നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രഹേളിക

Image may contain: Jayasree Menon, smiling
ജയശ്രീ മേനോൻ കടമ്പാട്ട് ✍️
പതിനാറു വയസ്സുള്ള ഒരു മകൾ അച്ഛന് കൊലക്കയർ വാങ്ങി കൊടുക്കാന് കോടതിയില് കയറിയിറങ്ങി, പരിശ്രമിച്ച് വിജയത്തിന്റെ വക്കിൽ എത്തി നിൽക്കുന്നു.! ജനങ്ങളെ അമ്പരപ്പിച്ചതും, വാർത്തകളുടെ ലോകത്തു ഒരുപാട് നാൾ തലങ്ങും, വിലങ്ങും കുരുങ്ങി കിടന്നതുമായൊരു വൃത്താന്തമായിരുന്നു അത്.
സ്മിതയുടെ ഉള്ളിലെ തണുത്തുറഞ്ഞ മഞ്ഞുകണങ്ങൾക്കു തീ പിടിച്ചു. ഓരോ മഞ്ഞുതുള്ളിയും, ഓരോരോ തീത്തുള്ളികളായി ഇറ്റിറ്റു സ്മിതയുടെ ചിന്തകളിലേക്ക് ഒലിച്ചിറങ്ങി. ഏതോ ഒരു ഉൾപ്രേരണയാൽ അവൾ മേശപ്പുറത്തിരുന്ന കുടുംബചിത്രം എടുത്ത്, അതിന്റെ അസ്ഥിക്കൂടിൽ നിന്നും, പരിശ്രമിച്ച്, അതിനുള്ളിലെ ഫോട്ടോ അടർത്തിയെടുത്തു. എന്നിട്ട് അതിൽ നിന്നും ദാമോദരൻ എന്ന അവളുടെ അച്ഛന്റെ പടം മാത്രമായി പ്രത്യേകം കീറിയെടുത്തു. മേശപ്പുറത്തിരുന്ന മഷിപ്പേനയെടുത്ത്, ആ ചിത്രത്തിൽ അവൾ കുരുകുരെ കുത്തിവരച്ചു.. ആദ്യം ചെറിയ ചെറിയ വെട്ടുകളിട്ടു, പിന്നീട് സമ്മര്ദ്ദത്തോടു
കൂടിയും.. ആ ഫോട്ടോ അമർന്നിരുന്ന വശത്തെ മേശപ്പുറവും കുത്തിവരകൾ കൊണ്ടു നിറഞ്ഞു. അപ്പോൾ അവളുടെ മാനസികാവസ്ഥ അവളിൽ നിന്നും കൈമോശം വന്നിരുന്നു. അവൾ ദേഷ്യത്തെ പല്ലുകള്ക്കിടയിൽ ഞെരിച്ചമർത്തി. പോരാതെ ആ പേനയിലെ മഷി പരമാവധി അവൾ ആ ഫോട്ടോയിൽ കുടഞ്ഞിട്ടു വൃത്തിക്കേടാക്കി. വികൃതമായി, കീറിപ്പറിഞ്ഞൊരു കടലാസ്സു തുണ്ട് മാത്രമായി അത് അവിടെ ചുരുണ്ടിരുന്നു.
ദാമോദരൻ എന്ന അച്ഛന്റെ വാക്കുകൾ അവളുടെ കാതുകളിൽ മുഴങ്ങി.
"പ്രകടിപ്പിക്കാൻ ആകാത്ത സ്നേഹത്തിന് ഒരു പഴയ പത്രക്കടലാസിന്റെ വില പോലുമില്ല.
സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളതാണ്. സ്നേഹം ഉണ്ടെന്ന് നമ്മൾക്ക് തോന്നണമെങ്കിൽ, അത് പ്രകടിപ്പിച്ചേ മതിയാവു."
ആ ചുരുണ്ടിരുണ്ട കടലാസ്ത്തുണ്ട് എടുത്തവൾ ഊക്കോടെ മുറിയുടെ കോണിലേക്കെറിഞ്ഞു. അവളുടെ കണ്ണിൽ അപ്പോൾ കത്തിജ്വലിച്ച സൂര്യൻ എരിഞ്ഞമർന്നു തുടങ്ങിയിരുന്നു. പിന്നീട് ആ ചിതയിലേക്ക് ഒരു രൂപം നടന്നു കയറുന്ന കാഴ്ചയും.
ഒരു നോട്ടുബുക്ക് എടുത്ത് തുറന്ന്, പേന കൈയ്യിലെടുത്ത് അവൾ എഴുതുവാൻ തുടങ്ങി. തലക്കെട്ട് "നിനക്കായ് സഖി" എന്നെഴുതി.
പരസ്പരം കറയില്ലാതെ സ്നേഹിച്ച രണ്ടു കൂട്ടുകാരികളുടെ കഥ. സ്മിതയും, ശീതളും. പേരിലെ സാമ്യതകൾ പോലെ തന്നെ അവരുടെ ഇഷ്ടങ്ങൾക്കും, അനിഷ്ടങ്ങൾക്കും അന്ന്യോന്ന്യം ഒരുപാട് ചേർച്ചയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവർ ഉറ്റ മിത്രങ്ങളായി. അവരുടെ മനോഹരമായ കൂട്ടുകെട്ടിനെ കുറിച്ച് അവൾ വാചാലമായി എഴുതി.
പെട്ടന്ന് സ്മിതയുടെ കൈയ്യിലിരുന്ന് പേന ചെറുതായി വിറച്ചു. തുടർന്നെഴുതാൻ പേന വിസമ്മതിക്കുന്നു. പ്രചോദന അറ്റുപോയ പേനത്തുമ്പിലേക്ക് അവൾ വ്യസനത്തോടെ നോക്കി.. ഇനിയെന്ത്? പേന എഴുത്ത് നിർത്തിയിരിക്കുന്നു. എത്ര പ്രോത്സാഹിപ്പിച്ചിട്ടും ഒരു വാക്ക് പോലും മുന്നോട്ടെഴുതാൻ അത് കൂട്ടാക്കുന്നില്ല. സ്മിത വ്യസനത്തോടെ, എവിടെവരെയാണ് എഴുതി നിർത്തിയതെന്ന് കണ്ണോടിച്ചു. അവളും അമ്മയും വീട്ടിലില്ലാതിരുന്നൊരു ദിവസം... അവിടെ വരെ.
തുടർന്നുള്ള കാഴ്‌ചകൾ അകക്കണ്ണിലൂടെ.
അതെ, അവളുടെ പ്രിയസഖി ശീതൾ, ട്യൂഷന് പോകാൻ, ഉറ്റമിത്രത്തെ വിളിക്കുവാൻ തന്റെ വീടിന്റെ വാതിലിൽ വന്നു മുട്ടി. അന്നൊരു അവധി ദിവസമായിരുന്നു. മുറ്റത്തെ പേരമരത്തിലിരുന്ന അണ്ണാറക്കണ്ണൻ എന്തിനെന്നില്ലാതെ അരോചകമായി ഛ്ൽ ഛ്ൽ ശബ്ദം പുറപ്പെടുവിച്ചു. ശീതൾ തലത്തിരിച്ച് പേരകൊമ്പിലേക്ക് നോക്കി. അണ്ണാറക്കണ്ണനു പകരമൊരു ഓലഞ്ഞാലിക്കിളിയാണ് അവളുടെ കണ്ണിൽ പെട്ടത്. അത് തന്റെ നീണ്ട മഞ്ഞയും, കറുപ്പും കലർന്ന വാൽ വല്ലാതെയിട്ടിളക്കുന്നു.
പെട്ടന്ന് വാതിൽ തുറക്കപ്പെട്ടു. തുറന്ന
വാതിലിനു നടുവിൽ സ്മിതയുടെ അച്ഛൻ.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് പേരക്കൊമ്പിലിരുന്ന ആ വാലാട്ടികിളി തെല്ല് ഉറക്കെ ചിറകിട്ടടിച്ച് അകലേക്ക്‌ പറന്നു പോയി. പുറത്ത് ശീതളിനെ കണ്ട ദാമോദരൻ പുഞ്ചിരിച്ചു കൊണ്ട് അകത്തേക്കു ക്ഷണിച്ചു. അയാളുടെ കണ്ണിൽ കത്തിയ വന്യമായ തിളക്കം ആ കുരുന്ന് പെൺകുട്ടി അപ്പോൾ കാണാതെ പോയി. പുറത്ത് അണ്ണാറക്കൻ പിന്നെയും അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടിരുന്നു.
"അങ്കിൾ ഞാൻ സ്മിതയെ ട്യൂഷന് പോകാൻ വിളിക്കാൻ വന്നതാണ്, ഞാൻ കയറുന്നില്ല, അവളോട് ഒന്ന് വേഗം വരാൻ പറഞ്ഞാൽ മതി.. "
"അതിനെന്താ... മോള് അകത്തു കയറി ഇരിക്ക്... ഞാൻ അവളോട് പറയാം "
അകത്തേക്ക് നീങ്ങുന്ന അങ്കിളിന്റെ നിഴലിൽ നോക്കിയിരുന്നപ്പോൾ ശീതളിന് എവിടെയോ വായിച്ച ഒരു പ്രേതകഥയിലെ നീട്ടം കൂടിയ നിഴലിനെ ഓർമ്മ വന്നു. ഒപ്പം ഒരിക്കലുമില്ലാത്ത പോലെ, ആ വീടിനുള്ളിലെ ഏതോ ഒരു വിഷാദഛവി, തിങ്ങി നിറഞ്ഞ് അവളുടെ നെഞ്ചിൽ ഭാരമിറക്കി ശ്വാസം മുട്ടിച്ചു. ഇവിടെ ആരുമില്ലേ? ഒച്ചയും അനക്കവുമില്ല. അവളുടെ വൈകാരികാനുഭവം സ്‌പര്ശിച്ചറിഞ്ഞപോലെ അടുക്കള ഭാഗത്തു നിന്ന് പാത്രങ്ങളുടെ കലമ്പൽ ഉയർന്നു താഴ്ന്നു.. ആന്റി അടുക്കളയിൽ തിരക്കിട്ട പണിയിലാണെന്നു തോന്നുന്നു.
അകത്തു സോഫയിൽ ആസനസ്ഥയായിരുന്ന ശീതളിനെ നോക്കി അവിടേക്കു വന്ന ദാമോദരൻ പറഞ്ഞു
"മോലിരിക്ക്, അവൾ കുളിമുറിയിലാ... ഇപ്പോൾ വരും, ഞാൻ പറഞ്ഞിട്ടുണ്ട്. "
സംസാരിച്ചു കൊണ്ടു തന്നെ അയാൾ മുൻവശത്തെ വാതിലിന്‌ നേരെ നടന്നു.
പെട്ടന്നാണ് അയാൾ വാതിൽ അടച്ചു മുകളിലത്തെ കുറ്റിയിട്ടത്. ശീതൾ ഏതോ ഒരു ഉൾപ്രേരണ പോലെ ചാടി എഴുന്നേറ്റു.
"എന്തിനാ അങ്കിൾ ഡോർ അടച്ചത്?.. ഞങ്ങൾക്കിപ്പോൾ പോകാൻ ഉള്ളതല്ലേ "
അവളുടെ ശബ്ദത്തില് വാലാട്ടി കിളിയുടെ ചിറകടിയൊച്ച. അയാൾ വല്ലാത്തൊരു ഭാവത്തോടെ അവളുടെ അരികിൽ വന്ന് അവളെ കടന്നു പിടിച്ചു.. ഒരു നിമിഷം എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നെങ്കിലും അവൾ ഭയചകിതയായി പരമാവധി ഉച്ചത്തിൽ അലറി..
"ആന്റി... സ്മിതാ.... ഓടി വായോ.. "
പാവം, ആ വീട്ടിൽ ആരുമില്ലന്നുള്ള സത്യം അടുത്ത നിമിഷത്തിൽ ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു. വാതിലിന്‌ നേർക്ക് ഓടാൻ തുനിഞ്ഞ അവളെ ഒരു പുഷ്പം പറിച്ചെടുക്കുന്ന ലാഘവത്തിൽ അയാൾ തൂക്കിയെടുത്തു.
ജനലിൽ കൂടെ പറന്നു വന്നൊരു കുഞ്ഞി പക്ഷിത്തൂവൽ അയാളുടെ തലയിൽ പറ്റിപിടിച്ചിരുന്നു, പിന്നീട് മുറിയുടെ ഒരു കോണിലേക്ക് അത് പറന്നിറങ്ങി.
സ്മിതക്ക് പിന്നെ അവിടെ നടന്നത് ആലോചിക്കാനുള്ള കെല്പില്ലായിരുന്നു.
നിർജ്ജീവമായൊരു പേനക്കുപോലും
അത് എഴുതാൻ കഴിയുന്നില്ല..
സ്മിത ഏതാനും മാസങ്ങള്ക്കു മുൻപ്പുള്ളൊരു ഞായറാഴ്ചയുടെ ഓർമ്മകളിലേക്ക് മുങ്ങാക്കുഴിയിട്ടു. അമ്മുമ്മയ്ക്ക് തീരെ വയ്യാന്നു പറഞ്ഞ് അതിരാവിലെ ഫോൺ വരുന്നു, അമ്മയും താനും തിരക്കിട്ട് നാട്ടിലേക്ക് പോകുന്നു. അച്ഛൻ ഏർപ്പാടാക്കി തന്ന ടാക്സിയിലായിരുന്നു യാത്ര. പിറ്റേന്ന് ഓഫീസില് ലീവ് എഴുതി കൊടുത്തിട്ട് നാട്ടിലേക്ക് എത്തികൊള്ളാമെന്ന് അച്ഛൻ അമ്മയ്ക്ക് ഉറപ്പു നൽകി. അതുപോലെ തന്നെ ചെയ്യുകയും ചെയ്തു. അമ്മുമ്മ മരിച്ചു പോയതുകൊണ്ട് ഞങ്ങളുടെ തിരിച്ചു വരവ് പിന്നെയും നീണ്ടു. വീട്ടിൽ തിരിച്ചെത്തിയ ഉടൻ സ്മിത അത്രയും ദിവസത്തെ പഠിപ്പിച്ചത് പകർത്താനുണ്ടെന്നും പറഞ്ഞ് ശീതളിന്റെ വീട്ടിലേക്ക് പോയി.
"ആന്റി, ശീതൾ എന്തെടുക്കുവാ.. അമ്മുമ്മ മരിച്ചു പോയ കാരണം, കുറെ അധികം ക്ളാസുകൾ മിസ്സായി. എനിക്ക് സ്കൂളിലെ ഒത്തിരി നോട്സ് എഴുതാനുണ്ട്. "
അതു കേട്ട് അവളുടെ അമ്മ സങ്കടത്തോടെ പറഞ്ഞു
"എന്റെ മോളെ, ശീതളും സ്കൂളിൽ പോയിട്ട് കുറെ ദിവസമായി. അവൾക്കെന്തോ വയ്യായയുണ്ട്. ചോദിച്ചിട്ടൊന്നും പറയുന്നുമില്ല. ഞാൻ നോക്കിയിട്ട് അവൾക്ക് പനിയൊന്നുമില്ല. ഡോക്ടറുടെ അടുക്കൽ കൊണ്ടു പോകാം എന്ന് എത്ര പറഞ്ഞിട്ടും അവൾ വരുന്നില്ല. എപ്പോഴും കിടപ്പും, ആലോചനയുമാ.. വല്ലപ്പോഴും വല്ലതും ഭക്ഷണം കഴിച്ചാലായി.. മോളൊന്ന് പോയി അവളോട് സംസാരിക്ക്.. "
അവരുടെ ശബ്ദം ഇടറി.
"അയ്യോ, അതെന്താത്, ഞാൻ പോയി കാണട്ടെ അവളെ ".
സ്മിത തിടുക്കപ്പെട്ട് ശീതളിന്റെ മുറിയിൽ കയറി.
കട്ടിലിൽ ചുരുണ്ടുകൂടിയിരുന്ന തന്റെ കൂട്ടുകാരിയെ കണ്ടിട്ട് സ്മിതായൊന്ന് ഞെട്ടി. പാറിപ്പറന്ന മുടിയും, രണ്ടാഴ്ച കൊണ്ട് നേർ പകുതിയുമായി അവൾ. സ്മിതയെ കണ്ട് ശീതൾ പതിയെ കട്ടിലില് എഴുന്നേറ്റിരുന്നു.
"എന്താടാ നിനക്കെന്താ പറ്റിയെ, ആന്റി പറഞ്ഞു നീയെപ്പോഴും കിടപ്പാണെന്ന്. "
സ്മിത അതുംപറഞ്ഞ് അവളെ കെട്ടിപിടിച്ചു. അവളുടെ ഇറുകിയ പുണരലിൽ ശീതൾ പെട്ടന്ന് നിയന്ത്രണം വിട്ടു കരഞ്ഞു. സ്മിതയുടെ കണ്ണുകളും നിറഞ്ഞൊഴുകി.
"പോട്ടെടാ... സാരല്യ.. എന്താ നിന്റെ വിഷമമെന്ന് എന്നോടു പറയടാ.. ഡോക്ടറുടെ അടുക്കൽ പോകാൻ നീയെന്താ സമ്മതിക്കത്തെ? "
ശീതൾ കരച്ചിൽ തുടർന്നു കൊണ്ടേയിരുന്നു. അവളുടെ അമ്മ ഇടക്ക് വാതിക്കൽ വന്ന് എത്തിച്ചു നോക്കിയിട്ട് പോയി. മകളുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ കണ്ടപ്പോൾ അവർക്കും കുറച്ചാശ്വാസമായി.
കുറെ കരഞ്ഞതിന് ശേഷം ശീതൾ കരച്ചിൽ നിർത്തി വളരെ ശബ്ദം താഴ്ത്തി അവളോട്‌ സംഭവങ്ങള് മുഴുവനും പറഞ്ഞു.
"നിന്നെ കാത്തിരിക്കുവായിരുന്നു ഞാൻ, എനിക്കിതു നിന്നോട് മാത്രമേ പറയാൻ കഴിയൂ, നിന്നോട് മാത്രം "
പിന്നീടവർ ഇരുവരും ഒന്നും സംസാരിച്ചില്ല.
കുറെ കഴിഞ്ഞപ്പോള് ഭയാനകമായ തരിപ്പിൽ നിന്നും സ്മിത മോചനം നേടി, എന്നിട്ട് പതിയെ എഴുന്നേറ്റു. ശീതളിന്റെ കൈയ്കൾ തന്റെ കൈകുമ്പിളിൽ എടുത്ത് അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
"ഞാൻ പോയിട്ട്‌ വരാടാ.. നിനക്ക് ഞാനുണ്ട്.. നിന്റെ കൂടെ ഞാൻ നിൽക്കും. എനിക്ക് ആ നീചനെ ഒന്നു കാണണം. ഞാൻ നാളെ വരാം. "
സ്മിത മുറി വിട്ടു പോയപ്പോൾ, ശീതൾ പിന്നെയും കട്ടിലില് ചുരുണ്ടുകൂടി.
പിറ്റേന്ന് രാവിലെ സ്മിത ഉറക്കമുണർന്നത് ശീതളിന്റെ ആത്മഹത്യ വാർത്ത കേട്ടു കൊണ്ടാണ്. കഴിഞ്ഞു പോയ വാർത്തയെങ്കിലും ഇപ്പോഴും അവൾക്കത് ഉൾക്കൊള്ളുവാൻ ആകുന്നില്ല. തന്റെ കൂട്ടുകാരി ആയതിന്റെ പേരിൽ മാത്രം ജീവിതം കൈവിട്ടു പോയവൾ. നിഷേധാർത്ഥത്തിൽ സ്മിത മെല്ലെ തല കുടഞ്ഞു കൊണ്ടിരുന്നു.
ഇല്ല, അകക്കണ്ണിൽ കണ്ട ഈ കാഴ്ചകൾ ഒന്നുംതന്നെ എന്റെ പ്രചോദനയറ്റ പേനത്തുമ്പിന് എഴുതാൻ കഴിയില്ല...... കഴിയില്ല !
ശീതൾ, നിന്റെ മരണത്തിന്റെ ഉത്തരവാദിക്ക് ഞാൻ തൂക്കു
കയർ വാങ്ങി കൊടുക്കും.. അയാൾ മരിക്കണം. ഇനിയും ഇങ്ങിനെയൊരു അച്ഛൻ ഈ ഭൂമിയിൽ ഉണ്ടാവരുത്..!!

By: JayasreeMenon

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot