കുമ്പസാരം


-------------------
" മരണത്തെ നിങ്ങൾക്ക് ഭയമുണ്ടോ " ?
അയാളോട് ചേർന്നു കിടന്നു കൊണ്ടവൾ മന്ത്രിക്കും പോലെ അയാളുടെ ചെവിയിൽ ചോദിച്ചു .
" എന്തിനാണ് മരണത്തെ ഭയക്കുന്നത് , അതും മനുഷ്യജീവിതത്തിലെത്തന്നെ ഒരവസ്ഥയല്ലേ " ?
അയാൾ തളർച്ചയിൽ കിടന്നു കൊണ്ട് മുരണ്ടു .
" അതെങ്ങനെ ഒരവസ്ഥയാകും , രോഗാവസ്ഥ എന്നത്പോലെ മരണവും മറ്റൊരവസ്ഥയാണോ " ?
അവളുടെ ചോദ്യത്തിൽ അയാൾക്കുത്തരം മുട്ടി
" ശരീരമല്ലേ മരിക്കുന്നുള്ളു , ആത്മാവ് ശരീരം വിട്ട് മാറി പോവുകയാണ് ചെയ്യുന്നത് " ?
അതയാൾ അവള ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് .
" ആത്മാവിന് അസ്തിത്വമുണ്ടോ , അസ്തിത്വമില്ലാത്തത് എങ്ങനെയാണ് ഒരിടത്ത്‌ സ്ഥിതി ചെയ്യുക , ശരീരം ഉപേക്ഷിച്ച ആത്മാവിന് എവിടെയെങ്കിലും സ്ഥിതി ചെയ്യണമല്ലോ , അതിന് വേണ്ടിയെങ്കിലും അസ്തിത്വം വേണ്ടേ "?
പറഞ്ഞത് അബദ്ധമായി എന്നയാൾക്ക് തോന്നി . അവൾ പിന്നെയും ചോദ്യങ്ങൾ തുടരുകയാണ് .
" കാറ്റ് നില നിൽക്കുന്നില്ലേ , അത് പോലെ തന്നെ ആത്മാവും പറന്ന് നടക്കും " .
" കാറ്റിന് തണുപ്പുണ്ട് , ചൂടുണ്ട് , ചിലപ്പോൾ നല്ല മണവും ഉണ്ട് . അത് തമ്മുടെ ദേഹത്ത് തട്ടി പോകുമ്പോൾ , ഇലകൾ ചലിക്കുമ്പോൾ , മണൽപ്പൊടികൾ പറന്നു പൊങ്ങുമ്പോൾ , ജലാശയങ്ങളിൽ ഓളം ഉണ്ടാകുമ്പോൾ , അപ്പോഴൊക്കെ നമ്മൾ കാറ്റിനെ അനുഭവിക്കുന്നുണ്ട് , അതുപോലെ അലയുന്ന ആത്മാവിനെയും അനുഭവിക്കാൻ നമുക്ക് പറ്റുമോ " ?
ചോദ്യങ്ങൾ കൊണ്ടവൾ അയാളെ ശ്വാസം മുട്ടിച്ചു , അതയാൾ അവളോട് തുറന്നു പറയുകയും ചെയ്തു .
" നീ എന്നെ ചോദ്യങ്ങൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലാൻ പോകയാണോ " ?
" നിങ്ങൾക്ക് ശ്വാസം മുട്ടുന്നുണ്ടോ " ?
അപ്പോൾ അയാൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി .
" ശ്വാസം മുട്ടി മുട്ടി അവസാനം അത് നിലയ്ക്കും , പക്ഷേ അതല്ല എന്റെ ഇപ്പോഴത്തെ പ്രശ്നം , എനിക്കൊന്ന് എണീറ്റിരിക്കണമെന്ന് തോന്നുന്നുണ്ട് . എന്നാൽ എന്റെ കാലുകൾ രണ്ടും വല്ലാതെ തണുത്തുറഞ്ഞിരിക്കുന്നു " .
അത് പറഞ്ഞവൾ അയാളുടെ വലത് കയ്യിൽ അവളുടെ ഇടത് കൈ അമർത്തി .
" തണുപ്പ് അരിച്ചിറങ്ങുന്ന സുഖം , അത് കാലുകളിൽ കൂടി മേലോട്ട് കയറുന്നില്ലേ , അങ്ങിനെയാണെന്ന് ആരോ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ".
ഒന്നനങ്ങാൻ ശ്രമിച്ചു കൊണ്ടയാൾ തുടർന്നു .
" ഇത്തിരി കൂടി ചേർന്ന് കിടക്കാമോ നിനക്ക് " ?
" പറ്റുമെന്ന് തോന്നുന്നില്ല , കാരണം ഞാൻ നിങ്ങളോട് ഒട്ടിയാണ് കിടക്കുന്നത് , ഇതിൽ കൂടുതൽ ചേരാൻ ഇനി നമുക്കിടയിൽ സ്ഥലമില്ല " .
അത് പറയുമ്പോൾ അവളൊന്നു തേങ്ങി .
" നീ കരയുകയാണോ , എന്തിനാണ് നീ കരയുന്നത് , നമ്മൾ ജീവിതത്തിന്റെ എല്ലാ കെട്ടുപാടുകളിൽ നിന്നും എന്നേക്കുമായി സ്വതന്ത്രരാവുകയല്ലേ " ?
" അതെ , പക്ഷേ തണുപ്പ് മേലോട്ടു മേലോട്ടു കയറുകയാണ് , എന്റെ അരക്കെട്ടും കഴിഞ്ഞ് , ഗർഭപാത്രത്തിന് അകത്തേക്ക് തണുപ്പ് കയറുമ്പോൾ അത് ചുരുങ്ങി ചുരുങ്ങി ഇല്ലാതാവില്ലേ " ?
ഇപ്പോൾ അയാൾ അവളുടെ ഇടത് കയ്യിൽ അമർത്തി പിടിച്ചു .
" ഇനി അത് മാത്രമായി ബാക്കി വെക്കണോ ? അല്ലെങ്കിൽത്തന്നെ എന്തിനാണ് നമുക്കിനി ഒരു ഗർഭപാത്രം " ?
" എന്നാലും നമ്മുടെ മക്കൾ കിളിർത്തതും രൂപം കൊണ്ടതും അവിടെയല്ലേ " ?
" എന്നെ ബലമായി പിടിച്ചു കൊള്ളൂ , ഇതിലും വലിയ സങ്കടം ഇനിയും വരാൻ പോകുന്നു " .
" ഞാനറിയുന്നു ഹൃദയത്തോടൊപ്പം എന്റെ മുലകളും മരവിക്കുന്നു , അതിന്റെ സ്പന്ദനം പതുക്കെപ്പതുക്കെ നിലയ്ക്കാൻ തുടങ്ങിയിരിക്കുന്നു " .
" എനിക്കു സങ്കടം വരുന്നുണ്ട് , ഇളയവൻ ആറു മാസം പോലും തികച്ച് മുലകുടിച്ചില്ല , അത്രയുമായപ്പോഴേക്കും എന്റെ വലത്തേ മുലക്കണ്ണുകൾ പഴുത്തു തുടങ്ങിയിരുന്നു , വലത് ഭാഗത്തെ മുല മുറിച്ചു മാറ്റുമ്പോൾ ഇടത്തേ മുല കരഞ്ഞിട്ടുണ്ടാവും , ഇല്ലേ " ?
അയാൾ അവളെ തന്റെ തളർന്ന കണ്ണുകൾകൊണ്ട് നോക്കി
" മറ്റു രണ്ട് മക്കളും മുല കുടിച്ച കണക്കെടുത്താൽ ഇളയവന് നീയിപ്പോൾ കടക്കാരിയാണ് . അന്ന് ബാക്കി വെച്ച മുലപ്പാൾ ഇപ്പോൾ തണുത്തുറഞ്ഞ് കട്ടിയായിട്ടുണ്ടാവും " .
അയാൾ ഒന്ന് നീട്ടി ശ്വാസം വലിച്ചു , പക്ഷേ , അതിടയ്ക്ക് എവിടെയോ വെച്ച്‌ മുറിഞ്ഞു പോയി .
" നിങ്ങൾ കാര്യങ്ങൾ വിശദമാക്കിയല്ലേ അയാളോട് സാധനം വാങ്ങിയത് " ?
" അതെ എല്ലാം പറഞ്ഞിരുന്നു , വളരെ രഹസ്യമായിത്തന്നെയാണ് കാര്യങ്ങൾ പറഞ്ഞതും സാധനം വാങ്ങിയതും , പിന്നെന്തേ ഇടയ്ക്ക് അൽപം വേഗത കൂടുന്നത് , അതും എനിക്ക് മാത്രം , ഇതിൽ അയാൾ എന്തെങ്കിലും കൃത്രിമം നടത്തിക്കാണുമോ " ?
അപ്പോൾ അവൾ വീണ്ടും വിതുമ്പി , പിന്നെ ഇഴയുന്ന ശബ്ദത്തിൽ പറഞ്ഞു .
" കാണിച്ചത് ഞാനാണ് , കൃത്രിമം കാണിച്ചതല്ല , ഇന്നും പതിവ് പോലെ ഒരൽപം കൂടുതൽ ഞാൻ നിങ്ങൾക്ക് വിളമ്പി , ഇന്നിക്കാലം വരെ ഞാൻ അങ്ങനെയല്ലേ ചെയ്തിട്ടുള്ളു . എന്തും ഒരൽപം എനിക്കെടുക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് തരാറുണ്ടല്ലോ " .
അയാൾ അവളുടെ ഇടത് കയ്യിൽ വീണ്ടും വലത് കൈ അമർത്തി , അധികരിച്ച സ്നേഹത്തോടെ
" എന്റെ വായ വല്ലാതെ കയ്ക്കുന്നു "
അത് കേട്ട് അവളൊന്നു ചുണ്ടുകൾ കോട്ടി ചിരിച്ചു
'' വിഷത്തിന് മധുരമാണെന്നാരാണ് നിങ്ങളോട് പറഞ്ഞത് " ?
അയാൾ അതിന് മറുപടിയൊന്നും പറഞ്ഞില്ല .
" നിങ്ങൾക്കിപ്പോൾ ചിരിക്കാൻ തോന്നുന്നില്ലേ " ?
" ഇല്ല , എനിക്ക് ഭയമാണ് തോന്നുന്നത് " .
" മരണത്തെയാണോ നിങ്ങൾ ഭയക്കുന്നത് , ഇത് നമ്മൾ സ്വയംവരിച്ചതല്ലേ " ?
" മരണത്തെയല്ല , മരണാനന്തരത്തെയാണ് ഞാൻ ഭയപ്പെടുന്നത് "
" അതിന് നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ , ഈ കാർന്നെടുക്കുന്ന വേദനയിൽ നിന്നും എന്റെ മോചനം തേടിയല്ലേ , എനിക്കൊപ്പം നിങ്ങളും മരിക്കാൻ തീരുമാനിച്ചത് . മക്കൾക്ക് ഭാരമാവരുതെന്ന് തീരുമാനിച്ചതും നിങ്ങൾ തന്നെയല്ലേ ? പിന്നെന്തിനാണ് മരണാനന്തരത്തെ ഓർത്ത് ഭയപ്പെടുന്നത് ? നോക്കു എനിക്ക് സന്തോഷം വരുന്നുണ്ട് , പക്ഷേ ചിരിക്കാൻ കഴിയുന്നില്ല , എന്റെ കീഴ്ത്താടി മരവിച്ചിരിക്കുന്നു , എന്നാൽ എനിക്കിപ്പോൾ സ്വർഗം കാണാം " ..
" ഞാനും കാണുന്നുണ്ട് ചില കാഴ്ചകൾ , പക്ഷേ നരകതുല്യമായ കാഴ്ചകളാണ് ഞാൻ കാണുന്നതത്രയും " .
" നിങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടോ ? പാപികളല്ലേ നരകത്തിൽ പോവുക " ?
അപ്പോഴയാൾ പറഞ്ഞു തുടങ്ങി , അവളറിയാതെ , ലോകമറിയാതെ അയാൾ ചെയ്ത പാപങ്ങൾ , അവളോട് കാണിച്ച വിശ്വാസവഞ്ചന , മക്കളോട് ചെയ്ത ചതി ... എല്ലാ മറകളും പൊളിച്ച് ദൈവം മാത്രം കണ്ട സത്യങ്ങൾ എല്ലാം അയാൾ അവളെ പറഞ്ഞു കേൾപ്പിച്ചു ....
അയാൾ പറഞ്ഞു നിർത്തിയപ്പോൾ ഒരു നീർക്കണം അയാളുടെ കണ്ണിൽ പതിച്ചു , അതവളുടെ ആത്മാവിന്റേതായിരുന്നു ....
ഇബ്രാഹിംകുട്ടി
പാണപറമ്പ്

ഒരു ദീപാവലിയും ഞങ്ങളും..


--------------------------------------------
ഇന്നലെ പൂരി ചുടുന്നതിനിടയിൽ അടുത്ത് നിന്ന നന്ദുന്റെ ദേഹത്ത് എണ്ണ വീഴാതിരിക്കാൻ ശ്രദ്ധിച്ചപ്പോ,അനുസരണയില്ലാതെ തെറിച്ച എണ്ണത്തുള്ളികൾ കൊണ്ട് കയ്യൊന്നു പൊള്ളി.പുകഞ്ഞു നീറി കണ്ണിൽ വെള്ളം നിറഞ്ഞു നിൽക്കുമ്പോ മനസ് കുറച്ചു കാലം അങ്ങ് പുറകോട്ടു ഒന്ന് പോയി.ഒരു ദീപാവലിക്കാലം.എന്റെയും അനുജന്റെയും കുട്ടിക്കാലം.
ഒന്നും സമയത്തേക്ക് നീട്ടി വയ്ക്കാതെ കരുതിക്കൂട്ടി മുന്നേ ചെയ്യുന്നതായിരുന്നു അച്ഛന്റെ പണ്ടേ ഉള്ള ശീലം.നടപ്പാതയിലൂടെ ദൂരെ നിന്ന് നടന്നു വരുന്ന അച്ഛനെ കാണുമ്പോ തന്നെ "എന്റച്ഛൻ "എന്ന് വിളിച്ചു മത്സരിച്ചു ഓടുമായിരുന്നു ഞാനും അനുജനും.ചെന്നപാടെ രുചിയുള്ള പലഹാരങ്ങൾ നിറഞ്ഞ വലിയ പൊതി കയ്യിൽ തരും അച്ഛൻ.ഇതിനിടയിലെപ്പോഴെങ്കിലും കൊണ്ട് വരുന്ന പടക്കപ്പൊതി പക്ഷെ ഞങ്ങൾക്ക് കണ്ടുപിടിക്കാൻ പറ്റാറില്ല.പടക്കം എന്ന് പറഞ്ഞാ പൊട്ടുന്നതൊന്നും ഇല്ല കേട്ടോ .പൂത്തിരി,മത്താപ്പൂ ,കമ്പിത്തിരി,കളർ തീപ്പെട്ടി .അപൂർവമായി അച്ഛന്റെ കൊതിക്കു ഇത്തിരി മാലപ്പടക്കം.അത് ദൂരെ പറമ്പിൽ അച്ഛൻ ഒറ്റയ്ക്ക് കത്തിക്കുമ്പോ ചെവിയും പൊത്തി ഞങ്ങൾ വീട്ടിലിരിക്കാറാണ് പതിവ്. പടക്ക പൊതി പാത്തു വച്ച് ഇപ്രാവശ്യം ഒന്നും വാങ്ങുന്നില്ല എന്നൊരു നമ്പരൊക്കെ ഇട്ടു സർപ്രൈസ് ആയി അച്ഛൻ പൊതി പുറത്തെടുക്കലാണ് പതിവ്.അപ്രാവശ്യവും നിധി പോലെ അതെടുത്തു.പക്ഷെ നേരത്തെ വാങ്ങി വച്ചിരുന്നതിനാൽ സംഗതികളെല്ലാം കുതിര്ന്നു പോയിരുന്നു.
ഓഫീസും,വീടും ഞങ്ങളുമെല്ലാം അന്നത്തെ ചെറിയ സൗകര്യങ്ങളിൽ മാന്യമായി നോക്കിയിരുന്നു നമ്മുടെ 'അമ്മ.ഒരു കമ്പിത്തിരിയും വിളക്കിൽ കാണിച്ചു 5 മിനിറ്റു ഇരുന്ന്, കത്തിയ കമ്പിത്തിരി തറച്ചക്രത്തിന്റെ തിരിയിൽ ചേർത്ത് വീണ്ടും തപസിരുന്ന്,ഓരോന്നും കത്തിക്കാൻ ശ്രമിച്ചു ഞങ്ങള് മടുത്തു.കാത്തിരുന്ന ദീപാവലി കുതിർന്ന വിഷമത്തിൽ ഇരുന്ന ഞങ്ങൾക്ക് ഉപാധി പറഞ്ഞു തന്നത് അമ്മയാണ്.
"ഇതിനെയൊക്കെ വെള്ളം ചൂടാകുന്ന അടുപ്പിന്റെ വശത്തു വക്കാം.ഒന്ന് ചൂടായിട്ടു കത്തിച്ചാൽ പിന്നെ കുഴപ്പമില്ല".
ഇതും പറഞ്ഞു പൊതിയെടുത്തു 'അമ്മ അടുക്കളയിലെ തത്രപ്പാടുകളിലേക്കു പോയി.അല്ലേലും പാവം അമ്മക്ക് വെറുതെയിരിക്കാൻ സമയമുണ്ടായിരുന്നില്ല...!
കുറച്ചു നേരം കാത്തിരുന്ന് ക്ഷമ കേട്ട് ഞാൻ അടുക്കളയിലേക്കു ചെന്നു.ഒരു നിമിഷം അടുപ്പിലെ തീനാളങ്ങളിൽ നിന്ന് ഒരു പൂത്തിരിയുടെ തിരിയിലേക്കു ഒന്ന് രണ്ടു തീ പൂക്കൾ ഞാൻ കണ്ടു.'അമ്മ കയ്യിൽ കിട്ടിയ തുണി വച്ച് അത് നീക്കി.ഫലം, അടുക്കളയുടെ വാതിലിൽ നിന്ന എന്റെ മുഖത്തേക്ക് പൂത്തിരിയിലെ തീ പൂക്കൾ നീണ്ടു വന്നു.തീയുടെ ഭംഗി മാത്രം അറിയാവുന്ന ഞാൻ അവിടെ അങ്ങനെ നിന്നു.തുണി കൊണ്ട് പൂത്തിരി അമർത്തിപ്പിടിച്ചു 'അമ്മ ഒച്ചവെച്ചു പറഞ്ഞു
"പൊയ്ക്കോ..അവിടുന്ന് "
എന്തോ അമ്മക്ക് പറ്റുന്നുണ്ടെന്നു വിചാരിച്ചു ഞാൻ പോകാതെ കണ്ണും മിഴിച്ചു നിന്നു.'അമ്മ വീണ്ടും തുണി അമർത്തി.ഒച്ചയെടുത്തു.ഒരു നിമിഷം.."ഠോ".... ഒരു പടക്കം പൊട്ടുന്ന ഒച്ച കേട്ടു..ഒപ്പം അമ്മയുടെ നിലവിളിയും.അച്ഛനും അനുജനും ഓടിയെത്തി.'അമ്മ കൈ കുടഞ്ഞു നിലത്തേക്ക് ഇരുന്നു..അല്ല ...വീണിരുന്നു..!
ഒരു പാത്രം നിറയെ വെള്ളത്തിൽ, പൊള്ളിയ കൈ മുക്കി, മറ്റേ കൈ കൊണ്ട് കണ്ണിൽ നിന്നു ഒലിച്ചിറങ്ങുന്ന കണ്ണ് നീർ 'അമ്മ തുടച്ചു കൊണ്ടേയിരുന്നു.അമ്മക്കൊപ്പം ഞങ്ങളും കരഞ്ഞു.
"ആരെങ്കിലും കത്താൻ തുടങ്ങിയ പൂത്തിരി അമർത്തി പിടിക്കുമോ..പൊട്ടുമെന്നറിയില്ലേ"..അമ്മയെ ചേർത്ത് പിടിച്ചു അച്ഛൻ കുണ്ഠിതപ്പെട്ടു ചോദിച്ചു
"മോളുടെ മുഖത്തിന് നേരെയായിരുന്നു തീ..ഒരു പെൺകുഞ്ഞല്ലേ...ചെറിയ പൊള്ളലായാലും ജീവിതം തന്നെ മാറിപ്പോകില്ലേ.."
അർഥം മനസിലായില്ലെങ്കിലും നെയ്യപ്പം പോലെ പൊങ്ങി വന്ന ആ കൈ എന്നെ കുറേക്കാലം കരയിച്ചു..അമ്മ മനസ് നന്നായി അറിയുന്നതുകൊണ്ടാകാം ഇന്ന് ഈ കുഞ്ഞു നീറ്റലിൽ ആ ഓർമ്മകൾ നീറ്റിച്ചത് കൂടുതലും എന്റെ മനസിനെയാണ്..'
അച്ഛന്റെ സ്വഭാവത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല കേട്ടോ ..ദീപാവലിക്ക് വാങ്ങിയ കമ്പിത്തിരികൾ മാസങ്ങൾക്കു ശേഷം വീട്ടിൽ ചെന്നപ്പോ എടുത്തു തന്നു.."കത്തിക്ക്.. എല്ലാരും കൂടുമ്പോഴല്ലേ ദീപാവലി"
എന്റെ മക്കള് കഷ്ടപ്പെട്ട് അത് ചൂടാക്കി കത്തിക്കുമ്പോ കത്തിയ ഒരു കമ്പിത്തിരി ചൂണ്ടി ചെറിയ മോനോട് പറഞ്ഞു."അവൾക്കു കൊടുക്ക്..."
"ആർക്ക്?നന്ദുകുട്ടൻ കണ്ണ് തള്ളി.
"നിന്റെ അമ്മക്ക്...എന്റെ മോൾക്ക്.."
"അപ്പൂപ്പാ...!!!പിള്ളേര് പൊട്ടിച്ചിരിച്ചു...
അതങ്ങനെയാണ്..നമ്മളെ കുറിച്ച് ഇത്രയധികം ചിന്തിക്കാൻ, ആധി പിടിക്കാൻ,സ്വയം മറന്നു നമ്മളെ സ്നേഹിക്കാൻ, ഭൂമിമലയാളത്തിൽ അച്ഛനും അമ്മയ്ക്കും മാത്രമേ കഴിയു.ആ സ്നേഹമാണ് മരണം വരെയും നമുക്ക് ചൈതന്യമാകുന്നത്....ആ ചൈതന്യത്തെ നിധി പോലെ സൂക്ഷിക്കാം...
എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ.....
ചിത്ര.പി.നായർ

ജീവിതം ഒരു നാടകം

Image may contain: 1 person, tree and outdoor
തറവാടിന്റെ അന്തസ്സു നോക്കാതെ ഏകമകൾ അന്യജാതിക്കാരന്റെകൂടെ പോകാനായിട്ട് നിൽക്കുവാണ്. അതും വിവാഹിതൻ.
ഏതൊരച്ഛനാണ്, ഏതൊരമ്മയാണ് ഈ ബന്ധം അംഗീകരിക്കുക. ഏകമകൾ സുന്ദരി, വിദ്യാഭ്യാസമുള്ളവൾ. നൂറിൽ നൂറ് മാർക്കും കിട്ടാൻ അർഹതയുള്ള കുട്ടി, അവൾക്കു വേണ്ടി ഏതൊരു മേഖലയിൽ ജോലി ചെയ്യുന്നവനായാലും, എത്ര കഴിവുള്ളവനായാലും കണ്ടെത്തുക പ്രയാസമുള്ള കാര്യമല്ല. എന്നിട്ടും അവളിങ്ങനെ...
ലാളനയ്ക്കപ്പുറം മകളെ പെട്ടെന്ന് പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ടായിരുന്നു ഇരുപത്തിനാല് വയസ്സെങ്കിലും ആയിട്ട് അവളെ കെട്ടിച്ചുവിട്ടാൽ മതിയെന്നു തീരുമാനിച്ചത്. അത് അവളുടെ അമ്മയും അച്ഛനും ചേർന്നെടുത്ത തീരുമാനം തന്നെയായിരുന്നു. മോൾക്കായിരുന്നു ആ കാര്യത്തിൽ ഏറെ സമ്മതമുണ്ടായിരുന്നതും.
എന്നിട്ടാണിപ്പോൾ ഇങ്ങനെ.
ഓരോന്നോർത്ത് ഭ്രാന്തു വരുന്നതുപോലെ അയാൾക്കു തോന്നി. കുടുംബത്തിന്റെ അന്തസ്സ്, നാട്ടുകാരുടെ മുമ്പിൽ എങ്ങനെ നോക്കും. അവൾക്കായി നേരത്തേ ഒരുക്കിവച്ച നൂറ്റമ്പത് പവൻ, മറ്റു സമ്പാദ്യങ്ങൾ, എല്ലാം അവൾക്കുമാത്രമുള്ളത്. നാട്ടുകാരെയൊക്കെ ക്ഷണിച്ച് കരയടച്ചുള്ള ഒരു കല്യാണം ഇതൊക്കെയായിരുന്നു മോഹം. എന്നിട്ടാണിപ്പോൾ.. ഓർക്കുംതോറും അയാൾക്ക് എത്തുംപിടിയും കിട്ടാതായി.
കാര്യം അറിഞ്ഞിട്ടോ എന്തോ അയൽപക്കത്തെ ശ്രീദേവി കയറിവന്നു. അവരുടെ മുന്നിൽനിന്നും ജ്യോതി പൊട്ടിക്കരഞ്ഞു. മകളുടെ ചെയ്തികളെ അംഗീകരിക്കാൻ ജ്യോതിക്ക് കഴിഞ്ഞില്ല.
ആളുകളുടെ മുന്നിൽ കുംടുംബനാഥൻ കരയുന്നത് മോശമല്ലെ എന്ന ചിന്തയാൽ
ഉള്ളിൽനിന്നും പുറത്തെക്ക് ചാടാനൊരുങ്ങിയ കണ്ണുനീർ, പുറത്തെക്ക് തുളുമ്പാതെ കണ്ണിൽ നിറച്ചുവച്ച്‌ രവി അകത്തേക്ക് നടന്നു. ശ്രീദേവി തിരിച്ചുപോയപ്പോൾ ജ്യോതിയും ഭർത്താവിന്റെ പിന്നാലെ അകത്തേക്കു കയറി.
അകത്ത് മുറിയിൽ കിടക്കയിൽ ചെരിഞ്ഞുകിടക്കുന്ന മകൾ നീലിമ.
അവളുടെ മുഖത്ത് കാണുന്ന ചുവന്ന അടയാളങ്ങൾ, അയാളുടെ കൈവിരലുകളുടെതായിരുന്നു. എന്നിട്ടും മകൾ കണ്ണിൽനിന്നും ഒരുതുള്ളി കണ്ണുനീർപോലും പുറത്തേക്ക് കാണിക്കാതെ നിന്നപ്പോൾ അച്ഛന് മകളുടെ മുന്നിൽ തോറ്റു പിൻമാറേണ്ടി വന്നു. ഒരിക്കലും മകളെ വഴക്കുപറയാത്ത ജ്യോതിയും അവളെ ആവോളം ശകാരിച്ചെങ്കിലും നീലിമ തീരുമാനത്തിൽനിന്നും പിന്മാറിയില്ല. ഇനിയൊന്നു കരഞ്ഞുപറഞ്ഞാലെങ്കിലും അവൾ അനുസരിച്ചെങ്കിൽ..
ജ്യോതിയും രവിയും മകളുടെ അരികിലിരുന്നു.
മോളെ...അച്ഛൻ അറിയാതെ എന്റെ മോളെ നോവിച്ചുപോയി ക്ഷമിക്കു.
വേണ്ടച്ഛാ. അച്ഛന്റെ ക്ഷമാപണം പുറത്തേക്ക് വരുന്നതിനു മുൻപായി അവൾ അച്ഛന്റെ വായപൊത്തി. തെറ്റുചെയ്തതു ഞാനല്ലേ. എനിക്കു നൊന്തില്ല. അയാൾ മകളെ ചേർത്തുപിടിച്ചു മുടിയിൽ തലോടി.
'മോളെ ഇനിയെങ്കിലും പറയൂ. അയാളുടെ കൂടെ പോകുന്നില്ല. അച്ഛനെയും അമ്മയെയും വേർപിരിയില്ലാന്ന്.'
'ഇല്ലച്ഛാ..ഞാനെങ്ങും പോകില്ല. പക്ഷെ ശ്രീയേട്ടനല്ലാതെ മറ്റൊരാളെ ഭർത്താവായി സ്വീകരിക്കാൻ എന്നെ നിർബന്ധിക്കരുത്. ഞാനൊരിക്കലും ആർക്കും ചീത്തപ്പേരുണ്ടാക്കാതെ ഇവിടത്തന്നെ കഴിയാം'.
'മോളെ നീ വീണ്ടും..'
രവി അങ്ങനെ പറഞ്ഞപ്പോൾ ജ്യോതി മകളോട് അല്പം ദേഷ്യത്തോടെയാണ് സംസാരിച്ചത്.
'ഇനി അവളെന്തെങ്കിലും ചെയ്യട്ടെ'
എന്ന് ക്ഷോഭത്തോടെ പറഞ്ഞു അവർ പിന്തിരിഞ്ഞു.
'അച്ഛാ, എനിക്ക് ഒരു കാര്യം പറയാനുണ്ട് കേൾക്കാമോ?'
നീലിമ രവിയുടെ മുഖത്തേക്ക് നോക്കി.
'ഉം..മോളു പറയൂ '
'ശ്രീയേട്ടൻ എന്നെ പ്രണയിച്ച് വശത്താക്കിയ ആളല്ല. അപ്രതീക്ഷമായി ഭാര്യ നഷ്ടപ്പെട്ടപ്പോൾ മനസ്സിന്റെ സമനില തെറ്റാറായ ആ മനുഷ്യനെ നേഴ്സായ താനാണ് ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു കൊണ്ടുവന്നത്. ഭാര്യയെ ഇത്ര അധികം സ്നേഹിച്ച അദ്ദേഹത്തോടുള്ള ഇഷ്ടം അതായിരുന്നു ആ ബന്ധം.'
'മറ്റൊന്നുകൂടി ചോദിക്കട്ടെ,
അച്ഛനും അമ്മയും തനിക്കുവേണ്ടി കണ്ടെത്തുന്ന ഭർത്താവ് പൂർണ്ണമായും എന്നെ സ്നേഹിക്കും എന്നുറപ്പുണ്ടൊ?
അല്ലെങ്കിൽ ആ ഭർത്താവ് അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടത്താൽ വൈധവ്യം തനിക്കും വന്നുകൂട എന്നുറപ്പിച്ചു പറയാനാകുമൊ?'
മകളുടെ ചോദ്യത്തിന് ഉത്തരം നൽകാനാകാതെ ആ അച്ഛനും അമ്മയും നിശ്ശബ്ദരായി.
........
പിറ്റെദിവസം വീടിനു പുറത്ത് ഒരു കാർ വന്നുനിന്ന ശബ്ദംകേട്ട് ജ്യോതിയും രവിയും വീടിനു പുറത്തേക്കിറങ്ങി.
കാറിൽനിന്നും പുറത്തേക്ക് സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്നു.
'ഞാനാണ് ശ്രീകുമാർ. കഴിഞ്ഞ ദിവസം ശ്രീദേവിചേച്ചി പറഞ്ഞപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്‌ '
'എന്റെ ഭാര്യയായ ലക്ഷ്മിയുടെ ഓർമ്മകളിൽനിന്നും പൂർണ്ണമായും മുക്തനാകാൻ എനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഞാൻ നീലിമയെ പറഞ്ഞുതിരുത്താം, അവളെയൊന്നു വിളിക്കാമോ?'
പുറത്തെ വാതിൽപ്പടിക്ക് പിറകിൽനിന്നും രവിയും ജ്യോതിയും മകളുടെ തേങ്ങൽ കേട്ടു . രവി മെല്ലെ അകത്തേക്കു പോയി മകളെ പുറത്തേക്കു കൂട്ടിക്കൊണ്ടുവന്നു. ശ്രീകുമാറിന്റെ അടുത്തെക്ക് മകളെ ചേർത്തുനിർത്തി. ശേഷം എല്ലാവരും കേൾക്കത്തവിധം ശ്രീകുമാറിനോടായി പറഞ്ഞു.
'നിനക്ക് സമ്മതമാണെങ്കിൽ എന്റെ മോളെ കൂടെ കൊണ്ടുപോയ്ക്കൊളു. എനിക്കു സമ്മതമാണ്. കാരണം മരിച്ചുപോയ ഭാര്യയെ ഇത്രയധികം സ്നേഹിക്കുന്നുവെങ്കിൽ തീർച്ചയായും എന്റെ മകളെയും നീ സ്നേഹിക്കും.'
നീലിമ ശ്രീകുമാറിന്റെ കണ്ണുകളിലേക്കു നോക്കി. അയാൾ അവളേയും.
നീലിമയുടെ സൗന്ദര്യം ശ്രീകുമാർ ആദ്യമായി കാണുകയായിരുന്നു..!!
_ ബിന്ദു സുന്ദർ -

ഉമ്മറും അമ്മിക്കുട്ടിയും.

Image may contain: Muhammad Ali Ch, smiling, on stage
---------------------------------------
രാവിലെ ഒൻപത് മണിയോടെ ഉമ്മർ വളപ്പിൽ നിന്നും വീട്ടിലേക്ക് കയറി വരുമ്പോൾ, ഉമ്മറിനെ കണ്ടിട്ടും, ഉമ്മുകുൽസു, യാതൊരു കുലുക്കവുമില്ലാതെ അടുക്കളപ്പടിയിൽ ചാരിയിരുന്ന്, മുറുക്കിചുവപ്പിച്ചത് പിത്തളകോളാമ്പിയിലേക്ക് തുപ്പുകയായിരുന്നു.
തീന്മേശക്ക് മുകളിലേക്ക് ആശയോടെ നോക്കിയ ഉമ്മർ രണ്ട് കഷ്ണം റൊട്ടി മുട്ടയിൽ മുക്കിപ്പൊരിച്ചതും, നീല വരയുള്ള പിഞ്ഞാണത്തിൽ സ്റ്റീലിന്റെ മൂടി കൊണ്ട് അടച്ചുവെച്ച ചായയും കണ്ടു നിരാശയോടെ മൂക്കത്ത് വിരൽ വെച്ച് , അതിലേക്ക് രണ്ട് നിമിഷം നോക്കി പിന്നെ ദേഷ്യത്തോടെ നീട്ടി വിളിച്ചു…
"കുൽസൂ, എടോ കുൽസൂ ",
"എന്താ .. ഇങ്ങളിങ്ങനെ ഒച്ചയുണ്ടാക്കുന്നെ .. ഞാൻ ഈട അടുത്തെന്നെ ഉണ്ടല്ലാ , മെല്ലെ വിളിച്ചാലും കേക്കും, എന്റെ ചെവിക്ക് ഇത് വരെ കൊയപ്പൊന്നൂല്ലാ.. ", അതേ ഉച്ചത്തിൽ ഉമ്മുകുൽസു മറുപടി നൽകി.
'എടൊ നീ ഇതെന്താ ഉണ്ടാക്കി വെച്ചിരിക്കുന്നത് , എനിക്ക് വിശന്നിട്ട് വയ്യ, ഈ രണ്ട് റൊട്ടിക്കഷ്ണം തിന്നിറ്റ് വേണാ ഞാൻ വിശപ്പടക്കാൻ ? ഇന്ന് പത്തലൊന്നും (അരിപ്പത്തിരി) ഉണ്ടാക്കീലെ ?", ഉമ്മറിന്റെ ചോദ്യം ചെയ്യൽ..
"ഓഹ് പത്തലുണ്ടാക്കുന്നു, എത്ര ദിവസായി നിങ്ങളോട് ഞാൻ പറീന്ന് , ആ ഗൈൻഡറൊന്ന് ശരിയാക്കി കൊണ്ടരാൻ.. അത് കേടായിട്ട് ഒരു മാസം കയിഞ്ഞു .. മറ്റേ മിക്സീല് അരി അരച്ചരച്ച് ഇന്നലെ അതും കേടായി.. എനിക്കിപ്പോ അമ്മിക്കുട്ടി ഉന്താനൊന്നും പാങ്ങില്ല.., ഗൈണ്ടറ് ശരിയാക്കിക്കൊണ്ടു തന്നാ പത്തല് ചുട്ട് തരാ.. " തട്ടം ഒന്നു ശരിയാക്കി , വായിലുള്ള ചുവന്ന മുറുക്കാൻ ഒരിക്കൽക്കൂടി കോളാമ്പിയിലേക്ക് നിക്ഷേപിച്ച്, മുട്ടിന് കൈയ്യൂന്നി ഉമ്മുകുൽസു എണീക്കുമ്പോൾ ഇരു ചെവികളിലും തൂക്കിയിട്ടിരിക്കുന്ന അലിക്കത്തുകൾ ആത്മവിശ്വാസത്തോടെ ഒന്നാടി.
വീടിന് തൊട്ടടുത്ത പള്ളിയിൽ നിന്നും സുബഹി നമസ്ക്കാരം കഴിഞ്ഞു, കുറച്ചു നേരം കൂടി പള്ളിയിൽ ചെലവഴിച്ചു, ഉമ്മർ വീട്ടിലെത്തിയാൽ പിന്നെ വേഷം മാറി വളപ്പിലേക്കിറങ്ങും.. തെങ്ങുകൾക്കും, വാഴകൾക്കും അന്നത്തെ ദാഹജലം നൽകിയ ശേഷം അങ്ങാടിയിലെ മമ്മുവിന്റെ ചായപ്പീടികയിൽ പോയി, ഒരു ചായയും എന്തെങ്കിലുമൊരു ലഘുവായ കടിയും, പത്രവായനയും..
ഇന്നും പതിവ് കഴിഞ്ഞു എത്തി , നന്നായി കത്തലടക്കാൻ (പ്രഭാത ഭക്ഷണം) പത്തൽ പ്രതീക്ഷിച്ചു കേറി വരുമ്പോളാണ് വെറും രണ്ട് കഷ്ണം റൊട്ടിയും, കേടായ ഗ്രൈൻഡർ നന്നാക്കാത്തതിന് ഭാര്യയുടെ വക രണ്ട് വലിയ വർത്താനവും..
എന്തായാലും ഇനിയിപ്പോ അതുമിതും പറഞ്ഞു, മൂഡും നേരവും കളഞ്ഞിട്ട് കാര്യമില്ല , കിട്ടിയതും കഴിച്ചു പോകാനുള്ളിടത്ത് പോകുക തന്നെ..
മക്കൾ രണ്ടുപേരും ഗൾഫിൽ .. വീട്ടിൽ ഉമ്മറും ഭാര്യ ഉമ്മുകുൽസുവും മാത്രം.
എന്തായാലും ഇന്ന് ഗ്രൈന്ഡർ നന്നാക്കാൻ കൊടുക്കണമെന്ന് ഉമ്മർ മനസ്സിലുറപ്പിച്ചു. അല്ലെങ്കിൽ കത്തലിന് ഇനി പത്തല് പ്രതീക്ഷിക്കണ്ട. തേങ്ങാപ്പാലിൽ മുക്കിയ പത്തൽ, മീൻകറിയോ, ഇറച്ചിക്കറിയോ , ഇനി കടലക്കറിയോ ഒക്കെ, കൂട്ടി കഴിക്കുന്നത് ഉമ്മർ കൊതിയോടെ ഓർമ്മിച്ചു.. രണ്ട് കഷ്ണം മുട്ടയിൽ പൊരിച്ച റൊട്ടി തന്നു ,ഗ്രൈൻഡർ നന്നാക്കിക്കൊടുക്കാത്തതിൽ "ഓള് ഞമ്മക്കിട്ടൊന്ന് കൊട്ടിയതാണെന്ന്" കുസൃതിയോടെ ചിന്തിച്ചു ഉമ്മർ പുഞ്ചിരിച്ചു...
"ഇനി ഓള് അറിയാതെ തന്നെ ഈ സാധനം നന്നാക്കി ഇവിടെ കൊണ്ടു വെച്ചിട്ട് കുൽസുനെ പറ്റിക്കണം", ഉമ്മർ, കുൽസുവിനെ പറ്റിക്കുന്നതോർത്ത് മനസ്സിൽ ചിരിച്ചത്, പുറമെ ഒരു കുലുങ്ങിച്ചിരിയായി മാറി. അതിനിടയിൽ ആ രണ്ട് കഷ്ണം റൊട്ടിയും ചായയും വായിലൂടെ പോയി വയറ്റിലെത്തിയത് അറിഞ്ഞില്ല !..
കുളിയും കഴിഞ്ഞു, വെള്ള ഒറ്റമുണ്ടുടുത്ത് മാടിക്കെട്ടി , മുറിക്കൈയ്യൻ വെള്ള ജുബ്ബയുമിട്ട് , ഉമ്മുകുൽസു കുളിക്കാൻ കുളിമുറിയിൽ കയറിയ തക്കം നോക്കി ഉമ്മർ അടുക്കളയിൽ 'സ്ഥാപിച്ചിരിക്കുന്ന', കീറിയ പഴയ പ്രിൻറ്ലുങ്കി കൊണ്ട് മൂടിയിട്ടിരിക്കുന്ന ഗ്രൈൻഡറിൽ നിന്നും ചെയിനിൽ ബന്ധിച്ച ‘അമ്മിക്കുട്ടിയെ’ മോചിപ്പിച്ചെടുത്തു. കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും 'അമ്മിക്കുട്ടി' തന്റെ ഇടത്തെ തോളിലേറ്റി, കിടപ്പറവാതിലിൽ തൂക്കിയിട്ടിരിക്കുന്ന കാലൻകുട കഴുത്തിന് പിറകിൽ ജുബ്ബയിൽ കൊളുത്തി, തല ചെറുതായി വലത്തോട്ട് ചെരിച്ച് , ഉമ്മർ ഒരു കള്ളന്റെ വെപ്രാളത്തിൽ വീട്ടിൽ നിന്നിറങ്ങി.
രണ്ടാൾക്ക് കഷ്ടിച്ച് നടന്നു പോകാൻ മാത്രം വീതിയുള്ള ഇടവഴിയിലൂടെ, റേഷൻ പീടികയിൽ നിന്നും ഒരു വലിയ തുണി സഞ്ചി നിറയെ , അരി ഇടത്തെ ചുമലിലേറ്റി വരുന്ന അച്ചുവേട്ടന്റെ തലയും ചെരിഞ്ഞിരിക്കുന്നത് വലത്തോട്ട് തന്നെ. എന്തായാലും രണ്ടാളും നടത്തത്തിനിടയിൽ നേർക്കുനേർ വന്നു, ഒന്ന് ലോഹ്യം പറയുമ്പോൾ തലകൾ പരസ്പരം കൂട്ടിയിടിക്കാതിരുന്നതിനാൽ വൻ ദുരന്തം തന്നെ ഒഴിവായി.
ഇന്നലെ ടി. വി യിൽ കണ്ട , ഹിന്ദിയിൽ നിന്നും മൊഴിമാറ്റി, മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പുരാണകഥയിലെ കഥാപാത്രത്തിന്റെ കോലത്തിൽ തന്റെ കടയുടെ നേരെ ഗ്രൈൻഡറിന്റെ 'അമ്മിക്കുട്ടിയുമായി' നടന്നു വരുന്ന ഉമ്മറിനെ ദൂരെ നിന്നേ കണ്ടപ്പോൾതന്നെ 'അമ്മൂസ് ഇലക്ട്രോണിക്സ്' ഉടമ സുമേശന് ചിരി വരുന്നുണ്ടായിരുന്നു. മിനിറ്റുകൾക്കുള്ളിൽ കടയിലെത്തിയ ഉമ്മർ, ചുമലിൽ നിന്നും ഇരു കൈകളും കൊണ്ട് 'അമ്മിക്കുട്ടി' താഴെയിറക്കി വെക്കുമ്പോൾ, പിറകിലുണ്ടായിരുന്ന , യുവാവായ അസ്സുവിന്റെ നെഞ്ചത്തേക്ക് കുടയുടെ, സ്റ്റീൽ കൊണ്ടുള്ള കൂർത്ത പിൻഭാഗം കുത്തിപ്പോയി , "ആഹ് എന്ന ശബ്ദത്തോടെ അസ്സു ദേഷ്യത്തിൽ പിന്നോട്ട് നീങ്ങിയപ്പോൾ , തിരിഞ്ഞു നോക്കിയ ഉമ്മർ , സുമേശന്റെ പീടികയുടെ മേശപ്പുറത്തുണ്ടായിരുന്ന, അഴിച്ചുവെച്ച എന്തോ ഒരു സാധനത്തിന്റെ മോട്ടോർ കുടകൊണ്ടു തട്ടി, സുമേശന്റെ കാലിലേക്ക് കൃത്യമായി വീണു.
ഒരു നിമിഷം, വേദനകൊണ്ട് പുളഞ്ഞ സുമേശൻ , അൽപ്പം ദേഷ്യത്തോടെ ഉമ്മറിനെ നോക്കിയെങ്കിലും ഉമ്മറിന്റെ നിഷ്ക്കളങ്ക മുഖം കണ്ടപ്പോൾ എന്തെങ്കിലും തെറി പറയാൻ തോന്നിയില്ല..
പീടികയിൽ നിലത്തിരുത്തിയ അമ്മിക്കുട്ടിയെ, കൈചൂണ്ടി കാട്ടിക്കൊടുത്തുകൊണ്ട് ഒരൽപ്പം വിഷമത്തോടെ സുമേശനോട് ഉമ്മർ പറഞ്ഞു..
"സുമേശാ നീ ഇതൊന്ന് ശരിയാക്കിത്തരണം, കേടായിറ്റ് കൊറേ ദിവസായി... ഇപ്പം അമ്മീമ്മൽ അരക്കലൊന്നും നടക്കൂലാന്ന് അറിയാലാ,.. ഇതില്ലെങ്കിൽ പിന്നെ പൊരയിൽ രാവിലെ തിന്നാനൊന്നും കിട്ടൂലാന്ന്".
തന്റെ കാലിനിട്ട് നല്ല 'പണി' തന്ന, ഗ്രൈൻഡറിന് പകരം അതിന്റെ 'കുട്ടിയുമായി' വന്ന മണ്ടൻ ഉമ്മറിന് ചെറിയൊരു 'മറുപണി' കൊടുക്കാൻ, പൊതുവെ രസികനായ സുമേശൻ തീരുമാനിച്ചു ..
"അയിനെന്താ ഉമ്മർക്ക , ഞാനിതൊന്ന് നോക്കട്ടെ, കണ്ടീഷൻ എങ്ങനുണ്ടെന്ന്.. ഇപ്പം എങ്ങോട്ടാ ഉമ്മർക്ക പോകുന്നത് ?"
എനിക്കൊന്ന് ബാങ്കിൽ പോണം, പിന്നെ മാർക്കറ്റിൽ പോണം.. ഞാൻ മടങ്ങി വരുമ്പോളേക്ക് നീ ഇത് ശരിയാക്കി വെക്കൂലേ സുമേശാ .. ?
ങ്ഹാ ..അപ്പോളേക്കും ശരിയാക്കി വെക്കാം. നിങ്ങള് പോയി വാ"...സുമേശൻ വാക്ക് നൽകി.
സംതൃപ്തിയോടെ,ഉമ്മർ അടുത്ത ബസ്സിന് കേറി പോയി.. ഉമ്മർ പോയ ഉടനെ, പീടികയുടെ ഷട്ടറും താഴ്ത്തി, സുമേശൻ തന്റെ സുസുകി സ്‌കൂട്ടറിൽ ഉമ്മറിന്റെ വീട്ടിലെത്തി.
ഗ്രൈൻഡർ നന്നാക്കാൻ ഉമ്മർക്ക പറഞ്ഞിട്ട് വന്നതാണെന്ന് ഉമ്മുകുൽസുത്തയോട് പറഞ്ഞു, ഗ്രൈൻഡർ പരിശോധിച്ചു , അരമണിക്കൂറിനകം കേടുപാടുകൾ തീർത്തു തിരിച്ചു പോയി.
വൈകുന്നേരം കൃത്യമായി ഉമ്മർ സുമേശന്റെ പീടികയിലെത്തി ..
മുഖത്ത് ഭാവഭേദമൊന്നും വരുത്താതെ സീരിയസ് ആയി തന്നെ, ഉമ്മറിനോട് ‘അമ്മിക്കുട്ടി’ ശരിയാക്കിയിട്ടുണ്ടെന്നും , എടുത്തുകൊണ്ട് പൊയ്ക്കൊള്ളാനും പറഞ്ഞു, സുമേശൻ, ഇരുന്നൂറ് രൂപ റിപ്പയറിങ് ചാർജ്ജും ഈടാക്കി.
അമ്മിക്കുട്ടി ഇടത്തേ ചുമലിൽ വെച്ച് തല വലത്തോട്ട് ചെരിച്ചു നടന്നു, വീട്ടിലെത്തുമ്പോളേക്കും പള്ളിയിൽ നിന്നും മഗ്‌രിബ് ബാങ്ക് വിളിച്ചു കഴിഞ്ഞിരിക്കുന്നു. ഉമ്മുകുൽസു കുളിമുറിയിൽ.. നമസ്ക്കാരത്തിനുള്ള അംഗശുദ്ധി വരുത്തുന്ന സമയം, ഉമ്മുകുൽസു കാണാതെ, ഉമ്മർ ഗ്രൈൻഡർ പൊതിഞ്ഞ പ്രിന്റ്ലുങ്കി നീക്കി 'അമ്മിക്കുട്ടി' അതിലൊളിപ്പിച്ചു, ഒന്നും സംഭവിക്കാത്തത് പോലെ മഗ്‌രിബ് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോയി.
പള്ളിയിൽ നിന്നും വന്ന ഉടനെ , സന്തോഷത്തോടെ , ഉമ്മുകുൽസുവിനെ വിളിച്ചു ഗ്രൈൻഡർ 'ഓൺ' ചെയ്തു നോക്കാൻ പറഞ്ഞു.
"ഓ, അതൊക്കെ രാവിലെ തന്നെ , ആ സുമേശൻ ചെക്കൻ വന്നു ശരിയാക്കിപ്പോയി, പക്ഷെ അതിന്റെ 'കുട്ടീനെ' കാണാനില്ലായിരുന്നു.. നിങ്ങളതെവിടെയെങ്കിലും മാറ്റി വെച്ചോന്നും ചോദിച്ചു, ഉമ്മുകുൽസു ഗ്രൈന്ഡർ ഓൺ ചെയ്യാൻ ലുങ്കി മാറ്റി നോക്കിയപ്പോൾ അമ്മിക്കുട്ടി ഗ്രൈൻഡറിനകത്ത് സ്വസ്ഥമായി ഉറങ്ങുന്നത് കണ്ടു, ഉമ്മുകുൽസു ഞെട്ടി..
താൻ രാവിലെ 'കുട്ടീനെയും' എടുത്തു കൊണ്ടുപോയി സുമേശന്റെ പീടികയിൽ നന്നാക്കാൻ കൊടുത്ത കാര്യം ഉമ്മർ ഉമ്മുകുൽസുവിനോട് പറഞ്ഞു..
"എന്റെ ഉമ്മർക്ക ഇങ്ങളിത്ര മണ്ടൂസായിപ്പോയല്ലാ, അമ്മിക്കുട്ടിക്ക് മിശീനുണ്ടാ നന്നാക്കാൻ, ഗൈന്ററിനല്ലേ മിശീനുള്ളത് .. നിങ്ങളോടാരാ പറഞ്ഞെ ഈ അമ്മിക്കുട്ടിയുമെടുത്ത് നന്നാക്കാൻ പോകാൻ. അമ്മിക്കുട്ടി ഈട കാണായിറ്റ് ആകെ ബെശമിച്ചിരിക്ക്യാരുന്നു ഞാൻ"..
അപ്പോളാണ് ഉമ്മറിന്റെ ബൾബ് കത്തിയത്..
"എടാ കള്ളാ.. സുമേശാ .. നിന്നെ ഇന്ന് ഞാൻ " എന്നും പറഞ്ഞു സുമേശന്റെ പീടികയിലേക്ക് തന്റെ വലിയ തലയും നീളമുള്ള ശരീരവുമുള്ള ടോർച്ചുമായി ഒരോട്ടമായിരുന്നു ഉമ്മർ ..
പീടിക പൂട്ടി , തന്റെ സുസുകി സ്‌കൂട്ടറിൽ സുമേശൻ പോകാൻ തുടങ്ങുകയായിരുന്നു അപ്പോൾ ..... വലിയ ടോർച്ചുമായി, ഉമ്മറിന്റെ വരവിന്റെ ഉദ്ദേശം മുൻകൂട്ടി കണ്ട സുമേശൻ സ്‌കൂട്ടർ ഉഷാറായി റേസ് ചെയ്ത് ഒറ്റപ്പോക്ക്..
"നിന്നെ ഞാൻ നാളെ കണ്ടോളാടാ രാഘൻവേട്ടന്റെ മോനേ .. " എന്ന് ഉമ്മർ ഉച്ചത്തിൽ വിളിച്ചു പറയുന്നത്ത് കേട്ട സുമേശൻ..
"ഉമ്മർക്കാ നാളെ ഞായറാഴ്ചയാണ് , ഞാൻ പീടിക തുറക്കൂല, മറ്റന്നാൾ കാണാം" എന്നും പറഞ്ഞു, സ്‌കൂട്ടറിന്റെ വേഗത കൂട്ടി ഓടിച്ചു പോയി.. ..
- മുഹമ്മദ് അലി മാങ്കടവ്
25/10/2019
ഉമ്മറിന്റെ അനുഭവങ്ങൾ - ഭാഗം അഞ്ച്
Copyright Protected

MUhammed Ali CH

ചിത്രവീര്യനും മരമണ്ടൻവ്യാളിയും

Image may contain: 2 people, hat, closeup and outdoor
(കുട്ടികൾക്കുള്ള കഥ)
_______________________________________________________________
ബെന്നി ടി. ജെ.
മേവാഡ്സാമ്രാജ്യത്തിലെ മഹാരാജവായ മഹാറാണ ഇന്ദ്രസിംഗിന്‍റെ ചിത്തൗഡ്ഗഢ്കൊട്ടാരത്തിലെ ഗോശാലയിലെ പശുപാലകനായ മഹേന്ദ്രപാലിന്‍റെ മകനായിരുന്നു അതിബുദ്ധിമാനായ ചിത്രവീര്യൻ. ഗുരുകുലത്തിലെ വിദ്യാഭ്യാസം പൂർത്തികരിച്ചു വർഷങ്ങൾക്കുശേഷം അവൻ സ്വന്തം ഭവനത്തിൽ തിരിച്ചെത്തി. കുറെ നാളുകൾ കഴിഞ്ഞ്, ഒരു ദിവസം മാതാവായ യശോദാദേവിയുടെ നിർബ്ബന്ധപ്രകാരം കൊട്ടാരംജോലികളിൽ പിതാവിനെ സഹായിക്കുവാനായി ചിത്രവീര്യൻ ചിത്തൗഡ്ഗഢ്കൊട്ടാരത്തിലെത്തി. പാരമ്പര്യമായി രാജകൊട്ടാരത്തിലെ പശുപാലകരായിരുന്നു ചിത്രവീര്യന്‍റെ പൂർവ്വികർ. രാജകൊട്ടാരത്തിൽ ജോലിയുള്ളത് ഒരു വലിയ അന്തസ്സായി കണക്കാക്കിയിരുന്നവരായിരുന്നു അവന്‍റെ കുടുംബാംഗങ്ങൾ. ചിത്രവീര്യന്‍റെ അച്ഛൻ മഹേന്ദ്രപാൽ, മകനെയുംകൂട്ടി രാജസഭയുടെ മുന്നിലെത്തി. അവിടെ പ്രവേശനകവാടത്തിനു മുന്നിലെ കാവൽക്കാരനോടു രാജാവിനെ മുഖം കാണിക്കണമെന്നു പറഞ്ഞു. കാവൽക്കാരൻ മഹാരാജാവിന്‍റെ അടുത്തെത്തി അറിയിച്ചു:
"പ്രണാമം മഹാരാജൻ. നമ്മുടെ കൊട്ടാരംഗോശാലയിലെ പശുപാലകൻ മഹേന്ദ്രപാൽ അങ്ങയെ മുഖം കാണിക്കുവാൻ അനുവാദം ചോദിക്കുന്നു."
മഹാരാജൻ പരിചാരകനോട് അവരെ അകത്തേക്കു കടത്തിവിടുവാൻ കല്പിച്ചു.
"മഹാരാജ ബാബൂജിരാജ മഹാറാണ ഇന്ദ്രസിംഹ്ജി... വിജയിക്കട്ടേ.."
പിതാവു വിളിച്ചുപറഞ്ഞതു ചിത്രവീര്യനും ഏറ്റുപറഞ്ഞു. അവരുടെ അഭിവാദ്യത്തിൽ പ്രസന്നനായ മഹാരാജാവ് മഹേന്ദ്രപാലിനോടു ചോദിച്ചു:
"പറയൂ പശുപാലരേ, നിങ്ങൾക്കെന്താണു നാം ചെയ്യേണ്ടത്? കൂടെയുള്ള ഈ യുവാവ് ആരാണ്..?"
മഹാരാജാവിനെ താണുവണങ്ങിക്കൊണ്ടു മഹേന്ദ്രപാൽ പറഞ്ഞു:
"പ്രണാമം മഹാരാജൻ. അടിയന് അവിടുത്തോട് ഒരു ആഗ്രഹം ഉണർത്തിക്കുവാനുണ്ട്. അതു കേൾക്കുവാൻ തിരുവുളളം കനിവുണ്ടാകണം."
"എന്താണു പശുപാലകരേ, താങ്കൾക്കു നമ്മോടു പറയുവാനുള്ളത്? ഭയക്കേണ്ട കാര്യമില്ല. മടിക്കാതെ പറഞ്ഞാലും?"
"പ്രഭോ, ഇത് അടിയന്‍റെ സുപുത്രൻ ചിത്രവീര്യൻ. രാജ്സമന്ദിലെ ഗുരുകുലത്തിൽനിന്നു വിദ്യാഭ്യാസം പൂർത്തിയാക്കി കുറച്ചു നാളുകൾക്കുമുമ്പാണ് ഇവൻ ഭവനത്തിൽ തിരിച്ചെത്തിയത്. ഇവിടെ കൊട്ടാരത്തിലെ നമ്മുടെ ഗോക്കളെ സംരക്ഷിക്കുന്നതിന് അടിയന്‍റെ സഹായിയായി ഇവനെയും കൂടെനിറുത്തുവാൻ തിരുവുള്ളം കനിവുണ്ടാകണം. എനിക്കു പ്രായമാകുമ്പോഴേക്കും പശുപാലനത്തിൽ ഇവനു പരിചയസമ്പത്തു നേടുവാൻ അതുപകരിക്കുമെന്ന് അടിയൻ വിചാരിക്കുന്നു.''
"ശരി.. താങ്കളുടെ അഭീഷ്ടം നാം നിറവേറ്റിയിരിക്കുന്നു പശുപാലകരേ."
"ആരവിടെ? ഈ യുവാവിനെ നമ്മുടെ ചിത്തൗഡ്ഗഢ്കൊട്ടാരത്തിലെ ഗോശാലയിലെ ഉപ പശുപാലകരായി നാം ഇതാ നിയമിച്ചിരിക്കുന്നൂ. എത്രയും വേഗം ഈ യുവാവിനുള്ള കർമ്മവസ്ത്രം തുന്നിനല്കുവാൻ കൊട്ടാരംതുന്നൽക്കാരനോടു നാം കല്പിച്ചതായി നമ്മുടെ മഹാമന്ത്രിയെ അറിയിക്കുക."
മഹാരാജാവു തന്‍റെ സമ്മതം അറിയിച്ചുകൊണ്ട് കല്പിച്ചു.
"മഹാരാജൻ ബാബൂജിരാജാ മഹാറാണ ഇന്ദ്രസിംഹ്ജി നീണാൽ വാഴട്ടേ .."
അവർ മഹാരാജാവിനെ സ്തുതിച്ചുകൊണ്ട് രാജസഭയിൽനിന്നു സന്തോഷത്തോടെ തിരിച്ചുപോയി.
അങ്ങനെ ചിത്രവീര്യൻ കൊട്ടാരത്തിലെ ഉപ പശുപാലകനായി നിയമിതനായി.
ചിത്തൗഡ്ഗഢിനും പരിസരപ്രദേശങ്ങൾക്കും അടുത്തുള്ള ബിറാക്നദിയുടെ തീരത്തിനും ചുറ്റുമായി കിലോമീറ്ററുകൾ ദൂരത്തോളം കെട്ടിയുയർത്തിയിരുന്ന പടുകൂറ്റൻ വൻമതിലിന്‍റെ ഉള്ളിലായിരുന്നു ചിത്തൗഡ്ഗഢ്കൊട്ടാരവും അടുത്തുള്ള ഗ്രാമങ്ങളും സ്ഥിതിചെയ്തിരുന്നത്. ഈ മതിലിന്‍റെ അവസാനത്തെ അതിർത്തിയായ ദേവഗഢ്ഗ്രാമത്തിന്‍റെയും ചിത്തൗഡിന്‍റെയും ഇടയിലുള്ള മൂന്നു ഭാഗവും വനത്താൽ ചുറ്റപ്പെട്ട റാണാപ്പൂർ എന്ന ചെറിയ ഗ്രാമത്തിലായിരുന്നു രാജാവിന്‍റെ ഗോശാല ഉണ്ടായിരുന്നത്. കറവയുള്ള പശുക്കളെമാത്രമായിരുന്നു കൊട്ടാരത്തിലെ ഗോശാലയിൽ പാർപ്പിച്ചിരുന്നത്. അങ്ങനെ ചിത്രവീര്യനെ കാടിനുള്ളിലുള്ള റാണാപ്പൂർഗോശാലയിലേക്കു പശുപാലകനായി മഹേന്ദ്രപാൽ പറഞ്ഞുവിട്ടു.
ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ , ചിത്തൗഡ്ഗഢ് കൊടിയ വരൾച്ചയുടെ പിടിയിലായി. ബിറാക്നദിയിലെ വെള്ളം വറ്റിവരണ്ടു. നാട്ടിൽ പശുക്കൾക്കു നല്കുവാനുള്ള വൈക്കോലിനും പുല്ലിനും ക്ഷാമം നേരിട്ടപ്പോൾ ചിത്രവീര്യൻ , തൊട്ടടുത്തുള്ള റാണാപ്പൂർകൊടുംകാട്ടിൽ പശുക്കളെയും ആടുമാടുകളെയും മേയ്ക്കുവാൻ തുടങ്ങി. രാവിലെ ആടുമാടുകളെയുംകൊണ്ടു വനത്തിൽ കയറിയാൽ സന്ധ്യയാകുമ്പോഴാണ് അവൻ തിരികെ വന്നിരുന്നത്. ഒരു ദിവസം തന്‍റെ പശുക്കളെയും ആടുകളെയും കാട്ടിൽ മേയുവാൻവിട്ട് ബിറാക്നദിയുടെ അടുത്തുള്ള മലഞ്ചെരുവിലെ ജീൽബിറാക്ക് തടാകത്തിനടുത്തുള്ള ഒരു മരച്ചുവട്ടിലിരുന്ന് വിശ്രമിക്കുകയായിരുന്നു ചിത്രവീര്യൻ. ക്ഷീണം കാരണം അവൻ പെട്ടന്ന് ഉറങ്ങിപ്പോയി. ആ സമയത്താണ് കാടിന്‍റെ അങ്ങേയറ്റത്തുള്ള ബന്ദ്യാലഘാട്ടിയിൽ താമസമാക്കിയിരുന്ന ഭീകരനായ ഒരു വ്യാളി വെള്ളം കുടിക്കുവാൻ താടകത്തിനടുത്തേക്കു പറന്നുവന്നത്. ആകാശത്തിൽ വച്ചുതന്നെ തടാകത്തിന്‍റെ കരയിലെ മരച്ചുവട്ടിലിരുന്ന് ഉറങ്ങുന്ന ചിത്രവീര്യനെ കണ്ടപ്പോൾ മനുഷ്യമാംസത്തിന്‍റെ രുചിയോർത്തു വ്യാളിയുടെ വായിൽ വെള്ളം നിറഞ്ഞു. ഉറങ്ങിക്കിടക്കുന്ന അവന്‍റെയടുത്ത് ചിറകടിശബ്ദം കേൾപ്പിക്കാതെ പറന്നിറങ്ങി; അവന്‍റെ മുഖത്തു നോക്കി വ്യാളി മനസ്സിൽപ്പറഞ്ഞു:
"ഹ ഹ ഹ. ഒരുപാടു നാളുകളായി കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും മാംസം തിന്നു വിശപ്പടക്കുന്നു. ഇന്ന് ഇവന്‍റെ രുചിയുള്ള മാംസം എനിക്ക് ഉച്ചഭക്ഷണമാക്കണം . ഇവന്‍റെ ചുടുരക്തം കുടിച്ചു ദാഹം തീർക്കണം. പക്ഷേ, ഉറങ്ങിക്കിടക്കുന്നവരെ വേട്ടയാടുന്നതും കൊല്ലുന്നതും വ്യാളിലോകത്തിലെ നിയമത്തിൽ വലിയ അപരാധമാണല്ലോ? അതുകൊണ്ട് അവൻ ഉണരുന്നതുവരെ കാത്തിരിക്കുകതന്നെ. ഇനിയവന് ഇങ്ങനെ ഉറങ്ങാൻ പറ്റില്ലല്ലോ. ഇതവന്‍റെ അവസാനത്തെ ഉറക്കമല്ലേ? ശരിക്കും ഉറങ്ങട്ടേ.. ഹ ഹ?"
ചിത്രവീര്യൻ ഉറക്കമുണരുന്നതുവരെ വ്യാളി ക്ഷമയോടെ അവിടെ കാത്തുനിന്നു.
പതിവിനു വിപരീതമായി അസഹനീയമായ ദുർഗ്ഗന്ധം ശ്വസിച്ചപ്പോൾ അവന്‍റെ ഉറക്കം പമ്പകടന്നു. അവൻ ഒന്നു തിരിഞ്ഞുകിടന്നു മെല്ലേ കണ്ണു തുറന്നപ്പോൾ തന്‍റെ മുന്നിലെ കാഴ്ച്ചകണ്ടു ഞെട്ടിപ്പോയി! തനിക്കരുകിൽ ഒരു ഭീകര രൂപി തടാകത്തിലേക്കു നോക്കിനില്ക്കുന്നു. അവൻ ഉറക്കമുണരുന്നതും കാത്തിരുന്നു മടുത്ത വ്യാളി തിരിഞ്ഞു തടാകത്തിലേക്കു നോക്കിയ സമയത്തായിരുന്നു അവൻ ഉറക്കമുണർന്നത്. ഒരു അലർച്ച പുറത്തേക്കുവന്നത് അവൻ രണ്ടു കൈകൊണ്ടും വായ പൊത്തിപ്പിടിച്ചടക്കി. പിന്നെ , ശബ്ദമുണ്ടാക്കാതെ അവിടെ കിടന്നുചിന്തിച്ചു.
"താൻ ഉറങ്ങുന്നതുകൊണ്ടായിരിക്കാം ഈ വ്യാളി തന്നെ കൊല്ലാതിരുന്നത്. അതുകൊണ്ട് ഉറക്കം നടിക്കുകതന്നെ. വ്യാളിയുടെ മനസ്സിൽ എന്താണെന്നറിയാമല്ലോ? അതറിഞ്ഞിട്ടു വേണം രക്ഷപെടുവാനുള്ള എന്തെങ്കിലും ഉപായം കണ്ടുപിടിക്കാൻ."
അവൻ അനങ്ങാതെ കിടന്നു. കുറെ നേരം കഴിഞ്ഞപ്പോൾ അസഹനിയമായ വിശപ്പും ദാഹവും ആ വ്യാളിയെ ഭ്രാന്തു പിടിപ്പിച്ചു ദേഷ്യം സഹിക്കാനാവാതെ വ്യാളി ഉച്ചത്തിൽ അലറി. അപ്പോൾ അതിന്‍റെ വായിൽനിന്ന് അഗ്നിനാളങ്ങൾ പുറത്തേക്കുവന്നു. വ്യാളിയുടെ അലർച്ചകേട്ട് തടാകത്തിനടുത്തു മേഞ്ഞിരുന്ന മൃഗങ്ങളെല്ലാം പേടിച്ചു നാലുപാടും ചിതറിയോടി. വ്യാളിയുടെ ശബ്ദത്തിന്‍റെ പ്രകമ്പനത്താൽ തടാകത്തിൽ തിരമാലകളുയർന്നു. മരത്തിന്‍റെ ചില്ലകളെല്ലാം കാറ്റടിച്ചതുപോലേ ഇളകിയാടി. പക്ഷികളെല്ലാം മരക്കൊമ്പിൽനിന്നു ചിറകടിച്ചുയർന്നു. പക്ഷേ, ചിത്രവീര്യൻമാത്രം എഴുന്നേറ്റില്ല. അവൻ കണ്ണുകൾ ഇറുക്കിപ്പിടിച്ച് അതേ കിടപ്പു തുടർന്നു.
"ങ്ങേ... എന്ത്? താൻ ഇത്രയും ഉറക്കെ അലറിയിട്ടും അതു കേട്ടു മൃഗങ്ങളെല്ലാം പേടിച്ചോടിയിട്ടും ഈ പീറ മനുഷ്യൻമാത്രം അനങ്ങുന്നില്ലല്ലോ? ഇവനു തന്നെ പേടിയില്ലേ? തന്‍റെ ഭീകരരൂപം കണ്ടിട്ടു ഭയം തോന്നുന്നില്ലേ? ഇവനെ എങ്ങനെയെങ്കിലും പേടിപ്പിച്ച് എഴുന്നേൽപ്പിക്കണം.. വിശന്നിട്ടു കുടലു കരിയുന്നു."
വ്യാളി ആദ്യത്തേതിലും ശക്തമായി വീണ്ടും അലറി. അപ്പോഴും അവൻ അനങ്ങാതെ കിടന്നു. ഇതു കണ്ടപ്പോൾ വ്യാളിക്കു ഭയമായി. തന്‍റെയടുത്ത് ഇടിമുഴക്കംപോലുള്ള ശബ്ദമുയർന്നിട്ടും അതൊന്നും ഗൗനിക്കാതെ ഗാഢനിദ്രയിൽ തുടരുന്ന ഇവൻ മഹാ ധൈര്യവാനും ശക്തിശാലിയുമായിരിക്കും അല്ലെങ്കിൽതന്നെ തന്‍റെ ഭീകരരൂപം കാണുന്ന മാത്രയിൽ മനുഷ്യന്മാർ പേടിച്ചുകരയാറുണ്ടല്ലോ? അങ്ങനെയുള്ള എത്ര മനുഷ്യന്മാരെ താൻ ഭക്ഷിച്ചിരിക്കുന്നു? ഇവൻ അവരിൽനിന്നു വ്യത്യസ്തനാണ്. ചിലപ്പോൾ ഇവനു തന്നെക്കാൾ ശക്തിയുണ്ടാകും . എങ്ങനെയാണ് ഇവനെ തോല്പിക്കുക? ഈ മനുഷ്യന് എത്രമാത്രം ശക്തിയുണ്ടെന്ന് എങ്ങനെ അറിയാൻ കഴിയും? ഇവനോടു തഞ്ചത്തിൻ നിന്നിട്ടു വേണം തോല്പിച്ച് തനിക്ക് ഇന്നത്തെ ആഹാരമാക്കുവാൻ."
വ്യാളി ചിത്രവീര്യന്‍റെ പാദത്തിൽ തട്ടിവിളിച്ചു:
"ഹേ മനുഷ്യാ, ഉണരൂ. എനിക്കു നിന്നോടു യുദ്ധംചെയ്യണം. നമ്മളിൽ ആർക്കാണു കൂടുതൽ ശക്തിയെന്ന് എനിക്കറിയണം."
കണ്ണുതുറന്ന ചിത്രവീര്യൻ എഴുന്നേറ്റു വ്യാളിയെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു:
"ഹ ഹ ഹ.., ഇത്രയും നേരം ഞാനിവിടെ കാത്തിരുന്നതു വെറുതേയായില്ല."
അതു കേട്ടപ്പോൾ വ്യാളിക്കു വീണ്ടും ഭയമായി. എങ്കിലും ഭയം പുറത്തുകാണിക്കാതെ അവനോടു ചോദിച്ചു:
"കാത്തിരുന്നെന്നോ..? ആരെയാണു നിങ്ങൾ കാത്തിരുന്നത്? എന്നെയാണോ?"
"അതേ. തൊണ്ണൂറ്റിയൊൻപതു വ്യാളികളെ കൊന്നുതിന്ന എനിക്കു മാന്ത്രികസംഖ്യയായ നൂറ് തികയ്ക്കാൻ ഇനി ഒരെണ്ണംമാത്രം മതി. ഓരോ ദിവസവും ഈ തടാകത്തിന്‍റെ കരയിൽ ഞാൻ കാത്തിരിക്കുകയായിരുന്നു. ഇന്നെന്‍റെ കാത്തിരിപ്പു വെറുതേയായില്ല."
അവന്‍റെ വാക്കുകൾ കേട്ടപ്പോൾ മരമണ്ടനായ വ്യാളി ഞെട്ടിപ്പോയി. ഭയത്തോടെ അവനോടു വീണ്ടും ചോദിച്ചു:
"സത്യമായിട്ടും തൊണ്ണൂറ്റിയൊമ്പതു വ്യാളികളെ നീ കൊന്നുതിന്നുവെന്നോ?! എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്രയും ചെറിയവനായ നിനക്കെങ്ങനെ ഭീമാകാരമുള്ള വ്യാളികളെ കൊല്ലുവാൻ കഴിയും?!"
വ്യാളിയുടെ സംശയം കേട്ടപ്പോൾ മണ്ടൻവ്യാളി താൻ പറഞ്ഞതു കേട്ട് ഭയന്നുപോയെന്നു മനസ്സിലായ ചിത്രവീര്യന്‍ ഉള്ളിൽ ചിരി വന്നെങ്കിലും അതു പുറത്തുകാണിക്കാതെ ഉറക്കെ പറഞ്ഞു:
"തിന്നു. എന്താ സംശയം? നിനക്കറിയാമോ, ഇന്നു രാവിലെ ഇവിടെ നടന്നതെന്താണെന്ന്?"
അവൻ വ്യാളിയോടു ചോദിച്ചു.
"ഇല്ല. എന്താണു സംഭവിച്ചത്?"
വ്യാളിക്കു വീണ്ടും സംശയമായി.
"എന്നെ കൊല്ലാതെ വിട്ടാൽ എന്നേക്കാളും വലിയ ഏതെങ്കിലും ഒരു വ്യാളിയെ വെള്ളം കുടിക്കാൻ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരാമെന്നു പറഞ്ഞ് നേരത്തേ ഇവിടുന്നു ഒരു ചെറിയ വ്യാളി ഓടിപ്പോയിരുന്നു. ഇത്രയും നേരം ഞാൻ ആ ചെറിയ വ്യാളി വരുന്നതും കാത്തിരുന്നപ്പോഴാണ് ഞാനുറങ്ങിപ്പോയത്. ഏതായാലും അതു നന്നായി. വലിയവനായ നിന്നെ എന്‍റെ മുന്നിലെത്തിച്ചു ചെറിയ വ്യാളി വാക്കുപാലിച്ചിരിക്കുന്നു. ഹ ഹ ഹ. അവനെ ഞാൻ അടുത്ത പ്രാവശ്യം കൊല്ലും. ഇന്ന് നീ മതി. നിന്‍റെ നാക്ക് എനിക്കു കടിച്ചുപറിക്കണം... ഹി ഹി.. ഹി.."
ചിത്രവീര്യൻ സന്തോഷംകൊണ്ടു തുള്ളിച്ചാടി.
അതുകൂടെ കേട്ടപ്പോൾ വ്യാളി ശരിക്കും ഭയന്നു. കുറച്ചു നേരം ചിന്തിച്ചുനിന്നശേഷം വ്യാളി അവനോടു പറഞ്ഞു:
"ശരിശരി. നമുക്കു തമ്മിൽ ഒരു മത്സരം വയ്ക്കാം. അതിൽ ജയിക്കുന്നവനു തോല്ക്കുന്നവനെ തിന്നാം. സമ്മതമാണോ?"
"സമ്മതം. പക്ഷേ, എനിക്കൊരു കാര്യം പറയാനുണ്ട്. അത് എനിക്കു വേണ്ടിയല്ല, നിനക്കു വേണ്ടിയാണ്."
ചിത്രവീര്യൻ അങ്ങനെ പറഞ്ഞപ്പോൾ വ്യാളിക്കു വീണ്ടും സംശയമായി.
"എനിക്കു വേണ്ടിയോ..? അതെന്താണ് അങ്ങനെ?
"അല്ല.. ആദ്യ മത്സരത്തിൽത്തന്നെ നിന്നെ ഞാൻ തോല്പിച്ചാൽപ്പിന്നെ നിന്നെ ഞാൻ കൊല്ലൂലോ? അതിനാൽ നിന്‍റെ ജീവൻ രക്ഷിക്കാൻവേണ്ടി രണ്ട് അവസരങ്ങൾക്കൂടെ നിനക്കു തരും. അതാണ് നിനക്കുവേണ്ടിയെന്നു ഞാൻ പറഞ്ഞത്. ആദ്യ മത്സരം നിനക്കു തീരുമാനിക്കാം."
വ്യാളി അതിനു സമ്മതിച്ചു. കുറച്ചു നേരം ചിന്തിച്ചശേഷം വ്യാളി പറഞ്ഞു:
"എങ്കിൽ വരൂ. നമുക്കു തടാകത്തിലേക്കു പോകാം. ആരാണ് ഏറ്റവും അധികസമയം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതെന്നു നോക്കാം."
"ശരി പോകാം. പക്ഷേ, ഒരു കാര്യമുണ്ട്. എനിക്ക് ഒരു വടി വേണം. എങ്കിലേ എനിക്കു തടാകത്തിലേക്കു വരാൻ കഴിയൂ." ചിത്രവീര്യൻ പറഞ്ഞു.
അതുകേട്ട വ്യാളി ആശ്ചചര്യത്തോടെ അവനോടു ചോദിച്ചു:
"അതെന്തിനാണ് നിനക്കു വെള്ളത്തിൽ കിടക്കാൻ രണ്ടു വടികൾ.?
"അതോ? ഭാരക്കൂടുതൽ ഉള്ളതുകൊണ്ടു നിനക്കു വെള്ളത്തിന്റെ അടിയിലേക്കു വേഗം താഴ്ന്നുപോകാൻ കഴിയും. എനിക്കു ഭാരം കുറവായതുകൊണ്ട് എന്റെ ശരീരം വെള്ളത്തിനു മുകളിൽ പൊന്തിവരും അങ്ങനെ വരാതിരിക്കാൻ ഒരു വടികൊണ്ട് എനിക്കെന്റെ ദേഹം താഴ്ത്തിപ്പിടിക്കണം. നീ വ്യാളിയായതുകൊണ്ട് വെള്ളത്തിന്റെ അടിയിലും നിനക്കു കാണാൻ കഴിയും. ഞാൻ കണ്ണടച്ചു പിടിക്കുന്നതുകൊണ്ട് എനിക്കു നിന്നെ കാണാനും കഴിയില്ല. അപ്പോൾ ഞാനറിയാതെ നീ വെള്ളത്തിനടിയിൽ നിന്നും പൊന്തിവരാതിരിക്കാൻ ഒരു വടി എനിക്കു നിന്റെ ദേഹത്തു വയ്ക്കണം
ഞാൻ പറഞ്ഞതിൽ നിനക്കെന്തെങ്കിലും സംശയമുണ്ടെങ്കിൽ നമുക്കൊന്നു പരീക്ഷിച്ചുനോക്കാം. അതു മാത്രമല്ല നമുക്കു മുഖത്തോടു മുഖം നോക്കി മുങ്ങിക്കിടക്കാം."
"എനിക്കു സംശയമില്ല. നീ പോയി വടി വെട്ടിക്കൊണ്ടുവരിക. ഞാൻ കാത്തിരിക്കാം."
ഇതു കേട്ടപ്പോൾ ചിത്രവീര്യൻ ഗോശാലയിൽ പശുക്കളെ കെട്ടുന്നിടത്തു ചപ്പുചവറുകൾ വെട്ടിയിടാൻ വേണ്ടി തന്‍റെ തുണിസഞ്ചിയിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തിയുമെടുത്ത് വടി വെട്ടാൻ പോയി. കുറച്ചടുത്തുള്ള ഈറ്റക്കാട്ടിൽപ്പോയി കടിച്ചു പിടിക്കാൻ തക്ക വണ്ണമുള്ള ഒരു ഈറ്റ സാമാന്യം നീളത്തിൽ വെട്ടിയെടുത്തു. പിന്നീട് വേറൊരു വടി വെട്ടിയെടുത്ത് അതിനെ ഈറ്റയുടെ ഉള്ളിലേക്കടിച്ചു കയറ്റി ഈറ്റയുടെ അകത്തുള്ള മുട്ടുകളിൽ തുളയിട്ടു വായുസഞ്ചാരയോഗ്യമാക്കി. തിരിച്ചു വ്യാളിയുടെ അടുത്തെത്തി പറഞ്ഞു:
"ശരി മത്സരം തുടങ്ങാം. വരൂ."
അതുകേട്ടപ്പോൾ വ്യാളിക്ക് ഉള്ളിൽ ചിരിപൊട്ടി. മനസ്സിൽ ഇങ്ങനെ പറഞ്ഞു:
"ഹ ഹ . ഇത്തിരിയില്ലാത്ത ഈ മനുഷ്യന് എത്ര നേരം വെള്ളത്തിനടിയിൽ ശ്വാസം പടിച്ചുനില്ക്കാൻ കഴിയും? ഇതിൽ ഇവൻ തോറ്റതുതന്നെ. മണ്ടൻ, മരമണ്ടൻ. ഹി ഹി."
രണ്ടു പേരും തയ്യാറായി. വ്യാളി ആദ്യം വെള്ളത്തിലിറങ്ങി . ഉടൻതന്നെ ചിത്രവീര്യൻ വടിയുടെ ഒരു തല കടിച്ചുപിടിച്ചുകൊണ്ട് അതിന്‍റെ പുറകേ ചെന്നു. രണ്ടു പേരും വെള്ളത്തിൽ മുങ്ങിക്കിടന്നു. വെള്ളത്തിന്‍റെ അടിയിൽവെച്ച് വ്യാളി കണ്ണു തുറന്നുനോക്കുമ്പോൾ ചിത്രവീര്യൻ വടിയും കടിച്ചു കണ്ണടച്ചുപിടിച്ച് അനങ്ങാതെ നില്ക്കുന്നു. കുറെ നേരമായപ്പോൾ വ്യാളിക്കു ശ്വാസംമുട്ടാൻ തുടങ്ങി. ഗത്യന്തരമില്ലാതെ വ്യാളി വെള്ളത്തിനു മുകളിലേക്കു പൊന്തിവന്നു. പിന്നെയും കുറെക്കഴിഞ്ഞാണു ചിത്രവീര്യൻ പൊന്തിവന്നത്.
"ഹ ഹ. ഞാൻതന്നെ ശക്തിമാൻ. ഞാൻ നേരത്തേ പറഞ്ഞില്ലേ, നിന്നെ തോല്പിക്കുമെന്ന്? ഇപ്പോഴെന്തായി? ഹീയാ.. ഹൂ.."
അവൻ അലറിച്ചിരിച്ചു. ഒരു മനുഷ്യന്‍റെ മുന്നിൽ താൻ തേറ്റുവെന്നതു വ്യാളിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. എങ്കിലും രണ്ടാമത്തെ മത്സരത്തിനു തയ്യാറായി. അപ്പോൾ ചിത്രവീര്യൻ പറഞ്ഞു:
"ഞാനാകെ നനഞ്ഞിരിക്കുന്നു. എന്‍റെ ദേഹം ഉണങ്ങുന്നതുവരെ നമുക്കു വിശ്രമിക്കാം. അവർ രണ്ടു പേരും വെയിൽ കാഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവർ രണ്ടാമത്തെ മത്സരം ആരംഭിച്ചു. ഇത്തവണ അവനായിരുന്നു മത്സരം തീരുമാനിച്ചത്.
"വ്യാളീ, നമ്മൾ തമ്മിലുള്ള ഈ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ഇതിലും നീ തോറ്റാൽ അറിയാമല്ലോ, നിന്നെ ഞാനെന്താണ് ചെയ്യുന്നതെന്ന്? ഇനി മത്സരം തുടങ്ങാം."
"എന്താണ് ഈ മത്സരം? എങ്ങനെയാണു നടത്തുന്നത്?" വ്യാളി അവനോടു ചോദിച്ചു.
"പറയാം. ഏതെങ്കിലും ഒരു പ്രത്യേക ശബ്ദത്തിൽ ഒച്ചയെടുക്കണം. നമ്മളിൽ ആരുടെ ശബ്ദം കേൾക്കുമ്പോഴാണ് മറ്റു മൃഗങ്ങൾ ഈ തടാകത്തിന്‍റെയടുത്തു വരുന്നത് എന്നു നോക്കാം. സമ്മതിച്ചോ?
പേടിച്ച്ചുപോയ വ്യാളി ഒന്നും പറയാതെ അവൻ പറഞ്ഞത് അംഗീകരിച്ചു. ഉടനെതന്നെ അവൻ ഒരു പ്രത്യേകശബ്ദത്തിൽ നീട്ടി വിളിച്ചു. ഏതാനും നിമിഷം കഴിഞ്ഞപ്പോൾ നേരത്തേ പേടിച്ചോടിയ ഗോശാലയിലെ പശുക്കളും ആടുമാടുകളും അവന്‍റെ ശബ്ദം തിരിച്ചറിഞ്ഞ് തടാകത്തിനടുത്തേക്കു വന്നു. അത്ഭുതംതന്നെ. അതുകണ്ട് വ്യാളി ഞെട്ടിപ്പോയി. അപ്പോൾ അവൻ പറഞ്ഞു:
"ഇനി നിന്‍റെ അവസരമാണ്. ഈ വന്നുനില്ക്കുന്ന മൃഗങ്ങളെ ഭയപ്പെടുത്താതെ, ശബ്ദമുണ്ടാക്കി മറ്റു മൃഗങ്ങളെ വിളിക്കൂ."
പാവം വ്യാളി! എത്ര മനോഹരമായി വിളിച്ചിട്ടും ഒരു മൃഗവും വന്നില്ല കുറെ നേരം കഴിഞ്ഞപ്പോൾ അവർ അടുത്ത മത്സരം ആരംഭിച്ചു.
"കഴിഞ്ഞ രണ്ടു തവണ ഞാൻ ജയിച്ചു. ഇനിയും നീ തോറ്റാൽ നിന്‍റെ കഥ കഴിഞ്ഞതുതന്നെ. ഇത്തവണ നിനക്കു നിന്‍റെ ശക്തി പ്രകടിപ്പിക്കാം. ഇത് അവസാനത്തെ അവസരമാണ്."
ഉടനെതന്നെ വ്യാളി അലറിവിളിച്ച് തന്‍റെ വാലുകൊണ്ട് ഒരു മരം പിഴുതെറിഞ്ഞു. എന്നിട്ട് അവനോടു പറഞ്ഞു:
"നീയും അലറിവിളിച്ച് ഒരു മരം പിഴുതെറിയുക?"
"ഹ ഹ. ഇതാണോ? ഇത്ര നിസാരമായ കാര്യമാണോ എന്നോടു ചെയ്യാൻ പറയുന്നത്?"
വ്യാളിയോട് അങ്ങനെ പറഞ്ഞുകൊണ്ടു ചിത്രവീര്യൻ തന്‍റെ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന തലപ്പാവ് പുറത്തെടുത്തു. അതിന്‍റെ ചുറ്റുകൾ നിവർത്തി തലയിൽ കെട്ടാൻതുടങ്ങി. ഇതു കണ്ട വ്യാളി ചോദിച്ചു:
"എന്തിനാണ് നീ തലയിൽക്കൂടെ ഇത്രയും തുണി കെട്ടുന്നത്?"
"എന്തിനെന്നോ? നിനക്കറിയില്ലേ ഇത്രയും ശക്തനായ ഞാൻ അലറിവിളിക്കുമ്പോൾ മരങ്ങളെല്ലാം ഒടിഞ്ഞുവീഴില്ലേ? കല്ലുകൾ ചിതറിത്തെറിക്കില്ലേ..? അപ്പോൾ അതെങ്ങാനും എന്‍റെ തലയിൽ വീണാൽ വേദനയെടുക്കില്ലേ? അപ്പോൾ വേദനയെടുക്കാതിരിക്കാനാണ് ഇങ്ങനെ കെട്ടുന്നത്."
മരമണ്ടൻവ്യാളി അതു കേട്ടു പേടിച്ചുപോയി.
"അപ്പോൾ എന്‍റെ തലയും ദേഹവും ഞാൻ എങ്ങനെ സംരക്ഷിക്കും? ഒരു കാര്യം ചെയ്യൂ. നീ വലിയ ശക്തിമാനല്ലേ? അപ്പോൾ നിനക്കു കുഴപ്പമൊന്നും വരില്ല. അതുകൊണ്ട് ഈ തുണികൊണ്ട് എന്‍റെ തല മൂടിക്കെട്ടിത്തരൂ."
വ്യാളി പറഞ്ഞത് അവൻ അംഗീകരിച്ചു. ഉടനെതന്നെ ചിത്രവീര്യൻ തലപ്പാവുകൊണ്ട് അഴിഞ്ഞുപോകാത്ത വിധത്തിൽ വ്യാളിയുടെ തലയും കണ്ണുകളും വരിഞ്ഞുമുറുക്കി മൂടിക്കെട്ടി. വ്യാളി പിഴുതെടുത്ത മരത്തിൽനിന്നു നല്ല ബലമുള്ള ഒരു തടിക്കഷണമെടുത്ത് വ്യാളിയെ പ്രഹരിക്കാൻ തുടങ്ങി. വേദന സഹിക്കാൻ കഴിയാതെ വ്യാളി വാലിട്ടടിക്കാൻ തുടങ്ങിയപ്പോൾ ചുറ്റുമുള്ള മരങ്ങൾ ഒടിഞ്ഞുവീണു. ചിലത് ചുവടോടെ മറിഞ്ഞുവീണു. ഇതൊന്നും കാര്യമാക്കാതെ ചിത്രവീര്യൻ വ്യാളിയുടെ തലയ്ക്കിട്ടുതന്നെ പ്രഹരിച്ചുകൊണ്ടിരുന്നു. ഒടുവിൽ വ്യാളി രക്തം വാർന്ന് തളർന്നുവീണപ്പോൾ അവൻ പ്രഹരിക്കുന്നത് നിറുത്തി. വ്യാളിയുടെ കെട്ടഴിച്ചു മാറ്റി. കണ്ണുതുറന്നു ചുറ്റും നോക്കിയ വ്യാളി ഞെട്ടിത്തരിച്ചുപോയി.
"തനിക്കു ചുറ്റും വൃക്ഷങ്ങൾ ഒടിഞ്ഞുവീണും ഉരുളൻകല്ലുകൾ ചിതറിത്തെറിച്ചും കിടപ്പുണ്ട്. തന്‍റെ ദേഹം രക്തത്തിൽ കുളിച്ചിരിക്കുന്നു. പക്ഷേ, ചിത്രവീര്യനുമാത്രം ഒന്നും സംഭവിച്ചിട്ടില്ല. അതെങ്ങനെ സംഭവിച്ചു?! ഇവൻ തന്നെക്കാൾ മഹാശക്തിശാലിതന്നെ. സൂക്ഷിച്ചില്ലെങ്കിൽ തന്‍റെ ജീവൻ അപകടത്തിലാകും. ഇവനോടു രമ്യതപ്പെട്ടാൽ ഒരുപക്ഷേ, തന്‍റെ ജീവൻ രക്ഷിക്കാൻ കഴിയും."
വ്യാളി അവനോടു ചോദിച്ചു:
"ഹേ.. മനുഷ്യാ, എങ്ങനെയാണ് ഈ വൃക്ഷങ്ങളും കല്ലുകളും ഇവിടെ ഇങ്ങനെ ചിതറിക്കിടക്കുന്നത്? എന്‍റെ ദേഹം മുഴുവൻ മുറിഞ്ഞിട്ടുണ്ടല്ലോ? നിനക്കുമാത്രം ഒന്നും സംഭവിച്ചില്ല. അതെന്താണ്?"
"ഹ ഹ ഹ. ഞാൻ നേരത്തേ പറഞ്ഞിരുന്നില്ലേ എന്‍റെ അലർച്ചയിൽ വമ്പൻ മരങ്ങളും കല്ലുകളുമെല്ലാം ചിതറിത്തെറിക്കുമെന്ന്? നീ എന്‍റെ തലപ്പാവുകൊണ്ട് നിന്‍റെ കണ്ണും ശിരസ്സും മറച്ചതു നന്നായി. അല്ലെങ്കിൽ കല്ലും മരങ്ങളും വീണ് നിന്‍റെ തല തകർന്ന് നീ മരണപ്പെട്ടേനെ. എന്‍റെ ദേഹത്തു വീണ മരങ്ങളും കല്ലുകളുമാണ് ഇവിടെ ചിതറിക്കിടക്കുന്നത്. നിന്‍റെ ദേഹം മറയ്ക്കാത്തതുകൊണ്ടാണ് നിനക്കു മുറിവുകൾ പറ്റിയത്. നിനക്കു സംശയമുണ്ടെങ്കിൽ ഞാൻ ഒരു തവണകൂടെ അലർച്ചയുണ്ടാക്കാം. പക്ഷേ, എന്‍റെ തലപ്പാവുകൊണ്ട് നീ തലയും മുഖവും മറച്ചാൽ ഇതെല്ലാം എങ്ങനെ സംഭവിക്കുന്നതെന്നു നിനക്കറിയാൻ കഴിയില്ല. അതുകൊണ്ട് എന്‍റെ തലപ്പാവ് എനിക്കു തരിക. ഇപ്രാവശ്യം ഞാൻ എന്‍റെ ദേഹം സംരക്ഷിക്കട്ടേ."
വ്യാളി ഞെട്ടിപ്പോയി. ഇനിയും മരങ്ങളും കല്ലുകളും തന്‍റെ ദേഹത്തു വീണാൽ കഥ കഴിഞ്ഞതുതന്നെ. ഇവന്‍റെ കാലുപിടിച്ചപേക്ഷിച്ചാൽ താൻ രക്ഷപ്പെടും. പെട്ടെന്നു വ്യാളി ചിത്രവീര്യന്‍റെ പാദങ്ങളിൽ വീണു കേണപേക്ഷിച്ചു:
"മഹാശക്തിശാലിയായ മനുഷ്യാ, നമ്മൾ തമ്മിലുള്ള മത്സരത്തിൽ നീ ജയിച്ചിരിക്കുന്നു. തോല്ക്കുന്നവനെ ജയിക്കുന്നവൻ കൊല്ലുമെന്നല്ലേ പറഞ്ഞിരുന്നത്.? അപ്പോൾ നീയെന്നെ കൊല്ലുമല്ലോ? എന്നെ കൊല്ലാതെ വിട്ടാൽ ഞാൻ പോയി എന്‍റെ ഗുഹയിലുള്ള വലിയൊരു നിധിശേഖരം സമ്മാനമായി കൊണ്ടുവന്നുതരും. സമ്മതമാണോ?"
ചിത്രവീര്യൻ വ്യാളിയോടു പറഞ്ഞു:
"ഞാനൊനാലോചിക്കട്ടേ. പക്ഷേ, നിന്നെ കൊല്ലാതെ വിട്ടാൽ ഞാനെങ്ങനെ എന്‍റെ മാന്ത്രികസംഖ്യ പൂർത്തീകരിക്കും ഇനി ചെറിയ വ്യാളി ഇതുവഴി വന്നില്ലെങ്കിലോ? ഏതായാലും നീ എന്നോട് ആദ്യമായി യാചിച്ചതല്ലേ? നിനക്ക് ഒരു അവസരം തരാം. പക്ഷേ, നീ പോയാൽ തിരിച്ചുവരുമെന്ന് എന്താണ് ഉറപ്പ്?"
"ഞങ്ങൾ വ്യാളികൾ മറ്റുള്ളവരേപ്പോലേ വാക്കു മാറില്ല. നിനക്കെന്നെ വിശ്വസിക്കാം."
അതു കേട്ടപ്പോൾ ചിത്രവീര്യൻ വ്യാളിയെ പോകാൻ അനുവദിച്ചു. ഉടൻതന്നെ വ്യാളി പറന്നുയർന്ന് വാസസ്ഥലമായ ബന്ദ്യാലഘാട്ടിയിലേക്കുപോയി. കുറെയേറെ സമയം കഴിഞ്ഞപ്പോൾ വ്യാളി വലിയൊരു ചാക്കിൽ നിറയെ നിധിയുമായി തിരിച്ചുവന്ന് അവനു കൊടുത്തുകൊണ്ടു പറഞ്ഞു:
"ഇതാ നിനക്കുള്ള എന്‍റെ സമ്മാനമായ നിധിശേഖരം. ഇതു സ്വീകരിച്ച് എന്നെ പോകാൻ അനുവദിച്ചാലും."
"ശരി. ഞാൻ അനുവദിച്ചിരിക്കുന്നു. പക്ഷേ, ഒരു കാര്യം. മേലിൽ നീ ഞങ്ങളുടെ മേവാഡ്സാമ്രാജ്യത്തിൽ വന്നുപോകരുത്. വന്നാൽ ഞാൻ നിന്നെ കൊന്നുതിന്ന് എന്‍റെ മാന്ത്രികസംഖ്യ പൂർത്തീകരിക്കും. ഞാൻ പറഞ്ഞതു മനസ്സിലായെങ്കിൽ ഇവിടുന്ന് രക്ഷപെട്ടുപൊയ്ക്കൊള്ളൂ."
വ്യാളി ജീവൻ കിട്ടിയ സന്തോഷത്തോടെ ആകാശത്തിലേക്കു പറന്നകന്ന് അവന്‍റെ കണ്ണിൽനിന്നു മറഞ്ഞു. ചിത്രവീര്യൻ തനിക്കു കിട്ടിയ നിധിയുമായി വൈകുന്നേരമായപ്പോൾ ഗോശാലയിലേക്കു തിരിച്ചുപോയി. വളരെക്കാലം സുഖമായി ജീവിച്ചു.(ശുഭം)
_______________________
വിഡ്ഢിയായ ഒരുവൻ എത്ര ശക്തനായാലും വിജയം എന്നും അവന് അന്യമായിരിക്കും

BY Benny TJ

***** മാനിഷാദ *****

Image may contain: Giri B Warrier, beard and outdoor
ഗിരി ബി. വാരിയര്
===================
മനുഷ്യനായ്‌ ജനിക്കുന്നു
മനുഷ്യനായ്‌ മരിക്കുന്നു, പക്ഷേ,
മനുഷ്യനായ്‌ ജീവിക്കുവാൻ
മറക്കുന്നു മനുഷ്യർ ഈ ഭൂവിൽ.
മണ്ണിൽ ജനിച്ച്‌ മണ്ണിൽ ജീവിച്ച്‌
മണ്ണിൽ മരിച്ച പാരമ്പര്യമില്ലാതായി,
മാളികമുകളേറിയ മന്നനിന്ന്
മണ്ണിലിറങ്ങാൻ പാദരക്ഷ വേണം.
മരിച്ചാലവസാനമായുറങ്ങാനും
മനുഷ്യന് വേണ്ടതൊരാറടി മണ്ണുമാത്രം
മണ്ണുമത് സ്വന്തമല്ലാതാവുമൊരുദിനം
മറക്കുന്നു പലരുമാ സത്യം അറിഞ്ഞിട്ടും
മണ്ണ് വെട്ടിപ്പിടിക്കാനുള്ളയോട്ടത്തിൽ
മനുഷ്യത്വം ഇല്ലാതാവുന്നു മർത്ത്യനിൽ
മുതലെടുക്കുന്നു അവരെ ചിലർ
മതത്തിനും മങ്കക്കും വേണ്ടി കൊല്ലാൻ
മരിക്കുന്നു രക്തബന്ധങ്ങൾ
മുറിക്കുന്നു സൗഹ്യദങ്ങൾ
മറക്കുന്നു സ്വന്തബന്ധങ്ങൾ
മാറുന്നു വേലികൾ മതിലുകളായി.
മനുഷ്യത്വം ഇല്ലാതാകിലും
മ്യഗമെന്നു വിളിക്കവയ്യ മനുഷ്യനെ
മ്യഗങ്ങളും കാട്ടുന്നു ദാക്ഷിണ്യം
മക്കളോടും മറ്റു മ്യഗങ്ങളൊടും
“മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം”
മറക്കരുതാ സത്യമാം വരികൾ 
മനുഷ്യാ നീ മരണം വരെ..
=======
ഗിരി ബി. വാരിയർ
19 ഒക്ടോബർ 2019
©copyrights protected

ഒറ്റക്കായവർ (കഥ)

Image may contain: 1 person, smiling, beard
. -------------******-----------
'' വയ്യെങ്കിൽ വല്ല ഹോസ്പിറ്റലിലും പോണം... അല്ലാതിങ്ങിനെ വേഷം കെട്ടു കാണിക്കുകയല്ല വേണ്ടത് !''
ദേഷ്യം ഇരച്ചു കയറി വന്നുവെങ്കിലും ഞാൻ നിയന്ത്രിക്കാൻ ശ്രമിച്ചു. പക്ഷേ പറയാതിരിക്കാനായില്ലാ...
''രേഷ്മാ.. മൈൻഡ് യുവർ വേഡ്സ്.. അമ്മ മന:പൂർവ്വം ചെയ്തതല്ലല്ലോ ''
ഇരുന്നു കൊണ്ടു തന്നെ ഡൈനിങ്ങ് ചെയറവൾ പുറകിലേക്ക് തള്ളി.. പിന്നീടെന്നെ തറപ്പിച്ചു നോക്കി ഉച്ചത്തിൽ അലറി.
"ഗോ റ്റു ഹെൽ.. ഞാനിങ്ങനെയൊക്കെത്തന്നെ പറയും.. മൂന്നു ദിവസം മുമ്പേ നല്ലൊരു പ്ളേറ്റും എടുത്തു പൊട്ടിച്ചു..!"
എന്താണിനി ചെയ്യേണ്ടതെന്നറിയാതെ അമ്മ ഇപ്പോഴും നിന്നു വിറക്കുകയാണ്. ദോശക്കൊപ്പം ഞങ്ങൾക്കു കഴിക്കാനുള്ള ചട്നി വിളമ്പുമ്പോൾ ആ കൈയൊന്നു വിറച്ച് ഒരല്പം രേഷ്മയുടെ പുതിയ സാരിയിലേക്ക് വീണതാണ് പ്രശ്നം. എന്റെ കഷ്ടകാലമെന്നു പറഞ്ഞാൽ മതിയല്ലോ. കാരണം..ഒരു കല്യാണത്തിന് പോകാൻ നന്നായൊരുങ്ങി കാറിൽ കയറാൻ തുടങ്ങിയവളെ ഞാനാണ് കഴിച്ചിട്ടു പോയാൽ മതിയെന്നു പറഞ്ഞ് നിർബന്ധിച്ചത്. അമ്മ പുലർച്ചേ എഴുന്നേറ്റ് ഉണ്ടാക്കുന്നതാണ് ഇതൊക്കെ.. കല്യാണ വീട്ടിലേക്കാണെങ്കിൽ നല്ല ദൂരവുമുണ്ട്. അവിടെത്തുമ്പോഴേക്കും പന്ത്രണ്ട് മണി ആവുകയും ചെയ്യും.
അമ്മ ഒരു ടവൽ എടുത്തു കൊണ്ടു വന്നു. വിറക്കുന്ന ആ വലതു കൈ കൊണ്ടു തന്നെ സാരിയിൽ പറ്റിയ ചട്നി തുടച്ചു കളയാൻ നോക്കി.
അതവളുടെ ദേഷ്യം കൂട്ടിയേ ഉള്ളൂ..
"ഒന്നു പോണുണ്ടോ.. ഇനീം വെച്ചു തേക്കാതെ... "
രേഷ്മ മുറിയിൽ കയറി വാതിലടച്ചു. ഒരു കാരണം കിട്ടാൻ കാത്തു നിന്നതു പോലെയായിരുന്നു അവൾ. എന്റെ വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും എന്തെങ്കിലും ആവശ്യങ്ങൾക്കു പോകാൻ അവൾക്ക് എപ്പോഴും താത്പര്യമുണ്ടാവാറില്ല. ഇനിയിപ്പോ എങ്ങിനെയാണ് അവളെയൊന്ന് അനുനയിപ്പിക്കുന്നത് ? മനസ്സില്ലാ മനസ്സോടെ ഞാൻ ദോശ കഴിക്കൽ തുടർന്നു. അതിനിടക്ക് അമ്മയെ കടക്കണ്ണാൽ ഒന്നു പാളി നോക്കി. ആ കണ്ണുകൾ ചെറുതായി നിറഞ്ഞിരിക്കുന്നു. എനിക്കെന്തോ പോലെ തോന്നി. അമ്മക്കെന്താ ശരിക്കും വയ്യേ ? നാലഞ്ചു ദിവസമായി പാത്രങ്ങൾ വീഴുന്നതിന്റേയും കറികൾ തെറിപ്പിക്കുന്നതിന്റേയുമൊക്കെ പരാതികൾ കേൾക്കുന്നു.
"അമ്മേ... ഒന്നു റെഡി ആയേ... അവൾ പറഞ്ഞതു ശരിയാ..നമുക്കേതായാലും ഇന്നൊന്നു ഹോസ്പിറ്റലിൽ പോവാം"
"അയ്യോ... എന്തിന്..? വേണ്ട..വേണ്ടാ..ഇതിപ്പോ എന്തോ ചെറിയ ക്ഷീണമാണ്. രണ്ടൂസം കഴിഞ്ഞ് മാറിക്കൊളും."
" അതു പറ്റില്ലമ്മാ.. ഇപ്പോത്തന്നെ പോകണം.. കുറേ നാളായില്ലേ ഒരു ചെക്കപ്പ് ഒക്കെ നടത്തീട്ട്..!"
ഒരു കുറ്റബോധം എന്റെ മനസ്സിലുമുണ്ട്. അഞ്ചാറു മാസം മുമ്പ് ഡോക്ടറെഴുതിയ മരുന്നുകൾ ഒരു വഴിപാട് പോലെ വാങ്ങിക്കൊണ്ടുവരുമെന്നല്ലാതെ മറ്റൊന്നും ഞാനീയിടെ ശ്രദ്ധിക്കാറേയില്ലാ. മാസത്തിലൊരിക്കലെങ്കിലും കൊണ്ടു പോയി കാണിക്കണമെന്ന് അന്ന് ഡോക്ടർ പറഞ്ഞിരുന്നതുമാണ്.
"അമ്മാ... ഇന്ന് പോയ പറ്റൂ.. ഞാനേതായാലും ലീവ് എടുത്തിട്ടുമുണ്ട്."
"അതൊന്നുമില്ലാ... നിങ്ങളു രണ്ടാളും കൂടിയാ കല്യാണത്തിനു തന്നെ പോ.. അവളല്‌പം കഴിഞ്ഞു വരും"
പിന്നേയും കുറേ നിർബന്ധിക്കേണ്ടി വന്നു അമ്മയെ ഒന്നു സമ്മതിപ്പിക്കാൻ. വീട്ടിൽ നിന്നിറങ്ങാൻ നേരത്ത് രേഷ്മയുടെ മുറിയിൽ മുട്ടി വിളിച്ചു. അമ്മയേയും കൊണ്ടു ഹോസ്പിറ്റലിൽ പോകുന്നുവെന്ന് പറഞ്ഞു. അവളുടെ മറുപടികൾ രണ്ടു മൂളലിലൊതുങ്ങി. ഞാൻ കാറെടുത്തു. ഒരു പാട് നാളുകൾക്ക് ശേഷം അമ്മ എനിക്കൊപ്പം മുൻ സീറ്റിലിരുന്നു.
അമ്മയെ മുമ്പു കാണിച്ചിരുന്ന ഹോസ്പിറ്റലിലേക്കു തന്നെയാണ് ഞാൻ ഡ്രൈവ് ചെയ്തത്. ബുക്ക് ചെയ്തിട്ടൊന്നുമില്ല. ഒന്നു വിളിച്ചാലോ ? കൈവിറയലൊക്കെ വന്നതല്ലേ.. ന്യൂറോളജി ഡോക്ടറെക്കൂടി ഒന്നു കണ്ടേക്കാം. ഡ്രൈവിങ്ങിനിടക്കു തന്നെ ബ്ളൂടൂത്ത് ഹെഡ് ഫോൺ കണക്ട് ചെയ്ത് ഹോസ്പിറ്റലിലേക്ക് വിളിച്ചു. ആ ഡോക്ടർ എത്തുമ്പോൾ മൂന്നു മണിയാവുമത്രെ. ഇപ്പോൾ സമയം പത്തു മണി ആയേ ഉള്ളൂ.. വീട്ടിൽ നിന്നിറങ്ങി പത്തു കിലോമീറ്ററുകളോളം ആവുകയും ചെയ്തു. ഇനിയിപ്പോ എന്തു ചെയ്യും ? കാറിന്റെ വേഗം കുറച്ചു ഞാനമ്മയെ നോക്കി. ഒരു കുഞ്ഞിന്റെ കൗതുകത്തോടെ അമ്മ ചുറ്റുമുള്ള കാഴ്ചകളിലേക്ക് കണ്ണയക്കുകയാണ്. അറിയാതെ എന്നിലൊരു സന്തോഷം നിറഞ്ഞു. പെട്ടെന്നാണ് അമ്മ ചോദിച്ചത്..
" നിനക്കോർമ്മയുണ്ടോ ഈ വഴിയൊക്കെ ?"
ഈ വഴികളിൽ എന്തോർക്കാനാണ് ? ആ ഹോസ്പിറ്റലിലേക്കു പോകാൻ വേണ്ടി മാത്രം വല്ലപ്പോഴും യാത്ര ചെയ്യുന്ന റോഡ്. ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി.
''ചെറുപ്പത്തിലു കെ. കെ മേനോൻ ബസ്സിലു ഏറ്റവും മുമ്പിലു പോയി നിക്കാൻ വാശി പിടിച്ചതൊക്കെ മറന്നാ നീയ്...?''
ഞാനറിയാതെ ചിരിച്ചു പോയി.. ശരിയാണ്.. പണ്ട് രണ്ടാഴ്ചയിലൊരിക്കലെങ്കിലും അമ്മവീട്ടിലേക്കു പോയിരുന്ന വഴിയാണിത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നാളുകളിലെ വഴികൾ. കുറച്ചു കൂടി ചെന്നു വലത്തോട്ട് തിരിഞ്ഞ് നാലഞ്ചു കിലോമീറ്ററുകൾ പോയാൽ അമ്മയുടെ നാടായി. ഞാനെട്ടിലോ ഒമ്പതിലോ പഠിക്കുമ്പോഴാവണം അമ്മാവൻ ബാംഗ്ളൂർ തന്നെ സ്ഥിരതാമസമായത്. അതിനു ശേഷം ആരും പോകാറില്ല അങ്ങോട്ട്. ഞാനൊരു നെടുവീർപ്പിട്ടു. നമുക്ക് പ്രിയപ്പെട്ടതായിരുന്ന എത്രയെത്ര ഇടങ്ങളും ആളുകളുമാണ് വർഷങ്ങൾ കഴിയുമ്പോൾ നമുക്ക് അപരിചിതമാകുന്നത്.
"അമ്മ രാവിലെ എന്തെങ്കിലും കഴിച്ചിരുന്നോ ? ''
''ഇനിയിപ്പോ ഉച്ചക്ക് കഴിക്കാം.. സാരമില്ലാ..''
ആഹാ.. രാവിലത്തെ ബഹളത്തിനിടയിൽ അമ്മ ദോശ കഴിക്കാൻ മറന്നിരിക്കുന്നു. ഏതെങ്കിലും നല്ലൊരു ഹോട്ടലിനായ് എന്റെ കണ്ണുകൾ പരതി. ഒരു ഗ്രാമപ്രദേശമാണെങ്കിലും അടുത്ത ജംഗ്ഷൻ അടുക്കാറായപ്പോൾ കുറച്ചു കടകൾ കണ്ടു. അതിനിടയിൽ ഒരു നാടൻ ഹോട്ടലും. ഞാൻ വണ്ടി പാർക്ക് ചെയ്തു.
ഹോട്ടൽ മുതലാളിയും സപ്ളയറുമൊക്കെ ഒരാൾ തന്നെയാണെന്നു തോന്നുന്നു. അയാൾ വന്നപ്പോൾ റോഡിനപ്പുറത്തെ ഒരു പഴയ വീട് ചൂണ്ടിക്കാണിച്ച് അമ്മ ആദ്യം ചോദിച്ചത് അത് ജോർജ് ഡോക്ടറുടെ വീടല്ലായിരുന്നോ എന്നാണ്.
''അതെ..''
അയാൾ ഒന്നു നിറുത്തി പിന്നെയും പറഞ്ഞു..
" അതു കുറേ വർഷങ്ങളു മുമ്പാ.. ഇപ്പോ അവടെ ആരുല്ലാ..''
അമ്മ ഒന്നു മൂളി.. നെടുവീർപ്പിട്ടു.. പിന്നെ പെട്ടെന്ന് ചോദിച്ചു..
''വെള്ളേപ്പം ഉണ്ടോ ഇവടെ ?"
അയാൾ തലയാട്ടി അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഒരാൾക്ക് മതിയെന്നു പറഞ്ഞു.
'കറിയൊന്നും വേണ്ടാട്ടോ.. കൊറച്ച് പഞ്ചസാര ഇട്ടാ മതിയാവും" അമ്മ കൂട്ടിച്ചേർത്തു. അതു കേട്ട് ഞാനമ്മയെ ഒരു കൗതുകത്തോടെ നോക്കി. അമ്മ ഒരു കുസൃതിച്ചിരിയാണ് മറുപടിയായി നല്കിയത്.
"നെനക്കറിയോ.. ന്റെ ചെറുപ്പത്തിലേയ്.. വല്ല പനിയൊക്കെ വന്നാൽ അച്ഛനീ ജോർജ് ഡോക്ടറുടെ അടുത്തേക്കാ കൊണ്ടുവരാറ്.. എന്നിട്ട് ഇവിടെയുണ്ടായിരുന്ന പഴയ കടേന്ന് വെള്ളോപ്പോം പഞ്ചസാരേം വാങ്ങിത്തരും... പിന്നെ പാലുംവെള്ളോം..!"
അതും പറഞ്ഞു പാലിനേക്കാൾ വെൺമയിൽ അമ്മ ചിരിച്ചു. അയാൾ അപ്പവുമായി വരുമ്പോൾ ഞാൻ പാലു മാത്രമായിട്ട് കിട്ടുമോന്ന് ചോദിച്ചു. അമ്മ പെട്ടെന്ന് തിരുത്തി..
" പാലല്ല മോനേ.. പാലുംവെള്ളം..''
'' ഉം.. ഉണ്ടമ്മേ... എടുക്കാം..'' ഒരു ചിരിയപ്പോൾ അയാളുടെയും മുഖത്തുണ്ടായിരുന്നു.
നല്ല സന്തോഷത്തോടെ അമ്മ അതു കഴിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ പറഞ്ഞു..
'' പണ്ട് അച്ഛച്ചനായിട്ട് തുടങ്ങീതാ ഈ കട.. പത്തു പതിനഞ്ചു കൊല്ലം മുമ്പ് ഞാനൊന്നു പുതുക്കി പണിതു.''
''ഏതായാലും അപ്പത്തിനിപ്പഴും പഴേ രുചി ഇണ്ട് ട്ടോ..''
അയാൾക്കു നല്ല സന്തോഷമായി എന്നു തോന്നുന്നു. അമ്മയോടൊപ്പം സംസാരിച്ച് പിന്നെ പോരുമ്പോൾ അയാൾ കാറു വരെ വന്ന് യാത്രയാക്കുകയും ചെയ്തു.
പിന്നെയും കാറെടുത്തപ്പോൾ ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിക്കാതെ അമ്മ വീട്ടിലേക്കുള്ള വഴിയിലേക്കാണ് ഞാൻ ഡ്രൈവ് ചെയ്തത്.
''ഇതെന്താടാ..?''
അമ്മ ചോദിക്കാതിരുന്നില്ല..
" ചുമ്മാ... കുറേ വർഷങ്ങളായില്ലേ നമ്മളീ വഴിയൊക്കെ വന്നിട്ട്.. ഒന്നു പോയിക്കറങ്ങി വരാന്നേ..."
അമ്മയുടെ മനസ്സിന്റെ സന്തോഷം ആ കണ്ണുകളിലെ തിളക്കത്തിൽ എനിക്ക് വായിച്ചെടുക്കാമായിരുന്നു. മുഖത്ത് അടക്കിപ്പിടിച്ചിരിക്കുന്നയാ പുഞ്ചിരിയിൽ ഒരു കൊച്ചു കുട്ടിയുടെ കാതുകവും. കാറങ്ങിനെ അമ്മയുടെ നാട്ടിലേക്കും കൂടെയാ പഴയ ഓർമ്മകളിലേക്കും അടുത്തു കൊണ്ടിരുന്നു.
ആദ്യം പോയത് പൂട്ടിക്കിടന്നിരുന്ന ആ പഴയ വീട്ടിലേക്കു തന്നെയാണ്. പണ്ടുണ്ടായിരുന്ന ഒരു ബോഗൺവില്ല ഇപ്പോൾ വീടിനു മേലേക്ക് ആകെ പടർന്നിരിക്കുന്നു. ഒരു വലിയ പൂക്കൂട പോലെ.. ഒരു നെടുവീർപ്പുമായി അമ്മ ആ വീടിനു ചുറ്റും നടന്നു. പിന്നെയാ പഴയ കിണറിനടുത്ത് പോയി നിന്ന് ഉള്ളിലേക്ക് നോക്കി. കൈതട്ടി അപ്പോഴെന്തോ അടർന്നു വീണ് കിണറിലേക്ക് പതിച്ചു. നിശ്ചലമായി കിടന്നിരുന്ന വെള്ളത്തിനു മുകളിലപ്പോൾ ഏതോ ഓർമ്മകളുടെ കുഞ്ഞലകളുയർന്നു. നിറഞ്ഞ കണ്ണുകളോടെ ചുറ്റും നോക്കുന്നതിനിടെ എന്നെ നോക്കി അമ്മ ചിരിച്ചു.
''നമുക്കൊന്നു വിശാലൂന്റെ വീട്ടീ പോയാലോ ?"
''അതാരാ...?"
"നീ വാ... കാണിച്ചു തരാം..''
അമ്മയിലാകെ ഒരു ഉത്സാഹം നിറയുന്നത് ആ വാക്കുകളിലറിഞ്ഞു.
"ഇവടന്ന് കുറച്ചങ്ങട് മുന്നോട്ട് പോയാ മതി"
കാറിൽ ഇരുന്നതും അമ്മ വഴി കാണിക്കാൻ തുടങ്ങി. അധികം പോവേണ്ടി വന്നില്ലാ. ഒരു ചെറിയ ഓടിട്ട വീട് അമ്മ ചൂണ്ടിക്കാട്ടി.
കാർ നിറുത്തുമ്പോഴേക്കും ഉത്സാഹത്തോടെ അമ്മ ചാടിയിറങ്ങി. ആവേശത്തിലായതുകൊണ്ടാവാം വീഴാൻ പോകുന്നതു പോലെ തോന്നി.
കാറിന്റെ ശബ്ദം കേട്ട് പുറത്തേക്കെത്തിയ വൃദ്ധൻ സൂക്ഷിച്ചു നോക്കുകയായിരുന്നെങ്കിലും അമ്മ " ഡി വിശാലൂ...'' എന്നു വിളിച്ച് ചിരപരിചിതയെപ്പോലെ അകത്തേക്ക് പോയി. പുറത്തേക്ക് വന്ന ആൾക്ക് ഞങ്ങളെ പരിചയപ്പെടുത്തി അകത്തേക്ക് ചെല്ലുമ്പോഴേക്കും പഴയ കൂട്ടുകാരികൾ കെട്ടിപിടിത്തവും കരച്ചിലും കഴിഞ്ഞിരുന്നു.
അമ്മയുടെ കൂട്ടുകാരി വർഷങ്ങളായി കിടപ്പിലാണത്രെ ! യൗവനത്തിന്റെ ചൂടിൽ കള്ളുചെത്താൻ വന്ന ഒരാൾക്കൊപ്പം ഇറങ്ങി പോയതിനു ദൈവം കൊടുത്ത ശിക്ഷയാവാമെന്നു പറഞ്ഞ് വിശാലുവമ്മ കരഞ്ഞു കൊണ്ടേയിരുന്നു. അതു കേട്ട് ഈവർഷങ്ങളത്രയും ഒരു മോളേപ്പോലെ അവരെ നോക്കുന്ന ആ ചെത്തുകാരൻ വൃദ്ധന് സങ്കടം തോന്നില്ലേ എന്നു ഞാനോർത്തു. പുറത്തേക്കിറങ്ങുമ്പോൾ എന്തെങ്കിലും ചോദിക്കണ്ടേയെന്നു കരുതി "മക്കളൊക്കെ എവിടേയാ" എന്നയാളോട് ചോദിച്ചു പോവുകയും ചെയ്തു.
'' ഈ ചൊട്ടകളൊക്കെ തല്ലിയൂറ്റി തല്ലിയൂറ്റി നടന്ന എന്നെ തെങ്ങുകളൊക്കെ കൂടി ശപിച്ചൂന്നാ തോന്നണേ.. ഒരു മച്ചിങ്ങ പോലുമില്ലാത്ത ജന്മായിപ്പോയി..!"
രണ്ടു കൈയുമുയർത്തി ഒന്നുമില്ലെന്ന് ആഗ്യം കാട്ടി അതു പറയുമ്പോൾ അയാൾ തല കുമ്പിട്ടിരുന്നു.
ഊണു കഴിച്ച് പോകാമെന്നൊക്കെ നിർബന്ധിച്ചുവെങ്കിലും കഴിക്കാൻ നിന്നില്ലാ. കൂട്ടുകാരികൾ വിശേഷങ്ങൾ പങ്കുവെച്ചു തീരുമ്പോഴേക്കും ആ വൃദ്ധൻ ചെത്തി കഷണങ്ങളാക്കിയ ഒരു ഉപ്പു മാങ്ങ കൊണ്ടുവന്നു വെച്ചു. ഒത്തിരി സ്വാദോടെ അതും കഴിച്ച് അവിടെ നിന്നും ഇറങ്ങി കാറിനടുത്തെത്തുമ്പോഴേക്കും അമ്മ പറഞ്ഞു..
''ഇവിടെ അടുത്തൊരു കുളവും കൂടി ഉണ്ടെടാ.. അവടേം കൂടിയൊന്നു പോകാം നമുക്ക്..''
കാറിൽ കയറാനുള്ള ദൂരമുണ്ടായിരുന്നില്ല. ഒരല്പം നടന്നപ്പോഴേക്കും വിജനമായ പാടങ്ങളായി. അതിന്റെ തുടക്കത്തിൽ തന്നെ പച്ചയാർന്നൊരു കുളം. അതിൽ അവിടവിടായി വിരിഞ്ഞു നില്ക്കുന്ന എതാനും വെളുത്ത ആമ്പൽ പൂക്കൾ. ഒരു കൊച്ചു കുട്ടിയേപ്പോലെ സന്തോഷവതിയായ അമ്മ കുളത്തിന്റെ പടവുകളിലേക്കിറങ്ങി. ചെരുപ്പഴിച്ചു വച്ച് വെള്ളത്തിലേക്കിറങ്ങാൻ നോക്കുമ്പോൾ അമ്മ പിന്നേയും വീഴാൻ പോകുന്നതു പോലെ എനിക്കു തോന്നി. പെട്ടെന്നാ കൈകൾ പിടിച്ച് പടവുകളിലിരുത്തി. അമ്മ തന്റെ കാലുകൾ വെള്ളത്തിലേക്കിറക്കി വെച്ചു. കുഞ്ഞു മീനുകളപ്പോൾ ആ ചുളിവു വീണ പാദങ്ങളിൽ ഇക്കിളിക്കൂട്ടി ചെറുപ്പമാക്കാൻ നോക്കി.
''എന്താ ചിരി... എന്താ സന്തോഷം ?" ഞാൻ കളിയാക്കി..
'' അതേടാ... ഞാൻ സന്തോഷിക്കും..! നിനക്കറിയോ... എന്നെയച്ഛൻ നീന്തലു പഠിപ്പിച്ച കുളമാ ഇത്.. അറിയോ. ?'"
ഉം...ഉം.. ഞാൻ ചിരിച്ചു കൊണ്ടു മൂളി. അവിടെയിരുന്ന അര മണിക്കൂർ സമയം കൊണ്ട് രണ്ടാമ്പൽ പൂക്കൾ ഞാൻ പൊട്ടിച്ചെടുത്തിരുന്നു. അമ്മ അത് വാരിയെടുത്തു മണത്തു.
പിന്നീടെഴുന്നേറ്റ് ചെരിപ്പിടാൻ തുനിയുമ്പോൾ വലതു കാൽ ചെരിപ്പിലേക്കിടാൻ അമ്മ പാടുപെട്ടു. വിചാരിക്കുന്നിടത്തേക്കല്ല കാലുകൾ പോവുന്നത്. ചെരിപ്പ് ഞാനിട്ടു കൊടുത്തപ്പോൾ പിന്നെ ഉത്സാഹത്തോടെ കാറിനടുത്തേക്ക് വേഗം നടന്നുവെങ്കിലും കയറിയിരിക്കുമ്പോഴേക്കും അമ്മ ക്ഷീണിച്ചിരുന്നു.
" എന്തേയ്..? ഉറക്കം വരണുണ്ടോ ? ഉം...? പതുക്കെ ചാരിക്കിടന്നോളൂ..''
ഇടക്കിടെ അമ്മ കണ്ണു തുറന്നു നോക്കിയെങ്കിലും ഞാനൊന്നും ചോദിക്കാൻ നിന്നില്ല. ഹോസ്പിറ്റലിലേക്കു കാറെത്തിയപ്പോൾ മാത്രമാണ് പിന്നെ ഞാനമ്മയെ വിളിച്ചത്.
രണ്ടു മൂന്നു വട്ടം വിളിക്കേണ്ടി വന്നു അമ്മയുണരാൻ. എന്നിട്ടുമാ കണ്ണുകൾ ക്ഷീണിച്ചു മറയുന്നതുപോലെ ! എനിക്കെന്തോ ഒരു ഭയം തോന്നി. കാറു നേരെ കാഷ്വാലിറ്റിയുടെ അടുത്ത് തന്നെ കൊണ്ടു പോയി നിറുത്തി. വീൽ ചെയറിലേക്ക് ആദ്യം ഇരുത്താൻ നോക്കിയെങ്കിലും പിന്നെ എല്ലാവരും കൂടി സ്ട്രെകചറിലേക്കു തന്നെ കിടത്തി. കാറിന്റെ താക്കോൽ ആർക്കോ കൈമാറി അമ്മയോടൊപ്പം നടക്കുമ്പോൾ എന്റേയും നെഞ്ചിടിപ്പു കൂടിയിരുന്നു.
ഐ. സി. യു വിലേക്കു പോകുന്ന വഴി തന്നെ അമ്മയെ നോക്കിയ ഏതോ ഡോക്ടർ സി. ടി സ്കാനിലേക്ക് വഴി തിരിച്ചു വിട്ടു. അപ്പോഴേതോ പേപ്പറിൽ ഞാനൊപ്പിട്ടു കൊടുക്കുകയും ചെയ്തു. സ്കാനിങ്ങ് റൂമിനു വെളിയിലെ ചുവപ്പു ലൈറ്റിലേക്കു നോക്കിയിരിക്കുന്നതിനിടയിലെപ്പോഴോ പുറത്തേക്ക് വന്ന ഒരു ഡോക്ടറോട് ഞാൻ അമ്മക്ക് എങ്ങിനെയുണ്ടെന്നു ചോദിച്ചു.
"അത്ര ഭയക്കാനൊന്നുമില്ല. എങ്കിലും തലച്ചോറിന്റെ ഇടതു ഭാഗത്തായി കുറച്ച് രക്തം കട്ടപിടിച്ചു കിടക്കുന്നുണ്ട്.. നാലഞ്ചു ദിവസമായിക്കാണണം ആ ബ്ളീഡിങ്ങ് തുടങ്ങിയിട്ട്..''
എന്നെ സമാധാനപ്പെടുത്തി അയാൾ പോയി അല്പനേരത്തിനുള്ളിൽ അമ്മയെ ഐ സി യുവിലേക്ക് കൊണ്ടുപോയി. നഴ്സുമാർക്കൊപ്പം, അമ്മക്കൊപ്പം ലിഫ്റ്റിൽ നിൽക്കുമ്പോൾ കാറിൽ നിന്നും മൊബൈലെടുക്കാൻ മറന്നു പോയല്ലോ എന്നു ഞാനോർത്തു.
തനിയെ ആ ഐസിയുവിനു മുന്നിലിരിക്കുമ്പോൾ ആരെങ്കിലുമൊരാൾ കൂടെയുണ്ടായിരുന്നെങ്കിലെന്ന്, ഒന്നു കൈ പിടിക്കാൻ.. ഒന്നു മിണ്ടിപ്പറയാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് നമ്മൾ കൊതിച്ചു പോകുന്ന നിമിഷങ്ങളുണ്ടെന്ന് ഞാൻ ആദ്യമായറിഞ്ഞു.
അച്ഛന്റെ മരണ ശേഷം, എന്റെ ജോലിക്കും, വിവാഹ ജീവിതത്തിനുമിടക്ക് എത്രയോ മണിക്കൂറുകൾ അമ്മയൊറ്റക്ക് കൂട്ടിനൊരാളില്ലാതെ വീട്ടിലിരുന്നിട്ടുണ്ടാവുമെന്നോർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു. എന്റെ സന്തോഷങ്ങൾക്കിടയിൽ, ജോലിത്തിരക്കുകൾക്കിടയിൽ അമ്മ എന്തെടുക്കുവാ എന്നൊരു വട്ടം ഫോൺ ചെയ്തു പോലും ചോദിച്ചില്ലല്ലോ എന്നോർത്തു മനസ്സു പിടഞ്ഞു.
അപ്പോഴാണ് ചെറുപ്പക്കാരിയായ ഒരു ഡോക്ടർ പുറത്തേക്ക് വന്നത്.
"സുമംഗലയുടെ.....?"
''അതെ... മകനാണ്...''
അവർ എന്റെ മുഖത്തേക്ക് നോക്കി ചിരിക്കുന്നുവെന്ന് വരുത്തി.
"ഇരിക്കൂ..''
അവരും എന്റെ അരികിലിരുന്നു.
'' ഞങ്ങൾ പരമാവധി ശ്രമിച്ചു.. ബട്ട്... അൺഫോർച്ചുനൈറ്റ്ലി... സോറി...''
ഉള്ളിലെവിടെയോ നിന്നൊരു വിതുമ്മൽ മുള പൊട്ടുന്നതു ഞാനറിഞ്ഞു. തല കുമ്പിട്ടപ്പോഴേക്കും അടർന്നു വീണ കണ്ണീരിന്റെ മങ്ങിയ കാഴ്ചയിലും അവരുടെ കയ്യിലിരുന്ന ആമ്പൽ പൂക്കൾ ഞാൻ കണ്ടു. അവരതെനിക്ക് നീട്ടി..
'' അമ്മയുടെ കൈകളിൽ മുറുക്കി പിടിച്ചിരുന്നതാണ്...''
ആ ആമ്പൽ പൂക്കളും വാങ്ങി, ആൾക്കൂട്ടത്തിനിടയിലെപ്പോഴോ അമ്മയുടെ കൈവിട്ടു പോയൊരു കുട്ടിയായ് ഇപ്പോൾ ഞാനിവിടെ... ഒറ്റക്ക്...!
© അഷ്റഫ് തേമാലി പറമ്പിൽ

സെൽഫി

Image may contain: 1 person, closeup
( ഒരു നുറുങ്ങുകഥ)
രോഗിയായ അച്ചനെ കാണാൻ വന്ന അമേരിക്കയിലെ വലിയ ഉദ്യാഗസ്ഥനായ മകന് ഒട്ടും സമയമില്ലായിരുന്നു
മൂന്നേ മൂന്ന് ദിവസം മാത്രം അച്ചന്റെ കൂടെ ചിലവഴിച്ച് തിരിച്ചു പോകുന്നതിന് മുൻപായി അയാൾ ഹോംനേഴ്സിനോടായി പറഞ്ഞു
" അച്ചനെ ഒരു നല്ല ഷർട്ടെല്ലാം ഇടീച്ച് വൃത്തിയായിട്ടൊന്നിരുത്ത് ... അച്ചന്റെ കൂടെ എനിക്ക് കുറച്ച് സെൽഫിയെടുക്കണം--- രാജശ്രീക്കും മക്കൾക്കും അയച്ചു കൊടുക്കാനാ... പിന്നെ എന്റെ ഫ്രണ്ട്സിനെയും കാണിക്കണം''
ശക്തമായ ശ്വാസതടസ്സം കൊണ്ട് ബുദ്ധി മുട്ടുന്ന തൊണ്ണൂറിനോടക്കുന്ന അച്ചനെ പിടിച്ചിരുത്തി അയാൾ കുറെ സെൽഫിയെടുത്തു :ഭാര്യക്ക് അയച്ചുകൊടുത്തു ....
തിരിച്ച് ന്യു യോർക്കിൽ എയർപോർട്ടിലിറങ്ങിയ അയാൾക്ക് ഫോണിൽ ഒരു മെസ്സേജ് വന്നു:
"സർ. അച്ചൻ മരിച്ചു "
അതിന്റയൊപ്പം മരിച്ചു കിടക്കുന്ന അച്ചന്റെ കൂടെ നിന്നു കൊണ്ടുള്ള ഹോം നേഴ്സിന്റെ ഒരു സെൽഫിയും.

By: Suresh Menon

കറുമ്പി..

Image may contain: 1 person, smiling, closeup
കല്യാണം കഴിഞ്ഞ് ആറു മാസം കഴിഞ്ഞു.. വീട്ടിലേക്ക് വിളിച്ചാൽ എല്ലാവർക്കും വിശേഷം മാത്രെ ചോദിക്കാനുള്ളു..
എന്റെ വിശേഷം എനിക്ക് മാത്രല്ലേ അറിയൂ..
അച്ഛൻ കറുപ്പും അമ്മ വെളുപ്പും ആയത് കൊണ്ട് ഞങ്ങൾ മൂന്നു പെൺമക്കളിൽ മറ്റു രണ്ടാളും അമ്മയെ പോലെയും ഞാൻ അച്ഛനെ പോലെയുമായി..
അവരൊക്കെ നല്ല സുന്ദരി കുട്ടികൾ..
ഞാൻ കറുത്തിരുണ്ടതോണ്ട്
ആവണം എനിക്ക് ഭയങ്കര അപകർഷതാ ബോധമാണ്.
തന്നെക്കാൾ കൂടുതൽ ആരെങ്കിലും അവരെ സ്നേഹിച്ചാൽ എനിക്കത് സഹിക്കാൻ കഴിയില്ല.. ഒറ്റയ്ക്കിരുന്നു കരഞ്ഞു തീർക്കും..
പക്ഷെ അച്ഛനെന്നും എന്നെ ചേർത്ത് പിടിച്ചിരുന്നു..
"അവര് രണ്ടാളും അമ്മയെ പോലെ അല്ലെ.. അപ്പൊ എന്നെപോലെ ആരേലും വേണ്ടേ.. "
ആ ചോദ്യം കേൾക്കുമ്പോൾ എന്റെ സങ്കടം മാറിപ്പോകും.. ഒരുപക്ഷേ അച്ഛനും നിറത്തിന്റെ പേരിൽ വിഷമിച്ചിട്ടുണ്ടാകും എന്നോർത്തു..
കല്യാണ പ്രായമായപ്പോൾ നിറം അവിടെയും വില്ലനായി..
വന്ന ആലോചനകൾ എല്ലാം മുടങ്ങി.. അവസാനം വന്ന ആലോചന ആയിരുന്നു നിരഞ്ജന്റെ..
അമ്മയും മേമയും ആണ് ആദ്യം എന്നെ കാണാൻ വന്നത്.. അവർക്കെന്നെ എങ്ങനെ ഇഷ്ടമായെന്ന് അറിയില്ല..
പിന്നെയാണ് ചെറുക്കൻ വന്നത്.. ചെറുക്കനെ കണ്ടപ്പോഴേ ഞാനുറപ്പിച്ചു ഇത് നടക്കില്ലെന്നു..
കാരണം നല്ല വെളുത്തിട്ടാണ് നിരഞ്ജൻ അത് പോലെ നല്ല ഉയരവും..
ഞാൻ ആണെങ്കിൽ അര കുറ്റി പുട്ട് പോലെ നീളവുമില്ല അത്യാവശ്യം തടിയുമുണ്ട് എന്ന അവസ്ഥയിൽ ആണ്..
പിന്നെ ആകെയുള്ള സമ്പാദ്യം ബിഎഡ്കാരി എന്ന ലേബൽ ആണ്..
അടുത്തുള്ള ഒരു സ്കൂളിൽ തല്ക്കാലിക വേക്കൻസിയിൽ കയറിയതാ.
പക്ഷെ എന്നെയും എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവർക്ക് കല്യാണത്തിന് സമ്മതമാണെന്ന വാർത്ത അറിഞ്ഞു..
ചേച്ചിയും അനിയത്തിയും ചെറിയൊരു കുശുമ്പോടെ തന്നെ നോക്കിയോ എന്ന് സംശയം..
കല്യാണം വിളിക്കാൻ കൂട്ടുകാരുടെ അടുത്ത് പോയപ്പോൾ ചെറുക്കന്റെ ഫോട്ടോ കണ്ട് അവർ കളിയായി ചോദിച്ചു ചെറുക്കന് കണ്ണിന് കുഴപ്പമുണ്ടോ എന്ന്..
സത്യം പറഞ്ഞാൽ എല്ലാവരും സന്തോഷിച്ചപ്പോൾ എനിക്കധികം സന്തോഷം തോന്നിയില്ല..
കാരണം കല്യാണം ഉറപ്പിച്ചിട്ടും അയാൾ തന്നെ വിളിക്കാറില്ല..
എന്നാ അമ്മയും മേമയും നാത്തൂനും ഏട്ടത്തിയുമൊക്കെ ഇടയ്ക്ക് വിളിക്കും..
അവിടെയും മൂന്നു മക്കളാണ്.. ഒരു ചേട്ടനും പെങ്ങളും..
സാധാരണ പെൺകുട്ടികൾ കാണുന്ന പോലെ നിറമുള്ള സ്വപ്നം കാണാൻ എന്തോ ഒരു പേടി തോന്നി..
അങ്ങനെ എല്ലാവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിനങ്ങളിൽ ഒന്ന് എന്റെ ജീവിതത്തിലും വന്നു..
എല്ലാവരുടെയും അനുഗ്രഹത്തോടെ നിരഞ്ജന്റെ ഭാര്യയായി മാറി..
തന്റെ തോന്നലുകൾ ഒന്നും തെറ്റിയില്ലെന്ന് കല്യാണ രാത്രി മനസിലായി..
"രാഖി.. തന്നെ എനിക്കൊരിക്കലും ഭാര്യയായി കാണാൻ ആവില്ല..
പിന്നെ ഈ നടന്നതൊക്കെ വീട്ടുകാർക്ക് വേണ്ടിയാണ്...
തനിക്കിവിടെ തുടരാനാവില്ലെങ്കിൽ തിരിച്ചു പോകാം.. ആരും തടയില്ല..
അല്ല എന്നാണെങ്കിൽ ഒരു വർഷം കഴിഞ്ഞു ഡിവോഴ്സ്ന്റെ കാര്യം നോക്കാം..
എന്തായാലും എനിക്ക് സമ്മതമാണ്.. "
കൂടുതൽ ഒന്നും സംസാരിക്കാതെ അയാൾ കിടന്നുറങ്ങി...
അങ്ങോട്ട്‌ എന്ത് പറയാനാ.. നാളെത്തന്നെ ഇറങ്ങിയാൽ മറ്റുള്ളവർക്ക് മുന്നിൽ പരിഹാസപാത്രമായി നിൽക്കേണ്ടി വരും..
മാത്രമല്ല കല്യാണത്തിന് ചിലവ് എത്ര ആയിരുന്നു.. ആ പണമൊക്കെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത..
അവരുടെ കണ്ണീരു കാണാൻ വയ്യ.. അത് കൊണ്ട് തന്നെ ആ വീട്ടിൽ കഴിയാൻ തീരുമാനമെടുത്തു..
മറ്റുള്ളവർക്ക് മുൻപിൽ എന്തൊക്കെയോ സംസാരിച്ചു തീർക്കാറാണ് നിരഞ്ജൻ.. അവരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം..
അയാൾ ബാങ്ക് ഉദ്യോഗസ്ഥൻ ആണ്.. കുറച്ചകലെ ആണ് ബാങ്ക് അത് കൊണ്ട് അവിടെ ഫ്ലാറ്റ് എടുത്തു താമസിക്കുകയാണ് കക്ഷി..
കല്യാണം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആൾക്ക് പോകാൻ സമയമായി..
സത്യം പറഞ്ഞാൽ അതൊരു ആശ്വാസമാണ്..
അഭിനയത്തിൽ നിന്ന് പുറത്ത് കടക്കാലോ..
പക്ഷെ എന്റെ പ്രതീക്ഷയെ തെറ്റിച്ചു അമ്മ നിരഞ്ജനോടൊപ്പം പോകാൻ നിർദേശിച്ചു..
രണ്ടുപേർക്കും കൂടുതൽ എതിർക്കാൻ ആവാത്തത് കൊണ്ട് കൂടെപോയി..
നിരഞ്ജന് അത് തീരെ ഇഷ്ടമായിട്ടില്ല എന്ന് അയാളുടെ മുഖം കണ്ടാൽ അറിയാം..
പക്ഷെ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ ഞാൻ നിന്നു..
ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും വൈകുന്നേരം ആയി..
"രാഖി.. ഈ കാണുന്നതാണ് എന്റെ മുറി.. നിനക്ക് മറ്റേ മുറി ഉപയോഗിക്കാം.. "
അതും പറഞ്ഞു തന്റെ മുറിയിലേക്ക് അയാൾ പോയി..
ഒരുകണക്കിന് അത് നന്നായെന്ന് എനിക്കും തോന്നി..
ശ്വാസം മുട്ടുന്നത് പോലെ ഒരു മുറിക്കുള്ളിൽ ഒതുങ്ങുന്നതിലും നല്ലതാണ് ഇത്..
ആ മുറിയിലേക്ക് കയറി.. സാധനങ്ങൾ ഒക്കെ അടുക്കി വെച്ചു എന്നിട്ട് ഫ്രഷ് ആയി പുറത്ത് വന്നു..
ഫ്ലാറ്റ് ആകമാനം നോക്കി.. അധികം വലുതല്ല.. എങ്കിലും അറ്റാച്ഡ് ബാത്രൂം ഉള്ള രണ്ടു റൂമും ഹാളും കിച്ചണും.
പിന്നെ ചെറിയൊരു ബാൽക്കണി.. തുണി ഒക്കെ വിരിച്ചിടാം..
അധികം വലിപ്പമൊന്നുമില്ലാത്തത് കൊണ്ട് ചെയർ ഒന്നും ഇടാൻ കഴിയില്ല....
അടുക്കളയിൽ നോക്കിയപ്പോൾ സാധനങ്ങൾ ഒന്നുമില്ല..
നിരഞ്ജനോട് പറഞ്ഞപ്പോൾ പുറത്തു പോകാൻ റെഡി ആവാൻ പറഞ്ഞു..
ആദ്യം ചെന്നത് ഭക്ഷണം കഴിക്കാൻ ആണ്.. അത് കഴിഞ്ഞു സൂപ്പർ മാർകറ്റിൽ കയറി വേണ്ടതൊക്കെ വാങ്ങി..
പിറ്റേന്ന് അയാൾക്ക് പോകേണ്ട എന്ന് പറഞ്ഞിരുന്നു. അത് കൊണ്ട് തിരികെ വന്നു വേഗം അങ്ങ് കിടന്നുറങ്ങി..
പിന്നീടുള്ള ദിവസങ്ങൾ യന്ത്രം പോലെ ആയിരുന്നു..
ഭക്ഷണം ഉണ്ടാക്കുക ഉറങ്ങുക വീട് വൃത്തിയാക്കുക.. തീർന്നു..
പിന്നെ ആകെ ബോർ അടി ആയി.. മിണ്ടാൻ പോലും ആരുമില്ല..
നിരഞ്ജൻ ആണെങ്കിൽ രാവിലെ പോകും വൈകിട്ട് വരും..
വന്നാൽ ഒന്നുങ്കിൽ ഫോണിൽ അല്ലെങ്കിൽ ടി വി...
കഴിക്കാൻ വിളിച്ചാൽ കഴിച്ചിട്ട് പോകും.. ഈ ഒരു മനുഷ്യൻ ആ വീട്ടിൽ ഉണ്ടെന്ന് പോലും ഭാവിക്കാറില്ല..
ഞാൻ കഴിച്ചോ..? എനിക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ??
അതൊന്നും അറിയാനോ കേൾക്കാനോ ശ്രമിച്ചില്ല..
ശനിയാഴ്ച ഉച്ചവരെ ഉള്ളു ജോലി എങ്കിലും വരുമ്പോൾ ഒരു നേരമാവും..
ഞായറാഴ്ച ആണെങ്കിൽ രാവിലെ എഴുന്നേൽക്കുന്നത് പതിനൊന്നു മണി കഴിഞ്ഞു ആയിരിക്കും പിന്നെ ഫ്രണ്ട്സിന്റെ കൂടെയോ അല്ലെങ്കിൽ ഒറ്റയ്ക്കോ എങ്ങോട്ടെങ്കിലും പോകും..
എവിടെയാ പോകുന്നതെന്ന് പോലും പറയാറുമില്ല ഞാനൊട്ടു ചോദിക്കാറുമില്ല..
ആകെ ഒരുമിച്ചു പുറത്തിറങ്ങുന്നത് ആഴ്ചയിൽ ഒരു ദിവസം സൂപ്പർ മാർകറ്റിൽ പോകുന്നത് മാത്രമാണ്..
ബോറടി മാറ്റാൻ അവസാനം കഥ എഴുത്തിലേക്ക് ഞാൻ കടന്നു.. മുൻപ് സ്കൂളിൽ പഠിക്കുമ്പോ എഴുതുമായിരുന്നു..
ഇപ്പോഴാണെങ്കിൽ എഫ്ബിയിൽ അവസരമുണ്ട്..
അങ്ങനെ എഴുതി തുടങ്ങി.
പിന്നെ പാട്ട് പാടുക ഡാൻസ് കളിക്കുക.. ഇത്യാതികളിൽ മുഴുകി സമയം കളയാൻ തുടങ്ങി...
ഒരു ജോലി നോക്കണമെന്നുണ്ടെങ്കിലും അടുത്ത അധ്യയന വർഷത്തിലേക്ക് വേക്കൻസി ഉണ്ടെന്ന് ഒന്ന് രണ്ട് സ്കൂളിൽ പറഞ്ഞിരുന്നു..
അതിനിനിയും കിടപ്പുണ്ട് ആറേഴു മാസം..
മാസങ്ങൾ അങ്ങനെ കടന്നു പോയി.. ഇതിനിടയിൽ മൂന്നാല് വട്ടം വീട്ടിൽ പോയി വന്നു..
ദാ ഇപ്പൊ കല്യാണം കഴിഞ്ഞു ആറു മാസമായി.. അക്കരെ ഇക്കരെ നിന്ന് വിശേഷം ഉണ്ടാക്കാൻ കഴിയില്ലല്ലോ.. അതിപ്പോ ആരോട് പറയാനാ ആര് കേൾക്കാനാ.
ആലോചിച്ചാലോചിച്ചു സമയം പോയതറിഞ്ഞില്ല.. അങ്ങേരിപ്പോ എത്തും....
കോഫീ റെഡി ആകുമ്പോഴേക്കും വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ..
ആള് ഫ്രഷ് ആയി വന്നപ്പോഴേക്കും കോഫിയും സ്‌നാക്‌സും ടേബിളിൽ വെച്ചു തിരിഞ്ഞു നടന്നു..
"രാഖി.. കഥ എഴുതാറുണ്ടോ..? "
പിന്നിൽ നിന്ന് നിരഞ്ജന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി..
ഉണ്ടെന്ന് തലയാട്ടി..
"തനിക്ക് നല്ല ഫാൻസ്‌ ഒക്കെ ഉണ്ടെന്ന് തോന്നുന്നു.. എന്റെ കൊളീഗ് ഒരാൾ സ്ഥിരമായി തന്റെ കഥ വായിക്കാറുണ്ടെന്ന് പറഞ്ഞു..
പക്ഷെ എന്റെ ഭാര്യ ആണെന്ന് അറിഞ്ഞത് ഇന്നാണ്..
എന്നോട് ഭാര്യയെ കണ്ടില്ല എന്ന് പറഞ്ഞപ്പോഴാണ് കല്യാണ ഫോട്ടോ കാണിച്ചത്..
അപ്പോഴാണ് അവർ കാര്യം പറഞ്ഞത്.. "
ചിരിയോടെ അത്രയും നേരം സംസാരിച്ച നിരഞ്ജനെ ഞാനൊന്ന് അന്തിച്ചു നോക്കി.. എന്നിട്ട് ഒരു പുഞ്ചിരി നൽകി..
"എന്റെ അന്വേഷണം പറഞ്ഞേക്കൂ ആളോട്.. "
അത്രയും പറഞ്ഞു ഞാൻ പിന്തിരിഞ്ഞു..
അല്ലാതെ വേറെന്താ പറയുക.. സംസാരിക്കാൻ ഞങ്ങൾക്കിടയിൽ വിഷയം ഒന്നുമില്ലല്ലോ..
അത്താഴത്തിനു വിളിക്കാൻ വരുമ്പോഴാണ് കണ്ടത് തന്റെ കഥ അയാൾ വായിക്കുന്നത്..
കാണാത്ത പോലെ കഴിക്കാൻ വിളിച്ചിട്ട് ഇങ്ങു പോന്നു..
ദിവസങ്ങൾ പിന്നെയും ഓരോന്നായി കൊഴിഞ്ഞു..
വല്ലപ്പോഴും നീ കഴിച്ചോ എന്നൊക്കെ ചോദിക്കാറുണ്ട്..
എന്ത് പറ്റിയോ ആവോ..
സ്കൂൾ വെക്കേഷൻ തുടങ്ങി..
ജോലിക്ക് പോകാനുള്ള പെർമിഷൻ വാങ്ങണം എന്ന് കരുതി ഇരുന്നു..
ഈ മാസം ആണ് ഇന്റർവ്യൂ പറഞ്ഞത്..
കിട്ടിയാൽ ഈ ബോറടി മാറുകയും ചെയ്യും. ഇനി ഡിവോഴ്സ് ആയാലും ആരെയും ആശ്രയിക്കാതെ ജീവിക്കാനും പറ്റും..
രാവിലെ തന്നെ ഭക്ഷണം ഒക്കെ ആവുന്നത് കൊണ്ട് പണി ഇല്ലായിരുന്നു.. പെട്ടെന്നെന്തോ പായസം കുടിക്കാൻ ഒരു കൊതി തോന്നി..
പിന്നൊന്നും നോക്കിയില്ല പായസം ഉണ്ടാക്കി തുടങ്ങി..
പാട്ടൊക്കെ പാടി ആടിപ്പാടി ആണ് ഉണ്ടാക്കിയത്..
പെട്ടെന്ന് ഒരു കാൽപ്പെരുമാറ്റം കേട്ടപോലെ തോന്നി..
തിരിഞ്ഞു നോക്കുമ്പോൾ സാക്ഷാൽ കെട്ടിയവൻ..
ആകെ ചമ്മി പോയി.. പക്ഷെ ആളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും കണ്ടില്ല..
അത് കൊണ്ട് ചമ്മലും മറച്ചു വീണ്ടും പണി തുടർന്നു..
എന്തെ നേരത്തെ വന്നതെന്ന് പോലും ചോദിച്ചില്ല..
"എനിക്കൊരു കാപ്പി ഉണ്ടാക്കി തരാവോ.. നല്ല തലവേദന.. "
ഞാൻ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ മൂപ്പര് ചോദിച്ചു..
ശരി എന്നും പറഞ്ഞു കാപ്പി ഉണ്ടാക്കാൻ തുടങ്ങി..
"താൻ ഒരു കലാകാരി ആണല്ലേ.. പാട്ടും ഡാൻസും കഥ എഴുത്തും ഒക്കെ ഉണ്ടല്ലോ.. "
എന്റെ കൈയിൽ നിന്ന് കാപ്പി കപ്പ് വാങ്ങി കൊണ്ടാണ് അത് ചോദിച്ചത്..
ആ ചോദ്യവും ചിരിയും കണ്ടപ്പോൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന്..
"ഡോ.. "
നിരഞ്ജന്റെ വിളി കേട്ടപ്പോൾ കണ്ണുമിഴിച്ചു നോക്കി..
"സ്വപ്നം കാണുവാണോ..? "
"അല്ല.. എന്നോട് ഇത്രയും സ്നേഹത്തോടെ സംസാരിക്കുന്നത് ആദ്യമായല്ല അതോണ്ട് നോക്കി നിന്നതാ.. "
ചിരിയോടെ അത് പറഞ്ഞു..
"പായസം ഉണ്ട് എടുക്കട്ടെ.. "
"എന്താ സ്പെഷ്യൽ..? "
"ഒന്നുല്ല കഴിക്കാൻ തോന്നി ഉണ്ടാക്കിയതാ.. എന്തെങ്കിലും കൊതി തോന്നിയാൽ അത് കൈയിൽ കിട്ടുമ്പോഴല്ലേ ഒരു സന്തോഷം.. "
"എന്നാ ഒരു ഗ്ലാസ് ഇങ്ങു പോരട്ടെ.. "
ഞാൻ അവനത് കൊടുത്തു.. കാപ്പി കപ്പ് തിരികെ വെച്ചിട്ട് പായസം കുടിക്കാൻ തുടങ്ങി..
ഞാനും വന്നിപ്പുറത്ത് ഇരുന്നു കുടിക്കാൻ തുടങ്ങി..
"എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.. "
"പറഞ്ഞോ.. "
ഞാൻ പറയുന്നത് കേൾക്കാൻ നിരഞ്ജൻ തയ്യാറായി.. സാധാരണ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടാവാറില്ലല്ലോ..
"എനിക്ക് ഇങ്ങനെ ഇരുന്നു ബോറടിച്ചു തുടങ്ങി.. ജോലിക്ക് പോകണമെന്നുണ്ട്..
കല്യാണം കഴിഞ്ഞ സമയത്തു നോക്കിയപ്പോൾ വേക്കൻസി ഒന്നും ഇല്ലായിരുന്നു..
ഇതിപ്പോ ഒന്ന് രണ്ടു സ്ഥലത്തു ഇന്റർവ്യൂ ഉണ്ട്.. അത് അടുത്ത മാസമാണ്.. "
"ആയിക്കോട്ടെ.. ഇവിടെ അടുത്തുള്ള സ്ഥലമാണോ..?? "
"അല്ല വീടിനടുത്താ.. ഇവിടെ മിണ്ടാതെ എത്ര നാൾ നിൽക്കാനാ.. അവിടാകുമ്പോൾ എല്ലാരും ഉണ്ട്.. "
"അപ്പൊ ഞാൻ തനിച്ചാവില്ലേ.. "
"ഞാനിവിടെ ഉണ്ടായിട്ട് എന്ത് കാര്യം.. ഭക്ഷണം മാത്രം കൃത്യമായി കിട്ടും അത്ര അല്ലെ ഉള്ളു...
എനിക്ക് തോന്നുന്നേ ആദ്യായിട്ടാ നമ്മളിത്രേം സംസാരിച്ചത്.. ശരിയല്ലേ.. "
"പക്ഷെ താൻ പോകണ്ടടോ.. ഇവിടെ എവിടേലും നോക്കാം.. "
"ഞാൻ ഒരു കാര്യം ചോദിച്ചാൽ നിങ്ങൾ സത്യം പറയുമോ..? "
ഞാൻ അവനെ നോക്കി.. എന്തെന്ന ഭാവത്തിൽ ഇങ്ങോട്ടും..
"ഞാൻ കറുത്ത് ഭംഗി ഇല്ലാത്തതു കൊണ്ടാണോ എന്നെ ഭാര്യയായി കാണാൻ കഴിയില്ലെന്ന് പറഞ്ഞത്.."
എന്റെ സ്വരം ഇടറിപ്പോയോ എന്നൊരു സംശയം എനിക്ക് തോന്നി..
"ഏയ്‌.. അങ്ങനെ അങ്ങനെ ഒന്നുമല്ലടോ.. ഞാൻ ഞാൻ.. "
നിരഞ്ജൻ ഒന്ന് വിക്കി..
"സാരമില്ല എനിക്ക് മനസ്സിലാവും.. കാരണം ചെറുപ്പം തൊട്ടേ എല്ലാവരും കറുമ്പി എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു..
കാരണം എന്റെ ചേച്ചിയും അനിയത്തിയും എങ്ങനെ എന്നറിയാലോ...
അവർക്കിടയിൽ ഞാൻ മാത്രം ഇങ്ങനെ നിറമില്ലാതെ..
ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് ആളുകൾ കളിയാക്കുമ്പോൾ.
പക്ഷെ എന്റെ സഹോദരങ്ങൾ എന്നെ ചേർത്തു പിടിച്ചിട്ടേയുള്ളു..
നിങ്ങക്ക് അറിയാവോ ഈ നിറം കാരണം എത്ര കല്യാണാലോചന മുടങ്ങി എന്ന്..
എനിക്ക് ആദ്യമൊക്കെ വിഷമം ആയിരുന്നു പിന്നെ അതങ്ങു അഡ്ജസ്റ് ആയി..
പിന്നെയാണ് ഈ ആലോചന വന്നത്. ചെക്കനെ കണ്ടപ്പോൾ തന്നെ എനിക്ക് ഉറപ്പായി ഇത് നടക്കില്ല എന്ന്..
പക്ഷെ നിങ്ങളീ കല്യാണത്തിന് സമ്മതിച്ചു എന്നറിഞ്ഞപ്പോൾ സന്തോഷിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ..
നിങ്ങൾ എന്നെ വിളിക്കും അപ്പൊ ചോദിക്കാം എന്ന് കരുതി കാത്തിരുന്നു.. പക്ഷെ വിളിച്ചില്ല..
കല്യാണം കഴിഞ്ഞ ദിവസം സംസാരിക്കാം എന്ന് കരുതി പക്ഷെ എനിക്ക് മുന്നേ തന്നെ നിങ്ങൾ കാര്യങ്ങൾ പറഞ്ഞു..
വേണെങ്കിൽ തിരിച്ചു പോകാൻ പറഞ്ഞെങ്കിലും ഞാൻ അവിടെ നിന്നത് എന്റെ അച്ഛനെ ഓർത്താണ്..
എനിക്ക് വേണ്ടി സ്വർണത്തിനും ഡ്രെസിനും അങ്ങനെ എല്ലാത്തിനും ആ പാവം ഒരുപാട് ഓടിട്ടുണ്ട്..
പിറ്റേന്ന് ഈ ബന്ധം വേണ്ടെന്ന് പറഞ്ഞു തിരിച്ചു കയറിയാൽ അതവരെ എങ്ങനെ ബാധിക്കും എന്നെനിക്കറിയാം അതാ പോകാഞ്ഞത്..
ഇനി ഒരാളെ കൂടെ കെട്ടിച്ചയക്കാൻ ഉണ്ട്.. അതും ഞാൻ ഓർക്കണ്ടേ..
ഇനി മൂന്നാല് മാസം കഴിഞ്ഞാൽ നമ്മുടെ ഒന്നാം വിവാഹവാർഷികം ആണ്..
നിങ്ങള് പറഞ്ഞ കാലാവധി.. ഡിവോഴ്സ് വേണമെന്നല്ലേ അന്ന് പറഞ്ഞത്.. "
ഞാൻ പറയുന്നത് മുഴുവൻ മിണ്ടാതെ കേട്ട് നിന്നു അയാൾ..
എന്നിട്ട് ഒരു പുഞ്ചിരിയോടെ അടുത്ത് വന്നു..
"അത് അന്നല്ലേ പറഞ്ഞത്.. ഇപ്പോഴും അങ്ങനെ ആവണമെന്നുണ്ടോ..? "
"ആ അറിയില്ല.. "
"സോറി.. അന്ന് പറഞ്ഞതിന്.. തലവേദന ആയിട്ടല്ലടോ ഞാൻ ഇപ്പൊ വന്നത്..
എന്റെ മനസിനാ വേദന.. മനസ്സിൽ നിന്നത് പടർന്നു തലയിലേക്ക് കയറിയതാ .. "
ബുൾസൈ പോലെ കണ്ണും മിഴിച്ചു ഞാനയാളെ നോക്കി..
"എനിക്കൊരു പ്രണയം ഉണ്ടായിരുന്നു.. ഒരു രണ്ടു വർഷം..
നല്ല ഡീപ് ആയിരുന്നു.. മനസ് മുഴുവൻ അവൾ മാത്രമായിരുന്നു..
അവൾക്ക് വേണ്ടി എന്റെ മുഴുവൻ സമയവും മാറ്റിവെച്ചു....
അമ്മയോട് പോലും അകൽച്ച കാണിച്ചു..
പിന്നെയാണ് ഞാനറിഞ്ഞത് അവളുടെ ഒരുപാട് കാമുകന്മാരിൽ ഒരാൾ മാത്രമായിരുന്നു ഞാനെന്ന്..
പിന്നെ സാധാരണ എല്ലാരേം പോലെ മാനസമൈനേ പാടി നടന്നു.. അതോടെ പെണ്ണെന്ന വർഗത്തോടെ ഒരുതരം പുച്ഛം ആയിരുന്നു..
അമ്മയും മേമയും നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ഞാനീ കല്യാണത്തിന് സമ്മതിച്ചത് പോലും..
ദാ ഇന്നിപ്പോൾ ഞാനവളെ കണ്ടു ഏതോ ഒരു കാശുകാരന്റെ തോളിൽ തൂങ്ങി നടക്കുന്നുണ്ട്..
കല്യാണം കഴിഞ്ഞതാ..
എന്നെ ബാങ്കിൽ കണ്ടപ്പോൾ അവൾക്ക് പുച്ഛം.. കണ്ടില്ലേ കാള കളിച്ചു നടന്നവളിപ്പോ കോടീശ്വരി.. "
"ഓ അങ്ങനെ ആണല്ലേ കാര്യങ്ങൾ.. അല്ലെങ്കിലും അങ്ങനെയാ ഇങ്ങനെ നടക്കുന്ന പിള്ളേർക്ക് നല്ല പൂപോലത്തെ ചെക്കനെ കിട്ടും..
എന്നെപോലെ സൽസ്വഭാവി ആയ പെൺപിള്ളേർക്കൊ വല്ല കോന്തനെയും.. "
ഞാൻ നെടുവീർപ്പിട്ട് എഴുന്നേറ്റു..
പെട്ടെന്നാണ് അവനെന്റെ കൈയിൽ പിടിച്ചു വലിച്ചത്.. ഞാൻ നേരെ അവന്റെ നെഞ്ചിൽ തട്ടി നിന്നു..
"അപ്പൊ ഞാൻ കോന്തനാണ് എന്നല്ലെടി നീ പറഞ്ഞേ.. "
അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആണ് കണ്ണുകളിൽ നിറയെ പ്രണയം കണ്ടു..
ഏയ്‌.. എന്നെ ഒരിക്കലും ഭാര്യ ആയി കാണാൻ കഴിയാത്ത ഒരാൾക്ക് എന്നോട് പ്രണയമോ.. ഒരിക്കലുമില്ല..
ചോദ്യവും ഉത്തരവുമെല്ലാം ഞാൻ തന്നെ എന്നോട് പറഞ്ഞു..
അപ്പോഴേക്കും ആ മുഖം എന്നിലേക്ക് അടുത്തു..
"ചോദിച്ചതിന് മറുപടി പറയെടോ.. "
വീണ്ടും ആ ചോദ്യം.. അന്നേരം ആ കണ്ണുകളിൽ നിറയെ പ്രണയമായിരുന്നു..
അതും തോന്നൽ മാത്രമാണോ..
"എന്താടി മറുപടി ഇല്ലേ.. അത് പറയാതെ ഞാൻ വിടില്ല.. "
തന്റെ ദേഹം അവനിൽ അമർന്നു.. ഗാഢമായ ആലിംഗനത്തിൽ ഞാൻ സ്തബ്ദയായ് നിന്നു..
എന്നിൽ നിന്ന് ഒരു പ്രതികരണവും കാണാഞ്ഞിട്ടാവും ആ പിടി അയഞ്ഞത്..
അപ്പോഴേക്കും ഞാൻ പോലുമറിയാതെ എന്റെ മിഴികൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു..
സ്നേഹമില്ല... കുറച്ചു നാളുകൾ കഴിഞ്ഞാൽ ഡിവോഴ്സ് ചെയ്യാം..
എന്നൊക്കെ എന്നോട് തന്നെ ഇടയ്ക്കിടെ പറയുമെങ്കിലും എന്റെ ഉള്ളെന്നോ ആ സ്നേഹം ആഗ്രഹിച്ചിരുന്നു എന്ന തെളിവാണ് ആ കണ്ണുനീർ..
അതെന്നിൽ അത്ഭുതം തീർത്തു.. കണ്ണുനീരിനു ശമനം വന്നപ്പോൾ ഞാൻ മനസിലാക്കി ആ കൈകൾക്കുള്ളിൽ എന്തോ ഒരു സുരക്ഷ ഉണ്ടെന്ന്..
ആ ഹൃദയമിടിപ്പ് തന്റെ കാതിലാണ് മുഴങ്ങുന്നത്.. അതെന്നോടുള്ള പ്രണയം പറയുന്നതാവോ..?
തന്റെ തലമുടിയെ അരുമയോടെ തലോടി സങ്കടങ്ങളെ മായ്ച്ചു കളയാൻ ആ മനുഷ്യൻ ശ്രമിച്ചു കൊണ്ടേയിരുന്നു..
പെട്ടെന്ന് എന്തോ ഓർത്തപോലെ ഞാൻ അവനിൽ നിന്ന് അടർന്നു മാറി..
പക്ഷെ അവൻ പിന്നെയും അടുത്ത് വന്നു..
"ദേഷ്യമാണോ എന്നോട് അതോ വെറുപ്പോ..? "
രണ്ടുമല്ലെന്ന് തലയാട്ടി.. എന്നിട്ട് കണ്ണുകൾ തുടങ്ങി അവനെ തന്നെ നോക്കി..
"ആ പ്രണയായപരാചയമാണോ അതോ എന്റെ നിറമാണോ എന്നോടുള്ള ഇഷ്ടക്കുറവിന് കാരണം ? "
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ചോദിച്ചു..
അത് കേട്ടപ്പോൾ അവനൊന്നു ചിരിച്ചു..
"ആ പറഞ്ഞപോലെ എന്റെ ഭാര്യ കറുമ്പി ആണല്ലേ.. "
എന്നിട്ട് വീണ്ടും ചിരിച്ചു കൊണ്ട് എന്റെ കവിളിൽ തലോടി...
"കറുപ്പാണെങ്കിലും നീ സുന്ദരി അല്ലേടി.. "
"പിന്നെ..? "
"എന്ത് പിന്നെ..? അമ്മയെയും മേമയെയും പെങ്ങളെയും ഒക്കെ ഞാൻ സ്‌നേഹിക്കുന്നില്ലെ...
ഒരാൾ ചതിച്ചു പോയെന്ന് കരുതി എല്ലാരും അവളാകണം എന്നില്ലല്ലോ.. അല്ലെടോ..
എന്തോ.. സത്യം പറഞ്ഞാൽ നിന്നെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് ഈ അടുത്താണ്..
ഞാൻ അകന്നിട്ടും ഒരു ദേഷ്യവുമില്ലാതെ രാവിലെ എഴുന്നേറ്റ് എനിക്ക് വച്ചു വിളമ്പി തരിക.. എന്റെ കാര്യങ്ങളെല്ലാം നോക്കി ചെയ്തു തരിക..
പരാതിയും പരിഭവവുമില്ലാതെ നീയിങ്ങനെ നിന്റെ ലോകം തീർത്തു നടക്കുവല്ലേ.... എന്തോ എപ്പഴോ ഇഷ്ടം തോന്നി തുടങ്ങി..
പക്ഷെ നിന്റെ മുന്നിൽ തോറ്റു തരാൻ ഒരു മടി.. ഇന്നെന്തോ പറയണം എന്ന് തോന്നി.. നിന്നെ ചേർത്തു നിർത്തണം എന്ന് തോന്നി...
നമ്മുക്ക് ഒരുമിച്ചൊരു ജീവിതം തുടങ്ങിക്കൂടെ.. അടിയും വഴക്കും സ്നേഹവും ഒക്കെയായി..
നിന്നോട് മാപ്പ് പറയാൻ അർഹത ഇല്ലെന്നറിയാം പക്ഷെ പറയാതെ വയ്യ.. എന്നോട് ക്ഷമിച്ചൂടെ നിനക്ക്.. "
കേട്ടത് സത്യമാണോ സ്വയം നുള്ളി നോക്കിയപ്പോൾ വേദന ഉണ്ട്...
അപ്പൊ സത്യം ആയിരിക്കും..
"ഓ ഞാൻ ആണെങ്കിൽ ഡിവോഴ്സ് ആകുന്നതും ഞാൻ ഒരു ജോലിക്ക് പോകുന്നതും ഒക്കെ സ്വപ്നം കണ്ടിരിക്കുവാ..
ഇതിപ്പോ എന്താ അവസ്ഥ.. "
"വേണേൽ ജോലിക്ക് പൊയ്ക്കോ.. ആദ്യം പറഞ്ഞത് പറ്റില്ലട്ടോ.. "
"ഞാനല്ലലോ പറഞ്ഞത് ഇയാള് തന്നെ അല്ലെ.. "
"അതന്ന്.. ഞാൻ പറഞ്ഞില്ലേ ആ അവസ്ഥയിൽ പറഞ്ഞു പോയതാ.. ഇനി അത് ഓർക്കേണ്ട.. ഈ കറുമ്പി ആയ കുട്ടികുറുമ്പിയെ എനിക്ക് മാത്രമായിട്ട് വേണം.. "
ഒന്നൂടെ അവനിലേക്ക് എന്നെ ചേർത്തു കൊണ്ട് പറഞ്ഞു..
"അല്ലെങ്കിലും ഈ നിറത്തിലൊന്നും ഒരു കാര്യവുമില്ലെന്നേ.. സ്നേഹം ഉള്ളിടത്തു നിറമോ സൗന്ദര്യമോ ഒന്നും അത്ര പ്രധാനം അല്ല..
പരസ്പരവിശ്വാസം ആണ് വേണ്ടത്..
നിന്നെ എനിക്ക് നല്ല വിശ്വാസമുണ്ട്.. നീയെന്റെ നല്ല പാതി ആയിരിക്കും എന്നുറപ്പുണ്ട്..
നിനക്കും ആ ഉറപ്പുണ്ടെങ്കിൽ എന്റെ ജീവൻ പൊലിയുന്ന വരെ ദേ ഈ നെഞ്ചോട് ചേർന്നു നീയും കാണും ... "
ആ കണ്ണുകളിൽ നിറയെ ഞാനായിരുന്നു.. എന്നോടുള്ള പ്രണയമായിരുന്നു...
പിന്നെ ഈ കുറച്ചു കാലം അത് മാറ്റത്തിനാവശ്യമായ സമയമായിരുന്നു.. തിരിച്ചറിവിലേക്കുള്ള ദൂരം..
അത് ക്ഷമിച്ചു കൊടുത്തില്ലെങ്കിൽ പിന്നെ ഭാര്യ എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ..?
അകന്നു നിന്നിരുന്നെങ്കിലും വഴക്ക് കൂടാനോ വെറുപ്പ് കാണിക്കാനോ ഒന്നും വന്നിട്ടില്ലല്ലോ പിന്നെ എന്തിനാ അങ്ങോട്ട്‌ വെറുപ് കാണിക്കുന്നത്..
ഞാൻ ചിരിയോടെ അയാളിലേക്ക് ചേർന്നു നിന്നു..
"കഥയിലൊക്കെ ഭയങ്കര പ്രണയമാണല്ലോ.. എന്താ ഒരു ഫീൽ. നമ്മുക്ക് ജീവിതത്തിലും അങ്ങനെ ആവാല്ലേ.. "
"ആണോ.. അത്ര വേണോ..? "
"പിന്നെ വേണ്ടാതെ... "
ഞങ്ങൾ രണ്ടാളും ചിരിച്ചു..
ഇപ്പൊ ഞങ്ങൾക്കിടയിൽ അകലമില്ല.. ഈ പ്രണയം ഉറവവറ്റാതെ നിറഞ്ഞു കൊണ്ടേയിരിക്കും...
By: Chethana Rajeesh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo