സ്കൂൾ വിട്ട് വരുമ്പോൾ പണ്ട് അമ്മ എടുത്ത് തരുന്ന കടുംകാപ്പിയിൽ കരി ഉറുബിനെ കണ്ടാൽ അച്ഛൻ പറയും.
"സാരമില്ലാ മോനേ കരിയുറുമ്പ് കാഴ്ച്ച ശക്തിക്ക് നല്ലതാ.."
മറുത്തൊന്നും പറയാതെ ഒറ്റവലിക്ക് ഗ്ഗാസ് കാലിയാക്കി ഒരോട്ടമാണ് കളിസ്ഥലത്തേക്ക്.
വൈകിട്ട് ഊണ് കഴിക്കുബോൾ ചോറിൽ നിന്നും അമ്മയുടെ നീളമുള്ള ഒരു മുടി അച്ഛന് കിട്ടിയപ്പോൾ പാത്രവും ചോറും വടക്കേപ്പുറത്തേക്ക് പറക്കുന്നത് കണ്ടു അപ്പോൾ മനസ്സിൽ ചിരിച്ചു കൊണ്ട് ഓർക്കും തലേന്ന് അമ്മയുടെ നീണ്ട തലമുടിയിഴകളിൽ തഴുകി തലോടി അച്ഛൻ പറഞ്ഞത്.
"നിന്റെ മുടിയിഴകൾക്ക് കാച്ചെണ്ണയുടെ ഗന്ധമാണ് നിന്നെ ആദ്യമായി കാണുമ്പോൾ എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു നിന്റെ ഈ നീണ്ട മുടിയിഴകൾ."
അത് കേട്ട് അമ്മ അച്ഛനോട് ഒന്നുകൂടി ചേർന്ന് നിന്നിരുന്നു ആ മുടിയിഴകളിൽ തഴുകി അച്ഛനും.
നിറഞ്ഞ കണ്ണുകളോടെ മറ്റൊരു പാത്രത്തിൽ അമ്മ ചോറുമായി വന്നിട്ട് അച്ഛനോട് പറയും.
"ഞാൻ നന്നായി ശ്രദ്ധിച്ചതാ തലയിൽ തോർത്തും ഉണ്ടായിരുന്നു എങ്ങനെ വന്നെന്നറിയില്ല ചേട്ടൻ ഇത് കഴിക്ക്."
പുറത്തേക്ക് ദേഷ്യത്തോടെ ഇറങ്ങിയ അച്ഛൻ അപ്പോൾ വലിയ ഗൗരവത്തിൽ തിരികെ വരും എന്നിട്ട് ആദ്യത്തെ ഉരുള ചെറിയ ഒരു ചിരിയോടെ അമ്മക്ക് നൽകി നിറഞ്ഞ് തൂവുന്ന അമ്മയുടെ കണ്ണുകളിലെ കണ്ണുനീർത്തുള്ളികളെ തുടച്ച് മാറ്റും അവിടെ തീരും എല്ലാ പിണക്കവും.
കൂടെ അച്ഛന്റെ ഒരു ചോദ്യവും.
"ഞാൻ നിന്നെ വഴക്കൊന്നും പറഞ്ഞില്ലല്ലോ പിന്നെ നീ എന്തിനാ കരഞ്ഞത്."
"ഓ പിന്നെ ഞാൻ കരഞ്ഞതൊന്നും അല്ല അത് അടുക്കളയിൽ വച്ച് എന്റെ കണ്ണിൽ എന്തോ കരട് പോയതാ..!
നിറഞ്ഞ കണ്ണുകളോടെ അച്ഛൻ അമ്മയുടെ ഫോട്ടോ തുടച്ച് പുതിയ മാല ചാർത്തുമ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു തൂവി ഞാൻ പോലും അറിയാതെ.
അതെ ജീവിച്ചിരിക്കുമ്പോൾ പരസ്പരം എത്ര കുറ്റപ്പെടുത്തിയാലും ഒരാൾ മറ്റയാളെ തനിച്ചാക്കി നടന്ന കലുമ്പോൾ വരുന്ന ഒറ്റപ്പെടൽ അത് വല്ലാത്തൊരു നൊമ്പരമാണ്
രാജു പി കെ കോടനാട്,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക