നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെണ്ണ്(കഥ)


"പൂവ് ചൂടണമെന്ന് പറഞ്ഞപ്പം പൂമരം കൊണ്ടത്തന്നവനാ.... "

"മുങ്ങിക്കുളിക്കണമെന്ന് പറഞ്ഞപ്പം കുഞ്ഞിപ്പുഴ വെട്ടിത്തന്നവനാ.... "

"അക്കരെ നിന്നൊരു മാരനെ കണ്ടപ്പം എന്നെ മറന്നില്ലേ.... പെണ്ണേ നീ എന്നെ മറന്നില്ലേ.... "

ഇന്നും പതിവ് തെറ്റിയിട്ടില്ല.... പെണ്ണിന് ചിരി വന്നു. അവൾ ജനലിലൂടെ ഒന്ന് നോക്കി. മഴ ചാറുന്നുണ്ട്. മഴ നൂലുകൾക്ക് പിറകിലായി തൊട്ടപ്പുറത്തെ വീട്ട് വരാന്തയിൽ നിന്ന് ഒരു രൂപം അത്ര വ്യക്തതയില്ലാണ്ട് പാടുന്നു.

മണ്ണെണ്ണ വിളക്കിന്റെ തിരിയൽപ്പം ഉയർത്തി വെച്ച് പെണ്ണ് കണ്ണാടിയിലേക്കൊന്ന് നോക്കി. ജനാലപ്പടിയിലിരുന്ന കണ്മഷിക്കൂട് തുറന്ന് ദൃതിയിൽ ഒന്ന് കണ്ണെഴുതി. വിരൽ തുമ്പിൽ അല്പം തോണ്ടിയെടുത്ത് ഒരു വട്ടപ്പൊട്ടും. അതാണ്‌ പതിവ്.... മുടിയിഴകൾ കൈകൊണ്ട് ഒന്ന് മാടിയൊതുക്കി അടുക്കളച്ചായ്പ്പിലേക്ക് നടന്നു.....

വാഴയില വെട്ടി മൂടിയ പാത്രവും കൊണ്ട് തൊട്ടടുത്ത വീട്ട് വരാന്തയിലേക്ക് കേറുമ്പോൾ പെണ്ണ് ചുറ്റും ഒന്ന് കണ്ണോടിച്ചു. അതൊരു പതിവാണ്. കാണുന്നോരൊക്കെ ഒന്ന് കാണട്ടെ എന്ന മട്ടിൽ ഒരു ചിരിയും.

അകത്തെ മുറിയിൽ പാതി കട്ടിലിലും പാതി നിലത്തുമായി അയാൾ കിടപ്പുണ്ട്.

"തെന്ത് കിടപ്പാണ്.....? " അവൾ ആരോടെന്നില്ലാതെ ആത്മഗതം ചെയ്തു.

" ഒന്നെണീക്ക്ണ് ണ്ടോ ...? " അവൾ അയാളുടെ കയ്യിൽ പിടിച്ചെഴുനേൽപ്പിക്കാൻ ശ്രമിച്ചു.

" എന്റെ കാര്യം നോക്കാൻ എനിക്കറിയാം... ഒരുത്തീടേം ഔദാര്യം വേണ്ട..." അയാളവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് വ്യക്തതയില്ലാതെ പുലമ്പി.

" അതാണല്ലോ ഇപ്പക്കണ്ടേ...?" പെണ്ണ് ചിരിച്ചു. അവൾ അയാളെ താങ്ങി പിടിക്കാൻ ശ്രമിച്ചു. അയാൾ അവളുടെ കൈ തട്ടിയെറിഞ്ഞു.

"നെന്റെ കെട്ട്യോൻ ചത്തപ്പോ തൊട്ടാണല്ലോ നെനക്കെന്നോടീ പ്രേമം.... നെന്റെ മനസിലിരുപ്പ് ഒന്നും നടക്കാൻ പോണില്ല പെണ്ണേ..... "
"അതിന് വേറേ വല്ല ആണുങ്ങളേം നോക്ക്..." അയാൾ കണ്ണുകൾ പാതി തുറന്ന് ചിരിച്ചു. അവൾ അയാളെ ഒന്ന് നോക്കി. ഒന്നും പറഞ്ഞില്ല. കെട്ട്യോൻ ഉണ്ടാരുന്നപ്പഴും പ്രേമം അയാളോടായിരുന്നൂ ന്ന് അയാൾക്കറിയില്ലല്ലോ.....
കർക്കടകം ചിന്നം പിന്നം പെയ്യുമ്പോൾ മുഴുപ്പാവാടയുടുത്ത് പാടവരമ്പത്തൂടെയോടിനടന്നിരുന്ന കാലം തൊട്ടേ അയാളെ അറിയാം....

"ഓൻ... വല്യ കമ്മൂണിഷ്ടല്ലേ..... വിപ്ലവം തലക്ക് പിടിച്ച് തറവാട് വിട്ടിറങ്ങിയതാ.... " ആളോള് അയാളെ കുറിച്ച് തുറന്ന ചർച്ചകൾ നടത്തുന്നത് എത്ര തവണ കേട്ടിരിക്കുന്നു.... അയാളുടെ തീപ്പൊരി പ്രസംഗങ്ങൾക്ക് എത്ര കാതോർത്തിരിക്കുന്നു.... പെണ്ണിന് അയാളോടാരാധനയായിരുന്നു.
സ്കൂളീ പോണ വഴിയ്ക്ക് പാർട്ടിയാപ്പീസിന്റെ മുന്നിലെത്തുമ്പോ ആരും കാണുന്നില്ലാന്നുറപ്പ് വരുത്തി കരിമഷി വരച്ച കണ്ണുകളാൽ അയാളെ ആരാധനയോടെ നോക്കി നടന്നിട്ടുണ്ട്. അയാൾക്കന്ന് പക്ഷെ മേലേട്ത്തെ സുഭദ്രേ കാണാൻ മാത്രേ കണ്ണുണ്ടായിര്ന്നുള്ളൂ.... അവള്ടെ കസവ് പുടവേടെ പ്രഭയില് നിറം മങ്ങി നരച്ച പുള്ളിപ്പാവാടക്കാരി കാക്കക്കറുമ്പി എന്നും മങ്ങിപ്പോയി.

പത്താന്തരം വരേ പഠിക്കാനൊത്തത് തന്നെ മഹാഭാഗ്യം.... ഷാപ്പിലെ സ്ഥിരം പറ്റുകാരൻ കസർത്ത് കാരൻ രാഘവനെ കൊണ്ട് തന്നെ മോളെക്കെട്ടിക്കാൻ അച്ഛന് ബുദ്ധി ഉപദേശിച്ചു കൊടുത്തത് ഇളയമ്മയായിരുന്നു. വേണ്ട ന്ന് പറേണം ന്ന് ണ്ടായിര്ന്നു. പക്ഷെ ശബ്ദണ്ടായിര്ന്നില്ല. എങ്ങോട്ടേലും ഇറങ്ങി ഓടണം ന്നും ണ്ടായിര്ന്നു. പക്ഷെ പോകാനൊരിടം ണ്ടായിര്ന്നില്ല.
പാർട്ടിയാപ്പീസിന്റെ മുന്നിലൂടെ ഒരു കാര്യോല്ലാതെ ഒരിക്കൽ കൂടി ഒന്ന് നടന്ന് നോക്കി. പക്ഷേച്ചാ... അവസാനായിട്ട് അയാളെന്ന് കാണാനൊത്തില്ല. യോഗണ്ടാവില്ല്യ.... യോഗണ്ടാവില്ല്യാന്നല്ല....യോഗല്യ....

കെട്ടാൻ പോണ ആളുമായിട്ട് പോലും കല്യാണത്തിന് മുന്നേള്ളര് കാഴ്ചയൊന്നും തരപ്പെട്ടിട്ടില്യ.... പിന്നെയാണ്....
അയാളെ, കഴുത്തിൽ താലി വെക്കാൻ നേരത്താണ് ഒരു നോട്ടം കണ്ടത്. കൊമ്പൻ മീശേം ചോന്ന കണ്ണുംള്ള അയാളെ കണ്ടപ്പത്തന്നെ പേടിയാണ് തോന്നിയത്.

ഒറ്റ മുറിയും ചായ്പ്പും പൊട്ടിപ്പൊളിഞ്ഞ കോലായും കൂടിയ ഒരോല മേഞ്ഞ കുടിലയാൾക്ക് സ്വന്തമായിണ്ടാർന്നു. തമ്പ്രാൻറെ വളപ്പിൽ വളച്ചു കെട്ടി താമസിക്കുന്ന ചെറിയമ്മേടെ നോട്ടത്തിൽ അതും ലാഭം.
"ന്തായാലും ആ മണ്ണ് ഓന്റെ സൊന്തല്ലേ.... "

ആദ്യരാത്രി... അത് പെണ്ണിന് മാത്രായിര്ന്നു... അയാൾക്കിത് എത്രാമത്തേത് ന്ന് അയാൾക്ക് തന്നെ തിട്ടമില്ല. ച്ചാലും... പുത്യ പെണ്ണിനോടുത്തുള്ള പുത്യ ഓരോ രാത്രികളും അയാൾക്ക് ആഘോഷം തന്നെയായിരുന്നു. അയാൾ നന്നായങ്ങട് ആഘോഷിച്ചു. കയർ വരിഞ്ഞ കട്ടിലിൽ അയാൾക്ക് കീഴെ പെണ്ണ് ഞെരിഞ്ഞുടഞ്ഞു. അയാൾ അവളുടെ മേല്മുണ്ടും റൗക്കയും പറിച്ചെറിഞ്ഞു. ചുണ്ടുകൾ കടിച്ചു പറിച്ചു. പിന്നെയും എന്തെല്ലാമോ കാട്ടിക്കൂട്ടി.
അവൾക്ക് വേദനിച്ചു.... വല്ലാതെ വേദനിച്ചു. സഹിക്കവയ്യാതെ നിലവിളിച്ചു പോവുമെന്ന് തോന്നി. ന്നിട്ടും അടക്കിപ്പിടിച്ചു. പെണ്ണല്ലേ.... പാടുണ്ടോ....? അടക്കാനല്ലേ എന്നും പറഞ്ഞു തന്നിട്ടുള്ളൂ... എന്തും... ഏതും...അടക്കി വെക്കുക. ഒതുക്കി വെക്കുക. ഒതുങ്ങി നിൽക്കുക.

എങ്കിലും അവൾ ഭയന്നു. വല്ലാതെ ഭയന്നു.... അവൾ കേട്ട കഥകളില്ത്തെ ആദ്യരാത്രിയോളൊന്നും ഇങ്ങനാർന്നില്ല. എവിടെയോ ഇത്തിരി നാണവും... നെറ്റിയിൽ പടരുന്ന കുങ്കുമവും.... ചതയുന്നൊരു പിടി മുല്ലപ്പൂവാസാനയും അവളുടെ സങ്കല്പങ്ങളില് എവിടൊക്കെയോ ണ്ടാർന്നു. ന്നാൽ... ബാക്കിയായത് പുളിച്ച മദ്യത്തിന്റ ഓക്കാനം വരുന്ന മണം മാത്രായിര്ന്നു.

അങ്ങനെ അത് കഴിഞ്ഞു. അയാൾ അവളിൽ നിന്ന് വേർപെട്ട് ഒരു വശത്തേക്ക് ചരിഞ്ഞു.
അല്പനേരത്തിനകം ഉച്ചത്തിലുള്ള കൂർക്കം വലി കേൾക്കാനായി. അയാൾ ചരിഞ്ഞു കിടന്ന് ഉറക്കമായിരുന്നു. പെണ്ണ് ചുവരിനരികിലേക്ക് നീങ്ങിക്കിടന്ന് കിതപ്പടക്കി. അയാൾ ഞെരിച്ചമർത്തിയ ശരീര ഭാഗങ്ങളിലെ നീറ്റൽ അവഗണിച്ചു കൊണ്ട് വെറുതെ മച്ചിലേക്ക് നോക്കിക്കിടന്നപ്പോഴാണ് ആദ്യമായി ആ പാട്ട് കേട്ടത്.

"പൂവ് ചൂടണമെന്ന് പറഞ്ഞപ്പം...." പെണ്ണ് ഏതാനും നിമിഷം കാതോർത്തു...

"അക്കരനിന്നൊരു മാരനെ കണ്ടപ്പം....." അവൾ പതിയെ എഴുന്നേറ്റു ജനലരികിലേക്ക് നടന്നു...
അയാള്.... അയാള് തന്നല്ലേ അത്.... സഖാവ് ദാസൻ.... അതേ.... അയാളെ ത്ര ദൂരേന്നും.... ത്ര അകലത്തില് വെച്ചും അവൾക്ക് തിരിച്ചറിയാം. അതോണ്ടെന്നെ തൊട്ടപ്പുറത്തെ ഓട് മേഞ്ഞ വീടിന്റെ വരാന്തയിൽ നിന്ന് ആട്ണ നിഴലും പാട്ണ ശബ്ദവും അയാള്ടെന്നെ ന്ന് അറിയാൻ വല്യ പാടൊന്നും ണ്ടായില്യ.....

ഈ ദേശത്തെവിടെയോ ആണ്ന്നറിയാർന്നു. ച്ചാലും ഇത്ര തൊട്ട് വന്നു പെടുംന്ന് കരുതീല.... അവൾ ഏതാനും നിമിഷം അയാളെ തന്നെ നോക്കി നിന്നു. എവിടെയൊക്കെയോ നീറ്റൽ... പെണ്ണ് ഒറ്റപ്പൊളി ജനാല വലിച്ചടച്ചു. പിന്നെ തിരികെ കട്ടിലോരം വന്നു കെടന്നു.... തൊട്ടടുത്ത് നിന്ന് ഇടതടവില്ലാതെ മുഴങ്ങിക്കേൾക്കുന്ന കണവന്റെ കൂർക്കം വലിക്കിടയിലും ഇടമുറിയാതെ ആ വരികൾ മുഴങ്ങി കേട്ടുകൊണ്ടിരുന്നു....

"അക്കരെ നിന്നൊരു മാരനെ കണ്ടപ്പം എന്നെ മറന്നില്ലേ.... പെണ്ണേ നീ എന്നെ മറന്നില്ലേ.... "

കൊയ്ത്ത് കഴിഞ്ഞ അന്നായിരുന്നു സുഭദ്രേടെ പുടമുറി.... സിലോണിൽന്നുള്ള വല്യ പത്രാസ് കാരനാണ് ചെറുക്കൻ ന്ന് ആളോള് പറഞ്ഞ് കേട്ടിര്ന്നു. ച്ചാലും അയാളെ ഇങ്ങനെ കാണേണ്ടി വരും ന്ന് കര്തീല. അല്ലേലും ഈ ആണുങ്ങൾക്ക് തീരെ മനക്കട്ടിയില്ല. വല്ലാതെ നോവും. നൊന്താൽ.... പിന്നെ കുടിയായി.... പാട്ടായി.....
പെണ്ണുങ്ങൾക്കും നോവും.... പക്ഷേ ആരും അറിയില്ല. അറിയിക്കില്ല. ഇത് പോലെ അടക്കിയങ്ങ് വെക്കും. പെണ്ണ് കണ്ണുകൾ ഇറുകെ പൂട്ടി. പിന്നെ അത് തൊറക്കാനും ശ്രമിച്ചില്ല. അവളുടെ കണ്ണീരുപ്പിന്റെ ചൂടിൽ കുതിർന്ന് മാറിലെ മുറിവ് നീറി.

രാഘവനോടുത്തുള്ള ജീവിതം പെണ്ണിന് വളരെ സുഖകരം ആയിരുന്നു. എത്ര സുഖകരം ന്ന് ചോയ്ച്ചാ... രാത്രിക്ക് മൂക്കറ്റം മോന്തീട്ട് വന്നിട്ട് ഊരയ്ക്കും പള്ളയ്ക്കും തൊഴിക്കുമ്പോ കിട്ടണ സുഖം.... എല്ലോള് കഴച്ച് പൊട്ടണ സുഖം...

പുതിയ പുതിയ ക്ഷതങ്ങൾ ശരീരത്തിൽ ഉണ്ടാവുന്നതിനനുസരിച്ച് ഉള്ളിലെ പഴയ ക്ഷതങ്ങൾക്ക് മാറ്റ് കൂടിക്കൂടി വന്നപ്പൊ ഇറുക്കിപിടിച്ച കണ്ണൊന്ന് തൊറന്ന് നോക്കാൻ തോന്നി. മണ്കട്ട പടുത്ത ചുവരിലെ ഒറ്റപ്പൊളി ജനാല ഒരിക്കൽ തൊറന്നു നോക്കി. ഒരിക്കൽ തൊറന്നാൽ പിന്നെ പാടാ.... ഇടയ്ക്കിടെ തൊറന്ന് നോക്കാൻ തോന്നും. അതിൽക്കൂടെ ഒഴുകി വരണ വ്യക്തതയില്ലാത്ത വര്യോൾക്ക് കാതോർക്കാൻ തോന്നും. പക്ഷേ ഒന്നും സഖാവ് അറിഞ്ഞില്ല. അറിയിച്ചില്ല. അതാണ്‌ പെണ്ണ്....
ഉള്ളോണ്ട് തെറ്റ് ചെയ്താലും പാതിവ്രത്യം ഒരു കടമ പോലെ സൂക്ഷിക്കും. ഒരാളൊപ്പം കെടന്നിട്ട് മറ്റെയാളെ സ്വപ്നം കാണും. എന്താ സ്വപ്നം കാണണേ ന്ന് ചോയ്ച്ചാലാണ് രസം.... ആളോളെ വിചാരം പെണ്ണ് അന്യ പുരുഷനെ സ്വപ്നം കാണാന്ന്വച്ചാ പെണ്ണ് പെഴയാ ന്നാ.... എന്നാൽ പെണ്ണോ.... ഓള് സ്വപ്നം കാണണ ആളെ കൂടെ മാത്രേ ചെലപ്പോ കെടക്കാതിരുന്നിട്ടുണ്ടാവൂ.... അല്ലെങ്കില് കൂടെ കെടക്കാത്ത ആളെ മാത്രേ ഓള് സ്വപ്നം കാണൂ.... കൊറച്ചൂടെ തെളിച്ചു പറഞ്ഞാൽ ഓളെ സ്വപ്‌നങ്ങൾ ഒക്കെ വേറേര്ക്കും. സ്വപ്നം കാണണ ആള കൂടെ, സ്വപ്നത്തിൽ.... കെടക്കണതൊഴിച്ച് ഓള് മറ്റെല്ലാം കാണും. കൂടെ കെടക്കാനാണെങ്കിൽ കൂടെള്ളത് തന്നെ പോരേ... പൊറത്ത് ന്ന് ആളെ കൂട്ടണോ...? പെണ്ണ് ഓരോന്നോർത്ത് അറിയാതെ ഒന്ന് ചിരിച്ചു. അത് കെട്ട്യോൻ കണ്ടു. അതിന്റെ പേരിലായി പിന്നത്തെ പരാക്രമം.... സ്വന്തം കെട്ട്യോളേം അയൽക്കാരനേം കൂട്ടി കന്നന്തരം പറേണതും, അതിന്റെ പേരില് കെട്ട്യോളെ മേത്ത് കൈ കഴപ്പ് തീർക്കണതും കുടിയൻമാർക്ക് ഒരു മനസുഖം തന്നെ.... അത് ഒരിക്കൽ അറിഞ്ഞാ പിന്നെ അവർക്കത് പതിവാക്കാൻ തോന്നും. അയാളും പതിവാക്കി.

"ചകാവ് ദാസൻ.... ത്ഫൂ..... " കൈ കഴയ്ക്കുമ്പോൾ അയാള് നാല് കാലിൽ ആടി നിന്ന് മുറ്റത്തേക്ക് കാർക്കിച്ച് തുപ്പി.

" എന്റട്ത്ത് ല്ലാത്ത ന്താടി ഓന്റാടെ നീയ് കണ്ടത്? " കലിതുള്ളിക്കൊണ്ട് അയാൾ മുഖമടച്ചൊന്ന് പൊട്ടിച്ചു.

അത് പക്ഷേ അവൾക്ക് വേദനിച്ചില്ല. അതിനൊരു സുഖണ്ട്ന്ന് തോന്നി. ആ കൂസലില്ലായ്മ കണ്ട് അയാൾ കലി തുള്ളിക്കൊണ്ട് അടിവയറ്റിലേക്ക് ആഞ്ഞു തൊഴിച്ചു. കുത്തിയൊലിക്കുന്ന കട്ടച്ചോരേയി അയാളായിട്ട് തന്നത് അയാളന്നെ തിരിച്ചെടുത്തപ്പളും പെണ്ണ് ഉള്ളൊതുക്കിപ്പിടിച്ചു. പിന്നെ അയാള് കെണഞ്ഞ് ശ്രമിച്ചിട്ടും പെണ്ണിന്റെ വയറ്റില് ജീവന്റെ ഒരു നാമ്പ് പോലും കിളിർത്തില്ല. പെണ്ണ് ആശ്വസിച്ചു.

ഷാപ്പില് കിടന്ന് തല്ല് പിടിയുണ്ടാക്കീട്ട് പൊട്ട്യേ കുപ്പ്യോണ്ടാരോ അയാളെ പള്ളക്ക് കുത്തീന്ന് വടക്കേലെ ശാന്ത വന്ന് കാറിയപ്പോൾ പെണ്ണോടി. ചത്ത് വിറങ്ങലിച്ച് കണ്ണ് തുറിച്ച് ഈച്ചയാർത്തു കിടക്കണ അയാള്ടെ ശവം കണ്ടപ്പോ പേടിയാണോ.... സങ്കടാണോ ആശ്വാസാണോ തോന്നിയതെന്നറീല. ഒരുതരം നിർവികാരതയാർന്നു.

അന്യ ആണുങ്ങൾക്ക് തെറ്റായി നോക്കാൻ ഒരു പേടീണ്ടായിര്ന്നു..... അയാളെ കെട്ടിയോണ്ട് പെണ്ണിന് കിട്ടിയ ആകെ ഒര് ഗുണം. രാഘവന്റെ പെണ്ണല്ലേ.... അയാള് പോയപ്പോ അകെ നഷ്ടപ്പെട്ടതും അതെന്നേയിര്ന്ന്....
രാത്രിയിൽ വീടിന്റമ്മറത്ത് തട്ടലും മുട്ടലും പതിവായപ്പോ പായന്റടീല് ഒരു വാക്കത്തി സ്ഥാനം പിടിച്ചു.
പേടിച്ചും മറഞ്ഞും നിന്നിരുന്ന പെണ്ണ് നിവർന്ന് നിന്ന് ചീത്ത വിളിക്കാൻ തുടങ്ങിയപ്പോ ആണുങ്ങള് ആദ്യം ഒന്ന് പകച്ചു. പിന്നെ കൂകി.

"പെണ്ണ് പെഴയാ.... അറും പെഴ.... ആ ദാസൻ... വെച്ചോണ്ടിരിക്കണേന്റെ തണ്ടാണോൾക്ക്.... "

ആളോള് വിളിച്ചു പറഞ്ഞു തുടങ്ങിയപ്പോഴാണ് പെണ്ണിന് ധൈര്യം വന്നത്. പെണ്ണ് ഇറങ്ങി നടന്നു തുടങ്ങി. ദാസന്റോടെയ്ക്ക്.... അയാൾക്ക് വെച്ച് വിളമ്പാൻ... മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില് അയാളെ ഊട്ടാൻ.... വീട് അടിച്ചു തെളിക്കാൻ....തുണിയലക്കിയുണക്കാൻ....
ദാസന്റടുക്കൽ മാത്രം പെണ്ണ് പെണ്ണായി. പെണ്ണിന് നേരിയ ഭയം തോന്നി. ഇത്തിരി നാണം തോന്നി. പെണ്ണ് കണ്ണെഴുതി.... പൊട്ട് തൊട്ടു.... സ്വപ്നം കണ്ടു....

" കാച്ചില് പുഴുങ്ങിയതും കട്ടൻ കാപ്പീം മാത്രേ ഇന്നുള്ളൂ.... " പെണ്ണ് പതിവ് തെറ്റിക്കാതെ പാത്രം കൊണ്ട് വെച്ച് വിളമ്പി. അയാളെ ഊട്ടി.

" ആളോള് പറയണ പോലെ ഞാൻ നെനക്ക് ചെലവ് തരേണ്ടി വരോ പെണ്ണേ....? " പതിവിന് വിപരീതമായി അയാൾ ചോദിച്ചു. പെണ്ണൊന്ന് തിരിഞ്ഞു നോക്കി.

" അയിന്റെ ആവശ്യം വര്ല്ല.... " പെണ്ണ് തിരിഞ്ഞു നടന്നു....

" പെണ്ണേ..... നെനക്കെന്താ എന്നോട്....? "

" എനിക്ക് പെണ്ണുങ്ങളെ പിടിക്കുകേലെന്ന് അറിയില്ലേ....? " ഒരിക്കൽ അയാൾ ചോദിച്ചു. അവൾ മുത്തു ചിതറും പോലെ ചിരിച്ചു.

" നീ പ്രതീക്ഷിക്കണതൊന്നും ന്നിൽ നിന്ന് കിട്ടില്ല പെണ്ണേ.... " ഒരിക്കലയാൾ പറഞ്ഞു.

" അതിന് ഞാനൊന്നും പ്രതീക്ഷിക്കണില്ല ല്ലോ..? " അവളും പറഞ്ഞു.

" പറയാൻ കൊള്ളാം.... എത്രയായാലും പെണ്ണ് പെണ്ണല്ലേ.... " അയാൾ ചിരിച്ചു. അവൾ ചിരിച്ചില്ല.

" പെണ്ണ് ചതിയാണ്.... ആണുങ്ങൾ ചതിക്കപ്പെടാനുള്ളവരും.. " അയാൾ പുലമ്പിക്കൊണ്ടിരുന്നു. പെണ്ണിന് സഹതാപം തോന്നി.

" എനിക്ക് പെണ്ണുങ്ങളെ വെറുപ്പാണ്.... " വീണ്ടുമൊരിക്കൽ അയാൾ പറഞ്ഞു.

" പക്ഷേ എനിക്കിങ്ങളോട് പ്രേമാണ്.... " മറുപടിയായി അവൾ കുണുങ്ങിച്ചിരിച്ചു. അയാളൊന്നും മിണ്ടിയില്ല. പെണ്ണ് പിന്നെയും വന്നു പോയി..... അയാൾ പതിവ് തെറ്റിക്കാതെ പാടി.... പെണ്ണ് കാതോർത്തു നിന്നു....
"എന്നെ മറന്നില്ലേ.... പെണ്ണേ നീ എന്നെ മറന്നില്ലേ.... "

" താലി ഞാൻ കെട്ടില്ല.... അതിനോടെനിക്ക് യോജിപ്പില്ല. എന്നെ സ്നേഹിക്കാൻ.... എനിക്ക് വെച്ചവിളമ്പാൻ.... എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാൻ.... എന്റെ കൂടെ കൂടുന്നോ പെണ്ണേ....? " പിന്നീടെന്നോ ഒരിക്കൽ അയാൾ ചോദിച്ചു.

" പെണ്ണല്ല.... കുട്ടിമാളു.... കുട്ടിമാളൂ...ന്ന് വിളിക്കൂ.... അതാണ് ന്റെ പേര്.... " അവൾ പറഞ്ഞു. കുട്ടിമാളു.... !!! അയാൾ അത്ഭുതപ്പെട്ടൂ....

" പറയൂ.... മറുപടി പറയൂ കുട്ടിമാളൂ.... " അയാൾ വിടർന്ന മിഴിയാലേ അവളെ നോക്കി.

" ങ്ങള് ഇപ്പപ്പറഞ്ഞതെല്ലാം ഞാൻ മുറ തെറ്റാതെ പ്പഴും ചെയ്യണില്ലേ.... നിയെന്ത് വേണം....? " അവൾ ചോദിച്ചു.

" അതല്ല.... അതല്ല ഞാൻ പറഞ്ഞത്.... നെനക്ക് എന്നോട് പ്രേമമാണെന്ന് പറഞ്ഞില്ലേ....? "

" അതേ.... നിക്ക് ങ്ങളോട് പ്രേമാണ്..... വർഷങ്ങൾക്ക് മുന്നേ.... മുഴുപ്പാവാടയിട്ട് തൊടങ്ങിയ കാലം തൊട്ടേ.... " അവൾ ചിരിച്ചു. അയാൾ ഞെട്ടി....

"കുട്ടിമാളു...." അയാൾ വിളിച്ചു. അവൾ തുടർന്നു....

"ഒരിക്കല് ഞാൻ വെറുമൊരു പെണ്ണിന്റെ മാതിരി ങ്ങളെ സ്നേഹിച്ചിരുന്നു..... ന്നാല് നിക്കിനിയെങ്കിലും കുട്ടിമാളുവാകണം.... പേരില്ലാത്ത പെണ്ണിനേക്കാൾ നിക്കിപ്പൊ ഷ്ടം അതാണ്. "

" അതായിക്കൊള്ളൂ.... പക്ഷേ എന്റെ ചോദ്യത്തിനുള്ള മറുപടി?? "

" പക്ഷേ.... നിക്ക് ആണുങ്ങള വെറ്പ്പാണ്. ങ്ങളും ഒരാണല്ലേ.... അതോണ്ട് നിക്ക് ങ്ങളോടും വെറ്പ്പാണ്.... പക്ഷേ നിക്ക് ങ്ങളോട് സ്നേഹവുമാണ്.... "

" കുട്ടിമാളു എനിക്ക് നെന്നെ മനസിലാവുന്നില്ല.."

" ആണും പെണ്ണും തമ്മില് സാധാരണണ്ടാകാനിടല്ലാത്ത ഒരു ബന്ധാണ് ഞാൻ ഇപ്പ ങ്ങളിൽ നിന്ന് ആഗ്രഹിക്കണത്. "

" ഇനിയൊരാണും ന്നെ അടിമപ്പെട്ത്താൻ ഞാൻ സമ്മയ്ക്കില്ല.... "

" കുട്ടിമാളൂ..... "

( ആമി..... )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot