നിനക്ക്...

Image may contain: 1 person, smiling, eyeglasses, beard and outdoor
എരിയുന്ന സ്വപ്നങ്ങളുടെ ചിറകിലേറി മുകിലിന്മേൽ ഞാനൊരു പൊന്നൂഞ്ഞാല് തീർത്തു...
എന്നിട്ട്, മഴവില്ല് തെളിയുന്ന മാനത്ത് മിന്നാമിനുങ്ങുകളെ കൂട്ടു വിളിച്ചു ആടിനോക്കിയപ്പോൾ, പുറകിലേക്ക് മാഞ്ഞു പോകുന്ന ഓർമ്മകൾക്ക് നമ്മൾ കണ്ട സ്വപ്നങ്ങളേക്കാൾ ഭംഗിയുള്ളത് പോലെ...
പിന്നീട് വന്ന വസന്തം എന്നോട് ചോദിച്ചു...
ഇത്രമേൽ നിന്നെ പ്രണയിക്കുന്നത് എന്തിനെന്ന്....
എന്റെ മറുപടി ഇങ്ങനെയായിരുന്നു.
എന്റെ സ്വപ്നങ്ങളുടെ ആഴങ്ങളിൽ ഞാൻ നിനക്കായി നട്ടുവളർത്തിയ ചെമ്പനീർ പൂക്കൾ...
ചെഞ്ചോര പടർന്ന നിന്റെ വളപ്പൊട്ടുകൾ..
നിനക്ക് ഞാൻ സമ്മാനിച്ച ചുവന്ന ഉടുപ്പിട്ട ബേബി ഡോൾ...
നിനക്കായി ഞാൻ പാടിയ ചന്ദൻ സാ ബദൻ...
ഒന്നുമൊന്നും മതിയാവാതെ നീ പിന്നെയും എന്നോടു ചേർന്നു നിന്നു....
നക്ഷത്രങ്ങൾ നമുക്കായി താഴേക്കിറങ്ങി വരുന്നതും നോക്കി എന്റെ കൂടെ കൈകോർത്തു പിടിച്ചു നടന്നു....
എന്റെ ശരീരത്തിന്റെ തണുപ്പിൽ എനിക്ക് കുളിരായി എന്നെയും പുതച്ച് സ്വപ്നങ്ങളുടെ ലോകത്തിലൂടെ സഞ്ചരിച്ചു....
പിന്നീടെപ്പോഴോ എന്റെ കാതിൽ മൃദുലമായി, മധുരമായി, മന്ത്രിച്ചു....
നീ എനിക്കുള്ളതാണ് എന്ന്...
എനിക്കു മാത്രം....
ഞാൻ സ്വപ്നസഞ്ചാരി ആണെങ്കിൽ കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ വെച്ച എന്റെ സ്വപ്നങ്ങൾ നിനക്കുള്ളതല്ലേ പെണ്ണേ..
ഞാൻ.
---------------------------------
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

വിമാനാനുഭവങ്ങൾ

Image may contain: 1 person, smiling, closeup
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
--------------------------------------------
വിമാനാനുഭവങ്ങൾ ആണ് ഇന്നത്തെ ഹൈലൈറ്റ് എന്ന് തോന്നുന്നു....
എങ്കിൽ ആരോടും പറയണ്ട എന്ന് വെച്ച ഒരു അനുഭവം എനിക്കും ഉണ്ട്..
എനി പ്രോബ്ലം സർ?
------------------------------
അങ്ങനെ വെറുതെ ഇരുന്നപ്പോൾ ഒരു ദുബായ് ട്രിപ് അടിക്കാം എന്ന് ഞങ്ങൾ എട്ട് കസിൻസിന് ഒരു തോന്നൽ ഉണ്ടായി. കുടുംബസമേതം ഞങ്ങൾ ഇരുപത്തിയാറു പേര് ഒരുമിച്ച് ദുബായ് കാണാൻ പുറപ്പെട്ടു. എട്ടിൽ അവിടെയുള്ള ഒരുത്തന്റെ വീട്ടിലേക്ക് ആയിരുന്നു യാത്ര.
സ്ഥിരം യാത്രയല്ലല്ലോ വല്ലപ്പോഴും അല്ലേ എന്ന തോന്നലിൽ, ഒട്ടും കുറയ്ക്കണ്ട, എമിറേറ്റ്സ് തന്നെ ആയിക്കോട്ടെ എന്ന് ഞങ്ങൾ തീരുമാനിച്ചു.
ഫ്ലൈറ്റിൽ എന്റെ ഒരു കസിന്റെ മകൻ കൂടി ഉണ്ടായി. അവന് അന്ന് മൂന്ന് വയസ്സ്. ഫ്ലൈറ്റിൽ കയറി കുറെ നേരമായി അവന്റെ ബഹളം ഒന്നും കേൾക്കാതെ വന്നപ്പോൾ എല്ലാവരും അവനെ അന്വേഷിച്ചു. അപ്പോഴുണ്ട്, പല സമയത്തായി കൊണ്ടുവന്ന സാൻഡ്വിച്ചിന്റെ കൂടെ തന്ന ബട്ടർ പൊട്ടിച്ച് അവൻ മുന്നിലത്തെ സീറ്റിന് പുറകിൽ ഒരു മാല പോലെ തേച്ചു പിടിപ്പിച്ച്, കൂടെ കിട്ടിയ ഷുഗർ പാക്കറ്റ് പൊട്ടിച്ച് ബട്ടറിൽ പഞ്ചസാര ഒട്ടിച്ചു വെക്കുകയാണ്...
എന്തിനാടാ ഇങ്ങനെ എന്ന് ചോദിച്ചപ്പോ പറയുന്നു...
ഫ്ലൈറ്റിൽ ഉറുമ്പ് വരുമോ എന്നറിയാൻ ആണെന്ന്!
എമിറേറ്റ്സ് ഫ്ലൈറ്റിൽ യാത്രയ്ക്കിടെ എയർ ഹോസ്റ്റസ്, ഒരു ഉന്തുവണ്ടിയിൽ വിവിധ മദ്യങ്ങളോടൊപ്പം ട്രോപ്പിക്കാനയുടെ വിവിധ ഫ്ലേവറുകൾ എന്റെ സീറ്റിലേക്ക് കൊണ്ടുവന്നു... മദ്യപാന ശീലം ഇല്ലാത്ത കാരണം ഇതിൽ ഒരെണ്ണം എടുക്കാൻ ഞാൻ നിർബന്ധിതനായി.
എനിക്ക് വലിയ ഇഷ്ടമുള്ള പേരക്ക, പൈനാപ്പിൾ, മാംഗോ ഫ്ലേവറുകൾ ഒന്നും എടുക്കാതെ ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതി ടൊമാറ്റോ ഫ്ലേവറാണ് ഞാൻ എടുത്തത്... അപ്പൊൾ തന്നെ ആ ഹോസ്റ്റസ് ഒരു വൈൻ ഗ്ലാസ് എടുത്ത് അതിൽ നിറച്ചും ഇത് പൊട്ടിച്ച് ഒഴിച്ചു മുന്നിൽ വെച്ചു.
കൂടെ ഉണ്ടായിരുന്നവർ പലരും ഒന്നുകിൽ മദ്യം അല്ലെങ്കിൽ ഇത്തരം അവർക്കിഷ്ടമുള്ള ഏതൊക്കെയോ ഫ്ലേവറുകൾ ആസ്വദിച്ച് കുടിക്കുന്നതിനിടെ, ഞാൻ ഈ ദ്രാവകം ജെയിംസ് ബോണ്ട് വോഡ്ക മാർട്ടീനി കുടിക്കും പോലെ ചുണ്ടോടടുപ്പിച്ചു.
മാരകം!.
ഒട്ടും ഡയലൂട്ട്‌ ചെയ്യാത്ത സോസ് കുപ്പിയിലാക്കി തന്ന പോലെ ആയിരുന്നു ടൊമാറ്റോ. ഗ്ലാസിൽ ആയ കാരണം കളയാൻ പോലും നിവർത്തിയില്ല. കവിൾ കൊണ്ട ട്രോപ്പിക്കാന ആരും കാണാതെ തിരികെ തുപ്പാൻ ഞാൻ ചുറ്റും നോക്കി. അപ്പോഴതാ എന്റെ തോളിൽ ഒരു തട്ട്.
പഴയ എയർ ഹോസ്റ്റസ് ആണ്...
"എനി പ്രോബ്ലം സർ?"
ഞാൻ മിസ്റ്റർ ബീനിന് ലോട്ടറി അടിച്ച പോലത്തെ ഒരു മുഖഭാവത്തോടെ ഒന്നുമില്ല എന്ന ആംഗ്യം കാണിച്ചു.
പിന്നെ അന്നേരം വായിൽ ഉള്ളതും ഗ്ലാസിൽ ഉള്ളതുമായ ട്രോപ്പിക്കാന മുഴുവൻ അമൃത് പോലെ കുടിച്ചു തീർത്ത് വാ കഴുകാൻ ചിട്ടി റോബോട്ട് നടക്കും പോലെ വാഷ് റൂമിലേക്ക് ഒറ്റ നടത്തം വെച്ചു കൊടുത്തു.
---------------------------------Rajeev Panicker
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

എന്നാലും ഒരു കഷണം കഴിക്ക്‌ പ്ലീസ്..

Image may contain: 1 person, smiling, eyeglasses
------------------------------------------------------------
പണ്ട്, ജോലി ചെയ്തു കൊണ്ടിരുന്ന ഫാക്ടറിയിൽ, ഒരു പയ്യനെ അപ്രന്റീസ് ആയി സർക്കാർ നിയമനം ഉണ്ടായി.
(ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനം ആണ് അപ്രന്റീസ്. ഒരു നിശ്ചിത തുക സ്റ്റൈപ്പന്റ് ആയി കിട്ടും. ഒരു മിനിമം പ്രവർത്തി പരിചയം എന്നതു കൂടാതെ തൊഴിലിടങ്ങളിലെ സാഹചര്യങ്ങൾ മനസ്സിലാക്കാനും ഈ സംവിധാനം ഉപകാരമാണ്. ചില കമ്പനികൾ ഈ സംവിധാനം അവസാനിക്കുമ്പോൾ നിയമനം സ്ഥിരമാക്കാറുമുണ്ട്.)
ഇൗ കക്ഷി ഒരു പ്രത്യേക സ്വഭാവക്കാരൻ ആയിരുന്നു. രാവിലെ വീട്ടിൽ നിന്ന് പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും എന്തെങ്കിലുമൊക്കെ സ്നാക്സും കൊണ്ടുവരും. ഫാക്ടറിയുടെ ഓഫീസിൽ എവിടെയെങ്കിലും ഒളിച്ചു വെയ്ക്കും. എന്നിട്ട് സാധാരണ സ്റ്റാഫിന്റെ കൂടെ കാന്റീനിൽ നിന്ന് പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും ഒക്കെ കഴിക്കും. ആരും കാണാതെ വളരെ രഹസ്യമായി ഇയാൾ കൊണ്ട് വന്ന ഭക്ഷണവും കഴിക്കും...
കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിൽ വാങ്ങിയ ഭക്ഷണം ആരെങ്കിലും തട്ടിയെടുത്തെങ്കിലോ എന്ന മട്ടിൽ ഇടതു കൈ കൊണ്ട് പ്ലേറ്റ് കെട്ടിപ്പിടിച്ച്, തല കൊണ്ട് മൂടി ആരും കാണാതെ ആകും കഴിക്കുക.
ചില അവസരങ്ങളിൽ, ഫാക്ടറിയിൽ ചില ഗസ്റ്റുകൾ വരും. കമ്പനി അധികൃതർ അവരുമായി മീറ്റിംഗുകൾ നടത്തും. തുടർന്ന് അത്യാവശ്യം കൊള്ളാവുന്ന ലഞ്ച് ഒക്കെയുണ്ടാകും. അറേഞ്ച് ചെയ്യുന്ന ഭക്ഷണം മിക്കവാറും കൂടുതൽ പേർക്കുള്ളതുണ്ടാകും. അങ്ങനെ ഉള്ള അവസരങ്ങളിൽ കാന്റീനിൽ പോകാതെ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്ന ചിലർ ഉണ്ടായിരുന്നു. ഇൗ കക്ഷി കുറഞ്ഞ കാലം കൊണ്ട് തന്നെ ഈ സിസ്റ്റം മനസ്സിലാക്കി. അവരുമായി കട്ട സൗഹൃദം ആയി. എപ്പോൾ മീറ്റിംഗുകൾ ഉണ്ടായാലും വയറു വേദന എന്നോ മറ്റോ പറഞ്ഞ് ഞങ്ങളുടെ കൂടെ കാന്റീനിൽ വരവ് ആൾ ഒഴിവാക്കി. ഞങ്ങൾ കാന്റീനിലേക്ക് പോയതും ഓടി മീറ്റിംഗ് നടക്കുന്ന സ്ഥലത്ത് കൂട്ടുകാരോടൊപ്പം പറന്നെത്തി ലഞ്ച് കഴിക്കുന്നതും പതിവാക്കി.
മറ്റൊരു കാര്യം, അപ്രതീക്ഷിതമായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്, ഇവന്റെ വേഷ വിധാനം ആയിരുന്നു. രാവിലെ ഒരു സാധാരണ പാന്റും ഷർട്ടും ഇട്ട് വരുന്ന ഇവൻ, മീറ്റിംഗ് ഉള്ള ദിവസങ്ങളിൽ ഉച്ച സമയത്ത് ഓടിപ്പോയി, കൊള്ളാവുന്ന ഒരു പാന്റും ഒരു നല്ല ഷർട്ടും ഇട്ട് ഇൻ ചെയ്ത് ഓഫീസിലെ ഏതോ ഒരു സ്റ്റാഫ് എന്ന ലുക്ക് തോന്നിക്കും വിധം ആയിരുന്നു ലഞ്ചിന് പോയിക്കൊണ്ടിരുന്നത്.
ഫാക്ടറിക്ക്, ചില കെമിക്കലുകളും, അത്യാവശ്യ ഫയലുകളും റെക്കോർഡുകളും ഒക്കെ വെക്കാനുള്ള ഒരു സ്റ്റോർ മുറി ഉണ്ടായിരുന്നു. ഞങ്ങൾ കുറച്ചു പേർക്ക് മാത്രം പ്രവേശനാനുമതി ഉണ്ടായിരുന്ന ആ മുറിയിൽ ഞങ്ങളുടെ സെക്ഷനിലെ സ്റ്റാഫ് എന്ന നിലയിൽ ഇവന് കൂടി അനുമതി ഉണ്ടായിരുന്നു. പൊതുവേ ആരും അങ്ങോട്ട് കയറേണ്ടി വരാറില്ല. അത്യാവശ്യം മെയിന്റനൻസ് ആവശ്യങ്ങൾക്കും ചില ഡോക്യുമെന്റേഷൻ ആവശ്യങ്ങൾക്കും മാത്രമേ അതിനുള്ളിൽ പോകേണ്ടി വരാറുണ്ടായിരുന്നുള്ളു.
ഒരു ദിവസം, ഉച്ച തിരിഞ്ഞ്, ഞാൻ ഒരു അത്യാവശ്യ റെക്കോർഡ് തപ്പിയെടുക്കാനായി റെക്കോർഡ് റൂമിൽ കയറി. റൂമിൽ കയറി റെക്കോർഡുകൾ പരിശോധിക്കാനായി ഇട്ടിട്ടുള്ള മേശയിൽ ഓരോ ഫയലുകളായി വെച്ച് പരിശോധിക്കാൻ ഇരുന്ന ഞാൻ മേശയിൽ എന്തോ ഭക്ഷണ ശകലങ്ങൾ കണ്ട് ഞെട്ടി.
അത്രയും സേഫ് ആയി, വിശുദ്ധമായി വെക്കുന്ന സ്ഥലമാണ്. ഒരു പേപ്പർ കഷണം പോലും അലക്ഷ്യമായി ഇടില്ല. ഒരു മാറാല പോലും വരാൻ സമ്മതിക്കില്ല. അങ്ങനെയുള്ള സ്ഥലത്ത് ഭക്ഷണ ശകലങ്ങൾ. ഞാൻ നന്നായി പരിശോധിച്ചു. കേക്കോ മറ്റോ കഴിച്ച പൊടി ആണ്. ഉറുമ്പ് വന്നു തുടങ്ങിയിട്ടില്ല. അതായത് കഴിച്ചിട്ട് അധിക സമയമായിട്ടില്ല എന്നർത്ഥം.
ഞാൻ കൂടാതെ അന്ന് ഫാക്ടറിയിൽ ഉള്ളവരിൽ സ്റ്റോർ അനുമതി ഉള്ള രണ്ടാമതൊരാൾ നമ്മുടെ അപ്രന്റീസ് ആയിരുന്നു. സൗകര്യങ്ങൾ ദുരുപയോഗം ചെയ്തത് കൂടാതെ ഒളിച്ചും പതുങ്ങിയും ഒരു കാര്യം ചെയ്തു എന്നതും ഞാൻ അറിഞ്ഞാൽ തട്ടിയെടുത്തേക്കും എന്ന് വിചാരിച്ചു എന്നതും അവശിഷ്ടം അത്ര വിശുദ്ധമായി നമ്മൾ സൂക്ഷിക്കുന്ന സ്ഥലത്ത് അശ്രദ്ധമായി ഇട്ടു എന്നതും എന്നിൽ തെറ്റില്ലാത്ത ദേഷ്യവും അമർഷവും ഉണ്ടാക്കി.
ഞാൻ ചവിട്ടിക്കുതിച്ച് പുറത്തിറങ്ങി ഒരലർച്ചയോടെ ഇവനെ വിളിച്ചു. അവശിഷ്ടങ്ങളുടെ മുന്നിൽ നിർത്തി ആക്രോശിച്ചു...
"ആരോട് ചോദിച്ചിട്ടാടാ ഇതിനകത്ത് ഇരുന്ന് കഴിച്ചത്?"
"ഞാൻ കഴിച്ചില്ല" മറുപടി.
"തെറ്റ് ചെയ്തതും പോരാ നുണയും പറയുന്നോ? നമ്മൾ രണ്ടു പേരല്ലാതെ ആരും ഇവിടെ ഇല്ല. പിന്നെ നീയല്ലാതെ ആരാ ഇവിടെ ഇരുന്ന് കഴിച്ചത്?"
"ഞാനല്ല."
"നീയല്ലേ... പിന്നെ ആരാ ഇവിടെ ഇരുന്ന് കേക്ക് കഴിച്ചത്?"
"ഞാൻ കേക്ക് കഴിച്ചില്ല. കാന്റീനിൽ നിന്ന് വന്ന സ്നാക്സാ കഴിച്ചത്"
"അല്ല. ഇത് കേക്കാ... നീ മാത്രേ വീട്ടിൽ നിന്ന് സ്നാക്സ് കൊണ്ട് വരാറുള്ളൂ... മാത്രല്ല, കാന്റീനിൽ ഇന്ന് ഇലയട ആയിരുന്നു. അതിന്റെ അവശിഷ്ടം ഇങ്ങനെ അല്ല"
"ഞാനല്ല."
"നുണ പറഞ്ഞാ ഞാൻ കമ്പ്ലെയിന്റ്‌ ചെയ്യും."
"ഞാനല്ല"
എനിക്ക് ദേഷ്യവും സങ്കടവും നിസ്സഹായതയും എല്ലാം കൂടി വന്നു. ഇതെന്തായാലും കമ്പ്ലെയിന്റ്‌ ചെയ്യണം എന്ന തീരുമാനത്തിൽ ഞാൻ പറഞ്ഞു...
"ഇനി മേലാൽ...
ഇൗ സ്റ്റോറിൽ ഇരുന്നെങ്ങാനും എന്തെങ്കിലും കഴിച്ചാൽ അതോടെ നിന്റെ കമ്പ്ലീറ്റ് ഇടപാടും ഞാൻ പൂട്ടിക്കും... നിന്നെ ശരിയാക്കും ഞാൻ..."
പിന്നെയും ദേഷ്യം സഹിക്കാതെ അവനെ കൊല്ലാൻ ചെല്ലുന്ന പോലെ ഏതാനും ആക്ഷനുകൾ ഒക്കെ കാണിച്ച് ഞാൻ എന്റെ ദേഷ്യം അടക്കാൻ ശ്രമിച്ചു...
പിന്നെ ബോളിങ്ങ് ചെയ്യും മുൻപ് ശ്രീശാന്ത് കാണിച്ചോണ്ടിരുന്ന പോലെ രണ്ടു കൈയും കൊണ്ട് എന്തൊക്കെയോ ഗോഷ്ടികൾ ഒക്കെ കാണിച്ച് മനസ്സിനോട് അടങ്ങ്.. അടങ്ങ് എന്നൊക്കെ പറഞ്ഞ് ആശ്വസിക്കാൻ ശ്രമിച്ചു കൊണ്ട് സ്റ്റോറിന്റെ വാതിൽ തുറന്ന് പുറത്ത് കടക്കാൻ നോക്കി..
പെട്ടെന്നതാ പുറകിൽ നിന്നൊരു വിളി.
"രാജീവേ"
ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.
നമ്മുടെ കക്ഷിയതാ കൈയിൽ ഒരു കഷണം കേക്കും നീട്ടി നിൽക്കുന്നു...
ഒരു ചോദ്യവും...
"രാജീവിന് കേക്ക് വേണോ?"
----------------------------------------------------@RajeevPanicker
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

അരി കയറ്റുമതി

Image may contain: one or more people, sunglasses and beard
കണ്ണൂര് അമ്മയുടെ വീട്ടിലേക്ക് പോകുക എന്നാൽ പെരുമ്പാവൂരു സ്‌ഥിരതാമസമാക്കിയ ഞങ്ങൾക്ക് ഒരരങ്ങാണ്.
ചെറുപ്പം മുതൽ തന്നെ യാത്രയുടെ തീവ്രത കൊണ്ടും സാമ്പത്തിക പ്രശ്‌നങ്ങൾ കൊണ്ടും ഇവിടത്തെ വീട് അടച്ചിട്ട് യാത്ര പോകുന്നതിലെ പ്രയാസങ്ങൾ കൊണ്ടും യാത്ര മിക്കവാറും വർഷത്തിൽ ഒരെണ്ണമാക്കി ചുരുക്കിയിരുന്നു.
ഞങ്ങൾക്കാകട്ടെ പരശുറാം എക്‌സ്‌പ്രസ്സിലെ ഒരു യാത്ര അല്ലെങ്കിൽ കെ എസ് ആർ ടി സിയിൽ മാറിക്കേറി മാറിക്കേറി പോകുക എന്നത് വലിയ ഒരു ഇഷ്‌ടവുമായിരുന്നു.
പിന്നെ കണ്ണൂരിലെ അമ്മവീട്ടിലെ ചേട്ടന്മാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ, പിന്നെ ചെറുകുന്നമ്പലത്തിലെ ഉത്സവം, വെടിക്കെട്ട്, വിഷുക്കൈനീട്ടം, അച്ചാച്ചനും അച്ചമ്മയും ആർക്കും കൊടുക്കാതെ ഞങ്ങൾക്കായി സേവ് ചെയ്തു വെച്ചിരിക്കുന്ന ചില കളിപ്പാട്ടങ്ങൾ, അങ്ങനെ പലതും.
പക്ഷെ അതിരാവിലെ തുടങ്ങുന്ന യാത്ര ഇന്നത്തെപ്പോലെ എളുപ്പമല്ലായിരുന്നു. എട്ടോളം റെയിൽവേ ക്രോസുകൾ (ഇപ്പോൾ എല്ലാം ഓവർബ്രിഡ്‌ജുകളായി), ടൗണുകളിലൂടെയുള്ള യാത്ര, ഇടയ്‌ക്കിടയ്‌ക്ക് പല സ്‌ഥലത്തും ഭക്ഷണം കഴിക്കാനായുള്ള നിർത്തിയിടൽ അങ്ങനെ പല പ്രശ്‌നങ്ങളുമുണ്ടായിരുന്നു.
യാത്ര വല്ലപ്പോഴുമായതു കൊണ്ടു തന്നെ കുറച്ചധികം ദിവസങ്ങൾ അവിടെ താമസിക്കാനുദ്ദേശിച്ചുള്ളതുമായിരിക്കും. മിക്കവാറും പല ബാഗുകളിലും സഞ്ചികളിലും ചാക്കുകളിലുമൊക്കെയായി അരി, തേങ്ങ തുടങ്ങിയ സാധനങ്ങൾ അങ്ങോട്ടും പല പല ഐറ്റംസ് ഇങ്ങോട്ടുമൊക്കെയായി ചുമക്കുകയും ചെയ്യേണ്ടി വന്നിരുന്നു.
അന്നൊക്കെ വസ്ത്രങ്ങളിൽ ഇന്നുള്ളത്ര ഓപ്‌ഷൻസ് ഇല്ലാഞ്ഞ കാരണം എല്ലാരുടെയും കൂടി ഡ്രസുകൾ ഒറ്റ ബാഗിൽ കയറും. അത് അമ്മ പിടിച്ചോളും. യാത്രയ്‌ക്കിടയിൽ കഴിക്കാനും കുടിയ്‌ക്കാനുമായി പൊതിഞ്ഞെടുക്കുന്ന ഇഡ്‌ഡലി, ചമ്മന്തിപ്പൊടി, പിന്നെ ചുക്കുവെള്ളം തുടങ്ങിയവ അടങ്ങിയ ഒരു ബിഗ് ഷോപ്പർ ഞാനും അനിയനും കൂടെ മാറി മാറി പിടിയ്‌ക്കും. രണ്ടു കൈകളിലുമായി മാറിമാറി പത്തു പന്ത്രണ്ടു പൊതിച്ച തേങ്ങ അടങ്ങിയ ഒരു സഞ്ചിയും ഒരു അരിസഞ്ചിയും അച്‌ഛൻ കൈകാര്യം ചെയ്യും. അങ്ങനെയായിരുന്നു യാത്ര.
അങ്ങനെയുള്ള ഒരു യത്ര.
അന്ന് ജോലി, ലീവ് തുടങ്ങിയ പല പ്രശ്‌നങ്ങൾ കാരണം പകൽ യാത്ര രാത്രിയിലേക്കു മാറ്റി വയ്‌ക്കേണ്ടി വന്നു. കെ എസ് ആർ ടി സി യുടെ കൃത്യത കാരണം വിളിച്ചു ചോദിച്ച സമയത്തൊന്നും വണ്ടി വന്നതുമില്ല. അങ്ങനെ ആദ്യം വന്ന ഒരു തൃശ്ശൂർ ഫാസ്‌റ്റിൽ കയറി തൃശ്ശൂരെത്തിയ ഞങ്ങൾ തൃശ്ശൂരിൽ നിന്ന് ഒരു സുൽത്താൻ ബത്തേരി ഫാസ്‌റ്റിൽ മാറിക്കയറി കോഴിക്കോട്ടേയ്‌ക്ക് യാത്രയായി.
ഡ്രൈവറുടെ സീറ്റിന്റെ ഇടതുവശത്ത് ഗിയർബോക്‌സിനടുത്തായി തേങ്ങാസഞ്ചിയും അരിയുടെ സഞ്ചി മുകളിലെ ബർത്തിലും സ്‌ഥാപിച്ച ശേഷം സൈഡ് സീറ്റിലിരിക്കുന്ന അമ്മയുടെയും നടുക്കിരിക്കുന്ന എന്റെയും അനിയന്റെയും ഇടത്തായി അച്‌ഛനും ഇരുന്നു.
ഇന്നത്തെപ്പോലെ മാലപൊട്ടിക്കൽ, സ്ത്രീകൾക്കു നേരെയുള്ള ഉപദ്രവങ്ങൾ, ബർത്തിൽ വെച്ച ബാഗ് മോഷണം, കുട്ടികളെ തട്ടിക്കൊണ്ടു പോകൽ അങ്ങനെ പ്രശ്‌നങ്ങളൊന്നും വൻതോതിൽ അന്നില്ലാഞ്ഞതിനാൽ ഞങ്ങളെല്ലാവരും സുഖമായി ഉറങ്ങി.
കോഴിക്കോട് സ്‌റ്റാന്റിൽ പതിവുള്ള ചായ കുടിക്കലൊക്കെ കഴിഞ്ഞ് ബസ് എടുക്കാറായപ്പോഴാണ് കണ്ടക്‌ടർ സകുടുംബം ഉറങ്ങിക്കിടക്കുന്ന ഞങ്ങളെ കണ്ടത്. എന്തൊക്കെയോ ചീത്ത വിളിച്ചുകൊണ്ട് കക്ഷി അച്‌ഛനെ വിളിച്ചുണർത്തി. അച്‌ഛൻ ഞങ്ങളെയും വിളിച്ചുണർത്തി. തപ്പിപ്പറക്കി അമ്മയുടെ ബാഗ് അമ്മയും ഞങ്ങളുടെ ബാഗ് – അതിനോടകം ഇഡ്‌ഡലിയും വെള്ളവുമൊക്കെ തീർന്നതു കാരണം ഭാരം നന്നെ കുറഞ്ഞത് ഞങ്ങളും എടുത്തുകൊണ്ട് ബസിൽ നിന്നും ഇറങ്ങി. താഴെ ഇറങ്ങിയ ശേഷം തുണിബാഗ് ഞങ്ങളെ ഏൽപ്പിച്ച് ബസിൽ നിന്നും അച്‌ഛൻ എടുത്തുകൊടുത്ത തേങ്ങാബാഗ് അമ്മ ജനലിലൂടെ വാങ്ങി താഴെ വെച്ചു.
തുടർന്ന് അരിസഞ്ചിയുമായി ഇറങ്ങുന്ന അച്‌ഛനെയും കാത്ത് ഞങ്ങൾ താഴെ നിൽപ്പായി.
അഞ്ചുമിനിട്ടായി, പത്തുമിനിട്ടായി..
അച്‌ഛൻ ഇറങ്ങി വരുന്ന മട്ട് കാണുന്നില്ല. ബസിൽ ഇരുന്നിരുന്ന ആളുകൾ സീറ്റിൽ നിന്നും എഴുന്നേറ്റും മറ്റും നിൽക്കുന്നു. ബസിൽ നിന്നും ഒച്ചയും ബഹളവും മറ്റും കേൾക്കുന്നു. അമ്മ ആകെ ടെൻഷൻ ആയി.
കാര്യമെന്താണെന്നറിയാൻ സഞ്ചികൾ ഞങ്ങളെ ഏൽപ്പിച്ച് അമ്മയും ബസിനകത്തേക്ക് കയറി. നാലഞ്ചു മിനിട്ട് കഴിഞ്ഞിട്ടും അമ്മയും ഇറങ്ങി വരാതായപ്പോൾ ഓരോ സഞ്ചിയായി പൊക്കിയും താങ്ങിയും ബസിനകത്ത് കയറ്റിയ ശേഷം ഞാനും അനിയനും ബസിനകത്തേക്ക് കയറി.
ഞങ്ങൾ ഇരുന്നിരുന്ന സീറ്റിനടുത്തേക്ക് ചെന്നു. ഒരു ചെറു പൂരത്തിനുള്ള ആളുകൾ അവിടെ കൂടി നിൽപ്പുണ്ട്.
പുറംതിരിഞ്ഞു നിൽക്കുന്ന ആളുകൾക്കിടയിൽ വിഷണ്ണനായി നിൽക്കുന്ന അച്‌ഛനെ ഞാൻ കണ്ടുപിടിച്ചു. ഒരരികിലായി അമ്മയും നിൽപ്പുണ്ട്. കണ്ടക്‌ടറും മറ്റൊരാളും സീറ്റിൽ കയറി നിൽക്കുകയാണ്. കൈ മുകളിലേക്കുയർത്തി എന്തോ പൊക്കുകയും താഴ്‌ത്തുകയും ചെയ്യുന്നു. എന്തൊക്കെയോ ഐഡിയകൾ പരസ്‌പരം പറയുന്നുമുണ്ട്.
ഇവരുടെ പ്രവർത്തികൾ കണ്ട് ചിരിപൊട്ടിയ ഞങ്ങൾ ഇവർ പൊക്കുകയും താഴ്‌ത്തുകയും ചെയ്യുന്ന സാധനം കാണാനായി ആൾക്കൂട്ടത്തിനിടയിലേക്ക് ഊളിയിട്ടു കയറി.
അവിടെയതാ അൽപാൽപ്പമായി ബർത്തിന്റെ ഇടയിലൂടെ അനങ്ങിയനങ്ങി താഴേയ്‌ക്കിറങ്ങി ഇരുമുടിക്കെട്ട് പരുവത്തിൽ ബർത്തിന്റെ മുകളിലും താഴെയുമായി അടങ്ങിയിരിക്കുന്നു നമ്മുടെ അരിസഞ്ചി!
ഈ കാഴ്‌ചയെല്ലാം കണ്ട് ബസ് ഇരപ്പിച്ച് നിർത്തിയിരുന്ന ഡ്രൈവർ ഇതിനിടെ സംഭവസ്‌ഥലത്തെത്തി. ആകെമൊത്തം രംഗം നിരീക്ഷിച്ചു. പിന്നെ അച്‌ഛനോടായി ചോദിച്ചു.
ചേട്ടാ..ഈ സഞ്ചി ഇനി ആവശ്യമൊള്ളതാണോ?
സഞ്ചി മാത്രമല്ല, ആളുകൾ വിട്ടാൽ അരിയും പിന്നെ കൈയിലിരിക്കുന്ന തേങ്ങയും വരെ ഉപേക്ഷിക്കാൻ തയ്യാറെടുത്തിരിക്കുന്ന അച്‌ഛൻ നിഷേധരൂപത്തിൽ തലയാട്ടി.
കക്ഷി സിമ്പിളായി സുൽത്താൻ ബത്തേരിയ്‌ക്കു പോകാൻ ടിക്കറ്റെടുത്തിരിക്കുന്ന മറ്റേതോ ഒരു യാത്രക്കാരന്റെ ഒരു ബിഗ് ഷോപ്പർ ബർത്തിൽ നിന്നെടുത്ത് അതിലെ സാധനങ്ങൾ സീറ്റിൽ വെച്ച് അരിസഞ്ചിയ്‌ക്കു താഴെ പിടിച്ചു. പിന്നെ ബസിന്റെ കീയുടെ കൂടെ ഉണ്ടായിരുന്ന ഒരു ഹാക്‌സോബ്ലേഡ് കഷണം കൊണ്ട് സഞ്ചി കീറി. പിന്നെ താഴേയ്‌ക്ക് വീണ അരി ബിഗ് ഷോപ്പറിൽ കളക്‌റ്റ് ചെയ്ത് ഇരുമുടിക്കെട്ടിനെ മോചിപ്പിച്ചു.
ശേഷം അച്‌ഛനോടായി പറഞ്ഞു. ചേട്ടാ..ആ കടേന്ന് ഒരു ബിഗ് ഷോപ്പറു വാങ്ങി ഈ ചേട്ടനു കൊടുത്തേരെ..
അന്നത്തോടെ അരി കയറ്റുമതി ഞങ്ങൾ അവസാനിപ്പിച്ചു.
===========@RajeevPanicker
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

ഓരി.

Image may contain: 1 person, smiling, closeup
പാടത്ത് നിന്ന് വീശി വന്ന കാറ്റിന് മൂത്ത നെല്ലിന്റെ മണമായിരുന്നു.
ചാളയുടെ തിണ്ണയിൽ നിന്ന് നോക്കിയാൽ നിലാവിന്റെ തിളക്കത്തിൽ ഇളംമഞ്ഞ നിറമാർന്ന നെൽച്ചെടികൾ സ്വർണ്ണ പരവതാനി വിരിച്ചത് പോലെ കാണപ്പെട്ടു.
തോടിൽ നിന്നും പുറത്ത് ചാടാൻ വെമ്പുന്ന നെൽമണികൾ സ്വർണ മുത്തുകളായി.
ദൂരെ മൺവഴിയിൽ നിന്നൊരാൾ
വയൽ വരമ്പിലേക്ക് കയറുന്നത് കണ്ടു. തേവി പിടച്ചു ചാടാൻ വെമ്പുന്ന ഹൃദയത്തെ തന്റെ ഇടംകൈയ്യാൽ അമർത്തിപ്പിടിച്ചു.
" ദെയ് വേ ശേഖരൻ തമ്പ് രാൻ.. "
എന്നവൾ ശബ്ദമില്ലാതെ തേങ്ങി. കാലടികൾ വിറപൂണ്ടു.
വേവലാതിയോടെ തേവി പുരയ്ക്കകത്തേക്ക് മിഴി നീട്ടി.
ഓല കെട്ടി തിരിച്ച കൊച്ചുമുറിയിൽ നിലത്ത് വിരിച്ച കീറപ്പായിൽ കുഞ്ഞനും ചിന്നുവും ഉറങ്ങിക്കിടപ്പുണ്ട്.
എളേതുങ്ങളെ അവളെ ഏൽപിച്ച്
അവളുടെ അപ്പനും അമ്മയും കൊയ്യാറായ വയലിന് കാവൽ കിടക്കാൻ കാടരികത്തെ മാടത്തിലേക്ക് പോയിരിക്കുകയാണ്.
അന്നു ഉച്ചയ്ക്കാണ് മനയ്ക്കലെ തമ്പ്രാൻ അവളെ വയൽ വരമ്പിൽ വെച്ച് നേർക്കുനേർ കണ്ടത്.
മുഷിഞ്ഞ കള്ളിമുണ്ട് നെഞ്ചിന് മീതെ ഉടുത്തു വന്ന അവൾ പുഴയിൽ കുളിച്ച് ഈറനോടെ നടന്നു വരികയായിരുന്നു.
കാറ്റിൽ ചുരുളൻ അളകങ്ങൾ അവളുടെ മുഖത്തിന് ചുറ്റും വീണു കിടന്നു.
സാധാരണ പെലപ്പെണ്ണുങ്ങളെ അപേക്ഷിച്ച് ആ പെണ്ണ് വെളുത്ത സുന്ദരിയാണെന്ന് ശേഖരൻ കണ്ണുകൾ കൊണ്ടളന്നു.
നല്ലൊരു നേര്യതുടുപ്പിച്ചാൽ അന്തർജനമല്ലാന്ന് ആരും പറയില്ല.
ജാത്യാലുള്ള ചുരുണ്ട മുടി കെട്ടഴിഞ്ഞ് അവളുടെ മാറിലൂടെ വീണ് കാൽമുട്ടുവരെ നീണ്ടു കിടന്നു.
നനഞ്ഞ മുടിയിഴകൾക്കിടയിലൂടെ അവളുടെ തുണി ഒട്ടിപ്പിടിച്ച മാറിടങ്ങളുടെ മുഴുപ്പ് അയാൾ കണ്ടു.
അയാൾ ഭാവഭേദമൊന്നുമില്ലാതെ
" അയിത്തമാക്കാനാ ഭാവം'' എന്നൊന്ന് മുരണ്ടു.
അവൾ ഒതുങ്ങി ഒതുങ്ങി വയലിലേക്ക് വീണുപോകുമെന്നത്ര വിളുമ്പിലേക്ക് മാറി നിന്നു .
"നിന്നെ കാണാൻ നല്ല ചന്തമുണ്ടല്ലോ പെണ്ണേ " എന്ന് ശേഖരൻ കുട്ടി തമ്പ്രാൻ ആഞ്ഞു ചിരിച്ചു.
"ഈ ചന്തം കാണാൻ ഇന്ന് രാത്രി ഞാൻ വര്ന്ന് ണ്ട്. ചാള തുറന്നിട്ടേക്കണം.. ഇല്ലെങ്കി തട്ടിപ്പൊളിക്കും.. കുഞ്ഞിരയ്ക്കും വേലനും ഇന്ന് രാത്രി പാടത്താ പണി.. ഒന്നും അവരറിയണ്ട.. അറിഞ്ഞാൽ പാടത്ത് രാത്രി രണ്ട് ശവം വീഴും... "
ഭീഷണിയുടെ ശബ്ദത്തിൽ അയാൾ പൊട്ടിച്ചിരിച്ചു.
തേവി നിന്നുരുകി.
വയൽക്കാറ്റിൽ അവളുടെ ഉടുമുണ്ട്
പടപടാന്ന് പാറി ..അതു പോലെ അവളുടെ ഹൃദയമിടിപ്പുയർന്നു.
അതൊന്നും ശ്രദ്ധിക്കാതെ ശേഖരൻ കുട്ടി അവളെ കടന്ന് പോയി.
തേവി ഒന്ന് തിരിഞ്ഞു നോക്കി.
മുപ്പത് കഴിഞ്ഞ ചെറുപ്പക്കാരനാണയാൾ.
ദൂരെ എവിടെയോ ആയിരുന്നു താമസം.
ഈയിടെ മനയ്ക്കലെത്തിയെന്ന് നാടാകെ പറഞ്ഞു കേട്ടിരുന്നു.
ആ കഥാനായകന്റെ കണ്ണുകൾ ഒരിക്കലും തന്നിൽ പതിയുമെന്ന് അവൾ വിചാരിച്ചിരുന്നില്ല.
ശേഖരൻകുട്ടി തമ്പ് രാന്റെ നിഴൽ മുറ്റത്തോളം നീണ്ടു വന്നു.
അറുക്കാൻ ബലിക്കല്ലിൽ കിടക്കുന്നവളെ പോലെ അവളാകെ മരവിച്ചു.
നിലാവ് അവളുടെ മുഖത്ത് വീണ് മിന്നി.
"വെളുത്ത പെലപ്പെണ്ണേ.. "
ശേഖരൻ കുട്ടി അവളുടെ മിന്നുന്ന കവിളിൽ തൊട്ടു.
അയിത്തമില്ലാത്ത വിരലുകൾ അവളുടെ ചുവന്നു തിണർത്ത ചുണ്ടുകളിൽ തൊട്ടു
അവ മാറോളം എത്തിയപ്പോഴേക്കും ശേഖരൻ കുട്ടി അവളെ പ്രണയിച്ചു തുടങ്ങിയിരുന്നു.
അയാൾ ദേവലോകത്തു നിന്നിറങ്ങി വന്ന ഗന്ധർവനാണെന്ന് തേവിയ്ക്ക് തോന്നി.
അയാൾ തന്റെ ഉടമയും താൻ അയാളുടെ അടിമയാണെന്നും തേവി വിചാരിച്ചു.
ഓല കെട്ടിമറച്ച അടുത്ത മുറിയിൽ തഴപ്പായയിൽ അവൾ ആദ്യമായി ഒരു പുരുഷനെന്തെന്ന് അറിഞ്ഞു.
അപ്പോഴേക്കും അയാൾ അവളുടെ അടിമയും അവൾ അയാളുടെ ഉടമയും ആയി പരിണമിച്ചു കഴിഞ്ഞിരുന്നു.
പെലപ്പെണ്ണുങ്ങൾക്ക് പുരുഷനെ അഗാധമായി അനുഭവിപ്പിക്കാൻ കഴിയുമെന്ന് അയാൾ പറഞ്ഞു കേട്ടിരുന്നു. അല്ലെങ്കിൽ ചന്ദനത്തിന്റെ നിറവും തളിരിന്റെ മൃദുത്വവുമുള്ള തങ്ങളുടെ പെണ്ണുങ്ങളെ വിട്ട് എന്തിനാണ് തങ്ങളുടെ കൂട്ടർ അയിത്തക്കാരികളെ തിരഞ്ഞിറങ്ങുന്നത്.
അവരുടുത്ത തുണിയ്ക്കേ ചേറിന്റെ മണമുള്ളു.
ഉടലിൽ പൊടിയുന്ന വിയർപ്പിന് ആണിനെ വശീകരിക്കുന്ന ഗന്ധമാണ്.
അവളിലെ രതിയുടെ ഗന്ധം പുരുഷനെ കൊല്ലാൻ പോന്നതാണ്.
പിന്നീട് അത് പോലൊരു പൗർണമി രാവിലാണ് ശേഖരൻ കുട്ടി തമ്പ് രാൻ ആ ചാളപ്പുരയിൽ നിന്ന് വിളിച്ചിറക്കി കൂടെ കൊണ്ടുപോയത്.
അവളെ ഭാര്യയാക്കണമെന്ന ചിന്തയിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ അയാൾ ആവുന്നത്ര ശ്രമിച്ചു.
പക്ഷേ തേവി ഒരു അഗ്നിയായി അയാളെ പൊള്ളിച്ചുകൊണ്ടിരുന്നു.
അവളുടെ ഉടലിന്റെ ആഴം അയാളെ മാടി വിളിച്ചുകൊണ്ടിരുന്നു.
നിദ്രാദേവി അയാളെ അനുഗ്രഹിച്ചില്ല.
അവളെ അനുനിമിഷം കാണാനുള്ള മോഹത്തിൽ അയാളൊരു ഭ്രാന്തനായി തീർന്നു.
അങ്ങനെ ഭ്രാന്തു മൂത്ത രാത്രിയായിരുന്നു അത്.
ആ വിളി കേൾക്കാൻ കാത്തിരുന്നവളെ പോലെ
തേവി ഇറങ്ങിച്ചെന്നു.
നിലാവുടുത്തു മിനുങ്ങിനിൽക്കുന്ന തന്റെ ഗ്രാമത്തെ തേവി അവസാനമായി തിരിഞ്ഞു നോക്കി.
നേരം പുലർന്നപ്പോൾ അവർ മറ്റൊരു നാട്ടിൽ എത്തിയിരുന്നു.
അവിടുന്നു പിന്നെയും സഞ്ചരിച്ചു. മലബാറിന്റെ ഒരു മലയടിവാരത്ത് തുള്ളിച്ചാടി പോകുന്ന പരന്ന പുഴയുടെ തീരത്തായി അയാൾ ഒരു വീട് വിലയ്ക്ക് വാങ്ങി.
അവിടെ അവർ കാലുറപ്പിച്ചു.
ഊരും പേരും ഭാവവും മാറി.
ശേഖരൻകുട്ടി തമ്പ്രാൻ കുഞ്ഞൂട്ടൻ നമ്പൂരിയായി.
തേവി ദേവിയായി.
വെറും ദേവിയല്ല..
ദേവി അന്തർജനം.
മനയ്ക്കലെ അന്തർജനങ്ങളുടെ വേഷമായി ദേവിയ്ക്ക് .
അതിരാവിലെ കുളിച്ച് ചന്ദനകുറിയിട്ട് അവൾ കണ്ണാടിയിൽ നോക്കി മന്ദഹസിച്ചു.
കോലോത്തെ പെണ്ണുങ്ങൾക്കൊപ്പം
മറക്കുട പിടിച്ച് ആദ്യമായി ക്ഷേത്രത്തിലേക്ക് പോകാനിറങ്ങിയപ്പോൾ അവളുടെ കൈ വിറച്ചു.
തന്നെ അയിത്തമില്ലാത്ത
അവർക്കൊപ്പം അവൾ കളിച്ച് ചിരിച്ച് നടന്നു.
"അവർണർക്ക് പ്രവേശനമില്ല" എന്നെഴുതിയ സൂചിക താണ്ടി അവൾ ക്ഷേത്രപ്പടവുകൾ കയറിച്ചെന്നു.
ദൂരേന്ന് വന്നെത്തിയ അന്തർജനത്തിന് ആഢ്യത്വമുള്ള നമ്പൂരിപ്പെണ്ണിന്റെ ഉത്തമ ഭംഗിയുണ്ടെന്ന് ശാന്തിക്കാരനും സമ്മതിച്ചു.
അവൾക്ക് പ്രസാദം നൽകിയപ്പോൾ അയാളുടെ മുഖത്ത് സൗമ്യമായ മന്ദഹാസം പടർന്നു.
ദേവി ചുവന്ന പട്ടിൽ ജ്വലിക്കുന്ന യഥാർത്ഥ ദേവിയെ നോക്കി വിമൂകം നിന്നു.
കൈ കൂപ്പിയപ്പോൾ ദേവി മഹാമായ അവളെ നോക്കി ചിരിതൂകി.
"എന്റെ ദെയ് വേ " എന്ന വിളി മന:പൂർവം മറച്ച് "ദേവീ " എന്ന് അവൾ ഉച്ചരിച്ചു.
കുഞ്ഞൂട്ടൻ നമ്പൂരിയുടെ ഉടമസ്ഥതയിലുള്ള വയലിലൂടെ വരുമ്പോൾ ദേവി മറക്കുട മാറ്റിപ്പിടിച്ച് തന്റെ പണിക്കാരെ നോക്കി.
ചേറിന്റെ മണം അവളെ ഉന്മത്തയാക്കി.
മൂത്ത് വീണ നെൽചെടികൾ അരിഞ്ഞെടുക്കാൻ കൈ തരിച്ചു.
എന്നിട്ടും ദേവി ധാർഷ്ട്യത്തോടെ അവരെ നോക്കി മൂളി.
"വേഗന്ന് ആയ്ക്കോട്ടേട്ടോ " എന്നു കൽപ്പിക്കാനും മറന്നില്ല.
അടുക്കളയിൽ കുഞ്ഞൂട്ടൻ അവളെ പുളിശേരിയും അരച്ചുകലക്കിയും ഇഞ്ചിക്കറിയും രസവുമൊക്കെ വെച്ചുവിളമ്പാൻ പഠിപ്പിച്ചു.
നമ്പൂരി പാചകം ദേവി വേഗത്തിൽ പഠിച്ചെടുത്തു. അവളുടെ കായകാളൻ രുചിച്ച് അയൽക്കാരികൾ നന്നെന്ന് പുകഴ്ത്തി. ദേവി മുഖം കുനിച്ച് കുലുങ്ങി ചിരിച്ചു.
ദേവിയായി കഴിയുമ്പോഴും തേവിയുടെ അവശേഷിപ്പുകൾ അവളെ തൊട്ടു കൊണ്ടേയിരുന്നു. തൂത്താൽ പോകാത്ത അടയാളങ്ങളെ തുടച്ചു മാറ്റാൻ അവൾ വെമ്പി.
തണുത്ത പുഴയിൽ മുങ്ങി നിവരുമ്പോൾ അവളുടെ പാദങ്ങളിലും തുടയിലും മുഴുത്ത മീനുകൾ വന്നുരസി.
കനലിൽ ചുട്ടെടുക്കുന്ന പരൽ മീനുകളുടെ രുചിയ്ക്കായി നാവു കൊതിച്ചു.
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത രുചികൾ അവളെ മോഹിപ്പിച്ചിട്ടും പുളിയിഞ്ചിയും ഉപ്പേരിയും ഉണ്ടാക്കി ഭരണികൾ നിറച്ചു വെക്കാൻ അവൾ ഉത്സാഹിച്ചു.
അടുക്കളപ്പുറത്തെ മുറ്റത്ത് കുത്തിയിരുന്ന് പഴങ്കഞ്ഞി മോന്തുന്ന തന്റെ ആളുകൾ അവളെ വേദനിപ്പിക്കാതിരുന്നില്ല.
അവരിൽ ഒരാളായിരുന്നു താനെന്ന ഓർമയുടെ മാറാലകളെ ദേവി അതിവേഗം തുടച്ച് മാറ്റി.
അവരുടെ വിശന്ന കണ്ണുകളെ ഒട്ടിയ വയറുകളെ അവജ്ഞയോടെ നോക്കാൻ അവൾ ശീലിച്ചു.
വിശപ്പിന് തികയാത്ത ഭക്ഷണം അവരുടെ മുമ്പിൽ കൊണ്ടുചെന്നു വെച്ചിട്ട്
"ഇതും കുടിച്ച് കിസ പറഞ്ഞിരിക്കാതെ വേഗം പോയി പണിയെടുക്കിൻ " എന്നവൾ കൽപ്പിച്ചു.
എച്ചിൽ അയിത്തമാക്കാതെ ദൂരെ എറിയാൻ നിർദ്ദേശിച്ചു.
അധികാര മേധാവിത്വ ശക്തിയുടെ ഹരം അവളെ ആവേശിച്ചു.
ഉന്മത്തയാക്കി.
മറ്റുള്ളവരെ ഭരിക്കാനും ചൂഷണം ചെയ്യാനും കഴിയുന്ന സാഹചര്യം ഒരാളെ മത്തുപിടിപ്പിക്കുമെന്ന് ദേവി മനസിലാക്കി .
അവൾ പെലപ്പെണ്ണാണെന്ന് കുഞ്ഞൂട്ടൻ നമ്പൂരിയും മറന്നു തുടങ്ങിയിരുന്നു
അവളാണെങ്കിൽ അക്കാര്യം ഓർക്കാൻ കൂടി ഇഷ്ടപ്പെട്ടില്ല.
നീലകുറുക്കനെപ്പോലെ തന്റെ ചായം ഇളകി വീണ് താൻ അനാവൃതയാകരുതേ എന്ന് അവൾ മുക്കോടി മുപ്പത്താറായിരം ദേവകളോടും മൗനമായി അപേക്ഷിച്ചു കൊണ്ടിരുന്നു.
എന്നിട്ടും അഞ്ചാറ് കൊല്ലം കഴിഞ്ഞപ്പോൾ ... ഒരു ദിനം...അവളുടെ ആ ഭയം പരകോടിയിലെത്തിച്ച് വേലൻ അവളെ തിരഞ്ഞെത്തി.
അവളുടെ അപ്പൻ.
"മാളേ " എന്ന് വിളിക്കാൻ അയാൾ ശ്രമിച്ചപ്പോൾ കൂർത്ത നോട്ടം കൊണ്ട് ദേവി അത് തടഞ്ഞു.
" അപ്പ ഇവിടെ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞോ "? എന്നവൾ ജാഗരൂകയായി തിരക്കി.
" ഇല്ലെന്ന് " വയസൻ കിതച്ചപ്പോഴാണ് അവൾക്ക് സമാധാനമായത്.
"ആ... അവിടിരുന്നോളൂ" എന്ന് അവൾ മുറ്റത്തെ കോണ് ചൂണ്ടിക്കാട്ടി.
നീരു വെച്ചു വീർത്ത കാലുകൾ മുന്നോട്ട് നീട്ടി വൃദ്ധൻ നിലത്തിരുന്ന് വേദനിച്ച് പുളഞ്ഞു.
അയാളുടെ വയർ വല്ലാതെ വീർത്തിരുന്നു.
നീരു കെട്ടിയ കൺപോളകൾ വലിച്ച് തുറന്ന് അയാൾ മകളെ ദയനീയമായി നോക്കി.
അവൾ അകത്തമ്മയാണെന്ന് അയാൾ ഒരു നോട്ടം കൊണ്ടറിഞ്ഞു.
ഇനി ഒരിക്കലും അവൾ തന്റെ മകളായി മാറുകയില്ലെന്നും അയാൾക്ക് വ്യക്തമായി.
വാല്യക്കാരി കൈവശം അവൾ കൊടുത്തയച്ച മോരു വെള്ളം അയാൾ അമൃത് പോലെ ഒറ്റ വീർപ്പിന് കുടിച്ചു തീർത്തു.
എന്നിട്ട് ആ വലിയ ചിരട്ട നിലത്ത് കമിഴ്ത്തിവെച്ചു.
"ഇവിടാരും ഒന്നും അറിയരുത്.."
അവൾ പറഞ്ഞു.
അവളുടെ ചൂണ്ടിയ വിരലിന് നേരെ വയസൻ പകച്ചു നോക്കി.
" അറിഞ്ഞാൽ പിന്നെ ഈ ഞാൻ ജീവിച്ചിരിപ്പുണ്ടാവില്യ.. "
അവളിലെ തമ്പ്രാട്ടിയെ കണ്ട്വ നടുങ്ങി
വയസൻ അനങ്ങാതിരുന്നു.
ഉച്ചകഴിഞ്ഞ് കുഞ്ഞൂട്ടൻ നമ്പൂരി വന്നു.
മുറ്റക്കോണിൽ ഇരിക്കുന്ന വേലനെ അയാൾ പകച്ചു നോക്കി.
വൃദ്ധന്റെ ദാരുണാവസ്ഥ അയാളെ പൊള്ളിച്ചു.
അയാൾ ദേവിയെ പുറത്തേക്ക് വിളിച്ചു.
''അച്ഛനെ അകത്തേക്ക് സ്വീകരിക്കാൻ
വയ്യേ " എന്ന് അയാൾ ഭാര്യയോട് ചൊടിച്ചു.
ദേവി ഒന്നും മിണ്ടാതെ അയാളെ നോക്കി നിന്നു.
"നിനക്കെന്താ മിണ്ടാട്ടമില്ലേ " എന്ന് അയാൾ ശുണ്ഠിയെടുത്തു.
" വുദ്ധ ശാപം കുലം മുടിക്കും.. മറക്കരുത്" എന്ന് ശാസിച്ചു.
ദേവി ഒരു നോട്ടം കൊണ്ട് അയാളെ നേരിട്ടു.
" അപ്പനെ കണ്ടാൽ നമ്പൂരിയാണെന്ന് തോന്നുമോ" അവൾ ചോദിച്ചു.
കുഞ്ഞൂട്ടൻ നമ്പൂരി അന്തിച്ചു നിന്നു.
പിന്നീട് അയാൾ തന്നെയാണ് കളപ്പുരയിലെ ചായ്പിൽ വേലന് ഒരു കട്ടിൽ കൊണ്ടിട്ടത്.
വലിയക്കാരിയോട് അയാളെ നന്നായി നോക്കണമെന്നും പറഞ്ഞേൽപിച്ചു.
" പഴയ അടിയാളനാണ് ... ആരും ഇല്ലാതായപ്പോ കേറി വന്നതാ.. "
എന്ന് അയാളും ദേവിയും ചോദിച്ചവരോടൊക്കെ പറഞ്ഞു.
അവരുടെ നല്ല മനസ് നാടാകെ വാഴ്ത്തിപ്പാടാൻ തുടങ്ങി.
വ്യദ്ധന് അതും ഒരു ആശ്വാസമായിരുന്നു.
ചാവുകട്ടിലിൽ കിടന്ന് അയാൾ തന്റെ മകളെക്കുറിച്ചോർത്തു.
അവളുടെ കുട്ടിക്കാലമോർത്തു.
തന്റെ നെഞ്ചിൻ ചൂട് പറ്റിയേ അവൾ ഉറങ്ങുമായിരുന്നുള്ളു.
അക്കാലമൊക്കെ പോയി ..
അവളിപ്പോൾ തേവിയല്ല..
ദേവിയാണ്.
തന്റെ മകൾ അങ്ങനെയായി തീർന്നതിലും അയാൾ സന്തോഷിച്ചു.
അവൾ തമ്പ്രാൻകുട്ടിയുടെ കൂടെ കടന്ന് കളഞ്ഞപ്പോൾ എന്തൊക്കെ പ്രശ്നങ്ങളുണ്ടായി..
മനയ്ക്കലെ മൂത്തമ്പ്രാന്റെ ചവിട്ട് കിട്ടിയതിന്റെ ആറാം നാൾ അവളുടെ അമ്മ ചോര തൂറി മരിച്ചു.
അധികം വൈകാതെ കുഞ്ഞനും ചിന്നുവും പനി പിടിച്ച് മരിച്ചു.
മൂത്തമ്പ്രാന്റെ ചവിട്ടേറ്റ് തന്റെ വയറു കലങ്ങി ...
പിന്നൊരിക്കലും അത് പൂർവസ്ഥിതിയിലായില്ല.
പണിയെടുക്കാൻ വയ്യാതെ ഒന്നു രണ്ട് കൊല്ലം കടത്തിണ്ണയിൽ കിടന്നു.
ഏതോ ഒരു കുപ്പിവള വിൽപനക്കാരൻ പറഞ്ഞു കേൾപ്പിച്ച സംശയ പ്രകാരമാണ് നിരങ്ങി നീങ്ങി ഇവിടെ വരെ എത്തിയത്.
അതു കൊണ്ട് കിടക്കാൻ ഒരു കിട്ടി ..
മകളെ ഉയർന്ന നിലയിൽ കണ്ടു സന്തോഷിക്കാനും സാധിച്ചു.
അയാൾ ആ കട്ടിലിൽ കിടന്ന് ഞരങ്ങി ഞരങ്ങി കരയുമ്പോൾ ദേവി തന്റെ മുറിയുടെ ജനാലയിൽ മുഖം ചേർത്ത് അങ്ങോട്ടു നോക്കി നിന്ന് കരഞ്ഞു.
കുഞ്ഞൂട്ടൻ നമ്പൂരി പിറ്റേന്ന് രാവിലെ വൈദ്യരെ വിളിച്ചു കൊണ്ടുവന്നു.
" അധിക നാളില്ല." എന്നയാൾ പറഞ്ഞെങ്കിലും
എന്തൊക്കെയോ മരുന്നുകൾ പറഞ്ഞു കൊടുത്തേൽപിച്ചാണ് മടങ്ങിയത്
വാലിയക്കാരി അതെല്ലാം ചിട്ടയോടെ എടുത്ത് കൊടുത്തെങ്കിലും
"പെലേനെ ശുശ്രൂഷിക്കാൻ വയ്യാ''ന്ന് അവർ സദാ ആവലാതിപ്പെട്ടു കൊണ്ടിരുന്നു.
ദേവി അതു കേട്ടില്ലെന്ന് നടിച്ചു.
"സുഖമായോ അപ്പാ " എന്ന് ചോദിക്കണമെന്ന് അവളുടെ ഉള്ളു പിടച്ചു.
അന്ന് രാത്രി ഉറങ്ങിക്കിടക്കുന്ന വാല്യക്കാരിയുടെ കണ്ണുവെട്ടിച്ചാണ് അവൾ കളപ്പുരയിലെത്തിയത്.
ഓരോ ചുവിടലും എവിടെ നിന്നോ ഒരു നീലക്കുറുക്കന്റ ഓരിയിടൽ അവൾ കേട്ടു .
പിടിക്കപ്പെടരുത് എന്ന് ഉള്ളം മന്ത്രിച്ചു.
അവൾ ചെല്ലുമ്പോൾ നരച്ച രാത്രി വെട്ടത്തിൽ അയാൾ കിടന്ന് ഊർദ്ധശ്വാസം വലിക്കുകയായിരുന്നു.
മകളുടെ കരയുന്ന മുഖത്തേക്ക് അയാൾ ജീവവായുവിന് ഏങ്ങി വലിക്കുന്നതിനിടയിലും അവിശ്വസനീയതയോടെ നോക്കി.
" അപ്പാ.. " അവൾ പൊട്ടിക്കരഞ്ഞ് കൊണ്ട് അയാളുടെ മേലേക്ക് വീണു.
അപ്പോഴേക്കും അയാൾ മരണത്തിലേക്ക് വഴുതിപ്പോയിരുന്നു.
കരഞ്ഞു തീർന്നപ്പോൾ നിശ്ചലമായ ആ ശരീരത്തിൽ നിന്നും ദേവി അകന്നു മാറ്റി.
ഒരു നിമിഷം തന്നിലെ കാപട്യം വെളിപ്പെട്ടുവോ എന്ന് അവൾ വല്ലാതെ ഭയന്നു.
അരിച്ചരിച്ച് അവൾ ചുറ്റും നോക്കി.
ആരും കണ്ടില്ല ... ആരും ..
ഒന്നുമറിയാത്തത് പോലെ
ദേവി തന്റെ വീടിന് നേർക്ക് ഓടിപ്പോയി.
.... 000.........
ഷൈനി.

യിതാരെന്ന് പറഞ്ഞാണ്..

Image may contain: 1 person, smiling, playing a musical instrument and beard
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
---------------------------------------
കുറേക്കൊല്ലം മുൻപ് ഇന്ത്യൻ ഏകസ്പ്രസ് പത്രത്തിൽ ജോലി ചെയ്യുന്ന കാലത്ത്, തിരുവനന്തപുരം ഓഫീസിൽ ഇരുന്ന് എപ്പോഴോ ഫ്രീ ടൈം കിട്ടിയപ്പോൾ യേശുദാസിന്റെ ഒരു പോർട്രെയ്റ്റ് ആണോ കാരിക്കേച്ചർ ആണോ എന്നുറപ്പില്ലാത്ത ഒരു ചിത്രം വരച്ചു.
യേശുദാസ് ആണെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെങ്കിലും, പൊതുവെ വര പതിവില്ലാത്ത കൊണ്ടും ആരെങ്കിലും അത് കണ്ടത് കൊണ്ട് എനിക്കോ യേശുദാസിനോ യാതൊരു ഉപകാരവും ഇല്ലാത്തത് കൊണ്ടും ഞാൻ ആരെയും കാണിക്കാൻ പോയില്ല.
അല്പം കഴിഞ്ഞ് എന്തോ ഒരു മെയിന്റനൻസ് വർക്കുമായി തിരക്കിലായ ഞാൻ തിരികെ വന്നു നോക്കുമ്പോൾ എനിക്ക് ടേബിളിൽ കൊണ്ട് വെച്ചിട്ടുള്ള ചായ കാന്റീൻ കാരൻ ഈ ചിത്രം വെച്ച് അടച്ചു വെച്ചിരിക്കുന്നു...
കാര്യം, ആരെയും കാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എങ്കിലും ഈ വർക്ക് ഇങ്ങനെ ചെയ്തു കണ്ടപ്പോ എന്റെ നെഞ്ച് പൊട്ടിപ്പോയി. സങ്കടം കാരണം ഞാൻ ഒരുതരം പരാതി പോലെ കൂടെ ഇരിക്കുന്ന ഒരു സുഹൃത്തിനോട് പറഞ്ഞു.
എന്റെ പരാതി കേട്ട സുഹൃത്ത് എന്റെ കൈയിൽ നിന്നും ചിത്രം വാങ്ങി നോക്കി. തുടർന്ന് എന്നെയും നോക്കി. ചിത്രത്തെയും എന്നെയും മാറി മാറി നോക്കി... പിന്നെ ചിത്രം ഇടം കൈയിലേക്ക് മാറ്റി വലം കൈ കൊണ്ട് എനിക്കൊരു ഷെയ്ക് ഹാൻഡ് തന്നു. കൂടെ ഒരു കമന്റും.
"ദാസേട്ടനെ ഫോട്ടോ എടുത്ത് വെച്ച പോലെ തന്നെ കേട്ടാ...."
പിന്നെ, ഒരു പ്രകോപനവും ഇല്ലാതെ അറ്റണ്ടർമാരെ വിളിക്കാൻ ഉദ്ദേശിച്ചുള്ള ബെൽ അടിച്ചു.
എന്തോ അത്യാവശ്യ കാര്യം എന്ന മട്ടിൽ വന്ന പിച്ചുമണി എന്ന തമിഴൻ അറ്റൻഡർ, ഇദ്ദേഹത്തിന്റെ കൈയിൽ ഇരുന്ന ചിത്രം നോക്കി ആരാ എന്താ എന്ന് പോലും അറിയാതെ ഒറ്റ അഭിപ്രായം വെച്ചു കൊടുത്തു.
"ആഹാ... പെരിയവർ പടം.. റൊമ്പ പ്രമാദം... സൂപ്പറാ പണ്ണിയിരുക്കെ"
പിന്നെ പടവും കൈയിലെടുത്ത് എനിക്ക് എന്തെങ്കിലും പറയാൻ കഴിയും മുൻപ് അടുത്ത ഡിപ്പാർട്ട്മെന്റുകളിലേക്ക്‌ എന്തൊക്കെയോ ഒച്ചകൾ പുറപ്പെടുവിച്ച് ഓടിപ്പോയി...
അൽപ സമയം കൊണ്ട് തന്നെ ഓഫീസിൽ ഉള്ള ഒട്ടു മിക്കവാറും ആളുകൾ റൊമ്പ പ്രമാദമാന യേശുദാസിനെ കണ്ട് ആഹ്ലാദിച്ചു. ഒറ്റയ്ക്കും തെറ്റയ്ക്കും ഓരോരുത്തരായി വന്ന് എന്നെ അഭിനന്ദിച്ചിട്ടു പോയി. യൂണിറ്റ് മാനേജർ പോലും വന്ന് എന്നെ അഭിനന്ദിച്ച സ്ഥിതിക്ക് ഞാൻ അത്യാവശ്യം തെറ്റില്ലാത്ത ഒരു സംഭവം ആണെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങി..
ഇതിനിടെ പിച്ചുമണി ഡ്യൂട്ടി കഴിഞ്ഞ് പോകാറായി. പോകും മുൻപ് ചിത്രം ഭദ്രമായി എന്നെ തിരിച്ചെൽപ്പിച്ച് വീണ്ടും ഒരു ഷെയ്ക് ഹാൻഡ് കൂടി തന്ന് ചരിതാർഥനായി.
അല്പം കൂടി കഴിഞ്ഞപ്പോൾ ഈ ചിത്രം ആദ്യം കണ്ട സഹപ്രവർത്തകൻ ഡ്യൂട്ടി കഴിഞ്ഞ് പോയ ഒഴിവിൽ, വിജയൻ നായർ എന്ന ഒരു സൂപ്പർ വൈസർ ഡൂട്ടിയ്ക്കായി വന്നു.
ഇത്രയും പേര് കണ്ട് അഭിനന്ദിച്ച ഒരു ചിത്രമിതാ... വേണമെങ്കിൽ എന്നെ അഭിനന്ദിച്ചിട്ട്‌ പൊയ്ക്കോ എന്ന മട്ടിൽ ഞാൻ മുഖം അല്പം കോടിച്ച് തികഞ്ഞ പുച്ഛത്തോടെ ചിത്രം വിജയൻ നായർക്ക് നീട്ടി.
"എന്തരിത്?"
"ഒരു ചിത്രം വരച്ചതാ.."
"ആഹാ... യിതാര് പടത്തില്?"
ഞാൻ മിണ്ടിയില്ല. വേണെങ്കിൽ കണ്ടുപിടിച്ചോട്ട്‌ എന്ന മട്ടിൽ ഇരുന്ന് കൊടുത്തു.
വിജയൻ നായർ കാഴ്ച പ്രശ്നം ഉള്ളവരുടെ പോലെ ചിത്രം വെളിച്ചത്തിന് നേരെ പിടിച്ചു. പിന്നെ കണ്ണിൽ നിന്ന് അകത്തി പിടിച്ചു. തല അകത്തിപ്പിടിച്ചു..
നന്നായി മനസ്സിരുത്തി നോക്കിയ ശേഷം പറഞ്ഞു....
"നമ്മടെ ഓവർ ബ്രിഡ്ജീന്ന് തമ്പാനൂര് പോണ വഴീക്കെടക്കണ രാഗം ന്നൊരു കാസറ്റ് കട കണ്ടിട്ടൊണ്ടാ നിങ്ങള്?"
"ഉവ്വ്. കണ്ടിട്ടുണ്ട്"
"അയിന്റെ മുന്നിലും ഇത്രേം തന്നെ വൃത്തികേടായിട്ട്‌ യേസാസിനെ വരച്ച് വെച്ചിട്ടൊണ്ട്!"
തലയുടെ കൃത്യം മെഡുല്ല ഒബ്ലാംകട്ട ഭാഗത്ത് ഒരടി കിട്ടിയ പോലെ ഞാൻ ഇരിക്കുന്നതിനിടെ, യാതൊരു പ്രകോപനവും കൂടാതെ വിജയൻ നായർ അറ്റൻഡർമാരെ വിളിക്കാനുള്ള ബെൽ അടിച്ചു..
എന്തോ അത്യാവശ്യ കാര്യം എന്ന മട്ടിൽ ഓടി വന്ന മധു എന്ന അറ്റൻഡറിനോട് നായർ ഈ ചിത്രം കൊടുത്ത് അനുബന്ധമായി ഇവ്വിധം ചോദിച്ചു.
"യിതാരെന്ന് പറഞ്ഞാണ്.."
ഇദ്ദേഹത്തിന്റെ കൈയിൽ നിന്ന് ചിത്രം വാങ്ങി എന്നെയും ചിത്രത്തെയും തലങ്ങും വിലങ്ങും നോക്കി ഒരു രഹസ്യം കണ്ടു പിടിച്ച പോലെ മധു ചോദിച്ചു...
"ഷഫീക്കിനെ വരച്ചെയാണാ?"
ചാണകത്തിൽ ചവിട്ടിയ പോലെ ഇരിക്കുന്ന എന്റെ മുഖത്ത് നോക്കി മധു ഒന്നുകൂടി ചോദിച്ചു..
"കാണിക്കട്ടാ?"
=============Rajeev Panicker
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!

പുതുപ്പെണ്ണും.. ഗുഡ് ഡേ ബിസ്ക്കറ്റും


നാല് വർഷത്തെ പ്രണയവും.. തല്ല് കൂടലും. നിരാശയും എല്ലാം കഴിഞ്ഞു ഞങ്ങൾ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. അടുത്ത ദിവസം രാവിലെ 4 മണിക്ക് ഉറക്കം ഞെട്ടി ഉണർന്ന എനിക്ക് ആകെ പാടെ കൺഫ്യൂഷൻ ആയിരുന്നു. എത്ര മണിക്ക് എണീക്കണം, എങ്ങനെ പെരുമാറണം, അമ്മയ്ക്ക് ഇപ്പോഴും എന്നോട് പരിഭവം കാണുമോ അങ്ങനെയെല്ലാം... അമ്മ അതിരാവിലെ എണീറ്റു എല്ലാ ജോലികളും ചെയ്യുന്ന കൂട്ടത്തിൽ ആണെന്ന് ബിജു ഏട്ടൻ പറഞ്ഞു നേരത്തേ അറിയാം.
എന്ത് ചെയ്യണം ന്ന് ആലോചിച്ചു കുറച്ചു നേരം കിടന്നു.. കൂർക്കം വലിച്ചു ഉറങ്ങുന്ന കെട്ടിയോനെ വിളിച്ചു എണീപ്പിച്ചു ചോദിച്ചാലോ..
ഹേയ്, വേണ്ട.. വേണ്ട.. അത് ചിലപ്പോൾ എനിക്ക് എട്ടിന്റെ പണി തരും. പെട്ടെന്ന് തന്നെ ഞാൻ എന്റെ ആ ചിന്ത മാറ്റി. പതിയെ എണീറ്റു ഡോർ ൻറെ അടുത്ത് പോയി ചെവി കൂർപ്പിച്ചു നോക്കി. ശബ്ദം വല്ലതും കേൾക്കുന്നുണ്ടോ? ഇല്ല.. ഒന്നും ഇല്ല.. അല്ലെങ്കിലും അടുക്കളയിൽ നിന്ന് ശബ്ദം ഇത്രടം വരെ കേൾക്കില്ല.
പതിയെ താഴെ ഇരുന്നു ഡോറിന്റെ അടിയിലൂടെ ഹാളിൽ പ്രകാശം വല്ലതും ഉണ്ടോ ന്ന് നോക്കി.. രക്ഷയില്ല മൂക്ക് നിലത്തു മുട്ടിയത് മിച്ചം.
വീണ്ടും ഞാൻ ബിജു ഏട്ടനെ നോക്കി... ഹും.. ഈ കഷ്ടപ്പാട് വല്ലതും ആ മനുഷ്യൻ അറിയുന്നുണ്ടോ? .. കല്യാണം കഴിച്ചു പെണ്ണുങ്ങൾ ആണുങ്ങളുടെ വീട്ടിൽ വരണം എന്ന രീതിയേ മാറ്റി തിരിച്ചു ആണുങ്ങളെ പെണ്ണുങ്ങളുടെ വീട്ടിൽ കൊണ്ട് വരണം. എങ്കിൽ എന്ത് മാത്രം പ്രശ്നങ്ങൾ സോൾവ് ആയേനെ.
ഇപ്പോൾ തന്നെ കണ്ടില്ലേ... തന്നിഷ്ടക്കാരിയും ധിക്കാരിയുമായ ഞാൻ (മറ്റുള്ളവർ പറയുന്നത് )ഈ കൊച്ചു വെളുപ്പാൻ കാലത്തു കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ.. ശിവനെ... ഇനിയുള്ള കാലം ന്നെ കാത്തോളണേ...
പെട്ടെന്ന് തൊട്ടപ്പുറത്തെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു. ഒരാൾ മെല്ലെ നടക്കുന്നു. അത് അമ്മ തന്നെ ആകും. ഇപ്പോൾ ചെന്നാൽ അമ്മയുടെ കൂടെ ഞാനും എണീറ്റു എന്നുള്ള നല്ല പേര് കിട്ടും. "പുത്തനച്ചി പുരപ്പുറം തൂക്കും" ന്നൊക്കെ ചില അസൂയാലുക്കൾ പറയുമായിരിക്കും. നുമ്മക്ക് അതൊന്നും വിഷയം അല്ലല്ലോ.
അങ്ങനെ പതിയെ വാതിൽ തുറന്നു ഞാനും അമ്മയ്ക്ക് പുറകെ പൂജ മുറിയുടെ നേരെ വച്ചു പിടിച്ചു. അവിടെ വച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിൽ കൈ കൂപ്പി പ്രാർത്ഥിച്ചു നിന്ന അമ്മയ്ക്ക് പിറകിലായി കണ്ണടച്ച് കൈ കൂപ്പി സ്ഥാനം പിടിച്ചു.
"ന്റെ അമ്മോ..." ഒരലർച്ച കേട്ടാണ് ഞാൻ കണ്ണു തുറന്നത്. നോക്കുമ്പോൾ പുറകിൽ എന്നെ കണ്ടു, പേടിച്ചു നിൽക്കുകയാണ് അമ്മ. ഇങ്ങനെ ഒരു സാധനം യാതൊരു ശബ്ദ കോലാഹലും ഉണ്ടാക്കാതെ ഇത്ര രാവിലെ എണീറ്റ് വരും ന്ന് അവർ കരുതി ഇല്ലല്ലോ...
"കുട്ടി ഇത്ര രാവിലെ എണീക്കും ന്ന് ഞാൻ കരുതിയില്ല. ".
"എനിക്ക് അതൊക്കെ ശീലം ആണ് അമ്മേ"..ഞാൻ വളരെ ഭവ്യതയോടെ പറഞ്ഞു. പോയി കിടന്നോളു.. ഇത്തിരി കഴിഞ്ഞു എണീറ്റാൽ മതി എന്ന അടുത്ത വാചകത്തിനു കാതോർത്തു കാത്തിരുന്ന എന്നോട്.. അമ്മ ചോദിച്ചു."അടുക്കളയിൽ കയറി ശീലം ഉണ്ടോ? "
പിന്നില്ലേ... എന്റെ വീട്ടിൽ മാത്രം അല്ല എല്ലാ വീട്ടിലും എനിക്ക് ഇഷ്ടം അടുക്കള ആണ് ന്നൊക്കെ പറഞ്ഞു തകർക്കണം ന്ന് ഉണ്ടായിരുന്നു എങ്കിലും ഉവ്വ് എന്ന ഒരൊറ്റ മറുപടിയിൽ അത് നിർത്തി.
എങ്കിൽ പോയി കുളിച്ചിട്ട് വരൂ.... ദേ കിടക്കുന്നു കഞ്ഞിയും കലവും.. ഈ വെളുപ്പാൻ കാലത്തു കുളിക്കാനോ.. ദൈവമേ.. ശ്രീ പദ്‌മനാഭാ ന്നെ പരീക്ഷിക്കല്ലേ... ഞാൻ അങ്ങ് സ്റ്റേറ്റ് ഗവണ്മെന്റ് ഇൽ തന്നെ പിടിച്ചു.
പക്ഷേ ഏറ്റില്ല.. അങ്ങനെ ഞാൻ കുളിച്ചു സുന്ദരി ആയി അടുക്കളയിൽ ചെന്ന് അമ്മയോട് ചോദിച്ചു ഞാൻ എന്താ അമ്മേ ചെയ്യണ്ടേ. " ചായ ഇട്ടു വച്ചിട്ടുണ്ട്.. അത് കുടിച്ചിട്ട് ആവാം ബാക്കി ജോലി". ഹോ ! ആശ്വാസം.. അമ്മ നല്ല സ്നേഹത്തിൽ തന്നെ ആണ്.
ഗ്ലാസിൽ പകർന്നു കിട്ടിയ ചായ ചുണ്ടോട് അടുപ്പിച്ചപ്പോൾ ആണ് എനിക്ക് ആ സത്യം മനസ്സിലായത്. ചായ കുറച്ചു തണുത്തിട്ടുണ്ടോ? ഹരികൃഷ്ണൻസിലെ ഗുപ്തനെ പോലെ ചൂട് ചായ ഊതി ഊതി കുടിച്ച് അല്ലേ എനിക്കും ശീലം..
ആകെ ധർമ്മസങ്കടത്തിൽ ആയല്ലോ ഈശ്വരാ. അമ്മ ആദ്യം ആയി ഉണ്ടാക്കി തന്ന ചായ ആണ്. അതിനു ചൂടില്ല, ചൂടാക്കി ക്കോട്ടേ ന്നൊക്കെ ചോദിച്ചാൽ അഹങ്കാരം ആവോ?. അമ്മ ആണെങ്കിൽ കൂളായി കുടിക്കുന്നു. എന്നോട് എന്തൊക്കെയോ കാര്യങ്ങൾ പറയുന്നതിനിടയിൽ ചായ കുടിക്കു..അത് തണുക്കും ..ന്നൊക്കെ പറയുന്നുണ്ട്.
ഞാൻ ആണെങ്കിൽ ആകെ വിമ്മിഷ്ടപെട്ട് ഇരിക്കുവാ ചായ പതുക്കെ കുടിക്കുന്നത് ആയി ഭാവിച്ചു ഞാൻ അവിടെ ഇരുന്നു.
ഓരോ അവസ്ഥ. ഒരു ദിവസം എത്ര ചായ വേണമെങ്കിലും കുടിക്കുന്ന, മറ്റൊന്നും കഴിക്കാതെ ചായ കുടിച്ച് മാത്രം ജീവിക്കേണ്ടി വന്നാലും സന്തോഷിക്കുന്ന ഞാൻ, ബാറിൽ കുടിയൻ മാർ ബ്രാണ്ടി ഗ്ലാസും നോക്കി ഇരിക്കുന്നത് പോലെ ഇരിക്കുന്നു. ഒരു വ്യത്യാസം മാത്രം അവർ അത് കുടിച്ചാൽ തീർന്നു പോകോല്ലോ ന്ന് ആലോചിച്ചു വിഷമിക്കുമ്പോൾ ഞാൻ എങ്ങനെ കുടിക്കാതെ തീർക്കാം ന്ന് ആലോചിക്കുന്നു. ഈശ്വരാ.. ശത്രുവിന് പോലും ഇങ്ങനെ ഒരു അവസ്ഥ വരുത്തല്ലേ.
ഒരു ബിസ്കറ്റോ.. ഇച്ചിരി മിസ്ച്ചറോ.. വേണ്ട ഒരു പപ്പടമോ. അങ്ങനെ തൊട്ട് കൂട്ടാൻ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ അത് എങ്ങനെ എങ്കിലും അകത്താക്കാമായിരുന്നു. രാവിലെ എണീറ്റ് വെറും വയറ്റിൽ ഇങ്ങനെ ചായ കുടിച്ചു ശീലം ഇല്ല. അത് തണുത്തത് ആണെങ്കിൽ പറയുകയും വേണ്ട. വീട്ടിൽ ആകുമ്പോൾ കൊറിക്കാൻ എന്തെങ്കിലും കാണും.
ഇതിപ്പോ എങ്ങനാ ചോദിക്കുന്നത്? അപ്പോഴേക്കും അമ്മ ചായ കുടി കഴിഞ്ഞു എണീറ്റു. ആ തക്കത്തിന് ഞാൻ ആ ബ്രാണ്ടി.. അല്ല ചായ മുഴുവൻ ഒറ്റ വലിക്ക് കുടിച്ചു തീർത്തു. എന്നിട്ട് " ഹെന്റമ്മോ "(അറിയാതെ പുറത്തു വന്നതാ)ന്നൊരു ആശ്വാസ ശബ്ദവും.
പിന്നെ നോക്കുമ്പോൾ അകത്തേക് പോയ ചായ മുഴുവൻ അതേ സ്പീഡിൽ പുറത്തേക്കു വരാൻ വെമ്പൽ കൊള്ളുന്നു. മൂക്കും വായും പൊത്തി പിടിച്ചു വാഷ് ബേസിൻ ലക്ഷ്യമാക്കി നടന്ന ഞാൻ പെട്ടെന്ന് ബ്രേക്ക്‌ ഇട്ടു.
കല്യാണം കഴിഞ്ഞു ആദ്യ രാത്രി കഴിയുമ്പോഴേക്കും പെണ്ണ് വാൾ വച്ചാൽ? പ്രണയ വിവാഹം ആയത് കൊണ്ട് എന്തായാലും പറയുകയും വേണ്ട. പാടില്ല... "അടങ്ങു ഒപിആറേ ". ഞാൻ എന്റെ വായ പൊത്തി പിടിച്ചു പറഞ്ഞു.
എന്തായാലും തുടക്കം കൊള്ളാം... തണുത്ത ചായ.. ജീവിതവും ഇത് പോലെ തണുപ്പൻ ആകുമോ എന്തോ.. ശേഷം ഞാൻ എന്റെ മറ്റു ജോലികളിൽ വ്യാപൃതയായി. രാവിലെ ബ്രേക്ഫാസ്റ് കഴിക്കുന്നത് വരെ ആ ചായ വയറ്റിൽ നിന്നും പുറത്തു ചാടാൻ വെമ്പൽ കൊള്ളുകയും ഞാൻ അതിനെ തടഞ്ഞു നിർത്തുകയും ചെയ്തു കൊണ്ടിരുന്നു.
സന്ദർഭവും സൗകര്യവും ഒത്തു വന്നപ്പോൾ ഞാൻ എന്റെ പ്രിയ ഭർത്താവിനോട് കാര്യം പറഞ്ഞു.. എല്ലാം കൊള്ളാം പക്ഷേ രാവിലെ എണീറ്റു വെറും വയറ്റിൽ ചായ കുടിക്കാൻ പറ്റില്ല. "ചായ കുടിക്കണ്ട പ്രശ്നം തീർന്നില്ലേ ".മറുപടി പെട്ടെന്ന് ആയിരുന്നു.
തോറ്റു പിന്മാറാൻ ഞാൻ ഒരുക്കം അല്ലായിരുന്നു. "പറ്റില്ല, എനിക്ക് ചായ കുടിക്കണം. ഇല്ലെങ്കിൽ തല വേദനിക്കും. അതിന്റെ കൂടെ രണ്ട് ബിസ്ക്കറ്റ് വേണം..അല്ലാതെ കുടിച്ചാൽ ശര്ദിക്കാന് വരും. "
"ന്ദ്? "..അതുവരെ കാണാത്ത ഒരു ജീവിയെ നോക്കുന്ന രീതിയിൽ ഏട്ടൻ എന്നെ തുറിച്ചു നോക്കി. "ഇവിടെ ആർക്കും രാവിലെ എണീറ്റു ബിസ്ക്കറ്റ് തിന്നുന്ന ശീലം ഒന്നും ഇല്ല. ഒരു സ്ഥലത്തു ചെന്നാൽ അവിടുത്തെ രീതികൾ അനുസരിച്ചു പെരുമാറാൻ പഠിക്കണം.അതാണ് വേണ്ടത്.അങ്ങനെ ആയിരിക്കണം ഒരു ഉത്തമയായ പെണ്ണ്. " ഇത് പറയുമ്പോൾ എന്റെ ഭർത്താവിന്റെ മുഖത്ത് ഒരു ദിവ്യ ചൈതന്യം കളിയാടുന്നത് ആയി എനിക്ക് തോന്നി. ഹിമാലയത്തിൽ തപസ്സു അനുഷ്ടിച്ച ഏതോ യോഗി വര്യൻ എനിക്ക് ഉപദേശം നൽകാൻ എന്റെ മുന്നിൽ വന്നിരിക്കുന്നു. കൈ കൂപ്പാതെ ഇരിക്കാൻ ആകുമായിരുന്നില്ല ഈ പാവം പ്രിയക്ക്.
"അല്ലയോ മുനിശ്രേഷ്ഠാ അങ്ങ് പറയുന്നത് നമുക്ക് മനസ്സിലാകാതെ അല്ല.. പക്ഷേ ഒരു സംശയം ബാക്കി ഉണ്ട്. താലി കെട്ടി ഇരുപത്തിനാലു മണിക്കൂർ ആയിട്ടില്ല. രാവിലെ ചായയുടെ ഒപ്പം രണ്ടു ബിസ്ക്കറ്റ് വേണം എന്ന എന്റെ നിസ്സാര ആവശ്യം പോലും നടത്തി തരാൻ പറ്റാത്ത അങ്ങ് ഇനിയുള്ള കാലം ബാക്കി ആഗ്രഹങ്ങൾ എങ്ങനെ ആണ് സാധിച്ചു തരാൻ പോകുന്നത്? "

മറുപടി ആയി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് എന്റെ ഹൃദയത്തിന്റ ഉടമ പറയുവാ..ഇവിടെ ബിസ്ക്കറ്റ് ഉണ്ടോ ന്ന് എനിക്ക് അറിയില്ല ന്ന്. എനിക്ക് ഇതൊന്നും കഴിച്ചു ശീലം ഇല്ലാന്ന്. ഇത് ഇപ്പോൾ നിന്റെ വീട് അല്ലേ ഇവിടെ ഉള്ള സാധങ്ങൾ എവിടെ ഉണ്ടെന്ന് നീ തന്നെ കണ്ടു പിടിക്കണം. അല്ലെങ്കിൽ അമ്മയോട് ചോദിച്ചു മനസിലാക്കി ക്കൂടെ?.പിന്നെ ഒരു കാര്യം ഞാൻ പറഞ്ഞില്ലന്ന് വേണ്ട. നീ ഇങ്ങനെ ബിസ്ക്കറ്റ് ഒക്കെ രാവിലെ കഴിക്കുന്നത് കണ്ടാൽ അമ്മയ്ക്ക് ഒരു ബാഡ് ഇമ്പ്രെഷൻ ഉണ്ടാവാൻ സാധ്യത ഉണ്ട്.
ഡിറ്റക്റ്റീവ് മനസ്സ് എന്റെ കൂടപ്പിറപ്പ് ആയത് കൊണ്ട് കണ്ടു പിടിക്കുക എന്ന കാര്യം ഞാൻ ഏറ്റെടുത്തു. വീട്ടിൽ മണവാട്ടിയെ കാണാൻ വന്ന അയല്പക്കത്തെ ഒന്ന് രണ്ടുപേർക്ക് ചായ കൊടുക്കുന്നതിനിടയിൽ ഞാൻ എന്റെ കൂട്ടുകാരനെ കണ്ടെത്തി...
കല്യാണ വീട് ആയത് കൊണ്ട് പല പല വെറൈറ്റി സാധനങ്ങളുംഉണ്ടായിരുന്നു. പക്ഷേ എന്നെ ആകർഷിച്ചത് ആ ഓറഞ്ച് കളർ പാക്കറ്റിൽ ചെറു പുഞ്ചിരിയോടെ ഇരുന്ന മ്മടെ സ്വന്തം "നല്ല ദിവസം "ആയിരുന്നു....
എന്നെ കണ്ടപ്പോൾ ഉള്ള അവന്റെ സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റില്ല. അതുവരെ ആരുടേയും കരസ്പർശം ഏറ്റിട്ടില്ല ന്ന് അവനെ കണ്ടപ്പോഴേ മനസ്സിലായി. നാളെ രാവിലെ വരെ നീ ഒന്ന് ക്ഷമിക്കു കുട്ടാ.. നിന്നെ ഞാൻ എടുത്തോളാം. ഇപ്പോൾ കൈ വയ്ക്കാൻ എനിക്ക് അനുവാദമില്ല.. ഞാൻ അവനോടു രഹസ്യമായി പറഞ്ഞു.
ആദ്യത്തെ ദിവസത്തെ ആവേശം ഒന്നും രണ്ടാം നാൾ ഉണ്ടായിരുന്നില്ല. എണീക്കാൻ വൈകി. കുളിച്ചു ചെല്ലുമ്പോൾ അമ്മ, അമ്മയ്ക്ക് കുളിക്കാൻ ഉള്ള ചൂട് വെള്ളം പാത്രത്തിൽ പകർത്തി കൊണ്ടിരിക്കുന്നു. ഇന്നലത്തെ പോലെ ചായ കുടിക്കാനും.. അടുപ്പിൽ ഇരുന്ന ഇഡ്ഡലി വെന്താൽ എടുത്തു വയ്ക്കാനും പറഞ്ഞിട്ട് അമ്മ കുളിക്കാൻ പോയി.
ഇത് തന്നെ പറ്റിയ തക്കം.ഞാൻ ചായ എടുത്തു ചൂടാക്കാൻ വച്ചു. എന്നിട്ട് നേരെ ഡൈനിങ്ങ് റൂമിൽ ചെന്ന് പ്ലാസ്റ്റിക് കണ്ടെയ്നറിൽ നിന്ന് അവനെ പുറത്തു എടുത്തു. അമ്മ വരുന്നതിനു മുൻപ് ആ പരിപാടി അങ്ങ് തീരത്തേക്കണം. കവർ തുറന്നു എന്റെ വലതു കൈയിലെ ചൂണ്ട് വിരലിനും പെറുവിരലിനും ഇടയിൽ എത്ര എണ്ണം കൊള്ളുമോ.. അതിന്റെ പകുതി കൈക്കലാക്കി.. പിന്നെ പാക്കറ്റ് യഥാസ്ഥാനത്തു തിരിച്ചു വച്ചു.
.ഇഡ്ഡലി ആവാൻ ഇനിയും സമയം ഉണ്ട്. ഞാൻ പതിയെ ഡൈനിങ്ങ് ടേബിളിൽ സ്ഥാനം പിടിച്ചു. പെട്ടെന്ന് എന്റെ അതിബുദ്ധി ഉണർന്നു. എനിക്ക് ഒരു തോന്നൽ ഇനി അമ്മ എങ്ങാൻ വേഗം കുളി കഴിഞ്ഞു വന്നു ഇത് കണ്ടാലോ. എന്തായിരിക്കും എന്നെപ്പറ്റി കരുതുക? രാവിലെ തന്നെ.....
ഒരു കാര്യം ചെയ്യാം പതിയെ ബെഡ്‌റൂമിലേക് വച്ചു പിടിച്ചു. അവിടെ ഇരുന്നു ഫിനിഷ് ചെയ്തിട്ട് പുറത്തു വന്നാൽ മതി. ചായ ഗ്ലാസ്‌ കൈയിൽ കണ്ടാലും കുഴപ്പമില്ല. ബിസ്ക്കറ്റ് കാണാതെ ഇരുന്നാൽ മതി.
ഭാഗ്യം ചേട്ടായി നല്ല ഉറക്കത്തിൽ ആണ് അതും കമിഴ്ന്നു കിടന്ന്. ഞാൻ കട്ടിലിൽ ഒരു മൂലയിൽ സ്ഥാനം പിടിച്ചു. ഒരു സേഫ്റ്റിക്ക്‌ വേണ്ടി റൂമിൽ ലൈറ്റ് ഓൺ ചെയ്തില്ല. എന്നിട്ട് പതിയെ ബിസ്ക്കറ്റ് ഒരെണ്ണം എടുത്തു ചായയിൽ മുക്കി കഴിക്കാൻ തുടങ്ങി.ഒരു രണ്ടെണ്ണം അകത്താക്കി കഴിഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് പുറകിൽ നിന്ന് ഒരു വിളി... "ഡീ... എന്തുവാടീ ഇരുട്ടത്ത് ഇരുന്നു പരിപാടി
ഓർക്കാപ്പുറത് ഉള്ള ആ അലർച്ചയിൽ ചായ ഗ്ലാസ്‌ എന്റെ കൈയിൽ നിന്നും താഴെ വീണു. ചില്ലു ഗ്ലാസ്‌ ആയിരുന്നു എങ്കിൽ ഒരു ശബ്ദത്തിൽ എല്ലാം അവസാനിച്ചേനെ. സ്റ്റീൽ ഗ്ലാസ്‌ ആയത് കാരണം അത് എത്രമാത്രം തലകുത്തി മറിയാമോ അത്രയും മറിഞ്ഞിട്ട് ആണ് നിന്നത്. എന്റെ നിഗമനം തെറ്റിയിരുന്നില്ല. അമ്മയുടെ കുളി കഴിഞ്ഞിരുന്നു. ഹോ.. ശബ്ദം കേട്ട് അമ്മയും റൂമിലേക്കു ഓടിയെത്തി..
ഞാൻ ലൈറ്റ് ഓൺ ചെയ്തു.വേഗം ഗ്ലാസ്‌ എടുത്തു. ബാക്കിയുള്ള ബിസ്ക്കറ്റ് അപ്പോഴും ആ മേശയിൽ എന്നെ നോക്കി നെടുവീർപ്പ് ഇട്ട് ഇരിക്കുന്നുണ്ടായിരുന്നു.കാര്യങ്ങളുടെ കിടപ്പ് മനസ്സിലായ ഏട്ടൻ തല വഴി പുതപ്പ് ഇട്ട് മൂടി ഒരൊറ്റ കിടത്തം. അതിനുള്ളിൽ കിടന്നു ആർത്തലച്ചു ചിരിക്കുവാണെന്നു മനസ്സിലാക്കാൻ എന്നിലെ സിബിഐ ക്ക്‌ വലിയ താമസം വന്നില്ല.
അടുത്ത ഊഴം അമ്മയ്ക്ക് ക്ലാരിഫിക്കേഷൻ കൊടുക്കുന്നത് ആയിരുന്നു. "അമ്മേ ഞാൻ ബിജു ഏട്ടനോട് സംസാരിച്ചു കൊണ്ട് ചായ കുടിക്കാം ന്ന് കരുതി.പക്ഷേ ബിജു ഏട്ടൻ എന്നെ പേടിപ്പിച്ചു. അപ്പൊ ഗ്ലാസ്‌ താഴെ വീണു. റൂം ഇപ്പോൾ വൃത്തിയാക്കാം. അമ്മ ഒന്നും പറയാതെ മെല്ലെ ബിസ്‌ക്കറ്റിലേക്ക് നോക്കി. ഞാൻ ഒരു വിഡ്ഢി ചിരി ചിരിച്ചിട്ട് പറഞ്ഞു രാവിലെ ചായ കുടിക്കുമ്പോൾ എന്തെങ്കിലും കഴിച്ചില്ലെങ്കിൽ ശര്ദിക്കാന് വരും.
ശരി. ശരി... അത് പറഞ്ഞാൽ പോരേ. ഡൈനിങ്ങ് റൂമിൽ വേറെയും ഒരുപാട് സാധനങ്ങൾ ഉണ്ടല്ലോ.ഇവിടെ വേറെ ആരും ഇതൊന്നും കഴിക്കില്ല. എന്തായാലും അതിനൊരാളായല്ലോ.. സമാധാനം ആയി. അത് പറയുമ്പോൾ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞോ.. ഹേയ്.. എനിക്ക് തോന്നിയത് ആവും.. അമ്മ മെല്ലെ അടുക്കളയിലേക് പോയി.
ഈ സമയം അത്രയും പുതപ്പിനുള്ളിൽ പതുങ്ങി കിടന്ന കെട്ടിയോനുള്ള ശിക്ഷ 4 ഇഡ്ഡലി കൂടുതൽ കഴിപ്പിച്ചു ഞാൻ നടപ്പാക്കി.
വാൽകഷ്ണം... കാലം കടന്നു പോയി. പുത്തനച്ചി പഴയത് ആയി. ചില ദിവസങ്ങളിൽ രാവിലെ എണീക്കൽ ഒക്കെ മാറി വൈകി എണീക്കാൻ തുടങ്ങി.ഇടയ്ക്ക് നേരം വൈകി എണീക്കുമ്പോ മുഖം വീർപ്പിക്കുന്ന അമ്മയോട് രാവിലെ ദേഷ്യം വരുന്നത് വിശപ്പിന്റെ അടയാളം ആണെന്നും രണ്ടു ബിസ്ക്കറ്റ് കഴിച്ചാൽ മാറാവുന്നതേ ഉള്ളൂ എന്നും കവിളത്തു പിടിച്ചു ഫിലോസഫി പറഞ്ഞു. അതും കഴിഞ്ഞു കുറേ നാളുകൾക്ക് ശേഷം ബ്രിട്ടാനിയ റെസ്ക്കിന്റെ പരസ്യം കണ്ട ഞാൻ ഞെട്ടിപോയി. എന്റെ അതേ വാചകം അവിടെ ഉപയോഗിച്ചിരുന്നു.ബിസ്ക്കറ്റ് നു പകരം റസ്‌ക് ആണെന്ന വ്യത്യാസമേ ഉള്ളു. എന്നെ സമ്മതിക്കണം ല്ലേ...
ശ്രീപ്രിയ ബിജു.

ചാ..ച്ചാ..ചൂ..ച്ചൂ.. ഹ്ഹ്... റൂ

Image may contain: Jolly Chakramakkil, eyeglasses, beard and closeup
( ജോളി ചക്രമാക്കിൽ )
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം ഒരു ദിവസം ക്ലാസ്സിൽ ഹെഡ്മിസ്ട്രസ്സ് വന്നു ഇങ്ങനെ പറഞ്ഞു
അടുത്തയാഴ്ച , അതായത് ഈ വരുന്ന നവംബർ 14 ന്
ശിശുദിനം കൊണ്ടാടുകയാണ് അന്നേദിവസം എല്ലാ കുട്ടികളും വെളുത്ത ഷർട്ടും വെളുത്ത ട്രൗസറും ഇട്ടു വരണം .
അസംബ്ലി കഴിഞ്ഞാൽ കലാപരിപാടികളും
ശേഷം പായസ വിതരണവും ഉണ്ടായിരിക്കും
കലാപരിപാടികളിൽ പങ്കെടുക്കേണ്ടവർ അവരവരുടെ പേരുകൾ ക്ലാസ്സ് ടീച്ചറെ ഏൽപ്പിക്കേണ്ടതാണ്
ഇതു കേട്ടപ്പോൾ ഏതൊരു കുട്ടിയിലും എന്ന പോലെ എന്നിലും ഒരു പരിപാടി അവതരിപ്പിക്കാനുള്ള മോഹം പുറംതോട് പൊട്ടിച്ച് വെളിയിൽ കറങ്ങി നടക്കാൻ തുടങ്ങി .കറങ്ങി കറങ്ങി തലചുറ്റി വീഴും മുമ്പേ ഞാൻ എൻറെ മോഹം അതേ സ്കൂളിലെ നഴ്സറി ടീച്ചറായ അമ്മയോട് പങ്കുവച്ചു.
"എസ് അമ്പിളി കഴിഞ്ഞാൽ
ശിശുദിനത്തിന് കലാപരിപാടികളുണ്ട്
എനിക്കും പേര് കൊടുക്കണം
" എസ് അമ്പിളിയോ ..?!
അസംബ്ലിയാണ്
നീ .എന്ത് പരിപാടി അവതരിപ്പിക്കാനാണ് …?
" ഞാൻ പതിനാലാം രാവുദിച്ചത് പാടി കൊള്ളാം.. !
വേണ്ട ... വേണ്ട ..എന്തിനാ പരിപാടി പിരിച്ചുവിടാനാണോ , പെറ്റതള്ള പോലും സഹിക്കില്ല …! നിന്റെ ഒരു പാട്ട് .
എന്നാ ഓട്ടംതുള്ളൽ ….!
അതൊന്നും വേണ്ട ശിശുദിനത്തെ പറ്റി ഒരു പ്രസംഗം പറഞ്ഞോ…
എന്നാൽ ഈ വക ചീള് കേസ് അമ്മ തന്നെ എഴുതി തരൂ …
100 പേജിൻറെ വരയിട്ട പുസ്തകത്തിൽനിന്നും ഒരു ഏട് കീറിയെടുത്ത് അമ്മ തന്നെ എഴുതി.
തലക്കെട്ട് ശിശുദിനം
താഴെ,
മാന്യ സദസ്സിന് വന്ദനം .
നമ്മുടെ പ്രിയങ്കരനായ ചാച്ചാ നെഹ്റുവിൻറെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്…
ചാച്ചാ നെഹ്റുവിന് കുട്ടികളും റോസാപ്പൂക്കളും വളരെ ഇഷ്ടമായിരുന്നു …
അങ്ങനെ ഇരുപുറവുമായി ഒരു പ്രസംഗം തയ്യാറായി അടുത്ത ദിവസങ്ങളിൽ അമ്മയുടെ വക തന്നെ പരിശീലനവും .
"മാന്യ സദസ്സിന് :എന്ന് പറയുമ്പോൾ രണ്ടു കൈകളും മലർത്തി പിടിക്കുകയും
വന്ദനം എന്നുപറയുമ്പോൾ കൈകൂപ്പി നെഞ്ചോടു ചേർക്കുകയും വേണം പിന്നെ ഇത്യാദി പല ആംഗ്യങ്ങളും പഠിപ്പിച്ചെടുത്തു .
പരിശീലന കാലത്ത് ആംഗ്യത്തിലും
വാച്യത്തിലും പ്രാഗൽഭ്യം തെളിയിച്ച്
ഞാനും നെഞ്ചു വിരിച്ചു നിന്നു .
പതിനാലാം തിയ്യതി പകൽ
ദേഹമെല്ലാം ചകിരി കൂട്ടി ഉരച്ചു കഴുകി വൃത്തിയാക്കി ആദ്യ കുർബാനയുടെ അന്ന് മാത്രം ധരിച്ച് അലമാരയിൽ പാറ്റഗുളികയോടൊപ്പം വിശ്രമിക്കുന്ന
വെളുത്ത ട്രൗസറും ഷർട്ടും
ഇടീച്ച്. നഴ്സറി ക്ലാസിലേക്ക് അമ്മയെന്നെ കൂട്ടിക്കൊണ്ടുപോയി അവിടെയാണ് എല്ലാവരുടെയും മേക്കപ്പ് റൂം . അവിടെന്ന്
കുട്ടിക്കൂറ പൗഡർ ആവോളം മുഖത്ത് വാരി പൊത്തി കണ്മഷി എടുത്ത് അത് കണ്ണുകളിൽ പുരട്ടി പൊതുവേ ചുരുണ്ടു കിടക്കുന്ന മുടി എണ്ണ വീഴ്ത്തി വലിച്ച്ചീകി നേരെയാക്കി ഒരു റോസാ പൂ ഷർട്ടിന്റെ പോക്കറ്റിൽ തുന്നി പിടിപ്പിച്ചു .അമ്മ നിവർന്നപ്പോഴാണ് രാധ ടീച്ചർ ആ വഴിക്ക് വന്നത് അവർ തന്റെ വാനിറ്റി ബാഗ് തുറന്നു ചുവന്ന ലിപ്സ്റ്റിക് എടുത്തെന്റെ ചുണ്ടിൽ അണിയിച്ച് ഇങ്ങനെ പറഞ്ഞു
" നന്നായി പറയണം ട്ടാ ..!
ചോദിക്കാനുണ്ടോ എന്നമട്ടിൽ തലകുലുക്കി ഞാനും നിന്നു .
നാലായി മടക്കിയ പ്രസംഗത്താൾ എൻറെ കയ്യിൽ തന്ന് അമ്മ പറഞ്ഞു
എന്തെങ്കിലും സംശയം വരുകയാണെങ്കിൽ ഇത് എടുത്തു നോക്കി വായിച്ചാൽ മതി ഒരു നാരങ്ങാ മിട്ടായി എടുത്ത് കയ്യിൽ വച്ചു തന്നിട്ട് പറഞ്ഞു പേടിക്കുകയൊന്നും വേണ്ട
സ്റ്റേജിന്റെ സൈഡിൽ ഞാനുണ്ടാവും.
എന്നും പറഞ്ഞ് പതിയെ വിക്ഷേപണത്തറയിലേയ്ക്ക് കൊണ്ടുപോയി
പ്രാർത്ഥനാ ഗാനവും ഒന്നു രണ്ടു കലാപരിപാടികളും കഴിഞ്ഞശേഷം എൻറെ പേര് വിളിക്കുകയുണ്ടായി നാലായി മടക്കിയ താള് പോക്കറ്റിൽ തന്നെ ഇല്ലേ എന്ന് ഉറപ്പു വരുത്തി ഉറച്ച കാലുകളോടെ മൈക്കിനു മുന്നിലേക്ക്
" മാന്യ സദസ്സിന് വന്ദനം "
പരിശീലിച്ചതിന്റെ ഇരട്ടി സ്പീഡിൽ ആദ്യവാചകം വലിച്ചെറിഞ്ഞു.
മുന്നിലെ ആൾക്കൂട്ടം ചെറുതായിട്ട് ഒന്ന് മങ്ങിയ പോലെ .
നമ്മുടെ പ്രി ... പ്രി ... ചാ...ച്ചാ ... ചു ...ച്ചൂ
ഹ് ഹ് റ് റു …
പല അക്ഷരങ്ങളും അണ്ണാക്കിലെ വെള്ളത്തോടൊപ്പം ആവിയായി പോവുകയാണ്.
ഇഡ്ഡലിയ്ക്ക് മാവ് അരച്ചത് പോലെ അത്രയും
നൈസായി അരച്ച വാചകങ്ങളാണ്
മണിപ്പുട്ടിന് കുഴച്ച പൊടിയുടെ കണക്ക്
കട്ട കട്ടയായി ഒറ്റയ്ക്കും തെറ്റയ്ക്കും തെറിച്ചു വരുന്നത്.
ചുവന്ന പാന്റും കള്ളിഷർട്ടും തൊപ്പിയും മുട്ടുകാലിൽ സിംബൽ വച്ചുകെട്ടി,
കഴുത്തിൽ തൂക്കിയ ഡ്രമ്മിൽ കോലും വച്ച്
കീ കൊടുത്താൽ മുട്ടുകാലുകൊണ്ട് സിംബലും കൈകൊണ്ട് ഡ്രമ്മും അടിക്കുന്ന
ഒരു ജോക്കർ പാവയുണ്ടായിരുന്നു
സിംബൽ വച്ചുകെട്ടിയാൽ എൻറെയും അവസ്ഥ ഇപ്പോൾ അതാണ്
ഹൃദയം നല്ല ശക്തിയിൽ അടിക്കുന്നതുകൊണ്ട് ഡ്രമ്മിന്റെ ആവശ്യമില്ല
പീച്ചി ഡാമിൽ ഷട്ടർ തുറക്കുന്നത് കാണാൻ പോയത് ഒരു ഓർമ്മയായി വേട്ടയാടാൻ തുടങ്ങി.
തിരിഞ്ഞു നോക്കുമ്പോൾ അമ്മ കൈകൊണ്ട് ആക്ഷ്ൻ കാണിക്കുന്നുണ്ട് "പോക്കറ്റിൽ കയ്യിട് .!!!
വിറകരങ്ങളോടെ പോക്കറ്റിൽ കയ്യിട്ട് താൾ പുറത്തെടുക്കുമ്പോൾ
അറിയാതെ നാരങ്ങാ മിട്ടായി നിലത്തുവീണു
പ്രസംഗം പോയതിൽ വിഷമമില്ലായിരുന്നു
നാരങ്ങാ മിട്ടായി താഴെ വീണത്
സഹിക്കാവുന്നതിലുമപ്പുറമായിരുന്നു
അണപൊട്ടി ഒഴുകിയ കണ്ണീരോടെ താൾ അവിടെ ഉപേക്ഷിച്ച് അണിയറയിലേക്ക് ഓടിയൊളിച്ചു..
….മാന്യവായനക്കാർക്ക് വന്ദനം
ഏവർക്കും ശിശുദിനാശംസകൾ .!!
#
" അതെ .! ഇന്ന് എന്താ ദിവസം എന്നറിയോ..?
"ജി " യാണ് വാമഭാഗം
" ശിശുദിനം …
" ഓ …. ശിശു ന്റെ മാത്രമല്ല
എന്റേം കൂടി ദിനമാണ്. :
" ങ്ങാഹാ .. ജീ ... ഹാപ്പി ... ബർത്ത് ഡെ …!
" ഓ ... കാപ്പി ... വറുത്ത ഡെ ..!
ഒരു നുള്ളു സ്വർണ്ണം
പുതുതായി വാങ്ങിത്തരാൻ ഒന്നും പറഞ്ഞിട്ടില്ല ...ആ പണയം വെച്ചത് ഒന്ന് എടുത്ത് തന്നാൽ കണ്ടിട്ടു തിരിച്ചു തരാമായിരുന്നു…!!
" ഇതാണ് ഞാൻ എല്ലാ നവംമ്പർ 14 - ഉം
പേടിക്കാൻ കാരണം .
"ഒരു നാരങ്ങാ മിട്ടായി കിട്ടിയിരുന്നെങ്കിൽ ..!!!
2019 - 11 - 14
ജോളി ചക്രമാക്കിൽ

കോഴിമുട്ട കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റും?

Image may contain: 1 person
കഥ:-
നാലാം ക്ലാസിൽ ഭക്ഷ്യ ശൃംഖല പഠിപ്പിക്കുന്നതിനിടയിൽ പെട്ടന്നാണ് ബാലകൃഷ്ണൻ മാഷ് അത് ചോദിച്ചത്.
കുട്ടികൾ എല്ലാവരും പെട്ടൊന്നൊന്ന് അമ്പരന്നു.കോഴിമുട്ട കൊണ്ട് എന്തൊക്കെയാ ചെയ്യാൻ പറ്റുക? എല്ലാവരും പരസ്പരം നോക്കി. ഉടനെ തന്നെ മുന്നിലെ ബെഞ്ചിലെ ഷിബിൻ ചാടി എഴുന്നേറ്റ് പറഞ്ഞു
'' പുഴുങ്ങി തിന്നാം മാഷേ..'' മാഷിന്റെ ചോദ്യത്തിന് എല്ലാം പെട്ടന്ന് ചാടി കയറി ഉത്തരം പറയുക അവന്റെ ഒരു ശീലമായിരുന്നു. അവന്റെ ഉത്തരം കേട്ട് കുട്ടികളെല്ലാവരും ചിരിച്ചു. മാഷും.'' എന്നിട്ട് മാഷ് എല്ലാവരോടുമായി പറഞ്ഞു...'' ചിരിക്കണ്ട..ശരിയല്ലെ അവൻ പറഞ്ഞത്?
അതു കേട്ടപ്പോഴേയ്ക്കും അന്ന എഴുന്നേറ്റുനിന്നു പറഞ്ഞു.'' കോഴിമുട്ട കേയ്ക്ക് ഉണ്ടാക്കാനെടുക്കും മാഷേ '' മമ്മി കെയ്ക്ക് ഉണ്ടാകുമ്പോ കോഴി മുട്ട ഉടച്ച് ഒഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.''
ശരിയാ മാഷേ ... ഓളെ മമ്മി നല്ല ടേയ്സ്റ്റുള്ള കേയ്ക്കുണ്ടാക്കാറുണ്ട്. ഇടയ്ക്ക് ഞങ്ങൾക്കെല്ലാർക്കും കൊണ്ട തരാറും ഉണ്ട്. അന്നയുടെ തൊട്ടടുത്തു തന്നെയിരിക്കുന്നവർ അത് ശരി വച്ചു.
'' കോഴിമുട്ട തലയിൽ തേയ്ക്കാനെടുക്കും.... നല്ലോണം മുടി ഉണ്ടാകും'' പെട്ടെന്നോർത്ത് കൊണ്ട് സീന പറഞ്ഞു.
എല്ലാവരും സീനയുടെ മുടിയിലേക്ക് അറിയാതെ നോക്കി പോയി. നല്ല കറുത്തിരുണ്ട മുടിയുണ്ട് സീനയ്ക്ക് അവളുടെ അമ്മയ്ക്കും അങ്ങനെ തന്നെ.'' ''അപ്പോ ഇതാ ഓള്ടെ മുടീന്റെ രഹസ്യം.. അല്ലെ? പഹച്ചി നമ്മള്ളേടു പോലും പറഞ്ഞില്ല.. ''അവളുടെ തന്നെ ബഞ്ചിലെ സബീന ദീപയോട് അടക്കം പറഞ്ഞു. അവർ മൂന്ന് പേരും ഉറ്റ കൂട്ടുകാരികളാണ്.
ഒരു പുതിയ അറിവ് കിട്ടിയ പോലെ എല്ലാവരും അൽപ്പം നിശബ്ദരായി പോയി.
ആ നിശബ്ദതയെ ഭേദിച്ച് സംഗീത് എഴുന്നേറ്റു നിന്നു പറഞ്ഞു... "നിങ്ങൾക്കാരും അറിയാത്ത ഒരു ഉപയോഗം കോഴിമുട്ട കൊണ്ട് ഉണ്ട്.. എല്ലാടിഞ്ഞാൽ കോഴിമുട്ടയുടെ വെള്ളയിലാ ചെന്നിനായകം എന്ന മരുന്ന് അരച്ച് പുരട്ടുക''
ഇതിനെ കുറിച്ച് വളരെ ആധികാരികമായി വിവരിക്കാൻ സംഗീതിന് അറിയാമായിരുന്നു.കാരണം കഴിഞ്ഞ മാസം മുഴുവനു അവൻ മരത്തിന്റെ കൊമ്പിൽ നിന്നു വീണ് കൈ ഒടിഞ്ഞ് വീട്ടിൽ കിടപ്പായിരുന്നു.ആ സമയത്ത് കുട്ടൻ വൈദ്യരുടെ മേൽ പറഞ്ഞ ചെന്നിനായക ചികിൽസയിലായിരുന്നു അവൻ.'' ശരിയാ മാഷേ പണ്ട് എന്റെ അനിയന്റെ കാല് ഒടിഞ്ഞ് കെട്ടിയ്ക്കാൻ കൊണ്ട് പോയപ്പോ വൈദ്യർ കോഴിമുട്ട കൊണ്ടചെല്ലാൻ പറഞ്ഞിരുന്നു. സബിത അത് ശരിവച്ചു.
''ശരി ശരി.. കഴിഞ്ഞോ വേറെ എന്തെല്ലാം പറ്റും കോഴിമുട്ട കൊണ്ട്? മാഷ് ചോദിച്ചു.വ്യത്യസ്തമായി എന്ത് പറയാം എന്ന് കുറേ നേരമായി ആലോചിച്ചു കൊണ്ടിരുന്ന ഗിരീഷ് പതുക്കെ എഴുന്നേറ്റു, എന്നിട്ട് എല്ലാവരേയും നോക്കി അഭിമാനത്തോടെ പറഞ്ഞു '' കോഴിമുട്ടത്തോടിൽ കളറടിച്ച് ചെടികളിൽ കമഴ്ത്തിവയ്ക്കാം... നല്ല രസാ കാണാൻ... പിന്നെ കോഴിമുട്ടത്തോട് പൊടിച്ച് റോസാചെടിയ്ക്ക് ഇടാം. നല്ല വളാ.. ''
ഗിരീഷിന്റെ വീട്ടിൽ നല്ലൊരു പൂന്തോട്ടമുണ്ട്. അവന്റെ അച്ചനാണ് അത് പരിപാലിക്കുന്നത്.പ്രധാന സഹായി ഗീരീഷ് തന്നെ. ആരും ഇതുവരെ പറയാത്ത ഒരു കാര്യം പറഞ്ഞപോലെ ഗിരീഷ് അഭിമാനപൂർവം നിന്നപ്പോൾ മാഷ് അവനെ തോളിൽ തട്ടി അഭിനന്ദിച്ചു.എന്നിട്ട് എല്ലാവരോടും ചോദിച്ചു.''കഴിഞ്ഞോ? എല്ലാവർക്കും ഇത്രയൊക്കെയേ അറിയൂ?
കുട്ടികൾ പരസ്പരം നോക്കി.. ''വേറെന്താ...''??
''ശരി... നാളെ എല്ലാവരും കോഴിമുട്ടയുടെ ഇതൊന്നുമല്ലാത്ത വ്യത്യസ്ഥമായ ഉപയോഗങ്ങൾ എഴുതി വരിക''
ശരി മാഷേ.. എല്ലാവരും തല കുലുക്കി സമ്മതിച്ചു.
.....ർ ർ ർ ണീം.....
പെട്ടന്നാണ് ബെല്ലടിച്ചത്.അത് കേട്ടതും കുട്ടികളെല്ലാം പുറത്തേയ്ക്കോടി...
സിറാജൊഴികെ !
എറ്റവും പിറകിലെ ബഞ്ചിലിരിക്കുന്ന സിറാജ് ചെറിയൊരു നാണക്കാരനായിരുന്നു. അവന് വാപ്പ ഉണ്ടായിരുന്നില്ല.. മരിച്ചു പോയതാണെന്ന് അവനും അതല്ല അവനേയും, ഉമ്മയേയും ഉപേക്ഷിച്ചു പോയതാണെന്ന് നാട്ടുകാരും വിശ്വസിച്ചുപോന്നു.പലപ്പോഴും സിറാജ് സ്കുളിൽ വരാറുണ്ടായിരുന്നില്ല.. ഒരേ ഒരു ട്രൗസറും ഷർട്ടും മാത്രമേ അവന് ഉണ്ടായിരുന്നു എന്നത് മാത്രമായിരുന്നില്ല അതിന്റെ കാരണം. അവന്റെ ഉമ്മയ്ക്ക് ഒരുപാട് ആടും കോഴികളും ഉണ്ടായിരുന്നു. ആട്ടിൻപാലും കോഴികളെയുമൊക്കെ വിറ്റിട്ടായിരുന്നു സിറാജും ഉമ്മയും ജീവിച്ചിരുന്നത്. ആടുകളെയും കോഴികളേയും പരിചരിച്ച് നേരം വൈകി അവന് മിക്കപ്പോഴും സമയത്തിന് സ്കൂളിൽ പോകാൻ കഴിയുമായിരുന്നില്ല. അന്നവൻ സ്കൂളിൽ പോവില്ല. അവൻ സ്കൂളിൽ വരാത്തതിന് ആദ്യമൊക്കെ ബാലകൃഷ്ണൻ മാഷ് വഴക്ക് പറയുമായിരുന്നു.പിന്നെ പിന്നെ അവന്റെ കഥകളെല്ലാം അറിഞ്ഞതിന് ശേഷം ആരും അവനെ ഒന്നും പറയില്ലായിരുന്നു.
"എന്താ സിറാജെ നീ പോവാത്തത് ''?
മാഷ് അവനോട് ചോദിച്ചു ''
അവൻ എന്തോ പറയാൻ ശ്രമിച്ചു.പക്ഷെ വാക്കുകൾ പുറത്ത് വന്നില്ല.
''നീ ഇന്ന് ഒന്നും കഴിച്ചില്ലെ ഉച്ചയ്ക്ക്. ''
അവൻ ഉണ്ടെന്നോ ഇല്ലെന്നോ തിരിച്ചറിയാൻ പറ്റാത്ത വിധം തലയാട്ടി.
''നിനക്ക് സുഖമില്ലെ?''
മാഷ് ചേദിച്ചു..
''അതല്ല മാഷെ.... '' കരച്ചിലിന്റെ വക്കോളം എത്തിയ സ്വരത്തിൽ അവൻ പറഞ്ഞു.
''കോഴിമുട്ട വിരിയിച്ചെടുക്കാം മാഷേ... അത് വിരിഞ്ഞ് കുഞ്ഞിക്കണ്ണുകളും ഇളം മഞ്ഞ കൊക്കും കാലുകളുമൊക്കെയുള്ള കോഴിക്കുഞ്ഞുങ്ങളുണ്ടാകും.......എന്നിട്ട് അതെല്ലാം കൂടി കിയ്യോ.. കയ്യോന്ന്......
അത്രയും പറഞ്ഞപ്പോഴേയ്ക്കും സിറാജിനോട് കരഞ്ഞു പോയി... അവൻ പൊട്ടി പൊട്ടി കരഞ്ഞു.. എന്തിനാണെന്നറിയാതെ..
==================
അഭിലാഷ് വേങ്ങേരി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo