നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നഗ്നനായ മരം

Image may contain: Prem Madhusudanan, beard and closeup
അത്തിമരത്തിന്റെ തണൽ വീണുകിടന്ന റോഡിലൂടെ നടന്നുപോകുന്ന വഴിയാത്രക്കാരെ നോക്കി നിൽക്കുമ്പോഴേയ്ക്കും ബാലു പറഞ്ഞു.
'നമുക്ക്‌ പുറകിലെ ബാൽക്കണിയിലിരിക്കാം. അവിടെ നല്ലകാഴ്ചകളാണ്. നിനക്കു കവിതയും പാടാം'
ഞാൻ ചിരിച്ചു. ഒത്തിരിക്കാലങ്ങൾക്കുശേഷം ബാലുവുമായൊരു ഒത്തുകൂടൽ. പഴയ സൗഹൃദത്തിന്റെ ഓർമ്മ പുതുക്കൽ.
നടന്നു പോകുന്ന കുറച്ചുപേരെ കൈ ചൂണ്ടി ബാലു വീണ്ടും പറഞ്ഞു.
' അവിടെ മുന്തിരിത്തോട്ടങ്ങളാണ്. ആ പോകുന്നവരിൽ പലരും തോട്ടത്തിൽ പണിയെടുക്കുന്നവരാണ്.
അകലെ പ്രകൃതി മലനിരകളുടെ അവ്യക്തമായ ചിത്രം വരച്ചിട്ടിരുന്നു.
പുറകിലെ മുറിയോടുചേർന്ന വിസ്താരമുള്ള ബാൽക്കണിയിൽ ഞങ്ങൾ മുഖാമുഖമിരുന്നു. . ഗ്ലാസിലെ ഐസ്ക്യൂബുകളിലേക്ക് സ്വർണ്ണ നിറമുള്ള ലഹരി ലയിച്ചു ചേരുന്നതു നോക്കിയിരിക്കവേ ബാലുവിന്റെ ചിലമ്പിച്ച ശബ്ദം വീണ്ടും കേട്ടു.
'ദീപ നാട്ടിൽ നിന്നടുത്തയാഴ്ചയേ വരൂ..'
പറയാനാഞ്ഞ വാക്കുകൾ മുഴുമിപ്പിക്കാതെ ബാലു നിർത്തി.ഞങ്ങൾ ഗ്ലാസുകൾ മുട്ടിച്ചു.
'ചിയേഴ്സ്.'
ലഹരിയിൽ പഞ്ചേന്ദ്രിയങ്ങളിൽ അവഗണിക്കപ്പെട്ട ചെവിയ്ക്ക് സ്ഫടിക ഗ്ലാസുകളുടെ ശബ്ദമുള്ള ചുംബനം. 'ചീ... ഈയേഴ്‌സ് '.
നൃത്തത്തിലലിയുന്ന സംഗീതം. .
ഒരിറക്കു കുടിച്ചു പുറത്തേയ്ക്കു നോക്കി. അവൻ പറഞ്ഞത് ശരിയായിരുന്നു.ബാൽക്കണിയിൽ നിന്നുള്ള കാഴ്ചകൾ മനോഹരമായിരുന്നു.
ഏതോ ചിത്രകാരൻ വരച്ചിട്ട ചിത്രം പോലെ വിശാലമായ തോട്ടത്തിനരികിലൂടെ വളഞ്ഞു പോകുന്ന ഒരു ചെമ്മൺപാത . കുറച്ചകലെ പുതുതായി പണിതു കൊണ്ടിരിക്കുന്ന കുറച്ചു കെട്ടിടങ്ങൾ. അതിനുമപ്പുറം കാറ്റാടിമരങ്ങൾ. മരങ്ങൾക്കപ്പുറം നിറയെ പൂക്കൾ വിരിഞ്ഞുനിന്ന തോട്ടങ്ങൾ. മനോഹരമായ പ്രകൃതിഭംഗി നോക്കിയിരിക്കവേ ബാലു ഒരു ചിരിയോടെ ചോദിച്ചു?.
'ഉണ്ണി.. പറയണമെന്ന് പലപ്പോഴും വിചാരിച്ച ഒരു കഥയുണ്ട്. ഇതുവരെ സാധിച്ചില്ല. പറഞ്ഞോട്ടെ ?
അങ്ങകലെ ഏതോ തീവണ്ടിയുടെ കിതപ്പിൽ ആ ശബ്ദം മുങ്ങിപ്പോകവേ, ഞാൻ തലയാട്ടി.
ഗ്ലാസിൽ നിറഞ്ഞ സ്വർണ്ണലായനിയിലേക്കു വീണ്ടും ഐസ്ക്യൂബുകൾ ഉരുകി ചേരുമ്പോൾ ബാലു പതുക്കെ പറഞ്ഞു തുടങ്ങി.
പണ്ട്, വളരെ പണ്ട് ,ഒരു ഗ്രാമത്തിൽ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ഒരിക്കൽ അവൻ അമ്പലനടയിൽ വച്ചൊരു പെൺകുട്ടിയെ കണ്ടു. കൽവിളക്കുകളിലെ തിരിനാളങ്ങൾ കണ്ണിൽ നിറച്ചവൾ ചെറുപ്പക്കാരനെ നോക്കി പുഞ്ചിരിച്ചു. അതായിരുന്നു പ്രണയത്തിന്റെ തുടക്കം.
ഞാൻ ഗ്ലാസു ചുണ്ടോടുച്ചേർത്തു സംഗീതത്തെ രുചിച്ചു.
കൺകോണുകളിൽ നൃത്തത്തിന്റെ ആദ്യചുവടുകൾ താളം ചവിട്ടി. പ്രണയത്തിന്റെ ഗീതകങ്ങൾ. സംഗീതവും നൃത്തവുമുള്ള ലഹരി നെഞ്ചിൽ നിറഞ്ഞു.
ബാലു കഥ തുടർന്നു.
പിന്നീടവർ പലപ്പോഴായി പലയിടത്തും കണ്ടുമുട്ടി.
അവർ ആത്മാർത്ഥമായി അന്യോനം സ്നേഹിച്ചു. ഒടുവിൽ അവളെല്ലാമുപേക്ഷിച്ച്, അവനോടൊപ്പം അന്യനാട്ടിലെത്തി.
വാക്കുകൾ പെട്ടെന്നു നിർത്തി ബാലു അകലേക്കു നോക്കി.കുറച്ചുനേരം ഞങ്ങൾക്കിടയിലേക്കു മൗനം കടന്നുവന്നു
തിളങ്ങിനിന്ന ഉച്ചവെയിലിൽ,
ഒരു യുവതി, പാതയിലൂടെ കല്ലുകൾ ചുമന്നുകൊണ്ടു കൊണ്ടുപോകുന്ന കാഴ്ചയിലേക്കു ഞാനും ചെന്നു. കല്ലിന്റെ ഭാരം നിമിത്തം ഇടയ്ക്കവൾ വേച്ചു പോകുന്നുണ്ടായിരുന്നു.
ഞാനവളുടെ മുഖം കണ്ടിരുന്നില്ല. .തലയിൽ വട്ടംവച്ച ചെറിയ പലകയിൽ ഉയർത്തിപ്പിടിച്ച വെളുത്ത കൈകളിൽ ചുവന്ന കുപ്പിവളകളുണ്ടായിരുന്നു.
നൂലിൽ നിരകെട്ടി ,കല്ലുകൾ അടുക്കി സിമൻറ് തേയ്ക്കുന്ന ഒരു ചെറുപ്പക്കാരൻ ഉറക്കെയെന്തോ വിളിച്ചു പറഞ്ഞു.
ഒഴിഞ്ഞ ഗ്ലാസിലേക്കു അഗ്നി നിറച്ച ദ്രാവകമൊഴിച്ചു ബാലു ചോദിച്ചു..
'പണിതീരാത്ത കെട്ടിടം പോലെയാണ് ഒരർത്ഥത്തിൽ ജീവിതം. അല്ലേ '?.
ഞാൻ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ഗ്ലാസുയർത്തി.
ഇതാ ഗ്ലാസുകൾ കൂട്ടിമുട്ടാത്ത ചിയേഴ്സ്.
'ഭൂമിയ്ക്കു വേണ്ടി.. ഭൂമിയിലെ ജീവിതങ്ങൾക്കുവേണ്ടിയുള്ള പെഗ്ഗ് '..
മേഘവെൺചാമരങ്ങൾ വിരിഞ്ഞു നിന്ന നീലാകാശത്തിൽ ആരോ നൃത്തം തുടങ്ങിയിരിക്കുന്നു. ചെവികൾക്കരുകിൽ കൊലുസിന്റെ കിലുക്കങ്ങൾ.തലച്ചോറിനുള്ളിൽ പീലി വിടർത്തിയാടുന്ന കാവടികൾ.
അകലെ, തോട്ടങ്ങൾക്കരികിൽ പാതവക്കിലേക്കു ചൂണ്ടി ബാലു ചോദിച്ചു
'ഉണ്ണി .. ദാ , നീയതു കണ്ടോ'?
തെന്നിത്തെറിച്ചു പോകുന്ന കാഴ്ചകളിലേക്ക് ദൃഷ്ടികളുറപ്പിക്കാൻ ശ്രമിച്ച് , ഞാൻ എഴുന്നേറ്റുനിന്നു. ഇടയ്ക്കെപ്പോഴോ അവ അടുത്തടുത്തു വന്നു.
ഒരു വട്ടം, ഞാൻ കണ്ടു. പൂക്കളോ കായ്കളോ ഇല്ലാതെ , ഇലകൾ കൊഴിഞ്ഞുപോയ കമ്പുകൾ ആകാശത്തേയ്ക്കു നീട്ടി തൊഴുതു നിൽക്കുന്ന ഒരു മരം.
' നഗ്നനായ മരം.'
മണ്ണിനടിയിൽ വേരുകളൂന്നി, ആകാശം നോക്കി, എന്തോ പറയാതെ പറഞ്ഞ് സ്വയം ആശ്വസിക്കുന്ന ഒരു ജീവൻ.
പണിതീരാത്ത വീടിനു മുമ്പിൽ സിമൻറുതേയ്ക്കുന്ന ചെറുപ്പക്കാരൻ വീണ്ടും എന്തോ ഉറക്കെ ചോദിച്ചു.
പാതവക്കിൽ എവിടെയോ ,ചുവന്ന കുപ്പിവള കൈകൾ കിലുങ്ങി നേർത്ത ശബ്ദത്തിൽ വിളി കേട്ടു.
ശബ്ദമിടറി ബാലു പറഞ്ഞു.
ഉണ്ണി..
പൂക്കളില്ല.. കായ്കളുമില്ല. അസ്തമിച്ചു പോയ പ്രതീക്ഷകളുമായി, അവഗണനകളും, പരിഹാസങ്ങളും പേറി ചില ജീവനുകൾ. സന്തോഷത്തിനായി ആരോ കൊടുക്കുന്ന സഹതാപത്തിന്റെ വെറും വാക്കുകൾ മാത്രം ഇടയ്ക്ക് കൂട്ടിന്.
അഗ്നിയുള്ള , സ്വർണ്ണനിറമുള്ള ജലം നിറച്ച ഗ്ലാസ് വീണ്ടും വായുവിൽ ഒരു പൂ പോലെ ഉയർത്തി അവൻ തുടർന്നു.
ഭൂമിയിൽ നിന്ന് ആകാശത്തിന്.. പഞ്ച തത്വങ്ങൾക്കു മൊത്തമായി ഇതാ"ചീയേഴ്സ്.. "
ആകാശച്ചെരുവുകളിൽ തൂങ്ങിക്കിടന്ന മേഘങ്ങളിൽ നിന്ന് ഞങ്ങൾക്കിടയിലേക്കു വീണ്ടും മൗനം ഇറങ്ങി വന്നു.
നിറഞ്ഞുനിന്ന കണ്ണുകളോടെ ബാലു എന്നെ നോക്കി..പിന്നെയവൻ താഴേയ്ക്കു തല കുനിച്ചു.
ഓർമ്മകൾ അടുത്തുവന്ന ഏതോ നിമിഷത്തിൽ മൗനം ഭേദിച്ചു ഞാൻ അവനെ വിളിച്ചു..
'ബാലു.'
കണ്ണുകൾ അമർത്തിത്തുടച്ചു ചിരിക്കാൻ ബാലു വെറുതെ ശ്രമിച്ചു. അതിനാവാതെ വന്നപ്പോൾ വിതുമ്പി ക്കൊണ്ടവൻ പറഞ്ഞു.
'എനിക്കും ആ ഭാഗ്യമില്ലടാ..' ആ മരത്തെ പോലെ.. ഞാനും'
എന്തു പറയണമെന്നറിയാതെ
ഞാനവന്റെ മുതുകിൽ പയ്യെ തലോടി.
അകലേക്കും അടുത്തേക്കും കാഴ്ചകൾ ഊഞ്ഞാലാടവേ കാറ്റാടി മരങ്ങളിൽ തട്ടി , ഒരു കാറ്റ് താഴേയ്ക്കു പറന്നു വന്നു.അടുത്തെവിടെയോ സാന്ത്വനത്തിന്റെ വളകിലുക്കങ്ങൾ. .
വീണ്ടും ഞാൻ കണ്ടു.
പാതയോരത്ത് നിസഹായനായി, ശബ്ദമില്ലാതെ കരയുന്ന ആ മരം.
എന്റെ കാതുകളിൽ ആരോ വീണ്ടുമൊരു കഥ മന്ത്രിക്കുന്നു..
'ഒരിടത്ത് ഒരു പാതയോരത്ത് ഒരു മരമുണ്ടായിരുന്നു.നിറയെ ഇലകളും പൂക്കളുമായി !....'
ഞാൻ കാതുകൾ കൂർപ്പിച്ചു.
കാറ്റിലലിഞ്ഞുപോയ തേങ്ങുന്ന ശബ്ദംകേട്ടു ഞാൻ പാതയോരത്തേക്കു കണ്ണുകൾ നീട്ടി..
...പ്രേം മധുസൂദനൻ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot