ്രത്യുപകാരമായാണ് ഒരാഴ്ച ഇവിടെ കോണ്ഫറൻസിനായി വരുന്ന ഗിൽബെർട്ടിനെ വീട്ടിൽ തന്നെ താമസിപ്പിക്കണമെന്നു കിരൺ ശഠിച്ചതു.
ഒരമേരിക്കക്കാരൻ വീട്ടിൽ.. എനിക്കതു ൾകൊള്ളാൻ സാധിച്ചില്ല. അയാളുടെ രീതികളും നമ്മുടെ രീതികളും ഒത്തു പോവുമോ?
“മമ്മ പേടിക്കേണ്ട .ഒറ്റ നോട്ടത്തിൽ തന്നെ ഡോക്ടറെ മമ്മക്കിഷ്ടമാവും. ഐ ബെറ്റ്”
വാതിൽ തുറന്നപ്പോൾ കിരണിനരികെ നിന്ന ആറടിക്കാരനെ ഒറ്റ നോട്ടത്തിൽ തന്നെ എനിക്കിഷ്ടമായി. വെള്ളി ഫ്രെയിമുള്ള കണ്ണടക്കുള്ളിൽ തിളങ്ങുന്ന നീല കണ്ണുകൾ . ബ്രൗൺ നിറത്തിൽ ഇടതൂർന്ന ,അല്പം ചുരുളിച്ചയുള്ള മുടി. ബാൽക്കണിയിലെ ദൂരക്കാഴ്ച്ചയിൽ കറുപ്പെന്നു തോന്നിച്ചത് കടും നീല ഷർട്ട് . കിരണിനോടൊപ്പം വല്ലപ്പോഴും ഞാൻ കാണുന്ന ഇംഗ്ലീഷ് സിനിമയിലെ സുന്ദരന്മാരായ നായകന്മാരെ ഗിൽബെർട്ട് ഓർമിപ്പിച്ചു.. നീണ്ട യാത്ര അയാളെയൊട്ടും തന്നെ തളർത്തിയിട്ടില്ല. വല്ലാത്ത പ്രസരിപ്പ്.
വീട്ടിൽ ഒരതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളൊന്നും തന്നെ ഞാൻ ചെയ്തിരുന്നില്ല..
അയാളുടെ മുന്നിൽ നിന്നപ്പോൾ ഞാൻ ചെറുതായി ചൂളി. . ലിവിങ് റൂമിലെ അലക്ഷ്യമായി ചിതറി കിടക്കുന്ന പത്രങ്ങളും മാസികകളും .
അത് കൂടാതെ എന്റെ വേഷവും .ചുളിവ് വീണ നരച്ച കുർത്തിയും വീട്ടിൽ സാധാരണ ധരിക്കുന്ന കാൽമുട്ടിനൊപ്പമുള്ള റാപ് റൌണ്ട് സ്കര്ട്ടിലും വല്ലായ്മ തോന്നി.. വൃത്തിയായി മുടി ചീവികെട്ടാത്തതിലും മുഖമൊന്നു മിനുക്കാഞ്ഞതിലുമെന്നോട് തന്നെ വല്ലാത്ത നീരസം.
അത് കൊണ്ടാവും “ഹായ് അപർണാ “എന്ന് പറഞ്ഞു വിഷ് ചെയ്യാൻ ഗിൽബെർട്ട് നീട്ടിയ കൈകൾ അവഗണിച്ചു അയാൾക്ക് "നമസ്തേ” കൊടുത്തത് . ജാള്യത ഒട്ടുമില്ലാതെ അയാൾ ചിരിച്ചു. അപർണ്ണ എന്ന പേര് അയാൾ ഉച്ചരിച്ചപ്പോൾ ചിരി വന്നു.”പ “ക്കും “ണ” ക്കും വളരെയേറെ ശക്തി നൽകിയും “ ർ “ സൈലന്റ് ആക്കിയും “അപ്പണ്ണ “എന്നാണ് ഗിൽബെർട്ട് വിളിച്ചത് ..
ഡോക്ടറോടുള്ള എന്റെ സമീപനം കിരണിനു ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. മമ്മ എപ്പോഴാണ് ഇത്ര കണ്ട്റി ആയതെന്നു അവൻ വിചാരിക്കുന്നുണ്ടാവും
ഗിൽബെർട്ടിന്റെ വലിയ പെട്ടിയുമായി അവർ ഗസ്റ്റ് റൂമിലേക്ക് നടന്നപ്പോൾ ഞാനെന്റെ റൂമിലേക്ക് നടന്നു. വാഷ് റൂമിൽ പോയി മുഖം കഴുകി മുടി ചീവി ഉയർത്തി കെട്ടി , മുഖത്തല്പം മോയിസ് ചറൈസർ പുരട്ടി, പെട്ടെന്ന് തന്നെ കിച്ചണിലേക്കു നടന്നു.
അമേരിക്കക്കാരുടെ പാചകമൊന്നും എനിക്ക് വശമില്ല. ഗിൽബെർട്ടിന്റെ വരവിനെ കുറിച്ച് കിരൺ പറഞ്ഞപ്പോഴും അയാളെ താമസിപ്പിക്കാൻ താല്പര്യമില്ലാത്തതിനാൽ അതിലൊന്നും ശ്രദ്ധിച്ചുമില്ല. ടോസ്റ്റ് ചെയ്ത ബ്രെഡു കഷണങ്ങളും ഒരു ബൗളിൽ നിറയെ റഷ്യൻ സലാഡുമായിരുന്നു സ്പെഷ്യലായിയുണ്ടാക്കിയിരുന്നത്. പിന്നെ എനിക്ക് കഴിക്കാനുള്ള വെജിറ്റബിൾ സൂപ്പും കിരണിനു ഗോതമ്പ് കുൽച്ചയും ചിക്കൻ മപ്പാസും.
ചുവന്ന ടീ ഷർട്ടും കാൽമുട്ടിനൊപ്പം നിൽക്കുന്ന ബ്രൗൺ നിറത്തിലെ ബർമൂഡയും ധരിച്ചു ഗിൽബെർട്ട് ഡിന്നറിന് ഇരുന്നു. കണ്ടാൽ അറുപതുകാരനെന്നു തോന്നുകയേയില്ല .
വളരെ പാടുപെട്ടാണ് ഞാനയാളിൽ നിന്നും കണ്ണുകൾ പറിച്ചെടുത്തത് .ഇത്രയടുത്തൊരു ഫോറിനറെ ഞാനാദ്യമായ് കാണുകയാണ്.
“മമ്മ കുക്ക് ചെയ്താൽ മാത്രം മതി .ബാക്കിയെല്ലാം .ഞാൻ നോക്കിക്കൊള്ളാം “
എന്നോട് പറഞ്ഞ വാക്കുകൾ കിരൺ പാലിച്ചു. അയാൾക്കവൻ സെർവ് ചെയ്തു കൊടുക്കുമ്പോൾ ഞാൻ സൂപ്പിലേക്കു ശ്രദ്ധ തിരിച്ചു.
എന്നെ അതിശയിപ്പിച്ചു ഗിൽബെർട്ട് കുൽച്ചയും കറിയും കഴിച്ചു. പിന്നെ അയാൾക്കുള്ള സലാഡും.
വാഷ് ബേസനടുത്തുള്ള ചെറിയ സ്റ്റാൻഡിലെ ടവലെടുക്കാതെ അയാളെനിക്കരികെ വന്നു ടേബിളിൽ വെച്ചിരുന്ന ടിഷ്യു പേപ്പർ വലിച്ചെടുത്തു. ഒപ്പം എനിക്കെതിരെ ചെയറിലിരുന്നു
“നോക്ക് അപർണ “എന്നയാൾ പറഞ്ഞപ്പോൾ ഞാൻ കണ്ണുകളുയർത്തി. വന്നപ്പോൾ പിങ്ക് നിറത്തിൽ കണ്ട അയാളുടെ ചുണ്ടുകളിപ്പോൾ
നന്നേ ചുവന്നിരുന്നു.
“എനിക്ക് വേണ്ടി പ്രത്യേകമൊന്നും ഉണ്ടാക്കരുത്, എനിക്ക് ഇന്ത്യൻ ഭക്ഷണം മതി. എരിവ് കുറച്ചാൽ സന്തോഷം” ഇംഗ്ലീഷ് സിനിമയിലെ നായകനെ പോലെ കണ്ണുകളിലേക്കു മാത്രം നോക്കിയാണ് അയാൾ സംസാരിച്ചത്. അയാളുടെ നീലക്കണ്ണുകൾ എന്റെ ഹൃദയം കാണുമോ എന്ന ഭയത്തിൽ പെട്ടെന്ന് നോട്ടം പിൻവലിച്ചു.
നീണ്ട ചില്ലു ഗ്ലാസിലെ വെള്ളം അയാൾ സിപ് ചെയ്തു. ആ പ്രവൃത്തി വല്ലാത്തൊരു കൗതുകം ജനിപ്പിച്ചു. അപരിചിതനായ ഒരു പുരുഷനുമായി ഇത്ര അടുത്തുള്ള സമ്പർക്കം വളരെ നാളുകൾക്കു ശേഷമാണു...
കിച്ചനൊതുക്കി പുറത്തേക്കു വന്നപ്പോൾ കിരൺ അവന്റെ പതിവ് നടത്തക്കു പോവാൻ റെഡിയായി. ഒപ്പം ഗിൽബെർട്ടും .
“വരൂ അപർണ്ണ .നമുക്ക് ഒന്നിച്ചു നടക്കാം” അയാളുടെ ക്ഷണത്തെ നിരസിക്കാൻ കഴിഞ്ഞില്ല.
ബെഡ്റൂമിലേക്ക് ചെന്ന് അലമാരയിൽ നിന്നും ചുവന്ന കാശ്മീരി ഷാളെടുത്തു പുതച്ചു കണ്ണാടിയിൽ നോക്കി തൃപ്തയായി ,ഞാനവർക്കൊപ്പം പുറത്തേക്കു നടന്നു.
സമയം ഒൻപതര കഴിഞ്ഞത് കൊണ്ട് റോഡുകൾ വിജനമാണ്. എന്നും പതിവായി കിരൺ നടക്കാൻ പോവുമ്പോൾ ഏതെങ്കിലും മാസിക വായിച്ചു ഞാൻ ലിവിങ് റൂമിലെ സോഫയിൽ ചടഞ്ഞു കൂടും ..
അല്ലെങ്കിൽ ടി വി ഓൺ ചെയ്തു വിവിധ ചാനലുകളിൽ കണ്ണുകളുടക്കി വിശ്രമിക്കും .
ഗിൽബെർട്ടിനും കിരണിനും നടുവിലായി നടക്കുമ്പോൾ , എനിക്ക് താല്പര്യമുള്ള വിഷയമായിരുന്നില്ല അവർ സംസാരിച്ചിരുന്നത് .എന്നിട്ടും ഉത്സാഹത്തോടെ ഞാനവർക്കൊപ്പം കൂടി..
തിരികെയെത്തിയപ്പോൾ പതിവില്ലാത്ത ഉന്മേഷം തോന്നി. എത്രയോ നാളുകളായി ഒട്ടൊരു വിഷാദത്തിലാണ് ഞാൻ. അതീപ്രായത്തിൽ സ്ത്രീകൾക്ക് സാധാരണ സംഭവിക്കുന്നതാണെന്നു കഴിഞ്ഞ ആഴ്ച കണ്ടപ്പോൾ ഡോക്ടർ വിശാൽ പറഞ്ഞു. അവൻ കിരണിന്റെ സുഹൃത്താണ്.
“ഗുഡ് നൈറ്റ് “പറഞ്ഞു പതിവ് പോലെ കിരണിനെ ഹഗ്ഗ് ചെയ്തു ബെഡ്റൂമിലേക്ക് നടക്കുമ്പോൾ ഗിൽബെർട്ട് എനിക്ക് നേരെ കൈനീട്ടി.
ഇത്തവണ “ഗുഡ് നൈറ്റ്” പറഞ്ഞു ഞാനയാളുടെ വലതു കൈയിൽ പിടിച്ചു. ആ സ്പർശം ബാൽക്കണിയിലെ കട്ട റോസിനെ ഓർമിപ്പിച്ചു - എന്ത് മൃദുലം ..
ഗിൽബെർട്ട് വന്നപ്പോൾ ഹസ്തദാനം കൊടുക്കാതിരുന്നതിലെനിക്ക് വല്ലാത്ത നിരാശ തോന്നി...
(തുടരും)


By SaneeMary John

പ്രണയവർണ്ണങ്ങളുടെ സൂക്ഷിപ്പുകാരി (കഥ )


“ഉയിരേ ..ഉയിരേ .. വന്ത് എന്നോട് കലന്തു വിട് ...”
പ്രിയപ്പെട്ട ലെഹർ ,
തനുവും മനവും ഒരുപോലെ ചുട്ടു പൊള്ളുന്ന ഈ മീനച്ചൂടിലെ നട്ടുച്ച നേരത്തു നിങ്ങളാവശ്യപെട്ട തമിഴ് ചലച്ചിത്രഗാനങ്ങളാണ് റേഡിയോയിൽ മുഴങ്ങുന്നത്. കാതുകൾ കൊട്ടിയടച്ചിട്ടും ആ ഗാനം വീണ്ടും വീണ്ടുമെൻറ് ഹൃദയത്തെ പിടിച്ചുലക്കുന്നു.
“ഉയിരേ ഉയിരേ..”
എന്റെ ലെഹർ , കാറ്റു കുസൃതി കരങ്ങൾ കൊണ്ട് തട്ടി തെറിപ്പിച്ച ചുരുൾ മുടികൾ മാടിയൊതുക്കി എന്റെ വലതു ചെവിയിലാണ് നീ ബാക്കി വരികൾ മൂളിയത് –“ നിനവേ നിനവേ എൻ തൻ നെഞ്ചോട് കലന്തു വിട്..”
വയ്യ ! ഒറ്റക്കീ ഗാനമാസ്വദിക്കാൻ എനിക്ക് സാധിക്കില്ല . ഞാനീ റേഡിയോ നിർത്തട്ടെ..
നീയായിരുന്നു ഇപ്പോൾ ആ ഗാനം പാടിയിരുന്നതെങ്കിൽ വാക്കുകളുടെ അർത്ഥമറിയാതെ ഞാൻ നിന്റെ നെഞ്ചിലേക്ക് ചാഞ്ഞേനെ .. മെല്ലെ നീയെന്റെ മുഖം പിടിച്ചുയർത്തുമ്പോൾ ലജ്ജയോടെ ആ സുന്ദര മുഖം കാണാനായി ഞാൻ കണ്ണുകൾ തുറക്കുമായിരുന്നു. എത്ര കണ്ടാലും മതി വരാത്ത നീല കണ്ണുകളിലേക്കു നോക്കിയിരിക്കുമ്പോൾ എത്ര ജന്മങ്ങളുടെ സ്നേഹക്കടലിലേക്കാണ് പ്രിയനേ, നീയെന്നെ കൂട്ടികൊണ്ടു പോയിരുന്നത് ?
വിരലുകളിൽ വിരലുകൾ കോർത്ത്, എത്ര പകലുകളാണ് നമ്മൾ ഈ നഗരത്തിൽ അലഞ്ഞു തിരിഞ്ഞത് ? നിന്നോട് വിടപറഞ്ഞു , രാത്രിയിൽ കിടക്കയിൽ തളർന്നു മയങ്ങുമ്പോഴും നിന്റെ പ്രണയം സ്വപ്നമായി വന്നു എന്നെ എന്നും ഉണർത്തിയിരുന്നു.. പ്രേമാതുരയായി ഞാൻ ഉണർന്നിരുന്നു..
ലെഹർ , ഈ വിരഹം താൽക്കാലികമെങ്കിലും താങ്ങാനാവാത്തതാണ്.. നമുക്കിനിയും കൈ കോർത്ത് നടക്കാൻ ഈ നഗരത്തിലിടങ്ങൾ ബാക്കി.. കണ്ണുകളുയർത്തി സ്വപ്നം കാണാൻ നീലാകാശവും ബാക്കി.. നിന്നെ കണ്ടു മതിവരാത്ത, സ്നേഹിച്ചു കൊതി തീരാത്ത ഞാനും ഇവിടെ ബാക്കി..
ഈ പ്രായത്തിലും നമുക്കെങ്ങിനെ പ്രണയിക്കാൻ സാധിക്കുന്നു എന്ന് ഒരിക്കൽ ഞാൻ നിന്നോട് ചോദിച്ചില്ലേ.. അതിനു നീ പറഞ്ഞ മറുപടി -പ്രണയത്തിനു പ്രായമില്ലെന്നല്ലേ.. . അതൊരു സാധാരണ മറുപടിയല്ലേ ലെഹർ ?
നിനക്കെന്നെയും എനിക്ക് നിന്നെയും പ്രണയിച്ചേ കഴിയൂ. കാരണം ജന്മജന്മാന്തരങ്ങളായുള്ള ബന്ധമാണ് നമ്മുടേത് . ഓ.. ഞാൻ മറന്നു. നിനക്ക് പൂർവ്വജന്മങ്ങളിൽ വിശ്വാസമില്ലല്ലോ... വേണ്ട..
അനേകം വർഷങ്ങൾ കഴിഞ്ഞുള്ള സ്വന്തം നാട്ടിലേക്കുള്ള നിന്റെയാത്രയിൽ പിരിയാൻ നേരം നീ എനിക്ക് വാക്ക് നൽകിയിരുന്നു. നിന്റെ നാട്ടിലെ സ്ത്രീകൾ ധരിക്കുന്ന ചുവന്ന നിറത്തിൽ നിറയെ കസവുള്ള പ്രത്യേക സിൽക്ക് നൂലിനാൽ നെയ്തെടുത്ത വസ്ത്രവുമായി ദിവസങ്ങൾക്കുള്ളിൽ എന്റെയടുക്കലേക്കു മടങ്ങി വരുമെന്ന്..
നാളെയാണ് നീ പറഞ്ഞ ആ ദിവസം. നാളെ വിവാഹ വസ്ത്രം കൈ മാറുമ്പോൾ പ്രിയനേ നീ എന്റെ കണ്ണുകളിലേക്കു നോക്കണം... അവിടെ കാണാൻ കഴിയും ,ഈ ചെറിയ വിരഹം പോലും താങ്ങാനാവാതെ എന്റെ കണ്ണുകളിൽ ഉറഞ്ഞു കൂടിയ നീർത്തുള്ളികൾ..
പിന്നെ വിലാസമറിയാത്തതിനാൽ ഓരോ ദിവസവും ഞാൻ നിനക്കായി കുറിച്ച് വെച്ച പ്രണയ ലേഖനങ്ങളും.... വിവാഹ വസ്ത്രങ്ങളുമായി നാളെ നീ വരുമ്പോൾ വിരഹത്തിലുരുകി തീർന്ന എന്റെ സമ്മാനം.
ഈ നിമിഷവും കടന്നു പോവും.. .
പ്രിയപ്പെട്ട ലെഹർ, ഒരിക്കൽ ഞാൻ നിന്നോട് ചോദിച്ചിരുന്നു ഞാനിതു വരെ കേട്ടിട്ടില്ലാത്ത നിന്റെയീ പേരിന്റെ അർഥം . ഇന്നെനിക്ക് ആ അർഥം മനസ്സിലാവുന്നുണ്ട്.- തിരമാലകൾ പോലെ നിന്നോടുള്ള പ്രണയം ഉള്ളിൽ ഉയർന്നു പൊങ്ങുമ്പോൾ ആ ഗാനം ഞാൻ പാടി അവസാനിപ്പിക്കാം..
എന്നത്തേയും പോലെ നിന്റെ കൈകൾ എന്റെ, നെഞ്ചോട് ചേർത്ത് പിടിച്ചു , കണ്ണുകൾ അടച്ചു , ഞാൻ മെല്ലെ മൂളട്ടെ ..
“ഉയിരേ ..ഉയിരേ .. വന്ത് എന്നോട് കലന്തു വിട് ...
നിനവേ നിനവേ എൻ തൻ നെഞ്ചോട് കലന്തു വിട്.. “
എന്ന് നിന്റെ മാത്രം..
കത്തിന്റെ ഒടുവിലെഴുതിയ പേര് വായിക്കാനായി തുടങ്ങുമ്പോഴേക്കും ചുക്കിച്ചുളിഞ്ഞ കൈകളാൽ ആ സ്ത്രീ ഡയറി എന്റെ പക്കൽ നിന്നും ബലമായി പിടിച്ചു വാങ്ങി. വര്ഷങ്ങളുടെ പഴക്കമുള്ള ഡയറിയുടെ കറുത്ത ചട്ട നന്നേ നരച്ചിരുന്നു. വെളുത്ത കടലാസുകൾ മഞ്ഞിച്ചും .
അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയ കത്ത് ഏറെ ബുദ്ധിമുട്ടിയാണ് വായിച്ചു തീർത്തത്. വായിച്ചു കഴിഞ്ഞപ്പോൾ അത്ര മനോഹരമായ പ്രണയം കടലാസ്സിൽ പകർത്തിയ ആളുടെ പേരറിയാനായി ആഗ്രഹം തോന്നി.
പക്ഷെ അപ്പോഴേക്കും...
ഞാനാ സ്ത്രീയെ സൂക്ഷിച്ചു നോക്കി. അറുപത്തഞ്ചു കഴിഞ്ഞ ,മെലിഞ്ഞു വെളുത്ത രൂപം. വൃദ്ധയെന്നു വിളിക്കാൻ എനിക്കെന്തോ മടി തോന്നി. ചുവന്ന കമ്പിളി പുതപ്പു കൊണ്ട് മൂടി പുതച്ച ശിരസിലൂടെ നരച്ച മുടിയിഴകൾ പറന്നു കളിച്ചു. സമയത്തിന് ഭക്ഷണം കഴിക്കാത്തത് കൊണ്ടാവും മുഖത്ത് നല്ല തളർച്ച. അതോ ഋതുഭേദങ്ങറിയാതെ അലഞ്ഞു നടക്കുന്നത് കൊണ്ടോ? ശരീരം മുഴുവൻ മൂടി പൊതിഞ്ഞ കമ്പിളി വസ്തങ്ങൾക്കിടയിലൂടെ വെളിയിൽ കാണുന്ന അല്പ ഭാഗങ്ങൾക്ക് മുഖത്തേക്കാൾ വാർദ്ധക്യം ബാധിച്ചിരിക്കുന്നു. കാലിൽ ധരിച്ചി രുന്ന വള്ളിപൊട്ടിയ ചെരുപ്പ് തുരുമ്പിച്ച സേഫ്റ്റി പിന്നു കൊണ്ട് കൊളുത്തിയിട്ടുണ്ട്.
പുസ്തകം വാങ്ങിയപ്പോൾ പീള കെട്ടിയ അവരുടെ കണ്ണുകളിലെ തിളക്കം പെട്ടെന്ന് മായുന്നത് ഞാൻ ശ്രദ്ധിച്ചു. ഇപ്പോഴാ കണ്ണുകളിൽ പ്രതിഫലിക്കുന്ന വികാരം വായിച്ചെടുക്കാനെ കഴിയുന്നില്ല.
ഡയറി വാങ്ങി അത് കമ്പിളി പുതപ്പു കൊണ്ട് മൂടി നെഞ്ചോട് ചേർത്ത് പിടിച്ചു അവർ നടന്നു നീങ്ങി. മുന്നോട്ടു വളഞ്ഞു, വളരെ സാവധാനത്തിലാണവർ നടന്നിരുന്നത്.
എന്നിട്ടും ഒപ്പമെത്താൻ വളരെ ബുദ്ധിമുട്ടി.
" പറയു.. ആരാണ് ലെഹർ ? ആരാണ് ഈ കത്ത് എഴുതിയത് ? നിങ്ങളക്കെങ്ങിനെ ഇതു കിട്ടി " കാറ്റിൽ പറന്നു വന്ന് തോളിലിരുന്ന പച്ചില തട്ടി തെറിപ്പിച്ചു കൊണ്ട് ഞാനവരോട് ചോദിച്ചു.
ഒറ്റ ശ്വാസത്തിൽ ചോദിച്ച എന്റെ ചോദ്യങ്ങളെ തീർത്തും അവഗണിച്ചു അവർ വീണ്ടും മുന്നോട്ടു നീങ്ങി..
"ദയ ..വേഗം വരൂ " എന്റെ കൂട്ടുകാരികൾ അകലെ നിന്ന് തിടുക്കം കൂട്ടി.
അവരോടൊപ്പം പാർക്കിലെ കാഴ്ചകൾ ആസ്വദിച്ചു നടന്നു , ചാരുബെഞ്ചിൽ വിശ്രമിക്കുബോഴായിരുന്നു എന്റെ അടുക്കലേക്കു നരച്ച ഡയറി നീട്ടി അല്പം മുന്നെ ഈ സ്ത്രീ കടന്നു വന്നത്. അത് മുഖത്തോടു ചേർത്ത് പിടിച്ചു, കണ്ണുകള് ഇറുക്കി പിടിച്ചു ഒരു പേജ് തപ്പിയെടുത്തു എന്നോട് വായിക്കാനായി അവർ അപേക്ഷിച്ചു. അവരെ അവഗണിച്ചെഴുന്നേറ്റു കൂട്ടുകാരികൾക്കൊപ്പം നടന്നെങ്കിലും മുഖത്തെ ആ യാചന ഭാവം എന്നെ അവരുടെ അടുക്കലേക്കു തിരിച്ചു നടത്തി .പക്ഷെ അപ്പോൾ കണ്ട ചെറു പുഞ്ചിരിയിൽ പൊതിഞ്ഞ ഭവ്യത ഇപ്പോൾ അവരുടെ മുഖത്തില്ല.
ചോദ്യം കേൾക്കാത്ത മട്ടിൽ അവർ എന്നെ കടന്നു നടന്നു. ഞാൻ വീണ്ടും മുന്നോട്ടു ചെന്നു .
" പറയൂ ..നിങ്ങളാരാണ്.. ഇതെവിടുന്നു കിട്ടി ?"
എന്നെ തട്ടിമാറ്റി അവർ വീണ്ടും നടന്നു തുടങ്ങി. ആ ഡയറി എന്റെ പക്കൽ നിന്നും തിരികെ വാങ്ങിയപ്പോൾ ഞാനവരുടെ കൈകളുടെ ശക്തി അറിഞ്ഞതാണ്..
ഇനി ഒന്നും ചോദിച്ചിട്ടു കാര്യമില്ലെന്നറിഞ്ഞു ഞാൻ മടങ്ങി...
മുന്നോട്ടുള്ള നടപ്പിൽ കത്തിലെ വരികൾ എന്നെ വേട്ടയാടി കൊണ്ടിരുന്നു. ലെഹർ തിരിച്ചു വന്നു കാണുമോ ? കത്തെഴുതിയത് ആരായിരുന്നാലും അവരെ വിവാഹം കഴിച്ചു കാണുമോ ? അതോ ചില സിനിമകളിൽ കാണുന്ന പോലെ ചുവന്ന വസ്ത്രവുമായി മടങ്ങി വന്ന അയാൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചോ ?
ആ സ്ത്രീയോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. വെറുതെയിരുന്ന മനസിലേക്ക് ഉത്തരമില്ലാത്ത എത്ര ചോദ്യശരങ്ങളാണ് അവർ തൊടുത്തു വിട്ടത്?
മനോഹരമായ പ്രണയകഥയുടെ അപൂർണ്ണത തന്ന വേദനയുമായി കൂട്ടുകാരോടൊപ്പം ആ പാർക്കിൽ പിന്നെയും കുറെ നേരം കറങ്ങി നടന്നു.
“ദയ.. നിന്റെ മൂഡ് പോയല്ലോ ? ആ കിഴവി എന്തോ കൂടോത്രം ചെയ്തിരിക്കുന്നു “ കൂട്ടുകാർ തടഞ്ഞിട്ടും ഞാനാ പുസ്തകം വാങ്ങി വായിച്ചു കൊടുത്തതിന്റെ പ്രതിഷേധം അവരുടെ വാക്കുകളിൽ ഉണ്ടായിരുന്നു. എനിക്കും അവരുടെ വാക്ക് കേൾക്കാത്തതിൽ ദുഃഖം തോന്നി..
വൈകിട്ട് തിരിച്ചു പോകാനായി പാർക്കിന്റെ ഗേറ്റിനരികെത്തിയപ്പോഴാണത് കേട്ടത്-
“ലെഹർ , ഈ വിരഹം താല്കാലികമെങ്കിലും എനിക്ക് താങ്ങാനാവാത്തതാണ്.. നമുക്കിനിയും കൈ കോർത്ത് നടക്കാൻ ഈ നഗരത്തിലിടങ്ങൾ ബാക്കി.. കണ്ണുകളുയർത്തി സ്വപ്നം കാണാൻ നീലാകാശവും ബാക്കി.. നിന്നെ കണ്ടു മതിവരാത്ത, സ്നേഹിച്ചു കൊതി തീരാത്ത ഞാനും ഇവിടെ ബാക്കി..”
ശബ്ധം കേട്ട ദിക്കിലേക്ക് കാലുകൾ യാന്ത്രികമായി ചലിച്ചു. അവിടെ തണൽ മരത്തിന്റെ താഴെയിരുന്നു ഡയറി വായിക്കുന്നത് എനിക്ക് പകരം ഒരു യുവാവായിരുന്നു. അവന്റെ തൊട്ടടുത്ത് ചുവന്ന കമ്പിളി പുതപ്പു കൊണ്ട് ശിരസ്സ് മറച്ചു കൂനി കൂടിയിരിക്കുന്ന അവരും..
കുറച്ചു കൂടെ നടന്നടുത്തപ്പോൾ എനിക്കവരുടെ മുഖം വ്യക്തമായി കാണാൻ സാധിച്ചു. അനേകായിരം ഓർമ്മകളിൽ ഓളം വെട്ടുന്ന മുഖം.
വായന തീർന്നതും അവരെഴുന്നേറ്റു . നേരെ എതിരെ അവരെ തന്നെ കണ്ണിമ വെട്ടാതെ നോക്കിനിന്ന എന്റെ കണ്ണുകളുമായി ഏറ്റു മുട്ടുബോൾ ആ കണ്ണുകളിലെ നീർ തുള്ളികൾ ഞാൻ കണ്ടു, കത്ത് വായിക്കുന്നതിനിടയിൽ ഞാൻ കാണാതെ പോയത്.
എന്നെ അവഗണിച്ചു കൊണ്ട് അവർ വീണ്ടും പാർക്കിനകത്തേക്കു അടുത്തയാളെ തേടി നടന്നു. അവരുടെ പിന്നാലെചോദ്യങ്ങളുമായി ആ യുവാവ് ധൃതിയിൽ പോവുന്നത് കണ്ടു , അയാളുടെ പിന്നാലെ ഞാനും ഓടി. ഒരുപക്ഷെ, എന്നോട് പറയാത്ത കഥകൾ അവർ അയാളോട് പറഞ്ഞാലോ..
ധൃതിയിലുള്ള എന്റെ ഓട്ടം കണ്ടു പാർക്കിലെ കാവൽക്കാരൻ തടഞ്ഞു " വേണ്ട മോളെ. വെറുതെ സമയം പാഴാക്കേണ്ട. അവർനിങ്ങളുടെ ചോദ്യങ്ങൾക്കു ഒരു മറുപടിയും തരില്ല .ദിവസവും ആ ഡയറിയിലെ ഓരോ പേജുകൾ അവർ തിരഞ്ഞെടുക്കും. മുന്നിൽ കാണുന്നവരോടൊക്കെ വായിച്ചു കൊടുക്കാൻ പറയും . നിങ്ങളെ പോലുള്ള ചിലർ ദയ തോന്നി വായിക്കും. ഇന്നത്തെയാണ് അവസാന പേജ്. അതിനു ശേഷം ആ ഡയറിയുള്ള പേജുകളിൽ എന്താണെന്നു ആർക്കും അറിയില്ല. ഒരു പക്ഷെ അവർക്കും.. "
അയാൾ പറഞ്ഞു നിർത്തിയപ്പോൾഞാൻ ദൂരേക്ക് നോക്കി... അപ്പോഴേക്കും പ്രണയവർണ്ണങ്ങളുടെ സൂക്ഷിപ്പുകാരി കണ്ണിൽ നിന്നും മറഞ്ഞിരുന്നു.
ഒറ്റ നിമിഷത്തെ നോട്ടത്തിൽ അവർ സമ്മാനിച്ച തിളങ്ങുന്ന കണ്ണീർ മുത്തുകളുമായി പാർക്കിനു വെളിയിലേക്കു ഞാനും നടന്നു...
( സാനി മേരി ജോൺ )

ഇനിയും മരിക്കാത്ത പ്രണയം


( Valentines’ Day Special)
“രേണു നീയെന്താ നോക്കുന്നത്..?”
ചോദ്യം കേട്ട് രേണു പെട്ടെന്ന് കണ്ണുകൾ എന്നിലേക്ക് തിരിച്ചു. കണ്ണുകൾ മാത്രം.. അവളുടെ മനസ് എന്റെ പിറകിലെ സീറ്റിൽ തന്നെ.. എന്താണിവളിത്ര ആകാംഷയോടെ നോക്കുന്നത് ? ആകാംഷാഭരിതനായി മെല്ലെ തിരിഞ്ഞു നോക്കി..
അവിടെ രണ്ടു യുവമിഥുനങ്ങൾ പരിസരം മറന്നുപ്രണയ ചേഷ്ടകളിലാണ് ..അതിനു വേണ്ടിയാവണം റെസ്റ്റോറന്റിലെ ഏറ്റവും വെളിച്ചം കുറഞ്ഞ മൂല തന്നെ അവർ തിരഞ്ഞെടുത്തിരിക്കുന്നു.
മകൻ ജന്മദിനത്തിന് തന്ന സമ്മാന കൂപ്പണുമായി, നഗരത്തിലെ റെസ്റ്റാറ്റാന്റിൽ ഭാര്യയുമായി രാത്രി ഭക്ഷണത്തിനെത്തിയതാണ്.ഇവിടെയെത്തിയപ്പോഴാണറിയുന്നത് --ഇന്ന് പ്രണയദിനമാണെന്നും ഇന്നത്തെ രാത്രി പ്രണയ ജോഡികൾക്കുള്ളതാണെന്നും . ജോഡികളായതിനാൽ ഞങ്ങൾക്ക് അകത്തേക്ക് പ്രവേശനം ലഭിച്ചു.
മിക്കവാറും എല്ലാ മേശകളിലും യുവ മിഥുനങ്ങൾ സ്ഥലം പിടിച്ചു കഴിഞ്ഞു.
അരണ്ട വെളിച്ചത്തിൽ വെയ്റ്റർ ചൂണ്ടി കാണിച്ച മേശക്കരികിലേക്കു നടക്കുമ്പോൾ പല കണ്ണുകളും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നു മനസിലായി. അതിന്റെ ചമ്മലിൽ,ചുറ്റുപാടും നോക്കി കസേരയിലേക്ക് ഇരുന്നു .
രേണു എന്റെമുഖത്തേക്ക് നോക്കാതെ എതിരെയിരുന്നു . അവളുടുത്തിരുന്ന ചുവന്ന പട്ടുസാരിയുടെ അറ്റം വിരലിൽ കോർത്ത് വട്ടം കറക്കുന്നു . വിവാഹം കഴിഞ്ഞു 30 വർഷങ്ങൾ കഴിഞ്ഞിട്ടും മാറ്റിയെടുക്കാത്ത ശീലം.
ഓർഡറെടുക്കാൻ വന്ന വെയിറ്ററുടെ മുഖത്ത് ചെറിയൊരു പരിഹാസമുണ്ടോ ?
സൂപ്പ് ഓർഡർ ചെയ്തു രേണുവിനെ നോക്കുമ്പോഴവളുടെ മുഖത്തെ അപരിചിത ഭാവം മാറിയിട്ടില്ല.
പരസ്പരം സംസാരിക്കാതെ വെറുതെ ചുറ്റിലും നോക്കിയിരുന്നു.
“ ശേ.. വരണ്ടായിരുന്നു”
മറുപടി പറയാതെ വെയ്റ്റർ കൊണ്ട് വെച്ച സൂപ്പിലേക്കു ലേശം കുരുമുളക് പൊടി വിതറി .രേണുവിനേ നോക്കുമ്പോൾ അവളുടെ കണ്ണുകൾ പിന്നിലെ മേശക്കരിയ്ക്കൽ തന്നെ..
“അതേയ് ,പലപ്പോഴും പ്രായം പലതിനും തടസമാവുമല്ലേ.. ?” പിന്നിലേക്കു നോക്കി നിഷ്കളങ്കമായി ചിരിച്ചു അവൾ ചോദിച്ചപ്പോൾ അതിൽ ചെറിയൊരു വിഷാദ ചുവ പടർന്നോ ? തോന്നലാവാം..
രേണുവിന്റെ കണ്ണുകളെ പിന്തുടർന്ന് തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടു പിന്നിലിരിക്കുന്ന ജോഡികൾ പരിസരം മറന്നു ഗാഢമായ ചുംബനത്തിലാണ്.
“ഞാനവിടെ വന്നിരിക്കട്ടെ..?”
കണ്ണുകൾക്കൊണ്ടുള്ള ചോദ്യത്തിന് മറുപടി ഉടൻ വന്നു.
സാരിയുടെ അറ്റം എത്തില്ലെന്നറിഞ്ഞിട്ടും അവളെന്റെ നേർക്ക് കളിയായെറിഞ്ഞു -“ശോ.. ഒരു നാണവുമില്ല”
അപ്പോൾ ഞങ്ങൾ കോളേജ് ക്യാന്റീനിലെ ആളൊഴിഞ്ഞ മൂലയിലായിരുന്നു-
"അതേയ് ,ഒന്ന് വെറുതെ ഇരിക്കുന്നുണ്ടോ.. ആളുകൾ കാണുമെന്ന വിചാരം പോലുമില്ല.. “
മുഖത്ത് കള്ളപരിഭവം വരുത്തി രേണു അത് പറയുമ്പോളെന്റെ ചുണ്ടുകൾ അവളുടെ പിൻകഴുത്തു തേടുകയാവും.
ദുപ്പട്ടയുടെ അറ്റം വിരലിൽ കറക്കിയടുത്തു, മെല്ലെയെൻറെ മുഖത്തേക്കെറിഞ്ഞ് വീണ്ടും അവൾ പറയുന്നത് മുഴുവനാക്കാൻ പലപ്പോഴും സമ്മതിക്കില്ല..
“ശോ.. ഒരു നാണവുമില്ല”
“Cause, honey your soul could
never grow old, it’s evergreen and,
baby, your smile’s forever in my mind and memory.”
പതിഞ്ഞ ശബ്ദത്തിൽ അലയടിക്കുന്ന സംഗീതത്തിൽ ശ്രദ്ധിച്ചു, പരസ്പരം മിണ്ടാതെ, ഇടക്കിടെ മുഖമുയർത്തി നോക്കി, പിന്നെ ചിരിച്ചു ഞങ്ങൾ ഭക്ഷണം കഴിച്ചു.
റെസ്റ്റോറന്റ് മാനേജറെന്ന് പരിചയപ്പെടുത്തി ഒരാൾ വന്നു ഒരു ബോക്സ് നീട്ടി.
“ലക്കി കപ്പിളിനെ തിരഞ്ഞെടുക്കുകയാണ് സർ..തിരഞ്ഞെടുക്കപ്പെടുന്നവർ സ്റ്റേജിൽ ഡാൻസ് ചെയ്യണം. ഹോട്ടലിന്റെ വക ചെറിയ സമ്മാനവുമുണ്ട് “
അയാളാവശ്യപ്പെട്ടതനുസരിച്ചു പേരും പ്രായവും എഴുതി ആ ബോക്സിലേക്കിട്ടു.
“ഈശ്വരാ, ഇനി നമ്മളെങ്ങാനുമാവുമോ ആ കപ്പിൾ .. “രേണുവിന്റെ വിരലുകൾ വീണ്ടും സാരിയുടെ അറ്റം കറക്കി. ചെറിയൊരു പരിഭ്രമം എനിക്കും തോന്നി.. പ്രണയദിനത്തിൽ വന്നു പെട്ടതും പോരാ ഇനി ഡാൻസും ..
അന്നൗൻസ് ചെയ്തപ്പോൾ ഭാഗ്യത്തിന് ആ കപ്പിൾ ഞങ്ങളല്ല.. ആശ്വാസത്തോടെ രേണുവിനെ നോക്കിയപ്പോൾ അവളുടെ കണ്ണിൽ ചെറിയ നിരാശ..
“ഇന്നത്തെ ഡിന്നറിൽ പങ്കെടുത്ത ഏറ്റം പ്രായം ചെന്ന ജോഡിക്കും ഹോട്ടലിന്റെ വക സമ്മാനമുണ്ട്.. മിസ്റ്റർ ആൻഡ് മിസിസ് - ബാലചന്ദ്രൻ ”
രേണുവിന്റെ മുഖം പൂത്തിരി കത്തിച്ച പോലെ തിളങ്ങി.കണ്ണിൽ നിന്നും കണ്ണടയെടുത്തു മുഖമമർത്തി തുടച്ചു, രേണുവിന്റെ കൈ പിടിച്ചു സമ്മാനം വാങ്ങാനായി സ്റ്റേജിൽ കയറി .
“ഇന്നത്തെ പ്രണയ ദിനത്തിൽ താങ്കളെന്ത് സമ്മാനമാണ് ഭാര്യക്ക് കൊടുക്കുന്നത്?” സമ്മാനം കൈമാറി മാനേജർ ചോദിച്ചു.
ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം പതറി. പ്രണയദിനമാണെന്നു അറിയില്ല .അവൾക്കു കൊടുക്കാൻ സമ്മാനവും കരുതിയിട്ടില്ല.
“അതേയ് ,പലപ്പോഴും പ്രായം പലതിനും തടസമാവുമല്ലേ..” അല്പം മുന്നേ രേണു ചോദിച്ച ചോദ്യം എന്നിലെ കുസൃതിക്കാരനെ ഉണർത്തി.. രേണുവിനെ ചേർത്ത് നിർത്തി അവളുടെ മുടി മാടിയൊതുക്കി പിൻകഴുത്തിലൊരുമ്മ കൊടുത്തു.
“ Wow.. and that’s a wonderful gift Sir”
നിറഞ്ഞ കരഘോഷത്തിനിടയിൽ സ്റ്റേജിൽ നിന്നുമിറങ്ങി. തിരിഞ്ഞു നോക്കുമ്പോൾ സ്റ്റേജിലെ വലിയ സ്ക്രീനിൽ രേണുവിനെ ചുംബിക്കുന്ന ചിത്രം മിന്നി മറഞ്ഞുകൊണ്ടിരിക്കുന്നു .
“ശോ.. ഒരു നാണവുമില്ല” തലകുനിച്ചു ,കള്ളപരിഭവത്തോടെ രേണു എനിക്ക് പിന്നാലെ നടന്നു പുറത്തിറങ്ങി.
അവർ തന്ന ചെറിയ സമ്മാന പൊതി അവളെടുത്തു കാറിലേക്ക് വെച്ചു - “അതേയ് , വന്നത് നന്നായല്ലേ?”
കാറിലേക്ക് കയറാൻ തുടങ്ങവേ അവളെ തടഞ്ഞു നിർത്തി ,ചേർത്ത് പിടിച്ചു ,അവളുടെ ചോദ്യത്തിന് മറുചോദ്യം ചോദിച്ചത് എന്നിലെ ഇനിയും മരിക്കാത്ത കാമുകൻ!
“രേണു, നമുക്ക് കുറച്ചു നടന്നാലോ..”
വിരലുകളിൽ വിരൽ കോർത്ത് അവളെന്നോടൊപ്പം നടന്നു .അണഞ്ഞു കിടന്ന ഏതോ വഴിവിളക്കിന്റെ കീഴെ ചേർത്ത് നിർത്തി അവളെ വീണ്ടും ചുംബിച്ചു.
രേണുവിലെയിനിയും മരിക്കാത്ത കാമുകി ആവേശത്തോടെ ആ ചുംബനമേറ്റു വാങ്ങിയപ്പോൾ, ഓരോ ചുംബനങ്ങളിലും പ്രണയം പുനർജനിക്കുകയാണെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. **

By: Sanee Marie John, Nallezhuth

സുധാമണി (കഥ)

image


വിയർത്തൊട്ടിയ കഴുത്തും മുഖവും സാരിത്തുമ്പു കൊണ്ട് അമർത്തി തുടച്ചു,വള്ളിപൊട്ടാറായ ചെരുപ്പിൽ കാലമർത്തി പിടിച്ചു, സുധാമണി “മഹാലക്ഷ്മി പിക്കിൾസി”ന്റെ പടി ചവിട്ടുമ്പോൾ , ജോലിക്കാരുടെ രജിസ്റ്റർ സൂക്ഷിച്ചിരിക്കുന്ന കുടുസു മുറിയിലെ ചുവരിലെ ക്ലോക്കിൽ സമയം 9 .10

“ഇന്ന് സുധ രക്ഷപ്പെട്ടു. മുതലാളി താമസിച്ചേ വരൂ “
രെജിസ്റ്ററിനു മുന്നിൽ ഇരുന്ന അച്ചുവേട്ടൻ ചിരിച്ചു കൊണ്ടങ്ങനെ പറഞ്ഞപ്പോഴാണ് സുധാമണി നേരെ ചൊവ്വേ ശ്വാസം വിട്ടത്.

ഒപ്പ് വെച്ചതിനു ശേഷംവസ്ത്രം മാറാനായി സ്ത്രീകൾക്കായുള്ള മുറിയിലേക്കവൾ നടന്നു.

ഇടുങ്ങിയ മുറിയിൽ തലങ്ങും വിലങ്ങും കെട്ടിയ അയകളിൽ തൂക്കിയിട്ടിരിക്കുന്ന പല നിറങ്ങളിലെ ചുരിദാറുകളിൽ നിന്നും സാരിയിൽ നിന്നും വമിക്കുന്ന വിയർപ്പുമണം മൂക്കിലേക്ക് തുളഞ്ഞു കയറി. ഒരു ദിവസമെങ്കിലും നേരത്തെ വന്നു ഈ ദുർഗന്ധം ഒഴിവാക്കണമെന്നു അവൾക്കു ആഗ്രഹമുണ്ടെങ്കിലും നടക്കാറില്ല.

സുധാമണി വാതിൽ അടച്ച്, ഇട്ടിരുന്ന വസ്ത്രം മാറാതെ ഉടുത്തിരുന്ന സാരി തുമ്പു മടക്കി അരയിൽ കുത്തി .അയയിൽ കിടന്ന ” സുധാമണി “എന്ന പച്ച നൂൽ കൊണ്ട് പേരെഴുതിയ ഏപ്രൺ തപ്പിയെടുത്തു അതിനു മേലെ ധരിച്ചു. അഴിഞ്ഞു കിടന്നിരുന്ന മുടി കൈ വിരലുകളാൽ കോതി ഒതുക്കി ഉയർത്തി കെട്ടി . ചെളിപിടിച്ച ചുവരിൽ തൂക്കിയ ചെറിയ മുഖ കണ്ണാടിയിലേക്കവൾ സൂക്ഷിച്ചു നോക്കി.

ഒരു മുടി പോലും മുഖത്തേക്കു വീഴരുത്. സൂപ്പർ വൈസർക്കു അത് നിര്ബന്ധമാണ് . വീട്ടുകാരി സ്നേഹത്തോടെ വെച്ചുണ്ടാക്കുന്ന ഭക്ഷണത്തിൽ മുടി കണ്ടാൽ സഹിക്കാത്ത ഭർത്താക്കന്മാരുണ്ട്. കാശു കൊടുത്തു വാങ്ങുന്ന അച്ചാറിൽ അന്യസ്ത്രീകളുട മുടി കണ്ടാൽ അവരൊട്ടും സഹിക്കില്ല.

സുധാമണി ബാഗിൽ നിന്നും പ്ലാസ്റ്റിക് ക്യാപ്പെടുത്തു ശ്രദ്ധയോടെ തലയിൽ അണിഞ്ഞു.
വാതിൽ തുറന്ന് സുധ പാക്കിങ് സെക്ഷനിലേക്കു നടന്നു,.

അന്തരീക്ഷത്തിലെ വായുവിൽ പടർന്ന, എണ്ണയിൽ വറുത്ത നാരങ്ങായുടെയും മാങ്ങയുടെയും ഗന്ധത്തിനു പിന്നാലെ കായത്തിന്റെ വാസനയും സുധ ആസ്വദിച്ച് കൊണ്ട്…

“ആഹാ .. ദേ രാധേ .. സുധയെത്തി. നീ വൈകിയോ? “കാലുകൾ നീട്ടി തറയിലിരുന്നു, നിറഞ്ഞ പ്ലാസ്റ്റിക് കവറുകൾ കൂട്ടി ഒട്ടിക്കുന്ന അമ്മിണിയേടത്തി ലോഹ്യം ചോദിച്ചു. പുറത്തോട്ടു ഉന്തി നിൽക്കുന്ന പല്ലുകൾക്കിടയിലൂടെ മുഖത്തേക്കു തെറിച്ച ഉമിനീർ അവർ തോള് പൊക്കി തുടച്ചു

സുധ മറുപടി ചിരിയിൽ ഒതുക്കി, ജോലി ആരംഭിച്ചു.

ഇരുണ്ട മുറിയിൽ നാലിലേറെ ട്യൂബ് ലൈറ്റുകൾ പ്രകാശം ചൊരിഞ്ഞു കൊണ്ടിരുന്നു. പുറത്തെ സൂര്യ പ്രകാശത്തെ തോല്പിക്കുന്ന വെളിച്ചവും ചൂടും അതിനുണ്ടെന്നു സുധാമണിക്കു തോന്നി. നെറ്റിയിലെ വിയർപ്പു തുടച്ചു, തലയിലെ ക്യാപ് വലിച്ചിടുമ്പോൾ ആ കുടുസു മുറിയിലെ ചൂടിനെക്കാൾ പൊള്ളലായിരുന്നു പിന്നിൽ നിന്നും അമ്മിണിയേടത്തി തൊടുത്തു വിട്ട വാക്കുകൾക്കു..

" അല്ല സുധേ , നീ എന്തൊരു മനുഷ്യത്തിയാ . ഇന്നലെയല്ലേ പൊന്നു പോലെ നീ വളത്തി വലുതാക്കിയ മോൻ അവന്റെയച്ഛന്റെ കൂടെ ഇറങ്ങി പോയേ ? എന്നിട്ടും നീയിന്ന് പണിക്കു വന്നോ ?ഞാനാണേൽ പച്ച വെള്ളം കുടിക്കാതെ കരഞ്ഞു നെലോളിച്ചു ഒരു കോലമായേനെ "

ഈയിടെയാണ് ഇവരുടെ മകനെ പോലീസ് പിടിച്ചത് . മോഷണമെന്നോ പീഡനമെന്നോ ഒക്കെ അറസ്റ്റിനു പിന്നിലെ കാരണങ്ങൾ കേട്ടപ്പോൾ സുധാമണി അതിലേക്കു ശ്രദ്ധിച്ചുമില്ല. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ സുധാമണിക്കു ഇഷ്ടമല്ല. സമയവുമില്ല എന്ന് പറയുന്നതാവും നേര്. ഇതുപോലെ തറയിലിരുന്നു അവരന്ന് കണ്ണ് തുടച്ചത് സുധയോർത്തു.

" പോയവൻ പോയി . ഇനിയും ഉണ്ട് അഞ്ചാറ് വയറുകൾ പെരക്കകത്തു .അതോർത്ത് മാത്രം പണിക്ക് വന്നതാ." അന്ന് സുധാമണി മാത്രമാണ് അവർക്കൊപ്പം നിന്നത്.
സുധയുടെ ആശ്വാസവാക്കുക്കൾ കേട്ട് അങ്ങിനൊരുത്തനെ ഞാൻ പെറ്റിട്ടില്ല സുധേന്നു പറഞ്ഞു അമ്മിണിയേടത്തി അവളുടെ തോളിലേക്ക് ചാരി .

സുധാമണിയോടുളള അമ്മിണിയേടത്തിയുടെ ചോദ്യത്തിന് മറുപടി കൊടുത്തത് തൊട്ടടുത്ത് നിന്ന രാധയാണ് .
"അല്ലേലും വേറെ കെട്ട്യോളുണ്ടെന്നും പറഞ്ഞല്ലേ നല്ല ഒന്നാന്തരം സർക്കാർ ജോലിക്കാരനെ കെട്ടി രണ്ടു കൊല്ലം കഴിഞ്ഞു വേണ്ടെന്നു വെച്ചത്? ആരേലും ചെയ്യണ പണിയാണോ . അയാൾക്കു നോക്കാൻ പാങ് ഉണ്ടേൽ നിനക്ക് എന്തോ ബുദ്ധിമുട്ടു സുധേ ? നിന്റെം മോന്റേം കാര്യം അയാൾ വൃത്തിയായി ചെയ്യുന്നുണ്ടായിരുന്നില്ലേ ? ഇപ്പോൾ എന്തായി? പട്ടിണി കിടന്നും മുണ്ടു മുറുക്കിയും നീ വളർത്തി വലുതാക്കിയ മോനേം കൊണ്ട് അയാളങ്ങു പോയി... ആ ചെക്കനോ .. പാലം കടക്കുവോളം മതിയായിരുന്നു നീ. അല്ലേലും ഇവൾക്കൊരെല്ലു കൂടുതലാ "

"സുധേ .. കെട്ടിയവനെന്ന കാലമാടന്റെ കൈ കൊണ്ട് ചാവാനാ എന്റെ വിധി. അതിനു മുന്നേ ഞാൻ വല്ല കുളത്തിലും ചാടി ചാവും. കൂടെ എന്റെ മക്കളേം കൊണ്ട് പോവും " രണ്ടു ദിവസം മുന്നെയാണ് വീട്ടിലേക്കു നടക്കുമ്പോൾ രാധ സുധയോട് പറഞ്ഞത്.നിന്നെ പോലെ എനിക്കിത്തിരി ധൈര്യം ഭഗവാൻ തന്നില്ലല്ലോ സുധേ എന്ന് സങ്കടപ്പെട്ടതു, നീയാണ് പെണ്ണെന്നു അഭിനന്ദിച്ചത്.
വേണ്ടാത്തത് പറയല്ലേ രാധേന്നു പറഞ്ഞു സുധാമണി അവളെ ശകാരിച്ചു.

"രാധേ ... അന്ന് ഞാനവിടെ അയാളുടെ കൂടെ പൊറുത്തിരുന്നേൽ വല്ല കൊളത്തിലും ചാടി ചത്തേനെ ..കൂടെയെന്റെ കൊച്ചിനേം കൊണ്ട് പോയേനെ .ഇപ്പോ എനിക്കൊരു സങ്കടോമില്ല . അവനെ നല്ലോണം തന്നെ വളർത്തി. വളർന്നപ്പോൾ അവന്റെ ആവശ്യങ്ങൾ നടത്തി കൊടുക്കാൻ ബുദ്ധിമുട്ടും ഉണ്ട്. അവനെ ബൈക്ക് വേണമെന്നും വിലകൂടിയ ഫോൺ വേണമെന്നും പറയുമ്പോൾ അച്ചാർ കമ്പനിയിലെ പണിയും വെച്ച് ഞാനെന്ത് ചെയ്യാൻ ? അവന്റെ സർക്കാർ ഉദ്യോഗമുള്ള അച്ഛന്റെ കൂടെയല്ലെ പോയത്.. പോട്ടെ. ഈ പ്രായത്തിലിനി അവനമ്മേടെ ആവശ്യമില്ല. "

പറഞ്ഞു കഴിഞ്ഞു, അഭിപ്രായം കേൾക്കാൻ നിൽക്കാതെ
സുധാമണി അച്ചാർ നിറച്ചു കഴിഞ്ഞ കവറുകളുമായി അകത്തെ മുറിയിലേക്ക് നടന്നു.

**
അന്നും “മഹാലക്ഷ്മി പിക്കിൾസി”ന്റെ പടി സുധാമണിചവിട്ടുമ്പോൾ , ജോലിക്കാരുടെ രജിസ്റ്റർ സൂക്ഷിച്ചിരിക്കുന്ന കുടുസു മുറിയിലെ ചുവരിലെ ക്ലോക്കിൽ സമയം 9 .10.
അന്നും അവളുടെ ഭാഗ്യത്തിന് രെജിസ്റ്ററിനു മുന്നിൽ അച്ചുവേട്ടൻ . സുധാമണി സാരിയുടെ മേലെ ഏപ്രൺ കെട്ടി ,മുടി പൊക്കി കെട്ടി ,ക്യാപ് ധരിച്ചു ജോലിക്കു തയ്യാറായി.

"അല്ല സുധേ ,നിന്നെ രണ്ടു ദിവസം കാണാതിരുന്നപ്പോൾ ഞാൻ കരുതി നീ അങ്ങേരുടെ കൂടെ പൊറുക്കാൻ പോയീന്നു . മനുഷ്യന് നേരെയാവാൻ നേരം അധികം വേണ്ടേ." അമ്മിണിയേടത്തി ആദ്യം കുശലാന്വേഷണം നടത്തി.

" ചേച്ചി ,ഞാനൊന്ന് പത്രമാഫീസ് വരെ പോയി. ഈ വക കാര്യങ്ങൾ പരിചയമില്ലാത്ത കൊണ്ട് രണ്ടു ദിവസം നടക്കേണ്ടി വന്നു .എന്നാലും കാര്യം നടന്നു." സുധ ചിരിച്ചു

"അതെന്താ .. നീ വേറെ കെട്ടാൻ പോവാണോ ?. അല്ല കാണാനൊരു ചേലൊക്കെ ഉണ്ട്. വയസും മൂപ്പില്ലല്ലോ " പതിവ് പോലെ രാധ കളിയാക്കി

സുധ തൊട്ടടുത്ത സ്റ്റാൻഡിൽ വെച്ചിരുന്ന പിഞ്ചി തുടങ്ങിയ തുണി സഞ്ചി തുറന്നതിൽ നിന്നുമൊരു പത്രമെടുത്തു രാധക്ക് നേരെ നീട്ടി.

" രണ്ടു ദിവസമായി രാത്രിയിൽ വീടിന്റെ വാതിൽക്കൽ ഒരു തട്ടലും മുട്ടലും ബഹളം. ചെക്കൻ കൂടെ ഇല്ലെന്നറിഞ്ഞിട്ടു തന്നെ വരുന്നവരാണെ .നീ പറഞ്ഞത് പോലെ എനിക്കത്ര പ്രായം ആയില്ലല്ലോ രാധേ.. "

ഇറുക്കിപിടിച്ച കണ്ണുകളുമായി രാധ സുധ കൊടുത്ത പത്രത്തിലെ വാക്കുകൾ തപ്പി തടഞ്ഞുറക്കെ വായിച്ചു -

" സാമാന്യ സൗന്ദര്യവും നല്ല ആരോഗ്യവുമുള്ള, തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിതയുമായ,ബാധ്യതകളിലാത്ത മുപ്പത്തിയെട്ടുകാരിക്ക് പുനർ വിവാഹത്തിന് വരനെ ആവശ്യമുണ്ട്. ജാതി , പണം, ജോലി എന്നിവ പരിഗണിക്കുന്നില്ല. മനുഷ്യനായാൽ മതി “

* സാനി മേരി ജോൺ

കൗസല്യപുരത്തെ രാജകുമാരൻ !അവനുണ്ടൊരു രാജകുമാരി (കഥ )


(രാജകുമാരന്റെയും കുമാരിയുടെയും കഥ വായിച്ചിട്ടു കുറെ നാളുകൾ ആയില്ലേ? എഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങൾക്കും ഒരു ചേഞ്ച് ആയിക്കോട്ടെ.)

കൗസല്യപുരത്തെ വീരനും ധീരനുമായ മഹാരാജാവായിരുന്ന ദ്രുതവീര മഹാരാജാവ്. അദ്ദേഹത്തിന്റെ ഒരേ ഒരു മകനും അടുത്തകിരീടാവകാശിയുമായിരുന്നു ദ്രുത സേന കുമാരൻ. പിതാവിനെപ്പോലെ തന്നെ സർവ്വഗുണ സമ്പന്നനും ദയാലുവും സുന്ദരനുമായ കുമാരന് വിവാഹപ്രായമെത്തി. മകന് സ്വയവരമൊരുക്കാൻ രാജൻ തീരുമാനിച്ചു. ആ നാട്ടിൽ നിന്നും തൊട്ടടുത്ത ദേശങ്ങളിൽ നിന്നും വിവാഹപ്രായത്തിലെത്തിയ സുന്ദരികളായ കന്യകകളെ, ജാതി മത ഭേദമന്യേ അടുത്ത പൗർണമി നാളിൽ കൊട്ടാരങ്കണത്തിലേക്കു ക്ഷണിച്ചുകൊണ്ടുള്ള വിളംബരവുമായി ഭടന്മാർ നാടൊടുക്കും പാഞ്ഞു.
ഒരു ദിവസം വൈകുന്നേരം പതിവുപോലെ വേഷപ്രച്ഛന്നനായി കുമാരൻ തന്റെ പ്രധാന സേന നായകനോടാപ്പം നദിക്കരയിലൂടെ നടക്കുകയായിരുന്നു. താമസിയാതെ അവർ നദിക്കരയില് ഇരുന്നു കുമാരന്റെ ഇഷ്ടവിനോദമായിരുന്നചൂണ്ടയിടൽ തുടർന്നു . അങ്ങിനെ രണ്ടുപേരും അനേകം ചെറുതും വലുതുമായ മത്സ്യങ്ങളെ പിടിച്ചു. ഒടുവിൽ കുമാരന്റെ ചൂണ്ടയിൽ ഒരു വലിയ മൽസ്യം കുടുങ്ങി. സേന നായകൻ മത്സ്യത്തെ കൈ വശമുള്ള കുട്ടയിലേക്കു മാറ്റാൻ ശ്രമിച്ചപ്പോൾ മൽസ്യം മനോഹരമായ സ്ത്രീ ശബ്ദത്തിൽ ഇപ്രകാരം അപേക്ഷിച്ചു -
" അല്ലയോ കുമാരാ.. എന്നെ വെറുതെ വിടുക. അപ്രകാരം ചെയ്താൽ അടുത്ത പൗർണമി നാളിൽ നടക്കുന്ന അങ്ങയുടെ വിവാഹത്തിന് സർവ മംഗളങ്ങളും വന്നു ഭവിക്കും "
മത്സ്യത്തിന്റെ സംസാരം കേട്ടപ്പോൾ ഇതപൂർവ സിദ്ധിയുള്ള മൽസ്യം തന്നെയെന്ന് കുമാരന് മനസിലായി. മത്സ്യത്തെ കുമാരന്റെ വിവാഹം കഴിയുന്ന വരെ തങ്ങളുടെ പക്കൽ സൂക്ഷിക്കാമെന്ന സേന നായകന്റെ തീരുമാനത്തെ അവഗണിച്ചു കുമാരൻ അതിനെ നദിയിലേക്കു തിരിച്ചു വിട്ടു. നദിയിലൊന്ന് മുങ്ങി പൊങ്ങി വന്ന മൽസ്യം കുമാരനോട് വീണ്ടും പറഞ്ഞു -
"അല്ലയോ കുമാരാ ,വിവാഹ നാളിൽ അനേകം കന്യകകൾ അങ്ങയുടെ പത്നി പദം അലങ്കരിക്കാനായി എത്തി ചേരും. അതിൽ ഏറ്റവും വിരൂപയായ കന്യകയെ വിവാഹം കഴിച്ചാൽ കുമാരന് സർവ മംഗളങ്ങളും വന്നു ഭവിക്കും"
ഇപ്രകാരം പറഞ്ഞു മൽസ്യം നദിയിലേക്കു ഊളിയിട്ടു മറഞ്ഞു.
കൊട്ടാരത്തിലേക്കു തിരിച്ചു നടക്കുമ്പോൾ കുമാരൻ ചിന്താ വിവശനായി.
"കുമാരാ കേവലമൊരു മത്സ്യത്തിന്റെ വാക്കുകൾ കേട്ട് കുമാരൻ വിഡ്ഢിത്തരം ചെയ്യരുത് .സുന്ദരനായ കുമാരന് വേണ്ടി അതി സുന്ദരിയായ ഒരു രാജകുമാരി തന്നെ വന്നെത്തും “
കുമാരന്റെ മനസിന്റെ ചാഞ്ചല്യം മനസിലാക്കി സേന നായകൻ അദ്ദേഹത്തെ ഓർമിപ്പിച്ചു.
തങ്ങൾക്കുണ്ടായ വിചിത്രമായ അനുഭവം ഇരു ചെവി അറിയരുതെന്ന് ചട്ടം കെട്ടി കുമാരൻ സേന നായകനെ പറഞ്ഞയച്ചു.
ആ ദിനം വന്നെത്തി.
പൗർണമി!
ഭടന്മാർ കൊട്ടാരത്തിന്റെ പ്രധാന പ്രവേശന കവാടം കന്യകകളുടെ പ്രവേശനത്തിനായി മലർക്കെ തുറന്നിട്ടു . ഇരു വശങ്ങളിലും തോഴികൾ താലവും അതിൽ പൂക്കളുമായി അണി നിരന്നു.
അങ്കണത്തിൽ പണിതുയർത്തിയ അലങ്കരിച്ച പന്തലിലേക്ക് സർവ്വാഭരണ വിഭൂഷിതനായി കുമാരനും കുടുംബവും പ്രവേശിച്ചു. അവരവർക്കു നിശ്ചയിച്ച സിംഹാസനങ്ങളിൽ ഉപവിഷ്ടരായി.
അന്നാട്ടിൽ നിന്നും തൊട്ടടുത്ത നാടുകളിൽ നിന്നും വന്നു ചേർന്ന അതി സുന്ദരികളായ കന്യകകൾ അങ്കണത്തിൽ എത്തിചേർന്ന് തുടങ്ങി.പലരും കടും നിറത്തിലുള്ള വസ്ത്രങ്ങൾ കൊണ്ടും സ്വർണാഭരണങ്ങൾ കൊണ്ടും തങ്ങളുടെ അഴകിന് മാറ്റു കൂട്ടി . തോഴികൾ അവരെ നെറ്റിയിൽ തിലകം ചാർത്തിയും പൂക്കൾ നൽകിയും സ്വാഗതം ചെയ്തു.
ഒടുവിൽ കന്യകകളുടെ പ്രവേശനത്തിനുള്ള നിശ്ചിത സമയം കഴിഞ്ഞപ്പോൾ പ്രവേശന കവാടം അടക്കാൻ സേന നായകൻ ഒരുങ്ങുമ്പോൾ ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞു അവൾ എത്തിയത്. വസ്ത്രങ്ങൾക്ക് ചേർന്ന മൂട് പടം കൊണ്ട് അവൾ മുഖം മൂടിയിരുന്നു. എങ്കിലും ഒതുങ്ങിയ അരക്കെട്ടും നിറഞ്ഞ മാറിടങ്ങളും മാൻ പേടയെ പോലെ അടിവെച്ചു നടക്കുമ്പോൾ ദൃശ്യമാവുന്ന കാല്പാദങ്ങളും അവളുടെ മുഖം ഒരു അപ്സരസിനെ പോലെ സുന്ദരമെന്ന് വിളിച്ചു പറഞ്ഞു. അവളുടെ ചേതോഹരമായ ഉടൽ കണ്ടു കൊതി പൂണ്ടു സ്ത്രീകളടക്കം പലരും ആ മൂട് പടമൊന്ന് മാറ്റിയിരുന്നെങ്കിൽ എന്നാശിച്ചു.
ഒടുവിൽ ..
കുമാരന്റെ സ്വയം വരത്തിനുള്ള സമയമായി ..
തോഴിമാരുടെ അകമ്പടിയോടെ കുമാരൻ തനിക്കിണങ്ങുന്ന കന്യകയെ തിരഞ്ഞെടുക്കാൻ തയ്യാറായി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കുമാരൻ ഓരോ കന്യകയുടെയും അടുത്തേക്കു നടന്നു. അവർ ഓരോരുത്തരും വശ്യമായ പുഞ്ചിരിയോടെ കുമാരനെ കടക്കണ്ണെറിഞ്ഞു. എന്നാൽ കുമാരൻ ആരെയും ഗൗനിക്കാതെ ചുവന്ന പരവതാനി വിരിച്ച തറയിലൂടെ മുന്നോട്ടു നടന്നു. ഏറ്റവും ഒടുവിൽ മൂട് പടമിട്ട കന്യകയുടെ അരികിലെത്തി. കന്യക കുമാരനെ കണ്ടതും മൂട് പടം മെല്ലെ മാറ്റി .
കുമാരന്റെ അരികിൽ നിന്ന തോഴിമാർ ആ കാഴ്ച കണ്ടു ഞെട്ടി. കുമാരനാകട്ടെ, തൊട്ടടുത്ത് നിന്ന തോഴിയുടെ കൈയിലെ താലത്തിൽ നിന്നും പൂമാലയെടുത്തു അവളുടെ കഴുത്തിലേക്ക് അണിഞ്ഞു. അടുത്ത നിമിഷം അവൾ വീണ്ടും മുഖ പടം വലിച്ചിട്ടു. കുമാരൻ അവളുടെ കരം ഗ്രഹിച്ചു. താൻ വരിച്ച വധുവിനെ മഹാരാജാവിനു റാണിക്കും പരിചയപ്പെടുത്താനായി മുന്നോട്ടു നടന്നു.
പിന്നാലെ നടന്ന തോഴിമാർ പരസ്പരം പിറുപിറുത്തു " ഈ കുമാരന് ഇതെന്തു പറ്റി ?"
തോഴിമാരുടെ സംസാരം കേട്ട സേന നായകൻ കാര്യമന്വേഷിച്ചു . തോഴികളിൽ ഒരാൾ അയാളോട് പറഞ്ഞു " ഇത്ര വിരൂപയായ മനുഷ്യ സ്ത്രീയെ ഞങ്ങൾ കണ്ടിട്ടില്ല. കുമാരൻ വരിച്ചത് ഒരു രാക്ഷസിയെയാണ് . തുറിച്ചു നിൽക്കുന്ന കണ്ണുകളും ഉന്തിയ പല്ലുകളും കരിപോലെ കറുത്ത മുഖവും ചുള്ളിക്കമ്പു പോലെ മുടിയുമുള്ള രാക്ഷസി. ഇനി ഈ രാജ്യത്തിന് എന്തെല്ലാം ആപത്തുകൾ വന്നു ഭവിക്കുമോ .?"
സേനാനായകനു പെട്ടെന്ന് തന്നെ താനും കുമാരനും ചൂണ്ടയിൽ നിന്നും വിട്ടയച്ച മത്സ്യത്തിന്റെ കാര്യം ഓര്മ വന്നു. ഒരു പക്ഷെ ആ മൽസ്യം ആവുമോ ഈ കന്യക ? അയാൾ ധൃതിപ്പെട്ടു കുമാരന്റെ അരികിലേക്ക് നടന്നു.
അപ്പോഴേക്കും കുമാരനും വധുവും മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയിരുന്നു. അവർ ഇരുവരും രാജാവിന്റെയും റാണിയുടേയും കാൽക്കൽ നമിച്ചു ആശിർവാദം വാങ്ങി. തുടർന്ന് റാണി, പുത്രൻ വരിച്ച കന്യകയുടെ കൈയിലേക്ക് പൂമാല നീട്ടി. അവൾ അത് കുമാരന്റെ കഴുത്തിൽ അണിഞ്ഞാലേ വിവാഹ കർമ്മം വിധിപ്രകാരം പൂർത്തിയാവു. സേനാനായകൻ അത് തടയുന്നതിനായി അതിവേഗം പന്തലിലേക്ക് നടന്നു. പക്ഷെ അപ്പോഴേക്കും
കന്യക വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മാല കുമാരന്റെ കഴുത്തിൽ അണിഞ്ഞു. ഇതേ സമയം വലിയൊരു ശബ്ദാരവത്തോടെ പ്രധാന കവാടം തുറക്കപ്പെട്ടു. പന്തലിലേക്ക് മനോഹരമായി അലങ്കരിച്ചയൊരു രഥം ആനയിക്കപ്പെട്ടു. അതിൽ നിന്നും അയൽരാജ്യത്തെ മഹാരാജാവ് മംഗള സേനനും അദ്ദേഹത്തിന്റെ അതിസുന്ദരിയായ റാണി മാളവിക ദേവിയും ഇറങ്ങി. ആലിംഗനത്തോടെ ദ്രുത വീരനും റാണിയും അവരെ സ്വാഗതം ചെയ്തു.
മംഗള സേനൻ മഹാരാജാവിന്റെ ഇരുകൈകളും ചേർത്ത് പിടിച്ചു.
"രാജൻ എന്റെ മകൾ മൃണാളിനി ദേവിയെയാണ് അങ്ങയുടെ പുത്രൻ വധുവായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ പരം ആഹ്ലാദത്തിന് വേറെ എന്ത് വേണം ? "
ദ്രുതവീരന്റെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ പൊഴിഞ്ഞു " അല്ലയോ രാജൻ ! മംഗള പുരി എന്ന അയൽ രാജ്യം എനിക്കെന്നും ഒരു അത്ഭുതമായിരുന്നു. അവിടത്തെ സൈന്യ ബലത്തെയും ആതിഥ്യ മരാദ്യകളെയും കുറിച്ച് കേട്ടറിയാത്തവർ ആരുണ്ട് ? ഇനി അത് നമ്മുടെ രാജ്യത്തിന് കൂടെ അവകാശപ്പെട്ടതെന്നു അറിയുമ്പോൾ അതില്പരം സന്തോഷം മറ്റെന്താണ് ?"
ഇതേ സമയം ദ്രുത വീരന്റെ മഹാറാണി മുന്നോട്ടു വന്നു വധുവിന്റെ മൂടുപടം ഉയർത്തി .കൂടെ നിന്ന തോഴിമാർ ഇനിയും ആ ഭീകര ദൃശ്യം കാണാനാവാതെ കണ്ണ് പൊത്തി .
ദ്രുത സേനനും തന്റെ വധുവിനെ കാണാൻ ശക്തിയില്ലാതെ കണ്ണുകൾ താഴ്ത്തി നിന്നു .
" ഹേ കുമാരാ .. ഇത്ര സുന്ദരിയായ ഇവൾ മനുഷ്യ സ്ത്രീയല്ല. അപ്സരസ് തന്നെയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം " റാണി പുത്രവധുവിനെ ആലിംഗനം ചെയ്തു.
മാതാവിന്റെ വാക്കുകൾ കേട്ട് ദ്രുത സേനൻ ശിരസ്സുയർത്തി തന്റെ വധുവിനെ നോക്കി. കുമാരനു കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.മൃണാളിനിയാവട്ടെ , നീണ്ടിട്ടം പെട്ട മിഴികളും വശ്യ സുന്ദരമായ പുഞ്ചിരിയുമായി കുമാരനെ നോക്കി.
കുമാരന്റെ മുഖത്ത് നിന്നും ആകാംഷ വായിച്ചറിഞ്ഞു മാളവിക റാണി എല്ലാവരോടുമായി പറഞ്ഞു " അല്പം മുന്നേ കുമാരൻ വരിച്ച കന്യക ഇത്ര മനോഹാരിയായിരുന്നില്ല. നിങ്ങളിൽ ചിലരെങ്കിലും അവളെ കണ്ടു കാണും .അതിനുളള കാരണം ഞാൻ പറഞ്ഞു തരാം "
തോഴിമാരെ നോക്കി അവർ തുടർന്നു
" മൃണാളിനിയെ ഗർഭിണിയായിരുന്ന സമയം. ഞാനെന്റെ തോഴിയോടൊത്തു ഉദ്യാനത്തിൽ ഉലാത്തുന്ന സമയത്തു എനിക്ക് വല്ലാത്ത ദേഹാസ്വാസ്ഥ്യം തോന്നി. അടുത്ത് കണ്ട ഇരിപ്പിടത്തിൽ എന്നെ ഉപവിഷ്ടയാക്കി തോഴി എനിക്ക് പാനം ചെയ്യാനുള്ള ജലത്തിനായ് കൊട്ടാരത്തിലേക്കു നടന്നു. ആ സമയം അവിടെ ഒരു സന്യാസി ഭിക്ഷ യാചിച്ചു വന്നു. എന്നാൽ ക്ഷീണം കൊണ്ട് മയങ്ങിപ്പോയ ഞാൻ ജലത്തിനായി കേഴുന്ന ആ ഭിക്ഷാം ദേഹിയുടെ വിളി കേട്ടില്ല "
മഹാറാണി നെടുവീർപ്പോടെ തുടർന്ന് " അതിൽ അദ്ദേഹം വല്ലാതെ കോപിഷ്ഠനായി എന്നെ ശപിച്ചു .
“അല്ലയോ റാണി, വിശന്നു തളർന്നു വന്ന എനിക്ക് ജലപാനം പോലും തരാത്ത നീ ഒരു മൽസ്യമായ് ജീവിതകാലം മുഴുവൻ ജലത്തിൽ വസിക്കാൻ ഇടയാകട്ടെ .
അദ്ദേഹത്തിന്റെ ശാപവാക്കുകൾ കേട്ട തോഴി അദ്ദേഹത്തിനോട് എനിക്ക് വേണ്ടി യാചിച്ചു. ഈ സമയത്താണ് ഞാൻ ഉണരുന്നതും. പൂർണ ഗർഭിണിയായിരുന്ന എന്നോട് സന്യാസിക് അലിവ് തോന്നി. പക്ഷെ ഒരിക്കൽ ഉരുവിട്ട ശാപം പിൻവലിക്കാൻ മുനികൾക്കു കഴിയില്ലല്ലോ. പകരം അദ്ദേഹം എനിക്ക് ശാപമോക്ഷം തന്നു. "
എല്ലാവരും ആ കഥ കേൾക്കാൻ ആകാംഷ ഭരിതരായി.
" ഹേ മഹാറാണി, നിനക്ക് പിറക്കുന്നത് ഒരു പെൺകുഞ്ഞു ആയിരിക്കും. അതി സുന്ദരിയായ അവളെ മറ്റാരെയും കാണാൻ അനുവദിക്കാതെ വളർത്തുക. അല്ലെങ്കിൽ അവൾ വളരുമ്പോൾ അവളെ മോഹിച്ചു കുമാരന്മാരെത്തും . കൗസല്യപുരം എന്ന രാജ്യത്ത് അവൾക്കു അനുയോജ്യനായ ഒരു കുമാരൻ ജനിച്ചിട്ടുണ്ട്. വിവാഹ പ്രായമെത്തുമ്പോൾ നിന്റെ മകൾ വിരൂപയായി പരിണമിക്കും. കുമാരൻ സ്വയംവരം ചെയ്യുന്നത് നിന്റെ മകളെ ആണെങ്കിൽ അന്ന് നിനക്ക് ശാപമോഷം ലഭിക്കും. അല്ലെങ്കിൽ മരണം ഭവിക്കും”
മാളവിക റാണിയുടെ കഥ കേട്ട എല്ലാവരും സന്തോഷ ചിത്തരായി .
എങ്കിലും കുമാരന്റെ മാതാവിന് സംശയം ."എന്ത്‌കൊണ്ടാണ് കുമാരൻ അതി സുന്ദരിമാരായ കന്യകളെ ഒഴിവാക്കി മുഖം പോലും കാണാതെ ഈ കന്യകയെ തന്നെ വരിക്കാൻ കാരണം? "
അതിനു മറുപടി പറഞ്ഞത് സേനാനായകനാണ് " മഹാറാണി ഞങ്ങളുടെ ചൂണ്ടയിൽ ഒരിക്കൽ ഒരു വലിയ മൽസ്യം കുടുങ്ങി. അത് ഞങ്ങളോട് പറയുകയുണ്ടായി സ്വയം വരത്തിനു ഏറ്റവും വിരൂപയായ കന്യകയെ വിവാഹം ചെയ്താൽ കുമാരനെ സർവ്വ മംഗളങ്ങളും ഭവിക്കുമെന്നു . മറ്റു കന്യകകളെ കണ്ട ബുദ്ധിമാനായ കുമാരനെ മൂടുപടമിട്ട കന്യക തന്നെ വിരൂപ എന്ന് മനസിലായി. "
“എങ്കിലും എന്ത് കൊണ്ടാണ് പുഴയിൽ കിടന്ന മത്സ്യത്തെ ഇതു വരെ ആരും ചൂണ്ടയിൽ കുരുക്കാതിരുന്നത്?” മഹാറാണിക്ക് വീണ്ടും സംശയം.
"കുമാരിയെ പോലെ തന്നെ മൽസ്യത്തെയും ഞങ്ങൾ പുറത്താരെയും കാണിക്കാതെ വളർത്തുകയായിരുന്നു. ഒടുവിൽ കുമാരന്റെ വിവാഹ വാർത്ത അറിഞ്ഞപ്പോൾ റാണിയെ നദിയിൽ നിക്ഷേപിച്ചതാണു " മംഗള സേനൻ ചിരിച്ചു.
അങ്ങിനെ ദ്രുത സേന കുമാരനും മൃണാളിനി രാജ കുമാരിയും ഒരുപാടു ഒരുപാടു നാൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു.
**
“അല്ല ശാരി , കുമാരൻ വരുന്നതിനു മുന്നേ ആ മത്സ്യത്തെ വേറെ ആരെങ്കിലും പിടിച്ചു കൊണ്ട് പോയിരുന്നെങ്കിലോ ?”
കഥ കേട്ട് മാളു ഉറങ്ങി കഴിഞ്ഞപ്പോൾ രവിയേട്ടന്റെയാണ് സംശയം
"കേട്ടിട്ടില്ലേ ? കഥയിൽ ചോദ്യമില്ല രവിയേട്ടാ " മാളുവിനെ പുതപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു
" ഉം, പൊട്ടത്തരമാണെങ്കിലും കേട്ടിരിക്കാൻ നല്ല രസമുണ്ട് "രവിയേട്ടൻ ചിരിച്ചു.
"ശാരി, നിനക്ക് എവിടുന്നാണ് മാളുവിനെ ഉറക്കാൻ ദിവസവും ഓരോ കഥകൾ ?"
മഹാറാണിയെപോലെ രവിയേട്ടനും സംശയങ്ങൾ.
"അത് പിന്നെ.. എനിക്കും പണ്ടൊരിക്കൽ ഒരു സന്യാസി വരം തന്നിട്ടുണ്ട്. ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളത്ര കഥകൾ വരുന്ന ഒരു കുടുക്ക. "
തലവഴി പുതപ്പിട്ടു മൂടി ഞാനും ഉറങ്ങാൻ കിടന്നു.
*** സാനി മേരി ജോൺ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo