സ്പീഷീസ്‌!

 

കുറച്ച്‌ കൊല്ലങ്ങൾക്ക്‌ മുൻപ്‌ ഉണ്ടായ ഒരു സംഭവം പെട്ടെന്ന് ഓർമ്മ വന്നതാണ്‌.
ഒരു ദിവസം ഞാൻ പാട വരമ്പത്തൂടെ നടന്നങ്ങനെ ചെല്ലുമ്പോ വളരെ വിചിത്രമായ ഒരു കാഴ്ച്ച കണ്ടു.
വെള്ളപ്പാറ്റ പോലൊരു മദാമ്മയും അതിനെ തെളിച്ചു കൊണ്ട്‌ മുൻപിൽ നടന്നു വരുന്ന കൊതുകു പോലൊരു പെൺകുട്ടിയും. മദാമ്മയുടെ അസിസ്റ്റന്റായിരിക്കണം.
എന്നെ കണ്ട മാത്രയിൽ രണ്ടു പേരും കൂടി വട്ടമിട്ട്‌ പിടിച്ചു നിർത്തി.
"ഇതെന്ത്‌ പക്ഷിയാണ്‌ ചേട്ടാ ?" അസിസ്റ്റന്റ്‌ കുട്ടിയുടേതാണ്‌ ചോദ്യം.
"തന്റെ പേരെന്താ ?" വളരെ ഗൗരവത്തിൽ ഞാനൊരു മറു ചോദ്യമെറിഞ്ഞു.
"ഏലി. ഏല്യാമ്മാന്നാണ്‌ ശരിക്കും. പക്ഷേ ഏലീന്ന് വിളിച്ചാ മതി. "
"ഓക്കെ. ഏലിക്കറിയില്ലേ ഇതെന്ത്‌ പക്ഷിയാന്ന് ?"
"ഞാൻ കുറേ കാലായില്ലേ ചേട്ടാ നാടു വിട്ട്‌ പോയിട്ട്‌. ചെലതിന്റെ പേരൊക്കെ മറന്നു. "
"കൊക്കിനെ കണ്ടാ തിരിച്ചറിയാണ്ടായി!" എനിക്ക്‌ ആ കൊച്ചിനോട്‌ വല്ലാത്ത വെറുപ്പ്‌ തോന്നി.
"ഓവ്‌!! കൊക്ക്‌. യെസ്‌. യെസ്‌! ഓർമ്മയുണ്ട്‌!" അവളുടെ മുഖത്ത്‌ പൂത്തിരി കത്തിച്ചു വച്ച പൊലെ ഒരു ചിരി വിടർന്നു.
അടുത്ത ചോദ്യം.
"എന്തു തരം കൊക്കാണ്‌ ചേട്ടാ ഇത്‌ ?"
"ങേ ?" എനിക്ക്‌ മനസ്സിലായില്ല.
"ഐ മീൻ ... ഏത്‌ സ്പീഷീസ്‌ ലൊള്ള..."
"സ്പീഷീസാ ? കൊച്ച്‌ പൊക്കേ! എനിക്ക്‌ തെറ്യാ വായില്‌ വരണേട്ടാ !" അതിന്റെ മോന്തക്കിട്ടൊരു കുത്തു കൊടുക്കാൻ എന്റെ കൈ തരിച്ചു.
"മാഡം. ദിസ്‌ ഈസ്‌ സം കൈൻഡ്‌ ഓഫ്‌ എ ... വൈറ്റ്‌ ബേർഡ്‌!" ഏലി തന്റെ മദാമ്മ ബോസിന്‌ പക്ഷിയെ പരിചയപ്പെട്ത്തി.
മദാമ്മ അവളുടെ മുഖത്തേക്കൊന്ന് ചുഴിഞ്ഞു നോക്കി. "ഇത്‌ നീ പറഞ്ഞിട്ട്‌ വേണോ ?" എന്നൊരു ഭാവത്തിൽ.
തുടർന്ന് മദാമ്മ ഏലിയോട്‌ ഇംഗ്ലീഷിലെന്തോ മന്ത്രിക്കുന്നത്‌ കണ്ടു. ഏലി വീണ്ടും എന്റെ നേരേ തിരിഞ്ഞു.
"ചേട്ടാ... ഈ പശുക്കളും കൊക്കുകളുമായിട്ട്‌ വല്ല ഡീലും ഉണ്ടോ ? മാഡം ചോദിച്ചതാണ്‌. "
"ങേ ?"
"അതായത്‌..." മദാമ്മ എന്റെ നേരേ തിരിഞ്ഞു. "ഐവ്‌ ബീൻ നോട്ടീസിംഗ്‌ ദിസ്‌ വിയേർഡ്‌ ഫിനോമിനോൺ..."
"നോ!" ഞാൻ കയ്യുയർത്തി തടഞ്ഞു. "ഏലി പറഞ്ഞാ മതി. "
മദാമ്മ നിർത്തി നിർത്തി പറഞ്ഞിരുന്നെങ്കിൽ എനിക്ക്‌ മനസ്സിലായേനേ. പക്ഷേ ഇതങ്ങനെയായിരുന്നില്ല.
"അതായത്‌ ചേട്ടാ... ഇവരു വന്നപ്പൊ മുതൽ ശ്രദ്ധിക്കുകയായിരുന്നത്രേ. ഒരു പശൂന്റെ കൂടെ ഒന്നോ രണ്ടോ കൊക്കുകൾ. അതെന്താ സംഭവം എന്നറിയാനാണ്‌ മാഡത്തിന്‌. "
ഞാൻ വെളുക്കെയൊരു ചിരി ചിരിച്ചു.
"ഏലീ... പശൂന്റെ കടീം മാറും കൊക്കിന്റെ വിശപ്പും മാറും ന്ന് കേട്ടിട്ടില്ലേ ?"
"ന്ന്വച്ചാ ?"
"എന്ന്വെച്ചാ... " ഞാൻ ആ സുന്ദരിക്കൊക്കിനെയും അതിന്റെ 'പാർട്ട്ണർ' പശുവിനേയും നോക്കി ഒന്ന് പുഞ്ചിരിച്ചു.
"നേരിട്ട്‌ ചോദിച്ചോട്ടോ ഏലീ. അവരു തമ്മിൽ വളരെ സീരിയസായിട്ട്‌ എന്തോ ഇടപാടുണ്ട്‌. ഞാൻ അന്വേഷിക്കാൻ ചെന്നാ ചെലപ്പൊ അവർക്കിഷ്ടാവില്ല. "

Written by ; Alex John

കുന്നിൻചെരുവിലെ നായിക.

 കുറേ വർഷങ്ങൾക്ക് മുൻപാണ്.. കൃത്യമായി പറഞ്ഞാൽ 1924 ൽ., മലയാളത്തിൽ കൊല്ല വർഷം 1099 ൽ.


ജൂലൈ മാസം പതിനാലാം തിയതി.
മൂന്നാറിനടുത്തുള്ള കുന്നിൽ ചെരുവിലെ പുരക്കുള്ളിൽ ഇട്ടിര ഉറക്കമുണർന്നു.സമയം എത്രയായി കാണുമെന്നറിയാനുള്ള പരിശ്രമത്തിൽ
പുര മറച്ചിരിക്കുന്ന പനയോലയുടെ വിടവുകൾക്കുള്ളിൽ കൂടി സൂര്യകിരണങ്ങൾ നോക്കി ഇട്ടിര ചുറ്റി തിരിഞ്ഞപ്പോൾ കീറപ്പായയുടെ ഒരറ്റത്ത് കിടന്നിരുന്ന അച്ചാമ്മ മുരണ്ടു.
"നേരം വെളുത്തുപോലുമില്ല, എങ്ങോട്ടെങ്കിലും എഴുന്നുള്ളുവാണെങ്കിൽ അനങ്ങാതെ അങ്ങ് പോകത്തില്ലേ മനുഷ്യാ !,ബാക്കിയുള്ളവരുടെ ഉറക്കം കൂടി കളഞ്ഞോളും ".
പറഞ്ഞിട്ട് തിരിഞ്ഞു കിടന്നു കൂർക്കം വലിച്ച അച്ചാമ്മയുടെ ചന്തിക്ക് നേരെ ഓങ്ങിയ കാൽ ഒരു സ്വയം വിചാരം ഉണ്ടായത് പോലെ പിൻവലിച്ച് ഇട്ടിര പതുക്കെ പറഞ്ഞു.
'കോട്ടയംകാരിയായ ഇവളെ ഇടുക്കിക്ക് കെട്ടിക്കൊണ്ട് വന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലോ തമ്പുരാൻ കർത്താവെ !.'
പക്ഷേ ആത്മഗതം ഇച്ചിരി ഉച്ചത്തിലായിപ്പോയി.അച്ചാമ്മ വലതുതിരിഞ്ഞു കനപ്പിച്ച് ഒന്ന് നോക്കി.
ഒറ്റമുറിയിലെ തഴപ്പായയിൽ തലങ്ങനേയും, വിലങ്ങനെയുമൊക്കെ കിടന്നിരുന്ന ആറു മക്കളുടെ ഇടയിൽക്കൂടി ഇട്ടിര പുറത്തേക്കിറങ്ങി.
ഇവളുടെ സ്വഭാവം അറിയാതെയാണ് കേപ് ക്ലീൻ സായിപ്പ് ഇവളെക്കാണുമ്പോൾ ബ്യൂട്ടിഫുൾ ഗേൾ എന്ന് പറയുന്നത്. ബ്യൂട്ടിഫുളിന്റെ അർത്ഥം അറിഞ്ഞപ്പോൾ അച്ചാമ്മയുടെ തലയിലുണ്ടായിരുന്ന അഹങ്കാരം കഴുത്തിലോട്ടും വ്യാപിച്ചുവെന്ന് ഇട്ടിരക്കു തോന്നി.സായിപ്പിന്റെ ബ്യൂട്ടിഫുൾ പറച്ചിലിൽ ഒരു ഏനക്കേട്‌ ഇട്ടിരക്ക് തോന്നിയിട്ടുണ്ട്. തേയില എസ്റ്റേറ്റിൽ പണിക്കു വരുന്ന തമിഴത്തിപെണ്ണുങ്ങളെ സായിപ്പ് വരുതിയിലാക്കുന്നത് ഇട്ടിരക്കറിയാം.സായിപ്പ് വരുമ്പോൾ മുന്നിൽ വന്നു നിൽക്കല്ലന്ന് പറഞ്ഞാൽ ഈ പോത്തിന്റെ ചെവിയിൽ കേറണ്ടേ.
മഴയും, കൂട്ടിന് മഞ്ഞും പെയ്തിറങ്ങുന്നതിനാൽ ഒന്നും കാണാൻ വയ്യ. പറമ്പിൽ നിന്നും ഒരു ചേമ്പില ഒടിച്ചെടുത്തു തലയ്ക്കു മുകളിൽ പിടിച്ചുകൊണ്ട് ഇട്ടിര കുന്നിറങ്ങി.
മഴവെള്ളവും, ചുവന്ന മണ്ണും കൂടി ലയിച്ചുകിടന്ന ഇടവഴിയിൽക്കൂടി താഴേക്കു ഇറങ്ങുമ്പോൾ ഇട്ടിരയുടെ നെഞ്ചകം ഇടക്കൊക്കെ ഒന്ന് ചാടി ഇടിച്ചു.
പേടിയുണ്ടോന്ന് ചോദിച്ചാൽ ഭയങ്കര പേടിയാ. പക്ഷേ കേപ് ക്ലീൻ സായിപ്പ് പറഞ്ഞത്പോലെ, പേടിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല.എപ്പോഴും സായിപ്പ് പറയാറുള്ള ഇംഗ്ലീഷ് വാക്ക് ഇട്ടിര ഒന്ന് നാക്കിനിടയിൽ തപ്പി നോക്കിയെങ്കിലും പല്ലേൽ തട്ടി അത് വായിക്കകത്ത്‌ തന്നെ കിടന്നു.
മണ്ണിൽ ചവിട്ടി ഇറക്കം ഇറങ്ങുമ്പോൾ കാല് തെന്നുന്നുണ്ട്. പേടി കൊണ്ടാണോ? ഏയ്‌ അല്ല !.പേടി തോന്നിയാൽ ഇട്ടിര തന്റെ ഓലപ്പുരയെക്കുറിച്ച് ഓർക്കും, അച്ചാമ്മയേയും, മക്കളെയും കുറിച്ച് ഓർക്കും. സായിപ്പ് വാഗ്ദാനം ചെയ്ത ഇരുപത്തിഅയ്യായിരം രൂപയെക്കുറിച്ച് ഓർക്കും.
കാശ് കിട്ടിയാൽ ഓലപ്പുര പൊളിച്ചു പണിയണം.ഒരു പോത്തുവണ്ടി വാങ്ങണം. അതിൽ കയറി മൂന്നാർ മൊത്തം കറങ്ങണം. മക്കളേ സായിപ്പൻമാരുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ ചേർക്കണം.
കാലാവസ്ഥയും, ഭൂപ്രകൃതിയും അനുയോജ്യമായ മൂന്നാറിലും, സമീപത്തും ബ്രിട്ടീഷുകാർ തേയില നട്ടുവളർത്തി.തേയിലകൃഷി വ്യാപകമായതോടെ മൂന്നാർ ബ്രിട്ടീഷുകാരുടെ താവളം ആയി.
ഇന്ത്യയിലെ ആദ്യത്തെ മോണോ റയിൽപ്പാത മൂന്നാറിലെ ആയി. വൈദ്യുതിയും, നല്ല റോഡുകളും, സ്കൂളുകളുമൊക്കെ ആയപ്പോൾ ഏഷ്യയിലെ സ്വിറ്റ്സർലാൻഡ് എന്ന പേര് മൂന്നാറിന് ചാർത്തപ്പെട്ടു.
തേയിലഫാക്ടറിയിൽ മാനേജർ ആയി വന്ന കേപ് ക്‌ളീൻ സായിപ്പ് അവിടത്തെ പണിക്കാരനായിരുന്ന ഇട്ടിരയുടെ മനസ്സിൽ മോഹങ്ങളുടെ വിത്ത് ഇട്ടു.
ഏക്കർ കണക്കിന് പരന്നു കിടക്കുന്ന തേയില ചെടികൾക്കിടയിൽ കഞ്ചാവ് നടുക.ആരും പെട്ടന്ന് കണ്ടുപിടുക്കാത്ത കുറച്ച് സ്ഥലം കണ്ടെത്തി ഇട്ടിര കൃഷി ചെയ്തു. വിളവെടുപ്പ് കഴിഞ്ഞ കഞ്ചാവ് ഉണക്കി പായ്ക്കറ്റുകളിലാക്കി വെച്ചിരിക്കുന്നു. ഇംഗ്ളണ്ടിന്‌ തേയില കയറ്റി വിടുന്ന പെട്ടികൾക്കുള്ളിൽ ഈ കഞ്ചാവ് പായ്ക്കറ്റുകളും ആരുമറിയാതെ വെക്കണം.
കുണ്ടള വാലി റയിൽവേ എന്നറിയപ്പെടുന്ന മൂന്നാറിൽ നിന്നും കേരള -തമിഴ്നാട് അതിർത്തി, തേനി ജില്ലയിലുള്ള ടോപ്പ് സ്റ്റേഷൻ വരെ മോണോ റയിൽ വഴി തേയിലപെട്ടികൾ എത്തിക്കും.അവിടെ നിന്നും അഞ്ചു കിലോമീറ്റർ താഴെയുള്ള കോട്ടഗുഡിയിലേക്ക് റോപ്പ്വേ മാർഗ്ഗം. പിന്നെ റോഡ് വഴി തൂത്തുക്കുടി തുറുമുഖത്തു എത്തിക്കുന്ന സാധനം കപ്പലിൽ നേരേ ഇംഗ്ലണ്ടിലേക്ക്.
ദിവാസ്വപ്നം കണ്ടു നടന്ന ഇട്ടിരക്കു മുന്നിലേക്ക് ഒരു കുതിരപ്പുറത്തു കേപ് ക്‌ളീൻ സായിപ്പ് എത്തി.
"ഗുഡ് മോർണിംഗ് ".
ഇട്ടിര തല കുലുക്കി സ്വീകരിച്ചു.
"നീ എന്താ തിരിച്ചു പറയാത്തത്. ഞാൻ പറഞ്ഞത് നീ കേട്ടില്ലേ? ".
ശരിയാ, പല പ്രാവശ്യം സായിപ്പ് പറഞ്ഞിട്ടുണ്ട്, ഗുഡ് മോർണിംഗ് പറയുമ്പോൾ തിരിച്ചു പറയണമെന്ന്. നാക്ക്‌ ഉളുക്കുമെന്നതിനാൽ ഇട്ടിര അതിനു മുതിരാറില്ല. കേരളത്തിൽ വന്നു സായിപ്പന്മാരൊക്ക മലയാളം പഠിച്ചത് നന്നായി എന്ന് ഇട്ടിര ഓർത്തു.
സായിപ്പ് തുടർന്നു.
"ഞാൻ ഇങ്ങോട്ട് വന്നത് നമ്മൾ സംസാരിക്കുന്നത് ആരും കാണാതിരിക്കാനാണ്. നാളെ തൂത്തുക്കുടിക്ക് ഉള്ള തേയിലപെട്ടികൾ പോകും.നമ്മുടെ സാധനവും ആ കൂടെ പോകണം.നാളെ ചരക്ക് പോകുന്ന കൂടെ നീയും പോകണം. തൂത്തുക്കുടിയിൽ കപ്പലിൽ എൻ്റെ ആള് ഉണ്ടാവും. കഞ്ചാവ് ഉള്ള പെട്ടി അയാളെ കാണിച്ചു കൊടുത്താൽ നിന്റെ ജോലി കഴിയും. തിരിച്ചു ഇവിടെ വരുമ്പോൾ കാശ് കയ്യിൽ തരും.ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ?".
ഓർത്തപ്പോൾ ഒരു വിറ ഉണ്ടെങ്കിലും ഇട്ടിര തല കുലുക്കി.
സായിപ്പ് കുതിരയേ ഓടിച്ചു പോയപ്പോൾ ഇട്ടിര ധൈര്യം സംഭരിച്ചു ഫാക്ടറിയിലേക്ക് നടന്നു.
-------------------------------------------
ഇട്ടിര തൂത്തുക്കുടിക്ക് പോയതിന്റെ പിറ്റേദിവസം രാവിലെ കേപ് ക്ളീൻ സായിപ്പ് ഇംഗ്ലണ്ടിൽ നിന്നും കൊണ്ടുവന്ന വില കൂടിയ വൈറ്റ് റം രണ്ടെണ്ണം അകത്താക്കി.ബംഗ്ലാവിൽ നിന്നും തൻറെ കുതിരപ്പുറത്തു കയറി കുന്നിൻ ചെരുവിലെ ഇട്ടിരയുടെ പുര ലക്ഷ്യമാക്കി നീങ്ങി.
മഴയുടെ ശക്തി ഓരോ ദിവസവും കൂടികൊണ്ടിരുന്നു. മക്കൾ സ്കൂളിൽ നിന്നും വരുന്നതിനു മുൻപ് പുരയിലെ ചോർച്ച ഉള്ളിടത്ത്‌ പനയോല തിരുകി അടക്കാനുള്ള ശ്രമത്തിൽ ആയിരുന്നു അച്ചാമ്മ.
"അച്ചാമ്മ !!".
പ്രതീക്ഷിക്കാത്ത സമയത്തുള്ള വിളി കേട്ട് തിരിഞ്ഞു നോക്കിയ അച്ചാമ്മ ഞെട്ടിപ്പോയി.
വാതിൽക്കൽ കേപ് ക്‌ളീൻ സായിപ്പ്. സായിപ്പിന്റെ മുഖത്തുള്ള വഷളൻ ചിരിയും, മദ്യത്തിന്റെ മണവും,..
ഇട്ടിര പലപ്പോഴും സായിപ്പിനെപ്പറ്റി പറഞ്ഞിട്ടുള്ളത് കൂടി ഓർമ്മ വന്നപ്പോൾ ആറാം ഇന്ദ്രിയത്തിൽ അപകട സൂചന മിന്നി. ഉള്ളിൽ തോന്നിയ പേടി പുറത്തു കാണിക്കാതെ അച്ചാമ്മ ചോദിച്ചു.
"എന്താ സായിപ്പേ? ഇട്ടിര ഇവിടെ ഇല്ല. "
"ഇട്ടിര ഇല്ലന്ന് എനിക്കറിയാം. ഞാൻ ആണ് അവനേ തൂത്തുക്കുടിക്ക് പറഞ്ഞു വിട്ടത്. ഞാൻ വന്നത് അച്ചാമ്മയെ കാണാനാ."
"എന്താ സായിപ്പിന്റെ ഉദ്ദേശം?".
"ഹ.. ഹ.. സിമ്പിൾ. അച്ചാമ്മയേ കണ്ട നാൾ മുതൽ എന്റെ മനസ്സിൽ ഉള്ള ആഗ്രഹം. അതൊന്ന് സാധിക്കണം. നീ ഭയങ്കര സുന്ദരിയാ. ബ്യൂട്ടിഫുൾ
ഗേൾ. "
"അതിന് സായിപ്പ് വേറെ ആളേ നോക്ക്. തമിഴത്തി പെണ്ണുങ്ങളുടെ അടുത്ത ചെല്ലുന്നപോലെ എൻ്റെ അടുത്ത് വന്നാൽ ഈ അച്ചാമ്മ ആരാണെന്നു സായിപ്പ് അറിയും."
വിറച്ചുകൊണ്ട് അച്ചാമ്മ പറഞ്ഞു.
"ഇട്ടിരയേ അച്ചാമ്മക്ക് വേണോ?. തൂത്തുക്കുടിയിൽ പോയ ഇട്ടിര തിരിച്ചു വരണമെങ്കിൽ നീ എനിക്ക്
വഴങ്ങണം."
ശക്തനായ സായിപ്പിനെ നേരിടാൻ തന്നെക്കൊണ്ട് കഴിയില്ലന്ന് അച്ചാമ്മക്ക് മനസ്സിലായി. ഇയാൾ ഇവിടുള്ളടത്തോളം കാലം തങ്ങൾക്കു സ്വസ്ഥതയും ഉണ്ടാകില്ല. പക്ഷേ എന്ത് ചെയ്യണമെന്ന് അച്ചാമ്മക്കു അറിയില്ലായിരുന്നു. ഈ സമയം ഇട്ടിര അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് അച്ചാമ്മ ആഗ്രഹിച്ചു.
"സായിപ്പ് ഇങ്ങോട്ട് ഇരിക്ക് ".
കാൽ ആടുന്ന ബഞ്ചിലെ പൊടി, ഉടുത്തിരുന്ന ചട്ടയുടെ അറ്റത്താൽ തുടച്ചിട്ട് അച്ചാമ്മ പറഞ്ഞു.
"ഗുഡ് ഗേൾ. നിനക്ക് സൗന്ദര്യം മാത്രമല്ല ബുദ്ധിയും ഉണ്ട്. "
സന്തോഷത്തോടെ സായിപ്പ് പറഞ്ഞു.
ഇട്ടിരുന്ന കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ബോട്ടിൽ എടുത്തു സായിപ്പ് ചുണ്ടിലേക്ക് അടുപ്പിച്ചു.
"സായിപ്പേ അങ്ങനെ കുടിക്കാതെ, ഞാൻ ഗ്ലാസ്സിലൊഴിച്ചു തരാം ".
"ഊം.. ഗുഡ്. ഇന്ന് എല്ലാം അച്ചാമ്മയുടെ ഇഷ്ടം ".
ചായ്‌പ്പിലേക്ക് ചെന്ന് സായിപ്പിന്റെ കയ്യിൽ നിന്നും വാങ്ങിയ ബോട്ടിൽ തുറന്ന് റം അച്ചാമ്മ സ്റ്റീൽ ഗ്ലാസ്സിലേക്ക് ഒഴിച്ചു. അപ്പോൾ തോന്നിയ ബുദ്ധിയിൽ വാഴക്ക് ഇടാൻ വെച്ചിരുന്നതിൽ നിന്നും അൽപ്പം കുരുടാനും കൂടെ ഇട്ടു കലക്കി.
പുരയിടത്തിനു താഴെയുള്ള ഓലിയിൽനിന്നും വെള്ളം കോരി അച്ചാമ്മ തലയിലേക്ക് ഒഴിച്ചു കൊണ്ടിരുന്നു. ഇട്ടിരുന്ന ചട്ടയും, മുണ്ടും നനഞ്ഞു കുതിർന്നെങ്കിലും ഉള്ളിലേ ചൂട് കുറയുന്നില്ലന്ന് അച്ചാമ്മക്ക് തോന്നി.
കുളിച്ചിട്ടു വരാമെന്നു പറഞ്ഞാണ് സായിപ്പിന്റെ മുന്നിൽ നിന്നും പോന്നത്. കുരുടാൻ ഇട്ട കള്ള് അയാൾ കുടിച്ചുകാണുമോ? കുടിച്ചാൽ താൻ ചെല്ലുമ്പോഴേക്കും സായിപ്പ് മരിച്ചിട്ടുണ്ടാവും.എങ്കിൽ താമസിയാതെ പോലീസ് തന്നെ പിടിക്കും. ഇതൊക്കെ അറിയുമ്പോൾ ഇട്ടിരയും, മക്കളും തന്നെ വെറുക്കുമായിരിക്കും.സായിപ്പിന് വഴങ്ങേണ്ടി വന്നിരുന്നെങ്കിൽ താൻ പിന്നെ ജീവിച്ചിരിക്കുമായിരുന്നില്ല. അതിലും നല്ലത് ഇപ്പോൾ ചെയ്തതാണന്ന് അച്ചാമ്മ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു.
സമയം പോകുന്തോറും അച്ചാമ്മയുടെ ഉള്ളിൽ ആധി കൂടി.മഴ വീണ്ടും അലച്ചു പെയ്യാൻ തുടങ്ങി.മക്കൾ സ്കൂളിൽ നിന്നും വരാറാകുന്നു.അതിന് മുൻപ് എന്തെങ്കിലും ചെയ്യണം. അച്ചാമ്മ പുരയിടത്തിലേക്ക് പതിയെ ചെന്നു.പുറത്ത് നിന്നുകൊണ്ട് അച്ചാമ്മ നോക്കുമ്പോൾ സായിപ്പ് ഇരുന്നിരുന്ന ബെഞ്ച്‌ ശൂന്യം. ചങ്കിടിപ്പോട അകത്തേക്ക് കാലുകൾ വെച്ചു. ഉള്ളിലൊന്നും സായിപ്പ് ഇല്ല. സ്റ്റീൽ ഗ്ലാസ്‌ കാലിയായി നിലത്ത് കിടപ്പുണ്ട്. അയാൾ
രക്ഷപ്പെട്ടു കാണുമോ? അച്ചാമ്മ പുറത്തേക്കു ഇറങ്ങി. മുറ്റത്ത്‌ സായിപ്പിന്റെ ഒരു ചെരുപ്പ് കിടക്കുന്നു. പതിയെ മുറ്റത്തുനിന്നും കുറച്ച് താഴേക്ക് ഇറങ്ങിയ അച്ചാമ്മ പെട്ടന്ന് നിന്നു.
ഇടവഴിയിൽ അനക്കമില്ലാതെ സായിപ്പ് കിടക്കുന്നു.രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ഇവിടെ വരെ എത്തിയതാവും.മുഖത്തും, കയ്യിലുമൊക്കെയുള്ള മുറിവുകളിൽ നിന്നും വരുന്ന ചോര മഴവെള്ളത്തിൽ അലിഞ്ഞൊഴുകുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ, സായിപ്പിന്റെ അടുത്തേക്ക് പോകാൻ മടിച്ച് അച്ചാമ്മ നിന്നു.
പെട്ടന്ന് മഴയുടെ ശക്തി കൂടി.ഉള്ളിൽ ധൈര്യം സംഭരിച്ചു അച്ചാമ്മ സായിപ്പിന്റെ കാലുകളിൽ പിടിച്ചു വലിച്ചു.കുറച്ചധികം പരിശ്രമത്തിനു ശേഷം പറമ്പിന്റെ കുറച്ച് ഉള്ളിലേക്ക് സായിപ്പിനെ വലിച്ചിട്ടു.കുറേ വാഴക്കച്ചകൾ വലിച്ച് പറിച്ച് ജീവൻ പോയ ആ ശരീരത്തെ മറച്ചു. ശക്തമായ മഴത്തുള്ളികൾ ദേഹത്തു പതിക്കുമ്പോഴും മനസ്സും, ശരീരവും ഒരുപോലെ പൊള്ളുന്നുണ്ടന്ന് അച്ചാമ്മക്ക് തോന്നി.
അന്ന് രാത്രി ഏറെ വൈകിയിട്ടും അച്ചാമ്മക്ക് ഉറക്കം വന്നില്ല. മക്കളേ മാറി, മാറി കെട്ടിപ്പുണർന്നു അച്ചാമ്മ നെഞ്ചുരുകി കരഞ്ഞു.ഇട്ടിര തിരിച്ചുവരുന്നതിനു മുൻപേ പോലീസ് തന്നെ കൊണ്ടുപോകുമെന്ന് അവൾക്ക് തോന്നി.
ആ രാത്രി പ്രകൃതി കലിതുള്ളുകയായിരുന്നു. ശക്തമായ മഴയിൽ മണ്ണിടിഞ്ഞും, മരങ്ങൾ കടപുഴകിയും മാട്ടുപ്പെട്ടിയിൽ രണ്ട് മലകൾ ചേരുന്നിടത് ഒരു ബണ്ട് തനിയേ രൂപം കൊണ്ടു.
171.2 ഇഞ്ചളവിൽ രാവും, പകലും പെരുമഴ പെയ്തപ്പോൾ പലയിടത്തും ഉരുൾ പൊട്ടലുണ്ടായി. ഒഴുകി വന്ന മണ്ണും, വെള്ളവും താങ്ങാനാവാതെ ബണ്ട് പൊട്ടി വെള്ളം കുത്തിയൊലിച്ചു. മുന്നിൽ കണ്ടതൊക്കെ കടപുഴക്കി മുന്നേറിയ വെള്ളപ്പാച്ചിലിൽ സമുദ്ര നിരപ്പിൽ നിന്നും ആറായിരം അടി ഉയരത്തിലുള്ള മൂന്നാർ പട്ടണം തകർന്നു തരിപ്പണം ആയി. മൂന്നാറിന്റെ അഭിമാനം ആയിരുന്ന കുണ്ടള വാലി റയിൽവേ പൂർണ്ണമായും നശിച്ചു. റോഡുകൾ മിക്കതും ഒലിച്ചു പോയി. ഉയർന്ന പ്രദേശങ്ങളൊഴികെ സർവ്വവും വെള്ളം മൂടി.
--------------------------------------------------
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വെള്ളം പതിയെ ഇറങ്ങിത്തുടങ്ങി. പുരയിടത്തിനു തൊട്ട് താഴെ വരെ വെള്ളം പൊങ്ങിയതിനാൽ അച്ചാമ്മ മക്കളുമായി പുരക്കുള്ളിൽ തന്നെ കഴിച്ചുകൂട്ടുവായിരുന്നു. ഇട്ടിരയേപ്പറ്റി ഒരു വിവരവും ഇല്ല.പോലീസ് ഏത് നിമിഷവും കടന്നു വരാം.
കുന്നിൻ ചെരുവിലെ നായികയുടെ മനസ്സിൽ ഭയാശങ്കകൾ നിറയുമ്പോൾ താഴെ മൂന്നാർ പട്ടണത്തിൽ കണക്കെടുക്കാനാവാത്തപോലെ മൃതശരീരങ്ങൾ ഒഴുകിനടന്നു. അതിലൊന്ന് അഴുകി തുടങ്ങിയ കേപ് ക്ലീൻ
സായിപ്പിന്റേതായിരുന്നു.
(അവസാനിച്ചു )
Written By : Bins Thomas.

Comments


ഒരിക്കൽ കൂടി ഉണർന്നിരുന്നെങ്കിൽ

 

"ഈ ഇൻജെക്ഷൻ നൽകി കുറച്ചുസമയത്തിനകം നിങ്ങളുടെ ബോധം നഷ്ടപ്പെടും. നന്നായി പ്രാർത്ഥിച്ചോളൂ. എല്ലാം ശരിയാവും."
ഓപ്പറേഷൻ ടേബിളിനു മുകളിലായി പ്രകാശിച്ചുനിൽക്കുന്ന സ്പോട്ട് ലൈറ്റ് നോക്കി കിടക്കുമ്പോഴാണ് ഡോക്ടർ ഇൻജെക്ഷൻ തന്നത്.
ഇനി ഒരുപക്ഷെ എനിക്ക് ബോധം തിരിച്ചുകിട്ടിയില്ലെങ്കിലോ. ഇനി ഒരിക്കൽ കൂടി ഗംഗേട്ടനെയും മക്കളെയും കാണാൻ കഴിയുമോ, ബോധം തിരിച്ചുകിട്ടുകയാണെങ്കിൽ ആദ്യം നിർമ്മയോട് മാപ്പ് പറയണം, അഞ്ച് വയസ്സ് മൂപ്പുണ്ടായിട്ടും ഒരിക്കൽപോലും ചേച്ചി എന്ന് വിളിക്കാത്തതിന്, മനസ്സിൽ നിറയെ വിഷം നിറച്ചുവെച്ച് സ്നേഹം അഭിനയിച്ചതിന്, എല്ലാത്തിനും മാപ്പ് ചോദിക്കണം.
ഞാൻ ആഗ്രഹിച്ചതെല്ലാം അവളെനിക്ക് തന്നില്ലേ. സ്വന്തം കൂടപ്പിറപ്പായിട്ടും അവളോട് എന്നും അസൂയയായിരുന്നു. അവളുടെ വെളുത്ത നിറവും, ചുരുണ്ട മുടിയും, ചിരിക്കുമ്പോൾ അവളുടെ കവിളിൽ വിരിയുന്ന നുണക്കുഴികളും എത്രമാത്രം അവളെ സുന്ദരിയാക്കുന്നുവോ, അതിലധികം എനിക്ക് അവളോടുള്ള അസൂയ ഉളവാക്കുന്നവയായിരുന്നു.
അച്ഛൻ എന്തുകൊണ്ടുവന്നാലും അവൾ തിരഞ്ഞെടുക്കുന്നത് തന്നെ എനിക്ക് വേണമെന്ന് ശാഠ്യം പിടിക്കാറുണ്ട്, അവൾ ഒരിക്കൽ പോലും അതിന് എതിരും നിന്നിട്ടില്ല. സന്തോഷത്തോടെ അതൊക്കെ എനിക്ക് തന്നു. പലപ്പോഴും അവളുടെ പാതി പോലും എനിക്കുവേണ്ടി മാറ്റിവെക്കുമായിരുന്നു. അവൾക്കെങ്ങിനെ ഇതുപോലെ സ്നേഹിക്കാൻ കഴിയുന്നു.
ഗൾഫിൽ ജോലിയുള്ള മുറച്ചെറുക്കനായ ഗംഗേട്ടനെ അവൾ മനസ്സിൽ കൊണ്ടു നടക്കുന്നു എന്നറിഞ്ഞ നിമിഷം മുതൽക്കല്ലേ അദ്ദേഹത്തോടുള്ള പ്രണയം ആരംഭിച്ചത്. അച്ഛനോട് തന്റെ ഇഷ്ടം തുറന്നുപറയുമ്പോൾ നിങ്ങൾ നല്ല ചേർച്ചയാവുമെന്ന് പറഞ്ഞ് എന്റെ തലമുടിയിൽ തഴുകിയ അവളുടെ കണ്ണുകളിൽ തെളിഞ്ഞ ജലം കാണുന്നവർക്ക് ആനന്ദബാഷ്പമായി പക്ഷെ ആ കണ്ണുനീർതുള്ളികൾ എന്റെ കൈകളിൽ വീണപ്പോൾ എനിക്ക് പൊള്ളുന്നുണ്ടായിരുന്നു.
ബാങ്കുദ്യോഗസ്ഥനായ രഘുവേട്ടൻ അവളെ വിവാഹം ചെയ്ത് നഗരത്തിലെ ഒരു ചെറിയ വീട്ടിലേക്ക് മാറി താമസിച്ചപ്പോഴും ദുബായിലെ ഫ്ളാറ്റിലെ ശീതികരിച്ച മുറിയിൽ ഇരുന്ന് അവളുടെ ജീവിതം നോക്കി അസൂയപ്പെടുകയായിരുന്നു. അവളുടെ കുട്ടികളുടെ ഉയർച്ചകളിൽ അഭിനന്ദിച്ചപ്പോഴും മനസിനുള്ളിൽ അസൂയ തിളച്ചുമറിയുകയായിരുന്നില്ലേ.
വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും അവൾക്ക് എന്നോടുള്ള സ്നേഹത്തിന് ഒരു കുറവുമുണ്ടായില്ല, ആ സ്നേഹം എന്റെ മക്കൾക്കും പകർന്നുനൽകി. പിന്നീടുള്ള ഓരോ അവസരത്തിലും അവൾ എന്ത് വാങ്ങുമ്പോഴും എനിക്കുവേണ്ടി ഒരു ഭാഗം പകുത്തുവെച്ചു. ഞാൻ അവൾക്കെന്ത് കൊടുത്തു, ഒന്നും കൊടുത്തില്ല. അവൾ തരുന്ന സ്നേഹവും സമ്മാനങ്ങളും എല്ലാം ഞാൻ എന്റെ അവകാശമായി കണ്ടു.
എന്റെ വാക്കുകളിലും പ്രവർത്തികളിലും എല്ലാം ഞാൻ അവളെ സ്നേഹം കൊണ്ടുമൂടി, എന്റെ മനസ്സിലെ വിഷം ഒരിക്കലും തിരിച്ചറിയാൻ അവൾക്കായില്ല, അല്ലെങ്കിൽ അതിനൊരു അവസരം നൽകാതെ ഞാൻ നല്ലൊരു അഭിനേത്രി ആവുകയായിരുന്നു.
അവസാനം അവളുടെ രണ്ടുകിഡ്നിയും തകരാറിലായപ്പോൾ, കൂടപ്പിറപ്പായ എന്നിലേക്കായിരുന്നു എല്ലാവരുടെയും നോട്ടം ചെന്നെത്തിയിരുന്നത്. അത് മനസ്സിലാക്കിയാവാം അവൾ പറഞ്ഞത്,
"രാജിയുടെ രക്തം പരിശോധിക്കേണ്ട, എനിക്കെന്തെങ്കിലും പറ്റിയാൽ എന്റെ മക്കളെ അവൾ നോക്കിക്കോളും..പക്ഷെ ഞങ്ങൾ രണ്ടുപേർക്കും എന്തെങ്കിലും സംഭവിച്ചാലോ.."
അത് കേട്ടപ്പോൾ എന്ത് വികാരമാണ് തോന്നിയത് എന്നറിയില്ല, സന്തോഷമായിരുന്നോ.
എന്നിട്ടും അവളുടെ അഭിപ്രായം മറികടന്ന് അവയവദാനത്തിനുള്ള സമ്മതപത്രത്തിൽ ഒപ്പുവെച്ച് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് പ്രവേശിച്ചപ്പോൾ മനസ്സിൽ തോന്നിയത് സ്വാർത്ഥതയായിരുന്നില്ലേ, അവളുടെ ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ ഉറവ മുൻപിൽ കണ്ടല്ലേ. അതോ കരിങ്കല്ലുപോലുള്ള എന്റെ ഹൃദയത്തിനുള്ളിൽ കുറ്റബോധം എന്ന വികാരം ഉടലെടുക്കുന്നുവോ..
ഓർമ്മകൾ മറയുന്നുവോ? ഈ മയക്കം വിട്ടു ഞാൻ ഉണരുകില്ലേ, ഉണർന്നുവെങ്കിൽ!!!!
ഗിരി ബി വാരിയർ
24 ജനുവരി 2021

യാത്ര

 


ബസ്സിറങ്ങി വീടിനടുത്തെത്തുമ്പോഴേക്കും ,ചുറ്റും ആളുകൾ നിറഞ്ഞിരുന്നു. ബാഗുമായി വന്ന തന്നെ ആളുകൾ സഹതാപത്തോടെ ഉറ്റു നോക്കുന്നുണ്ട്. ചന്ദനത്തിരിയുടെ മണം . കാലുകളുടെ ബലം കുറയുന്നത് പോലെ തോന്നി. തന്റെ പിറകെ റീത്തുമായി കുറച്ചു പേർ വരുന്നത് പിന്നീടാണ് കണ്ടത് . മാമൻ ഓടിവന്നു നെഞ്ചോടു ചേർത്ത് പിടിച്ചു ഉള്ളിലേക്ക് കൊണ്ട് പോയി .

" തനിക്കു നാട്ടീന്നു ഒരു കാൾ ഉണ്ടായിരുന്നു. തന്റെ അപ്പാപ്പന് എന്തോ വയ്യായ്ക, നിന്നെയൊന്നു കാണണമെത്രെ .അത്രേടം വരെ ചെല്ലാൻ പറഞ്ഞു. ഇപ്പൊ തന്നെ പുറപ്പെട്ടോളൂ "
ഇതും പറഞ്ഞു മുഖം തരാതെ ഹോസ്റ്റൽ വാർഡൻ മുറിയിലേക്ക് പോയിക്കഴിഞ്ഞിരുന്നു. പിന്നെയൊന്നും ആലോചിച്ചില്ല . കയ്യിൽ കിട്ടിയ വസ്ത്രങ്ങളൊക്കെ ഒരു ബാഗിലാക്കി ബസ് കയറി .
തേങ്ങലുൾക്കിടയിലൂടെ അകത്തേക്ക് കടന്നു. ഇടക്കൊക്കെ അമ്മമ്മയുടെ കരച്ചിൽ ശബ്ദം ഉയർന്നു കേട്ടു . ഹാളിൽ വെള്ളപുതച്ചു പുഞ്ചിരിയോടെ ഉറങ്ങിക്കിടക്കുന്നുണ്ട് അപ്പാപ്പ . അകത്തെമുറിയിൽ തളർന്നു കിടന്നു കരയുന്നു അമ്മാമ. തന്നെ കണ്ടതും "മാളൂ ..." ന്നുള്ള വിളിയോടെ വീണ്ടും കരച്ചിലുയർന്നു
" നിനക്കിന്നു തന്നെ പോണോ മാളൂസേ രണ്ടീസം കഴിഞ്ഞു പോയാപ്പോരേ " ഓരോ തവണയും ഹോസ്റ്റലിലേക്കിറങ്ങുമ്പോൾ അപ്പാപ്പയുടെ ചോദ്യം .
അയ്യോ പോയെ പറ്റൂ, ഞാൻ രണ്ടു മൂന്നു ആഴ്ച കഴിയുമ്പോൾ ഇങ്ങെത്തൂലെ എന്ന സ്ഥിരം മറുപടിയോടെ ഇറങ്ങുമ്പോഴും വരാന്തയിലെ ചാരുകസേരയിൽ നിന്ന് രണ്ടു കണ്ണുകൾ ഗേറ്റ് കടക്കുംവരെ പിന്തുടരും .
പക്ഷെ ഓണാവധി കഴിഞ്ഞു ,അപ്പാപ്പാ ഞാനിറങ്ങുന്നു എന്ന് പറഞ്ഞിറങ്ങുമ്പോൾ, "നീ എപ്പഴാ വരിക എനിക്കും പോണം ഒരു യാത്ര " എന്ന് പറഞ്ഞത് ..
." മരിച്ചു കഴിഞ്ഞു എന്തിനാ കൊറേ നേരം കിടത്തുന്നേ , ആയ കാലത്തു പറയാത്ത ഗുണങ്ങൾ പറയുന്ന ഒത്തിരി നാടകങ്ങൾ കാണാനോ ? " അപ്പാപ്പ ഇടയ്ക്കു പറയുന്നത് കാതുകളിൽ മുഴങ്ങി . ശരിയാണ് അഭിനേതാക്കൾ ഒരു പാട് വരും . അന്നുവരെ കുറ്റം പറഞ്ഞവരൊക്കെ നന്മകൾ എണ്ണിയെണ്ണിയോതും .
"എന്നാലിനി വൈകിക്കേണ്ടല്ലോ , മോളും വന്നില്ലേ " പുറത്തുനിന്നാരുടേതോ ശബ്ദം . അതുതന്നെ നല്ലതു. അല്ലെങ്കിലും ഒരുപാട് നേരം വെറുതെ ഇരിക്കുന്നത് അപ്പാപ്പന് പണ്ടേ ഇഷ്ടമല്ല . പണി കഴിഞ്ഞാൽ ഒന്നുകിൽ വായനയുടെ ലോകത്തേക്ക് , അല്ലെങ്കിൽ പുറത്തെ ചെടികളെ തൊട്ടും തലോടിയും ഉള്ള നടത്തം.
"നീ ഈ കിടക്കുന്നവരെയൊക്കെ കണ്ടോ , ഒരു പാട് ആശകൾ ബാക്കിയാക്കി ഒരു ദെവസം അങ്ങ് പോയവരാ . കൊറേ പേർ തിന്നാതേം കുടിക്കാതേം എന്തിന്റെയ്ക്കെയോ പിറകെ ഓടീട്ട് ,എന്തൊക്കെയോ വെട്ടിപിടിച്ചിട്ട് , ദാ അവസാനം ഇവിടെയാണെത്തുക " തന്റെ സ്കൂട്ടറിൽ മാർക്കറ്റിലേക്കുള്ള വഴിയേ ഒരുനാൾ വലിയ പള്ളിക്ക് സമീപത്തുള്ള സെമിത്തേരി ചൂണ്ടി കാണിച്ചു അപ്പാപ്പ പറഞ്ഞു .
"അതുകൊണ്ടു ? " ഞാൻ ചോദ്യഭാവത്തിൽ
" അത് കൊണ്ട് ഒന്നുമില്ല, തിന്നാലും ഇല്ലെങ്കിലും ഒരുദിനം അങ്ങോട്ട് പോവണം, അപ്പൊ തിന്നു പോവുന്നതല്ലേ നല്ലതു.തിന്നാതെ പട്ടിണികിടന്നു ചത്ത് പോയാൽ അവിടെ സമാധാനത്തിൽ കിടക്കാൻ പറ്റോ? അത് നിന്റെ അമ്മാമയോട് അത് പറഞ്ഞു കൊടുക്ക് " ഒരു ചിരിയോടെ അപ്പാപ്പ പറഞ്ഞു . " വയസ്സറുപത് കഴിഞ്ഞില്ലേ , ഭക്ഷണമൊക്കെ കണ്ട്രോൾ ചെയ്യണമെന്ന് " പറഞ്ഞ ഡോക്ടറെ അനുസരിച്ചു തന്റെ മെനു മാറ്റിയ അമ്മാമ്മയോടുള്ള കെറുവായിരുന്നു അത്.
"ന്നാ പിന്നെ ..... " ബന്ധുക്കളിൽ ആർക്കൊക്കെയോ തിരക്കായി. ഈ ചടങ്ങുകൾ കഴിഞ്ഞു വേണം അവർക്ക് അവരുടെ പണികളിലേക്ക് മടങ്ങാൻ . "ഇനിയാരെങ്കിലും കാണാൻ ബാക്കിയുണ്ടോ ? " ആരോ വിളിച്ചു ചോദിച്ചു .
"മനസ്സില്ലാ മനസ്സോടെ മറ്റുള്ളോർക്ക് വേണ്ടി ചിലവഴിക്കുന്ന സമയമുണ്ടല്ലോ , അത്രത്തോളം മെല്ലെപോകുന്ന ഒരു സമയവും ബാധ്യതയും വേറെയില്ല മാളൂസേ ...... " അപ്പാപ്പയുടെ വാക്കുകൾ
അതാണ് ശരി, പലരും മുഷിച്ചലോടെ ഇടയ്ക്കിടെ വാച്ചു നോക്കുന്നുണ്ട്. ചടങ്ങുകൾ ഒന്ന് വേഗം തീർന്നെങ്കിൽ അങ്ങ് പോവായിരുന്നെന്ന ഭാവം .
വരാന്തയിൽ ഒരു മൂലയിൽ ജനേട്ടൻ . അപ്പാപ്പയുടെ വകയിലൊരു ബന്ധുവാണ്, മൂത്തതുമാണ് .ഇടയ്ക്കിടെ ഓരോ സഹായവുമഭ്യര്ത്തിച്ചു വരാറുണ്ട്. അവർക്കു എന്തെങ്കിലും കൊടുത്തു തിരിഞ്ഞു വീട്ടിലേക്ക് കയറുമ്പോൾ അപ്പാപ്പയുടെ മുഖത്തൊരു വിജയഭാവമാണുണ്ടാവുക. ഉള്ളിലൊരു പരിഹാസച്ചിരി. പക്ഷെ ഒരിക്കലും അവരെ വെറുംകൈയോടെ മടക്കിഅയച്ചിട്ടില്ല.സഹായവും വാങ്ങി ജനേട്ടൻ എപ്പോഴും ഒരു കുറ്റബോധത്തോടെ തലയും താഴ്ത്തിയാണ് തിരികെ പോകാറുള്ളതും .
"അപ്പാപ്പ , ജനേട്ടനോട് അപ്പാപ്പക്കെന്താ ഒരു ദേഷ്യം ?"എന്നൊരിക്കൽ ചോദിച്ചപ്പോൾ അപ്പാപ്പ പറഞ്ഞത്
" ചിലതൊന്നും മറക്കാൻ കഴിയൂല മോളെ, കാലം ചിലർക്കൊക്കെ ഒരവസരം തരും, വിജയിച്ചെന്നു കാണിക്കാൻ , എനിക്ക് തന്ന അവസരമാണ് ഇവൻ ഈ ജനാർദ്ദനൻ "
" ഓനൊക്കെ പഠിച്ചിട്ടിപ്പോ ബെല്യ കൽട്രാവൂന്നാ വിചാരം , വെറുതേ ആ കേളൂന്റെ പൈസ കളയാൻ. അവസാനം കേളുനെ പോലെ ഇവിടെ എന്റെ പറമ്പിൽ തന്നെ ഓനൊക്കെ പണിക്കു വരും " ഒരിക്കൽ ജനേട്ടൻ്റെ അച്ഛൻ പറഞ്ഞതും അത് കേട്ട് ജനേട്ടന് കളിയാക്കി ചിരിച്ചതും അപ്പാപ്പക്ക് ഇടക്കിടെ ഓർമ്മ വരുമത്രേ .
കഴിഞ്ഞ വിഷുവിനാണ് എല്ലാവരും ഒത്തുകൂടിയത്. മക്കളും പേരമക്കളും എല്ലാരും ഒത്തുകൂടി. സാധാരണ സദ്യ കഴിഞ്ഞു ഒന്ന് മയങ്ങാറുള്ള അപ്പാപ്പ , പതിവിൽ നിന്ന് മാറി അന്ന് മുഴുവൻ തന്റെ ചാരുകസേരയിലുന്നു കഥകൾ പറയുകയായിരുന്നു . ബന്ധുക്കളെയും സുഹൃത് ബന്ധങ്ങളെയും കുറിച്ച് .
സുഹൃത്തുക്കൾ എന്നും അപ്പാപ്പയുടെ ശക്തി ആയിരുന്നു. പഴയ ഒരു വില്ലീസ് ജീപ്പ് . അതിലേറി പോവാത്ത നാടുകളില്ലത്രേ . "എങ്ങോട്ടാണെടാ യാത്ര" എന്ന് ചങ്ങാതിമാർ ചോദിച്ചാൽ , " പരലോകത്തേക്കു " എന്നതായിരുന്നത്രെ മറുപടി. "പരലോകമെങ്കിൽ പരലോകം ,ഞാനുമുണ്ട് കൂടെ. വിടെടാ വണ്ടി " എന്ന് പറഞ്ഞു ജീപ്പിൽ ചാടിക്കേറി യാത്രപോകുന്ന സുഹൃത്തുക്കൾ
ഇടക്കെപ്പോഴോ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു " ചിലരുണ്ട് മക്കളെ , ഒന്നും പ്രതീക്ഷിക്കാതെ നമ്മളിലേക്ക് വന്നു, താങ്ങും തണലും ആവുന്നോർ .എന്നും കൂടെയില്ലെങ്കിലും, അവരുടെ ഒരു ചിരി മതി നമ്മളുടെ സങ്കടങ്ങൾ ഇല്ലാതാവാൻ. ആവശ്യങ്ങൾ നേടാൻ മാത്രം ചിരിച്ചു അടുക്കുന്ന ബന്ധുക്കളെ പോലെയല്ല അവർ . "
"അങ്ങിനെ ആരാ അപ്പാപ്പക്ക് ഉള്ളത് "
"ഒരു പാട് പേർ . ഓരോരുത്തരും അങ്ങ് പോയി. ഇനി ....."കുറച്ചു നേരം എന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു " ഇനി ഞാനുമവനുമേ ആക്കൂട്ടത്തിൽ ബാക്കിയുള്ളൂ , എത്ര നാളായി അവനെ കണ്ടിട്ട് . കഴിഞ്ഞ ആഴ്ച പോലും വിളിച്ചിരുന്നു , നീ വാടാ , ഇവിടിരുന്നു കട്ടനൊക്കെ അടിച്ചു നമ്മടെ പഴയ കഥകൾ പറയാന്നും പറഞ്ഞു . അന്നൊക്കെ അവൻ കൂടെയില്ലാത്ത ഒരു യാത്ര ഉണ്ടായിരുന്നില്ല " പഴയ സുഹൃത്തിനെ ഓർത്തു അപ്പാപ്പ പറഞ്ഞു .
'ന്നാ അപ്പാപ്പക്ക് ഒന്നവിടം വരെ പൊയ്ക്കൂടേ. എന്ന ചോദ്യത്തിന് " പണ്ടത്തെ പോലെ , അത്ര ദൂരം ഇരിക്കാൻ പറ്റൂല മോളെ , എൻജിനൊക്കെ പഴയതായില്ലേ" എന്നായിരുന്നു മറുപടി .
ചടങ്ങുകൾ കഴിഞ്ഞു . ആളുകൾ പിരിഞ്ഞു പോയിത്തുടങ്ങി.അമ്മാമ തളര്ന്നു വീണുറങ്ങി. ക്ഷീണം കൊണ്ട് കണ്ണൊന്നടഞ്ഞു തുറക്കും മുന്നേ നേരം വെളുത്തിരുന്നു. ഇന്നും ആളുകൾ വന്നുകൊണ്ടിരിക്കുന്നു
ആളുകളൊക്കെ പോയിക്കഴിഞ്ഞു , വരാന്തയിൽ ഒഴിഞ്ഞ ചാരുകസേര . തൊട്ടടുത്ത് മേശയും കസേരയും. അലമാര നിറയെ പുസ്തക കൂട്ടങ്ങൾ അപ്പാപ്പയുടെ രാവിലത്തെ വായന അവിടിരുന്നായിരുന്നു . ആ കസേരയിൽ ഇരുന്നപ്പോൾ തണുത്തൊരു കാറ്റു ,മാളൂ.. എന്നുവിളിച്ചു തഴുകിപോയി.
ലാൻഡ്‌ഫോണിന്റെ മണിയൊച്ച കേട്ടാണ് ചിന്തകളിൽ നിന്ന് ഞെട്ടിയത് .
ഫോണെടുത്തു . ഹലോ ന്നുള്ള തന്റെ ശബ്ദം കേട്ടത് കൊണ്ടാവാം അങ്ങേത്തലക്കൽ നിന്നും പതിഞ്ഞൊരു ശബ്ദത്തിൽ മാളു ആണോന്നു ഒരു ചോദ്യം .
അതേയെന്ന മറുപടിയിൽ ഒരു മൂകതക്ക് ശേഷം മറുതലക്കൽ നിന്നും " അച്ഛൻ മാളൂനെ പറ്റി പറയാറുണ്ടായിരുന്നു, ഒരു കാര്യം മാളൂന്റെ അപ്പാപ്പയെ അറിയിക്കാനാണ്, അച്ഛൻ ഇന്നു രാവിലെയങ്ങ് പോയി .............. അറ്റാക്കായിരുന്നു , അതൊന്നു ........... അവരായിരുന്നല്ലോ ഒരു കാലത്തെ ചങ്ങാതിമാർ " പിന്നെയൊരു തേങ്ങലായിരുന്നു .
തേങ്ങലിന്റെ ഇടയിലൂടെ പിന്നെയും എന്തൊക്കെയോ പറഞ്ഞിരുന്നു പക്ഷെ ഒന്നും കേട്ടില്ല . കണ്ണിൽ ഇരുട്ടു കേറുന്ന പോലെ. കസേരയിൽ ചാഞ്ഞിരുന്നു. തനിയെ കണ്ണുകളടഞ്ഞു . അതിനിടയിലും അപ്പാപ്പയുടെ വാക്കുകൾ മനസ്സിലൂടെ മുഴങ്ങിക്കേട്ടു
" ഏതു യാത്രയിലും കൂടെവരുന്നവർ... "
" എങ്ങോട്ടാണെടാ യാത്ര .... പരലോകമെങ്കിൽ പരലോകം ,ഞാനുമുണ്ട് കൂടെ .വിടെടാ വണ്ടി." .എന്ന് പറയുന്നവർ
അതെ ,അവർ വീണ്ടുമൊന്നിച്ചൊരു ദൂരയാത്രപോയിരിക്കുന്നു.
-napPai 💕 -
24 .01 .2021

ഡോണ്ട് വറി അമ്മ…


കുറേക്കാലത്തിന് ശേഷമാണ് ഞാനൊരു സിനിമ കാണുന്നത്.മോളുടെ കൂടെയിരുന്ന് ആമസോൺ പ്രൈമിൽ "സൂരരയ്‌ പോട്രൂ "എന്ന തമിഴ് സിനിമ.സിനിമയിൽ വികാര നിർഭരമായ രംഗങ്ങൾ കണ്ടാൽ എനിക്ക് പെട്ടെന്ന് കരച്ചിൽ വരും. (ഇക്കാര്യത്തിൽ അമ്മമ്മക്കാണ് (എന്റെ അമ്മ)യാണ് ഒന്നാം സ്ഥാനം എന്നാണ് മോളുടെ കമന്റ്‌ )ഈ സിനിമയിൽ
നായകൻ സൂര്യയുടെ വികാര പ്രകടനങ്ങൾ കണ്ട് ഞാനൊരു കണ്ണീർ തടാകം അങ്ങനെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
പെട്ടന്ന് മോളുടെ അടക്കിപിടിച്ച ചിരി.ഞാനവളുടെ മുഖത്തേക്ക് രൂക്ഷമായൊന്ന് നോക്കി "ഇതിലെന്താ ഇത്ര ചിരിക്കാൻ "
"എനിക്കമ്മയുടെ മുഖം കണ്ടിട്ടാ ചിരി വരണത്"
ഇവൾക്ക് ഇതൊന്നും കണ്ടിട്ട് ഒരു തുള്ളി കണ്ണീരു പോലും വരിണില്ല്യേ . ഒട്ടും സെൻസിറ്റീവ് അല്ലാത്ത കുട്ടി.
"ഇതിലിപ്പോ എന്താ ഇത്ര കരയാൻ. ഇത് വെറും ഒരു സിനിമയല്ലേ.. ഒരു സ്റ്റോറി "
ശരിയാണ്.. എന്നാലും..
ഞാനാലോചിച്ചു.അവളല്ലെങ്കിലും എപ്പോഴും ഇങ്ങിനെ തന്നെയാണല്ലോ. വികാരങ്ങളൊന്നും അധികം പുറത്തു കാണിക്കാതെ എല്ലാം ഉള്ളിലൊതുക്കി.
കുട്ടിക്കാലത്ത് തല്ലു കൊള്ളുമ്പോൾ കരയാതെ ആ ചൈനീസ് കണ്ണുകൾ അതിന്റെ മാക്സിമം വലുതാക്കി എന്നെയങ്ങനെ തുറിച്ചു നോക്കി ചുണ്ടമർത്തിപ്പിടിച്ചു നിൽക്കും ന്നല്ലാതെ..
(ഇപ്പോൾ അതൊക്കെ ആലോചിച്ചു രാത്രി തനിച്ചു കിടന്നു കരയാറുണ്ടല്ലോ ഈ അമ്മ )
ഞാൻ ഇടക്ക് ഓർക്കാറുണ്ട്.. ഈ ന്യൂ ജനറഷൻ കുട്ടികളൊക്കെ ഇങ്ങിനെ തന്നെയാണോ...
പിറ്റേന്ന് ഓഫീസിൽ നിന്നും വന്നപ്പോൾ അതാ അവളെങ്ങനെ മൂടികെട്ടിയ മുഖവുമായി..
"എന്താ ടാ എന്ത് പറ്റി. സുഖമില്ലേ "
"കോളേജിൽ നിന്നും മെസ്സേജ് വന്നു. ഇനി ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടാവില്ല. തിങ്കളാഴ്ച കോളേജ് തുറക്കും "
ഓ അത്രേ ഉള്ളൂ..മനസൊന്നു തണുത്തു. അതോ ഒന്ന് പിടഞ്ഞോ...
"അതെയോ.. അയ്യോ. അപ്പോൾ പോവെണ്ടേ.സമയമില്ലല്ലോ "
അവളെന്നെയൊന്നു ചൈനീസ് കണ്ണ് വഴി രൂക്ഷമായി നോക്കി
"അമ്മക്ക് സമാധാനായീലോ..കോളേജ് തുറക്കാതെ അമ്മക്കായിരുന്നൂലോ ടെൻഷൻ "
അവളെ പറഞ്ഞിട്ട് കാര്യമില്ല.കേരളത്തിൽ എല്ലാ കോളേജും തുറന്നല്ലോ.ബാംഗ്ലൂരിൽ മാത്രം എന്താ തുറക്കാത്തത് ഫൈനൽ ഇയർ അല്ലെ ന്നൊക്കെ പറഞ്ഞു നൂറു വട്ടം പരാതി പറഞ്ഞത് ഞാനാണല്ലോ.
എന്നാലും ഉള്ളിൽ വേവലാതി തുടങ്ങി. ബാംഗ്ലൂരിൽ ഒരു നിയന്ത്രണവുമില്ല. ആളുകൾ മാസ്ക് പോലും ശരിക്കും ധരിക്കുന്നില്ല. അങ്ങനെ എന്തൊക്കെയോ കേൾക്കുന്നുണ്ട്.
ഒന്നും പുറത്തു കാട്ടാതെ ബാംഗ്ലൂരിലേക്കുള്ള ബസ് ടിക്കറ്റ് ബുക്ക്‌ ചെയ്തു.
അങ്ങിനെ കോവിഡ് വെക്കേഷനോടും കോവിഡ് കാലത്തു അവൾക്കു വേണ്ടി യൂട്യൂബ് നോക്കി പഠിച്ച സ്പെഷ്യൽ കൊക്കോ മിൽക്കിനോടും (പാൽ ഒട്ടും കുടിക്കാതിരുന്ന അവൾക്ക് വേണ്ടി ഞാൻ കണ്ട് പിടിച്ചത് )ഹക്ക നൂഡിൽസിനോടും,പൊട്ടാറ്റൊ ഫിംഗർ ചിപ് സിനോടും വിട പറഞ്ഞ് കാതിൽ ഇയർഫോൺ ഫിറ്റ് ചെയ്തു അവൾ ബസിൽ കയറി.
"മോളെ സൂക്ഷിക്കണേ, മാസ്ക് ഇടണേ, സാനിറ്റൈസർ യൂസ് ചെയ്യണേ. ദിവസവും വിളിക്കണേ "ന്നൊക്കെയുള്ള എന്റെ ഡയലോഗുകൾക്ക് മറുപടിയായി "ഡോണ്ട് വറി അമ്മ"എന്ന് പറഞ്ഞു കവിളിൽ ഒരുമ്മയും തന്ന് അവൾ യാത്രയാവുമ്പോൾ കണ്ണിൽത്തുമ്പത്തോളം വന്നു എത്ര ശ്രമിച്ചിട്ടും തടുക്കാൻ കഴിയാതെ പിടഞ്ഞു വീണ ഒരു കുഞ്ഞു തുള്ളിയെ അവൾ കണ്ടോ ആവോ…
അങ്ങനെ ഓരോന്നാലോചിച്ചു കൂട്ടി ഉറക്കമില്ലാത്ത രാത്രികൾ തള്ളി നീക്കുമ്പോഴാണ് ഓഫീസിൽ കോവിഡ്
കേസുകൾ തലപ്പൊക്കുന്നത്.രണ്ടു ദിവസത്തിനിടെ നാല് പേർക്ക് കോവിഡ്. പലർക്കും പനി.
ആകെ ടെൻഷനടിച്ചു നാരങ്ങാ വെള്ളവും മമഞ്ഞൾ പൊടിയിട്ട വെള്ളവുമൊക്കെ കലക്കി കുടിക്കുന്നതിനിടയിൽ അവൾക്ക് മെസ്സേജ് അയച്ചു. പാവം അവൾക്കു ആകെ വിഷമമാവും. എന്നാലും അറിയിക്കണമല്ലോ
ഉടനെ എന്നെ ഞെട്ടിച്ചു കൊണ്ട് മറുപടിയായി 😁😁😁(ഈ ചിരിക്കു എന്താ പറയാ. ആവോ )😜😜🤗🤗ഇങ്ങിനെ കുറെ സ്മൈലികൾ വന്നു
മക്കളായാൽ ഇങ്ങിനെയാണോ. ഇവൾക്കെന്താ എന്നോട് ഒട്ടും സ്നേഹമില്ലേ, ഒന്ന് സമാധാനിപ്പിച്ചൂടെ ന്നൊക്കെ മനസ്സ് പരിഭവിച്ചിരിക്കുമ്പോൾ അതാ വരുന്നു അവളുടെ കാൾ..
ഉള്ളിലുള്ള പരിഭവമൊക്കെ അങ്ങോട്ട് പറഞ്ഞപ്പോൾ അവളുണ്ട് ചിരിക്കുന്നു "ഡോണ്ട് വറി അമ്മ. ഇതിപ്പോ അത്ര ടെൻഷൻ അടിക്കേണ്ട കാര്യോന്നൂല്യ. വിറ്റാമിൻ c ടാബ്‌ലറ്റ് വാങ്ങി കഴിക്കൂ "
പിന്നെയും എന്തൊക്കെയോ ഉപദേശത്തിന് ശേഷം "അമ്മ പേടിക്കണ്ട ട്ടോ. ഞാൻ ഇടക്ക് വിളിക്കാം.
ഉമ്മ
…ടേക്ക് കെയർ "
അത് മതീലോ എല്ലാ പരിഭവങ്ങളും അങ്ങനെ ഉരുകിയില്ലാതാവാൻ….
********
രാവിലെ വാട്സാപ്പിൽ ഫ്രണ്ടിന്റെ മെസ്സേജ്.
ഇന്ന്" നാഷണൽ ഗേൾ ചൈൽഡ് ഡേ "
ഞാനൊലോചിക്കുകയിരുന്നു. ഇന്നത്തെ പെൺകുട്ടികൾ... അവർ നമ്മളിൽ നിന്നെല്ലാം എത്രെയോ വ്യത്യസ്തരാണ്.ചിലപ്പോൾ അവരൊ രിക്കലും നമ്മളെ സ്നേഹപ്രകടനങ്ങൾ കൊണ്ട് വീർപ്പു മുട്ടിക്കില്ല. അമിതമായി വികാരങ്ങൾ പ്രകടിപ്പിക്കില്ല. അവരുടേതായ അഭിപ്രായങ്ങൾ കൊണ്ട് നമ്മളെ
ചിലപ്പോൾ ഞെട്ടിക്കും ചിലപ്പോൾ ചിന്തിപ്പിക്കും.
എങ്കിലും അവർ മാലാഖകുഞ്ഞുങ്ങളാണ് കണ്ണുകളിൽ നക്ഷത്രങ്ങൾ വിരിയിച്ചു നടക്കുന്നവർ.അവർക്ക് കാണാൻ ഒരുപാട് സ്വപ്നങ്ങളുണ്ട്. അവരുടെ ഉള്ളിലൊളിപ്പിച്ചിട്ടുണ്ട് ഒരു കടലോളം സ്നേഹം.
നിനച്ചിരിക്കാത്ത സമയത്ത് ഓടി വന്നു കവിളിൽ മുത്തം നൽകി അവർ നമ്മളെ ചിലപ്പോൾ കരയിപ്പിക്കും.നമുക്ക് മനസിലാവാത്ത ഭാഷയിൽ സംസാരിക്കും.തോറ്റു തരാൻ മനസ്സില്ലാതെ തർക്കിക്കും.ചിലപ്പോൾ രാത്രി നമ്മുടെ കൈക്കുള്ളിൽ ഒരു അഞ്ചു വയസ്സുകാരിയുടെ അതേ നിഷ്കളങ്കതയോടെ കിടന്നുറങ്ങും.
"സൂരരയ് പോട്രു "എന്ന സിനിമ നമ്മളെ പഠിപ്പിച്ച ഒരു പാഠമുണ്ട്.
ഒരുപാട് പ്രതിസന്ധികളിലും തോൽവിയിലും തളരാതെ മുന്നേറിയാൽ മാത്രമേ ലക്ഷ്യത്തിലെത്തൂ എന്ന പാഠം..
ഇന്നത്തെ കുട്ടികൾക്ക് അത്രത്തോളം ക്ഷമയുണ്ടോ അറിയില്ല. അവർക്ക് ചിലപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പത്തിൽ നേടണം. അതൊരു പക്ഷെ ഒരു കഷ്ടപ്പാടുമറിയിക്കാതെ വളരുന്നത് (നമ്മൾ വളർത്തുന്നത്)കൊണ്ട് കൂടിയാവാം.
എങ്കിലും സ്വപ്‌നങ്ങൾ കണ്ട് അവർ വളരട്ടെ. ചെറിയ തോൽവികൾ അവരെ തളർത്താതിരിക്കട്ടെ.
ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും ഒടുവിൽ "ഡോണ്ട് വറി അമ്മ "എന്നു പറഞ്ഞു നമ്മളെ ചേർത്ത് പിടിക്കുമ്പോൾ അവരുടെ മനസ്സ് കാണാൻ നമുക്ക് കഴിയട്ടെ.
ഒരു ചാറ്റൽമഴയേൽക്കുന്ന സുഖമുണ്ടല്ലോ അതിന്..
ശ്രീകല മേനോൻ
24/01/2021

അത്രമേൽ ആർദ്രമായി..


"ഇത് തന്നെ വേണമെങ്കിൽ ജൂലി മോളെ പപ്പയെ നീ മറന്നേക്കണം. ഈ വീടും."
ജൂലി കണ്ണീരോടെ പപ്പയെ നോക്കി.
പിന്നെ അമ്മയെ, അച്ചായനെ അനിയത്തിയെ.. സ്വർഗം പോലെയുള്ള തന്റെ കുടുംബത്തെ.. പുറത്ത് ശ്രീ ഉണ്ട്. താൻ ഇറങ്ങി വരുന്നത് കാത്ത്.
"അവനെ തല്ലുമെന്നോ കൊല്ലുമെന്നോ ഓർത്ത് എന്റെ മോള് പേടിക്കണ്ട. നിന്റെ പപ്പാ അത്രക്ക് ദുഷ്ടനല്ല .നിന്റെ അച്ചായനും അവനെ തൊടുകേല. കാരണം തെറ്റ് ഞങ്ങളുടെ കൊച്ചിന്റെ ഭാഗത്തായിപ്പോയി.. നീ അവനൊപ്പം പോകുമ്പോൾ കൊണ്ട് പോകുന്നത് എന്റെ അഭിമാനം കൂടിയാണ്.. പക്ഷെ സാരോല്ല.
നീ പൊയ്ക്കോ.സ്നേഹിച്ചവന് നീ വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ ആ വാക്കാണ് വലുത്. പപ്പയല്ല.. എന്റെ മോള് മരിച്ചു പോയി. അങ്ങനെ പപ്പാ അങ് കരുതും "
ജൂലി അയാളുടെ കാൽക്കൽ വീണു.
"ശപിക്കല്ലേ പപ്പാ.. ശ്രീ നല്ലവനാ പപ്പാ.. എന്നെ ജീവനാ.. അവന് ആരൂല്ല.. ഞാൻ ഇപ്പൊ ചെന്നില്ലെങ്കിൽ.. പിന്നെ എനിക്ക് സമാധാനം കിട്ടുകേല. സ്നേഹത്തിനു എന്തിനാ പപ്പാ ജാതിയും മതവും..? ശരിക്കും ഉള്ള സ്നേഹത്തിനു.. മതം ഇല്ല പപ്പാ.. പ്ലീസ് എനിക്ക് എല്ലാരും വേണം.."
അയാൾ പെട്ടെന്ന് പിന്നിലേക്ക് നടന്നു മുറിയിൽ കയറി വാതിലടച്ചു.
"അമ്മേ ഒന്ന് പറ അമ്മേ... പ്ലീസ്.. അച്ചായാ... ലിനിമോളെ.. നീയെങ്കിലും പറ..."അവൾ ഓരോരുത്തരുടെയും അടുത്ത് ചെന്നു കെഞ്ചി. അമ്മ കണ്ണീരോടെ അകത്തേക്ക് പോയി
"ജൂലി പോകുന്നെങ്കിൽ നീ ഇപ്പൊ പോകണം. പിന്നെ ഒരു ചാൻസ് ചിലപ്പോൾ നിനക്ക് കിട്ടുകേല. പപ്പാ ക്ഷമിക്കും..പക്ഷെ സമയം കൊടുക്കണം.."അച്ചായൻ അവളെ ചേർത്ത് പിടിച്ചു..
"അച്ചായനുണ്ടാവും മോൾക്ക്. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം..സ്നേഹിച്ചവന്റ ഒപ്പം കഴിയാൻ പറ്റുന്നതാ ഏറ്റവും വലിയ ഭാഗ്യം.."
അവൾ കണ്ണ് തുടച്ചു തലയാട്ടി
ലിനിമോളവളുടെ മാല ഊരി കയ്യിൽ വെച്ചു കൊടുത്തു
"സ്വർണത്തിന് ഇപ്പൊ നല്ല വിലയുണ്ട്. ചേച്ചി ഇത് വിറ്റോ. പേടിക്കണ്ട ഇത് അമ്മാമ്മ എനിക്ക് തന്നതാ "
"ഇതൊന്നും വേണ്ട മോളെ "
"വേണം.. ഒരു ജീവിതം തുടങ്ങാൻ പോവല്ലേ.. . ശ്രീയേട്ടന് ജോലി ഉണ്ടെങ്കിലും ചേച്ചിക്കായി എന്തെങ്കിലും വേണ്ടേ?അഞ്ചു പവനുണ്ട്.. ചേച്ചിക്ക് എന്റെ സമ്മാനമാ ഇത് "
ജൂലി അവളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു
ശ്രീക്കൊപ്പം അവൾ നടന്നു നീങ്ങുന്നത് നോക്കി അമ്മ അടുക്കളപ്പുറത്തു നിൽപ്പുണ്ടായിരുന്നു.
"മാല അവൾ കൊണ്ട് പോയോ മോളെ?"
"ഉം "
"ഞാൻ തന്നതാണെന്നു പറഞ്ഞോ?"
"ഇല്ല. അമ്മമ്മ തന്നതാണെന്ന പറഞ്ഞെ.. "
"പപ്പാ അറിയണ്ട കേട്ടോ "
അവർ മുഖം അമർത്തി തുടച്ചു.
"പാവം.. എന്റെ മോള്.."അവർ തേങ്ങലോടെ പറഞ്ഞു.
അതൊരു നല്ല വീടായിരുന്നു. നഗരത്തിൽ തന്നെ.. എന്നാൽ വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഒരു സ്ഥലം.
"ഇഷ്ടായോ?"
ശ്രീ അവളെ ചേർത്ത് പിടിച്ചു.
അവൾ മങ്ങിയ ഒരു ചിരി ചിരിച്ചു.. അവനവളെ മനസിലാകുന്നുണ്ടായിരുന്നു. അവൻ അവളുടെ പപ്പയോടും അമ്മയോടും സംസാരിച്ചു നോക്കിയിരുന്നു. അപേക്ഷിച്ചിരുന്നു. പൊന്നു പോലെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞിരുന്നു. ഫലമുണ്ടായില്ല.
രാത്രി ഭക്ഷണത്തിനിരിക്കുമ്പോൾ ആരും മിണ്ടുന്നുണ്ടായിരുന്നില്ല.
പപ്പാ അവളിരിക്കുമായിരുന്ന സ്ഥലത്തേക്ക് നോക്കി. ഒരു പൊട്ടിച്ചിരി കാതിൽ വീണ പോലെ.
"പപ്പയുടെ ആദ്യ ഉരുള എനിക്കാണെ"
അയാൾചോറ് ഇറക്കാൻ കഴിയാതെ പാത്രത്തിൽ തന്നെ ഇട്ട് എഴുനേറ്റു..
"വിശപ്പില്ല "
വിശപ്പില്ലാഞ്ഞത് അയാൾക്ക് മാത്രം ആയിരുന്നില്ല.
വിശപ്പില്ലാത്ത ദിവസങ്ങളായിരുന്നു പിന്നെ ജൂലിക്കും.
"എന്തെങ്കിലും കുറച്ചു കഴിക്ക് ജൂലി "ശ്രീ വേദനയോടെ പറയും
"എന്റെ പപ്പാ കഴിച്ചു കാണുമോ?"
അവൾ വിങ്ങലോടെ ചോദിക്കും.
"ഞാൻ പോയി സംസാരിക്കാം കാലു പിടിക്കാം പോരെ?"
അവൾ പെട്ടെന്ന് കണ്ണ് തുടച്ചു
"എന്റെ ശ്രീ ആരുടെയും കാലു പിടിക്കേണ്ട. ഞാനെന്തു തെറ്റാ ചെയ്തത്‌? ആരുമറിയാതെ ഒളിച്ചോടിയൊന്നുമില്ലല്ലോ.. പപ്പാ ക്കു എന്നെ മനസിലാകും.. അന്ന് വരും. അപ്പൊ പിണക്കമൊന്നും കാണിച്ചേക്കല്ലേ..ചോറ് വിളമ്പിക്കോ ഞാൻ
കഴിച്ചോളാം "
അവൾ ചിരിക്കാൻ ശ്രമിച്ചു
അവളെ പിജിക്ക് ചേർത്തു ശ്രീ. അവൻ ബാങ്കിൽ പോകുമ്പോൾ അവളെ കോളേജിൽ വിടും. വൈകുന്നേരം അവൾ ബസിൽ പോരും.ശ്രീ ജീവനെ കണക്ക് സ്നേഹിക്കുമ്പോളും പപ്പയുടെ സ്നേഹക്കടലിലെ ഒരു തുള്ളി മാത്രം ആയിരുന്നു അത്. അല്ലെങ്കിൽ അങ്ങനെയാണവൾക്ക് തോന്നിയിരുന്നത്.
"ഈ ഫോം ഒന്ന് ഫിൽ ചെയ്യണമായിരുന്നു."
ഘനഗംഭീരമായ ഒരു ശബ്ദം കേട്ട് ശ്രീ തലയുയർത്തി മുന്നിൽ നിന്ന ആളെ നോക്കി.
"പപ്പാ "
അവൻ ചാടിയെഴുനേറ്റു
"പപ്പാ ഇരിക്കു..ഇത് ഞാൻ ഇപ്പൊ ചെയ്തു തരാം "
ഫിക്സഡ് ഡെപ്പോസിറ്റിന്റെ ഫോം ആയിരുന്നു അത്.
"" .എന്റെ അക്കൗണ്ടിൽ നിന്നു ക്യാഷ് മാറ്റണം നിന്റെ അക്കൗണ്ടിലേക്ക് .. ആവശ്യമുള്ളത് എടുത്തിട്ട് ബാക്കി എഫ്ഡി ഇടാം ഇതാണ് എന്റെ പാസ്സ് ബുക്ക്‌ "
അവൻ വല്ലായ്മയോടെ അയാളെ നോക്കി.
"നമുക്ക് ഒരു ചായ കുടിച്ചാലോ നിനക്ക് സമയം ഉണ്ടാകുമോ?"പപ്പാ പിന്നെയും ചോദിച്ചു
അവൻ സമയം നോക്കി. ഉച്ചഭക്ഷണത്തിനുള്ള സമയം ആയി.
ക്യാന്റീനിൽ തിരക്കുണ്ടായിരുന്നില്ല. രണ്ടു ചായയ്ക്ക് പറഞ്ഞു അവൻ.
"എന്റെ കൊച്ച് ബസിലാ അല്ലിയോ പോകുന്നെ..?"പെട്ടെന്ന് പപ്പാ ചോദിച്ചു
"പോകുമ്പോൾ ഞാൻ കൊണ്ടാക്കും. വരുമ്പോൾ..അവൻ മെല്ലെ പറഞ്ഞു
"അത് വേണ്ട..അവൾക്ക് ഡ്രൈവിംഗ് അറിയാം.. ഒരു കാർ വാങ്ങിച്ചു കൊടുക്കണം.. സ്കൂട്ടർ വേണ്ട.എനിക്ക് പേടിയാ..ഇത് അവൾ അറിയുകയും വേണ്ട.. എന്റെ കൊച്ചിനെ ഞാൻ അങ്ങനെയല്ല വളർത്തിയെ... നീ നല്ല പോലെ നോക്കുന്നുണ്ടെന്നൊക്കെ അറിയാം എനിക്ക്. പക്ഷെ.."അയാൾ കണ്ണ് നിറഞ്ഞത് കൊണ്ടും ഒച്ചയടച്ചത് കൊണ്ടും നിർത്തി
"ഉറങ്ങാനൊന്നും പറ്റുന്നില്ലിപ്പൊ. കണ്ണിന്റെ മുന്നില് എന്റെ കൊച്ച് അങ്ങനെ അങ്ങ് ചിരിച്ചു നിക്കുവാ.. വല്ലാത്ത ഒരവസ്ഥയാ അത്.. നിനക്ക് പറഞ്ഞാ ചിലപ്പോൾ മനസ്സിലാവുകേല..അതിന് നീ ഒരു പെങ്കൊച്ചിന്റെ അപ്പനാവണം.."
ശ്രീ സങ്കടത്തോടെ ആ കൈയിൽ പിടിച്ചു..
"പപ്പാ. അവളുടെ അവസ്ഥ ഇതിലും മോശമാ.അവൾ ഇത് വരെ ശരിക്കും ഭക്ഷണം കഴിച്ചിട്ടില്ല. കരയാതെ ഉറങ്ങിയിട്ടില്ല.. ചിലപ്പോൾ തോന്നും ഞാൻ കാരണം അല്ലെ ഇതൊക്കെ? വേണ്ടായിരുന്നു എന്ന്..?"
"അങ്ങനെ ആണെങ്കിലും അവൾക്ക് സമാധാനം ഉണ്ടാകുമോ? നിനക്ക് വേണ്ടിയും അവൾ പട്ടിണി കിടന്നിട്ടുണ്ട് ഉറങ്ങാതെ എന്റെ കാല് പിടിച്ചു കെഞ്ചിയിട്ടുണ്ട്.. എന്റെ ശ്രീ നല്ലവനാ പപ്പാ എന്ന് കരഞ്ഞിട്ടുണ്ട്... ഞാൻ പഴയ ആളല്ലേ. പള്ളിയും ഇടവകയും.. അവരൊക്കെ എന്നോട് ചോദിക്കുകേലെ? ഇളയ ഒരു കൊച്ചും കൂടിയില്ലേ എനിക്ക് കെട്ടിക്കാൻ?"
ശ്രീ നിശബ്ദനായി..
"നിന്നോട് എനിക്ക് ദേഷ്യമൊന്നുമില്ലടാ ഉവ്വേ... എന്റെ കൊച്ച് കരയരുത്. കരയിക്കരുത്.. അത്രേം ഉള്ളു.."
"ഞാൻ കാരണം അല്ല ഇപ്പൊ അവൾ..."ശ്രീ പാതിയിൽ നിർത്തി..
പപ്പാ മുഖം തുടച്ചു..
"പപ്പക്ക് അവളെ കാണാൻ തോന്നുന്നില്ലേ?"
"എന്റെ ഉള്ളിലുണ്ടല്ലോ എപ്പഴും..."അയാൾ കണ്ണീരിനിടയിലൂടെ ചിരിച്ചു..
"പോട്ടെ "പപ്പാ കാറിൽ കയറി പോകുന്നത് നോക്കി അവൻ നിന്നു
"പപ്പാ വന്നിരുന്നു ഇന്ന് ബാങ്കിൽ.."
ഒരു തിരമാല നെഞ്ചിൽ അടിച്ച പോലെ.. ജൂലി അവനെ ഇമ വെട്ടാതെ നോക്കിയിരുന്നു.
"നിന്നേ ബസിൽ വിടരുത് എന്ന് പറഞ്ഞു... കാർ വാങ്ങി തരണം എന്നൊക്കെ പറഞ്ഞു..എന്റെ അക്കൗണ്ടിലേക്ക് കുറെ പണവും അയച്ചു.. എന്നോട് സ്നേഹമായിട്ട സംസാരിച്ചേ..."
അവൾ കാൽമുട്ടിൽ മുഖം അമർത്തി...
"ഞാൻ നിന്നേ എത്ര സ്നേഹിച്ചാലും നിന്റെ പപ്പയുടെ മുന്നിൽ ഞാൻ തോറ്റു പോകും മോളെ..
ആ ഉള്ളു നിറച്ചും നീയാ...നീ ആ കാശ് തിരിച്ചു കൊടുക്കണം.. അത് ശരിയല്ല എനിക്ക് വേണ്ട അത്.."
അവൾ ചിരിച്ചു..
"അതെനിക്ക് തന്നേക്ക്.. എന്റെ പപ്പയുടെ കാശ് അല്ലെ? എന്റെ പപ്പാ എന്നോടുള്ള സ്നേഹം കൊണ്ട് തന്നതല്ലേ? ശരിക്കും ഞാൻ ഭാഗ്യവതി ആണ് അല്ലെ ശ്രീ?. ശ്രീയെ പോലെ ഒരു ഭർത്താവ്. പപ്പയെ പോലെ ഒരു പിതാവ്.. ലക്കി.. "
അവനവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു
"ആ കാശ് എനിക്ക് വേണ്ടിട്ട് അല്ല ട്ടോ.തിരിച്ചു കൊടുത്താ പപ്പക്ക് വിഷമം ആകും.. അതാണ്‌. പാവാ എന്റെ പപ്പാ "അവൾ ഇടർച്ചയോടെ പറഞ്ഞു..
ഇടക്കൊക്കെ ബാങ്കിൽ പപ്പാ വരും. അവനൊപ്പം ചായ കുടിക്കും. അവൾക്കായ് എന്തെങ്കിലും വാങ്ങി ഏൽപ്പിച്ചു പോകും
"പപ്പാ ഒരു ദിവസം വീട്ടിൽ വരുമോ? അവൾക്ക് സന്തോഷം ആകും "
പപ്പാ ചിരിച്ചു
തുണി വിരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു ജൂലി. അന്ന് കോളേജ് അവധിയായിരുന്നു. ശ്രീ പോയി കഴിഞ്ഞു.
തൊട്ട് മുന്നിൽ പപ്പാ വന്നപ്പോ മാത്രം ആണ് അവൾ കണ്ടത്. കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി അവൾ നിന്നു.
"നീ എന്താ ഒന്നും കഴിക്കുന്നില്ലേ? കോലം കേട്ടല്ലോ.."
പപ്പാ മുഖത്ത് നോക്കാതെ പറഞ്ഞു
"പപ്പാ ഇപ്പൊ വാരിതരുന്നില്ലല്ലോ അതാവും "അവൾ കുറുമ്പൊടെ തിരിച്ചു പറഞ്ഞു..
"എന്നെ അകത്തോട്ടു ക്ഷണിക്കുന്നില്ലേ?"അയാൾ ഗൗരവത്തിൽ തന്നെ
"ഒന്ന് പോയെ പപ്പാ... ഇങ്ങോട്ട് വന്നേ "അവൾ ആ കൈ പിടിച്ചു. പിന്നെ എത്തി വലിഞ്ഞു ആ കവിളിൽ
ഉമ്മ
വെച്ചു..
"പപ്പക്ക് പൊക്കം കൂടിയോ?"",അയാൾ ചിരിച്ചു പോയി.മാസങ്ങൾക്ക് ശേഷം ആയിരുന്നു അയാൾ ചിരിക്കുന്നത്.
"വന്നേ... ഇതാണ് ഞങ്ങളുടെ കുഞ്ഞ് സ്വർഗം.. പപ്പക്ക് ഞാൻ ചോറെടുക്കട്ട..?'
അയാൾ തലയാട്ടി..
"മീൻ കറിയും അവിയലുമേയുള്ളു.. അതും ശ്രീ വെച്ചതാ.എനിക്ക് പരീക്ഷ ആണ്. അപ്പൊ പഠിച്ച മാത്രം മതി എന്ന് പറയും ശ്രീ.."അവൾ പറഞ്ഞു കൊണ്ട് തന്നെ പാത്രത്തിൽ ചോറും കറിയും വിളമ്പി..
അയാൾ വായിൽ വെച്ചു കൊടുത്ത ചോറ് കഴിക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു..
"അച്ചായനെന്നും ഫോൺ വിളിക്കും.. അമ്മയും ലിനി മോളും.."അവൾ പാതിയിൽ നിർത്തി. അവർ തന്നെ കാണാൻ വന്നിട്ടുണ്ടെന്നു പറഞ്ഞാൽ പപ്പക്ക് അത് ഇഷ്ടം ആകുമോ എന്നോർത്ത് അവൾ.
"അവർ എത്ര തവണ ഇവിടെ വന്നിട്ടുണ്ട്?"അയാൾ പെട്ടെന്ന് ചോദിച്ചപ്പോൾ അവൾ ചമ്മിയ ചിരി ചിരിച്ചു
"പപ്പാ അറിയുന്നുണ്ട് എല്ലാം..പപ്പയോടെന്റെ പൊന്നങ്ങു ക്ഷമിച്ചേക്ക് "
"അയ്യോ പപ്പാ "അവൾ ആ വാ പൊത്തി
"നിങ്ങൾ അങ്ങ് വാ നമ്മുടെ വീട്ടിൽ.. പപ്പക്ക് ഒരു ദേഷ്യവും ഇല്ല.. ശ്രീയെ എന്റെ മോനെ പോലെ തന്നെ ആണ് ഇപ്പൊ "
"അത് വേണ്ട പപ്പാ.. ഇത് ശ്രീയുടെ വീട്.. ചെറുത് ആണെങ്കിലും ശ്രീ വെച്ച വീട്.. ഇവിടെ ആണ് ഞാൻ ജീവിക്കേണ്ടത്.. അല്ലെ പപ്പാ? എന്റെ പപ്പക്ക് എന്നെ ജീവനല്ലേ? ശ്രീക്കും അങ്ങനെതന്നെ...
ഞാൻ ആ മനസ്സ് നോവിച്ചാ ദൈവം പോലും പൊറുക്കുകേല.. ഞാൻ എപ്പോ വേണമെങ്കിലും പപ്പാ വിളിക്കുമ്പോൾ ഓടി വരും.. രണ്ടു ദിവസം നിൽക്കുവേം ചെയ്യും... ഞാൻ എന്നും പപ്പേടെ പൊന്നു തന്നെ ആണ്.. പക്ഷെ ഇനി ഞാൻ ഇവിടെ ആണ്.. ശ്രീക്കൊപ്പം. അത് പോലെ പപ്പാ ഇനി കാശൊന്നും തരേണ്ടാട്ടോ.. അത് ഒന്നും വേണ്ട എനിക്കിതു പോലെ പപ്പയെ മതി...."
പപ്പാ അഭിമാനത്തോടെ അവളെ ചേർത്ത് പിടിച്ചു
പിന്നെ ആ നിറുകയിൽ ചുംബിച്ചു
"എന്റെ പൊന്നുമോളെ" എന്നൊരു വിളിയൊച്ച അവളുടെ കാതിൽ വീണു.

Written by Ammu Santhosh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo