നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓണനിലാവിലെ ശലഭം- memoirs (കഥ)


അതൊരു പദനിസ്വനമാകാം. ഹൃദ്യമായൊരു മഴനാദമാകാം. ഞാനെന്റെ പൂന്തോട്ടത്തിൽ സുഗന്ധ പുഷ്പങ്ങളെ പരിപാലിക്കാറുണ്ട്. ചിത്രശലഭങ്ങൾ എന്റെ പൂക്കൾ തേടി വരാറുണ്ട്.

പെട്ടെന്നൊരു നാൾ അവളൊരു ചിത്രശലഭമായി മാറി. ആംബുലൻസിൽ വച്ച് അവളെനിക്ക് സിൽവിയാ പ്ലാത്തിന്റെ ഒരു കവിത ചൊല്ലിത്തന്നു. കൈകൾ വർണ്ണാഭമായ ചിറകുകളായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞിരുന്നു. പൂക്കൾ തേടാനുള്ള അവയവങ്ങൾ വളർന്നു കഴിഞ്ഞിരുന്നു. ഡോക്ടർ പറഞ്ഞു,
" വളരെ വിരളവും വിചിത്രവുമായൊരു കേസാണിത്. മൂവായിരമോ നാലായിരമോ വർഷങ്ങൾക്കൊരിക്കൽ ഒരാൾക്കു വരുന്ന രോഗം. താനിഷ്ടപ്പെടുന്ന തരത്തിൽ അറിയാതെ രൂപാന്തരം പ്രാപിക്കുക. പുരാതന ഈജിപ്തിൽ ഇത്തരം രോഗങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു. അവരുടെ മമ്മിയും പിരമിഡ് നിർമ്മാണവുമായിട്ടൊക്കെ ഇതിന് ബന്ധമുണ്ടത്രെ. ഞങ്ങൾ നിസ്സഹായരാണ്. പറന്നു പോകാൻ അനുവദിക്കുന്നതാണ് നല്ലത്. വീട്ടിൽ വളർത്താനൊക്കില്ല. ചത്തുപോകും".

ഒരിക്കൽ ഞങ്ങൾ കവടിയാറിലെ രാജപാതയിലൂടെ നടക്കുകയായിരുന്നു.

" ഞാനൊരു കവിത ചൊല്ലിത്തരട്ടെ?"അവൾ ചോദിച്ചു.

"വേണ്ടാ"

"എന്റേതല്ല. എമിലി ഡിക്കിൻസന്റെ"

"വേണ്ടാ. മൂഡില്ല. നമുക്ക് സിസി ഡേയിൽ പോയി ഓരോ കാപ്പുചീനോ കുടിക്കാം. എന്നിട്ട് നീ വിശേഷം പറയ്. കോളേജിലെ ആദ്യ ദിവസം നീ എന്തൊക്കെ പഠിപ്പിച്ചു?"

ലിറ്റിൽ ബിറ്റ് ഓഫ് ക്രിട്ടിസിസം. മിൽട്ടന്റെ ലിസിഡസ് തുടങ്ങിവച്ചു. ടോപ്പിക്സ് ഹെഡ് പിന്നെ തരും. ആലീസ് മുൺറോയുടെ ഒരു കഥ തുടങ്ങി. പിന്നെ ഒക്രി"

"പോക്കിരിയോ?"

"പോക്കിരിയല്ലെടാ മാക്രി! ഒക്രി. ബെൻ ഒക്രി. നൈജീരിയൻ റൈറ്റർ"

" ഓ ശരി. അല്ല ഞാനിന്ന് ഉച്ചക്ക് ഓഫീസിലിരുന്ന് ചിന്തിക്കുകയായിരുന്നു, ജീൻസും ചുരിദാറുമൊക്കെ കളഞ്ഞ്, എത്ര ഉടുത്താലും തീരാത്ത ഈ സാരിയുമുടുത്തു പോകുമ്പോൾ, കാൽ തട്ടി നീ ക്ലാസ്സ് റൂമിൽ മറിഞ്ഞു വീഴുന്നതിനെ കുറിച്ച്"

"ഹ ഹ ഹ വാട്ട് യാർ!! നീ ചിന്തിക്കും. എനിക്കറിയാം. പ്രായമതാണല്ലോ"

ഒരിക്കലവൾ പറഞ്ഞു ഞങ്ങൾ ഐറിസ് മർഡക്കിനേയും ജോൺ ബെയിലിയേയും പോലെയാണെന്ന്. പിന്നെയൊരുനാളവളൊരു ചിത്രശലഭമായി മാറി. ഞാൻ കേൾക്കുന്നത് കൃഷ്ണശലഭങ്ങളുടെ പ്രണയമന്ത്രണമാകാം. ദൂതു പോകുന്ന ഒരു ഹംസത്തിന്റെ ചിറകടി ശബ്ദമാകാം.

"മാമാ ആരോടാ ഇങ്ങനെ ഒറ്റക്കിരുന്ന് സംസാരിക്കണേ? മാമന് കൊണ്ടുവന്ന ഓണക്കോടി കണ്ടോ? എന്റെ സെലക്ഷനാ. എങ്ങന്ണ്ട്?"

അനിയനേയും അമ്മയേയും കാണാനായി ഓണക്കോടിയുമായി ബാംഗ്ലൂരിൽ നിന്ന് എത്തിയിരിക്കുകയാണ് ഹരിതയും മകളും.

" ഇവ്നിപ്പഴും പുറത്തൊന്നുമിറങ്ങാറില്ല്യേമ്മേ? ഇങ്ങ്നെ ഒറ്റക്കിരുന്നിട്ടാ ല്ലാം"

" ഞാൻ പറയാത്ത ദിവസല്ല്യാ. ചികിൽസിക്കാത്ത ആശുപത്രികളില്ല്യാ. നേരാത്ത നേർച്ചകളോ കയറാത്തമ്പലങ്ങളോ ല്ല്യ. ന്റെ പാവം കുട്ടി" അമ്മ കണ്ണു നീർതുടച്ചു.
" ഗോപി ഡോക്ടർ ല്ലാ ആഴ്ചയിലും വന്ന് എന്തേലും പറയിപ്പിക്കാൻ നോക്കും. പണ്ടത്തെ പാർട്ടിക്കാര് കൂട്ട്കാരും വന്നു വിളിക്കും. പോവില്ല്യാ. മേലേടത്തെ പോറ്റി മാമൻ പറയന്ന്ണ്ട് വിദേശത്തെവിടെയെങ്കിലും ചികിത്സിച്ചാ ഒരു പക്ഷെ...ആകെയിള്ളൊരാശ്വാസം അവൻ സനൂവിനോട് സംസാരിക്ക്ണതാണ്"

" അതാഞാമ്പറയണേ അവൻ കുറച്ചീസം ബാംഗ്ലൂർ വന്ന് നിക്കട്ടേന്ന്. ശ്യാമേട്ടനും അതാ പറയണേ"

"ഞാമ്പറഞ്ഞിട്ട് കേക്കണില്ല്യാലോ! ഇനി നീ തന്നെ പറയ്"

" എഡ്വിൻ അങ്കിളിനെപ്പറ്റിയെന്തെങ്കിലും?"

"ഒരറിവൂല്ല്യാ. ല്ലാം വിറ്റ് പോയിട്ട് ആറേഴ് വർഷായില്ല്യേ? ഡൽഹിയിലുണ്ടെന്ന് പണ്ടാരോ പറഞ്ഞു. വീടു വാങ്ങിയ അച്ചായൻ പൊളിച്ച് വേറേ പണിയേം ചെയ്തു".

ലെബനോന്റെ താഴ്വരകളിൽ വസന്തം പൂത്തുലഞ്ഞപ്പോൾ നൃത്തം ചെയ്ത ഒരായിരം പനിനീർ പുഷ്പങ്ങളാകാം. സുഗന്ധ പുഷ്പങ്ങൾ തേടി അവൾ പറന്നു പോയതാകാം. ഒരുനാൾ ഞാനുമൊരു പൂമ്പാറ്റയായി മാറും.
ഒരിക്കൽ ഞാനവളോട് ചോദിച്ചു,

"മനീഷാ, നീ ദൈവത്തിൽ വിശ്വസിക്കാത്തതെന്ത്?"

"വിശ്വസിക്കുന്നൂല്ലോ. ദൈവം പറഞ്ഞല്ലോ എന്നോട് പ്രയാണമാരംഭിക്കാൻ. എനിക്ക് പ്രയാണം ചെയ്യണം. ലെബനോണിലെ താഴ്വാരങ്ങളിലേക്ക്. അതിനുമപ്പുറത്തേക്ക്. ശലമോനും ദാവീദിനുമപ്പുറത്തേക്ക്. മോശെക്കും അഹരോനുമപ്പുറത്തേക്ക്. അബ്രഹാമിനും നോഹക്കുമപ്പുറത്തേക്ക്. സഹോദരരക്തം കൈയിൽ പുരണ്ട കൈയീനും ആദിമ മനുഷ്യർക്കുമപ്പുറത്തേക്ക്. സകല ചരങ്ങൾക്കും ഭൂമിക്കും ആകാശത്തിനും നക്ഷത്രങ്ങൾക്കും ശൂന്യതക്കുമപ്പുറത്തേക്ക്. എന്നിട്ടും ദൈവമുണ്ട്. ഒരു ശലഭമായി പറന്ന് പ്രയാണം നടത്തുക എന്ന വ്യവസ്ഥ എനിക്കും ദൈവത്തിനുമിടക്കുണ്ടായിരുന്നല്ലോ".

" വിഷുവിന് ക്ഷേത്രത്തിൽ വാകച്ചാർത്തും ലക്ഷദീപവും. നീ വരുന്നോ?"

"തീർച്ചയായും. എനിക്ക് പ്രത്യേകമൊരു മതത്തിലൊന്നും വിശ്വാസമില്ല. അബ്സല്യൂട്ട്ലി കോസ്മോ പൊളിറ്റൻ"

എഡ്വിൻ അങ്കിൾ ഐ.എസ്.ആർ. ഒ യിലെ സൈന്റിസ്റ്റായിരുന്നു. അദ്ദേഹം മകളോട് നിരന്തരം പറയുമായിരുന്നു,

" മനീഷ, ഐ തിംഗ് ഐ ഡോൺട് നീഡ് ടു അഡ്വൈസ് യൂ എഗയിൻ ആൻഡ് എഗയിൻ. ബ്രാഹ്മണനായാലും ക്ഷത്രിയനായാലും എനിക്കിഷ്ടമല്ല. നമ്മുടെ വിശ്വാസങ്ങൾക്കനുസരിച്ച് നല്ലൊരു ബന്ധം പത്തനംതിട്ട നിന്നോ കോട്ടയത്തു നിന്നോ കിട്ടും. നീയൊരു സൈന്റിസ്റ്റ് ആകണമെന്ന് ഞാൻ ആഗ്രഹിച്ചു. നീ പറഞ്ഞു സാഹിത്യമാണിഷ്ടമെന്ന്. ഞാനെതിര് പറഞ്ഞില്ല. നിനക്കിഷ്ടമുള്ളതു തിരഞ്ഞെടുത്തു.കഥയും കവിതയുമൊക്കെയെഴുതി. അവാർഡുകൾ നേടി. പ്രശക്തി നേടി. സന്തോഷമെയുള്ളു. ഇക്കാര്യത്തിലെങ്കിലും നീ വാശി പിടിക്കരുത്. സൂസൻ, അവളെയൊന്ന് പറഞ്ഞ് മനസ്സിലാക്ക്"

"പപ്പാ ഇറ്റ് ഈസ് ടൂ മച്ച്. എനിക്കൊരു പ്രത്യേക മതത്തിലും വിശ്വാസമില്ലെന്നറിയില്ലെന്ന് എത്ര തവണ പറഞ്ഞു. ഇത് വാശിയൊന്നുമല്ല. ഞാനാണ് ജീവിക്കാൻ പോകുന്നത്. ഇതിന്റെ പേരിലിനിയെന്നെ ഉപദേശിക്കണമെന്നില്ല"

ലക്ഷദീപത്തിന് കണ്ടതിൽ പിന്നെയൊരു നാൾ ഞാനവളോട് പറഞ്ഞു,

" അന്ന് നീ കസവുസാരിയുമുടുത്ത് തുളസിക്കതിരും ചൂടി വന്നെന്റെ സമനില തെറ്റിച്ചു കളഞ്ഞു. ഞാനൊരൊത്ത പുരുഷനാണെന്നതിൽ സംശയമില്ല. പുടവ തന്ന് കൊണ്ട് വന്നിട്ട് നീ അതേ കസവ് സാരിയുമുടുത്ത്, മനോഹരമായ പാദങ്ങളൾ വച്ച് നടന്ന് അകത്തളത്തിൽ വന്ന് നിൽക്കണം. അപ്പോൾ ഞാൻ വരും"

" എന്നിട്ട്"

"എന്നിട്ടെന്താ? ഞാൻ വരും. എന്നിട്ട്.."

" യൂ വിൽ കം ആൻഡ് ഫക് മീ റൈറ്റ്?"

" യാ യാ അത്യെന്നെ"

"ആണായാൽ പോരെടാ. എന്തെങ്കിലും മനസ്സിലുണ്ടെങ്കിൽ അത് പറയാനുള്ള ചങ്കൂറ്റം കൂടി കാണിക്കണം"

"ഞാൻ പറയാൻ പോയത് നീ പറഞ്ഞല്ലോ. എന്തായാലും ചുമ്മാതല്ല മാർ ഇവാനിയോസിലെ പിള്ളേർ നിന്നെ പൂജാ ഭട്ട് മിസ്സ് എന്നു വിളിക്കുന്നത്".

"പൂജാ ഭട്ട് മിസ്സായാലും പൂജാ ബട്ട് മിസ്സായാലും വിളിക്കുന്നവർ വിളിക്കട്ടെ. കേൾക്കാനൊരു സുഖമല്ലെ"

" നിനക്കൊരു മോഡൽ ആയിക്കൂടായിരുന്നോ? മോഡൽ ആകേണ്ട നീ എഴുത്തുകാരിയായി. ഒരു മോഡലാകുവാനാഗ്രഹിച്ച് നടന്ന ഞാനൊരു ടെക്കിയായി. എന്താ കഥ! വിരോധാഭാസം. പക്ഷെ നിന്റെയെഴുത്ത് പൊളിച്ചടുക്കി ട്ടോ. മാതൃഭൂമിയുടെയും ബാംഗളൂർ പൊയട്രി ഫോറത്തിന്റെയും അവാർഡ്. ന്യൂയോർക്കർ പ്രൈസിൽ ഷോർട്ട് ലിസ്റ്റഡ്. സുധാ മൂർത്തിയുമായി മച്ചാൻ മച്ചാൻ കമ്പനി. അവരുടെ ഭർത്താവിന്റെ ഇൻഫോസിസിൽ വെറുമൊരു എഞ്ചിനീയർ ഞാൻ. എന്നിട്ടും നീയെന്നെ സ്നേഹിക്കുന്നുവെന്ന് പറയുന്നത് ഉള്ളതാണോ? എന്താ കാരണം?"

" സ്നേഹിക്കുന്നതിന് കാരണം സ്നേഹിക്കുന്നു എന്നത് തന്നെ. നമ്മൾ ഒരുമിച്ച് രചിക്കപ്പെട്ടതുകൊണ്ട്. നിന്നെ പ്രണയിച്ചാൽ കവിതയേയും പ്രണയിക്കാം. നിന്റെ ഭാര്യയായിരിക്കാനാണ് എനിക്ക് സൗകര്യം. കവിതയെഴുതുമ്പോൾ എന്റെ മനസ്സിൽ വിസ്ഫോടനമാണ്. ദേഷ്യവും ചിലപ്പോൾ വെറുപ്പും. കുഞ്ഞുങ്ങളെ ഉപദ്രവിക്കാൻ വരുന്ന ശത്രുവിനോടുള്ള ഒരു തള്ളപക്ഷിയുടെ ശൗര്യമാണ്. ആ സമയത്ത് നീ വന്നെന്നെ പുണരുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ആഹ്ലാദം. കണ്ണുകൾ കൂമ്പി അധീനപ്പെട്ടു പോകുന്നു. വേറെയൊരു പുരുഷനോടും എനിക്ക് യോജിച്ചു പോകാനാവില്ല. പപ്പക്കതറിയില്ല. നീ എന്നെ ഉപേക്ഷിക്കുമോ പട്ടരേ?"

പിന്നെയൊരുനാൾ അവളൊരു ചിത്രശലഭമായി മാറി. എന്റെ പൂന്തോട്ടത്തിലെ സുഗന്ധ പുഷ്പങ്ങൾ തേടി ഒരുനാളവൾ വരുമായിരിക്കും.

" മാമാ പൂക്കളമിടണ്ടേ? സമയമെത്രയായെന്നറിയോ?"

ശേഷക്കാരി സനൂഷ മാമനെ പൂക്കളമിടാൻ വിളിക്കുകയാണ്.

"പണ്ടത്തെപ്പോലെയൊന്നുമല്യാ. പൂക്കളൊക്കെ തീ പിടിച്ച വില. അതും വാടിയ പൂവ്"
ഓണത്തിനായി വാങ്ങിയ പൂക്കൾ വേർതിരിച്ചു വക്കുമ്പോൾ ഹരിത പറഞ്ഞു.

"നിന്ക്കോർമ്മയില്ല്യേ പണ്ടാ കുട്ടിയും വരുവായിര്ന്നു. എല്ലാരൂംടി ചെടിയിൽ നിന്ന് പൂക്കള്റുത്ത് പൂക്കളമിട്ട് ഊഞ്ഞാലാടി.. എന്ത് ബഹളായിരുന്നു"

എനിക്കിഷ്ടായിരുന്നു മനീഷയെ. അവ്ളുടെ മനസ്സിലുള്ള കാര്യം ഞാന്തന്യാ ഹരിയെ അറീച്ചത്. ചരിത്രമെല്ലാമ്മക്കറീല്ല്യേ? ഒടുക്കത്തെയൊരു മതവും ജാതീം. അച്ഛന് വാശിയായിരുന്നല്ലോ മഞ്ചാശ്ശേരീലെ ശ്രീക്കുട്ട്യേ മകൻ വിവാഹം കഴിച്ചു കൊണ്ടുവരണമെന്ന്. എന്നിട്ടെന്തായി? അവൾ കെട്ടി ഇംഗ്ലണ്ടിൽ പോയില്ല്യേ. അവിടുന്നാരേലും തിരിഞ്ഞ് നോക്ക്ണുണ്ടോ വ്നെ?"

"എല്ലാം വിധിയാണൂട്ട്യേ.. എനിക്കുമിഷ്ടയിരുന്നു. മനീഷയെ മരുമകളായി കിട്ടാൻ. അമ്മേയെന്ന് വിളിച്ചോടി വരുന്ന ആ മുഖം ഇപ്പളുംണ്ട് മനസ്സിൽ. ദൈവം നിശ്ചയിച്ചതല്യേ നടക്കൂ. അച്ഛനും പോയി. അവനാരൂല്ലാണ്ടായി" അമ്മ നെടുവീർപ്പെട്ടു.

" ഇറ്റ്സ് നോട്ട് ലൈക്ക് ദേറ്റ് മോളു. ഐ വിൽ റ്റീച്ച് യു ഹൗ ടു അറേഞ്ച് ദം"
മാമനും ശേഷക്കാരിയും കൂടി പൂക്കളമിടാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു.

ഒരിക്കൽ എന്നോടവൾ പൊട്ടിത്തെറിച്ചു. ഇടതു പക്ഷചിന്താഗതിക്കാരനും അല്പം പാർട്ടി പ്രവർത്തനവുമൊക്കെയുണ്ടായിരുന്ന എന്നോട്.

" വി. പി സോഹൻലാലിന്റെ രക്തം കൊണ്ട് നിങ്ങളെന്ത് നേടി? വെറുതെ ചെഗുവരയെ ഇതിലേക്ക് വലിച്ചിഴക്കേണ്ട ഹരീ. ഞാനെഴുതും. എനിക്കിത് കണ്ടു നിൽക്കാനാവില്ല.

"രക്തപുഷ്പങ്ങൾ കൊണ്ട് വിപ്ലവം പാടുന്നവരേ,
നിങ്ങൾതൻ അഹമലക്കി വെടിപ്പാക്കുവിൻ"

" ഒറ്റപ്പെട്ട സംഭവങ്ങളെ പാർട്ടിയുടെ പൊതു താൽപര്യമാണെന്നും പറഞ്ഞ് കിടന്നു ചാടണ്ട. നീ എഴുത്. ഇവിടെ ഒന്നും സംഭവിക്കാൻ പോണില്ല" ഞാൻ തിരിച്ചടിച്ചു.

" സംഭവിക്കാനല്ല. എന്റെ മനസ്സ് ശാന്തമാകാനാണ് എഴുതുന്നത്. എനിക്കൊരു പാർട്ടിയോടും കൂറില്ല. എസ്.എഫ്.ഐ ക്കു വേണ്ടി ഞാനും സെക്രട്ടറിയേറ്റിനു മുന്നിൽ കൊടി പിടിച്ചിട്ടുണ്ട്. വി. എസ് സർക്കാറിന്റെ നല്ല പ്രവർത്തനങ്ങളെപ്പറ്റി പുകഴ്ത്തി എഴുതിയിട്ടു മുണ്ട്. പൊയി സിന്ധു ജോയിയോട് ചോദിച്ചു നോക്ക്"

" വെൽ. ഐ നോ യു ഡിഡ് ആൻഡ് ഫോർ യൂ ഇറ്റ് വാസ് ജസ്റ്റ് എ മീഡിയോക്ർ പൊളിറ്റിക്സ്. നിന്നെ പറഞ്ഞിട്ട് കാര്യമില്ല. അച്ചായൻമാരുടെ ഒരു വലതു പക്ഷ സ്നേഹം"

" ഹരി പ്ലീസ് ഡോൻഡ് അണ്ടർഎസ്റ്റിമേറ്റ് യുവർസെൽഫ് ബൈ സേയിംഗ് സോ"

അതുമിതും പറഞ്ഞ് ഞങ്ങൾ പിണങ്ങി. ഗാന്ധിജിയേയും നെഹ്റുവിനേയും നേതാജിയേയും വിളിച്ചു പറഞ്ഞു യുദ്ധം ചെയ്തു. കാറ്ൽ മാർക്സിനെയും കാസ്ട്രോയേയും.

പിന്നീട് ശാന്തരായി. പരസ്പരം സമാധാനിപ്പിച്ചു. കൈ കൊടുത്തു. ആശ്ലേഷിച്ചു. ചുംബിച്ചു. വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് പ്രണയിച്ചു. കെട്ടിപ്പുണർന്ന് ചുണ്ടുകൾ കൊണ്ടങ്കം വെട്ടി. പിന്നെയൊരു നാളവളൊരു ചിത്രശലഭമായി മാറി. ചുംബനങ്ങളുടെ പാടുകൾ അവശേഷിപ്പിച്ചു കൊണ്ട്. അവ എന്റെ ഹൃദയത്തിൽ പ്രതിധ്വനിക്കുന്ന അനുരാഗത്തിന്റെ ശബ്ദമാകാം. ചിത്രശലഭമായി അവളെങ്ങോ പറന്നു പോയി.

"ഡോക്ടർ ഇരിക്കണം. ഓണത്തിന് അവന്റെ ചേച്ചിയും മകളും വന്നിട്ട്ണ്ട് മരുമകൻ ജോലി സംബന്ധമായി അമേരിക്കയിലാ"

"അതു നന്നായി വല്ല്യത്തമ്മേ. ഹരി, ചേച്ചിയുടെ മകളുമായി സംസാരിക്കുമെന്നല്ലെ പറഞ്ഞത്?"

"ന്നാലുമവരങ്ങ് പോയാപ്പിന്നെ ഒന്നും മിണ്ടില്ല്യാ. ല്ലാം പഴയത് പോലെന്നെ. മുറിക്ക് പുറത്തിറങ്ങില്ല്യാ. ഇറങ്ങിയാലും ആ തൊടിയിലെ പൂക്കൾക്കിടയിൽ ചെന്നിരിക്കും. രാത്രി വിളമ്പിവച്ചാ ചിലപ്പോ കഴിക്കില്ല്യാ. രാവിലങ്ങനെതന്നെ ഇരിക്കും. ചോദിച്ചാലൊട്ട് പറയേയില്ല്യ. ചിലപ്പോ രാത്രി വൈകിയും പിയാനോ വായിക്കും. കവിത ചൊല്ലും. ആരോടെന്നില്ല്യാതെ എന്തൊക്കെയോ പറയും. ലൈറ്റണച്ചാലും എന്തോ പ്രകാശൊള്ളതു പോലെ തോന്നും ചിലപ്പോ. എന്റെ കുട്ടിയെയോർത്ത് കരയാത്ത ദിവസീല്ല്യാ. മരിക്ക്ണേന് മുന്നെ അവനൊന്ന് സുഖപ്പെടണേന്ന പ്രാർത്ഥന"

" ഡൂ യൂ നോ മനീഷാ എഡ്വിൻ. പൊയറ്റസ്" ഗോപി ഡോക്ടർ കൂടെ വന്ന മകളോട് ചോദിച്ചു.

" ദ നേക്ക്ഡ് ജിബ്രാൻ എഴുതിയ മനീഷാ എഡ്വിനോ?"

" അതെ. ആ കുട്ടി ഇവരുടെ നെയിബർ ആയിരുന്നു. ഹരിനാഥും ആ കുട്ടിയും കളിക്കൂട്ടുകാരായിരുന്നു"

"ഓ റിയലി? ആ കവിത വളരെ ഫാമസാണെല്ലോ"

"മോളുടെ പേര് അപർണ്ണാന്ന് തന്ന്യെല്ലെ? പഠിപ്പൊക്കെ കഴിഞ്ഞോ?" അമ്മ ചോദിച്ചു.

"പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു. എന്നെപ്പോലെ സൈക്കിയാട്രി തന്ന്യാ വിഷയം"

" ഞാൻ ചായേടുക്കാം. എല്ലാവരുമില്ല്യേ. സദ്യ കഴിഞ്ഞിട്ടു പോകാട്ടോ. ഹരിത ഇല മുറിയാൻ പോയിരിക്ക്ണു. ഇപ്പൊ വരും"

അമ്മ അടുക്കളയിലോട്ട് പോയപ്പോൾ ഡോക്ടർ മകളോട് പറഞ്ഞു,

" ഇതൊരു അമേസിംഗ് കേസാണ്. യൂ കാൻ സ്റ്റഡി എ ലോട്ട്. നിഗൂഢതകൾ എന്തെക്കൊയോ ഉണ്ട്. സൈക്യാട്രിക്ക് ഇതുവരെ എക്സ്പ്ലയിൻ ചെയ്യാൻ കഴിയാത്തത്. അതു കൊണ്ടാണ് എനിക്കിത്ര ഇന്ടറസ്റ്റ്. എന്നാലീ പയ്യനൊട്ട് പറയുന്നതുമില്ല.

കവിതയിലെ വിസ്ഫോടനമായിരുന്നു അവൾ. കാവ്യത്മകമായ ഒരു തരം ഭ്രാന്ത്. ഒരു ശലഭമായി മാറുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അവൾ ചൊല്ലുമായിരുന്നു,

" വർണ്ണച്ചിറകുള്ളൊരു ശലഭമായി മാറും ഞാൻ,
എന്റെ പ്രിയതമനേയും കൊണ്ട് പാറിപ്പറക്കും"

" ഞാനൊരു ശലഭമായി മാറിയെന്നിരിക്കട്ടെ. നീ എന്ത് ചെയ്യും?"

" നീ മാറിയെങ്കിലല്ലേ. പണ്ട് നീ മാറുമായിരുന്നല്ലോ സ്കൂളിൽ ഫാൻസി ഡ്രസ്സിന്"

നീ കാത്തിരിക്കണം. ഞാൻ വന്ന് നിന്നെയും കൊണ്ടു പോകും. എത്ര കാലം കഴീഞ്ഞാലും"

" ഓ ശരി"

കവടിയാറിലെ സി.സി. ഡേയിൽ ഒരു പതിവ് കാപ്പുചീനോ സായാഹ്നത്തിൽ അവൾ പറഞ്ഞു,

"സെക്കന്റ് ഡിഗ്രിക്ക് പഠിപ്പിക്കേണ്ടത് റോമിയോ ആൻഡ് ജൂലിയറ്റാണ്. എനിക്കാണെങ്കിൽ ഉറക്ക ക്ഷീണവും. ഫോക്കസ് ചെയ്യാനും പറ്റുന്നില്ല . പിള്ളേർ ചോദിക്കുവാ മിസ്സെന്താ ഉറക്കം തൂങ്ങുന്നെയെന്ന്. അവരറിയുന്നില്ലല്ലോ നമ്മൾ റോമിയൊയും ജൂലിയറ്റും കളിക്കുവായിരുന്നു എന്ന്. ഞാൻ പറഞ്ഞു സെക്കന്റ് ഷോയ്ക്ക് പോയിരുന്നു പിള്ളേരെ എന്ന്. തിരോന്തോരം കാരിയോടാ കളി"

കവിതകൾ ഭ്രാന്തായിരുന്നു അവൾക്ക്. പിന്നെപ്പിന്നെ കവിതയും ഞാനും മാത്രമായി ജീവിതം. മനസ്സാകെ അസ്വസ്ഥമായി. എനിക്കായി ദാഹിച്ചു.
ഒരിക്കലവളെന്നോട് ചോദിച്ചു,

" നീ വരില്ലേ? നീ ചുംബിച്ച് അധീനപ്പെടുത്തിയാലെ എനിക്ക് കവിത വരൂ"

" വരാം. പക്ഷെ വീണ്ടുമെന്റെ ചുണ്ട് കടിച്ചു മുറിക്കാനാണ് ഭാവമെങ്കിൽ കൊല്ലും ഞാൻ നിന്നെ"

"ഞാൻ ചത്തോളാം"

" കഴിഞ്ഞ തവണ എനിക്ക് ടെറ്റനസ്സിന്റെ ഇൻജക്ഷൻ എടുക്കേണ്ടി വന്നു"

"പ്രണയം അല്പം വിഷം നിറഞ്ഞതാണെന്നറിയില്ലെ പട്ടരേ?"

ഭ്രാന്തമായ പ്രണയവും കവിതയുമായിരുന്നു ഞങ്ങൾ. പെട്രാർക്കിന്റെ ഗീതകങ്ങളും, സിൽവിയാ പ്ലാത്തിന്റെയും എലിസബ്ബത്ത് ബ്രൗണിംഗിന്റെയും ക്രിസ്റ്റീനാ റോസെറ്റിയുടെയും തോരു ദത്തിന്റെയും മാധവിക്കുട്ടിയുടേയും കവിതകളടങ്ങിയ ഷീറ്റുകൾ കട്ടിലിൽ നിരത്തിയിട്ട് അതിൽ ഞാൻ നഗ്നയായി കിടക്കുമ്പോൾ നീ എന്നെ പ്രാപിക്കണം. ഞാൻ പറയുന്ന വരികൾ ചുണ്ടുകൊണ്ട് മുലകളിലും നാഭിക്കുചുറ്റിനും എഴുതണം. ഇതാ എന്റെ ദ നേക്ക്ഡ് ജിബ്രാൻ എന്ന പുതിയ കവിത. സ്പ്രിംഗ് വാസ് ബ്ലോസംഡ് ഇൻ ഗാസാ, വെൻ.."

" ഇംഗ്ലീഷ് വേണ്ടാ. വിവർത്തനം പറ. ഇംഗ്ലീഷ് എന്റെ ചുണ്ടുകൾക്കത്ര പോരാ"

" രക്തം ചീന്തൽ നിലച്ചപ്പോൾ
ഗാസയിൽ വസന്തം പൂത്തുലഞ്ഞു.
ലെബനോന്റെ പ്രിയതോഴൻ,
ഖലീൽ ജിബ്രാൻ,
നഗ്നനായരികിൽ വന്നെന്റെ
കവിതകളിൽ മുത്തമിട്ടു.
എന്റെ കടമിഴികളിലും കാതിലോലകളിലും തന്നെ.
പിന്നെയവനെൻ മാറിൽ
നിശ്വാസത്തിൻ ഈരടികൾ രചിച്ചു;
ഗാസയിലെ പൂക്കളെ അശ്രു പൊഴിക്ക,
ചീന്തിയെറിഞ്ഞ ജീവനായി വിലപിക്ക.."

" നിർത്ത്. അപ്പോൾ നിനക്ക് ഖലീൽ ജിബ്രാൻ എന്നയാളെയാണാവശ്യം. എന്നെയല്ല"

" പട്ടരിൽ പൊട്ടരില്ലാ എന്നാണ് കേട്ടിട്ടുള്ളത്. എന്നിട്ട് നീ പൊട്ടരിലും പൊട്ടരാണല്ലോടാ മരപ്പൊട്ടാ. ഖലീൽ ജിബ്രാൻ മരിച്ചു പോയില്ലെ. നീയാണ് കവിതയിലെ ജിബ്രാൻ"

"ഓ കവിതയിൽ. ജീവിതത്തിലതു വേണ്ടാട്ടോ. ഞാൻ ഞാൻ തന്നെ ഹരിനാഥ്"
പിന്നെയൊരു നാളവളൊരു ശലഭമായി പറന്നു പോയി. അവ ഓർമ്മകളിലെ തുടികൊട്ടലാവാം. കാത്തിരുപ്പുകളുടെ യാമങ്ങളാകാം.

"ഞങ്ങൾ തിരിച്ചു പോകുമ്പോൾ മാമനും കൂടി വരില്ലേ? സനുവിന് കളിക്കാനവിടെ ആരുമില്ല"

" ഐ വിൽ കം ഒൺ ഡേ മോളൂ"

" ഹരി യൂ ഹാവ് ടു കം. അമ്മയേയും എന്നെയും ഇനിയും വിഷമിപ്പിക്കരുത് പ്ലീസ്"

ഹരിനാഥ് ഒന്നും പറയാതെ മുറിയിലേക്ക് പോയി.

" നമുക്കിവടെ തന്നെയൊന്ന് ട്രൈ ചെയ്താലോ ഹരിതേച്ചി. രാത്രിയിൽ എന്തോ വെളിച്ചം കാണുന്നുവെന്ന് പറയുന്നല്ലോ. എന്താത്?"

"എന്തൊക്കെയോയുണ്ട് അപർണ്ണാ. അവന്റെ മുറിയിലാരും കയറുന്നതവനിഷ്ടമല്ല. സനൂഷക്ക് മാത്രമെ അനുവാദമുള്ളു"

"എന്താണെന്നറിയണമല്ലോ. രാത്രി നമുക്കൊന്നു നോക്കുകയാണെങ്കിൽ"

"അതു വേണ്ടാട്ടോ. അവനിഷ്ടാകില്ല. ഒരു പക്ഷെ.. വേണ്ടാ അതു വേണ്ടാ"

"അല്ലാതെ തന്നെ ഹരിനാഥിനെ കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിക്കാം. സംസാരിച്ചു കിട്ടിയാൽ പിന്നെ നോർമൽ ലൈഫിലേക്ക് കൊണ്ടുവരുന്ന കാര്യം ഞാനേറ്റു. മനീഷയുടെ വായനക്കാർ ഹരിനാഥിനോട് പലതും ചോദിക്കാനായി എന്നെ സമീപിക്കാറുണ്ട്. ആ കുട്ടിയുടെ ജീവിതത്തേയും രചനരീതികളെയും കുറിച്ച് കൂടുതൽ പഠിക്കാനായി. മനീഷയെ ഏറ്റവും അടുത്തറിയാമായിരുന്ന ഒരു വ്യക്തി എന്ന നിലയിൽ ഇന്ത്യക്കു പുറത്തുള്ള വായനക്കാർക്കും ഹരിയോട് സംസാരിക്കണമെന്നുണ്ട്. പക്ഷെ ഇയാൾ ഒന്നും പറയുന്നില്ല" ഡോക്ടർ പറഞ്ഞു.

" പലരുമെന്നെയും വിളിക്കും. നിക്കറിയാവ്ന്ന കാര്യങ്ങൾ ഞാൻ പറഞ്ഞ് കൊടുക്കും. വ്ടെയോടി കളിച്ച് നട്ന്നൊരു പെൺകുട്ടിയായ്ട്ടെ നിക്കവളെ അറിയൂ. അവർ തമ്മിലിഷ്ടായിരുന്നപ്പോളും പലപ്പോഴും വന്നിട്ട്ണ്ട്. എന്നെ വല്യഷ്ടായിരുന്നു. എനിക്കും. മരുമോളായി കിട്ടാൻ ഒരു വേള ഞാനുമാഗ്രഹിച്ചു. പെണ്ണുങ്ങൾ പറയ്ന്നതല്ലല്ലോ സമൂഹത്തിൽ. ആ കുട്ടീടെ കവിതകളെക്കുറിച്ചൊന്നുമൊന്നു മറീല്യാ. പുസ്തകങ്ങളിലൊക്കെ അച്ചടിച്ച് വന്നിട്ടുണ്ടെന്നും സമ്മാനങ്ങൾ കിട്ടീട്ടുണ്ടെന്നും കേട്ടിട്ടുള്ളല്ലാതെ"

നഗ്നതയ്ക്കിടയിലെ ഇരുപത് വർഷങ്ങൾ. എന്നെക്കാളും ഏഴുമാസത്തിനിളപ്പമേ അവൾക്കുണ്ടായിരുന്നുള്ളു. കുട്ടിക്കാലത്ത് അമ്മയെന്നെ കുളിപ്പിക്കും. അവളെ സൂസനാന്റിയും. ഞങ്ങൾ നഗ്നരായി പരസ്പരം നോക്കും. ആരുമൊട്ട് ചിരിക്കയുമില്ല. പിന്നീട് കണ്ടപ്പോൾ നമ്മൾ ചിരിച്ചു. ഇരുപത് വസന്തങ്ങൾ കഴിഞ്ഞു പോയിരുന്നു. അവൾ കവിതയെഴുത്ത് തുടങ്ങിയിരുന്നു. ഞാനോ കംപ്യൂട്ടറിന് മുന്നിൽ കുത്തിയിരുന്നു. ഞങ്ങളുടെയിടയിൽ പ്രണയം നിർവ്വചിക്കപ്പെട്ടിരുന്നു. നഗ്നത അനിവാര്യമായി ഭവിച്ചിരുന്നു.

ഒരിക്കവളെന്നോട് പറഞ്ഞു,

" രണ്ട് ദിവസമായി റോമിയോ ആൻഡ് ജൂലിയറ്റ് പ്രിപ്പയർ ചെയ്യുകയാണ്. കോളേജിൽ പഠിപ്പിക്കണം. ഇപ്പോൾ എന്റെ മനസ്സ് മുഴുവൻ റോമിയോയും ജൂലിയറ്റുമാണ്. പപ്പയും മമ്മയും ഡൽഹിക്ക് പോയിരിക്കുന്നു. മനയിലെല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ നീ വന്നാൽ നമുക്ക് റോമിയോയും ജൂലിയറ്റും കളിക്കാം. പിന്നെ നിന്റെ ഫാവറെയ്റ്റ് ചീരത്തോരനും ഉണ്ടാക്കി വച്ചിട്ടുണ്ട്"

"അതെന്ത് കളി?"

" അതൊരു കളിയാണ്. ഞാൻ ബാൽക്കണിയിൽ നിൽക്കുമ്പോൾ നീ വരണം. റോമിയോ ആയിട്ട്. ഗൂഗിളിൽ റോമിയോയുടെ വേഷം എങ്ങനെയാണെന്ന് നോക്ക്. മനയിലിരിക്കുന്ന ആ ഏണി കൂടിയെടുത്തോ. അല്ലാതെ നിന്നെക്കൊണ്ട് ബാൽക്കണിയിലൊന്നും കയറാൻ പറ്റില്ല"

"അപ്പോ നേരെ വാ നേരെ പോ എന്ന രീതി ഈ കളിയിലില്ലേ? ല്ലേന്ന്?"

അന്നു ഞങ്ങൾ മെഴുകുതിരികൾ കത്തിച്ച് വച്ച് ഷേക്സ്പിയറുടെ വരികൾ പാടി. ചുംബിച്ചു. ഇരുപതു വർഷങ്ങളുടെ ആകാംഷയും ആവേശവുമായിരുന്നു ഞങ്ങൾക്ക്. പരസ്പരം പുണർന്ന് പ്രണയത്തിന്റെ ഉടമ്പടിയിൽ ഒപ്പുവച്ചു. നക്ഷത്രങ്ങളെ നോക്കി കിടന്നു. അവളെനിക്ക് കീറ്റ്സിന്റെ "ബ്രൈറ്റ് സ്റ്റാർ, വുഡ് ഐ വേർ സ്റ്റെഡ്ഫാസ്റ്റ് അസ് ദൗ ആർട്ട്" എന്ന ഗീതകം പാടിത്തന്നു. ബിയാട്രീസ് എന്ന പെൺകുട്ടിയെ പ്രണയിച്ച ദാന്തെ എന്ന മഹാകവിയുടെ കഥ പറഞ്ഞു. എന്റെ ചുണ്ടുകളിലെ ആർദ്രത, ഹൈസ്കൂൾ കാലം മുതൽക്കെ തന്നെ ഭ്രമിപ്പിച്ചിരുന്നതിനെക്കുറിച്ചും, ഒരു ശലഭമായി പറന്നുവന്ന് അതിനെ നുകരുക എന്ന സ്വപ്നം ഹൃദയത്തിൽ താലോലിച്ചിരുന്നതിനെക്കുറിച്ചും, ഒരു സ്നേഹകാവ്യമെഴുതിയക്കൊണ്ട് പ്രണയത്തിന്റെ ഹരിതഭൂമിയെ കീഴടക്കുന്നതിനെക്കുറിച്ചും, തനിക്കേറ്റവും ഇഷ്ടമുള്ള ഒരാളുടെ ചുംബനങ്ങൾക്കധീനപ്പെട്ട് കിടക്കുമ്പോൾ കിട്ടുന്ന സർഗ്ഗശക്തിയെപ്പറ്റിയുമൊക്കെ അവൾ പറഞ്ഞുകൊണ്ടേയിരുന്നു. പിന്നെയൊരുനാളവളൊരു ചിത്രശലഭമായി മാറി. അതൊരു പ്രണയ ഗീതകമാകാം. യാത്രാമൊഴിയുടെ നിമിഷങ്ങളാകാം.

"എന്തൊക്കെയൊ പ്രഹേളികകളുണ്ട്" ഡോക്ടർ ഗോപിനാഥൻ നായർ മകളോട് പറഞ്ഞു. " അയാൾ പൂന്തോട്ടത്തിലിരിക്കുമ്പോൾ മാത്രം ചിത്രശലഭങ്ങൾ വരുന്നു. മറ്റുള്ളവരുള്ളപ്പോൾ വരുന്നില്ല താനും. രാത്രിയിലെന്തൊ ഒരു പ്രകാശം കാണുന്നതായി തോന്നുന്നു. അപ്പോൾ മാത്രം അയാൾ ആ കുട്ടിയോടെന്ന പോലെ സംസാരിക്കുന്നു. അവളൊരു ചിത്രശലഭമായി മാറി എന്ന് വർഷങ്ങളായി ആരോടെന്നില്ലാതെ
പറഞ്ഞു കൊണ്ടിരിക്കുന്നു. രക്ഷപ്പെടുത്താനൊക്കില്ല, പറന്നു പോകട്ടെയെന്ന് ഡോക്ടർ പറഞ്ഞതായും, താനും ഒരു നാൾ ചിത്രശലഭമായി മാറുമെന്നും പറയുന്നു മനസ്സിൽ എന്തൊക്കെയോ ഇമാജിൻ ചെയ്ത് അവ ശലഭങ്ങൾ വരുന്നതാവാമെന്നും താൻ കാത്തിരിക്കുകയാണെന്നുമൊക്കെ പറയുന്നു. എല്ലാം മനസ്സിന്റെ തോന്നലുകളാണ്. എന്നാലും ചില നിഗൂഢതകൾ ബാക്കി നിൽക്കുന്നു"

"അന്നിതുപോലൊരു ഓണക്കാലമായിരുന്നു. ഇവിടെ വന്ന് സദ്യ കഴിച്ചു. രണ്ടു പേരും സന്തോഷത്തിലായിരുന്നു. തൊടിയിൽ ചെന്ന് രണ്ടു പേരും കൂടി ആ കാണുന്ന പൂച്ചെടികളെല്ലാം നട്ടു പിടിപ്പിച്ചു. രാത്രി സൂസന്റെ കരച്ചിൽ കേട്ടാണ് ഞങ്ങൾ ഓടിച്ചെന്നത്. ഞരമ്പുകൾ മുറിച്ച്.... ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല്യാ. എന്തു നല്ല കുട്ട്യാരുന്നു! അതിനുശേഷം എന്റെ മോൻ മിണ്ടിയിട്ടില്ല്യാ" അമ്മ നെടുവീർപ്പെട്ടു.

" എന്തായിരുന്നു കാരണം?"
അപർണ്ണ ചോദിച്ചു.

" അറിയില്ല" ഡോക്ടർ പറഞ്ഞു. "അവർ ബാല്യകാല സുഹൃത്തുകളായിരുന്നു. പിന്നീട് പരസ്പരം സ്നേഹിച്ചു. രണ്ടുപേരുടേയും അച്ഛൻമാർ എതിർത്തിരുന്നു. എന്നിട്ടും അവർക്ക് വിവാഹം ചെയ്യാമായിരുന്നു. അതിനുള്ള സ്വയം പര്യാപ്തതയുണ്ടായിരുന്നല്ലോ. നിലാവുള്ള ഒരു രാത്രി ആ കുട്ടി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഹരിയോടല്ലാതെ ആരോടും സംസാരിക്കാതെയായി. ഹരിയെ നഷ്ടപ്പെടുമോ എന്നുള്ള ഭയം, കവിതയോടുള്ള ഭ്രാന്ത്, സമൂഹത്തിൽ ജീവിച്ചു മടുത്തു എന്ന തോന്നൽ, നിരാശ, പിന്നെ ആന്റ്റി ഡിപ്രഷൻ ടാബ്ലെറ്റുകളുടെ സൈഡ് എഫക്ട്. ഇതൊക്കെയാകാം ഒരു പക്ഷെ.."

" കൈകൾ വർണ്ണച്ചിറകുകളായി മാറി എന്നാണല്ലൊ പറയുന്നത്. അതും ഞരമ്പു മുറിച്ചപ്പോഴുള്ള ബ്ലീഡിംഗുമായി എന്തോ ബന്ധം കാണുന്നില്ലേ? രാത്രിയെന്തുണ്ടാകണമെന്നറിയണമല്ലോ. ഇന്നിവിടെ തങ്ങിയാലോ ഡാഡ്?" മകൾ ചോദിച്ചു.

"അതിനെന്താ? സന്തോഷമേയുള്ളു. ഹരിതയും കുഞ്ഞുമൊക്കെയില്യേ. പലമുറികളും ഉപയോഗിക്കാറ് തന്ന്യേല്ല്യാ. വീടിനൊരാളനക്കമുണ്ടാകുല്ലോ. വ്ടെ തങ്ങാം" അമ്മ മറുപടി പറഞ്ഞു.

ഞങ്ങൾ ജനിച്ചു. നഗ്നരായി കുളിച്ചുകൊണ്ടിരുന്നപ്പോൾ പരസ്പരം കൊഞ്ഞനം കാട്ടി.. പിന്നെയീ മനയുടെ മുറ്റത്തോടി കളിച്ചു. പൂക്കളമൊരുക്കി, പുൽക്കൂടുണ്ടാക്കി. ലൊയോളയിൽ ഞാൻ ക്രിക്കറ്റ് കളിച്ചു നടന്ന നാളുകളിൽ അവൾ സെന്റ് തോമസ് സ്കൂളിലെ കടും ചുവപ്പ് പാവാടയണിഞ്ഞ ഒരു പെൺകുട്ടിയായി കവിതകളെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ഒരിക്കൽ അവളെഴുതി,

"മണിപ്പൂവുകൾതൻ നൃത്തം കണ്ടിരിക്കെയാണ്
സ്കൂളങ്കണത്തിലേക്കൊരു മുകിൽപക്ഷി പറന്നിറങ്ങിയത്;
നൃത്തമാടുമാ മനോഞ്ജമാം മണിപ്പൂക്കൾ,
ക്ലാസ്സിനുള്ളിലോ കവിയുടെ ഡാഫോഡിൽ പൂക്കൾ.
പക്ഷീ നോക്കൂ എൻ മനം തുടിക്കുന്നു വീണ്ടും,
തീർച്ചപ്പെടുത്തു ഞാനോരു ഹൃദ്യമാം
പ്രണയത്തിലകപ്പെട്ടിരിക്കുന്നു വെന്നും"

സാഹിത്യം പഠിക്കാൻ ഹൈദ്രാബാദിലും ഡൽഹിയിലും പോയപ്പോഴും ഞങ്ങൾ പരസ്പരം കാത്തിരുന്നു. പാളയത്തെ പബ്ലിക് ലൈബ്രറിക്ക് മുന്നിലും യൂണിവേഴ്സിറ്റി ലൈബ്രറിക്കു മുന്നിലും ഞാനവൾക്കായി കാത്തു നിന്നു. കവടിയാറിൽ അവളെനിക്കു വേണ്ടിയും. എന്റെ പ്രാക്ടീസ് കഴിയുന്നതു വരെ അവൾ ടെന്നീസ് കോർട്ടിനരികിൽ എന്തെങ്കിലും വായിച്ചു കൊണ്ടോ എഴുതിക്കൊണ്ടോ ക്ഷമയോടെയിരുന്നു.

ഞങ്ങൾ രാഷ്ട്രീയം പറഞ്ഞു പിണങ്ങി. കീറ്റ്സിന്റിന്റെയും ഷെല്ലിയുടേയും കവിതകൾ ചൊല്ലിത്തന്നുകൊണ്ട് രാജപാതയിലൂടെ നടന്നു. രാത്രികളിൽ പരസ്പരം വാരിപ്പുണർന്ന് പ്രണയിച്ചു. രഹസ്യമായ മന്ത്രണങ്ങൾ ചൊല്ലി. എന്തൊക്കെയോ പറഞ്ഞു. എന്തൊക്കെയോ പറയാനായി അവശേഷിച്ചു. പിന്നെയൊരു നാൾ അവളൊരു ചിത്രശലഭമായി പറന്നു പോയി. എന്റെ പൂന്തോട്ടത്തിലെ പൂക്കൾ തേടി ചിത്രശലഭങ്ങൾ വരാറുണ്ട്. ചിലപ്പോൾ ഒരു കൃഷ്ണശലഭം പ്രാകാശം പരത്തിക്കൊണ്ട് രാത്രിയിൽ എന്നരികിലേക്ക് പറന്നു വരാറുണ്ട്. അത് എന്റെ ഹൃദയത്തെ തൊട്ടുണർത്തുന്നൊരു മൃദു സ്പർശമാകാം.

" ആ കുട്ട്യേട് ഞാൻ പറഞ്ഞതാ ഒന്നും വേണ്ടതില്ലാന്ന്. അപർണ്ണയോടെ.. ഇവിട്ന്ന് പോയി പനി പിടിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്യാണ്. എന്തോ ചിത്രശലഭങ്ങളെക്കുറിച്ചൊക്കെ പിച്ചും പേയും പറയുകാത്രെ. ആ ഡോക്ടറാണെങ്കിൽ വല്ലാതെ അസ്വസ്ഥനായിട്ടിരിക്ക്ണു"
ഹരിത പറഞ്ഞു.

" മാമാ ഞങ്ങളുടെ കൂടെ വരില്ലേ?"
അവധി കഴിഞ്ഞു മടങ്ങുമ്പോൾ കുഞ്ഞു സനൂഷ ചോദിച്ചു.

"ഐ വിൽ കം നെക്സ്റ്റ് ടൈം മോളൂ"

"പ്രോമിസ്?"

"പ്രോമിസ്"

" അടുത്ത തവണയെങ്കിലും നീ വരണം ഹരി. ഞങ്ങക്ക് നീ മാത്രമല്ല്യേ ള്ളൂ. പോയവരങ്ങുപോയി. വ്യസനിച്ചിങ്ങനെ ഒറ്റക്കിരുന്നാ അവർ തിരിച്ചുവരുമോ? ഞങ്ങളിറങ്ങട്ടേ? ഇറങ്ങട്ടേമ്മേ?"
ഹരിത യാത്ര ചോദിച്ചു.

അമ്മ കണ്ണുനീർ തുടച്ചു.

ആംബുലൻസിൽ വച്ച് അവൾ ലേഡി ലാസറസിനെപ്പറ്റി പറയുകയായിരുന്നു.

" ഡൈയിംഗ് ഈസ് ആൻ ആർട്ട്, ലൈക്ക് എവരിതിംഗ് എൽസ്. ഐ ഡു ഇറ്റ് എക്സപ്ഷണലി വെൽ"

പിന്നെ വർണ്ണച്ചിറകുകൾ കൊണ്ടെന്നെ വാരിപ്പുണർന്നു ചുംബിച്ചു. പിന്നെ.. പിന്നെയകലേക്ക് പറന്ന് പറന്ന് പറന്ന്...

അതൊരു പദനിസ്വനമാകാം. ഹൃദ്യമായൊരു മഴനാദമാകാം. ഞാനെന്റെ പൂന്തോട്ടത്തിൽ സുഗന്ധ പുഷ്പ്പങ്ങളെ പരിപാലിക്കാറുണ്ട്. ചിത്രശലഭങ്ങൾ
എന്റെ പൂക്കൾ തേടി വരാറുണ്ട്. അവ ഒരിക്കലവൾ വരുമെന്ന പ്രതീക്ഷയുള്ള , ഒരു ഇഷ്ടതോഴന്റെ കാത്തിരിപ്പുകളാവാം....

---------------------------------------Best of Nallezhuth

ഹരീഷ് ബാബു.

* ഡൈയിംഗ് ഈസ് ആൻ ആർട്ട്--- സിൽവിയ പ്ലാത്തിന്റെ ലേഡി ലാസറസ് എന്ന കവിതയിൽ നിന്ന്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot