
ഓണമിന്നെത്തുന്ന നേരത്ത് നമ്മളും
"കോണകം" വിറ്റുമങ്ങാഘോഷിയ്ക്കും..
"കാണ"ങളൊക്കെയും വിറ്റു നാമെപ്പൊഴേ
കോണായിപ്പോയൊരു ഭൂതകാലം..!
ടൗണിലെ ബാറിലിന്നോഫറുണ്ടൊന്നര,
റമ്മു നാം വാങ്ങിയാലൊന്നു ഫ്രീയാ...
കുട്ടന്റെ ഷാപ്പിലൊരു കുപ്പി കള്ളിനു
മുട്ട രണ്ടെണ്ണമുണ്ടോണനാളിൽ.!!
എത്തുവാൻ താമസമുള്ളവർക്കായൊരു
പത്തു രൂപായുടെ ടോക്കണുണ്ട്..
എങ്ങാനുമിന്ന് പാമ്പായിക്കിടന്നെന്നാൽ
തങ്ങുവാനേർപ്പാടു വേറെയുണ്ട്..
ഛർദ്ദിച്ച്, ഛർദ്ദിച്ചു വീഴുന്ന കൂട്ടർക്ക്
ശ്രദ്ധയായ് സേവകർ ചാരെയുണ്ട്.!
പോലീസു പൊക്കിയെടുക്കാതിരിയ്ക്കുവാൻ,
കൂലിയ്ക്കു ഡ്രൈവറും നിത്യമുണ്ട്..
കിട്ടിയ കാശിനു കള്ളടിച്ചിന്നു നാം
തപ്പിത്തടഞ്ഞു വീടെത്തിനിൽക്കെ,
പട്ടിണികൊണ്ടു വലഞ്ഞ പൈതങ്ങളെ
കെട്ടിപ്പിടിച്ചു രസിച്ചുനിൽക്കാം.!!!
By: HariMenon
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക