Slider

ഒത്തുകൂടൽ

0

 


കുറച്ചു വർഷങ്ങൾക്ക് മുമ്പ് എൻ്റെ മാമൻ്റെ മകൾ ചിഞ്ചുവിൻ്റെ കല്യാണത്തിൻ്റെ തലേദിവസം നടന്ന സംഭവമാണ്. ബന്ധുക്കൾ എല്ലാരും പെൺകുട്ടിയുടെ വീട്ടിൽ ഒത്തുകൂടാറുണ്ട്. അങ്ങനെ ഞാൻ തലേ ദിവസം അവിടെ എത്തി. ഞാൻ അന്ന് ഞങ്ങളുടെ കുറച്ചു ബന്ധുക്കളുമായി സൗന്ദര്യപിണക്കത്തിലായിരുന്നു. പക്ഷെ ഈ പിണക്കമൊന്നും അവരുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. എൻ്റെ വലിയമ്മയുടെ മകൾ രാജി ചേച്ചിയും, ഭർത്താവ് ജിത്ത് അണ്ണനും അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവർ എന്നെ നോക്കുന്നുമുണ്ടായിരുന്നു, പക്ഷെ എൻ്റെ മനസ്സിൽ പിണക്കം കിടക്കുന്നത് കൊണ്ട് ഞാൻ ആർക്കും മുഖം കൊടുക്കാതെ ഒഴിഞ്ഞു നടന്നു. അമ്മ എന്നോട് വന്നു ഇടയ്ക്കിടെ 'ജിത്തണ്ണാനോട് പോയി മിണ്ടു..' എന്ന് പറഞ്ഞുകൊണ്ടെ ഇരുന്നു. അമ്മയുടെ ശല്യം സഹിക്കാൻ വയ്യാതെ ആയപ്പോൾ ഞാൻ പതിയെ ആ വീടിൻ്റെ രണ്ടാം നിലയിൽ ഒരു മുറിയിൽ പോയി ഇരുന്നു. അമ്മ വയ്യെങ്കിലും ആ സ്റ്റെപ് ഒക്കെ കയറി മുകളിൽ വന്നു.'ജിത്തണ്ണാനോട് മിണ്ടിയിട്ടേ പോകാവൂ..' എന്ന് വാത്സല്യത്തോടെ പറഞ്ഞു. ഞാൻ സമ്മതം മൂളി. കുറച്ചു കഴിഞ്ഞു ആരും കാണതെ ഞാൻ അവിടെന്നിറങ്ങി.

വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ അമ്മ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എൻ്റെ മനസ്സിൽ അമ്മ പറഞ്ഞത് കേൾക്കാത്തതിൻ്റെ കുറ്റബോധം ഉണ്ടായിരുന്നു. ഞാൻ അമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു. അമ്മ ആ കാര്യമേ മിണ്ടിയില്ല. വളരെ സ്നേഹത്തോടെ അന്ന് നടന്ന കാര്യങ്ങളെ പറ്റി ഒക്കെ സംസാരിച്ചു. അടുത്ത ദിവസം കല്യാണത്തിന് ഇടുന്ന ഡ്രെസ്സിനെ പറ്റിയൊക്കെ പറഞ്ഞു. ഞാൻ മുറിയിലേക്ക് പോകാൻ നേരം അമ്മയോട് പറഞ്ഞു, 'എനിക്ക് ജിത്തണ്ണാനോട് പിണക്കം ഒന്നുമില്ല. പക്ഷെ ഞാൻ പോയി മിണ്ടുമ്പോൾ അണ്ണൻ തിരിച്ചു മിണ്ടിയില്ലേൽ അത് എനിക്ക് കുറച്ചിലാണ്. അതൊരുതരം ആത്മാഭിമാനക്ഷതം ഉണ്ടാക്കും അമ്മ.' അമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു,'മോൻ മിണ്ടാത്തതിൽ സാരമില്ല. മനസ്സിൽ നിന്നും തോന്നുമ്പോൾ മിണ്ടിയാൽ മതി. പക്ഷെ ഞാനോ നിൻ്റെ അച്ഛനോ ഇല്ലാതിരിക്കുന്ന ഒരു കാലത്ത്, ഞങ്ങളുടെ മരണ വാർത്ത അറിഞ്ഞു, വിളിക്കാതെ വീട്ടിലേക്ക് വരുന്ന ഒരാള് പോലും, അന്ന് ഗൃഹനാഥനായ നീ അവരെ മുഖം കൊടുത്ത് സ്വീകരിക്കാത്തതിൽ അവർക്ക് ആത്മാഭിമാനക്ഷതം ഉണ്ടാകില്ല എന്ന് മോൻ ഉറപ്പു വരുത്തണം.'
ഞാൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.

അടുത്ത ദിവസം കല്യാണഹാളിൽ വെച്ച് തന്നെ ഞാൻ പോയി ജിത്തണ്ണനോട് മിണ്ടി. അണ്ണൻ എന്നത്തേയും പോലെ തന്നെ ' എവിടെടാ നീ ' എന്ന് വാത്സല്യത്തോടെ തിരിച്ചു മിണ്ടി. ജിത്ത് അണ്ണൻ എനിക്ക് സ്വന്തം ചേട്ടനെ പോലെ തന്നെയാണ്. സത്യത്തിൽ ഞാൻ പുറം രാജ്യത്തൊക്കെ പോകുമ്പോൾ അച്ഛനോടും അമ്മയോടും പറയുന്നത്, എന്തെങ്കിലും ഉണ്ടെങ്കിൽ ജിത്തണ്ണനെ വിളിക്കണേ എന്നാണ്. ഞാൻ ചെയ്യുന്നതിനേക്കാൾ ഒരു മകൻ്റെ കടമ ജിത്ത് അണ്ണൻ ചെയ്യും എന്ന് പൂർണ്ണ വിശ്വാസമാണ് അതിന് കാരണം.

ഇതൊരു കൊച്ചു നടന്ന സംഭവം. ഞാൻ പറഞ്ഞു വന്നത്, അങ്ങനെ എത്ര പ്രായം ആയാലും, അമ്മ ഇങ്ങനെ ഒരു ബലവും പ്രയോഗിക്കാതെ തന്നെ, മനോഹരമായ സന്ദർഭ ആവിഷ്കാരങ്ങളിലൂടെ, ഒരു വഴികാട്ടിയായി വിസ്മയിപ്പിച്ചുകൊണ്ടേ ഇരിക്കും. ഷാനോൺ ടാബിയാഗോ അവരുടെ അമ്മയെ പറ്റി പറഞ്ഞ വരികൾ ഉണ്ട്. എന്നാൽ അതെ അന്തഃസാരം ഉൾക്കൊണ്ട്, എൻ്റെ വീക്ഷണകോണിൽ ഒരു വരി എഴുതി, ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

'എനിക്ക് ഒരിക്കലും എഴുതാൻ കഴിയാത്ത ഒരു പുസ്തകമാണ് എൻ്റെ അമ്മ. എന്നാൽ ഞാൻ ഈ ജീവിതത്തിൽ എഴുതിയ പുസ്തകങ്ങളെല്ലാം; എൻ്റെ അമ്മയ്ക്കുള്ളതായിരുന്നു…'

- പ്രവീൺ പി. ഗോപിനാഥ്

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo