നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു മാമ്പഴക്കാലത്തിന്റെ ഓർമ്മയ്ക്ക് (അനുഭവകഥ )

ശ്രീ. എ. പി. ഉദയഭാനുവിന്റെ കൊച്ചുചക്കരച്ചി എന്ന കഥ വായിച്ചിട്ടുണ്ടോ? കുട്ടിക്കാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ആ കഥ. നമുക്കും കാണില്ലേ അങ്ങനെയുള്ള  കുറേ നല്ല  ഓർമ്മകളുംസന്തോഷങ്ങളുമൊക്കെ?    എന്റെ അച്ഛന്റെ തറവാട്ടിൽ ധാരാളം മാവുകളും പ്ലാവുകളും ഒക്കെ ഉണ്ടായിരുന്നു.  ഓരോ പ്ലാവിനും ഓരോ പേരുണ്ടായിരുന്നു. ചവിണിച്ചി, മുണ്ടച്ചി എന്നിങ്ങനെ. ചവിണി കൂടുതൽ ഉള്ളതുകൊണ്ടാണ് ചവിണിച്ചി എന്ന് വിളിച്ചിരുന്നത്. മുണ്ടച്ചിയിലെ   ചക്കകൾ പേരുപോലെ തന്നെ ഗുണ്ടുമണികളും. തേനൂറുന്ന വരിക്ക ചക്ക പ്ലാവുകളും  അവിടെ ഉണ്ടായിരുന്നു. മാവുകളാണെങ്കിൽ പറയാനില്ല  എത്രവിധം. കോമാവും താളിയും കർപ്പൂരമാവും കിളിച്ചുണ്ടനും ഒക്കെക്കൂടി ഒരു മേളം തന്നെയായിരുന്നു. കർപ്പൂരമാങ്ങ വിളഞ്ഞുകഴിഞ്ഞാൽ എന്റെ അച്ഛമ്മ കച്ചിലിൽ പൊതിഞ്ഞു പഴുപ്പിക്കാൻ വെക്കുമായിരുന്നു. അതിലൊരു പങ്ക് ഞങ്ങൾക്കും കിട്ടും. ആ മാമ്പഴത്തിന്റെ രുചി ഇന്നും നാവിലുണ്ട്. വേനലവധിക്ക് സ്കൂൾ പൂട്ടിയാൽ പിന്നെ മാങ്ങാക്കാലമല്ലേ, ഉണ്ണിമാങ്ങാപ്പരുവം മുതലേ  കഴിച്ചു തുടങ്ങും. 
ഇതു പറയുമ്പോൾ താഴത്തെ അച്ഛമ്മയെ ഓർക്കാതിരിക്കാൻ കഴിയില്ല. (എന്റെ അച്ഛന്റെ മൂത്തേമ്മ ).താഴത്തെ അച്ഛമ്മ  കോമാവിലെ ഉണ്ണിമാങ്ങകൾ എല്ലാം പെറുക്കി എനിക്ക് കൊണ്ടുവന്നു തരുമായിരുന്നു. അങ്ങനെ എത്രയെത്ര സുന്ദരമായ ഓർമ്മകൾ. എന്റെ വീട്ടിൽ അന്ന് കൂടുതലും കിളിച്ചുണ്ടൻ മാവുകളായിരുന്നു ഉണ്ടായിരുന്നത്. പഴുത്തു കഴിഞ്ഞാൽ ഇത്രയും സ്വാദുള്ള മാമ്പഴം വേറെയില്ല ! പിന്നെ തൈ വാങ്ങി നട്ട ഒരു മാവ്. അത് പെട്ടെന്ന് കായ്ച്ചു തുടങ്ങി. പച്ചക്ക് ആ മാവിലെ മാങ്ങ  കഴിക്കാനേ പറ്റില്ലായിരുന്നു. അത്രയ്ക്കും പുളി. പൊട്ടിച്ചു വെച്ച് പഴുപ്പിച്ചാലും പുളി കാരണം കഴിക്കാൻ പറ്റില്ല. പക്ഷേ, മാവിൽ നിന്നു മാങ്ങ തനിയെ പഴുത്തു താഴെ വീഴും. ഒന്നും പറയണ്ട, എന്താ മധുരവും  രുചിയുമായിരുന്നു  ആ  മാമ്പഴത്തിന്. വേനലവധിക്ക് കുട്ടികൾ എല്ലാരും കാണും ആ  മാവിന്റെ ചുവട്ടിൽ. അജീഷും കൊച്ചുമോനും വർഷയും വരുണും ഞാനും ബാലുവും നിമിയും ബൈജുവും കുട്ടനും ഒക്കെ.... 
അമ്മയുടെ വീട്ടിലും ഉണ്ടായിരുന്നു മാവുകൾ. പടർന്നുപന്തലിച്ചു നിന്ന ഒരു കർപ്പൂരമാവ് ഇപ്പോഴും എന്റെ ഓർമയിലുണ്ട്. ആശാട്ടിമാവ് എന്ന വേറെ ഒരിനം മാവുമുണ്ട്. അതും രുചിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. 
ഇപ്പോൾ മാവുകളും പ്ലാവുകളും എല്ലാം റബ്ബറിന് വഴിമാറിക്കൊടുത്തു. കശുമാവിന്റെ കാര്യവും ഈ അവസരത്തിൽ പറയാതെ വയ്യ. എത്രയിനം പറങ്കിമാവുകൾ, വീവിധ നിറത്തിലും ആകൃതിയിലുമുള്ള പറങ്കി മാങ്ങകൾ. ചിലതൊക്കെ കഴിക്കാനും നല്ലതായിരുന്നു. ഇപ്പോൾ ഒന്നുമില്ല. എല്ലാം ഓർമ്മകൾ മാത്രം. ഇപ്പോഴും എന്റെ മനസ്സിൽ  മായാത്ത നൊമ്പരമായി ഒരു പ്ലാവ് ഉണ്ട്. ഇപ്പോൾ എന്റെ വീടിരിക്കുന്ന സ്ഥലത്താണ് ആ പ്ലാവ് നിന്നിരുന്നത്. അത് കൂഴ പ്ലാവ് ആയിരുന്നു. എന്നാലും നല്ല ചക്കയായിരുന്നു. പുഴുങ്ങി കഴിക്കാനായിരുന്നു കൂടുതൽ നല്ലത്. പഴുത്താലും നല്ല സ്വാദായിരുന്നു. മുറിച്ചു മാറ്റിയ ആ പ്ലാവിനു പകരം  അച്ഛൻ ഒരു പ്ലാവിന്റെ തൈ എന്റെ  വീടിന്റെ മുൻപിൽ നട്ടു. ഭാഗ്യവശാൽ അത് വരിക്കയായി.. ഇപ്പോൾ ഇഷ്ടം പോലെ ചക്ക കിട്ടുന്നുണ്ട്. വരിക്ക പ്ലാവിന്റെ കാര്യം പറഞ്ഞപ്പോൾ നമ്മുടെ മുണ്ടവരിക്കയുടെ കഥ പറയാതിരുന്നാലോ! വീടിന്റെ താഴെ തൊടിയിൽ ആദ്യമായൊരു പ്ലാവ് കായ്ച്ചു. അത് വരിക്കതന്നെയാണെന്ന് ഞങ്ങൾആദ്യമേ അങ്ങുറപ്പിച്ചു.  അച്ഛൻ പറഞ്ഞു, ആദ്യ ചക്കയല്ലേ, പ്ലാവിൽ നിന്നു തന്നെ പഴുക്കട്ടെ, അങ്ങനെയിരിക്കെ ഒരുദിവസം പഴുത്ത ചക്കയുടെ നല്ല മണമടിച്ചു.  പുതിയ ചക്കയല്ലേ, ഞങ്ങൾക്ക് ആവേശമായി, എല്ലാവരുടെയും സാന്നിധ്യത്തിൽ അച്ഛൻ ചക്ക അടത്തു. പിന്നെ കണ്ടത് ചക്ക പൊട്ടിച്ചിതറി താഴെ തേക്കുവിളമുതലാളിയുടെ റബ്ബർതോട്ടത്തിൽ പോയി വീഴുന്നതാണ്. നല്ല ഒന്നാം തരം ഉരുണ്ട  കൂഴച്ചക്ക. എങ്കിലും ഞങ്ങൾ ആ പ്ലാവിനെ മുണ്ടവരിക്ക എന്നുതന്നെയാണ് ഇപ്പോഴും വിളിക്കുന്നത്‌.  ഇത്രയും ചക്ക -മാങ്ങ പുരാണമൊക്കെ    വർണ്ണിച്ചെഴുതിയ  എനിക്ക് ഇത്തവണ ഒരു ചക്കച്ചുള പോലും കിട്ടീല എന്നതാണ് ദുഖകരമായ സത്യം. എന്തിനാ ഇത്രേമൊക്കെ വിഷമിക്കാനല്ലേ?  ഇനിയും വരും അടുത്തചക്കക്കാലവും മാമ്പഴക്കാലവുമെല്ലാം  നമുക്ക് അടിച്ചു പൊളിക്കാന്നേ!

ചിത്ര ഷൈൻ 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot