മാർജ്ജാരവിശേഷം


നേരം പരപരാന്ന് വെളുത്തു കൊണ്ടിരിക്കുന്നതേയുള്ളൂ.
ടോർച്ചടിച്ചു നോക്കിയാൽ കാണാവുന്നത്ര വെളുപ്പേ ആയിട്ടുള്ളൂ .
നഗരത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ
അകലെ സർക്കാരിന്റെ അധീനതയിലുള്ള സോപ്പു കമ്പനിയിലാണ് വിക്രമൻ പിള്ളയ്ക്കു ജോലി.
ഇന്നു രാവിലത്തെ ഷിഫ്റ്റാണ്. പഞ്ചിംഗ് സമയത്തിനു മുൻപേ അവിടെ എത്തണം സൂപ്പർവൈസർ
മഹാകണിശക്കാരനാണ്.
നേരം വൈകിയാൽ ലീവു മാർക്കു ചെയ്യും.
വിക്രമൻ പിള്ള അതിരാവിലേ എഴുന്നേറ്റ് ,പ്രഭാതത്തിൽ കേവലം മലയാളികൾ ചെയ്യുന്നതായ പ്രഭാത കർമ്മങ്ങളെല്ലാം
എളുപ്പം വഴിപാടു കഴിച്ചു.
മിസിസ്സ് പിള്ള നീട്ടികൊടുത്ത പ്രാതൽ അടങ്ങിയ സഞ്ചി തന്റെ സന്തത സഹചാരിയായ സൈക്കിളിനു പുറകിൽ കെട്ടിവച്ച് . തലേ ദിവസം സേവിച്ച വിപ്ലവാരിഷ്ടത്തിന്റെ
ശിഷ്ടംലഹരിയിൽ ഇടവഴിയിലൂടെ പ്രയാണമാരംഭിച്ചു.
സ്വന്തം പറമ്പിന്റെ അതിർത്തി കഴിയുന്നിടത്തുവച്ചാണ്
ഒരു പൂച്ച ദയനീയമായി കരയുന്നത് അപ്പോൾ കാതിൽ പതിച്ചത്.
മ്യാവൂ ... മ്യാ..വൂ ... മ്യാ…

വി ഡോട്ട് പിള്ള തലച്ചെരിച്ച് പറമ്പിലെ പുളിമരത്തിലും, പേരക്ക മരത്തിലും നോക്കി ,കരച്ചിലിന്റെ ഉത്ഭവസ്ഥലം അവിടെയൊന്നുമല്ല. പിള്ളവീണ്ടും തന്റെ ശകടം തള്ളിക്കൊണ്ടു നടന്നു.
മ്യാവൂ ... വീണ്ടുമാ ദീനസ്വരം ഉയർന്നു.
പൊടുന്നനെ ... പിള്ള മനസ്സിന്റെ 46 ഇഞ്ച് ' എൽ ഇ ഡി' സ്ക്രീനിന്റെ താഴെ നെടുനീളത്തിൽ ഒരു സന്ദേശം സ്ക്രോൾ ചെയ്യുവാൻ തുടങ്ങി … !

" ഇനിയെങ്ങാനും കുടിവെള്ളം എടുത്തു കൊണ്ടിരിക്കുന്ന അടുത്ത പറമ്പിലെ കിണറ്റിൽ നിന്നോ മറ്റോ ആണോ …?!

മ്യാ…. വൂ ... ബ്ളും... മ്യാവൂ . ബ് . ബ്ളും…

പിള്ള സൈക്കിൾ മതിലിൽ
ചാരിവച്ച് തിരിച്ചോടിച്ചെന്നു കിണറ്റിനകത്തുനോക്കുമ്പോൾ
ആകെ നനഞ്ഞുകുളിച്ച് ,പിഴിയാതെവച്ച പഴന്തുണി കഷണം പോലെ വാക്കല്ലിലിരുന്നു 'ഒരു നനഞ്ഞ പൂച്ചയിരുന്നു മോങ്ങുന്നു.

നേരം വൈകുകയാണല്ലോ ! ഇന്നാരെയാണാവോ കണി കണ്ടത് എന്നോർത്തെങ്കിലും ,

പൂച്ച അന്ന് കണികണ്ട വിക്രമൻ പിള്ളയിലെ മൃഗസ്നേഹം മനുഷ്യരൂപം പൂണ്ട് അവതരിച്ചു.
പുള്ളി ഓടിപ്പോയി ഒരു ചൂരൽ കൊട്ട കയറൊക്കെ കെട്ടി കപ്പിയിലിറക്കി
പൂച്ചയെ ബദ്ധപ്പെട്ട് ഒരു ഓലമടൽ തോട്ടിക്കൊണ്ട് കുത്തി ചാടിച്ച്
കൊട്ടയിലേയ്ക്ക് കയറ്റി കപ്പിവലിച്ചു മുകളിലെത്തിച്ചു.
സ്നേഹത്തോടെ സഹതാപത്തോടെ കൊട്ട വലിച്ച്
ആൾമറയോടടുപ്പിക്കുന്നതിനിടെ
മാർജ്ജാരൻ ,പിള്ളയുടെ വലത്തെ കവിളിൽ ഒരു പൂച്ചയിസ്റ്റ് അടിയും
വച്ചുകൊടുത്ത് ,. ചാടിയിറങ്ങി അടുത്തുള്ള കണ്ടിചേമ്പിന്റെ താഴെ പോയിരുന്നു ദേഹം നക്കിത്തോർത്താൻ തുടങ്ങി.
'എന്റർ ദ ഡ്രാഗൺ 'എന്ന പടത്തിൽ മുഖത്ത് ചോരയൊലിപ്പിച്ചു കൊണ്ടു നിൽക്കുന്ന ബ്രൂസിലിയുടെ പരുവത്തിലായ 'ശ്രീമാൻ വിക്രമൻ പിള്ള മുഖത്തു നിന്നും കിനിഞ്ഞിറങ്ങുന്ന ചോര തൊട്ടു നോക്കിക്കൊണ്ട് ആക്രോശിച്ചു.

" എടാ …! നായിന്റെ മോനേ …
നിന്നെ ഞാൻ കാണിച്ചു തരാം ..! * @ #
അപ്പോൾ ആ തൊടിയിലുണ്ടായിരുന്ന
നായിന്റെ മക്കൾ എന്ന പദത്തിന്റെ യഥാർത്ഥ അവകാശികൾ വാലും ചുരുട്ടി ഓടി രക്ഷപ്പെട്ടു.
ഇതിനോടകം ഒരു വൈൽഡ് ക്യാറ്റ് ആയി മാറിക്കഴിഞ്ഞ 'വി.പിള്ള'
," നിന്നെ രക്ഷിക്കാൻ വന്ന എന്നെ നീ മാന്തുമോടാ എന്നും ചോദിച്ച് അടുത്തു കണ്ട പട്ടികയുമെടുത്ത്
പൂച്ചയ്ക്ക് നേർക്കു പാഞ്ഞു.
നക്കിതോർത്തു ഇടയ്ക്ക് വച്ച് നിറുത്തി അവൾ അടുത്തുള്ള
പുളിമരത്തിൽ ഓടിക്കയറി.
ഓടിക്കയറിയ പൂച്ചയെ പിള്ള ഉന്നം തെറ്റാതെ എറിഞ്ഞു വീഴ്ത്തി
പട്ടികയ്ക്ക് അടിച്ചു കൊന്നു കുഴിച്ചുമൂടി.
ചത്തുപോയ (കൊന്നതാണെങ്കിലും അങ്ങിനെ പറയാവൂ ) പൂച്ചയ്ക്ക് ഇനി വല്ല പേയും ഉണ്ടോന്നറിയാൻ വഴിയടഞ്ഞ പിള്ള അടുത്തുള്ള ക്ളിനിക്കിൽപോയി പൂച്ചവിഷമേൽക്കാതിരിക്കാനുള്ള
ചികിത്സയും ആരംഭിച്ചു.
ആഴ്ചകളോളം മുഖത്ത് വലിയ ബാൻഡേജുമിട്ട് ഏകലോചനം പരിശീലിച്ച് വീട്ടിലിരിപ്പായി. നാട്ടുകാരുടെ വകയായി സ്നേഹപൂർവം ചാത്തിക്കിട്ടിയ
" പൂച്ചമാന്തി വിക്രമൻ പിള്ള " എന്ന പേരുമായി കക്ഷി, പാടത്ത് പിള്ളേർ കുത്തി നിർത്തിയ
മട്ടല്സ്റ്റമ്പു പോലുള്ള മൂന്നു
വരയും മുഖത്ത് അലങ്കാരമായി ശിഷ്ടകാലം ജീവിച്ചു പോന്നു…..!

# അപ്പോൾ പറഞ്ഞു വന്നത് വഴിയേ പോയ വയ്യാവേലി വലിച്ചു തലയിൽ കയറ്റുമ്പോൾ വൈകാരിതയോടെ മാത്രം ഇടപ്പെടരുത് .
ജന്തുക്കൾ ആപത്തിൽപ്പെട്ടാൽ അവയുടെ ജന്തുസഹജമായ
പ്രതികരണങ്ങളെക്കുറിച്ചു അൽപ്പം ബോധമെങ്കിലും വേണം. പിന്നെ വെള്ളത്തിൽ കിടന്നു മരിക്കണോ വലിച്ചു കയറ്റി തല്ലികൊല്ലണോ
എന്നത് യുക്തിയുടെ ഏഴയലത്തു പോലും വരികയില്ല.
അങ്ങിനെയാണ് ജീവഹാനിയും മാനഹാനിയും പരസ്പര പൂരകങ്ങളാകുന്നത്.

2020 - Sep - 29
( ജോളി ചക്രമാക്കിൽ )

ക്വാറന്റീൻ


"വിളിച്ചിട്ട് ഫോൺ എടുത്തില്ലല്ലോ? "

"തിരക്കായിരുന്നു . നാളെ തിരിക്കും. നാട്ടിലെത്തുമ്പോൾ പിന്നെ നമ്പർ മാറും.ചിലപ്പോൾ വിളിക്കില്ല. "

"നാട്ടില്? "

"സുമേഷേട്ടൻ ഉണ്ട്. പക്ഷെ ഏട്ടന്റെ മകൾ തീരെ കുഞ്ഞാണ്. പിന്നെ അമ്മക്ക് വയസ്സായി. ഞാൻ ചെല്ലുന്നതിൽ നല്ല പേടി ഉണ്ട്. അത് കൊണ്ട് അങ്ങോട്ട് പോവില്ല.നോക്കട്ടെ "

"അമ്മ വരണ്ട എന്ന്
പറഞ്ഞോ? "

"തെളിച്ചു പറഞ്ഞില്ല.. സൂചിപ്പിച്ചു "

"തിരുവനന്തപുരം എയർപോർട്ടിൽ അല്ലെ വരിക? "

"ഉം ""അങ്ങോട്ട് വരണ്ട. ജീവിതത്തിൽ ആദ്യം ആയി കാണുന്നത് എയർപോർട്ടിൽ ആകേണ്ട. അതും ഇങ്ങനെ ഒരു സിറ്റുവേഷൻ. "

കാണാതെ കണ്ടിട്ടുള്ള, മിണ്ടാതെ മിണ്ടിയിട്ടുള്ള വർഷങ്ങൾ.
കഴിഞ്ഞ നാല് വർഷങ്ങൾ. വരണ്ട, വിളിക്കില്ല എന്ന് പറഞ്ഞാലും ആൾ അങ്ങനെ ഒന്നുമല്ല. അറിയാം. അഞ്ജലിയുടെ ചുണ്ടിൽ ഒരു ചിരി വന്നു.

എയർപോർട്ടിൽ കാത്തു നിന്ന ആളെ അവന് പരിചയം ഉണ്ടായിരുന്നില്ല.

"സുമേഷേട്ടൻ പറഞ്ഞു വിട്ടതാണ് "
അവന്റെ ഉള്ളൊന്നു തണുത്തു. വരുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ ഇപ്പൊ അതിന്റ ആവശ്യമുണ്ടോ എന്നൊക്കെ നിരുത്സാഹപ്പെടുത്തിയ ആളാണ്
ജോലി പോയി ഏട്ടാ എന്ന് പറഞ്ഞപ്പോൾ പിന്നെ ഫോൺ വിളിച്ചിട്ടുമില്ല. അമ്മയും അങ്ങനെ തന്നെ. ജോലിയില്ലാതെ വന്നാൽ ബുദ്ധിമുട്ട് ആകുമെന്ന് തുറന്നു പറഞ്ഞു. മാസം തോറും അയച്ചു കൊടുത്ത പണത്തിന്റെ കണക്കൊന്നും പറയാൻ നിന്നില്ല. അല്ലെങ്കിൽ ബന്ധങ്ങളോടെന്തു കണക്ക് പറയാൻ?

തന്റെ നാട്ടിലേക്കല്ല ടാക്സി ഓടിയത്. വേറെ ഒരു ഗ്രാമം. വേറെ ഒരു വീട്.

"ഇവിടെ സുമേഷ് ഏട്ടന്റെ ഫ്രണ്ടിന്റെ വീടാണ്. ആരുമില്ല. കുറച്ചു നാളായി പൂട്ടികിടക്കുക. കീ തന്നിട്ടുണ്ട് "
ഡ്രൈവർ കീ തന്നു തിരിച്ചു പോയി.

പുറത്തിറങ്ങാൻ കഴിയില്ല. ഏട്ടനെ ഒന്ന് വിളിക്കാനും മാർഗമില്ല.വിളിക്കില്ല എന്ന് പറഞ്ഞെങ്കിലും അവളെ, അഞ്ജലിയെ വിളിക്കണം പക്ഷെ എങ്ങനെ?

ജനലിലൂടെ നോക്കുമ്പോൾ വഴി കടന്നു മുറ്റത്തേക്ക് കയറി വരുന്ന ഒരു രൂപം. അഞ്ജലി.

അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. ഏട്ടനല്ല അപ്പൊ അഞ്ജലിയാണ്ആളെ വിട്ടത്.പെട്ടെന്ന് ഓർത്തു ഇങ്ങോട്ട് വന്നപ്പോൾ ബോർഡ് കണ്ടിരുന്നു ആര്യനാട് അവളുടെ ഗ്രാമം. പക്ഷെ താൻ അത് ശ്രദ്ധിച്ചില്ല.എയർപോർട്ടിൽ ടാക്സി അയച്ചത് അവളാണ് എന്ന് അറിഞ്ഞാൽ താനിങ്ങോട്ട് വരില്ല എന്ന് അവൾക്കറിയാം

അവൾ മുറ്റത്തു നിന്ന് അവനെ നോക്കി ചിരിച്ചു.

"ഹെൽത്തിൽ നിന്ന് വിളിക്കും. മൊബൈൽ, ഭക്ഷണം ഒക്കെ ദേ ഇവിടെ വെക്കുന്നുണ്ട് ട്ടോ അതാണ് എന്റെ വീട്.. ഞാൻ വീഡിയോയിൽ കാണിച്ചിട്ടില്ലേ? "
അവൻ പുറം കൈ കൊണ്ട് കണ്ണീർ തുടച്ചു.
"ഞാൻ ഉച്ചക്ക് വരാം. വീട്ടിൽ അവരെ വിളിച്ചു പറയു. അവർ സമാധാനമായി ഇരിക്കട്ടെ "

"അഞ്ജു... "

"ഫേസ്ബുക് പ്രണയങ്ങൾക്ക് ആഴമില്ല എന്ന് പറയുന്നവരോട് പറയാം നമുക്ക്, പ്രണയത്തിനു അങ്ങനെ വകഭേദങ്ങളൊന്നുമില്ലന്ന് "
അവന് തൊണ്ടയിൽ എന്തോ വിങ്ങി.

"പോയി വരാം...""വിളിക്കണം എപ്പോഴും.. "അത് പറഞ്ഞപ്പോൾ മാത്രം ആ കണ്ണ് നിറയുന്നത് കണ്ടു..

അവൾ കടന്നു പോകുമ്പോൾ ആദ്യമായി ഉള്ളിൽ ഒരു സുരക്ഷിതത്വ ബോധം നിറഞ്ഞു. മുന്നിൽ ഒരു വെളിച്ചമുണ്ടിപ്പോ.. ഇനിയെന്തും വരട്ടെ.. എന്തും. അല്ലെങ്കിലും എല്ലാ വാതിലുകളും ഒന്നിച്ചടയ്ക്കില്ലല്ലോ ദൈവം.


Ammu Santhosh

അവൾ പറഞ്ഞ കഥ.


ഒരുപാട് നാളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്.. മനസ് ശ്യൂന്യമായ അവസ്ഥയിൽ എന്നും ഇരിക്കാറുള്ള റൂമിന്റെ പുറത്തുള്ള പൊടിപിടിച്ച സോഫയിൽ ഒരു നോട്ട് ബുക്കും, പേനയും പിടിച്ചു ഞാനിരുന്നു ...കൂടെ കട്ടൻ ചായയും...

നേരം സന്ധ്യയോടെ അടുക്കുന്നു...ഇവിടെ ഇരിക്കുമ്പോൾ അകലെ വിശാലമായ മരുഭൂമി കാണാം ... മരുഭൂമിയുടെ അറ്റം കാണാൻ കഴിയില്ല...സൂര്യൻ മറയാൻ നിൽക്കുന്നു... നല്ല ചുവപ്പ് വട്ടം മരുഭൂമിയിലേക്ക് താഴ്ന്നു പോവുകയാണോ എന്നു തോന്നും... നോക്കിയിരിക്കാൻ നല്ല ഭംഗിയാണ്... ഇടക്ക് ഒട്ടകങ്ങളുമായി ആളുകൾ പോകുന്നത് കാണാം...

തണുത്ത കാറ്റു പതിയെ വീശിക്കൊണ്ടിരിക്കുന്നു ... കണ്ണുകളടച്ചു നാടിനെയോർത്തു... നമ്മുടെ നാട്ടിലെ പച്ചപ്പ്... ഹോ.. അതൊരു സുഖമുള്ള അനുഭൂതിയാണ്... മനസ്സ് പതിയെ ആ പച്ചപ്പിലേക്ക് ആഴ്ന്നിറങ്ങി .. കുളവും, പാടവും.. തെങ്ങിൻ തോപ്പുകളും നിറഞ്ഞ നമ്മുടെ സ്വന്തം നാട്....ഓർമ്മകൾ നാട്ടിലെ ഇടവഴികളിലൂടെ നടന്നു....

"എന്താ കഥ എഴുതാൻ ഇരിക്കാണോ ."..

പെട്ടന്ന് ഒരു അശരീരി പോലെ ഒരു ശബ്ദം..

നോക്കിയപ്പോൾ ഒരു പെൺകുട്ടി .. ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ല...... നല്ല തൂ വെള്ള വസ്ത്രമണിഞ്ഞു ഒരു സുന്ദരി പെണ്ണ്... ഞാൻ അറിയാതെ അവളുടെ മുഖത്തേക്ക് തന്നെ കുറച്ചു നേരം നോക്കി നിന്നു... ഒരുപാട് നാളായി ഒരു മലയാളി പെൺകുട്ടിയെ കണ്ടിട്ട്... എന്റെ കണ്ണുകൾ അവളുടെ മുഖത്തു മാത്രം.... ചുറ്റുമുള്ള സൂര്യനും മരുഭൂമിയൊമൊന്നും ഇപ്പോൾ കാണുന്നില്ല....എന്തിന് നാട്ടിലെ പച്ചപ്പ് പോലും മനസ്സിൽ നിന്നും മാഞ്ഞു പോയി...

നല്ല കണ്ണുകൾ.... വട്ട മുഖം..... മുഖം മാത്രം വെളിയിൽ കാണുന്നുള്ളൂ.... ഇതിപ്പോ എവിടെ നിന്നു വന്നു... പുതിയ ആളായിരിക്കും.... ഞാനൊന്നു ചിരിച്ചു...

"എന്താ പേര്"

നിഹാല....

അതിനു ശേഷം.. എല്ലാ പ്രവാസികൾ ചോദിക്കുന്നത് പോലെ .. "നാട്ടിലെവിടാ.. "

"കടലിന്റെ അടുത്താ"... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

"അതെന്താ സ്ഥലത്തിന് പേരില്ലേ... "

ഉണ്ട്.... പക്ഷെ.. പറഞ്ഞാൽ അറിയാൻ വഴിയില്ല..

"ആണോ...

ഉം "

"ഇവിടെ എവിടെയാ ജോലി... ഇതിനു മുൻപ് കണ്ടിട്ടില്ല..

അവൾ അകലെയുള്ള ഒരു വീട് ചൂണ്ടി കാട്ടി പറഞ്ഞു .

.".അതാണ് "വന്നിട്ട് കുറച്ചു നാളായുള്ളു..."

"ഞാൻ കഥ എഴുതുമെന്ന് എങ്ങനെ അറിയാം"... ഞാൻ എന്റെ ആകാംഷ പുറത്തെടുത്തു ചോദിച്ചു..

"പേനയും പേപ്പറും കണ്ടപ്പോൾ അങ്ങനെ തോന്നി.. അതുകൊണ്ട് ചോദിച്ചതാ..."

"ആണോ.. ഞാൻ വിചാരിച്ചു എന്റെ കഥകൾ വായിക്കുന്ന ആളായിരിക്കുമെന്ന്..."

"അപ്പോൾ നിങ്ങൾ കഥകളെഴുതും.".. അവൾ അത്ഭുതത്തോടെ ചോദിച്ചു....

"ഉം.. "ഞാൻ നാണത്തോടെ ഒന്നു മൂളി... "ചെറുതായി..."

"എന്നാൽ എന്റെ കഥ എഴുതാമോ."..

"എഴുതാൻ മാത്രമുള്ള കഥയുണ്ടോ... "

"പിന്നെ ഒരുപാടുണ്ട്... വേണേൽ ഒരു നോവലാക്കാം.. നിങ്ങളെഴുതോ "...

"പിന്നെന്താ എഴുതാലോ"... ഞാൻ എന്നിലെ കഥാകാരനെ പുറത്തെടുക്കാൻ തീരുമാനിച്ചു...

"എന്നാൽ ഞാൻ എന്റെ കഥ പറയാം "അവൾ പുഞ്ചിരിയോടെ പറഞ്ഞു...

അവൾ പറയാൻ പോകുന്ന കഥ കേൾക്കാൻ ഞാൻ റെഡിയായി..

അവൾ തൊട്ടടുത്തുള്ള മരത്തിന്റെ സ്റ്റൂളിൽ ചുമരിൽ ചാരി അകലെ വിശാലമായ മരുഭൂമി നോക്കിയിരുന്നു ...

ആ ചെറുകാറ്റിൽ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു ....മുടികൾ പാറിക്കൊണ്ടിരുന്നു ..ഒരു ചെറിയ മൗനത്തിനു ശേഷം അവൾ പറഞ്ഞു തുടങ്ങി ....

"ഉമ്മയും അനിയത്തിയും അടങ്ങിയ ചെറിയ കുടുംബം...വാപ്പ വേറെ പെണ്ണ് കെട്ടി അകലെ എവിടെയോ ആണ് ....ഉമ്മാക്ക് മീൻ കച്ചോടമായിരുന്നു...വെളുപ്പിനെ ഹാർബറിൽ പോയി മീനെടുത്തു വീടുകളിൽ കൊണ്ടു പോയി വിൽക്കും...ഞാൻ പത്താം ക്ലാസ്സ്‌ വരെ പഠിച്ചു . അനിയത്തി ഇപ്പോൾ എഴിലാണ് പഠിക്കുന്നത് ...ചെറിയ വരുമാനത്തിലും സന്തോഷത്തോടെ കഴിഞ്ഞു പോന്നു..അങ്ങനെ ഒരു നാൾ ഉമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരാൾ വീട്ടിൽ വന്നു ...അയാൾക്ക് ഗൾഫിലായിരുന്നു ജോലി...അയാൾ ജോലി ചെയ്യുന്ന സ്ഥലത്തു ഒരു വീട്ടിലേക്ക് ഒരു കുട്ടിയെ നോക്കാൻ ആളെ അവിശ്യമുണ്ടായിരുന്നു...നല്ല ശമ്പളം കിട്ടുമെന്നും ..അവർക്ക് ഇഷ്ട്ടമായൽ ഒരുപാട് സഹായിക്കുമെന്നും പറഞ്ഞു..പക്ഷെ ഉമ്മാക്ക് പോകാൻ ഇഷ്ടമുണ്ടായിരുന്നില്ല ...അതു പറഞ്ഞപ്പോൾ അയാൾ ഉദ്ദേശിച്ചത് എന്നെയാണെന്നു പറഞ്ഞു...

"ഇവളോ... ഇവൾ ചെറുതല്ലേ... ഇവൾ എങ്ങനെ ഒരു കൊച്ചിനെയൊക്കെ നോക്കും..."ഉമ്മ ചോദിച്ചു..

"അതൊക്കെ തനിയെ പടിച്ചോളും...അവർക്ക് വേണ്ടത് പ്രായം അധികമില്ലാത്ത ആളെയാണ് ... പേടിക്കേണ്ട ആവശ്യമില്ല...സ്നേഹമുള്ളവരാ" ..

ഞാൻ പോയാൽ കുടുംബം രക്ഷപ്പെടുമെങ്കിൽ പോകാമെന്ന് ഉമ്മാനോട് പറഞ്ഞു...

മനസില്ല മനസോടെ ഉമ്മ സമ്മതിച്ചു...

അങ്ങനെ ഇവിടെയെത്തി...കുറച്ചുനാൾ ഒരു കുഴപ്പവും ഉണ്ടായില്ല...വീട്ടുകാർ സ്നേഹമുള്ളവരാണ്..എന്നെ വലിയ കാര്യവുമാണ്... .പക്ഷെ ..അയാൾ.........
അയാൾ അപ്പുറത്തെ വീട്ടിലെ പണിക്കാരനായിരുന്നു...ഇടക്ക് വിശേഷങ്ങൾ ചോദിക്കാൻ വന്നിരുന്ന അയാളുടെ നോട്ടം എന്റെ ശരീരത്തിലേക്കായിരുന്നു ....അറിയാതെയുള്ള അയാളുടെ തൊടലും പിടിക്കലും എനിക്ക് ഇഷ്ട്ടമല്ലായിരുന്നു ...

"ഒരു ദിവസം വീട്ടുകാർ എല്ലാവരും പുറത്തു പോയ സമയം അയാൾ വീട്ടിൽ വന്നു...ആരുമില്ലെന്ന് മനസിലാക്കിയ അയാൾ എന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചു...ഞാൻ ശക്തമായി എതിർത്തു... പക്ഷെ എന്റെ എതിർപ്പുകൾ അയാൾക്കൊരു ലഹരിയായി തോന്നി.... ശബ്ദം കേൾക്കാതിരിക്കാൻ അയാൾ എന്റെ വായയും മൂക്കും പൊത്തിപ്പിടിച്ചു ....എനിക്ക് ശ്വാസം മുട്ടി...എന്റെ കണ്ണുകൾ അടഞ്ഞു...ഒരു ഇരുട്ട് മാത്രം...."

അതും പറഞ്ഞു അവൾ എന്നെ നോക്കി...ആ കണ്ണുകളിൽ ഭയമായിരുന്നില്ല ഞാൻ കണ്ടത്...തീ ആയിരുന്നു...ഈ മരുഭൂമിയെ ചുട്ടു പൊള്ളിക്കാൻ അതിലെ ഒരു തീപ്പൊരി മതിയാകുമെന്നു എനിക്ക് തോന്നി...എന്റെ അവസ്‌ഥ വേറൊന്നായിരുന്നു...ഞാൻ ആകെ ഭയന്നിരുന്നു......കാരണം ഇതുപോലൊരു കഥ ആദ്യമായാണ് കേൾക്കുന്നത്... ഞാനവളെ പേടിയോടെ നോക്കി...

അവൾ വീണ്ടും പറഞ്ഞു തുടങ്ങി..

"അയാളുടെ കൈകളിൽ കിടന്നു പിടയുമ്പോൾ എനിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല... എന്റെ കണ്ണുകളിൽ ഇരുട്ട് കയറി... ഒരു വെളിച്ചം ഞാൻ കണ്ടു... ആ വെളിച്ചത്തിന്റെ പിന്നാലെ നടന്നു...ഒരുപാട് വെള്ള മേഖ കെട്ടുകൾ ഒഴുകി നടക്കുന്നു.. ഓരോന്നിലും കൈകൊണ്ട് തലോടി.....ഒരു കുഞ്ഞു പൊട്ട് പോലെ ആ വെളിച്ചം അകലേക്ക് പോയിക്കൊണ്ടിരുന്നു..അതിനു പിന്നാലെയെത്താൻ ഞാൻ ഓടി....പകുതിയായപ്പോൾ ആ വെളിച്ചം കാണുന്നില്ല.... എനിക്ക് ആകെ ഭയമായി... ശക്തമായി കണ്ണുകൾ തുറന്നു പിടിച്ചു ഞാൻ ഉമ്മാനെ വിളിച്ചു.... ഉമ്മാ.... എനിക്ക് പേടിയാകുന്നു...
വീണ്ടും ചെറിയ വെളിച്ചം വന്നു... ഞാൻ പതിയെ കണ്ണു തുറന്നു... മുകളിലെ ആകാശം ഞാൻ കണ്ടു... ആരോ മുകളിൽ നിന്നും മണൽ വാരി എന്റെ ശരീരത്തിലേക്ക് ഇടുന്നു... എനിക്ക് അനങ്ങാൻ കഴിയുന്നില്ല.. ശരീരം തളർന്ന പോലെ.... വീണ്ടും ഇരുട്ട് പരന്നു..."

അത്രയും പറഞ്ഞു കഴിഞ്ഞു അവൾ എന്നെ നോക്കി... എന്നിട്ട് എഴുന്നേറ്റു വന്നു എന്റെ മുൻപിലായി നിന്നു...

"എനിക്ക് എന്റെ ഉമ്മയെ കാണണം... എന്നെ രക്ഷിക്കാമോ... അവൾ ശക്തിയായി എന്റെ ഇരു ചുമലിലും പിടിച്ചു ചോദിച്ചു"..". പറ... എന്നെ രക്ഷിക്കോ.." അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നു വീഴുന്നുണ്ടായിരുന്നു "

ആ സമയത്ത് മണൽ കാറ്റ് ആഞ്ഞു വീശി.... ആ കാറ്റിൽ അവൾ പറന്നു പോയപോലെ... ഞാൻ അവളുടെ കൈ മുറുകെ പിടിച്ചു പക്ഷെ.... ആ വലിയ കാറ്റ് അവളെയും കൊണ്ടു ദൂരേക്ക് പറന്നു...

"നിഹാലാ.".. ഞാൻ ഉറക്കെ വിളിച്ചു... അവളെ പിടിക്കാൻ വേണ്ടി ഞാൻ കാറ്റിനു പിന്നാലെ ഓടി..പെട്ടന്ന്... . കാലിൽ എന്തോ തട്ടി ഞാൻ താഴെ വീണു....

ഞെട്ടി എഴുന്നേറ്റു ഞാൻ ചുറ്റിലും നോക്കി.. ഇല്ല.. അവളെ കാണുന്നില്ല...ശരീരം വിയർത്തിരിക്കുന്നു... അവൾ ഇരുന്ന ബെഞ്ചു ശൂന്യമാണ്...അതിൽ ആരുമില്ല... അതൊരു സ്വപ്നമാണെന്ന് തിരിച്ചറിയാൻ നിമിഷങ്ങളെടുത്തു.... .ഉള്ളിൽ ഒരു ഭയം തോന്നി .. കയ്യിലുണ്ടായ പേനയും പുസ്തകമെടുത്തു റൂമിലേക്ക് കയറി... ഫ്രിഡ്ജ് തുറന്നു ഒരു കുപ്പി വെള്ളം മുഴുവനും കുടിച്ചു.. എന്നിട്ടും ദാഹം തീരുന്നുണ്ടായില്ല... തളർച്ചയോടെ കട്ടിലിൽ ഇരുന്നു ... സമയം കടന്നു പോയി ...

എ. സി യുടെ തണുപ്പിന് എന്റെ ശരീരത്തിലെ ചൂടിനെ അകറ്റാൻ കഴിഞ്ഞിരുന്നില്ല ...ടേബിളിൽ ഉണ്ടായിരുന്ന പത്രമെടുത്തു ഞാൻ വീശിക്കൊണ്ടിരുന്നു.. അപ്പോഴാണ് ഞാനത് കണ്ടത് .... ആ പത്രത്തിൽ അവളുടെ ഫോട്ടോ .. .. .അതേ അവൾ തന്നെ... എന്റെ സ്വപ്നത്തിൽ വന്നവൾ..എന്നെ രക്ഷിക്കണമെന്നു പറഞ്ഞവൾ....ഉമ്മാനെ കാണണമെന്നു പറഞ്ഞു കരഞ്ഞവൾ... .

അടിയിൽ അവളെ കുറിച്ചു ഒരു വാർത്തയും ഉണ്ടായിരുന്നു..". കാണ്മാനില്ല "......

അതുകണ്ട് എന്റെ സർവ്വ നാഡികളും തളർന്നു...എന്റെ സ്വപ്നം സത്യമാണോ.....
സത്യമാണെങ്കിൽ അവളിപ്പോൾ എവിടെയായിരിക്കും .....ഞാൻ പതിയെ കിടന്നു കണ്ണുകളടച്ചു ...അവൾ ഇനിയും എന്റ സ്വപ്നത്തിൽ വന്നിരുന്നെങ്കിലെന്നു ഞാൻ വെറുതെ ആഗ്രഹിച്ചു...

റഹീം പുത്തൻചിറ .....

ഒരു ബംഗാളിക്കഥ


 വാട്സപ്പിൽ കാൾ വന്നപ്പോൾ ട്രെയിനിൻ്റെ ജനവാതിൽ അഴികൾ ചാരിയിരുന്ന സരസ്വതിയമ്മ മൊബൈൽ കയ്യിലെടുത്തു

"മമ്മാജി വണ്ടിയ്ക്കകത്ത് കയറിയല്ലെ " റിയാസാണ് "

കൽക്കത്തയിൽ നിന്ന് റിയാസാണ്

" ആ മോനെ വണ്ടിയിൽ കയറി "

"ഇന്നലെ ചെറിയ പനി ഉണ്ടായിരുന്നു എന്ന് പറഞ്ഞില്ലെ മാറിയൊ"

"ഭേദമുണ്ട് കുഴപ്പമില്ല"

"ഡോക്ടറെ കാണിച്ച് മരുന്ന് മേടിച്ചൊ .... അതൊ മമ്മാജിയുടെ തുളസിയിലയും കട്ടൻ കാപ്പിയും മാത്രമെ കഴിച്ചുള്ളൊ "

"ഇല്ല മോനെ ... ഡോക്ടറെ കണ്ട് ആ വിശ്യത്തിനുള്ള മരുന്ന് മേടിച്ചിട്ടുണ്ട് "

"കുഞ്ഞുമോൻ എന്ത് പറയുന്നു വികൃതിയാണൊ "

"ഹോ നല്ല വികൃതിയാ"

"മമ്മാജി തോട്ടത്തിലെ ചെടികൾ ഒക്കെ വല്ലാതെ വളർന്നു ല്ലെ "

"എല്ലാം വളർന്നു .... നീ പോയെ പിന്നെ ഒന്നും വെട്ടിയിട്ടില്ല ... അല്ലെങ്കിൽ തന്നെ ദാസേട്ടൻ ഓമനിച്ചു വളർത്തിയ ആ ചെടികളൊക്കെ ഇനി മറ്റൊരാൾക്ക് സ്വന്തമാകാൻ പോകയല്ലെ "

"മമ്മാജി അതൊന്നും ഓർത്ത് വിഷമിക്കരുത്... ആദ്യം മമ്മാജി ഇവിടെ വന്ന് കുറച്ച് ദിവസം സമാധാനത്തോടെ ഞങ്ങളോടൊപ്പം ജീവിക്ക് "

റിയാസ് ഫോൺ കട്ട് ചെയ്തു

സരസ്വതിയമ്മ ഓർത്തു .... തോട്ടത്തിൽ ചെടികൾ വല്ലാതെ വളർന്നപ്പോളാണ് റിയാസ് എന്ന ബംഗാളിയെ ദാസേട്ടൻ വിളിപ്പിച്ചത്..... ഒരു ചെറിയ മീശയും പറ്റെ വെട്ടിയ മുടിയും ആവിശ്യത്തിന് പൊക്കവുമുള്ള ഒരു കൊച്ചു പയ്യൻ .... തൻ്റെ മകൻ പ്രവീണിനെപ്പോലെ തോന്നി:...വൈകുന്നേരം വരെ നിന്ന് പണിയെടുത്ത് തോട്ടവും മിററവും എല്ലാം വെട്ടി വൃത്തിയാക്കി.... ദാസേട്ടനും കൂടെ കൂടി ..... ചോദിച്ച കൂലിയും കൊടുത്ത് റിയാസ് യാത്ര പറഞ്ഞ് പോകുമ്പോഴേക്കും ഒരു പാട് വിശേഷങ്ങൾ അവൻ പങ്കുവെച്ചു..... ഉച്ചക്ക് ചോറും മീൻ കയറിയും കൊടുത്തപ്പോൾ റിയാസ് ആർത്തിയോടെ കഴിച്ചു:

"എൻ്റെ മമ്മാജിയും ഇതേപോലെ നാരിയൽ അരച്ച് ചേർത്താണ് മീൻ കറി വയ്ക്കുന്നത് "
അവൻ അത് പറഞ്ഞത് കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി കൂലി മേടിച്ചു പോകുമ്പൊൾ അവന് ഒരു ചെറിയ പാത്രത്തിൽ മീൻ കറിയും കൊടുത്തു വിട്ടു

ക്രമേണ റിയാസ് ആരുമറിയാതെ ആ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു.... ദാസേട്ടൻ തറവാട്ടിലേക്ക് പോണ ദിവസം റിയാസ് രാത്രി കൂട്ടിന് വരും: ഉമ്മറക്കോലായിൽ പായ വിരിച്ച് കിടക്കും' അകത്ത് കയറി കിടക്കാൻ പറഞ്ഞാൽ കിടക്കില്ല ..... രാത്രി കിടക്കുമ്പോൾ പഴയ ഹിന്ദി സിനിമാ ഗാനങ്ങൾ അവൻ മനോഹരമായി പാടും: കേൾക്കാൻ എന്ത് രസമാണ് .....

പാടിക്കഴിഞ്ഞാൽ പിന്നെ വിളിച്ചു പറയും

"മമ്മാജി ധൈര്യമായി ഉറങ്ങിക്കോളു ഞാനിവിടെയുണ്ട്.'

പ്പൊഴും ഓർക്കുന്നു ദാസേട്ടന് നെഞ്ചുവേദന വന്ന ദിവസം .... താൻ അലറിക്കരയുമ്പോൾ ..... എങ്ങിനെ തന്നെ ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങുന്ന റിയാസ്....

" റിയാസെ ദാസേട്ടന് ഒട്ടും വയ്യ "ഫോൺ ചെയ്ത് പറഞ്ഞപ്പോൾ നിമിഷങ്ങൾക്കുള്ളിൽ അവൻ സുഹൃത്തിനെയും വിളിച്ച് ഒരു വണ്ടിയിൽ വന്നു ....

താനൊന്നും അറിഞ്ഞില്ല: ഹോസ്പിറ്റൽ കാര്യങ്ങൾ എല്ലാം റിയാസാണ് നോക്കി നടത്തിയത്.....

സ്വന്തം മകൻ പ്രവീണിനെ വിളിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി

"അമ്മെ ഓഫീസിൽ എൻ്റെ അപ്രൈസൽ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കയാ.... പിന്നെ പിള്ളേരാണെങ്കി അവരുടെ എക്സാംമിൻ്റെ പ്രിപ്പറേഷനിലാ... ഇപ്പൊ എന്തായാലും വരാൻ പറ്റില്ല. .... അമ്മ അടുത്ത വീട്ടിലെ ആരെയെങ്കിലും വിളിക്ക്

ദാസേട്ടൻ്റെ മരണശേഷം പ്രവീണും കുടുംബവും തിരിച്ചു പോയപ്പോൾ തന്നെ ഒരു നിമിഷം പോലും ഒറ്റക്കാക്കിയിട്ടില്ല തൻ്റെ പ്രിയപ്പെട്ട മകൻ റിയാസ് :..

സരസ്വതിയമ്മ ഓർത്തു .... ദാസേട്ടൻ്റെ കുഴിമാടത്തിൽ സന്ധ്യക്ക് വിളക്ക് വെച്ചു വരുമ്പോൾ കൂട്ടിന് അവനും കാണും....

രാത്രി വല്ല പാമ്പൊ മറ്റൊ കാണും മമ്മാജി എന്നവൻ പറയും ..... ടോർച്ചടിച്ച് തനിക്ക് വഴിതെളിച്ച് ...

വെള്ളിയാഴ്ചകളിൽ പള്ളിയിലെ നിസ്കാരവും കഴിഞ്ഞ് വരുമ്പോൾ ബിരിയാണിയും മേടിച്ചവൻ വരും .. അവൻ്റെ ഒപ്പമിരുന്ന് ബിരിയാണി കഴിക്കുമ്പോൾ അവൻ്റെ ഗ്രാമത്തിലെ വിശേഷങ്ങളും അമ്മയുടെ വിശേഷങ്ങളും ഒരു പാട് പറയും അമ്മയെക്കുറിച്ച് പറയുമ്പോഴെക്കെ റിയാസിൻ്റെ കണ്ണ് നിറയും.....

അപ്രതീക്ഷിതമായിരുന്നു മകൻ പ്രവീണിൻ്റെ ഫോൺ വിളി

" അമ്മെ ഞാൻ അവസാനമായി പറയുകയാ ഒന്നുകിൽ ഞങ്ങളുടെ കൂടെ പോരാം അല്ലെങ്കിൽ ഏതെങ്കിലും ഒരു നല്ല ഓൾഡ് ഏയ്ജ് ഹോമിൽ അമ്മക്ക് വേണ്ട ഏർപ്പാടുകൾ ചെയ്യാം .... എനിക്കെന്തായാലും ആ വീടും പറമ്പും വിറ്റെ പറ്റു"

വീടും പറമ്പും അവൻ്റെ പേരിലായത് കാരണം തൻ്റെ ശബ്ദങ്ങൾക്ക് ഒരു വിലയുമില്ലാതെ പോയി ....ദാസേട്ടനെ അടക്കം ചെയ്ത ആ മണ്ണിൽ കുനിഞ്ഞിരുന്ന് ഒരു പാട് കരഞ്ഞു

പതിവ് പോലെ റിയാസിനോട് എല്ലാം പറഞ്ഞപ്പോൾ വല്ലാത്ത ഒരാശ്വാസം.... സ്വന്തം മകനോട് എന്ന പോലെ റിയാസി നോട് എല്ലാം എണ്ണിയെണ്ണി പറയുകയായിരുന്നു

തികച്ചും അപ്രതീക്ഷിതമായി അന്ന് റിയാസിൻ്റെ ഫോൺ വന്നു

"മമ്മാജി ഓർഫൻ ഹോം ലേക്ക് ഒന്നും പോണ്ട ഞാൻ വിടില്ല .... ഞാൻ കൽക്കത്തയിലേക്ക് മമ്മാജിക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇവിടെ എന്നോടൊപ്പം എൻ്റെ മമ്മാജിയോടൊപ്പം എൻ്റെ ഭാര്യയോടും മകനോടുമൊപ്പം സുഖായി കഴിയാം"

എന്തെ തന്നെ റിയാസ് വിളിക്കാത്തെ എന്നോർത്തിരിക്കുമ്പോഴാ അവൻ്റെ ആ ഫോൺ വന്നത്

"മമ്മാജിക്ക് ഇങ്ങാട്ട് വരാനുള്ള ടിക്കറ്റ് എല്ലാം ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്.... എതിരൊന്നും പറയരുത്. മമ്മാജിവരണം"

വണ്ടി മെല്ലെ മുന്നോട്ട് നീങ്ങിയപ്പോൾ സരസ്വതിയമ്മയുടെ മനസ്സ് നിറയെ റിയാസായിരുന്നു
..............................

" എങ്ങനെയുണ്ട് എൻ്റെ പുതിയ കഥ "

മോഹന കൃ ഷണൻ തൻ്റെ കഥ ഭാര്യയുടെ കയ്യിൽ കൊടുത്തു..... അജിത അത് വാങ്ങിച്ചു വായിച്ചു തുടങ്ങി

" ബംഗാളികഥ: " ടൈറ്റിൽ കൊള്ളാം

" എൻ്റെ പൊന്നു ചേട്ടാ ഇത് എന്തോന്ന് കഥ... വയസ്സ് കാലത്ത് അച്ഛനമ്മമാരെ ശരണാലയത്തിൽ കൊണ്ടുവിടുന്നത് എല്ലാം പഴഞ്ചൻ തീമാണ് .... പിന്നെ അവരെ രക്ഷിക്കാൻ വീട്ടുജോലിക്കാരൻ വരുന്നു. മകനെ പോലെ സ്നേഹിക്കുന്നു.... അയ്യോ അറു പഴഞ്ചൻ സബ്ജക്ട് .... ഈ അച്ഛൻ അമ്മ ഇതൊക്കെ വിട്ട് വല്ല ന്യുജൻ കഥകളൊക്കെ എഴുതു എൻ്റെ ചേട്ടായി "കഥ വായിച്ചു കഴിഞ്ഞ അജിത അഭിപ്രായപ്പെട്ടു

മൊബൈൽ ശബ്ദിച്ചപ്പോൾ അജിത ഫോൺ കയ്യിലെടുത്തു.

"ഹലോ അമ്മ വീട് ഓർഫൻ സെൻററിൽ നിന്നാണ് "

"ആ പറയു"

'' മോഹന കൃ ഷണൻ്റെ അമ്മക്ക് ഇന്നലെ മുതൽ ഒരു ചെറിയ പനി: പിന്നെ അമ്മക്ക് കുഞ്ഞുമോനെ ഒന്ന് കാണണമെന്ന് വല്ലാത്ത ഒരാഗ്രഹം ഇന്നലെ മുഴുവൻ അത് പറഞ്ഞു കൊണ്ടിരിക്കയായിരുന്നു .... പറ്റിയാൽ ഒന്ന് കൊണ്ട് വരു"

"പനിയുണ്ടെങ്കിൽ പാരസറ്റമോൾ കൊടുക്കണം ...അതൊക്കെ ഞങ്ങൾ മേടിച്ചു തന്നിട്ടില്ലെ. --- പിന്നെ മോൻ്റെ കാര്യം.... അവന് സ്ക്കൂളിലെ ചില കോംപി റ്റീഷനുമായി നല്ല തിരക്കിലാണ് -- .അതൊക്കെ കഴിയുമ്പോൾ ഞങ്ങൾ വരാൻ നോക്കാം.... പിന്നെ ഓരോ നിസ്സാര കാര്യങ്ങൾ പറഞ്ഞ് എപ്പോഴും ഇങ്ങനെ ഫോൺ ചെയ്യരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.... അതിനുള്ള കാശല്ലെ മാസാമാസം ഞങ്ങൾ എണ്ണി തരുന്നത് "
അജിത ദേഷ്യത്തോടെ ഫോൺ വച്ചു

കാര്യം മനസ്സിലാക്കിയ മോഹനകൃഷ്ണൻ അജിതയുടെ മുഖത്തേക്ക് നോക്കി

"ചില വിഷയങ്ങൾ അങ്ങിനെയാണ് .... ഒരിക്കലും പഴഞ്ചനാകുന്നില്ല .... അതെന്നും ന്യൂ ജൻ ആയിരിക്കും "

മോഹനകൃഷ്ണൻ്റെ വാക്കുകൾ കേട്ട അജിത രൂക്ഷമായി നോക്കി ഇഷ്ടപെടാത്തത് പോലെ ബെഡ്‌റൂമിലേക്ക് പോയി

തൻ്റെ ബംഗാളി കഥയിലേക്ക് അയാൾ ഒന്നുകൂടി നോക്കി.... അറിയാതെ മന്ത്രിച്ചു

"അമ്മെ ഞാൻ --- "

എൻ്റെ അമ്മയെ രക്ഷിക്കാൻ ഒരു റിയാസ് ഉണ്ടായിരുന്നെങ്കിൽ -- --

മോഹനകൃഷ്ണൻ കൊതിച്ചു - - - - അമ്മക്ക് ഒരു റിയാസ് ഉണ്ട് ..... അമ്മയെ സ്നേഹിക്കാൻ ---- കൂടെ താമസിപ്പിക്കാൻ - ഞാൻ അമ്മയെ അവനെ ഏൽപ്പിക്കുന്നു

മോഹനകൃഷ്ണൻ പേന കയ്യിലെടുത്തു ---- സരസ്വതിയമ്മ എന്ന പേർ വെട്ടി തിരുത്തി ....അത് മഴുവൻ ദേവകിയമ്മയായി മാറി --- തൻ്റെ പ്രിയപ്പെട്ട അമ്മയുടെ പേര്.... സ്നേഹിക്കാൻ മാത്രം അറിയാവുന്ന റിയാസ് എന്ന മകൻ്റെ അടുത്തേക്ക് തീവണ്ടിയിൽ യാത്ര ചെയ്യുന്ന തൻ്റെ പ്രിയപ്പെട്ട അമ്മ

ആ ട്രെയിൻ സ്റ്റേഷനിൽ നിന്ന് വിട്ടകലുന്നത് വരെ മോഹനകൃഷ്ണൻ നിറകണ്ണുകളോടെ നോക്കി നിന്നു......

(അവസാനിച്ചു)

ചെന്നൈ എക്സ്പ്രസ്


ഒരിക്കല്‍ മരണത്തിന്റെ മാലാഖ ഒരു ട്രെയിന്‍ യാത്രക്ക് പുറപ്പെട്ടു. വൈകുന്നേരം അഞ്ചു പതിനഞ്ചിനു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ചെന്നെ എക്സ് പ്രസിൽ കയറാനായിരുന്നു പ്ലാന്‍ .

നഗരം ഒരു കനൽക്കട്ട പോലെ ചുട്ടുപഴുത്ത മദ്ധ്യാഹ്നത്തിന്റെ അവസാന മണിക്കൂറുകളായിരുന്നു അത്.എസ്കലേറ്ററിൽ നിൽക്കെ അടുത്ത് നിന്ന യുവതിയോടു മരണം ചെന്നെ എക്സ്പ്രസിന്റെ പ്ലാറ്റ് ഫോം ചോദിച്ചു. അവൾ മൊബൈലിൽ നെറ്റ് ഫ്ലിക്സ് കാണുകയായിരുന്നു.

"അഞ്ച് .".

ഇയർഫോൺ ഒരു നിമിഷം ചെവിയിൽനിന്നു മാറ്റി മരണത്തിനെ ഒന്നു സൂക്ഷിച്ചു നോക്കിയശേഷം അവള്‍ പറഞ്ഞു. സുമുഖനായ മുപ്പതു വയസ്സുകാരന്റെ രൂപത്തിൽ ജീൻസും ചെക്ക് ഷർട്ടുമണിഞ്ഞ മൃത്യുദേവൻ അവളെ കാരുണ്യത്തോടെ നോക്കി. അവൾക്ക് എഴു വർഷവും പത്തു മാസവും നാലേകാൽ മണിക്കുറും കൂടിയേ ആയുസ്സുള്ളുവെന്ന് മരണത്തിന് അറിയാമായിരുന്നു.അതിൽ ഏറിയ സമയവും അവൾ വെറുതെ കളയുന്നു.മരണം ദീർഘമായി നിശ്വസിച്ചു.

ട്രെയിൻ പുറപ്പെടുന്നതിന്റെ ഹോൺ മുഴങ്ങി.ഒരു അക്വാഫീനാ ബോട്ടിൽ ധ്യതിയിൽ വാങ്ങി ബാക്കി രണ്ടു രൂപ വാങ്ങിക്കാന്‍ നില്‍ക്കാതെ മരണം ചെന്നെ എക്സ്പ്രസിന്റെ സ്ളീപ്പർ കോച്ചുകളിലൊന്നിലേക്ക് ചാടിക്കയറി.

ആ കമ്പാര്‍ട്ട്മെന്റില്‍ തിരക്ക് കുറവായിരുന്നു.ഡോറിന്റെ ഇരുവശത്തുമിരുന്ന മോക്ഷം ലഭിക്കാത്ത മരിച്ച രണ്ടാത്മാക്കള്‍ മരണത്തിനു ബഹുമാനപൂര്‍വ്വം വഴികൊടുത്തു.അവരിലൊരാള്‍ നാനൂറു വര്‍ഷമായി മോക്ഷപ്രാപ്തിക്ക് അലയുന്നു.മറ്റെയാള്‍ അമ്പതു വര്‍ഷവും.ഈ ഭാഗത്തെ ട്രെയിന്‍ യാത്രകളില്‍ അവരെ മരണം ഇടയ്ക്കിടെ കാണുന്നതാണ്.

“ആരെയോ തിരഞ്ഞിറങ്ങിയതാണ്.” .ആത്മാക്കളില്‍ ഒരാള്‍ കുശുകുശുത്തു.

“ഇങ്ങനെ നേരിട്ട് പോകുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല.ഇപ്പോള്‍ അകലെയിരുന്നാണ് നിയന്ത്രണം എന്ന് ആരോ പറയുന്നത് കേട്ടു.”മറ്റെയാള്‍ പറയുന്നു.

“മരണത്തിനും ചിലപ്പോള്‍ വിരസത തോന്നാം.ഇല്ലെന്നു പറയാന്‍ കഴിയുമോ ?” അവര്‍ തന്നെക്കുക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് മരണം കേട്ടില്ലെന്നു നടിച്ചു.

ബോഗിയില്‍ യാത്രക്കാര്‍ കുറവാണ് .ഏറിയാല്‍ ആറോ ഏഴോ പേരോ കാണും.ഒരാള്‍ കിടന്നുറങ്ങുന്നുണ്ട്.അയാളുടെ തലയ്ക്കല്‍ ഒരു മാലാഖ ഇരിക്കുന്നത് മരണം കണ്ടു.മരണത്തെ നോക്കി മാലാഖ പുഞ്ചിരിച്ചു.യാത്രക്കാരനൊരു വൃദ്ധനാണ്.അയാള്‍ക്ക് ഇനിയും എട്ടു പത്തു വര്‍ഷം കൂടി ആയുസ്സുണ്ട്. ഈ പ്രായത്തിലും അയാള്‍ക്ക് ധാരാളം കടങ്ങളുണ്ട്.അയാള്‍ക്കരികിലിരിക്കുന്ന മാലാഖ ശാന്തമായ സ്വപ്നങ്ങള്‍ നല്‍കി അയാളെ സ്വാന്തനിപ്പിക്കുന്നു.

ഒരു ചെറുപ്പക്കാരന്‍ വിന്‍ഡോ സീറ്റിനരികില്‍ ഇരുന്നു മൊബൈലില്‍ സിനിമ കാണുന്നു.അവന്റെ തൊട്ടടുത്തു തന്നെ ഒരു ചെകുത്താനും നില്‍പ്പുണ്ട്.ചെകുത്താന്‍ അവന്റെ ഉള്ളില്‍ അശ്ലീല വീഡിയോ കാണുവാനുള്ള ചിന്തകള്‍ ഊതികയറ്റുകയാണ്.ആ ചെറുപ്പക്കാരന്റെ കാവല്‍മാലാഖ ,ഒപ്പം സഞ്ചരിക്കുന്ന വേറൊരു കാവല്‍മാലാഖയുമായ് സംസാരിച്ചുകൊണ്ടിരിക്കുന്നു.ചെറുപ്പക്കാരനെ കുറെ നേരത്തേക്ക് തനിക്ക് സ്വാധീനിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അവന്റെ കാവല്‍മാലാഖ ,തന്റെ പഴയ സുഹൃത്തിനെ ട്രെയിനില്‍ വച്ച് കണ്ടപ്പോള്‍ പരിചയം പുതുക്കിയത്.

മരണത്തിന്റെ അധിപന്‍ ട്രെയിനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ബോഗിയിലുണ്ടായിരുന്ന ആത്മാക്കളും മാലാഖമാരും ചെകുത്താന്‍മാരും ആരവം മുഴക്കി. ചെകുത്താന്‍മാരും ആത്മാക്കളും അവിടുത്തെ മുന്‍പില്‍ മുട്ടുകുത്തി. പദവിയില്‍ കുറഞ്ഞ മാലാഖമാരും മരണദൂതനെ വണങ്ങി.
എന്നാല്‍ ബോഗിയിലുണ്ടായിരുന്ന മറ്റു മനുഷ്യര്‍ ജീന്‍സും മുഷിഞ്ഞ ചെക്ക് ഷര്‍ട്ടും ധരിച്ച ഒരു യുവാവ് നടന്നു വന്നു ഒരു ഒഴിഞ്ഞ വിന്‍ഡോ സീറ്റില്‍ ഇരിക്കുന്നത് മാത്രമാണ് കണ്ടത്.അയാളെ വിയര്‍ക്കുന്നതും ,കയ്യിലുണ്ടായിരുന്ന ബോട്ടിലിലെ വെള്ളം മടമടാ കുടിക്കുന്നതും അവര്‍ കണ്ടു.അതൊരു സാധാരണ കാഴ്ച മാത്രമാണല്ലോ.

“അങ്ങ് എവിടെക്കാണ്‌ ?” ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ പ്രണയം വിതറുന്ന രക്തചുവപ്പ് നിറമുള്ള ഒരു പെണ്‍മാലാഖ മരണത്തിന്റെ അരികിലെത്തി ചോദിച്ചു.

അപരിചിതരായ യാത്രക്കാരുടെ നോട്ടങ്ങള്‍ പരസ്പരം കൂട്ടിമുട്ടിക്കുന്ന ജോലിയായിരുന്നു അവളുടേത്‌.
മരണത്തിനു മറുപടി പറയാന്‍ കഴിഞ്ഞില്ല.അതിനു മുന്‍പ് പെന്‍സില്‍ പോലെ നീണ്ട കഴുത്തുള്ള ഒരു കറുമ്പന്‍ ചെകുത്താന്‍ ഓടിക്കിതച്ചു മരണത്തിന്റെയരികില്‍ വന്നിരുന്നു.അവനു മരുന്നിന്റെ ഗന്ധമായിരുന്നു.

“അവര്‍ വരുന്നുണ്ട്.” ചെകുത്താന്‍ അണച്ച് കൊണ്ട് പറഞ്ഞു.

“ആര്?’മരണം ചോദിച്ചു.

“ഞാന്‍ കഴിഞ്ഞദിവസം അങ്ങയോടു പറഞ്ഞ വൃദ്ധനും ഭാര്യയും.വൃദ്ധന്‍ പതിനാലു ദിവസമായി മെഡിക്കല്‍ കോളേജിലായിരുന്നു.അയാളുടെ ആത്മാവിനെ തിരിച്ചെടുക്കാന്‍ ഞാന്‍ ആവുംവിധം നോക്കി.എന്നാല്‍ ആ നശിച്ച ആത്മാവ് അയാളുടെ എല്ലിന്‍കൂട് പോലെയുള്ള ശരീരത്തില്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുകയാണ്.ഞാന്‍ തളര്‍ന്നു. സഹായത്തിനായി നഗരത്തിലെ മരണവിഭാഗത്തിലെ മറ്റു ചെകുത്താന്‍മാരെക്കൂടി വിളിച്ചു.അവര്‍ നോക്കിയിട്ടും നടന്നില്ല.തിരക്കായത് കൊണ്ട് അവര്‍ തിരിച്ചു പോയി.അതുകൊണ്ടാണ് അങ്ങയെത്തന്നെ വിവരമറിയിക്കേണ്ടി വന്നത്.”

“ഹഹ..നിന്നെ എനിക്ക് പണ്ടേ അറിയാം.നിനക്ക് ജോലി ചെയ്യാനുള്ള മടി സ്വര്‍ഗ്ഗത്തിലും നരകത്തിലുമുള്ള സകലയാളുകള്‍ക്കും അറിയാം.” പ്രണയത്തിന്റെ മാലാഖ അവനെ കളിയാക്കി.

ചെകുത്താന്റെ പെന്‍സില്‍ പോലെയുള്ള കഴുത്തു ദേഷ്യം കൊണ്ട് വീണ്ടും നീണ്ടു.ഏരിയല്‍ പോലെ നീണ്ട കൊമ്പുകള്‍ വിറപ്പിച്ചുകൊണ്ട് ചെകുത്താന്‍ പറഞ്ഞു.

“എക്സ്പ്രസ് ട്രെയിനില്‍ പ്രണയം വാരിവിതറുന്നതുപോലെ എളുപ്പമല്ല മെഡിക്കല്‍ കോളേജില്‍നിന്ന് ഒരു ജീവന്‍ കൊണ്ടുവരുന്നത്.”

“എന്റെ ജോലിയെപ്പറ്റി നിനക്കെന്തറിയാം ?ഈ ആധുനിക കാലഘട്ടത്തില്‍ രണ്ട് മനുഷ്യര്‍ക്കിടയില്‍ പ്രണയം സൃഷ്ടിക്കുന്നത് മരുഭൂമിയില്‍ മുന്തിരിവള്ളി നട്ടുവളര്‍ത്തുന്നത് പോലെയാണ്.”

അവര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കെ വെളുത്ത മുണ്ടും കള്ളിഷര്‍ട്ടുമണിഞ്ഞ ഒരു വൃദ്ധനും ,സെറ്റ് മുണ്ടും നേര്യതുമണിഞ്ഞ ഒരു സ്ത്രീയും മരണത്തിന്റെ മുന്‍പിലെ ബര്‍ത്തില്‍ വന്നിരുന്നു.

“മോനെ ഇവിടെ റിസര്‍വേഷന്‍കാരു വരുവോ.ഞങ്ങള്‍ക്ക് കോട്ടയം വരെ പോകാനുള്ളതാ?” വൃദ്ധന്റെ ഭാര്യ മരണത്തിനോട് തിരക്കി.

“കോട്ടയം വരെ കുഴപ്പമില്ലാന്ന് തോന്നുന്നു..കൊല്ലത്തുന്നു ആരാണ് കേറാനുണ്ട്..”മരണം അറിയിച്ചു.

“കണ്ടില്ലേ ..പതിനായിരക്കണക്കിന് മാലാഖമാരുടെ മുകളിലാണ് മരണത്തിന്റെ സ്ഥാനം. പക്ഷെ ഇത്രയും ചെറിയ കാര്യംപോലും അദ്ദേഹം ശ്രദ്ധിക്കുന്നത് കണ്ടോ ?’ പ്രണയത്തിന്റെ മാലാഖ പെന്‍സില്‍ ചെകുത്താനോട് പറഞ്ഞു.

“എന്നെ ഉപദേശിച്ചു സമയം കളയാതെ ആ ഡോറിന്റെയങ്ങോട്ട് ചെല്ല്..അവിടെ ഒരു ആണും പെണ്ണും ഫോണില്‍ തോണ്ടിക്കൊണ്ട് നില്പുണ്ട്.കുറച്ചു പ്രേമം വാരിയെറിഞ്ഞിട്ടു വാ..”

പെന്‍സില്‍ ചെകുത്താന്‍ പ്രണയത്തിന്റെ മാലാഖയോട് ദേഷ്യപ്പെട്ടു.

“നിങ്ങള്‍ ഇങ്ങനെ തര്‍ക്കിച്ച് ശല്യമുണ്ടാക്കരുത്.” മരണം രണ്ടുപേര്‍ക്കും താക്കീത് നല്‍കി.

അപ്പോഴേക്കും മരണമിരിക്കുന്ന ബര്‍ത്തിലും സമീപത്തുമായി ചെകുത്താന്‍മാരും മാലാഖമാരും ബഹളം കൂട്ടാന്‍ തുടങ്ങി.

“ഞാന്‍ നുണയുടെ ചെകുത്താനാണ്.എനിക്ക് ഒരു അവസരം തന്നാല്‍ ട്രെയിന്‍ അടുത്ത സ്റ്റോപ്പില്‍ എത്തുന്നതിനു മുന്പ് ഈ ജോലി തീര്‍ത്തു തരാം.ഇത്ര ചെറിയ ഒരു കാര്യത്തിനു വേണ്ടി മരണത്തിന്റെ പ്രഭുവിനെ ഈ നശിച്ച ട്രെയിനിലെത്തിക്കേണ്ടി വന്നത് ചെകുത്താന്‍ വര്‍ഗ്ഗത്തിനു നാണക്കെടായി.”

തണ്ണിമത്തന്റെ ആകൃതിയില്‍ കുടവയറുള്ള ഒരു വയസ്സന്‍ ചെകുത്താന്‍ പറഞ്ഞു.

“ടിക്കറ്റ് എടുത്തു വച്ചോ .ടി.ടി .ആര്‍ വരുന്നുണ്ട്.”ചെറുപ്പക്കാരന്‍ വൃദ്ധദമ്പതികള്‍ക്ക് മുന്നറിയിപ്പു നല്‍കി.

ടി.ടി.ആറിനെ കണ്ടതും വൃദ്ധന്‍ വിറച്ചുകൊണ്ട് ഭാര്യയുടെ തോളില്‍ ചാരി.

“അത്..അത് മേലേടത്തെ കുഞ്ഞിരാമന്‍ നായരല്ലേ?”വൃദ്ധന്‍ ടി.ടി.ആറിനെ നോക്കി പുലമ്പി.ഭാര്യ അയാളുടെ തോളില്‍പ്പിടിച്ചു നെഞ്ചു തിരുമ്മി കൊടുത്തു.

“ഇടക്കിടക്ക് ഇങ്ങനെ വിറയലും ബോധക്ഷയവും വരുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.സാരമില്ല.എന്റെ കെട്ടിയോനെ അങ്ങിനെയൊന്നും മരണം കൊണ്ട് പോകത്തില്ല.”

വൃദ്ധ നെഞ്ചു തിരുമ്മുന്നതിനിടയില്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.അത് കേട്ടു എതിരെയിരുന്ന ചെറുപ്പക്കാരന്റെ മുഖം വിവര്‍ണ്ണമായി.

“നീയാ വെള്ളമിങ്ങു തന്നെ കൊച്ചെ..ഇതിയാനിത്തിരി വെള്ളം കൊടുക്കട്ടെ.” വൃദ്ധ ചെറുപ്പക്കാരന്റെ കയ്യിലിരുന്ന അക്വാഫീനയുടെ ബോട്ടില്‍ വാങ്ങിച്ചു.

മരണത്തിന്റെ കയ്യില്‍നിന്ന് വെള്ളം വാങ്ങിച്ചു വൃദ്ധ ഭര്‍ത്താവിന് കൊടുക്കുന്നത് കണ്ടു വയസ്സന്‍ ചെകുത്താന്‍ തന്റെ ശിരസ്സ്‌ കുനിച്ചു.തന്റെ ശ്രമം പരാജയപ്പെട്ടിരിക്കുന്നു.ചുറ്റും കൂടി നില്‍ക്കുന്ന അരൂപികളുടെ കളിയാക്കലുകള്‍ സഹിക്കാന്‍ കഴിയാതെ ചെകുത്താന്‍ ലാട്രിനില്‍നിന്ന് വമിക്കുന്ന രൂക്ഷമായ ദുര്‍ഗന്ധത്തിലലിഞ്ഞു ദൂരേക്ക് പറന്നുപോയി.

“അല്ല ..മേലെടത്തെ കുഞ്ഞിരാമന്‍നായര്‍ മരിച്ചിട്ട് നാലഞ്ചു വര്‍ഷമായി.ഇപ്പൊ അയാളെ ഓര്‍ക്കാന്‍ കാരണമേന്താ ?’അവര്‍ തിരക്കി.

“ഞങ്ങള്‍ ഒരു പ്രായമായിരുന്നു.അയാള്‍ക്ക് നിന്നെ ഇഷ്ടമായിരുന്നു.”അല്‍പനേരത്തെ നിശബ്ദതക്ക് ശേഷം വൃദ്ധന്‍ പറഞ്ഞു.

മൊബൈലില്‍ കളിച്ചുകൊണ്ടിരിക്കുന്ന മട്ടില്‍ മരണം അവരുടെ സംഭാഷണം കേള്‍ക്കാത്തപോലെ നടിച്ചു.

“ഓ,എനിക്കതറിയാമായിരുന്നു.പണ്ടമ്പലത്തിലോട്ട് പോകുമ്പം വായ്‌ നോക്കി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്.”

“അല്ല.അയാള്‍ക്ക് നിന്നെ ശരിക്കും ഇഷ്ടമായിരുന്നു.നിന്റെ വീട്ടില്‍ കല്യാണമാലോചിച്ചു വരാനിരുന്നതാണ്.ഞാനാണത് മുടക്കിയത്.” വൃദ്ധന്‍ മെല്ലെപ്പറഞ്ഞു.

“അതൊക്കെ കഴിഞ്ഞു പോയി.ഇനി അതൊന്നും ഓര്‍ത്തോണ്ടിരിക്കണ്ട.”വൃദ്ധ ഭര്‍ത്താവിന്റെ ശിരസ്സിലൂടെ തലോടിക്കൊണ്ട് പറഞ്ഞു.

“നീ പിഴയാന്നാണ് അയാളെ വിശ്വസിപ്പിക്കാന്‍ ഞാന്‍ പറഞ്ഞത്.” വൃദ്ധന്‍ പറഞ്ഞു.

വൃദ്ധയുടെ അത് കേട്ടുവോയെന്നു മരണം സംശയിച്ചു.ഒരു ഭാവമാറ്റുമില്ലാതെ കൂടുതല്‍ ആതുരതയോടെ ഭര്‍ത്താവിനെ ശുശ്രൂഷിക്കുകയാണ്.

“നുണയുടെ ചെകുത്താന്‍ നന്നായി ശ്രമിച്ചു.മനസ്സിന്റെ ഏറ്റവും അടിയിലെ കുറ്റബോധത്തിനാ പിടിച്ചത്.പക്ഷേ അപ്പോഴും വൃദ്ധന്റെ പ്രാണന്‍ ഇളകിയില്ലല്ലോ.”

പ്രണയത്തിന്റെ മാലാഖ അഭിപ്രായപ്പെട്ടു.കൂടിനിന്ന ചെകുത്താന്‍മാരും മാലാഖമാരും അത് ശരിവച്ചു.

“ഞാന്‍ പറഞ്ഞില്ലേ..ഇത് അത്ര എളുപ്പമുള്ള കേസല്ല.” പെന്‍സില്‍ ചെകുത്താന്‍ ആവലാതിപ്പെട്ടു.

“പക്ഷേ ഇത് മരണത്തിന്റെ രാജാവാണ്.ഒരു മെഴുകുതിരി നാളം അണയ്ക്കുന്നത്‌ പോലെ അവിടുന്ന് ആ കിളവന്റെ ആത്മാവിനെ മോചിപ്പിക്കും.നരകകവാടത്തിന്റെ വാതില്‍ ആ ആത്മാവിനു വേണ്ടി തുറക്കാന്‍ ഞാന്‍ ഇപ്പോള്‍ പോകും.” മറ്റൊരു ചെകുത്താന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.

മരണദേവന്‍ ഒന്നിനും പ്രതികരിച്ചില്ല.ആ വൃദ്ധന്റെ പ്രാണന്‍ അത്ര പെട്ടെന്ന് വേര്‍പെടാത്തത് മരണത്തെ അമ്പരപ്പിച്ചു.എങ്കിലുമത് പുറത്തുകാട്ടാതെ യൂട്യൂബ് തുറന്നു കരിക്കിന്റെ ലേറ്റസ്റ്റ് വീഡിയോ കാണുന്ന മട്ടില്‍ മരണം വൃദ്ധന്റെ ജീവിതചരിത്രം പരിശോധിക്കാനാരംഭിച്ചു..

ട്രെയിന്‍ കൊല്ലത്തു എത്തുന്നത്‌ വരെ കിഴവന്‍ വൃദ്ധയുടെ തോളില്‍ ചാരിക്കിടന്നു മയങ്ങി.ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ അയാള്‍ കണ്ണ് തുറന്നു.

“ഇപ്പൊ നല്ല സുഖം തോന്നുന്നു.ഞാനൊന്നു നടന്നിട്ട് വരാം.” -

“അത് വേണോ..ഈ അവസ്ഥയില്‍ അധികം നടക്കണ്ടാ..”ഭാര്യ വിലക്കി.

“ആ പ്ലാറ്റ് ഫോമിലെ സ്റ്റാളില്‍നിന്ന് രണ്ടു ചായ മേടിച്ചു വരാം..”വൃദ്ധന്‍ പറഞ്ഞു.

“പേടിക്കണ്ട ഞാനും കൂടെ വരാം.ഒന്ന് നടക്കുവാണേല്‍ കാലേല്‍ രക്തയോട്ടമുണ്ടാകും.” മരണം സഹായം ഓഫര്‍ ചെയ്തു.

ചെറുപ്പക്കാരന്റെ തോളില്‍ പിടിച്ചു കൊണ്ട് വൃദ്ധന്‍ റെയില്‍വെ പ്ലാറ്റ് ഫോമിലേക്ക് നടക്കുന്നത് വൃദ്ധ ആശങ്കയോടെ നോക്കിയിരുന്നു.
ട്രെയിനില്‍ അപ്പൊ നല്ല തിരക്കുണ്ടായിരുന്നു.

“മരണത്തിന്റെ പ്രഭു എഴുന്നള്ളുന്നു.വഴിമാറി കൊടുക്കുവിന്‍.”ചെകുത്താന്‍മാര്‍ അട്ടഹാസം മുഴക്കി.

വിദ്വേഷത്തിന്റെ ,വെറുപ്പിന്റെ ,കോപത്തിന്റെ ,അസൂയയുടെ ,പകയുടെ ആയിരമായിരം ചെകുത്താന്‍മാര്‍ അടിഞ്ഞുകൂടിയ മനുഷ്യശിരസ്സുകളിലൂടെ ഒരു വിറയല്‍ കടന്നു പോയി.ട്രെയിന്‍ ഒരു നിമിഷം കുലുങ്ങിയപ്പോള്‍ ആ യാത്രക്കാര്‍ ഒരേ സമയം മരണത്തെക്കുറിച്ച് ഓര്‍ത്തു.

ചായ കുടിച്ചുകൊണ്ടിരിക്കെ പ്ലാറ്റ് ഫോമിലെ ഇരുട്ടില്‍ ഒരു രൂപം നില്‍ക്കുന്നത് വൃദ്ധന്‍ കണ്ടു.അയാള്‍ നിലവിളിച്ചുകൊണ്ട് കുഴഞ്ഞു വീണു.

“തീര്‍ന്നു.”ഒരു കാവല്‍മാലാഖ ദു:ഖത്തോടെ പറഞ്ഞു.

കുഴഞ്ഞുവീണ വൃദ്ധന്റെ അരികിലേക്ക് വൃദ്ധ ഓടിവന്നു അയാളുടെ ശിരസ്സു കോരി മടിയില്‍ വയ്ക്കുന്നതും മറ്റു യാത്രക്കാരും അരൂപികളും കണ്ടു.പെട്ടെന്ന് വൃദ്ധന്‍ കണ്ണ് തുറന്നു.

മരണത്തിന്റെ ശ്രമം പരാജയപ്പെട്ടതു കണ്ട് പെന്‍സില്‍ ചെകുത്താന്‍ നിരാശയോടെ തലവെട്ടിച്ചു.നിരാശ മൂലം നീളം വച്ച അവന്റെ കൊമ്പ് തട്ടി അത്രയും നേരം കറങ്ങാതിരുന്ന ട്രെയിനിലെ ഒരു ഫാന്‍ കറങ്ങാന്‍ തുടങ്ങി.

“നോക്കിനില്‍ക്കാതെ അതിയാന്റെ കയ്യെലോന്നു പിടിച്ചേടാ..”വൃദ്ധ മരണത്തിനോട് ആജ്ഞാപിച്ചു.

വൃദ്ധയും ചെറുപ്പക്കാരനും കൂടി അയാളെ താങ്ങി സീറ്റിലെത്തിക്കുന്നത് കണ്ട് അരൂപികള്‍ നിശബ്ദരായി.

“ഞാന്‍ രാഘവനെ കണ്ടു.അവന്‍ പുറത്തു നില്‍പ്പുണ്ട്.പ്ലാറ്റ്ഫോമില്‍.ചായ കുടിച്ചോണ്ട്...” പേടിച്ചരണ്ട മുഖത്തോടെ വൃദ്ധന്‍ പറഞ്ഞു.

“രാഘവന്‍ ?”

‘അതെ.നിന്റെ ആങ്ങള.”

“പാമ്പ് കടിയേറ്റു എന്റെ ആങ്ങള മരിച്ചിട്ട് കൊല്ലം പത്തു മുപ്പതായ്.നിങ്ങള് തമ്മില്‍ പണ്ട് പിണക്കമായിരുന്നു.പക്ഷേ ഇപ്പൊ അതൊക്കെ ഓര്‍ക്കുന്നതെന്തിനാ ?”

“അവന്‍ വന്നതാ.പകരം ചോദിയ്ക്കാന്‍.എന്റെ സമയമായെന്ന് അവന്‍ പറഞ്ഞു.”

“രാഘവെട്ടനെന്തിനാ പകരം ചോദിക്കുന്നത്.കുറച്ചു നേരം മയങ്ങു..” വൃദ്ധ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

കിളവന്‍ ഉറങ്ങാന്‍ തുടങ്ങി.ഉറക്കത്തിന്റെയിടയില്‍ അയാള്‍ പിച്ചും പേയും പറയുന്നുണ്ടായിരുന്നു.

“അവന്റെ പെരേല്‍...അവന്റെ മുറിയില്‍..രാത്രിയില്‍ ..മൂര്‍ഖനെ കൊണ്ടിട്ടത് ഞാനാ..അയ്യോ പാമ്പ്..അയ്യോ പാമ്പ്..”

വൃദ്ധയുടെ മുഖത്ത് ഒരു കാളിമ പടര്‍ന്നത് ചെറുപ്പക്കാരന്‍ കണ്ടു. ട്രെയിന്‍ വിന്‍ഡോയിലൂടെ നീങ്ങുന്ന ആകാശത്തിന്റെ ചെറു ചതുരത്തിലേക്ക് മരണം നോക്കി.വിളറിയ മുറിചന്ദ്രന് സമീപത്തു ഒരു ചെറുമേഘത്തിലിരുന്നു നക്ഷത്രങ്ങളെ ചൂണ്ടയിടുന്നതിനിടയില്‍ ദൈവം തന്റെ നീണ്ട താടി തടവി തന്നെ നോക്കി ഊറിച്ചിരിക്കുന്നു.

ഭര്‍ത്താവ് ഉറങ്ങിക്കഴിഞപ്പോള്‍ വൃദ്ധ പുറത്തെ ഇരുട്ടിലേക്ക് ചിന്താധീനയായി നോക്കിയിരുന്നു.അപ്പോഴും അവരുടെചുളിച്ച വിരലുകള്‍ വൃദ്ധന്റെ നരച്ച മുടിയിഴകള്‍ തഴുകുന്നുണ്ടായിരുന്നു.

“കിളവന്‍ ആ വൃദ്ധയുടെ സഹോദരനെ കൊന്നതാണ്.അവര്‍ക്കത്‌ മനസ്സിലായിട്ടുമുണ്ട്.” പ്രണയത്തിന്റെ മാലാഖ പറഞ്ഞു.

അല്‍പ്പനേരം ആലോചിച്ചശേഷം മരണം മന്ദഹസിച്ചു.

“ഇത്ര വെറുക്കപ്പെട്ടവനായിട്ടും ആ മനുഷ്യന്റെ പ്രാണനെ ഒട്ടിപ്പിടിച്ചു നിര്‍ത്തുന്നത് ഇവരുടെ സ്നേഹമാണ്.പക്ഷേ ഏതു സ്ത്രീയും വെറുക്കുന്ന ഒരു കാര്യമുണ്ട്..” മരണം പറഞ്ഞു.

“അങ്ങെന്നെ വിളിച്ചോ ?”

ചെകുത്താന്‍മാര്‍ക്കിടയില്‍ നിന്ന് വെളുത്തു ചുവന്ന സുന്ദരനായ ഒരു ചെകുത്താന്‍ മുന്നോട്ടു വന്നു മരണത്തെ വണങ്ങി.രത്നങ്ങള്‍പോലെ തിളങ്ങുന്ന കണ്ണുകള്‍.സ്വര്‍ണ്ണം ചാര്‍ത്തിയ അഴകുള്ള കൊമ്പുകള്‍.തന്റെ ആജന്മശത്രുവിനെ കണ്ടു പ്രണയത്തിന്റെ മാലാഖ ചിറികോട്ടി മാറിനിന്നു.

“ഞാന്‍ വിശ്വാസവഞ്ചന...” പുതിയ ചെകുത്താന്‍ എല്ലാവര്‍ക്കും തന്നെ സ്വയം പരിചയപ്പെടുത്തുന്നത്തിനിടയില്‍ അനൌണ്‍സ്മെന്റ് മുഴങ്ങി.

“തിരുവല്ല സ്റ്റേഷന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.”

തോളില്‍ ബാഗുമായി ഒരു മധ്യവയസ്ക്ക ആ കമ്പാര്‍ട്ട്മെന്റിലേക്ക് കയറി.അവര്‍ നേരെ വന്നു വൃദ്ധ ദമ്പതികളുടെ അടുത്തിരുന്നു.ട്രെയിന്‍ നീങ്ങിത്തുടങ്ങി.വൃദ്ധന്‍ കണ്ണ് തുറന്നു.

“വത്സല..വത്സല..” വൃദ്ധന്‍ അമ്പരപ്പോടെ പുതിയ യാത്രക്കാരിയുടെ നേര്‍ക്ക് ചൂണ്ടി പ്പറഞ്ഞു.പിന്നെ ഭാര്യയുടെ കയ്യില്‍പ്പിടിച്ചു തേങ്ങി.

“നെഞ്ചു പൊട്ടുന്നു.ഞാനിപ്പോള്‍ മരിക്കും.നീ എന്നോട് ക്ഷമിക്കൂ..”അത് പറഞ്ഞതിനു ശേഷം അയാള്‍ വൃദ്ധയുടെ മടിയിലേക്ക് വീണ്ടും കുഴഞ്ഞു വീണു.

“രാഘവേട്ടന്റെ ഭാര്യയൊ.വത്സല നാത്തൂന്‍ മരിച്ചിട്ടും എത്ര നാളായി..ഇത് വേറെ ആരോ ആണ്.“വൃദ്ധ അയാളുടെ മുഖത്ത് വെള്ളം തളിച്ച് കൊണ്ട് പറഞ്ഞു.

“അതെ.രാഘവന്റെ ഭാര്യ...അവന്‍ ..”

“രാഘവേട്ടന്‍ ..പാമ്പ് കടിയേറ്റു മരിച്ചു.”

“അതെ..വത്സല..വത്സലയും കൂടി... കൂടിയാണ് പാമ്പിനെ..ആ മുറിയില്‍..”

വീണ്ടും വൃദ്ധന്റെ ബോധം മറഞ്ഞു.
പെട്ടെന്ന് വൃദ്ധ മരണത്തിനു നേരെ രൂക്ഷമായി നോക്കി.ആ നോട്ടം കണ്ടു മരണം ഭയന്നുപോയി.

“നീ ആരാണെന്ന് എനിക്കറിയാം.നീ എത്ര ശ്രമിച്ചാലും ഞാനെന്റെ കെട്ടിയോനെ വിട്ടു തരില്ല.” വൃദ്ധ ഭര്‍ത്താവിന്റെ നെഞ്ചില്‍ തടവിക്കൊണ്ട് ചെറുപ്പക്കാരനോട് പറഞ്ഞു.

“നീ മരണമായിരിക്കും.പക്ഷേ ഞാന്‍ ഒരു മനുഷ്യസ്ത്രീയാണ്.ഒരു മനുഷ്യസ്ത്രീയുടെ ശക്തി ഇത്ര നേരമായിട്ടും നിനക്ക് മനസിലായില്ലേ ?അയാള്‍ രഹസ്യമായി ചെയ്ത ഓരോ പാതകവും ഞാന്‍ അറിഞ്ഞിരുന്നു.കുറ്റബോധം പോലൊരു പ്രതികാരമില്ല.എന്റെ കണ്ണീരില്‍ വെന്താണ് അയാളിപ്പോള്‍ ജീവിക്കുന്നത്.പോകൂ..അയാളെ വിട്ടുതരുമ്പോള്‍ വന്നു കൊണ്ട് പോയ്ക്കോള്ളൂ...” വൃദ്ധയുടെ ഓരോ വാക്കും കനല്‍ക്കട്ടകള്‍ പോലെ പുറത്തു വന്നു.

ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ ആ വൃദ്ധനെയും താങ്ങിപ്പിടിച്ചു വൃദ്ധ നീങ്ങുന്നതും ആ ദമ്പതികള്‍ ഇരുട്ടിലലിയുന്നതും മരണം ഞെട്ടലോടെ നോക്കിയിരുന്നു.

“ഹേയ് ,ഇത് ഞാന്‍ റിസര്‍വ് ചെയ്ത സീറ്റാണ്.” പുതുതായി കയറിയ ഒരു യാത്രക്കാരന്‍ മരണത്തിന്റെ തോളില്‍ത്തട്ടി പറഞ്ഞു.

“ക്ഷമിക്കണം.”തലകുനിച്ചുകൊണ്ട് ആ ചെറുപ്പക്കാരന്‍ മെല്ലെ അവിടെനിന്നെഴുന്നേറ്റു സീറ്റുള്ള മറ്റു കമ്പാര്‍ട്ട്മെന്റുകള്‍ തിരഞ്ഞു തിരക്കിനിടയിലേക്ക് മറഞ്ഞു.

(അവസാനിച്ചു)

ലൂസിയയിലേ നാരങ്ങാവെള്ളം


"നല്ലവണ്ണം ഞെക്കിപ്പിഴി.. എങ്കിലേ ടേസ്റ്റ് കിട്ടൂ"...അമ്മയുടെ വക നിർദേശം ആണ്.. രംഗം തിരുവനന്തപുരത്തെ ലൂസിയ ഹോട്ടൽ.. 80 കളിൽ നടന്ന സംഭവം ആണ്..

ഏതോ പ്രൊമോഷൻ കിട്ടിയതിന്റെ സന്തോഷത്തിൽ അച്ഛനും അമ്മയും എന്നേം അനിയനേം കൂട്ടി ആഘോഷിക്കാൻ ഇറങ്ങിയത് ആണ്. പൊതുവേ ആഘോഷം എന്നാല് ഞങ്ങൾക്ക് ഫുഡ് ആണ്.. കുട്ടിക്കാലത്തെ നല്ല
ഓർമകൾ എല്ലാം ചെന്ന് അവസാനിക്കുന്നത് ഏത് എങ്കിലും ഹോട്ടലിലെ ചിക്കൻ ഫ്രൈ യിലോ ബിരിയാണി യിലോ ആയിരിക്കും.. ഓരോ ഹോട്ടലിലും ഉള്ള സ്പെഷ്യൽ ഡിഷ് അവിടത്തെ വെയിറ്റർ നേ ക്കളും ഞങ്ങൾക്ക് അറിയാമായിരിക്കും.. പുതിയ സ്റ്റാഫ് നേ ഒക്കെ ട്രെയിൻ ചെയ്യുന്നത് നമ്മളും കൂടെ ചേർന്നാണ് എന്ന് വേണേൽ പറയാം.. അച്ഛന്റെ പ്രൊമോഷൻ അനുസരിച്ച് ഹോട്ടലിന്റെ നിലവാരവും ഉയർന്നു വന്നു.. അങ്ങനെ പറന്ന് പറന്ന് ആണ് ലൂസിയ മോഹം തോന്നിയത്..
അന്ന് തിരുവനന്തപുരത്തെ ഏറ്റവും മുന്തിയ റെസ്റ്റോറന്റ് ആണ് ലൂസിയ.. അവിടത്തെ ബുർജ് അൽ‌ അറബ്.. .. നേരത്തെ തന്നെ അണികൾക്ക് , അതായത് എനിക്കും ബ്രോ ക്കും സ്റ്റഡി ക്ലാസ് ഒക്കെ തന്നിരുന്നു.. അവിടെ ചെന്ന് നിന്റെയോന്നും ഫ്രാഡ് കൾ പുറത്ത് ഇറക്കരുത്.. ആക്രാന്തം പാടില്ല.. വെയിറ്റർ പോയ ശേഷമേ തീറ്റ തുടങ്ങാവൂ.. കോഴി കാലിന് വേണ്ടി പിടി വലി കൂടരുത്.. അടുത്ത ടേബിളിൽ ഇരിക്കുന്ന മാമൻ കഴിക്കുന്നത് നോക്കി വെള്ളം ഇറക്കരുത് ..
എന്നിങ്ങനെ പല വിധ നിബന്ധനകൾ എഴുതി ഒപ്പിട്ട് വാങ്ങിയിട്ടാണ് പോക്ക്..ഏറ്റവും നല്ല ഉടുപ്പ് ഒക്കെ എടുത്ത് അണിഞ്ഞു എല്ലാവരും
..കയറ്റി വിട്ടില്ല എങ്കിലോ? ഒരുക്കം എല്ലാം കഴിഞ്ഞ് അച്ഛൻ എല്ലരേം ഒന്ന് നോക്കി.. ലാസ്റ്റ് വാണിങ്ങും തന്നു.. ഇനി തിരിച്ചും മറിച്ചും ചോദിച്ചാലും നമ്മൾ മിഡിൽ ക്ലാസ്സ് ആണെന്ന് പറയരുത് കേട്ടോ.. അങ്ങനെ നമ്മൾ ഫുൾ സെറ്റ് അപ്പിൽ ചെന്ന് കയറി..

ഉച്ച കഴിഞ്ഞ നേരത്ത് ആണ് എത്തിയത്.. മെനു വിലെ വില നിലവാരം
അച്ഛൻ ഒന്നേ നോക്കിയുള്ളു.. ഉടൻ തന്നെ പറഞ്ഞു " നമുക്ക് ചായ കുടിക്കാം അല്ലേ.. ഊണ് കഴിഞ്ഞു ആണല്ലോ വന്നത്.. " ഞാൻ അമ്മയെ നോക്കി.. "എന്ത്? , ഞാൻ ആണേൽ ഇൗ പരിപാടി പ്രമാണിച്ച് രാവിലെ ബ്രേക്ക്ഫാസ്റ്റ് പോലും നേരെ കഴിച്ചില്ല!!!" അമ്മ അച്ഛനെ നോക്കി " ശെരിയാണ്.. എന്തെങ്കിലും ലൈറ്റ് ആയി മതി " എന്ന് പറഞ്ഞിട്ട് എന്നെ നോക്കി ഒന്ന് കണ്ണ് ഉരുട്ടി. അതിന്റെ തർജ്ജമ ഇങ്ങനെ ആണ്.. ഇനി മിണ്ടിയാൽ അടുത്ത കലാ പരിപാടി നൈസ് ആയി ഉള്ള തല്ലി തലോടൽ അഥവാ നുള്ളി പിച്ച് ആണ് മകളെ ... ഞാൻ ഉടനെ ഡീസന്റ് ആയി.. ചായ എങ്കിൽ ചായ.. പൊന്നോട്ടെ.. സ്റ്റാർ ഹോട്ടലിലെ ചായ അല്ലേ? എന്തൊക്കെയോ സ്നാക്ക്സ് കൂടെ പറഞ്ഞു ..
വിഭവങ്ങൾ മേശപ്പുറത്ത് എത്തി തുടങ്ങി.. ഇൗ മുന്തിയ ഹോട്ടലുകളിലെ പാചക ക്കാർ കിലുക്കത്തിലെ ഇന്നസെന്റ് നേ പോലെ അല്ലേൽ പിണങ്ങി ഇരിക്കുന്ന ഭാര്യയെ പോലെ ആണെന്ന് എനിക്ക് തോന്നാറുണ്ട്.. ചായ ഓർഡർ ചെയ്താൽ, പാലും പഞ്ചസാരയും ചായ പൊടിയും ഒക്കെ എടുത്ത് കൊണ്ട് വന്നു മേശപ്പുറത്ത് നിരത്തി വക്കും.. വേണെങ്ങിൽ ഉണ്ടാക്കി കുടിച്ചോ എന്ന മട്ടിൽ... ശെടാ... ഇവിടെ വന്നാലും നമ്മൾ തന്നെ പാചകം.. കൊള്ളാലോ ഏർപ്പാട്? എന്തായാലും അമ്മ ഹാപ്പി ആയി.. അവർ തൊഴുത് മാറി നിൽക്കുന്ന കണ്ട് ഉടനെ ചായ ഉണ്ടാക്കി തന്റെ കഴിവ് തെളിയിച്ചു. എന്തായാലും സ്നാക്ക്സ് ഒന്നും നമ്മൾ വേവിക്കണ്ട .. സന്തോഷം..

വെയിറ്റർ തിരിഞ്ഞതും ഞാനും അനിയനും മിന്നൽ വേഗത്തിൽ ചാടി വീണു.. മുന്നിൽ ഇരിക്കുന്ന പ്ലേറ്റ് ഉം അച്ഛന്റെ പേഴ്സും സെക്കൻഡുകൾ കൊണ്ട് കാലി ആയി. ഇത്രയും പൈസയും കൊടുത്തിട്ട് ആന വായിൽ അമ്പഴങ്ങ ആയല്ലോ ദൈവമേ എന്ന് ആലോചിച്ച് ഇരിക്കുന്ന നേരത്ത് വീണ്ടും അതാ വെയിറ്റർ പ്രത്യക്ഷപ്പെടുന്നു..ഒരു വലിയ താലം ഉണ്ട് കയ്യിൽ. നമ്മുടെ അടുത്തേക്ക് തന്നെ ആണ് വരവ്.. അടുത്ത് എത്തിയപ്പോൾ മനസിലായി അതിൽ നാല് ചെറിയ പിഞാണം ആണ്. എന്തെങ്കിലും മധുരം ആവും.. നമ്മൾ സാദാ സര്ക്കാര് ഉദ്യോഗം ആണെന്നും ഇനി അടുത്തൊന്നും ഇങ്ങോട്ട് കയറാൻ സാധ്യത ഇല്ലെന്നും ഇവർക്ക് മനസിലായി കാണും.. അത് കൊണ്ട് ഫ്രീ ആയി മധുരം (ഗുലാബ് ജാമുന് ) തന്നു വിട്ടേക്കാം എന്ന പ്ലാൻ ആവും .. ഞങൾ വീണ്ടും ഡീസന്റ് മുഖം പുറത്തെടുത്തു.. വെയിറ്റർ ചിരിച്ചു കൊണ്ട് വന്നു ഓരോരുത്തർക്കും ഓരോ പിഞ്ഞാണം മുന്നിൽ വച്ചിട്ട് പോയി.

സൂക്ഷിച്ച് നോക്കിയപ്പോൾ ഗുലാബ് ജാമുൻ ഒന്നും അല്ല.. ഒരു നാരങ്ങ കഷണം ഉണ്ട് .. പാത്രത്തിന് നേരിയ ചൂടും ഉണ്ട്.. നാരങ്ങ വെള്ളം എങ്കിൽ അത്.. കളയുന്ന പരിപാടി ഇല്ല.. ഉപ്പും പഞ്ചസാരയും ഒന്നും കൂടെ കണ്ടില്ല.. വേണ്ട .. നാരങ്ങ മുറി നന്നായി പിഴിഞ്ഞു...പൊതുവേ ഞാനും ഫുഡും തമ്മിൽ തീൻ മേശയിൽ മാത്രമേ കാണാറുള്ളൂ എന്ന് അറിയാവുന്ന എന്റെ മാതാവ് എനിക്ക് തന്ന നിർദേശങ്ങൾ ആണ് ആദ്യം പറഞ്ഞത്.." നല്ല വണ്ണം ഞെക്കി പിഴി.. എങ്കിലേ ടേസ്റ്റ് കിട്ടൂ".. റെഡി ആയി വന്ന നാരങ്ങ വെള്ളം ഒറ്റ വലിക്ക് കുടിച്ചു തീർത്തു .. ഇതിനിടയിൽ ബാത്റൂം ലേക്ക്‌ പോയ അച്ഛൻ ഇതും കണ്ട് അന്തം വിട്ടു പാഞ്ഞു വന്നു. എന്നിട്ട് ഞങ്ങളോട് " അത് കുടിക്കാൻ ഉള്ളത് അല്ല.. കൈ കഴുകാൻ ഉള്ള ബൗൾ വാഷ് ആണ് കൺട്രികളെ " എന്ന് ... എന്റെ അത്രയും സ്പീഡ് ഫുഡ് അടിക്കുന്നതിൽ ഇല്ലാത്ത കാരണം അമ്മയും അനിയനും ഇൗ കേസിൽ പെട്ടില്ല. ഇപ്പോഴും വലിയ ഹോട്ടലുകളിൽ ബു ഫേക്ക് പോയാൽ ഏതൊരു പുതിയ ആഹാരവും ഒന്ന് സ്റ്റഡി ചെയ്തിട്ടേ ഞാൻ കഴിക്കൂ.. കൂടെ ഉള്ള ആരേലും അത് കഴിക്കുന്ന വരെ വെയിറ്റ് ചെയ്യും ..എന്നാലും ഇപ്പോഴും ബൗൾ വാഷ് കാണുമ്പോൾ ഞാൻ പഴയ കൺട്രി ഗേൾ ആകും ...

മനം പോലെ മംഗല്യം...
പിന്നീട് വർഷങ്ങൾ കഴിഞ്ഞു..ഞാൻ അറിയപ്പെടുന്ന ശാസ്ത്രജ്ഞന്റെ ഭാര്യ ആയി മാറി.. ദുബൈ ഇലെ സഞ്ജീവ് കപൂറിന്റെ റെസ്റ്റോറന്റ് ..
എന്റെ മഹാനായ പ്രിയതമൻ അദ്ദേഹത്തിന്റെ കമ്പനിയിലെ ഇന്റർനാഷണൽ ഡിന്നർ മീറ്റിംഗിൽ ആണ് .. ഓരോന്ന് ഓരോന്ന് ആയി സെവൻ കോഴ്സ് ഡിന്നർ വരുന്നു. വലിയ സെറ്റ് അപ്പ്‌ സ്റ്റൈലിൽ ആക മൊത്തം ഇരുട്ടാണ് ചുറ്റും. ആഹാരം പിന്നെ വായിൽ എത്തിയാൽ മതിയല്ലോ..
എല്ലാ വിഭവങ്ങളും വലിയ പരിചയം ഒന്നും ഇല്ല..എങ്കിലും പുള്ളിക്കാരൻ ഒന്നും വിടാതെ കഴിച്ചു നോക്കി കൊണ്ടിരുന്നു.. അവസാനം ഒരു സ്നാക്ക്സ് പോലെ ഒരു സാധനം എത്തി.. വെളുത്ത നിറത്തിൽ
മുറുക്ക് പോലെ വട്ടത്തിൽ ഉരുട്ടി
ഒരു പ്ലേറ്റിൽ ആണ്കൊണ്ട് വച്ചത്..ഇത് എങ്ങനെ കഴിക്കും എന്ന് വലിയ പിടി ഇല്ല.. മധുര പ്രിയൻ അല്ല ആള്.. ഒന്ന് കടിച്ചു നോക്കാം .. ഇഷ്ടപ്പെട്ടില്ല എങ്കിൽ വേണ്ട എന്ന് വയ്ക്കാം എന്ന് ഉറപ്പിച്ചു.. പലഹാരം പൊടിയാതെ കയ്യിൽ എടുത്തു.. രസഗുള പോലെ സോഫ്റ്റ് ആണ്.. പതിയെ ഒരു വശത്ത് ഒന്ന് കടിച്ചു. ദേവിയെ!!!! കൈ തുടക്കണ ടിഷ്യു പേപ്പർ ആയിരുന്നു . അവന്മാർ അത് കലാപരമായി കൊണ്ട് വച്ചതാ..തൊട്ട് മുന്നിൽ ഉള്ള സീറ്റിൽ ആണേൽ ബോസ് ഇരിക്കുന്നു. വായിൽ ആണേൽ ടിഷ്യൂ പേപ്പർ.. എന്ത് ചെയ്യും? നൈസ് ആയി ടിഷ്യൂ വിന്റെ മറു വശത്ത് പിടിച്ചു പയ്യെ വലിച്ചു... എന്നിട്ട് ബോസ് നേ നോക്കി " ഇത് കൈ കൊണ്ട് ഓപ്പൺ ആക്കാൻ പറ്റുന്നില്ല.. സോ... " എന്ന് ഒരു ഡയലോഗ് കൂടെ അടിച്ചു വിട്ടു അത്രെ..
വീട്ടിൽ എത്തി വിഷമത്തോടെ അദ്ദേഹം എന്നോട് ഇൗ കഥ പറയുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു.

നമ്മളാണ് ശെരിക്കും ജോഡി.. മെയ്ഡ് ഫോർ ഈച്ച് അദർ ...

ശുഭം

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ .

ചേച്ചീ രണ്ടു മാസ്ക്കുണ്ടോ...


ചങ്ക് നിതിന് ഇന്റർവ്യൂവിനു പോകാൻ അത്യാവശ്യമായി രണ്ടായിരം രൂപ കൊടുക്കാനായി കെ എസ് ആർ ടി സി സ്റ്റാൻഡിലേക്ക് പായുന്നതിനു ഇടക്കാന് ഒടുക്കത്തെ പോലീസ് ചെക്കിങ് കണ്ടത്.
തലയിൽ ഹെൽമറ്റ് ഉണ്ടെങ്കിലും മാസ്ക് വെക്കാത്തതിനാൽ പണി കിട്ടാൻ ചാൻസുള്ളതിനാൽ ബൈക്ക് ചവുട്ടി നിർത്തി. വേറെ ഊടു വഴിയൊന്നും സ്റ്റാൻഡിലേക്ക് ഇല്ലാത്തതിനാലും പത്തു മിനിറ്റിനുള്ളിൽ അവൻ കേറിയ ബസ് എടുക്കുമെന്നവൻ പറഞ്ഞത് കൊണ്ടും ഞാൻ മുന്നോട്ടും പിന്നോട്ടും ബൈക്ക് നിരക്കി കൊണ്ടിരുന്നു. അപ്പോഴാണ് ബൈക്കിന്റെ ബാഗിനുള്ളിൽ മാസ്ക് ഇട്ടു വെക്കാറുള്ളത് പെട്ടെന്നോർമ വന്നത്. സിപ് തുറന്നു ബാഗിൽ കയ്യിട്ടപ്പോൾ മൂലയിൽ ഒരു ഉണ്ടച്ച എന്തിലോ കൈ തട്ടി. ഹമ്പടാ കിട്ടിപ്പോയി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു ബാഗിനുള്ളിൽ നിന്നും അത് പുറത്തെടുത്തു. പുറത്തെടുത്തപ്പോൾ കണ്ടത് മഴവെള്ളം കേറി ചുരുണ്ടു കൂടിയ ഒരു പന്ന മാസ്ക്. കണ്ടപ്പോൾ തന്നെ രണ്ടു മൂന്നു ദിവസം ഞാൻ തന്നെ ഉപയോഗിച്ച് ബാഗിൽ നിക്ഷേപിച്ചത് ആണെന്ന് ഒറ്റയടിക്ക് എനിക്ക് മനസിലായി. രണ്ടു ദിവസം ഉപയോഗിച്ചതെങ്കിൽ എന്ത് '"ഞാൻ തന്നെ വെച്ച മാസ്ക്കല്ലേ എന്ന് കരുതി, രണ്ടു സൈഡിലെ വള്ളിയും പിടിച്ചു ഒരൊറ്റ ആവേശത്തിൽ ഇട്ടതും, ഒരു സൈഡിലെ വള്ളി പൊട്ടി, വള്ളി പൊട്ടിയപ്പോൾ കവണയുടെ റബ്ബർ നാട തെറിക്കണ പോലെ ദേ പോണു മാസ്ക് ഒരു മൂലയിലേക്ക്.
നേരെ മാസ്ക് ചെന്നു വീണത്‌ റോഡിസൈഡിലുള്ള ചെളിവെള്ളം പോകുന്ന ഓടയിലേക്കും.

ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയിൽ ആയല്ലോ ദൈവമേ എന്ന് പറഞ്ഞു കൊണ്ടു ഞാൻ കൈ രണ്ടും തലയിൽ വെച്ചു. പോക്കറ്റിൽ കിടന്നു ഫോൺ വൈബ്രേഷൻ തുടങ്ങി.
നിതിൻ വിളിയോട് വിളി.. ഫോണെടുത്തു ഡാ ഞാൻ ദേ എത്താറായി എന്ന് പറഞ്ഞു, ഡാ വേഗം വാ കോപ്പേ ദേ വണ്ടിയെടുക്കാറായി.

പരിഭ്രാന്തിയോടെ ഞാൻ ചുറ്റും നോക്കി. മാസ്ക് മേടിക്കാൻ പറ്റിയ ഒരു കട പോലുമില്ല. മാസ്ക് ഇല്ലാതെ ഇനി വണ്ടിയോടിച്ചു പോയാൽ, പോലീസ് മാസ്ക് വെക്കാത്തതിന് തോന്നിയ പോലെ പിഴ ഈടാക്കും. കയ്യിൽ ആണെങ്കിൽ ആകെ അവനു കൊടുക്കാനുള്ള രണ്ടായിരം മാത്രമുള്ളു.

ഇനി എന്താ ചെയ്യാ എന്നാലോചിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ധാ വരുന്നു ഒരു പെൺകൊച്ചു. കണ്ടിട്ട് കോളേജിൽ ഒക്കെ പഠിക്കുന്ന ഒരു ലെവൽ തന്നെ.. ഒരു രക്ഷയുമില്ല എന്ന് കണ്ടപ്പോൾ ഞാൻ അതിനോട് ചോദിച്ചു..

ചേച്ചി കയ്യിൽ രണ്ടു മാസ്ക്കുണ്ടോ..?

കൊച്ച് രൂക്ഷമായൊരു നോട്ടം...

ഇനി കൊച്ച് മാസ്ക് വെച്ചതോണ്ട് പ്രായം അറിയാണ്ട് ചേച്ചി എന്ന് വിളിച്ചതോണ്ടാണോ എന്ന് കൊച്ചിന്റെ കണ്ണുരുട്ടിയുള്ള നോട്ടം എന്ന് ശങ്കിച്ച ഞാൻ രണ്ടാമതു ഒന്നുകൂടി അവർത്തിച്ചു.

അതെ കയ്യിൽ രണ്ടു മാസ്ക്കുണ്ടോ..

പെൺകൊച്ചു അന്താളിച്ചുകൊണ്ടു ഇല്ലെന്ന ഭാവത്തിൽ തലയാട്ടി.

മുന്നിൽ പോലീസ്, കൂട്ടുകാരന് ഇന്റർവ്യൂനു പൈസ പെട്ടെന്ന് ബസ്സ്റ്റാൻഡിൽ.. പ്ലീസ് ഒന്ന് നോക്കു ബാഗിൽ എങ്ങാനും ഉണ്ടോന്നു. ഞാൻ സകല ദയനീയതയും എടുത്തിട്ടലക്കി.

എന്റെ അവസ്ഥ അതിനു പിടി കിട്ടിയത് കൊണ്ടാവാം, പെട്ടെന്ന് തന്നെ പെൺകൊച്ചു ബാഗ് തുറന്നു ഒരു വെളുത്ത തുണിയുടെ മാസ്ക് എനിക്കെടുത്തു തന്നു.

ഹാവു.. ഒരുപാട് താങ്ക്സിട്ടോ ഞാൻ അറിയാതെ തന്നെ നെഞ്ചിൽ കൈവെച്ചു പറഞ്ഞു. പെൺകൊച്ചു തലയാട്ടി നടന്നു പോയി..

ഞാൻ കൊച്ച് തന്ന മാസ്ക് മുഖത്തിട്ടു.

ഹാ ഇതാണ് മാസ്ക്... ഇങ്ങനെ ആകണം മാസ്ക്.. നല്ല ഇവാ പെർഫ്യൂമിന്റെ മണം മൂക്കിൽ അടിച്ചു കേറുന്നു. ഹോ ഏതോ ഗന്ധർവ ലോകത്ത് എത്തിയ ഒരു അനുഭൂതി.ഹോ അവളുടെ മാസ്ക് ഊരി ആ മുഖം ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ഒരു നിമിഷം ആഗ്രഹിച്ചു പോയി.


മാസ്കിന്റെ മണം പിടിച്ചു സമയം പോയതു ഓർക്കാതെ ഞാൻ നൂറേ നൂറിൽ ബൈക്ക് സ്റ്റാൻഡിലേക്ക് വിട്ടു.

ബസ് സ്റ്റാന്റിലെത്തി ബൈക്ക് ഒരു സൈഡിൽ വെച്ചു ഹെൽമറ്റൂരി ഞാൻ സ്റ്റാണ്ടിനുള്ളിലേക്ക് കടന്നു. ഹെൽമറ്റ് ഊരിയെങ്കിലും പെൺകൊച്ചു തന്ന മാസ്ക് ഞാൻ ഊരിയിരുന്നില്ല.

ഹാ എന്താ മണം... ഞാൻ മാസ്ക് ഒന്നോടൊന്ന് ടൈറ്റ് ആക്കി വെച്ചു.

പിന്നെയാണ് രസം.. എന്നെ കടന്നു പോകുന്ന ആളുകൾ എല്ലാം ചിരിക്കുന്നു. പെണ്ണുങ്ങൾ എല്ലാം വായ പൊത്തി ചിരിക്കുന്നു.

ഇതെന്താ ഇവര് ഇങ്ങനെ ചിരിക്കുന്നത്..
ഇനിയിത് പെണ്ണുങ്ങൾ മാത്രം ഉപയോഗിക്കുന്ന മാസ്ക് ആണൊ. അങ്ങനെയും മാസ്ക്കുണ്ടോ. എങ്ങനെ ചിന്തിച്ചു നടക്കുമ്പോൾ നിതിന്റെ കാൾ വന്നു.
ഡാ ഞാൻ ഇവിടെ ക്യാന്റീനടുത്തു പാർക്ക്‌ ചെയ്ത ബസിലുണ്ട് നീ ഇങ്ങ് കേറി വാ എനിക്ക് സീറ്റ്‌ കളയാൻ പറ്റില്ല.

അവൻ പറഞ്ഞത് അനുസരിച്ചു ഞാൻ അവൻ കേറിയ ബസിന്റെ അടുത്തേക്കു നടന്നു. ശെടാ പോകുന്ന വഴിയിലും എന്നെ ആളുകൾ എന്തോ പോലെ നോക്കുന്നു ചിലർ ചിരിക്കുന്നു.

ആ എന്തേലും ആട്ടെ,, ഞാൻ അവനിരുന്ന ബസിലേക്ക് ചാടി കേറി. നടുക്കിരിക്കുന്ന അവന്റെ അടുത്തെത്തി ഇന്ന മച്ചാനെ എന്ന് പറഞ്ഞു പൈസ നീട്ടിയപ്പോൾ അവനും എന്നെ രൂക്ഷമായി നോക്കുന്നു. അവന്റെ മുന്നില്ലെ സീറ്റിൽ ഇരിക്കുന്ന രണ്ടു പെണ്ണുങ്ങൾ എന്നെ നോക്കി മുടിഞ്ഞ ചിരി.
എനിക്കൊന്നും മനസിലാകുന്നില്ല.

പൈസ മേടിക്കാൻ നിന്ന അവൻ എന്റെ ഷോള്ഡറില് പിടിച്ചു വലിച്ചിട്ടു എന്റെ ചെവിയിൽ ഇങ്ങനെ പറഞ്ഞു.

" നീ ഏത് മറ്റൊടുത്തേ അവളുടെ മാസ്ക് ആണെടാ എടുത്തു ഇട്ടിരിക്കുന്നെ '"

അപ്പോഴാണ് എനിക്ക് കാര്യം കത്തിയത്
ഞാൻ മാസ്ക് ഊരി നോക്കിയപ്പോൾ വെളുത്ത മാസ്കിൽ നല്ല അസ്സല് ചുവന്ന ലിപ്സ്റ്റിക്കിൽ ചുണ്ടിന്റെ പാട്..

എന്റെ ദൈവങ്ങളെ ഇപ്പോഴല്ലേ കെണി പിടി കിട്ടിയത്.. ചുണ്ടിന്റെ പാട് കണ്ടിട്ട് കൊച്ച് മിനിമം ഒരാഴ്ച ഈ മാസ്ക് ഉപയോഗിച്ച പോലുണ്ട്. ഊരി മാസ്കിന്റെ മറുപുറം തിരിച്ചപ്പോൾ കോർപറേഷൻ വണ്ടി അതുവഴി പോയാഫീൽ.

ഏഷ്യൻ പെയിന്റിംഗ്‌സിൽ അവളുടെ അപ്പെക്സ് പുൾട്ടിമ..

Aneesh pt

തിരിച്ചടികൾ


"എന്റെ പേര് അർജുൻ. അറിയാല്ലോ.. "

അശ്വതി ഒന്ന് തലയാട്ടി.

"അച്ഛൻ മരിച്ചപ്പോ ഞാൻ ബിഎസ്‌സിക്ക് പഠിക്കുകയാണ് അച്ഛൻ സ്കൂളിൽ മാഷ് ആയിരുന്നു. പഠിച്ചു കഴിഞ്ഞപ്പോൾ അച്ഛന്റെ ജോലി തന്നെ ആണ് എനിക്കും കിട്ടിയത്. അച്ഛൻ പെട്ടെന്നാണ് ട്ടോ മരിച്ചത്. അത് അമ്മക്ക് ഭയങ്കര ഷോക്ക് ആയി. ഒരു അറ്റാക് ഒക്കെ വന്നു. ഞാൻ ഒറ്റ മോനാണ്.. ആ അവസ്ഥ അശ്വതി ക്ക് മനസ്സിലാകുമോ എന്ന് അറിയില്ല "

"പറഞ്ഞോളൂ മനസിലാകും "

"പെട്ടെന്ന് അനാഥനാകുമ്പോലെ.. പിന്നെ ഒരു പേടി ആണ് ഉള്ളിൽ അമ്മക്ക് എന്തെങ്കിലും ആയിപ്പോകുമോ എന്നൊക്കെ.. ജോലി കിട്ടിയപ്പോ കുറച്ചു ദൂരെ ആണ് എന്നാലും വന്നു പോകാം.. കല്യാണം ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ ഒന്നേയുള്ളു എന്റെ അമ്മയെ നോക്കുന്ന ഒരു പെണ്ണ്.. സ്നേഹിക്കുന്ന ഒരു പെണ്ണ് "

"അമ്മയെ നോക്കാൻ പെണ്ണ് കെട്ടണോ ഒരു ഹോം നഴ്സിനെ വെച്ചാൽ പോരെ? "

അവൾ നേർത്ത ഒരു പരിഹാസച്ചിരി ചിരിച്ചു

"അത് കൊള്ളാം. മറുപടി എനിക്ക് ഇഷ്ടം ആയി.. അപ്പൊ അശ്വതി പറയുന്നത് അമ്മയെ നോക്കാൻ ഹോം നഴ്സിനെ നിർത്താം എന്നാണ്.. "

"പിന്നല്ലാതെ "

"അപ്പൊ ഇയാൾ സ്വന്തം അമ്മയെ നോക്കാനും ഒരു ഹോം നഴ്സിനെ നിർത്തും "

"സംശയം ഉണ്ടൊ? എനിക്ക് എന്റെ ജീവിതം, ജോലി, ഒക്കെ ആണ് വലുത്.... അമ്മയെയും അച്ഛനെയും നോക്കി ജീവിക്കുന്ന കാലം ഒക്കെ കഴിഞ്ഞു. അർജുൻ വേറെ ആളെ നോക്ക് "

"തീർച്ചയായും നോക്കും. എനിക്ക് അത്ര ambitious അല്ലാത്ത ഒരു പെണ്ണ് മതി.. ചെറിയ ലോകം സ്വപ്നം കാണുന്ന ഒരു പെണ്ണ് "

"അവളുടെ ലോകം നിങ്ങളുടെ അമ്മയല്ല മിസ്റ്റർ.. ആവുകയുമില്ല.. "

അവൻ ചിരിച്ചു..
"പോട്ടെ വിട്ടേക്ക്.. ബുദ്ധിമുട്ടിച്ചതിൽ സോറി കേട്ടോ. സമയം കളഞ്ഞു വെറുതെ "

അവൻ യാത്ര പറഞ്ഞു പോയിട്ടും അവളുടെ ഉള്ളിൽ നിന്നു ആ ദേഷ്യം മാറിയില്ല. ഇറങ്ങിക്കോളും ഓരോന്ന്.പെണ്ണുകാണാൻ.. അമ്മേ നോക്കണം, കുടുംബം നോക്കണം.. പെണ്ണിന് വേറെ ഒന്നും ചെയ്യണ്ടേ..?

"അമ്മയെ നോക്കണം എന്ന് പറഞ്ഞാൽ ഈ കാലത്ത് ഏതെങ്കിലും പെൺകുട്ടി തയ്യാറാകുമോ മോനെ.. ഇനി ദരിദ്രയായ ഒരു കുട്ടിക്ക് ജീവിതം കൊടുക്കാം എന്ന് കരുതുക അവൾക്കും സ്വപ്നങ്ങൾ ഉണ്ടാകില്ലേ? പഠിക്കണം, ഒരു ജോലിക്ക് പോകണം... എന്നൊക്കെ. ആ വാശി ഒക്കെ കളഞ്ഞേക്ക് കുട്ടാ. അമ്മക്ക് ഇപ്പൊ എന്താ ഒന്നുല്ല.. ആരോഗ്യം ഉണ്ടല്ലോ. "

അവൻ ചിരിച്ചു. പിന്നെ അമ്മയെ ഒന്ന് ചേർത്ത് പിടിച്ചു.വരും ഒരാൾ.
അവന്റെ മനസ്സ് പറഞ്ഞു.

"അമ്മേ പച്ചക്കറി വേണോ? "
ഒരു സ്ത്രീ ശബ്ദം കേട്ട് അമ്മ വാതിൽക്കൽ വന്നു

ഒരു പെൺകുട്ടി കയ്യിൽ പച്ചക്കറി
കൾ നിറഞ്ഞ ബാഗ്..
ആ മുഖത്ത് നോക്കി വേണ്ട എന്ന് പറയാൻ മടി തോന്നി അവർക്ക്. കുറച്ചു വാങ്ങി പണം കൊടുത്തു.

"സ്ഥലം ഉണ്ടല്ലോ അമ്മേ ഇവിടെ കൃഷി ചെയ്യാല്ലോ ഞാൻ നല്ല വിത്തുകൾ കൊണ്ട് തരാം "

ചിലർ നമ്മുടെ ഹൃദയത്തിലേക്ക് കടന്നു വരിക പെട്ടെന്നാണ്.. ഒരു കാറ്റ് പോലെ.. തുലാമഴ പോലെ. അങ്ങനെ ആയിരുന്നു അമ്മക്ക് അവളും.

കല്യാണി.

കല്യാണി വരുമ്പോൾ ഉച്ചയാകും.പച്ചക്കറി ഓരോ വീടുകളിൽ എത്തിച്ചു അവസാനം ആണ് ഇവിടെ വരിക. പിന്നെ അമ്മക്കൊപ്പം ഇരിക്കും..
അമ്മക്ക് കൃഷി ചെയ്തു കൊടുത്ത് നിറയെ സംസാരിച്ച് അങ്ങനെ.

"എന്റെ മോനെ കൊണ്ട് ഞാൻ മോളെ കല്യാണം കഴിപ്പിക്കട്ടെ? "
ഒരു ദിവസം അമ്മ ചോദിച്ചു

അവളുടെ മുഖം വാടി.. ആ കണ്ണുകൾ നിറഞ്ഞു

"എന്റെ അമ്മക്ക് വയ്യാണ്ടായപ്പോഴാ ഞാൻ ഈ പണിക്ക് ഇറങ്ങിയത്.. ഞാൻ കല്യാണം കഴിച്ച് പോയാൽ അമ്മക്ക് ആരുമില്ലാതെ ആവും.
അമ്മ ഒറ്റയ്ക്ക്.. പകൽ ഒക്കെ തൊട്ടടുത്ത വീട്ടിലെ ചേച്ചി നോക്കിക്കൊള്ളും.
കിടപ്പിലൊന്നുമല്ല എങ്കിലും..പ്രഷറിന്റെ അസുഖം ഒക്കെ ഉണ്ടേ.. എനിക്ക് ആകെ അമ്മയെ ഉള്ളു ഈ ഭൂമിയിൽ "

അമ്മ കല്യാണിയെ ഒന്ന് ചേർത്ത് പിടിച്ചു..

കല്യാണിക്കൊപ്പം അവളുടെ അമ്മയെയും കൂടി വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ അമ്മയുടെ മുഖത്ത് നിറഞ്ഞു നിന്ന സന്തോഷം അർജുൻ നോക്കിനിന്നു.. രണ്ടമ്മമാരും ഇപ്പൊ തനിക്ക് ഒരു പോലെ ആണ്. രണ്ടു പേരും ഒറ്റയ്ക്കാകാതിരിക്കട്ടെ.

"ഇനി പഠിക്കണം എന്നോ. ജോലിക്ക് പോകണം എന്നോ ഉണ്ടെങ്കിൽ പോകാം ട്ടോ. അമ്മക്ക് ഇപ്പൊ തന്റെ അമ്മ കൂട്ടുണ്ടല്ലോ "അവൻ കല്യാണിയോട് പറഞ്ഞു

കല്യാണി ചിരിച്ചു

"എനിക്ക് പണ്ടേ ഇഷ്ടം കൃഷി ആണ്. അച്ഛന് കൃഷി ആയിരുന്നു. പഠിക്കുമ്പോഴും
വലിയ വലിയ കാര്യങ്ങൾ ഒന്നും എന്റെ തലയിൽ കേറില്ല.
ഈശ്വര !ന്യൂട്ടന്റെ നിയമങ്ങളും കണക്കിലെ ജോമെട്രിയും രസതന്ത്രത്തിലെ പരീക്ഷണങ്ങളും.. കഷ്ടിച്ച് ആണ് പ്ലസ് ടു പാസ്സ് ആയെ.. ഞാൻ ഇല്ലപ്പാ പഠിക്കാൻ.. എല്ലാരും പഠിച്ചു ഡോക്ടറും എഞ്ചിനീയറും ഒക്കെ ആയാല് കൃഷി ചെയ്യാൻ ആരാ.?
ഞാൻ ഇവിടെ നല്ല ഒരു തോട്ടം ഉണ്ടാക്കും. ഞാനും അമ്മമാരും ചേർന്ന്
നോക്കിക്കൊ. എന്നിട്ടു വിഷം ഇല്ലാത്ത പച്ചക്കറികൾ ഒക്കെ കൊടുക്കലോ നാട്ടാർക്കു"
അർജുൻ അവളുടെ ചിരിയിലേക്ക് മനസ്സ് നിറഞ്ഞ് നോക്കി നിന്നു

മറ്റൊരു നഗരം.

അശ്വതിയുടെ ഫ്ലാറ്റ്. അവളുടെ വിവാഹം കഴിഞ്ഞിരുന്നു.

"നീ സില്ലി ആവല്ലേ അശ്വതി. എനിക്ക് ഫ്ലാറ്റിന്റെ ലോൺ അടയ്ക്കണം. അതിനുള്ള കാശ് എനിക്ക് കൃത്യം ആയി കിട്ടണം. കേട്ടല്ലോ. പിന്നെ നെക്സ്റ്റ് വീക്ക്‌ വീട്ടിൽ പോകുമ്പോൾ കുറച്ചു കാശ് അറേഞ്ച് ചെയ്തു വെയ്ക്കാൻ പറയണം.
ഞാനൊരു പുതിയ കാർ വാങ്ങാൻ പോകുന്നു "ഭർത്താവ് അവളോട്‌ പറഞ്ഞു.

"നിങ്ങൾ പറയുമ്പോൾ പറയുമ്പോൾ കാശ് എടുത്തു തരാൻ അതെന്താ ബാങ്കോ.?
അവൾ ചീറി

"വെറുതെ അല്ലല്ലോ ഒരു എൻജിനീയറെ അല്ലെ കിട്ടിയത്..? പിന്നെ നൈറ്റ്‌ ഷിഫ്റ്റ്‌, ഓവർ ടൈം എന്നൊക്കെ പറഞ്ഞു നിനക്ക് കിട്ടിയ ജോലി
കളയണ്ട "അയാൾ മൊബൈൽ എടുത്തു പോക്കറ്റിലിട്ട് പുറത്തേക്ക് നടന്നു.

അമ്മായി അമ്മ ടീവി യുടെ ശബ്ദം കുറച്ചു കൊണ്ട് ഉറക്കെ പറഞ്ഞു

" എനിക്ക് ഒരു ജ്യൂസ്‌ വേണം.
ഓറഞ്ച് മതി "

അശ്വതി നിലത്ത് ആഞ്ഞു ഒന്ന് ചവിട്ടി കിച്ചണിലേക്ക് പോയി.. ഒരു അസുഖവുമില്ല സ്ത്രീക്ക്.
പക്ഷെ ഒരു ഗ്ലാസ്‌ വെള്ളം തനിയെ എടുത്തു കുടിക്കില്ല. വേണം. തനിക്കിത് വേണം..

ഒരിക്കൽ നിന്ദിച്ചു ഇറക്കി വിട്ട ആ ആളിന്റെ മുഖം അറിയാതെ ഓർമയിൽ വന്നപ്പോൾ അവളുടെ കണ്ണ് ഒന്ന് നിറഞ്ഞു

നല്ലവനായിരുന്നു

അറിയാൻ ശ്രമിച്ചില്ല...

അമ്മയെ നോക്കണം എന്ന് പറഞ്ഞപ്പോൾ പരിഹസിക്കാൻ ആണ് തോന്നിയത്. ഇന്ന് തന്റെ അമ്മക് ഓപ്പറേഷൻ കഴിഞ്ഞു കിടക്കുമ്പോൾ കുറച്ചു ദിവസം പോയി നിൽക്കാൻ പറ്റുന്നില്ല. ചോദിച്ചപ്പോൾ ഭർത്താവ് പറഞ്ഞു

"ഒരു ഹോം നഴ്സിനെ നിർത്താൻ പറയു "

കാലം തരുന്ന തിരിച്ചടികൾ..


അമ്മു സന്തോഷ് 

ഓർമ്മയിലൊരു ട്യൂഷൻ ക്ലാസ്സ് ( ഓർമ്മക്കുറിപ്പ് )

അന്നു ഞാൻ പ്രീഡിഗ്രി ഒന്നാം വർഷം പഠിക്കുകയാണ്  . പത്താം ക്ലാസ്സിൽ അത്യാവശ്യം കുഴപ്പമില്ലാത്ത മാർക്ക് ഉണ്ടായിരുന്നതു കൊണ്ട് ജില്ലയിലെ പ്രമുഖ കോളേജിൽ അഡ്മിഷൻ കിട്ടാൻ വല്യ പ്രയാസമുണ്ടായില്ല .  ഗ്രാമത്തിലുള്ള വീട്ടിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്താൽ  കോളേജിൽ എത്താം . എങ്കിലും  എന്നുമുള്ള യാത്രയും  കഷ്ടപ്പാടും ഒക്കെ  പഠനം തടസ്സപ്പെടുത്തും എന്നുള്ള  എന്റെ രക്ഷിതാക്കളുടെ  മിഥ്യാ ധാരണ , ദിവസവും  പോയി വന്ന് കലാലയ   ജീവിതം സന്തോഷപ്രദമാക്കാം  എന്നുള്ള എന്റെ ചിരകാല അഭിലാഷത്തിന്റെ  കടയ്ക്കൽ  കത്തി വെച്ചു   എന്നു പറയുന്നതാവും ശരി . അതു  കാരണം  പള്ളിവക ലേഡീസ് ഹോസ്റ്റലിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത് .  എന്റെ  അപ്പനമ്മമാരുടെ  അതേ ചിന്താ ധാരയിൽ സഞ്ചരിക്കുന്നവർ  വേറെയും  ഉള്ളതു കൊണ്ടാണോ എന്തോ  എന്നേ പ്പോലെയുള്ള  പത്തു മുന്നൂറ്റമ്പത് ഹത ഭാഗ്യർ കൂടി  അവിടെ ആ ഹോസ്റ്റലിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ  കോളേജും ആ പള്ളിയുടെ മാനേജ്മെന്റിൽ തന്നെ ഉള്ളതാണ് .  

 ഞങ്ങൾ  നാലു പേരായിരുന്നു കൂട്ട് ..സെക്കന്റ് ഗ്രൂപ്പിലുള്ള ഞാനും എന്റെ  തന്നെ നാട്ടുകാരിയായ പ്രീയപ്പെട്ട കൂട്ടുകാരിയും , ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ  ചങ്ക് .. കാരണം ഒന്നാം ക്ലാസ്സു മുതൽ ഞങ്ങൾ ഒന്നിച്ചായിരുന്നു ..  പിന്നെ    ഫസ്റ് ഗ്രൂപ്പിലെ  രണ്ടു്  വായാടികളും ..ഒരു  പ്രത്യേകത എന്താണെന്ന് വച്ചാൽ  ഞങ്ങള്  നാലു പേരും  പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ നിന്നുള്ളവർ ആയിരുന്നു  . അതിന്റെ  അഹങ്കാരം ഒന്നും ഞങ്ങൾക്ക്  ലവലേശം   ഉണ്ടായിരുന്നില്ല .  പക്ഷേ  ഞങ്ങൾക്ക്  നാലു പേർക്കുംപൊതുവായിട്ടു  ഒരു ചെറിയ അസുഖമുണ്ടായിരുന്നു. ഒരു കുഞ്ഞ് അസൂയ   . അതും  ഞങ്ങളുടെ കൂടെ കൂട്ട് കൂടാൻ വേണ്ടി  ആഗ്രഹിച്ചു കൊതിച്ചു പിന്നാലെ നടന്നിരുന്ന ഒരു പാവം കൊച്ചിനോട് .  അവളേ കൂട്ടാതെ  ടൗണിൽ പോവുക .. കോളേജ് ക്യാന്റീനിൽ പോയി പഴംപൊരി കഴിക്കുക  .. അവളേ ഒഴിവാക്കി  ക്ലാസ്സ് കട്ട് ചെയ്തു വെറുതേ വായിനോക്കി നടക്കുക തുടങ്ങിയ പല കലാപരിപാടികളും  അന്ന് അരങ്ങേറിയിരുന്നു .. അന്ന് അങ്ങനെ ഒക്കെ ചെയ്തത് എന്തിനായിരുന്നു എന്ന്  സത്യത്തിൽ  ഇന്നും അറിയില്ല . അതൊക്ക ഒരു കാലം .. അറിവില്ലായ്മയുടെ കുരുത്തക്കേടിന്റെ  സുവർണ്ണകാലം എന്ന് സഹതപിക്കാൻ അല്ലാതെ ഇന്ന് മറ്റെന്തു ചെയ്യാൻ . 

സംഭവബഹുലം  എന്നു വിശേഷിപ്പിക്കാൻ മാത്രം  പ്രത്യേകതകൾ ഒന്നും ഇല്ലാത്ത  സ്റ്റാർട്ടിങ് ട്രബിളിന്റെ  അസ്കിതയുള്ള  മഹത്തായ ഒന്നാം വർഷം ....  കോളേജിലെ ക്ലാസ്സിനു പുറമെ  തകൃതി ആയി ട്യൂഷനും പോകുന്നുണ്ട് . അത് എന്തിനായിരുന്നെന്ന്  മാത്രം   ഒരു പിടിയുമില്ല .അന്നും ഇന്നും !!

സയൻസ് വിഷയങ്ങൾക്കൊക്കെ  കോളേജിന്റെ പ്രധാന കവാടത്തിന് അരികിലായുള്ള സെന്റ് ഗ്രീഗോറിയോസിലും  ഇംഗ്ളീഷിന്  കോളേജ് ജംഗ്ഷൻ കഴിഞ്ഞു  ചെറിയൊരു ഇടവഴിയിൽ കൂടി ഒക്കെ നടന്നാൽ എത്തുമായിരുന്ന  ഡി മാത്യൂസ് സാറിന്റെ    ട്യൂഷൻ ക്ലാസ്സിലും ആയിരുന്നു ഞാൻ ഉൾപ്പെടുന്ന  മിക്കവരും ട്യൂഷന് പൊയ്ക്കൊണ്ടിരുന്നത് .  ഇംഗ്ലീഷിന്റെ ട്യൂഷൻ സെന്റ് ഗ്രീഗോറിയോസിൽ  ഇല്ലാതിരുന്നതു കൊണ്ടല്ല   ഡി മാത്യൂസ് സാറിന്റെ  ഇംഗ്ലീഷ്  നോട്സ് അത്ര പ്രശസ്തമായിരുന്നു എന്നതാണ്  അങ്ങോട്ടുള്ള  വിദ്യാർത്ഥികളുടെ ഒഴുക്കിന് കാരണം  .. ഇനി അദ്ദേഹമെങ്ങാനും ആണോ  യൂണിവേഴ്സിറ്റി പരീക്ഷയുടെ  ചോദ്യ പേപ്പർ തയ്യാറാക്കുന്നത് എന്നു പോലും  രഹസ്യമായി പലരും  സംശയിച്ചിരുന്നു. 

.ധാരാളം രസകരമായ അനുഭവങ്ങൾ  സമ്മാനിച്ച ഒരിടം എന്ന നിലയിൽ   ഞാനിന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന  ആ ട്യൂഷൻ  ക്ലാസ്സ് മുറിയിലെ  ഒരു ആദ്യ കാല അനുഭവം ആണ് ഇവിടെ കുറിക്കുന്നത്   . 

ട്യൂഷന് പോയി തുടങ്ങിയിട്ട്  ഏകദേശം ഒരു മാസം ഒക്കെ ആയിട്ടുണ്ടാവും . പെട്ടെന്നൊരു ദിവസം സാർ പറയുന്നു  ഇന്ന് നിങ്ങൾക്കൊരു ടെസ്റ്റ് പേപ്പർ ഉണ്ടെന്ന് . പണ്ടത്തെ ശങ്കരാടിയുടെ രൂപ ഭാവങ്ങളുള്ള അദ്ദേഹത്തിൻറെ ആ വാചകം കേട്ടതും എന്നേപ്പോലെ  തന്നെ  ക്ലാസ്സിലുണ്ടായിരുന്ന ഒട്ടു മിക്ക കുട്ടികളും   മുഖത്ത്  ഇഞ്ചി കടിച്ച കുരങ്ങന്റെ  എക്സ്പ്രഷൻ ഇട്ടു . പേപ്പറും പേനയും എടുത്തോ എന്നു പറഞ്ഞ്  ചോദ്യങ്ങൾ ഓരോന്നായി  അദ്ദേഹം ബോർഡിൽ എഴുതാൻ തുടങ്ങി .  ചോദ്യം എഴുതി  കഴിഞ്ഞു നോക്കിയ ആൾ കാണുന്നത്  ഞങ്ങളെല്ലാവരും കുനിഞ്ഞ് ഇരുന്ന്   ഭയങ്കരമായി എഴുതുന്നതാണ്  . അതിനു ഞാൻ എഴുതാൻ പറഞ്ഞോ  എന്നൊരു  നോട്ടം നോക്കി,  "ചോദ്യം എഴുതി സമയം വെറുതേ കളയണ്ടാ...നമ്പർ ഇട്ടിട്ട് ഉത്തരം എഴുതിക്കോ . ..എഴുതി കഴിഞ്ഞിട്ട് പേപ്പർ ഈ മേശപ്പുറത്ത് വച്ചിട്ട് എന്നേ വിളിക്ക് " എന്നും പറഞ്ഞു നോക്കിയാൽ കാണുന്ന ദൂരം മാത്രമുള്ള അദ്ദേഹത്തിൻറെ വീട്ടിലേയ്ക്കു  നടന്നു . 

ഇതിൽ കൂടുതൽ  സന്തോഷം വരാൻ ഇനി എന്തു വേണം . അപ്പൊൾ അടുത്ത ബെഞ്ചിൽ ഇരിക്കുന്ന വിരുതന്റെ  "ഡീ മാത്യൂസ് സാറിങ്ങനാ  നല്ല മനുഷ്യനാ  പരീക്ഷ ഇടുമ്പോൾ നോക്കിയിരിക്കുകേ ഇല്ല  .. എന്റെ ചേട്ടന്  ഇവിടാരുന്നു ട്യൂഷൻ . അവനെന്നും ഫുള്ളാരുന്നു " എന്നുള്ള ആത്മഗതോം  . പിന്നെ പറയണോ .. "എന്നാലും സാറിനെ സമ്മതിക്കണം.. എന്നാ ഒരു വിശ്വാസമാ നമ്മളേ അല്ലിയോ " എന്ന് പിന്നിൽ  നിന്നൊരു മഹാൻ  . സമയം ഒട്ടും പാഴാക്കാതെ ഞങ്ങളെല്ലാവരും പണി തുടങ്ങി, അല്ല  എഴുതി തുടങ്ങി. തലേലുള്ളത്  വല്ലതും  എഴുതുന്നത് പോലെ അത്ര എളുപ്പമുള്ള പണിയല്ല  ഈ കോപ്പിയടി  എന്നു ആദ്യമായി തിരിച്ചറിഞ്ഞ ദിവസം!! സത്യത്തിൽ  അവാർഡ് ഒക്കെ കൊടുക്കേണ്ടത്  ഈ  കഷ്ടപ്പെട്ട് കോപ്പി അടിക്കുന്നോർക്കാ .. അമ്മാതിരി കട്ടപ്പണിയല്ലിയോ   എടുക്കുന്നെ ? ഇതൊക്കെ ആരറിയാൻ ? 

അങ്ങനെ ആ പരീക്ഷണം കഴിഞ്ഞു മൂന്നിന്റന്ന് ഒരു കേട്ട് പേപ്പറും താങ്ങിപ്പിടിച്ചു സാറൊരു വരവ് വന്നു . എന്നിട്ട്  കണ്ണട മുഖത്ത് ഒന്നു കൂടി ഉറപ്പിച്ച്  കഷണ്ടി തലയിൽ കൈ കൊണ്ട് ഒന്നുഴിഞ്ഞ്  ഓരോ പേപ്പറും എടുത്ത് ഉച്ചത്തിൽ  പേരു വിളിച്ചു  മാർക്ക് അതിലും ഉച്ചത്തിൽ പറഞ്ഞു 
തുടങ്ങി.  സാറിനൊരു കുഴപ്പമുണ്ട് . കാര്യം പുള്ളീടെ വിഷയം ഇംഗ്ളീഷൊക്കെ ആണെങ്കിലും   ബാക്കി സംസാരം മുഴുവനും നല്ല പച്ച മലയാളത്തിൽ ആണ് . ഇംഗ്ലീഷിൽ സംസാരിച്ചില്ലെങ്കിൽ   ഫൈൻ  അടിക്കുന്ന സമ്പ്രദായം  അന്നു നിലവിൽ വന്നിട്ടുമില്ല  എന്നോർക്കണം .

"ഇരുപതിൽ മൂന്നര  "
പടക്കം പൊട്ടുന്ന മാതിരി  ക്ലാസ്സിലെ പഠിപ്പിസ്റ്റിന്റെ പേരു വിളിച്ചു   പേപ്പറും പൊക്കി പിടിച്ചുള്ള അദ്ദേഹത്തിൻറെ ആ നിൽപ് എല്ലാവരിലും ചിരി പടർത്തി  .  പൊട്ടിച്ചിരി  ആക്കിച്ചിരി അടക്കിച്ചിരി  അങ്ങനെ  പല മോഡൽ ചിരികൾ ഒന്നിച്ചു ചേർന്നാൽ ഉണ്ടാകുന്ന   ചിരിയുടെ ഒരു  തിരമാല തന്നെ അടിച്ചു ക്ലാസ്സിൽ .  പുറകാലെ വന്നു ബാക്കിയുള്ള ഓരോരുത്തരുടെയും പേപ്പറും മാർക്കും. 
എന്നും ഫുള്ളടിച്ചിരുന്ന  ചേട്ടന്റെ ഉടപ്പെറന്നോന്നു കിട്ടിയതോ   ഇരുപതിൽ അര  മാർക്ക് !! ചിരിക്കണോ കരയണോ എന്നറിയാൻ മേലാതെ  ഞങ്ങൾ ഇരുന്ന ആ ഇരിപ്പൊന്നും ഒരു കാലത്തും മറക്കുകേല . പോകെപ്പോകെ  ഞങ്ങൾക്ക് മനസിലായി  ആ മൂന്നര ഔട്ട് ഓഫ് ഇരുപത്  ആയിരുന്നു അന്നത്തെ ഏറ്റവും ഉയർന്ന മാർക്ക് എന്ന് ...., "ഇതെന്നാലും ഒരു വല്ലാത്ത ചെയ്ത്തായിപ്പോയി സാറേ"
 എന്നൊരു നിശബ്ദ വിലാപം  അവിടെങ്ങും   അലയടിച്ചു . "എന്നാ ഒരു വിശ്വാസമാ സാറിന് നമ്മളേ  അല്ലിയോ  " എന്നു പറഞ്ഞവനെ പിന്നീട് ഞങ്ങളാരും  കണ്ടിട്ടേ ഇല്ല  എന്നുള്ളതാണ്  സത്യം ..

സാറു കാണാതെയും കണ്ടും ഒക്കെ ഇരുന്നും കിടന്നും  ചിരിച്ചു മറിഞ്ഞെങ്കിലും ആ  ചെറിയ സംഭവം തന്ന തിരിച്ചറിവ് .. അത്  വളരെ വലുതായിരുന്നു ..

 മോഹിപ്പിക്കുന്ന വിജയമൊന്നും  പ്രീ ഡിഗ്രിക്ക്  നേടാനായില്ലെങ്കിലും   ഇംഗീഷിന്   കിട്ടിയ മാർക്ക്  ... അത് തീർച്ചയായും  എന്നേ സംബന്ധിച്ച് ഒരു   വിജയം തന്നേ ആയിരുന്നു .  അതിന് കാരണമായത് മലയാളം മീഡിയത്തിൽ നിന്ന് വന്ന എന്റെ  ഇംഗ്ളീഷ് പരിജ്ഞാനത്തിന്റെ അതിപ്രസരം അല്ല   മറിച്ച്    ആരാധ്യനായ ആ അധ്യാപൻ  പകർന്നു തന്ന അറിവ്  തന്നെ ആണെന്ന്   എടുത്തു പറയേണ്ടതില്ലല്ലോ ...

ചിലർ അങ്ങനെയാണ് .. അറിഞ്ഞു കൊണ്ട് ആവില്ല ഒന്നും ചെയ്യുന്നത് ..എങ്കിലും  നന്മയുടെ ഒരു  ചെറിയ കനൽ ഇട്ടു കൊടുക്കും തന്റെ ചുറ്റിനും  ഉള്ളവർക്ക്  . അത് ആളി കത്തിക്കാൻ വേണ്ടി അവർ  ഒന്നും ചെയ്യേണ്ടതില്ല ..   കാരണം അപ്പോഴേയ്ക്കും   കാലം അതിന്റെ ജോലി തുടങ്ങിയിട്ടുണ്ടാവും ...

സീമ ബിനു 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo