നഗ്നസത്യങ്ങൾ

Image may contain: Saji Varghese, tree, sky, outdoor and nature

സജി വർഗീസ്
****************
പൊന്തക്കാട്ടിൽ പതിനഞ്ചുകാരിയുടെ,
നഗ്നശരീരം ജീർണ്ണിച്ചുതുടങ്ങിയിരുന്നു;
അവളുടെമുഖത്ത് നഖക്ഷതങ്ങൾ,
ഇടത്തേക്കവിൾ മാന്തിക്കീറി,
രക്തം കട്ടപിടിച്ചിട്ടുണ്ട്;
കാണാതായ മകളെത്തേടി ,
ഒരച്ഛൻ അലഞ്ഞുനടക്കുന്നുണ്ട്,
ആരും ഒന്നുമറിഞ്ഞില്ല,
ഞാനും ഒന്നുമറിഞ്ഞില്ല;
അധികാരചതുരംഗക്കളരിയിൽ,
പത്രസമ്മേളനങ്ങൾ വിളിച്ച്,
നഗ്നസത്യങ്ങളാരൊക്കെയോ വിളിച്ചു പറയുന്നുണ്ട്,
നഗ്നസത്യത്തെ
വസ്ത്രംധരിപ്പിച്ചുമൂടിയതിനുശേഷമായിരുന്നത്,
പത്താംക്ളാസിലെ വാട്ട്സപ്പ് ഗ്രൂപ്പിൽ,
നഗ്നസത്യം പറയട്ടേയെന്ന് സഹപാഠിചോദിച്ചു,
അസംബ്ളിസമയത്ത് ഒമ്പതാം ക്ളാസുകാരിയുടെ അടിപ്പാവാട ഊരിപ്പോയതും,
അവളതാരുംകാണാതെ മാലിന്യക്കൊട്ടയിലിട്ട്,
അസംബ്ലിയിൽപോയി നിന്നതും,
വരാന്തയിലൊളിച്ചുനിന്ന സഹപാഠിയതു കണ്ടതും,
ഇരുപത്തിയേഴുവർഷത്തിനുശേഷം,
അയവിറക്കുകയായിരുന്നു,
അവൾ വാട്ട്സപ്പ് ഗ്രൂപ്പിൽ പിണങ്ങി,
പണ്ടത്തെ കുറുമ്പിപ്പെണ്ണിനേപ്പോലെ തന്നെ,
ആരൊക്കെയോ സദാചാരംപറഞ്ഞു,
ശരിയായില്ല പറഞ്ഞതെന്ന്,
അവനും ഗ്രൂപ്പ് വിട്ടങ്ങ് പോയി;
അങ്ങനെ നഗ്നസത്യം ഇനിമുതൽ ഉടുപ്പിട്ട് മതിയെന്ന് വാട്സപ്പ് അഡ്മിനും പറഞ്ഞു;
നഗ്നസത്യമെന്താണെന്ന് പഠിപ്പിച്ച,
അർദ്ധനഗ്നനായ ഫക്കീറിന്റെ,
മരണദിവസവും മറന്നുപോയി,
രണ്ടുമിനുട്ട് മൗനമാചരിക്കണമെന്ന
സർക്കാർ ഉത്തരവ് വാട്സപ്പ് ഗ്രൂപ്പുകളിൽ കറങ്ങിനടന്നു.
നഗ്നസത്യങ്ങൾക്ക് പാകത്തിനുള്ള
വസ്ത്രംതേടി,
ഞാനും ജീവിത വസ്ത്രാലയത്തിലൂടെയലഞ്ഞുനടക്കുന്നു.
സജി വർഗീസ്
Copyright Protected.

വൈദേഹി - Part 2


അശ്വതിയുടെ വാക്കുകൾ കേട്ട് രാഹുലടക്കം എല്ലാവരും ഞെട്ടി.
"രാഹുൽ അവൾ പറയുന്നത് കാര്യമാക്കേണ്ട. അവൾ...അവൾ....ഒരു തമാശ്ശ്‌ പറഞ്ഞതാണ്..അല്ലേ മോളെ" ദേവൻ രാഹുലിനെയും അശ്വതിയെയും മാറി മാറി നോക്കികൊണ്ട്‌ പറഞ്ഞു.
"ഞാൻ തമാശ്ശ്‌ അല്ല പറഞ്ഞത്....വിവാഹത്തിനുമുമ്പുള്ള എന്റെ ഒരു ചെറിയ ആഗ്രഹം പോലും അവഗണിക്കുന്ന ഒരാൾ എന്റെ പാർട്ണർ ആകുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ട്." അശ്വതി പറഞ്ഞു.
"ഈ അച്ചു പറയുന്നതൊന്നും രാഹുൽജി കാര്യമാക്കേണ്ട.....ഞാൻ ഒരു രസത്തിന് അച്ചുവിനെയും രാഹുൽജിയെയും വെച്ച് ഒരു തീം ഉണ്ടാക്കി....അത് സാരമില്ല.." അപ്പു മുന്നോട്ടു വന്നു.
"അച്ചൂ...നീ അകത്തു പോ...ഇവിടെ കാര്യങ്ങൾ തീരുമാനിക്കുവാൻ ആണുങ്ങൾ ഉണ്ട്" ശാലിനി അശ്വതിയുടെ കൈയ്യിൽ ബലമായി പിടിച്ചുകൊണ്ട് പറഞ്ഞു.
"പെണ്ണിനെ കൊഞ്ചിച്ചു വഷളാക്കിയപ്പോൾ ഓർക്കണമായിരുന്നു." ദേവന്റെ അമ്മ പ്രേമം ശാലിനിയെ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു.
എന്തുപറയണമെന്നറിയാതെ രാഹുൽ സ്തംഭിച്ചു നിൽക്കുകകയാണ്..
വിവാഹത്തിന് ഇനി രണ്ടു ദിവസം മാത്രം!!!..തന്റെ വിവാഹം മുടങ്ങിയാൽ നാട്ടിലെ പ്രമാണിയായ തന്റെ അച്ഛന്റെ അഭിമാനം നഷ്ടപ്പെട്ടതു തന്നെ...സമുദായ നേതാവായ തന്റെ മുത്തച്ഛന്റെ കാര്യം അതിലും കഷ്ടമാകും...അയാൾ ചിന്തിച്ചു.
"മോൻ പൊയ്ക്കോളൂ..ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കികൊള്ളം..'ദേവൻ രാഹുലിനോട് പറഞ്ഞു.
"ഞങ്ങളുടെ അച്ചു പാവമാണ്...ലേശം വാശിയുണ്ടെന്നേ ഉളളൂ..ബ്രോ ധൈര്യമായി പൊയ്ക്കോളൂ" കീരു പറഞ്ഞു.
സ്റ്റാൻഡിൽ റെഡിയാക്കി വെച്ചിരുന്ന ക്യാമറ അഴിച്ച് ബാഗിലാക്കുന്ന തിരക്കിലായിരുന്നു പ്രാഞ്ചി!!!
"ഞാൻ...ഞാൻ ..വീഡിയോ എടുക്കുവാൻ സമ്മതിക്കാം...പക്ഷെ എനിക്ക് എന്റെ അച്ഛനോട് ഒന്ന്‌ സംസാരിക്കണം."റഹുൽ പറഞ്ഞു.
"ഛെ...ഇത് ശരിയാകുമെന്ന് എനിക്ക് തോന്നുന്നില്ല....അച്ചൂ..ആ പാവത്തിനെ വിട്ടു പിടി "
മീനു അച്ചുവിന്റെ ചെവിയിൽ പറഞ്ഞു.
അച്ചു വാശിയിൽതന്നെ നിൽക്കുകയാണ്.
അച്ഛനോട് ഫോണിൽ സംസാരിച്ചതിന് ശേഷം രാഹുൽ പറഞ്ഞു.
"ഓക്കേ...ഞാൻ...ഞാൻ..വീഡിയോ എടുക്കുവാൻ സമ്മതിക്കാം.."
അപ്പോഴാണ് ദേവന്റെയും ശാലിനിയുടെയും ശ്വാസം നേരെ വീണത്.
മനസ്സില്ലാമനസ്സോടെ രാഹുൽ ചളിയനും പ്രാഞ്ചിയും പറഞ്ഞതുപോലെ അഭിനയിച്ചു. അശ്വതി രാഹുലിന്റെ തോളിൽ കൈ വെച്ചപ്പോഴൊക്ക രാഹുൽ പരമാവധി അകന്നു നിൽക്കുവാൻ ശ്രമിച്ചു.
ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ രാഹുൽ വിയർത്തു കുളിച്ചിട്ടുണ്ടായിരുന്നു.
രാഹുൽ കാറിൽ കയറുവാൻ തുടങ്ങിയപ്പോൾ അശ്വതി അയാളുടെ അടുക്കൽ ചെന്നു.
"താങ്ക്യു ഡിയർ...ഐ ലവ് യു "അവൾ പറഞ്ഞു.
രാഹുൽ ഒന്നും പറയാതെ കാറിൽ കയറി.
തിരിച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ രാഹുലിന്റെ മനസ്സ് കലങ്ങി മറിഞ്ഞു.
താൻ ഒരു അബദ്ധത്തിലാണോ ചെന്നു ചാടിയിരിക്കുന്നത്?' വിവാഹത്തിന് മുൻപേ ഇങ്ങനെയാണെങ്കിൽ വിവാഹശേഷം എന്തെല്ലാം സംഭവിക്കാം.....അശ്വതിയുടെ ആണ്കുട്ടികളുമായുള്ള കൂട്ട് തന്റെ ജീവിതത്തെ ബാധിക്കുകയില്ലേ?..,കൂട്ടുകാരുടെ സന്തോഷത്തിനുവേണ്ടി സ്വന്തം വിവാഹം വേണ്ടെന്നു പറയുവാൻ ധൈര്യപ്പെട്ട അശ്വതിയുടെ മനസ്സിൽ അവർക്കുള്ള സ്ഥാനം എന്തായിരിക്കും? ആ ചളിയന്റെയും, പ്രാഞ്ചിയുടെയും മുഖത്തു തന്നെ ഒരു കള്ള ലക്ഷണമുണ്ട്.
"നീ വിഷമിക്കേണ്ട....വിവാഹവും ചടങ്ങുകളും വ്യത്യസ്തമാക്കാനാണ് ഇന്നത്തെ യുവ തലമുറ ശ്രമിച്ചുകൊണ്ടൊരിക്കുന്നത്...എല്ലാ കാര്യത്തിലും വേറിട്ടു നിൽക്കുവാൻ അവർ ശ്രമിക്കും. അതിനുള്ള അടിപൊളി ആശയങ്ങളും അവരുടെ പക്കൽ ഉണ്ട്."
രാജേഷ് രാഹുലിനെ ആശ്വസിപ്പിച്ചു. രാഹുലിന്റെ അടുത്ത സുഹൃത്താണ് രാജേഷ്.
" വെറും ഭ്രാന്ത്...എനിക്കിതൊന്നും ടോളറേറ്റ് ചെയ്യുവാൻ പറ്റുന്നില്ല" രാഹുൽ പറഞ്ഞു.
"വിവാഹം കഴിക്കണമെങ്കിൽ ആ ഭ്രാന്ത് ടോളറേറ്റ് ചെയ്തേ പറ്റുകയുള്ളൂ...ഇന്നത്തെ ഭൂരിപക്ഷം വിവാഹങ്ങളും അങ്ങിനെയാണ്. അവതരണത്തിൽ വ്യത്യസ്തത വരുത്തി സോഷ്യൽ മീഡിയയിൽ വൈറലാക്കണം..
അതാണ് അവരുടെ ലക്ഷ്യം" രാജേഷ് പറഞ്ഞു.
"എന്റെ ഫേസ് ബുക്ക്‌ അക്കൗണ്ട് ആക്റ്റീവ് പോലുമല്ല" രാഹുൽ പറഞ്ഞു.
"ഇനി തനിയെ ആക്റ്റീവ് ആയിക്കൊള്ളും"...രാജേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
വിവാഹത്തിന്റെ തലേദിവസം ദേവൻ രാഹുലിന്റെ അച്ഛനെ ഫോണിൽ വിളിച്ചു.
"പുതിയ മോഡലിലുള്ള വിവാഹചടങ്ങാണ് കുട്ടികൾ തീരുമാനിച്ചിരിക്കുന്നത്...ആകെ ആണും പെണ്ണുമായിട്ട് ഒന്നല്ലേ എന്ന് കരുതി ഞാൻ സ്വൽപ്പം ലാളിച്ചു" ദേവൻ മുൻ‌കൂർ ജ്യാമ്യം എടുക്കുകയാണെന്ന് രാഹുലിന്റെ അച്ഛന് മനസ്സിലായി.
"എനിക്കും ഒന്നേയുള്ളൂ.."രാഹുലിന്റെ അച്ഛൻ പറഞ്ഞു.
"അതെനിക്ക് അറിയാം മിസ്റ്റർ മേനോൻ..
കുട്ടികൾ എന്തെങ്കിലും കുസൃതി കാണിച്ചാൽ അത് കാര്യമാക്കരുതെന്ന് പറയുവാനാണ് ഞാൻ ഇപ്പോൾ വിളിച്ചത്"
മേനോൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
"അത് സാരമില്ല...ന്യൂ ജെൻ അല്ലേ..."
വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്കു ശേഷമാണ് ദേവനും ശാലിനിക്കും ഒരു കുട്ടിയുണ്ടാകുന്നത്.
അവളുടെ ഇഷ്ടങ്ങളെല്ലാം അവർ സാധിച്ചുകൊടുത്തു. ഡിഗ്രിക്ക് പഠിക്കുമ്പോൾ മുതലുള്ള അവളുടെ കൂട്ടുകാരാണ് അപ്പുവും മീനുവും, കീരുവും. പ്രാഞ്ചിയും... ഇത് അടുത്ത കൂട്ടുകാർ മാത്രം ഇനി ഒരു സെറ്റ് കല്യാണത്തിന് വരുവാൻ കിടക്കുന്നു.
"ഡാഡി ഒന്നും അറിയേണ്ട...പണം മുടക്കിയാൽ മാത്രം മതി. എന്റെ ഫ്രണ്ട്‌സ് ചടങ്ങുകളെല്ലാം ഭംഗിയായി നടത്തി കാണിച്ചു തരും...."
അശ്വതി പറഞ്ഞു.
മകളെ അമിതമായി സ്നേഹിച്ചിരുന്ന ദേവൻ അവൾ പറയുന്നതെല്ലാം അംഗീകരിച്ചുകൊടുത്തുകൊണ്ടിരുന്നു.
അശ്വതിയുടെ കൂട്ടുകെട്ടുകൾ നിയന്ത്രിക്കണമെന്ന് ദേവനെ അയാളുടെ അമ്മ പലപ്രാവശ്യം ഉപദേശിച്ചിട്ടുണ്ട്.
"വല്ല വീട്ടിലും പോയി ജീവിക്കേണ്ട പെണ്ണാണ്.
ഒരു അടക്കവും ഒതുക്കവും ഒക്കെ വേണ്ടേ?" ദേവന്റെ അമ്മ പറയും.
"ഞാൻ വല്ല വീട്ടിലൊന്നും താമസിക്കുന്നില്ല...എന്റെ വീട്ടിലെ ഞാൻ താമസിക്കുകയുള്ളൂ" അശ്വതി മുത്തശ്ശിയോട് പറയും.
അവൾ സ്വന്തം വീടെന്നു പറയുന്നത് അവളുടെ അച്ഛന്റെ വീടല്ല.
മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി ജോലി ചെയ്യുന്ന അവൾ സ്വന്തമായി വീട് വാങ്ങിക്കുമെന്നാണ് പറയുന്നത്..
അല്ലെങ്കിൽ ഭർത്താവിനോടൊത്ത് വാടകക്ക് താമസിക്കുമെത്ര.....
അവൾ പറഞ്ഞാൽ അതുപോലെ ചെയ്യുന്ന ആളാണെന്ന് ദേവനറിയാം.
രണ്ടു വർഷം മുൻപ് ഒരു പുതിയ ബൈക്കിൽ വീട്ടിൽ വന്ന മകളോട് ദേവൻ ചോദിച്ചു.
"നിനക്കെവിടുന്നു കിട്ടി ഇതിനുള്ള പണം ?"
"ഫൈനാസ് ആണ്...എന്റെ ശമ്പളത്തിൽ നിന്നും മാസം തോറും പിടിച്ചുകൊള്ളും."അവൾ കൂസലില്ലാതെ പറഞ്ഞു.
ദേവൻ പലപ്രാവശ്യം ജോലിക്ക് പോകുന്നതിൽ നിന്നും മകളെ വിലക്കിയതാണ്...എന്നാൽ അശ്വതി സമ്മതിച്ചില്ല.
"എനിക്ക് ധാരാളം ചിലവുകൾ ഉണ്ട്. അതുകൊണ്ട് ഞാൻ ജോലിക്ക് പോകേണ്ടത് എന്റെ ആവശ്യമാണ്."
അവൾ ഡാഡിയോട് പറഞ്ഞു.
ഇങ്ങിനെയുള്ള അശ്വതി രാഹുലുമായുള്ള കല്യാണത്തിന് സമ്മതിച്ചതിൽ ദേവന് വല്ലാത്ത അത്ഭുതമാണ് തോന്നിയത്.
കല്യാണ ദിവസം രാഹുലിന്റെ ഹൃദയ പെരുമ്പറ കൊട്ടിക്കൊണ്ടിരുന്നു...എന്തോ ആപത്തു തനിക്ക് സംഭവിക്കുവാൻ പോകുന്നതുപോലെയാണ് അയാൾക്ക് തോന്നിയത്.
ഒരു വലിയ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു കല്യാണം .രാഹുലും വീട്ടുകാരും നേരെത്തെ തന്നെ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നു. ന്യൂജെൻ കുട്ടികൾ രാഹുലിനെ പൊക്കിയെടുത്ത് ആർപ്പു വിളിച്ചു.
അലങ്കരിച്ച കാർ വന്നു നിന്നപ്പോൾ രാഹുൽ ആകാംഷയോടെ നോക്കി. അണിഞ്ഞൊരുങ്ങിയ സുന്ദരിയായ അശ്വതിയെ കാണുവാൻ അയാൾക്ക് തിടുക്കമായിരുന്നു.
കാറിൽ നിന്നും ഇറങ്ങിയ ശാലിനിയോട് രാഹുലിന്റെ അമ്മ ചോദിച്ചു.
"അശ്വതി എവിടെ?. ശാലിനി പുറകിലേക്ക് ചൂണ്ടി.
അവിടേക്ക് നോക്കിയാ രാഹുലടക്കം എല്ലാവരും അമ്പരന്നു നോക്കി നിന്നു.
അഞ്ചു ബൈക്കുകൾ ഒന്നിനുപുറകെ ഒന്നായി വരുന്നു. ഏറ്റവും മുന്നിൽ കീരു.അതിനു പിന്നിൽ അപ്പു..
മൂന്നാമതായി നവവധുവിന്റെ വേഷഭൂഷാദികൾ അണിഞ്ഞ സാക്ഷാൽ അശ്വതി...അവൾക്ക് പിന്നിലുള്ള ബൈക്കുകളിൽ പ്രഞ്ചൊയും മീനുവും!!! എല്ലാവരും കൂളിംഗ് ഗ്ലാസ്സ് ധരിച്ചിട്ടുണ്ട്.
അവരുടെ വരവ് കണ്ടു ന്യൂജെൻ തലമുറ ആരവം മുഴക്കി...പ്രായമായവരുടെ നെറ്റിയിലെ ചുളുവുകൾ വർദ്ധിച്ചു.
യൗവനം നഷ്ടപ്പെട്ടെന്ന് സമ്മതിക്കുവാൻ കൂട്ടാക്കാത്ത മധ്യവയസ്കർ പരിഹാസപൂർവ്വം രാഹുലിനെ നോക്കി ചിരിച്ചു.
നിൽക്കുന്ന നിൽപ്പിൽ ഭൂമിയിലേക്ക് താഴ്ന്നു പോയാൽ മതി എന്ന് രാഹുലിന് തോന്നി.
"ഹായ്.."
ബൈക്കിൽ നിന്നും ഇറങ്ങിയ അശ്വതി രാഹുലിനെ നോക്കി ചിരിച്ചു.
കീരുവും മീനുവും നേതൃത്വം വഹിക്കുന്ന ഒരു കൂട്ടം ന്യൂജെൻ പിള്ളേർ രാഹുലിനെ പൊക്കിയെടുത്തു കൊണ്ട് മണ്ഡപത്തിലേക്ക് നടന്നു.
"ചെറുക്കന്റെ കാലു കഴുകിയില്ല...പൂമാലയും ചാർത്തിയില്ല....ഇതെന്തൊരു കല്യാണം?"ആളുകൾ അടക്കം പറയുന്നുണ്ടായിരുന്നു
പ്രാഞ്ചിയും അപ്പുവും അശ്വതിയെ പൊക്കിയെടുത്ത് മണ്ഡപത്തിൽ രാഹുലിനു സമീപത്തായി ഇരുത്തി
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 7.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

വൈദേഹി - Part 1


=അദ്ധ്യായം 1=
Read published parts here ( daily updated) : - https://goo.gl/wqBx8m
കീരു എന്ന കിരൺ, അച്ചു എന്ന അശ്വതി, മീനു എന്ന മീനാക്ഷി,, അപ്പു എന്ന അപ്പൂസ്‌, പ്രാഞ്ചി എന്ന ഫ്രാൻസിസ്....
ഇന്ന് അച്ചു എന്ന അശ്വതിയുടെ വീട്ടിൽ എല്ലാവരും ഒത്തു കൂടിയിട്ടുണ്ട്.
അശ്വതിയുടെ ഡാഡി ദേവേട്ടൻ അവളുടെ കല്യാണം അങ്ങു തീരുമാനിച്ചു.
വെള്ളമടി, പുകവലി, വായിനോട്ടം, ഇവയൊന്നുമില്ലാത്ത രാഹുലാണ്‌ വരൻ..
ദേവന്റെ ഭാര്യ ശാലു എന്ന ശാലിനിയുടെ ഒരേ ഒരു സഹോദരനാണ് ദുബൈയിൽ ജോലി ചെയ്യുന്ന മനു എന്ന മനോജ്‌.
"നമ്മുടെ അച്ചുവിന് ഫോറിൻ പാർട്ടീസിനെ വേണ്ട പെങ്ങളെ..." അശ്വതിയുടെ വിവാഹാലോചന തുടങ്ങിയപ്പോൾതന്നെ മനു തീർത്തു പറഞ്ഞു.
"എന്റെ മോൾക്ക് കച്ചവടക്കാരെയും വേണ്ട...' ശാലുവിന്റെ അഭിപ്രായം അതായിരുന്നു...
സിറ്റിയിൽ സ്റ്റേഷനറിക്കടക്കാരനായ ദേവനെ വിവാഹംകഴിച്ചതിലുള്ള അതൃപ്തി ശാലു മറച്ചുവെച്ചില്ല.
വിവാഹത്തെ പറ്റി അശ്വതിയോടു ചോദിച്ചപ്പോൾ അവൾ പറഞ്ഞു.
"ഞാൻ കീരുവിനോടും, പ്രാഞ്ചിയോടും ചോദിക്കട്ടെ.'
"എന്തിനാണ് അവന്മാരോട് ചോദിക്കുന്നത്?" ദേവൻ ചോദിച്ചു.
ഒരു പണിയും ഇല്ലാത്ത ആ അലവലാതികളിലൊന്നിനെ തന്റെ മോളെങ്ങാനും പ്രേമിച്ചാൽ തന്റെ ആപ്പീസ് പൂട്ടുമെന്ന് ദേവനറിയാം. അശ്വതി തുടർന്നു.
"മീനുവിനോടും ചളിയനോടും ചോദിച്ചിട്ട് കാര്യമില്ല...അവർക്ക് ഒരു കാര്യത്തിലും വ്യക്തമായ അഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല" അപ്പുവിനെ അവൾ ചളിയൻ എന്നാണ് വിളിക്കുന്നത്.
രണ്ടുദിവസം കഴിഞ്ഞപ്പോൾ അശ്വതി ദേവനോട് പറഞ്ഞു.
"എന്റെ ചെറുക്കനെ കണ്ടുപിടിക്കുവാൻ ഞാൻ ഡാഡിയെ അനുവദിച്ചിരിക്കുന്നു....പക്ഷെ എന്റെ ഫ്രണ്ട്‌സ് എൻജോയ് ചെയ്യുന്ന രീതിയിലായിരിക്കണം ഫങ്ക്ഷൻ നടത്തുവാൻ"
ദേവന് ആശ്വാസമായി.....അയാൾ ശാലുവിനോട് പറഞ്ഞു.
"അവൾക്ക് എന്റെ ബുദ്ധിയാണ്...അതല്ലേ അവൾ ഒരുത്തനേം പ്രേമിക്കാത്തത്?"
'ഞാൻ പിന്നെ പ്രേമിച്ചു നടക്കുകയായിരുന്നോ?"
ശാലു ഈർഷ്യയോടെ ചോദിച്ചു.
"ന്യൂ ജനറേഷനാണ് മോനെ..വിവാഹം നടന്നാൽ നടന്നു" ദേവന്റെ അമ്മ പ്രേമം പറഞ്ഞു.
സർക്കാർ ജോലിക്കാരനെ തന്നെ തന്റെ മകൾക്ക് വരനായി ലഭിച്ചതിലുള്ള സന്തോഷത്തിലായിരുന്നു ദേവൻ.
അശ്വതിയുടെ വിവാഹം തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ തന്നെ അവളുടെ സുഹൃത്തുക്കൾ ആഘോഷം തുടങ്ങി....
ഡാൻസും പാട്ടും പൊട്ടിച്ചിരികളുമായി ദേവന്റെ വീട് നിറഞ്ഞു.
കല്യാണം കഴിഞ്ഞാലെങ്കിലും അശ്വതിയുടെ കൂട്ടുകാർ ഒഴിഞ്ഞു പോകുമെല്ലോ എന്ന് ദേവൻ പലപ്പോഴും ആശ്വസിച്ചു.
ദേവന്റെ അഭിപ്രായത്തിൽ രാഹുലിന് ഒരു ചെറിയ കുഴപ്പം മാത്രമേയുള്ളൂ.
അവന്റെ രാഷ്ട്രീയം.....നാട്ടിലും..ജോലിസ്ഥലത്തും അവൻ ഒരു ചെറിയ നേതാവാണ്...
അതുമാത്രം വേണ്ടായിരുന്നു എന്ന് ദേവൻ ഇടക്കിടെ ഓർക്കും.
വിവാഹത്തിന് മൂന്നു ദിവസം മുൻപ് കല്യാണ വീഡിയോയുടെ ഇൻട്രൊഡക്ഷൻ ഷൂട്ട്‌ ചെയ്യുവാനായി ഫ്രണ്ട്‌സ് അശ്വതിയുടെ വീട്ടിൽ കൂടിയിരിക്കുകയാണ്!!!
"മച്ചാനെ ഒരു തീം ഉണ്ടാക്കി മൂന്ന് ദിവസമായി ഞാൻ ഇവിടെ കറങ്ങുന്നു..അവന്റെ ഒടുക്കത്തെ ഒരു ജാഡ" തീം തയാറാക്കിയ ചളിയൻ പറഞ്ഞു.
"എന്റെ ബ്രോ....അവന്റെ കാര്യം നമുക്ക് നേരത്തെ അറിയില്ലേ? ഈ അച്ചുവിന് അവനെ ഇഷ്ടപ്പെട്ടതിലാണ് എനിക്ക് അത്ഭുതം" പ്രാഞ്ചിയുടെ അഭിപ്രായം അതായിരുന്നു.
"എനിക്കൊരു ജോലി കിട്ടിയിരുന്നെങ്കിൽ ഞാൻ ഈ അച്ചൂനെ അങ്ങ് കിട്ടിയേനെ.." ചളിയൻ പറഞ്ഞു.
"നിനക്ക് ജോലി കിട്ടാത്തത് നമ്മുടെ അച്ചുവിന്റെ ലക്ക് " മീനു പറഞ്ഞപ്പോൾ എല്ലാവരും ആർത്തു ചിരിച്ചു. ചളിയന്റെ മുഖം വാടി...
"വിഷമിക്കേണ്ടടാ....ജോലി ഇല്ലെങ്കിലും നീ എന്നെ കെട്ടിക്കോ?"അവന്റെ കവിളിൽ തലോടിക്കൊണ്ട് മീനു പറഞ്ഞു.
"ബെസ്റ്റ്,...,"പ്രാഞ്ചിയുടെ കമന്റ്‌ അതിൽ ഒതുങ്ങി.
അവർ ഏറെ സമയം രാഹുലിന്റെ വരവിനായി കാത്തിരുന്നു.
"ഇരുട്ടു വീണാൽ വീഡിയോ നടക്കുമെന്ന് തോന്നുന്നില്ല" പ്രാഞ്ചി പറഞ്ഞു.
അവസാനം വൈകുന്നേരം നാലുമണിക്ക് രാഹുലിന്റെ കാർ അവിടെ എത്തിച്ചേർന്നു.
കാറിൽ നിന്നും ഇറങ്ങിയ രാഹുൽ ചുറ്റുപാടും നോക്കി..
"എടീ അച്ചു...നമ്മുടെ ബ്രോ വലിയ ജാഡക്കാരൻ ആണെന്ന് തോന്നുന്നല്ലോ" മീനു അച്ചുവിന്റെ ചെവിയിൽ പറഞ്ഞു.
"നീ പോടീ..."അശ്വതി മുന്നോട്ട് നടന്നു.
അവൾ രാഹുലിനെ നോക്കി ചിരിച്ചു.
"ഹാലോ..."അവൾ തന്റെ വലതു കൈ നീട്ടിക്കൊണ്ട് രാഹുലിനു നേരെ ചെന്നു.
രാഹുൽ ചിരിച്ചുകൊണ്ട് അവളെ നോക്കി കൈകൂപ്പി..പെണ്ണുകാണൽ ചടങ്ങിനും അയാൾ കൂപ്പു കൈ ആണെല്ലോ ഷേക്ക്‌ ഹാൻഡിനു പകരം തനിക്ക് തന്നത്....അശ്വതി ഓർത്തു.
"നമസ്കാരം..."അയാൾ പിറുപിറുത്തു.
അയാൾ പ്രാഞ്ചിക്കും,അപ്പുവിനും കീരുവിനും ഷേക്ക്‌ ഹാൻഡ് കൊടുത്തു. മീനുവും കൈനീട്ടിക്കൊണ്ട് ചെന്നെങ്കിലും അവളുടെ നേരെയും അയാൾ കൈകൂപ്പി നമസ്കാരം പറഞ്ഞു.
"ഞാൻ അച്ചുവിനെ കെട്ടാൻ ഇരുന്നതാണ്" ചളിയൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"അച്ചുവിന്റെ ഭാഗ്യം കൊണ്ട് ഇവന് ജോലിയൊന്നും കിട്ടിയില്ല" പ്രാഞ്ചി പറഞ്ഞപ്പോൾ രാഹുൽ ഒഴിച്ച് എല്ലാവരും ചിരിച്ചു.
രാഹുൽ ഗൗരവം വിടാതെ അശ്വതിയോട് ചോദിച്ചു.
"എന്തിനാണ് എന്നോട് വരുവാൻ പറഞ്ഞത്?"
"ഞാനൊരു കിടിലൻ തീം പ്ലാൻ ചെയ്തിട്ടുണ്ട്..നമുക്ക് ഷൂട്ടിങ് തുടങ്ങാം.."ചളിയൻ പറഞ്ഞു.
"ഷൂട്ടിങ്ങോ...എന്ത് ഷൂട്ടിംഗ്?'രാഹുൽ ചോദിച്ചു.
"കല്യാണത്തിന്റെ വീഡിയോ എടുക്കണ്ടേ? ഞങ്ങൾ ഇവിടെ കാത്തിരിക്കുവാൻ തുടങ്ങിയിട്ട് മൂന്നു മണിക്കൂറായി' പ്രാഞ്ചി പറഞ്ഞു.
"കല്യാണത്തിന്റെ വീഡിയോ കല്യാണത്തിനല്ലേ?"
രാഹുൽ ചോദിച്ചു.
അശ്വതി ആകെ വിഷമിച്ചു.അവൾ രാഹുലിനോട് പറഞ്ഞു.
"രാഹുൽ....നമ്മുടെ കല്യാണത്തിന്റെ വീഡിയോ പിടിക്കണം..ചളിയൻ ഒരു തീം തയാറാക്കിയിട്ടുണ്ട്...."അശ്വതി പറഞ്ഞു.
"തീമോ...അതെന്താണ്?" രാഹുൽ ചോദിച്ചു.
"അത് കല്യാണത്തിന്റെ ഒരു ഇൻട്രൊഡക്ഷൻ..
മീൻസ്... നിങ്ങൾ കണ്ടുമുട്ടുന്നത്....പ്രണയിക്കുന്നത്...അതിനുള്ള ഒരു സാഹചര്യം..അതൊക്ക എന്റെ വിശാലമായ ഭാവനയിൽ വിരിഞ്ഞിട്ടുണ്ട്' ചളിയൻ പറഞ്ഞു.
"അതിന് ഞങ്ങൾ പ്രണയിച്ചതല്ലല്ലോ..." രാഹുൽ പറഞ്ഞു.
"ചടങ്ങായല്ലോ?..,ഈ ബ്രോ...ന്യൂജെൻ അല്ലെന്ന് തോന്നുന്നു" പ്രാഞ്ചി കീരുവിന്റെ ചെവിയിൽ പറഞ്ഞു.
അശ്വതി തന്റെ സുഹൃത്തുക്കളെ വിഷമത്തോടെ നോക്കി. അവൾ ജാള്യത മറച്ചു കൊണ്ട് രാഹുലിനോട് പറഞ്ഞു.
"രാഹുൽ എന്റെ ഫ്രണ്ട്സിന്റെ ആഗ്രഹമാണ്...അവരുടെ ഐഡിയാസിൽ എന്റെ മാര്യേജ് അടിച്ചു പൊളിക്കണമെന്ന് '
"അതിന്?"രാഹുൽ ചോദ്യഭാവത്തിൽ അശ്വതിയെ നോക്കി.
"രാഹുൽ സഹകരിക്കണം.." അശ്വതി പറഞ്ഞു.
"എനിക്ക് പറ്റില്ല കോമാളി വേഷം കെട്ടുവാൻ..മാത്രമല്ല ഞാൻ ഒരു സർക്കാർ ജോലിക്കാരനാണ്....ഡിപ്പാർട്മെന്റ് പെർമിഷൻ ഇല്ലാതെ എനിക്ക് വീഡിയോയിൽ ഒന്നും അഭിനയിക്കുവാൻ സാധ്യമല്ല" രാഹുൽ പറഞ്ഞു.
"സ്വന്തം കല്യാണത്തിന് വീഡിയോ എടുക്കുന്നതിന് പെർമിഷൻ വേണമെന്ന് ഞാൻ ആദ്യം കേൾക്കുകയാണ്"പ്രാഞ്ചി അത്ഭുതത്തോടെ പിറുപിറുത്തു.
"രാഹുൽ പ്ലീസ്....എന്റെ സുഹൃത്തുക്കൾ വല്ലാതെ ആഗ്രഹിച്ചുപോയി...പ്ലീസ്...'അശ്വതി പറഞ്ഞു.
"എന്താണ് മോൻ പുറത്തു തന്നെ നിന്നത്? കയറി ഇരിക്കാം" വീടിനു പുറത്തേക്ക് വന്ന ശാലിനി പറഞ്ഞു.ശാലിനിയുടെ പുറകെ വന്ന ദേവൻ രാഹുലിനെ നോക്കി ചിരിച്ചു.
രാഹുൽ അകത്തേക്ക് കയറി സെറ്റിയിൽ ഇരുന്നു.
"ഡാ...വിഷമിക്കേണ്ട....ഞാൻ രാഹുലിനോട് പറഞ്ഞു ശരിയാക്കാം" തന്റെ സ്ക്രിപ്റ്റ് പഴയല്ലോ എന്ന് വിഷമിച്ചു നിന്ന ചളിയനെ അശ്വതി സമാധാനിപ്പിച്ചു.
"മച്ചാനെ...സീനായല്ലോ? ഇതെന്തൊരു സാധനം. പാവം അച്ചു" പ്രാഞ്ചി പറഞ്ഞു.
അകത്തേക്ക് ചെന്ന അശ്വതി വിവരം ദേവനോട് പറഞ്ഞു.
"അവന്‌ താൽപര്യമില്ലെങ്കിൽ എന്തിനാണ് നീ നിർബന്ധിക്കുന്നത്?"ദേവൻ ചോദിച്ചു.
"ഡാഡി എന്റെ ഫ്രണ്ട്‌സ് ഒരുപാട് ആഗ്രഹിച്ചതാണ് " അശ്വതി പറഞ്ഞു.
"നിന്റെ ഫ്രണ്ട്‌സ്....അലവലാതികൾ!!!...ഞാൻ രാഹുലിന്റെ കൂടെയാണ്.." ദേവൻ പറഞ്ഞു.
അശ്വതിക്ക് ദേഷ്യം വന്നു....."ഡാഡി സൂക്ഷിച്ചു സംസാരിക്കണം....ഡാഡിയോടു ഞാൻ പറഞ്ഞതല്ലേ....ഫങ്ക്ഷൻ നടത്തുന്നത് അവരുടെ ഐഡിയ അനുസരിച്ച് മാത്രമായിരിക്കണെമെന്ന്?"
"അതിപ്പോൾ...രാഹുലിന്റെ ഇഷ്ടം നോക്കേണ്ട?"
ദേവൻ ചോദിച്ചു.
"അതാണ് പറഞ്ഞത് ഡാഡി രാഹുലിനോട് ഒന്ന്‌ സംസാരിക്കാൻ,"അശ്വതി പറഞ്ഞു.
ഈ സമയം പ്രാഞ്ചിയും കീരുവും അകത്തേക്ക് വന്ന്‌ അശ്വതിയുടെ തോളിൽ കൈയിട്ടു കൊണ്ട് നിന്നു. ശാലിനിക്കും ദേവനും ഒരു വല്ലായ്മ അനുഭവപ്പെട്ടു...അവർ രാഹുലിന്റെ മുഖത്തേക്ക് നോക്കി.
അയാളുടെ മുഖം വല്ലാതായിരിക്കുന്നു!!!
ദേവൻ രാഹുലിനെ നോക്കി പറഞ്ഞു.
"അച്ചുവിന്റെ കൂട്ടുകാരാണ്....ഏറെ നാൾ അവർ ഒരുമിച്ചു പഠിച്ചതാണ്.."ജാള്യത മറക്കുവാൻ അയാൾ കഠിന പരിശ്രമം നടത്തി. ദേവന്റെ അമ്മയും അപ്പോൾ ചിരിച്ചുകൊണ്ട് പുറത്തേക്ക് വന്നു.
"മോൻ എപ്പോഴാണ് വന്നത്?"അവർ രാഹുലിനോട് ലോഹ്യം ചോദിച്ചു.
രാഹുൽ ചിരിച്ചെന്നു വരുത്തി.
പ്രാഞ്ചിയും ചളിയനും അശ്വതിയുടെ തലങ്ങും വിലങ്ങും നിന്ന് സെൽഫിയെടുത്തുകൊണ്ടിരുന്നു.
"രാഹുൽ കുട്ടികളുടെ ഒരു ആഗ്രഹം അല്ലേ?ഒരു വീഡിയോ എടുക്കുന്നതിൽ എന്താണ് കുഴപ്പം?'
ശാലിനി ചോദിച്ചു. അശ്വതി പ്രതീക്ഷയോടെ രാഹുലിനെ നോക്കി.
രാഹുൽ എഴുനേറ്റു നിന്നു....ശാലിനിയെ നോക്കി പറഞ്ഞു.
"എനിക്ക് ഒരു പോളിസി ഉണ്ട്...
കല്യാണനിശ്ചയത്തിന് നാം ഫോട്ടോയും വീഡിയോയും എടുത്തതാണ്...
ഇനി കല്യാണത്തിനാകട്ടെ"
"അച്ചു....അപ്പോൾ എന്റെ സ്ക്രിപ്റ്റ്?'ചളിയൻ ചോദിച്ചു.
"എന്റെ മച്ചാനെ ഞാൻ ക്യാമറ വാടകക്കെടുത്ത് കൊണ്ടുവന്നത് വെറുതെ ആയല്ലോ " ഫ്രാൻസിസ് പരിതപിച്ചു.
രാഹുൽ കാറിനടുത്തേക്ക് പതുക്കെ നടന്നു.
"രാഹുൽ....എന്റെ ബ്രോസിനെ നീ അപമാനിക്കരുത്. രാഹുൽ ഇവിടെ വരെ വന്ന സ്ഥിതിക്ക് ഞങ്ങളുടെ കൂടെ നിന്ന് ഒരു ഫോട്ടോയ്‌ക്കെങ്കിലും പോസ്സ് ചെയ്യണം...ദിസ് ഈസ്‌ മൈ റിക്വസ്റ്റ്" അശ്വതി പറഞ്ഞു.
എല്ലാവരും പ്രതീക്ഷയോടെ രാഹുലിനെ നോക്കി.
"പറ്റില്ല....ഇവരുടെയൊന്നും ഊളത്തരത്തിനു കൂട്ടു നിൽക്കുവാൻ എനിക്ക് പറ്റില്ല" രാഹുൽ തീർത്തു പറഞ്ഞു.
അശ്വതി രാഹുലിനടുത്തേക്ക് കുറച്ചുകൂടി നീങ്ങി നിന്നുകൊണ്ട് പറഞ്ഞു
"എങ്കിൽ ഈ വിവാഹത്തിനെക്കുറിച്ച് എനിക്ക് ഒന്നുകൂടി ആലോചിക്കണം"
"അച്ചൂ....," ദേവന്റെ ശബ്ദം ഉയർന്നു.
അമ്പരന്നുപോയ അവളുടെ സഹപാഠികൾ അവളുടെയടുത്തേക്ക് ഓടിയെത്തി.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 7.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - :https://goo.gl/wqBx8m



ലൗവ് ഡേയിൽ ഇൻ - Part 4



- ഭാഗം 4
അരവിന്ദിന്റെ അരികിലേക്ക് ഓടിക്കിതച്ചെത്തിയ മുനിച്ചാമി വെപ്രാളത്തോടെ അവനോട് പറഞ്ഞു :
" അരവിന്ദ് സാർ...അമ്മാ ബാത്റൂമിൽ സ്ലിപ് ആയാച്ച്... കാല്ക്ക് എന്നവോ തൊന്തരവ് പറ്റിയാച്ച്...നല്ലാ വലിക്ക്തേന്ന് സൊല്ല്ത്... ധിടീന്ന് ഹോസ്പിറ്റൽ പോകവേണം. "
മുനിച്ചാമി പറഞ്ഞത് കേട്ട് തിടുക്കത്തിൽ അയാളെയും കൂട്ടി ജീപ്പിൽ കയറിയ അരവിന്ദ് കോട്ടേജ് ലക്ഷ്യമാക്കി അത് വേഗത്തിൽ ഓടിച്ചു... കുന്നുകയറി കോട്ടേജിന്റെ മുറ്റത്തേക്ക് ജീപ്പെത്തിയപ്പോഴേ... വരാന്തയിലെ കസേരയിൽ അവരെ കാത്തെന്ന വണ്ണം, മീര ഇരിക്കുന്നത് ജീപ്പിന്റെ മുൻ ഗ്ലാസ്സിലൂടെ അവൻ കണ്ടു... വസ്ത്രം മാറി കോട്ടേജും ലോക്ക് ചെയ്ത മീര, ഹോസ്പിറ്റലിൽ പോകാൻ തയ്യാറായാണ് അവിടെ ഇരുന്നത്... മുറ്റത്ത് വരാന്തയുടെ ഓരം ചേർത്ത് ജീപ്പ് നിർത്തിയ അരവിന്ദ് അതിൽ നിന്നും വേഗമിറങ്ങി മീരയുടെ അടുക്കലേക്ക് ചെന്നിട്ട് ചോദിച്ചു :
" എന്ത് പറ്റി മീരാമ്മേ...?. "
ഓ...സാരമില്ല അരവിന്ദ് ...രാവിലെ ബാത്റൂമിലൊന്ന് സ്ലിപ്പായി... ചെറുതായൊന്ന് വീണു...പാദത്തിന് വല്ലാത്ത വേദന... നീരും വച്ചിട്ടുണ്ട്…! അടുത്തെവിടെയെങ്കിലും ഹോസ്പിറ്റലുണ്ടെങ്കിൽ ഒന്ന് കാണിച്ചാൽ കൊള്ളാമെന്നുണ്ട്…
മീര മറുപടി പറഞ്ഞു.
" ഹോസ്പിറ്റലിൽ പോകണമെങ്കിൽ അടിവാരത്ത് പോകണം മീരാമ്മെ... എന്റെ പരിചയത്തിൽ ഇവിടെയൊരു നാട്ടു വൈദ്യനുണ്ട്... സ്വാമി വൈദ്യർ…അപ്പായുടെ സുഹൃത്താണ് ...നല്ല ചികിത്സയാണ്... ഇത്തരം കാര്യങ്ങൾക്ക് ആളൊരു വിദഗ്ദനാണ്."
അരവിന്ദ് പറഞ്ഞു .
" ശരി എങ്കിൽ നമുക്ക് അവിടേക്ക് പോകാം...അരവിന്ദിന് വിശ്വാസമാണെങ്കിൽ, നമുക്ക് ആ വൈദ്യന്റെ അടുത്ത് തന്നെ പോയാൽ മതി."
വേദന കടിച്ചമർത്തി മീര അവനോട് പറഞ്ഞു .
കസേരയിൽ നിന്നും എഴുന്നേറ്റ മീര... നടക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അവരുടെ കൈകളിൽ പിടിച്ച് അരവിന്ദ് മീരയെ ജീപ്പിൽ കയറാൻ സഹായിച്ചു.
പ്രധാന പാതയിൽ നിന്നും, കല്ല് പാകിയ ഒരു നിരത്തിലൂടെ ഓടിയ ആ ജീപ്പ് തെരുവപ്പുല്ലുകൾ അതിരിട്ട വഴിയിലൂടെ പഴയൊരു വീടിന് മുന്നിൽ ചെന്ന് നിന്നു ... കാഴ്ചയിൽ വർഷങ്ങൾ പഴക്കം തോന്നിക്കുന്ന, ഓട് മേഞ്ഞ ആ വീടിന്റെ ചുവരുകൾ കരിങ്കല്ല് കൊണ്ട് നിർമ്മിച്ചതായിരുന്നു... അവിടെ തങ്ങി നിന്നിരുന്ന കാറ്റിൽ കഷായത്തിന്റെയും, കുഴമ്പിന്റെയും, പച്ചമരുന്നുകളുടേയും ഗന്ധം തങ്ങി നിന്നിരുന്നു.
ജീപ്പിൽ നിന്നും ആദ്യം ഇറങ്ങിയ അരവിന്ദ് മറുഭാഗത്തെത്തി മീരയെ അതിൽ നിന്നും ഇറങ്ങാൻ സഹായിച്ചു... അവന്റെ ചുമലിൽ പിടിച്ച് അവർ ഒരു വിധത്തിൽ ഒതുക്കുകൾ കയറി ആ വീടിന്റെ പൂമുഖത്തെ കസേരയിൽ ഇരുന്നു.
ജീപ്പിന്റെ ശബ്ദം കേട്ട് വെളിയിലേക്കിറങ്ങി വന്ന ഒരു പെൺകുട്ടി അവരെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു...
" അപ്പാ...ആരോ കാണാൻ വന്നിരിക്കുന്നു... ഇങ്ങ്ട് ഒന്ന് വരീൻ... " ഇത് പറഞ്ഞിട്ട് അവൾ വീണ്ടും അകത്തേക്ക് തന്നെ പോയി.
അല്പസമയം കഴിഞ്ഞപ്പോൾ പൂമുഖ വാതിലിലൂടെ അകത്തു നിന്നും വെളുത്ത മുണ്ട് മാത്രം ധരിച്ച ഒരു തേജസ്വിയായ വൃദ്ധൻ ഇറങ്ങി വന്നു...തന്റെ കഴുത്തിൽ ധരിച്ചിരുന്ന വലിയ രുദ്രാക്ഷമാലയിൽ തെരുപ്പിടിപ്പിച്ച് കൊണ്ട് പുറത്തേക്കിറങ്ങിയ അയാൾ... മീരയെ അല്പസമയം സൂക്ഷിച്ച് നോക്കി നിന്നു... എന്നിട്ട് അരവിന്ദിന്റെ അരികിലേക്ക് ചെന്നു.
അയാളെ കണ്ടതും അരവിന്ദ് പരിചയ ഭാവത്തിൽ ചിരിച്ചിട്ട് പറഞ്ഞു: "സ്വാമി വൈദ്യരെ... ഇത് മീരാമ്മ കോട്ടേജിൽ ഗസ്റ്റായി വന്നതാണ് ... ബാത് റൂമിൽ ചെറുതായി വഴുതി വീണു…. കാൽപ്പാദത്തിന് നീരുണ്ട്... ഒന്ന് നോക്കണം.''
അയാൾ ഒരു പീഠം വലിച്ചിട്ട്, അതിലിരുന്ന് മീരയുടെ കാൽ പരിശോധിച്ചു...എന്നിട്ട് അവരോട് പറഞ്ഞു:
" കാലിന് ചെറുതായൊരു ഇടർച്ച സംഭവിച്ചിട്ടുണ്ട്... അതാണ് ഈ നീർക്കെട്ട്. ഒരു പച്ചമരുന്ന് ഞാൻ തരാം...അത് അരച്ച്, തോരെ തോരെ കാലിൽ പുരട്ടണം... എന്നിട്ട് രണ്ട് ദിവസമെങ്കിലും കാല് അനക്കാതെ വിശ്രമിക്കണം. എങ്കിലെ നീര് വലിഞ്ഞ് വേദന കുറയുകയുള്ളൂ... നീര് മാറിയാലും ചിലപ്പോൾ വേദന മാറാൻ രണ്ടാഴ്ച എങ്കിലും സമയം എടുക്കും."
പീഠത്തിൽ നിന്നും എഴുന്നേറ്റ വൈദ്യർക്ക്, മീര പണം നല്കിയെങ്കിലും... അയാൾ ഒന്ന് ചിരിച്ചതല്ലാതെ അത് വാങ്ങാൻ കൂട്ടാക്കിയില്ല... അല്പസമയത്തിനകം വൈദ്യരോട് യാത്ര പറഞ്ഞ് അവർ, അയാൾ കൊടുത്ത പച്ചമരുന്നും, തൈലവും വാങ്ങി മടക്കയാത്ര ആരംഭിച്ചു.
വൈദ്യശാലയിൽ നിന്നും തിരിച്ചുള്ള ആ യാത്രയിൽ മീരയുടെ മുഖം മ്ലാനമായിരുന്നു…!ആ കണ്ണുകളിൽ നിരാശയുടേയും, ദുഖത്തിന്റെയും ഭാവം നിഴലിച്ചിരുന്നത് അരവിന്ദ് കണ്ടു.
കോട്ടേജിന്റെ മുറ്റത്ത് ജീപ്പ് നിർത്തിയ അവൻ പുറത്തിറങ്ങി സാവധാനം മീരയെ തന്റെ കൈകൾ കൊണ്ട് താങ്ങി വരാന്തയിലെ കസേരയിലിരുത്തി...എന്നിട്ട് മീര ബാഗിൽ നിന്നും എടുത്ത് നല്കിയ താക്കോൽ കൊണ്ട് കോട്ടേജ് തുറന്നു... പിന്നെ അവൻ വരാന്തയിൽ നിന്നും മീരയെ കട്ടിലിന് സമീപം വരെ ചെല്ലാൻ സഹായിച്ചു.
കട്ടിലിൽ ഭിത്തി ചാരിയിരുന്ന മീരയുടെ, ഇടർച്ച പറ്റിയ കാൽ അരവിന്ദ് ഒരു തലയിണ കൊണ്ട് ഉയർത്തി വെച്ചു... എന്നിട്ട് വൈദ്യൻ നല്കിയ പച്ചമരുന്ന് അരച്ച് കൊണ്ടുവരാൻ മുനിച്ചാമിയോടാവശ്യപ്പെട്ടു...
പിന്നെ ആ മുറിയുടെ വാതിൽ പതിയെ ചാരിയിട്ട് അവൻ അവിടെ നിന്നും വെളിയിലേക്കിറങ്ങി...
എന്തോ ആലോചിച്ച മീര, പെട്ടെന്ന് അരവിന്ദിനെ തിരിച്ച് വിളിച്ചു... എന്നിട്ട് അവനോട് ചോദിച്ചു:
“അരവിന്ദ് ഇവിടുള്ള 'മഞ്ഞയിൽ' എന്നൊരു എസ്റ്റേറ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ...?. ഇവിടെ നിന്നും പത്തുപന്ത്രണ്ട് കിലോമീറ്ററുകൾക്കപ്പുറമാണത്. “
" ഉണ്ട് ...!! കുര്യച്ചായന്റെതാണാ തോട്ടം ഞാനവിടെ പോയിട്ടുമുണ്ട് ."
അവൻ ആശ്ചര്യത്തോടെ മറുപടി പറഞ്ഞു .
കട്ടിലിൽ ഒന്നു മുന്നോട്ടിരുന്ന് സമീപത്തുണ്ടായിരുന്ന തലയിണ ഭിത്തിയുടേയം, തന്റെ പിൻഭാഗത്തിന്റെയും ഇടയിലായ് വെച്ച്, അതിലേക്ക് ചാരിയിരുന്ന മീര ചുവരിൽ തൂക്കിയിരുന്ന കലണ്ടറിലെ ചിത്രത്തിലേക്ക് നോക്കി കൊണ്ട് അവനോട് പറഞ്ഞു:
" അരവിന്ദ് എനിക്ക് ഒരു ഉപകാരം ചെയ്യണം... അവിടെ വരെ ഒന്ന് പോകണം... എന്നിട്ട് എനിക്ക് വേണ്ടി, പണ്ട് അവിടെ ഉണ്ടായിരുന്ന ഒരാളുടെ ഇപ്പോഴുള്ള എന്തെങ്കിലും ഒരു വിവരം കണ്ടെത്തി തരണം..."
ഒന്നും മനസ്സിലാവാത്ത ഭാവത്തോടെ മീരയെ നോക്കി കൊണ്ട് നിന്ന അവനോട് അവർ തുടർന്നു:
" ഞാൻ അരവിന്ദിനോട് ഒരു കള്ളം പറഞ്ഞിരുന്നു.... ഞാൻ ഇവിടെ എത്തിയത് എഴുതുവാനായി ഒരിടം തേടിയാണെന്ന്. അതിനല്ല അരവിന്ദ് ഞാനിവിടെ വന്നത്..."
ഒന്ന് നിർത്തിയിട്ട് അവർ തുടർന്നു...
"ഞാൻ ഇവിടെ എത്തിയതിന് പിന്നിൽ വേറൊരു ലക്ഷ്യമുണ്ട്...എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷ്യം. 'ഒരു പക്ഷെ...
ഞാനിതിൽ പരാജയപ്പെട്ടാൽ ഈ ലോകത്ത് നിന്നും എന്റെ ജീവിതം അധികം വൈകാതെ എന്നെന്നേക്കുമായ് ഞാൻ മായ്ച്ച് കളയും... വിജയിച്ചാൽ ഒരു തീരാശാപം പേറിയാണെങ്കിലും, കുറച്ച് കാലത്തേക്ക് കൂടി ഞാൻ ഈ ഭൂമിയിൽ കാണും ."
അരവിന്ദ് അവരെ അമ്പരപ്പോടെ നോക്കി നിന്നു.
" അരവിന്ദിന് ഇപ്പോൾ എത്ര വയസ്സായി...?
മീര ചോദിച്ചു.
" ആഗസ്റ്റിൽ ഇരുപത്തിയെട്ട് കഴിഞ്ഞു. "
അവൻ പറഞ്ഞു.
അരവിന്ദിനേക്കാൾ പത്തുവയസ്സ് ഇളപ്പമുള്ള ഒരു മകനുണ്ടെനിക്ക്...കിഷോർ.
വിവാഹ ശേഷം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഉണ്ടായ മകൻ... എന്റെ നിധി!. അരവിന്ദിനറിയാമോ അവനിന്ന് ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു നൂൽപ്പാലത്തിലാണ്...കടുത്ത കരൾ രോഗിയായ അവന് ഏറിയാൽ നാല്പത്തഞ്ച് ദിവസത്തെ ആയുസ്സു കൂടിയെ ഡോക്ടർമാർ വിധിച്ചിട്ടുള്ളൂ... ആ വിലപ്പെട്ട ദിനങ്ങളിൽ എതാണ്ട് ഇരുപതോളം പിന്നിട്ടിരിക്കുന്നു... അതിൽ ഇനിയും രണ്ട് ദിവസം കൂടി എനിക്ക് നഷ്ടപ്പെടുത്താനാവില്ല. അതു കൊണ്ട് അരവിന്ദ് എനിക്കൊരു സഹായം ചെയ്യണം എനിക്കായി ഒരാളെ തിരക്കണം... അയാളുടെ എന്തെങ്കിലും ഒരു വിവരം അരവിന്ദ് എനിക്ക് കണ്ടെത്തി തരണം. "
ഒരു വിതുമ്പലോടെ മീര പറഞ്ഞു നിർത്തി.
" മീരാമ്മ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല ഞാനാരെയാണ് തിരക്കേണ്ടത്... ? . അയാൾക്കും കിഷോറിന്റെ രോഗത്തിനും തമ്മിൽ എന്താണ് ബന്ധം... !." അരവിന്ദ് മീരയോട് ചോദിച്ചു
ഭിത്തിയിലേക്ക് ചാരി ഒന്നു കൂടി നിവർന്നിരുന്ന് അവർ അരവിന്ദിനോട് അവന്റെ ചോദ്യത്തിന് മറുപടി പറയാൻ ആരംഭിച്ചു...."കിഷോർ ഗുരുതരമായ കരൾ രോഗത്തിന് അടിമയാണെന്ന് ഞാൻ പറഞ്ഞിരുന്നുവല്ലോ... അവനിപ്പോൾ മെഡിസിറ്റി ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
"കരൾ മാറ്റിവെക്കൽ മാത്രമാണ് എന്റെ കിച്ചുവിന്റെ ജീവൻ നിലനിർത്താനുള്ള ഏക പോംവഴി... പക്ഷെ യഥാർത്ഥ പ്രശ്നം അതല്ല ... "
ഒന്ന് ദീർഘനിശ്വാസം എടുത്തിട്ട് മീര തുടർന്നു:
" അവന്റെ രക്തഗ്രൂപ്പ് അപൂർവ്വമായ എബി നെഗറ്റീവ് ആണ് ... അതു കൊണ്ട് അതേ ഗ്രൂപ്പിലുള്ള ഒരു ദാതാവിൽ നിന്നു മാത്രമെ അവന് കരൾ സ്വീകരിക്കാനാവു... അത്തരമൊരാളെ കുറെ തിരഞ്ഞതിന് ശേഷം ഞങ്ങൾ കണ്ടെത്തിയിരുന്നു... പക്ഷെ ഞങ്ങളുടെ നിർഭാഗ്യം കൊണ്ട് അവിടെയും തടസ്സമുണ്ടായി...അയാൾ അവയവ തട്ടിപ്പ് കാരുടെ ഒരു കണ്ണിയായിരുന്നു... അങ്ങനെ അയാൾ കേസിൽ കുടുങ്ങി. അതു കൊണ്ട് സമയത്ത് ഓപ്പറേഷന്‍ നടത്താൻ കഴിഞ്ഞില്ല... അപ്പോഴേക്കും രോഗം വല്ലാതെ വഷളായി... പുതിയൊരു ദാതാവിനെ കണ്ടെത്തി എത്രയും വേഗം ഓപ്പറേഷൻ നടത്തുക എന്നതേ ഇനി ഒരു പോം വഴിയുള്ളു... അതിനുള്ള സമയവും വളരെ കുറച്ച് മാത്രം.
ഒന്ന് നെടുവീർപ്പിട്ട അവർ തെല്ലിട നിർത്തിയിട്ട് തുടർന്നു
" അരവിന്ദിന് മഹാഭാരതം കഥ അറിയാമോ...? അതിലെ കുന്തിയുടെ അവസ്ഥയിലാണ് ഞാനിപ്പോൾ. അർജ്ജുനന്റെ രക്ഷക്കായി കർണ്ണനോടപേക്ഷിക്കാനെത്തുന്ന കുന്തിയെ അരവിന്ദിന് എന്നോടുപമിക്കാം ."
മീര പറഞ്ഞു .
അരവിന്ദ് സംശയം നിഴലിക്കുന്ന കണ്ണുകളോടെ മീരയെ നോക്കി.
അവന്റെ മുഖത്ത് നിന്നും ദൃഷ്ടി മാറ്റിയിട്ട് മീര തുടർന്നു: "ഒരു മകനും, പൊറുക്കാനാവാത്ത ഒരു തെറ്റ്... ഞാനൊരു ചോരക്കുഞ്ഞിനോട് ചെയ്തിട്ടുണ്ട്... ഈ പാപിയായ അമ്മക്ക് പാൽ മണം മാറും മുൻപെ അവനെ ഉപേക്ഷിക്കേണ്ടതായ് വന്നു...കർണ്ണനെ ഉപേക്ഷിച്ച കുന്തിയെപ്പോലെ... "
ഒന്ന് നിർത്തിയിട്ട് മീര തുടർന്നു:
"കോവിലകത്തെ ഒരു സ്ത്രീക്ക് അന്യമതസ്തനിലുണ്ടായ, അച്ഛനില്ലാത്ത കുഞ്ഞിനെ ഒരിക്കലും വളർത്താൻ കഴിയുമായിരുന്നില്ലാ...
കോവിലകത്തിന്റെ അന്തസ്സും, അഭിമാനവും കാക്കാൻ അവനെ ഉപേക്ഷിക്കുകയല്ലാതെ മറ്റ് നിവൃത്തിയൊന്നും എനിക്കന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ... അതുകൊണ്ട് ഞാൻ അന്നതു ചെയ്തു... മനസ്സോടെയല്ല എങ്കിലും എനിക്കത് ചെയ്യേണ്ടതായ് വന്നു... പക്വതയില്ലാത്ത പ്രായത്തിൽ ഉണ്ടായ ഒരു തെറ്റാണ്...ഒരു പ്രണയത്തിന്റെ ബാക്കി പത്രം .... ഒരു മകനും പൊറുക്കാനാകാത്ത പാതകമാണ് ഇതെന്നെനിക്കറിയാം. പക്ഷെ ഇന്നവൻ വിചാരിച്ചാൽ എന്റെ രണ്ടാമത്തെ മകന്... അവന്റെ അനുജന്...ജീവൻ തിരിച്ച് കിട്ടും... ആ മകനെ തേടി ഇറങ്ങിയ പാപിയായ അമ്മയാണ് ഈ ഞാൻ."
പിന്നിലെ തലയിണയിലേക്ക് അമർന്നിരുന്ന അവർ തന്റെ മിഴികൾ സാരിത്തലപ്പ് കൊണ്ട് തുടച്ചിട്ട്, മുകളിലെ സിലിംഗിലേക്ക് നോക്കി തുടർന്നു.
" പണ്ട് ഈ മഞ്ഞയിൽ എസ്റ്റേറ്റ് കോവിലകം വകയായിരുന്നു...ഇവിടെ വച്ചാണ് എനിക്കാ കുഞ്ഞ് ജനിച്ചത് ... അവനെ എന്റെ സഹോദരൻ 'രവിവർമ്മ ' ഈ എസ്റ്റേറ്റിനരികിലെ ലയത്തിലുണ്ടായിരുന്ന മക്കളില്ലാത്ത ഒരു ദമ്പതിമാർക്കന്ന് നൽകി...
ആ കുഞ്ഞിനേയും കൊണ്ട് ഇവിടം വിട്ട് പോയ അവർ, ദൂരെ മറ്റേതോ ഒരു സ്ഥലത്ത് താമസിക്കുന്നുണ്ട്... അവരെ കുറിച്ച് എന്തെങ്കിലുമൊരു വിവരം ആ ലയത്തിലെത്തി അരവിന്ദ് അന്വേഷിച്ച് കണ്ടെത്തി തരണം... ഒരമ്മയുടെ അപേക്ഷയാണിത്."
" പ്രസവസമയത്ത് എന്നെ പരിചരിച്ച ഡോക്ടർ അവന്റെ രക്തവും അപൂർവ്വമായ എബി നെഗറ്റീവ് ഗ്രൂപ്പിൽ പെട്ടതാണെന്ന് രവിയേട്ടനോട് പറഞ്ഞിരുന്നു. ആ ഒരറിവാണ് ഇന്നെന്റെ പ്രതീക്ഷ...
ഈ പാപിയായ അമ്മ ഇന്നിവിടെ എത്തിയത് അവനെ കണ്ടെത്തി അവനോട് യാചിക്കാനാണ് ... അവന്റെ കാൽക്കൽ വീണപേക്ഷിക്കാനാണ്...എത്രയായാലും ഞാൻ അവന്റെ അമ്മയല്ലെ...എന്റെ ഈ അപേക്ഷ അവൻ നിരസിക്കില്ല... അവൻ ചോദിക്കുന്ന പണം കൊടുക്കാൻ ഞാൻ തയ്യാറാണ്. എനിക്ക് കിച്ചുവിന്റെ ജീവൻ എങ്ങനെ എങ്കിലും രക്ഷിക്കണം."
ഒരു തേങ്ങലോടെ ഇത്രയും പറഞ്ഞ് നിർത്തിയ മീര അല്പ സമയം എന്തോ ചിന്തിച്ചിരുന്നു പിന്നെ തന്റെശബ്ദത്തിൽ ഗൗരവം വരുത്തി അവർ തുടർന്നു:
" അരവിന്ദ്, അവനെ തിരക്കിയാണ് ഞാൻ ഇവിടെ വന്നതെന്ന കാര്യം രവിയേട്ടനൊഴികെ ആർക്കും അറിയില്ല... എന്റെ ഭർത്താവിന് പോലും... ആദ്യമായാണ് അന്യനായ ഒരാൾ ഇതറിയുന്നത്. അരവിന്ദ് ആ ഗൗരവത്തോടെ വേണം ഇതിനെ ഉൾക്കൊള്ളാൻ... “
“മീര ഇന്നൊരു ഭാര്യയാണ്, സമൂഹത്തിൽ അറിയപ്പെടുന്ന ഒരെഴുത്ത്കാരിയാണ്… അതുകൊണ്ട് ഇക്കാര്യം പുറത്തറിയുന്നത് ഒരിക്കലും അഭികാമ്യമല്ല...എന്തോ അരവിന്ദിനെ കണ്ടപ്പോൾ എനിക്ക് ഒരു അപരിചിതനായ് തോന്നിയില്ല... എനിക്ക് അരവിന്ദിന്റെ സഹായവും ഇപ്പോൾ ആവശ്യമാണ്... അത് കൊണ്ടാണ് ഞാൻ ഈ കാര്യം അരവിന്ദിനോട് പറഞ്ഞത്... അരവിന്ദ് അയാളെക്കുറിച്ച് എന്തെങ്കിലും ഒരു വിവരം എനിക്ക് കണ്ടെത്തി തരണം... അതും രഹസ്യമായി...ഇത് ഒരമ്മയുടെ അപേക്ഷയാണ്."
" ഞാൻ തിരക്കാം മീരാമ്മെ... കണ്ടെത്തുകയും ചെയ്യാം ... ആരും അറിയാതെ തന്നെ. മീരാമ്മ പറഞ്ഞത് ഗൗരവത്തോടെ തന്നെയാണ് ഞാനെടുത്തത്…”
അരവിന്ദിന് അവരുടെ ആ അവസ്ഥയിൽ വല്ലാതെ വിഷമം തോന്നി... എന്തൊക്കെയോ മനസ്സിൽ ചിന്തിച്ച് കൊണ്ട് അവൻ മീരയോട് ചോദിച്ചു:
“അയാളുടെ പേരോ അങ്ങനെ എന്തെങ്കിലും വിവരങ്ങളോ മീരാമ്മക്ക് അറിയാമോ...?'’
ഇല്ല അരവിന്ദ്... അയാളെക്കുറിച്ച് അധികമൊന്നും രവിയേട്ടനും അറിയില്ല…! ഈ നാട്ടിലെല്ലാം അയാൾ പിള്ള ചേട്ടനെന്നോ മറ്റോ ആണ് അറിയപ്പെട്ടിരുന്നത്... പുറം നാട്ടിൽ നിന്നും വന്ന തൊഴിലാളികളാണ് കൂടുതലും ലയത്തിൽ താമസിച്ചിരുന്നത് ...അയാളും അതുപോലെ വന്നതാവാം.. കുഞ്ഞിനെ വാങ്ങിയ ഉടൻ തന്നെ അയാളും ഭാര്യയും രഹസ്യമായി ഇവിടം വിട്ട് ദൂരെ ഏതോ സ്ഥലത്തേക്ക് പോയി ... ഇത്രയും വിവരങ്ങളെ എനിക്കറിയൂ ...പക്ഷെ അയാളെ കണ്ടെത്താൻ സഹായിക്കുന്ന ഒരു കാര്യം എന്റെ കൈവശം ഉണ്ട്, അതിലാണ് എന്റെ പ്രതീക്ഷ അത്രയും... അതാണ് ഈശ്വരൻ എനിക്ക് നല്കിയ കച്ചിത്തുരുമ്പ് ….!
ഒരു ദീർഘനിശ്വാസത്തോടെ മീര പറഞ്ഞ് നിർത്തി.
മീര പറഞ്ഞ ... അയാളെ കണ്ടെത്താൻ സഹായിക്കുന്ന ആ കാര്യം എന്തെന്നറിയാൻ ആകാംഷയോടെ അരവിന്ദ് അവരുടെ മുഖത്തേക്ക് ഉറ്റു നോക്കി നിന്നു...
(തുടരും)
അരുൺ -

To Be continued - 
Read all parts here : - https://goo.gl/4HGjHi

Written by:  Arun V Sajeev, Nallezhuth

ചതുഷ്ക്കോണം



കണക്കിലെ കളികളോടെ മോനേ കണക്കു പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്ന സമയത്താണ് മകൻ്റെ സംശയ നിവാരണകാര്യത്തിൽ കുമാരേട്ടൻ ആകെ സംശയാലുവായത്.
പെരുമ്പാവൂർ രീതിയ്ക്ക് പറഞ്ഞാൽ ആറാം ക്ലാസ്സിൽ പഠിയ്ക്കണ പുള്ളയാണ്, നല്ല
ഒന്നിക്കൊന്നരാടംപോന്ന പുള്ളയാണ്. എന്നാലും.....
അച്ഛാ നമ്മൾ ഇന്നലെ ത്രികോണം പഠിച്ചു. സിനിമാക്കഥകളിലെല്ലാം ത്രികോണ പ്രണയകഥ എന്ന്
കേട്ടിട്ടുള്ളതിനാൽ അതറിയാം.
എതറിയാമെന്ന്.
ത്രികോണവും അറിയാം
ത്രികോണപ്രണയകഥയും
അറിയാം. എന്നാലും ഒരു സംശയം.
അറിയാമെങ്കിൽ പിന്നെന്ത് സംശയം.
അതേ അച്ചാ, നമ്മൾ ഇന്ന് പഠിച്ചത് ചതുഷ്ക്കോണമല്ലേ?
അതേ, അതിലെന്തെങ്കിലും
സംശയമുണ്ടോ?
സംശയമിതാണച്ഛാ, ഈ ചതുഷ്ക്കോണപ്രണയം
എന്നാലെന്താണച്ഛാ?
ഒരച്ഛനോട് ചോദിക്കാൻ കൊള്ളാവുന്ന ചോദ്യമാണോടാ ഇത് , ഞങ്ങളുടെ എല്ലാം കുട്ടിക്കാലത്ത് പ്രണയം എന്നു പോലും പറയാൻ പേടി ആയിരുന്നു.
കാലം മാറീല്ലേ അച്ഛാ, അച്ചനറിയാമെങ്കിൽ പറഞ്ഞു താ, അല്ലെങ്കിൽ ഞാൻ ഗ്യൂഗിളപ്പുപ്പനോട് ചോദിച്ചോളാം.
വേണ്ട ഞാൻ പറഞ്ഞു തരാം .
ചതുഷ്ക്കോണ പ്രണയം എന്നു പറഞ്ഞാൽ, എനിക്ക് ഇവളെ ഇഷ്ടമായിരുന്നു, ഇവൾക്ക് അവനെ ഇഷ്ടമായിരുന്നു, അവന് അവളെ ആയിരുന്നു ഇഷ്ടം.
അവൾക്കിഷ്ടം എന്നെ ആയിരുന്നു. മനസ്സില്ലായോ?
ഇതാണ് ചതുഷ്ക്കോണ പ്രണയം.
മനസ്സിലായി എല്ലാം മനസ്സിലായി, അവൾക്ക് നിങ്ങളോട് മുടിഞ്ഞ പ്രണയം ഉണ്ടായിരുന്നിട്ടാണല്ലേ മനുഷ്യാ നിങ്ങൾ എന്നെ പ്രണയിച്ച് വഞ്ചിച്ച് വിവാഹം കഴിച്ചത്. സ്നേഹലതയുടെ കൈയ്യിലിരുന്ന ചപ്പാത്തി വടി മൂന്നാലു പ്രാവശ്യം വായുവിലൂടെ ഉയർന്നു താണു.
അല്ലച്ഛാ ഒരു സംശയം കൂടി
ചപ്പാത്തിവടിയും ചതുഷ്ക്കോണ പ്രണയവും തമ്മിൽ എന്താണ് ബന്ധം അച്ഛാ?
തലയിൽ മരുന്നു വച്ച് താടിയും കൂടി കൂട്ടിക്കെട്ടിയിരിയ്ക്കുന്നതിനാൽ പറ്റിയ മറുപടി പറയാനാവാതെ കണ്ണിൽ നിന്ന് തീപ്പൊരി ചിതറുന്ന നോട്ടത്തോടെ പുന്നാര പുത്രനെ ഒരു നോട്ടം നോക്കി
പാവം കുമാരേട്ടൻ, ഉള്ളിൽ ഒരു തീരുമാനവുമെടുത്തു
ഇനി ഇവനെ കണക്കു പഠിപ്പിക്കുന്ന പണി ഇന്നത്തോടെ നിർത്തി. നല്ല പുള്ള, ഒന്നിക്കൊന്നരാടംപോന്ന പുള്ള.

By: PS Anilkumar

ആ ഒറ്റനിമിഷം

"മനസ്സിൽ ,ഹൃദയത്തിൽ ഒക്കെ സങ്കടത്തിന്റെ കുമിള ഏതു നിമിഷവും ഉടഞ്ഞു പോയേക്കാവുന്ന പോലെ നിൽക്കുകയാ...ചിലപ്പോൾ അത് എന്റെ ഹൃദയത്തെ പോലും "
മീര അശ്വതിയുടെ കൈപ്പത്തിക്ക് മുകളിലേക്ക് മുഖം ചേർത്ത് വെച്ചു.
"എന്തിനാപ്പൊ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നേ എല്ലാം നിന്റെ തോന്നലാ "
"തോന്നലല്ല അച്ചു.നവീനിനിപ്പോൾ ഒട്ടും സമയമില്ല. എപ്പോളും തിരക്കാണ് എന്നോട് മിണ്ടാൻ എന്നെ കേൾക്കാൻ ഒന്നിനും നേരമില്ല ..ഞാൻ തനിച്ചാവുന്ന പോലെ...ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ ..."അവൾ പാതിയിൽ നിർത്തി
അശ്വതി അവളോട് എന്തോ ചോദിക്കണമെന്നു വെച്ചിട്ട് വേണ്ടെന്നു വെച്ചു. മീര എന്നുമൊരു തൊട്ടാവാടിയായിരുന്നു . അച്ഛനെയും അമ്മയെയും വിധി ഒരു അപകടത്തിൽ തട്ടിയെടുത്തപ്പോൾ അവൾക്കഞ്ചു വയസ്സ് ഉണ്ടായിരുന്നുള്ളു . അനാഥാലയത്തിൽ വളർന്ന ബാല്യകൗമാരങ്ങളിൽ അവൾ ഒരു ഉൾവലിഞ്ഞ പെൺകുട്ടിയായിരുന്നു .താനും നവീനുമായിരുന്നു അവളുട ശക്തിയും ദൗർബല്യവും
"എനിക്ക് കുഞ്ഞുണ്ടാകില്ല എന്നറിഞ്ഞപ്പോ എന്നെ ഉപേക്ഷിച്ചു പോകാൻ പലവട്ടം ഞാൻ നവീനിനോട് പറഞ്ഞതാ കേട്ടില്ല "മീര വീണ്ടും പറഞ്ഞു
അശ്വതി ദീർഘമായി ശ്വാസം അയച്ചു പുറത്തേക്കു നോക്കിയിരുന്നു .രണ്ടു പക്ഷികൾ സ്നേഹം പങ്കു വെക്കുന്ന കാഴ്ചകളിലേക്ക് ..നിറയെ മരങ്ങളുള്ള തൊടിയിൽ കിളികൾ, അണ്ണൻ കുഞ്ഞുങ്ങൾ...നല്ല രസമുള്ള കാഴ്ചയായിരുന്നു അത്
"നവീനിനെ നമുക്ക് രണ്ടു പേർക്കും നന്നായി അറിയാം മീര ...അവനു നിന്നോട് സ്നേഹമില്ല എന്നത് ഞാൻ വിശ്വസിക്കില്ല.എന്റെ മനുവിനെക്കാളും സ്നേഹത്തിലും കരുത്തലിലും ഒക്കെ എത്രയോ മുകളിലാണ് അവൻ .."
മീര മൗനമായിരുന്നതയെയുള്ളു
"നീയെന്താ ഓഫീസിൽ പോകാത്തത് ?ഇവിടിങ്ങനെ വെറുതെ ഇരിക്കുന്നതു കൊണ്ടല്ലേ ആവശ്യമില്ലത്ത ഓരോ ചിന്തകൾ ?"
"ഒന്നിനും തോന്നുന്നില്ല...ഒന്നിനും..ആകെ വയ്യ "അവളുടെ കണ്ണുകളിൽ വിഷാദരോഗത്തിന്റെ നേർത്ത അലയടികൾ കാണാമായിരുന്നു .
"നമുക്കൊന്ന് നടന്നിട്ടു വരാം ..നിന്റെ തൊടിയിലൂടെ ഈ എസ്റ്റേറ്റ് റോഡിലൂടെ കുറച്ചു നേരം ..വാ "അശ്വതി മീരയുടെ കൈ പിടിച്ചു നടത്തി .അവളുട ഉടൽ പക്ഷികുഞ്ഞിന്റേതു പോൽ തളർന്നും ക്ഷീണിച്ചുമിരുന്നു ..
"നീയെന്താ ഒരു മുന്നറിയിപ്പുമില്ലാതെ ?വിളിച്ചില്ലല്ലോ ?"
ഓഫീസിലെ തന്റെ ക്യാബിനിലേക്കു കയറി വന്ന അശ്വതിയെ കണ്ടു നവീൻ വിസ്മയത്തോടെ ചോദിച്ചു
അവൾ കസേരയിലിരുന്നു .. മുഖം വാടിയിരിക്കുന്നത് കണ്ടു നവീൻ എണീറ്റ് അവൾക്കരികിൽ വന്നു നിന്നു
"എന്താ അച്ചു ?'
"എന്തിനാടാ ഇത്ര തിരക്ക് ?ഉം ?"
നവീൻ പുഞ്ചിരിച്ചു
"ഈ രണ്ടാഴ്ച കുറച്ചു തിരക്കായിപ്പോയി മീര വല്ലതും പറഞ്ഞോ ?"
അശ്വതി എന്ന് പറയണം എന്നറിയാതെ ഇരുന്നു .ചില നിമിഷങ്ങൾ അങ്ങനെയാണ് .എങ്ങെനയാണ് തുടങ്ങുക ,എങ്ങനെ തുടരുക ,എങ്ങനെയാണ് അവസാനിപ്പിക്കുക എന്ന് നിശ്ചയമില്ലതെ പോകും .ഹൃദയത്തിന്റെ ഭാഷയെ വാക്കുകൾ കൊണ്ട് സംവേദിപ്പിക്കാൻ അറിയാതെ നാം നിസഹായരായി പോകും .
അശ്വതി പോകാനായി എണീറ്റു
"അച്ചു നീ നാളത്തെ ദിവസം മറന്നോ ?"
അശ്വതി അവന്റെ മുഖത്തേക്ക് നോക്കി .
"നാളെ എന്റെ മീരകുട്ടിയുടെ പിറന്നാളാണ് നീയും മനുവും വരണം ഉച്ചഭക്ഷണം വീട്ടിൽ ...മനുവിനെ ഞാൻ വൈകിട്ട് വിളിച്ചോളാം "
അശ്വതി തലയാട്ടി അവളതു മറന്നതായിരുന്നില്ല .പക്ഷെ നവീൻ അതോര്മിപ്പിച്ചപ്പോൾ അവൾക്കു സന്തോഷമായി .
വീട് നന്നായി അലങ്കരിച്ചിരുന്നു .മീര പതിവുള്ള വിഷാദമൊക്കെ വിട്ടു സന്തോഷവതിയായിരുന്നു
"നവീനിന്റെ പണിയാ "അവൾ തൂക്കിയിട്ടിരിക്കുന്ന ബലൂണുകളിൽ തൊട്ടു പറഞ്ഞു
"നവീൻ എവിടെ ?'അശ്വതി അവളോട് ചോദിച്ചു
"ഓഫീസിൽ നിന്നു ഒരു കാൾ വന്നു പോയി .ഇപ്പോൾ വരും " അവൾ പറഞ്ഞു .
പറഞ്ഞു തീർന്നതും കാറിന്റെ ശബ്ദം കേട്ട് അവർ പുറത്തേക്കു വന്നു
ഡോർ തുറന്നു പുറത്തേക്കിറങ്ങിയ ആളെക്കണ്ടു അവർ അത്ഭുതപ്പെട്ടു
"ഓർഫനേജിലെ ആനി സിസ്റ്റർ "
"ആനിയമ്മച്ചി"അവൾ ഓടി ചെന്നവരെ ഇറുകെ പുണർന്നു
നവീൻ അവൾക്കു മുന്നിൽ വന്നു നിന്നു .അവന്റെ കൈയിൽ ഒരു ടർക്കി തൂവാലയിൽ പൊതിഞ്ഞു ഒരു പിഞ്ചു കുഞ്ഞുണ്ടായിരുന്നു .മീര പിടഞ്ഞടിക്കുന്ന ഹൃദയത്തോടെ ആ കുഞ്ഞിനെ നോക്കി നിന്നു .
സിസ്റ്റർ ആനി അവന്റെ കൈയിൽ നിന്നു ആ കുഞ്ഞിനെ വാങ്ങി അവളുട കൈയിൽ വെച്ചു കൊടുത്തു .
"ഇന്നലെ വരെ ഇത് ദൈവത്തിന്റെ മാത്രം മാലാഖ കുഞ്ഞായിരുന്നു. ഇന്നു മുതൽ ഇത് നിങ്ങളുടെ കൂടിയാണ്..ഈ കാര്യത്തിന് വേണ്ടിയാണ് നവീൻ ഇത്രയും നാളും ഓടിനടന്നതും "
ഒഴുകി പടരുന്ന കണ്ണീരോടെ അവൾ നവീനിനിന്റെ തോളിലേക്ക് തലചേർത്തു.
അങ്ങോട്ടേക്ക് പോകാനൊരുങ്ങിയ മനുവിന്റെ കൈയിൽ അശ്വതി അമർത്തിപ്പിടിച്ചു വിലക്കി.
ആ നിമിഷത്തെ വർണിക്കാൻ എനിക്ക് കഴിയുകയില്ല
അത് അങ്ങിനെ ഒരു നിമിഷം ആണ്.
സ്നേഹകാഴ്ച്ചകളുടെ സമ്മോഹന നിമിഷം.
ദൈവം ഭൂമിയിലേക്ക് ഇറങ്ങി വന്ന നിമിഷം.

By: Ammu Santhosh

വിരുന്നുകാരൻ

Image may contain: 1 person

••••••••••••••••••
അഞ്ചേ മുപ്പതിന്റെ അലാറം കേട്ടില്ലെങ്കിൽ,
അഞ്ചേ നാൽപതിന്റെ ബാങ്ക്‌ വിളിയിലുമുണർന്നില്ലെങ്കിൽ,
ആറു മണിക്ക്‌ ആദ്യം കുളിച്ച്‌ വരുന്നവൻ മുഖത്തേക്ക്‌ കുടയുന്ന തണുത്ത വെള്ളവുമുണർത്തിയില്ലെങ്കിൽ,
മനുഷ്യാ നാളെ നീ വെറും ശവം.
അഹന്തയും അഹങ്കാരവും അസൂയയും ദുർമ്മേദസ്സായ നിന്റെ ശരീരം
മറ്റന്നാൾ പുഴുക്കളെ വിരുന്നൂട്ടും..

ഷാജി എരുവട്ടി..

വീണ്ടും ഒരു പൊന്നോണക്കാലം

Image may contain: 1 person, smiling, closeup

മൂവർണ്ണനിറത്തിൽ അണിഞ്ഞൊരുങ്ങിയ നാടും നഗരവും .... എവിടേയും സ്വാതന്ത്ര്യ ദിനത്തിന്റെ ആവേശം കാണാം .....
അടിച്ചമർത്തലിന്റെയും കൂട്ടിലടയ്ക്കപ്പെടുന്നതിന്റെയുംവേദന രഘുവിന് ഇപ്പോൾ നന്നായിയറിയാം ... വലിഞ്ഞു മുറുകുന്ന വേദന .... അതേ .. ശരിക്കും അതനുഭവിച്ചർക്കേ അറിയൂ... !
ഇൻഡിപ്പെൻഡസ് ഡേയിലെ സർക്കാർ കാരുണ്യം തനിക്കു മുന്നിൽ വേനൽമഴയായ് പെയ്തപ്പോൾ സ്വാതന്ത്ര്യത്തിന്റെ പുത്തൻ വാതായനങ്ങൾ മലർക്കേ തുറക്കുന്നത് തെല്ലൊരു നിർവ്വികാരതയോടെ രഘു ഏറ്റുവാങ്ങി ...
കേവലമൊരു സംഖ്യയിൽ നിന്നും രഘു എന്ന പേരിലേക്കുള്ള മടക്കം ....
നീണ്ട ഏഴു വർഷങ്ങൾക്കു ശേഷം തന്റെ നാട്ടിലേക്കുള്ള ബസ്സിൽ ഭാവിയുടെ നീറുന്ന ചോദ്യങ്ങൾക്ക് എങ്ങിനെ ഉത്തരം പറയണം എന്ന ചിന്തയോടെ പുറകിലേക്ക് മറയുന്ന കാഴ്ചകളിൽ നിർന്നിമേഷനായി അയാളിരുന്നു ...
ഓണനിലാവിനെ വരവേൽക്കാൻ പ്രകൃതി ഒരുങ്ങി നിൽക്കുന്നു .. തുമ്പയും അരളിയും പിച്ചകവും വർണ്ണങ്ങൾ വിതറാൻ സർവ്വദാ ഒരുങ്ങിയിരിക്കുന്നു ... സന്തോഷത്തിന്റെയും സഹോദര്യത്തിന്റെയും തൂവെള്ള വർണ്ണം വിതറി നിറയെ തുമ്പപൂക്കൾ ...നിറമുള്ള കാഴ്ചകൾക്ക് പതിയെ ഇരുണ്ട വെളിച്ചം വീഴാൻ തുടങ്ങി ....
"ദേ കുട്ട്യേ നിന്നോടാരാ ഇവിടെ വന്ന് തുമ്പപ്പൂ പറിക്കാൻ പറഞ്ഞേ... ഇതെന്റെ പൂക്കളാ ...ഇവിടെന്ന് വേറെയാരും പറിക്കേണ്ട... ആട്ടെ ..നീയേതാ .. ഇതു വരെ ഇവിടൊന്നും കണ്ടിട്ടില്ലല്ലോ ...."
പട്ടുപാവാടയിൽ സുന്ദരിയായ ആ എട്ടാം ക്ലാസുകാരി ശരിക്കുമൊന്ന് ഞെട്ടി ... തിരിഞ്ഞു നോക്കുമ്പോൾ പൂക്കുടയുമായി ഒരു പൊടിമീശക്കാരൻ ....
"അത് ചോദിക്കാൻ താനാരാ .... തുമ്പച്ചെടി നട്ടുനനച്ച് ഉണ്ടാക്കിയത് പോലാണല്ലോ ചോദ്യങ്ങൾ ....!"
"ഞാൻ രഘു . ... ഇവിടുന്ന് വേറാരും പൂ പറിക്കാറില്ല .... അതാ ചോദിച്ചേ ... ഇന്നൊരു ദിവസം കുറച്ച് പറിച്ചോ ... നാളെ വന്നേക്കരുത് ...."
"അയ്യടാ .... എന്റെ സ്വന്തം പുരയിടത്തിലെ പൂ പറിക്കാൻ എനിക്കാരേം സമ്മതം വേണ്ട .... താൻ വേറെ സ്ഥലം നോക്ക് ..."
രഘു അപ്പോഴാണത് ശ്രദ്ധിച്ചത്. .... ആരും താമസമില്ലായിരുന്ന വീട്ടിൽ ഒരാളനക്കം ...!
കാടുകൾ ഒക്കെ വെട്ടിതെളിച്ചിരിക്കുന്നു ...
അപ്പോ ഇവള് പറയുന്നത് ശരി തന്നെ .... ഇനിയിപ്പോ വേറെ സ്ഥലം നോക്കണം ...
"താൻ ഏതായാലും വന്നതല്ലേ ഇന്ന് കുറച്ച് പറിച്ചോ .... നാളെ മുതൽ ഈ വഴി കണ്ടേക്കരുത് ..."
അവളുടെ ഔദാര്യത്താൽ മനമില്ലാമനമോടെ ആ കാന്താരിപ്പെണ്ണിനെ ശപിച്ചു കൊണ്ട് രഘു തുമ്പപ്പൂ പറിച്ച് കൂടയിൽ നിറച്ചു ... അവളെ തറപ്പിച്ചൊന്നു നോക്കി പിറുപിറുത്ത് കൊണ്ട് അവൻ തിരിച്ചു നടന്നു ...
ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കാൻ അവന്റെ മനസ്സ് മന്ത്രിച്ചു ... പൊടിമീശയിൽ പറ്റി നിന്ന വിയർപ്പുകണങ്ങൾ ഇടത്കൈ കൊണ്ട് തുടയ്ക്കവേ അവൻ അറിയാതെ തിരിഞ്ഞു നോക്കി ... വിടർന്ന മിഴികൾ തന്നെത്തന്നെ നോക്കുന്നു ... രണ്ടു നുണക്കുഴികൾ അവന്റെ മാനസം കവർന്നു
അറിയാതെ അവന്റെ മുഖത്ത് പുഞ്ചിരി പടർന്നു ....
ആ പുഞ്ചിരി പതിയേ അവന്റെ സർവ്വസ്വവും ആവുകയായിരുന്നു. .... ഓണക്കാലങ്ങൾ പലതും കഴിഞ്ഞു ... തുമ്പപ്പൂക്കൾ പല തവണ പൊന്നോണ സദ്യയൊരുക്കി ..എല്ലാ പ്രതിബന്ധങ്ങളേയും വകഞ്ഞു മാറ്റി ആ തുമ്പപ്പൂ നൈർമല്യം അവന്റെ സ്വന്തമായി ...
എൻജിനീയറിങ്ങിന്റെ ദുഷ്കരമായ പടവുകൾ താണ്ടി അവൻ ജീവിതം നെയ്യാൻ തുടങ്ങിയിരുന്നു .... കവിതകളും സാഹിത്യവും അവൾക്കായ് അദ്ധ്യാപികയുടെ സുവർണ്ണ തൂലിക ഒരുക്കി ...
നിറഞ്ഞും തെളിഞ്ഞും ഒഴുകിയ പുഴകൾ കഠിന വെയിലിന്റെ ഗ്രീഷ്മ കണങ്ങളാൽ ഒപ്പിയെടുക്കുന്ന പ്രകൃതിയുടെ മായാജാലങ്ങൾ മാനവ ജീവിതത്തിന്റെയും സമൃദ്ധമായ തെളിനീരുറവകളെ തിരഞ്ഞെത്തി ...
തൂലികയിലൂടെ അവളുടെ സർഗ്ഗ ഭാവനകൾ ചിറകു വിടർത്തി ... ആ അക്ഷരങ്ങളുടെ മാധുര്യം നുകരാൻ വണ്ടുകൾ പറന്നെത്തി .... പലതും ആളിക്കത്തുന്ന പ്രതിഷേധാഗ്നിയിൽ എരിഞ്ഞടങ്ങി .... പക്ഷെ ഒന്ന് ... അത് എല്ലാ പ്രതിബന്ധങ്ങളേയും തട്ടിത്തകർത്ത് തുമ്പപ്പൂ മധു തേടിയെത്തി ...
മനസ്സിൽ അവൾ പലതവണ വഴിതെറ്റി പോവുന്ന വരികളെ തിരുത്താൻ ശ്രമിച്ചു .... പ്രണയ തീവ്രമായ ആ വരികൾ പക്ഷെ അവൾക്ക് തിരുത്തിയെഴുതാൻ കഴിഞ്ഞില്ല. ... അത് പതിയെ ഒരു മഹാകാവ്യമായി മാറുകയായിരുന്നു. ...
തന്റെ സ്വന്തമായ തുമ്പപ്പൂവുകൾ മറ്റാരോ പറിക്കാൻ ശ്രമിക്കുന്നത് പക്ഷെ രഘു അറിഞ്ഞിരുന്നില്ല. .... ജീവിത ലക്ഷ്യങ്ങൾ ചിറക് വിരിച്ച് ഉയർന്നവിഹായസ്സിനെ കീഴടക്കുവാൻ അശ്രാന്ത പരിശ്രമത്തിലായിരുന്നു അയാൾ ...
അന്നൊരു ഉത്രാട നാളിൽ ...
ഏറെ വൈകിയ രഘു കോൺഫ്രൻസ് കഴിഞ്ഞ് തിരിച്ചെത്താൻ കഴിയില്ല എന്ന് വിളിച്ചു പറയവേ തന്റെ മഹാകാവ്യത്തിന്റെ സുന്ദര നിമിഷങ്ങൾക്കായ് അവൾ തൂലിക ചലിപ്പിച്ചു. ....
അപ്രതീക്ഷിതമായി അർദ്ധരാത്രിയിൽ വീട്ടിലെത്തിയ രഘുവിന് അന്നത്തെ പൂക്കളത്തിലെ തുമ്പപ്പൂക്കളെ രുധിരവർണ്ണമണിയിക്കേണ്ടി വന്നു. ....
കഥയറിയാതെ ആട്ടം കണ്ട രഘു വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ ഉപദ്രവിച്ചവനെ കൊല്ലേണ്ടി വന്നു. ....
അതേ ......,രഘു ഇന്നൊരു കൊലപാതകിയാണ് ... ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കൊലപാതകി. ....
"ചേട്ടാ പായസം ...." സ്വാതന്ത്ര്യം നൽകിയ സന്തോഷം മാലോകർ പകർന്നു തന്നപ്പോൾ അയാൾ ഒന്നു ചിരിച്ചു. ....
ബസ്സിന്റെ വേഗത അയാളെ വീണ്ടും പുറകിലേക്ക് കൊണ്ടുപോയി ....
"തന്റെ ഭാര്യ ആശുപത്രിയിലാണ് ...."
തടവറയുടെ ശീലങ്ങൾ തന്റെ നിത്യജീവിതത്തിൽ പകർത്താൻ മനസ്സിനെ പാകപ്പെടുത്തുന്ന ഒരു പുലരിയിൽ സൂപ്രണ്ട് സാർ വിഷമത്തോടെ ഇത് പറഞ്ഞപ്പോൾ രഘു എന്തോ വല്ലാതായി ....
"ആത്മഹത്യാ ശ്രമമാണ് .... നിങ്ങളെ കാണാൻ വാശി പിടിക്കുന്നു .... "
ഡോക്ടറുടെ റൂമിൽ നിന്നും ഇറങ്ങിയോടവേ മനസ്സിൽ പൂക്കാലങ്ങൾ വാടിക്കരിഞ്ഞിരുന്നു. ....
"രഘുവേട്ടാ .... മാപ്പ് .... എന്റെ തെറ്റാണ് ... ഞാൻ അറിഞ്ഞു കൊണ്ടാണ് അയാൾ വന്നത് .... എന്നെ ശപിക്കരുത് ... ഏതോ ഒരു നശിച്ച നിമിഷത്തിൽ മനസ്സൊന്നു പാളി .... ഇനിയെനിക്ക് വയ്യ .... മരണത്തിനും എന്നെ വേണ്ട . ....ഇത് പറയാനോ പറയാതിരിക്കാനോ എനിക്ക് കഴിയുമായിരുന്നില്ല. ..... നമ്മൾ ആദ്യമായ് കണ്ട ആ ഓണക്കാലം മുതൽ എന്റെ ജീവിതത്തെ രഘുവേട്ടൻ സമ്പന്നമാക്കിയിട്ടേയുള്ളൂ. .... എന്നോട് പൊറുക്കണം ... ഞാൻ ഇപ്പോൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും ചീത്തയല്ല .... ഇനിയെനിക്ക് മരിക്കേണ്ട ... ഞാൻ കാത്തിരിക്കും .... പുതിയ ഓണക്കാലങ്ങൾക്കായ് ...."
ബോധം വീണ എതോ ഒരു നിമിഷത്തിൽ അയാളെ കാണാൻ മന:ശക്തിയില്ലാതെ അവൾ എഴുതി നൽകിയ കത്ത് വായിച്ച് അയാളുടെ മനസ്സ് ആകെ കലുഷിതമായി .... ഐ സി യു വിന്റെ കണ്ണാടി വിടവിലൂടെ വാടിക്കരിഞ്ഞ തന്റെ തുമ്പമലരിനെ നിറമിഴിയോടെ അയാൾ നോക്കി നിന്നു. ....
"സാഹിത്യകാരികൾ പൊതുവെ ലോലഹൃദയരായിരിക്കും .... സാരമില്ല. .... താൻ വിഷമിക്കേണ്ട ...."
സൂപ്രണ്ട് സാർ തോളിൽ തട്ടി ഇതു പറയുമ്പോൾ അയാളോർത്തു. ... ഇല്ല കഴിയില്ലെനിക്ക് .... അവളില്ലാതെ പറ്റില്ല. ... അവളുടെ കത്ത് അയാളുടെ ഉള്ളംകൈയ്യിൽ ഞെരിഞ്ഞമർന്നു. ....
"ഇല്ല....ഒന്നും പറ്റിയിട്ടില്ല .... ഞാൻ വരും ... നമുക്കിനിയും ഓണനിലാവുകളിൽ പുതിയ സ്വപ്നങ്ങൾ നെയ്യണം..."
അവളുടെ വാടിയ കവിളിൽ ഒരു ചുംബനം നൽകി രഘു പതിയെ നടന്നു ....
"സാർ സ്ഥലമെത്തി .... ഇറങ്ങുന്നില്ലേ..."
കാലചക്രത്തിന് ഇവിടെ വേഗത കൂടുതലായിരുന്നെന്ന് അയാൾക്ക് തോന്നി .... ഒരു പാട് മാറിയിരിക്കുന്നു തന്റെ ഗ്രാമം.....
മിഴികൾ നാലുപാടും പരതി ... എങ്ങിനെയായിരിക്കും നാട്ടുകാരുടെ പ്രതികരണം ... അയാളുടെ മനസ്സ് ശൂന്യമായി.
"രഘൂ .... നീ വന്നോ ....?.. വാ ഞാനും അങ്ങോട്ടേക്കാ ... ഒരുമിച്ച് പോവാം ... നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട ... നിന്റെ കാര്യം ഇവിടെ എപ്പോഴും പറയാറുണ്ട് സ്വന്തം പെണ്ണിനെ രക്ഷിച്ച ധീരന്റെ കഥ ...! "
രമേശന്റെ കൂടെ നടക്കുമ്പോൾ അയാൾ ആശ്വസിച്ചു ... ഇല്ല ...ആരും ഒന്നും അറിഞ്ഞിട്ടില്ല ... തന്റെ തുമ്പപ്പൂ ഇപ്പോഴും പരിശുദ്ധയാണ് ....
തുമ്പച്ചെടികൾ നിരനിരയായ് വീട്ടുമുറ്റത്ത് അയാളെ വരവേറ്റു. ... വികാരാർദ്രമായ അവരുടെ പുനഃസമാഗമത്തിന് പ്രകൃതി മന്ദമാരുതനായ് സന്നിഹിതനായി ... പുഷ്പഗന്ധം അവരുടെ മനസ്സിനെ ആർദ്രമാക്കി ... പതിയെ അവർക്കിടയിലെ നിശബ്ദത പടിയിറങ്ങി ...
മണിക്കൂറുകൾ ആ വീടിനെ സാവധാനം വാചാലമാക്കി ....
വാടിക്കരിഞ്ഞ പുഷ്പവാടികൾ കർക്കിടക പേമാരി കഴിഞ്ഞ് വാസന്ത മലരുകളാൽ സമ്പന്നമാവുമ്പോലെ അവിടേയും പ്രതീക്ഷയുടെ പൂമൊട്ടുക്കൾ വിരിയാൻ തുടങ്ങി ...
"നാളെ അത്തം ... നൻമയുടെയും പ്രതീക്ഷയുടെയും തുമ്പപ്പൂക്കൾ നിരത്തി നാളെയുടെ സ്വപ്നങ്ങളെ നമുക്ക് വരവേൽക്കാം ....!"
അയാളുടെ നഷ്ടവസന്തങ്ങളെ തന്നിലേക്കാവാഹിച്ച് അവൾ തന്റെ നിറമിഴികൾ തുടച്ചു.
തുമ്പയുടെ നൈർമല്യവും കാക്കപ്പൂവിന്റെ സൗന്ദര്യവും അവരുടെ സ്വപ്നങ്ങൾക്കായ് അവിടെയൊരു വസന്തം തീർത്തു.....
അവസാനിച്ചു .....
ശ്രീധർ. ആർ. എൻ

ഭയം

Image may contain: 1 person, eyeglasses, selfie and closeup

അലാറം കേട്ട് ഞെട്ടി ഉണർന്നു.
ലൈറ്റ്ഇട്ടു. രാവിലെ 6 മണി. പുറത്തു നല്ലതണുപ്പ്. എഴുനേൽക്കാൻ തോന്നുന്നില്ല. വെറുതെ കിടന്നു. മുൻഭാഗത്തെ വെളുത്ത ഭിത്തിയിൽ ഭയത്തിന്റെ ഒരു കുഞ്ഞു കറുത്തപൊട്ട്. ഭിത്തിയിലെ നാഴികമണിയിലെ സെക്കന്റ് സൂചി മുന്നോട്ടു പോകും തോറും ഭിത്തിയിലെ ഭയത്തിന്റെ പൊട്ട് വലുതായി വലുതായി വന്നു. ഉള്ളിലെവിടെയോ പേരറിയാത്ത ഒരു ഭീതിയും.
സമയം മുന്നോട്ടു പോയ്കൊണ്ടിരിക്കുന്നതിനൊപ്പം ഭിത്തിയിലെ ഭയത്തിന്റെ കുഞ്ഞുപൊട്ടും ഉള്ളിലെ ഭീതിയും വലുതായി വലുതായി കൊണ്ടിരുന്നു.
കറുത്തപൊട്ടു മുന്നിലുള്ള ഭിത്തിനിറഞ്ഞു വശങ്ങളിലെഭിത്തിയിലേക്കു പടർന്നുകയറിക്കൊണ്ടിരുന്നു.
പിന്നീടെപ്പോഴോ മുറിമൊത്തം കറുപ്പ്നിറഞ്ഞു. ഉള്ളിലെ ഭീതിയും ഭയത്തിന്റെകറുപ്പും ചേർന്നൊരു ചുഴലിയായ്. ചുഴലിക്കാറ്റിന്റെ ശക്തിയും വേഗവും വർദ്ധിച്ചുവർദ്ധിച്ചു ഒരു ചുഴലിക്കൊടുങ്കാറ്റായി.
മുറിയിലുള്ള എല്ലാം, മേശയും കസേരയും , അലമാരയും, കട്ടിൽ പിന്നെ ഞാനുൾപ്പെടെ കറങ്ങാൻതുടങ്ങി. എല്ലാം പരസ്പരം കൂട്ടിയിടിച്ചു ശക്തമായി കറങ്ങി കറങ്ങി, നാലുഭിത്തിയിലും ആഞ്ഞടിച്ചു ചിതറിത്തെറിച്ചു വീണ്ടും കൂട്ടിയിടിച്ചു പൊടിഞ്ഞുപൊടിഞ്ഞു വെറും ഇരുമ്പുപൊടി ആയി ഉതിർന്നു വീണു.
ഭിത്തിയിലെ പൊട്ടൊരു കാന്തമായ് പൊടികളെയെല്ലാം തന്നിലേക്ക് ആകർഷിച്ചു ആവാഹിച്ചു എല്ലാം പൊട്ടിലേക്ക് ഒതുക്കി. എല്ലാം ശാന്തം ഭിത്തിയിൽ ഒരു പൊട്ടു മാത്രം ബാക്കി

By : PS Anilkumar Devidiya

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo