നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രതിമയുടെ ചിരി.

Image may contain: Prem Madhusudanan, beard and closeup
ഗോപു കാത്തുനിൽക്കുന്നുണ്ടാവും.. അമ്മേ... രൂപ താ...
അമ്മ ഒന്നും പറഞ്ഞില്ല.. അടുപ്പിലെ തീ നാളങ്ങൾ പാത്രത്തിന്റെ ചുവട്ടിൽ നക്കി തുടയ്ക്കുന്നതു നോക്കി നിന്നപ്പോൾ പുഞ്ചിരിയുടെ ആ രൂപം മനസ്സിലേക്കോടിയെത്തി..
അമ്മ കേൾക്കാനായി വീണ്ടും പറഞ്ഞു..
നല്ല ഭംഗിയുള്ള കൃഷ്ണൻ.... ഓടക്കുഴലൂതി ചിരിച്ചു കൊണ്ട്.....
അമ്മ മുഖം തിരിക്കാതെ പറഞ്ഞു..
മിണ്ടാതിരിക്കൂ അച്ചു .. എനിക്കു നൂറു കൂട്ടം പണിയുണ്ട്..
അമ്പലത്തെരുവിൽ ഒത്തിരി പ്രതിമകൾ ഉണ്ടായിരുന്നു..പീലി വിരിച്ച മയിലിന്റെ പ്രതിമ.. തുമ്പിക്കൈ പൊക്കി നിൽക്കുന്ന ആനയുടെ പ്രതിമ... അന്യോന്യം മുഖം നോക്കിയിരിക്കുന്ന അരയന്നങ്ങളുടെ പ്രതിമ...
ദാ നോക്കടാ അച്ചൂ...
ഗോപു കൈചൂണ്ടി കാട്ടിയപ്പോഴാണ് അവസാന നിരയിലെ ആ പ്രതിമയിൽ കണ്ണുകളെത്തിയത്.
കഴുത്തിൽ പൂമാലയും, ആഭരണങ്ങളണിഞ്ഞ ശ്രീകൃഷ്ണൻ.. ഓടക്കുഴലൂതുന്ന, പുഞ്ചിരിക്കുന്ന ചുണ്ടുകൾ...
ഈ കൃഷ്ണനെത്രയാവും...?
അയാൾ കറപിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ടു പറഞ്ഞു...
നാനൂറ്റി അൻപതു രൂപ... ഇനി ഇതൊരെണ്ണമേയുള്ളൂ..
വിറയ്ക്കുന്ന കൈകളോടെ ഞാനാ പ്രതിമയെ പയ്യെ ഒന്നു തൊട്ടു..
തിരികെ നടക്കുമ്പോൾ ഗോപു പറഞ്ഞു..
എന്നെ ചോറു കൊടുക്കാൻ പോയപ്പോഴാ വീട്ടിലെ കൃഷ്ണനെ വാങ്ങിയത്. ... ഗുരുവായൂരിന്ന്...
ഞാൻ ഒന്നും മിണ്ടിയില്ല..
ഗോപുവിന്റെ ചുണ്ടുകൾ പിന്നേയും അനങ്ങി ..
നിനക്കറിയാമോ കുഞ്ഞുങ്ങൾക്കു എങ്ങനെയാ ചോറു കൊടുക്കുന്നതെന്ന്..?
ഞാൻ ഇല്ലെന്നു തലയാട്ടി...
കൺമുന്നിൽ പുഞ്ചിരിക്കുന്ന ആ മുഖം.. ചുണ്ടിൽ ചേർത്തുവച്ച ഓടക്കുഴൽ..
എരിവും പുളിയും മധുരവും ഉപ്പും ഒക്കെ ചേർത്ത്... അവൻ ചിരിച്ചു ശബ്ദം അടക്കി പറഞ്ഞു
അമ്മൂമ്മ പറഞ്ഞു തന്നതാ...
ഇടവഴി തിരിഞ്ഞപ്പോൾ ഞാനവനോടു ചോദിച്ചു
അമ്മയോടു പറഞ്ഞു എനിക്കു ആ കണ്ണനെ എനിക്കു വേണം...
നീ കൂടെ വരുമോ ഗോപു...?'
ഗോപു ചിരിയോടെ തലയാട്ടി...
അടുപ്പിലെ കനലുകൾ ചുവന്നു തിളങ്ങിയപ്പോൾ പുക നീറുന്ന കണ്ണുകളാൽ അമ്മ പുറകിൽ നിന്ന എന്നെ നോക്കി..
പിന്നെ ആ കൈകൾ കൊണ്ടെന്റെ തലയിൽ മെല്ലെ തലോടി..
അമ്മേടെ കൈയിൽ പൈസാ ഇല്ലാത്തോണ്ടല്ലേ.. .. മോനാ എന്റെ ക്യഷ്ണൻ ....
വാക്കുകൾ ഇടറി നിന്നു.. ഞാനമ്മയ്യെ ചേർത്തു പിടിച്ചു..
അടക്കിപ്പിടിച്ച കരച്ചിലുമായി ഞാൻ പുറത്തേയ്ക്കു നടക്കുമ്പോൾ കാറ്റിൽ ഓടക്കുഴൽ നാദം ഒഴുകി വന്നു..
ഇടവഴി വളഞ്ഞു പുന്നച്ചുവട്ടിൽ ഒന്നു കിതച്ചു നിന്നപ്പോഴേയ്ക്കും ഗോപു എത്തി.
.ഇരുണ്ടു തുടങ്ങുന്ന മാനം നോക്കി നിറഞ്ഞ കണ്ണുകളോടെ ഞാൻ പറഞ്ഞു
അമ്മേടെ കൈയ്യിൽ പൈസാ ഇല്ല .
കൈയ്യിൽ മടക്കിപ്പിടിച്ചിരുന്ന കുറച്ചു നോട്ടുകൾ ഉയർത്തി കാട്ടി അവൻ എന്നെ നോക്കി പറഞ്ഞു...
കുടുക്ക പൊട്ടിച്ചതാ.. നേരം ഇരുളാറായി വേഗം വാ ....
ഞങ്ങൾ ഒരുമിച്ചു തെരുവിലേക്കോടി..ഗ്രന്ഥശാല കഴിഞ്ഞപ്പോഴേയ്ക്കും വഴി ഇരുണ്ടു തുടങ്ങിയിരുന്നു...
അകലെയെവിടെയോ ഓടക്കുഴലിന്റെ നാദം.. പുഞ്ചിരിക്കുന്ന മുഖം...
റോഡു മുറിച്ചു ഞങ്ങൾ ചെല്ലുമ്പോൾ 'അയാൾ തല കുമ്പിട്ടിരിക്കുകയായിരുന്നു..
പീലി വിരിച്ചാടുന്ന മയിലുകളുടെ പ്രതിമ..തുമ്പിക്കൈ പൊക്കി നിൽക്കുന്ന ആനയുടെ പ്രതിമ... അന്യോന്യം മുഖം നോക്കിയിരിക്കുന്ന അരയന്നങ്ങളുടെ പ്രതിമ...
അതിനപ്പുറം അവസാന വരിയിലെ കള്ളനോട്ടത്തിനായി ഞാൻ കണ്ണുകളയച്ചു... അവിടെ അതുണ്ടായിരുന്നില്ല..
എപ്പോഴോ അയാളുടെ ശബ്ദം കേട്ടു..അത് വിറ്റു പോയി ... മയിലിന്റെ പ്രതിമ വേണോ?
കൈയ്യിൽ മുറുക്കിപ്പിടിച്ച നോട്ടുമായി ഗോപു എന്നെ നോക്കി...
അമ്മേടെ കൃഷ്ണൻ ഞാനാ ....
വാക്കുകൾ ഇടറി ഞാൻ എന്റെ നെഞ്ചിലേക്കു കൈ ചൂണ്ടി..
ആൽത്തറയിലിരുന്നു ആരോ പാടുന്നുണ്ട്...
"ദുർഗ്ഗേ മഹാമായേ അമ്മേ നമസ്തേ
ഭദ്രേ മഹാമായേ അമ്മേ നമസ്തേ
ദുഃഖങ്ങളെല്ലാമകറ്റുന്നൊരമ്മേ
ഭദ്രേ മഹാമായേ അമ്മേ നമസ്തേ.. "
നിറഞ്ഞ കണ്ണുകളിൽ അമ്പലവിളക്കുകളുടെ തെളിച്ചം മങ്ങി പടർന്നപ്പോൾ ഞാൻ ഗോപുവിന്റെ കൈയ്യിൽ മുറുകെ പിടിച്ചു ....
.....പ്രേം മധുസൂദനൻ.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot