Slider

മസ്കറ്റിലെ ഒരു കുഞ്ഞു കഥ

0

ഇന്ന്‌  മസ്കറ്റിൽ നടന്ന ഒരു കുഞ്ഞു കഥ പറയാം. കുറേ വർഷങ്ങൾക്കുമുൻപ് അതായത് രണ്ടായിരത്തി രണ്ടിൽ ഞങ്ങൾ താമസിച്ചിരുന്നത് മസ്കറ്റിനടുത്തുള്ള അസൈബ എന്ന സ്ഥലത്തായിരുന്നു. ഞങ്ങളുടെ വീടിന് തൊട്ടടുത്തായിത്തന്നെ മറ്റൊരു വീടും ഉണ്ടായിരുന്നു.  നല്ല ഉയരമുള്ള മതിലും ഗേറ്റുമൊക്കെയുള്ള ഒരുഗ്രൻ വീട്. ഒരു സ്വദേശി (ഒമാനി ) കുടുംബമാണ് അവിടെ താമസിച്ചിരുന്നത്. മതിലിന്റെ ഉയരം കാരണം ഞങ്ങൾക്ക് അവിടെയുള്ള ആളുകളെയൊന്നും  കാണാൻ കഴിയുമായിരുന്നില്ല.  പക്ഷേ,കുട്ടികളുടെചിരിയുംബഹളവുമൊക്കെ നന്നായി കേൾക്കാമായിരുന്നു. ഒരു ദിവസം ഉച്ചയ്ക്കു ശേഷം ഞാൻ അടുക്കളയിൽ കുറച്ചു തിരക്കിലായിരുന്നു.  ആരോ വിളിയ്ക്കുന്നതു  പോലെ എനിയ്ക്ക് തോന്നി. ഒന്നു കൂടി ശ്രദ്ധിച്ചപ്പോൾ മതിലിനപ്പുറത്തുനിന്നുമാണ്,  ഒരു സ്ത്രീ ശബ്ദം "ഏയ്‌ ഇന്ത്യൻ, ഇന്ത്യൻ" എന്നാണ് അവർ വിളിക്കുന്നത്‌. ഞാൻ കുറച്ചു ശബ്ദം കൂട്ടി "ഏയ്‌ ഹലോ "എന്നു പറഞ്ഞു. "ഇന്ത്യൻ" അവർ തിരിച്ചു ചോദിച്ചു. "ആ, ഇന്ത്യൻ" ഞാൻ പറഞ്ഞു. "കേരളം" അവർ വീണ്ടും. അതേ "കേരളം, മലയാളി "എന്നു ഞാനും. ഇതു കേട്ടതും പിന്നെ  വാക്കുകളുടെ ഒരു ഒഴുക്കുതന്നെയായിരുന്നു .രണ്ടു ദിവസമായി  നാട്ടിൽ നിന്നും വന്നിട്ട്,  ആഹാരമൊന്നും കഴിച്ചിട്ടില്ല, ചായ മാത്രമേ കുടിച്ചിട്ടുള്ളൂ, വിശന്നിട്ടു വയ്യ, എനിക്ക് ഭാഷയൊന്നും അറിയില്ല, ഇവർചോദിക്കുന്നതും  പറയുന്നതുമൊന്നും എനിക്ക്  മനസ്സിലാകുന്നില്ല, ഇവരുടെ ആഹാരവും കഴിക്കാൻ പറ്റുന്നില്ല,  കുട്ടികളെ നോക്കാനായികൊണ്ടു വന്നതാണ്.
ഒറ്റ ശ്വാസത്തിൽ അവർ പറഞ്ഞുതീർത്തു. അതു  കേട്ടപാടേ  ഞാൻ ചോദിച്ചു, ആഹാരം തരട്ടേ, ചോറുണ്ട് കുറച്ചു  കറികളും. "വേണം വേണം, തന്നോളൂ "അവർ പെട്ടെന്ന് പറഞ്ഞു. അവരോട് അവിടെത്തന്നെ നിൽക്കാൻ പറഞ്ഞ് ഞാൻ വേഗം ഒരു അലുമിനിയം ഫോയിൽ പേപ്പറിൽ ചോറും കറികളും പൊതിഞ്ഞു മതിലിനരികിലെത്തി,  എങ്ങിനെയോ ഏന്തിവലിഞ്ഞു ചോറുപൊതി  മതിലിനു മുകളിൽ വെച്ചു, എന്നിട്ട് വിളിച്ചു.ശരി, കാണാമേ, എന്നു പറഞ്ഞു  അവർ ആഹാരം എടുത്തുകൊണ്ടുപോയി.  പിന്നെ കുറച്ചു ദിവസത്തേയ്ക്ക്  പുള്ളിക്കാരിയെക്കുറിച്ച് ഒരു വിവരവും  ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരുദിവസം ഞാൻ അടുക്കളയിൽ  നിൽക്കുമ്പോൾ "ചേച്ചീ 'എന്നുള്ള ഒരു വിളി മതിലിനപ്പുറത്തുനിന്നും കേട്ടു. ആ "ചേച്ചീ" വിളിയിൽ ഒരു ചെറിയ സന്തോഷം, അത് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞു .  അവർ പറഞ്ഞു തുടങ്ങി. എന്നെ ഇവിടുത്തെ മാഡവും അറബാബും കൂടി അടുത്തുള്ള മലയാളിക്കടയിൽ (സദാനന്ദൻ ചേട്ടന്റെ കട. അന്നൊക്കെ ധാരാളം മലയാളികൾ  സൂപ്പർ മാർക്കറ്റുകൾ നടത്തിയിരുന്നു ) കൊണ്ടുപോയി ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങിത്തന്നു. മട്ടയരിയും വെളിച്ചെണ്ണയും പച്ചക്കറിയും മീനും തൈരും  മസാലകളും എല്ലാം. ഞാനിപ്പോൾ ആഹാരം വച്ചു കഴിക്കാൻ തുടങ്ങി. ഈ വീട്ടുകാർ നല്ല ആൾക്കാരാണ്. എനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല. അവർ പറഞ്ഞു നിറുത്തി. ആൾ നല്ല ഹാപ്പിയാണ് .  എനിക്കും ഒരുപാടു സന്തോഷം തോന്നി. അങ്ങനെ മാസങ്ങൾ കടന്നുപോയി........ 
ഒരു വ്യാഴാഴ്ച രാത്രി, ഒരു മണി യായിക്കാണും. പിറ്റേന്ന് വെള്ളിയാഴ്ച അവധിയായതുകൊണ്ടു രാത്രി ആഹാരം കഴിക്കുന്നതൊക്കെ താമസിച്ചായിരിക്കും. ഞങ്ങൾ അത്താഴം കഴിച്ചു, ഞാൻ  കുറച്ചു പാത്രം കഴുകലൊക്കയായി  അടുക്കളയിലുണ്ട്.  ഷൈനണ്ണനും വർത്തമാനം പറഞ്ഞ് കൂടെയുണ്ട്. മതിലിനപ്പുറത്തുനിന്നും കുട്ടികളുടെ ബഹളം കേൾക്കാം. അവർ ഏതോ കളിയുടെ ഉത്സാഹത്തിമിർപ്പിലാണ്.  അതിനിടയിലൂടെ  നല്ല പരിചിതമായ ഒരു ശബ്ദവും: "പാതിരാത്രിയായാലും ഈ കുരുത്തം കെട്ടതുങ്ങൾക്കൊന്നും  ഉറക്കവുമില്ലേ..... പോയിക്കിടന്ന് ഉറങ്ങിനെടാ കുട്ടിച്ചാത്തന്മാരേ...." അതേ, അത്  മറ്റാരുമല്ല,  നമ്മുടെ "ഇന്ത്യനാണ്." അറബിക്കുട്ടികളോടാണ് ,  അതും പച്ച മലയാളത്തിൽ, കുട്ടികൾ മലയാളം പഠിച്ചു കാണുമോ  എന്തോ, ഇല്ലെങ്കിൽ നമ്മുടെ "ഇന്ത്യൻ"അവരെ പഠിപ്പിച്ചു കാണുമായിരിക്കും അല്ലേ?
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo