Showing posts with label HaneefLabaka. Show all posts
Showing posts with label HaneefLabaka. Show all posts

പ്രതിഫലം


Image may contain: 1 person, beard, eyeglasses and closeup
—————
Haneef Labbakka Pakyara
കല്ല്യാണം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം ഒരു ദിവസ്സം രാത്രി ഏറെ വൈകിയിട്ടും
അവൻ വീട്ടിലെത്തിയിരുന്നില്ല.
ഉമ്മ മകനേയും കാത്ത് വാതിൽക്കൽ ഇരിക്കുകയായിരുന്നു.
ഉമ്മ ഭക്ഷണം കഴിച്ചിരുന്നില്ല,
ഉമ്മ കരുതി മകൻ വന്നതിന് ശേഷം മകനും,ഉമ്മയും,മരുമകളും ഒന്നിച്ച് ഭക്ഷണം കഴിക്കാമെന്ന്.
സമയം വൈകുന്നതിനനുസരിച്ച് ഉമ്മയുടെ മനസ്സ് വല്ലാതെ വിഷമിച്ചു.
തണുപ്പ് കാലാവസ്ഥയായിരുന്നു,
ഉമ്മയ്ക്ക് പ്രായവും ഏറെ ഉണ്ടായിരുന്നു.
അത് കൊണ്ട് ഉമ്മ വാതിൽക്കൽ നിന്നും കുറച്ചു നേരം അകത്ത് പോയി ഇരിക്കുമായിരുന്നു,
ശേഷം വീണ്ടും വന്ന് വാതിൽക്കൽ തന്നെ ഇരിക്കുമായിരുന്നു.
ഉമ്മ അകത്തേക്ക് പോയ സമയമായിരുന്നു മകൻ അകത്തേക്ക് കയറി വന്നത്
അത് കൊണ്ട് തന്നെ ഉമ്മ മകൻ വന്നത് കണ്ടില്ല .
കൈയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണവും കൊണ്ടായിരുന്നു മകൻ വന്നത്.
മകൻ നേരെ അവന്റെ മുറിയിൽ‌ പോയി.
ഭാര്യയോട് പറഞ്ഞു,“ഇന്ന് ഹോട്ടലിൽ നിന്നും നിനക്കായി നല്ല ഭക്ഷണം കൊണ്ട് വന്നിട്ടുണ്ട്”
ഭാര്യ പറഞ്ഞു,“ശരി,ഉമ്മയും ഇത് വരെ ഒന്നും കഴിച്ചിട്ടില്ല,ഞാൻ ഉമ്മയെ വിളിക്കാം”
ഭർത്താവ് പറഞ്ഞു,“നമുക്ക് ഒരുമിച്ച് ആദ്യം ഭക്ഷണം കഴിക്കാം,ഉമ്മ പിന്നീട് കഴിച്ചോളും”
ഭാര്യ പറഞ്ഞു,“ഒരിക്കലും ഞാനതിന് തയ്യാറല്ല,നിങ്ങൾ ഇന്ന് എന്തെങ്കിലും ആണെങ്കിൽ അത് ആ ഉമ്മ കാരണമാണ്,
എന്തിനേറെ,ഞാൻ നിങ്ങളുടെ ഭാര്യയായി ഇരിക്കുന്നത് പോലും ആ ഉമ്മ കാരണമാണ്”
ഭർത്താവ് തന്റെ വാശിയിലും ഭാര്യ തന്റെ വാശിയിലും ഉറച്ച് നിന്നു,
പരസ്പരം വഴക്കായി..
മകൻ വന്നതറിയാതെ വാതിൽക്കൽ ഇരുന്നിരുന്ന ഉമ്മ അകത്ത് നിന്നും മകന്റേയും മരുമകളുടേയും ബഹളം കേട്ട് ആശ്ചര്യപ്പെട്ടു.
എപ്പോഴാണ് മകൻ വന്നതെന്നും
എന്തിന്റെ പേരിലാണ് ബഹളമെന്നും ഉമ്മയ്ക്ക് മനസ്സിലായില്ല.
ഉമ്മ വന്ന് എന്തെങ്കിലും ചോദിക്കാനായി വന്നപ്പോഴേക്കും മരുമകൾ അടുത്ത മുറിയിൽ കയറി വാതിലടച്ചിരുന്നു.
അവൾ മുറിക്കകത്ത് നിന്നും തന്റെ ഉപ്പയെ വിളിച്ച് ഇപ്പോൾ ഇവിടേക്ക് വരണമെന്നും ഇനിയും ഇങ്ങിനെ ഒരാളുടെ കൂടെ എനിക്ക് ജീവിക്കാനാവില്ല എന്ന് ഉറപ്പിച്ച് പറഞ്ഞു.
അവളുടെ ഉപ്പയും സഹോദരനും വന്ന് രാത്രി തന്നെ അവളെ കൂട്ടിക്കൊണ്ട് പോയി.
മാസങ്ങൾക്കകം തന്നെ വിവാഹ മോചനവും നടന്നു.
അവളുടെ കല്ല്യാണം മറ്റൊരാളുമായി‌ നടന്നു.
മാസങ്ങൾക്ക് ശേഷം പാവം ആ വൃദ്ധയായ ഉമ്മ ഈ ലോകത്തോട് വിട പറഞ്ഞു.
ആ യുവാവും മറ്റൊരു കല്ല്യാണം കഴിച്ചു.
നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷം
ആ പഴയ യുവതി തന്റെ നാല് മക്കളുമൊത്ത് ഹജ്ജിനായുള്ള യാത്രയിൽ
റോഡിലെ തിരക്ക് കാരണം ട്രാഫിക്
സിഗ്നലിനടുത്ത് കുറേ നേരം കാറ് നിർത്തേണ്ടി വന്നു.
അപ്പോൾ ആ പഴയ യുവതി ഭിക്ഷ യാചിക്കുന്ന ഒരു വൃദ്ധനെ കണ്ടു.
അവർ മകനോട് പറഞ്ഞു ഇറങ്ങിച്ചെന്ന് അദ്ദേഹത്തോട് കാര്യങ്ങൾ ചോദിക്കാനും അദ്ധേഹത്തിന് എന്തെങ്കിലും നൽകാനും പറഞ്ഞു മകൻ “എന്ത് പറ്റി,നിങ്ങൾക്ക് തീരെ വയ്യാതിരിക്കുന്നല്ലൊ,എന്തിനാണ് ഈ വെയിലത്ത് ഇരിക്കുന്നത്?”
വൃദ്ധൻ പറഞ്ഞു,“നല്ല സമയത്ത് അദ്ധ്വാനിച്ച് കുറേ സമ്പാധിച്ചു,മക്കളെ വളർത്തി പഠിപ്പിച്ചു അവർ നല്ല നിലയിലായി,എന്നാൽ അവർക്ക് എന്നെ വേണ്ടാതെയായി,അവരെന്നെ വീട്ടിൽ നിന്നും പുറത്താക്കി,എനിക്കാണെങ്കിൽ ഇപ്പോൾ അദ്ധ്വാനിക്കാനും സാധിക്കുന്നില്ല വിശപ്പടക്കാൻ യാചിക്കുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ല”.
മകൻ തിരിച്ചു വന്ന് കാര്യങ്ങൾ ഉമ്മയോട് പറഞ്ഞു.
ആ ഉമ്മ മനസ്സിലാക്കിയിരുന്നു അത് തന്റെ പഴയ ഭർത്താവാണെന്ന്.
ഉമ്മ മകനോട് പറഞ്ഞു,“അദ്ദേഹത്തോട് പറയുക,“ഞാൻ നിങ്ങളുടെ ആദ്യ ഭാര്യയുടെ മക്കളിൽ ഒരാളാണ്
എന്റെ ഉമ്മ നിങ്ങളോട് പറയാൻ പറഞ്ഞു,“നിങ്ങൾ അന്ന് ചെയ്ത തിന്മയുടെ പ്രതിഫലമാണ് നിങ്ങൾക്ക് ഇന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്,
ഞങ്ങൾ മക്കൾ ഞങ്ങളുടെ ഉമ്മയെ ജീവനേക്കാളേറെ സ്നേഹിക്കുന്നു ഉമ്മയെ അനുസരിക്കുന്നു അത് എന്റെ ഉമ്മ അന്ന് ചെയ്ത നന്മയുടെ പ്രതിഫലമായിരിക്കാം”.
വൃദ്ധനായ യാചകന് മറുപടി പറയാൻ കണ്ണു നീരല്ലാതെ വാക്കുകളില്ലായിരുന്നു.
ഓർക്കുക പ്രിയപ്പെട്ടവരെ...
ആരാണോ തന്റെ മാതാപിതാക്കളെ സ്നേഹിക്കുകയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അവർക്ക് സൃഷ്ടാവ് ഈ ലോകത്ത് നിന്നും തന്നെ പ്രതിഫലം നൽകി അവരെ സന്തോഷിപ്പിക്കുന്നു..
അതേപോലെ ആരാണോ തന്റെ മാതാപിതാക്കളെ വെറുക്കുകയും അനുസരണക്കേട് കാണിക്കുകയും‌ ബഹുമാനിക്കാതിരിക്കയും ചെയ്യുന്നത് അവർക്കുള്ള ശിക്ഷയും ഈ ലോകത്ത്
നിന്ന് തന്നെ അനുഭവിക്കേണ്ടി വരും..

പെൺമക്കൾ

image



————————
Haneef Labbakka Pakyara
പെൺകുട്ടികൾ‌ പഠിക്കുന്ന സ്കൂളിലെ ടീച്ചർ സുന്ദരിയും,പഠിപ്പിക്കാൻ ഏറെ കഴിവുള്ള ടീച്ചറുമായിരുന്നു.
കല്ല്യാണം കഴിഞ്ഞിരുന്നില്ല അവരുടെ.

ഒരു ദിവസ്സം പെൺകുട്ടികൾ ടീച്ചറോട് ചോദിച്ചു,
“മിസ്സ്,നിങ്ങൾ‌ ഇത് വരെ എന്ത് കൊണ്ടാണ് കല്ല്യാണം കഴിക്കാത്തത്?”
ടീച്ചർ പറഞ്ഞു,
“ഞാൻ ഒരു കഥ പറയാം,
എല്ലാവരും ശ്രദ്ധിച്ച് കേൾക്കണം”

“ഒരു വീട്ടിലെ മാതാപിതാക്കൾക്ക് നാല് പെൺ മക്കൾ ഉണ്ടായിരുന്നു,
അഞ്ചാമതും ആ സ്ത്രീ ഗർഭിണിയായി,
പ്രസവത്തിന്റെ ദിവസ്സം അടുക്കുന്തോറും
ഭർത്താവ് ഭാര്യയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു,
ഭർത്താവ് പറഞ്ഞു,“ഈ പ്രാവശ്യവും പെൺകുഞ്ഞ് ആണെങ്കിൽ എവിടെയെങ്കിലും കൊണ്ട് പോയി കളയും ഞാൻ അതിനെ”

എന്നാൽ‌ വിധിയെ മാറ്റാൻ ആർക്കും സാധ്യമല്ലല്ലൊ
ഈ പ്രാവശ്യവും‌ പെൺകുഞ്ഞിന് തന്നെയാണ് ആ മാതാവ് ജന്മം നൽകിയത്.

“രാത്രി ഭർത്താവ് കുഞ്ഞിനെയുമെടുത്ത് പോയി കവലയിലെ സ്ട്രീറ്റ് ലൈറ്റിന് താഴെ വെച്ചു.
പാവം മാതാവ് രാത്രി മുഴുവൻ ആ പിഞ്ചു പൈതലിനു വേണ്ടി‌
പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
പിറ്റേ ദിവസം അതിരാവിലെ പിതാവ് കവലയിൽ ചെന്ന് നോക്കിയപ്പോൾ കുഞ്ഞ് അവിടെത്തന്നെ ഉണ്ടായിരുന്നു,
ആരും കുഞ്ഞിനെ കൊണ്ട് പോയിരുന്നില്ല.
പിതാവ് കുഞ്ഞിനെയുമെടുത്ത് തിരിച്ച് വീട്ടിലേക്ക് വന്നു”

“പിറ്റേ ദിവസ്സം രാത്രിയും കുഞ്ഞിനെക്കൊണ്ട്‌ പോയി കവലയിൽ വെച്ചു,
പക്ഷെ;അതിന്റെ പിറ്റേ ദിവസ്സം അതിരാവിലെ പോയി നോക്കുമ്പോൾ കുഞ്ഞ് അവിടെ തന്നെ ഉണ്ടായിരുന്നു
ആരും കൊണ്ട് പോയിരുന്നില്ല.
ഇതേ പോലെ മൂന്ന് ദിവസ്സം തുടർന്നു,
അവസാനം ആ പിതാവ് സൃഷ്ടാവിന്റെ വിധിയിൽ വിശ്വസിച്ച് കുഞ്ഞിനെ കൊണ്ട് പോയി കളയാനുള്ള ശ്രമം ഉപേക്ഷിച്ചു”

“ഒന്നര വർഷത്തിനു ശേഷം ആ മാതാവ് വീണ്ടും ഒരു കുഞ്ഞിന് കൂടി ജന്മം നൽകി.
അത് ആൺകുട്ടിയായിരുന്നു.
എന്നാൽ മാസങ്ങൾക്ക് ശേഷം അഞ്ച് പെണ്മക്കളിൽ ഒരു പെൺ കുഞ്ഞ് രോഗം വന്ന് മരണപ്പെട്ട് പോയി”

“വീണ്ടും മാതാവ് ഗർഭിണിയാകുകയും
ആൺ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു,
എന്നാൽ വിധി ആ മാതാവിനെ പരീക്ഷിച്ച് കൊണ്ടിരുന്നു,
ഓരോ ആൺകുഞ്ഞ് ജനിച്ച് മാസങ്ങൾ കഴിയുമ്പോഴേക്കും ഒരു പെൺകുഞ്ഞ് എന്തെങ്കിലും രോഗമോ അപകടമോ കാരണം മരണപ്പെട്ട് പോകുമായിരുന്നു”

“അവസാനം ആ വീട്ടിൽ നാല് ആൺ കുട്ടികൾ ഉണ്ടാകുകയും എന്നാൽ പെൺകുട്ടികളിൽ ഒരാൾ ഒഴികെ എല്ലാവരും മരണപ്പെട്ട് പോകുകയും ചെയ്തു.
ബാക്കി ഉണ്ടായിരുന്നത് പിതാവ് അന്ന് കൊണ്ട് പോയി കളയാൻ ശ്രമിച്ച പെൺകുട്ടി ആയിരുന്നു”

“ഒരു ദിവസ്സം ആ മാതാവും മരണപ്പെട്ടു.
നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയും പിതാവും ആ വീട്ടിൽ ജീവിച്ചു.
കുട്ടികൾ എല്ലാവരും വലിയ കുട്ടികളായി”

ടീച്ചർ തുടർന്നു,
“ആ വീട്ടിലെ പിതാവ് കൊണ്ട് പോയി കളയാൻ ശ്രമിച്ച ആ പെൺകുട്ടിയാണ്
ഈ ഞാൻ”

“ ഞാൻ കല്ല്യാണം കഴിക്കാത്തതിന്റെ കാരണം,
എന്റെ പിതാവിന് പ്രായമേറെയായി
സ്വയം ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ല,
എന്റെ സഹോദരന്മാരെല്ലാം കല്ല്യാണം കഴിച്ച് താമസവും മാറി,
ഇപ്പോൾ പിതാവിനെ പരിചരിക്കാനും ശ്രദ്ധിക്കാനും ഞാനല്ലാതെ മറ്റാരുമില്ല”

“സഹോദരന്മാർ ഇടക്ക് വന്ന് സുഖവിവരങ്ങൾ അന്വേഷിക്കും,
എന്റെ പിതാവ് ഇടക്കിടയ്ക്ക് പൊട്ടിക്കരഞ്ഞ് കൊണ്ട് പറയും,
“ചെറുപ്പത്തിൽ ഞാൻ നിന്നോട് ചെയ്ത് പോയ തെറ്റിന് നീ എനിക്ക് മാപ്പ് നൽകണേ മോളേ..”

ടീച്ചർ തുടർന്നു,
“ഞാൻ ഒരു കഥ വായിച്ചിരുന്നു,
ഒരു പിതാവും മകനും ഫുട്ബോൾ കളിച്ച് കൊണ്ടിരിക്കെ മകന് പ്രോൽസാഹനം ലഭിക്കട്ടെ എന്ന് കരുതി പിതാവ് എപ്പോഴും കളിക്കിടെ തോറ്റ് കൊടുക്കുമായിരുന്നു”

“ഇത് ആ പിതാവിന്റെ മകൾ എന്നും കാണുമായിരുന്നു,
മകൾക്ക് പിതാവ് എന്നും പരാജയപ്പെടുന്നത് കണ്ട് സഹിച്ചില്ല,
ഒരു ദിവസ്സം പിതാവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് മകൾ പറഞ്ഞു,
“ഉപ്പയുടെ കൂടെ ഞാൻ കളിച്ചോട്ടെ ഉപ്പാ.,
ഉപ്പ ഇങ്ങിനെ തോൽക്കുന്നത് എനിക്ക് കാണാൻ കഴിയുന്നില്ല..
ഉപ്പാക്ക് വേണ്ടി ഞാൻ തോൽക്കാം ഉപ്പാ.”
ടീച്ചർ പറഞ്ഞു നിർത്തി.

ഓർക്കുക പെൺമക്കൾ പിതാവിന് സൃഷ്ടാവിൽ നിന്നും ലഭിക്കുന്ന ഏറ്റവും‌ വലിയ അനുഗ്രഹങ്ങളിലൊന്നാണ്.
അവൾ കാരുണ്യമാണ്..

കുഞ്ഞനിയന്റെ മരണം കൊതിച്ച ഇത്ത!!

Image may contain: Haneef Labbakka Pakyara, smiling, beard and closeup
….......................................................
Haneef Labbakka Pakyara
മൂന്ന് മക്കളും ഉപ്പയും ഉമ്മയും അടങ്ങിയതായിരുന്നു അവരുടെ കുടുംബം.
കൂലിപ്പണിയെടുത്തായിരുന്നു അദ്ദേഹം കുടുംബം നോക്കിയിരുന്നത്.
എന്നാൽ മാരക രോഗം പിടിപ്പെട്ട അദ്ദേഹം ജോലി എടുക്കാനാവാതെ
വീട്ടിലായതോടെ
ദാരിദ്യത്തിലായിപ്പോയി ആ കുടുംബം.
ആദ്യമാദ്യം പലരും പല സഹായങ്ങൾ നൽകി ചികിൽസകൾ നടത്തിയെങ്കിലും
രോഗം കൂടിയതല്ലാതെ കുറഞ്ഞില്ല
അവസാനം.
ദാരിദ്ര്യം കാരണം ആ വീട് പലപ്പോഴും പട്ടിണിയിലായി.
ചികിൽസയ്ക്ക് പോലും പൈസയില്ലാതെ കുറേയേറെ
കഷ്ടപ്പെട്ടു ആ കുടുംബം
അവസാനം രോഗം വളരെ കൂടുതലായി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.
ഉപ്പ മരിച്ചതോട് കൂടി അയൽ വീടുകളിൽ നിന്നും പലരും,ബന്ധുക്കളിൽ നിന്ന് ചിലരും വീട്ടിലേക്ക് വന്നപ്പോൾ ഫ്രൂട്സും ഭക്ഷണാവശ്യത്തിനുള്ള സാധനങ്ങളും മറ്റും കൊണ്ട് വന്നു,
ആ ദിവസങ്ങളിൽ ആ വീട്ടിലെ കുഞ്ഞുങ്ങൾ വിശപ്പറിയാതെ കഴിഞ്ഞു.
കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആളുകൾ അവരെ സഹായിക്കുന്നത് കുറച്ചു.
പിന്നീട് ആരും തീരെ സഹായം നൽകാതെയായി.
വീണ്ടും ആ വീട്ടിൽ ആ കുഞ്ഞുമക്കൾ പട്ടിണിയായി‌.
അതിനിടയിൽ ഒരു ദിവസ്സം ഇളയ ആൺകുട്ടിക്ക് നല്ല പനി പിടി പെട്ടു‌.
മരുന്നുകൾ നൽകിയെങ്കിലും പനി കുറഞ്ഞില്ല.
അന്ന് രാത്രി മൂത്തമകൾ അഞ്ചു വയസ്സുകാരി ഉമ്മയോട് പതുക്കെ ചോദിച്ചു,“ ഈ കുഞ്ഞ് എന്നാണുമ്മാ മരിക്കുക?”
ഉമ്മ സങ്കടത്തോടും ദേഷ്യത്തോടും കൂടി മകളോട് ചോദിച്ചു
“നീ എന്താ ഇങ്ങിനെ ചോദിക്കുന്നത്?”
കുട്ടി ഉമ്മയോട് പറഞ്ഞു,“ഈ കുഞ്ഞ് മരിച്ചാൽ ആളുകൾ നമ്മുടെ വീട്ടിലേക്ക് വരില്ലെ,
അപ്പോൾ കുറെ സാധനങ്ങൾ കൊണ്ട് വന്ന് തരും..
അപ്പോൾ നമുക്ക് വിശപ്പില്ലാതെ കഴിയായിരുന്നില്ലെ ഉമ്മാ..”
അത് കേട്ട ആ പാവം ഉമ്മ
കൈകൾ മുഖത്തമർത്തി പൊട്ടിക്കരഞ്ഞു പോയി ..
ഓർക്കുക സഹോദരങ്ങളെ മറ്റുള്ളവരെ
ഒരു ബുദ്ധിമുട്ടും അറിയിക്കാതെ
പട്ടിണിയുമായി കഴിയുന്ന പല കുടുംബങ്ങളും നമ്മുടെ കുടുംബങ്ങൾക്കിടയിലും അയൽ വീടുകളിലും ഉണ്ടാകാം
നാം അതറിയുന്നില്ല.
അറിയാൻ ശ്രമിക്കുകയും
അറിഞ്ഞ് അർഹതപ്പെട്ടവർക്ക് സഹായം എത്തിക്കുകയും വേണം.
ഓർക്കുക സദഖ അപകടങ്ങളിൽ നിന്നും
കാത്തുരക്ഷിക്കുന്നു.
അർഹതപ്പെട്ടവർക്ക് നമ്മുടെ സഹായം ലഭിക്കുമ്പോൾ അവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
അത് കാരണം നമ്മുടെ എത്ര വലിയ ബുദ്ധിമുട്ടുകളും നിഷ്പ്രയാസം പരിഹരിക്കപ്പെടുന്നു.
സദഖയും സകാത്തും വെറും റംസാൻ മാസത്തിലേക്കുള്ളതല്ല.
നമുക്ക് റബ്ബ് നൽകിയ സമ്പത്തിൽ പാവങ്ങൾക്കും അവകാശമുണ്ടെന്ന കാര്യം മറന്നു പോകരുത്.
വായിച്ചു കഴിഞ്ഞ് പോസ്റ്റ് ഷെയർ ചെയ്യുക
ആരെങ്കിലും ഒരാൾ ഒരു നേരത്തെയെങ്കിലും ഭക്ഷണം അർഹതപ്പെട്ടവർക്ക് നൽകുകയും
അതിന് കാരണക്കാർ നമ്മളാകുകയും ചെയ്യട്ടെ.

ആ മാതളനാരങ്ങയുടെ മധുരം

Image may contain: 1 person, beard and eyeglasses

……………....................................
Haneef Labbakka Pakyara
കർണാടകയിലെ തുംകൂരിൽ പച്ചക്കറി മാർക്കറ്റിൽ പ്രിയപ്പെട്ടവളുമായി പഴങ്ങളും പച്ചക്കറികളും വാങ്ങാനായി കാലത്ത് പത്ത് മണിക്ക് ചെന്നു.
സ്കൂട്ടറിലായിരുന്നു യാത്ര
താഴെ പാർക്കിങ്ങ് ഇല്ലാത്തതിനാൽ മുകളിൽ തന്നെ സ്കൂട്ടർ പാർക്ക് ചെയ്തു ഞങ്ങൾ താഴേക്ക് നടന്നു.
ചില ദിവസങ്ങളിൽ ചില പച്ചക്കറിക്കും പഴങ്ങൾക്കും വളരെ വില കുറവായിരിക്കും ആ മാർക്കറ്റിൽ
തക്കാളിയൊക്കെ കിലോക്ക് ഒരു രൂപ നിരക്കിലൊക്കെ ലഭിക്കും.
ഞങ്ങൾ ഒരു ഭാഗത്ത് നിന്നും ഓരോന്ന് വാങ്ങി നടത്തം ആരംഭിച്ചു,
വലിയ സഞ്ചിയും കൊണ്ടായിരുന്നു യാത്ര.
സാധനങ്ങളൊക്കെ വാങ്ങി മുകളിലെത്തി.
സ്കൂട്ടർ പാർക്ക് ചെയ്യുന്നിടത്തേക്ക് നടന്നു പോകുന്നതിനിടയിൽ, കഴിഞ്ഞയാഴ്ച ഒരു ഉന്തു വണ്ടിക്കാരന്റെ കൈയിൽ നിന്നും മാതളനാരങ്ങ വാങ്ങിച്ചിരുന്നു,
അദ്ധേഹം അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കി,
ആ ഭാഗത്ത് എവിടെയും കണ്ടില്ല.
അപ്പോഴാണ് പ്രിയപ്പെട്ടവൾ റോഡിന്റെ മറു വശത്ത് അദ്ധേഹം നിൽക്കുന്നത് കാണിച്ചത്.
റോഡ് മുറിച്ചു കടന്ന് അദ്ധേഹത്തിനടുത്ത് എത്തി,
“നമസ്കാര അണ്ണാ"
എന്ന് പറഞ്ഞു.
എന്റെ ശബ്ദം കേട്ടതും‌ അറുപത് വയസ്സ് കഴിഞ്ഞ ആ പാവം, കൈയിലുണ്ടായിരുന്ന ബീഡി നിലത്തിട്ട്
ചവിട്ടി വല്ലാത്ത ഒരു ചിരി ചിരിച്ചു.
ഞാൻ അദ്ധേഹത്തോട് എന്തെങ്കിലും പറയുന്നതിന് മുമ്പ് പ്രിയപ്പെട്ടവൾ എന്റെ കൈയിൽ പിടിച്ചു,അരുത് ഒന്നും പറയരുതെന്ന,ഭാവേന എന്നെ നോക്കി.
കാരണം, കഴിഞ്ഞയാഴ്ച ഇതേ പോലെ നടന്നു പോകുമ്പോൾ മാതളനാരങ്ങ കണ്ട് ഞാൻ ഇദ്ധേഹത്തിനടുത്ത് ചെന്നു,
ബീഡി വലിക്കുകയായിരുന്ന അദ്ധേഹത്തോട്
“ആ ബീഡി വലിക്കുന്നത് നിർത്തിയേ നിങ്ങൾ” എന്ന് പറഞ്ഞു.
അദ്ധേഹം ബീഡി ചുണ്ടിൽ നിന്നെടുത്ത് കൈയിൽ വെച്ചു,
വീണ്ടും ഞാൻ,“അത് നിലത്തിട്ട് കെടുത്തൂ..”
എന്ന് പറഞ്ഞു,
അദ്ധേഹം അത് കേൾക്കാത്ത ഭാവത്തിൽ,“എത്ര കിലോ വേണം?” എന്ന് ചോദിച്ചു.
എനിക്ക് ദേഷ്യം വന്നു,
ഞാൻ ഉറക്കെ“നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ?”
“അത് കെടുത്താനല്ലേ പറഞ്ഞത്”
“അറിയാമോ?!
മുപ്പത് ലക്ഷത്തോളം തീർന്നു ഇത് വരെ"
“നിങ്ങളെപ്പോലെത്തന്നെ ആരും പറഞ്ഞതനുസരിക്കാതെ, പുകവലിക്കുമായിരുന്നു ഞാൻ”
“കേൻസർ പിടിപെട്ടു എന്നറിയുന്നതിന്
രണ്ടു വർഷം മുമ്പാണ് നിർത്തിയത്”
“പക്ഷെ;അപ്പോഴേക്കും വൈകിപ്പോയിരുന്നു”
“നിങ്ങൾക്ക് വയസ്സായില്ലെ?”
“ഈ രോഗത്തിന്റെ പ്രയാസങ്ങളും, ബുദ്ധിമുട്ടും,വേദനയും അനുഭവിച്ചറിഞ്ഞത് കൊണ്ട് സ്നേഹം കൊണ്ടാണ് പറയുന്നത്
നിർത്തിയേക്ക് ഇനിയെങ്കിലും”
അത് ഞാൻ പറഞ്ഞു നിർത്തുന്നതിന് മുമ്പേ അദ്ധേഹം ബീഡി നിലത്തിട്ട് ചവിട്ടി കെടത്തിയിരുന്നു.
അന്ന് രണ്ട് കിലോ മാതളനാരങ്ങയും വാങ്ങിയിട്ടാണ് പോയത്
ഇന്ന് ഇതാ ഇപ്പോൾ വീണ്ടും ആള് പഴയത് പോലെ തന്നെ.
“നിങ്ങൾ ഇത് നിർത്തിയില്ല അല്ലേ അണ്ണാ?!”
“കുറേ, കുറച്ചു.. തമ്മാ ”എന്ന് പറഞ്ഞു.
തമ്മാ എന്നാൽ അനിയാ എന്നർത്ഥം.
ഞാൻ ചിരിച്ചു കൊണ്ട്
“ശരി ,ശരി ..”എന്ന് പറഞ്ഞു.
രണ്ട് കിലോ മാതളനാരങ്ങ എടുക്കാൻ പറഞ്ഞു.
മറ്റു സ്ഥലങ്ങളിൽ പറഞ്ഞ വിലയേക്കാൾ മൂന്ന് രൂപ കുറവാണ് ഇദ്ധേഹം പറഞ്ഞത്
ഞാൻ ചോദിച്ചു,“അവിടെയൊക്കെ ഈ വിലയല്ലല്ലോ! നിങ്ങൾ എന്തിനാ ഈ വിലക്ക് വിൽക്കുന്നത്?!"
അദ്ധേഹം ചോദിച്ചു
“ഞാൻ കുറവല്ലേ തമ്മാ പറഞ്ഞത്?!”
അദ്ധേഹം കരുതിയത് ഞാൻ മനസ്സിലാകാത്തത് കൊണ്ട് കൂടുതൽ വിലയാണ് പറഞ്ഞതെന്ന് കരുതി ചോദിച്ചതാണെന്നാണ്.
ഞാൻ പറഞ്ഞു,“അതെനിക്ക് മനസ്സിലായി,
എന്തിനാ..അങ്ങിനെ കുറഞ്ഞ വിലക്ക് വിൽക്കുന്നത് എന്ന് തന്നെയാ ഞാൻ ചോദിച്ചത്?”
“ഇല്ല തമ്മാ നിനക്ക് മാത്രം ഞാൻ കുറച്ച് പറഞ്ഞതാ..”
ഞാൻ ചോദിച്ചു
“അതെന്തിനാ?”
അദ്ധേഹം പറഞ്ഞു
“ഒന്നാമത്, ഒരു പരിചയവും ഇല്ലാത്ത എന്നെ ഞാ‌ൻ രോഗിയായിപ്പോകരുതെന്ന് കരുതി ഒരു അണ്ണനെപ്പോലെ ഉപദേശിച്ചില്ലെ അതിന്”
“പിന്നെ ഒരു കാര്യമുണ്ട്
നിങ്ങളെ എപ്പോഴെങ്കിലും നേരിട്ട് കാണണേ എന്ന് ആഗ്രഹിച്ചിരുന്നു ഞാൻ”
“പിന്നെ കഴിഞ്ഞ പ്രാവശ്യം, ഞാൻ പറഞ്ഞതിനേക്കാൾ അമ്പത് രൂപ കൂടുതൽ തന്നിട്ടാണ് നിങ്ങൾ പോയത്”
“അന്ന് നിങ്ങൾ വഴക്ക് പറഞ്ഞ ദേഷ്യത്തിൽ ഞാൻ മനപ്പൂർവ്വം തിരിച്ചു തരാതിരുന്നതാ”
അതും പറഞ്ഞ് അദ്ധേഹം അദ്ധേഹത്തിന്റെ സ്റ്റൈലിൽ ഒരു ചിരി പാസാക്കി.
ഞാൻ പറഞ്ഞു“ ഞാനത് നിങ്ങൾക്ക് അറിഞ്ഞു തന്നതാ..”
“അയ്യോ അത് വേണ്ട തമ്മാ..”
“ഇതാ ആ കാശ്...”
“സാരമില്ല വെച്ചോളൂ..
എന്റെ സന്തോഷത്തിന്”
അദ്ധേഹം മനസ്സില്ലാ മനസ്സോടെ അത് കീശയിൽ വെച്ചു.
രണ്ട് കിലോ മാതള നാരങ്ങ തൂക്കി സഞ്ചിയിലിട്ടു കാശും കൊടുത്ത് ഞങ്ങൾ സ്ക്കൂട്ടർ ലക്ഷ്യമാക്കി നടന്നു,
പിന്നിൽ നിന്നും“ തമ്മാ ”എന്ന് വിളി കേട്ട് തിരിഞ്ഞു നോക്കി
ആ പാവം വേഗത്തിൽ നടന്നു വരുന്നു,
കൈയിൽ ഒരു മാതള നാരങ്ങയുമുണ്ട്,
“ഇത് എന്റെ വക തമ്മക്ക്..എന്റെ സന്തോഷത്തിന്”
ഞാൻ സന്തോഷത്തോടെ അത് വാങ്ങി
ഞാൻ പറഞ്ഞു “നിങ്ങളെപ്പോലുള്ളവർ ഈ ഭൂമിയിൽ ഉള്ളത് കൊണ്ടാണ് അണ്ണാ ഈ ഭൂമി ഇന്നും നില നിൽക്കുന്നത്..”
ഞാൻ പറഞ്ഞത് മനസ്സിലാവിഞ്ഞിട്ടോ എന്തോ അദ്ധേഹത്തിന്റെ പതിവ് ചിരി അദ്ധേഹം ചിരിച്ചു.
എന്നിട്ട് പറഞ്ഞു,
“അടുത്തയാഴ്ച തമ്മ വരുമ്പോഴേക്ക് ഞാൻ ബീഡി വലി പൂർണ്ണമായും നിർത്തും..”
ഇന്നലെ കടയിൽ നിന്നും മാതളനാരങ്ങ കൊണ്ട് വന്ന് മുറിക്കുമ്പോൾ
അറിയാതെ ആ അണ്ണനെ ഓർത്ത് പോയി‌.
ഞാൻ പ്രിയപ്പെട്ടവളോട് പറഞ്ഞു,
“നമ്മുടെ ആ അണ്ണൻ എന്തായോ ആവോ?”
അവൾ ചോദിച്ചു
“ഏതണ്ണൻ?!”
“നിനക്ക് ഓർമ്മയില്ലേ തുംകൂരിലെ
ആ ബീഡി വലിച്ചിരുന്ന അണ്ണൻ...”
അവൾ അൽഭുതത്തോടെ എന്നോട് ചോദിച്ചു “അതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടോ?!”
“പിന്നല്ലാതെ.. അദ്ധേഹം അന്ന് ഓടി വന്ന് തന്ന ആ മാതള നാരങ്ങയുടെ രുചി എനിക്ക് അതിന് ശേഷമോ അതിന് മുമ്പോ ലഭിച്ചിട്ടില്ല”

അറിവെന്ന മഹാ സാഗരം

Image may contain: Haneef Labbakka Pakyara, smiling, eyeglasses, selfie and closeup
………………………………….
Haneef Labbakka Pakyara
ആശുപത്രി കിടക്കയിൽ
ടെസ്റ്റുകളൊക്കെ കഴിഞ്ഞ്
കിടക്കുകയായിരുന്നു.
ബില്ല് അടക്കാൻ പോയ
അനുജൻ തിരിച്ചു വന്ന് പറഞ്ഞു,
“ഇക്കാ ബില്ലുകളൊക്കെ
മറ്റൊരാൾ‌ അടച്ചുവത്രെ!”
“മറ്റൊരാളോ?”
“ആരാ അത്?!”
“അറിയില്ല..”
“പോകുമ്പോൾ
കൗണ്ടറിൽ ചെന്നാൽ വിവരങ്ങൾ
നൽകാമെന്ന് പറഞ്ഞിട്ടുണ്ട്”
സാധനങ്ങളൊക്കെ എടുത്ത് ബാഗിലാക്കി
താഴെ കൗണ്ടറിൽ ചെന്നു
“ആരാ മാഡം എന്റെ ബില്ലുകളൊക്കെ
അടച്ചത്?”
“സാർ വരൂ.. അകത്ത് സാർ ഇരിക്കുന്നുണ്ട്”
അകത്തേക്ക് കയറിയപ്പോൾ
എന്നെ കണ്ടതും
ഇരിക്കുകയായിരുന്ന ചെറുപ്പക്കാരൻ
എഴുന്നേറ്റ് അടുത്ത് വന്നു
കൈകൾ പിടിച്ച്
“ഇരിക്കൂ അങ്കിൾ” എന്നു പറഞ്ഞു
കസേരയിലിരുത്തി
“എനിക്ക് മനസ്സിലായില്ലല്ലോ മോനെ?!”
അവൻ ചിരിച്ച് കൊണ്ട്
എന്നോട് ചോദിച്ചു,
“അങ്കിൾ ഇപ്പോഴും
ഹോട്ടലുകളിൽ ചെന്ന് പ്രശ്നമുണ്ടാക്കാറുണ്ടോ?”
“പ്രശ്നമോ ഞാനോ?!”
“അതെ, അങ്കിൾ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നവരോട്”
“അത് മോന് എങ്ങിനെ അറിയാം?”
“പറയാം അങ്കിൾ..”
അവൻ കഥകൾ പറയാൻ ആരംഭിച്ചപ്പോൾ
അവനു കൂടെ
പഴയ ആ നാളുകളിലേക്ക് ഞാനും പോയി
അന്ന് ബന്ധുവായ ഒരാൾ ആശുപത്രിയിൽ
ചികിൽസയിലാണെന്ന വിവരം അറിഞ്ഞ്,
കാണാനായി പുറപ്പെട്ടു.
അതിരാവിലെയായിരുന്നു നിന്ന് യാത്ര ആരംഭിച്ചത്
കൂടെ അളിയനുമുണ്ടായിരുന്നു,
കാലത്ത് വീട്ടിൽ നിന്നും വെറും ചായയും കുടിച്ചാണിറങ്ങിയത്.
ആശുപത്രിയിലെത്തി ചികിൽസയിലായിരുന്ന
ആളെ കണ്ടു പുറത്തിറങ്ങി.
അളിയനോട് പറഞ്ഞു,“ആശുപത്രി ക്യാന്റീനിൽ നിന്നും എന്തെങ്കിലും കഴിക്കാം”
ക്യാന്റീനിൽ എത്തി,
നല്ല തിരക്കായിരുന്നു,
നോക്കിയപ്പോൾ മൂലയിൽ ഒരു ടേബിൾ ഒഴിഞ്ഞ് കിടക്കുന്നു,
ആ ടേബിളിൽ പോയി ഇരുന്നു.
വെയിറ്റർ യുവാവ് ഹിന്ദിയിൽ “ഹേയ് ഓ കോണേ വാലാ ടേബിൾ സാഫ് കർ രേ”
(ആ മൂലയിലുള്ള ടേബിൾ വൃത്തിയാക്കടാ)
പെട്ടെന്ന് തന്നെ ഒരു തുണിയും പ്ലാസ്റ്റിക്കിന്റെ ഒരു പാത്രവുമായി പതിനഞ്ചോ പതിനാറോ വയസ്സ് പ്രായമുള്ള ഒരു കുട്ടി വന്ന് വൃത്തിയുണ്ടായിരുന്ന ടേബിൾ വീണ്ടും തുടച്ചു.
വെയിറ്റർ വന്ന് ഓർഡർ ചോദിച്ചു
ഞങ്ങൾ ഓർഡർ പറഞ്ഞു,
വീണ്ടും വെള്ളവും ഗ്ലാസ്സുമായ് കുട്ടി വന്നു.
അവനോട് ചോദിച്ചു,
“നീ പഠിക്കുന്നില്ലെ”?
അവൻ എന്റെ മുഖം ഒന്ന് നോക്കി
പിന്നെ തല തിരിച്ച് ഒരു കൈ കൊണ്ട് തല ചൊറിഞ്ഞ് കൊണ്ട് ചിരിച്ചു.
വീണ്ടും ചോദിച്ചു
“മലയാളം അറിയില്ലെ?”
“കന്നട, ഹിന്ദി?”
അവൻ പറഞ്ഞു,
“മലയാളൊ അറിയു”
കേരള കർണാടക ബോർഡറിലുള്ള കുട്ടിയാണെന്ന് മനസ്സിലായി.
വെയിറ്റർ ”യേ ടേബിൾ സാഫ് കർ രേ”
എന്നു പറഞ്ഞ് വീണ്ടും വിളിച്ചു.
അളിയനോട് ഞാൻ പറഞ്ഞു
“നോക്കിയേ ഒരവസ്ഥ പഠിക്കേണ്ട സമയത്ത്
പാവം കഷ്ടപ്പെടുന്നു”
അളിയൻ പറഞ്ഞു,
“ഒന്നുകിൽ വീട്ടിലെ കഷ്ടപ്പാട് ,അല്ലെങ്കിൽ വീട്ടിന്ന്
ഒളിച്ചോടി വന്ന് പണിയെടുക്കുന്നതുമാകാം.”
ഞാൻ പറഞ്ഞു,
“ഇങ്ങിനെയുള്ള കുട്ടികളെയാണ് സഹായിക്കേണ്ടത്”
വെയിറ്റർ ഭക്ഷണവുമായി വന്നു,
അദ്ധേഹത്തോട് പേര് ചോദിച്ചു,
അതേ നാട്ടുകാരനായിരുന്നു,
കന്നട കലർന്ന മലയാളമാണ്.
ചോദിച്ചു, “ആ കുട്ടിക്ക് മലയാളം അറിയാമല്ലൊ, പിന്നെന്തിനാ ഹിന്ദിയിൽ അവനോട് സംസാരിക്കുന്നത്!?”
“ഈടെ എല്ലാറും അങ്ങന്നെ മുണ്ടുന്നെ”
(ഇവിടെ എല്ലാവരും അങ്ങിനെതതന്നെയാ സംസാരിക്കുന്നത് )
”അതല്ല നിങ്ങൾ ഉറക്കെ “രേ” എന്ന് അവസാനിപ്പിച്ച് കൊണ്ടാണ് ആ കുട്ടിയോട് സംസാരിക്കുന്നത്,
”അതായത് “എടാ” എന്ന് വിളിച്ച് കൊണ്ട്,
അതും ഇത്രയും ആൾക്കാരുടെ മുന്നിൽ നിന്നും,
അതൊരു പാവമല്ലെ?”
“എന്തിനാ അങ്ങിനെ ചെയ്യുന്നെ?”
“ശരി സാർ ഇനി ശ്രദ്ധിച്ചോളാം,
സാറിന് എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാ മതി”
ഞാൻ ആകെ അന്തം വിട്ടു,
ഇതെന്ത് കഥ!?
അയാൾ എന്തെങ്കിലും പറഞ്ഞ്
ചൂടാകുമോ എന്ന് പേടിച്ചിരുന്നു,
ഇതിപ്പോ സാറേന്നൊക്കെ വിളിച്ച്
ഒരു പ്രത്യേക ബഹുമാനമൊക്കെ ആയിട്ട്.
അളിയൻ പറഞ്ഞു,
“ഇനി അളിയൻ ഒന്നും മിണ്ടാൻ നിക്കണ്ട,
വെറുതെ ആവശ്യമില്ലാതെ"
ഞാൻ പറഞ്ഞു,
“അതല്ല അളിയാ, ആ പാവത്തിന്റെ മുഖം കാണുമ്പോൾ എനിക്കെന്റെ ചെറുപ്പ കാലം ഓർമ്മ വരുന്നു”
“അളിയൻ ആ കുട്ടിയെ ഒന്ന് വിളിച്ചെ"
അളിയൻ പിറു പിറുത്തു
“ഈ അളിയന്റെ ഒരു കാര്യം”
നിർബന്ധത്തിന് വഴങ്ങി കുട്ടിയെ അളിയൻ വിളിച്ചു.
കുട്ടി അടുത്ത് വന്നപ്പോൾ ഞാൻ ചോദിച്ചു
“മോന്റെ ഉപ്പ എവിടെയാ?”
“ന്റെ ഉപ്പ ഇല്ല ഞങ്ങളേം, ഉമ്മാനേം എളക്കീറ്റ്,
ന്റെ പെങ്ങൊക്ക് ആറു മാസായിറ്റാഉമ്പം ഉപ്പ ഏടെയോ പോയി”
(ഉപ്പ ഇല്ല പെങ്ങൾക്ക് ആറു മാസം പ്രായമുള്ള സമയത്ത്, ഞങ്ങളേയും ഉമ്മയേയും വിട്ട് ഉപ്പ എങ്ങോട്ടോ പോയി )
“വീട് എവിടെ?”
“വീട്ടിൽ ആരൊക്കെ ഉണ്ട്?”
സ്ഥലപേര് പറഞ്ഞു,
“ഞങ്ങൊ കൊർട്ടേസില് നിക്ക്ന്നെ,
(ഞങ്ങൾ ക്വർട്ടേർസിൽ താമസിക്കുന്നു )
സംസാരിക്കുന്നതിനിടയിൽ
നോട്ടം അറിയാതെ കാഷ് കൗണ്ടറിലേക്കായി,
ആ വെയിറ്ററും
കാഷ്യറും ഞങ്ങളെ നോക്കി കാര്യമായി എന്തോ പറയുന്നു.
നോക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ കാഷ്യർ നോട്ടം മാറ്റി
ആ മോന് എന്തെങ്കിലും കാര്യമായി നൽകണമെന്ന് തീരുമാനിച്ചു,
അവനെപ്പോലുള്ള വേറെ കുട്ടികൾ ആരെങ്കിലും
അവിടെ ജോലി ചെയ്യുന്നുണ്ടോ എന്നന്വേഷിച്ചു
ഇല്ല എന്നായിരുന്നു മറുപടി
“ശരി പോകുമ്പോൾ നീ
ഒന്ന് പുറത്തേക്ക് വരണം,
കുറച്ച് പൈസ തരാം നിനക്ക്”
അതിനിടയിൽ ഉമ്മ എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ
ബീഡി തെറുപ്പാണ് ജോലി എന്നും പറഞ്ഞു.
“നീ സ്കൂൾ തുറക്കുമ്പോൾ സ്കൂളിൽ ചേരണം,
സ്കൂൾ ഇല്ലാത്ത ദിവസ്സങ്ങളിൽ വേണമെങ്കിൽ ജോലി ചെയ്തോ”.
“ഇന്ന് ഉമ്മയ്ക്കും, പെങ്ങൾക്കും
മാസം നിനക്ക് കിട്ടുന്ന മുവ്വായിരം കൊടുക്കാൻ കഴിയും,
ക്വർട്ടേർസിന്റെ വാടക കഴിഞ്ഞാൽ പിന്നെ എന്താ ബാക്കി ഉണ്ടാകുക?!”
“നീ പഠിച്ച് നല്ല ജോലിയൊക്കെ ലഭിച്ചാൽ, സ്വന്തമായിട്ടുള്ള നല്ല വീടുണ്ടാക്കി പെങ്ങളൊയെക്കെ നല്ല നിലയിൽ പഠിപ്പിച്ച് ,
കല്ല്യാണമൊക്കെ കഴിപ്പിച്ചയക്കണ്ടേ?”
“ഇവിടെ നിന്നാൽ നിനക്ക് പഠിപ്പും കിട്ടില്ല ഈ പറഞ്ഞതൊന്നും നടക്കുകയും ഇല്ല”
“ഉമ്മാന്റെ വരുമാനം കൊണ്ട് കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും,കഴിയാൻ ശ്രമിക്കണം”
“സ്കൂൾ ഇല്ലാത്ത ദിവസ്സങ്ങളിലോ, സ്കൂൾ
കഴിഞ്ഞു വന്നിട്ടോ, കഴിയുന്ന എന്തെങ്കിലും ജോലി ചെയ്തോളൂ”...
കൈകൾ കഴുകി
കാഷ്യറുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ ശ്രദ്ധിച്ചു,
ആ കുട്ടിയോട് കേഷ്യർ കാര്യമായി എന്തൊക്കെയോ ചോദിക്കുന്നുണ്ട്
കുട്ടി മറുപടി പറയുുന്നുമുുണ്ട്
കാഷ് കൗണ്ടറിലേക്ക് എത്തിയതും
കേഷ്യർ എഴുന്നേറ്റു,
“സർ, ഈ ഒരു കുട്ടിയെ ഉള്ളു സാർ..”
“നിങ്ങളെന്താ ഈ പറയുന്നെ!?”
“കാശെത്രയായി?,അത് പറയൂ”
“അത് സാർ, സാരമില്ല സാർ,"
“എന്താ അളിയാ ഇയാളീ പറയുന്നെ?!”
അളിയൻപറഞ്ഞു,
“നിങ്ങൾ കാശെത്രയായീന്ന് പറ..”
“ഇവിടെ എത്രയായി?”
കാഷ്യർ ചോദിച്ചു
വെയ്റ്റർ തുക പറഞ്ഞു.
കീശയിൽ നിന്നും പൈസ എടുക്കുമ്പോഴേക്കും,
“ഞാൻ കൊടുത്തോളാം അളിയാ”
അളിയൻ കൊടുത്തു.
കാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന ആളോട് പറഞ്ഞു,
“ഇനി മുതൽ ഇങ്ങിനെയുള്ള കുഞ്ഞുങ്ങളെ ജോലിക്ക് വെയ്ക്കരുത്”
“ഇല്ല സാർ ഇനി ഒരിക്കലുമുണ്ടാകില്ല"
"ഈ കുട്ടിയുടെ മുഴുവൻ ശമ്പളവും കൊടുത്ത്
വീട്ടിലെത്തിക്കണം ഇവനെ”
“ തീർച്ചയായും ചെയ്യാം സാർ”
“തെറ്റ് പറ്റിപ്പോയി സാർ”
സത്യത്തിൽ സംഭവിച്ചത്
ഞങ്ങൾ ആ കുട്ടിയോട് സംസാരിക്കുകയും,
കുട്ടിയുടെ കാര്യം പറഞ്ഞ് വെയിറ്ററോട് സംസാരിക്കുകയൊക്കെ ചെയ്തപ്പോൾ,
അവർ കരുതി ഞങ്ങൾ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരാണെന്ന്.
ആ മോനോട് വേറെ കുട്ടികൾ ഉണ്ടോ?,
എന്ന് ചോദിച്ചത് അവൻ കേഷ്യറോട് പറഞ്ഞപ്പോൾ
അവർ ഉറപ്പിച്ചു ഞങ്ങൾ ഉദ്യോഗസ്ഥരാണെന്ന്.
ഒരു തുക
അവന്റെ കൈയിൽ തന്നെ നൽകാൻ വിചാരിച്ചിരുന്നു.
അളിയൻ പറഞ്ഞു,
“വേണ്ട ഇവരുടെ കൈയിൽ കൊടുക്കണ്ട”
“ആശുപത്രിയിൽ പാവപ്പെട്ട രോഗികളെ സഹായിക്കനായി
വിഭാഗം ഉണ്ടാകും”
“പല സംഘടനകളും തുക ഏല്പിച്ച് അവർ അത് പാവപ്പെട്ട രോഗികൾക്ക് നൽകാറുണ്ട്”
“അവരെ കാണാം നമുക്ക്”
ആ വിഭാഗത്തിൽ ഉണ്ടായിരുന്ന
മുതിർന്ന ഒരാളെ കണ്ടു
കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.
കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ കാര്യം അദ്ധേഹത്തെ പറഞ്ഞേല്പിക്കുകയും,
പിന്നെ കുടുംബത്തിനുള്ള സഹായവും അദ്ധേഹത്തെ ഏല്പിച്ചു,
അദ്ധേഹം അതേ നാട്ടുകാരനായതിനാൽ ഈ കുട്ടി താമസിക്കുന്ന ഭാഗമൊക്കെ നന്നായി അറിയാമായിരുന്നു.
അദ്ധേഹത്തിന്റെ പേരും അഡ്രസ്സും ഫോൺ നമ്പറും മറ്റും വാങ്ങി,
മറ്റു കാര്യങ്ങൾ അളിയനെ ഏല്പിച്ചു.
ഞങ്ങൾ തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ
അവനെ അടുത്തേക്ക് വിളിച്ചു
പറഞ്ഞു,
“മോനേ അറിവ് നേടണം”
“അറിവിനേക്കാൾ വലിയ ഒരു സമ്പത്ത് വേറെയില്ല”
“അറിവ് നേടി വലിയ ആളായി,
നല്ല ജോലിയൊക്കെ കിട്ടി ഉഷാറാകുമ്പോൾ,
ഇല്ലാത്തവരെ ,രോഗികളെ, അനാഥകളെ സഹായിക്കണം”
“അതിന് മതമോ ജാതിയോ ദേശമോ ഒന്നും നോക്കരുത്”
അവന്റെ കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ചു,
“ശരി വരട്ടെ..”
യാത്ര പറഞ്ഞ്
അവനെ ചേർത്തു പിടിച്ചപ്പോൾ
“ആ തേങ്ങൽ” കേട്ടു.
“കരയരുത് ..”
“കരയുന്നവരുടെ കണ്ണു നീർ തുടച്ചു നൽകുവാനുള്ള ശക്തി നീ അറിവിലൂടെ
നേടിയെടുക്കണം.”
യാത്ര പറഞ്ഞിറങ്ങി..
ഓർമ്മകളിൽ മുഴുകിപ്പോയ എന്റെ
കൈകളെ ചേർത്ത് പിടിച്ച്
അവൻ വീണ്ടും അങ്കിൾ എന്ന് വിളിച്ചപ്പോൾ ഞാൻ മുഖമുയർത്തി അവനെ നോക്കി
“അങ്കിൾ അന്നത്തെ ആ പതിനഞ്ച് വയസ്സുകാരനാണ് അങ്കിൾ ഞാൻ..”
അവനത് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി

സ്നേഹ സാഗരം

Image may contain: 1 person, beard and eyeglasses


……………….…...…
Haneef Labbakka Pakyara
പതിവ് പോലെ അന്നും അർമാനും
സുഹനയും അതായത് ഇക്കയും പെങ്ങളും
ഒന്നും രണ്ടും പറഞ്ഞ്
ഇണങ്ങിയും
പിണങ്ങിയും ഓരോന്ന് പറയുന്നതിനിടയിൽ
“നിന്റെ കല്ല്യാണം ഒന്ന് കഴിഞ്ഞ് കിട്ടിയാ
മതിയായിരുന്നു,..............
നീ ഈ വീട്ടീന്ന് പോയ്കിട്ടുമല്ലൊ,
പിന്നെ നിന്റെ ശല്ല്യം സഹിക്കണ്ടല്ലൊ”
അർമാൻ സുഹനയോട് ഇത്തിരി ദ്വേഷ്യത്തിലാണ് പറഞ്ഞത്.
“നീ ഒന്ന് മിണ്ടാതിരുന്നെ ന്റെ, അർമാനേ...
അവള് ഇവിടെന്ന് പോകുമ്പോൾ‌ കാണാം
നിന്റെ സങ്കടവും കരച്ചിലും”
“ഉമ്മാക്കിതെന്ത് പറ്റി!”
“ഞാനോ, ഇവള് പോകുമ്പൊ കരയാനോ?!
വേറെ ആളെ നോക്കിയാ മതി"
“ഭർത്താവിന്റെ വീട്ടിലെത്തിയാൽ പിന്നെ നിന്റെ നാടകമൊന്നും നടക്കില്ല മോളെ..,
നന്നായി പണിയെടുക്കേണ്ടി വരും, അവിടെ”
“അത് ഞാൻ സഹിച്ചോളാം..”
സുഹന മറുപടി പറഞ്ഞ് കൊണ്ട്
അകത്തേക്ക് പോയി.
ബന്ധു വീട്ടിൽ കല്ല്യാണത്തിന്റെ ദിവസ്സം,
രാവിലെ സുഹന സ്വയം ഉണ്ടാക്കിയ ഫെയ്സ് പാക്ക് മുഖത്ത് പുരട്ടി
അത് കഴുകിക്കളഞ്ഞ് കണ്ണാടി‌
നോക്കുന്നതിനിടയിലാണ് അർമൻ എത്തിയത്.
“കാക്ക കുളിച്ചാ കൊക്കാവില്ല മോളെ..”
“നീ എനി എന്ത് ചെയ്താലും എന്റെ വെളുപ്പൊന്നും കിട്ടാൻ പോണില്ല കേട്ടോ..”
അതും പറഞ്ഞ് അവളെ തള്ളി മാറ്റി
അവൻ കണ്ണാടിയുടെ മുമ്പിൽ നിന്നു.
“ഉമ്മാ നോക്കിയേ ഈ ഇക്കാ എന്താ ചെയ്യുന്നേന്ന്..”
“ഓ ഒരു ഉമ്മാന്റെ മോള്..”
അതും പറഞ്ഞ് അവൻ മുറിക്ക് പുറത്തേക്ക് പോയി.
പെരുന്നാളിന് ഒരാഴ്ച മുമ്പ് തന്നെ അർമാൻ കൂട്ടുകാരുമൊന്നിച്ച് പോയി
അവർക്കുള്ള ഡ്രസ്സൊക്കൊ‌ സെലക്ട് ചെയ്യാൻ സഹായിച്ചു,
കൂട്ടുകാർ ചോദിച്ചു,“നീ എടുക്കുന്നില്ലേടാ,?”
ഒരു കൂട്ടുകാരൻ പറഞ്ഞു,“എടാ നിനക്ക് ഇത് നന്നായി ചേരും”
“വേണ്ടടാ ഞാൻ ഇപ്പോൾ എടുക്കുന്നില്ല”
പിറ്റേ ദിവസ്സം സുഹനയോട് അർമാൻ പറഞ്ഞു,
“ടീ..വേഗം ഒരുങ്ങിയേ മാർക്കറ്റ് വരെ പോണം.."
“എന്തിനാ എനിക്ക് വയ്യ”
“എന്തിനാ മോനെ അവൾക്കുള്ള ഡ്രസ്സ് കഴിഞ്ഞയാഴ്ച എടുത്തല്ലോ‌!?”, പിന്നെന്തിനാ മാർക്കറ്റിൽ?"
“എനിക്ക് ഡ്രസ്സെടുക്കണം ഉമ്മാ.."
“ഈ കഴുത... വന്ന് സെലക്ട് ചെയ്താലെ എനിക്ക് സമാധാനമാകൂ"
“അവൾ കേൾക്കണ്ട നീ വിളിച്ചത്”
അവർ രണ്ടാളും പോയി ആങ്ങളക്ക് ചേരുന്ന ഡ്രസ്സ് അവൾ സെലക്ട് ചെയ്തു.
മറ്റൊരു ദിവസം ഇളയമ്മാന്റെ മകന്റെ കല്ല്യാണമായിരുന്നു,
അവൾ ഒരുങ്ങിവന്നപ്പോൾ അവൻ വെറുതെ ചിരിച്ചു‌ ചോദിച്ചു,
“ഇതെന്ത് കോലമാടീ..?”
“ഒരു തരം നാടോടി പെണ്ണുങ്ങളെപ്പോലെ”
“ഇപ്പോ ഞാൻ കാണിച്ചു തരാം,
ഉപ്പാ...ഈ ഇക്കാക്ക നോക്കിയേ, എന്നെ..”
“എന്തിനാ അർമാനെ”..
“ഒന്നൂല്ല ഉപ്പാ, അവൾ.. വെറുതെ"
അവൻ കല്ല്യാണത്തിന് പോകാൻ സ്യുട്ട് ഇട്ട് അവളുടെ മുറിയിൽ വന്നു,
“എടീ എനിക്ക് ഇത് ചേരുന്നുണ്ടല്ലോ അല്ലേ..?”
“ഉം..."
“എടീ ഇതിനിറക്കം കുറവില്ലല്ലൊ?”
“ഇല്ല...”
“ഇച്ചിരി ടൈറ്റായിപ്പോയോടീ..?”
“ഇല്ലെന്നേ സൂപ്പറായിരിക്കുന്നു”..
“ആരെങ്കിലും എന്തെങ്കിലും
കുറവ് പറഞ്ഞാ.. നിന്നെ ഞാൻ വെറുതെ വിടില്ല നോക്കിക്കോ,
നീ ഒരുത്തി പറഞ്ഞത് കേട്ടാ
ഞാൻ ഈ കളർ സ്യൂട്ടെടുത്തത്.."
“ഓ..ആയിക്കോട്ടെ”
അവളും വിട്ട് കൊടുത്തില്ല.
കൂട്ടുകാർ എല്ലാവരും എൻഫീൽഡ് വാങ്ങിയത് മുതൽ അവൻ അവളുടെ പുറകിൽ കൂടിയതാ..
“എടീ ഒന്ന് പറയടീ ഉപ്പാനോട്.."
“ശരി നോക്കട്ടെ..”
അവൾ കുറച്ച് ഗൗരവം കാണിച്ചു.
“പിന്നെ ഒരു കാര്യം,
ബൈക്ക് കിട്ടിയാൽ,
ഒരു ദിവസ്സം മുഴുവൻ എന്നെ അതിലിരുത്തി ചുറ്റണം
പറ്റ്വോ...?"
“അതൊക്കെ നോക്കാം..”
“നോക്കാന്നൊന്നും പറഞ്ഞാ പോര"
“ശരി നീ ഒന്ന് ഉപ്പാനെക്കൊണ്ട് സമ്മതിപ്പിച്ചേ..”
പിറ്റേദിവസം ഉപ്പ അവനെ വിളിച്ച് ചെക്ക് കൊടുത്തപ്പോൾ‌ അവൾ അകത്ത്‌ നിന്നും വിളിച്ചു പറഞ്ഞു,
“വാക്ക് മാറ്റാനുള്ള പ്ലാനൊന്നുമില്ലല്ലൊ?"
അവൻ ആംഗ്യത്തിൽ‌ മിണ്ടാതിരിക്കാൻ പറഞ്ഞു അവളോട്.
ബൈക്ക് കിട്ടിയ അന്ന് അവളുടെ ക്ലാസ്സ് കഴിയുന്നത് വരെ അവൻ കാത്തു നിന്നു
അവളെയും കൂട്ടി പോയി അവൾക്ക് ഐസ്ക്രീമും മറ്റും വാങ്ങിച്ചുക്കൊടുത്തു.
അവൾ ചോദിച്ചു,
“നേരത്തെ വന്നോ ഇക്കാ?"
“പിന്നെ,..എനിക്ക് വേറെ പണിയില്ല"
“ഞാൻ ഇതിലെ പോകുമ്പം വെറുതെ നോക്കിയതാ അപ്പോഴേക്ക് നിന്റെ ക്ലാസ്സും വിട്ടു"
“ഉം.. ഉം അതറിയാം എനിക്ക്"
“നിനക്ക് എന്തറിയാൻ ഒരു ചുക്കുമറിയില്ല"
മറ്റൊരു ദിവസം വൈകുന്നേരം അവൻ പുറത്തിറങ്ങാൻ നോക്കിയപ്പോൾ അവന്റെ ഇഷ്ടപ്പെട്ട ഷർട്ട് കണ്ടില്ല.
“എടീ..നീ എന്റെ നീല ഷർട്ട് ഇന്നും
അലക്കിയില്ലെ?"
അവൾ മുകളിലെ മുറിയിൽ
നിന്നും വിളിച്ചു പറഞ്ഞു,
“എനിക്ക് വയ്യ..”
“അവൾ അത് രാവിലെ അലക്കുന്നത് കണ്ടല്ലൊ മൊനെ..,
നിന്നെ ചൂടാക്കാൻ വെറുതെ പറയുന്നതാ"
അവൻ മേലത്തെ മുറിയിൽ‌ പോയി നോക്കി അവന്റെ നീല ഷർട്ടിന്
ഇസ്തിരിയിടുകയായിരുന്നു അവൾ.
“ഇനി അത് കത്തിച്ചേക്കണ്ട.."
“വേണമെങ്കിൽ തനിയെ കത്തിക്കാതെ ഇട്ടോ" എന്ന് പറഞ്ഞ്
അവൾ ഷർട്ട് അവിടെ വെച്ച് പോയി.
അവൻ ഷർട്ടെടുത്ത് നോക്കി
അത് ഇസ്തിരിയിട്ട് കഴിഞ്ഞിരുന്നു.
അവളുടെ കല്ല്യാണം ഉറപ്പിച്ചു.
അവൾക്ക് ആഭരണങ്ങൾ വാങ്ങിക്കാനായ്
ജ്വല്ലറിയിൽ പോയ ദിവസ്സം,
അവൾ അവന് ഒരു വജ്ര മോതിരം കാണിച്ചു പറഞ്ഞു,“ഇത് നല്ല ഭംഗിയുണ്ടല്ലേ ഇക്കാ..”
“ഭംഗിയൊക്കെ ഉണ്ട്, അതും പറഞ്ഞ്
ഉപ്പാന്റെടുത്ത് ചെന്നാലും മതി"
“പറഞ്ഞാ.. എന്റെ ഉപ്പ എനിക്ക് വാങ്ങിത്തരുകയൊക്കെ ചെയ്യും,
പക്ഷെ; എനിക്ക് വേണ്ട"
“ഇക്കാനെപ്പോലെ ഞാനെന്റെ ഉപ്പാനെ ബുദ്ധിമുട്ടിക്കുകയൊന്നുമില്ല”
“ഹോ.. ഒരു ഉപ്പാന്റെ മോള്"
കല്ല്യാണത്തിന്റെ തലേ ദിവസ്സം
കുടുംബക്കാരും കൂട്ടുകാരുമൊക്കെയായി
ആഘോഷപൂർവ്വം മൈലാഞ്ചി നടക്കുന്നു.
അവൻ അവളുടെ അടുത്ത് ചെന്ന് പറഞ്ഞു,“ആ കൈ ഒന്ന് നീട്ടിയേ.."
“എന്താ ഇക്കാ!?"
“കാണിക്കടീ കൈ”..
അവൾ അന്ന് ഇഷ്ടപെട്ട വജ്രമോതിരം അണിയിച്ചു..
അവളുടെ കണ്ണിൽ സന്തോഷത്തിന്റെ വജ്ര തിളക്കം അവൻ കണ്ടു ..
“ഇഷ്ടപ്പെട്ടോടീ തടിച്ചീ.."
അവൾ അവനെ കെട്ടിപ്പിടിച്ച്
പൊട്ടിക്കരഞ്ഞു പോയി.
അപ്പോഴാണ് ഉപ്പ പറഞ്ഞത്
“ആ പുതിയ ബൈക് കൊടുത്തു അല്ലേ?"
“കുറച്ച് പഴയത് ഒരെണ്ണം വാങ്ങിയിട്ടുണ്ട്
ഉപ്പാ.."
“ഉം..മൂളലിൽ ഒതുക്കി ഉപ്പ ഉത്തരം"
സഹോദരിയോടുള്ള സ്നേഹത്തേക്കാൾ വലുതല്ലല്ലോ തന്റെ എൻഫീൽഡ് ബൈക്ക് അവൻ ഓർത്തൂ..

മകൾ

Image may contain: 1 person, beard, eyeglasses and closeup

Haneef Labbakka Pakyara
“നാളെ നമ്മുടെ മകൾ നമ്മളെ വിട്ട് ഒരു പുതിയ വീട്ടിലേക്ക് പോകുമല്ലേ.."
“എനിക്കു സഹിക്കാൻ പറ്റുന്നില്ല” “അവളില്ലാത്ത ഈ വീട്ടിൽ എങ്ങിനെയാണ് നമ്മൾ ജീവിക്കുക” “ഓർക്കാൻ പറ്റുന്നേയില്ല..”
പ്രിയ കണ്ണീരോടെ പറഞ്ഞു.
എന്നാൽ അശോകന്റെ കണ്ണുകളിൽ ചാരിതാർത്ഥ്യത്തിന്റെ തിളക്കമാണ് കണ്ടത്.
ഇത്രയും കാലം പൊന്നുപോലെ വളർത്തിയ മകൾ പാത്തൂട്ടിയെ നല്ല ഒരു പയ്യന്റെ കൈകളിൽ സുരക്ഷിതമായി ഏൽപ്പിക്കാൻ കഴിയുമല്ലൊ എന്ന സന്തോഷമുണ്ട് മനസ്സിൽ.
ഒപ്പം പിരിഞ്ഞു പോവേണ്ടതിന്റെ സങ്കടവും.
“നിക്കാഹ് രാവിലെ പതിനൊന്ന് മണിക്കല്ലേ?”
“നമ്മൾ ഒരു എട്ട് മണി ആകുമ്പോഴേക്ക് ഹാളിൽ എത്തണം”
“ചെറുക്കനും,വീട്ടുകാരും ഒമ്പത് മണിയാകുമ്പോഴേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്”
“നിക്കാഹ് ചെയ്ത് കൊടുക്കാമെന്ന് ഏറ്റ ഖാസിയെ കൊണ്ട് വരാൻ അനീഷിനെ ഏല്പിച്ചിട്ടുണ്ട്,കൂടെ അബ്ദുക്ക പോകാമെന്ന് പറഞ്ഞിട്ടുണ്ട്”
അവൾ ഓർക്കുകയായിരുന്നു,
അവരുടെ മകൾ ഫാത്തിമ,
പക്ഷെ വീട്ടിലും കൂട്ടുകാരും വിളിക്കുന്നത്
“പാത്തൂട്ടി”എന്നാണ്
അച്ഛന്റെ പേര് അശോകൻ
അമ്മ‌ പ്രിയ.
മുസ്ലിമായ പാത്തൂട്ടിക്ക് എങ്ങിനെ ഹിന്ദുവായ മാതാപിതാക്കൾ എന്ന് മോളോട് കൂട്ടൂകാരികൾ ചെറുപ്പത്തിൽ ചോദിക്കാറുണ്ടായിരുന്നു.
അന്ന് കഴിഞ്ഞു പോയ സംഭവങ്ങൾ എല്ലാം അവളോട് പറഞ്ഞു മനസ്സിലാക്കി. എല്ലാമറിഞ്ഞു കഴിഞ്ഞപ്പോൾ മോൾ കരഞ്ഞു.ഒപ്പം തങ്ങളും,
പ്രിയ ഓർത്തു.
“ഞാൻ വീട്ട് ജോലി എന്തെങ്കിലും ചെയ്തോളാം നിങ്ങൾക്ക് ഇഷ്ടമുള്ളത്
തന്നാൽ മതി” എന്ന് പറഞ്ഞ് മൂന്നരവയസ്സുകാരിയായ ഈ പാത്തൂട്ടിയേയും
കൂട്ടി ഈ വരാന്തയിൽ വന്ന് സുഹറ നിന്നത് ഇന്നലെ കഴിഞ്ഞത് പോലെ തോന്നി പ്രിയക്ക്.
“ശരി അകത്തേക്ക് വരൂ..”
“പിന്നെ നിന്റെ ഈ കുട്ടിയെ നീ തന്നെ സൂക്ഷിക്കണം..”
“അതും,ഇതും തൊട്ട് വൃത്തികേടാക്കരുത്”
“നിനക്ക് ഇതിനെ ഒന്ന് വൃത്തിയാക്കി നടത്തിച്ചൂടെ?!”
മൂക്കൊലിപ്പിച്ച്,
അഴുക്കായ വസ്ത്രം ധരിച്ച്
കാലിൽ ചളിയുമായി നിന്ന പാത്തൂട്ടിയെ നോക്കി പ്രിയ സുഹറയോട് ചോദിച്ചു.
“അവൾ അവിടെ പുറത്തിരുന്നോളും
ചേച്ചി..”
“എന്റെ മോള് ഇവിടെ ഇരുന്ന് കളിച്ചോ
ഉമ്മ പണി തീർത്ത് പെട്ടെന്ന് വരാം”
മുറ്റത്ത് നടയിൽ ഇരുന്നു അവൾ ഉമ്മയെ നോക്കി തലയാട്ടി‌.
ഉച്ചകഴിഞ്ഞു സുഹറയുടെ ജോലി തീരാൻ.
ഇടക്ക് വന്ന് പാത്തൂട്ടിയെ അവൾ നോക്കി.
പ്രിയ സുഹറക്ക് കൊടുത്ത ജ്യൂസും ബിസ്കറ്റും അവൾ പാത്തൂട്ടിക്കും കൊണ്ട് വന്ന് കൊടുത്തു.
വൈകുന്നേരമായപ്പോൾ എല്ലാ ജോലിയും തീർത്ത് പുറപ്പെടാൻ നേരം അന്നത്തെ കൂലിയും കുറച്ചു ഭക്ഷണവും നൽകി സുഹറയ്ക്ക്.നന്ദി കൊണ്ട് അപ്പോൾ ആ കണ്ണുകൾ നനയുന്നത് കണ്ടു ..
സുഹറ പുറത്ത് വന്ന് നോക്കിയപ്പോഴേക്കും പാത്തൂട്ടി നടയിൽ
കിടന്നുറങ്ങിപ്പോയിരുന്നു.
പതുക്കെ പാത്തൂട്ടിയെ ഉണർത്താതെ
സുഹറ അവളെ തോളത്തിട്ടു നടന്നു.
പിറ്റേ ദിവസ്സം ഒമ്പത് മണി ആയപ്പോഴേക്കും സുഹറ എത്തി.
പ്രിയ കാത്തിരിക്കയായിരുന്നു.
അന്നും പാത്തൂട്ടിയുടെ ഇടം നട തന്നെയായിരുന്നു.
അന്ന് ജോലിക്കിടയിലാണ് സുഹറ അവളുടെ കഥ പറഞ്ഞത് പ്രിയയോട്.
പാവപ്പെട്ട കുടുംബത്തിലെ കുട്ടി യായിരുന്നു സുഹറ.
ഉമ്മ ചെറുപ്പത്തിലേ മരിച്ചു.
ഉപ്പയ്ക്ക് കൂലിപ്പണിയായിരുന്നു‌.
ബ്രോക്കർ കൊണ്ട് വന്ന ആലോചനയായിരുന്നു.
സ്വർണ്ണവും,പണവുമെല്ലാം നൽകിയിരുന്നു.
കല്ല്യാണം കഴിഞ്ഞ് നാല് ദിവസ്സം കഴിഞ്ഞപ്പോൾ തന്നെ മൻസൂർ തന്റെ തനി സ്വഭാവം പുറത്തെടുത്തു.
സ്ഥിര മദ്യാപാാനിയായിരുന്നു
അവൻ.
മാസങ്ങൾ കൊണ്ട് തന്നെ സ്വർണ്ണമെല്ലാം തീർന്നു‌.
പിന്നെ ദേഹോപദ്രവം തുടങ്ങി‌.
സഹിക്കാൻ പറ്റാതെ പാവം സുഹറയുടെ ഉപ്പ കൂലിപ്പണി എടുത്ത് കൊണ്ട് വന്നതിൽ നിന്നും അവനും കൊടുത്തു.
പെട്ടെന്നുള്ള ഉപ്പയുടെ മരണം
സുഹറയെ തളർത്തിക്കളഞ്ഞു‌.
പിന്നീടാണറിഞ്ഞത് മൻസൂറിന് വേറെയും ഭാര്യയും കുട്ടികളുമുണ്ടെന്ന കാര്യം.
അവൻ വരവ് ഇടക്കിടക്കായി.
“എനിക്ക് പേടി എന്റെ മോളെക്കുറിച്ചാ ചേച്ചി എനിക്കെന്തെങ്കിലും സംഭവിച്ചാൽ
എന്റെ കുട്ടി...”
“ഹേയ്,നീ അങ്ങിനെ വിഷമിക്കാതെ
എല്ലാം ശരിയാകും..”
പ്രിയ സുഹറയെ സമാധാനിപ്പിച്ചു‌.
ആഴ്ചകൾ കടന്നു പോയി.
ഒരു ദിവസ്സം പ്രിയ സുഹറയോട് പറഞ്ഞു,
“എനിക്ക് മാർക്കറ്റ് വരെ ഒന്ന് പോണം,
കുറച്ച് സാധനങ്ങൾ വാങ്ങിക്കാനുണ്ട്”
“നീ മുഖവും,കാലുമൊക്കെ കഴുകിപ്പിച്ച്
പാത്തൂട്ടിയേയും കൂട്ടിക്കോളു..”
“അവളെ ഇവിടെ എങ്ങനെയാ തനിച്ചു നിർത്തുക‌”
“നമുക്ക് ആ റോഡിന്റെ അപ്പുറത്ത് നിന്നും
ബസ്സിന് പോകാം”
“വരുമ്പോൾ ഓട്ടോ റിക്ഷയിൽ വരാം”
“സാധാരണ അശോകേട്ടന്റെ കൂടെ
കാറിലാ പോകാറ്,
അശോകേട്ടൻ കുറച്ചു ദിവസ്സമായി എന്തോ തിരക്കിലാണ്”
“സാധനങ്ങളൊക്കെ തീർന്ന് തുടങ്ങി”
അവർ പുറപ്പെട്ടു.
റോഡിന്റെ മറുവശം കടക്കാനായി
അവർ വാഹനങ്ങൾ കുറയാൻ കാത്തിരുന്നു.
പ്രിയ ഒരു വശം നോക്കി റോഡിൽ കാലെടുത്ത് വെച്ചതും
മറുവശത്ത് നിന്നും ഒരു കാറ് ചീറിപ്പാഞ്ഞ് വരുന്നുണ്ടായിരുന്നു‌.
പാത്തൂട്ടിയുടെ കൈകളെ വിട്ട്
സുഹറ റോഡിൽ കയറി ചേച്ചി എന്ന് വിളീച്ച് പ്രിയയെ റോഡിന് വെളിയിലേക്ക് തള്ളി മാറ്റി.
തള്ളലിൽ പ്രിയ റോഡിന് പുറത്തേക്ക് വീണു.
പക്ഷെ സുഹറ വീണു പോയത് റോഡിലേക്കായിരുന്നു
കാറിന്റെ ടയറുകൾ
സുഹറയുടെ നെഞ്ചിലൂടെ കയറിയിറങ്ങി.
ആളുകൾ ഓടിക്കൂടി
പ്രിയ സ്വയബോധം വീണ്ടെടുത്തു.
ഓടിച്ചെന്ന് ചോരയിൽ കുളിച്ചു കിടന്ന
സുഹറയെ വാരിയെടുത്ത് തന്റെ മടിയിൽ കിടത്തി..
സുഹറ കണ്ണ് തുറന്നു,
പുഞ്ചിരിച്ചു.
കൈകൾ ചൂണ്ടിക്കൊണ്ട് പറഞ്ഞു,
“ചേച്ചീ എന്റെ പാത്തൂട്ടി”
തന്റെ പുറകിൽ പൊട്ടിക്കരഞ്ഞ് കൊണ്ടിരുന്ന പാത്തൂട്ടിയെ പ്രിയ തന്നിലേക്ക് അടുപ്പിച്ചു.
അപ്പോഴേക്കും സുഹറയുടെ ശ്വാസം നിലച്ചിരുന്നു.
ഏറെ നിയമയുദ്ധങ്ങൾക്കൊടുവിലാണ് മക്കൾ ഇല്ലാത്ത പ്രിയ അശോക് ദമ്പതിമാർക്ക് പാത്തൂട്ടിയുടെ സംരക്ഷണം ലഭിച്ചത്.
അവളെ അവർ അവരുടെ വീട്ടിൽ അവളുടെ മതാചാരപ്രകാരം വളർത്തി.
നല്ല വിദ്യാഭ്യാസം നൽകി,
അവൾ അറബിക് ടീച്ചറായി ജോലി ചെയ്യുകയാണ്.
ആ പാത്തൂട്ടിയുടെ കല്ല്യാണമാണ് നാളെ.
പ്രിയ ഓരോന്ന് ഓർത്ത് നെടുവീർപ്പിട്ടു.
അശോകൻ കൂർക്കം വലിച്ചു തുടങ്ങിയിരുന്നു.
പെട്ടെന്ന് വാതിലിൽ ആരോ മുട്ടുന്നത് കേട്ട് വാതിൽ തുറന്നു പ്രിയ.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി
പാത്തൂട്ടി നിൽകുന്നു വാതിൽക്കൽ.
“എന്തേ മോളെ,എന്ത് പറ്റി എന്റെ മോൾക്ക്!?”
“ഒന്നൂല്ല അമ്മേ..”
“ഞാൻ നാളെ പോണം അല്ലേ.. അമ്മേ..?”
“പിന്നെ അല്ലാണ്ട്, പെൺകുട്ടികൾ ആയാൽ ഒരു ദിവസ്സം സ്വന്തം വീട് വിട്ട് പോയല്ലേ പറ്റൂ മോളെ..”
“അമ്മേ...”
കരഞ്ഞ് കൊണ്ട് അവൾ വീണ്ടും വിളിച്ചു
“എന്തേ മോളേ,എന്ത് പറ്റി എന്റെ മോൾക്ക്”
“പറയൂ...അമ്മയോട്”
അവൾ അമ്മയെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞ് കൊണ്ട്
ചോദിച്ചു,
“ഈ രാത്രി ഞാൻ എന്റെ അമ്മയുടെ കൂടെ അമ്മയെകെട്ടിപ്പിടിച്ച് കിടന്നോട്ടെ
അമ്മേ..”
അമ്മയും മകളും തേങ്ങിക്കരഞ്ഞു.

By: 

കല്ല്യാണം

Image may contain: Haneef Labbakka Pakyara, beard and closeup
അടുത്ത കൂട്ടുകാരൻ ഇബ്രാഹിമിന്റെ
വീട്ടിൽ അസീസ് മകളുടെ കല്ല്യാണം ക്ഷണിക്കാനായ് എത്തി.
വിവരങ്ങൾ പറഞ്ഞു കല്ല്യാണക്കത്തും നൽകി.
കത്ത് വായിച്ച ഇബ്രാഹിം പറഞ്ഞു,
“ഏപ്രിൽ മാസം എത്രയാ കല്ല്യാണം!?”
“ഇതേ ഡെയ്റ്റിന് തന്നെയുണ്ട് മൂന്ന് കല്ല്യാണം!”
“എത്രയുണ്ടായാലും നീയും കുടുംബവും കാലത്തേ എത്തിയേക്കണം” എന്റെ വീട്ടിലേക്ക് അസീസ്
ഇബ്രാഹിമിനോട് പറഞ്ഞു
ഇബ്രാഹിം ടേബിൾ ചൂണ്ടിക്കാണിച്ച് പറഞ്ഞു,
“അസീസെ,നീ കണ്ടോ.. അത് അതിനു മേലെ ഏഴോ എട്ടോ കല്ല്യാണ കത്തുകൾ ഉണ്ട്,
എന്നാൽ നിന്റെ മകളുടെ കല്ല്യാണക്കത്തും അതുമായി വലിയ ഒരു വിത്യാസമുണ്ട്!"
“അത് മറ്റൊന്നുമല്ല,എല്ലാ കത്തുകളിലും ചെറുക്കന്റെയും,പെണ്ണിന്റെയും രക്ഷിതാക്കളുടേയും പേരുകൾ എഴുതിയിട്ടുണ്ട്"
“എന്നാൽ,നിന്റെ മകളുടെ കല്ല്യാണക്കത്തിൽ മകളുടെ പേരിന് മുകളിൽ “ എന്റെ പ്രിയപ്പെട്ട മകൾ” എന്നാണ് നീ എഴുതിയിരിക്കുന്നത്"
അസീസിന് സന്തോഷമായി പ്രത്യേകം പറഞ്ഞെഴുതിച്ചതാാണ് കല്ല്യാണക്കത്തിൽ അങ്ങിനെ അത് ഒരാളെങ്കിലും പ്രത്യേകം ശ്രദ്ധിച്ച് പറഞ്ഞല്ലൊ..
മകളുടെ കല്ല്യാണം നന്നായി കഴിഞ്ഞു.
സൽകാരങ്ങളും തിരക്കുകളും കഴിഞ്ഞു.
മൂന്ന് മാസം കഴിഞ്ഞപ്പോൾ അസീസിന്റെ മകളുടെ ഭർത്താവ് ഗൾഫിലേക്കും പറന്നു.
ഭർത്താവിന്റെ വീട്ടിലും സ്വന്തം വീട്ടിലുമായ് മകൾ താമസിച്ചു.
കൂടുതലും ഭർത്താവിന്റെ വീട്ടിലായിരുന്നു.
വീട്ടിൽ വന്നാൽ ഭാര്യ ഇടയ്ക്കിടക്ക് മകളെ എന്തെങ്കിലും വഴക്ക് പറയുന്നത് അസീസ് കേൾക്കുമെങ്കിലും,
അസീസ് ഒന്നും പറയില്ല ജമീലാക്ക് ചെറിയ ദേഷ്യം വരുമെങ്കിലും അത് ആ പറയുമ്പോൾ മാത്രമേ ഉള്ളൂ,
ഉള്ളിൽ ജമീലാക്ക് മകളോട് നല്ല സ്നേഹമാണെന്ന് അസീസിനറിയാം.
ജമീലായും,മകളും തമ്മിലുള്ള പ്രശ്നം തീർക്കുമ്പോൾ എന്നും മകളുടെ സൈഡാണ് അസീസെന്ന് ജമീലാക്ക് പരാതിയുണ്ടെങ്കിലും
ഉപ്പയ്ക്ക് മകളോടുള്ള സ്നേഹം കാണുമ്പോൾ ജമീലാക്കും ഏറെ സന്തോഷമാകും.
ഉപ്പയും മകളും എപ്പോഴും നല്ല കൂട്ടുകാരായിരുന്നു.
മകൾക്ക് ഒന്നും അറിയില്ല എന്നല്ല എല്ലാം അറിയാം എന്ന ബോധത്തോടെയാണ് അസീസ് അവളെ വളർത്തിയത്.
ഉപാധികളില്ലാതെ അസീസ് മകളെ സ്നേഹിച്ചു,അവൾ കൊച്ചു തെറ്റുകൾ വരുത്തിയാലും സ്നേഹത്തോടെ ഉപദേശിച്ചതല്ലാതെ ചെറുപ്പം മുതലേ അവളെ ഒരിക്കലും ശിക്ഷിച്ചിട്ടില്ല,
അത് കൊണ്ട് തന്നെ
മകൾക്കും ഏറെ സ്നേഹമായിരുന്നു ഉപ്പയോട്.
അന്ന് കാലത്തും
ജമീലയുടെ ഉറക്കെയുള്ള ശബ്ദം കേട്ട് അസീസ് ശ്രദ്ധിച്ചു,
അസീസ് അടുക്കളയിലേക്ക് ചെന്നു.
ജമീല നല്ല ദേഷ്യത്തിലായിരുന്നു,
“അവിടെ നിന്ന് രാവിലെ നിസ്കാരം കഴിഞ്ഞാൽ ഉറക്കമൊന്നുമില്ലല്ലൊ..”
“എല്ലാ ജോലിയും എടുത്ത് തീർക്കും,
ഇവിടെ എത്തിയാൽ നിസ്കരിക്കും,
എന്നിട്ട് അതേ പായയിൽ കിടന്നുറങ്ങും"...
“ഞാൻ ഒരുത്തി എല്ലാം തനിയെ ചെയ്തോളണം.."
“എത്ര നേരമായി അവളെ ഞാൻ വിളിക്കാൻ തുടങ്ങിയിട്ട്, എന്നിട്ട് കേട്ട ഭാവം പോലുമില്ല അവൾക്ക്..”
ഒന്നും മിണ്ടാതെ ജമീലാ പറയുന്നത് മുഴുവൻ കേട്ട് അടുക്കളയിൽ കസേരയിൽ പുഞ്ചിരിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു അസീസ്.
“നിങ്ങളാണ് അവളെ ഇങ്ങിനെ മോശമാക്കുന്നത്,
നിങ്ങൾക്ക് എന്താ അവളോടെന്തെങ്കിലും പറഞ്ഞാൽ?;"...
“കല്ല്യാണം കഴിഞ്ഞതാണൊന്നും ഞാൻ നോക്കില്ല, നോക്കിക്കൊ...
നല്ല ചുട്ട അടി വെച്ച് കൊടുക്കും ഞാൻ”...
“എന്റെ ജമീല നമ്മുടെ മോൾ നമ്മുടെ വീട്ടിൽ വന്നാൽ ചില്ലറ കുസൃതികളും, അനുസരണക്കേടും ഒക്കെ കാണിച്ചെന്നിരിക്കും..”
“അത് നമ്മളോട് സ്നേഹമില്ലാഞ്ഞിട്ടൊന്നുമല്ല,
അവൾ നമ്മളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന രീതിയാ അത് ..”
“അത് നമ്മൾ മനസ്സിലാക്കണം..”
“മക്കൾ സ്വന്തം വീട്ടിലേക്ക് വരികയെന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വാന്തന്ത്ര്യം കിട്ടിയത് പോലെയാ..”
അപ്പോഴാണ് ഇതൊക്കെ കേട്ട് അസീസിന്റെ മകൻ എത്തിയത്..“അത് ശരി തന്നെ ഉപ്പാ..
ഞാൻ അവളോട് നീ എപ്പോഴാ ഇത്താത്ത തിരിച്ച് പോകുന്നേ എന്ന് ചോദിച്ചാൽ ,എന്റെ അല്ലാഹ്...
എന്തൊരു ദേഷ്യമാ ഇത്താത്താക്ക്...
വന്ന് കേറിയില്ല പുരയിലേക്ക് ...
അതിന് മുമ്പ് അവന്റെ ഒരു ചോദ്യം
ഞാൻ തിരിച്ചു പോകുന്നില്ല....
നീ വേണമെങ്കിൽ പോയ്ക്കോ എവിടേങ്കിലും എന്നാ മിനിഞ്ഞാന്ന് പറഞ്ഞത്”....
അവൻ പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു.
കോളിങ്ങ് ബെൽ കേട്ട്..
“ആരാന്ന് നോക്കിയേ മോളേ..”
കോളേജിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്ന ചെറിയ മകളോട് അസീസ് പറഞ്ഞു.
“എനിക്കറിയില്ല ഉപ്പ പരിചയമില്ലാത്ത
ആരോ ആണ്”
“ശരി ഞാൻ വന്ന് നോക്കാം”
“മനസ്സിലായില്ലല്ലൊ ആരാ”...?
വന്ന ആളോട് അസീസ് ചോദിച്ചു.
“ഞാൻ ബഷീർ, കടവത്ത് നിന്ന് വരുകയാ..”
“വരൂ.. അകത്ത് ഇരിക്കാം”
അസീസ് ബഷീറിനെ അകത്തേക്ക് ക്ഷണിച്ചു.
രണ്ട് പേരും സോഫയിൽ ഇരുന്നു.
”എന്താ കുടിക്കാൻ എടുക്കേണ്ടത്?”..
“ഒന്നും വേണ്ട ..ഇപ്പോൾ ചായ കുടിച്ചിട്ടിറങ്ങിയതാ, വീട്ടിൽ നിന്നും"...
“എന്നാൽ ജ്യൂസ് എടുക്കാം..”
“പഞ്ചസാര എങ്ങിനെ?”
“കുഴപ്പമില്ല ..”ബഷീർ പറഞ്ഞു
“മോനേ എന്തെങ്കിലും ജ്യൂസ് കൊണ്ട് വന്നേ..”അസീസ് മകനോട് വിളിച്ചു പറഞ്ഞു
“അസീസ്ക്കാ.. ഞാൻ വന്ന കാര്യം പറയാം"
“ഞാൻ ഒരു ആലോചനയുമായ് വന്നതാ
നിങ്ങളുടെ ഇളയ മകൾക്ക് റഹ്മാൻ ഹാജിക്കാന്റെ മകനു വേണ്ടി സംസാരിക്കാൻ അദ്ധേഹം
പറഞ്ഞു എന്നോട്"...
അത് കേട്ട മകൻ അടുക്കളയിൽ ചെന്ന് വന്ന ആൾ കല്ല്യാണാലോചനയുമായ് വന്നതാണെന്ന് പറഞ്ഞപ്പോൾ ജമീലയും വന്ന് ബഷീർ പറയുന്നത് ശ്രദ്ധിക്കാൻ തുടങ്ങി.
“അവർ നിങ്ങളുടെ മകളെ ഒരു കല്ല്യാണ വീട്ടിൽ വെച്ച് കണ്ടിരുന്നുവത്രെ അവർക്ക്
ഇഷ്ടപ്പെട്ടു”
“അത് കൂടാതെ നിങ്ങളുടെ മൂത്ത മകളെ കല്ല്യാണം കഴിച്ചയച്ച വീട്ടിലും അവർ അന്വേഷിച്ചിരുന്നു,
അവരും നിങ്ങളേയും ഭാര്യയേയും മക്കളേയും കുറിച്ച് നല്ല അഭിപ്രയമാ പറഞ്ഞത്”
“റഹ്മാൻ ഹാജിക്കാന്റെ ഭാര്യ നിങ്ങളുടെ മൂത്ത മകളുടെ ഭർത്താവിന്റെ ഉമ്മയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അവരും പറഞ്ഞുവത്രെ..”
“എന്റെ മരുമകൾ കാലത്ത് ഉണർന്ന് വീട്ടിലെ ജോലികളെല്ലാം ചെയ്യും"
“എന്നെയും അവന്റെ ഉപ്പാനെയുമൊക്കെ സ്വന്തം ഉമ്മാനെയും ഉപ്പാനെയും പോലെ തന്നെയാ ശ്രദ്ധിക്കുന്നത്”
“സത്യം പറയാല്ലോ,എന്റെ സ്വന്തം പെണ്മക്കളെക്കാൾ ഏറെ സ്നേഹവും മറ്റും ലഭിച്ചത് ഞങ്ങൾക്ക് ഈ മകളിൽ നിന്നുമാ..”
“എന്ത് പറഞ്ഞാലും അവൾ പറയും,“ “എന്റെ ഉമ്മ പറഞ്ഞിട്ടുണ്ട് ഭർത്താവിന്റെ ഉമ്മാനെയും, ഉപ്പാനെയും സ്വന്തം ഉപ്പാനെയും ഉമ്മാനെയും പോലെ കാണണം കുറ്റം പറയാൻ ഇടവരുത്തരുത്”
അങ്ങനെ വല്ലതും ഉണ്ടായാൽ അവർ പറയും,
“വളർത്തു ഗുണമാണ് ഉമ്മ ഒന്നും പറഞ്ഞ് കൊടുത്തിട്ടില്ല എന്ന് ...
അത് കൊണ്ട് ഉമ്മാനെ പറയിപ്പിക്കരുതെന്ന്”
ബഷീർ പറഞ്ഞു നിർത്തിയപ്പോൾ
അസീസ് പറഞ്ഞു,
‘നോക്കട്ടെ, ഞാൻ എന്റെ മകളോടും,
മറ്റു കുടുംബത്തിലെ മുതിർന്നവരോടും ആലോചിച്ച് ബഷീറിനെ വിളിക്കാം"..
അത് പറഞ്ഞ് അസീസ് അകത്തെ മുറിയിൽ വന്നപ്പോൾ നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന ജമീലയെയാണ് കണ്ടത്.
“ഇതെന്ത് പറ്റി നിനക്ക്!?”
“എന്റെ മോള്...”
ജമീല വിതുമ്പി
“അത് തന്നെയല്ലെ ഞാൻ പറഞ്ഞത്,
ഇവിടെ വരുമ്പോൾ അവൾ കാണിക്കുന്ന ചെറിയ അനുസരണക്കേടും, കുസൃതിയും കാര്യമാക്കണ്ട എന്ന്”
അതൊക്കെ കേട്ട് കൊണ്ടിരുന്ന അസീസ്ക്കാന്റെ മകൻ പറഞ്ഞു,
“ഉമ്മാ നേരം
എത്രയായി എന്ന് നോക്കിയേ...
ഈ ഇത്താത്ത എന്തൊരു ഉറക്കമാ..
ഞാൻ മേലെ പോയി വിളിക്കട്ടെ?"...
ജമീല പറഞ്ഞു, "നീ ഒന്ന് മിണ്ടാതിരുന്നേ..
അവൾ കുറച്ച് ഉറങ്ങിക്കോട്ടെ.."
അത് കേട്ട അസീസും മകനും പരസ്പരം നോക്കി ചിരിച്ചു.

By: Haneef Labakka

കുടുംബം

Image may contain: 1 person, beard, eyeglasses and closeup

കാലത്ത് എത്ര മണിയുടെ വണ്ടിക്കാ മോളേ നിങ്ങൾ പോവുന്നത്?”
ആസ്യ മരുമകൾ സറീനയോട് ചോദിച്ചു.
“വണ്ടി ആറരക്കാണുമ്മാ,ഇവിടെന്ന് അഞ്ചേമുക്കാലിന് പുറപ്പെടണം,
സ്റ്റേഷനിലേക്ക് ഇരുപത് മിനിറ്റെങ്കിലും
വേണമല്ലൊ”...
ആസ്യയുടെ മകൻ റൗഫിന്റെ ഭാര്യയാണ് സറീന.
റൗഫ് ആസ്യയുടേയും,അലവിയുടേയും ഏക മകൻ.
ആസ്യയും,അലവിയും
മകൻ റൗഫും,ഭാര്യ സറീനയും,അവരുടെ മക്കൾ ഏഴു വയസ്സുള്ള ഹസ്സനും,മൂന്നു വയസ്സുള്ള ഹാഷിമും
ഇതാണവരുടെ കുടുംബം.
റൗഫ് ടൗണിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഷോപ്പ് നടത്തുന്നു.
രാവിലെ കട തുറന്നാൽ പിന്നെ രാത്രി വരെ റൗഫ് കടയിൽ തന്നെയാ.
ചില ദിവസ്സങ്ങളിൽ മാത്രമേ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ പോലും വീട്ടിലേക്ക് പോകാറുള്ളൂ..
ഞായറാഴ്ച അവധിയാണ് പക്ഷെ;ഒന്നിനും സമയം തികയുന്നില്ല റൗഫിന്.
ഭാര്യ വീട്ടിൽ പോകാതെ കുറേ നാളുകളായി.
സറീനയോട് പോയി ഒരാഴ്ച നിന്നോളാൻ റൗഫ് തന്നെയാ പറഞ്ഞത്.
സറീനാക്ക് വലിയ സമ്മതമൊന്നും ഉണ്ടായിരുന്നില്ല.
ഉപ്പയുടേയും,ഉമ്മയുടെയും മരുന്നും, ഭക്ഷണങ്ങളും പിന്നെ നിങ്ങളുടെ കാര്യങ്ങളും എന്ത് ചെയ്യുമെന്ന അവളുടെ ചോദ്യത്തിന്.
റൗഫ് തമാശ രൂപേണ ഒരുത്തരം പറഞ്ഞു,
“അത് ശരി ഇനിയിപ്പോൾ നീ ഇല്ലെങ്കിലും ഞങ്ങൾക്ക് ജീവിക്കേണ്ടേ?!”...
റൗഫ് തമാശയ്ക്ക് പറഞ്ഞതാണെങ്കിലും സറീനാക്ക് ആ വാക്ക് മനസ്സിൽ ചെറിയ ഒരു വിഷമം ഉണ്ടാക്കി.
അവൾ എന്തോ ഒരു ഉറച്ച തീരുമാനമെടുത്തത് പോലെ പറഞ്ഞു,
“ശരി,ഏതായാലും നിങ്ങൾ പറഞ്ഞതല്ലെ,
ഞാനും,മക്കളും ഒരാഴ്ച എന്റെ വീട്ടിൽ പോയി നിൽകാം.”
“എന്റെ ഉമ്മാക്ക് അത് ഏറെ സന്തോഷവുമാകും”..
“ഉപ്പ മരിച്ച സമയത്താണ് ഇതിന് മുമ്പ് എന്റെ വീട്ടിൽ പോയി നിന്നത്,”
“അതും നാലു ദിവസ്സമേ നിന്നിട്ടുള്ളൂ..”
“അതിനു ശേഷം കുറച്ചു നാൾ ഇടക്കിടക്ക് പോയി വരാറുണ്ടായിരുന്നെങ്കിലും,
കാലത്ത് പോയാൽ വൈകുന്നേരത്തിനു മുമ്പ് തിരിച്ചെത്തുമായിരുന്നു”..
“ഇപ്പോൾ തീരെ പോകാതെ തന്നെ ആറുമാസത്തിൽ കൂടുതലായി”
റൗഫ് കടയിൽ നിന്നും വന്നപ്പോൾ
സറീനയുടെ ഒരുക്കം കണ്ട് ചോദിച്ചു,
“നിന്റെ ഒരുക്കം കണ്ടാൽ ഒരു മാസമെങ്കിലും നിൽക്കാൻ പോകുന്നത് പോലെ ഉണ്ടല്ലൊ?!”
“നിങ്ങള് സമ്മതിക്കുകയാണെങ്കിൽ ഞാൻ റെഡി,"
“പക്ഷെ;സ്കൂളും മദ്രസ്സയും തുറക്കാൻ ഇനി പത്ത് ദിവസ്സമല്ലേ ഉള്ളൂ..
അതാണ് പ്രശ്നം”.
കാലത്ത് അവർ യാത്രയായ്.
ഒരാഴ്ചത്തേക്കാണ് പോകുന്നതെങ്കിലും,
ഉമ്മയും,ഉപ്പയും വളരെ വിഷമത്തോടെയാണ് അവളെ യാത്രയാക്കിയത്.
യാത്ര പറഞ്ഞിറങ്ങുമ്പോൾ എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു.
റെയിൽവേ സ്റ്റേഷനിലേക്ക് അവരെ കൊണ്ട് പോയി.
ട്രെയിൻ പുറപ്പെട്ടതിനു ശേഷമാണ്
റൗഫ് തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടത്.
വീട്ടിലേക്കുള്ള വഴിയിൽ ഉഡുപ്പി‌ റെസ്റ്റോറന്റ് കണ്ട റൗഫ് അവിടെ കാർ നിർത്തി ഇറങ്ങി.
ചിന്തിച്ചു,
ഇനി ഇപ്പോൾ പോയിട്ട് എന്ത് ഭക്ഷണം ഉണ്ടാക്കാനാ ഇവിടെന്ന് തന്നെ മശാലദോശയും മറ്റും വാങ്ങിക്കാം.
രണ്ട് മസാല ദോശയും,ഒരു സെറ്റ് ഇഡ്ഡലിയും പാർസൽ ഓർഡർ ചെയ്തു വാങ്ങി.
വീട്ടിലെത്തി ഉമ്മയോട് ചോദിച്ചു,
"ഞാൻ ചായ ഉണ്ടാക്കാം,ഉപ്പാക്ക് പഞ്ചസാര വേണ്ടല്ലൊ,
ഉമ്മാക്ക് എത്രയിടണം, ഒരു സ്പൂൺ മതിയോ?”
ഉമ്മ പറഞ്ഞു,
“എനിക്കെവിടെന്നാ മോനെ പഞ്ചസാരയുടെ അളവ് അറിയുന്നത്,എന്റെ മോള് അവളല്ലെ ചായ ഉണ്ടാക്കുന്നത്..”
“ഇത് വരെ അവൾ ചോദിച്ചിട്ടുമില്ല
ഞാൻ പറഞ്ഞിട്ടുമില്ല”
“ശരി,ചായ ഉണ്ടാക്കി പഞ്ചസാര വേറെ കൊണ്ട് വരാം,ഉമ്മ ആവശ്യത്തിന് ഇട്ടോളു”
“ശരി മോനേ..”
ഉമ്മ സമ്മതിച്ചു.
റൗഫ് മൂന്ന് പേർക്കും ചായ ഉണ്ടാക്കി.
ഹോട്ടലിൽ നിന്നും കൊണ്ട് വന്ന ഭക്ഷണം മേശപ്പുറത്ത് എടുത്ത് വെച്ചു.
ഉമ്മയെയും,ഉപ്പയേയും വിളിച്ചു.
അവർ വന്നിരുന്നു.
ഭക്ഷണം തുറന്നു നോക്കി ഉമ്മ പറഞ്ഞു,
“എന്തിനാ മോനെ..ഇത് കൊണ്ട് വന്നത്?!”
“പുളിച്ച മാവ് കൊണ്ടുണ്ടാക്കിയതും,
പോരാഞ്ഞിട്ട്,ഉരുളക്കിഴങ്ങിന്റെ മസാലയും ഞങ്ങൾക്ക് രണ്ട് പേർക്കും കഴിക്കാൻ പാടില്ലല്ലോ
ഇത്!!”
അത് കേട്ട റൗഫ് വല്ലാതെ സങ്കടത്തിലായി.
“എനിക്കറിയില്ലായിരുന്നു ഉമ്മാ..”
“വേറെ എന്താണ് ഇപ്പോൾ ഉണ്ടാക്കുക?..”
ഇതിനിടയിൽ കുറച്ച് ചായ കുടിച്ചു നോക്കിയ ഉപ്പ പറഞ്ഞു,
“നീ എന്തിനാ ചായപ്പൊടി‌ ഇത്രയധികം ഇട്ടത്,
ഈ ചായ ഭയങ്കരം കടുപ്പമായി”..
“മോൻ വിഷമിക്കണ്ട...
“ നീ ഇത് കഴിച്ച് പോയ്ക്കോ..
ഇവിടെ പത്തിരിയുടെ പൊടി കാണും,
അത് കുഴച്ച് ഞങ്ങൾക്ക് രണ്ടാൾക്കും
പത്തിരി ഞാൻ ചുട്ടോളാം"...
“അപ്പോൾ കറിയോ ഉമ്മാ?”
“അത് സാരമില്ല..”
ഉമ്മ മകനെ സമാധാനിപ്പിച്ചു.
അവൻ കഴിച്ചെന്ന് വരുത്തി,
കൈ കഴുകുന്നതിനിടയിലാണ്
ഉപ്പ പറഞ്ഞത്,“നീ പോകുന്നതിന്ന്
മുമ്പ് എന്റെ ഗുളികകൾ എടുത്ത്
തരാൻ മറന്നേക്കരുത്”...
റൗഫ് എന്ത് മറുപടി പറയണമെന്നറിയാതെ വന്ന് കസേരയിലിരുന്നു.
അത് കണ്ട ഉമ്മ ചോദിച്ചു,
“എന്ത് പറ്റി മോനേ..!?”
റൗഫ് പറഞ്ഞു,
“എനിക്കറിയില്ലല്ലൊ.. ഉമ്മാ.. ഉപ്പയുടെയും,
ഉമ്മയുടെയും ഏതൊക്കെയാ ഗുളികയെന്നും, അതെത്രയാണെന്നും”...
ഉമ്മ പറഞ്ഞു,
“എന്റേത് എനിക്ക് ഒരു വിധം അറിയാം..”
“ഉപ്പയുടേത് നിറവും വലുപ്പവും നോക്കി
അറിയുമോന്ന് നോക്കട്ടെ..”
“അവളല്ലെ,എല്ലാം എടുത്ത് തരുന്നത്
ഞങ്ങളെ കൈ കൊണ്ട് തൊടീക്കില്ല”..
“അതൊക്കെ ഞാൻ ചെയ്തോളാമെന്ന് പറയും അവൾ”.
റൗഫ് പറഞ്ഞു,
“ഇന്നലെ രാത്രി അവൾ എന്നോട് പറഞ്ഞതാ ഉമ്മാ..,
ഉമ്മാന്റെയും,ഉപ്പാന്റെയും ഗുളിക ഞാൻ കാണിച്ചു തരാം അത് മുടങ്ങാതെ കൊടുക്കണമെന്ന്”...
“ഞാനാ പറഞ്ഞെ..
അതൊക്കെ ഞാൻ നോക്കിക്കൊടുത്തോളാമെന്ന്..”
റൗഫ് കടയിലേക്ക് പുറപ്പെടുന്നതിന്ന് മുമ്പ്
വീണ്ടും ഉമ്മയോട് ചോദിച്ചു,
“ഉച്ചക്കേക്ക് എന്താ ഉമ്മാ.. ഉണ്ടാക്കുന്നത്?”..
“നീ ഒന്നും ഉണ്ടാക്കാനൊന്നും നിക്കണ്ട..”
“ഞാൻ ഞങ്ങൾക്ക് എന്തെങ്കിലും കഞ്ഞിയോ മറ്റോ ഉണ്ടാക്കിക്കോളും”
ഉമ്മ പറഞ്ഞു
റൗഫിന് ഭാര്യയുടെ വിലയും നിലയും മനസ്സിലാക്കിക്കൊടുത്ത മണിക്കൂറുകളായിരുന്നു
കടന്ന് പോയത്
അവൻ ഓർത്തു വെറുതെ ഓരോ കാരണങ്ങൾ പറഞ്ഞ് അവളെ വഴക്ക് പറയും
എന്നിട്ട് സ്ഥിരം ചോദിക്കുന്ന ഒരു‌ ചോദ്യമുണ്ട്,
“നിനക്കെന്താ ഈ വീട്ടിൽ അത്രയ്ക്ക് ജോലി ഉള്ളത്"?
“നീ എന്താ ഇവിടെ മല മറിക്കുകയാണോ”
അപ്പോഴും പുഞ്ചിരിച്ച് കൊണ്ട്
സറീന പറയും
“ഒരു ജോലിയും ഇല്ല,
ഞാൻ വെറുതെ ഇരിക്കുകയല്ലെ ഇവിടെ"..
കടയിലെത്തിയ റൗഫിന് ഒന്നിലും ഒരു ഉൽസാഹവും തോന്നിയില്ല..
രാത്രി എന്താണ് ഉമ്മാക്കും ഉപ്പാക്കും
ഉണ്ടാക്കുക...
രാത്രിയിലെ ഉപ്പാന്റെ ഏതൊക്കെയാ ഗുളികകളെന്ന് എങ്ങിനെയാ അറിയുക!
റൗഫ് ഒരു തീരുമാനമെടുത്തു,
ഏതായാലും അവളെ ഒന്ന് വിളിച്ചു നോക്കാം.
രാവിലെ
എട്ട് മണിയാകുമ്പോഴേക്കും അവൾ വീട്ടിലെത്തിക്കാണും,
ഇപ്പോൾ പത്ത് മണി കഴിഞ്ഞല്ലൊ.
റൗഫ് സറീനാക്ക് ഫോൺ ചെയ്തു
ഫോൺ കിട്ടുന്നില്ല,
റെയ്ഞ്ച് ഇല്ല ,എന്ന ഉത്തരമാണ്.
അവളുടെ ഉമ്മയുടെ ഫോണിൽ വിളിച്ചു നോക്കി അത് സ്വിച്ച് ഓഫാണ്.
വൈകുന്നേരം വരെ അതേ നിലയിലായിരുന്നു രണ്ട് ഫോണും.
രാത്രിയും എന്തെങ്കിലും ഹോട്ടലിൽ നിന്നും വാങ്ങാമെന്ന് അവൻ തീരുമാനിച്ചു.
രാത്രി കടയടച്ചു.
ഹോട്ടലിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങി,
അവൻ ഒന്ന് കൂടി റസീനാന്റെ ഫോണിലേക്ക് വിളിച്ചു നോക്കി,
ഇപ്രാവശ്യം ഫോൺ റിങ്ങ് ചെയ്യുന്നു,
പക്ഷെ ഫോൺ എടുക്കുന്നില്ല.
അവന് ദേഷ്യവും സങ്കടവും തോന്നി.
രാത്രി വീട്ടിലേക്ക് എത്തിയ റൗഫ്
കോളിങ്ങ് ബെൽ അടിച്ചു
ഉമ്മയാണ് വാതിൽ തുറന്നത്,
ഉമ്മയോടായ് അവൻ പറഞ്ഞു,
“വീട്ടിലെത്തിയാൽ അവൾക്ക് പിന്നാരെയും വേണ്ടല്ലൊ?!"..
“എത്ര ഫോൺ ചെയ്തിട്ടും അവളെ കിട്ടിയില്ല..”
“എന്നാൽ, അവൾക്ക് ഒന്ന് ഇങ്ങോട്ട് വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചൂടെ?!”
“എവിടെ വിളിക്കാൻ,അവൾക്കെന്താ?"...
ഉമ്മ മറുപടി ഒന്നും പറഞ്ഞില്ല.
അവനും ഒന്നും പറയാതെ അകത്തേക്ക് പോയി.
കുളിക്കാനായി ബാത്ത് റൂമിൽ കയറി.
കുളി കളിഞ്ഞ്‌ വന്ന അവൻ വെറുതെ എന്തോ ആലോചിച്ചു കിടന്നു.
അറിയാതെ മയങ്ങിപ്പോയി
ഉമ്മയുടെ ശബദം കേട്ട്
അവൻ വാതിലിനടുത്തെത്തി
അൽഭുതത്തോടെ ഉമ്മ
ചോദിക്കുന്നത് കേട്ടു
“എന്താ മോളേ ഇത് ഈ നേരത്ത്?!!”
“ആരുടെ കൂടെയാ വന്നത്?!!”
“ഒറ്റയ്ക്കാ ഉമ്മാ..,”
“റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ കിട്ടി അതാ ഇക്കാനെ വിളിക്കാതിരുന്നത്..”
“ഇക്കാ എവിടെ ഉമ്മാ..”?
“അകത്തുണ്ട് മോളെ”
“അല്ല മോളേ, ഒരാഴ്ച കഴിഞ്ഞേ വരുന്നുള്ളൂ എന്ന് പറഞ്ഞിട്ട്,
മോള്?!!”
“എനിക്ക്,ഒരാഴ്ചയൊക്കെ അവിടെ
നിക്കാൻ പറ്റുമെന്ന് ഉമ്മാക്ക് തോന്നുന്നുണ്ടോ..?”..
“ഉപ്പാക്ക് ഫോൺ ചെയ്ത് ഇവിടത്തെ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴേ,ഞാൻ എന്റെ ഉമ്മയോട് പറഞ്ഞതാ,
രാത്രിയുടെ ട്രെയിനിന് തിരിച്ചു പോകുന്നു എന്ന്”
“ഉമ്മയോട് ഇവിടത്തെ ഭക്ഷണ ത്തിന്റെയും മരുന്നിന്റെയുമൊക്കെ കാര്യങ്ങൾ ഞാൻ പറഞ്ഞു”..
“ഉമ്മ പറഞ്ഞു,“ശരി നീ പോയ്ക്കോ
ഒരാഴ്ച കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരാം എന്നിട്ട് ഞാൻ ഒരാഴ്ച നിക്കാം അവിടെ.. എന്ന്”
റസീനയേയും കുട്ടികളേയും കണ്ട അവൻ ആശ്ചര്യപ്പെട്ടു,
ദേഷ്യത്തോടെ ചോദിച്ചു,
“നിനക്ക് എന്താ ആ ഫോൺ എടുത്താല്..?;”
“ഒന്നുകിൽ ഔട്ട് ഓഫ് റെയ്ഞ്ച്.. അല്ലെങ്കിൽ,ഫോൺ എടുക്കില്ല..”
“ഇക്കാക്ക് അറിയുന്നതല്ലെ അവിടെ എന്റെ വീട്ടിൽ റെയ്ഞ്ച് കുറവാണെന്ന്..”
“ഇക്ക രാത്രി വിളിച്ചപ്പോൾ ഞങ്ങൾ ട്രെയിനിലായിരുന്നു അത് കൊണ്ട് കേട്ടില്ല..
ഇപ്പോഴാ മിസ്സ് കോൾ ശ്രദ്ധിച്ചത്”
റൗഫ് ചെറുതായൊന്ന് തണുത്തു
വീണ്ടും ചോദിച്ചു,
“എന്ത് പറ്റി..ഒരാഴ്ച നിക്കാൻ പോയ ആള് രാത്രിയാകുമ്പോഴേക്കും തിരിച്ചെത്തിയത്?!”
“എനിക്കറിയാം നിനക്ക് ഇവിടം വിട്ട് അങ്ങിനെ നിക്കാനൊന്നും പറ്റില്ലാന്ന്”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു,
“സത്യമാ എനിക്ക് എന്റെ ഉപ്പാനെയും, ഉമ്മാനെയും വിട്ട് നിക്കാൻ സാധിക്കില്ല..”
മോബൈൽ റിങ്ങ് ടോൺ
ശബ്ദം കേട്ട് അവൻ ഞെട്ടിയുണർന്നു.
താൻ കണ്ടതൊക്കെ വെറും സ്വപ്നമയിരുന്നു എന്ന് അവന് അപ്പോഴാണ് മനസ്സിലായത്.
ഫോൺ ശബ്ദം നിർത്താതെ അടിക്കുകയായിരുന്നു.
അങ്ങേത്തലക്കൽ അവന്റെ റെഡിമെയ്ഡ് കടക്ക് തൊട്ടടുത്തുള്ള
ടൈലർ കടയുടമ രാജേഷ്.
“ഞാൻ രാജേഷാ റൗഫേ..,”
“മനസ്സിലായി എന്ത് പറ്റി രാജേഷ്?..”
“നിങ്ങളുടെ ഭാര്യയും കുട്ടികളും അവരുടെ വീട്ടിൽ പോയിരിക്കയായിരുന്നോ?”
“അതെ എന്ത് പറ്റി!?”
“എന്നിട്ട് തിരിച്ച് വീട്ടിലെത്തിയോ?”
“ഇല്ല,അവർ ഒരാഴ്ച കഴിഞ്ഞേ‌ വരുകയുള്ളൂ”...
“എന്താ,രാജേഷ് കാര്യം പറ!?”
“അല്ല,റൗഫ് എന്റെ പെങ്ങൾ മാലതി
ഇപ്പോൾ വിളിച്ചിരുന്നു,”
“മാലതി കല്ല്യാണം കഴിഞ്ഞ് പോയിരിക്കുന്നത് നിങ്ങളുടെ ഭാര്യ വീടിനടുത്താണല്ലൊ"
“അവൾ ഇവിടെ നിന്നും തിരിച്ച് അവളും, മകനും ഭർത്താവിന്റെ വീട്ടിലേക്ക് പോയപ്പോൾ അവിടത്തെ ബസ് സ്റ്റാൻഡിൽ,
അവർ നിങ്ങളുടെ ഭാര്യയേയും കുട്ടികളേയും കണ്ടിരുന്നുവത്രെ..”
“അവർ ഇങ്ങോട്ട് വരാനുള്ള ബസ്സ് കാത്ത് നിൽക്കുകയായിരുന്നുവത്രെ”
“എന്നിട്ട്?!..”
“ഇപ്പോൾ ന്യൂസ് കേൾക്കുന്നു,
രാത്രി അവസാനമായി പുറപ്പെടുന്ന
കെ എസ്‌ ആർ ടി സി ബസ്സ്, നമ്മുടെ ബസ്സ്റ്റാൻഡിനടുത്തുള്ള ഹൈവേയിൽ വെച്ച് ഒരു
ലോറിയുമായി കൂട്ടിമുട്ടി അപകടത്തിൽ പെട്ടു എന്ന്”
“അവൾക്ക് സംശയം ആ ബസ്സിൽ റൗഫിന്റെ ഭാര്യയും കുട്ടികളും
ഉണ്ടായിരുന്നോ എന്ന്”
അവന്റെ കണ്ണുകളിൽ ഇരുട്ട് കയറി,
തല കറങ്ങുന്നത് പോലെ തോന്നി,
കട്ടിലിൽ ഇരുന്നു അവൻ,
പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത്, ഷർട്ടെടുത്തിട്ടു.
“ഞാനിപ്പോൾ വരാം ഉമ്മാ”
എന്ന് പറഞ്ഞ് ഓടി അവൻ.
ഉമ്മ പിന്നിൽ നിന്നും,“എന്ത് പറ്റി മോനേ..?”
“ഒന്ന് പറഞ്ഞിട്ട് പോ മോനേ”
എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു
ബസ്സ് അപകടം സംഭവിച്ച സ്ഥലത്ത് എത്തി,
വല്ലാത്ത ഒരു കാഴ്ചയായിരുന്നു അവിടെ,
മുൻ ഭാഗം മുതൽ പകുതിയോളം
ആകെ തകർന്ന ബസ്സ്,
ബസ്സിനകത്തും റോഡുകളിലും ചോര തളം കെട്ടി നിൽക്കുന്നു.
ജനങ്ങൾ രക്ഷാ പ്രവർത്തനം നടത്തി
പലരേയും ആശുപത്രിയിലെത്തിച്ചിരുന്നു.
നാലു പേർ മരണപ്പെട്ടു എന്ന വാർത്തയുമെത്തി.
തിരക്കിൽ മോബൈൽ ഫോൺ വീട്ടിൽ മറന്നു വെച്ച കാര്യം അപ്പോഴാണ് റൗഫ് ഓർത്തത്.
മറ്റൊരാളിൽ നിന്നും ഫോൺ വാങ്ങി അവൻ അവളെ വിളിച്ചു നോക്കി,
കിട്ടിയില്ല സ്വിച്ച് ഓഫാണ്.
അവളുടെ ഉമ്മയെ വിളിച്ചു,
“എന്താ മോനേ?”
“അവർ അവിടെ എത്തിയോ മോനേ..?”
“അവർ ഇങ്ങോട്ട് വന്നിരുന്നോ ഉമ്മാ?!”
“ഉവ്വ് മോനേ..അവിടെ ഞാനില്ലാതെ ഉപ്പാക്കും ഉമ്മാക്കും ഇക്കാക്കുമൊന്നും
ശരിയാകില്ല ഉമ്മാ...
ഞാനിന്ന് തന്നെ തിരിച്ചു പോകുന്നു".. എന്ന് പറഞ്ഞ് രാത്രി അവസാനത്തെ ബസ്സ് കിട്ടുമെന്ന് പറഞ്ഞ്,
അപ്പുറത്തെ സുബൈറിന്റെ ഓട്ടോ റിക്ഷയിൽ ഇവിടെന്ന് ബസ് സ്റ്റാൻഡിലേക്ക് പോയല്ലൊ..”
“എന്താ മോനേ..!?”
“അവിടെ എത്തിയില്ലെ?!”...
“ഒന്നുമില്ല, ഉമ്മാ ഞാൻ വിളിക്കാം”...
അവൻ അപകടത്തിൽ പെട്ടവരെ പ്രവേശിപ്പിച്ച മൂന്ന് ആശുപത്രികളിലും പോയി നോക്കി,എവിടെയും അവന് സറീനയേയും മക്കളേയും കണ്ടില്ല.
അവസാനം ആരോ അവനെ കൂട്ടിക്കൊണ്ട് പോയി,
ആ നാല് മൃതദേഹങ്ങൾ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു.
അവൻ വീണു പോകാതിരിക്കാൻ
ചുമരിൽ ചാരി നിന്നു,
ഒരോ മൃതദേഹത്തിന്റെയും മുഖം തുറന്നു കാട്ടി അവൻ ഒരു നോക്ക് നോക്കി
നെടു വീർപ്പിട്ടു.
ഇല്ല അതിലും അവർ ഇല്ല,
അവന് കുറച്ചു ആശ്വാസം തോന്നി.
ആരോ നൽകിയ വെള്ളം അവൻ അവിടെ നിന്ന് കുടിച്ചു തിർത്തു.
വീട്ടിൽ ചെന്ന് ഫോണും,മണിപേർഴ്സും മറ്റും എടുത്ത് വരാം
ഒന്ന് കൂടി അന്വേഷിക്കാമെന്ന തീരുമാനത്തൊടെ അവൻ വീട്ടിലേക്ക് പോയി.
വീടിന്റെ വാതിൽ തുറന്നു കിടക്കുന്നു
വീട്ടിൽ കുറെ ആളുകൾ ഉള്ളത് പോലെ
അയൽ വീടുകളിലെ ആളുകളാണത്.
അവന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടി
വീടിനകത്തേക്ക് ഓടിക്കയറി
“ഉപ്പാ..”
എന്ന് വിളിച്ച് മകൻ ഹസ്സൻ അവന്റെ അടുത്തേക്ക് ഓടി വന്നു.
ഉമ്മയുടെ അടുത്ത് അതാ സറീനായും, ഹാഷിമും.
ആളുകളോട് അവൾ അപകട വിവരങ്ങൾ വിവരിക്കുന്നു.
“നിന്നോട് ആരാ ഇന്ന് വരാൻ പറഞ്ഞെ?!”
“ഒരാഴ്ച കഴിഞ്ഞേ വരുന്നുള്ളൂ..
എന്ന് പറഞ്ഞിട്ട്?!”
”ഓടി വന്നിരിക്കുന്നു,
മനുഷ്യനെ തീ തീറ്റിക്കാനായ്”...
“ഫോണും ഓഫ് ചെയ്ത് വെച്ചിരിക്കുന്നു”
അവൻ സങ്കടവും ദേഷ്യവും കൊണ്ട് പൊട്ടിത്തെറിച്ചു.
“അതിക്കാ ചാർജ് തീർന്ന് പോയതാ..”
“നീ ഒന്ന് മിണ്ടാതെ ഇരുന്നേ എന്റെ റൗഫേ...”
“എന്റെ മക്കൾക്ക് ഒന്നും സംഭവിക്കാതെ
ഇവിടെ എത്തിയല്ലൊ..”
“അത് തന്നെ ഒരു ഭാഗ്യമല്ലെ?”
“എല്ലാർക്കും എന്തെങ്കിലും ചെറിയ പരുക്കുകൾ ഉണ്ടത്രെ...,
ഒരു പോറലുമേൽക്കാതെ
എത്തിയത് എന്റെ മക്കൾ മാത്രമാ”..
ഉമ്മ അവനെ സമാധാനിപ്പിച്ചു
അവൻ മുറിയിലേക്ക് കയറിപ്പോയി
പിന്നാലെ അവളും കയറി
അവിടെ കൊച്ചു കുഞ്ഞിനെ പ്പോലെ പൊട്ടിക്കരയുന്ന ഭർത്താവിനെക്കണ്ട്
അവൾക്കും സഹിക്കാനായില്ല,
അവളും തേങ്ങിക്കരഞ്ഞു.

Hanif

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo