നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അഘോരികൾ (ഒരു പഠനക്കുറിപ്പ്)

Image may contain: 1 person, closeup
പന്ത്രണ്ട് വർഷത്തിലൊരിക്കൽ അലഹബാദിൽ (പുതിയ പേര് പ്രയാഗ് രാജ്) നടക്കാറുള്ള പ്രസിദ്ധമായ കുംഭമേള സമയത്താണ് ആഘോരികളെ ഞാനാദ്യമായി നേരിട്ടു കാണുന്നത്. നേർത്തു പെയ്യുന്ന മഞ്ഞു മറയ്ക്കുള്ളിലൂടെ എവിടെനിന്നൊക്കൊയോ ത്രിവേണി സംഗമത്തിൽ എത്തിപ്പെട്ടതാണ് അവർ.
ഗംഗാജലത്തിന് മീതെ നടക്കുന്നവർ!
ആ അത്ഭുതസിദ്ധി കണ്ട് കൺകെട്ട് വിദ്യയാണോന്നുപോലും സംശയിച്ചു പോയിട്ടുണ്ട്. സാധാരണ മനുഷ്യന് സാധിക്കാത്തത് ഇവർക്കെങ്ങനെ സാധിക്കുന്നു..?
വ്യത്യസ്തമായ കാഴ്ചപ്പാടുകളും ഭീതിദത്തമായ ഏച്ചുകെട്ടലും ചേർന്നതാണ് ഈ ആഘോരി സമൂഹം. അഘോരികൾ സമൂഹത്തെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ജനങ്ങൾക്കിടയിൽ ഇവരെന്നും പേടിപ്പെടുത്തുന്നവരോ വെറുക്കപ്പെടുന്നവരോ ആയിത്തീരുന്നു... ഇവരെക്കുറിച്ചു ഭീതിപ്പെടുത്തുന്ന കഥകൾ ദിനംപ്രതി പുറത്തു വരുന്നു. യഥാർത്ഥത്തിൽ ആഘോരികൾ മൃതദേഹം ഭക്ഷിക്കുന്നവരാണോ..? ക്രൂരന്മാരാണോ..? ഹീന പ്രവൃത്തികൾ ചെയ്യുന്നവരാണോ..?
അവരെക്കുറിച്ചു കൂടുതലറിയാൻ ആകാംക്ഷയേറി.. ചെന്നത്തിയത് ഒരുകൂട്ടം പുസ്തകങ്ങൾക്ക് നടുവിൽ!
ചിതയിലെരിയുന്ന മനുഷ്യശരീരത്തിൻറെ ഭാഗങ്ങൾ ഭക്ഷിക്കുന്ന അഘോരികളുടെ ഭീതിപ്പെടുത്തുന്ന പല ചിത്രങ്ങളും പോസ്റ്റുകളും കണ്ടിട്ടുണ്ട്. ശരീമാസകലം ചുടലഭസ്മം പൂശി നീണ്ട താടിയും ജടപിടിച്ച മുടിയുമായി ഒരുകൈയിൽ ത്രിശൂലവും മറുകൈയിൽ തലയോടും പിടിച്ചു നിൽക്കുന്നവരാണോ..അഘോരികൾ? എന്നാൽ ഇവരല്ല യഥാർത്ഥ അഘോരികൾ!
അഘോരികളെകുറിച്ചുള്ള പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത് രണ്ടു വിഭാഗം ആഘോരികളിലേക്കാണ്...
ഭാരതത്തിലെ അഘോരി സന്യാസി സമൂഹത്തിൻെറ ഉല്പത്തിക്ക് ഏകദേശം അഞ്ചു സാഹസ്രാബ്ധങ്ങളുടെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. നിഷ്ഠകൊണ്ടും ആചാരങ്ങൾ കൊണ്ടുമുള്ള ‘ആഘോര മാർഗ്ഗം’ മറ്റു സന്യാസി സമൂഹങ്ങളുടെ രീതിയിൽനിന്നും തികച്ചും വിഭിന്നമാണ്.
അഥർവ്വ വേദത്തിലെ മൂലമന്ത്രങ്ങൾ അതീവ ശക്തിയുള്ളതിനാൽ സന്യാസിവര്യൻമാർ ആ നിഗൂഢ മന്ത്രങ്ങളെ വികസിപ്പിച്ചെടുക്കാതെ ‘അഥർവ്വമന്ത്രം’ ‘അധമമന്ത്രം’ എന്ന് മനസിലാക്കി ഒഴിവാക്കി വെക്കുകയും ചെയ്തി്രുന്നതായി കരുതപ്പെടുന്നു. വേദമന്ത്രങ്ങളെ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഇങ്ങനെയൊരു ഇടപെടൽ എന്നുവേണം മനസ്സിലാക്കാൻ! അഥർവ്വവേദത്തിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ക്രൂരനായ ‘സുമന്തമുനി’യിൽ നിന്നാണ് ഈ വേദമന്ത്രങ്ങളുടെ അത്ഭുതപരമായ ശക്തികളെക്കുറിച്ചു പുറം ലോകം അറിയുന്നത്.
അഥർവ്വവേദം അഭ്യസിക്കുന്ന സന്യാസിവാര്യന്മാർ ക്ഷിപ്ര കോപികളും പ്രലോഭനങ്ങൾക്കു വഴിപ്പെടുന്നവരുമാണ്. ഇത്തരം പ്രലോഭനങ്ങൾക്കു വഴിപ്പെട്ടു ചില ഗുരുക്കന്മാർ ശിഷ്യന്മാർക്ക് ഈ അഥർവ്വ വേദത്തിലുള്ള മൂലമന്ത്രങ്ങൾ പഠിപ്പിക്കുകയും പിന്നീട് സുമന്തമുനിയുടെ പരമ്പരയിൽ നിന്ന് അഘോരികൾ ഇന്ന് ആരാധിക്കുന്ന പരമ ഗുരുവായ സന്യാസിനി ‘ഭൈരവി ബ്രഹ്മണി’ ഈ വിദ്യകൾ സ്വായത്തമാക്കുകയും തൻെറ ശിഷ്യഗണങ്ങൾക്കു പകർന്നു കൊടുക്കുകയും ചെയ്തു. അഥർവവേദത്തിൻെറ അനന്ത സാദ്ധ്യതകൾ കണ്ടെത്തിയ ഭൈരവിയത് വികസിപ്പിക്കുകയും ചെയ്തു. തന്ത്രവിദ്യയിലെ 64 വേദങ്ങൾ അടക്കം
ശ്രീരാമകൃഷ്ണ പാരാമഹംസർ അഥർവ്വവേദങ്ങൾ അതിൻെറ മൂല വേദങ്ങൾ തുടങ്ങിയവ അഭ്യസിച്ചത് ഈ സന്യാസിനിയിൽ നിന്നുമാണ്. അഥർവ്വവേദത്തിൽ പറയുന്ന അഭ്യാസങ്ങൾ ഹൃദ്ധിസ്ഥമാക്കിയാൽ അമനുഷികമായ ശേഷികൾ കൈവരിക്കാൻ കഴിയും എന്നുള്ളതിൻെറ ഉദാഹരണമാണ് മധ്യതിബറ്റിലെ ചില ‘ലാമ’മാർ. ആഘോരികളുമായി അടുത്ത് ബന്ധം പുലർത്തുന്ന ലാമമാർ അവരിൽ നിന്നും സ്വായത്തമാക്കിയ കഴിവുകൾ ഇന്നും തുടർന്നു വരുന്നു.
യഥാർത്ഥ അഘോരികൾ മഞ്ഞ വസ്ത്രങ്ങൾ ധരിച്ച് രുദ്രക്ഷ മാലകൾ കഴുത്തിൽ അണിഞ്ഞു, താടിയും ജടപിടിച്ച മുടിയും വളർത്തി ഭസ്മകുറിയും സിന്ദുരവും ചാർത്തി, കമണ്ഡലുവും ത്രിശൂലവും കൈയ്യിലേന്തി കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുകളുമായി നടന്നടുക്കുന്ന അഘോരി സന്യാസിമാരെ അവരുടെ യഥാർത്ഥ തേജസിൽ നിന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും. അതി തീഷ്ണമാണ് ഇവരുടെ കണ്ണുകൾ.. ചോരപൊടിയുന്ന ആ നോട്ടം എതിരിട്ടു നിൽക്കുവാൻ സാധാരണ മനുഷ്യജീവന് അപ്രാപ്യമാണ്. ആരെയും ശ്രദ്ധിക്കുകയോ ഭിക്ഷ യാചിക്കുകയോ ചെയ്യില്ല യഥാർത്ഥ അഘോരികൾ. ഇവരെ കണ്ടെത്തുന്നതും അത്ര എളുപ്പമല്ല. കാശിയിലും, ഉത്തരകാശിയിലും സതീദേവിയുടെ ഒൻപതു ശക്തി പീഠങ്ങളിലും, കുംഭമേള നടക്കുന്ന സ്ഥലങ്ങളിലും മാത്രമേ ഇവരെ കണ്ടെത്താൻ സാധ്യതയുള്ളൂ. ഉത്തരേന്ത്യയിലെ കൊടും കാടുകളിലും ഹിമാലയത്തിലുമാണ് ഇവർ സ്ഥിരമായി കഴിയുന്നത്. അമാനുഷികമായ സിദ്ധികൾ പൊതുവേദികളിൽ പ്രദർശിപ്പിക്കനോ, പ്രഭാഷണങ്ങൾ നടത്താനോ ഇവർ ഒരിക്കലും തയ്യാറാവുകയില്ല.
അഘോരി സന്യാസി സമൂഹത്തിൽ സന്യാസിനിമാരും ഉണ്ട്. പ്രജനനം ഇവർക്ക് നിഷിദ്ധമായതിനാൽ പുതിയ അംഗങ്ങളെ ചേർക്കുന്നതാണ് ഇവരുടെ രീതി. അനവധി കടുത്ത നിരീക്ഷണ പരീക്ഷണ പ്രക്രിയ കടമ്പകളിലൂടെ കടന്നതിനുശേഷം മാത്രമേ ഈ സംഘത്തിൽ പ്രവേശനം സാധ്യമാകൂ. ചിലപ്പോൾ വർഷങ്ങളോളവും മാസങ്ങളോളവും നീളുന്ന നിരീക്ഷണ സമയത്തു പിന്തള്ളപ്പെടുന്ന ഒരു കൂട്ടരാണ് രണ്ടാമത്തെ അഘോരികൾ. വേഷംകെട്ടി മൃതദേഹവും ചുട്ടുതിന്നു നടക്കുന്ന നാം കാണുന്ന ഭീകരരൂപികൾ. ഞങ്ങളും അഘോരികളാണെന്ന് ഇവർ സ്വയം അവകാശപ്പെടുന്നു. ഇവർ ചെയ്യുന്ന അധമ പ്രവർത്തികൾ ഒന്നുംതന്നെ യഥാർത്ഥ അഘോരികൾ ചെയ്യുന്നില്ല എന്നതാണ് മറ്റൊരു സത്യം.
അഘോരികളെ രണ്ടായി തരം തിരിക്കാം. യഥാർത്ഥ അഘോരികളാണ് ആദ്യത്തെ വിഭാഗം. അവർ തങ്ങളുടേതായ ആചാരാനുഷ്‌ഠാനങ്ങളിൽ ഉറച്ചുനിന്ന് പ്രകൃതിയുമായി ഇണങ്ങി, പ്രകൃതിയിലെ അത്ഭുതസിദ്ധികൾ സ്വായത്തമാക്കി ആത്മശാന്തിയും സമാധാനവും നേടി ജീവിക്കുന്ന ഒരു സന്യാസി സമൂഹമാണ് യഥാർത്ഥ അഘോരികൾ. വടക്കേന്ത്യയിലെ ഹിന്ദുമത സംഘടനകളാണ് ഈ സന്യാസി സമൂഹത്തിനു സാമ്പത്തിക സഹായം നൽകുന്നത്. കടുത്ത യാഥാസ്ഥികരായ ഇവർ ആഘോരമാർഗത്തിൽ ജീവിക്കുന്ന ചെറിയൊരു വിഭാഗം അഘോരികൾ. ഹിമാലയ സാനുക്കളിലെ സിറോ ഡിഗ്രിയിലും താഴ്ന്ന തണുപ്പിനെ അഘോരമന്ത്രം കൊണ്ട് അതിജീവിക്കുന്നവർ..!
രണ്ടാമത്തെ കൂട്ടർ ഈ സംഘവുമായി ചേർന്നതിനുശേഷം ‘ആഘോരദിക്ഷ’ കൈവരിക്കാൻ കഴിയാതെ പുറം തള്ളപ്പെടുന്നവരാണ്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവർ. ഇക്കൂട്ടർ കപാലികരും ദുർമന്ത്രവാദം നടത്തുന്നവരും പലത്തരത്തിലുള്ള സ്വഭാവ വൈകൃതം ഉള്ളവരുമാണ്. ശരിക്കുള്ള ആഘോരികളും കപട ആഘോരികളും ചേരി തിരിഞ്ഞ് ഇന്നത്തെ അവസ്ഥയിലെത്തി നിൽക്കുന്നു. ഇരുളും വെളിച്ചവും പോലെ രണ്ടു മുഖങ്ങൾ.
ഈ മായാപ്രപഞ്ചത്തിൻെറ നശ്വരത മനസിലാക്കിയ ചില ജ്ഞാനികൾ പ്രകൃതിയാണ് സത്യം എന്ന് മനസിലാക്കിയത്തിൻെറ ഫലമായാണ് അഘോരിമാർഗ്ഗം രൂപീകൃതമായാതെന്ന് പറയപ്പെടുന്നു. സുഖദുഃഖ സമ്മിശ്രമാണ് ജീവിതം. എങ്കിലും ദുഃഖം ആണ് മനുഷ്യ ജീവിതത്തിൽ കൂടുതൽ. ജീവിച്ചു തീർക്കുന്ന ഓരോ നിമിഷവും ആധിയും വ്യാധിയും കടന്നു പോകുന്ന മനുഷ്യജീവിതത്തെ മറികടക്കുന്ന ചിന്തകളാണ് അഘോരികൾ മുന്നോട്ടുവെക്കുന്ന ജീവിതചര്യ.
ക്ഷണികമായ മനുഷ്യജീവിതത്തിൽ സംജാതമാകുന്ന ജനനം മുതൽ മരണം വരെയുള്ള ജീവിത പ്രക്രിയകളെ എല്ലാം മറന്നുള്ള ഒരു ലോകത്തിലാണ് അഘോരികൾ വിഭാവനം ചെയ്യുന്നത്. ജീവിച്ചിരിക്കുന്ന സമയം ശരിക്കും ആസ്വദിക്കുക, ആനന്ദം കൊണ്ട് മനസിനെ നിറയ്ക്കുക, അതിന് പ്രകൃതിയെ കൂട്ടുപിടിക്കുക. പ്രകൃതി നൽകുന്ന ശരീരം കൊണ്ട് പ്രകൃതിയെ മറികടക്കുന്ന ചിന്തകൾ ഒഴിവാക്കി പ്രകൃതിയിൽ ലയിച്ചു ജീവിക്കുന്നതാണ് അഘോരികൾ മുന്നോട്ടുവെക്കുന്ന തത്വം. (മറ്റൊരു രീതിയിൽ നാം ഇപ്പോൾ അനുഭവിച്ചു തീർത്തതെ ഉള്ളൂ 2018 വെള്ളപൊക്ക ദുരന്തത്തിലൂടെ) പ്രകൃതിയുടെ നിയമങ്ങൾ, നിർണയങ്ങൾ എല്ലാംതന്നെ മനുഷ്യന് അനുകൂലമായതാണ്. അതിനെ മറികടക്കാൻ തക്കവണം അഘോരികൾ അവരുടെ വഴികൾ തേടുന്നു.
‘ആഘോരം’ എന്നാൽ ശിവൻെറ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിൻെറ പേരാണ്. അഘോരി, ആഘോരം എന്നതൊക്കെ ശിവൻെറ പര്യയാങ്ങളാണ്. ഈശാനം, തത്പുരുഷം, വാമദേവം, സാദ്യോജാതം എന്നിവയാണ് മറ്റു മുഖങ്ങൾ. ശിവ ചൈതന്യം ഉൾകൊള്ളുന്ന ഘോരവും ആഘോരവും അഗ്നിയുടെ പര്യയായങ്ങൾ ആണ്. പ്രകൃതി ശക്തിയെ അറിയുക പിന്നെ മന്ത്രതന്ത്രങ്ങളിലൂടെ ആ ശക്തിയെ വരുതിയിലാക്കാൻ പഠിക്കുക. ശക്തിയാണ് സൃഷ്ടിയുടെ കാരണം എന്ന തത്വത്തെ അധിഷ്ഠിക്കുന്ന അഘോരികൾ അടിസ്ഥാന മന്ത്രജപത്തിലൂടെ അഗ്നിയെയും നിയന്ത്രിക്കാൻ പഠിക്കുന്നു. ആഘോര മന്ത്രങ്ങൾ 51 അക്ഷരങ്ങൾ ഉൾകൊള്ളുന്നവയാണ്. ഈ ഓരോ അക്ഷരവും ഒരുലക്ഷം തവണ ജപിച്ചാൽ മാത്രമേ മന്ത്രസിദ്ധി സാധ്യമാകൂ എന്ന് പറയപ്പെടുന്നു. അഘോരികൾ മാസത്തിൽ മൂന്നുലക്ഷം തവണയെങ്കിലും ജപിക്കുന്ന ഗൗരി ബീജക്ഷരമന്ത്രം ഗുരുവിൽ നിന്ന് വിധിപ്രകാരം നേടുന്ന ഒന്നാണ്. ഈ ത്രാടക പ്രയോഗം അനുഷ്ടിച്ചു കഴിഞ്ഞാൽ ഒരു ആഘോരിയുടെ കണ്ണുകൾ തീജ്വാല പോലെ തിളങ്ങി നിൽക്കും.
മഹാമൃത്യുഞ്ജയമന്ത്രം, ശ്രീചക്രം, വിജയശാലിനി മന്ത്രശക്തി, കല്പനയോഗസിദ്ധി, ഖേചരി വിദ്യ, കുണ്ഡലിനി ശക്തിയെ ഉണർത്താൽ എന്നിവ ഒക്കെ ആഘോരികളുടെ അനുപമമായ സിദ്ധികളിൽ പെടുന്നവയാണ്. ക്രിയയോഗത്തിലും ഹഠയോഗത്തിലും പ്രാവീണ്യം നേടുന്ന അഘോരികൾ ക്രീയയോഗത്തിലെ രാജയോഗത്തിൽ സാക്ഷാത്കാരം നേടുന്നവരാണ്. പൂർണമായും അഘോരികളായ സന്യാസിവര്യന്മാർക്കു പിന്നെയും പതിനഞ്ചു വർഷമെങ്കിലും അതികഠിനമായ പ്രവർത്തികൊണ്ടു നേടാവുന്ന മറ്റൊരു ക്രിയയാണ് ‘ഖേചരി പ്രയോഗം’. നാക്കുകൊണ്ടു അണ്ണാക്കിന്റെ മേൽഭാഗം തുഴഞ്ഞു തുഴഞ്ഞു തലയോടിന്റെ അവിടെ വരെ ഉണ്ടാക്കുന്ന ദ്വാരത്തിൽ വിരൽ ഇട്ടാൽ സാഹസ്രാരത്തെ തൊട്ടാൽ ഈ ക്രീയ പൂർണമായി എന്നു വിശ്വസിക്കുന്നു.
ഈ ക്രിയ പൂർത്തിയാക്കുന്നവർക്ക് അമനുഷികമായ കഴിവുകൾ ഉണ്ടാകുന്നതായി ലാമകൾ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യ ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുവാൻ കഴിയുന്ന തരത്തിലാണ് ഓരോ അഘോരി സന്യാസിമാരുടെയും മനശക്തി. പ്രകൃതിയിൽ നടക്കുന്ന എല്ല മാറ്റങ്ങളും ഇവർക്ക് നൊടിയിടയിൽ നടത്തുവാൻ കഴിയും. അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സാധാരണ ജനങ്ങൾക്കു ഉണ്ടായതായി പല കഥകളും നമുക്കിടയിൽ പ്രചരിക്കുന്നുണ്ട്.
പരകായപ്രവേശം നടത്തുവാൻ ആഘോരികൾക്കു കഴിയും. കുണ്ഡലിനി ശക്തിയെ ഉണർത്താൻ അപാരമായ കഴിവാണ് ഈ കൂട്ടർക്ക്. സാധാകന് സ്വന്തം ശരീരത്തെ തന്നെ അനുഭവിക്കാൻ കഴിയുന്ന അവസ്ഥയെയാണ് ‘കുണ്ഡലിനിയോഗം’ എന്ന് അറിയപ്പെടുന്നത്. ഈ വിദ്യ പരമശിവൻ പാർവ്വതിദേവിക്ക് ഉപദേശിച്ചു കൊടുത്തതാണ് എന്ന് പുരണങ്ങളിൽ പറയപ്പെടുന്നു.
ലഹരി വസ്തുക്കളും മാംസഭക്ഷണവും അഘോരി മാർഗ്ഗത്തിൽ അനുവദനീയം ആണ്. പക്ഷെ എല്ലാം പരിമിതമായ അളവിൽ മാത്രമേ ഉപയോഗിക്കൂ. സൂര്യൻെറ ഊർജ്ജവും ശുദ്ധജലവും ഉണ്ടെങ്കിൽ അഘോരികൾ അനേക ദിവസം ജീവിക്കും എന്ന് പറയപ്പെടുന്നു. രാത്രിയിൽ അഘോരികൾ ഉറങ്ങാറില്ല. മന്ത്രജപം ആണ് ഈ സമയത്തു നടത്തുക. സന്ധ്യവന്ദനവും സൂര്യരാധനയും കൃത്യമായി നടത്തുന്ന ഇവർ പ്രഭാത വന്ദനവും കഴിഞ്ഞതിനു ശേഷമേ ഉറങ്ങാറുള്ളൂ..
രണ്ടാമത്തെ കൂട്ടരായ അഘോരികളെകുറിച്ച് എല്ലാവർക്കും അറിവുള്ളതാണല്ലോ..? അതെക്കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നില്ല.
ഈവർഷം (2019) മകരസംക്രാന്തിയോട് അടുപ്പിച്ചു അലഹബാദിലെ ത്രിവേണി സംഗമത്തിൽ അരങ്ങേറുന്ന വിശ്വകുംഭമേളയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ പ്രത്യേക നേതൃത്വത്തിൽ ക്ഷണിക്കപ്പെട്ട് എത്തുന്ന വിദേശിയരായ അഥിതികളെയും, ഭക്തരെയും സ്വീകരിക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മാർച്ചു മാസത്തിലെ ശിവരാത്രി കഴിയുംവരെ ഈമേള നീണ്ടുനില്ക്കും.
NB: ഒരറിവും ചെറുതല്ല. പഠിച്ചതിൽ കൂടുതൽ ഇനി പഠിക്കാനിരിക്കുന്നു.. എൻെറ വായനയിൽ വീണുകിട്ടിയ ചില നല്ലറിവുകൾ ഇവിടെ പങ്കുവെച്ചതാണ്..
(കടപ്പാട്: എല്ലാ പുസ്തകങ്ങളോടും)
~~~~~~~~~~~~~~~~~~
ബിന്ദു പുഷ്പൻ..
Copyright protected

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot