നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തിരകൾക്കെതിരെ നീന്തിയവർ..

തിരകൾക്കെതിരെ നീന്തിയവർ..
***********************************
"ഹരിയേട്ടാ!!
"ഊം "
"നമുക്ക് നാല് കുട്ടികൾ വേണം".
"നീ റെഡിയാണെകിൽ നാലല്ല.. എട്ടോ, പത്തോ.. എത്രക്കും ഞാൻ റെഡി".
"ചുമ്മാ പിള്ളേരെ പ്രസവിച്ചു കൂട്ടിയിട്ട് കാര്യമുണ്ടോ ഹരിയേട്ടാ. ?അവരെ നന്നായി വളർത്തണ്ടേ. ?നല്ല പോലെ പഠിപ്പിക്കണം. പെൺകുട്ടികളാണെങ്കിൽ നല്ല രീതിയിൽ കെട്ടിച്ചു വിടണം.
"ഞാൻ കൈക്കൂലി മേടിക്കാടീ. അപ്പൊ നമ്മുടെ കയ്യിൽ ഇഷ്ട്ടം പോലെ കാശ് കാണും. "
"ഹും. കൈക്കൂലി മേടിച്ച കാശ് എനിക്കും, എന്റെ പിള്ളേർക്കും വേണ്ട !ഹരിയേട്ടൻ പോലീസും, ഞാൻ ഒരു ടീച്ചറും അല്ലേ. നാലുപിള്ളേർക്കും നമ്മൾക്കും സുഖമായി കഴിയാൻ സർക്കാർ തരുന്ന ശമ്പളം മതി. പിന്നെ അവർക്കുവേണ്ടി ഒന്നും സമ്പാദിച്ചു കൂട്ടണ്ട. അവർ അലസരായി പോയാലോ. ?സ്വയം അധ്വാനിച്ചു ജീവിക്കണം. എങ്കിലേ നമ്മുടെ കുട്ടികൾ നല്ലവരായി ജീവിക്കൂ".
"ഓ!ടീച്ചർ പറയുന്നപോലെ. "
"അങ്ങനെ വഴിക്ക് വാ. പോലീസ് ഒക്കെ അങ്ങ് സ്റ്റേഷനിൽ. "
"ഈ അമ്മയുടെ പ്ലാൻ ഒക്കെ കേൾക്കുന്നുണ്ടോ എന്റെ കുട്ടി. "
ഹരി കീർത്തിയുടെ നിറവയറിൽ മുഖമമർത്തി പതിയെ ചോദിച്ചു.
അത് കണ്ട് മനസ്സ് നിറഞ്ഞ പുഞ്ചിരിയാൽ വിടർന്ന കീർത്തിയുടെ മൂർദ്ധാവിൽ ഒരു ചുംബനം കൊടുത്തുകൊണ്ട് ഹരി പറഞ്ഞു.
"സമയം ഒത്തിരി ആയി. ഞാൻ പോയിട്ട് വരാം മോളു. "
ഹരി അരികിൽ നിന്നും മാറുന്നത് ഇഷ്ടമില്ലാതിരുന്നിട്ടും അവൾ തലയാട്ടി.
ഹരിയുടെയും, കീർത്തിയുടെയും സ്വപ്നങ്ങൾക്ക് ചിറകുവിരിച്ചുകൊണ്ടു ആദിൽ അവർക്കിടയിലേക്ക് വന്നു. കുഞ്ഞുണ്ടായിട്ട് കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ തന്നെ അവർക്ക് മനസ്സിലായി ആദിൽ സാധാരണ കുട്ടികളെപ്പോലെ അല്ല. എപ്പോഴും ശാന്ത സ്വഭാവം. ഒന്ന് ചിരിക്കുന്നില്ല, കരയുന്നില്ല. തങ്ങളുടെ കൊഞ്ചിക്കലുകൾക്കും, ലാളനകൾക്കും ഒന്നും പ്രതികരിക്കുന്നില്ല. ടീവീ വെച്ചുകൊടുക്കുമ്പോൾ മാത്രമാണ് ഒരു ആശ്വാസഭാവം ആ മുഖത്തു കാണുന്നത്. ടീവി നിർത്തിയാൽ ആദിൽ വളരെയധികം അസ്വസ്ഥനാവുന്നു.പല ഡോക്ടർമാരെയും കാണിച്ചു. എന്താണ് ആദിൽ ഇങ്ങനെയെന്നുള്ള ഹരിയുടെയും, കീർത്തിയുടെയും ആശങ്കകൾക്കൊന്നും വ്യക്തമായ ഒരുത്തരം കൊടുക്കാൻ ഒരു ഡോക്ടർക്കും കഴിഞ്ഞില്ല.
നെഞ്ചിൽ നെരിപ്പോടുമായി നാല് വർഷങ്ങൾ കഴിഞ്ഞു. ഹരിയുടെ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചു മെഡിക്കൽ കോളേജിൽ പുതുതായി വന്ന ഡോക്ടറെ കണ്ടിട്ട് തിരിച്ചു പോകുവായിരുന്നു അവർ.
ഡ്രൈവ് ചെയ്യുമ്പോൾ മുന്നിലെ റോഡിൽ കാണുന്നത് ഒന്നും വ്യക്തമാകുന്നില്ലന്നു ഹരിക്കു തോന്നി. നിറഞ്ഞു തൂവാറായ കണ്ണുനീർത്തുള്ളികൾ അവൻ സൈഡിലേക്ക് മുഖം തിരിച്ചു തുടച്ചു. പുറത്തേ കാഴ്ചകൾക്ക് ഒരു തെളിച്ചം വന്നിരിക്കുന്നു.അവൻ അടുത്തിരിക്കുന്ന ഭാര്യ കീർത്തിയെ ഒന്ന് പാളി നോക്കി. മകൻ ആദിലിനെ വെളിയിലുള്ള ഓരോന്നും കാണിച്ചുകൊടുക്കുമ്പോൾ അവൻ എന്തെങ്കിലും ചോദിക്കുമെന്നോ, ഒന്ന് ചിരിക്കുവെങ്കിലും ചെയ്യുമെന്നോ ഉള്ള പ്രതീക്ഷയിലാണ് അവൾ. ഹരിക്ക് വീണ്ടും കാഴ്ച്ചകൾ മങ്ങുന്നതുപോലെ തോന്നി.
ഡോക്ടർ പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.വളരെ അപൂർവ്വമായി മാത്രം ചില കുട്ടികളിൽ കണ്ടുവരുന്ന ഒരു രോഗം.ഓട്ടിസത്തിന്റെ വേറൊരു അവസ്ഥ. ഓട്ടിസമുള്ള കുട്ടികൾക്ക് ബുദ്ധി കുറവാണെങ്കിൽ തങ്ങളുടെ മകന് ബുദ്ധി കൂടുതൽ ആണത്രേ. അതിനാലാണ് അവൻ ദേഷ്യം വരുമ്പോൾ സ്വയം വേദനിപ്പിക്കുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കാൻ അവൻ ഇഷ്ടപ്പെടുന്നില്ല. ആദിൽ അവന്റെ തന്നെ മുടി പിടിച്ചു വലിക്കുന്നതും, കയ്യിൽ കടിക്കുന്നതുമൊക്കെ ഹരിയുടെ മനസ്സിലേക്ക് വന്നു. നമ്മൾക്ക് ചിന്തിക്കാൻ കഴിയുന്നതിൽ കൂടുതൽ വേഗത്തിൽ ചുറ്റും കാണുന്നതൊക്കെ അവരുടെ മനസ്സിൽ പതിയും. വളരെ അപൂർവ്വമായേ സംസാരിക്കൂ.എന്തിനോടെങ്കിലും ഒരു ഇഷ്ടക്കൂടുതൽ കാണും. അതെന്താണെന്നു മനസ്സിലാക്കണം. ആ സമയത്ത് കൂടുതൽ സംസാരിക്കും. ഡോക്ടർ പറഞ്ഞ കാര്യങ്ങളൊക്കെ എങ്ങനെ കീർത്തിയോട് പറയുമെന്ന് ഓർത്തപ്പോൾ ഹരിയുടെ ഉള്ള് പിടഞ്ഞു.
വീട്ടിലേക്കു പോകുന്ന വഴിക്കാണ് ഹരിയുടെ പെങ്ങൾ അമ്പിളി താമസിക്കുന്നത്. പെങ്ങളെയും കുട്ടിയേയും കണ്ടിട്ട് പോകാനായി ഹരി വണ്ടി അങ്ങോട്ട്‌ കയറ്റി. വണ്ടി നിർത്തി ഹരി ഇറങ്ങുമ്പോൾ കാണുന്നത് ഓടിവരുന്ന പെങ്ങളുടെ കുട്ടി അഞ്ചുവയസ്സുള്ള നവീൻ. തൊട്ടുപിറകെ വടിയുമായി അമ്പിളി. ഹരിയെ കണ്ട ആശ്വാസത്തിൽ 'അമ്മാവാ ' എന്ന് വിളിച്ചുകൊണ്ടു നവീൻ ഹരിയുടെ കാലുകളിൽ ചുറ്റിപിടിച്ചു. ഹരി അവനേ കൈകളിൽ കോരിഎടുത്തു.
"അവനേ താഴെ നിർത്തിക്കേ ഹരിയേട്ടാ. ഇന്ന് രണ്ടെണ്ണം അവനിട്ടു കൊടുത്തിട്ടേ ഉള്ളൂ.ഇങ്ങോട്ടിറങ്ങടാ!!
"അമ്മാവാ!എന്നേ വിട്ടേക്കല്ലേ അമ്മ എന്നേ അടിക്കും".
"എന്തിനാടീ കൊച്ചിനെ തല്ലാൻ ഓടിച്ചത്?.
"എന്റെ ഹരിയേട്ടാ മടുത്തു ഞാൻ. എന്തൊരു കുസൃതി ആണെന്ന് അറിയുമോ ഈ ചെറുക്കന്. വീട് പെയിന്റ് അടിച്ചിട്ട് ഒരാഴ്ച്ച ആയതേ ഉള്ളൂ. ഹാളിലെ ഭിത്തിയിൽ മൊത്തം പെൻസിൽ കൊണ്ട് പടം വരച്ചു വെച്ചേക്കുന്നു. ഇവന്റെ അച്ഛൻ വരുമ്പോൾ എന്നേ ശരിയാക്കും".
"നിനക്കും നിന്റെ കെട്ടിയോനും വിവരമില്ലാത്തതു ആരുടെ കുഴപ്പമാ".
"ഹരിയേട്ടന് അത് പറയാം. ഇവന്റെ അച്ഛന്റെ സ്വഭാവം ഹരിയേട്ടന് അറിയാവുന്നതല്ലേ?.ഒരു കണക്കിന് നിങ്ങൾക്ക് ഭാഗ്യമുണ്ട്. ആദിലിനേക്കൊണ്ട് ഒരു ശല്യവുമില്ലല്ലോ".
ഹരി അമ്പിളിയുടെ കയ്യിൽ നിന്നും വടി മേടിച്ച് ചെറുതായി ഒരെണ്ണം കൊടുത്തുകൊണ്ട് പറഞ്ഞു.
"ഇപ്പൊ നിനക്കിട്ടാ അടിയുടെ കുറവ്. എടീ പിള്ളാരായാൽ ഇങ്ങനെയാ. ആദിൽ ഇങ്ങനെയൊക്കെ ഒന്ന് കുസൃതി കാണിക്കാൻ ഞങ്ങൾ എത്ര കൊതിക്കുന്നുണ്ടന്നു നിനക്കറിയുമോ?അതറിയണമെങ്കിൽ അങ്ങനൊരവസ്ഥ വരണം. അടുക്കി വെച്ചിരിക്കുന്നതെല്ലാം എടുത്ത് വലിച്ചുവാരി ഇടാൻ, ഭിത്തി മുഴുവൻ കുത്തിവരക്കാൻ, ചോറ് കൊടുക്കുമ്പോൾ തട്ടിക്കളയാൻ, ഞങ്ങളുടെ കണ്ണുവെട്ടിച്ചു തല്ലുകൊള്ളിത്തരം കാണിക്കാൻ, നാട്ടുകാര് മൊത്തം കേൾക്കേ ഉച്ചത്തിൽ നിലവിളിക്കാൻ..അവന് കഴിഞ്ഞിരുന്നെങ്കിൽ. നവീന് ഒരു ചെറിയ ജലദോഷം വന്നു അവൻ ഒരു ദിവസം അടങ്ങിക്കിടന്നാൽ നിനക്ക് മനസ്സിലാകും ഉറങ്ങിപ്പോകുന്ന വീടിന്റെ അവസ്ഥ. വർഷങ്ങളായി ഞങ്ങൾ ഇത് അനുഭവിച്ചുകൊണ്ടിരിക്കുവാ. നല്ല മക്കളേ കിട്ടിയതിനു ഈശ്വരനോട് നന്ദി പറയാനുള്ളതിനു..
പൂർത്തിയാക്കാതെ ഹരി നിർത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
അന്ന് വൈകിട്ട് ആദിലിനെ ഉറക്കിയിട്ട് ഉറക്കമില്ലാതെ ഹരിയും, കീർത്തിയും തുറന്നിട്ട ജനാലയിലൂടെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടന്നു. എന്നും അത് പതിവാണ്. ഈ കിടപ്പിൽ അവർ മനസ്സു തുറന്ന് സംസാരിക്കും. ഉള്ളിലുള്ള വിഷമങ്ങളെല്ലാം തുറന്ന് പറഞ്ഞ് പരസ്പരം ആശ്വസിപ്പിക്കും.
"ഹരിയേട്ടാ!.ഞാൻ ഒരു കാര്യം പറയട്ടെ. ?
"എന്താടീ ?.
"നമ്മുക്ക് ഇനി കുഞ്ഞുങ്ങൾ വേണ്ട. ആദിൽ മാത്രം മതി. ഇനി ഒരു കുഞ്ഞുണ്ടായാൽ ഇവനോടുള്ള ഇഷ്ടത്തിന് എന്തേലും കുറവുണ്ടായാലോ?.
ഹരി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കണ്ണുകൾ അടച്ചു. കണ്ണുനീർത്തുള്ളികൾ കൺപീലികളെ തട്ടിമാറ്റി കവിളിലൂടെ ഒലിച്ചിറങ്ങി. ഹരി അവളെ മാറിലേക്ക് ചായ്ച്ചു. മനസ്സിന്റെയും, ഹൃദയത്തിന്റെയും ഉള്ളിൽ കനലെരിയുന്നത് രണ്ടുപേർക്കും അറിയാമായിരുന്നു.
ഒരു ദിവസം ആദിലിനെ സ്കൂളിൽ കൊണ്ടുപോയി നോക്കി. അവൻ അവിടെ നിന്നില്ല. ക്ലാസ്സിൽ നിന്നും ഇറങ്ങി വന്ന ആദിൽ ഹരിയോടും, കീർത്തിയോടും പറഞ്ഞു.
"എനിക്ക് വീട്ടിൽ പോകണം ".
അവർ ഒന്നും പറഞ്ഞില്ല. അവനെയുമായി വീട്ടിലേക്കു പോയി. കീർത്തി സ്കൂളിൽ ദീർഘകാല അവധിക്കു എഴുതിക്കൊടുത്തു.
സ്കൂളിൽ പോകാൻ കൂട്ടാക്കാത്ത ആദിലിനെ എങ്ങനെ പഠിപ്പിക്കാമെന്ന ചിന്ത ആയിരുന്നു ആ ദിവസങ്ങളിലൊക്ക ഹരിക്കും, കീർത്തിക്കും.
ഒരു ദിവസം അടുക്കളയിൽ ചായ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഹാളിൽ നിന്നും ആദിലിന്റെ സംസാരം കേട്ടത്. അവൾ ഓടി വന്ന് ഭിത്തിയുടെ മറവിൽ നിന്ന് എത്തി നോക്കി. അതേ അവൻ സംസാരിക്കുന്നു!!!. തനിക്ക് മനസ്സിലാകാത്ത പല ഭാഷകളിൽക്കൂടി. ഇംഗ്ലീഷും, ഹിന്ദിയും അവൾക്ക് മനസ്സിലായി. പിന്നെയും വേറെ ഏതൊക്കെയോ ഭാഷകൾ. ടീവി യിൽ ചാനൽ മാറ്റുന്നതിനനുസരിച്ചു ആ ഭാഷകളിൽ ആദിൽ സംസാരിക്കുന്നു. അവൾക്കു ഉറക്കെ കരയാൻ തോന്നി. ഇത് കേൾക്കാൻ ഹരിയേട്ടൻ ഇവിടെ ഇല്ലല്ലോ എന്നതാണ് അവളെ ഏറെ വിഷമിപ്പിച്ചത്. ആദിൽ കാണാതെ അവൾ അവിടെ നിന്ന് കരഞ്ഞു. ഉള്ളിലുള്ള ഒത്തിരി ഭാരങ്ങൾ അപ്പോൾ അവളിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീരിൽ ഇല്ലാതായി.
കീർത്തി വിളിച്ചുപറഞ്ഞപ്പോഴേ ഹരി വീട്ടിൽ ഓടിയെത്തി. പക്ഷേ പിന്നീട് ആദിൽ ഒന്നും സംസാരിച്ചില്ല. ഒരു പ്രത്യേക ഊർജ്ജമാണ് അന്ന് മുതൽ ഹരിക്കും, കീർത്തിക്കും ലഭിച്ചത്. അവനുണ്ടാകുന്ന ഓരോ മാറ്റങ്ങളും അവർ സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങി. മലയാള, ഇംഗ്ലീഷ് അക്ഷരങ്ങൾ ടീവിയിൽ കൂടെ കാണിക്കാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ ഓരോന്നും അവൻ മനഃപാഠമാക്കി. പിന്നെ കാണിക്കുമ്പോൾ എല്ലാം പറയാൻ തുടങ്ങി. കീർത്തി വീണ്ടും ടീച്ചറായി. വീട്ടിലെ ഒരു മുറി ക്ലാസ്സ്‌ റൂം ആക്കി. പഠിപ്പിക്കുന്നത് എല്ലാം വിഡിയോയിൽ ആക്കി ടീവിയിൽ ഇട്ടു കാണിച്ചു.
ഒന്ന് കണ്ടാലോ, കേട്ടാലോ എല്ലാം ആദിലിന്റെ മനസ്സിൽ പതിയുമായിരുന്നു.
കുറേ ദിവസങ്ങൾക്കു ശേഷം ടീവിയിൽ ചെസ്സ് കോമ്പറ്റിഷൻ കണ്ട് കൊണ്ടിരിക്കുമ്പോഴാണ് ആദിൽ വീണ്ടും സംസാരിച്ചത്. എതിരാളിയുടെ കരുക്കൾ എങ്ങനെ നീക്കണമെന്ന് ആദിൽ പറയുന്നതുകേട്ടു ഹരിയും, കീർത്തിയും അത്ഭുതത്തോടെ നോക്കി നിന്നു.
പിറ്റേദിവസം ഹരി ഒരു ചെസ്സ്‌ബോർഡുമായാണ് വീട്ടിൽ വന്നത്. അത് കണ്ട് ആദ്യമായി ആദിലിന്റെ മുഖത്തു ചിരി വിടർന്നു. പിന്നീട് നടന്നതൊക്കെ വീണ്ടും അവരെ അമ്പരപ്പിക്കുന്നതായിരുന്നു. എല്ലാം അറിയാവുന്ന ഒരു കളിക്കാരനെപ്പോലെ രണ്ടു സൈഡിൽ നിന്നും ആദിൽ കരുക്കൾ നീക്കി. അവസാനം രണ്ടുപേരും തോറ്റു പിന്മാറി. ആദിലിന്റെ കഴിവുകൾ ഹരിയും, കീർത്തിയും തിരിച്ചറിയുവായിരുന്നു.
ആദിലിന് ചെസ്സിൽ കൂടുതൽ പരിശീലനം കൊടുക്കാനായി ഹരി പലരെയും സമീപിച്ചു.അവിടെയൊക്കെ ബുദ്ധിയില്ലാത്തവൻ എന്ന് പറഞ്ഞ് എല്ലാവരും ആദിലിനെ കളിയാക്കുന്നത് കണ്ടപ്പോൾ ഹരിക്ക് സഹിച്ചില്ല.വീട്ടിൽ നിന്നും മകനെയും കൊണ്ട് പുറത്തേക്കിറങ്ങിയപ്പോഴാണ് ഹരിക്കും കീർത്തിക്കും മനസ്സിൽ ഒത്തിരി മുറിവേറ്റത്.ഒത്തിരി മുഖങ്ങളിൽ പരിഹാസവും, അവജ്ഞയും.ചില മുഖങ്ങളിൽ ഭയങ്കരമായ സഹതാപം. കുറവുകൾ ഉള്ളവരോടുള്ള സമൂഹത്തിന്റെ അവഗണന നേരിട്ടപ്പോൾ ആ അച്ഛനും, അമ്മയും ഉരുകുവായിരുന്നു. നിനക്ക് ഞാനുണ്ടന്നു പറഞ്ഞ് ഹരി പലപ്പോഴും മകനെ ചേർത്തുപിടിച്ചു നടന്നു.
ഒരാളെ കളിയാക്കി ചിരിക്കുമ്പോൾ,അവന്റെ ഹൃദയത്തിൽ ഒരു മൂർച്ചയുള്ള കത്തി കുത്തി ഇറക്കുന്നതിനു തുല്യമാണെന്ന് ഈ സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ലന്നുള്ള സത്യം ഹരിയേ ഒത്തിരി വേദനിപ്പിച്ചു. പരിഹസിച്ചവരുടെയും, അധിക്ഷേപിച്ചവരുടെയും മുന്നിൽ ആദിലിന്റെ കഴിവ് തെളിയിക്കാൻ ഒരവസരം ഉണ്ടാകുമെന്ന് ഹരിയും, കീർത്തിയും വിശ്വസിച്ചു. ചെസ്സ് അക്കാദമികളിൽ ഹരി ആദിലിനുവേണ്ടി കയറി ഇറങ്ങി. അവർ പറയുമ്പോൾ ആദിൽ കളിക്കില്ലന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. അവന് തോന്നണം. അവന്റെ ഇഷ്ടത്തിനൊത്തു നിൽക്കാൻ അവരൊന്നും തയ്യാറല്ലായിരുന്നു. പക്ഷേ തോറ്റുപിന്മാറില്ലന്ന് ഹരി ഉറപ്പിച്ചിരുന്നു.
എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയില്ലാതിരുന്നപ്പോഴാണ് സ്റ്റേഷനിൽ വെച്ച് ഒരു ദിവസം ജോൺ സാർ മൊബൈലിൽ ഒരു വീഡിയോയുമായി ഹരിയുടെ അടുത്ത് വന്നത്.
"ഹരിസാറേ ! ഇതൊന്നു നോക്കിക്കേ ഏഷ്യ ചാനലിൽ അവർ നടത്തുന്ന പരിപാടിയാ. കഴിവുണ്ടായിട്ടും ആരാലും അറിയപ്പെടാതെ പോകുന്നവർക്ക്‌ അവർ അവസരം കൊടുക്കുന്നു. നമ്മുക്ക് ആദിലിനേ ഇതിൽ പങ്കെടുപ്പിക്കണം. "
പിറ്റേദിവസം തന്നെ ഹരിയും, ജോൺസാറും കൂടി ഷോയുടെ ഡയറക്ടറെ പോയി കണ്ടു.
-------------------------------------------------------------
ആറുമാസങ്ങൾക്ക് ശേഷം ഒരു നാൾ..
സമയം 6pm.
ഒരു വലിയ ഓഡിറ്റോറിയത്തിലെ സ്റ്റേജിൽ ഇന്ന് ഒരു ലൈവ് ഷോ നടക്കുവാണ്. ഓഡിറ്റോറിയം മുഴുവൻ ജനങ്ങളാൽ നിറഞ്ഞിരിക്കുന്നു. അവിടെയെല്ലാം പല ഭാവത്തിലുള്ള ആദിലിന്റെ ചിത്രങ്ങൾ. എല്ലാവരുടെയും സംസാരം ആദിലിനെക്കുറിച്ച് മാത്രം. ഈ ഓഡിറ്റോറിയത്തിൽ മാത്രമല്ല ഇന്ത്യ മുഴുവൻ ഈ സമയം ടീവിയുടെ മുൻപിലാണ്. പ്രത്യേകിച്ചും കേരളം. പലയിടത്തും കൂറ്റൻ സ്ക്രീനുകൾ ഒരുക്കിയിരിക്കുന്നു.
ഇന്ന് ആദിൽ മത്സരത്തിൽ ജയിക്കുമോ ?.അവന്റെ മൂഡ് എങ്ങനെ ആയിരിക്കും ?.അതോ ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ്സ് മാസ്റ്റേറ്റോടു ആദിൽ തോക്കുമോ?. ജനങ്ങളെല്ലാം അവനെക്കുറിച്ചു സംസാരിക്കുന്നു.കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന ചെസ്സ് കോമ്പറ്റീഷന്റെ ഫൈനൽ ആണ് ഇന്ന് നടക്കുന്നത്. മൂന്ന് മാസത്തിൽ വന്നവരെല്ലാം ആദിലിന്റെ മുൻപിൽ തോറ്റു മടങ്ങി. ഇനി ഒരാൾ മാത്രം. ഇപ്പോൾ ലോക ഒന്നാം നമ്പർ താരം ഇന്ത്യയുടെ മാസ്റ്റർ അഖിലേഷ്. ഈ മത്സരത്തെ ഇത്രമാത്രം എല്ലാവരും ഉറ്റുനോക്കുന്നത് ആദിൽ ആരാണെന്ന് ഇന്ന് ഓരോ കുഞ്ഞിനും അറിയാം. പത്ര മാധ്യമങ്ങളൊക്കെ ആദിലിനെ കുറിച്ചെഴുതാൻ പേജുകൾ മാറ്റിവെച്ചു.
സ്കൂളിൽ പോയിട്ടില്ലാത്ത ആദിൽ. പക്ഷേ അവന്റേതായ സമയത്ത് ഏതു ചോദ്യത്തിനും ഉത്തരം റെഡി. അനായാസമായി സംസാരിക്കുന്നത് എട്ട് ഭാഷകൾ. ചെസ്സ് കളിക്കാൻ പഠിച്ചത് ടീവിയിൽ മറ്റുള്ളവർ കളിക്കുന്നത് കണ്ട്. ചെസ്സിൽ ആകെയുള്ള പരിചയം ഒരു വർഷം മാത്രം. എതിരാളി മാസ്റ്റർ അഖിലേഷിന് ഇരുപത് വർഷത്തെ അനുഭവജ്ഞാനം. ആദിലിനു വയസ്സ് ഏഴ്. അഖിലേഴിനു ഇരുപത്തിയേഴ്. ആദിൽ ഹീറോ ആയതിൽ അതിശയമുണ്ടോ.. ?
----------------------------------------------------------
ഒരു വർഷത്തിന് ശേഷം..
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ റൺവേയിൽ കൂടി നീങ്ങി തുടങ്ങിയ ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവെയിസിന്റെ പതിനാലാം നമ്പർ സീറ്റിലിരുന്ന് ആദിൽ ഇടതു സൈഡിലിരുന്ന ഹരിയോട് പറഞ്ഞു.
You are A Great Father.
ഹരിയുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ താഴേക്കു വീഴാൻ തുടങ്ങിയത് ആദിൽ കൈ ഉയർത്തി തുടച്ചു. ആദിൽ വലതു സൈഡിലേക്ക് തിരിഞ്ഞു നോക്കി. കീർത്തി എല്ലാം കണ്ട് മനസ്സും, കണ്ണും നിറഞ്ഞ് ഇരിക്കുന്നു. ആദിൽ കീർത്തിയുടെ കവിളിൽ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.
Iam a lucky son . Because you are my mother..
മാസ്റ്റർ അഖിലേഷിനെയും പരാജയപ്പെടുത്തിയ ആദിലിനേയും, മറ്റുള്ളവരുടെ പരിഹാസങ്ങൾക്കു മാത്രം പാത്രമായി ആരും അറിയപ്പെടാതെ വീട്ടിലെ ഒരു മുറിക്കുള്ളിൽ ഒതുങ്ങേണ്ടിയിരുന്ന മകനെ അതിന് വിട്ടുകൊടുക്കാതെ പടപൊരുതി ലോകം അറിയപ്പെടുന്നവനാക്കി മാറ്റിയ ഹരിയേയും, കീർത്തിയെയും വഹിച്ചുകൊണ്ട് വിമാനം റൺവേയിൽ നിന്നും കുതിച്ചുയർന്നു. ലണ്ടനിലേക്കുള്ള ഈ യാത്ര എന്തിനെന്നറിയുമോ.. ?ഈ വർഷത്തെ ലോക ചെസ്സ് മത്സരത്തിൽ പങ്കെടുക്കാൻ.
ആദിൽ കണ്ണുകൾ ഇറുക്കി അടച്ചു. അവന്റെ മുന്നിൽ ഒരു വലിയ ചെസ്സ്‌ബോർഡ് ഉയർന്നു വന്നു. ഇരുസൈഡിലും യുദ്ധസജ്ജരായ പടയാളികൾ. യുദ്ധകാഹളം മുഴങ്ങാനായി അവർ കാത്തു നിന്നു.
By... ബിൻസ് തോമസ്..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot