Slider

പൈസ

0


 2006 ഇൽ നടന്ന സംഭവമാണ്. ഞാൻ അന്ന് കോളേജിൽ പഠിക്കുന്നതിനോടൊപ്പം ഷാർജയിൽ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന കാലം. കയ്യിലിരിപ്പ് വളരെ മോശമായത് കൊണ്ട് നാട്ടിൽ അച്ഛനും അമ്മയുമായൊന്നും വലിയ സൗഹൃദവും ഇല്ലാത്ത കാലം. അങ്ങനെ ഇരിക്കെ എൻ്റെ അവിടെത്തെ ജോലി ഞാൻ വേണ്ടെന്ന് വെച്ചു. എൻ്റെ ബാക്കി ശമ്പളം ഒരു മാസത്തിനുള്ളിൽ തരാമെന്ന് കമ്പനി പറഞ്ഞു. എൻ്റെ വിസയുടെ കാലാവധിയും ഒരു മാസമേ ബാക്കിയുണ്ടായിരുന്നുള്ളു. പക്ഷെ എൻ്റെ കയ്യിൽ ഒറ്റ പൈസ ഇല്ല. താമസിക്കുന്ന ബാച്ചലർ അക്കോമഡേഷനിൽ വാടക കൊടുക്കാൻ പോലും പൈസ ഇല്ല. പരിചയമുള്ള ഒരുപാട് പേരോട് ചോദിച്ചിട്ടും പൈസ കിട്ടിയില്ല. അങ്ങനെ ഞാൻ അവിടെ വെച്ച് പരിചയപ്പെട്ട ഉദയൻ എന്നൊരാളോട് വിളിച്ചു 300 ദിർഹംസ് കടമായി ചോദിച്ചു. ഞാൻ ഉദയണ്ണൻ എന്നാണ് പുള്ളിയെ വിളിക്കാറ്. പുള്ളിക്ക് ആകെ 900 ദിർഹംസേ ശമ്പളം ഉള്ളു എന്ന് എനിക്ക് അറിയാം, പക്ഷെ അപ്പോഴത്തെ അവസ്ഥയിൽ എനിക്ക് വേറെ ഒരു വഴിയും തോന്നിയില്ല. പുള്ളി എന്നോട് ദുബായിൽ മംസാർ എന്ന സ്ഥലത്തേക്ക് വരാൻ പറഞ്ഞു. ഷാർജയിൽ നിന്ന് അവിടെ എത്താനുള്ള പൈസ ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ നിശബ്‌ദമായി നിന്നപ്പോൾ, ' അത് സാരമില്ല. നീ ഒരു ടാക്സി പിടിച്ചു പോരെ. ഞാൻ ഇവിടെ വരുമ്പോൾ പൈസ കൊടുക്കാം' എന്ന് പറഞ്ഞു. ഞാൻ ഏതാണ്ട് പുള്ളി ജോലി ചെയ്യുന്ന സ്ഥലത്ത് എത്താറായപ്പോൾ പുള്ളിയെ വിളിച്ചു. പുള്ളി ഇറങ്ങി വന്നു ടാക്സിക്ക് പൈസ കൊടുത്തു. എന്നെ കൊണ്ട് അടുത്തുള്ള ഒരു കടയിൽ പോയി ഊണ് വാങ്ങി തന്നു, അവിടെ വെച്ച് തന്നെ 300 ദിർഹംസും പോക്കറ്റിൽ വെച്ച് തന്നു. ഇറങ്ങാൻ നേരം ആ ഹോട്ടലിലെ ക്യാഷിയറോട് 'എൻ്റെ അനിയൻ ആണ്, അവൻ എപ്പോൾ വന്നു എന്ത് കഴിച്ചാലും എൻ്റെ പറ്റു ബുക്കിൽ എഴുതിക്കോളു. ഞാൻ തന്നോളം' എന്ന് പറഞ്ഞു. ഞാൻ പൈസയും വാങ്ങി തിരിച്ചു ഷാർജയിലേക്ക് പോയി. ഇരുപതു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് പഴയ കമ്പനിയിൽ നിന്ന് ശമ്പളം കിട്ടി. ഞാൻ നാട്ടിലേക്ക് മടങ്ങാനായി എയർപോർട്ടിലേക്ക് പോകവേ, ഉദയണ്ണൻ ജോലി ചെയ്യുന്ന സ്ഥലത്ത് ചെന്ന്, കടം വാങ്ങിയ 300 ദിർഹംസ് തിരികെ കൊടുത്തു. അണ്ണൻ ഒരു വിധത്തിൽ അത് വാങ്ങാൻ തയ്യാറായില്ല. അവസാനം ഞാൻ നിർബന്ധിച്ചപ്പോൾ 200 ദിർഹംസ് വാങ്ങിയിട്ട്, ' നീ എന്നെ ചേട്ടനായി കണക്കാക്കുന്നെങ്കിൽ 100 ദിർഹംസ് നീ മടക്കി തരരുത്' എന്ന് പറഞ്ഞു സന്തോഷത്തോടെ യാത്ര അയച്ചു.

വർഷങ്ങൾ കടന്നു പോയി. 2012 ആയി. ഞാൻ എൻ്റെ കസിൻ്റെ കടയിൽ പൊയ്‌ക്കൊണ്ടിരുന്ന കാലം. ഒരു ദിവസം കടയുടെ മുന്നിൽ നമ്മുടെ ഉദയണ്ണൻ നിൽക്കുന്നു. ഇപ്പോൾ പുള്ളിക്ക്കുറച്ചു വയസ്സായത് പോലെ തോന്നി. കല്യാണം ഒക്കെ കഴിഞ്ഞു രണ്ട് കുട്ടികൾ ഒക്കെ ഉണ്ട് എന്ന് പറഞ്ഞു. എന്നെ നോക്കിയിട്ട് ' പ്രവീൺ, നീ ഇപ്പോൾ രക്ഷപെട്ടല്ലേ ' എന്നൊക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ഉദയണ്ണനുമായി തൊട്ടുടുത്തുള്ള ഗൗരി നിവാസ് ഹോട്ടലിൽ പോയി ഒരു ചായ ഒക്കെ കുടിച്ചിരുന്നപ്പോൾ, ഉദയണ്ണൻ പുള്ളിയുടെ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. ജോലി പോയി എന്നും, ഇവിടെ ഒരു സുഹൃത്തിനെ സഹായിക്കാൻ പോയി ഒരു കേസിൽ പെട്ട കാര്യവും ഒക്കെ പറഞ്ഞു. അണ്ണൻ ചെറുതായി മദ്യപിച്ചിട്ടുള്ളതായി എനിക്ക് തോന്നി. ഞാൻ ഒരു 1500 രൂപ പുള്ളിയുടെ പോക്കറ്റിൽ വെച്ച് കൊടുത്തു. എൻ്റെ മനസ്സിൽ പുള്ളി എനിക്ക് 100 ദിർഹംസ് തന്നത് ഉള്ളതുകൊണ്ട്, അതിന് തുല്യമായ ഒരു തുക തിരികെ കൊടുത്തു എന്ന് മാത്രം. അണ്ണൻ ഒരു മടിയും കൂടാതെ അത് വാങ്ങി.

പിന്നെ പിന്നെ ഇടയ്ക്കിടെ ഉദയണ്ണൻ കടയിൽ വരും. വരുമ്പോൾ കയ്യിൽ അഞ്ചു രൂപയുടെ രണ്ട് മഞ്ച് മുട്ടായി ഉണ്ടാകും. 'ഇത് എൻ്റെ അനിയന്' എന്ന് പറഞ്ഞു എനിക്ക് തരും. പോകുമ്പോൾ 500 അല്ലേൽ 1000 രൂപ കടം വാങ്ങി കൊണ്ട് പോകും. ഇതൊരു പതിവായി. ഉദയണ്ണൻ കടയുടെ പുറത്തു വരുമ്പോഴേ സ്റ്റാഫ് കളിയാക്കി പറയും, '1000 രൂപ വാങ്ങി മഞ്ച് മുട്ടായി കൊണ്ട് വരുന്ന ആ ചേട്ടൻ പുറത്തു വന്നു നിൽക്കുന്നു'
എന്ന്. 'പുള്ളി അനിയാ... അനിയാ... എന്ന് വിളിച്ചു നിന്നെ മുതലാക്കുവാണ്.' എന്ന് എൻ്റെ കസിനും എന്നോട് പറഞ്ഞു. സാധാരണ പൈസ കാര്യത്തിൽ ഞാൻ കണിശക്കാരനാണ്. ഒരു രൂപ പോലും ചുമ്മാതെ എൻ്റെ കയ്യിൽ നിന്ന് പോകില്ല. പക്ഷെ പുള്ളിക്ക് 900 ദിർഹം മാത്രം ശമ്പളം ഉണ്ടായിരുന്ന സമയത്ത് ഒരു മടിയും കൂടാതെ, തിരികെ പ്രതീക്ഷിക്കാതെ 300 ദിർഹം തന്ന മാനുഷയനോട് എന്തോ ഇല്ലന്ന് പറയാൻ എനിക്ക് തോന്നിയില്ല. ഇഷ്ടമില്ലാതെയാണെങ്കിലും, പുള്ളി വരുമ്പോഴെല്ലാം ഞാൻ പൈസ കൊടുത്തു കൊണ്ടേ ഇരുന്നു. ഇടയ്ക്കു പുള്ളി വരുന്നത് കാണുമ്പോഴേ, ഞാൻ ഒളിക്കാൻ തുടങ്ങി. പൈസ കൊടുക്കുന്നതിൻ്റെ ഇറിറ്റേഷൻ ആ കാര്യം പറയാതെ, പുള്ളി മദ്യപിച്ചതിന് ശകാരിക്കുംപോലെ ഞാൻ കാണിച്ചു. ഉദയണ്ണൻ ഒരു കൊച്ചു കുട്ടിയെ പോലെ അതെല്ലാം കേൾക്കും. എന്നിട്ട് പൈസ വാങ്ങി യാത്ര പറഞ്ഞു പോകും. ഏതാണ്ട് രണ്ടു വർഷത്തോളം ഇത് തുടർന്നു.

ഒരു ദിവസം ഞാൻ കടയിൽ വന്നപ്പോൾ '1000 രൂപ വാങ്ങി മഞ്ച് മുട്ടായി കൊണ്ട് വരുന്ന ആ ചേട്ടൻ കൊണ്ട് വന്നു തന്നിട്ട് പോയത' എന്ന് പറഞ്ഞു കടയിലെ സ്റ്റാഫ് രാജൻ മാമൻ ഒരു പേപ്പറിൽ പൊതിഞ്ഞ പൊതി എന്നെ ഏല്പിച്ചു. ഞാൻ സത്യത്തിൽ പുള്ളിയെ കാണാതെ മിസ്സ് ആയതിൽ സന്തോഷിച്ചു;കാരണം 1000 രൂപ ലഭിച്ചല്ലോ. ഈ വട്ടം മഞ്ച് മുട്ടായി അല്ല, പൊതി അല്പം വലുതാണ്. ബിസ്കറ്റോ മറ്റോ ആണ്. വലുതായിട്ട് എന്തെങ്കിലും ചോദിക്കാനാകും എന്ന് കസിൻ കളിയാക്കി പറഞ്ഞു. ഞാൻ ചിരിച്ചു കൊണ്ട് പൊതി തുറന്നു. അക്ഷരാത്ഥത്തിൽ ഞങ്ങൾ എല്ലാപേരും ഞെട്ടി. 500 രൂപയുടെ രണ്ട് കെട്ട് നോട്ടാണ്. ഒരു ലക്ഷം രൂപ. കൂടെ ഏതോ സിഗററ്റിൻ്റെ കീറിപറിഞ്ഞ വലിയ കവറിൽ 'അനിയൻ 1000 , അനിയൻ 500 എന്ന് എൻ്റെ കയ്യിൽ നിന്ന് ഈ രണ്ട് വർഷത്തിൽ പൈസ വാങ്ങിയ തീയതി ഉൾപ്പടെ എല്ലാം എഴുതിയ ഇട്ടിരിക്കുന്നു. മൊത്തം 77,000 രൂപ അടുപ്പിച്ചു. ഞാൻ ഉടൻ തന്നെ ഫോൺ എടുത്തു ഉദയണ്ണനെ വിളിച്ചു. അണ്ണൻ ഒരു കള്ള ചിരിയോടെ ഫോൺ എടുത്തു. ഞാൻ ഇതൊക്കെ എന്താണ് എന്ന് ചോദിച്ചപ്പോൾ, ചെമ്പഴുന്തിക്ക് അടുത്തുള്ള പുള്ളിയുടെ കുടുംബ വസ്തു 40 ലക്ഷം രൂപയ്ക്ക് വിറ്റു. അതിൻ്റെ അഡ്വാൻസ് കിട്ടി. അതാ പൈസ കൊണ്ട് വന്നത് എന്ന് പറഞ്ഞു. അപ്പോൾ '77,000 രൂപ അടുപ്പിച്ചല്ലേ ഉള്ളു.പിന്നെന്തിനാ ഇത്രയും പൈസ.' എന്ന് ചോദിച്ചപ്പോൾ പുള്ളിയൊരു ചിരിയോടെ പറഞ്ഞു, ' ചേട്ടൻ്റെ പൈസ അനിയന് വാങ്ങാം. ബാക്കി പൈസക്ക് നി മഞ്ച് മുട്ടായി വാങ്ങി കഴിക്കു. ഞാൻ രണ്ട് ദിവസം കഴിഞ്ഞു നിന്നെ വന്നു കാണാം' എന്ന് പറഞ്ഞു ഫോൺ വെച്ച്.

ആ പൈസ ബാങ്കിലിടാനായി അങ്ങോട്ട് നടന്നപ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു,'എന്നെ പുള്ളി ഒരിക്കൽ സഹായിച്ചു എന്ന ഒറ്റ കാരണം കൊണ്ടാണ്, ഇഷ്ടമില്ലാതെ, ദേഷ്യത്തോടെ ആണെങ്കിലും ഞാൻ പുള്ളിയെ സഹായിച്ചു കൊണ്ടിരുന്നത്. എന്നാൽ പുള്ളി ഫോണിൽ എൻ്റെ പേര് 'അനിയൻ' എന്ന് ഇട്ടിരുന്നതും, രണ്ട് വിഷുവിനും കൈനീട്ടമായി ഒരു രൂപ നാണയവും നെല്ലുമെല്ലാം കൊണ്ട് വന്നതും, സത്യത്തിൽ എന്നെ അനിയനായി കണ്ടത് കൊണ്ടാണ്. എന്നാൽ സ്വാർത്ഥനായ ഞാൻ കരുതിയത്, അതെല്ലാം എന്നെ വഹിക്കാനുള്ള പുള്ളിയുടെ തന്ത്രങ്ങൾ മാത്രമായിരുന്നു എന്നാണ്.

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. പൈസ കിട്ടിയത് കൊണ്ടല്ല. ഇത്രയും മനോഹരമായ ഒരു മനുഷ്യൻ എന്നെ അദ്ദേഹത്തിൻ്റെ സ്വന്തം അനിയൻ ആയി കണക്കുകൂട്ടുന്നെങ്കിൽ; അതൊരു സ്ഥാനം മാത്രമല്ല, അംഗീകാരം കൂടെയാണ്.

2016 ഇൽ ഇന്ത്യയിൽ ഏറ്റവും വലിയ പബ്ലിഷിംഗ് കമ്പനികളിൽ ഒന്നായ പെൻഗ്വിൻ പബ്ലിഷേഴ്സ് ഒരു മത്സരം നടത്തി. 20 മാസ്മരികമായ നടന്ന സംഭവങ്ങൾ കോർത്തിണക്കിയ ഒരു പുസ്തകം. ഏതൊരു എഴുത്തുകാരൻ്റെയും ആഗ്രഹമാണ് പെൻഗ്വിൻ പബ്ലിഷ് ചെയ്ത എഴുത്തുകാരനാവുക എന്നത്. അവരുടെ കയ്യിൽ നിന്നും എഴുത്തിന് പൈസ കിട്ടുക എന്നുള്ളത്. ഇൻഫോസിസ് ചെയർമാൻ നാരായണ മൂർത്തി സാറിൻ്റെ ഭാര്യയും പ്രശസ്‌ത എഴുത്തുകാരിയുമായ പത്മശ്രീ സുധ മൂർത്തി മാഡം ആയിരുന്നു ആ മത്സരത്തിൻ്റെ ജഡ്ജ്. അങ്ങനെ ലോകത്തെമ്പാടും നിന്ന് വന്ന ലക്ഷകണക്കിന് എൻട്രിസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട '20 മാസ്മരികമായ നടന്ന സംഭവങ്ങൾ' പട്ടികയിൽ ഞാൻ ഉദയണ്ണനെ പറ്റി എഴുതിയ ഈ സംഭവവും അവർ തിരഞ്ഞെടുത്തു. 'Something happened on the way to heaven - 20 inspiring real life stories' എന്ന ആ പുസ്തകം എഡിറ്റ് ചെയ്തതും സുധാമൂർത്തി മാഡം തന്നെ ആയിരുന്നു. അതിലെ, ഞാൻ എഴുതിയ 'ഉദയൻ എഫക്ട്' എന്ന അധ്യായം, അക്ഷരകൂട്ടം മാത്രമല്ല, എൻ്റെ ജീവിതത്തിലെ ശരിക്കും നടന്ന ഒരു മാജിക് എഫക്ട് ആണ്.

നിങ്ങൾ നിങ്ങളുടെ ഉദയൻ ചേട്ടനെ കണ്ടിട്ടുണ്ടോ? നിങ്ങൾ ആരുടെയെങ്കിലും ഉദയൻ ചേട്ടൻ ആയിട്ടുണ്ടോ? അവര് ചിലപ്പോൾ ഭയങ്കര വൃത്തിയായി ഒരുങ്ങിയവരോ, നല്ല പെരുമറ്റുള്ളവരോ ഒന്നും ആയിരിക്കണമെന്നില്ല. അവരെ അങ്ങനെ ചുമ്മാ കണ്ടുമുട്ടാനൊന്നും പറ്റില്ല. വിചാരിച്ചിരിക്കാത്ത ഒരു സമയത്ത്, എവിടെന്നെന്ന് ഇല്ലാതെ; മജീഷ്യൻ തൊപ്പിയിൽ നിന്നും മുയലിനെ എടുക്കുമ്പോലെ; അവർ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും.

- പ്രവീൺ പി ഗോപിനാഥ്

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo