Showing posts with label HariM. Show all posts
Showing posts with label HariM. Show all posts

പ്രണയഭംഗം

Image may contain: 1 person, closeup and outdoor

പകുത്ത സ്നേഹമേ തിരിച്ചുപോവുക
പതുക്കെയെന്നെ നീ മറന്നുമാറുക.!
ഒരിക്കലെങ്കിലും തിരിഞ്ഞുനോക്കുകിൽ
ചിരിക്കുകില്ലയെൻ നരച്ചകണ്ണുകൾ..
നമുക്കു വീണ്ടുമാ കനത്ത വേനലിൻ
കടുപ്പമേറ്റിടാം കരിഞ്ഞുണങ്ങിടാം..
തളിർത്തുവന്നൊരാ കിളുന്നുനാമ്പുകൾ
പതുക്കെ നുള്ളിടാം, പറിച്ചുമാറ്റിടാം
കനത്തമാരിയിൽ കുടയ്ക്കുകീഴെ നാം
തണുപ്പുമാറുവാൻ കൊരുത്ത നാവുകൾ
കനച്ചുനേർത്തുപോയ്‌ ചവർപ്പു ചേർന്നപോൽ
നിനക്കുമെന്നിലും കറുത്തപാടയായ്‌..
നനുത്ത ചുണ്ടുകൾ പകർന്നുനൽകിയ
കടുത്ത ചുംബനത്തിണർപ്പു തെല്ലൊരു
ചവർപ്പുപോലെ ഞാൻ തിരസ്കരിക്കവേ
മരിച്ചു നീയെന്ന മതിഭ്രമങ്ങളും..
തിരക്കിലാണു ഞാൻ തിരക്കിടേണ്ട നീ
തിരിച്ചൊരിക്കലും വരില്ലയോമലേ..

BY Hari Menon

അമ്മൂമ്മ

Hari Menon's Profile Photo, Image may contain: 1 person, closeup and outdoor
കണ്ണ് കാണാത്തൊരമ്മൂമ്മയെന്‍ വീടിന്റെ-
യുമ്മറത്തിണ്ണയില്‍ വന്നിരുന്നിന്നലെ..
വല്ലതുമിത്തിരി കഞ്ഞി തന്നീടുവാന്‍
വല്ലാതെ സങ്കടപ്പെട്ടുകൊണ്ടങ്ങനെ..
പാറിപ്പറന്ന നരച്ച മുടിച്ചുരുള്‍,
പീളയടിഞ്ഞു നിറം കെട്ട കണ്ണുകള്‍..
പിഞ്ഞിപ്പഴകിപ്പറിഞ്ഞോരു ചേലയും
പല്ലുകളാകെ കൊഴിഞ്ഞൊരു മോണയും..
കൌതുകം പൂണ്ടടുത്തെത്തിയെന്‍ മോനുടന്‍
കൈകളാല്‍ മെല്ലെ തഴുകിയമ്മൂമ്മയെ..
കണ്ടു ഞാനപ്പൊഴാ കാഴ്ചകള്‍ വറ്റിയ
കണ്‍കളില്‍ നിന്നിറ്റ് വീഴുന്നൊരശ്രുവും..
എന്തായിരുന്നിരിയ്ക്കാമപ്പൊഴാ മനം
ചിന്തിച്ചിരുന്നതെന്നോര്‍പ്പു ഞാനിപ്പോഴും....!

HariMenon

യാത്ര

Image may contain: 1 person

നിനക്കായ്‌ പ്രിയേ എത്ര കമ്പളങ്ങൾ, വർണ്ണ
നൂലാൽ ചമയ്ക്കുന്നു കാമുകന്മാർ..
നിനക്കായിമാത്രം തുറന്നിട്ട ജാലക-
പ്പഴുതിലൂടെത്തുന്ന സ്വാഗതങ്ങൾ..
ഒരുമാത്ര നീയും ഭ്രമിച്ചുപോയീടുമാ
കടലാസുവഞ്ചിതൻ പടിയിലേറാൻ..
കടലാണു ചുറ്റും മനോഹരം കാഴ്ചകൾ
കരളാകെ വെമ്പും പ്രലോഭനങ്ങൾ..
കൊതിതീരെയുല്ലസിച്ചീടുകീ യാത്രയിൽ
മതിയെന്നു തോന്നും വരേയ്ക്കു മാത്രം..
കരയിലപ്പോഴുമാ കരുതലായ്‌ നിൽക്കുന്ന
കുരുടന്റെ സ്നേഹം മറക്കായ്ക നീ..
കടലൊന്നു ക്ഷോഭിച്ചിടാമപ്പൊഴൊക്കെയും
തുണയാവതുണ്ടവൻ കടവിലെന്നും.
കരയുന്നനേരം കരുത്തോടെ നിന്റെയാ
കരമൊന്നു നെഞ്ചോടു ചേർത്തുവയ്ക്കാൻ..

By Hari Menon

കൊറേ കൊറേ വര്‍ഷങ്ങള്‍ക്ക് മുമ്പ്.

Image may contain: 1 person

എന്നുവച്ചാല്‍ പത്തുമുപ്പതുകൊല്ലം മുന്നെ പ്രീഡിഗ്രിക്കുപഠിക്കുന്ന കൗമാരകാലപ്രായത്തിന്‍റെ കിരുകിരുപ്പ് പൊരിഞ്ഞുനിക്കണ സമയം..!
ഇതുപോലൊരു തിരുവാതിരദിവസം....
ചേര്‍ത്തല കോടതീലെ ഗര്‍ജിക്കുന്ന സിംഹം ശിവശങ്കരപ്പിള്ളവക്കീലിന്‍റെ രണ്ടാമത്തെ മോള് അശ്വതിയും ഞാനും തമ്മില്‍ ആരോരുമറിയാതെ പൂത്തുലഞ്ഞ ആറുവര്‍ഷം പ്രായമെത്തിയ
പ്രണയത്തിന്‍റെ അനര്‍ഗളനിര്‍ഗമത്തിനു സങ്കടപര്യവസാനിയായ തീര്‍പ്പ്‌ കല്‍പ്പിച്ച ദിവസം...
സങ്കടപ്പുഴുക്ക് കണ്ണീരുപ്പ് കലര്‍ത്തി എല്ലാ തിരുവാതിരയ്ക്കും തിന്നാതെതിന്നുന്ന പൂത്തിരുവാതിര എന്നൊക്കെ പറഞ്ഞാല്‍ എനിക്കുതന്നെ ചിരിവരും...!
സംഭവം ഇച്ചിരി A ആയതോണ്ട് കുറ്റം എന്‍റെ ഭാഗത്താണെന്ന് ശിവശങ്കരപ്പിള്ള വക്കീലും, മകള്‍ക്ക് കാമപ്രാന്തായതുകൊണ്ട് പാവം ഹരിയെ തൂക്കിലേറ്റരുതെന്ന് നിയമം പഠിക്കാത്ത എന്‍റെ കൂട്ടുകാരും...
പഴേ നായമ്മാരായതോണ്ട് തിരുവാതിരദിവസം രാത്രി ഉറക്കമിളച്ചു ശിവനെ സ്തുതിക്കണമെന്നും, വെളുപ്പാങ്കാലമെത്തുമ്പൊ സകല പെണ്ണുങ്ങളും(പ്രായത്തിന്‍റെ അസ്കിത ഉള്ളവരെയും രോഗികളെയും വെറുതെ വിട്ടിരിക്കുന്നു.) തറവാട്ടുവക വിശാലമായ കുളത്തില്‍ തുടിച്ചുകുളിച്ച് ശിവപ്രീതി നേടണമെന്നും വക്കീലിന്‍റെ അമ്മയും തിരുവാതിരക്കളിയുടെ ആശാട്ടിയുമായ പൊന്നമ്മപ്പിള്ള കല്ലേപ്പിളര്‍ക്കുന്ന കൽപ്പന പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ കൂട്ടുകുടുംബത്തിലെ എന്‍റെ അശ്വതിയടക്കമുള്ള പത്തുപന്ത്രണ്ടോളം പെണ്ണുങ്ങള്‍ മഞ്ഞില്‍പൊതിഞ്ഞു കുളിര്‍ന്ന വെളുപ്പാങ്കാലത്ത് മനസ്സില്ലാമനസ്സോടെ തണുത്തുറഞ്ഞ കുളത്തിലേയ്ക്ക് വലതുകാല്‍ തൊട്ടിറങ്ങി....
ഏക്കര്‍കണക്കിനു വിശാലമായ പറമ്പിന്ചുറ്റും ചൈനയുടെ വന്മതില്‍പോലെ പടുത്തുയര്‍‍ത്തിയ മുള്ളുവേലിക്കകത്ത് വടക്കേഭാഗത്തുള്ള വല്യകുളത്തില്‍ തിരുവാതിരപ്പുലര്‍ച്ചയില്‍ ഇങ്ങനൊരു കുളിസീന്‍ സമാരംഭിക്കുമെന്ന് തലേന്നേ അറിയിപ്പുതന്ന അശ്വതിക്ക്, ഇടിഞ്ഞുപൊളിഞ്ഞ പഴേ പഞ്ചായത്ത് ആഫീസിലെ പടിഞ്ഞാറേ മൂലയിലെ സ്ഥിരം മുറിയുടെ പൊട്ടിപ്പൊളിഞ്ഞ സിമന്റുതറയില്‍ മലര്‍ത്തിക്കിടത്തി പൊക്കിളില്‍ ഉമ്മവച്ച് നന്ദിയറിയിച്ച് മടങ്ങിയപ്പോളാവാം സാത്താന്മാര്‍ മനസ്സില്‍ കുടിയേറിയത്... 
ഒറ്റയ്ക്ക് ആസ്വദിക്കേണ്ട തിരുവാതിരക്കൂട്ടനയനഗംഭീരസ്നാനക്കാഴ്ചയ്ക്ക് കൂട്ടാളികളാവാന്‍ സുഹൃത്തുക്കളെ ക്ഷണിച്ച അബദ്ധം...
കാഴ്ചകളില്‍ മതിമറന്ന് നിയന്ത്രണം വിട്ട കൂട്ടുകാരന്‍റെ കുളത്തിലേക്കുള്ള ചാട്ടം...
പിടിവീഴുമെന്നുറപ്പായപ്പോള്‍ ജീവനുംകൊണ്ടുള്ള ഓട്ടം...
ഇരുട്ടത്ത് വേലിയിലുടക്കി നിന്നുപോയ പ്രയാണം..
പിന്നെക്കിട്ടിയ ധര്‍മ്മത്തല്ല്.....!
.................................
...................
അശ്വതിയിപ്പൊ അമേരിക്കയിലെ ന്യൂ ജഴ്സിയില്‌ രണ്ടുകുഞ്ഞുങ്ങളുടെ അമ്മയായി, ഏതോ പണച്ചാക്കിന്റെ ശരീരഭാരം താങ്ങി രാവെളുപ്പിക്കുന്നു എന്നാണൊരു ശോകവാർത്ത..
അശ്വതീ..
ഇന്നാണു തിരുവാതിര.. ഓർമ്മയുണ്ടോ?

By Hari Menon

പെഗ്ഗ്‌

Image may contain: 1 person

അരണ്ട വെളിച്ചത്തില്‍
എന്‍റെ മേശയ്ക്കപ്പുറത്തിരിക്കുന്ന
അദ്ദേഹത്തെയും
ഷോകേയ്സിലെ അടുക്കിവച്ചിരിയ്ക്കുന്ന
അലങ്കാരക്കുപ്പികളും കാണാം..!
പരിചയക്കാരെ ആരെയും കാണരുതേ..
പെഗ്ഗ്‌ ഒന്ന്.
…………
വെളിച്ചം ലേശം കൂടീട്ടുണ്ട്‌.
അയാളെ ഇപ്പോള്‌ വ്യക്തമായി കാണാം..
അലങ്കാരക്കുപ്പികളിലെ
അക്ഷരങ്ങള്‍ തെളിയുന്നുണ്ട്‌.
അതാ ഒരു സുഹൃത്ത്‌..!
വിളിയ്ക്കണോ., വേണ്ട...
രണ്ടു പെഗ്ഗ്‌
……………
അടുത്തിരുന്നിട്ടും
ഇവനെന്താ ഒന്നും മിണ്ടാത്തെ.?
അടുക്കിവച്ച കുപ്പികള്‍ക്കെന്തു ചന്തം..!
ഒരടിവച്ചുകൊടുത്താല്‌
എല്ലാം പടപടേന്ന്.. ഹഹ.........
എന്താ ഒരു ഇരമ്പം...
തേനീച്ചക്കൂടോ ഇവിടം..
മൂന്ന് പെഗ്ഗ്‌
……………
നിനക്കെന്താടാ ഒന്നു മിണ്ടിയാല്‌........
ഹായ്‌, നിന്‍റെ ഭാര്യയല്ലെ
ആ സുന്ദരി..
തടിച്ച ചുണ്ടുള്ള വെളുമ്പി..!
നിനക്ക് കോപം വന്നു ല്ലേ...?
തൊണ്ടയില്‌ കഫം..
ഒന്നു തുപ്പിയാലോ.,., ഇവിടെ....
ആര്‌ ചോദിയ്ക്കാന്‌…?
ആര്‌… ആര്‌…?
നാലാമത്തെ പെഗ്ഗ്‌
……………………
...............................................
......................................................
സൂര്യന്‍ ഇന്നിത്ര നേരത്തെയോ......?
തെളിഞ്ഞ വെളിച്ചത്തില്‍
എനിയ്ക്ക്‌
ഉറക്കച്ചടവുള്ള
അവളുടെ മുഖം കാണാം.....
പൂച്ചയുറങ്ങുന്ന അടുപ്പും...!!!

By Hari menon

ഞങ്ങൾ കുടിയന്മാരുടെ ഓണം


ഓണമിന്നെത്തുന്ന നേരത്ത്‌ നമ്മളും
"കോണകം" വിറ്റുമങ്ങാഘോഷിയ്ക്കും..
"കാണ"ങളൊക്കെയും വിറ്റു നാമെപ്പൊഴേ
കോണായിപ്പോയൊരു ഭൂതകാലം..!
ടൗണിലെ ബാറിലിന്നോഫറുണ്ടൊന്നര,
റമ്മു നാം വാങ്ങിയാലൊന്നു ഫ്രീയാ...
കുട്ടന്റെ ഷാപ്പിലൊരു കുപ്പി കള്ളിനു
മുട്ട രണ്ടെണ്ണമുണ്ടോണനാളിൽ.!!
എത്തുവാൻ താമസമുള്ളവർക്കായൊരു
പത്തു രൂപായുടെ ടോക്കണുണ്ട്‌..
എങ്ങാനുമിന്ന് പാമ്പായിക്കിടന്നെന്നാൽ
തങ്ങുവാനേർപ്പാടു വേറെയുണ്ട്‌..
ഛർദ്ദിച്ച്‌, ഛർദ്ദിച്ചു വീഴുന്ന കൂട്ടർക്ക്‌
ശ്രദ്ധയായ്‌ സേവകർ ചാരെയുണ്ട്‌.!
പോലീസു പൊക്കിയെടുക്കാതിരിയ്ക്കുവാൻ,
കൂലിയ്ക്കു ഡ്രൈവറും നിത്യമുണ്ട്‌..
കിട്ടിയ കാശിനു കള്ളടിച്ചിന്നു നാം
തപ്പിത്തടഞ്ഞു വീടെത്തിനിൽക്കെ,
പട്ടിണികൊണ്ടു വലഞ്ഞ പൈതങ്ങളെ
കെട്ടിപ്പിടിച്ചു രസിച്ചുനിൽക്കാം.!!!


By: HariMenon

പഴങ്കഞ്ഞി

Image may contain: one or more people, selfie and closeup

ആഴ്ച്ചയിലാറു ദിവസ്സം പിന്നി-
ട്ടാര്‍ത്തി പെരുത്തൊരു ഞായര്‍ വരവേ,
പുത്രകളത്രാദികളോടൊപ്പം
ഒത്തുരസിക്കാനാഗ്രഹമായീ..
രാവിലെ ചന്തയിലെത്തിയൊരുഗ്രന്‍
കോഴിയെ വാങ്ങിയുരുപ്പടിയാക്കീ..
ഭാര്യ കുറിച്ചൊരു വ്യഞ്ജനമൊക്കെ
വാരി വലിച്ചൊരു സഞ്ചിയിലാക്കീ..
പത്തുമണിക്കു തുറക്കും നമ്മുടെ
മദ്യമടുക്കിയ ഷോറൂമില്‍ച്ചെ-
ന്നിഷ്ടപ്പെട്ടൊരു കുപ്പിയെടുത്തതു
കഷ്ടപ്പെട്ടു മറച്ചു, മടങ്ങീ..
ചിക്കന്‍കറിയുടെ മണമേല്‍ക്കുമ്പോള്‍
വെക്കം, കുപ്പിയില്‍ നിന്നു പകര്‍ത്തിയ
പെഗ്ഗില്‍ സോഡയൊഴിക്കും നേരം
മുറ്റത്തെന്തോ കാല്‍പ്പെരുമാറ്റം..!
വാതിലു മെല്ലെ തുറക്കും നേരം
വായ പൊളിച്ചു ചിരിച്ചും കൊണ്ടെന്‍
ഭാര്യയുടാങ്ങള നില്‍ക്കുന്നുണ്ട്
കൂടൊരു നാലാള്‍ വേറെയുമുണ്ട്..
അളിയാ, പൊന്നേയെന്നുര ചെയ്തും
അടിവച്ചടിവച്ചുള്ളിലണഞ്ഞും
അവരഞ്ചാളും റൂമിലിരിയ്ക്കെ,
അവതാളത്തിലുലഞ്ഞു ഞാനും.!
പിന്നെ, ചടങ്ങുകള്‍ പെട്ടെന്നായീ
പിഞ്ഞാണത്തില്‍ കോഴിയുമെത്തീ..
അഞ്ചു മിനിറ്റിന്നുള്ളില്‍ കുപ്പിയി-
തഞ്ചാളും ചേര്‍ന്നവരുടെതാക്കീ...!!
വയറും കാഞ്ഞു വിശക്കും നേരം
പതിയെ അടുക്കള പൂകുന്നേരം
പഴയകലത്തിന്നുള്ളിലിരുന്ന
പഴങ്കഞ്ഞിയ്ക്കു പ്രണാമം,സ്വസ്തി.!!

ഒളിച്ചുകളി

1
നമുക്കിനി ഒളിച്ചുകളിയ്ക്കാം
ഞാനെണ്ണട്ടെ
എല്ലാവരും പോയൊളിച്ചോളൂ..
1..,2....,3...,4...,5...
ഉം..
നീ ഒളിച്ചിരിക്കുന്നത്‌ കണ്ടൂട്ടൊ ഞാന്‌…
"ശ്ശൊ.. വിട്‌."
"ഞാനമ്മയോട്‌ പറയും.."
2
എന്താ മഴ..
ഇടവപ്പാതിയ്ക്ക്‌ ഇത്രേം ശക്തിയോ.?
ഈ ശര്‍ക്കരമാഞ്ചോട്ടില്‍
എത്ര മാമ്പഴാ കാറ്റടിച്ച്‌ വീഴണെ..
നീയാകെ നനഞ്ഞുപോയല്ലോ.
…………………
ശര്‍ക്കരമാങ്ങയുടെ മധുരച്ചാറ്‌ കലര്‍ന്ന
നിന്റെ ചുണ്ടുകള്‌…
3
ഹാഫ്‌ സാരിയുടുക്കുമ്പൊ
എന്തു ചന്താ നിനക്ക്‌..
ഈ ഉത്സവപ്പറമ്പിലെ
ആളും പൂരോമൊന്നും ഞാനറിയുന്നേയില്ല.
പൂത്താലത്തിലെ നെയ്ത്തിരിയില്‌
നിന്റെ കണ്ണുകള്‌ തിളങ്ങുന്നു..
4
ശങ്കരന്നായരടെ കൈപ്പുണ്ണ്യം..
അടപ്രഥമന്‌ എന്താ രുചി..
എന്നിട്ടും വിശപ്പില്ല.
കണ്ണുനിറഞ്ഞതുകാരണം
നീ പോണത്‌ കാണാമ്പറ്റിയില്ല..
എന്നാലും പ്രാര്‌ഥിയ്ക്കാം..
"ദീര്‍ഘസുമംഗലീഭവ:."
5
കാഴ്ച തീരെ കുറഞ്ഞു..
ഇപ്പഴിപ്പോ ചരമകോളം വായിക്കാനാ ഇഷ്ടം.
വെള്ളെഴുത്തു കണ്ണട വയ്ക്കുമ്പൊ,
അവ്യക്തമായിട്ട്‌ നിന്റെ പടം കാണാം
താഴെ എഴുതിയതൊന്നും
വായിക്കാമ്പറ്റണില്ല..
നീ പോയി... ല്ലേ?
ഞാനിപ്പോഴും തനിച്ചാ..
ഈ തൊണ്ണൂറാം വയസ്സിലും..

തെരുവ് വേശ്യ

Image may contain: one or more people, selfie and closeup

നീളുന്ന പാത തന്നോരത്തു സന്ധ്യയില്‍
നീളെപ്പരക്കാന്‍, നിയോണ്‍ വെളിച്ചങ്ങളീ
നേരത്തു കണ്‍തുറന്നീടുന്ന മാത്രയില്‍
ചേരിയില്‍ നിന്നുയിര്‍ക്കുന്നു ഞാന്‍ പിന്നെയും...
കാമം കനക്കുന്ന കണ്ണുകള്‍ തേടിയും,
കാലണത്തുട്ടിന്‍ കണക്കുകള്‍ പേശിയും
രാവിലീ പട്ടണക്കോണുകള്‍ തോറുമെന്‍
നോവുകള്‍ വില്‍ക്കു൦, പ്രഭാതമെത്തും വരെ.!
അന്നന്നു കിട്ടുമാ ചില്ലറത്തുട്ടുകള്‍
അന്നത്തിനായ് ഞാന്‍ സ്വരുക്കൂട്ടിവയ്ക്കവേ
വന്നുചേരുന്നുണ്ട് പട്ടണം വാഴുമാ,
കണ്ണില്‍ ധാര്‍ഷ്ട്യത്തിന്‍ കടുംചുവപ്പേന്തി നീ..!
കീറിപ്പഴകി പറിഞ്ഞൊരെന്‍ ചേലയാല്‍
നീറിപ്പഴുത്തൊരീ യൌവ്വനച്ചേലുകള്‍
മൂടിക്കിടക്കേ, വരുന്നൊരാ നിദ്രയെ
പേടിപ്പെടുത്തി നീയെത്തുന്ന രാവുകള്‍..
.
ബീഡി നാറുന്ന നിന്‍ ചുണ്ടുകള്‍ കൊണ്ടെന്നെ
വേദനിപ്പിച്ചുലച്ചീടുന്ന രാത്രിയില്‍
തൂവുന്ന കണ്ണുനീരുപ്പിനാല്‍ നീറുവാ-
നാണെന്‍റെ ജന്മം, നിസ്സംഗമാം ജീവിതം.!

By HariMenon

ജീവിതം

Image may contain: one or more people, selfie and closeup

മുഖമൊന്നുയർത്തുകെൻ മക്കളേ, നിങ്ങളീ
മുഖപുസ്തകത്തിൽ കൊരുക്കുന്നു ജീവിതം.!
നടുവൊന്നുയർത്തിപ്പിടിക്ക പൈതങ്ങളേ,
നൊടിനേരമെങ്കിലും കാൺകയീ ഭൂമിയെ..
അയലത്തെ വീട്ടിൽ വിശപ്പിന്റെ ദൈന്യമാ
യലയുന്ന കുഞ്ഞിന്റെ രോദനം കേൾക്കുക,
കതിരിട്ട വയലും തലോടിവന്നെത്തുന്ന
കുളിർ കാറ്റിനൊപ്പമൊരൽപ്പം നടക്കുക..
ചെറുകൈത പൂക്കുന്ന മണമൊന്നു നുകരുവാ-
നൊരുമാത്ര നാസികയ്ക്കനുവാദമേകുക,
തൊടിയിലെ ഞാവൽപ്പഴങ്ങളിൽ കല്ലെടു-
ത്തെറിയുവാൻ കയ്യൊന്നുയർത്തിപ്പിടിക്കുക.!
ചിതൽ തിന്നുമെലിയുന്ന പുസ്തകക്കെട്ടുകൾ
ചിതയിലേയ്ക്കെറിയാതെ വായിച്ചുതീർക്കുക
സഹജീവിസ്നേഹമാണിവിടെന്റെ മതമെന്ന്
സഹജരോടൊത്തു നീയാർപ്പും വിളിക്കുക..
കഴിവും കരുത്തും തിളയ്ക്കുന്ന യൗവ്വനം
കഴുവിലേറാതിരിക്കാനും ശ്രമിക്കുക..
ചിറപൊട്ടിയൊഴുകുവാൻ വെമ്പുന്ന തീക്ഷ്ണമാം
നിറമുറ്റ സ്വപ്നങ്ങളെത്തിപ്പിടിയ്ക്കുക,
മുഖമൊന്നുയർത്തി മുന്നേറുക, നിങ്ങളീ
സുഖദു:ഖസമ്മിശ്രലോകത്തെ വേൾക്കുക..
നവഭാരതത്തിന്റെ ശിൽപ്പം ചമയ്ക്കുവാ-
നിവിടം മുതൽക്കുനാമൊന്നിച്ചുചേരുക..!

by: Hari Menon

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo