നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒറ്റമൂലി


°°°°°°°°°
ജാക്കും റോസും...!
തിരക്കേറിയ ആ തെരുവിലെ നായ്ക്കളായിരുന്നു അവർ. നാടൻ ഭാഷയിൽ വിളിക്കുകയാണെങ്കിൽ ' ജാക്കിപ്പട്ടിയും ' ' റോസിപ്പട്ടിയും '.
ആരാണ് തങ്ങൾക്ക് പേരിടുന്നതെന്ന് ഈ ഭൂമിയിലെ സകല ജീവജാലങ്ങൾക്കും അറിയില്ല എന്നത്പോലെ അവർക്കും അറിയില്ലായിരുന്നു. ആരെങ്കിലുമൊക്കെ പേര് വിളിക്കുമ്പോൾ വിളി കേൾക്കുന്നത് പോലെ വാൽ ആട്ടിക്കാണിക്കുക, അത് മറ്റെല്ലാവരും ചെയ്യുന്നത് പോലെ അവരും ചെയ്തുപോന്നു. ഒരേ തെരുവിലാണ് താമസമെങ്കിലും തമ്മിൽ കണ്ടുമുട്ടുവാൻ വേണ്ടിയുള്ള സമയം ആഗതമാകുന്നത് വരെ അവർക്ക് കാത്തിരിക്കേണ്ടി വന്നു. ഒരുപക്ഷേ ഒരുപാട് നായ്ക്കൾ വസിക്കുന്ന തെരുവുകളിൽ പല നായ്ക്കൾക്കും പരസ്പരം അറിയില്ല എന്നത് തന്നെയാണ് കാരണം. സ്വന്തം വയർ നിറയ്ക്കുവാനുള്ള ഓട്ടത്തിനിടയിൽ ചുറ്റുമുള്ളവരെ നോക്കാൻ ആർക്കാണ് നേരം ?
ജാക്കിന്റെ ഏതോ ഒരു രാത്രി യാത്രയിലാണ് അവൻ റോസിനെ കണ്ടുമുട്ടുന്നത്. അലസമായ ഒരു അലഞ്ഞു തിരിയലിനിടയിൽ തന്നെ. വളവ് തിരിഞ്ഞപ്പോൾ അപ്രതീക്ഷിതമായി മുന്നിൽ വന്നു ചാടിയ റോസിനെ കണ്ടപ്പോൾ ഞെട്ടിയ അവൻ ആദ്യം കുരയ്ക്കുകയാണ് ചെയ്തത്. കുര കേട്ട് ഞെട്ടിയ അവളും തിരിച്ചു കുരച്ചു. രാത്രിയുടെ വിജനതയിൽ, പരസ്പരം അറിയാതെ നിന്നിടത്ത് നിന്ന് തുടങ്ങിയ ആ കുരയുടെ ഒടുവിൽ ജാക്കിന്റെ ഘനഗംഭീരമായ ശബ്ദത്തിന് മുമ്പിൽ അവൾ കീഴടങ്ങുകയാണ് ചെയ്തത്. നിലാവിന്റെ തെളിഞ്ഞ വെളിച്ചത്തിൽ പിൻകാലുകൾക്കിടയിൽ വാലും തിരുകി ഓടിപ്പോകുന്ന അവളെ കണ്ടപ്പോൾ ജാക്കിന്റെ മനസ്സിൽ അവൻ പോലുമറിയാതെ എന്തോ ഒരു പുതിയ മാറ്റം സംഭവിക്കുകയായിരുന്നു.
അതാണ് പിറ്റേദിവസവും കൃത്യം ആ സമയത്ത് അവൻ അതേ സ്ഥലത്ത് കൃത്യമായി എത്തിച്ചേർന്നത്. പ്രതീക്ഷിച്ചത് പോലെ തന്നെ കുറച്ചു സമയത്തിനുള്ളിൽ അവൾ എത്തിച്ചേർന്നു. ഇപ്രാവശ്യം പക്ഷേ പരസ്പരം മുഖാമുഖം നോക്കിയുള്ള ആ കുരയുണ്ടായില്ല. പകരം തമ്മിൽ തമ്മിൽ നോക്കി നിൽക്കുകയാണുണ്ടായത്. ആ കാഴ്ചയിൽ അവൻ ശ്രദ്ധിച്ചത് കണ്ണീർ ചാലുകളുണങ്ങിയ അവളുടെ മുഖമായിരുന്നു. ഹൃദയത്തിൽ മുള്ളു കുത്തിക്കയറുന്നത് പോലെ ഒരു വേദനയാണ് അവന് തോന്നിയത്. കുറച്ചുസമയത്തെ നോട്ടത്തിന് ശേഷം അവൾ നടന്നു പോയി. അവിടുന്ന് തിരികെ വന്നെങ്കിലും ജാക്കിന്റെ ഉള്ളിൽ ഒരിക്കലും ഇറങ്ങിപ്പോകാത്ത വിധം അവൾ ഇരിപ്പുറപ്പിച്ചു കഴിഞ്ഞിരുന്നു.
വീണ്ടും പല രാത്രികളിൽ സംഭവിച്ച കൂടിക്കാഴ്ചകൾ. അതിനിടയിൽ തന്നെ അവരുടെ അപരിചിതത്വം അകന്നു പോയി അവർ പരസ്പരം പരിചയപ്പെട്ടു സംസാരിച്ചു തുടങ്ങിയിരുന്നു. പക്ഷേ അവൾ എപ്പോഴും കൃത്യമായ ഒരു അകൽച്ച പാലിച്ചിരുന്നത് അവൻ ശ്രദ്ധിച്ചു. അവളുടെ വിഷാദം നിറഞ്ഞ മുഖമായിരുന്നു അവന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നത്. അതെന്താണെന്ന് അറിയുവാൻ വേണ്ടി അവന് അധികനാൾ കാത്തിരിക്കേണ്ടി വന്നില്ല. വിഷാദത്തിന്റെ ചെളിക്കുണ്ടിൽ വിരിഞ്ഞ ഒരു താമരയായിരുന്നു അവൾ. വണ്ടുകളുടെ ആക്രമണം നേരിടേണ്ടി വന്ന താമര ! അതിലൊരു വണ്ട് അവളുടെ തണ്ട് തന്നെ തുരന്നിരുന്നു. നിർത്താതെയുള്ള പൊട്ടിക്കരച്ചിലോടെ അവളെല്ലാം പറയുന്നത് കേട്ട അവന് പക്ഷേ അവളോട് സഹതാപമല്ലായിരുന്നു തോന്നിയത്. മറിച്ച് വല്ലാത്തൊരു ഇഷ്ടമാണ് അവന് അവളോട് തോന്നിയത്. ഒരുപക്ഷേ തേനൂറ്റിയെടുത്ത് കടന്നുകളയുന്ന വെറുമൊരു വണ്ടാകാൻ അവനൊരുക്കമല്ലായിരുന്നത് കൊണ്ടാകാം അങ്ങിനെ തോന്നിയത്. തെരുവിൽ ഏകനായി ചുറ്റിത്തിരിയുന്ന തനിക്ക് ലഭിച്ച നല്ലൊരു കൂട്ടിനെ അവൻ അവളിൽ കണ്ടു. പിന്നീട് അവൾ പോലുമറിയാതെ അവളുടെ തണ്ടിനേറ്റ മുറിവുണക്കാനായിരുന്നു അവന്റെ ശ്രമം. അവനതിൽ വിജയിക്കുകയും ചെയ്തു. തന്റെ കേടുപാടുകൾ മറികടന്ന് തലയുയർത്തി, എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ അവളെന്ന താമരപ്പൂവ് നിൽക്കുമ്പോൾ അതിനു കാരണക്കാരനായി മറ്റാരുടെയും കണ്ണിൽ പെടാതെ അവളുടെ പുറകിൽ നിന്ന് അവനൊരുപാട് സന്തോഷിച്ചു. കാരണം അപ്പോഴൊക്കെയും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയുമായിരുന്നു. ഈ ലോകം വെട്ടിപ്പിടിച്ച സന്തോഷത്തിൽ വിരിയുന്ന പുഞ്ചിരി. അത് കാണാനായിരുന്നു അവന് എന്നും കൊതി.
" ജാക്ക്, എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ് "
നിലാവുള്ള ഒരു തണുത്ത രാത്രിയിൽ കടൽക്കരയിൽ അവനോട് ചേർന്ന് ഇരിക്കുമ്പോഴാണ് അവൾ ആദ്യമായി അത് പറഞ്ഞത്. ഒരുപക്ഷേ പലവുരു അവളോട് പറയുവാൻ അവനാഗ്രഹിച്ചത് അവളുടെ വായിൽ നിന്നുതന്നെ കേട്ടപ്പോൾ അവന്റെ മനസ്സ് ആ നിലാവോളം ഉയരത്തിൽ തന്നെ ഉയർന്നു ചെന്നിരുന്നു. മറുപടിയൊന്നും പറയാതെ ചേർത്തുനിർത്തിയുള്ള ഒരു ചുംബനം കൊണ്ടാണ് അവനും തന്റെയിഷ്ടം അവളെ അറിയിച്ചത്. പിന്നീട് ദൈവങ്ങൾ പോലും അസൂയപ്പെടുന്ന രീതിയിലുള്ള പ്രണയം. അവൾക്ക് എത്രമാത്രം അവനെ വേണമായിരുന്നോ അതിന്റെ പതിന്മടങ്ങ് അവന് അവൾ വേണമായിരുന്നു. നല്ലൊരു താങ്ങും തണലും സുരക്ഷിതത്വവും അവളിൽ നിന്ന് അവന് ലഭിച്ചു. അവളെ സന്തോഷവതിയാക്കുമ്പോൾ അതിന്റെയിരട്ടി സന്തോഷം അവനനുഭവിക്കുന്നുണ്ടായിരുന്നു. ഒരിക്കലും അത് ഒരാൾക്ക് വേണ്ടി മറ്റൊരാൾ ഉഴിഞ്ഞു വെച്ച ജീവിതമല്ലായിരുന്നു എന്നുതന്നെ പറയാം.
" എന്റെ എല്ലാ വേദനകളും ഇല്ലാതാക്കുന്ന ഒറ്റമൂലിയാണ് നീയെനിക്ക് "
റോസിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഈ ലോകം ഒറ്റയ്ക്ക് വെട്ടിപ്പിടിച്ച ഒരുവന്റെ സന്തോഷമാണ് അവനനുഭവിച്ചത്. അവളൊരു വിളക്കായി തെളിഞ്ഞു നിന്നപ്പോൾ അതിന്റെ എണ്ണയാകാനാണ് അവനാഗ്രഹിച്ചത്.
അവരുടെ ജീവിതത്തിലെ ഇരുളിൽ തെളിഞ്ഞ വെളിച്ചമായിരുന്നു ഈ ബന്ധം. പതിയെ പതിയെ ഇരുളിനെ കീഴടക്കി ആ വെളിച്ചം മുന്നേറിക്കൊണ്ടിരുന്നു. ആരാണോ ആദ്യം പൂർണ്ണമായും വെളിച്ചത്തിലേക്കെത്തുന്നത് അവരാണ് തീർച്ചയായും വിടവാങ്ങലിനെ കുറിച്ചു ചിന്തിക്കുക. ഇരുൾ വിടവാങ്ങുമ്പോൾ പിൻ വെളിച്ചം ആവശ്യം വരുന്നില്ലല്ലോ !? പകൽ...! അതെ അതിനെ പകൽ എന്നുതന്നെ വിളിക്കാം. ആ പകൽ ആദ്യമെത്തിയത് റോസിന്റെ മുമ്പിലേക്ക് തന്നെയാകണം കാരണം ജാക്ക് അതറിഞ്ഞില്ല. പകലെന്ന സത്യത്തെ ചൂണ്ടിക്കാണിച്ചു റോസ് പോകുമ്പോൾ അന്നാദ്യമായി ജാക്ക് തകർന്നുപോയി. കാരണം റോസില്ലാതെയുള്ള ഒരു ജീവിതം അവന് ചിന്തിക്കുവാൻ കൂടിയാകുമായിരുന്നില്ല. ഒരു ഭ്രാന്തനെപ്പോലെ അവൻ ആ കടൽക്കരയിൽ കിടന്നുരുണ്ടു. മരത്തിൽ ചുറ്റിപ്പിടിച്ചിരുന്ന വള്ളിച്ചെടിയെ വേർപ്പെടുത്തുമ്പോൾ അതെങ്ങിനെയാണോ മണ്ണിലേക്ക് വീഴുന്നത് അതിലും വേഗതയിലായിരുന്നു അവന്റെ വീഴ്ച്ച. അത്രയും ആഴത്തിൽ അവൾ അവന്റെ മനസ്സിൽ ആഴ്ന്നിറങ്ങിയിരുന്നു. അവന്റെ കണ്ണീര് കണ്ടില്ലെന്ന് നടിച്ചു പോകുമ്പോഴും തീർച്ചയായും അവളും ഉള്ളിൽ കരഞ്ഞിട്ടുണ്ടാകും എന്നതായിരുന്നു അവന്റെ ചിന്ത.
തെരുവിലൂടെ തിരക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും പോകുന്ന മറ്റു നായ്ക്കളെ കാണുമ്പോൾ അവന് അനുഭവപ്പെട്ടത് നിസ്സംഗതയായിരുന്നു. ഒന്നും ചെയ്യാനില്ലാത്തവന്റെ നിസ്സംഗത. കാലുകൾ നീട്ടിവെച്ചു താടി മണ്ണിൽ മുട്ടിച്ചു കിടക്കുമ്പോൾ അവന്റെയുള്ളിലും തിരമാലകൾ ആഞ്ഞടിക്കുകയായിരുന്നു. തിരമാലകൾ മനസ്സിന്റെ തീരത്തേക്ക് പതിവിലധികം കയറുമ്പോൾ തന്നെയാണല്ലോ കണ്ണിലൂടെ ജലം പുറത്തേക്ക് വരിക. അതെ അവന്റെ കണ്ണിലൂടെയും നീരൊഴുകുന്നുണ്ടായിരുന്നു. സ്വയം മുറിവുണ്ടാക്കി മനസ്സിനെ മറികടക്കാൻ ശ്രമിച്ചെങ്കിലും അവന്റെ തല ആ മണ്ണിൽ നിന്ന് ഉയർന്നതേയില്ല. തന്നെ കാണാതെ റോസ് ഇപ്പോൾ വിഷമിക്കുകയാകും എന്ന ചിന്ത വരുമ്പോഴൊക്കെ അവൻ വല്ലാതെ അസ്വസ്ഥനാകും. താനില്ലാതെ, തന്റെ സ്നേഹവും കരുതലുമില്ലാതെ അവൾക്ക് ജീവിക്കാനാവില്ല എന്ന് തന്നെയായിരുന്നു അവന്റെ വിശ്വാസം. അതാണ് അവളെ തിരഞ്ഞു പോകാൻ അവൻ തീരുമാനിച്ചത്.
ആ തെരുവിന്റെ അങ്ങേ അറ്റത്തെവിടെയോയുള്ള അവളുടെ സ്ഥലത്തേക്ക് അവളെ തിരഞ്ഞു പോകുമ്പോൾ, തന്നെ കാണുമ്പോൾ തന്നെ " ജാക്ക് എനിക്ക് നീയില്ലാതെ പറ്റില്ല. നിന്നെ കാണാതെ ഞാൻ എത്രമാത്രം സങ്കടപ്പെട്ടു എന്നറിയുമോ ? " എന്ന് ചോദിച്ചുകൊണ്ട് തന്റടുത്തേക്ക് ഓടിവരുന്ന റോസ് തന്നെയായിരുന്നു അവന്റെ മനസ്സിൽ. കുതിച്ചുപായുന്ന കാലുകൾ ലക്ഷ്യം കണ്ടെത്തിയപ്പോൾ മാത്രമാണ് അവൻ നിന്ന് കിതച്ചത്. നിലാക്കീറിന്റെ ഇത്തിരി വെട്ടത്തിൽ അവൻ കണ്ടു. ഒരുകൂട്ടം നായ്ക്കളാൽ ചുറ്റപ്പെട്ട അവന്റെ റോസിനെ... ! അവനിൽ ഏറെ അമ്പരപ്പുണ്ടാക്കിയത് അവളുടെ മുഖത്ത് സന്തോഷം തന്നെയാണ് എന്നുള്ളതാണ്.
അവളുടെ കണ്ണിൽ പെടാതെ അവൻ തിരിഞ്ഞു നടന്നു. തലയും കുമ്പിട്ടുള്ള ആ മടക്കയാത്രയിൽ ഭൂമിയെ കടൽ വിഴുങ്ങുന്നതായി അവൻ മനസ്സിലാക്കി. പക്ഷേ അവന്റെ കാലുകൾക്ക് ഒട്ടും വേഗതയുണ്ടായില്ല. അതാണ് വീണ്ടും തിരിഞ്ഞു അവളുടെ അടുത്തേക്ക് നടന്നത്. അക്കൂട്ടത്തിൽ നിന്ന് തെല്ല് മാറി ഒറ്റയ്ക്ക് നിൽക്കുന്ന മറ്റൊരു നായയുടെ നേരെ അവളുടെ നോട്ടം പാറി വീഴുന്നത് കണ്ട അവൻ തകർന്നുപോയി. എന്താണ് തന്നിലും മികച്ചതായി ആ നായയിലുള്ളതെന്ന് അവന് മനസ്സിലായില്ല. അല്ലെങ്കിലും സ്വന്തം പോരായ്മകൾ സ്വയമറിയുവാൻ സാധിക്കുമായിരുന്നെങ്കിൽ ഈ ഭൂമിയിൽ എല്ലാവരും എല്ലാം തികഞ്ഞവരാകുമായിരുന്നു.
അലസമായ അവളുടെ നോട്ടത്തിനിടയിലെവിടെയോ അവൾ ജാക്കിനെ കണ്ടു. അവരുടെ മിഴികൾ പരസ്പരം കൂട്ടിമുട്ടി. കുറച്ചുനേരത്തിന് ശേഷം അവൾ അവന്റെ അടുത്തേക്ക് നടന്നുവന്നു.
" എന്തിനാ എന്നോട്....??? എന്റെ തെറ്റ് പറയ്... ഞാൻ തിരുത്താം... എന്നെയിട്ടിട്ടു പോകല്ലേ..."
അവന്റെ ആ വാക്കുകൾ പലതും കണ്ണീരിനും ഏങ്ങലടിയ്ക്കും ഇടയിൽ ചിലമ്പി. നിർവ്വികാരയായി നിന്ന അവളുടെ മറുപടി
" എന്നോടൊന്നും ചോദിക്കരുത്, എനിക്ക് മറുപടിയില്ല, നിന്നോട് ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം, പക്ഷേ എന്നെ മനസ്സിലാക്കുവാൻ ആർക്കും കഴിയില്ല " എന്നതായിരുന്നു. അവൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കിനിന്നു. തന്നെ ആർക്കും മനസ്സിലാവില്ല എന്നൊരാൾ പറയുന്നത് തന്നെ സ്വയം ന്യായീകരിക്കലാണ് എന്നത് അവനറിയാമായിരുന്നു. ഒടുവിൽ അവൾ വേറൊന്ന് കൂടി പറഞ്ഞു.
" നീയാ നായയെ കണ്ടോ ? ഇപ്പൊ എന്റെ മനസ്സിൽ മുഴുവൻ ആ നായയാണ്. പാവമാണ്. എനിക്ക് വല്ലാത്തൊരു ഇഷ്ടമാണ് അതിനോട് "
തന്നെ അത്രമേൽ ആഴത്തിൽ സ്നേഹിക്കുന്ന ഒരു ഹൃദയത്തിനെ ആ വാക്കുകൾ എത്രത്തോളം വേദനിപ്പിക്കുമെന്നു അറിഞ്ഞോ അറിയാതെയോ അവൾ പറഞ്ഞത് കേട്ട് അവൻ പൂർണ്ണമായും തകർന്നുപോയി. സ്വന്തം ഇഷ്ടത്തിന് മാത്രമാണ് പ്രാധാന്യം എന്നത് ആ രാത്രിയിൽ ഒരിക്കൽക്കൂടി തെളിയിക്കപ്പെടുകയായിരുന്നു. കറിയിൽ ചേർത്ത കറിവേപ്പില പുറം തള്ളപ്പെടുന്ന പോലെ അവൻ പൂർണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു. അവൾക്ക് മറുപടിയൊന്നും കൊടുക്കാതെ തിരിഞ്ഞു നടക്കുമ്പോൾ അവന്റെ മനസ്സിൽ അവളുമൊത്ത് ഒരുമിച്ചു നടന്ന കാര്യങ്ങൾ മാത്രമായിരുന്നു. അവളുടെ ഒരു വാചകം ഒരുവട്ടം കൂടി അവനോർത്തു.
" എന്റെ എല്ലാ വേദനകളും ഇല്ലാതാക്കുന്ന ഒറ്റമൂലിയാണ് നീയെനിക്ക് " അത് ഓർത്തപ്പോൾ അവന്റെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. പക്ഷേ അവന് അറിയില്ലല്ലോ...
' ഒറ്റമൂലി എന്നത് വേദനകൾ ഉള്ളപ്പോൾ മാത്രം ആവശ്യമുള്ളതാണ്. വേദന മാറിയാൽ പിന്നെ ഒറ്റമൂലി ആവശ്യം വരുന്നില്ല ' എന്നത്.
തലയും താഴ്ത്തിയുള്ള അവന്റെ യാത്ര കടലിനെ ലക്ഷ്യമാക്കിയായിരുന്നു. എല്ലാ ദുഃഖങ്ങളെയും ഏറ്റുവാങ്ങുകയും ദുഃഖവും സന്തോഷവും നൽകുകയും ചെയ്യുന്ന ആ കടലിനെ തന്നെ...
ചില ചെടികൾ തഴച്ചു വളർന്നിരിക്കുന്നത് മാത്രമേ നാം കാണുന്നുള്ളൂ. പക്ഷേ അതിന് വളമായി അതിന്റെ ചുവട്ടിൽ മരിച്ചുവീണ ചെടികളുടെ സ്നേഹം ആ ചെടി തന്നെ മറന്നുപോകുന്നു.
അകാലത്തിൽ പൊലിഞ്ഞ ജാക്കിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot