Showing posts with label Shamjath Aliyar. Show all posts
Showing posts with label Shamjath Aliyar. Show all posts

#നല്ല #കൂട്ടുകാരൻ


"നിന്റെ ഡി.പി. എന്താ മാറ്റാത്തേ, സ്വന്തം മുഖം എന്തിനാ ഇങ്ങനെ ഒളിപ്പിച്ച് വെയ്ക്കണേ?"
"വാപ്പിച്ചിയ്ക്ക് ഇഷ്ടല്ല, ന്റെ ഫോട്ടോ എഫ്.ബീ.ല് ഇടണതേ".
"ആഹാ, വാപ്പയോട് ചോദിച്ചിട്ടാണോ ഇതൊക്കെ ചെയ്യുന്നേ?"
"അതല്ല, ഞങ്ങള് നല്ല കൂട്ടുകാരാണ്, എല്ലാ കാര്യങ്ങളും സംസാരിക്കും"
"അതൊക്കെ കൊള്ളാം, പക്ഷേ അവരൊക്കെ പഴഞ്ചൻ ആൾക്കാരല്ലേ, നമ്മള് ന്യൂ ജനറേഷൻ പിള്ളേര് ഇൻഡിപെൻഡൻറായി നിൽക്കണം. ഒരു ഫോട്ടോ എഫ്.ബി. യിൽ പോസ്റ്റ് ചെയ്തെന്ന് വിചാരിച്ചു ലോകം ഇടിഞ്ഞു വീഴുവ്വോ?". മായയുടെ ചോദ്യം കേട്ടപ്പോൾ ഫർഹാനയ്ക്ക് സ്വയം ചെറുതായത് പോലെ തോന്നി. ശരിയല്ലേ പറഞ്ഞത്?. നല്ലൊരു ഫോട്ടോ അപ്പോൾ തന്നെ അവൾ അപ് ലോഡ് ചെയ്തു. പിന്നെ കമന്റുകളുടെയും ലൈക്കുകളുടേയും പെരുമഴയായിരുന്നു. "ആഹാ, നീ കൂടുതൽ സുന്ദരി ആയല്ലോ". ആദ്യത്തെ കമന്റ് മായയുടേത് തന്നെയായിരുന്നു. കോൺവെന്റ് ഹൈസ്കൂളിലെ ഇണപിരിയാത്ത ഈ കൂട്ടുകാർ തമ്മിൽ പക്ഷേ കുറേ നാളുകളായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം മുഖപുസ്തകത്തിന്റെ താളുകളിലൂടെയാണ് ഫർഹാന മായയെ തിരഞ്ഞു കണ്ടുപിടിച്ചത്. ഇപ്പോൾ എല്ലാ ദിവസവും മെസഞ്ചറിലൂടെ അവർ വിശേഷങ്ങൾ പങ്ക് വെയ്ക്കുക പതിവായി.
"ഫർഹാനാ", വാപ്പയുടെ വിളി കേട്ട് അവൾ ഞെട്ടി എഴുന്നേറ്റു. പടച്ചോനേ, ഡി.പി. മാറ്റീത് വാപ്പിച്ചി കണ്ടുവോ ആവോ, അവൾ ഓടിച്ചെന്നു. ലാപ്പ് ടോപ്പിൽ വാപ്പിച്ചി
എഫ്.ബി. ലോഗിൻ ചെയ്തിട്ടുണ്ട്. ന്റെ റബ്ബേ, ഇന്നെന്നെ കൊല്ലും, അവൾ പരിഭ്രമത്തോടെ ചോദിച്ചു. "എന്താ വാപ്പിച്ചി?"
"ഫോട്ടോ മൊഞ്ചായിട്ടുണ്ട്". അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
" അത്..... മായ പറഞ്ഞു, ഫോട്ടോ കാണണംന്ന്.... ന്റെ കൂടെ സ്കൂളീ പഠിച്ചാ, അതോണ്ട് ഇട്ടതാ..."
"ഓ മായാ, ആ കുട്ടി ഇപ്പ എന്താ ചെയ്യണേ?"
"എം.ബി.ബി.എസിന് ഫസ്റ്റ് ഇയർ പഠിക്കുവാ, മംഗലാപുരത്ത് ".
"അത് ശരി, മ്മടെ സർക്കിള് യൂസഫിന്റെ മോൾക്ക് എം.ബി.ബി.എസ്.-ന് ഒരു അഡ്മിഷൻ വേണംന്നേ, അവളോടെ എന്നെ ഒന്ന് വിളിക്കാൻ പറയ്യ്. ".
"വാപ്പിച്ചി അവൾക്ക് അവിടെ ഫോൺ ഉപയോഗിക്കാൻ പറ്റൂല, പ്രസന്റേഷൻ ചെയ്യാനുള്ളോണ്ട് ലാപ്പും നെറ്റും മാത്രം ഉപയോഗിക്കാവോളൂ".
"ഒഹോ, എന്നാ പിന്നെ മെസഞ്ചറിൽ ഒന്ന് വിളിക്കാൻ പറ"
"ഒക്കെ വാപ്പിച്ചി".
ഫർഹാന ഓടി ചെന്ന് മൊബൈൽ എടുത്ത് നോക്കി, അവൾ ഓൺ ലൈനിലുണ്ട്.
"ഹൈ "
"നീ എവിടെ പോയി?".
"ഞാൻ വാപ്പിച്ചി വിളിച്ചോണ്ട് പോയതാ, നെന്റെ കാര്യം പറഞ്ഞപ്പോൾ ഒന്നു സംസാരിക്കണംന്ന് പറഞ്ഞു, ഞാൻ മെസഞ്ചറിൽ വിളിക്ക്യാം"
"ന്തിനാ വാപ്പിച്ചി എന്നോട് സംസാരിക്കണേ?"
"അതേ, ഞങ്ങടെ കസിൻ ഒരു സി.ഐ. ഉണ്ട്, പുള്ളിക്കാരന്റെ മോൾക്കൊരു അഡ്മിഷന്റെ കാര്യത്തിനാ". പെട്ടെന്ന് മായ ഓഫ് ലൈനായി. ഏറെ നേരം കാത്തിരുന്നിട്ടും അവൾ ഓൺലൈനിൽ വന്നതേയില്ല.
"വാപ്പിച്ചി, അവളിപ്പോൾ ഓൺലൈനിലില്ല, നാളെ ആവട്ടെ".
"നിങ്ങടെ കൂടെ സ്കൂളീ പഠിച്ച കൂട്ടുകാരികളെ വിളിച്ചേ ഈ മായയുമായി കോൺടാക്ടുണ്ടോന്ന് അന്വേഷിക്കണം, പ്പോ തന്നെ". "അതെന്തിനാ?" വാപ്പിച്ചിയ്ക്ക് എന്തൊക്കയോ സംശയം ഉളത് പോലെ. "നീ വിളിക്ക് മോളെ".
എന്തെങ്കിലും കാര്യമില്ലാതെ വാപ്പിച്ചി അങ്ങനെ പറയൂലാ. അവൾ പഴയെ കൂട്ടുകാരികളിൽ പലരേയും വിളിച്ചു. ആർക്കും മായയെക്കുറിച്ച് ഒരു വിവരവുമില്ല. അവസാനം അവൾ ജിസ്നയെ വിളിച്ചു. കാര്യം കേൾക്കേണ്ട താമസം ജിസ്ന ഒറ്റ ശ്വാസത്തിൽ പറഞ്ഞു. "ടീ, ഫോട്ടോ അവൾടേത് തന്നെ, പ്രൊഫൈലിലെ ഡീറ്റയിൽസും.... എനിക്കും പറ്റി അബദ്ധം. ഞാനും വിശ്വസിച്ചു, പലതും പറഞ്ഞു. അവൾടെ അമ്മയെ ഒരീസം കണ്ടപ്പഴാ അറിഞ്ഞേ, അവൾ എം.ബി.ബി.എസി.ന് പഠിക്കുന്നത് കാനഡയിലാണ്. അവൾക്ക് എഫ്.ബി. പ്രൊഫൈലുണ്ട്. പക്ഷേ അത്ര ആക്ടീവല്ലെന്ന് തോന്നുന്നു. ഇത് ഫേക്ക് പ്രൊഫൈലാണ്. ഏതോ ഒരു പഠിച്ച കള്ളനാണ് ഇതിന്റെ പിന്നിൽ" ഫർഹാനയ്ക്ക് ശ്വാസം നഷ്ടപ്പെട്ട പോലെ തോന്നി. അവൾ ഫോൺ കട്ട് ചെയ്തു. പക്ഷേ ആര് ? എന്തിന്?
"എന്താ മോളേ?, അതൊരു വ്യാജ പ്രൊഫൈലാണല്ലേ?"
"എൻറുമ്മോ ഈ വാപ്പിച്ചി ആളു കൊള്ളാലോ?"
" നിന്റെ ഫോട്ടോ അപ് ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടന്ന് പറഞ്ഞപ്പേഴേ എനിക്ക് സംശയം തോന്നി. മായയാണെങ്കിൽ നിന്റെ ഫോട്ടോ കാണണ്ട ആവശ്യമില്ലല്ലോ?. അതോണ്ടാ ഞാൻ വിളിക്കാൻ പറഞ്ഞേ. ഒന്നു പേടിപ്പിക്കാനാണ് സി.ഐ. ടെ പേര് പറഞ്ഞത്. പെട്ടെന്ന് ഓഫ് ലൈനായെന്ന് പറഞ്ഞപ്പോ ഉറപ്പായി. ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കില്ലാ, അതാണ് കൂട്ടുകാരികളോട് അന്വേഷിക്കാൻ പറഞ്ഞത്".
"അപ്പോ ഇതാരാ വാപ്പിച്ചീ?"
"പെൺകുട്ടികൾടെ ഫോട്ടോ അടിച്ചു മാറ്റി ഫേക്ക് പ്രൊഫൈലുകൾ ഉണ്ടാക്കുന്നത് ചില ഞെരമ്പ് രോഗികൾക്ക് ഒരു ഹോബിയാണ്. അങ്ങനെ അവർ പെൺപിള്ളേരുമായി പെട്ടെന്ന് ചങ്ങാത്തം കൂടും. എന്നിട്ട് അവരുടെ രഹസ്യങ്ങളെല്ലാം ചോർത്തിയെടുക്കും, ബലഹീനതകൾ മനസ്സിലാക്കും. പിന്നെ അവളുടെ ബ്രദറോ കസിനോ ആണെന്ന് പറഞ്ഞു സ്വന്തം പ്രൊഫൈൽ പരിചയപ്പെടുത്തും. ഫെയ്ക്ക് കൂട്ടുകാരിയുടെ ഒത്താശയോടെ അവൻ പെൺപിള്ളേരെ വലയിൽ വീഴ്ത്തും". വാപ്പിച്ചീയുടെ മുഖത്തേക്ക് അവൾ അത്ഭുതത്തോടെ സൂക്ഷിച്ച് നോക്കി. അപ്പോൾ അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു. "ഞാൻ പറഞ്ഞില്ലേ, സി.ഐ. യൂസഫ്, സൈബർ സെല്ലിൽ ജോലി ചെയ്യുന്ന അയാൾ പറഞ്ഞ വിവരങ്ങൾ ആണിത്".
"സോറി വാപ്പിച്ചി", ഫർഹാന അത് പറയുമ്പോൾ കണ്ണ് നിറഞ്ഞു. വാപ്പ പറഞ്ഞത് അനുസരിക്കാതിരുന്നതിൽ അവൾക്ക് കുറ്റബോധം തോന്നി. ഇപ്പോൾ തന്നെ പ്രൊഫൈൽ പിക്ചർ മാറ്റണം. അവൾ മുറിയിലേക്ക് നടന്നു. "കഴിഞ്ഞോ വാപ്പിച്ചിയും മോളും തമ്മിലുള്ള കിന്നാരം?. എല്ലാം ഞാൻ കേൾക്കുന്നുണ്ടായിരുന്നു". അടുക്കളയിലെ തിരക്ക് പണികളിൽ നിന്ന് വിശ്രമം തേടി വന്ന ഉമ്മ ചോദിച്ചു. "നീ ചോദിക്കാറില്ലേ, ഈ വയസ്സാം കാലത്ത് എന്തിനാ ഈ ഫേസ്ബുക്കിൽ കയറി കളിച്ചോണ്ടിരിക്കണേന്ന്. ഞാൻ എഫ്.ബി.യിൽ അക്കൗണ്ട് ഉണ്ടാക്കീത് തന്നെ മോളുടെ അതിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാണ്. കുട്ടികൾക്കിയില്ല ചതിക്കുഴികളെ കുറിച്ച്. നമ്മൾ വേണം അവരെ ബോധവാന്മാരാക്കാൻ".
"ഓ, നിങ്ങള് കൊച്ചിന്റെ കോളേജിനടുത്തേക്ക് ട്രാൻസ്ഫർ മേടിച്ച് പോയപ്പോഴും ഇത് തന്നല്ലേ പറഞ്ഞത്, അവൾടെ സുരക്ഷക്കാണെന്ന്. രാവിലെ വരുമ്പോഴും പോകുമ്പോഴും കൊണ്ടുപോയി ആക്കാനാണെന്ന്".
"നിനക്കറിയില്ല, പെൺകുട്ടികൾ ഉള്ള ഒരച്ഛന്റെ നെഞ്ചിലെ തീ. നമ്മൾ എപ്പോഴും അവരുടെ നല്ല കൂട്ടുകാരായിക്കണം. നീയും അക്കാര്യത്തിൽ ശ്രദ്ധിക്കണം. എന്നാലേ അവൾ നമ്മളോട് എല്ലാ കാര്യങ്ങളും പങ്ക് വെയ്ക്കൂ".
ഫർഹാന മുറിയിലിരുന്ന് എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവൾക്ക് അതിശയം തോന്നി. "എത്ര ജാഗരൂകനാണ് എന്റെ കാര്യത്തിൽ വാപ്പിച്ചി. ഒരു പക്ഷേ വാപ്പിച്ചി ഈ പ്രൊഫൈൽ ഫേക്കാണെന്ന് കണ്ടു പിടിച്ചില്ലായിരുന്നെങ്കിൽ ഞാൻ അബദ്ധങ്ങളിൽ ചെന്ന് വീണേനേ. എന്നെ വേദനിപ്പിക്കാതെ എത്ര ബുദ്ധിപരമായാണ് വാപ്പിച്ചി ഈ പ്രശ്നം പരിഹരിച്ചത്". "ഫർഹാനാ" വാപ്പിച്ചീടെ വിളി അവളെ ചിന്തകളിൽ നിന്നുണർത്തി. അവൾ ഓടി ചെന്നു. "നിന്റെ ഇപ്പോഴത്തെ ഡി.പി. ആദ്യത്തേതിലും മൊഞ്ചായിട്ടുണ്ട്". ചുവന്ന റോസാ പൂക്കളുടെ ചിത്രത്തിലേക്ക് നോക്കി അയാൾ പറഞ്ഞു. അത് കേട്ട് ഉമ്മിച്ചി പൊട്ടിച്ചിരിച്ചു. "എന്റെ വാപ്പിച്ചീ", ഫർഹാന നെറ്റിയിൽ ഒരു സ്നേഹം ചുബനം കൊടുത്തു, അവളുടെ ആ നല്ല കൂട്ടുകാരന്.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo