Showing posts with label Deva. Show all posts
Showing posts with label Deva. Show all posts

പ്രവാഹം

Image may contain: 1 person

"കല്യാണത്തിന് സമ്മതിച്ചില്ലേൽ ഞാൻ ഇറങ്ങിപ്പോകും".. ആ വാക്കുകൾക്കു കട്ടിയുണ്ടായിരുന്നു.. അച്ഛന്റെയും, അമ്മയുടെയും മനസിനെ തകർത്തുകളയാനും മാത്രമുള്ളൊരു ഊർജത്തിന്റെ പ്രവാഹം കൂടിയായിരുന്നു അത്..
"ലച്ചൂ.. ആരോടാ നീ സംസാരിക്കുന്നത് എന്നു ബോധ്യമുണ്ടോ".. ? അമ്മ ശകാരിച്ചുകൊണ്ട് അവളെ അടക്കി നിർത്താൻ ശ്രമിച്ചു. അച്ഛന്റെ മുഖത്ത് ശാന്തത തളംകെട്ടിനിന്നിരുന്നു. അയാൾ കണ്ണടയൂരി പതുപതുത്ത മഞ്ഞത്തുണികൊണ്ട് രണ്ട് ചില്ലുകളും തുടച്ചുകൊണ്ട് തിരികെവെച്ചു..
"സാവിത്രീ, നീ മിണ്ടാതിരിക്ക്.. മോളേ അച്ഛൻ കല്യാണം നടത്തിതരില്ല എന്നു പറഞ്ഞില്ലല്ലോ, പയ്യനെക്കുറിച്ച് അന്വേഷിക്കണം എന്നല്ലേ പറഞ്ഞത്. ആരും പറയുന്നതല്ലേ ഞങ്ങളും പറഞ്ഞുള്ളൂ.. ഭക്ഷണം കഴിച്ചെങ്കിൽ മോള് പോയികിടന്നോളു.. രാവിലെ പോകേണ്ടതല്ലേ.. ചെന്ന് കിടക്ക്‌.. ചെല്ല് മോളേ.. മോളുടെ അച്ഛനല്ലേ പറയുന്നത് ".. ?
വളർച്ചയുടെ പടവുകൾ അവൾ കയറുന്ന കാലത്ത്, സാവിത്രി ചോറുമായി മകളുടെ പിറകെ നടക്കുമ്പോഴും അയാൾ അങ്ങനെ പറയുമായിരുന്നു.. "കഴിക്ക് മോളേ, അച്ഛനല്ലേ പറയുന്നത് ".. വാശി മാറി ഓടിവന്നു കെട്ടിപ്പിടിച്ചു ചോറും കറിയും പുരണ്ട ചുണ്ടുമായി അച്ഛന്റെ കവിളിൽ ഉമ്മപടർത്തിവെയ്ക്കും.. അത് കാലങ്ങൾക്ക് മുമ്പായിരുന്നു.. അവൾ അന്ന് കുഞ്ഞായിരുന്നു.. ഇന്ന് വലിയ പെണ്ണാണ്‌.. സ്വന്തമായി തീരുമാനമെടുക്കാൻ നിയമാനുവാദമുള്ള പെണ്ണ്..
നിയമങ്ങൾക് കണ്ണുകളില്ല.. നിയമങ്ങൾക്ക് അച്ഛന്റെയും അമ്മയുടെയും ആദികളെക്കുറിച്ചു അറിയേണ്ട കാര്യമില്ല.. പേരറിയാത്ത പൂക്കളുടെ പടമുള്ള കിടക്കവിരിയുടെ മുകളിൽ അവർ കിടന്നപ്പോൾ സാവിത്രി അയാളുടെ നരച്ച മുടികളിൽ വിരലുകളോടിച്ചുകൊണ്ട് ചോദിച്ചു, "മോളുടെ അച്ഛന് ദേഷ്യമുണ്ടോ അവളോട്‌ ".. ?
മോളുടെ അച്ഛൻ.. രാജശേഖരൻ എന്ന പേര്ചുരുക്കി സാവിത്രി 'രാജേട്ടൻ' എന്ന് വിളിച്ചിരുന്നത് ലക്ഷ്മി ജനിക്കുന്നതിനു മുമ്പായിരുന്നു.. മകളെ എല്ലായ്പ്പോഴും ഇടയിൽ നിർത്താൻവേണ്ടിയാണു 'മോളുടെ അച്ഛൻ' എന്ന് വിളിക്കുന്നതെന്ന് അവൾ പഴയൊരു രാത്രിയിൽ അയാളോട് പറഞ്ഞുചിരിച്ചു..
"എന്തിനാ സാവിത്രി എനിക്കവളോട് ദേഷ്യം.. ? അവൾ നമ്മുടെ മോളല്ലേ.. കല്യാണം നമുക്ക് നടത്തണം.. നാളെ അവൾ ഇഷ്ടപെട്ട പയ്യന്റെകൂടെ ഇറങ്ങിപ്പോയാൽ നാട്ടുകാര് മുഴുവൻ അവളെ തന്നിഷ്ടക്കാരി എന്നുവിളിക്കും.. എനിക്ക് അവളെ അങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തിയില്ല.. അവൻ ആരായിരുന്നാലും നമുക്ക് കല്യാണം നടത്തികൊടുക്കാം.. ഇല്ലെങ്കിൽ മോള് നമ്മളെ തോല്പിക്കും.. നമുക്ക് ആരും ഇല്ലാതെയാവില്ലെടോ.. ? എന്റെ കാലം കഴിഞ്ഞാൽ താൻ തനിച്ചായിപോവില്ലേ. ? അല്ലെങ്കിലും അവളുടെയേതിഷ്ടത്തിനാ നമ്മൾ എതിര് നിന്നിട്ടുള്ളത് ".. ? അയാളുടെ ശബ്ദത്തിന്റെ ഇടർച്ച അവരുടെ കൈവിരലിലേക്ക് പടർന്നു. ഒരുപാട് സങ്കടപെട്ടുകൊണ്ട് അയാൾ എഴുന്നേറ്റ് അലമാരയിൽ നിന്നും പഴയൊരു ഡയറി തപ്പിയെടുത്തുകൊണ്ട് തുറന്ന ഡയറി ഭാര്യയുടെ നേരെ നീട്ടി...
"1994 ഡിസംബർ 24. ജീവിതത്തിലെ സന്തോഷമുള്ള ദിവസം. അനുജന്റെ വിവാഹമായിരുന്നു അന്ന്, അതിലുപരി മോൾക്ക്‌ നാല് വയസായി. ഒരുപാട് വാക്കുകൾ ചേർത്തു അവൾ നന്നായി സംസാരിക്കും.. അനുജന്റെ കല്യാണം കഴിഞ്ഞു പിരിയുമ്പോൾ പെൺകുട്ടിയുടെ അച്ഛനും അമ്മയും കരഞ്ഞുകൊണ്ടായിരുന്നു അവരുടെ മകളെ യാത്രയാക്കിയത്. ഒരു നൂറു സംശയങ്ങൾക്കിടയിൽ അവർ എന്തിനാണ് കരയുന്നതെന്നു ലക്ഷ്മിമോൾ ചോദിച്ചു.. കല്യാണം കഴിഞ്ഞു ഒരുദിവസം മോളും ഇതുപോലെ പോകുമെന്നും അന്ന് മോളുടെ അച്ഛനും അമ്മയും ഇതുപോലെ കരയുമെന്നു ബന്ധുക്കളിലാരോ പറഞ്ഞപ്പോൾ, അവൾ എന്നെ മുറുക്കെ കെട്ടിപ്പിടിച്ചുകരഞ്ഞു.. അച്ഛന്റെയടുത്തുനിന്നും എങ്ങോട്ടും പോകേണ്ട എന്നുംപറഞ്ഞുകൊണ്ട് ഉറക്കെ നിലവിളിച്ചുകൊണ്ട് തോളിൽ കിടന്നുറങ്ങി. രാത്രി ഉറക്കത്തിനിടയിലും ഞെട്ടിയുണർന്നു അച്ഛന്റെയടുത്തുനിന്നും എനിക്ക് പോകേണ്ട എന്നും പറഞ്ഞുകരഞ്ഞു. . വളരെ പാടുപെട്ടാണ് സാവിത്രി അന്ന് അവളെ ഉറക്കിയത്...
ഡയറി മടക്കിയപ്പോഴേക്കും ആ മുറിയുടെ അരണ്ട വെളിച്ചത്തിൽ ഒരു കരച്ചിൽ അലഞ്ഞു നടന്നു. . ഇതൊന്നുമറിയാതെ മകൾ അടുത്ത മുറിയിൽ കിടക്കുന്നുണ്ടായിരുന്നു...
"ദേവ"

ആദ്യ പ്രണയം.

Image may contain: 1 person, sitting and food
***************
സിനിമയിലെ സുന്ദരി ശോഭനയായിരുന്നു എന്റെ ആദ്യത്തെ കാമുകി. അന്ന് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്നു. ഗൾഫിൽ നിന്നും വന്ന ജോയ് ചേട്ടന്റെ വീട്ടിലെ വീസിയാറിൽ പവിത്രം, തേന്മാവിൻ കൊമ്പത്ത് എന്നീ സിനിമകൾ കാണുമ്പോൾ ശോഭന എന്റെ കാമുകി ആയിരുന്നു. പക്ഷെ ഒരുസങ്കടം മാത്രം.. ശോഭനക്കാണെങ്കിൽ എന്നെ അറിയുകയും ഇല്ല. നല്ല ഫസ്റ്റ് ക്ലാസ്സ്‌ പ്രേമം..
പ്രേമം വളർന്നുകൊണ്ടിരുന്ന സമയത്താണ് സ്കൂൾ ബെഞ്ചിന്റെ തൊട്ടടുത്ത്‌ ഇരിക്കുന്ന നിജിമോൾ ഒരു കണ്ടുപിടുത്തം നടത്തിയത്. "ശോഭനക്ക് വേറെ ലൗ ഉണ്ട് ! മോഹൻലാൽ.. പവിത്രം സിനിമയിലും തേന്മാവിൻ കൊമ്പത്ത് സിനിമയിലുമെല്ലാം ഒരുമിച്ചു അഭിനയിച്ച മോഹൻലാൽ ആണ് കാമുകൻ ".
കേട്ടപ്പോൾ ചങ്ക് പൊട്ടിയെങ്കിലും ആകെ എനിക്ക് ആശ്വാസം തോന്നിയ കാര്യം മോഹൻലാലിന്റെ വലതുതോളിന്റെ ചരിവായിരുന്നു. എനിക്കാണെങ്കിൽ അങ്ങനെ ഒരു ചരിവുമില്ല. പിറ്റേന്ന് സ്കൂളിൽ എത്തിയ ഞാൻ ക്ലാസ്സ്‌ ലീഡർ ആയിരുന്ന പ്രിയക്ക് മുന്നിൽ എന്റെ കണ്ടുപിടുത്തതിന്റെ കെട്ടഴിച്ചു. "മോഹൻലാൽ വികലാങ്കനാണ് "..
പിറ്റേന്ന് അവൾ ആ കണ്ടുപിടുത്തത്തിന് നൂറുമാർക്കുമായി വന്നു. അതെ മോഹൻലാൽ വികലാംഗൻ തന്നെ. എനിക്ക് ആശ്വാസമായി. വികലാംഗനായ മോഹൻലാലിനെ എന്തായാലും ശോഭന കല്യാണം കഴിക്കില്ല. ഞാനാണെങ്കിൽ കൊള്ളാം. ഇതുവരെ മറ്റൊരു പെണ്ണിനെ സ്വപ്നം പോലും കണ്ടിട്ടില്ല. "കന്യകൻ". എന്നാലും മോഹൻലാൽ എന്ന സുന്ദരകുട്ടപ്പന്റെ ചിരിയിൽ ശോഭന വീണുപോകരുതെന്നു ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു.
പിറ്റേന്ന് ദൂരദർശനിൽ നാല് മണിക്കുള്ള സിനിമ കാണാനിരുന്നു. "വെള്ളാനകളുടെ നാട്". ശോഭനയുടെ സിനിമ. പക്ഷെ ഒരു പ്രശ്നമുണ്ട്. നായകൻ മറ്റേ പുള്ളിയാണ്. മോഹൻലാൽ. എങ്കിലും ഞാൻ സിനിമ കാണാനിരുന്നു. ലാലേട്ടനെ മൈൻഡ് ചെയ്യേണ്ട, നമുക്ക് ശോഭനയെ മതി. പടം തുടങ്ങിയപ്പോൾ ആശ്വാസം. എന്റെ പ്രാർഥന ദൈവം കേട്ടിരിക്കുന്നു. ഈ പടത്തോടുകൂടി ശോഭനക്ക് ലാലേട്ടനെ വെറുപ്പായി തുടങ്ങി. മുഖത്തോട് മുഖം നോക്കിയാൽ വഴക്ക്. കാര്യങ്ങൾ ഞാൻ കരുതിയപോലെതന്നെ. പക്ഷെ സിനിമയിൽ അവസാനം കള്ളക്കേസിൽ ശോഭനയെ കുടുക്കിയ ലാലിനെ ടീവി പൊട്ടിച്ചുപിടിച്ചിറക്കി കൊല്ലുമെന്ന് ശപഥം ചെയ്യാൻ തുടങ്ങിയ നേരത്താണ് സിനിമയിൽ പഴയ ഓർമ കാണിക്കുന്നത്. "ഫ്ലാഷ് ബാക്ക് " എന്നാണത്രെ സിനിമാക്കാർ അതിനെ പറയുന്നത്. അവർ എന്ത് കുന്തമെങ്കിലും പറയട്ടെ. അതാർക്ക് കേൾക്കണം. പക്ഷെ ശോഭനയെ തൊട്ടുള്ള ലാലിന്റെ കളി നല്ലതിനല്ല.
സിനിമയിലെ പഴയ ഓർമകളിൽ ലാലേട്ടനും ശോഭനയും കാമുകി കാമുകന്മാർ. എന്റെ തല കറങ്ങി. വിഷമം സഹിക്കാൻ കഴിയാതെ ഞാൻ എഴുന്നേറ്റു നടന്നു. എന്തായാലും ശോഭനയെ ലാൽ കല്യാണം കഴിക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ നേരെ നടന്നത് വീടിനടുത്തുള്ള സർപ്പക്കാവിലേക്ക് ആയിരുന്നു. ഇരുപത്തിയഞ്ച് പൈസ നാഗത്താന്മാർക് നേർച്ചയിട്ടു. അവരുടെ കല്യാണം മുടക്കാൻ അമ്മയുടെ ബാഗിൽ നിന്നും അടിച്ചുമാറ്റിയ ഇരുപത്തിയഞ്ച് പൈസ സർപ്പത്താന്മാർക് കൈക്കൂലി.
സംഗതിയേറ്റു. മോഹൻലാൽ കെട്ടിയത് സുചിത്ര എന്ന് പേരുള്ള ഒരു ചേച്ചിയെയാണെന്നു ആരോ പറഞ്ഞുകേട്ടു. ശോഭനയാണെങ്കിൽ ഇത് വരെ കെട്ടിയതുമില്ല.
"എന്റെ നാഗത്താന്മാരെ.. ദേവീ.. അടിയനാണ് ഇതിനൊക്കെ പിന്നിലെന്ന് തീ മഴ പെയ്യിച്ചുലോകം അവസാനിക്കുംവരെ ആരും അറിയരുതേ.. കാത്തോളണേ"...
"ദേവ"

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo