നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചില സൗഹൃദ വിശേഷങ്ങൾ


ഇന്റേൺഷിപ് ചെയ്യുന്ന കാലത്ത് എനിക്കൊരു ആൺ സുഹൃത്ത് ഉണ്ടായിരുന്നു. ഒരു ട്രെയിൻ യാത്രയിൽ പരിചയപ്പെട്ടതാണ്. അയാൾ എന്നെ അനിയത്തി എന്നു വിളിച്ചു. സ്വന്തമായി ഒരേട്ടൻ ഇല്ലാതിരുന്നതിനാലാവണം ആ വിളി എന്നെ ഒരുപാട് സ്വാധീനിച്ചു.

അയാൾ ഏതോ ഒരു കമ്പനിയുടെ മാനേജർ ആയിരുന്നു. ഞാൻ പഠിച്ച ഹോസ്പിറ്റലിന്റെ തൊട്ടടുത്തായിരുന്നു അയാളുടെ ഹെഡ്ഓഫീസ്. അവിടെ വരുമ്പോഴൊക്കെ അയാൾ എന്നെ വന്നുകാണും. കാന്റീനിൽ പോയി ഒരുമിച്ചു കോഫി കുടിക്കും. നൈറ്റ് ഡ്യൂട്ടി ഉള്ളപ്പോൾ വാർഡിലേയ്ക്ക് വിളിക്കും, കുറെ നേരം സംസാരിക്കും. അങ്ങനെ ആ സൗഹൃദം വളരെ മനോഹരമായി മുൻപോട്ടു പോയി.

'താമസിയാതെ ഒരേടത്തി വരും കേട്ടോ... ' ഒരിക്കൽ വിളിച്ചപ്പോൾ അയാളെന്നോട് പറഞ്ഞു. പിന്നീട് അവരെക്കുറിച്ചായിരുന്നു പലപ്പോഴും ഞങ്ങളുടെ സംസാരങ്ങൾ.

താമസിയാതെ ഞാൻ ഡൽഹിയിലക്ക് മാറി. മൊബൈൽ ഫോണൊന്നും വ്യാപകമാകാത്ത കാലമായിരുന്നതിനാൽ ഈമെയിലിലൂടെയായിരുന്നു പിന്നീടുള്ള കമ്മ്യൂണിക്കേഷൻ.

കുറച്ചു നാളുകൾക്കു ശേഷം ഈമെയിലുകൾക്കു റിപ്ലൈ വരാതായി. എന്തെങ്കിലും സംഭവിച്ചോ എന്നോർത്തു ഞാൻ വ്യാകുലപ്പെട്ടു.

പിന്നീട് ഞാൻ ഇംഗ്ലണ്ടിനു പോന്നു. വിവാഹം കഴിഞ്ഞു. മറുപടി ഒന്നുമില്ലെങ്കിലും എല്ലാ വിവരങ്ങൾക്കും മുടങ്ങാതെ ഇമെയിലുകൾ അയച്ചു കൊണ്ടിരുന്നു.

അപ്പോഴാണ് ഓർക്കുട്ട് വന്നത് . അതിൽ തിരഞ്ഞിട്ടും ആളെ കാണാതായപ്പോൾ ആൾ മരിച്ചു പോയി എന്നുതന്നെ വിശ്വസിച്ചു. നഷ്ടപ്പെട്ടുപോയ നല്ല സൗഹൃദത്തെക്കുറിച്ചു പറഞ്ഞ് ഭർത്താവിനെ ഇടയ്ക്കിടെ ബോറടിപ്പിച്ചു.

പക്ഷെ ഓർക്കുട്ട് മാറി ഫേസ്ബുക് വന്നപ്പോൾ അതിൽ പുള്ളി ഉണ്ടായിരുന്നു. ഭാര്യയും മോളുമായി ചിരിച്ചു നിൽക്കുന്ന പ്രൊഫൈൽ ചിത്രം കണ്ടപ്പോൾ എനിക്കുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണ്. അപ്പോൾ തന്നെ റിക്വസ്റ്റ് അയച്ചു . ആക്സെപ്റ്റ് ചെയ്യുകയും ചെയ്തു.

പലതവണ മെസ്സേജ് അയച്ചെങ്കിലും മറുപടി കിട്ടാത്തത് മെസ്സേജ് കാണാഞ്ഞിട്ടാവാം എന്ന് ഞാൻ വെറുതെ ആശ്വസിച്ചു കൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ് ആളുടെ ബർത്ഡേ ആണെന്ന് ഫേസ്ബുക് നോട്ടിഫിക്കേഷൻ തന്നത്. ഏട്ടാ എന്നു പബ്ലിക് ആയി വിളിക്കാൻ ചെറിയ ചമ്മലുണ്ടായിരുന്നതു കൊണ്ട് 'Happy Birthday Anil' എന്ന് അയാളുടെ ടൈം ലൈനിൽ പോസ്റ്റ് ചെയ്തു. അധികം താമസിയാതെ മറുപടിയും വന്നു .

' Thank you Chechi '

എത്ര പെട്ടെന്നാണ് അനിയത്തി ചേച്ചിയായത് !!!

അബദ്ധങ്ങൾ അവസാനിക്കുന്നില്ല...

വർഷങ്ങൾക്കു ശേഷം എഴുത്തിലേയ്ക്ക് വന്നപ്പോൾ ഡ്യൂട്ടി കഴിഞ്ഞ് രാത്രി വളരെ വൈകി ഒന്നൊന്നര മണിക്കൂർ ഡ്രൈവ് ചെയ്ത് വീട്ടിൽ പോയിരുന്ന ഒരു സുഹൃത്ത് എന്നെ സ്ഥിരമായി വിളിക്കുമായിരുന്നു . ഇവിടെ രാത്രി വൈകാത്തത് കൊണ്ടും കുടുംബത്തോടൊപ്പം പരിചയപ്പെട്ട വ്യക്തിയായതു കൊണ്ടും ആ സമയം ഞങ്ങൾ ലോകത്തിലുള്ള സകലതിനെക്കുറിച്ചും സംസാരിച്ചു. മിക്കപ്പോഴും ഫോൺ സ്‌പീക്കറിൽ ഇട്ട് പണികൾ ചെയ്തു കൊണ്ടാവും സംസാരം. ചിലപ്പോഴൊക്കെ കുട്ടികളും കൂടും. എന്തായാലും അയാൾ നൈറ്റ് ഡ്യൂട്ടി നിർത്തിയതോടെ ആ സൗഹൃദവും തീർന്നു.

കുടുംബത്തോടൊപ്പം പരിചയപ്പെട്ടതുകൊണ്ട് ലിൻസിയോടെനിക്ക് ഒരിക്കലും പ്രണയം തോന്നില്ല. ലിൻസി എനിക്ക് ഇതുവരെ കിട്ടിയതിൽ വച്ച് വളരെ വളരെ നല്ല ഒരു സുഹൃത്താണ് എന്ന് ആവർത്തിച്ചു പറഞ്ഞയാൾ ഒരിക്കൽ എനിക്കയാളോട് പ്രണയമാണോ എന്ന് ചോദിച്ചു. പ്രണയമാണെന്ന് പറഞ്ഞു നടന്നു. കുറച്ചു നേരം സംസാരിക്കുക എന്നാൽ പ്രണയമെന്ന് അവർ തെറ്റിദ്ധരിക്കുന്നതോ, അതോ നൈസ് ആയി നമ്മളെ ചൂണ്ടയിടുന്നതോ ?

പുരുഷന്മാരെ, ഒരു സ്ത്രീ സംസാരിക്കാൻ മര്യാദ കാണിക്കുന്നത് അവൾ ആ സൗഹൃദത്തെ മാനിക്കുന്നത് കൊണ്ടാണ്. അല്ലാതെ നിങ്ങളോടുള്ള പ്രണയം കവിഞ്ഞൊഴുകുന്നത് കൊണ്ടല്ല.

'എഫ് ബി യിലുള്ള രണ്ടു പെണ്ണുങ്ങൾക്ക് എന്നോട് ഭയങ്കര പ്രണയമാണ്. ഒരുത്തി നൈറ്റ് ഡ്യൂട്ടിയിൽ രാത്രി മൂന്നുമണിക്കൊക്കെ വിളിക്കും' എന്ന് വളരെ ബഹുമാനിക്കുന്ന ഒരാൾ പറഞ്ഞെന്ന് അറിഞ്ഞു. മൂന്നുപേരും എന്റെ എഫ് ബി സൗഹൃദങ്ങളാണ് .

പ്രിയ്യപ്പെട്ട സുഹൃത്തേ, അവൾ ഒരുപക്ഷെ രാത്രി മൂന്നു മണിക്ക് ഉണർന്നു ഭക്ഷണം ഉണ്ടാക്കുന്നവളായിരിക്കാം. ബാക്കിയെല്ലാവരും കൂർക്കം വലിച്ചുറമ്പോൾ, അടുക്കളയിൽ തനിച്ചു നിന്നു മടുക്കുമ്പോൾ , ഓൺലൈനിൽ നിങ്ങളെ കാണുമ്പോൾ വിളിക്കുമായിരിക്കാം. അവളെ ഓൺലൈനിൽ കണ്ട് ആദ്യം വിളിച്ചത് നിങ്ങളായിരിക്കില്ലേ? എഴുത്തിൽ തിരുത്തുകളുമായി അവളുടെ സൗഹൃദത്തിലേയ്ക്ക് കടന്നു ചെന്നതും വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം പുകഴ്ത്തിയതും നിങ്ങളായിരിക്കില്ലേ? നിങ്ങളോടുള്ള അവളുടെ വിശ്വാസത്തെ പ്രണയമെന്നു തെറ്റിദ്ധരിക്കുന്നത് നിങ്ങളുടെ വളർച്ചക്കുറവാണ്. ഇനി അഥവാ അവൾ നിങ്ങളെ പ്രണയിക്കുന്നുവെങ്കിൽ, പ്രണയ സല്ലാപത്തിനാണ് വിളിക്കുന്നതെങ്കിൽ, അതിൽ തുല്യ പങ്കാളിത്തമുള്ള നിങ്ങൾക്ക് അത് അവളുടെ കുറ്റമായി പറഞ്ഞു കൊണ്ടു നടക്കാൻ നാണമില്ലേ?

പ്രിയപ്പെട്ട പെണ്ണുങ്ങളെ, നമ്മൾ വലിയ സുഹൃത്തുക്കൾ എന്ന് കരുതി പണികൾ പോലും മാറ്റിവച്ച് സംസാരിക്കുന്ന പലരുടെയും മനസ്സിലിരുപ്പ് ഇതൊക്കെത്തന്നെയാണ്. തനിയെ ഹോസ്റ്റലിൽ താമസിച്ച അനിൽ വെറും ടൈം പാസ്സിനായിരുന്നു എന്നെ വിളിച്ചു സംസാരിച്ചിരുന്നത്. എന്റെ, വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവം കണ്ട് എടുത്ത ഒരു മുൻ‌കൂർ ജാമ്യമായിരിക്കാം അനിയത്തി എന്ന ആ വിളി. കല്യാണം കഴിഞ്ഞതോടെ ഇമെയിൽ സഹിതം ഭൂതകാലം അയാൾ ഡിലീറ്റ് ചെയ്തു കളഞ്ഞു.

നൈറ്റ് ഡ്യൂട്ടിയിലും ഡ്രൈവിങ്ങിലും തനിച്ചായിരിക്കുമ്പോഴുമൊക്കെ വിളിക്കുന്നവർ നമ്മളുടെ സൗഹൃദം ആഗ്രഹിച്ചു വിളിക്കുന്നവരൊന്നുമല്ല. അവരുടെ ബോറടി മാറ്റാൻ സുന്ദരമായൊരുപാധി മാത്രമാണ് നമ്മൾ. നമ്മളുടെ വിശ്വാസം നേടാൻ സുഹൃത്തേ എന്നും അനിയത്തി എന്നുമൊക്കെ മധുരം പുരട്ടി വിളിക്കും. ഏറ്റവും നല്ല സുഹൃത്തായും ഏട്ടനായുമൊക്കെ അഭിനയിക്കും. ചിലപ്പോൾ പ്രണയം നടിക്കും. പ്രണയം ചാലിച്ച കവിതകളെഴുതും.

പക്ഷെ, അവർ കൂട്ടുകൂടുമ്പോൾ നമ്മളെക്കുറിച്ചു പറഞ്ഞു ചിരിക്കും. സ്നേഹം നിറച്ച് നമ്മളയച്ച മെസ്സേജുകൾ പരസ്പരം പങ്കുവയ്ക്കും. അവൾ പോക്കുകേസാണെന്നു ലേബൽ ചെയ്യും. കൂട്ടുകാരുടെ മുൻപിൽ ആളാവാൻ വേണ്ടി നമ്മളറിയാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കും.

എല്ലാത്തിലുമുപരി വീട്ടിലായിരിക്കുമ്പോൾ നിങ്ങളെ ബ്ലോക്ക് ചെയ്യും. ഭാര്യയുടെ മുൻപിൽ പരിശുദ്ധാത്മാവായി അഭിനയിക്കും. കാരണം നിങ്ങൾ ടൈം പാസും അവർ ജീവിതവുമാണ് . ജീവിതം വച്ചുള്ള കളിക്കൊന്നും അവരെക്കിട്ടില്ല.

എല്ലാവരും ഇങ്ങനെയാണെന്നല്ല. ചുരുക്കമായി നല്ല സൗഹൃദങ്ങൾ ഉണ്ടാകാം. പക്ഷേ മിക്കതും കള്ളനാണയങ്ങളാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ടി വരില്ല.

ലിൻസി വർക്കി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot