Showing posts with label ShaanBabu. Show all posts
Showing posts with label ShaanBabu. Show all posts

#പിറന്നാൾ_സമ്മാനം

#പിറന്നാൾ_സമ്മാനം
•••••••••••••••••••
ബാഗെടുത്തു രാജീവ് കാറിനു നേരെ നടക്കാൻ തുടങ്ങിയപ്പോ പിന്നിൽ നിന്നും അനുമോൾ നീട്ടി വിളിച്ചു.
"അപ്പാ...!"
അയാൾ ടൈ ശരിയാക്കികൊണ്ട് തിരിഞ്ഞു നിന്നു.
"എന്താ അനുക്കുട്ടി...!"
"അനുമോൾ പറഞ്ഞത് മറക്കുവോ...?" അവൾ കെഞ്ചി.
"ഇല്ലെന്നേ.... മാത്രോ അല്ല ഇന്ന് വൈകീട്ട് അപ്പൻ ഇച്ചിരി നേരത്തെ വരുന്നുണ്ട്.. പോരേ...?"
"പ്രോമിസ്...?"
"പിന്നെന്താ..., പ്രോമിസ്. എന്നിട്ട് നമ്മൾ മൂന്നുപേരും ഒരുമിച്ചുപോയി മേടിക്കും മോൾക്ക് എന്താ വേണ്ടതെന്ന്വച്ചാ, എന്താ പോരെ...!"
"ഉം..." ആ സമ്മതത്തിൽ രാജീവിന് കാണാൻ കഴിയുമായിരുന്നു ആ കുഞ്ഞു മുഖത്തു പ്രതിഫലിച്ചു നിൽക്കുന്ന സന്തോഷം.
"എന്താണെച്ചാ അങ്ങ് പറഞ്ഞു കൊടുക്ക് പെണ്ണേ... എങ്കി അപ്പൻ വരുമ്പോ മേടിച്ചു വരത്തില്ലേ..."
"യ്യോ.... ഈ അമ്മ...! ഒന്നും അറിയൂല ഈ അമ്മക്കു... ഇതു സർപ്രൈസാ... അപ്പൻ മേടിച്ചോണ്ടുവന്നാ അതെങ്ങനെ ശരിയാവുന്നേ...?" നീരസോം ശുണ്ടിയുമെല്ലാം ആ കൊച്ചു വർത്തനത്തിൽ തലയെടുപ്പോടെ നിന്നിരുന്നു.
"അതു മോൾ പറഞ്ഞത് ശരിയാ... അമ്മ നല്ല ഒന്നാംതരം മണ്ടിതന്നേ..., ഒരു സംശയോം ഇല്ല" അവനും നല്ല കട്ടക്ക് മോളേ സപ്പോർട്ട് ചെയ്തു.
അതുകേട്ടപ്പോഴാണ് അനുമോൾ മനസ്സറിഞ്ഞൊന്നു ചിരിച്ചത്, രാജീവും ആ ചിരിയിൽ പങ്കുചേർന്നു.
ദേവിക രാജീവിനരികിലേക്ക് രണ്ടടി വച്ചു, എന്നിട്ട് ശബ്ദം നേർപ്പിച്ചു അവനു കേൾക്കാൻ പാകത്തിൽ പറഞ്ഞു.
"മണ്ടിയാണല്ലേ..., കാണിച്ചുതരാട്ടോ..., ഇങ്ങു വാ കിന്നരിച്ചോണ്ട് രാത്രിയിൽ"
"ഡീ..., ഞാൻ ചുമ്മാ പറഞ്ഞതാ..., എന്നുകരുതി ബഹിഷ്‌കരിച്ചേക്കല്ലേ... വേറെ ഓപ്ഷൻ ഇല്ലാത്തോണ്ടാ..."
"ഛീ... വഷളൻ...!"
"അല്ല എന്താ രണ്ടാളുംകൂടെ ഒരു സ്വകാര്യം പറച്ചിൽ..?" അനുമോൾ അങ്ങോട്ട് വന്നുകൊണ്ട് കൊഞ്ചിക്കൊണ്ടു ചോദിച്ചു.
"ഒന്നുല്ല അനുമോളേ..., രാത്രീല് ചിലപ്പോ റോഡ് ബ്ലോക്ക് ആവാൻ സാധ്യതയുണ്ട്..., അതുകൊണ്ട് കാർ നേരത്തെ ഷെഡിൽ കയറ്റേണ്ടി വരുമെന്ന് പറഞ്ഞതാ ഈ മണ്ടി അമ്മ." പറഞ്ഞു കൊണ്ട് രാജീവ് ദേവികയെ ഏറുകണ്ണിട്ട് നോക്കി.
അവൾ ഗൗരവം നടിച്ചു രാജീവിനെ തുറിച്ചു നോക്കി നിന്നതേയൊള്ളൂ, അതു കണ്ടിട്ടവൻ ചുമ്മാ അവളെയൊന്നു ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി വെറുതെ കണ്ണിറുക്കി കാണിച്ചു.
"അയ്യോ അപ്പൊ രാത്രീല് പോകാൻ പറ്റൂലെ..." അനു മോൾക്ക് ആധിയായി.
"പിന്നെ..., എന്റെ അനുകുട്ടിയെ അപ്പൻ എന്തായാലും കൊണ്ടുപോയിരിക്കും. പോരേ...?" ബാഗ് കാറിന്റെ ഡോർ തുറന്ന് അകത്തേക്കിട്ട് തിരിഞ്ഞവളെ കോരിയെടുത്തുകൊണ്ടവൻ പറഞ്ഞു.
മതിയെന്നവൾ സമ്മതത്തോടെ തലയാട്ടി.
ശേഷം ആ കൊച്ചുകവിളിൽ ഒരുമ്മ കൂടി നൽകി അയാൾ അവളെ തറയിൽ വച്ചു.
"അപ്പാ..."
"എന്താ ചക്കരേ..."
"എഗൈൻ.., ഹാപ്പി ബർത്ത് ഡേ...!"
"താങ്ക് യു സ്വീറ്റി.." എന്നു പറഞ്ഞു ഒരു ഫ്ലയിങ് കിസ് കൊടുത്തയാൾ കാറിൽ കയറി.
അനുമോൾ അമ്മയുടെ അരികിലേക്ക് ചേർന്നു നിന്നു.
കാർ സ്റ്റാർട്ടാക്കി ഫസ്റ്റ് ഗിയറിലേക്കിട്ടുകൊണ്ട് അയാൾ ദേവികയെ നോക്കി.
"ബർത്ത് ഡേ ആയ സ്ഥിതിക്കപ്പോ ഇന്നു കാർ നേരത്തെ ഷെഡിൽ കയറ്റിയേക്കാം അല്ലെടീ പെണ്ണേ..." കാർ മുന്നോട്ടെടുക്കുന്നതിനിടയിൽ ചിരിവിടാതെ അവൻ പറഞ്ഞു.
അവളതുകേട്ടു ചിരിച്ചുകൊണ്ട് ഗേറ്റ് വരെ കാറിനെ ഫോള്ളോ ചെയ്തു.
അനുമോൾ മാത്രം ഒന്നും മനസ്സിലാകാതെ അമ്മയേയും മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന കാറിനേയും മാറിമാറി നോക്കിനിന്നു.
"വാ... ഇങ്ങോട്ട്, അച്ഛൻ പോയി." ദേവിക അവളുടെ കയ്യിൽ പിടിച്ചു അകത്തേക്കു നടന്നു.
രാജീവ് ഓഫീസിലെത്തിയപ്പോ എല്ലാരും അവനെ കാത്തിരുന്നപോലെ പോലെ ജന്മദിനാശംസകൾ കൊണ്ടു പൊതിഞ്ഞു.
"FB യിൽ നോട്ടിഫിക്കേഷൻ വന്നപ്പഴേ ഞങ്ങൾ ചിലതെല്ലാം പ്ലാൻ ചെയ്തു കഴിഞ്ഞിരുന്നു." AR അക്കൗണ്ടന്റ് അനൂപ് അവന്റെ കാബിനിൽ കയറിവന്നു കൊണ്ടു പറഞ്ഞു.
"എന്തോന്നാ ഞാൻ അറിയാത്തൊരു പ്ലാൻ...?!" അവൻ സിസ്റ്റം ഓൺ ചെയ്തു യൂസർ ഐഡിയും പാസ്സ്‌വേർഡും എന്റർ ചെയ്തുകൊണ്ട് ചോദിച്ചു.
"അതൊക്കെ ഉണ്ടളിയോ..., അല്ലങ്കിലും നീ ഇവിടെ നടക്കുന്ന എന്തു പരിപാടിയിലാ മനസ്സറിഞ്ഞു കൂടിയിട്ടിള്ളേ....?"
"ഇല്ലേ..., എങ്കിൽ വേണ്ട, ഇനിയിപ്പോ ഇതിനു സഹകരിച്ചു ഞാനായിട്ടെന്റെ പിൽക്കാല റെക്കോർഡ് തകർക്കണ്ടല്ലോ...!"
"അതു വേണ്ടി വരില്ല, കാരണം അത്രയും വെൽ പ്ലാൻഡ് ആണ് ഇന്നത്തെ പ്രോഗ്രാം...! ചുമ്മാ വൈകീട്ടൊരു ഗെറ്റ് റ്റുഗെതെർ..., ഞങ്ങടെ വക...!"
"യ്യോ... അതൊന്നും നടക്കത്തില്ല.., ഞാനാണേൽ അനുമോൾക്ക് വാക്കു കൊടുത്തതാ ഇന്നു നേരത്തെ വന്നേക്കാന്ന്, ചെറിയൊരു ഔട്ടിങ് ആൾറെഡി ഫിക്സ് ചെയ്തു വച്ചേക്കുവാ അവൾ."
"ദേ കെടക്കണ്..., സംഗതി നീയെന്റെ സീനിയർ ഒക്കെത്തന്നെയാ എങ്കിലും ചില നേരത്തെ നിന്റ സംസാരം കേട്ടാൽ കരണകുറ്റി നോക്കി ഒന്നു പൊട്ടിക്കാൻ തോന്നും.
ഡാ നീയൊക്കെ എന്തു കോപ്പിലെ സീനിയർ അക്കൗണ്ടന്റ്ഡാ...? ഇത്രേം നാളത്തെ സർവീസിനിടക്ക് ഒരു തവണയെങ്കിലും നീ തന്റെ ബർത്തഡേ ഞങ്ങടെ കൂടെ സെലിബ്രേറ്റ് ചെയ്തിട്ടുണ്ടോ...?
അതുപോട്ടെ ഇന്നേവരെ ഏതെങ്കിലും ഒരു കള്ളുകുടി പാർട്ടിയിൽ മനസറിഞ്ഞു നീ വന്നൊന്നു ജോയിൻ ചെയ്തിട്ടുണ്ടോ...? മദ്യസേവയില്ലാത്ത എന്തു നശിച്ച ജീവിതാടാ തന്റേ...? അല്ല അറിയാൻ മേലാഞ്ഞു ചോതിക്കാ നീയാരാ ഹരിശ്ചന്ദരനോ...?"
"നീ കുടിച്ചിട്ടാണോടാ ഓഫീസിൽ വന്നേ..."
"കുടിച്ചിട്ടല്ല ഓഫീസിൽ വന്നത്.., പക്ഷെ ഓഫീസ് വിട്ടു പോകുമ്പോ കുടിക്കും, നിന്റെ കൂടെ. അതു വക്കാ."
"പോടാ പോ... പോയി പണിചെയ്യാൻ നോക്ക്."
"ഡാ ഞാനൊന്നു ചോദിക്കട്ടെ. കല്യാണം കഴിഞ്ഞു ഒരു മോൾ ഉണ്ടായി ഇത്രേം ആയില്ലേ, എന്നിട്ടും ഒരാഘോഷം പോലും വിടാതെ അവരോടൊപ്പം തന്നെ അല്ലെ നീ ആഘോഷിച്ചോണ്ടിരുന്നേ...? അല്ലേ...!?
ഇത്രമാത്രം പേടിക്കാൻ അവൾക്കെന്താ കൊമ്പുണ്ടോ...?, മണതോണ്ടു പിന്നാലെ നടക്കാതെ പോയി പണിനോക്കാൻ പറയെടാ അവളോട്..?" അനൂപ് ശബ്ദം ത്താഴ്ത്തി അവനു കേൾക്കാൻ പാകത്തിൽ പറഞ്ഞു.
രാജീവ് ചിരിച്ചു.
"അതിനു പേടി എന്നല്ലെടാ കോപ്പേ പറയുന്നേ, അതിനാണ് സ്നേഹം എന്നു പറയുന്നത്. അതു നിന്നെപ്പോലത്തെ മണകുണാപ്പന്മാർക്ക് പറഞ്ഞാ മാമസ്സിലാകുലാ..!"
"ഒന്നുപോടാ... തന്റെ കോപ്പിലെ സ്നേഹം..., പറയുന്നത് കേട്ടാ തോന്നും ഈ ലോകത്തു നീ മാത്രേ കേട്ടിട്ടൊള്ളുന്നു, കഷ്ട്ടം...!"
"എന്താ സംശയം...? ങ്ങാ അതൊക്കെ വിട്, നീ പോയി ആ ജമിനി ഫെർട്ടിലൈസേഷന്റെ പേയ്മെന്റ് എന്തായീന്നു നോക്ക്, ഓവർ ഡ്യൂ കാരണം ക്രെഡിറ്റ് ബ്ലോക്ക് അയാ കിടക്കുന്നെ, എനിക്കിന്ന് റിപ്പോർട്ട് വിടേണ്ടതാ..."
"അതൊക്കെ എപ്പഴേ റെഡിയാ..., ഞാൻ ഇപ്പൊതന്നെ ഫോർവേഡ് ചെയ്തേക്കാം, പക്ഷെ ഇപ്പറഞ്ഞതൊന്നും മറക്കണ്ട, ഇന്നു ഞങ്ങൾ നിന്നെ കുടിപ്പിച്ചു കിടത്തും മോനേ, അതൊറപ്പാ.., ഇത് എന്റെ മാത്രം തീരുമാനമല്ല. ഇവുടുത്തെ മൊത്തം സ്റ്റാഫും ഐക്യകണ്ടേനെ എടുത്ത തീരുമാനാ. അപ്പോ മറക്കണ്ട, വൈകീട്ട് ലെ-മരിഡിയന്."
രാജീവതു കേട്ടു ഒച്ചയെടുത്തു ചിരിച്ചു. ഒപ്പം ഫോൺ റിംഗ് ചെയ്യുന്നത് കണ്ട് എടുത്ത് അനൂപിനു നേരെ തിരിച്ചു പിടിച്ചു.
ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേരുനോക്കി അവനൊരു ചിരിയോടെ പുറത്തേക്കു നടന്നു.
"എന്താ മോളുസ് ..." മൈബൈൽ ചെവിയോടു ചേർത്തു അയാൾ ചോദിച്ചു തുടങ്ങി.
••••••••••
രാജീവിനുവേണ്ടി ലേ-മെറിഡിയനിൽ അവന്റെ കൊളീക്സ് വമ്പൻ അറേഞ്ച്മെന്റ് തന്നെ നടത്തിക്കഴിഞ്ഞിരുന്നു.
ശരിക്കും എല്ലാം കണ്ട് അവൻ ഞെട്ടി തരിച്ചു പോയിഎന്നു വേണം പറയാൻ.
ആദ്യമായി അവനെകൊണ്ട് ചിയേർസ് പറയിപ്പിച്ചത് അനൂപായിരുന്നു.
നിറച്ചുവച്ച നുര പൊന്തുന്ന ഗ്ലാസ് അനൂപ് അവന്റെ കൈവെള്ളയിൽ വച്ചുകൊടുത്തപ്പോ അറിയാതെ അവന്റെ കൈ ഒന്നു വിറപൂണ്ടു.
"എന്തുവാടേ ഇത്...?" അതുകണ്ടു കുറ്റപ്പെടുത്തും പോലെ അനൂപ് ചോദിച്ചു.
അവനൊന്നു ചിരിക്കാൻ ശ്രമിച്ചു.
ഉടൻ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി. അവനതെടുത്തു, പ്രതീക്ഷിച്ചപോലെ ദേവികയായിരുന്നു.
വല്ലാത്ത കഷ്ട്ടം തന്നെ..! ഇതിപ്പോ എത്രാമത്തെ തവണയാ പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറഞ്ഞോണ്ടിരിക്കുന്നത്.
"ദേവീ ഞാൻ എത്ര തവണ പറഞ്ഞു നിന്റടുത്, ചെറിയൊരു ഗെറ്റ് റ്റുഗെതെർ. അങ്ങനെ ഇട്ടേച്ചു പോരാൻ പറ്റാത്തതോണ്ടാ, ഇവരെല്ലാം ഫിക്സ് ചെയ്തു വച്ചേക്കുവായിരുന്നു നേരത്തേ, പറഞ്ഞതല്ലേ ഇച്ചിരി വൈകി ആണേലും ഞാൻ എത്തിക്കോളാന്ന് " അവനൽപ്പം നീരസത്തോടെ പറഞ്ഞു.
"അതേ..., അനുമോൾ ഒരേ വാശിയിലാ.. ഞാൻ പറഞ്ഞിട്ടൊന്നും അവൾ കേൾക്കുന്നില്ല.."
"അതേയ് ഞാൻ കൂടുതൽ പിന്നെ പറയാം, എന്നാ ശരി."
"രാജിയേട്ടാ മോളോട് ഞാൻ എന്താ പറയണ്ടേ..?"
"ദേവി..., കെ ജി യിൽ പഠിക്കുന്ന കൊച്ചാ അവൾ.. ഇപ്പഴേ നീയവളെ ഇങ്ങനെ വഷളാക്കല്ലെ... പറയുന്നത് കേൾക്കുന്നില്ലേൽ രണ്ടെണ്ണം അങ്ങ് പൊട്ടിച്ചേക്ക്. കൊഞ്ചിച് കൊഞ്ചിച്ചു വഷളാക്കി തലയിൽ കയറ്റി വച്ചേക്കല്ലേ..."
"അതേയ്... ഞാൻ അവൾക്ക് കൊടുക്കാം.., അറ്റ് ലീസ്റ്റ് അവൾക്കു പറയാനുള്ളതെങ്കിലും ഒന്ന്..." അതു മുഴുമിപ്പിക്കാൻ സമയം കൊടുക്കാതെ അവൻ കാൾ കട്ട് ചെയ്തു.
ശേഷം അവൻ കുട്ടുകാരുടെ അരികിലേക്കു നടന്നു.
സൽക്കാരവും മദ്യസേവയുമെല്ലാം കഴിഞ്ഞപ്പോ സമയം അൽപ്പം വൈകിയിരുന്നു.
"ഇന്നാടാ എനിക്കൽപ്പം സന്തോഷം ആയത്.."
"ഉം...!?" അവൻ ചോദ്യരൂപേണ അനൂപിന്റെ മുഖത്തേക്കു നോക്കി.
"നീ കുടിച്ചു നാലുകാലിൽ പോകുന്നത് കാണാൻ പറ്റിയല്ലോ...! സന്തോഷം.."
"ഹ... ഹ... ഹാാാാാ....!" രാജീവത്തുകെട്ട് ഒച്ചയെടുത്തു ചിരിച്ചു.
അനൂപ് അന്തംവിട്ട് കുട്ടുകാരനെത്തന്നെ നോക്കി നിന്നു.
"എന്താടാ...!?"
"ഉം... ഹും...!"
"ഛെ... എന്തോ ഉണ്ട്... താൻ പറയെടോ..., ഒന്നുല്ലേലും എന്നെ ഒരു കള്ളുകുടിയനാക്കിയ ചെങ്ങായിയല്ലേ നീ... ഇനി ഇതു മനസ്സിൽവച്ചു നിങ്ങൾ മറ്റുവല്ല പാർട്ടിയും ഒപ്പിക്കൊന്നാ എന്റെ പേടി." എന്നുപറഞ്ഞവൻ വീണ്ടും ചിരിക്കാൻ തുടങ്ങി.
അനൂപ് അവനരികിലേക്കു ചേർന്നു നിന്നു.
"ഇത്രേം പെർഫൊം ചെയ്യാൻ അറിയാഞ്ഞിട്ടും എന്തിനാടാ നീ ഇത്രേം വൈകിച്ചേ...!"
"ഹ ഹ ഹ ഹാ...!" അതു കേട്ടപ്പോഴും രാജീവ് അവന്റെ കണ്ണുകളിലേക്കു നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
"ഡാ... നീ ഈ കോലത്തിൽ എങ്ങനെ ഡ്രൈവ് ചെയ്യാ... കാർ ഇവിടെ കിടക്കട്ടെ..., ഞാൻ ഡ്രോപ്പ് ചെയ്തേക്കാം നിന്നേ.."
"ഒന്നു പോടാ... കുടിച്ചാൽ വെളിവു പോകുന്നത് നിനക്ക്, കാറല്ല തീവണ്ടി വരെ വേണേൽ ഞാൻ ഓടിക്കും...!"
"ശരിയാ... നല്ല ഫിറ്റാ...! എന്തായാലും വേഗം വീട്ടിലെത്താൻ നോക്ക്. ഇല്ലേൽ ഇനി കെട്ടിലമ്മ എന്നെകാണുമ്പൊ മുഖം വീർപ്പിക്കും." എന്നു പറഞ്ഞു ശേഷമൊരു ഗുഡ് ബൈ യും പറഞ്ഞു ചെറുതായി ആടിക്കൊണ്ട് അനൂപ് പുറത്തേക്കു നടന്നു.
"ഡാ.. നിന്നെ ഞാൻ വീട്ടിലാക്കണോ...?" ആ പോക്ക് നോക്കികൊണ്ട് രാജീവ് വിളിച്ചു ചോദിച്ചു.
"ഒന്നു പോടാ ............ അനൂപിനിതു ആദ്യമല്ല" എന്നഭിമാനത്തോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കാതെ അവൻ മുന്നോട്ടു നടത്തം തുടർന്നു.
രാജീവ് വീട്ടിലെത്താൻ അൽപ്പം സമയമെടുത്തു.
കാർ ഷെഡിൽ കയറ്റി പുറത്തിറങ്ങിയപ്പോഴേ കേട്ടു അനുമോളുടെ നീട്ടിയുള്ള കരച്ചിൽ.
അതു കേട്ടതും അവനു ചെറുതായി ശുണ്ഠി കയറാൻ തുടങ്ങി.
പറയുന്നത് ഒട്ടും ചെവികൊള്ളാതെയുള്ള അവളുടെ വാശി കൂടി കൂടി വന്നു തുടങ്ങിയേക്കുന്നു.
ഈയിടെയായി അനുസരണയും അൽപ്പം കുറഞ്ഞിട്ടുണ്ട്.
"ഒരുപാടു വൈകിയല്ലോ... ഞങ്ങൾ എത്ര സമയമായി കാത്തിരിക്കാ..." ഡോർ തുറന്നു അകത്തു കടന്നതും കുറ്റപ്പെടുത്തും പോലെ ദേവി പറഞ്ഞു.
"ഉം..." അവൻ വെറുതെ മുളിയാതെയൊള്ളു.
"കുടിച്ചിട്ടുണ്ടല്ലേ...?" ദേവി മണം പിടിച്ചു മണം പിടിച്ചു അവനരികിലേക്കു വന്നുകൊണ്ടു ചോദിച്ചു.
"ഉം... എന്തേ...??" കർക്കശ്യത്തോടെ അവനും തിരിച്ചു ചോദിച്ചു.
"എന്തിനാ ഈ പതിവില്ലാത്ത ശീലമൊക്കെ തുടങ്ങി വച്ചേക്കുന്നേ.... അപ്പൊ അതിനു വേണ്ടിയായിരുന്നല്ലേ എന്നേം മോളെയും പറഞ്ഞു പറ്റിച്ചേ...?!"
"ഇച്ചിരി കുടിച്ചു ശരിയാ, എന്നുകരുതി അതിത്ര പാപമൊന്നുമല്ല..." അവന്റെ ശബ്ദമുയർന്നു.
ദേവി അയാളെ മിഴിച്ചു നോക്കിപ്പോയി.
"എന്തുപറ്റി രാജീവേട്ടാ...? എന്തിനാ ഇങ്ങനെ കയർക്കുന്നേ...?" അവൾ അനുനയിപ്പിക്കുംപോലെ ചോദിച്ചു.
"പിന്നല്ലാതെ ഞാൻ എന്തു ചെയ്യണം...?" അവനവൾക്കുനേരെ തട്ടിക്കയറി.
"യ്യോ... പ്ലീസ്... മോൾ കേൾക്കും...!"
"മോ...ള്...! അവൾക്കും ഈയിടെയായി അൽപ്പം അഹന്ത കൂടിയിട്ടുണ്ട്...!"
"ഓഹോ...! മൂക്കുമുട്ടെ കുടിച്ചപ്പോഴാണോ ഈവക തിരിച്ചറിവൊക്കെ ഉണ്ടായേ...? അല്ല ഇത്രേം നാൾ പറഞ്ഞു കേൾക്കാത്ത പുതിയ അറിവായതുകൊണ്ട് ചോദിച്ചതാ...?"
"ആണെന്നു കൂട്ടിക്കോ... ഞാൻ സമ്മതിച്ചു... എന്നുകരുതി എന്നെ നീ ഒരു മുഴു കുടിയനാക്കി കളയല്ലേ...?" അവനൽപ്പം പരിഹാസത്തോടെ പറഞ്ഞു.
"ഞാനാണോ കുടിപ്പിച്ചേ...? സ്വയം കുടിച്ചു വന്നേക്കുന്നത് രാജീവേട്ടൻ തന്നെയല്ലേ...?"
"ആണെങ്കിൽ...!!? ഞാൻ പറഞ്ഞതാണല്ലോ നേരത്തെ. അൽപ്പം കുടിച്ചിട്ടുണ്ടെന്ന്, ഇല്ലേ...? അതിപ്പോ നീ പറയുന്നത്ര വല്യ തെറ്റായി എനിക്കു തോന്നുന്നില്ലാന്ന്."
"ശരിയാ..., സമ്മതിച്ചു..., തെറ്റിന്റെ വ്യാപ്തി അളന്നു ചിട്ടപ്പെടുത്തി എടുക്കൽ എനിക്ക് വശമില്ല.
അത്രവലിയ തെറ്റല്ലാന്നല്ലേ പറഞ്ഞെ... എങ്കിൽ ഇന്നുമുതലങ്ങോട്ടൊരു ശീലമാക്കിയേക്ക്, ഒന്നുല്ലേലും നാലുകാലിൽ വരുന്നതുകണ്ട് നാട്ടുകാർക്ക് പറഞ്ഞു ചിരിക്കെങ്കിലും ചെയ്യാല്ലോ..." അവളൊന്നു നിർത്തികൊണ്ട്
തുടർന്നു.
"രാജീവ് എന്തൊക്കെ ന്യായികരിക്കാൻ വേണ്ടി പറഞ്ഞാലും ഒന്നു ഞാൻ പറഞ്ഞേക്കാം, ഇങ്ങനെ നിസാരമായി കണ്ടു തുടങ്ങുന്നതു കൊണ്ടാണ് പലരും ഇന്നതു നിർത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നത്, പറയാനുള്ളത് ഞാൻ പറഞ്ഞു ഇനി രാജീവേട്ടന്റെ ഇഷ്ട്ടം" ദേവിയും വിട്ടുകിടക്കാൻ ഭാവമില്ലായിരുന്നു.
"നീയൊന്നു നിർത്തുന്നുണ്ടോ...?"
"അല്ലേലും ഞാനില്ല തർക്കിക്കാൻ..., പക്ഷെ ഈ കൊച് എത്ര സമയം കൊണ്ടാ ഇതുപോലെ കാത്തിരിക്കാൻ തുടങ്ങിയെന്നറിയോ... അതിനെയെങ്കിലും ഒന്ന് മനസ്സിലാക്ക്"
"ആവശ്യമില്ലാത്ത വാശി നീതന്നെയല്ലേ പഠിപ്പിച്ചു വച്ചേ..."
"ആവശ്യമില്ലാത്ത വാശിയോ...? അവൾ അവളുടെ അച്ഛന്റെ കൂടെ പുറത്തു പോവാൻ വേണ്ടിയാ കാത്തിരിക്കുന്നേ... മാത്രോമല്ല അതു രാജീവേട്ടൻ അവൾക്ക് വാക്കും കൊടുത്തതല്ലേ...?"
"ഓക്കേ എങ്കിൽ ഞാൻ ആവാക്ക് ക്യാൻസൽ ചയ്തിരിക്കുന്നു പോരെ... ഇന്നിനി ഇങ്ങോട്ടും പോക്കില്ല.., പറഞ്ഞേക്ക് അവളോട്...!" എന്നും പറഞവൻ നേരെ കലിതുള്ളി അകത്തേക്കു കയറിപ്പോയി.
ദേവിക നേരെ കിച്ചണിലേക്കും.
"അപ്പാ...!"
രാജീവ് ടൈ അഴിക്കുന്നതിനിടയിൽ പിറകിൽനിന്നും അനുമോളുടെ വിളി വന്നു.
"ഉം...!" അവൻ തിരിഞ്ഞു നോക്കാതെ വിളി കേട്ടു.
"അപ്പൻ വാക്കു തന്നതല്ലേ..., നമുക്ക് പോവാം അപ്പാ..."
"എങ്ങോട്ട്...?" അവൻ തിരിഞ്ഞു ആക്രോശിച്ചു കൊണ്ട് അവളുടെ അരികിലേക്കു ചെന്നു.
"ഗിഫ്റ്റ് മേടിക്കാൻ പോവാം അപ്പാ..., പ്ലീസ്..."
"കയറിപോടീ അങ്ങോട്ട്... ഞാൻ പറഞ്ഞതല്ലേ ഇന്നിനി ഇങ്ങോട്ടും പോണില്ലാന്ന്...!"
"അപ്പാ പ്ലീസ് അപ്പാ..." അവൾ കെഞ്ചി.
"നിന്നോടല്ലേടി ഞാൻ പറഞ്ഞേ...? എന്താ നിനക്കിത്ര വാശി...?" എന്നു ചോദിച്ചുകൊണ്ടവൻ കൈ നിവർത്തി ഒറ്റയടി.
ആ നീക്കം അനുമോൾ ഒട്ടും പ്രധീക്ഷിക്കാത്തതായിരുന്നതിനാൽ അലറിക്കരഞ്ഞുകൊണ്ടവൾ പിറകിലേക്കു തല്ലിയലച്ചു വീണു.
അവനതു ഗൗനിക്കാതെ തിരിഞ്ഞുനിന്നു ഷർട്ട് അഴിച്ചു ഹാങ്ങറിലേക്കിട്ടു.
പാന്റ് അഴിക്കുന്നതിനിടയിൽ മോളുടെ നിലവിളികേട്ട് അങ്ങോട്ട് ഓടിവന്ന ദേവികയുടെ 'എന്റെ മോളേ' എന്ന നിലവിളി അവൻ കേട്ടെങ്കിലും അതു ഗൗനിക്കാതെ അവൻ ശ്രദ്ധ ഡ്രസ്സ് ചേഞ്ച് ചെയ്യുനതിലേക്കു തന്നെ തിരിച്ചു വിട്ടു.
"ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടേൽ അതിന്റെ ദേഷ്യം എന്റെ നേരെ എടുക്കണം, അല്ലാതെ ഈ കൊച്ചിനെ ഇതുപോലെ തല്ലിക്കൊല്ലാൻ നാണം ഇല്ലാതെ പോയല്ലോ എന്റീശ്വരാ നിങ്ങൾക്ക്...!" പറച്ചിലും കരച്ചിലും ഒപ്പം കഴിഞ്ഞിരുന്നു.
"ഒന്നു നിർത്തി പോവുന്നു....!" ദേഷ്യം ഇരച്ചുകയറിയ രാജീവ് വെട്ടി തിരിഞ്ഞു എന്തോ പറയാൻ വന്നതായിരുന്നു, പക്ഷെ അവിടെ ഒട്ടും പ്രധീക്ഷിക്കാതെ ചോരയിൽ കുളിച്ചു നിൽക്കുന്ന അനുമോളെ കണ്ടതും അവന്റെ കണ്ണുകളിൽ ഇരുട്ട് കയറാൻ തുടങ്ങി.
കുടിച്ച മദ്യമെല്ലാം നിന്ന നിൽപ്പിൽ ആവിയായി പോയിരുന്നു.
പെട്ടെന്ന് അവനിലെ പിതാവ് സടകുടഞ്ഞെണീറ്റു, ഓടിചെന്നവൻ തന്റെ മകളെ വാരിയെടുത്തു മാറോടു ചേർക്കാൻ തുനിഞ്ഞെങ്കിലും ദേവിക അവനു നേരെ ചീറി.
"തൊട്ടു പോകരുതവളെ...! നിങ്ങടെ സന്തോഷത്തിനു വേണ്ടി നിങ്ങൾ വരുന്നതും കാത്തു കാത്തു നിന്ന ഈ പാവത്തിനെ...!" അവൾക്ക് വാക്കുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.
കുറ്റബോധം കൊണ്ടവന്റെ തലതാഴ്ന്നു വന്നു.
"മോളേ... അനുമോളേ...!" നിലവിളിയോടെ ദേവിക തിരിഞ്ഞു അവളെ കുലുക്കി വിളിച്ചുകൊണ്ടിരുന്നു.
അവൾക്ക് അനക്കമൊന്നും കണ്ടില്ല.
"എന്റെ ദൈവമേ... രാജീവേട്ടാ മോള്..." സർവം തകർന്നപ്പോലെ അവൾ തിരിഞ്ഞു രാജീവിനെ നോക്കി മകളെ കോരിയെടുത്തു നേരേ പുറത്തേക്കോടി.
അവനും ദൃതിയിൽ അവളെ അനുഗമിച്ചു.
ഓടിച്ചെന്നു ഡ്രൈവിംഗ് സീറ്റിൽ കയറാൻ തുനിഞ്ഞ അവനെ പക്ഷെ അവൾ തട്ടി മാറ്റി.
"വേണ്ട... വണ്ടി ഓടിക്കണ്ട... കള്ളു കുടിച്ചതല്ലേ... തലയ്ക്കു വെളിവുണ്ടായിരിക്കണമെന്നില്ല..." കരച്ചിലോടെയും കുറ്റപ്പെടുത്തലോടെയും പറഞ്ഞുകൊണ്ടവൾ ഓടി കയറി കാർ സ്റ്റാർട്ട് ചെയ്തു.
ഒരു കുറ്റവാളിയെപോലെ അവൻ മോളെയും പിടിച്ചു മറുവശത്തിരുന്നു.
ദേവി കരഞ്ഞു കൊണ്ട് വണ്ടി ഓടിച്ചതല്ലാതെ ഒരക്ഷരം ശബ്ദിച്ചില്ല.
ഹോസ്പിറ്റലിൽ എങ്ങനെയാണ് എത്തിയതെന്ന് പോലും അവനു നിശ്ചയം ഇല്ലായിരുന്നു.
ഹോസ്പിറ്റലിൽ എത്തിയതും അത്യാഹിത വിഭാഗത്തിൽ പോലും കയറ്റാതെ നേരെ തിയേറ്ററിലേക്കാണ് അനുമോളെ കൊണ്ടുപോയത്.
അവിടെ അടഞ്ഞു കിടക്കുന്ന തിയേറ്ററിനു മുന്നിൽ നിരനിരയായി കിടന്നിരുന്നു കസേരകളിൽ അവർ രണ്ടുപേരും മാത്രം അവശേഷിച്ചു.
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ദേവി രാജീവിനെ നോക്കി പറഞ്ഞു തുടങ്ങി.
"അന്നു സ്വന്തക്കാരെയും ബന്ധക്കാരെയും ഉപേക്ഷിച്ചു നിങ്ങടെ കൂടെ ഇറങ്ങി പുറപ്പെട്ടപ്പോ എനിക്കൊരു വിശ്വാസമുണ്ടായിരുന്നു, നിങ്ങളുടെ കൈകളിൽ എന്റെ സംരക്ഷണം ഉറപ്പായിരിക്കുമെന്ന്.., അതു ശരിയായിരുന്നു താനും. പക്ഷേ...!"
അവളെന്താണ് പറഞ്ഞു വരുന്നതെന്നു മനസ്സിലാവാതെ രാജീവ് കുറ്റബോധത്തോടെ അവളെ തുറിച്ചു നോക്കിയതല്ലാതെ ഒരക്ഷരം ഉരിയാടിയില്ല.
അവൾ തുടർന്നു..!
"നാളിത്രയുമായിട്ടും എന്റെ വീട്ടുകാരെ കാണാനോ അവരുടെ അരികിൽ പോവാനോ ഞാൻ വാശിപിടിച്ചിരുന്നില്ല, എത്രയായാലും സ്വന്തം അച്ഛനും അമ്മയുമല്ലേ ചെന്നു കണ്ടുകളയാം എന്നു പറഞ്ഞു നിങ്ങൾ നിർബന്ധിച്ചിട്ടു പോലും ഞാനതിനു കൂട്ടാക്കിയില്ല..."
"ദേവീ...!!"
"അതെന്തുകൊണ്ടാണെന്നറിയോ നിങ്ങൾക്ക്...? ഒരിക്കൽ കുടിച്ചിട്ടു വന്നു എന്റച്ഛൻ വഴക്കുണ്ടാക്കി പോയ കാര്യം നിങ്ങളെന്നോടു പറഞ്ഞിരുന്നില്ല, എങ്കിലും പക്ഷെ എനിക്കതറിയാൻ കഴിഞ്ഞിരുന്നു. ഇനിയും അതുപോലെ നാണം കെട്ടു തലതാഴ്ത്തി ഒരാളുടെ മുന്നിലും നിങ്ങളെ കൊണ്ടു നിർത്താൻ എനിക്കിഷ്ടമില്ലായിരുന്നു. കാരണം എനിക്കെല്ലാമായിരുന്ന നിങ്ങൾ എവിടെയും തോൽക്കരുതെന്ന് ഞാൻ ആഗ്രഹിച്ചു പോയി... അതുകൊണ്ട് മാത്രമാണ് ചില സന്തോഷങ്ങൾ എന്റെ ജീവിതത്തിൽ പോലും ഞാൻ വേണ്ടന്നു വച്ചത്..!"
"അതിനു ഞാനൊന്നും...!"
"ഇതിൽ കൂടതൽ ഇനി എന്തു വേണം രാജീവേട്ടാ...? ഇതിൽ കൂടുതൽ ഇനി എന്താ വേണ്ടേ...? കള്ളുകുടിച്ചുള്ള അച്ഛന്റെ പെരുമാറ്റം പരാക്രമണവും സഹിക്കാൻ കഴിയുമായിരുന്നില്ല ഞങ്ങൾക്ക്.
എന്തിന് എന്റെ നേർക്കുള്ള നോട്ടത്തിലും പെരുമാറ്റത്തിലും ഒരച്ഛന്റെ കണ്ണുകളല്ല അയാൾക്കെന്ന് മനസ്സിലാക്കിക്കഴിഞ്ഞ അമ്മ അതിനെ ചോദ്യം ചെയ്തതിൽ പ്രകോപിച്ചു മുഷ്ടി ചുരുട്ടി അമ്മയുടെ പിൻ കഴുത്തി അടിച്ചത് ഇന്നും എനിക്കോര്മയുണ്ട്.. എന്റെ കണ്മുന്നിലാണ് അന്ന് അമ്മ പിടഞ്ഞു തീർന്നത്, നിസ്സഹായയായി എനിക്കെല്ലാം കണ്ടു നിൽക്കാനേ കഴിഞ്ഞൊള്ളു.
മറക്കാൻ കഴിയില്ലായിരുന്നു അതൊന്നും... വെറുപ്പായിരുന്നു അയാളോട്, അന്നും ഇന്നും എന്നും.
ജന്മം തന്നല്ലോ എന്ന ഒറ്റ ഔദാര്യമേ ഞാനയാൾക്ക് കൊടുത്തിട്ടൊള്ളു.., അത്രയേ അയാൾ അർഹിച്ചിട്ടുമുള്ളൂ.
പക്ഷെ വർഷങ്ങൾക്ക് ശേഷം ഇന്നെനിക് ആ അച്ഛനെ വീണ്ടും കാണാൻ കഴിഞ്ഞു, ഒരൊറ്റ വ്യത്യാസമേ എനിക്കു കാണാൻ കഴിഞ്ഞൊള്ളു, ഇവിടെ വേദനിക്കപ്പെട്ടത് ഭാര്യക്കു പകരം സ്വന്തം മോളായിരുന്നെന്നു മാത്രം..!"
"ദേവീ....!" അമ്പരപ്പോടെ അവൻ അവളുടെ ഉള്ളം കൈ കവർന്നുകൊണ്ടു വിളിച്ചു.
"ഇന്നൊരു ദിവസം.... അതും അറിയാതെ പറ്റിപ്പോയതാ മോളേ... ഇനിയുണ്ടാവില്ല... തീർച്ച... എന്റെ മോളാണേ സത്യം..."
"മിണ്ടരുത്... നിങ്ങളുടെ മോളാണല്ലേ അവൾ....? എന്നിട്ട് ആ മോളെ ഒന്നു മനസ്സിലാക്കാനെങ്കിലും ശ്രമിച്ചോ നിങ്ങൾ...? വേണ്ടാ എന്തിനായിരുന്നു അവൾ വാശി പിടിച്ചു കരഞ്ഞതെന്ന് എന്നോടെങ്കിലുമൊന്ന് അന്വേഷിച്ചോ നിങ്ങൾ... ?"
"എന്തിനായിരുന്നു...? എന്തിനായിരുന്നു ദേവീ അവൾ...!?" ഗദ്ഗദംകൊണ്ട് അയാൾക്ക് വാക്കുകൾ വിങ്ങിപ്പോയി.
"അവളുടെയൊരു കൂട്ടുകാരി അച്ഛന്റെ ബർത്ത്‌ഡേക്ക് വാങ്ങിക്കൊടുത്ത ഗിഫ്റ്റ് കണ്ട അന്നുമുതൽ അവൾ എന്റെ പിന്നാലെ നടക്കുവായിരുന്നു രാജീവേട്ടന്റെ ബര്ത്ഡേയും അന്വേഷിച്ചു.
എന്നോടുപോലും പറഞ്ഞിരുന്നില്ല അവൾ, അത്രക്കുണ്ടായിരുന്നു അവളുടെ സസ്പെൻസ്. പക്ഷെ അച്ഛൻ വരാൻ വൈകുന്നതിലുള്ള അവളുടെ സങ്കടത്തിനിടയിൽ എപ്പോഴോ പൊട്ടിത്തെറിച്ചുകൊണ്ടാ അവൾ എന്നോടുപോലും അതു പറഞ്ഞേ, ഒരു ചുവന്ന ടൈ, ആ കളറിലൊരെണ്ണം രാജീവേട്ടന് ഇല്ല എന്നുപോലും അവൾ മനസ്സിലാക്കി വച്ചിരുന്നു....!" ദേവിയുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു.
രാജീവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
"എന്റെ മോൾക്ക് അരുതാത്തതെന്തെങ്കിലും സംഭവിച്ചാൽ... ദൈവം പോലും പൊറുക്കില്ല...!"
രാജീവ് പക്ഷെ അവളുടെ വാ പൊത്തി പിടിച്ചു.
"ദേവീ.. പ്ലീസ്... അറിയാതെ... അറിയാതെ... പറ്റിപ്പോയി എനിക്ക്... ഞാൻ നിന്റെയും മോളുടെയും കാലിൽ വീണു മാപ്പു പറയാം... എങ്കിലും ദൈവദോഷം പറയല്ലേ... പ്ലീസ്..."
ആനിമിഷം തിയേറ്ററിന്റെ ചില്ലു വാതിൽ തുറന്നു ഡോക്ടർ പുറത്തേക്കു വന്നു.
രാജീവും ദേവികയും ചാടി എണീറ്റു.
"ഡോക്ടർ... എന്റെ... എന്റെ മോൾ...!?" അവൾ തുടിക്കുന്ന മനസ്സുമായി ഡോക്ടറുടെ അടുത്തേക്കോടി.
"ഞാനൊന്നു കണ്ടോട്ടെ ഡോക്ടർ അവളെ... പ്ലീസ്..." കരഞ്ഞു കൊണ്ട് കൈ കൂപ്പികൊണ്ടാണ് അവൾ അനുവാദം ചോദിച്ചത്.
"മേഴ്‌സി..." ഡോക്ടർ പേരെടുത്തു ഒരു സിസ്റ്ററെ വിളിച്ചു, അവർ വന്നു ദേവിയോട് എന്തൊക്കെയോ പറയാൻ തുടങ്ങി.
അവൾ പക്ഷെ തന്നെ വിട്ടു രാജീവിന്റെ അടുത്തേക്കു നീങ്ങിയ ഡോക്ടറെ ആയിരുന്നു ശ്രദ്ധിച്ചിരുന്നത്.
ഡോക്ടർ അതുശ്രദ്ധിക്കാതെ രാജീവിനെ ചേർത്തു പിടിച്ചു പതിയെ പറഞ്ഞു തുടങ്ങി.
"വീ ട്രൈഡ് അവർ ബെസ്റ്റ് രാജീവ്, ബട്ട് ആം സോറി...!"
അവൻ ഒന്നും മനസ്സിലാകാതെ ഡോക്ടറെ തുറിച്ചു നോക്കിനിന്നു.
"അവൾ പോയെടോ..., തിരിച്ചു കൊണ്ടുത്തരാൻ ഞങ്ങൾക്കു കഴിഞ്ഞില്ല ...!" അയാൾ അവന്റെ മുഖത്തു നോക്കാതെ അത്രയും പറഞ്ഞു നേരെ മുന്നോട്ട് നടന്നു.
ചങ്കു തകർന്നൊരു നിലവിളി പിന്നിൽ നിന്നും കേട്ടെങ്കിലും പിന്തിരിഞ്ഞു നോക്കാനുള്ള ശക്തിയില്ലായിരുന്നു രാജീവിനു. അപ്പോഴേക്കും കാറ്റിലുലഞ്ഞ വൃക്ഷം കണക്കെ അവൻ നിന്ന് ആടാൻ തുടങ്ങിയിരുന്നു.
ശുഭം
••••
✍️ ഷാൻ ബാബു ഓടക്കൽ

#അച്ഛൻ....!!


#അച്ഛൻ....!!
____________________________
ഗ്ലാസ് ഡോർ തുറന്ന് ശീതീകരിച്ച ഹാളിലേക്ക് കയറിയപ്പോഴും രഘുവിന്റെ മനസ്സുമാത്രം തണുത്തിരുന്നില്ല..!
വല്ലാത്തൊരു മരവിപ്പ്..., ശരീരവും മനസ്സും ആകെക്കൂടെ കലുഷിതമായൊരവസ്ഥ...!
എവിടെയാണ് തനിക്ക് പിഴച്ചത്...? അല്ലെങ്കിൽ എവിടെനിന്നുമാണ് തനിക്ക് എല്ലാം കൈവിട്ടു പോയത്...!?
ഉത്തരം കിട്ടുന്നില്ല..!
ഇത്രയും നാൾ അതന്വേഷിച്ചിരുന്നുമില്ല..!
സമയമില്ലായിരുന്നു ഒന്നിനും.., കാരണം എല്ലാം നേടിയവന്റെ സംതൃപ്തിയായിരുന്നല്ലോ ഇതുവരെ..!
എന്നിട്ടോ...? എന്നിട്ടെന്താ നേടിയത്...? എല്ലാം കൂട്ടി കിഴിച്ചു നോക്കിയാൽ ബാലൻസ് ഷീറ്റിൽ മിച്ചമായിട്ടെന്താ ഉള്ളത്...?
അക്കങ്ങൾ അടുക്കിവച്ച അൽപ്പം ചില നാണയത്തുട്ടുകളല്ലാതെ...!?
എല്ലാം ത്യജിച്ചത് അതൊന്നിനു വേണ്ടി മാത്രമായിരുന്നു... അവസാനം അതെല്ലാം സ്വരുകൂട്ടി വച്ചിട്ടും തനിക്കു വേണ്ടത് മാത്രം നേടിയെടുക്കാൻ അതിനെകൊണ്ടാവുന്നില്ലല്ലോ.!
തീപിടിച്ച ചിന്തയുമായി അയാൾ ഗ്ലാസ് ഡോറിലൂടെ പുറം കാഴ്ചയിലേക്ക് കണ്ണു പായിച്ചു.
ഒരു കാഴ്ചയും കണ്ണിലും മനസ്സിലും തറയുന്നില്ല..., ആകെ തെളിയുന്നത് ഒരേയൊരു മുഖം മാത്രം.. പച്ച പുതപ്പണിഞ്ഞു ആശുപത്രി കിടക്കയിൽ നിർവികാരനായി കിടക്കുന്ന അച്ഛന്റെ രൂപം മാത്രം.
കാതിൽ അലയടിക്കുന്നത് ഘനമേറിയതെങ്കിലും പ്രതീക്ഷ കൈവിട്ടുപോയ അദ്ദേഹത്തിന്റയാ ബലഹീന സ്വരം മാത്രം..!
"അല്ലല്ലോ സാറേ.. കാൽ തെന്നിപോയതാ... പല കാര്യങ്ങളിലും എന്റെ സൂക്ഷ്മതയെ കളിയാക്കി ആയിരം കണ്ണാ നിങ്ങൾക്കെന്ന് ഇവളെപ്പോഴും പറയാറുള്ളതായിരുന്നു... എന്തോ.., അന്നാ കണ്ണുകളൊന്നും എന്നെ രക്ഷിക്കാൻ കഴിഞ്ഞു കാണില്ല."
അച്ഛനൊന്നു നിർത്തി എന്നിട്ട് തന്റെ നേരെ നോക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല... മനസ്സ് അനുവദിച്ചു കാണില്ല..! അതായിരുന്നിരിക്കാം സത്യം.
പോലീസുകാരൻ കാതു കൂർപ്പിച്ചു അച്ഛന്റെ മുഖത്തേക്കുതന്നെ സൂക്ഷിച്ചു നോക്കിനിന്നു. അച്ഛൻ തുടർന്നു..!
"നിലവിളി കേട്ടു ഭാർഗവി ഓടി എത്തിയിരുന്നെങ്കിലും എന്താ സംഭവിക്കുന്നതെന്ന് എനിക്കും വ്യക്തമില്ലായിരുന്നു, അവൾ വന്നതു കാരണം തറയിൽ തല്ലിയലച്ചു ജീവൻ പോയില്ല എന്നതു ഭാഗ്യം, പാതി ഭാരം അവളുടെ മേലായതു കാരണം ഇവിടെയും എനിക്കവളെ കൂട്ടിനു കിട്ടി..., അല്ലായിരുന്നേൽ..." അച്ഛൻ കണ്ണുകൾ ഇറുക്കെയടച്ചപ്പോൾ കണ്ടു ആ കൺ കോണിലൂടെ പതിയെ രണ്ടുതുള്ളി താഴോട്ട് കിനിഞ്ഞിറങ്ങുന്നത്, അച്ഛൻ പതിയെ തലചെരിച്ചു തൊട്ടടുത്ത ബെഡിൽ യന്ത്രങ്ങളുടെ സഹായത്താൽ നിശ്ചലം കിടക്കുന്ന അമ്മയെ പാളിനോക്കി. ശേഷം ഇടർച്ചയില്ലാതെ കൂട്ടി ചേർത്തു.
"പുറത്തായതു കാരണം ഇവനെ വിളിച്ചു വരുത്തിയത് ഇന്ദുവാ, ഇവന്റെ ഭാര്യ. അല്ലാതെ നിങ്ങൾ ഉദ്ദേശിക്കും പോലെ ഇവൻ... ഹേയ് അങ്ങനൊന്നും ഇല്ല... തലേ ദിവസം ചെറിയൊരു വഴക്കുണ്ടായി എന്നതു നേരാ... എങ്കിലും അവനങ്ങനെയൊന്നു ചെയ്യില്ലാന്നേ... ഒന്നുല്ലേലും ഞാനവന്റെ അച്ഛനല്ലേ... ഇവനെകൊണ്ട് അതിനൊന്നും ഒക്കത്തില്ലാന്നേ..."
"ഉം..!" അച്ഛൻ പറഞ്ഞു നിർത്തിയപ്പോ തന്നെനോക്കി നീട്ടിയൊന്നു മുളിയിട്ട് മഹസ്സർ തയ്യാറാക്കൽ നിർത്തി പോലീസുകാർ പുറത്തേക്കു നടന്നു.
ആരായിരുന്നു അവർക്ക് കംപ്ലയിന്റ് കൊടുത്തതെന്നറിയില്ല, അതിനത്രകണ്ടു പ്രസക്തി ഇല്ലായിരുന്നു, കാരണം അച്ഛനും മകനും തമ്മിലുള്ള വഴക്കിനെ പറ്റി കൊച്ചു കുഞ്ഞുങ്ങൾക്കു വരെ അറിയാവുന്നതായിരുന്നല്ലോ...?
"അടിച്ചു കൊന്നതാ സ്വന്തം തന്തയേ... പക്ഷെ ജീവൻ ബാക്കിയായി... തള്ളയുടെ മേളിലൂടെ വീണതു കാരണം ബോധം വരാതെ കിടക്കുന്നത് കണ്ടില്ലേ... പക്ഷെ മൊഴി അവനനുകൂലമാവാതിരുന്നെങ്കിലല്ലേ നമുക്ക് എന്തേലും ചെയ്യാനൊക്കു..." പുറത്തേക്കു നടക്കുന്നതിനിടയിൽ പോലീസുകാർ അടക്കം പറയുന്നത് ശരിക്കും കേൾക്കാൻ കഴിഞ്ഞിരുന്നു.
അതു ശരിയുമായിരുന്നല്ലോ...!
അടിച്ചു കൊന്നതായിരുന്നോ അതോ ഒരു കൈ അബദ്ധം പറ്റിയതോ...?
ചോദ്യം തന്നോടുതന്നെ ആയതു കാരണം ഒരുത്തരം കണ്ടെത്താൻ അവൻ നന്നേ പാടുപെട്ടു.
"കളിച്ചു കളിച്ചു നീ കൈവിട്ട കളിയിലെത്തിയിരിക്കുന്നു മോനേ... പക്ഷെ ഇതച്ഛൻ സമ്മതിച്ചു തരില്ല..., നിന്റെ നന്മക്കുവേണ്ടി എന്റെ ആയുസ്സത്രയും പണിപ്പെട്ടുണ്ടാക്കിയത് മുഴുവൻ നീയായിത്തന്നെ നശിപ്പിച്ചു... എനിക്കതിൽ സങ്കടമില്ല, പക്ഷെ ഇത്...! അതിവളുടെ സ്വത്താ...
ഇനിയും എത്രനാൾ ഉണ്ടായിരിക്കും എന്നതൊരൂഹവുമില്ല, പക്ഷെ അന്തിയുറങ്ങാൻ ഇവൾക്കീ കൂരയുണ്ടെന്ന ആശ്വാസത്തിൽ ഞങ്ങൾക്ക് കണ്ണടക്കാലോ.
നീ കളിക്കേ... കുടിക്കേ... എന്താച്ചാ ആയിക്കോ... പക്ഷെ ഇവൾ സമ്മതിച്ചാലും ഇതു ഞാൻ സമ്മതിച്ചു തരില്ല."
പ്രമാണം ഇന്ദുവിന്റെ കൈകളിൽ നിന്നും തട്ടിപറിച്ചുകൊണ്ട് അച്ഛനതു പറഞ്ഞപ്പോ മുറിവേൽപ്പിച്ച വേട്ട മൃഗത്തെപ്പൊലെയായിമാറിയിരുന്നു താൻ, പക്ഷെ വിട്ടുകൊടുക്കാൻ മനസ്സില്ലാതെ സ്വന്തം അച്ഛനെ സർവ്വശക്തിയുമെടുത്ത് ആഞ്ഞു തള്ളിക്കൊണ്ടത് പിടിച്ചു വാങ്ങാൻ ശ്രമിച്ചെങ്കിലും, ആ ഒരുനിമിഷത്തേക്ക് അച്ഛന്റെ കാലൊന്നു തെന്നി പോയിരുന്നു.
തന്റെ കണ്ണുകളിലപ്പോ മിന്നിമറഞ്ഞ ആരാച്ചാരുടേതുപോലൊരു തിളക്കം പക്ഷെ തനിക്കുപോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല ....!
ഈ സമയമത്രയും സ്റ്റെയർ കേസിനു കീഴെ ഇതെല്ലാം കണ്ടു മൗനമായി നിന്നിരുന്ന അമ്മയുടെ കണ്ഠമിടറി ഒരു നിലവിളി പുറത്തേക്കു വന്നിരുന്നോ...!?
അവൻ നേരെ ഹോസ്പിറ്റൽ വരാന്തയിലേക്കു നടക്കാൻ തുനിഞ്ഞതും അച്ഛനവന്റെ കയ്യിൽ പിടിച്ചു.
അവൻ തിരിഞ്ഞു നിന്ന് പാതി ചലനമറ്റ് കിടക്കുന്നയാ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. ദയനീയമായ ആ മുഖം കണ്ടതും അവനിൽ സങ്കടം ഘനീഭവിക്കാൻ തുടങ്ങി.
തന്റെ അച്ഛൻ...!
തന്നിൽ ഒരുപാട് പ്രതീക്ഷയർപ്പിച്ച വ്യക്തി..!
തനിക്കുവേണ്ടി മാത്രം ജീവിച്ചു മരിക്കാൻ നിയോഗിക്കപ്പെട്ട ജന്മം.!!
അവസാനം തന്റെ എല്ലാ ആഗ്രഹങ്ങൾക്ക് മുന്നിലും സ്വയം ജീവിതം ത്യജിച്ച മനുഷ്യ രൂപം.!!!
'രഘു... മോനേ...! ഈ പോക്ക് നല്ലതിനല്ലല്ലോഡാ..!' എന്നു ക്ലെബ്ബിൽ മെമ്പർഷിപ്പെടുത്ത അന്ന് ദീർഘവീക്ഷണത്തോടെ അച്ഛൻ പറഞ്ഞതായിരുന്നു, പക്ഷെ കേട്ടില്ല. അവസാനം സമ്പാദ്യമെല്ലാം കൂടെയുള്ളവർ ചീട്ടു വിരിച്ചു കൊണ്ട്പോകുന്നതു കണ്ടപ്പോഴും ഒരുപാട് ഉപദേശിച്ചിരുന്നു, കേട്ടില്ല എന്നല്ല കേൾക്കാൻ മനസ്സനുവദിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. അവസാനം എല്ലാം കൈവിട്ടുപോകുമെന്നായപ്പോ ആകെ ഉണ്ടായിരുന്ന പുരയിടം ഇന്ദുവിന്റെ പേരിലെഴുതി ഭദ്രമാക്കാൻ ഒരു വിഫല ശ്രമം നടത്തി. പക്ഷെ അത് തന്റെ ജീവനുതന്നെ ഭീക്ഷണിയായിമാറും എന്നറിഞ്ഞു കാണില്ല.
അച്ഛൻ തലയിണക്കടിയിൽ നിന്നുമൊരു കവറെടുത്തു തനിക്കു നേരെ നീട്ടി. അച്ഛനെന്തോ പറയാൻ തുനിഞ്ഞപ്പോ തടഞ്ഞുകൊണ്ട് ആ കവർ അതേ തലയിണക്കു കീഴിലേക്കുതന്നെ തിരികെ വച്ചുകൊണ്ട് പുറത്തേക്കിറങ്ങി നടക്കുമ്പോ മനസ്സിലാകെ കനലെരിയുകയായിരുന്നു, ഒരു നീറ്റലോടെയാണെങ്കിലും ആ കവറിനുള്ളിൽ അച്ഛൻ ഭദ്രമാക്കി വച്ചത് ഇന്ദുവിനുതന്നെയിരിക്കട്ടെ എന്ന സത്യം ആ നിമിഷം മുതൽ മനസ്സ് അംഗീകരിക്കാൻ തയ്യാറാവുകയായിരുന്നു.
ഇത്രയും നാൾ കണ്ണടച്ചിരുട്ടാക്കിയ പാപഭാരങ്ങളുടെ വേദന ഉമിത്തീ പോലെ അവന്റെ ഇടനെഞ്ചിൽ കിടന്നു നീറി പുകയാൻ തുടങ്ങി.
എല്ലാത്തിലുമുപരി അച്ഛനെന്ന സത്യം..!
അതിന്റെ വിലയെന്താണെന്ന് കാലങ്ങൾക്ക് ശേഷം മനസ്സിലായി തുടങ്ങിയിരിക്കുന്നു.
അതൊരു കവചമായ് ഇത്രയും നാൾ തനിക്കു ചുറ്റും ഉണ്ടായപ്പോ താനനുഭവിച്ച സംരക്ഷണം....! അതിന്റെ കരുത്ത്...! പരിലാളനം...! അതെല്ലാം തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.
പക്ഷെ താൻ വൈകിപ്പോയോ...? എല്ലാം തന്നിൽ നിന്നും പിടിവിട്ടു പോവുകയാണോ...!?
"നീ കരയാൻ പാടില്ലെടോ... നീ കരഞ്ഞാ അതീ അച്ഛനു സഹിക്കാൻ കഴിയില്ല മോനേ.." അമ്മയുടെ ചിതക്ക് കൊള്ളിവച്ചു കഴിഞ്ഞ നിമിഷം തന്റെ ചുമലിൽ കൈവച്ചുകൊണ്ടതു പറഞ്ഞപ്പോ ചങ്കു തകർന്നു പോയിരുന്നു.
പിന്നീടാ അച്ഛന്റെ മുഖത്തു നോക്കാൻ ധൈര്യമില്ലായിരുന്നു.
അവനൊരു ദീർഘ നിശ്വാസമെടുത്തു.
എല്ലാ പ്രതീക്ഷകളും തകർത്തെറിഞ്ഞ ഒരു താന്തോന്നിയായ മകനായി വീണ്ടുമതേ അച്ഛന്റെ മുന്നിലേക്ക്...!
അവൻ വാച്ചിൽ നോക്കിയ ശേഷം പതിയെ എണീറ്റു.
ഇനിയെങ്കിലും ജീവിച്ചു തുടങ്ങണം, ഒരു പച്ചയായ മനുഷ്യനായിട്ട്, ആ ചിന്ത അവനെ വല്ലാതെ മെതിക്കാൻ തുടങ്ങിയിരുന്നു.
കാറിനരികിലേക്ക് നടക്കുമ്പോ അറിയാതെ അവന്റെ ശ്രദ്ധയാ ഇരുളിലേക്കു തിരിഞ്ഞു, നടന്നുകൊണ്ടു തന്നെ അവൻ കാര്യങ്ങൾ വീക്ഷിക്കാൻ തുടങ്ങി.
കാണാൻ സുന്ദരിയെങ്കിലും വൃത്തിഹീനയായി വസ്ത്രം ധരിച്ച ഒരു കൊച്ചു സുന്ദരി, പ്രായം പത്തു പന്ത്രണ്ടു വയസ്സിൽ കൂടില്ല, അവളുടെ മുഖഭാവം കണ്ടാലറിയാം പേടിച്ചരണ്ട മട്ടുണ്ട്, തൊട്ടരികിലായി
പ്രായം ചെന്നതും അൽപ്പം നര കയറിയതുമായൊരാൾ, അയാൾ ഇടക്കിടക്ക് കർക്കശ ഭാവത്തിൽ എന്തൊക്കെയോ അയാൾക്കഭിമുഖമായി നിൽക്കുന്ന അൽപ്പം കഷണ്ടി കയറി വാർധക്യത്തോടടുത്ത മാർവാടിയെന്നു തോന്നുന്ന വ്യക്തിയോട് പറഞ്ഞു കൊണ്ടിരിക്കുന്നു.
തമിഴും ഹിന്ദിയും കലർത്തികൊണ്ട് എന്തെല്ലാമോ പറയുന്നുണ്ടെങ്കിലും രഘുവിനൊന്നും വ്യക്തമാകുന്നില്ലായിരുന്നു.
ഇടക്കിടെ മധ്യവയസ്കൻ സംസാരത്തോടൊപ്പം അവളെ ആഞ്ഞു തല്ലിക്കൊണ്ടിരിന്നു, ഒപ്പം അവളുടെ മുടിക്കുത്തിൽ പിടിച്ചു ഒരു പ്രത്യേക ശൈലിയിൽ കശക്കി മുറുക്കാൻ ചവച്ചുകൊണ്ടിരിക്കുന്ന ആ വൃദ്ധന്റെ മുന്നിലേക്ക് വലിച്ചിടുകയും ചെയ്തു കൊണ്ടിരിക്കുന്നു.
രഘു കാറിൽ കയറിയെങ്കിലും അതുവരെ തന്നെ വേട്ടയാടപ്പെട്ടിരുന്ന സർവം മറന്നു ആ മൂവർ സംഘത്തിന്റെ ഓരോ നീക്കങ്ങളും സസൂക്ഷ്മമം വീക്ഷിക്കാൻ തുടങ്ങി.
ആ കൊച്ചു കുട്ടി പേടിച്ചുകൊണ്ട് അയാളുടെ പിറകിലേക്കൊളിക്കാൻ ശ്രമിച്ചെങ്കിലും, വീണ്ടും അയാളവളെ വലിച്ചു കിളവന്റെ മുന്നിലേക്കിട്ടു.
അവൾ അനുസരിക്കാതെ വന്നപ്പോ കൈ നിവർത്തി ആ കുഞ്ഞു കവിളത്ത് ശക്തിയോടെ ഒന്നു പൊട്ടിക്കുകയും ചെയ്തു. രഘു അറിയാതെ സ്വന്തം കവിൾത്തടം തടവിപ്പോയി.
അൽപ്പം കഴിഞ്ഞു എന്തോ പറഞ്ഞുകൊണ്ടയാൾ ഇരുളിൽ മറഞ്ഞപ്പോ രഘു പതിയെ കാറിൽ നിന്നുമിറങ്ങി അങ്ങോട്ടടിവച്ചു.
"ഇന്ത മട്ടും നോക്കാതയ്യാ.. പുതുസ്സാ പൊണ്ണ്.... ഉങ്കൾക്ക് നാ കൊഞ്ചം കമ്മിയാ പേസിട്ടിറിക്കെ..." ആവശ്യക്കാരനെ കണ്ടുകിട്ടിയതും മാർവാഡിയിലെ കച്ചവടക്കാരൻ സടകുടഞ്ഞെണീറ്റു.
"ആപ്കേലിയെ തോടാ സസ്ഥാമേ മിലേഗാ ജീ....!" അയാൾ അവനിൽ ആവേശം ജനിപ്പിക്കുംപോലെ പറഞ്ഞു.
നല്ല തമിഴും ഹിന്ദിയും കലർന്ന വിലപേശൽ തുടങ്ങിയപ്പോ രഘുവിന്റെയുള്ളിൽ ഇത്രയും നാൾ ഉറങ്ങിക്കിടന്ന മനുഷ്യൻ പതിയെ തലപൊക്കാൻ തുടങ്ങി.
തുടർന്ന് ആ മാർവാഡയിൽനിന്നും അറിയാൻ കഴിഞ്ഞ സത്യം ശരിക്കും അവനെ ഞെട്ടിച്ചു കഴിഞ്ഞിരുന്നു.
സ്വന്തം ചോരയിൽ കുതിർത്ത ആ പിഞ്ചു ബാലികയെ ഇയാളുടെ മുന്നിലേക്ക് വലിച്ചെറിയപ്പെട്ടത് സ്വന്തം അച്ഛനാലാണെന്ന തിരിച്ചറിവ് രഘുവിൽ വല്ലാത്ത ഭയപ്പാടാണ് സൃഷ്ട്ടിച്ചു കളഞ്ഞത്.
ഇത്രയും നാൾ അയാൾക്കു വേണ്ടി പലരുടെയും ദാഹം തീർത്ത ഭാര്യ എന്ന സ്ത്രീ എന്നെന്നേക്കുമായി കളം വിട്ടൊഴിഞ്ഞപ്പോ, അന്തിപട്ടിണിയകറ്റാൻ ആ കാപാലികൻ സ്വന്തം മകളുടെ നെയ് മേനിയുമായ് അതേ രാത്രിയിൽ തന്നെയാ മാർവാടിയുടെ മുന്നിലെത്തുകയായിരുന്നു.
രഘു അവളെയൊന്നു പാളി നോക്കി, വേട്ടക്കാരനെ കണ്ട പേടമാൻ കണക്കെ അവൾ മാർവാടിയുടെ പിറകിലേക്കൊളിച്ചു.
"കിതർ ജാരെ തും...? ഇഥർ...! ഇഥർ....! ആഘേ രുക്കോ.." മാർവാടി മുന്നിലേക്ക് വിരൽചൂണ്ടികൊണ്ട് ആക്രോശിച്ചു. അനുസരിക്കാതെ വന്നപ്പോളയാൽ അവളെപിടിച്ചു മുന്നിലേക്ക് വലിച്ചിഴച്ചു.
നിസ്സഹായയായി നിൽക്കുന്ന അവളുടെയാ പിഞ്ചു കണ്ണുകളിൽ മിഴി ബാഷ്പ്പം നിറയുന്നതു കണ്ടപ്പോ രഘുവിന്റെ ഉള്ളൊന്നു പിടഞ്ഞു.
കണ്ണുനീർ കറ പറ്റിപ്പിടിച്ച അവളുടെയാ കവിൾത്തടങ്ങളിൽ നോക്കി അയാളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചനിമിഷം അവളൊന്നു ഗദ്ഗദപ്പെട്ടു.
"ഒരച്ഛനാവാനുള്ള ഭാഗ്യം ദൈവം നിങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് മനപ്പൂർവമായിരിക്കാം, അല്ലായിരുന്നേൽ നിങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളിലൂടെ ദൈവം ഈ ജന്മം മുഴുവൻ നിങ്ങളെ ശിക്ഷിച്ചേനേ...!!" ജീവിതത്തിലെവിടെയോ വെച്ചു ഇന്ദു മനസ്സറിഞ്ഞു പ്രാകിയത് വീണ്ടും കാതുകളിലേക്ക് ഇരമ്പി വന്നു.
രഘു രണ്ടടി മുന്നോട്ടു വച്ചു അവളുടെയാ ശോഷിച്ച കൈ തണ്ടയിൽ പിടുത്തമിട്ടു, ഒരായിരം ചോദ്യങ്ങൾ സ്ഫുരിക്കുന്ന കണ്ണുകളോടെ നിസ്സഹായയായിട്ടവൾ രഘുവിനെ തന്നെ തുറിച്ചു നോക്കി.
ഒന്നു കുതറുകയോ എതിർക്കുകയോ ചെയ്യാതെ അവൾ നിശ്ചലം നിന്നെങ്കിലും ഉള്ളിൽ കുമിഞ്ഞു കൂടിയ ഭയവും സങ്കടവുംമെല്ലാം വക്കിടിഞ്ഞ തടാകം പോലെ അവളുടെ കണ്ണുകളിലൂടെ ധാരയായി ഒഴുകാൻ തുടങ്ങിയിരുന്നു.
രഘു ആ കണ്ണുകൾ പതിയെ തുടക്കാൻ ശ്രമിച്ചു, അയാൾ ഓർക്കുകയായിരുന്നു.
കണ്ടുമുട്ടിയത് യാദൃശ്ചികമായിരിക്കാം, എങ്കിലും എവിടെയോ ഏതോ ഒരു ചങ്ങലക്കണ്ണി തങ്ങളെ തമ്മിൽ ബന്ധിക്കുന്നപോലെ. ഒരേ ദിശയിലൂടെ സഞ്ചരിക്കുന്ന രണ്ടു നിഴൽ കണക്കെ വല്ലാത്തൊരു ബന്ധം തങ്ങൾക്കിടയിൽ കെട്ടി പിണയുന്നുണ്ടോ...!?
ഉണ്ടായിരിക്കാം..., കാരണം പണത്തിനുവേണ്ടി അച്ഛനെ നിരന്തരം വേട്ടയാടപ്പെട്ട മകനായിരുന്നു ഒന്നെങ്കിൽ മറ്റൊന്ന് പണത്തിനുവേണ്ടി അച്ഛനാൽ വേദനിപ്പിക്കപെട്ട മകളാണെന്നു മാത്രം.
രഘു അവളെയും പിടിച്ചു കാറിനുനേരെ അടിവച്ചു, തോർന്നൊലിക്കുന്ന കണ്ണുമായ് തന്റെ വിധി എന്തെന്ന് ഊഹിക്കാൻ പോലും കഴിയാതെ ഒരു അറവുമാടിനെ പോലെ അവളും അയാളെ അനുഗമിച്ചു.
കരഞ്ഞു തളർന്ന അമ്മയുടെ മുഖവും, ക്രോധത്താൽ ചുവന്ന കലങ്ങിയ അച്ഛന്റെ കണ്ണുകളും, ആർത്തിപൂണ്ട രഘുവിന്റെ മുഖവും അവളുടെ മാനസിൽകിടന്നു മിന്നിമറയാൻ തുടങ്ങി.
ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ ആ കുഞ്ഞു മനസ്സിനെ കീറി മുറിക്കുന്നുണ്ടായിരുന്നു. എങ്കിലും വിധി നടപ്പിലാക്കപ്പെട്ട ഒരു കുറ്റവാളിയെ പോലെ താഴ്ത്തപ്പെട്ട തലയുമായി രഘുവിനെ അനുഗമിക്കാൻ മാത്രമേ അവൾക്കാകുമായിരുന്നൊള്ളു.
നോട്ടു കെട്ടുകൾ തിരിച്ചും മരിച്ചും നോക്കി തിളങ്ങുന്ന കണ്ണുമായ് കിളവനും ആ വണ്ടിയിൽ കയറിയതും അതു പതിയെ മുന്നോട്ടുരുളാൻ തുടങ്ങി.
കാർ കുറച്ചൽപ്പം ദുരം പിന്നിട്ടതും രഘു കാർ നിർത്തി.
"എതുക്ക് സന്ദേഹം സാർ...?" മാർവാടി പുരികം ചുളിച്ചു.
രഘു തുറന്നു വച്ചിരിക്കുന്ന വിദേശ മദ്യഷോപ്പ് ചൂണ്ടി പേഴ്സിൽ നിന്നും നാലഞ്ചു നോട്ടുകൂടി എടുത്തു.
സംഗതി മനസ്സിലായതും വൃത്തികെട്ടൊരു ചിരിയോടെ അയാൾ കാറിൽനിന്നുമിറങ്ങി, പിന്നെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മുന്നോട്ട് നടന്നു.
അയാൾ ഷോപ്പിലെത്തിയതും രഘു രണ്ടാമതൊന്നു ചിന്തിക്കാതെ കാർ മുന്നോട്ടെടുത്തു.
കിലോമീറ്ററുകളോളം ആ വാഹനം മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു. വീടെത്തും വരെ പിന്നെ രഘു പിന്തിരിഞ്ഞു നോക്കിയതേ ഇല്ല.
വാഹനത്തിന്റെ മുഴക്കം കേട്ടു ഉമ്മറത്തേക്കിറങ്ങിവന്ന ഇന്ദുവിന്റെ കണ്ണുകളിൽ അറപ്പും അമർഷവും തെളിഞ്ഞു കാണാമായിരുന്നെങ്കിലും, പക്ഷെ രഘുവിന്റെ പിറകിൽ നിന്നും പേടിച്ചരണ്ടൊരു കുഞ്ഞുരൂപം വെട്ടത്തേക്കു ഇറങ്ങി വന്നതും ആശ്ചര്യംകൊണ്ടവളുടെ കണ്ണുകൾ വിടർന്നു വന്നു.
രഘു അവളുടെ പിഞ്ചു കൈപിടിച്ചു ഇന്ദുവിന്റെ മുന്നിലേക്ക് മാറ്റി നിർത്തി. എന്നിട്ടവളുടെ കണ്ണുകളിലേക്കു നോക്കികൊണ്ട്‌ പറഞ്ഞു.
"എന്റെ മോളാ ഇന്ദു.. അല്ല... നമ്മുടെ... നമ്മുടെ മോളാ... അങ്ങനെയേ ഇനി ഇവളെ കാണാവൂ... അച്ഛനാവാനുള്ള ഭാഗ്യം ദൈവം എനിക്കു തന്നില്ലെന്നു നേരാ... പക്ഷെ ആ കടം... അതിന്നതോടെ ദൈവം തന്നെ അങ്ങു നികത്തി"
ഇന്ദുവിന്റെ ചിരി വിളറിപ്പോയിരുന്നു, എവിടെ നിന്നെന്നോ... എങ്ങനെയെന്നോ ഒന്നും അന്വേഷിക്കാതെ അവൾ ഓടിചെന്ന് രഘുവിനരികിൽ പേടിച്ചരണ്ട് നിൽക്കുന്ന ആ കൊച്ചു സുന്ദരിയുടെ നെറുകയിൽ മതിവരുവോളം മുത്തം നൽകി.
"തെറ്റായിരുന്നു ഇന്ദു... ഇതുവരെ ചെയ്തോണ്ടിരുന്നതെല്ലാം തെറ്റായിരുന്നു..., ഒരു തിരിച്ചറിവുണ്ടാവാൻ അൽപ്പം വൈകിപ്പോയി..., പക്ഷെ ഇപ്പൊ... ഇപ്പൊ എനിക്ക് ജീവിക്കാൻ കൊതിയാവാ... ജീവിക്കണം എനിക്ക്..., അച്ഛനെ ബഹുമാനിക്കുന്നൊരു മകനായിട്ട്, ഈ മോളേ പൊന്നുപോലെ സ്നേഹിക്കുന്നൊരച്ഛനായിട്ട്. എന്നിട്ട് ഇതുവരെ മോശം പറഞ്ഞവരെകൊണ്ടെല്ലാം തിരുത്തി പറയിപ്പിക്കണം... അതിന്... അതിന്... നീയെന്റെ കൂടെ ഉണ്ടായിരിക്കണം ഇന്ദു.."
"രഘുവേട്ടാ...!" സന്തോഷംകൊണ്ട് നിറഞ്ഞു വന്ന കണ്ണുകൾ ഇന്ദു ഇറുക്കെയടച്ചു.
"അമ്മയില്ലാതെ പോയല്ലോ ഇന്ദു ഇതു കാണാൻ... വെറുക്കുന്നുണ്ടാവും എന്നെ... അത്രക്ക്... അത്രക്ക് അനുഭവിച്ചല്ലേ പോയത്..."
"സാരല്ല രഘുവേട്ടാ... അവസാനം മനസ്സു മാറിയല്ലോ... അമ്മ ക്ഷമികാണ്ടിരിക്കില്ല.. എങ്കിലും നമ്മുടെ അച്ഛനുണ്ടല്ലോ നമ്മുടെകുടെ... വാ..." അവൾ അവരെ കൈ പിടിച്ചു അച്ഛൻ കിടക്കുന്ന റൂമിനു നേരെ നടന്നു.
"ങ്ങാ... രഘു... മോനേ നീ വന്നോ..." ആളനക്കം കേട്ടു അച്ഛൻ തലതിരിച്ചു നോക്കി.
രഘു ഓടിച്ചെന്നു അച്ഛന്റെ കാലിൽ വീണ് വിങ്ങി വിങ്ങി കരഞ്ഞു.
"ഡാ... മോനേ... അച്ഛനറിയാടാ നിന്നേ... നീ എത്രയൊക്കെ വളർന്നു വലുതായാലും എനിക്കെന്നും നീ എന്റെയാ പഴയ രഘുതന്നെയാഡാ... നിന്റെ ശരീരം മാത്രേ വളർന്നിട്ടുള്ളു... എന്റെ മനസ്സിലിപ്പഴും നീയാ പഴയ കൊച്ചു കുഞ്ഞു തന്നാ..."
രഘു തലയുയർത്താതെ അതേ പടിയിരിന്നു.
"ഒന്നും മനസ്സിൽ വച്ചു വെറുതെ ദണ്ണപ്പെടണ്ടാ.., അച്ഛനതെല്ലാം എന്നേ മറന്നെടാ... കൊച്ചു കുഞ്ഞായപ്പോ ഇതൊന്നും അല്ലായിരുന്നു നിന്റെ വികൃതികൾ... ഓർക്കണുണ്ടോ നീയ്...?" ആ വൃദ്ധൻ സങ്കടങ്ങളിലൂടെയും ചിരിക്കാൻ ശ്രമിച്ചു.
അവൻ പതിയെ തലയുയർത്തി.
"അച്ഛനെന്നെയൊന്നു ശപിച്ചുടെ അച്ഛാ...? എന്റെ ഒരാശ്വാസത്തിനു വേണ്ടിയെങ്കിലും..."
"അതിന് നീ തെറ്റൊന്നും ചെയ്തില്ലല്ലോ...? ഉണ്ടങ്കീതന്നെ അതീ അച്ഛന് പൊറുക്കാവുന്നതേ ഒള്ളൂ മോനേ..." ചിരി വിടാതെ അത്രയും പറഞ്ഞുകൊണ്ടയാൾ അവനരികിൽ പേടിച്ചരണ്ട് നിൽക്കുന്ന ആ കൊച്ചിനെ നോക്കി.
"അച്ഛാ... എന്റെ... എന്റെ മോൾ...!" ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ രഘു അവളെ അച്ഛനരികിലേക്കു ചേർത്തു നിർത്തി.
അയാളവളുടെ കൈകളിൽ പിടിച്ചു "എന്താ കുട്ടീടെ പേര്...?"
അവൾ തലതിരിച്ചു രഘുവിനെ പാളിനോക്കി.
"പേര് സൊല്ലിക്കൊട്...!" അയാൾ അവളെ തഴുകിക്കൊണ്ട് പറഞ്ഞു.
"ഭാർഗവി...!" മറുപടി പറഞ്ഞപ്പോ അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കവും സുരക്ഷിതത്വവുമെല്ലാം പ്രതിഫലിച്ചു നിന്നിരുന്നു.
രഘുവിന്റെ മനസ്സിലേക്കു പക്ഷെ ഒരു വെള്ളിടിയായാണ് അവളുടെ വാക്കുകൾ വന്നു തറച്ചത്, ഒപ്പം ഒരുമാത്ര സറ്റയർ കേസിനു കീഴെ നിസ്സഹായയായി തന്നെത്തന്നെ നോക്കി നിൽക്കുന്ന അമ്മയുടെ മുഖം ഒരു മിന്നായം പോലെ അവന്റെ മനസ്സിലൊന്നു മിന്നി മറഞ്ഞു.
പിന്നെ സഹിക്കാൻ കഴിഞ്ഞില്ലവന്, സർവം തകർന്ന് മുട്ടിലിഴഞ്ഞുകൊണ്ടവൻ അവളെ വാരിപ്പുണർന്നു, ഒപ്പം ഭ്രാന്തമായൊരാവേശത്തിൽ ആ കൊച്ചു ശരീരം കെട്ടിപ്പിടിച്ചു ഒരു പിഞ്ചു കുഞ്ഞിനെപ്പോലെ അവൻ വാവിട്ടു കരഞ്ഞുകൊണ്ടിരുന്നു..!
തൊട്ടടുത്ത കട്ടിലിൽ കിടന്ന് ഇതിനെല്ലാം മൂകസാക്ഷിയായ ആ വൃദ്ധൻ തന്റെ കൈകളുയർത്തി അവന്റെ മുടിയിഴയിലൂടെ പതിയെ വിരലോടിച്ചുകൊണ്ടിരുന്നു. ഈ സമയമെല്ലാം സന്തോഷം കൊണ്ടോ അതോ സങ്കടം കൊണ്ടോ എന്നറിയില്ല അദ്ദേഹത്തിന്റെ ഇരു കണ്ണുകളും രണ്ടു കൊച്ചരുവികളായി നിറഞ്ഞൊഴുകികൊണ്ടേയിരിക്കുകയായിരുന്നു.
ശുഭം
_____________________
✍️ഷാൻ ബാബു ഓടക്കൽ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo