അമ്പടാ മനസ്സേ.


ചിന്തിക്കാൻ മാത്രമായി ഒരിടമുണ്ടോ..??
ആവോ..!
ചിന്തകൾ കാടുകയറിയതോ, ചിന്തയിൽ കാടുകയറിയതോ എന്നറിയില്ല.. എന്തായാലും കാട് നിറഞ്ഞു എന്നത് സത്യം.

ചികഞ്ഞു നോക്കിയപ്പോ എന്തോ തടഞ്ഞു.
തപ്പിനോക്കി കിട്ടിയില്ല .

കാടിനുള്ളിൽ ഒളിച്ചുകളിക്കുകയാണ്..
എന്നാൽപ്പിന്നെ കണ്ടുപിടിച്ചിട്ട് തന്നെ കാര്യം

അങ്ങനെ കാട് വെട്ടാൻ തീരുമാനിച്ചു.

നിന്നെ പിടിക്കാൻ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ..

"മനസ്സേ.. " നിന്നെ വിടില്ല ഞാൻ.

ഹും.. എന്നോടാ നിന്റ കളി..

അല്ല പിന്നെ.. !

(പ്രകൃതി സ്നേഹികൾ ക്ഷമിക്കുക.. )

ജോളി വർഗ്ഗീസ്

**********************************

കളഭം.

പുണ്യ,മോക്ഷങ്ങൾ പരിമളംതൂവുന്ന
പൂങ്കാവനമാണെൻ ഗുരുവായൂരമ്പലം.
സുഗന്ധപുണ്യത്തിൻ്റെ തീർത്ഥംനുകർന്നു ഞാൻ
നിൽക്കുന്നു നിൻ്റെ തിരുനടയിൽ.

നിൻമാറിൽ ചാർത്തിയ തുളസി ഗന്ധം.
താമരപ്പൂവിനോ നറുസുഗന്ധം
ചന്ദനമണമേറും ചുറ്റമ്പലം
കളഭച്ചാർത്തു കഴിഞ്ഞുവെല്ലോ

നെയ്ത്തിരികത്തുമാ നിലവിളക്കും.
നെയ്മണമുള്ളോരു നൈവേദ്യവും
എല്ലാംമറന്നു ഞാൻ ലയിച്ചുനിൽക്കുമ്പോൾ
വെണ്ണമണക്കുന്നു കണ്ണാ
നീയടുത്തുണ്ടല്ലോ കണ്ണാ

നീയടുക്കുന്തോറും അകലുന്നതെന്നുടെ
കലിയുഗകാലത്തിൻ കർമ്മദോഷം.
ഞാനോടിയെത്തുമ്പോൾ
അകലല്ലെ കണ്ണാ നീ
മായകൾ കാട്ടി മയക്കീടല്ലേ

നിന്നടുത്തെത്തി തൊഴുതുനിന്നാൽ
കണ്ണനോടെല്ലാം പറഞ്ഞുതീർന്നാൽ
തീരുമെൻ വ്യഥയെല്ലാമന്നുമിന്നും

ബാബു തുയ്യം.
27/10/20.

മധുരപ്പതിനെട്ട് മരിച്ചു,


പെൺക്കുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയത്രേ....

നല്ല കാര്യം... സ്ത്രീകൾക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ലെന്നുളള പരാതി 2021 ൽ ഉണ്ടാകില്ലല്ലോ .....

അതെന്താ,....!

'എടോ '2021' ലെ ''21 ''നെ എടുത്ത് പെണ്ണിനു സംഭാവന നല്കിയില്ലേ....!അത് പോരെ....

'' അപ്പോൾ ആണിന് ഒന്നുമില്ലേ ...?

'ഉണ്ടല്ലോ..... ക്ഷമ കൈ കൊളളാനും, ആക്രാന്തം സഹിക്കാനുമുളള ഒരു കയ്പ്പൻ കാലം ......

പക്ഷേ ഒരു പ്രശ്നമുണ്ട് സർ...?

''എന്ത് പ്രശ്നം,...?

''18 നും, 21നും ഇടയിൽ രണ്ട് മക്കളുടെ ജനനം തടയുക വഴി ഏതെല്ലാം മേഖലയിൽ എന്തെല്ലാം നഷ്ടങ്ങളാണ് രാജ്യത്തുണ്ടാകുക എന്നതും മനസിലാക്കണം,.....

''അതെന്തുവാ ...!

പുര നിറഞ്ഞു നില്ക്കുന്ന മധുര പതിനെട്ടുകാരികളുടെ എണ്ണം വർദ്ധിക്കും,....

അതിന് ഇനി മുതൽ മധുര പതിനെട്ട് ഇല്ലല്ലോ .... മധുരമില്ലാത്ത ഇരുപത്തൊന്നല്ലേയുളളു,.....

അതു നേരാ,..... പക്ഷേ ,

,'പ്രസവം കുറയുന്നതോടെ പ്രസവ വാർഡിൽ ജീവനക്കാരുടെ തൊഴിൽ നഷ്ടമാകും,

കല്ല്യാണ ബ്രോക്കറന്മാരുടെ തൊഴിലിനെ ബാധിക്കും,

പ്രസവ കുളിപ്പീരിനു പോകുന്ന സ്ത്രീകളുടെ വരുമാനത്തിന് ഏറ്റക്കുറച്ചിലുകൾ വരും ...

ഒളിച്ചോട്ടങ്ങളുടെ ദൈർഘ്യം കൂടുന്നതനുസരിച്ച് കാമുകി കാമുകന്മാരുടെ പ്രഷറ് വർദ്ധിച്ച്
പ്രഷർ പേഷ്യന്റുകളുടെ നാടാകും രാജ്യം,....

പ്രസവത്തിനു ശേഷം പെൺ വീട്ടുകാർ സംഭാവനയായി ചെറുക്കൻ വീട്ടുകാർക്ക് കൊടുക്കുന്ന ''അലമാര'' കളുടെ നിർമ്മാണം കുറയും, കാർപ്പെന്റെർ തൊഴിലാളികൾ ധർമ്മ സങ്കടത്തിലാകും,.....

ടീനേജുകാർക്കിടയിൽ മണിക്കൂറിൽ ആയിരം ''തേപ്പുകൾ '' നടക്കുന്ന രാജ്യമാകും ഇന്ത്യ,....

കാത്തിരുന്ന് കാത്തിരുന്ന് കാല് കഴയ്ക്കുന്ന
കാലിന് വേദന വരുന്ന കാമുകന്മാരുടേയും
രാജ്യമാകും ഇന്ത്യ,...
,

18 നും 21 നും ഇടയിൽ പല പ്രശ്നങ്ങളും രാജ്യം നേരിടേണ്ടി വരും,...

''ഹേയ് അതൊന്നും ഉണ്ടാകില്ല,...

''ആരു പറഞ്ഞു .....കുടുംമ്പവും, കുഞ്ഞൂട്ടി പരാധീനതകളും ഇല്ലാത്ത പ്രധാനമന്ത്രി ക്ക് ഒരു മധുര പതിനെട്ടു കാരിയെ സ്വന്തമാക്കാൻ ദാഹിക്കുന്ന ഒരു ശരാശരി ഭാരതിയന്റെ മനസ് കാണാൻ കഴിയൂല സർ ....കഴിയൂല,...!

തനിക്കിപ്പോൾ എന്താ വേണ്ടത് ?

'പ്രായം തിരുത്തണം ...!

അത്രയേയുളളു ....താൻ വിഷമിക്കണ്ട ഞങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ ഈ നിയമം ഞങ്ങൾ തിരുത്തും,....

''എങ്ങനെ .,?

''വിവാഹത്തിന് ആണിന്റെ പ്രായം 18 മും പെണ്ണിന്റെ 21 ആക്കും,.... പോരെ പ്രശ്നം തീരില്ലേ ....!

???????.....!!

=========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,

"ഭാഗം-വയ്പ് "


ഇനി നമുക്ക്
നമുക്കിടയിലെ
തെറ്റുകളുടെ
ഭണ്ഡാരമഴിച്ചുവയ്ക്കാം

ഓരോർത്തർക്കുമുള്ള
തെറ്റുകളെ
അതിൽനിന്നും
പകുത്തുവയ്ക്കാം

തെറ്റുകളുടെയെല്ലാം
നിലവാരമൊന്നുകൂടി
അളന്നുതൂക്കി
തിട്ടപ്പെടുത്താം

ആരുടെഭാഗമാണ്
താഴുന്നതെന്ന്
ഒരിക്കൽകൂടി
വാതുവയ്ക്കാം

താഴുന്നത്രാസ്സിലെ
തോറ്റുപോയവരെ
താണുപോയെന്നുചൊല്ലി
പിന്നെയും കളിയാക്കാം

തോറ്റു പോയവർക്ക്
പ്രതീക്ഷയുടെ
അവസാനകിരണ-
മെന്തിനെന്നോതി

കൂട്ടിവയ്ക്കുവാൻ
ഓർമ്മകളുടെ
വിഴുപ്പുഭണ്ഡാരമ-
ങ്ങെറിഞ്ഞുവയ്ക്കാം.

ഷാജിത് ആര്യനാട്

ശശാങ്കൻ്റെ പെണ്ണ്


"ചേട്ടാ ഞാൻ ഒരാളുമായി സ്നേഹത്തിലാണ്. ഞങ്ങൾ ഒളിച്ചോടിയിട്ട് കല്യാണം കഴിക്കട്ടെ? "

പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് സ്വന്തം ഭാര്യയിൽ നിന്നുതിർന്ന ചോദ്യം ശശാങ്കന്റെ തൊണ്ടയിൽ കുടുങ്ങി.

" നീ എന്താ പറഞ്ഞത്?"

മുഖത്തെ ഞെട്ടൽ മറച്ചിട്ട് ഒരു വിളറിയ പുഞ്ചിരിയോടെ സുശീലയെ നോക്കി ശശാങ്കൻ.

പുട്ടും കടലയും കൂട്ടിയടിക്കുന്ന അവൾ ശശാങ്കന്റെ ചോദ്യം കേട്ടപ്പോൾ മുഖമുയർത്തി.

"എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുവന്റെ കൂടെ ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കട്ടേയെന്ന്?" "

അവളുടെ ചോദ്യം കേട്ട് കട്ടൻ ചായ ഊതി കുടിക്കാൻ മറന്ന, അവന്റെ വായ യെക്കാൾ പൊള്ളിയത് ശശാങ്കന്റെ മനസ്സായിരുന്നു.

അഞ്ചാറ് വർഷം പ്രണയിച്ച്, അവളുടെ വീട്ടുക്കാരോടു യുദ്ധം ചെയ്ത് നേടിയെടുത്ത പെണ്ണ്!

അഞ്ച് വർഷക്കാലം ഓരേ-പ്ലേറ്റിൽ നിന്ന് പരസ്പരം ഭക്ഷണം വാരിക്കൊടുത്തും, ഓരേപായയിൽ ശ്വാസനിശ്വാസങ്ങളേറ്റുവാങ്ങിയും ഉറങ്ങിയിരുന്നവർ!

എല്ലാ സുഖദുഃഖങ്ങളും പങ്കുവെച്ചിരുന്നെങ്കിലും- ഒരു കുഞ്ഞ് ഇല്ലാത്ത ദു:ഖം അവൾ ആരോടും പങ്കുവെച്ചിരുന്നില്ല!

നീരിൽ നീറി പുകയുന്ന -തലയിണ യോടല്ലാതെ !

അതിൽ തനിക്ക് വല്ലാത്ത സങ്കടമുണ്ടായിരുന്നു.

പക്ഷേ ഇത്ര പെട്ടെന്ന് സുശീലയ്ക്ക് ഇങ്ങിനെയൊരു മനമാറ്റം എങ്ങിനെയുണ്ടായതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

അതും ഒരു കൂസലുമില്ലാതെ ഉറച്ച ചോദ്യവുമായി -

അവൾ ഒന്നും ആലോചിക്കാതെ പുട്ടും കടലയും വെട്ടി വിഴുങ്ങുന്നുണ്ട്.

ഒന്നു കണ്ണടച്ചു തുറന്നപ്പോഴെയ്ക്കും കടലക്കറിയുടെ പ്ലേറ്റ് മാറ്റി, ചെറുപഴത്തിൽ പുട്ട് കൂട്ടിക്കുഴച്ച് തുടങ്ങി സുശീല!

ഭക്ഷണത്തിന്റെ മടുപ്പ് പോലെ തന്നെ, ദാമ്പത്യത്തിലും മടുപ്പ് ഉടലെടുക്കുമോയെന്ന സന്ദേഹത്തിലായി ശശാങ്കൻ!

എല്ലാവർക്കും ഇത്തിരി കഴിഞ്ഞാൽ പരസ്പരം -മടുപ്പാണല്ലോ?

അതുകൊണ്ടാണല്ലോ ഭാര്യയെ വിട്ട് ഭർത്താവും, ഭർത്താവിനെ വിട്ട് ഭാര്യയും, മക്കളെ വിട്ട് മാതാപിതാക്കളും, മാതാപിതാക്കളെ വിട്ട് മക്കളും ഒളിച്ചോടുന്നത്?

ആ കാര്യത്തിൽ തന്റെ സുശീല മാന്യയാണ്!

ഒന്നും ഒളിച്ചുവെക്കാതെ, നേരിട്ട് തന്നോട് പറഞ്ഞിരിക്കുന്നു.

അല്ലെങ്കിലും എന്തുണ്ടെങ്കിലും തനിക്ക് എന്നോട് ധൈര്യമായി പറയാം എന്ന് സുശീലയ്ക്ക് ഞാൻ വാക്കു കൊടുത്തിട്ടുണ്ടല്ലോ?

" ഇത്രയും തല പുകഞ്ഞ് ആലോചിക്കാൻ ഞാൻ പറഞ്ഞതൊരു മഹായുദ്ധത്തിന്റെ കാര്യമല്ല!

"ഇഷ്ടപെട്ട പുരുഷനുമായി ഇനിയുള്ള കാലം ജീവിക്കട്ടേയെന്നാ?"

സുശീലയുടെ ശബ്ദം ശശാങ്കനെ ചിന്തകളിൽ നിന്നുണർത്തി.

ബ്രേക്ക്ഫാസ്റ്റ് പാതി നിർത്തി, കൈ കഴുകി ശശാങ്കൻ സുശീലക്കരികിൽ വന്നിരുന്നു.

"ഇന്നലെ നിന്റെ ബർത്ത്ഡെയുടെ കാര്യം മറന്നതു കൊണ്ടാണോ നിന്റെ ഇത്ര പെട്ടെന്നുള്ള ഈ മനമാറ്റം?

ശശാങ്കന്റെ ചോദ്യത്തിനുത്തരമെന്നോണം അവളിൽ നിന്നൊരു ദീർഘനിശ്വാസമുതിർന്നു.

" ബർത്ത്ഡെ മാത്രമല്ലല്ലോ? നമ്മുടെ വിവാഹ വാർഷികദിനം, എന്റെ അച്ചന്റെ ഷഷ്ഠിപൂർത്തി, എന്റെ അമ്മയുടെ ആണ്ട് ദിവസം ഇതെല്ലാം ശശാങ്കൻ ചേട്ടൻ മറക്കുകയാണല്ലോ പതിവ്?"

സുശീലയൊന്നു നിർത്തി ശശാങ്കനെ തറച്ചു നോക്കി.

"അതൊക്കെ പോട്ടേന്ന് വെക്കാം - പക്ഷേ ഒരു കുഞ്ഞിനെ തരാൻ "

പറഞ്ഞു തീരും മുൻപെ കൈകഴുകി, കണ്ണീരോടെ ബെഡ് റൂമിലേക്ക് നടന്നു സുശീല |

ശശാങ്കൻ ചെല്ലുമ്പോൾ കട്ടിലിൽ കമഴ്ന്നു കിടന്നു എങ്ങലടിക്കുന്ന സുശീലയെയാണ് കണ്ടത്.

അവന്റെ നീരണിഞ്ഞ കണ്ണുകൾ ബെഡ് റൂമിൽ ചിതറി കിടക്കുന്ന സാധനങ്ങളിലേക്കു നീണ്ടു.

" എപ്പോഴെങ്കിലും നിനച്ചിരിക്കാതെ വരുന്നൊരു അതിഥി പോലെ ഒരു കുഞ്ഞാവ വരുമെന്ന പ്രതീക്ഷയിൽ സ്വരുക്കൂട്ടിയ സാധനങ്ങൾ -

കോട്ടൻ ഉടുപ്പുകൾ, കറുത്ത
കുഞ്ഞി വളകൾ, കളിപ്പാട്ടങ്ങൾ... പിന്നെയും എന്തൊക്കെയോ ചിതറി കിടക്കുന്നുണ്ട്.

ശശാങ്കൻ അവളുടെ സ്വപ്നങ്ങളെ സങ്കടത്തോടെ നോക്കി നിന്ന നിമിഷങ്ങൾക്കൊടുവിൽ, മനസ്സിൽ എന്തോ തീരുമാനിച്ചുറച്ചതു പോലെ സുശീലയുടെ ചുമലിൽ പതിയെ പിടിച്ചു.

"ആരാ കക്ഷി"

സങ്കടം പുറത്തുചാടാതിരിക്കാൻ ആവോളം ശ്രമിച്ചുകൊണ്ട് ശശാങ്കന്റെ ചോദ്യമുയർന്നതും, സുശീല ഒരു പൊട്ടിത്തെറിയോടെ അയാളെ നോക്കി.

" അതെന്തിനാ ഇപ്പോൾ അറിയുന്നേ?

അയാളെ ഭീഷണിപ്പെടുത്താനാണോ?

പോകുമ്പോൾ അറിയാം ആൾ ആരാണെന്ന്

എന്നെ ജീവനെക്കാളേറെ സ്നേഹിക്കുന്ന ഒരാൾ! ഇപ്പോൾ ഇത്രം അറിഞ്ഞാൽ മതി."

സുശീലയുടെ കോപത്തിൽ തളർന്നു പോയ ശശാങ്കൻ പിന്നെയൊരു ചോദ്യമുതിർക്കാൻ കഴിയാതെ ഇടറിയ കാലടികളോടെ റൂമിൽ നിന്നും പുറത്തിറങ്ങി.

പിറ്റേന്ന് പ്രഭാതത്തിൽ, സുശീല കൊണ്ടുവരാറുള്ള കട്ടൻ ചായക്കു വേണ്ടി ,പ്രതീക്ഷയറ്റ മനസ്സോടെ പൂമുഖത്തെ കസേരയിലിരിക്കുമ്പോഴാണ് തന്റെ -ബാർമേറ്റായ പുഷ്പൻ കടന്നു വരുന്നത് കണ്ടത്.

സുശീലയുടെ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ എന്താ വഴിയെന്നു ആലോചിച്ചപ്പോഴും തെളിഞ്ഞത് പുഷ്പന്റെ മുഖം തന്നെയായിരുന്നു.

എന്തിനും,ഏതിനും ഉടൻ പരിഹാരം കണ്ടെത്തുന്നവൻ!

അടിച്ചു കോൺ തെറ്റികഴിഞ്ഞാൽ, സ്വന്തം പോക്കറ്റിലെ കാശെടുത്ത് ടാക്സിയിൽ തന്നെ വീടെത്തിക്കുന്നവൻ!

പരിചയപ്പെട്ടിട്ട് -ഒരു മാസം മാത്രമേ ആയുള്ളുവെങ്കിലും ഒരുപാട് തവണ വീട്ടിൽ വന്നിട്ടുണ്ടവൻ!

സുശീലയുണ്ടാക്കുന്ന ചിക്കൻകറിയെ വാനോളം പുകഴ്ത്തുന്നത് കേട്ടിട്ട് കോൾമയിർ കൊണ്ടിട്ടുണ്ട് ഞാൻ .

ആപത്തിൽ സഹായിക്കുന്നവനെയാണ് മിത്രമെന്നു പറയുക!

തനിക്കൊരു ആപത്ത് വന്നിരിക്കുന്നുവെന്ന്, മനസ്സിൽ മുൻകൂട്ടി കണ്ട് ഇപ്പോൾ വന്ന ഇവനാണ് യഥാർത്ഥ മിത്രം!

"കയറിയിരിക്ക് പുഷ്പാ "

താനിരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റ് ശശാങ്കനത് പറയുമ്പോൾ, ശശാങ്കനെ നോക്കി പരിഹാസത്തോടെ ഒന്നു -ചിരിച്ചു പുഷ്പൻ!

" കയറിയിരിക്കാൻ വന്നതല്ല ശശാങ്കാ - കൊണ്ടുപോകാൻ വന്നതാണ്''

പുഷ്പൻ പറയുന്നത് എന്താണെന്നു മനസ്സിലാവാതെ അയാളെ തന്നെ നോക്കിയിരുന്നു ശശാങ്കൻ.

" സുശീല ശശാങ്കനോട് എല്ലാം പറഞ്ഞെന്നാണല്ലോ പറഞ്ഞത്?
ശശാങ്കന് കുഴപ്പമില്ലാന്നും പറഞ്ഞു "

ഒരു ചിരിയോടെ അടുത്ത് വന്ന് നിന്ന പുഷ്പനെ നോക്കി പല്ലിറുമ്മി ശശാങ്കൻ.

ഇപ്പോഴും ഈ നിമിഷവും, സ്വപ്നത്തിൽ പോലും ഇങ്ങിനെയൊരു ഫ്രോഡാണ് ഇവനെന്നു ചിന്തിച്ചിരുന്നില്ല

കൂടെക്കൊണ്ടു നടന്നിട്ടിപ്പോൾ, പിന്നിൽ നിന്നും കുത്തിയിരിക്കുന്നു.

" ശശാങ്കാ - കള്ളുകുടിച്ചു നടക്കുമ്പോൾ വീട്ടിലെ കാര്യങ്ങൾ ഇടക്കൊന്നു ഓർക്കണം."

"പെണ്ണുങ്ങൾ എന്നു പറഞ്ഞ സാധനങ്ങൾ സ്നേഹം കണ്ടിടത്തേക്കേ പടരൂ "

"നീ മറന്നു പോയ പാഠം അതായിരുന്നു "

ശശാങ്കൻ ഒന്നും മിണ്ടാനാവാതെ പുഷ്പനെതന്നെ തുറിച്ചു നോക്കി.

ഈ നിമിഷം ഈ നായയെ ഈ മുറ്റത്ത് അരിഞ്ഞിടാം!

അവന്റെ ശവത്തിനു മുകളിൽ നിന്ന് വിജയ ഭേരി മുഴക്കാം -

പക്ഷേ ഒന്നും വേണ്ടായെന്ന് മനസ്സ് പറയുന്നു.

സ്നേഹിക്കുന്നവർ ഒന്നാകട്ടെ!

പ്രണയത്തിനു മുകളിൽ ഒരു പ്രതികാരവും ഒരിക്കലും വിജയിച്ചിട്ടില്ല.

"ചേട്ടാ ഞാൻ ചെയ്യുന്നത് പാപമാണെങ്കിൽ പൊറുക്കണം"

സുശീലയുടെ ശബ്ദം തൊട്ടടുത്ത് നിന്ന് കേട്ടപ്പോൾ ചിന്തകളിൽ നിന്നുണർന്ന ശശാങ്കൻ മുഖമുയർത്തി അവളെ നോക്കി

കൈയിൽ പിടിച്ചിരിക്കുന്ന കവറിൽ എന്തൊക്കെയോ കുത്തിനിറച്ചു നിൽക്കുന്ന അവളിൽ സങ്കടത്തിന്റെ ഒരു നിഴൽ പോലും ഇല്ല !

പകരം എന്നത്തെക്കാളും സുന്ദരിയായിട്ടുണ്ട്!

" എന്നോട് പരിഭവമുണ്ടാകില്ല eല്ലാ?"

വീണ്ടും അവളുടെ ചോദ്യം കേട്ടപ്പോൾ, കണ്ണീരോടെ തലയാട്ടി -മുഖം കുനിച്ച ശശാങ്കൻ പടക്കം പൊട്ടുന്നതു പോലെയുള്ള ശബ്ദം കേട്ട് പൊടുന്നനെ മുഖമുയർത്തി.

കവിളും പൊത്തി പിടിച്ചു നിൽക്കുന്ന പുഷ്പനെകണ്ടതും സുശീലയെ അമ്പരപ്പോടെ നോക്കിയ -ശശാങ്കൻ കണ്ടത് അവളുടെ കൈ വീണ്ടും പുഷ്പന്റെ മറു കവിളിൽ ആഞ്ഞു പതിക്കുന്നതാണ്.

" കണ്ടിടത്തേക്ക് ചായാൻ ഞാനെന്താ മുല്ലവള്ളിയാണോ
നാറീ- ഞാനേ-ശശാങ്കന്റ പെണ്ണാ"

നടക്കുന്നതെന്താണെന്ന് മനസ്സിലാവാതെ ശശാങ്കൻ പുഷ്പനെയും സുശീലയെയും മാറി മാറി നോക്കി.

"കുറെ നാളായി എന്നെ ട്യൂൺ ചെയ്ത് നടക്കായിരുന്നു നിങ്ങളുടെ
ആത്മാർത്ഥ സ്നേഹിതൻ "

സുശീലയുടെ കത്തുന്ന കണ്ണുകൾ ശശാങ്കനുനേരെ തിരിഞ്ഞു.

" ഈ കാര്യം നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ ചിലപ്പോൾ വിശ്വസിക്കില്ല!കാരണം നിങ്ങളുടെ കള്ളുകുടി കണ്ട് ദേഷ്യപ്പെട്ടിട്ട് ഞാൻ ഉണ്ടാക്കിയ നാടകമാണെന്നു വരെ നിങ്ങൾ പറഞ്ഞേക്കും"

നിങ്ങൾ ചിലപ്പോൾ ഈ കാര്യം ഇവനോട് ചോദിച്ചാൽ, ഞാൻ പ്രലോഭിപ്പിച്ചതാണെന്നു പറഞ്ഞു കൈ കഴുകും നാറി "

അതു കേട്ട് നിങ്ങളെന്റെ മുതുക് ചെണ്ടയാക്കും"

അവൾ ക്രോധത്തോടെ പുഷ്പനു നേരെ തിരിഞ്ഞു,

" ഏതെങ്കിലും പെണ്ണ് എന്തെങ്കിലും ചെയ്തെന്ന് വെച്ച് എല്ലാ പെണ്ണുങ്ങളെയും ആ കണ്ണിൽകൂടി കാണരുത് നായേ -

"ഇത്തിരി സ്നേഹോം, പ്രേമോം, വാത്സല്യവും,സംരക്ഷണവും കൂട്ടിക്കുഴച്ച് തന്നാൽ നിന്റെ പിന്നിൽ വാലാട്ടി വരുമെന്നു വിചാരിച്ചോ നീ - "

" അതിനു നീ വേറെ ആളെ നോക്കണം -

സുശീല തന്റെ മാറിൽ പറ്റി ചേർന്നു കിടക്കുന്ന താലിയെടുത്ത് പുഷ്പനു നേരെ പിടിച്ചു.

" ഇതു കണ്ടോ നീ -ശശാങ്കന്റെ പെണ്ണാണെന്നുള്ള തെളിവ്.

" ഇതുള്ള കാലത്തോളം നിന്നെ പോലെയുള്ള ഒരാളുടെയും സഹായം വേണ്ടെനിക്ക് "

രക്തം വാർന്ന മുഖത്തോടെ പുഷ്പൻ ഇരുവരെയും നോക്കി.

" ശശാങ്കൻ ചേട്ടനോട് ഇതുപോലെയുള്ളവൻമാരോടു -കൂട്ടുകൂടരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല"

" കാരണവർമാർ പറഞ്ഞത് ശരിയാണ് - താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ അവിടെ ഇങ്ങിനെയുള്ള പട്ടികൾ കയറിയിരിക്കുമെന്ന് -

പക്ഷേ ഈ പട്ടിക്ക് ആളും തരവും തെറ്റി.

സുശീലയുടെ തെറിയഭിഷേകത്തിനു മുന്നിൽ പതറി പോയ പുഷ്പൻ തിരിഞ്ഞു നടക്കുമ്പോഴെക്കും ഒരു കവർ പറന്നു വന്ന് അവന്റെ മുന്നിൽ വീണു.

"കൊണ്ടുപോയി കൊട്ക്ക് നിന്റെ അച്ചിയ്ക്ക് ഈ ബർത്ത്ഡെഗിഫ്റ്റ് "

ശശാങ്കൻ ഒന്നും മനസ്സിലാവാതെ സുശീലയെ നോക്കി.

" നിങ്ങൾ എന്റെ ജന്മദിനം മറന്നെങ്കിലും ഇവൻ മറക്കാതെ, എനിക്ക് സമ്മാനം കൊണ്ടുവന്നതാ ആ കിടക്കുന്നത്. "

" പാവം"

ശശാങ്കൻ പുഞ്ചിരിയോടെ സുശീലയെ നോക്കി -

"ടാ പുഷ്പാ ക്ഷീണം മാറ്റിയേച്ചു പോടാ - സുശീല വെച്ച നല്ല കോഴിക്കറീം അപ്പവുമുണ്ട്''

നിലത്ത് വീണ് ചിതറിയ ഡ്രസ്സുമെടുത്ത് പതർച്ചയോടെ നടന്നകലുന്ന പുഷ്പനെ നോക്കി, ശശാങ്കൻ അത് പറഞ്ഞപ്പോൾ സുശീലയുടെ കണ്ണിൽ തീയാളി.

" ഇത്രേം ഞാൻ വായിട്ടലച്ചിട്ടും നിങ്ങൾക്കൊരു കുലുക്കവുമില്ലല്ലോ മനുഷ്യാ "

ശശാങ്കൻ ചിരിയോടെ സുശീലയെ പിടിച്ചു മടിയിലിരുത്തി.

"കണ്ട പാമ്പും പഴുതാരയും പട്ടിയും വന്നെന്ന് വെച്ച് ഞാൻ എന്തിനു കുലുങ്ങണം?"

ശശാങ്കന്റെ ചോദ്യം കേട്ട് ഒന്നും മനസ്സിലാവാതെ സുശീല അയാളെ നോക്കി -

" വരുന്നത് എന്റെ സുശീലയുടെ അടുത്തേക്കാണെന്ന് അവറ്റകൾക്കറിയില്ലല്ലോ?"

"ഓ - പിന്നേ- "

സുശീല ശശാങ്കനെ നോക്കി മുഖം വീർപ്പിച്ചു.

" എന്നിട്ടാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഞാൻ കളിച്ച നാടകം കണ്ട് കരയണോ, നെഞ്ചടത്തിക്കണോ, അതോ മരിക്കണമെന്നോ ഒരു നിശ്ചയമില്ലാതെ വിറങ്ങലിച്ചു ശശാങ്കൻ ചേട്ടനിരുന്നത്?

ശശാങ്കൻ സുശീലയെ നെഞ്ചോടമർത്തി പിടിച്ചു ചുണ്ടുകൾ ആ-കാതോരം ചേർത്തു -

" അല്ലെങ്കിലും സ്വന്തം പ്രാണൻ പോകുമെന്നറിയുമ്പോൾ,ആർക്കായാലും ഇങ്ങിനെ വിറയുണ്ടാകും - കേട്ടോടീ-ശശാങ്കന്റെ പെണ്ണേ ?"

മറുപടിയായ് ശശാങ്കന്റെ ചുണ്ടിലേക്ക് തന്റെ നെറ്റി ചേർക്കുമ്പോൾ സുശീലയുടെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പുകയായിരുന്നു

മക്കളിലെങ്കിലും പരസ്പരം മക്കളായി തീരുന്ന അപൂർവ്വ നിമിഷങ്ങളുടെ സന്തോഷക്കണ്ണീരായിരുന്നു സുശീലയുടെ മിഴികളിൽ നിന്ന് കുത്തിയൊഴുകി കൊണ്ടിരുന്നത്.


By Santhosh Appukkuttan

പോയിന്റ്



പണ്ട് കുഴൂർ സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ്സിലെ ബഞ്ചിൽ ഇരുന്നു കൊണ്ടു തന്നെ ഞങ്ങൾ കൂട്ടുകാർ ഒരുപാട് കുഞ്ഞുകുഞ്ഞു കളികൾ കളിക്കുമായിരുന്നു.

ബെല്ലടിക്കുമ്പോൾ ഒരു ടീച്ചർ പോയതിന് ശേഷം അടുത്ത ടീച്ചർ വരുന്നതിന് മുമ്പുള്ള ആ ഗ്യാപ്പിലാണ് ഞങ്ങളുടെ കളികൾ മുഴുവൻ അരങ്ങേറുക.

തീപ്പെട്ടിപടം, വളപൊട്ട് തുടങ്ങിയവ എപ്പോഴും സ്കൂൾ ബാഗിൽ ഉണ്ടാകും. എപ്പോഴാണോ ഒഴിവ് കിട്ടുക അപ്പോളൊക്കെ അതെടുത്ത് കളിക്കും.ചിലപ്പോൾ ഒരു റൗണ്ട് തീപ്പെട്ടി പടം ഇട്ട്‌ കഴിയുന്നതിന് മുൻപേ തന്നെ അടുത്ത ടീച്ചർ പ്രവേശിക്കും.അപ്പോഴേക്കും എല്ലാവരും കൂടി വെപ്രാളപ്പെട്ട് എല്ലാം തപ്പി വാരി ബാഗിലിടും.വള പൊട്ടും അങ്ങനെതന്നെ!.
എന്നിട്ട് ആ ടീച്ചർ പോകുമ്പോൾ നിർത്തിയിടത്തു നിന്ന് പിന്നേയും കളിക്കും.അന്ന് കള്ളക്കളി ഇല്ല. ആ പ്രായത്തിൽ എന്തോ എല്ലാവരും വളരെ സത്യസന്ധരായിരുന്നു.

അതുപോലെ പെൺകുട്ടികൾക്കിടയിൽ മാത്രം കണ്ടു വന്നിരുന്ന കളിയാണ് ഷഡിയുടെ കളർ പറഞ്ഞുള്ള കളി.ഒരു കുട്ടി അന്ന് ഇട്ടിരിക്കുന്ന ഷഡിയുടെ കളർ മറ്റു കുട്ടികൾ ഊഹിച്ചു പറയണം.എല്ലാവരും ഉത്തരം പറഞ്ഞു കഴിയുമ്പോൾ അത് ശെരിയോ തെറ്റോ എന്നറിയിക്കാൻ കുട്ടി തന്റെ പാവാട പതിയെ തിരുകി തിരുകി മുകളിലേക്ക് കയറ്റി ഷഡിയുടെ അറ്റം മറ്റുള്ളവരെ കാണിച്ചു കൊടുക്കണം.
ആരാണോ ശെരിക്കും ഉള്ള കളർ പറഞ്ഞത് അവരാണ് കളിയിലെ വിജയി.അവർക്ക് പോയിന്റ് കിട്ടും.അതാണ് കളി.

ഞാൻ മൂന്നിലോ നാലിലോ പഠിക്കുന്ന കാലം...ടീച്ചർ ക്ലാസ്സിൽ ഇല്ലാത്ത ഒരു പിരീയഡിൽ ഞങ്ങളുടെ ഷഡികളി അങ്ങനെ പുരോഗമിക്കുകയായിരുന്നു. ചെക്കന്മാർ കണ്ടാൽ നാണക്കേടല്ലേ... അതുകൊണ്ട് ഈ ഷഡി പൊക്കി കളിക്ക്‌ മാത്രം ഞങ്ങൾ മറ്റ്‌ ബെഞ്ചുകാരെ കൂട്ടാറില്ല.അതിനാൽ തന്നെ അഞ്ചു പേരുള്ള ആ ഒരു ബെഞ്ചിന്റെ ഇടത്തേ അറ്റവും വലത്തേ അറ്റവും അതിന്റെ ബോർഡറായി പണ്ടേ പ്രഖ്യാപിക്കപ്പെട്ടിരുന്നു.

അങ്ങനെ പ്രിൻസിയുടെയും ഷീബയുടേയും ബിന്ദുവിന്റേയുമൊക്കെ ഷഡിയുടെ കളർ ഞങ്ങൾ വളരെ എളുപ്പത്തിൽ പറഞ്ഞു.
ഒന്നല്ലെങ്കിൽ നീല അല്ലെങ്കിൽ ചോപ്പ.അതിൽ കൂടുതൽ ഷഡികൾ ഒന്നും അന്ന് ആർക്കും ഉണ്ടായിരുന്നില്ല!.

ബെഞ്ചിന്റെ വലത്തേ അറ്റത്ത് ഇരിക്കുന്നത് ഞാനാണ്.എനിക്ക് മുൻപേ ഒരുത്തി വരിയിൽ ഇരിക്കുന്നുണ്ട്.പേര് പറയുന്നില്ല.നമുക്ക് അവളെ 'താരം' എന്നു വിളിക്കാം.

അടുത്തത്ത് താരത്തിന്റെ ഊഴമാണ്.ഞങ്ങൾ അവളുടെ ഷഡിയുടെ കളർ നീല, ചോപ്പ, കാപ്പി എന്നൊക്കെ പറഞ്ഞു.അപ്പൊ അവള് പറയാ...

" ഞാനില്ല ഈ കളിക്ക്."

"അതെന്താ നീ ഇല്ലാത്തെ പറയ്...പറയെടി...
പച്ചയാണോ" ഷീബ ചോദിച്ചു.

"അല്ല..." അവൾ ഇത്തിരി കടുപ്പിച്ച് പറഞ്ഞു.

"എങ്കി നീ ഒന്ന് പൊക്കി കാട്ട്.ഞങ്ങ കാണട്ടെ! അറ്റത്തിരിക്കുന്ന ബിന്ദു ഡെസ്ക്കിൽ ചാഞ്ഞുകിടന്ന്‌ പറഞ്ഞു.

താരം ഒന്നു കിടുങ്ങി. "ഞാൻ പറഞ്ഞില്ലേ...ഞാനീ കളിക്ക് ഇല്ലെന്ന്!! "അവളുടെ ഇരുണ്ട മുഖത്ത്‌ ദേഷ്യവും ഇരുണ്ടു കൂടി.

"എന്നാ നീ തോറ്റെന്ന് സമ്മയ്ക്ക് " ഞാൻ പറഞ്ഞു.

"ഞാൻ തോറ്റിട്ടും ഇല്ല നിങ്ങ ജയിച്ചിട്ടും ഇല്ല.
ഇന്നാ കണ്ടോ.."

അവൾ തന്റെ പാവാട പതിയെ പതിയെ മടക്കി മടക്കി മുകളിലോട്ടു കയറ്റി.ഞങ്ങൾ നാലുപേരും കമിഴ്ന്ന് കിടന്ന് അവളുടെ തുടയെ ഫോക്കസ് ചെയ്ത് കണ്ണൊക്കെ സൂം ചെയ്തങ്ങട് വരണനേരത്ത് അവൾ പാവാട ഒരൊറ്റ ഊർത്തല് കൊടുത്തു.എന്നിട്ട് ഞങ്ങളോട് ചോദിച്ചു...

"കണ്ടില്ലേ...? കറുപ്പാ!"

"കറുപ്പയോ....ഞങ്ങൾ ഒന്നും കണ്ടില്ല....നീ അപ്പോഴേക്കും പാവാട താത്തീല്ല്യേ!!'
ഞങ്ങളെല്ലാവരും ഒരുമിച്ച് ചോദിച്ചു.

'ഹോ! എന്നെക്കൊണ്ട് വയ്യ ഇനി കാണിക്കാൻ.
അത് കറുപ്പയാ.ഞാൻ ജയിച്ചു."താരം പാവാട രണ്ടു കയ്യും കൊണ്ട് കൂട്ടിപിടിച്ച്‌ പറഞ്ഞു.

"അയ്യടി...ഞങ്ങളെ ആദ്യം കാണിച്ചു താ എന്നിട്ട് മതി മോള് ജയിച്ചെന്നും പറഞ്ഞ് തുള്ളാൻ."
ബിന്ദു അറ്റത്തിരുന്ന് ഉറഞ്ഞു തുള്ളി.

"നീ കണ്ടോടി ലിപി?" ഷീബ എന്നോട് ചോദിച്ചു.

"ഏയ് ഞാൻ കണ്ടില്ല.അപ്പ്‌ളെക്കും അവള് പാവാട താത്തീല്ലേ!!" ഞാൻ കൈ മലർത്തി.

"ഒന്നൂടെ കാണിച്ചേ....നോക്കട്ടെ"
ഞാൻ അവളോട്‌ പറഞ്ഞു.

നിവൃത്തികേട് കൊണ്ട് അവൾ പിന്നേം പാവാട മടക്കി പയ്യെ പയ്യെ തെറുത്ത്‌ കയറ്റി...ഞങ്ങൾ നാലും ഡെസ്ക്കിൽ തല വെച്ച് താഴോട്ടും നോക്കി ഞങ്ങളുടെ വിജയം ഉറപ്പാക്കി ഇരിപ്പായി.

ഇത്തവണ പാവാട തെറുത്തു കയറ്റുമ്പോൾ അവളുടെ മുഖത്ത് എനിക്ക് മനസ്സിലാകാത്ത ഏതോ ഒരു ഭാവം. അവൾ വളരെ ശ്രദ്ധയോടെയാണ് പാവാട തെറുത്തു കയറ്റുന്നത്. അവൾ തന്റെ രണ്ടു കൈ കൊണ്ടും വലത്തേ ഭാഗത്തെ പാവാട തുടയുടെ അറ്റം വരെ എത്തിച്ചു.ഷഡിയുടെ കളർ അറിയാൻ ഞങ്ങൾ കണ്ണും കാതും ചുണ്ടും കൂർപ്പിച്ചിരിക്കുന്നനേരം....
ആരോ അലറി...

"ദേ..ടീച്ചർ!"

എല്ലാവരും ഒരുപോലെ ഞെട്ടിയെണീറ്റു.ആ ഞെട്ടലിൽ അവൾ തെറുത്തു കയറ്റിയ പാവാട താഴത്തേക്ക് പോകുന്നതിന് പകരം അവളുടെ വലത്തേ എളിയിലേക്ക് ഏങ്ങോണിച്ച്‌ പോയി!

ഞാൻ കണ്ടു....കറുപ്പയാ!.പക്ഷെ അത്... അത്... ഷഡി അല്ല!വെറും ഒരു കറുത്ത അരഞ്ഞാണ ചരട് മാത്രം!അതിന് മുകളിലോ താഴെയോ ആയി ഷഡിയുടെ ഒരംശം പോലുമില്ല!!

താരം ഷഡി ഇട്ടട്ടില്ല!!

ഞാൻ ഒന്ന് ഞെട്ടി.ആ ഞെട്ടലിന്റെ ശക്തിയിൽ തന്നെ ടീച്ചർക്ക് ഗുഡ് മോർണിംഗ് എണീറ്റു നിന്ന് പറയുകയും ഇരിക്കുകയും ചെയ്തു.

ഞാൻ ഞെട്ടിയത് പോലെ തന്നെ അവളും ഞെട്ടിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.ഞാനത് കണ്ടിട്ടാണ് ഞെട്ടിയതെങ്കിൽ... അവൾ ഞാനത് കണ്ടോ എന്നോർത്തിട്ടാണ് ഞെട്ടിയത് എന്നുള്ള വ്യത്യാസം മാത്രം!.

കണക്കു പുസ്തകം ബാഗിൽ നിന്ന് വലിച്ചെടുക്കുന്ന നേരത്ത് അവൾ എന്റെ മുഖത്തേക്ക് പാളി നോക്കുന്നത് ഞാനെന്റെ ഇടം കണ്ണാലെ കണ്ടു.

അവളുടെ ഹൃദയത്തിൽ നിന്നും ഉയർന്നു വന്ന നിസ്സഹായതയുടെയും നാണക്കേടിന്റെയും കറുത്ത പുകച്ചുരുളുകൾ ഏറ്റിട്ടാകാം അവളുടെ മുഖത്തെ ഭാവം മുഴുവൻ അന്നേരം ഇരുണ്ടിരുന്നു.

അവളുടെ വീട്ടുകാരെപ്പറ്റി എന്റെ അമ്മ പതം പറയുന്നത് ഞാനിടക്ക്‌ കേൾക്കാറുണ്ട്.
'ഉണ്ണാനും ഉടുക്കാനും ഇല്ലാത്തേറ്റങ്ങളാണ്....
എങ്ങനെ മൂന്നെണ്ണത്തിനെ പോറ്റുന്നോ ആവോ!'

അവൾക്ക്‌ സ്വന്തമായി നല്ലോണം കുടിക്കുന്ന ഒരച്ഛനും ഒരു പാവം പിടിച്ച അമ്മയും അവളേക്കാൾ രണ്ടു വയസ്സ് വീതം മാത്രം മൂപ്പുള്ള രണ്ടു ചേച്ചിമാരും ആണുള്ളത്. വീടുണ്ടോന്ന് ചോദിച്ചാൽ...ഉണ്ടെന്നും.അത് വീടാണോ എന്ന്‌ ചോദിച്ചാൽ അല്ലെന്നും പറയാം.അത്ര തന്നെ!

കളർ ഡ്രെസ്സിടാൻ പറയുന്ന ദിവസങ്ങളിൽ അവളും അവളുടെ ചേച്ചിമാരും കുഴൂർ സോസൈറ്റിയിൽ നിന്നും കിട്ടുന്ന തുണി കൊണ്ട് തയ്ച്ച ഒരു നീല പുള്ളി ബ്ലൗസും പാവാടയുമാണ് എന്നും എല്ലാ കൊല്ലവും ഇടാറുള്ളത്.

ഒരുമിച്ചു കണ്ടാൽ അവരെ തമ്മിൽ മാറിപ്പോകും!ഒരു ദിവസം ഒളിച്ചു കളിക്കുന്ന സമയത്ത് ഇവൾ ആണെന്ന് കരുതി ഞാൻ ഓടിപോയി തൊട്ടത് നീലകളർ പാവാടയിട്ട ഇവളുടെ ചേച്ചിയെയാണ്!.

അവളുടെ ഹൃദയം കിടന്ന് ഉരുകുന്നതിന്റെ ചൂട് ഒരു ഉയർന്ന നിശ്വാസമായി എന്റെ കാതിൽ വന്ന് പതിച്ചു.ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കുറ്റം കണ്ടുപിടിച്ചോയെന്ന ആധി അവളുടെ കണ്ണിൽ നിന്നും അഗ്‌നിയായി ഉയർന്നുവന്നു.

കണക്ക് ടീച്ചർ എന്തോ എഴുതുവാൻ ബോർഡിലേക്ക് തിരിഞ്ഞ നേരം ബിന്ദു തല വെട്ടിച്ച് കുശുകുശുത്തു...

"ഡി ലിപി....നീ കണ്ടാ? ന്തുട്ടാ കളറ്? കറുപ്പാ?

അവളുടെ ചോദ്യം കേട്ട് ഞാനും താരവും ഒരുപോലെ ഞെട്ടി.എന്റേം അവളുടേം കണ്ണുകൾ തമ്മിൽ ഒന്നുടക്കി.അരുതാത്തത് എന്തോ ഇപ്പോൾ സംഭവിക്കും എന്ന ഭയം അവളുടെ മുഖത്ത് ചായം പോലെ പടർന്നു.

അവളുടെ കണ്ണിൽ വിരിഞ്ഞത് ദാരിദ്ര്യത്തിന്റെ നിസ്സഹായതയും കുറ്റവാളിയുടെ അപേക്ഷയും ആയിരുന്നെങ്കിൽ എന്റെ കണ്ണിൽ വിരിഞ്ഞത് സത്യത്തിന്റെ ഏറ്റുപറച്ചിലും കളിയുടെ വിജയവുമായിരുന്നു.

എങ്കിലും എന്നിലെ നാലാം ക്ലാസുകാരി തലങ്ങും വിലങ്ങും ചിന്തിച്ചു.സത്യം പറയണോ... അതോ നുണ പറയണോ. നുണ പറയുന്നത് പാപം അല്ലേ! സത്യം പറഞ്ഞാലല്ലേ കളി ജയിക്കൂ. അല്ല... ഞാനിപ്പോ എന്തിനാ അവൾക്ക് വേണ്ടി നുണ പറയുന്നേ?.അവൾ നുണ പറഞ്ഞിട്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്!അവൾക്ക്‌ നുണ പറയേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?
ഷഡി ഇട്ടട്ടില്ല എന്ന കാര്യം അങ്ങട് തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്തായിരുന്നു അവൾക്കൊരു കുഴപ്പം!!

ഞാൻ സത്യമേ പറയു...ഞാൻ എന്റെ മനസ്സിനോട് പറഞ്ഞു.

"പറയെടി പോത്തേ...കറുപ്പയാ? ഇത്തവണ ഷീബയുടേതാണ് ചോദ്യം...

"ഉം...കറുപ്പയാ..." എന്റെ നാവ്‌ എന്റെ സമ്മതമില്ലാതെ ഉത്തരം പറഞ്ഞു.

അതുകേട്ട് താരത്തിന്റെ മുഖത്തും കണ്ണിലും ആശ്വാസത്തിന്റെ പ്രകാശ കിരണങ്ങൾ തെളിഞ്ഞു നിന്നു.ഒരു ദീർഘശ്വാസം വിട്ട് തന്റെ ഹൃദയത്തിന്റെ അറകളിലേക്ക്
ആളിപ്പടർന്ന അഗ്‌നിയെ അവൾ ഊതികെടുത്തി.
അവളുടെ വിറക്കുന്ന ചുണ്ടിൽ നിന്നും നന്ദിയുടെ ഒരു ചെറുപുഞ്ചിരി എന്നിലേക്ക്‌ അടർന്ന് വീണു.

ഒന്നും അറിയാത്ത പോലെ ഞാനും അവളെ നോക്കി പയ്യെ ചിരിച്ചു.

സത്യം പറയാഞ്ഞത് എത്ര നന്നായി എന്ന് അപ്പോൾ ഞാനോർത്തു.പറഞ്ഞിരുന്നെങ്കിൽ അവളുടെ ആത്മാഭിമാനത്തിന് ഏൽക്കേണ്ടി വരുമായിരുന്ന ആഘാതത്തെക്കുറിച്ച്‌ അപ്പോഴാണ് ഞാൻ കൂടുതൽ ബോധവതിയായത്. സത്യം പറയാഞ്ഞതിൽ എന്റെ നാവിനെ ഞാൻ തന്നെ അന്ന് കുറേ അഭിനന്ദിച്ചു.

"അപ്പൊ നീ ജയിച്ചു. നിനക്ക് ഒരു പോയിന്റ്"

പ്രിൻസി പോയിന്റ് എഴുതുന്ന ബുക്കിൽ ടീച്ചർ കാണാതെ അവളുടെ പോയിന്റ് എഴുതി ചേർത്തു.

മറ്റൊരാൾക്ക് പോയിന്റ് കിട്ടുന്നതിൽ എന്നും അസ്വസ്ഥയായിരുന്ന ഞാൻ അന്ന് ആദ്യമായി അവളുടെ പേരിന് നേരെ പോയിന്റ് എഴുതിചേർക്കുന്നത് ഒട്ടേറെ അഭിമാനത്തോടെ സന്തോഷത്തോടെ സ്വസ്ഥമായി നോക്കികൊണ്ടിരുന്നു.


By Lipi Jestin

കല്യാണം വിളി


കുറെ നാളുകൾക്ക് ശേഷം ഇന്നു ഞാൻ വീണ്ടും അയാളെ കണ്ടു. അയാളുടെ മുഖം കണ്ട സമയത്ത് തന്നെ ദേഹം മുഴുവൻ എന്തോ അരിച്ചു കയറുന്ന പോലെ ഒരു അസ്വസ്ഥത എന്നെ വന്നു പൊതിഞ്ഞു.

ഹോസ്പിറ്റലിൽ പോയി വരുകയാണെന്ന് തോന്നുന്നു. അല്പം തടി കുറഞ്ഞു എന്നതൊഴിച്ചാൽ അത്‌ അയാൾ തന്നെയാണെന്ന് എനിക്ക് മനസ്സിലായി.

പത്തു പതിനഞ്ചു വർഷത്തിന് ശേഷം വീണ്ടും കാണുകയാണ്. അറിയാതെയാണെങ്കിൽ പോലും നമ്മുടെ മനസ്സിനെ മുറിവേൽപ്പിച്ചവരെ പെട്ടെന്ന് മറക്കുക എന്നത് ശരാശരി ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുള്ള സംഗതിയാണ്.

നാട്ടിൽ കൂലിപ്പണിക്ക് പോവുന്ന സമയത്താണ് അയാളുമായി ബന്ധപ്പെട്ട ഒരു സംഭവം നടക്കുന്നത്.

ഞങ്ങൾ കുറെ ആൾക്കാർ സൊറ പറഞ്ഞിരിക്കുമ്പോഴാണ് വില കൂടിയ കാറിൽ അത്തറും പൂശി അയാൾ മുന്നിൽ വന്നിറങ്ങുന്നത്.

കുറച്ചു കൂടിയ പണക്കാരനാണ്. അയാളുടെ മക്കളുടെ ആരുടെയോ കല്യാണം വിളിക്കാനാണ് വരവ്. കൂടെ ഒരു ശിങ്കിടിയും ഉണ്ട്. അത്‌ കാശുള്ള ആരുടേയും കൂടെ ഉണ്ടാവുമല്ലോ ഏതെങ്കിലും ഒരു പണിക്കു പോവാത്ത വിയർപ്പിന്റെ അസുഖമുള്ളവൻ.

ഞങ്ങൾ എട്ടോ പത്തോ പേര് ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ.

അയാൾ വന്നു ഓരോരുത്തരെയായി കല്യാണത്തിന് ക്ഷണിക്കാൻ തുടങ്ങി. കൂടെയുള്ള എല്ലാവരോടും പറഞ്ഞിട്ടും ഞങ്ങൾ രണ്ടു പേരോട് മാത്രം അയാൾ കല്യാണം പറഞ്ഞില്ല.

കൂട്ടത്തിൽ കൂലി പണിക്ക് പോവുന്നവർ ഞങ്ങൾ രണ്ടാളും മാത്രമായിരുന്നു. ഞങ്ങൾ മാത്രമായിരുന്നു അക്കൂട്ടത്തിൽ ഹവായി ചെരിപ്പും നരച്ച ലുങ്കിയും ഉടുത്തവർ. ഞങ്ങളുടെ ഉപ്പമാർ മാത്രമായിരുന്നു പാടത്തും പറമ്പിലും വെയിലേറ്റ് കരുവാളിച്ചു വിയർത്തൊട്ടി ചെളിയിൽ കുളിച്ചു പണിയെടുത്തിരുന്നത്. ബാക്കി എല്ലാവർക്കും പള പള മിന്നുന്ന ഉടുപ്പുകളും യാത്ര ചെയ്യാൻ വാഹനങ്ങളും പേരിന്റെ കൂടെ പാരമ്പര്യമായി ചാർത്തിക്കിട്ടിയ വലിയ തറവാട്ടു പേരുകളും ഉണ്ടായിരുന്നു.

ഞങ്ങളെന്ന രണ്ട് പേര് അവിടെ ഉണ്ട് എന്നത് പോലും ശ്രദ്ധിക്കാതെ അയാൾ മറ്റുള്ളവരോട് കല്യാണം പറഞ്ഞു തിരിച്ചു പോയി.

അയാൾ ഞങ്ങളോടും കല്യാണം പറയും എന്നോർത്ത് നിന്നിരുന്ന ഞാൻ ശരിക്കും വിഷമിച്ചു പോയി. ഇടക്ക് ഒന്ന് രണ്ട് പ്രാവശ്യം അയാളുടെ നോട്ടം എന്റെ ഡ്രസ്സിലേക്കും ചെരിപ്പിലേക്കും പാളി വീണതും അയാളുടെ ക്‌ളീൻ ഷേവ് ചെയ്ത വെളുത്ത് തടിച്ച മുഖത്ത് ഒരു പുച്ഛരസം വിരിഞ്ഞതും ഓർത്തപ്പോൾ ദേഹം മുഴുവൻ തേരട്ട ഇഴയുന്ന പോലെയാണ് എനിക്ക് തോന്നിയത്.

എന്റെ ഒരു സമാധാനത്തിനു അയാൾ മറന്നു പോയതാണ് എന്നൊക്കെ ഞാൻ വെറുതെ വിചാരിച്ചു നോക്കി.

എങ്കിലും അയാളുടെ മുഖത്ത് വിരിഞ്ഞ ആ പുച്ഛം എന്നെ കുത്തി നോവിച്ചു കൊണ്ടിരുന്നു.

ചില ആളുകൾ അങ്ങനെയാണ്. നാടൊട്ടുക്ക് കല്യാണത്തിന് വിളിച്ചാലും ചില ആൾക്കാരെ അവർ മനപ്പൂർവം ഒഴിവാക്കും.

അത്‌ അവരുടെ സ്റ്റാൻഡേർഡിന് ഒരിക്കലും യോജിക്കാത്ത ആൾക്കാരെയായിരിക്കും.

അങ്ങനെ വിളിക്കാതിരുന്നത് ഒരു തെറ്റൊന്നുമല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ അവർ ഒരു കൂട്ടത്തിൽ നിൽക്കുമ്പോൾ അവരെ മാത്രം ഒഴിവാക്കുന്നത് അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ ഒരു തെറ്റ് തന്നെയാണ്. തങ്ങൾ ഒന്നിനും കൊള്ളാത്തവരാണ് എന്നൊരു ചിന്ത അവരുടെ മനസ്സിൽ വരാൻ അത്‌ ഇട വരുത്തും.

ഇത് വായിക്കുന്ന പലർക്കും സംശയം തോന്നിയേക്കാം. ഇതൊക്കെ ഒരു വിഷമമാണോ എന്നത്.

പക്ഷെ,

അത്തരം അവഗണന ഏറ്റ് വാങ്ങിയവർക്കറിയാം ആ സമയം അവർ അനുഭവിച്ച സങ്കടവും പ്രയാസവും. പിന്നെ അവരെ കാണുമ്പോൾ വീണ്ടും വീണ്ടും ദേഹത്തു ഇഴഞ്ഞു നടക്കുന്ന അനേകായിരം ചൊറിയൻ കാലുകളുള്ള തേരട്ടകളും.

വായനക്ക് നന്ദി.

സ്നേഹപൂർവ്വം ഹക്കീം മൊറയൂർ.

സക്കറിയ പോത്തന്റെ കുഴിമാടം


അതെ സക്കറിയ പോത്തൻ മരിച്ചിട്ടില്ലാ.
അപ്പോൾ റെയിൽവെ പാളത്തിൽ രണ്ടാക്കപ്പെട്ട് വികൃതമായ ജഡം?

മേരി സക്കറിയ അനാഥമായി പോകേണ്ട ആ ജഡത്തിനെ സക്കറിയയുടെ പേര് വിളിച്ച് നിലവിളിച്ചപ്പോൾ ആ ജഡം സക്കറിയയുടേതായി.നാട്ടുകാർക്കും വീട്ടുകാർക്കും സക്കറിയ മരണപ്പെട്ടവനായി.പിന്നെ ആരു പറഞ്ഞു സക്കറിയ മരിച്ചിട്ടില്ലെന്ന്?പറഞ്ഞത് മറ്റാരുമല്ലാ ഇലഞ്ഞിപള്ളിയിലെ കപ്യാര് യാക്കോബേട്ടൻ.അതെങ്ങനെ? എപ്പോ ?

സക്കറിയായെ അടക്കം
ചെയ്തിരിക്കുന്നത് അയാളുടെ ഇടവകയായ ഈ ഇലഞ്ഞിപ്പള്ളിയിലാണല്ലോ!
ഒരു ബുധനാഴ്ച്ച രാത്രി വികാരിയച്ചന്റെ പള്ളിയറയിൽ നിന്നും ഏതോ സായിപ്പു കൊടുത്തതും അച്ഛൻ ആർക്കോ
കൊടുക്കാൻ വെച്ചതുമായ മുന്തിയ ഇനം മദ്യം പകുതി കട്ടുകുടിച്ച് വെള്ളം ചേർത്ത് വെച്ചിട്ട് തിരികെ ഒരു ഭക്തി ഗാനവും മൂളി പോരുമ്പോൾ ശ്മശാനത്തിൽ ആരോ ഇരിക്കുന്നതു പോലൊരു തോന്നൽ.
നിലാവെട്ടത്തിന്റെ പതറിയ വെട്ടത്തിൽ പൊക്കം കുറഞ്ഞ തെങ്ങിന്റെ ഓലയുടെ നിഴൽ ഭീമകാരമായ ഒരു മീനിന്റെ മാംസം നഷ്ടപ്പെട്ട മുള്ളുപോലെ നിലത്ത് വീണു കിടക്കുന്നു.കാറ്റിൽ അത് പിടയ്ക്കുന്നതു പോലെ..

ചെറുതായി പൊടിയുന്ന മഴയിൽ തല നനയാതിരിക്കാൻ യാക്കോബേട്ടൻ തോർത്ത് തലയിൽ ചുറ്റിക്കെട്ടി.
ആ ഭാഗത്തേക്ക് കൈയിലിരുന്ന ടോർച്ച് തെളിച്ചു നോക്കി.അത് കത്തുന്നില്ല.. ടോർച്ചിന്റെ തലക്ക് രണ്ടിടി കൊടുത്തു നോക്കി.ഇല്ലാ ടോർച്ച് ഇന്നലെയെപ്പോഴോ അന്ത്യശ്വാസം വലിച്ചിരിക്കുന്നു..

പെട്ടെന്ന് ഒരു ഇടി വെട്ടി.ആ വെട്ടത്തിൽ യാക്കോബേട്ടൻ തീർച്ചപ്പെടുത്തി.ആരോ ഒരാൾ അവിടെ ഇരിപ്പുണ്ട്.ധൈര്യം ചോർന്നു പോയതു കൊണ്ട് കൈയ്യിൽ കൂടുതലുള്ള ഭയത്തെ മുറുക്കെ പിടിച്ച് അവിടേക്ക് നടന്നു.മൂന്നു മാസം മുമ്പ് അടക്കം ചെയ്ത സക്കറിയയുടെ കല്ലറക്കരികിൽ ഒരാളിരിക്കുന്നത് യാക്കോബേട്ടൻ കണ്ടു.
ഈ അസമയത് ആരാണ് കല്ലറയുടെ മുന്നിലിരിക്കുന്നത്.പതിവില്ലാതെ നല്ല കാറ്റും വീശുന്നുണ്ട്.ശ്മശാനം ചുറ്റി വന്നൊരു കാറ്റ് യാക്കോബിന്റെ തലയിൽ കെട്ടിയ തോർത്തിനു വേണ്ടി പിടിവലികൂടി.
തോർത്തിനെ കാറ്റു കൊണ്ടു പോകാതിരിക്കാൻ അയാൾ തലയിൽ കൈ ബലമായി അമർത്തിപിടിച്ചു.തിരിച്ച് നടക്കാൻ ഹൃദയത്തിനകത്തിരിക്കുന്ന യാക്കോബേട്ടന്റെ അപരൻ അയാളോട് പറഞ്ഞു..

ഹൃദയത്തിലൊരപരനോ?

എന്താ സംശയമുണ്ടോ?ഉണ്ട് നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ അവരവരുടെ അപരൻമാരുണ്ട്.ചിലപ്പോൾ ചില പ്രവൃത്തികൾ അവര് നമ്മേകൊണ്ട് ചെയ്യിക്കാറുണ്ട്..ആരേങ്കിലും വെള്ളമടിക്കാൻ വന്നതായിരിക്കുമെന്ന് യാക്കോബേട്ടൻ അപരന് തിരുത്തി കൊടുത്തതിനു ശേഷം ചോദിച്ചു..

"ആരാ.... എന്താ ഇവിടെ..?

അയാൾ മിണ്ടുന്നില്ലാ.
യാക്കോബേട്ടന്റെ അപരൻ യാക്കോബേട്ടനോട്.

"അതൊരു പ്രേതമാണ് യാക്കോബേ.മടങ്ങി പോകൂ"

അപരന് മറുപടി കൊടുക്കാതെ അയാൾ വീണ്ടും ചോദിച്ചൂ...

"ആരാണെന്നാ ചോദിച്ചത്?എന്തിനാ ഇവിടിരിക്കുന്നത്.?? "

കാറ്റ് ശക്തിയോടെ വീശിയടിച്ചു.കാറ്റിൽ കരിയിലകളും കൂട്ടുവന്നു.അയാളുടെ തലയിലെ തോർത്തിനെ ഇത്തവണ കാറ്റുകൊണ്ടുപോയി.നിലത്തിട്ട് കാറ്റ് ആക്രമിക്കുന്ന തോർത്തെടുത്തു യാക്കോബ് തലയിൽ ചുറ്റി.വീണ്ടും കല്ലറയിൽ ഇരിക്കുന്ന അവ്യക്തമായ രൂപത്തിലേക്ക് ഒരു വിറയലോടെ യാക്കോബ് നോക്കി.
തൊണ്ടകുഴിയിൽ പുറത്തേക്കു വരാതെ ഒച്ച ഒളിച്ചിരിക്കുന്നു.എങ്കിലും ആയാസപ്പെട്ട് അയാൾ വീണ്ടും ചോദിച്ചു..

"ആരാ ആരാന്ന്.....? "

ഉത്തരം ചെറിയൊരു പതർച്ചയോടെ കിട്ടി..

"ഞാനാ യാക്കോബേട്ടാ സക്കറിയ.... "

വീണ്ടും മിന്നലോടുകൂടി ഇടിവെട്ടി.മിന്നൽ പ്രകാശത്തിൽ അയാൾ ആ മുഖം തിരിച്ചറിഞ്ഞു.മൂന്നു മാസം മുൻപ് അടക്കം ചെയ്ത സക്കറിയ പ്രേതമായ് മുന്നിൽ.
ഒരു നിലവിളിയോടെ യാക്കോബേട്ടൻ കുഴഞ്ഞു വീണു..

നിലത്തേക്ക് വീണ മരിച്ചെന്നു കരുതിയ ടോർച്ച് പുനർജനിച്ചതു പോലെ തെളിഞ്ഞു. പ്രകാശം പരത്തി നിലത്തുവീണു കിടക്കുന്നു..
യാക്കോബേട്ടന്റെ അപരൻ ആ പഞ്ചായത്തിന്നു തന്നെ ഓടി രക്ഷപ്പെട്ടിരിക്കുന്നു.പിറ്റേന്ന് പുലർകാല മണിയടിക്കാൻ യാക്കോബേട്ടൻ പള്ളിയിലെത്തിയില്ല.നല്ല പനി,
കരിമ്പടത്തിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുകയാണ്.

"ദീനമാണെങ്കിൽ ആ പഞ്ചായത്ത് ആശുപത്രിയിലോട്ട് ചെല്ല് മനുഷ്യ.. "

യാക്കോബേട്ടന്റെ ഭാര്യ ത്രേസ്യ കനത്തിൽ പറഞ്ഞു കൊണ്ട് കൈയ്യിലിരുന്ന ചുക്കിട്ട കടുപ്പം കൂട്ടിയെടുത്ത കാപ്പി തലയൊടിഞ്ഞു കരഞ്ഞു കറങ്ങുന്ന ടേബിൾ ഫാനിനരികിൽ വെച്ചു..

പുതപ്പ് മാറ്റി അയാൾ തന്നെ നോക്കുന്ന ചുക്കുകാപ്പിക്കൊരു നെടുവീർപ്പെറിഞ്ഞു കൊടുത്തു കൊണ്ട് എഴുന്നേറ്റു.
കാപ്പിയുടെ ജീവനെ മൊത്തി കുടിച്ചൊന്ന് ചുമച്ചതിനു ശേഷം ആയാൾ വിറയ്ക്കുന്ന ശബ്ദത്തോടെ ത്രേസ്യയോട് പറഞ്ഞു.

" ഞാൻ ഇന്നലെ സക്കറിയയുടെ പ്രേതത്തെ കണ്ടെടീ."

"ഒന്നു പോ മനുഷ്യ..."

അവളതും പറഞ്ഞ് ചവുട്ടി കുലുക്കി പോകുമ്പോൾ, അവളുടെ ചവിട്ടു കൊള്ളാതെ തെന്നിമാറി ഭാഗ്യമെന്നു പറഞ്ഞ് നിലത്തുവീണുപോയൊരു പല്ലി അയാളെ നോക്കി ചിരിച്ചു.

അന്നു രാത്രിയിലെ തകർത്തു പെയ്യുന്ന മഴയിലാണ് യാക്കോബേട്ടൻ സക്കറിയയുടെ പ്രേതത്തെ വീണ്ടും കണ്ടത്..
മഴ തകർത്തു പെയ്യുകയാണ്.
യാക്കോബ് മഴയുടെ തണുപ്പിനെ പനിയുടെ ചൂടിൽ പൊതിഞ്ഞു കരിമ്പടത്തിനുള്ളിൽ ഉറക്കമില്ലാതെ കിടക്കുകയാണ്.ത്രേസ്യയുടെ കൂർക്കം വലി മഴയുടെ ഇരമ്പത്തിനൊപ്പം മുറിയിൽ മുഴച്ചു നിൽക്കുന്നു.അപ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്.അയാളൊന്നു ഞെട്ടി.
വീണ്ടും തുടരെ തുടരെ വാതിലിൽ മുട്ട് കേൾക്കുന്നു.

"ഈ അസമയത്ത് ആരാണാവോ. പള്ളിയിൽ നിന്നും ആരെങ്കിലുമാണോ.. "

പിറുപിറുത്തു കൊണ്ട് കരിമ്പടത്തെ വലിച്ചുമാറ്റി യാക്കോബ് കട്ടിലിൽ നിന്നും പ്രയാസപ്പെട്ട് എഴുന്നേറ്റു.മുറിയിലെ ലൈറ്റ് ഇട്ടപ്പോൾ ബൾബും ഉറക്കമുണർന്ന് കണ്ണുകൾ ചിമ്മി തുറക്കും പോലെ ഒന്ന് രണ്ടുവട്ടം അണഞ്ഞിട്ട് പ്രകാശം പരത്തി..
താഴെ പായയിൽ വാ തുറന്ന് കിടക്കുന്ന ത്രേസ്യായുടെ കിതച്ചുകൊണ്ടുള്ള കൂർക്കം വലി ഒരു തീവണ്ടിയെ ഓർമപ്പെടുത്തി.
അയാൾ വാതിൽ തുറന്നതും രണ്ടടി പിന്നോട്ട് മാറി.പരിഭ്രമത്തോടെ കൂർക്കം വലിക്കുന്ന ത്രേസ്യയെ നോക്കി.പുറത്ത് അലറിവിളിക്കുന്ന മഴയിൽ സക്കറിയ പോത്തന്റെ മഴ നനഞ്ഞ പ്രേതം..

യാക്കോബ് നിന്ന് വിറച്ചു.പനിപോലും അയാളെ തനിച്ചാക്കി പോയി. സക്കറിയായുടെ പ്രേതം അകത്തേക്ക് കയറി.അയാളുടെ ദേഹത്തുനിന്നും മഴവെള്ളം താഴേക്ക് ഊർന്നിറങ്ങി യാക്കോബിന്റെ വീടിന്റ തറയിലൂടെ നാലായി പിരിഞ്ഞ് പാഞ്ഞു.വിറയ്ക്കുന്ന ശബ്ദത്തിൽ സക്കറിയ പറഞ്ഞു.

"യാക്കോബേട്ടാ ഞാൻ പ്രേതമല്ല, ഞാൻ മരിച്ചിട്ടുമില്ല.."

വിശ്വാസം വരാതെ യാക്കോബ് അയാളെ തന്നെ തുറിച്ചു നോക്കി.അതിനു ശേഷം വേഗത്തിൽ ത്രേസ്യായെ കുലുക്കി വിളിച്ചു.
ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ഒച്ചവെച്ചുകൊണ്ട് ത്രേസ്യാ..

"എന്തോന്നാ മനുഷ്യ നിങ്ങക്ക് രാത്രി ഉറക്കമില്ലേ.. "

അതും പറഞ്ഞ് പുള്ളിക്കാരി കണ്ണുകൾ തിരുമ്മി യാക്കോബിനെയും മഴയിൽ കുതിർന്നു നിൽക്കുന്ന സക്കറിയായെയും നോക്കി.അപ്പോൾ യാക്കോബു പറഞ്ഞു.

"ദേ കണ്ടോ സക്കറിയായുടെ പ്രേതം.. "

ഒരു അന്ധാളിപ്പോടെ ത്രേസ്യ സക്കറിയായെ ഒന്നു നോക്കിയതിനു ശേഷം മെല്ലെ കൈ കുത്തി എഴുന്നേറ്റ് മുറിയുടെ ചുമരിലെ അഴയിൽ നിന്നുമൊരു തോർത്തുമുണ്ട് എടുത്ത് സക്കറിയാക്കു നീട്ടികൊണ്ട് പറഞ്ഞു.

"പ്രേതം മഴനനഞ്ഞു പനി പിടിപ്പിക്കണ്ട തല തുവർത്തു... "

സക്കറിയ തോർത്ത് വാങ്ങി തലതുവർത്താൻ തുടങ്ങി.

ത്രേസ്യയുടെ ആ പ്രവർത്തി കണ്ട് വാ തുറന്ന് നിന്നു യാക്കോബ്.അത്‌ കണ്ട് ത്രേസ്യ പറഞ്ഞു.

"നിങ്ങള് എവിടത്തെ കപ്പിയാരാണ് മനുഷ്യ. പ്രേതത്തെയും മനുഷ്യനെയും കണ്ടാ തിരിച്ചറിയത്തില്ലേ... "

അത് കേട്ട് യാക്കോബ് പറഞ്ഞു.

"എന്നാലും എന്റെ ത്രേസ്യയെ ഇവനെ മൂന്ന് മാസം മുമ്പ് അടക്കം ചെയ്തതല്ലെ.അപ്പോ??? "

യാക്കോബ് തലചൊറിഞ്ഞപ്പോ ത്രേസ്യ പറഞ്ഞു.

"അത്‌ ശെരിയാണല്ലോ.അതിപ്പോഴല്ലെ ഞാനും ചിന്തിച്ചത്.ഇങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. "

മൂക്കത്ത് വിരൽ വെച്ചുകൊണ്ട് ത്രേസ്യ വീണ്ടും.

"അല്ലാ സക്കറിയായെ നീ ഇനി ശെരിക്കും പ്രേതമാണോ.... "

യാക്കോബ് അവളെ ഒന്നുനോക്കി.സക്കറിയ ചുണ്ടിലൊരു ചിരി വരുത്തി.അടുത്തു കണ്ടാ മരത്തിന്റെ സ്റ്റൂളിലേക്ക്‌ ഇരുന്നു.

"മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി ജീവിക്കുന്ന നീറ്റലിനെക്കാളും വലിയ നീറ്റൽ അവരുടെ കയ്യിൽ നിന്നും കിട്ടുന്ന അവഗണനകളും പരിഹാസങ്ങളുമാണ്.ജീവിതത്തിൽ ഞാൻ തോറ്റുപോയികൊണ്ടിരിക്കുകയാണ്.
എനിക്ക് എന്നെയൊന്നു അടയാളപെടുത്താനുള്ള ശ്രമങ്ങൾ ആയിരുന്നു ഇതുവരെ പക്ഷെ കഴിഞ്ഞില്ല. എന്നിലും കഴിവ് കുറഞ്ഞവർ ഉയരങ്ങൾ കീഴടക്കുമ്പോൾ ഞാനത് നോക്കി നിരാശയോടെ നിന്നു.ഞാനൊരു തോൽവിയായി."

ഒന്ന് നിർത്തിയതിനു ശേഷം കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് സക്കറിയ തുടർന്നു..

"ചെറിയ പ്രായത്തിൽ തന്നെ പ്രാരാബ്ദങ്ങളുടെ ഭാരം ചുമന്നവനാണ്. ഞാൻ കണ്ട എന്റെ സ്വപ്നങ്ങളിലേക്കുള്ള ദൂരം കൂടുതലായിരുന്നു.ഇടക്ക് എല്ലാം വേണ്ടാന്നു വെച്ചു കുടുംബത്തിനു വേണ്ടി ജീവിച്ചിട്ടും നെഞ്ചിനുള്ളിൽ വേദന മാത്രം.പത്തു പതിനഞ്ചു കൊല്ലം ഒന്നിച്ചു ജീവിച്ചിട്ടും എന്നെ തിരിച്ചറിയാൻ അവൾക്കു കഴിഞ്ഞില്ല.ഏതോ ഒരാളുടെ ശവശരീരം അവൾ എന്റെതാണെന്ന് പറഞ്ഞപ്പോൾ അവിടെ ഞാൻ ശെരിക്കും തോറ്റുപോയി.. "

സക്കറിയ എഴുന്നേറ്റ് യാക്കോബിന്റെ കയ്യിൽ പിടിച്ചു കൊണ്ടു വീണ്ടും പറഞ്ഞു.

"ആ കുഴിമാടം സക്കറിയ പോത്തന്റെ തന്നെ ആയി നിലകൊള്ളട്ടെ.ഞാൻ ജീവിച്ചിരിക്കുന്ന പ്രേതമായും.ഞാൻ പോവുകയാണ് ഏട്ടാ,ദൈവം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതുപോലെ ഞാനും ഒരുനാൾ ഉയിർത്തെഴുന്നേൽക്കും.. "

എന്താണ് സക്കറിയായോട് പറയേണ്ടത് എന്നറിയാതെ യാക്കോബും ത്രേസ്യയും മിണ്ടാതെ നിന്നു.

"എനിക്കൊന്നേ പറയാനുള്ളൂ നമ്മൾ നമ്മളെ ആശ്രയിക്കുന്നവർക്കുവേണ്ടി ജീവിക്കണം പക്ഷെ നമ്മളെ മറന്ന് നമ്മുടെ സ്വപ്നങ്ങളെ മറന്ന് ജീവിക്കരുത്.സ്വപ്നങ്ങൾ കാണാൻ മാത്രമല്ല അത്‌ നേടാനും കൂടിയുള്ളതാണെന്ന് തെളിയിക്കും വരെ ഞാൻ ഇടക്ക് ഇവിടെ പ്രേതമായി വരും.
അന്നും ഇതുപോലെ പേടിക്കരുത്.. "

അതും പറഞ്ഞ് സക്കറിയ പുറത്തെ മഴയിലേക്ക് ഇറങ്ങാൻ തുടങ്ങിയതും ത്രേസ്യ വിളിച്ചു.

"ഒന്ന് നിന്നെ സക്കറിയായുടെ പ്രേതമേ.
സക്കറിയ പറഞ്ഞതും നിന്റെ വേദനയും ഞങ്ങൾക്ക്‌ മനസിലായി.
അറിഞ്ഞുകൊണ്ട് ഒരു നല്ല സ്ത്രീയും ജീവിച്ചിരിക്കുന്ന ഭർത്താവ് മരിച്ചുവെന്ന് കള്ളം പറയില്ല.നിന്നെയോർത്തു അവളൊഴുക്കുന്ന കണ്ണീരിന്റെ കണക്ക് ഈ ത്രേസ്യക്ക്‌ അറിയാം.നീയാണതെന്നു തിരിച്ചറിഞ്ഞ നിമിഷം തൊട്ട് അവൾ തകർന്നിരിക്കുകയാണ്.സക്കറിയ രക്ഷപെടണമെന്ന് അവൾക്ക്‌ ആഗ്രഹമുണ്ട്.നിന്റെ സ്വപ്നങ്ങൾക്കൊപ്പം അവളുണ്ട്.

ഒന്ന് നിർത്തിയതിനുശേഷം ത്രേസ്യ തുടർന്നു.

"ജീവിതത്തിലെ പ്രാരാബ്ധങ്ങൾക്കിടയിൽ നിന്റെ സ്വപ്നങ്ങൾ നേടാൻ കഴിയാത്തതിലുള്ള ഒരുതരം നിരാശയിലാണിപ്പോ നീ.
ഡാാ പോത്തേ കുടുംബത്തോടൊപ്പം ചേർന്നുനിന്ന് നീ പരിശ്രമിക്ക് നിനക്ക് ഒരിക്കൽ വിജയിക്കാൻ കഴിയും.
നിന്റെ മക്കളെ കുറിച്ച് നീ ഓർത്തോ.
നീ മരണപെട്ടവനായി ജീവിക്കുമ്പോൾ ആ മക്കള് അച്ഛനില്ലാത്തവരായി ജീവിക്കും.നീ വീട്ടിലോട്ട് ചെല്ല്.."

സക്കറിയായുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അയാളുടെ മനസ്സിൽ ഭാര്യയും കുട്ടികളും തെളിഞ്ഞു വന്നു.
സക്കറിയാ കണ്ണുകൾ തുടച്ചു മഴയിലേക്ക്‌ ഇറങ്ങി വീട്ടിലേക്ക് നടന്നു.
സക്കറിയ മഴയിൽ അലിഞ്ഞു പോകുന്നത് യാക്കോബേട്ടനും ത്രേസ്യയും നോക്കി നിന്നു.

"എന്നാലും എന്റെ ത്രേസ്യേ നീ അവനെ അങ്ങനെ തന്നെ മാറ്റികളഞ്ഞല്ലോ."

യാക്കോബ്ബ് ആശ്ചര്യത്തോടെ നോക്കികൊണ്ട് പറഞ്ഞുപ്പോൾ
ത്രേസ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

"നമ്മുടെ ചുറ്റുമുള്ള ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ.ശ്വാസം എടുക്കുന്നത് എല്ലാവരും ഒരുപോലെയാണ് പക്ഷെ ചിന്തികളും പ്രവർത്തികളും പലവിധത്തിലാണ്.ചില തെറ്റുകൾ പറ്റാത്തവരില്ല പക്ഷെ തക്ക സമയത്ത് അത് തിരുത്തി കൊടുക്കാൻ ആളുണ്ടായാൽ അവര് മാറി ചിന്തിച്ചേക്കാം.സക്കറിയയുടെ കാര്യവും അത് തന്നെയാണ്.."

യാക്കോബ്ബ് ഭാര്യയെ തന്നെ നോക്കി നിൽക്കുകയാണ്.അപ്പൊ ത്രേസ്യ വീണ്ടും ചോദിച്ചു.

"അല്ലാ മനുഷ്യ ഇങ്ങൾക്ക് വല്ല ആഗ്രഹങ്ങളും ഉണ്ടോ. "

ത്രേസ്യ കെട്ടിയോനെ നോക്കി.അവളുടെ ചോദ്യം കേട്ട് യാക്കോബ് അവളെ ആദ്യമൊന്നു നോക്കിയതിനു ശേഷം പറഞ്ഞു.

"എനിക്ക് നാളെ രാവിലെ പുട്ടും മുട്ടക്കറിയും കഴിക്കാൻ ആഗ്രമുണ്ട്. "

"അതേതായാലും നന്നായി നല്ല ആഗ്രഹം.മുട്ടയൊന്നും ഇവിടെയിരിപ്പില്ല, നാളെ കോഴി മുട്ടയിട്ടാൽ നിങ്ങടെ ആഗ്രഹം നടക്കും.വന്നു കിടക്കു മനുഷ്യാ.."

അതും പറഞ്ഞു ത്രേസ്യ കിടക്കാൻ തുടങ്ങിയതും യാക്കോബ്.

"ഇനി കോഴി മുട്ടയിയിടാതിരിക്കോ.??"

അതുകേട്ടു ത്രേസ്യ ചിരിച്ചുപോയി.ആ ചിരി യാക്കോബിനെ വട്ടം കെട്ടിപിടിച്ചു.

പുറത്തപ്പോഴും മഴ തകർത്തുപെയ്യുകയായിരുന്നു.


Written by Perumbavoorukaran Shafeek

മോഹം


പണ്ട് കുട്ടിയായിരുന്നപ്പോൾ,
ആകാശത്തെ വെൺമേഘങ്ങളെ
ചൂണ്ടിക്കാട്ടി അമ്മമ്മ പറയാറുണ്ടായിരുന്നു
നമ്മെ വിട്ടു ഭൂമിയിൽ നിന്നും പോയവർ
സ്വർഗ്ഗത്തിലിരുന്ന് ആ മേഘങ്ങൾക്ക്
ഇടയിലൂടെ നമ്മെ നോക്കുന്നുണ്ടാവുമെന്ന്!

നാട്ടിലേക്കുള്ളയാത്രയിൽ
വിമാനത്തിന്റെ ജാലകത്തിന് പുറത്ത്
മേഘങ്ങൾക്ക് മുകളിൽ
അമ്മയും അമ്മമ്മയും
മരിച്ചു പോയ കാരണവന്മാരും
കുശലാന്വേഷണങ്ങൾ പറഞ്ഞ്
ഇരിക്കുന്നത് കണ്ടിരുന്നെങ്കിലെന്ന്
ഒരുവേള വെറുതെ നിനച്ചുപോയി.

#quarantinethoughts

ഗിരി ബി വാരിയർ
24 ഒക്ടോബർ '20

96

ഒരു പ്രാവശ്യമെങ്കിലും കാണേണ്ടതാണ് എന്നു പറഞ്ഞ സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരമാണ് ഞാൻ 96 എന്ന സിനിമ കണ്ടത്. അതിലൊരിടത്തും എനിക്ക് എന്നെ കാണുവാൻ കഴിഞ്ഞില്ല എന്നു പറഞ്ഞൊഴിഞ്ഞുവെങ്കിലും പലപ്പോഴായി ആ സിനിമ എന്നെ ഏറെ ചിന്തിപ്പിച്ചു. ഒരു കഥ എത്ര മനോഹരമായി പറഞ്ഞുവെച്ചിരിക്കുന്നു. കണ്ടു കഴിയുന്നവർക്കെല്ലാം തങ്ങളുടെ മനസ്സിൽ ഒരു ഭാരമെടുത്തു വെച്ചതു പോലെ. കഥാപാത്രങ്ങൾ സിനിമയിൽ നിന്നിറങ്ങി ഓരോരുത്തരുടെയും ജീവിതത്തിൽ കയറി നിൽക്കുന്നതു പോലെ. നെഞ്ചിൽ ചേർത്തുവെച്ച കൈ പലർക്കും അനക്കുവാൻ പോലുമാകാത്ത അവസ്ഥയിൽ എത്തിക്കുന്ന സിനിമ. നാൽപ്പതുകൾ കഴിഞ്ഞ വർക്കു മാത്രം മനസ്സിലാകുന്ന സിനിമ. അവർക്കോരോരുത്തർക്കും തോന്നും ഇതു തങ്ങളുടെ കഥയാണെന്ന്. അതു തന്നെയാണ് സിനിമയുടെ വിജയവും.

2018 ൽ റിലീസ് ചെയ്യപ്പെട്ട ശ്രീ.സി.പ്രേംകുമാർ എഴുതി സംവിധാനം ചെയ്ത, വിജയ് സേതുപതിയും ത്രിഷയും പ്രധാന വേഷങ്ങളിൽ ജീവിച്ചു പോയ സിനിമയാണ് 96

ഒരു ട്രാവൽ ഫോട്ടോഗ്രാഫർ അയ കെ.രാമചന്ദ്രനെ, സ്കൂൾ കുട്ടുകാരായ മുരളിയും സുഭാഷിണിയും സതീഷും വാട്ട്സ് അപ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും അവരുടെ 1996 SSLC ബാച്ചിൻ്റെ റീയൂണിയനിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.അവിടെ വെച്ച് സന്ധ്യാനേരം റാം തൻ്റെ സ്കൂൾ കാലത്തെ പ്രീയപ്പെട്ടവൾ ആയിരുന്ന ജാനകിയെ കണ്ടുമുട്ടുന്നു. അടുത്ത ദിവസം രാവിലെ അവൾക്ക് സിംഗപ്പൂരിലേക്ക് തിരിച്ചു പോകണം. ആ ഒറ്റ രാത്രിയുടെ കഥയും ഫ്ലാഷ്ബാക്കുകളും ആണ് സിനിമ.

സ്കൂൾ കാലത്ത് ജീവനെക്കാളേറെ ജാനുവിനെ പ്രണയിച്ചു തുടങ്ങിയതാണ് റാം. ആ പ്രണയം 22 വർഷങ്ങൾക്കിപ്പുറവും അതേ തീവ്രതയിൽ നിലനിൽക്കുന്നു. ജാനുവിനെ പ്രണയിച്ചുവെങ്കിലും അത് തുറന്നു പറയുവാൻ ഒരിക്കലും അവനാകുന്നില്ല. പത്താം ക്ലാസ് പരീക്ഷയുടെ അവസാന ദിവസം ജാനു അവനോട് തന്നെ മറക്കരുതെന്ന് പറയുന്നുണ്ടെങ്കിലും തൻ്റെ നിറത്തിലും പ്രകൃതിയിലുമുളള അപകർഷതാബോധം അവൻ്റെ മനസ്സിനെ ഇഷ്ടം തുറന്നു പറയുന്നതിൽ നിന്നും പിൻവലിപ്പിക്കുന്നു. രണ്ടു പേർക്കും അറിയാമെങ്കിലും രണ്ടു പേരും പരസ്പരം തുറന്നു പറയാതെ പോയ ഇഷ്ടം. ക്രമേണ അവനു നാടുവിട്ടു പോകേണ്ടി വരികയും അവർ തമ്മിൽ കാണുവാനുള്ള സാഹചര്യം ഇല്ലാതാകുകയും ചെയ്യുന്നു.

ഒരു പരാജയപ്പെട്ടവൻ്റെ, ധൈര്യമില്ലാത്തവൻ്റെ പ്രണയം എന്ന തോന്നലിൽ നിന്ന് സിനിമ അനിർവചനീയമായ ഒരു പ്രണയാനുഭൂതിയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതാണ് പിന്നീട് അനുഭവിക്കുവാൻ കഴിയുന്നത്. റാം പരാജയപ്പെട്ടു എന്നത് നമ്മുടെ വെറും തോന്നലാണ്. അവൻ യഥാർത്ഥത്തിൽ പ്രണയിച്ചു തുടങ്ങിയ കാലം മുതലേ പ്രണയത്തിൽ വിജയിച്ചവനാണ്. അവന് ജാനു അവൻ്റെ ജീവശ്വാസമാണ്. അവൻ്റെ ബോധവും, സ്വപ്‌നവും മുഴുവൻ നിറഞ്ഞ അവൾ അവനെ സംബന്ധിച്ചിടത്തോളം അവൻ്റെ തന്നെ ഭാഗമാണ്. അങ്ങനെയൊരാളെ കൺ മുന്നിൽ അഭിമുഖീകരിക്കുവാനാകാതെ അവൻ അവളെ വീണ്ടും കണ്ടുമുട്ടുമ്പോൾ ബോധംകെട്ടു വീഴുന്നുണ്ട്. വാക്കുകൾ തപ്പിത്തടയുന്നുണ്ട്.തന്നിൽ അലിഞ്ഞു ചേർന്നു പോയ ഒരാളോട്, താൻ ഓരോ നിമിഷവും സംവദിച്ചുകൊണ്ടിരിക്കുന്ന ഒരാളോട് അവന് എങ്ങനെ മുന്നിൽ നിന്ന് സംസാരിക്കുവാൻ കഴിയും ..? ആ തലത്തിലേക്ക് പ്രേക്ഷകര്യം ഉയരുന്നതോടെ സിനിമ നമ്മളെയും കൈയ്യിലെടുത്ത് പറക്കുകയാണ് ഭൂതകാലത്തിലേക്ക്, ഭൂതകാലത്തിലേക്കു മാത്രം.

അവർ പറയുവാനുള്ളതെല്ലാം പറഞ്ഞു തീർക്കുന്ന ഒരുമിച്ചുള്ള ആ രാവിലും റാമിന് ജാനുവിനോട് സംഭ്രമം വിട്ടു സംസാരിക്കുവാനാകുന്നില്ല. അവന് അവളോടുള്ള പ്രണയം, ആരാധനയും കടന്ന് ഭക്തിയെ പുല്കി നിൽക്കുന്നത് നമ്മളെയും അതിശയിപ്പിക്കും. അവളെ ഒന്നു തൊട്ടു നോക്കുവാൻ പോലും മുതിരാതെ ആദരവോടെയുള്ള അതിതീവ്ര പ്രണയം

നീ ഒരിക്കലെങ്കിലും എന്നെ തേടി വരുമെന്നു ഞാൻ കരുതി എന്ന ജാനുവിൻ്റെ വാക്കുകൾക്ക് അവൻ കൊടുത്ത മറുപടി പ്രേക്ഷകരെയും ഈറനണിയിക്കും. അവളറിയാതെ അവളെ അവൻ എന്നും കണ്ടു കൊണ്ടേയിരുന്നു. തൻ്റെ ദർശനംപോലും അവൾക്ക് നോവലാകരുത് എന്നു മാത്രം എന്നും കരുതി, അവളുടെ വിവാഹ ദിവസം പോലും.

റാമിനു തന്നെ ഇഷ്ടമല്ലെന്നു കരുതി ജാനു കുടുംബ ജീവിതത്തിലേക്കു കടന്ന് വർഷങ്ങൾ കഴിയുമ്പൊഴും അവൻ ഒറ്റയ്ക്കാണ്, അവനു മാത്രമറിയാവുന്ന വിധത്തിൽ അവൾ അവനൊപ്പവും. അവൻ്റ ഓരോ നിമിഷങ്ങളും അവളുമായി മാത്രം ബന്ധപ്പെട്ടതാണ്.

കഥകളറിഞ്ഞ് തകർന്ന ജാനു തന്നെ താമസ സ്ഥലത്ത് കൊണ്ടു വിടുന്ന റാമിനോട് ഫോൺ ചെയ്ത് നീ എവിടെയെത്തി എന്ന് അന്വേഷിക്കുന്ന ഒരു രംഗമുണ്ട്. നീ എന്നെ എവിടെയാണോ വിട്ടത് അവിടെത്തന്നെ ഞാനുണ്ട് എന്നു പറയുന്ന റാം നമ്മളെ കൂടി സങ്കടപ്പെടുത്തുന്നുണ്ട്.
നിൻ്റെ കുടുംബ ജീവിതം സുഖകരമാണോ എന്ന് അന്വേഷിക്കുന്ന റാമിനോട് അവൾ പറയുന്നത് അദ്ദേഹ ത്തിന് തന്നെ വലിയ കാര്യമാണെന്നും, തങ്ങളുടെ മകൾക്ക് നല്ല അച്ഛനാണെന്നുമാണ്. പറയാതെ അവൾ പറഞ്ഞു വയ്ക്കുന്ന പ്രണയം.

തിരികെ പോകും മുൻപ് ജാനു റാമിനെ ഒരു കുടുംബ ജീവിതത്തിനു പ്രേരിപ്പിക്കുന്നുണ്ട്. ഏറ്റവും അന്തസ്സുറ്റതും മാന്യവുമായ രീതിയിൽ സംവിധായകൻ അവരുടെ വിട പറയലും ചിത്രീകരിച്ചിരിക്കുന്നു. അതിഗംഭീരമായിത്തന്നെ.

കണ്ടു കഴിയുമ്പോൾ പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ടാകും റാമിനൊരു കുടുംബ ജീവിതം. പക്ഷെ വെറുതെയാണ്....റാമിൽ അലിഞ്ഞു ചേർന്ന വികാരമാണ് ജാനു .അവന് എപ്പോഴും അവൾ അവനിൽത്തന്നെയുണ്ട്. അവൻ്റെ ശ്വാസത്തിൽത്തന്നെ. ഇപ്പോഴും സ്കൂൾ കാലം മുതൽ അവൾ തൊട്ട ബുക്കും, പേപ്പറും, ഇലകളും, കരിഞ്ഞുണങ്ങിയ പൂക്കളും, അവരുടെ സ്കൂൾ യൂണിഫോം പോലും നിധിപോലെ സൂക്ഷിക്കുന്ന, റാം തൻ്റെ ഫ്ലാറ്റിൽ അവൾ ഉപേക്ഷിച്ചു പോയ സൽവാർ കൂടി അവയ്ക്കൊപ്പം ഭദ്രമായി ഉണക്കി മടക്കി വെച്ചു കൊണ്ട് സ്ക്രീനിൽ നിന്നും മറയുന്നു..... പ്രേക്ഷകർ നെടുവീർപ്പോടെ തങ്ങളുടെ പറയാതെ പോയ, അറിയാതെ പോയ, അറിയിക്കാതെ പോയ ഇന്നലെകളിലേക്കും.......


Written by Jismi Pramod

മരങ്ങൾ


മരം അതിരിനോട്‌ ചേർന്നങ്ങനെ വളർന്നു വരികയായിരുന്നു.

അമ്മ അത്‌ തുടക്കത്തിലേ ശ്രദ്ധിച്ചിരുന്നിരിക്കണം. പക്ഷേ അപ്പുറത്തെ പറമ്പിലാണ്‌ തായ്‌ വേരുകൾ. അവിടെങ്ങാനും നിന്നോട്ടെ എന്നു കരുതുകയേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ.

പക്ഷേ അതിന്റെ ഒരു കൊമ്പ്‌ വളരുന്നത്‌ നമ്മുടെ പറമ്പിലേക്കാണെന്നും പറഞ്ഞ്‌ മകൾ ഒരിക്കൽ ഓടിക്കരഞ്ഞു വന്നപ്പോഴാണ്‌ അമ്മ ഞെട്ടിയത്‌.

ഇനി വൈകിക്കാനാകില്ല. മരത്തിന്റെ ഉടമസ്ഥനെ വിവരമറിയിക്കണം. ഈ മരം അപകടകാരിയാണ്‌. നിറയെ മുള്ളുകളുള്ള ഒരു വൃത്തികെട്ട കറുത്ത മരം.

എന്നാലോ

അതൊരു കൊച്ചു മരമല്ലേ സുഹൃത്തേ ? കൊമ്പിനോട്‌ അങ്ങോട്ട്‌ വളരല്ലേ ഇങ്ങോട്ട്‌ വളർന്നാ മതി എന്നൊക്കെ പറഞ്ഞാൽ കേൾക്കുമോ ? എന്നും ചോദിച്ച്‌ അലറിച്ചിരിച്ചു ഉടമസ്ഥൻ.

അമ്മയും മകളും ആലോചനയിലായി.

മകൾ മിടുക്കിയായിരുന്നു. മരത്തിന്റെ ചില്ലയിൽ മൂത്തു പഴുത്തു നിൽക്കുന്ന ഏതാനും പഴങ്ങൾ അവൾ ശ്രദ്ധിച്ചിരുന്നിരിക്കണം.

"ബാ അമ്മേ. മ്മക്കൊരു തെറ്റാലിയുണ്ടാക്കണം. "

അവളുടെ മുഖത്തൊരു കുസൃതിച്ചിരിയായിരുന്നു.

പിറ്റേന്നു മുതൽ കൊമ്പൊക്കെ താഴ്ത്തി മര്യാദക്കാരനായി മാറിയ ആ മരത്തിനെ കാണാൻ നല്ല ചേലായിരുന്നു. എന്ന് പറഞ്ഞു അമ്മ.

"അവിടെയെങ്ങാൻ നിന്നോട്ടെ. "

അലക്സ്‌ ജോൺ
ത്രിശ്ശൂർ

സണ്ണി പറഞ്ഞു തന്ന ചില കാര്യങ്ങൾ


ഇന്നലെ ദുർഗ്ഗാഷ്ടമി ആയിരുന്നല്ലോ. ഒരു മുൻകരുതൽ എന്ന നിലക്ക് ഞാൻ സണ്ണിയെ ഒന്ന് വിളിച്ചു.
അവൻ പറഞ്ഞു

"ഡാ നീ വെറുതെ ഭയപ്പെടേണ്ട.ഒന്നും സംഭവിക്കില്ല... ആരും നടക്കാത്ത വഴികളിലൂടെ നടന്നു ഞാനതിനെ വേരോടെ ഇങ് പറിച്ചെടുത്ത് കളഞ്ഞതല്ലെ..."

"എന്റെ സണ്ണി നീ അന്ന് നടന്ന വഴികളെല്ലാം സർക്കാര് ഏറ്റെടുത്ത് ഹൈവേ ആക്കി മാറ്റി.. ദുർഗ്ഗാഷ്ടമിയല്ലെ ഒരു മുൻകരുതൽ എന്ന നിലക്ക് കുറച്ചു tips പറഞ്ഞു താ"

രാവിലെ പച്ചക്കറി മേടിക്കാൻ പുറത്തുപോയി തിരിച്ചു വന്നപ്പോൾ സണ്ണി പറഞ്ഞത് ഓർത്തു

ഒരു കാരണവശാലും വാതിലിൽ കൈ കൊണ്ട് മുട്ടരുത്.. പ്രത്യേകിച്ച് കയ്യിൽ വടിയോ കുടയൊ ഉണ്ടെങ്കിൽ അത് വാതിലിൽ ഒട്ടും സ്പർശിക്കാതെ നോക്കണം . കാളിംഗ് ബെൽ മാത്രമേ അടിക്കാവു.."

പറഞ്ഞപോലെ കാളിംഗ് ബെൽ അടിച്ചു

"പഴയത് പോലെ യാരത്‌ എന്നവൾ ചോദിച്ചില്ല മറിച്ച് ചേട്ടനല്ലെ എന്നു ചോദിച്ചത് കേട്ടപ്പോൾ സന്തോഷമായി

ഉച്ചയൂണ് കഴിഞ്ഞ് ഒന്ന് മയങ്ങി എഴുന്നേറ്റപ്പോൾ ചായയുമായി അവള് അരികിൽ വ ന്നു

"ചേട്ടാ അപ്പുറത്തെ വീട്ടിലെ രാജലക്ഷ്മിക്ക്‌ സാരി മേടിക്കാൻ ഞാൻ കൂടെ ചെല്ലണമെന്നു പറയുന്നു..ഞാൻ പോ ക്കോട്ടെ....

സണ്ണി പറഞ്ഞതോർത്തു.

"സാരിയോ ബ്ലൗസോ ചുരിദാ റോ എന്ത് മേടിക്കണമെന്നു പറഞ്ഞാലും ചുമ്മാ പോക്കൊളാൻ സമ്മതിച്ചേ ക്കണം. .."

ഒട്ടും അമാന്തിച്ചില്ല

"നീ തീർച്ചയായും പോണം എന്നുമാത്രമല്ല നിന ക്കിഷ്ടപെട്ട മസാലദോശ യും ഐസ്ക്രീമും കഴിച്ചിട്ട് വന്നാൽ മതി. "

ആയിരം രൂപ എടുത്തു അവളുടെ കൈയിൽ കൊടുക്കുമ്പോൾ ആ മുഖത്ത് ഒരു വല്ലാത്ത സന്തോഷം ആയിരുന്നു

Spb യുടെ ഓർമ്മക്കായി കിടക്കുന്നതിന് മുൻപ് "ഇളയനില" കേൾക്കുന്ന പതിവ് ഉണ്ടായിരുന്നു എനിക്ക് ...

"ഒരു കാരണവശാലും നാളെ തമിൾ പാട്ട് കേൾക്ക രു ത്..അത്യാവശ്യമാണെന്ന് തോന്നിയാൽ പഴയ എന്തെങ്കി ലും മലയാളം പാട്ടുകൾ മാത്രമാകാം. അതും ഭക്ഷണത്തിന് ശേഷം...

സണ്ണി പറഞ്ഞത് അക്ഷരം പ്രതി ഞാൻ അനുസരി ച്ചു

"യാതൊരു കാരണവശാലും തെക്കിനി വടക്കിനി കിഴക്കിനി പടിഞ്ഞാറിനി പോയിനി വന്നിനി എന്നിങ്ങനെ നിയിൽ അവസാനിക്കുന്ന വാക്കുകൾ ഉപയോഗിക്കരുത്. ശ്രദ്ധിക്കണം "

അതും ഞാൻ ശ്രദ്ധിച്ചു

"വീട്ടിൽ ചിലങ്കയുണ്ടോ. എങ്കിൽ മാറ്റണം."

മകള് ഭരതനാട്യം പഠിച്ചിരുന്ന കാലത്ത് ഉപയോഗിച്ച ചിലങ്ക പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നു.അവള് കാണാതെ അതെടുത്ത് ഞാൻ അപ്പുറത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു

രാത്രി കിടക്കുമ്പോൾ സണ്ണി പറഞ്ഞതനുസരിച്ച്
"അവളുടെ മുടിയിൽ തഴുകി നിനക്കൊന്നും ഇല്ല എന്റെ മോൾക്ക് ഒന്നുമില്ല എന്ന് വെറുതെ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടേയിരുന്നു. ..."

അവള് സുഖമായി ഉറങ്ങി.. എപ്പോഴാണ് ഞാൻ ഉറങ്ങിയതെന്ന് അറിഞ്ഞില്ല

രാവിലെ കുറച്ചു വൈകിയാണ് എഴുന്നേറ്റത്
ഒരു ചിലങ്കയുടെ ശബ്ദം കേട്ടപ്പോൾ ഞെട്ടിപ്പോയി

"ചേട്ടാ ഇത് കണ്ടോ അപ്പുറത്തെ പറമ്പിലെ ചേമ്പിൻ താള് പറിക്കാൻ പോയപ്പോ കിട്ടിയതാണ്..നല്ല ഒരു ചിലങ്ക.. ഏതു തെണ്ടിയാണവോ ഇതൊക്കെ പറമ്പിലേക്ക് വലിച്ചെറിയുന്നത്"

ഒരു ഇളിഭ്യ ചിരി ചിരിച്ചുകൊണ്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു

"ചേട്ടാ ഈ ചിലങ്ക കണ്ടോ .ഇത് പണ്ട് ച ന്ദ്രഗുപ്തന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ചിലങ്കയാണ്"

"ങ്ങേ..."ഞാൻ ഞെട്ടിപ്പോയി...പെട്ടെന്ന് സണ്ണി പറഞ്ഞതോർത്തു..

"ചിലങ്ക കയ്യിൽ പിടിച്ചു അതിനെ പ്രശംസിച്ചു സംസാരിച്ചാൽ ചുമ്മാ അങ്ങ് പ്രശംസിച്ചോണം...മടിക്കരുത്"
താനും വിട്ടില്ല...

"അയ്യോ മോളെ ... ചന്ദ്രഗുപ്തൻ മാത്രമല്ല .. രാമ ഗുപ്തൻ രവി ഗുപ്തൻ പിന്നെ അശോകൻ ഹർഷവർധൻ ബാഹുബലി ഭരതൻ പത്മരാജൻ ജോൺ എബ്രഹാം ഇവരുടെയൊക്കെ രാജ സദസ്സിൽ നർത്തകിമാർ ഈ ചിലങ്ക യാണ് അണിഞ്ഞിരുന്നത്..."

"ആണോ ചേട്ടാ...."

അവള് വല്ലാതെ ഹാ പ്പിയായി
"ചേട്ടാ ഞാനിതൊന്ന് അണിഞ്ഞു നോക്കട്ടെ."
അപ്പുറത്തേക്ക് പോയി

ഞാൻ മൊബൈൽ കയ്യിലെടുത്ത് സണ്ണിയെ വിളിച്ചു

"ഡാ സണ്ണി എന്തുവടെ ഇത്.പണ്ടൊക്കെ അഷ്ടമി ക്കായിരുന്നു പ്രശ്നം.ഇതിപ്പോ നവമിയിലോട്ട് മറിയല്ലോ"

"ഹ നീ വിഷമിക്കണ്ടതില്ല..ഞാൻ പറഞ്ഞിട്ടില്ലേ പത്തോ ഇരുപതോ വർഷങ്ങൾക്കു ശേഷം ഇത് തിരിച്ചു വരാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല എന്ന്..ഇനി ഇത് തിരിച്ചു വന്നാൽ നവമിയിലേക്കോ അവിടെനിന്ന് ദശമിയിലേക്കോ പ ടർന്നെന്ന് വരാം.... ഞങളുടെ ഭാഷയിൽ ഇതിന് ...."

"മിണ്ടിപ്പോകരുത് നീ...നിങ്ങളുടെ ഭാഷ ...ഇത് കേട്ട് കേട്ട് മടുത്തു"

"ഹ നീ ചൂ ടാകതെ. .be calm..നമുക്ക് ശരിയാക്കാം..തൽക്കാലം ഞാൻ പറഞ്ഞുതന്ന ടിപ്സ്. നീ നവമിയിലും ഫോളോ ചെയ്യുക...എന്നിട്ടും കുറവില്ലെങ്കിൽ ദശമി ദിവസം അതിരാവിലെ നാല് മണിക്ക് എ ന്നെവിളിക്കുക..ഞാൻ നമ്മുടെ പഴയ തിരുമേനിയു മായി അങ്ങ് വരാം...നമുക്ക് മറ്റെ പ്രയോഗം ഒരിക്കൽ കൂടി അപ്ലൈ ചെയ്യാം"

"ഏതു പ്രയോഗം"

"ഡേയ്. നീ മറന്നോ. മറ്റെ ഡമ്മി വെച്ച് ചക്രം തിരിക്കണ പരിപാടി....."

"സണ്ണി......."

ഞാൻ അലറി

"ഹ നീ വിഷമിക്കേണ്ട... ഞാനില്ലെ കൂടെ..."

"ഡാ സണ്ണി അപ്പോ ഈ ചക്രവും വണ്ടിയും എവിടെ കിട്ടും.."

"അതൊക്കെ എന്റെ store റൂമിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
ഒന്ന് പൊടിതട്ടിയെടുത്താൽ മതി..നീ ധൈര്യ മായിരിക്ക്""

ഡാ സണ്ണി ആ മറ്റെ പഴയ ഡാൻസർ രാമനാഥൻ എവിടെ യാണിപ്പോൾ..."
"അത് നീ എനിക്ക് വിട്ടേക്ക്..പുള്ളി ഇവിടെ അടുത്ത് ഓൺലൈൻ ഡാൻസ് ക്ലാസ്സ് എടുത്തു ജീവിക്കയാണ്‌..ഞാൻ രാവിലെ വരുമ്പോൾ പുള്ളിയെ പിക് ചെയ്തു വരാം..."
"വണ്ടി ചക്രം തിരുമേനി ഡാൻസർ എല്ലാം നിന്റെ കസ്റ്റഡിയിൽ ഉണ്ടല്ലേ"
"ഞങൾ ഒരു ഗ്രൂപ് ആയാണ് ഇപ്പൊ പരിപാടികൾ...ജീവിച്ച് പൊണ്ടെടെയ്.."

ഒന്ന് നിർത്തി സണ്ണി തുടർന്നു
"ഡേയ് പിന്നെ..നിനക്കെന്റെ ഒരു വീക്നെസ് അറിയാമല്ലോ. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചാൽ മാത്രമേ എനിക്കൊരു എനർജി കിട്ടു..അതുകൊണ്ട് ഒന്നുരണ്ടു വഴികൾ നീ കണ്ട് വെക്കണം...."

"ശരി..."

ഫോൺ കട്ട് ചെയ്തു..ബൈക്കിന്റെ ചാവിയെ ടുത്ത് പുറത്തേക്കിറങ്ങി...

"എങ്ങോട്ടാ. ചേട്ടാ...
"ഞാനിപ്പോ വരാം...ഒന്ന് രണ്ടു വഴികൾ കണ്ടുപിടിക്കണം...""

അവള് ഒന്നും മനസ്സിലാകാതെ എന്നെ തന്നെ നോക്കി കൊണ്ട് നിന്നു...

അപ്പോഴും ആ കയ്യിൽ ചിലങ്കയുണ്ടായിരുന്നു....


Written by Suresh Menon

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo