Showing posts with label ChethanaRajeesh. Show all posts
Showing posts with label ChethanaRajeesh. Show all posts

അനുപാതം - 2 Final Part


കല്യാണം കഴിഞ്ഞു ഒരുമാസം കഴിഞ്ഞു അമ്മ എന്നെ വിട്ടു പോയി.. ആ സമയമൊന്നും നന്ദേട്ടനോട് മനസ് തുറന്നു സംസാരിക്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല..

പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നു എല്ലാം സംസാരിക്കാൻ ഇരുന്നു.. അമ്മാവൻ പക്ഷെ അതിന് തടയിട്ടു..

തന്റെ വിദ്യാഭ്യാസയോഗ്യത പത്താംക്ലാസ് ആണെന്ന് അമ്മാവൻ അവിടെ എല്ലാവരോടും പറഞ്ഞു പരാതിയത്..

അതൊക്കെ കൊണ്ട് അക്ഷരഭ്യാസം ഇല്ലാത്തവളാണെന്നൊക്കെ പറഞ്ഞു അമ്മായിയമ്മ അവഹേളിക്കാൻ തുടങ്ങി..

മാത്രമല്ല തന്റെ സ്ഥാനം അടുക്കളയിൽ ഒതുങ്ങി.. നന്ദേട്ടനോട് എന്തെങ്കിലും സംസാരിക്കാൻ വന്നാൽ മൈൻഡ് പോലും ചെയ്യാറില്ല..

അതിനിടയിൽ ഗർഭിണിയായി.. വല്യ പരിഗണന ഒന്നും കിട്ടിയില്ല.. പ്രസവത്തിന്റെ അന്നുപോലും വീട്ടിലെ സകല ജോലിയും ചെയ്തു ..

മോള് ജനിച്ചെപിന്നെ മറ്റെല്ലാം മറന്നു മോൾക്ക് വേണ്ടി മാത്രം ജീവിക്കാൻ തുടങ്ങി.. പരാതിയോ പരിഭവമോ പറയാതെ സ്വയം ചുരുങ്ങി ജീവിച്ചു..

വർഷങ്ങൾ ദേ 20കഴിഞ്ഞു.. ഇന്നും എന്റെ സങ്കടങ്ങൾ പോലും പങ്കുവയ്ക്കാൻ ആരുമില്ലാത്തവളായി ഞാൻ.. "

പറഞ്ഞു തീർത്തപ്പോഴേക്കും അവൾ കരഞ്ഞു പോയി ...

പിന്നെ ആർക്കും മുഖം കൊടുക്കാതെ വിൻഡോയിലേക്ക് തല ചായ്ച്ചു കണ്ണുകളടച്ചു..

മൂന്നുപേരിലും സങ്കടവും കുറ്റബോധവും നിറഞ്ഞു..

ശരിയാണ് ഒരിക്കൽ പോലും സ്നേഹത്തോടെ ചേർത്ത് പിടിച്ചിട്ടില്ല ഒരുകാര്യവും അന്വേഷിച്ചിട്ടില്ല..

പക്ഷെ തങ്ങൾക്ക് മൂന്നാൾക്കും ഒരു വയ്യായ്ക വന്നാൽ നിഴൽ പോലെ കൂടെ ഉണ്ടാവും.. പിന്നെ വീണ്ടും പഴയ പോലെ..

വീട്ടിലെത്തിയതും ചെന്ന് ഡ്രസ് മാറി പാറു വേഗം തന്നെ കിടന്നു.. തന്റെ കൂട്ടുകാരെ തിരിച്ചു കിട്ടിയ സന്തോഷം കണ്ണുനീരായി ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു..

അടുത്ത് വന്നു കിടന്നു കൊണ്ട് യദു സംസാരിച്ചു..

"നാളെ പുറത്ത് പോകാം.. ഒരു ബര്ത്ഡേ പാർട്ടി ഉണ്ട്.. ഒരു പത്തര ആകുമ്പോൾ ഇറങ്ങണം.. അതോണ്ട് ഫുഡ് ഒന്നും വയ്ക്കേണ്ട.. "

"ഞാനില്ല.. അങ്ങനെ പതിവില്ലല്ലോ.. "

തിരിഞ്ഞു നോക്കാതെ പറഞ്ഞു.

"നാളെ ഒരുദിവസം.. പ്ലീസ്.. "

കെഞ്ചും പോലെ പറഞ്ഞു.. സാധാരണ ചോദ്യോ പറച്ചിലോ ഒന്നും ഉണ്ടാവാറില്ലാത്തതാണ്..

ശരി..
അത്ര മാത്രം പറഞ്ഞവൾ കണ്ണുകളടച്ചു കിടന്നു..
രാവിലെ മറ്റുള്ളവർ ഒരുങ്ങി.. പാറു സാരി ഒക്കെ ഉടുത്തു അധികം ഒരുക്കമൊന്നുമില്ലാതെ ഇറങ്ങി..

"അമ്മ ഫ്രണ്ടിൽ കയറിക്കോ.. "

കാറിനരികിൽ എത്തിയപ്പോൾ മക്കൾ പറഞ്ഞു..

"ശീലങ്ങൾ ഒന്നും മാറ്റേണ്ട കാര്യമില്ല.. ഇതുവരെ എങ്ങനെ ആണോ അത്പോലെ മതി ഇനിയങ്ങോട്ടും.. "

അതും പറഞ്ഞു പിൻസീറ്റിൽ കയറിയിരുന്നു..

അവളുടെ നെഞ്ചാകെ വിങ്ങുന്നുണ്ടായിരുന്നു.. ഇന്നലെ ആണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ സന്തോഷിച്ചേനെ..

പക്ഷെ ബിച്ചുവും തനുവും വീണ്ടും തന്നിലേക്കെത്തിയപ്പോൾ അറിഞ്ഞ സത്യങ്ങൾ അതാണീ സ്നേഹത്തിന് കാരണമെങ്കിൽ അത് തനിക്ക് വേണ്ട..

പഴയ വാശിക്കാരി പാറു ഉയിർത്തെഴുന്നേറ്റു കഴിഞ്ഞിരുന്നു..

പിന്നെ സംസാരമൊന്നുമില്ലാതെ യാത്ര തുടങ്ങി..

കാർ ചെന്നുനിന്നത് ഒരു ഇരുനില വീടിന് മുന്നിലാണ്..
വണ്ടി കാർപോർച്ചിലേക്ക് നിർത്തിക്കൊണ്ട് യദു ഇറങ്ങി..

പിന്നാലെ പാറുവും മക്കളും..

അപ്പോഴേക്കും വീടിനകത്തുനിന്ന് ബിച്ചു ഇറങ്ങിവന്നു..

"ആ കൃത്യസമയത്തുതന്നെ എത്തിയല്ലോ..
വരു.."

എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു കൊണ്ട് ബിച്ചു പറഞ്ഞു..

എവിടെയോ പോകാൻ ഒരുങ്ങിയപോലെ ആയിരുന്നു ബിച്ചു..

പാറു അവനെ പെട്ടെന്ന് പ്രതീക്ഷിച്ചില്ല.. ബിച്ചു അടുത്ത് വന്നു ചിരിച്ചു..

എന്നിട്ട് പാറുവിനെ കെട്ടിപ്പിടിച്ചു..

"ഹാപ്പി ബര്ത്ഡേ പാറു"

അവൾ ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി..
പെട്ടന്ന് കണ്ണുകൾ നിറഞ്ഞു..

"നീ മറന്നിട്ടില്ലല്ലേ..? "

"അങ്ങനെ മറക്കാൻ പറ്റുമോ..

നിന്റെ പിറന്നാൾ ഒക്കെ ഞങ്ങൾ മറക്കുമെന്ന് തോന്നുന്നുണ്ടോ ടീ.."

രണ്ടുപേരുടെയും കണ്ണുകളിൽ നീർമണി അടർന്നുവീഴാൻ ഒരുങ്ങി നിന്നിരുന്നു..

പാറുവിന്റെ പിറന്നാൾ ആണെന്ന ഷോക്കിലാണ് മക്കളും യദുവും.. ഒരിക്കൽ പോലും ആഘോഷിക്കാത്ത ദിവസം.. അല്ലെങ്കിൽ അന്വേഷിച്ചിരുന്നോ ഒരുവട്ടമെങ്കിലും...

യദുവിന് കുറ്റബോധം തോന്നി.. തലേന്ന് അവളെപ്പറ്റി പറഞ്ഞപ്പോൾ സത്യത്തിൽ താൻ വെറുമൊരു തോൽവി ആണെന്ന് മനസിലായത്..

അപ്പോഴേക്കും തനൂ ഇറങ്ങി വന്നു..

" എടാ ഞാൻ നിന്നോട് പറഞ്ഞതല്ലേ ഞാൻ ആദ്യം വിഷ് ചെയ്യാമെന്ന് എന്നിട്ട് നീ എന്തിനാ ആദ്യം ചെയ്തത്..? "

ബിച്ചുവിനോട് അവൾ ദേഷ്യപ്പെട്ടു..

ബിച്ചുവും പാറുവും അവളെ നോക്കി ചിരിക്കാൻ തുടങ്ങി..

"നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ തനു കുട്ടാ.."

"അങ്ങനെ ഞാൻ മാറിയ ശരിയാകുമോ..? "

ഇല്ലേയില്ല.. നീ ആ പഴയ കുശുമ്പി തനു ആയാൽ മതി.. എനിക്കും അതാണ് ഇഷ്ടം.. "

"ഞങ്ങളിപ്പോഴും അങ്ങനെ തന്നെയാ നിനക്കല്ലേ മാറ്റം.. ഭയങ്കര ഗൗരവം സൈലന്റ്.. "

അത് കേട്ടപ്പോൾ പാറുവിന്റെ മുഖം വാടി.. ബിച്ചു തനുവിനെ കൂർപ്പിച്ചു നോക്കി..

തെറ്റ് ചെയ്ത കുട്ടിയെപ്പോലെ അവൾ തല താഴ്ത്തി...

പിന്നെ പാറുവിനെ കെട്ടിപിടിച്ചു രണ്ടു കവിളിലും മുത്തം നൽകി..

"പിറന്നാൾ ഉമ്മകൾ.. "

അവരുടെ സ്നേഹത്തിൽ പാറുവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി..

തനു അത് തുടച്ചു കൊടുത്തു എന്നിട്ട് അവളുടെ കൈയിൽ പിടിച്ചു
വലിച്ചകത്തേക്ക് ചെന്നു.. പിന്നാലെ ബിച്ചുവും യദുവും മക്കളും..

സോഫയിൽ പിടിച്ചിരുത്തി അവളുടെ തോളിൽ ചാരി ഇരിക്കാൻ തുടങ്ങി തനു..

"യദു സോറിട്ടോ.. ഇന്നലെ ഇവളുടെ പിറന്നാൾ ഇവിടെ ആഘോഷിക്കാം എന്ന് പറയാഞ്ഞതിൽ..

സർപ്രൈസ് ആവട്ടെ എന്ന് കരുതി.. നിങ്ങളുടെ ആഘോഷം ഞങ്ങൾ മുടക്കി അല്ലെ.."

"ഏയ്.. ഞങ്ങൾ അല്ലെങ്കിലും വൈകുന്നേരം പുറത്തു പോകാമെന്നു കരുതിയതാ.. "

ഇടർച്ച മറച്ചുവച്ചുകൊണ്ട് യദു പറഞ്ഞു..
പാറു യദുവിനെ ഒന്ന് നോക്കി പിന്നെ കൂട്ടുകാരിലേക്ക് ശ്രദ്ധ തിരിച്ചു..

അപ്പോഴേക്കും കുടിക്കാനുള്ളതുമായി ഒരു സ്ത്രീ വന്നു..

"ഇവിടെ ജോലിക്ക് നിൽക്കുന്നതാ.."

തനു പറഞ്ഞു..

പാറു അവർക്കൊരു പുഞ്ചിരി നൽകി..
ജ്യൂസും പലഹാരങ്ങളും മുന്നിൽ നിരന്നു..

തനിക്കേറ്റവും ഇഷ്ടമുള്ളത് മാത്രമാണ് അവിടെ നിരന്നിരിക്കുന്നത് എന്ന് പാറുവിന് മനസിലായി..

"പാറുവിന്റ ഇഷ്ടങ്ങൾ മാത്രമേ ഞങ്ങൾക്കറിയുള്ളൂട്ടോ.. അതാ അവൾക്കിഷ്ടമുള്ളത് വാങ്ങിയത്.. "

യദുവിനോടായ് ബിച്ചു പറഞ്ഞു..

"അല്ല തനു നിങ്ങടെ മക്കൾ..?"

"ഓ ഇപ്പഴെങ്കിലും ചോദിച്ചല്ലോ.. "

മുഖം വീർപ്പിച്ചു കൊണ്ട് തനു പറഞ്ഞു..

അപ്പോഴേക്കും ഒരു പെൺകുട്ടി ഇറങ്ങി വന്നു..

നേരെ പാറുവിന്റെ അടുത്തിരുന്നു എന്നിട്ട് രണ്ടു കവിളിലും ഉമ്മ നൽകി..

"ഹാപ്പി ബര്ത്ഡേ പാറൂമ്മേ.. "

പാറു അവളെത്തന്നെ നോക്കി.. തനുവിനെ പോലെതന്നെയാ അവളും കാണാൻ..

"താങ്ക്സ്.. മോൾടെ പേരെന്താ..? "

"ഞാനും പാറുവാ.. ഇവര് രണ്ടാളും കുട്ടിപ്പാറു എന്നാ വിളിക്കാറ്.. ഇടയ്ക്ക് കുഞ്ഞി എന്നും.. ശരിക്കും പേര് പാർവി.. "

"നിന്റെ പേരിനോട് സാമ്യമുള്ളത് വേണമെന്ന് തോന്നി അതാ..

മാത്രമല്ല നിന്റെ കുറച്ചു സ്വഭാവങ്ങളും ഇവൾക്കുണ്ട്..

ഫ്രണ്ട്സിനു വേണ്ടി വഴക്കിടുവാ,
എന്തെങ്കിലും തെറ്റ് ചെയ്തു കഴിഞ്ഞാൽ അച്ഛനേം അമ്മേം സോപ്പ് ഇട്ട് ചാക്കിലാക്കുക..,

പിന്നെ അലമ്പിനായാലും എല്ലാകാര്യത്തിനും മുന്നിൽ നിൽക്കുക..

ചിലപ്പോൾ നീതന്നെയാണെന്ന് തോന്നും..

ഇപ്പൊ മെഡിസിന് പഠിക്കുന്നു സെക്കന്റ്‌ ഇയർ.."

ബിച്ചു പറഞ്ഞു..

"ഇനി ഒരാൾ കൂടിയുണ്ട്.. പവൻ.. പ്ലസ്‌ ടു ആണ്..

അവൻ തറവാട്ടിലാ.. നമ്മുക്കങ്ങോട്ട് പോവാം..

ആഘോഷം അവിടെയാ.."

"എന്താഘോഷം..? "

"നിന്റെ പിറന്നാൾ തന്നെ അല്ലാതെന്ത്.. "

"അതിന് ആഘോഷം ഒന്നും വേണ്ട.. നിങ്ങളെ രണ്ടാളെയും തിരിച്ചു കിട്ടിയത് തന്നെ ഏറ്റവും വലിയ സന്തോഷമാ..

അതിൽ കൂടുതൽ ഒന്നും എനിക്ക് വേണ്ട.. "

"അത് നീ പറഞ്ഞാൽ മതിയോ..? അമ്മേനേം അച്ഛനേം ഒന്നും കാണണ്ടേ നിനക്ക്..? "

വേണമെന്ന് പാറു പറഞ്ഞു..

"യദുവിന് ബുദ്ധിമുട്ട് ഉണ്ടോ..? കുടുംബവീട്ടിൽ ചേട്ടനും കുടുംബവും അച്ഛനുമമ്മയുമുണ്ട്..

അവർക്കും ഇവളെ കാണണമെന്നുണ്ട്.. പണ്ടും ഞങ്ങളെ രണ്ടാളെക്കാളും ഇഷ്ട്ടം അമ്മയ്ക്ക് ഇവളോടാണ്..

കണ്ടെന്നു പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം.."

"അതിന് കുഴപ്പമില്ല.. പോകാം.. "

അപ്പൊ തന്നെ എല്ലാവരും ഇറങ്ങി..

"പാറു ഞങ്ങടെ ഒപ്പം പോന്നോട്ടെ.. കുഞ്ഞിയെ നിങ്ങൾ കൂടെ കൂട്ടിക്കോ.. വഴി അവൾ പറഞ്ഞു തരും.. "

യദു സമ്മതിച്ചു..

അങ്ങനെ എല്ലാവരും വണ്ടിയിൽ കയറി.. യദുവിന്റെ കാർ ആദ്യം മുന്നോട്ടു പോയി..

ബിച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്യാതെ പിന്നിലേക്ക് നോക്കി ഇരുന്നു തനുവും..

പാറു രണ്ടാളെയും നോക്കി..

"കാര്യം മനസിലായി കാണുമല്ലോ പാറൂട്ടന്.. അപ്പൊ തൊടങ്ങിക്കോ.. ഇരുപത് വർഷത്തെ കാര്യം.. "

"എന്ത് കാര്യം.. ആസ് യൂഷ്വൽ എല്ലാവരെയും പോലെ കല്യാണം കുടുംബം കുട്ടികൾ..

അങ്ങനെ അങ്ങനെ.. "

"ആണോ.. പക്ഷെ നീ ഹാപ്പി അല്ലല്ലോ പാറു.. മക്കളോട് പോലും ഒരകൽച്ച ആണല്ലോ..
എന്താ കാര്യം.. എന്തായാലും പറഞ്ഞിട്ടേ ഈ വണ്ടി മുന്നോട്ടു പോവൂ..

അവരിപ്പോ അവിടെ എത്തും.. "

പാറു നിശബ്ദയായി.. അത് രണ്ടുപേരിലും ദേഷ്യം വരുത്തി..

"പാറു.. "
ബിച്ചു ഒച്ചയെടുത്തു..
അപ്പോഴേക്കും മുന്നിലെ സീറ്റിലേക്ക് മുഖമോളിപ്പിച്ചു പാറു കരഞ്ഞു..

തനു പിന്നിലേക്ക് വന്നു അവൾക്കരികിൽ ഇരുന്നു.. അവളെ സമാധാനിപ്പിച്ചു..

അവസാനം പാറു തന്റെ മനസിന്റെ ഭാരം അവരിലേക്ക് ഇറക്കി വച്ചു..

രണ്ടു പേർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല.. യദുവിനോട് ദേഷ്യം തോന്നി..

"ഇതിന്റെ പേരിൽ എന്റെ മക്കളോടോ നന്ദേട്ടനോടോ വെറുപ്പ് കാണിക്കരുത്..

എന്റെ എന്ന് പറയാൻ എനിക്കിപ്പോ അവരെയുള്ളു.. പിന്നെ നിങ്ങളും.. മറന്നതല്ല.. ഒരുപക്ഷെ ഏറ്റവും കൂടുതൽ ഓർക്കുന്നത് നിങ്ങളെ രണ്ടാളെയുമാണ്..

ഒരു പനി വന്നാൽപോലും നിങ്ങളിലരെങ്കിലും അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് കരുതാറുണ്ട്..

അന്വേഷിക്കാൻ എനിക്ക് പറ്റിയില്ല സോറി.. "

"മതി കരഞ്ഞത്.. പോയി മുഖം കഴുകി വാ.. ഇനി എന്ത് കാര്യത്തിനും ഞങ്ങളെ വിളിച്ചാൽ മതി.. "

ബിച്ചു ഗൗരവത്തിൽ പറഞ്ഞു..

പിന്നെ അവർ അവിടുന്നു യാത്ര തിരിച്ചു.. കുടുംബവീട്ടിൽ എത്തിയപ്പോഴേക്കും ബിച്ചുവിന്റെ ചേട്ടൻ വിശ്വനാഥനും ഭാര്യ ശ്രുതിയും ഒക്കെ അവരെയും കാത്തു നിൽപ്പുണ്ടായിരുന്നു..

"ഏട്ടത്തി.. വിശ്വേട്ട.. "

രണ്ടാളെയും വിളിച്ചു കൊണ്ട് അവൾ അവർക്കടുത്തേക്ക് വന്നു..

"ഓഹ് മറന്നിട്ടില്ല അല്ലെ.. "

വിശ്വൻ കപട ഗൗരവത്തോടെ ചോദിച്ചു..

അവൾ മുഖം കുനിച്ചു നിന്നപ്പോൾ ശ്രുതി അവളുടെ തോളിൽ തട്ടി..

"ഇത്രയും നാൾ കാണാത്തതിന്റെ പരിഭവം ആണ്.. സാരല്ല.. അല്ലെങ്കിലും നീ കുഞ്ഞു പെങ്ങളല്ലേ..

എന്നിട്ട് നിങ്ങൾക്കൊരു ആവശ്യം വന്നപ്പോൾ പോലും നീ വന്നില്ലല്ലോ.. "

"അന്നത്തെ സാഹചര്യം അങ്ങനെ ആയിരുന്നു.. ഒന്നിനും പറ്റിയില്ല.. "

വിശ്വനെ നോക്കിക്കൊണ്ടാണ് പറഞ്ഞത്..

എല്ലാവരും അകത്തു കയറി..

വിശ്വനും യദുവും സംസാരിച്ചിരിപ്പുണ്ട്..

മക്കൾ കുട്ടിപ്പാറുവായി കമ്പനിയായി.. കൂടെ അപ്പു എന്ന പവനും വിശ്വേട്ടന്റെ മകൻ ആരോമലും ഉണ്ട്.. അവൻ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്..

മൂത്തത് ആരവ് ആണ്.. അവനിപ്പോ യു കെ യിലാണ്. അവിടെ ജോബ് ചെയുന്നു..

ശ്രുതി മക്കളേ പരിചയപ്പെടുത്തി തന്നു.. അപ്പു കൈയിൽ പിടിച്ചു നിന്നു..

"മമ്മയ്ക്കും പപ്പയ്ക്കും എന്നും പാറൂനെ പറ്റി പറയാനേ നേരമുള്ളൂ.. ഒരുദിവസം ഒരു പ്രാവശ്യമെങ്കിലും കേൾക്കാം ഈ പേര്..

അതോണ്ട് ഞാൻ പാറൂന്നേ വിളിക്കൂട്ടോ.. "

കൊഞ്ചലോടെ അവൻ പറഞ്ഞു..

"അതിനെന്താ നീ അങ്ങനെ വിളിച്ചോ.. നീ എന്റെ മോനല്ലേ.. "

അവന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു.. അപ്പോഴാണ് ഒരാളനക്കം കേട്ടത്..

തിരിഞ്ഞു നോക്കിയപ്പോൾ നിറകണ്ണുകളോടെ അമ്മ നിൽപ്പുണ്ട്..

"അമ്മക്കുട്ടി.. "
ഓടിച്ചെന്നു കെട്ടിപിടിച്ചു..

"വേണ്ട എന്നെയാരും തൊടണ്ട.. കാണുമ്പോഴേ ഈ വിളി ഉള്ളു.. അല്ലെങ്കിൽ നമ്മളെ ഒക്കെ ഓർക്കുന്നുപോലും ഉണ്ടാവില്ല.. "

മൂക്ക് പിഴിഞ്ഞു കൊണ്ട് അവർ പറഞ്ഞു..

"ശാരദ കുട്ടി പിണങ്ങി ബിച്ചു.. ശോ..
അവരുടെ രണ്ടു കവിളിലും പിച്ചി വലിച്ചു കൊണ്ട് പറഞ്ഞു..

"നോവുന്നെടി.."

അമ്മ ഒച്ചയെടുത്തപ്പോൾ കൈവിട്ടിട്ട് പിച്ചിയ ഇടത്ത് ചുണ്ടുചേർത്തു..

"നീ ആ പഴയ പാറു തന്നെ.. "

അമ്മ പറഞ്ഞു..

"അപ്പായി എവിടെ..? "

"കിടപ്പിലാ.. അധികം സംസാരമൊന്നുമില്ല.. സ്ട്രോക്ക് വന്നതാ..

വാ കാണാം.. നീ വരുന്ന കാര്യം പറഞ്ഞിട്ടില്ല.. നോക്കാം എങ്ങനെ എന്ന് .."

പാറുവിനോപ്പം യദുവിനെയും മക്കളെയും കൂട്ടി അകത്തേക്ക് ചെന്നു..

"അപ്പായി.. "

പാറുവിന്റെ വിളി കേട്ടപ്പോൾ അയാൾ കണ്ണുതുറന്നു അവളെ നോക്കി.. കുറച്ചു നേരം അങ്ങനെ നിന്നു..

കണ്ണുകൾ നിറഞ്ഞു വന്നു..

"പാ.. റു.. "
ബദ്ധപ്പെട്ട് അയാൾ വിളിച്ചു..

എല്ലാവരുടെയും കണ്ണുകൾ തിളങ്ങി..

പാറു അയാൾക്കരികിൽ ഇരുന്നു.. എന്നിട്ട് ശോഷിച്ച ആ കൈകളിൽ തലോടി കൊണ്ടിരുന്നു..

"നിങ്ങളെ ആരേം മറന്നതല്ല.. അങ്ങനെ ആയിപോയി.. അമ്മ എല്ലാം ഒളിച്ചു വച്ചു ജീവിച്ചു.. മരണം അടുത്തപ്പോൾ എന്റെ കല്യാണം നടത്തി.. പിന്നെ.. പിന്നെ അച്ഛന്റെ അടുത്തേക്ക് പോയി..

അതിന് ശേഷം എന്നിലേക്ക് തന്നെ ഞാൻ ഒതുങ്ങി പോയി.. എല്ലാരേം ഒരുപാട് മിസ് ചെയ്തിരുന്നു.. "

എല്ലാരോടും കൂടിയെന്നപോലെ അവൾ പറഞ്ഞു..

പിന്നെ പരിഭവങ്ങളും സങ്കടങ്ങളും മാറി ആഘോഷത്തിലേക്ക് എത്തി..

കേക്ക് കട്ട്‌ ചെയ്തു.. അമ്മയും ശ്രുതിയുമൊക്കെ കൂടി സദ്യ ഒരുക്കിയിരുന്നു.. എല്ലാവരുമൊരുമിച്ച് കഴിച്ചു..

അപ്പോഴേക്കും മക്കളും യദുവും അവരുമായി അടുത്തു..

"ഇനി ഒരു ഡാൻസ് ആയാലോ?? "

ശ്രുതി ആണ് അത് ചോദിച്ചത്..

"പിന്നെന്താ.. "

എല്ലാവർക്കും സമ്മതം..

"അപ്പൊ നമ്മുടെ പഴയ ഡാൻസർമാർ മുന്നോട്ടു വന്നേ.. "

പാറുവിനെയും തനുവിനെയും ബിച്ചു മുന്നിൽ നിർത്തി..
എല്ലാവരും ആകാംക്ഷയോടെ നിന്നു..

യദുവിന്റെ കണ്ണുകൾ പാറുവിലായിരുന്നു..

ചിലപ്പോൾ മൂളിപ്പാട്ടൊക്കെ കേൾക്കാറുണ്ട് പക്ഷെ അത് അപ്രതീക്ഷിതമായി കേട്ടതാണെന്ന് മാത്രം..

നൃത്തം അവൾക്കറിയാം എന്നത് പുതിയ അറിവാണ്.. അല്ലെങ്കിലും അവളെപ്പറ്റി എല്ലാം പുതിയ അറിവല്ലേ..

പാറു കുറെ എതിർക്കാൻ ശ്രമിച്ചെങ്കിലും എല്ലാവരും ഒരുമിച്ചു നിന്നെതിർത്തു..

അവസാനം പഴയ ഒരു സെമി ക്ലാസിക്കൽ ഡാൻസ് പൊടിതട്ടിയെടുത്തു രണ്ടുപേരും ആടിത്തിമിർത്തു..

എല്ലാവരും കണ്ണുചിമ്മാതെ കണ്ടിരുന്നു.. തനു ഇടയ്ക്ക് മതിയാക്കി പാറുവിനെ നോക്കി അവൾ ലയിച്ചു കളിക്കുന്നുണ്ട്..

ആ പഴയ പാറുവാണ് മുന്നില്ലെന്ന് ഒരുവേള തോന്നിപോയി..

പാട്ടവസാനിച്ചപ്പോൾ അവൾ നമസ്കരിച്ചു ചുറ്റിലും നോക്കി.. തനു അവളെ കെട്ടിപിടിച്ചു..

"ഞാൻ തോറ്റുപോയി.. ഇടയ്ക്ക് കുഞ്ഞിടെ കൂടെ കൂടുമായിരുന്നു അത്ര തന്നെ.. നീയോ പ്രാക്ടീസ് ചെയ്യാറുണ്ടോ..? "

"മ്മ് എന്നും ഇവര് പോയി കഴിഞ്ഞാൽ ഒന്നുരണ്ടു മണിക്കൂർ പ്രാക്ടീസ് ചെയ്യും.. "

"അത് നിന്റെ ഡാൻസ് കണ്ടപ്പോൾ മനസിലായി..."

പിന്നെ എല്ലാവരും അനുമോദിച്ചു.. മക്കൾ അവളുടെ രണ്ടു കൈകളിലും പിടിച്ചു അവൾക്കൊപ്പമിരുന്നു..

അവൾക്കത് സന്തോഷമായിരുന്നു..

പിന്നെയും കളിചിരികൾ ആ വീട്ടിൽ നിറഞ്ഞു നിന്നു...

രാത്രി ആയപ്പോഴാണ് തിരികെ പോയത്.. ഇനി ഇടയ്ക്കങ്ങനെ കൂടണമെന്ന് തീരുമാനമെടുത്തു ഇറങ്ങും മുൻപ്..

വീട്ടിൽ എത്തിയപ്പോൾ പഴയ പടിയായി പാറു.. അവളിലേക്ക് ചുരുങ്ങി..

"ഞങ്ങളോട് ദേഷ്യണോ..? "

കുറച്ചു ദിവസം കഴിഞ്ഞിട്ടും അവൾക്ക് മാറ്റമില്ലെന്ന് മനസിലായപ്പോൾ മക്കൾ ചോദിച്ചു..

"എനിക്കാരോടും ദേഷ്യമൊന്നുമില്ല..

പിന്നെ നിങ്ങൾക്കിപ്പോ ഈ അമ്മ സ്നേഹം വന്നത് എന്നെപ്പറ്റി എല്ലാം അറിഞ്ഞിട്ടല്ലേ..

അല്ലായിരുന്നെങ്കിൽ ഈ ജീവിതകാലം മുഴുവൻ എന്നെ അകറ്റി നിർത്തില്ലായിരുന്നോ..?

എന്റെ വിഷമം അത്ര വേഗം മാറില്ല.. അതിനർത്ഥം നിങ്ങളോടൊക്കെ ഇഷ്ടമില്ലാതതാണെന്ന് കരുതരുത്..

എന്നെങ്കിലും ഞാൻ മാറുമായിരിക്കും.. "

മക്കൾ പിന്നൊന്നും പറഞ്ഞില്ല.. പകരം അമ്മയെ സ്നേഹിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.. ക്ലാസ്സ്‌ കഴിഞ്ഞു വന്നാൽ കുറച്ചു നേരം അമ്മയോടൊപ്പം ചിലവഴിച്ചു..

ഓരോന്ന് ചോദിച്ചു സംസാരിച്ചു.. അതിനെല്ലാം അവൾ മറുപടി പറയുകയും ചെയ്യും..

അങ്ങനെ നാളുകൾ കടന്നു പോയി..

ഒരു ദിവസം അപ്രതീക്ഷിതമായി ബിച്ചുവും തനുവും വന്നുകയറി.. പാറു ആ സമയം ഉച്ചയ്ക്കുള്ളത് ഒരുക്കുവായിരുന്നു..

ഞായറാഴ്ച ആയത് കൊണ്ട് എല്ലാവരും ഉണ്ട് വീട്ടിൽ..

തലേന്ന് വിളിച്ചു സംസാരിച്ചിട്ട് കൂടി വരുന്ന കാര്യം അവർ പറഞ്ഞിരുന്നില്ല..

അവൾ പരിഭവത്തോടെ അവരെ നോക്കി..

പിന്നെ അവർക്ക് വേണ്ടി എന്തൊക്കെയോ ഉണ്ടാക്കാൻ തുടങ്ങി..

ഭക്ഷണം എല്ലാം കഴിഞ്ഞു സംസാരിച്ചിരിക്കുമ്പോഴാണ് ബിച്ചു യദുവിനോട് അക്കാര്യം പറഞ്ഞത്..

"പാറു ഇനിയും വീട്ടിൽ ഇരിക്കുന്നത് എന്തോ ശരിയല്ലെന്ന് തോന്നുന്നു.. ഇവൾ ജോലിക്ക് പോകുന്നതിൽ
യദുവിന്റെ അഭിപ്രായം എന്താ..? "

"ഞാനും അക്കാര്യത്തെ കുറിച്ച് ആലോചിക്കുവായിരുന്നു.. അവളെ മനസിലാക്കാതെ എന്നും വേദനിപ്പിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളു..

അമ്മയ്ക്ക് അടുക്കളയിൽ ഒതുങ്ങി കൂടുന്ന മരുമകളെ വേണമെന്ന് പറഞ്ഞു..

അമ്മ തന്നെയാ ഇവളെ കണ്ടുപിടിച്ചത്.. അധികം പഠിക്കാത്ത പെണ്ണ് മതിയെന്ന് പറഞ്ഞതും അമ്മയാണ്..

പക്ഷെ എനിക്ക് താല്പര്യമില്ലായിരുന്നു.. പക്ഷെ അമ്മയെ എതിർക്കാനും പറ്റിയില്ല..

അവർ കാണിച്ചുതന്ന പെണ്ണിനെ താലികെട്ടി കൂടെക്കൂട്ടി..

പക്ഷെ ദേഷ്യമായിരുന്നു.. അവളോടും അമ്മയോടും ഈ ലോകത്തോട് തന്നെയും..

മറ്റാരോടും കാണിക്കാൻ പറ്റാത്തത് കൊണ്ട് ഇവളോട് മൗനമായി പടപൊരുതി..

അമ്മ എന്നും ഇവളെ കുറ്റം പറയുമായിരുന്നു.. വിദ്യാഭ്യാസമില്ലാത്തവൾ എന്ന് പരിഹസിക്കുമായിരുന്നു..

എന്തോ മരുമക്കളോട് പോരെടുത്താലേ നല്ല അമ്മായിയമ്മ ആവൂ എന്നൊരു തോന്നൽ ആവും..

അവൾ കരഞ്ഞപ്പോൾ പോലും സമാധാനിപ്പിക്കാൻ ഞാൻ നിന്നിട്ടില്ല..

പിന്നെ അനിയന്മാരുടെ വിവാഹം കഴിഞ്ഞു.. പക്ഷെ അവരോടു അമ്മയ്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല..

രണ്ടാളും സ്ട്രോങ്ങ്‌ ആയിരുന്നു മാത്രമല്ല അനിയന്മാർ ഭാര്യമാർക്ക് സപ്പോർട്ടും ആയിരുന്നു..

അവൾ പിന്നെയും ഒരു വേലക്കാരിയായി അവിടെ തുടർന്നു..

പിന്നെ രണ്ടാമത്തെ കുഞ്ഞും സ്കൂളിൽ പോകാറായപ്പോൾ ഞാൻ തന്നെ മുൻകൈ എടുത്തു വീട് മാറിയതാണ്..

പക്ഷെ അവളെ അംഗീകരിക്കാനോ മനസ് തുറക്കാനോ തയ്യാറാവാതെ കുഞ്ഞുങ്ങളിലേക്ക് മാത്രമായി ഞാൻ ഒതുങ്ങി..

പക്ഷെ എല്ലാം തെറ്റാണെന്ന് മനസിലാക്കാൻ ഒത്തിരി വൈകി..

അത് കൊണ്ടാവാം ഇന്നും ഞങ്ങൾക്കിടയിൽ ആ അകൽച്ച ഉള്ളത്..

ഇനിയെങ്കിലും അവളുടെ ഇഷ്ട്ടം നടക്കണം.. അവൾക്ക് താല്പര്യമുണ്ടെങ്കിൽ ജോലിക്ക് പോകണം..

നിങ്ങളുടെ ആ പഴയ പാറു ആവണം.. എനിക്കും അതാണ് ആഗ്രഹം.. "

യദു പറഞ്ഞത് ഉൾക്കൊള്ളാൻ ആവാതെ പാറു നിന്നു..

"താങ്ക്സ് യദു.. പാറു നിനക്ക് ഒരു ജോലി ഞങ്ങൾ തരാം.. ഗസ്റ്റ് ലക്ചർ ആയിട്ട്..

എല്ലാം ഒന്ന് പൊടി തട്ടിയെടുക്കാൻ ഞങ്ങൾ ഒരാളെ നിനക്ക് തരാം.. ചെറിയൊരു ട്യൂഷൻ..

അത് കഴിഞ്ഞു ജോലിക്ക് കയറാം.. നോക്കിയിട്ട് പറ്റുന്നില്ലെങ്കിൽ വിട്ടേക്ക്.."

പാറുവിന് ഒന്നും പറയാനായില്ല.. സന്തോഷം കൊണ്ട് ഉള്ളു വിങ്ങിപൊട്ടി..

അങ്ങനെ വർഷങ്ങൾക്കിപ്പുറം അവൾ ജോലിക്ക് കയറി.. മക്കളും യദുവും ഫുൾ സപ്പോർട്ടുമായി കൂടെയുണ്ട്..

കൂടാതെ വീട്ടിലെ ജോലി പോലും നാലാളും ഷെയർ ചെയ്തു ചെയ്യാൻ തുടങ്ങി.. അത് കൊണ്ട് തന്നെ അധികം ഭരമില്ലായിരുന്നു..

പാറുവും മനസ് കൊണ്ട് യദുവിലേക്കും മക്കളിലേക്കും അടുക്കാൻ തുടങ്ങി..

ഒരിക്കലും ഉണ്ടാവില്ലെന്ന് കരുതിയ സന്തോഷം ഇന്ന് കുടുംബത്തിൽ നിറഞ്ഞു നിന്നു..

കൂടാതെ ഇടവും വലവും അവളുടെ ആത്മാർത്ഥ സുഹൃത്തുക്കളും ഉണ്ട്.. പഴയ പോലെ വഴക്കടിച്ചും സ്നേഹിച്ചും പരിഭവിച്ചുമൊക്കെ ആ ബന്ധം മുന്നോട്ടു പോയി..

പാറുവിന്റെ മനസും മുഖവും പാർവണേന്ദു പോലെ തിളങ്ങി നിന്നു..

==============

ശുഭം 

Written By Chethana Rajeesh


അനുപാതം


നാലരയുടെ അലാറം അടിച്ചപ്പോൾ പാറു കണ്ണു തുറന്നു.. വേഗം അലാറം ഓഫ്‌ ചെയ്തു എണീറ്റു..

ഫ്രഷ് ആയി നേരെ അടുക്കളയിലോട്ട്..

അടുക്കള വാതിൽ തുറന്നാൽ മതിലിനപ്പുറം പൂന്തോട്ടമാണ് അതിൽ വിവിധ തരത്തിലുള്ള ചെടികളും ചെറുമരങ്ങളുമുണ്ട്..

ഇടയിലായി ഇരിക്കാനുള്ള ബെഞ്ചും സെറ്റ് ചെയ്തിട്ടുണ്ട്.. അതിനപ്പുറം പുഴയാണ്..

ഈ പൂന്തോട്ടവും പുഴയുടെ തീരവും പിന്നെ ഒരുപോലെയുള്ള മനോഹരമായ പത്തിരുപതു വില്ലകളും അതിനപ്പുറം വലിയൊരു മതിലും സെക്യൂരിറ്റിയും..

പുറത്ത് മറ്റൊരു ലോകം.. ഈ വില്ലയിലേക്ക് താമസം മാറിയിട്ട് കൊല്ലം മൂന്നായി..

ഭർത്താവ് യദുനന്ദൻ പ്രസിദ്ധമായ vts ഗ്രൂപ്പിൽ സീനിയർ എൻജിനീയറാണ്..

പ്രൊമോഷൻ കിട്ടിയപ്പോൾ വാങ്ങിയതാണ് ഈ വില്ല. കുട്ടികൾക്കും ഭർത്താവിനും ഈ സിറ്റിയും ഇവിടുത്തെ ജീവിതവുമാണ് ഇഷ്ട്ടം..

നാട്ടിലെ യദുവിന്റെ വീട്ടിലേക്ക് പോകുന്നത് പോലും വർഷത്തിൽ രണ്ടോ മൂന്നോ തവണ.. അതും മൂന്നാല് ദിവസത്തിൽ കൂടുതൽ അവിടെ തങ്ങില്ല..

അവൾ ഫ്രിഡ്ജിൽ നിന്ന് സാധനങ്ങൾ ഒക്കെ പുറത്തേക്ക് എടുത്തു.. പുറത്തു ഇരുട്ട് തന്നെയാണ്..

അടുത്ത വില്ലകളും ഇരുട്ടിൽ ആഴ്ന്നു കിടപ്പുണ്ട്.. ഈ വെളുപ്പിന് മറ്റാര് എഴുന്നേൽക്കാനാണ്...

തലേന്ന് അരിഞ്ഞു വച്ച കഷ്ണങ്ങളും ഉണ്ടാക്കി വച്ച ചോറും എടുത്തു അവൾ ഫ്രൈഡ് റൈസ് ഉണ്ടാക്കാൻ തുടങ്ങി..

പണ്ടൊക്കെ സ്കൂളിലും കോളജിലും ചോറും ചമ്മന്തിയും തോരനും അച്ചാറും ഒക്കെയാണ് പിള്ളേർ കൊണ്ടോവാറു..

ഇന്ന് സ്റ്റൈൽ ഒക്കെ മാറിയില്ലേ.. നോൺവെജ് ഇല്ലാതെ അവർക്കാർക്കും തൊള്ളയിൽ നിന്നിറങ്ങില്ല..

മറ്റൊരു അടുപ്പിൽ രാവിലെത്തേക്കുള്ള കുറുമ തയാറാക്കാൻ തുടങ്ങി..

അത് കഴിഞ്ഞു ഒന്നിൽ അപ്പവും മറ്റൊന്നിൽ ചിക്കൻ പൊരിക്കാനും വച്ചു.. അതിനിടയിൽ കട്ടൻചായ ഉണ്ടാക്കി ഇടയ്ക്കിടെ മൊത്തി കൊണ്ടിരുന്നു..

ആറുമണി ആയപ്പോഴേക്കും അടുക്കളയിലെ ജോലി കഴിഞ്ഞു.. മക്കൾക്കും കെട്ട്യോനും കൊണ്ടുപോവാനുള്ളത് ടിഫിൻ ബോക്സിൽ ആക്കി..

ബ്രേക്ക്‌ ഫാസ്റ്റ് കാസറോളിൽ ആക്കി ഡൈനിങ്ങ് ടേബിളിൽ കൊണ്ടുവച്ചു..

പാത്രങ്ങൾ എല്ലാം കഴുകി അടുക്കള വൃത്തിയാക്കിയിട്ട് അവൾ പുറത്തിറങ്ങി..

വേഗത്തിൽ മുറ്റമടിച്ചുവാരി.. അധികം മുറ്റമൊന്നുമില്ല എങ്കിലും എന്നും രാവിലെ അടിച്ചു വാരിയില്ലെങ്കിൽ എന്തൊപോലെയാണ്..

അപ്പോഴേക്കും മക്കളൊക്കെ എണീറ്റു വന്നു.. ട്യൂഷൻ ഒക്കെയുണ്ട് രണ്ടാൾക്കും..

മൂത്തയാൾ ഇഷാനി എഞ്ചിനീയർ സെക്കന്റ്‌ ഇയർ സ്റ്റുഡന്റ് ആണ്.. കോളജ് അധികം ദൂരെയല്ലാതെയാണ്..

രണ്ടാമത്തവൾ ഇധിക.. പ്ലസ് വണിൽ.. അവളും അച്ഛന്റെ പാത പിന്തുടരുമോ എന്നറിഞ്ഞൂടാ..

അവർക്ക് രണ്ടാൾക്കും ആറരയ്ക്ക് ട്യൂഷൻ ഉണ്ട്.. എല്ലാം അച്ഛൻ ഏർപ്പാടാക്കിയതാണ്..

ഇഷാനിക്ക് ഫസ്റ്റ് സെമ്മിൽ മാർക്ക്‌ കുറവായത് കൊണ്ട് ഒരു ട്യൂഷൻ വച്ചതാണ്..

അവളാകണം കോളേജ് ടോപ് എന്നാണ് യദുവിന്റെ ആഗ്രഹം..

മക്കളെ പറ്റി എല്ലാ അച്ഛനമ്മമാരും ഇങ്ങനെ സ്വപ്നം കാണുമല്ലോ..

പക്ഷെ തനിക്കു അവരെ പറ്റി കൂടുതൽ സ്വപ്നങ്ങളില്ല.. ആകും പോലെ ആവട്ടെ എന്ന് കരുതുവാ..

എന്നെങ്കിലും അവർക്ക് തന്നെ ആവശ്യം വരുമ്പോൾ കൂടെ ഉണ്ടാവും.. ഒരു ബലമായി..

ഇധിക ദ്രിതിയിൽ ഒരുങ്ങി വരുന്നുണ്ട്..

അവൾക്ക് ഹോർലിക്‌സും ബ്രേക്ക്‌ ഫാസ്റ്റും വിളമ്പി വച്ചു.. എന്നിട്ട് അവളുടെ ടിഫിൻ ബോക്സ്‌ ബാഗിലേക്ക് വച്ചുകൊടുത്തു..

ഫോണിൽ നോക്കി ഭക്ഷണം കഴിക്കയാണ്..

"മുത്തേ.. കഴിക്കുമ്പോ ഫോണിൽ നോക്കല്ലേ.. "

അത് കേട്ടതും അവൾ തുറിച്ചു നോക്കി..

"ഇന്നത്തെ ട്യൂഷന്റെ കാര്യം ഡിസ്‌കസ് ചെയ്യാ അമ്മ.. പ്ലീസ് എന്റെ കാര്യത്തിൽ ഇടപെടരുതെന്ന് ഡാഡിയുടെ ഓർഡർ ഇല്ലേ.. പിന്നെന്താ.."

അത് കേട്ടപ്പോൾ മുഖമൊന്നു വാടി.. അത് കാണിക്കാതെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

"സോറി മോളെ.. "

കൂടുതൽ ഒന്നും പറയാതെ അടുക്കളയിലേക്ക് വലിഞ്ഞു.. നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു..

ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു.. അപ്പോഴേക്കും മൂത്തയാൾ അടുക്കള വാതിൽക്കൽ വന്നൊന്ന് ചുമച്ചു ..

അതിന്റെ അർത്ഥമറിയാവുന്നത് കൊണ്ട് അവൾക്കുള്ള ഭക്ഷണം വിളമ്പി കൊടുത്തു.. കൊണ്ടുപോകാനുള്ളതും എടുത്തു വച്ചു..

എന്നിട്ട് മേലെ മക്കളുടെ മുറിയിലേക്ക് ചെന്നു.. എത്ര അടുക്കി വച്ചാലും പിറ്റേന്ന് നോക്കുമ്പോ പഴയ പോലെ ഉണ്ടാകും..

വീണ്ടും രണ്ടു മുറിയും അടുക്കി വച്ചു അടിച്ചു വാരിയിട്ടു..

കോറിഡോറും വൃത്തിയാക്കിയിട്ടു..
അപ്പോഴേക്കും അച്ഛനോട് യാത്ര പറഞ്ഞു മക്കളിറങ്ങിയിരുന്നു..

അവർ പോകുമ്പോൾ മുന്നിൽ ചെന്നു നിൽക്കാറില്ല.. ആ അവഗണന സഹിക്കാവുന്നതിലും അപ്പുറമാണ്..

താഴേക്ക് വരുമ്പോൾ യദു ടീവിയിൽ ന്യൂസ്‌ കണ്ടിരിക്കയാണ്..

അയാൾക്കുള്ളത് മേശപ്പുറത്ത് അടച്ചു വച്ചിട്ട് ബെഡ്‌റൂം ക്ലീൻ ചെയ്യാൻ പോയി.. പിന്നെ അലക്കാനുള്ളത് എല്ലാം മെഷീനിൽ ഇട്ടു..

മുകളിൽ മോപ് ചെയ്തു താഴേക്ക് വന്നു.. അപ്പോഴേക്കും കഴിച്ചെഴുന്നേറ്റ് പോയിരുന്നു യദു..

പത്രങ്ങൾ എല്ലാം സിങ്കിൽ കൊണ്ടിട്ടു.. എല്ലാം കഴുകി എടുത്തു..

യദു പോകും വരെ ഓരോ ജോലിയിൽ മുഴുകി.. പോകാൻ നേരം അടുക്കള വാതിൽക്കൽ വന്നു നിന്നു..

"വൈകിട്ടത്തേക്ക് പാസ്ത മതി.. ചിക്കൻ പാസ്ത.. "

അവൾ വെറുതെ തലയാട്ടി.. അയാൾ മുറ്റത്തേക്കിറങ്ങി..

വാതിലടച്ചു തിരിഞ്ഞതും അവൾ ദീർഘശ്വാസമുതിർത്തു..

സാധാരണ എല്ലാവരും കുടുംബത്തോടൊപ്പം ഇരിക്കാനാണ് ആഗ്രഹിക്കുക പക്ഷെ താനോ..?

അവർക്ക് താനൊരു അധികപ്പറ്റാണെന്ന ബോധമാവണം.. അവരിൽ നിന്നകന്നു നില്ക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്..

സത്യം പറഞ്ഞാൽ എന്തിനീ ജീവിതം എന്ന് തോന്നി തുടങ്ങിയിരിക്കുന്നു.. ജീവിതത്തെ അത്രമേൽ വെറുത്തു പോയിരിക്കുന്നു..

ഡൈനിങ്ങ് ടേബിളിനരികിൽ വന്നു..
അവർ കഴിച്ച പാത്രങ്ങൾ എല്ലാം എടുത്തു കഴുകി വച്ചു..

ബാക്കിയുള്ള പണികളെല്ലാം തീർത്തു കുളിച്ചു വിളക്ക് വച്ചിട്ടാണ് അവൾ കഴിക്കാനിരുന്നത്..

ഇനി പ്രത്യേകിച്ച് ജോലി ഒന്നുമില്ല..
അവൾ നേരെ ടെറസിലേക്ക് പോയി..

അവിടെ അലക്കി വിരിക്കാനുള്ള സൗകര്യം ഉണ്ട്.. വെയിൽ കിട്ടാതിരിക്കാൻ ഷീറ്റ് കെട്ടിയിട്ടുമുണ്ട്..

പുഴയുടെ ഭാഗം കാണുന്ന നിലയിൽ ടെറസിൽ ഒരു സ്ഥലമുണ്ട്.. അവിടെയാണ് പാറുവിന്റെ ഇഷ്ട്ടസ്ഥലം..

തന്റെ മൊബൈലിൽ ഇഷ്ടഗാനം വച്ചിട്ട് സാരിതുമ്പ് എളിയിൽ കുത്തി നമസ്കരിച്ചു.. എന്നിട്ട് ഇഷ്ടഗാനത്തിനൊപ്പം ചുവടുവച്ചു..

മണിക്കൂറുകളോളം അവളതിൽ ലയിച്ചു.. വെയിലിന്റെ കാഠിന്യം കൂടുതലായപ്പോഴവൾ നൃത്തം മതിയാക്കി.. വിയർത്തൊലിച്ചു തുടങ്ങി..

തിരികെ വന്നു വീണ്ടും കുളിച്ചു എന്നിട്ട് റെഡിയായി പുറത്ത് പോയി..

വൈകിട്ടത്തേക്കുള്ള സാധനങ്ങൾ വാങ്ങണം.. സൂപ്പർ മാർകറ്റിൽ കയറി വേണ്ടതൊക്കെ വാങ്ങി വീണ്ടും വീട്ടിലേക്ക്..

ഉച്ച ഭക്ഷണത്തിനു ശേഷം പണികളിലേക്ക് വീണ്ടും.. വൈകുന്നേരം ഭർത്താവും മക്കളും വരുമ്പോഴേക്കും എല്ലാം റെഡിയായിരുന്നു..

അവർ കുളിച്ചു വന്നു മൂന്നാളും ഡൈനിങ്ങ് ടേബിളിന് മുന്നിൽ എത്തി..

ഭക്ഷണം വിളമ്പുമ്പോൾ പോലും അവളെ ശ്രദ്ധിക്കാൻ മൂന്നാളും പോയില്ല..

അവർക്ക് പരസ്പരം സംസാരിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. അച്ഛനും മക്കളും കൂട്ടുകാരാണ്.. അമ്മയാണ് പുറമ്പോക്ക്..

പക്ഷെ കുഞ്ഞു നാളിൽ അവർക്കമ്മ മതിയായിരുന്നു.. തികട്ടി വന്ന തേങ്ങലിനെ ശാസനയോടെ അടക്കി വച്ചു..

ഭക്ഷണം കഴിഞ്ഞു എല്ലാവരും അവരാരവരുടെ ലോകത്തിലേക്ക് ചെന്നു.. തനിക്കു മാത്രം ഇരുണ്ട ലോകം മുന്നിൽ..

പണികളൊതുക്കി മുറിയിൽ വന്നു കിടന്നു.. നേരം കുറച്ചു കഴിഞ്ഞപ്പോൾ യദുവും..

അയാളുടെ കൈകൾ അവളെ പൊതിഞ്ഞു.. അതിന്റെ അർത്ഥമറിയാമെന്നപോലെ അവൾ അയാളോട് ചേർന്നു കിടന്നു..

തന്നിലേക്ക് ഒരു നിമിഷമെങ്കിലും സ്നേഹത്തോടെ എത്തിച്ചേരുന്ന ആ നോട്ടത്തെ അവൾ മനസിലെക്കാവഹിച്ചുകൊണ്ട് അയാൾക്ക് വിധേയയായി കിടന്നു..

ഇതാണ് എന്നത്തേയും ജീവിതം.. മാറ്റമില്ലാതെ വര്ഷങ്ങളായി തുടർന്നു പോകുന്ന ദിനചര്യ..

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

പതിവില്ലാതെ ഒരു ദിവസം യദു വൈകുന്നേരം വന്നു പാറുവിനോട് സംസാരിച്ചു..

"വരുന്ന ശനിയാഴ്ച ഒരു പാർട്ടി ഉണ്ട്.. ഫാമിലി ഒക്കെ വരണമെന്ന് പറഞ്ഞിരുന്നു..

അത് കൊണ്ട് താൻ വേഗം ഒരുങ്ങു പാർട്ടിക്കുള്ള ഡ്രസ് ഒക്കെ വാങ്ങണം.. "

മറുത്തൊന്നും പറയാതെ ഒരുങ്ങി ഇറങ്ങി.. സാധാരണ അവർ മൂന്നുപേരുമാണ് പുറത്ത് പോകാറുള്ളത്.. ഇങ്ങനെ വല്ലപ്പോഴും മാത്രമേ തന്നെ കൂട്ടാറുള്ളു..

ഇഷാനി ചാടി കയറി മുന്നിൽ ഇരുന്നു.. പാറുവും ഇധികയും പിന്നിലും..

അവർ പരസ്പരം സംസാരിച്ചു കൊണ്ടേയിരുന്നു.. പാറു ആണെങ്കിൽ പുറം കാഴ്ചയിൽ മുഴുകി ഇരുന്നു..

വലിയൊരു ടെക്സ്റ്റെയിൽസിന്റെ മുന്നിൽ വണ്ടി നിർത്തി.. മക്കൾക്കാണ് ആദ്യം വാങ്ങാൻ തുടങ്ങിയത്..

താൻ സെലക്ട്‌ ചെയ്യുന്നതൊക്കെ നോക്കുക പോലും ചെയ്യാതെ അവർ മാറ്റി വച്ചു.. അത് കണ്ടപ്പോൾ ദേഷ്യവും സങ്കടവും വന്നു..

കുറെ നേരം നിന്നപ്പോഴേക്കും ബോർ അടിച്ചു..

അവരോടൊന്നും പറയാതെ സാരി സെക്ഷനിലേക്ക് ചെന്നു..

പാർട്ടി വെയർ സാരികളിലൂടെ കണ്ണോടിച്ചു..

അവസാനം ഇഷ്ടമായ ഒരെണ്ണം സെലക്ട്‌ ചെയ്തു.. ആരോടും ചോദിക്കേണ്ട കാര്യമില്ലല്ലോ.. അവളത് സെയിൽസ്ഗേലിനെ ഏൽപ്പിച്ചു..

അപ്പോഴേക്കും മക്കളുടെ സെലെക്ഷൻ കഴിഞ്ഞു സാരി സെക്ഷനിലേക്ക് വന്നു....

"അമ്മയ്ക്കുള്ളത് ഞങ്ങൾ സെലക്ട്‌ ചെയ്യാം.."

അവർ സാരി നോക്കാൻ തുടങ്ങി..

"എനിക്കുള്ളത് ഞാൻ എടുത്തു കഴിഞ്ഞു.. ഇനി പോകാം.. "

"അമ്മേടെ സെലെക്ഷൻ എങ്ങനെ ആയിരിക്കും എന്ന് നന്നായി ഞങ്ങൾക്കറിയാം..

ഇത് കല്യാണത്തിന് ഒന്നുമല്ല പാർട്ടിക്കാണ്. Vvip കൾ ഒക്കെ വരും..

ഗ്രാമവാസി ലുക്കിൽ അമ്മ വന്നാൽ ഡാഡിക്കാണ് കുറച്ചിൽ.. "

അത് കേട്ടതും സകല കണ്ട്രോളും പോയി.. മക്കൾക്കരികിൽ വന്നു അവർക്ക് മാത്രം കേൾക്കാൻ പാകത്തിൽ അവൾ സംസാരിച്ചു..

"നിങ്ങൾ പറഞ്ഞത് ശരിയാണ്.. എന്റെ ഒരു സെലെക്ഷൻ തെറ്റിപ്പോയി നിങ്ങടെ ഡാഡി.. അതും ഞാനായിട്ട് കണ്ടുപിടിച്ചതല്ല..

എന്നിട്ടും എല്ലാം സഹിച്ചു നിൽക്കുന്നത് നിങ്ങളെ രണ്ടാളെയും ഓർത്താണ്.. ആ നിങ്ങൾക്കും ഞാനൊരു കുറച്ചിലാണെങ്കിൽ എനിക്കൊന്നുമില്ല..

ഞാൻ സെലക്ട്‌ ചെയ്ത ഡ്രസ് ഇട്ടിട്ടു ഞാൻ വരും പാർട്ടിക്ക്.. എന്റെ കൂടെ നിങ്ങളുമുണ്ടാവും.. "

ആദ്യമായാണ് അമ്മയുടെ അങ്ങനെ ഒരു ഭാവം അവർ കണ്ടത്.. ഡാഡിയെ നോക്കിയപ്പോൾ അദ്ദേഹം മെൻസ് സെക്ഷനിലേക്ക് പോയിരുന്നു..

മക്കൾ പിന്നൊന്നും മിണ്ടാതെ നടന്നു..

അന്ന് രാത്രിയിൽ അമ്മ പറഞ്ഞ കാര്യങ്ങൾ അവർ ഡാഡിയെ അറിയിച്ചു.. അയാൾക്ക് ദേഷ്യം വന്നു..

മുറിയിൽ എത്തിയതും ദേഷ്യം മൊത്തം അവളിൽ തീർത്തു..

"സ്കൂളിന്റെ പടി പോലും കാണാത്ത കാൽ കാശിനു ഗതിയില്ലാത്ത നിന്നെ ഞാനന്ന് കെട്ടിയതാടി എന്റെ തെറ്റ്..

ഇവിടുത്തെ സുഖങ്ങളൊക്കെ നിനക്ക് കൂടിപ്പോയി അതാ ഇങ്ങനെ.. എന്റെ മക്കളോട് ഇനി എന്തെങ്കിലും പറഞ്ഞാൽ എന്റെ സ്വഭാവം മാറും.. പറഞ്ഞില്ലെന്നു വേണ്ട.. "

" ഞാൻ നിങ്ങടെ ഭാര്യയാണ് അല്ലാതെ വേലക്കാരിയോ അടിമയോ അല്ല.. അത് പോലെത്തന്നെ അവർ എന്റെയും മക്കളാണ്..

പിന്നെ എന്നെ കെട്ടിയ കാര്യം.. താലി കെട്ടിയെന്നും ഫിസിക്കൽ റിലേഷൻ ഉണ്ടെന്നും കരുതി നിങ്ങള് ഉത്തമ ഭർത്താവ് ആണെന്ന് കരുതരുത്..

ഭർത്താവിന് ഒരുപാട് ഉത്തരവാദിതമുണ്ട് ഭാര്യയോട്.. പരസ്പരം എല്ലാം ഷെയർ ചെയ്യുന്നവരാണ് ഭാര്യ ഭർത്താക്കന്മാർ..

അങ്ങനെ നോക്കിയാൽ നിങ്ങൾ വട്ടപ്പൂജ്യമാണ്.. പിന്നെ മക്കളുടെ കാര്യം..

ഞാൻ ഗർഭിണി ആയപ്പോൾ പോലും നിങ്ങളെനിക്ക് സ്പെഷ്യൽ കെയർ തന്നിട്ടില്ല..

എല്ലാവരും വയറ്റിലുള്ള കുഞ്ഞിനോട് സംസാരിക്കാറുണ്ട് ഒരിക്കൽ പോലും നിങ്ങളത് ചെയ്തിട്ടില്ല..

എനിക്കെന്തെങ്കിലും വേണോ എന്ന്പോലും ചോദിച്ചിട്ടില്ല..

അതൊക്കെ പോട്ടെ.. ഞാൻ പ്രസവവേദന അനുഭവിച്ച സമയത്തു പോലും ഒരു ആശ്വാസമായി കൂടെ നിന്നിട്ടുണ്ടോ ഇല്ല..

കുഞ്ഞു ജനിച്ചപ്പോൾ വന്നു കണ്ടു പോയി.. രണ്ടാളുണ്ടായപ്പോഴും അങ്ങനെ തന്നെ..

പിന്നെ അവരുടെ വളർച്ച.. രാവും പകലും റസ്റ്റ്‌ ഇല്ലാതെ ഞാനവരെ നോക്കിയത്..
ഒരു രാത്രി എങ്കിലും എനിക്ക് കൂട്ടിരുന്നിട്ടുണ്ടോ??

എന്തിന് അവരെ എടുത്തു കരച്ചിൽ നിർത്തിയിട്ടുണ്ടോ..?

അവർ ഇത്തിരി വലുതായപ്പോൾ എന്നെ അവരിൽ നിന്നകത്തി നിങ്ങടെ മാത്രം മക്കളായി വളർത്തി..

എനിക്ക് എന്റെ മക്കളേ ഒന്ന് വഴക്ക് പറയാൻ പോലും അവകാശമില്ലാതാക്കി.. "

അവൾ നിന്ന് കിതച്ചു..

പറഞ്ഞതൊക്കെ സത്യമായ കാര്യമാണ്.. പക്ഷെ ആദ്യമായാണ് അവളിങ്ങനെ വെട്ടിത്തുറന്നു ചോദിക്കുന്നത്..

മറുപടി ഇല്ലാതെ അയാൾ നിന്നു..

"ഇതിന്റെ പേരിൽ തല കുനിയണ്ട.. മക്കളോട് പറഞ്ഞേക്ക് അവരുടെ കാര്യത്തിൽ എനിക്ക് ഇടപെടാൻ സ്വാതന്ത്ര്യം ഇല്ലാത്തിടത്തോളം എന്റെ ഒരു കാര്യത്തിലും അവർ അധികാരം കാണിക്കരുത് എന്ന്..

അവർക്ക് ഞാൻ വെറുമൊരു മെയ്ഡ് മാത്രമാണ്.. അതെനിക്കറിയാം.. അതങ്ങനെ തന്നെ നിന്നോട്ടെ.. "

അപ്പോഴേക്കും അവൾ കരഞ്ഞു പോയി.. വേഗം മുഖം കഴുകി വന്നവൾ കിടന്നു ...

കുറച്ചു കഴിഞ്ഞപ്പോൾ അയാളും വന്നു കിടന്നു.. അമ്മയെ ചീത്ത പറയുന്നത് കേൾക്കാൻ മുറിക്ക് പുറത്ത് രണ്ടാളും ഉണ്ടായിരുന്നു..

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവർക്കൊരു സങ്കടം തോന്നി.. എന്ത് പറഞ്ഞാലും അമ്മയല്ലേ.. വിദ്യാഭ്യാസം ഇല്ലാത്ത, ഗ്രാമത്തിൽ വളർന്ന ആളാണ് അമ്മ..

എന്നും സാരി മാത്രം ഉടുത്തു അധികമാരോടും സംസാരിക്കാത്ത ഉൾവലിഞ്ഞു നിൽക്കുന്ന പ്രകൃതം..

പിന്നെ അങ്ങോട്ടും ആവശ്യത്തിന് മാത്രമേ ഞങ്ങളും സംസാരിക്കാറുള്ളു.. എന്നും കൂട്ടിന് ഡാഡി ഉണ്ട്..

ബെസ്റ്റ് ഫ്രണ്ട് ഡാഡി ആണ്..

ആകെ കൂടെ അമ്മേടെ ഒരു നല്ല കാര്യമെന്തെന്ന് വെച്ചാൽ നല്ല കുക്ക് ആണ് അമ്മ..

ഏത് ഫുഡ് ഉണ്ടാക്കിയാലും അടിപൊളി ടേസ്റ്റ്..

അവരതൊക്കെ ഓർത്ത് മുറിയിൽ ചെന്നു..

പിറ്റേന്നും പാറു പതിവ് പോലെ എണീറ്റു.. തലേന്നത്തെ സംഭവം മറന്നപോലെ തന്നെയാണ് പെരുമാറ്റം..

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.. ഇന്നാണ് പാർട്ടി.. വൈകുന്നേരം അതും സ്റ്റാർ ഹോട്ടലിൽ വച്ച്..

വൈകുന്നേരം എല്ലാവരും ഒരുങ്ങി.. പാറു സാരി സിംഗിൾ പ്ളീറ്റിൽ ഇട്ട് മുടി ചീവി വിടർത്തിയിട്ടു..

കുറച്ചു വലിയ ഇയർ റിംഗ് ഇട്ട് പൊട്ടു മാത്രം തൊട്ട് സിന്ദൂരം തൊട്ടില്ല.. പിന്നെ താലി മാല.. കൈയിൽ നേർത്തൊരു വള മറുകൈയിൽ വാച്ച്..
അത്രയും മാത്രമായി ഒരുങ്ങി..

സ്വയം സംതൃപ്തി അടഞ്ഞവൾ പുറത്തേക്ക് വന്നു..

പുറത്ത് നിൽക്കുന്ന മൂന്നാളും അമ്പരപ്പോടെ അവളെ നോക്കി..

സാധാരണ ഒരുക്കങ്ങൾ ഒന്നുമില്ലാതെയാണ് പുറത്തിറങ്ങാറ്..

അവളവരെ മൈൻഡ് ചെയ്തില്ല.. കാറിൽ പതിവ് പോലെ പിന്നിൽ കയറിയിരുന്നു..

പാർട്ടി ഹാളിൽ vts ഗ്രൂപ്പിലെ ജോലിക്കാർ എല്ലാവരും ഉണ്ട്.. പരസ്പരം കുടുംബങ്ങങ്ങളെ ഒക്കെ പരിചയപ്പെടുത്തി കൊടുത്തു കുടിച്ചും കഴിച്ചുമൊക്കെ എല്ലാവരും നിൽക്കുന്നു..

പാറുവിനെ ആദ്യമായാണ് സ്റ്റാഫ് ഒക്കെ കാണുന്നത്.. സാധാരണ എന്ത് പരിപാടിക്കും അച്ഛനും മക്കളുമാണ് പോകാറ്.. അവളെ വിളിക്കാറുപോലുമില്ല..

"ഇത് ഇന്ദു.. എന്റെ ഭാര്യ.. "

പാറുവിനെ ചേർത്തു നിർത്തി പലർക്കും പരിചയപ്പെടുത്തി..

"ഇത്രയും സുന്ദരി ആയ ഭാര്യ ആയത് കൊണ്ടാണോ ഇതുവരെ ഭാര്യയെ ഒരു ഫങ്ഷനും കൊണ്ടുവരാഞ്ഞത്..? "

കൂടെ ജോലി ചെയ്യുന്ന ആരോ കമന്റ് പറഞ്ഞപ്പോൾ യദു ഒന്ന് ചിരിച്ചു.. പാറുവും..

അയാൾ അവൾക്ക് നേരെ കൈനീട്ടി..

"ജേക്കബ് വർഗീസ്.. യദുവിന്റെ സെയിം ഡിപ്പാർട്മെന്റ്.. "

അവൾ തിരിച്ചും ചിരിയോടെ കൈ നീട്ടി പറഞ്ഞു..

"പാർവണേന്ദു.. "
കുറച്ചു നേരം സംസാരിച്ചു.. മക്കൾക്ക് പരിചയമുള്ള കുട്ടികൾ ഒക്കെയുണ്ട് .

അവരൊക്കെ ഒരുമിച്ചിരുന്നു സംസാരിക്കാൻ തുടങ്ങി..

അവർക്ക് കുറച്ചു മാറി അവളുമിരുന്നു.. ജ്യൂസ്‌ കുടിച്ചു കൊണ്ടിരുന്നു..

പെട്ടന്ന് മുന്നിൽ ആരോ നിൽക്കും പോലെ തോന്നി അവൾ തലയുയർത്തി നോക്കി..

പെട്ടെന്ന് അവളെഴുന്നേറ്റു.. സങ്കടവും സന്തോഷവുമൊക്കെ ചേർന്നു വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അവൾ..

രണ്ടാളും പരസ്പരം മിണ്ടാതെ ഒരു നിമിഷം നിന്നുപോയി..

"സാർ.. ഇതാണ് വൈഫ്.. "

അങ്ങോട്ടേക്ക് വന്ന യദു അത് പറഞ്ഞപ്പോഴേക്കും പാറൂട്ടാ എന്നും വിളിച്ചു അയാൾ അവളെ കെട്ടിപിടിച്ചു..

യദു അമ്പരന്നു നോക്കി.. പാറു ആണെങ്കിൽ നിറഞ്ഞ കണ്ണുകളോടെ അവനെ ചേർത്ത് പിടിച്ചു..

നഷ്ടപ്പെട്ടുപോയതെന്തോ തിരികെ കിട്ടിയ സന്തോഷം രണ്ടു പേരിലുമുണ്ടായി..

"നീ ഏത് ഗുഹയിൽ ആയിരുന്നെടി..? എത്ര അന്വേഷിച്ചൂന്ന് അറിയ്യോ..? "

അവളെ അടർത്തി മാറ്റിക്കൊണ്ട് ദേഷ്യത്തിൽ അവൻ പറഞ്ഞു..

"ബിച്ചു... "

കരച്ചിലിൽ വാക്കുകൾ പിടഞ്ഞു വീണുകൊണ്ടിരുന്നു..

പെട്ടന്ന് ബോധ്യം വന്നപോലെ ബിച്ചു യദുവിനെ നോക്കി..

"യദുവിന്റെ വൈഫ്‌ ആണല്ലേ പാറൂട്ടൻ.. അവളെന്റെ ആരാന്നു അറിയ്യോ..? എന്നെങ്കിലും ബിച്ചു എന്ന പേര് ഇവൾ പറഞ്ഞിട്ടുണ്ടോ..? "

കൊച്ചു കുഞ്ഞു പരിഭവം പറയുംപോലെ അവൻ ചോദിച്ചപ്പോൾ യദു ഇല്ലെന്ന് തലയാട്ടി..

ആദ്യമായാണ് വിശ്വജിത് എന്ന തങ്ങളുടെ ബോസിന്റെ ഇങ്ങനൊരു ഭാവം കാണുന്നത്..

"എന്റെ ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട് ആണിവൾ.. പെട്ടെന്നൊരു ദിവസം കാണാതായി.. അന്വേഷിച്ചപ്പോൾ അറിഞ്ഞു കല്യാണം കഴിഞ്ഞു പോയെന്ന്..

വേറൊന്നും അറിഞ്ഞില്ല.. പിന്നെ കാണുന്നത് ദേ ഇപ്പഴാ.. ഇരുപത് കൊല്ലത്തിനു ശേഷം.. "

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

അത് കണ്ടു മക്കളും അവർക്കരികിൽ വന്നു..

"എന്റെ മക്കളാ.. "

പാറു പറഞ്ഞു.. ബിച്ചു രണ്ടാളുടെയും തലയിൽ തഴുകി.. പിന്നെ യദുവിനെ നോക്കി..

"ഇവളെ കണ്ട എക്സിറ്റെമെന്റിൽ പെട്ടന്ന് കെട്ടിപിടിച്ചതാ സോറി.. "

'സാരമില്ല സാർ.. "

മറ്റൊന്നും യദുവിന്റെ നാവിനു വഴങ്ങിയില്ല..

"നിങ്ങളിവിടെ തന്നെ നിൽക്കു ഞാനിപ്പോ വരാം..

പാറൂട്ടാ.. നീ ഇവിടെ ഇരിക്ക് അങ്ങോട്ട്‌ നോക്കി.. ഞാൻ വിളിക്കുമ്പോൾ മാത്രെ എണീറ്റുവരാവൂ.. "

പാറുവിനെ പിടിച്ചിരുത്തി.. എന്നാൽ അവളുടെ കണ്ണുകൾ ചുറ്റിലും മറ്റാരെയോ തേടുന്നുണ്ടായിരുന്നു..

യദുവും മക്കളും അവിടെ ഇരുന്നു..

" ബിച്ചുവിന്റെ കമ്പനി ആണോ vts..?? "

യദുവിനോടായ് ചോദിച്ചു.. അതെയെന്ന് തലയാട്ടി.. നിറഞ്ഞു വന്ന കണ്ണുകൾ അവൾ തുടച്ചു.. അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞിരുന്നു..

അത് മൂന്നാളും കണ്ടു..

അപ്പോഴേക്കും ബിച്ചു ഭാര്യ തെന്നലിനെ വിളിച്ചു കൊണ്ട് വന്നു..

അവരെ കണ്ടതും യദു ചിരിയോടെ എഴുന്നേറ്റു..

"ആ യദു.. സുഖമല്ലേ..? "

പരിചിത ഭാവത്തിൽ തെന്നൽ ചോദിച്ചു.. അതെയെന്ന് മറുപടി നൽകി.. പിന്നെ മക്കളേ പരിചയപ്പെടുത്തി..

പിറകിൽ ഇരിക്കുന്ന കാരണം പാറുവിനെ കാണാൻ തെന്നലിന് കഴിഞ്ഞില്ല..

"തനു.. നിനക്കൊരു ഗിഫ്റ്റ് തരാൻ എനിക്ക് ആഗ്രഹമുണ്ട്.. ഇവിടെ എല്ലാരുടെയും മുന്നിൽ വച്ച്.. "

തെന്നലിന്റെ ഇരു ഷോൾഡറിലും പിടിച്ചു ബിച്ചു പറഞ്ഞു..

"ആണോ.. അതെന്ത് സമ്മാനം..? "

"നീ ഇപ്പൊ ഏറ്റവും കൂടുതൽ സന്തോഷിക്കുക ഏത് സമ്മാനം കിട്ടിയലാണ്..? "

തെന്നൽ ഒന്ന് കണ്ണടച്ച് തുറന്നു.. എന്നിട്ട് പറഞ്ഞു

"നമ്മുടെ പാ‌റൂട്ടനെ ഒരുനോക്ക് കാണണം.. ആ നിമിഷമായിരിക്കും ഇപ്പൊ ഏറ്റവും കൂടുതൽ സന്തോഷിക്കുക.. "

തെന്നലിന്റെ കണ്ണുകൾ നിറഞ്ഞു വന്നു..

അവളുടെ വാക്ക് കേട്ടപ്പോൾ യദുവും മക്കളും ഒരുവേള അവരെ രണ്ടാളെയും നോക്കി.. പിറകിൽ ഇരുന്ന പാറു ആകെ വീർപ്പുമുട്ടിയിരിക്കയായിരുന്നു..

ബിച്ചു തെന്നലിന്റെ കൈ പിടിച്ചു പാറുവിന്റെ മുന്നിൽ കൊണ്ട് നിർത്തി..

പാറു ചാടി എഴുന്നേറ്റു തെന്നലിനെ കെട്ടിപിടിച്ചു.. മൂവരും കരയുകയായിരുന്നു..

എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായ്..

പെട്ടന്ന് തെന്നൽ അവളെ തട്ടി മാറ്റി മാറിനിന്നു..

"ബിച്ചു.. ഇവളോട് പോകാൻ പറ.. ഇത്ര കാലം എവിടെ ആയിരുന്നോ അങ്ങോട്ട്‌ തന്നെ പോകാൻ പറ.. എന്തിനാ വന്നേ.. "

ബിച്ചുവിനെ കെട്ടിപിടിച്ചു പറഞ്ഞു.. പാറു കണ്ണുകൾ തുടച്ചു കൊണ്ട് അവർക്കരികിലേക്ക് വന്നു..

എന്നിട്ട് ബലമായി തെന്നലിനെ ബിച്ചുവിൽ നിന്ന് മാറ്റി..

എന്നിട്ട് ബിച്ചുവിന്റെ കൈയിൽ കൈകൾ കൊണ്ട് വട്ടം പിടിച്ചു അവന്റെ തോളിൽ തലചായ്ച്ചു നിന്നു..

തെന്നലിന്റെ മുഖത്ത് ഗൗരവം തന്നെ ആയിരുന്നു..

"ബിച്ചൂ.. ഈ പെണ്ണിനൊരു മാറ്റവുമില്ലല്ലോ അമ്മച്ചിയായി.. "

ചിരിയോടെ പാറു അത് പറഞ്ഞു തെന്നലിനെ നോക്കി കണ്ണുകൾ രണ്ടും ചിമ്മി കാണിച്ചു..

ദേഷ്യം വന്ന തെന്നൽ പാറുവിന്റെ കവിളിൽ കടിച്ചു..

"അതെ അതെ ഇപ്പൊ ആ പഴയ കോളേജ് കുട്ട്യോളല്ല രണ്ടും.. എല്ലാരും ശ്രദ്ധിക്കുന്നുണ്ട്.. "

ബിച്ചു പറഞ്ഞത് കേട്ടപ്പോഴാണ് രണ്ടാൾക്കും ബോധം വന്നത്.. പാറു പെട്ടന്ന് ബിച്ചുവിൽ നിന്ന് മാറി യദുവിനെ നോക്കി..

അവിടെ അമ്പരപ്പ് മാറിയിട്ടില്ല..

ബിച്ചു യദുവിനരികിലേക്ക് വന്നു..

"ഞങ്ങടെ ബെസ്റ്റ് ഫ്രണ്ട് ആണവൾ.. എട്ടാം ക്ലാസ്സ്‌ തൊട്ടുള്ള ബന്ധം.. ബാക്കി ഒക്കെ പിന്നെ സംസാരിക്കാം.. "

യദുവിന്റെ തോളിൽ തട്ടി ബിച്ചു ഹാളിന്റെ ഒത്ത നടുവിൽ വന്നു.. ഗ്ലാസിൽ സ്പൂൺ വച്ച് തട്ടി എല്ലാവരുടെയും ശ്രദ്ധ തിരിച്ചു..

"ലേഡീസ് ആൻഡ് ജന്റിൽമാൻ.. ഇന്നത്തെ ദിവസം അടിച്ചു പൊളിക്കാൻ ഉള്ളതാണ്..

നമ്മുടെ കമ്പനിയുടെ 15ആം വാർഷികം.. അതിനുമപ്പുറം ഞാനും എന്റെ പ്രിയതമയും ഈ നിമിഷം ഒരുപാട് സന്തോഷിക്കുന്നു..

ഒരിക്കൽ കൈയിൽ നിന്ന് നഷ്ടമായ നിധി തിരികെ കിട്ടിയിരിക്കുന്നു..

നിങ്ങളെല്ലാവരും കണ്ടതാണല്ലോ സ്നേഹ പ്രകടനം.. "

ബിച്ചു തനുവിനെയും പാറുവിനെയും അടുത്ത് വിളിച്ചു..

" ഞങ്ങൾ മൂന്നു പേര് പത്തുപതിമൂന്ന് വയസ് തൊട്ട് ഒരുമിച്ചു ആയിരുന്നു.. ഒരു മനസോടെ ജീവിച്ചവർ..

എന്തിനും ഏതിനും എപ്പോഴും കൂടെ ഉണ്ടായിരുന്നവർ..

അതിൽ തനു എന്റെ പ്രണയവും പാറു ഞങ്ങടെ ചങ്ക്, സഹോദരി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും..

അതിനും അപ്പുറം ഞങ്ങടെ ആത്മവിലാണ് അവൾക്ക് സ്ഥാനം.. ഇടയ്ക്ക് ഇവളങ്ങു അപ്രത്യക്ഷമായി.. പിന്നെ പൊങ്ങുന്നത് ഇന്നാണ്..

യദുനന്ദന്റെ ഭാര്യയാണ് പാറു.. സോറി പാർവണേന്ദു.. "

എല്ലാവരും അവരെ മൂന്നുപേരെയും നോക്കി..

"അപ്പൊ ശരി.. ബാക്കി ആഘോഷങ്ങൾ തുടങ്ങിക്കോളൂ.. "

വീണ്ടും എല്ലാവരും പഴയ പടി ആഘോഷത്തിലേക്ക് നീങ്ങി..

ബിച്ചുവും തനുവും പാറുവിനോപ്പം അവളുടെ കുടുംബത്തിന്റെ കൂടെ കൂടി..

"യദു.. എട്ടാം ക്ലാസ്സ്‌ തൊട്ടുള്ള കൂട്ടാണ് ഞങ്ങൾ മൂന്നുപേരും തമ്മിൽ..

പിജി വരെ ഒരുമിച്ചു ഒരേ കോളജിൽ പഠിച്ചതാ.. അതിന്റെ ഇടയിൽ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായി..

പാറു ആണ് ഫുൾ സപ്പോർട്ട്..

പിജി കഴിഞ്ഞ സമയത്തു വീട്ടിൽ ഞങ്ങടെ കാര്യം അറിഞ്ഞു.. ജാതി മതത്തിന്റെ പേരിൽ രണ്ടു വീട്ടിലും എതിർപ്പായിരുന്നു..

അങ്ങനെ ഞങ്ങളൊരു കടും കൈ ചെയ്തു.. അങ്ങ് ഒളിച്ചോടി..

ചെന്ന് ഇവളെ വിളിച്ചു എല്ലാം പറഞ്ഞു സെറ്റ് ആക്കി.. ലാൻഡ് ലൈനിലേക്കാണ് വിളിച്ചത്..

പിന്നെ ഇടയ്ക്ക് ഇവൾക്ക് കത്തയച്ചിരുന്നു..

പെട്ടന്ന് ലാൻഡ് ലൈനിൽ ഇവളെ കിട്ടാതായി കത്തിനും മറുപടി ഇല്ല.. പക്ഷെ നാട്ടിലേക്ക് വരാനുള്ള സാഹചര്യവുമല്ല..

അങ്ങനെ ഒരു കൊല്ലത്തിനു ശേഷമാണ് നാട്ടിൽ വന്നത്.. അപ്പോഴേക്കും വീട്ടുകാരൊക്കെ സെറ്റ് ആയി..

അങ്ങനെ ഇവളെ അന്വേഷിച്ചു വീട്ടിൽ ചെന്നപ്പോൾ അവിടെ വേറെ താമസക്കാർ.. വീട് അവർക്ക് വിറ്റതാണെന്ന് പറഞ്ഞു..

അവസാനം ഇവളുടെ അമ്മ വീട് അന്വേഷിച്ചു കണ്ടെത്തി.. അമ്മാവനെ കണ്ടു.. അയാൾ പറഞ്ഞു വിവാഹം കഴിഞ്ഞു എന്ന്..

അഡ്രസ്സ് ഒക്കെ ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു പിന്നെ ഞങ്ങളോട് ദേഷ്യപ്പെട്ടു.. അവളുടെ അമ്മയും അവിടെ ഇല്ലായിരുന്നു..

പിന്നെയും അറിയാവുന്ന ഇടതൊക്കെ അന്വേഷിച്ചു പക്ഷെ കണ്ടെത്തിയില്ല..

അവസാനം അവളായിട്ട് ഇങ്ങോട്ട് വരട്ടെ എന്ന് തീരുമാനിച്ചു..

ഇത്രയും നാളായിട്ട് ഞങ്ങളെ രണ്ടാളെയും പറ്റി ഇവളൊന്നും പറഞ്ഞിരുന്നില്ലേ..? "

അവന്റെ ചോദ്യത്തിന് മുന്നിൽ യദു പതറിപ്പോയി..

ഒരിക്കലും അവൾക്കൊരു സുഹൃത് ആയിരുന്നില്ല താൻ.. അവളുടെ ഒരു കാര്യവും തനിക്കറിയില്ല.. അവൻ കുറ്റബോധത്തിൽ മുഖം താഴ്ത്തി..

മക്കളും യദുവും അവൾ പിജി വരെ പഠിച്ചതാണെന്ന ഷോക്കിൽ തന്നെ ആയിരുന്നു..

"ബിച്ചു.. കഥകളൊക്കെ പിന്നെ പറയാം.. ഇനി നിങ്ങളെ രണ്ടാളെയും വിട്ടു ഞാൻ പോവൂല്ല അത് പോരെ.. "

പാറു ചിരിയോടെ പറഞ്ഞു..

"ഇനി നിന്നെ വിട്ടിട്ട് വേണ്ടേ..? "

ബിച്ചു ചിരിച്ചു..

"അല്ല എം എസ് സി ഫിസിക്സിൽ യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് ഹോൽഡർ ഇപ്പൊ ഏത് പൊസിഷനിൽ ആണുള്ളത്..

നിന്റെ ആഗ്രഹം പോലെ ടീച്ചിങ് ആണോ അതോ അച്ഛന്റെ ആഗ്രഹം പോലെയോ..? "

അതും കൂടി കേട്ടപ്പോൾ മൂന്നാളുടെയും കണ്ണുതള്ളി..

അവരുടെ മുഖഭാവം തനുവും ബിച്ചുവും ശ്രദ്ധിച്ചിരുന്നെങ്കിലും കാണാത്തതായി ഭാവിച്ചു..

"അത് രണ്ടുമല്ല ബിച്ചു.. ഇന്ന് ഞാനൊരു വീട്ടമ്മ മാത്രമാണ്.. "

"വാട്ട്‌..? "

രണ്ടാളും ഒരേപോലെ ചോദിച്ചു..

"അതെ.. "

എന്തൊക്കെയോ ചോദിക്കാനുണ്ടെന്ന് പാറുവിന് മനസിലായി..

"എല്ലാം ഞാൻ പറയാം പിന്നൊരിക്കൽ.. ഇന്നിവിടെ ആഘോഷിക്കാൻ വന്നതല്ലേ.. "

അവളുടെ മറുപടി അവരെ തൃപ്തരാക്കിയില്ലെങ്കിലും ചുറ്റിലും ആളുകൾ ഉള്ളത് കൊണ്ട് അവളെ അനുസരിക്കുന്നതാണ് നല്ലതെന്ന് തോന്നി..

അന്ന് പരിപാടി കഴിഞ്ഞു വീട്ടിലേക്ക് ഇറങ്ങും വരെ തനുവിന്റെ കൈകൾ പാറുവിന്റെ കൈയിൽ നിന്ന് പിന്നെ അടർന്നു മാറിയിരുന്നില്ല..

ഇനിയും കാണാമെന്നു യാത്ര പറഞ്ഞു പാറു കാറിൽ കയറി..

മക്കൾക്കും യദുവിനും അവളോട്‌ സംസാരിക്കാനുണ്ടായിരുന്നു പക്ഷെ എന്തോ ഒന്ന് അവരെ അതിൽനിന്നും പിൻവലിച്ചു കൊണ്ടിരുന്നു..

"അമ്മ പിജി ആയിരുന്നോ എന്നിട്ടെന്തേ പറയാഞ്ഞു..? "

ഇളയവളാണ്..

"ഇത് വരെ ആരും ചോദിച്ചിട്ടില്ല.. അതാ.. "

അലസമായി പാറു പറഞ്ഞൊഴിഞ്ഞു..

" എന്നാലും ഡാഡിയോട് പോലും പറഞ്ഞില്ലല്ലോ..? "

"നിങ്ങടെ ഡാഡിക്ക് എന്നെപ്പറ്റി എന്തെങ്കിലും അറിയുമോ എന്ന് ചോദിച്ചു നോക്ക്..

മനസ് തുറന്നെനോട് ഒരുവട്ടമെങ്കിലും സംസാരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു നോക്ക്..

പിന്നെ ഞാൻ എന്ത് പറയാനാ.. ഇന്ന് അച്ഛനുമമ്മയുമില്ലാത്ത അനാഥയാണ് ഞാൻ..

പക്ഷെ അവരുള്ളപ്പോൾ നിങ്ങൾക്ക് കിട്ടിയതിനേക്കാൾ നല്ലൊരു ബാല്യം എനിക്ക് കിട്ടിയിരുന്നു..

അച്ഛനുമമ്മയും ഞാനും അടങ്ങുന്ന കൊച്ചു കുടുംബം.. പഠിക്കാനും മറ്റ് ആക്ടിവിടിസിനും ഒക്കെ എന്നും മുൻപന്തിയിൽ നിൽക്കുന്നൊരു പാർവണേന്ദു ഉണ്ടായിരുന്നു..

അവൾ തന്റെ ഭൂതകാലത്തിലേക്ക് വീണ്ടും നടന്നു..

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

എന്റെ പിജി ഫസ്റ്റ് ഇയർ ആണ് അച്ഛൻ മരിക്കുന്നത്.. ഒരു അപകടമരണം..

അത് എന്റെ കൊച്ചു കുടുംബത്തെ വല്ലാതെ ഉലച്ചു..

ഞാനും അമ്മയും ഞങ്ങളുടെ ലോകത്തിലേക്ക് ചുരുങ്ങി..

അച്ഛനില്ലായ്‌മ അത് അനുഭവിച്ചു തന്നെ അറിയണം.. എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് അച്ഛൻ.. അമ്മ പിന്നേം ഇടയ്ക്ക് വഴക്ക് പറയും..

എന്നാലും രണ്ടാളും എന്റെ രണ്ടു കണ്ണുകളായിരുന്നു..

പഠനം പോലും പാതിവഴിയാക്കി വീട്ടിൽ ചടഞ്ഞു കൂടി ഇരുന്നു.. അവിടുന്ന് എന്നെ മാറ്റിയത് ഇന്ന് കണ്ട ആ രണ്ടുപേരാണ്..

എന്റെ ഇടവും വലവും എന്തിനുമേതിനും അവരുണ്ടായിരുന്നു..

അച്ഛന്റെ ആഗ്രഹം പോലെ പഠിക്കണമെന്ന് പറഞ്ഞു എന്നെ കൺവെൻസ് ചെയ്തു..

വീണ്ടും കോളജിലേക്ക് പോയി തുടങ്ങി..

പഴയ പോലെ ആയില്ലെങ്കിലും അമ്മയ്ക്ക് വേണ്ടി ജീവിക്കണം എന്ന് തോന്നിത്തുടങ്ങി..

വാശിയോടെ പഠിച്ചു.. റാങ്ക് വാങ്ങിച്ചു..
എക്സാം ഒക്കെ കഴിഞ്ഞ സമയത്താണ് ബിച്ചുവിന്റെയും തനുവിന്റെയും പ്രണയം വീട്ടുകാർ അറിയുന്നത്..

തനു ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് ബിച്ചു ഹിന്ദുവും.. രണ്ടാളുടെയും അച്ചന്മാർ തമ്മിൽ വാക്കെറ്റം വരെ ഉണ്ടായി..

അവസാനം രണ്ടാളും കൂടെ ഒളിച്ചോടാൻ തീരുമാനിച്ചു..

അവരെ ട്രെയിൻ കയറ്റി വിടുമ്പോൾ ഞാനറിഞ്ഞിരുന്നില്ല ഒരുപാട് അകലത്തിലേക്കാണ് അവരുടെ യാത്ര എന്ന്..

അവർ ഇടയ്ക്ക് വിളിക്കാറുണ്ട്.. അങ്ങനെ ഇരിക്കെ റിസൾട്ട്‌ ഒക്കെ വന്നു.. റാങ്ക് കിട്ടി.. കോളജിൽ അനുമോദനത്തിനൊക്കെ ചെന്നു..

അച്ഛന്റെ ആഗ്രഹം സാധിച്ചു എന്നൊരു അഭിമാനം ഉള്ളിലുണ്ടായി..

ടീച്ചിങ്ങിനോട് താല്പര്യമുണ്ട് അതിന് പോകാമെന്നു തീരുമാനിച്ചു.. പക്ഷെ വിധി എന്നൊന്നുണ്ടല്ലോ..

അങ്ങനെ ഒരുദിവസം അമ്മാവൻ വീട്ടിൽ വന്നു.. അച്ഛൻ മരിച്ചിട്ട് ജസ്റ്റ്‌ ഒന്ന് വന്നു പോയ ആളാണ്..

അമ്മ വിളിച്ചുവരുത്തിയതാണെന്നും കുറച്ചു നാൾ തറവാട്ടിൽ പോയി നിൽക്കാമെന്നും അമ്മ പറഞ്ഞു..

അമ്മയ്ക്ക് ഒരു മാറ്റം വേണമെന്ന് എനിക്കും തോന്നി.. ഒരു പറിച്ചുനടൽ..

അമ്മ ഇപ്പൊ പഴയ പോലെയല്ല..

പഴയ അമ്മയുടെ നിഴൽ മാത്രമാണ് ഇപ്പൊ.. അങ്ങനെ അങ്ങോട്ട്‌ പോയി..

ഒരു ദിവസം അമ്മയും അമ്മാവനും അമ്മായിയും എല്ലാവരും കൂടി എന്നെ വിളിച്ചു വരുത്തി എന്റെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞു..

ഞാനതിനെ എതിർത്തു.. ആരാ എന്താ എന്ന് പോലും അറിയില്ല എനിക്ക്.. ദേഷ്യവും സങ്കടവും തോന്നി..

അമ്മയുടെ മാറ്റം ഉൾക്കൊള്ളാനായില്ല.. തിരിച്ചു വീട്ടിൽ പോകാമെന്നു വാശി പിടിച്ചപ്പോൾ അമ്മ പറഞ്ഞത് കേട്ട് തളർന്നു പോയി ഞാൻ..

"ആ വീട് വിറ്റു മോളെ.. "

"എന്തിന്..? "

"അച്ഛൻ സമ്പാദിച്ചത് ആ വീട് മാത്രമാണ്.. ഇനി നിന്റെ കാര്യത്തിനൊക്കെ പൈസ വേണ്ടേ..? പിന്നെ.. "

പാതിയിൽ അമ്മ നിർത്തി പക്ഷെ ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയാതെ പറഞ്ഞിരുന്നു..

അമ്മ ആകെ ക്ഷീണിച്ചു പോയിട്ടുണ്ട്.. പഴയ പ്രസാദമൊന്നുമില്ലാത്ത അമ്മ.. അച്ഛൻ മരിച്ചെപ്പിന്നെ ഇങ്ങനെ ആണ്..

അമ്മ പെട്ടന്ന് എഴുന്നേറ്റു അകത്തു പോയി ബാക്കി പറഞ്ഞത് അമ്മാവനാണ്..

"അവൾക്ക് ക്യാൻസർ ആണ് ഫൈനൽ സ്റ്റേജ്..

അറിഞ്ഞിട്ടിപ്പോ കുറച്ചു ആയതേയുള്ളു.. ടെസ്റ്റ്‌ ഒക്കെ ചെയ്തു..

പക്ഷെ റേഡിയേഷനോ കീമോയോ ഒന്നും ഇനി ഏൽക്കില്ല.. വെറുതെ ചെയ്തു ഇപ്പൊ ഉള്ള ആരോഗ്യം കൂടി കളയമെന്നേയുള്ളു..

ടെസ്റ്റിനും മറ്റുമായി പണം കുറെ ചിലവായി എന്റെ കൈയിൽ നിന്ന്.. അപ്പൊ അവളാണ് വീടും പറമ്പും വിൽക്കാൻ പറഞ്ഞത്..

നിന്റെ കല്യാണവശ്യത്തിനുള്ളത് മാറ്റിവച്ചിട്ട് ബാക്കി ഞാനെടുക്കും.. മരിക്കും വരെ എന്റെ പെങ്ങളെ ഞാൻ നോക്കിക്കോളാം..

അത് കൊണ്ട് അവളുടെ മരണത്തിന് മുൻപ് നിന്റെ കല്യാണം നടക്കണം..

അതവളുടെ കൂടെ സ്വപ്നമാണ്.. "

കേട്ടപ്പോൾ തകർന്നുപോയി.. അമ്മയും തന്നെ വിട്ടു പോവ്വാൻ നിൽക്കുന്നു.. അമ്മ കുറെ സമാധാനിപ്പിച്ചു..

അമ്മയുടെ അവസാനത്തെ ആഗ്രഹം എന്റെ വിവാഹമാണ്.. അങ്ങനെ അത് സാധിച്ചു കൊടുത്തു..

എല്ലാം പെട്ടെന്നായിരുന്നു.. രണ്ടാഴ്ച അതിനുള്ളിൽ എല്ലാം നടന്നു.. ഒരു മിന്നായം പോലെയാണ് തന്റെ ചെറുക്കനെ കണ്ടത്..

പിന്നെ കാണുന്നത് മണ്ഡപത്തിൽ വച്ചാണ്..

അതിനിടയിൽ ബിച്ചുവിനെയും തനുവിനെയും വിളിക്കാൻ ശ്രമിച്ചു കിട്ടിയില്ല..

അവരില്ലാതെ അങ്ങനെ ആ കല്യാണവും നടന്നു..

തുടരും.

ഇതും ഒരു ചെറിയ കഥയാണ് ഒരു പാർട്ട്‌ കൂടി കാണുള്ളൂ... കുറെ നാളായി മനസിലുള്ളതാണ്..

Written By Chethana Rajessh


DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo