Slider

ഡിസംബറിൻ്റെ നഷ്ടം

1

 നെഞ്ചിൽ അലയടിയ്ക്കുന്ന സങ്കടക്കടൽ ജന്മം കൊടുത്ത കണ്ണീർ കണങ്ങൾ കവിളിലൂടെ ചാലിട്ടൊഴുകി നെഞ്ചിനെ നനച്ചപ്പോഴാണ്, താൻ ഏറെ നേരമായി ചിന്തയിൽ മുഴുകി ഒരേ നിൽപ്പായിരുന്നു എന്ന് മനോജ് തിരിച്ചറിഞ്ഞത്.
വീടിൻ്റെമുകൾനിലയിലെ തൻ്റെ മുറിയുടെ പാതി തുറന്ന ജാലകത്തിലൂടെ നോക്കുമ്പോൾ, തെക്കേമുറ്റത്തോട് ചേർന്നു കിടക്കുന്ന പറമ്പു കാണാം, അതിൽ അമ്മ നട്ടുനനച്ചു വളർത്തിയ നാട്ടുമാവിന്നരികിൽ കത്തിത്തീരാറായ ചിതയിൽ എരിഞ്ഞമരുന്നത് ഏതാനും മണിക്കൂറുകൾക്ക് മുൻപ് തന്നോടൊപ്പം പ്രാതൽ കഴിയ്ക്കാനിരുന്ന അമ്മയാണെന്നത് വിശ്വസിക്കാനാകാതെ, എല്ലാം കള്ളമാണെന്ന് പുലമ്പുകയാണ് മനസ്സ്.
ഡിസംബർ എന്നും തനിക്ക് നഷ്ടങ്ങൾ മാത്രമേ സമ്മാനിച്ചിട്ടുള്ളു. ആദ്യം ഏഴു വർഷങ്ങൾക്കു മുൻപൊരു ഡിസംബറിൽ പ്രാണനു തുല്യം സ്നേഹിച്ച ദേവി, ഇപ്പോൾ ഇതാ, ഈ ഡിസംബറിൽ അമ്മയും !
പതിനഞ്ചു ദിവസം മുൻപാണ് സൗദിയിൽ നിന്നെത്തിയത്, കഴിഞ്ഞ ഏഴു വർഷമായി വേദനിപ്പിയ്ക്കുന്ന ഓർമ്മകളിൽ നിന്നകന്നു മാറാൻ വേണ്ടി താൻ കണ്ടെത്തിയ ഇടത്താവളത്തിൽ നിന്ന്.
ക്രിസ്തുമസ്സിനോടനുബന്ധിച്ച് നാട്ടിലെത്തണം; ഇത്തവണ താൻ തിരിച്ചു പോകുന്നത് വിവാഹ ശേഷമായിരിക്കണം' എന്നത് അമ്മയുടെ ഏറ്റവും വലിയ അഗ്രഹമെന്നതിലുപരി നിർബ്ബന്ധമായിരുന്നു.
വധുവെന്നരൂപത്തിൽഎഴുവർഷങ്ങൾക്ക് മുൻപ് മനസ്സിൽ പ്രതിഷ്ഠിച്ച 'ദേവി'യെന്ന പെൺകുട്ടിയെ ക്കുറിച്ചുള്ള സങ്കല്പം തകർന്നടിഞ്ഞതിനു ശേഷം വിവാഹത്തെക്കുറിച്ചുള്ള ചിന്ത അവിചാരിതമായിപ്പോലും മനസ്സിൽ കടന്നു വന്നിരുന്നില്ല. ഒടുവിൽ എല്ലാം അ മ്മയുടെ ഇഷ്ടത്തിനു വിട്ടുകൊടുത്തുകൊണ്ടാണ്, അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങി ഇത്തവണ വിവാഹാലോചനയ്ക്ക് ആരംഭം കുറിയ്ക്കാൻ സമ്മതം മൂളിയത്. പക്ഷേ തിരിച്ചറിഞ്ഞു, ദേവിയുടെ മുഖത്തിന്, രൂപത്തിന്, ഭാവങ്ങൾക്ക് പകരം വയ്ക്കാൻ മറ്റൊന്ന് ഈ ഭൂമിയില്ലയെന്ന്.
തൻ്റെ തീരുമാനം അമ്മയെ വല്ലാതെ വേദനിപ്പിച്ചു.അതിൻ്റെ ആഘാതത്തിൽ നിന്ന് ,മൗനത്തിൽ നിന്ന് അമ്മ മോചിതയായത് മൂന്ന് ദിവസങ്ങൾക്കു മുൻപ് മാത്രം!
പിന്നെ ഇന്നലെ അമ്മയെയും ബൈക്കിൻ്റെ പിന്നിലിരുത്തി ഒരു വൺ ഡേ ട്രിപ്പ് .
അമ്മയെന്ന,അൻപത്തഞ്ചുകാരിയുടെ ഗൗരവത്തിൽ നിന്ന് തൻ്റെ മനസ്സറിയുന്ന കൂട്ടുകാരിയുടെ ഭാവങ്ങൾ നിറഞ്ഞ സന്തോഷത്തിൻ്റെ പഴയനാളുകളിലേക്ക് മനംമാറ്റം, അതായായിരുന്നു ആ യാത്രയുടെ പരിണതഫലം .തമാശയും സന്തോഷവും വീണ്ടും വീട്ടിൽ പടി കടന്നു വന്നതു പോലെ. അമ്മയുടെ മൂളിപ്പാട്ടുകൾ വീണ്ടും വീട്ടിലുയർന്നു കേട്ടു, പദചലനങ്ങൾക്കൊപ്പം !
രാവിലെ പ്രാതലിന്നിടയ്ക്കാണ് അമ്മ പറഞ്ഞത് " എനിക്കെന്നാണാവോ മൂന്നാമതൊരു പ്ലേറ്റിൽ പ്രാതൽ വിളമ്പാനാകുക? ഉറ്റവരായി ഈ അമ്മ മാത്രമേയുള്ളു ഇവിടെ നിനക്ക് എന്നോർമ്മ വേണം. അമ്മയെന്നാൽ ദീർഘായുസ്സുള്ള, കല്ലും മരവും ഒന്നുമല്ലെന്നും. '
"ആരു പറഞ്ഞു അമ്മമാത്രമെ ഉള്ളു, എന്ന്? എനിയ്ക്കമ്മയുണ്ട്.അച്ഛനുണ്ട്, പെങ്ങളൂട്ടിയുണ്ട് - എല്ലാ റോളിലും മിന്നിത്തിളങ്ങുന്ന എൻ്റെ സുഭദ്രാമ്മ .പണ്ടേ കൂട്ടുകാർ പറയുമായിരുന്നു നിൻ്റെ അമ്മയെ കണ്ടാൽ പെങ്ങളാണെന്ന് തോന്നുമെന്ന് ."
തൻ്റെ പെങ്ങളൂട്ടി എന്ന വിളി കേട്ട് ചിരിച്ചു കൊണ്ട് ഭക്ഷണം വായിൽ വച്ചതാണമ്മ. അത് തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടയുന്ന അമ്മയ്ക്ക് നൽകിയ പ്രഥമ ശുശ്രൂഷകൾ ഫലപ്രാപ്തിയിൽ എത്തിയില്ലെന്നറിഞ്ഞു ആശുപത്രിയിലേക്ക് അക്ഷരാർത്ഥത്തിൽ പറന്നാ അമ്മയെ എത്തിച്ചത്.... പക്ഷേ തിരിച്ചുപോരുമ്പോൾ താൻ തനിച്ചായിരുന്നു.
തനിയ്ക്കൊപ്പം അമ്മയില്ലെന്ന് വിശ്വസിക്കാൻ മടിക്കുന്ന മനസ്സ്.വീടിൻ്റെ ഓരോ കോണിലും വസ്തുവിലുമുണ്ട് അമ്മയുടെ നിഴലനക്കം.തൻ്റെ ജീവിതത്തിലുടനീളം നിറഞ്ഞു നിന്ന അമ്മ എത്ര പെട്ടെന്നാണ് കാണാമറയത്ത് പോയ് മറഞ്ഞത്.
ജനലിനപ്പുറം എരിഞ്ഞു തീരാറായ ചിതയിൽന്നുയരുന്ന പുകച്ചുരുളുകൾ, യാഥാർത്ഥ്യമെന്താണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും ചിന്തകളിൽ അമ്മ നിറയുന്നു, അമ്മ മാത്രം!
എട്ടുവർഷങ്ങൾക്കു മുൻപ്,തൈമാവിൻ്റെ താഴത്തെ കൊമ്പുകളിൽ പടർന്ന് കയറിയ ,നിറയെ പൂവണിഞ്ഞ അമ്മയുടെ നീലശംഖുപുഷ്പച്ചെടി, ഞാൻ നട്ടുവളർത്തിയ അഡീനിയത്തിൻ്റെ വെളുത്ത പൂക്കളെയും അമർത്തി മൂടിവളർന്നത് മുറിച്ചുമാറ്റാനൊരുങ്ങിയപ്പോഴാണ് ഞാനും അമ്മയും ആദ്യമായി പിണങ്ങിയത്.
" ചെടികളോട് ഇഷ്ടം തോന്നാത്ത നിന്നെ ബോട്ടണിയിൽ പി ജി ചെയ്യാൻ വിട്ട ,നിൻ്റെ അമ്മയായ എന്നെ പറഞ്ഞാൽ മതിയല്ലോ?"
"എനിക്ക് ചെടി ഇഷ്ടമല്ലെന്നാരു പറഞ്ഞു.? എൻ്റെ അഡീനിയത്തെ അങ്ങനെ അമ്മയുടെ നീലശംഖുപുഷ്പം വിഴുങ്ങേണ്ട.
പിന്നെ ബോട്ടണി എനിക്കിഷ്ടപ്പെട്ട വിഷയം തന്നെ. ക്ലാസ്സിലെ ടോപ്പേഴ്സിൻ്റെ കൂട്ടത്തിൽ ഞാനുമുണ്ട്. സംശയമുണ്ടെങ്കിൽ അമ്മ കോളേജിൽ വന്ന് അന്വേഷിച്ചു നോക്കൂ - അപ്പോഴറിയാം അമ്മയുടെയീ മനോജ് എന്ന പുന്നാരമോൻ്റെ സ്ഥാനം. പിന്നെ അൽപ്പസ്വൽപ്പം മടി., അതെൻ്റെ കൂടപ്പിറപ്പാണ്. "
ഓണാവധി തീരുന്നതിൻ്റെ തലേ ദിവസം വൈകുന്നേരമാണ്. ഒത്തിരി റെക്കോർഡ് ഷീറ്റ്സ് വരച്ചു തീർക്കാനുണ്ട്. വെക്കേഷൻ്റെ തുടക്കത്തിൽ കരുതി, ഓരോ ദിവസവും കുറച്ചു വീതം വരച്ചു വരച്ച് തീർക്കണമെന്ന് . പിന്നെ നീട്ടി നീട്ടി വച്ച് ഇതുപോലെയായി. അതിൻ്റെ ടെൻഷനാകാം അമ്മയോട് പറഞ്ഞ വാക്കുകളിൽ അതൃപ്തിയുടെ, ദേഷ്യത്തിൻ്റെ നിറം പുരട്ടിയത്.
സ്റ്റഡീ ടേബിളിൻ്റെ പുറത്തും കട്ടിലിലുമായി നിറഞ്ഞു കിടക്കുന്ന റെക്കോർഡ്ഷീറ്റുകളുടെ ഇടയിൽ അസ്വസ്ഥമായ മനസ്സോടെ, വരച്ചു തീർക്കാനുള്ള വ്യഗ്രതയോടെ ഇരിക്കുന്നതിനിടയ്ക്കാണ് അവൾ, ദേവി അമ്മയോടൊപ്പം തൻ്റെ മുറിയിൽ കയറി വന്നത്.
" ഇതാരാന്നെന്ന് നോക്കൂ, നമ്മുടെ പൂത്തുലഞ്ഞു നിൽക്കുന്ന ശംഖുപുഷ്പം കണ്ട് വന്ന് കയറിയതാണീ കുട്ടി, നമ്മുടെ വീട്ടിൽ . നിനക്കല്ലേ എൻ്റെയാ ചെടിയോടൊരു തൃപ്തിക്കുറവ്?
സംസാരിച്ചപ്പോഴാണ് നിൻ്റെ ക്ലാസ്സിലാണെന്നറിഞ്ഞത്?" - അമ്മയുടെ ശബ്ദം കേട്ടു മുഖമുയർത്തിനോക്കുമ്പോൾ അതവളായിരുന്നു. ദേവി. എൻ്റെ ക്ലാസിലെ പഠിപ്പിസ്റ്റ്. എന്നും ക്ലാസ് ഫസ്റ്റ് .പ്രസംഗത്തിനും ചിത്രം വരയിലുമെല്ലാം മിടുക്കി.
"ഓ. മനോജ്. ഈ സ് ദിസ് യുവർ ഹൗസ് ?ഇറ്റ്സ് എ സർപ്രൈസ് ഫോർ മി.
ബട്ട്, ഐ ഡോണ്ട് ലൈക്ക് ദിസ് ബിഹേവിയർ. ദിസ് പ്രോക്രാസ്റ്റിനേഷൻ.ഞാനെത്ര ദിവസം മുൻപേ വരച്ചു തീർത്തു എന്നറിയ്യോ?." - അവളുടെ വാക്കുകൾ പിടികിട്ടാതെ നിന്ന അമ്മയോടവൾ വീണ്ടും -
"മറ്റൊന്നുമല്ലമ്മേ ,നേരത്തെ ചെയ്തു തീർക്കാതെ,ഈ ഇരുപത്തിനാലാം മണിക്കൂറിലേയ്ക്ക് ചെയ്യാനുള്ള ജോലികൾ നീക്കിവയ്ക്കുന്ന സ്വഭാവത്തെക്കുറിച്ചു പറഞ്ഞതാണ് "
അമ്മ പലവട്ടം പറഞ്ഞു പരാജയപ്പെട്ട അഭിപ്രായത്തോട് ചേർന്നു നിൽക്കുന്ന ദേവി, അങ്ങനെ അമ്മയുടെ പ്രിയപ്പെട്ടവളായി. വീട്ടിലെ നിത്യസന്ദർശകയും ,അമ്മയുടെ പൂന്തോട്ടത്തിലെ ചെടികളുടെ, പൂക്കളുടെ, ആരാധികയും.
പിന്നെ അവൾ നടന്നു കയറിയത് തൻ്റെ ഹൃദയത്തിലേയ്ക്ക് .തൻ്റെ റെക്കോർഡുഷീറ്റുകൾ അവളുടെ വിരലുകളുടെ സ്പർശന സുഖമറിഞ്ഞു, ചിത്രകലയുടെ ചാതുര്യവും.
അമ്മയുടെ പാചക മികവിന് സാക്ഷ്യപത്രം നൽകിയത് അവളുടെ നാവിലെ രുചി മുകുളങ്ങൾ . എന്നും കോളേജിലേയ്ക്ക് അമ്മ തന്നു വിടുന്ന പൊതിച്ചോറിൻ്റെ പങ്കുപറ്റാൻ കാത്തിരിയ്ക്കും പോലെ.നാട്ടിലെ പേരുകേട്ട ബിസിനസ്സുകാരൻ്റെ മകളാണെന്ന അഹങ്കാരമില്ലാത്ത, സത്സ്വഭാവിയായ ദേവി ,അമ്മക്ക് പ്രിയപ്പെട്ടവളായി .ഒരു വർഷം കടന്നു പോയത് വളരെപ്പെട്ടെന്ന്.
ഒരിക്കലും പിരിയില്ലെന്ന വിശ്വാസമായിരുന്നു, ഏഴു വർഷങ്ങൾക്കു മുൻപ് തണുപ്പു വീണു തുടങ്ങിയ ഡിസംബറിൽ സ്റ്റഡീ ടൂറിന്നായി തങ്ങൾ ഊട്ടിയിലെത്തും വരെ.
കാഴ്ച്ചകൾ കണ്ട്, ചെടികളും പൂക്കളും ശേഖരിച്ച് നടക്കുന്നതിനിടെ വായിച്ചു മാത്രം കേട്ടിരുന്ന ഒരപൂർവ്വ സസ്യത്തിൻ്റെ പൂക്കൾ ആദ്യം ദേവിയുടെ കണ്ണുകളിലാണുടക്കിയത്. അതിൻ്റെ ആവേശാഹ്ലാദത്തിലായിരുന്നു അവൾ.
"ഇതേതു പൂ? " എന്ന തൻ്റെചോദ്യത്തിന് "ഇത് അനാഘ്രാത കുസുമം" എന്നായിരുന്നു ചിരിച്ചു കൊണ്ട് അവളുടെ ഉത്തരം.
അതിൻ്റെ അർത്ഥം അവൾപറഞ്ഞു തന്നപ്പോഴാണ് തനിക്ക് പിടികിട്ടിയത് ആരും വാസനിക്കാത്ത പൂവ്.
ഹെഡ് ഓഫ് ഡിപ്പാർട്ടുമെൻ്റ് ഭാസി സാറിനെ തൻ്റെ കണ്ടെത്തൽ അറിയിയ്ക്കാനുള്ള തിരക്കിലായിരുന്നു പിന്നീട് അവൾ. വൈകിട്ട് നാലു മണിച്ചായയുടെ നേരത്തവൾപറഞ്ഞു, സാറിനെ കണ്ടിരുന്നു, റെഫർ ചെയ്തിട്ടതിനെപ്പറ്റി സംസാരിയ്ക്കാമെന്ന് സാർ പറഞ്ഞിട്ടുണ്ടത്രേ. അതിനായി സാറിനെപ്പോയി കാണണമെന്നും .
രാത്രിയിൽ ക്യാമ്പ്ഫയറിനു മുൻപു വരെ അവൾ ഏറെ സന്തോഷവതിയായിരുന്നു. പക്ഷേ പിന്നെയന്നവളെ കാണാൻ കഴിഞ്ഞില്ല. തലവേദനയാണ്. റൂമിലുണ്ട് എന്നു പറഞ്ഞത് സിതാരയാണ്, അവളുടെ റൂം മേറ്റ്'.
പിറ്റേന്ന് തിരിച്ചുള്ള മടക്കയാത്രയിൽ അവൾ തികച്ചും മൗനിയായിരുന്നു. തന്നെ അവഗണിയ്ക്കുന്നതു പോലെ. കരഞ്ഞുനീർ വറ്റിയ കണ്ണുകൾക്ക് മേലെ കൈത്തലമമർത്തി അവൾ കണ്ണടച്ച് സീറ്റിൽ ചാരിക്കിടന്നു, ഉയർന്നു വന്ന ഗദ്ഗദത്തെ അമർത്തിക്കൊണ്ട് ..... തൻ്റെ ചോദ്യങ്ങൾക്ക് ചെവികൊടുക്കാതെ !
ടൂർ കഴിഞ്ഞ് പിന്നെയവൾ ക്ലാസിൽ വന്നതേയില്ല. നേരിട്ടു കാണാൻ പലവട്ടം ശ്രമിച്ചിട്ടും പരാജയപ്പെട്ടു., താനും അമ്മയും എല്ലാം അവളുടെ ഓർമ്മകളിൽ നിന്ന് മാഞ്ഞു പോയതുപോലെ. പിന്നീടാണറിഞ്ഞത് അവൾ അച്ഛൻ്റെ ടെക്സ്റ്റയിൽ ഷോപ്പിൽ ജോയിൻ ചെയ്തുവെന്ന്. ഫോൺ വിളികൾക്കുംമെയിലിനും മറുപടിയില്ലാതെയായപ്പോൾ കൂട്ടുകാർ വഴി തിരക്കിയിട്ടും അവൾ തൻ്റെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
കാണാൻ ചെന്ന അമ്മയ്ക്കും അവഗണന മാത്രമായിരുന്നു നേരിട്ടത്.
കോഴ്സ് കഴിഞ്ഞ ശേഷം അവളില്ലായ്മ എന്ന നഷ്ടത്തെ അതിജീവിച്ചു കൊണ്ട് നാട്ടിൽ നിൽക്കാൻ കഴിയാതെ, പ്രാണൻ്റെ പകുതി കവർന്നെടുത്ത ഡിസംബറിൻ്റെ ഓർമ്മകളിൽ നിന്നുള്ള മുക്തിയ്ക്കായി വിദേശത്തേയ്തൊരു പലായനം.
ഒടുവിൽ അമ്മയുടെ നിർബ്ബന്ധത്തിനു വഴങ്ങി വിവാഹത്തിനു സമ്മതിച്ചെങ്കിലും അവസാന നിമിഷം ദേവിയുടെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ഠിക്കാൻ തനിക്കാവില്ലെന്ന് വധുവാകാനിരുന്ന ആ പെൺകുട്ടിയോട് തുറന്നു പറയേണ്ടി വന്നു. അമ്മയുടെ വാക്കുകൾക്ക് വിലകൽപ്പിക്കാത്ത, അല്ലെങ്കിൽ അത് ധിക്കരിച്ച തൻ്റെ തീരുമാനമാണോ അമ്മയെ വല്ലാതെ വേദനിപ്പിച്ചത്.? ഇപ്പൊഴിതാ, എല്ലാം കലങ്ങിത്തെളിഞ്ഞു എന്നാശ്വസിയ്ക്കുമ്പോൾ അമ്മയുടെ മരണം ഡിസംബറിൻ്റെ മറ്റൊരു നഷ്ടമാകുന്നു.
ഓർമ്മകളിൽ നിന്നുണർത്തിയത് ചെറിയമ്മയുടെ സ്വരമാണ്., അമ്മയുടെ വേർപാടിൽ തകർന്നു പോയ അമ്മയുടെ സ്വന്തം മഞ്ജുഷ എന്ന കുഞ്ഞനിയത്തിയുടെ !
"മോൻ ഇവിടെ തന്നെ നിൽപ്പാണോ? താഴെ ആരൊക്കെയോവന്നിട്ടുണ്ട്. വരൂ"
ജനലിലൂടെ അമ്മ- ഉരുകിത്തീരുന്ന ചിതയിലേക്കു നോക്കി. സർവ്വവും വിഴുങ്ങുന്ന അഗ്നിയണഞ്ഞു കഴിഞ്ഞു. ചുവപ്പിൻ്റെ ആടയണിഞ്ഞ തിളങ്ങുന്ന കനൽക്കട്ടകളെ പിന്നിലാക്കിക്കൊണ്ട് ആകാശത്തേക്ക് പൊങ്ങിപ്പരക്കുന്ന പുകച്ചുരുളുകൾ .
തോളിൽ അമ്മയുടെ കൈത്തലം അമരുന്നുണ്ടോ?എൻ്റെ കുട്ടീ എന്നൊരു പിൻവിളിയുയരുന്നുണ്ടോ?
മരത്തിൻ്റെ എണിപ്പടിയിൽ ഒരു പദനിസ്വനം കേട്ടു .അതിന് തൻ്റെ ഹൃദയത്തിൽ പതിഞ്ഞ താളമുണ്ടായിരുന്നു. ...
പിന്നെ പിന്നിൽ ,പതിഞ്ഞ സ്വരമുയർന്നു അത് ദേവിയുടേതായിരുന്നു.
"വരണില്ലെന്നു പല തവണ തീരുമാനിച്ചതാണ്. പക്ഷേ പിടിച്ചു നിൽക്കാൻ പറ്റാത്തതു കൊണ്ടുവന്നതാണ്. അമ്മയെ കാണാതിരിയ്ക്കാൻ കഴിയില്ലെന്നു തോന്നി.വൈകിപ്പോയി ക്ഷമിക്കൂ..
"ദേവീ- .. നീ! ഒന്നും മിണ്ടാതെ എന്നിൽ നിന്നും അകന്നതെന്തേ?" വികാര വിക്ഷോഭത്തിൽശബ്ദം നഷ്ടപ്പെട്ട തൻ്റെ കണ്ണുകളിലെ ചോദ്യം വായിച്ചിട്ടാകാം, ദേവിയുടെ കണ്ണുകൾ ഈറനായത്.
" ഞാൻ, അനാഘ്രാത കുസുമമല്ല. ഏഴു വർഷം മുൻപുള്ളൊരു ഡിസംബർരാത്രി മുതൽ. ക്യാമ്പ്ഫയറിൻ്റെ ശബ്ദഘോഷങ്ങൾക്കിടയിൽ എൻ്റെ എതിർപ്പിൻ്റെ സ്വരവും, നഷ്ടപ്പെടലിൻ്റെ പൊട്ടിക്കരച്ചിലും ഊട്ടിയിലെ മഞ്ഞണിഞ്ഞ രാത്രി മാത്രം കേട്ടു .സ്വയം രക്ഷിക്കാൻ കഴിഞ്ഞീലാ.. കശക്കിയെറിഞ്ഞ പൂക്കൾ കൊണ്ട് ആരും ഇഷ്ടദൈവത്തിന് അർച്ചന ചെയ്യില്ലല്ലോ? അതു കൊണ്ട് സ്വയം അകന്നതാണ് ഞാൻ. മനോജിനെ എനിയ്ക്ക് എന്നെക്കാളും ഇഷ്ടമായതുകൊണ്ട് . "
അമ്മയുടെ കണ്ണുകളിലെ വെളിച്ചം പാതി ചാരിയ ജാലകച്ചില്ലിനപ്പുറം തങ്ങളെ നോക്കി നിൽക്കുന്നുണ്ടെന്നു മനോജിന്നു തോന്നി.... തൻ്റെ മനസ്സ് വായിച്ചു കൊണ്ട്.
"എനിക്കിഷ്ട മുള്ള കുട്ട്യാ ,ദേവീ. പാവം! അവളെ ഹൃദയത്തോടുചേർത്തു പിടിച്ചോളൂ നീ ,മറ്റാർക്കും വിട്ടുകൊടുക്കാതെ ! .അവളുടെ മനസ്സിൻ്റെ നൈർമല്യം മാത്രം മതിയല്ലോ എൻ്റെ കുട്ടിയ്ക്ക്, ആ സ്നേഹവും.ഇനി ഡിസംബറിൻ്റെ നഷ്ടം എന്നൊന്നും പറഞ്ഞ് കരയേണ്ട. ഡിസംബർ നഷ്ടങ്ങളുടെ മാത്രം മാസമല്ല, അത് നേട്ടത്തിൻ്റെ കൂടെ മാസമാണ്. "-
അമ്മയുടെ ശബ്ദം സ്വന്തം കർണ്ണങ്ങൾക്കടുത്ത് മാറ്റൊലി ക്കൊണ്ടത് താൻ മാത്രമേ കേട്ടുള്ളു. അപ്പോൾ ദേവിയുടെ കണ്ണുകൾ അന്തരീക്ഷത്തിലലിയുന്ന പുകച്ചുരുളുകളെ പിൻതുടരുകയായിരുന്നു.
കൺകോണുകളിൽ നിന്നടർന്നു വീഴാൻ തുടങ്ങുന്ന കണ്ണുനീർത്തുള്ളിയിൽ മഴവില്ലു തീർക്കുന്ന സൂര്യവെളിച്ചത്തിൽ ഭാവസാന്ദ്രമായ ദേവിയുടെ മുഖഭാവം ഓർമ്മപ്പെടുത്തുന്നുണ്ടോ, അമ്മയുടെ ജീവൻ്റെ ജീവനായ വീട് ഇനി അനാഥമല്ലയെന്ന്.....
ഡോ. വീനസ്
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo