നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആ പെണ്കുട്ടി


 ഒരു ദിവസം രാവിലെ എനിക്ക് അച്ഛന്റെ ഒരു കോൾ വന്നു. അത്യാവശ്യം ആയിട്ട് ഒന്നു വീട്ടിലേക്ക് വരാൻ. ചെന്നപ്പോ അച്ഛൻ ഒരു ലെറ്റർ ഡ്രാഫ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നു. പാസ്പോർട്ട് ഓഫീസർക്ക് ആണ്. രാവിലെ നടക്കാൻ പോയപ്പോൾ അച്ഛന് ആരുടെയോ ഒരു പാസ്പോർട്ട് കളഞ്ഞു കിട്ടി. അത് പാസ്‌പോർട്ട് ഓഫിസറെ ഏൽപ്പിക്കാൻ ഉള്ള കത്താണ്. ലെറ്റർ ഡ്രാഫ്റ്റ് ചെയ്തിരിക്കുന്നത് ശരിയാണോ എന്നറിയാനാണ് അച്ഛൻ എന്നെ വിളിപ്പിച്ചത്. ഞാൻ പാസ്‌പോർട്ട് എടുത്തു നോക്കിയപ്പോൾ കാണാൻ ഭംഗിയുള്ള ഒരു പെണ്കുട്ടി.

പെട്ടെന്ന് എന്റെ മനസ്സിൽ ആ പെണ്കുട്ടിയുടെ മുന്നിൽ ഒരാളാവാനുള്ള ലഡ്ഡു പൊട്ടി. പാസ്‌പോർട്ട് തിരിച്ചേല്പിക്കുന്ന രക്ഷകനായ പ്രവീൺ ചേട്ടൻ.
ഞാൻ പാസ്‌പോർട്ട് ഉടൻ തന്നെ പോക്കറ്റിൽ ഇട്ട്, ആളെ ഞാൻ കണ്ടു പിടിച്ച് ഏല്പിച്ചോളാമെന്നു പറഞ്ഞു അകത്തേക്ക് നടന്നു. അത് ശരിയാവില്ല,അതിനൊരു പ്രോസീജ്യർ ഉണ്ട് എന്നൊക്കെ അച്ഛൻ പറയാൻ ശ്രമിച്ചു എങ്കിലും ഞാൻ അതൊന്നും ചെവി കൊണ്ടില്ല. പാസ്‌പോർട്ട് തിരിച്ചേല്പിക്കുന്ന രക്ഷകനായ പ്രേംനാഥ് ചേട്ടൻ ആവാനുള്ള ലഡ്ഡു നേരത്തെ പൊട്ടിയത് വെറുതെ ആണെന്നും, അച്ഛൻ എന്നെ വിളിച്ചതിലുള്ള അബദ്ധവും മനസ്സിലാക്കി അവിടെ ഇരുന്നു.

ഞാൻ എന്റെ ബുദ്ധിപരമായ നീക്കങ്ങൾ തുടങ്ങി. ഫേസ്ബുക്കിൽ ഉടൻ തന്നെ പെണ്കുട്ടിയുടെ പേരു ടൈപ് ചെയ്തു. പാസ്പോർട്ട്ലെ ഫോട്ടോയും പ്രൊഫൈൽ പിക്ചറും ഒന്നാണെന്ന് മനസ്സിലാക്കി ഫേസ്ബുക്കിൽ നിന്നും ജോലി ചെയ്യുന്ന സ്ഥലം കണ്ടു പിടിച്ചു. നേരെ സ്റ്റൈല് ആയിട്ട് ആ കമ്പനിയിലേക്ക് വിളിച്ചു. എടുത്തത് അവിടത്തെ സെക്യൂരിറ്റി ആണ്. ആ പെണ്കുട്ടിയുടെ പേര് പറഞ്ഞപ്പോൾ എടുത്ത പാടെ പുള്ളി ഒരു ചോദ്യം ' പാസ്പോർട്ട് കളഞ്ഞതല്ലേ കേസ്? ഇത് പറയാൻ ഇവിടെ വിളിക്കുന്ന ഏഴാമത്തെ ആളാണ് നിങ്ങൾ. ഒൻപത് മണിക്കെ സ്റ്റാഫ് വരൂ. അപ്പൊ വിളിക്കുക' എന്നും പറഞ്ഞു ഫോണ് കട്ട് ചെയ്തു.
അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. അച്ഛനും സുഹൃത്തുക്കളും ചേർന്നു ഒന്നിച്ചു നടക്കാൻ പോകുന്ന വാക്കേഴ്സ് അസോസിയേഷൻ ഉണ്ട്. അതിന്റെ പ്രസിഡന്റ് എന്ന നിലയിലും പ്രായം കൊണ്ടു മുതിർന്ന ആളെന്ന നിലയിലും അച്ഛൻ പാസ്പോർട്ട് കൈക്കലാക്കി വീട്ടിലെത്തി എങ്കിലും, പാസ്പോർട്ട്ലെ പേര് കൂടെ ഉണ്ടായിരുന്ന അങ്കിൾമാരെല്ലാം നോട്ട് ചെയ്തിട്ടുണ്ടായിരുന്നു. അവരൊക്കെയാണ് ഞാൻ പോയ അതേ വഴിയിലൂടെ ഫേസ്ബുക്കിൽ പേര് കണ്ടു പിടിച്ചു ഓഫിസിലെക്ക് വിളിച്ച ആ ഏഴു പേർ.
എന്തായാലും ഞാൻ വിട്ടു കൊടുത്തില്ല. അതേ കമ്പനിയിൽ നല്ല പൊസിഷനിൽ എന്റെ ഒരു സുഹൃത്ത് ഉണ്ട്, പുള്ളിക്കാരിയെ വിളിച്ചു കാര്യം പറഞ്ഞു. പാസ്‌പോർട്ട് ഉടമയുടെ നമ്പർ വാങ്ങി. എന്നിട്ട് സ്റ്റൈലിൽ ഒരു വിളിയങ്ങു വിളിച്ചു. ഫോണ് എടുത്ത പാടെ, 'മാഗി, ഐ ആം ഗോയിങ് ടു പേ ദി ബിൽ' എന്ന സ്റ്റൈലിൽ 'കുട്ടിയുടെ പാസ്‌പോർട്ട് കളഞ്ഞു പോയല്ലേ' എന്നൊരു ഒറ്റ ചോദ്യം. കുട്ടി ഭാവ വെത്യാസം ഒന്നും ഇല്ലാതെ 'നോക്കട്ടെ' എന്നു പറഞ്ഞു ഫോണ് വച്ചു എങ്ങോട്ടോ പോയി. ഏതാണ്ട് പത്തു മിനിറ്റ് കഴിഞ്ഞു തിരിച്ചു വന്നു 'ആ പാസ്‌പോർട്ട് കളഞ്ഞു കേട്ടോ' എന്നു മറുപടി പറഞ്ഞു. പ്രതീക്ഷിച്ച 'രക്ഷകൻ എഫക്ട്' ഇല്ല എന്നു മാത്രം അല്ല, ഏതോ ബാലരമയോ ബാലമംഗളമോ കളഞ്ഞു പോയ എഫക്ട് ആയിരുന്നു കുട്ടിക്ക്. ഞാൻ എന്റെ വീടിന്റെ അഡ്രസ് പറഞ്ഞു കൊടുത്തപ്പോ വൈകിട്ട് എങ്ങാനും വന്നു വാങ്ങാം എന്ന് ലാഘവത്തോടെ പറഞ്ഞു. എന്റെ മൂഡ് ഫുൾ പോയി.

ഫോണ് വച്ചു ഞാൻ നേരെ അച്ഛന്റെ അടുത്തേക്ക് നടന്നു. അച്ഛൻ അപ്പോഴും എന്നെ ഇതിൽ ഇടപെടുത്തിയതിൽ മൂകനായി അവിടെ ഇരിക്കുകയാണ്. ഞാൻ പാസ്‌പോർട്ട് കൊടുത്തിട്ട് പറഞ്ഞു, ആ കുട്ടി വിളിക്കുമ്പോ ഞാൻ അച്ഛന്റെ നമ്പർ അങ്ങു കൊടുക്കാം, അച്ഛൻ അങ്ങു ഏൽപ്പിച്ചാൽ മതി, അവർ വൈകിട്ട് വന്നു വാങ്ങിക്കോളും. അച്ഛന്റെ മുഖം ഹാപ്പി ജാമിലെ കുട്ടിയെ പോലെ വിടർന്നു.
'ശരി ഞാൻ ഏൽപ്പിച്ചോളാം' എന്നു സന്തോഷത്തോടെ പറഞ്ഞു.

ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും. ആ പെണ്കുട്ടി എന്റെ ഫോണിലേക്ക് വിളിച്ച് ഇപ്പോൾ തന്നെ വന്നു വാങ്ങിക്കോളാം എന്നു പറഞ്ഞു. ഞാൻ കാര്യം അച്ഛനെ ധരിപ്പിച്ചു. എന്നിട്ട് അച്ഛനോട് പുള്ളിക്കാരി വരുമ്പോ എന്നെ വിളിക്കേണ്ടെന്നും പറഞ്ഞേൽപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ബെല്ലടി കേട്ട് അവർ വന്നു എന്നെനിക്ക് മനസ്സിലായി. ഞാൻ അകത്തു നിന്ന് കാര്യങ്ങൾ ഒക്കെ ഒളിഞ്ഞു കേട്ടു. അച്ഛൻ നടക്കാൻ പോയപ്പോൾ പാസ്പോർട്ട് കിട്ടിയ കാര്യവും ഫോണ് വിളിച്ചത് അച്ഛന്റെ മകൻ ആണെന്നുള്ള കാര്യവും, മകന് എഴുത്തിന്റെ ജോലി ആണെന്നും ഒക്കെ പറയുന്നത് കേട്ടു. എനിക്ക് ഓടി പോയി പറയണം എന്നുണ്ടായിരുന്നു എഴുത്തിന്റെ ജോലി എന്ന് അച്ഛൻ പറഞ്ഞത് എഴുത്തുകാരൻ എന്നാണ് എന്നു. പക്ഷെ ഞാൻ ഒളിഞ്ഞു നിന്നാണല്ലൊ കേൾക്കുന്നത്. എന്തായാലും മനസ്സ് വീണ്ടും മടുത്തു.
ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞിട്ടും അവർ പോയില്ല എന്നെനിക്ക് മനസ്സിലായി. ഞാൻ കൗതുകത്തോടെ താഴേക്ക് ചെന്നു. അച്ഛൻ എന്നെ അവർക്ക് പരിചയപ്പെടുത്തി. പാസ്പോർട്ടിന്റെ ഉടമയായ പെണ്കുട്ടിയും അവരുടെ ഒരു സുഹൃത്തും. പാസ്പോർട്ട്ന്റെ ഉടമയായ പെണ്കുട്ടി ഖാണ്ഡം ഖാണ്ഡമായി എന്തോ എഴുതി കൊണ്ടിരിക്കുകയാണ്. ശ്രദ്ധിച്ചപ്പോഴാണ്, അച്ഛന്റെ വാക്കേഴ്സ് അസോസിയേഷന്റെ വാർഷിക പതിപ്പിൽ വയ്ക്കാൻ അവരുടെ കളഞ്ഞു പോയ പാസ്‌പോർട്ട് അച്ഛൻ സാഹസികമായി തിരികെ ഏല്പിച്ചതിനുള്ള നന്ദി ആണ് അവരെ കൊണ്ട് എഴുതി വാങ്ങിക്കുന്നത് എന്ന് മനസ്സിലായത്. പുള്ളിക്കാരി ഇടയ്ക്കിടെ ഇത്ര പോരെ അങ്കിൾ എന്ന് ചോദിക്കുന്നുണ്ട്. ഞാൻ തമാശ ആയി പറഞ്ഞു.
'ഇതിനെക്കാളും നല്ലത് കളഞ്ഞു പോയ പാസ്പോർട്ട് വീണ്ടും അപ്ലൈ ചെയ്യുന്നതായിരുന്നു അല്ലെ?' എന്ന്.
പെണ്കുട്ടി അതേ എന്ന മട്ടിൽ തല കുലുക്കി.
വീണ്ടും അര മണിക്കൂർ എടുത്ത് അച്ഛൻ പറഞ്ഞതൊക്കെ എഴുതി, അവർ യാത്ര പറഞ്ഞു ഇറങ്ങവെ, അച്ഛന്റെ മാസ്സ് ഡയലോഗ്‌; ' കുട്ടിടെ ഭാഗ്യം ഇത് എന്റെ കയ്യിൽ തന്നെ കിട്ടിയത്. വല്ല ടെററിസ്റ്റ്ന്റെ കയ്യിലും കിട്ടിയിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു'.
ഞാൻ അച്ഛനെ ഒന്നു നോക്കി. അച്ഛൻ എന്നെയും നോക്കി ഒരു പുഞ്ചിരി പാസാക്കി, നന്ദി രേഖപ്പെടുത്തിയ കത്തും വാങ്ങി ഉള്ളിലേക്ക് നടന്നു.

- പ്രവീൺ പി ഗോപിനാഥ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot