നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജീവിതം അവളെ പഠിപ്പിച്ചത്.. (കഥ )

Image may contain: 1 person, sitting and outdoor

ബെഡ് റൂമിലെ ലൈറ്റ് ഓഫാക്കി കിടക്കാനൊരുങ്ങവേ മനസ്സ് വല്ലാതെ ഭാരപ്പെടുന്നത് ലിഡിയ തിരിച്ചറിഞ്ഞു.. ജീവിതത്തിൽ ഇന്നോളം പല പ്രതിസന്ധികളും നേരിട്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു മാനസികാവസ്ഥ ഇതാദ്യമാണെന്ന് അവൾ അത്ഭുതപ്പെട്ടു..കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് ബെഡ്‌ഡിൽ നീണ്ടു നിവർന്നു കിടന്നെങ്കിലും ഉറക്കം ഉടനെയൊന്നും തന്നെ സമീപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അവൾക്കു ബോധ്യമായി..
കിടന്നുകൊണ്ടു തന്നെ മൊബൈലെടുത്തു.. അഭിജിത്തിന്റെ നമ്പർ ഡയൽ ചെയ്തു ചെവിയോർത്തിരിക്കവേ തന്റെ ഹൃദയതാളം വീണ്ടുമുയരുന്നത് അവളറിഞ്ഞു.. ഒടുവിലത്തെ റിങ്ങിലാണവൻ അറ്റൻഡ് ചെയ്തത്... ഉച്ചത്തിൽ പാട്ടും ബഹളങ്ങളും... അതിനിടയിൽക്കൂടി അവന്റെ ആർദ്രമായ ശബ്ദം... "ഉറങ്ങിയില്ലേ ഡിയർ ?" ആ ശബ്ദത്തിലെ കരുതൽ ലിഡിയയുടെ ഹൃദയത്തിൽ കുളിരുകോരിയിട്ടു.. അവിടെ ബാച്ചിലർ പാർട്ടി പൊടിപൊടിക്കുകയാണെന്നും അധികം ആലോചിച്ചു കാടുകയറാതെ ഉറങ്ങിക്കൊള്ളാനും പറഞ്ഞവൻ ഫോൺ വച്ചപ്പോ അപ്പൂപ്പൻ താടിപോലെ സാന്ദ്രമായ മനസ്സുമായി ലിഡിയ പുഞ്ചിരിച്ചു...
നാളെ തന്റെ വിവാഹമാണെന്നത് അവൾക്കു വിശ്വസിക്കാൻ പ്രയാസം തോന്നി... ഇവിടെ ഈ ഫ്ലാറ്റിൽ താൻ ഒറ്റയ്ക്കാണ്..! കല്യാണത്തലേന്ന് ഉത്തരവാദിത്തപൂർവം ഓടിനടക്കാൻ അപ്പനമ്മമാരോ സഹോദരങ്ങളോ ഇല്ലാത്ത ഹതഭാഗ്യയെങ്കിലും കളിപറയാനും പുന്നാരം ചൊല്ലാനും കൂട്ടുകാരികൾ ഇല്ലാഞ്ഞിട്ടല്ല.. പക്ഷെ ഈ ദിവസം ഒറ്റയ്ക്ക് ചിലവിടണം എന്നത് തന്റെ തീരുമാനമായിരുന്നു..
അല്ലെങ്കിലും വെട്ടിക്കാട്ടിൽ ഈപ്പച്ചന്റെ മകൾ ലിഡിയ ഈപ്പൻ എല്ലാക്കാര്യത്തിലും അല്പം വ്യത്യസ്തയായിരുന്നല്ലോ.. അമ്മയെ കണ്ട ഓർമ്മയില്ല തനിക്ക്.. ചുമരിൽ മാലയിട്ടു തൂക്കിയ ഫോട്ടോയിലെ ചിരിക്കുന്നമുഖമാണ് അമ്മയുടെ സ്ഥാനത്തു മനസ്സിൽ പതിഞ്ഞത്.. എയർ ഫോഴ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന പപ്പയ്‌ക്കൊപ്പം ഇന്ത്യയിലങ്ങോളമിങ്ങോളം താമസിച്ചു.. യാത്ര ചെയ്തു.. പപ്പയുടെ ആൺകുട്ടിയാണു താനെന്നു പപ്പ കൂടെക്കൂടെ പറയാറുണ്ടായിരുന്നത് അവളോർത്തു.. ഇത്രയും പുരോഗമന പരമായി ചിന്തിക്കുന്ന, സർവ സ്വാതന്ത്ര്യങ്ങളും തനിക്കനുവദിച്ചുതന്ന അപ്പൻ തന്റെ ഭാഗ്യമെന്നല്ലാതെ എന്തുപറയാൻ ?! ബാംഗ്ലൂരിലെ പ്രശസ്തമായ കോളേജിൽ നിന്നും ഏവിയേഷൻ ഹോസ്പിറ്റാലിറ്റി ആൻഡ്‌ ട്രാവൽ മാനേജ്‍മെന്റിൽ താൻ എംബിഎ ചെയ്യുന്ന സമയത്താണ് വിധി ഹൃദയാഘാതത്തിന്റെ രൂപത്തിൽ അപ്പനെ തട്ടിയെടുത്തത്.. അന്നുതൊട്ടിന്നോളം ഈ ഭൂമിയിൽ താൻ ഒറ്റയ്ക്ക്... !
അപ്പനെക്കുറിച്ചുള്ള ഓർമ്മകൾ മിഴികൾ നിറയ്ക്കവേ ലിഡിയ കിടക്കയിൽ നിന്നുമെഴുന്നേറ്റു..അല്പം വെള്ളം കുടിച്ചശേഷം ടിവി ഓൺ ചെയ്തു ഹാളിലെ സോഫയിൽ ചാഞ്ഞിരുന്നു...ഒന്നിലും ശ്രദ്ധിക്കാൻ കഴിയാതെ മനസ്സ് വീണ്ടും അസ്വസ്ഥമാവാൻ തുടങ്ങി..
തിരമാലകൾ പോലെ തിങ്ങിവന്ന ഓർമ്മകൾ അവളെ കൊണ്ടെത്തിച്ചത് പറക്കാൻ തയ്യാറായി നിൽക്കുന്ന ഒരു വിമാനത്തിനുള്ളിലാണ്.. ! . സ്വകാര്യ വിമാനക്കമ്പനിയുടെ ആഭ്യന്തര സർവീസ് വിമാനത്തിൽ ബംഗ്ലൂരിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്ര... ക്യാബിൻ ക്രൂ ഒന്നടങ്കം ടേക്ക് ഓഫിനുമുൻപുള്ള തിരക്കിട്ട തയ്യാറെടുപ്പുകളിൽ..എയർ ഹോസ്റ്റ്സ് എന്ന നിലയിലുള്ള ആദ്യ പറക്കലിന്റെ ടെൻഷനിലായിരുന്നു താൻ.
ഒപ്പം രണ്ടു സീനിയർ സ്റ്റാഫുകൾ.. ഡൽഹിക്കാരി മനീഷ ചൗധരിയും മലയാളി ജോൺ പീറ്ററും..
"ടേക്ക് എ ഡീപ് ബ്രെത്ത് ആൻഡ്‌ റിലാക്സ് ബേബി..." പുഞ്ചിരി തൂകുന്ന മുഖവുമായി തന്റെ കണ്ണിൽ നോക്കി മനോഹരമായ ആക്സെന്റിൽ ജോൺ പറയുമ്പോൾ ആ മിഴികൾ ഉള്ളിലെവിടെയോ കൊളുത്തിപ്പിടിച്ചതുപോലെ ലിഡിയയ്ക്കു തോന്നി..
എന്തും തുറന്നുപറയാവുന്ന,ഏതുനേരത്തും വിളിച്ചുണർത്താൻ സ്വാതന്ത്ര്യമുളള പ്രിയപ്പെട്ട സുഹൃത്തായി എത്ര പെട്ടെന്നായിരുന്നു ജോൺ മാറിയത്.. ഒരേ തരത്തിൽ ചിന്തിക്കുന്ന സമാന അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്ന ഒരേ തൂവൽ പക്ഷികളാണു തങ്ങളെന്നു ലിഡിയയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഡ്യൂട്ടിയുടെ ഇടവേളകളിൽ ഒന്നിച്ചു സമയം ചെലവഴിക്കുമ്പോഴും ഷോപ്പിംഗ്‌ മാളുകളിലും പബ്ബുകളിലും കോക്ടെയിൽ പാർട്ടികളിലുമടക്കം ഒന്നിച്ചു യുവത്വം ആഘോഷിക്കുമ്പോഴും ഒരുവേള ജോണുമൊന്നിച്ചു ഫ്ലാറ്റിൽ രാത്രി ചെലവിടുമ്പോഴുമൊന്നും തനിക്ക് കുറ്റബോധം ലേശം പോലും തോന്നിയിരുന്നില്ല എന്നവളോർത്തു...അല്ലെങ്കിലും തന്നെ തിരുത്താനും ഗുണദോഷിക്കാനും ആരുമുണ്ടായിരുന്നില്ലല്ലോ.. ! ജോൺ തന്റേതു മാത്രമാണെന്ന് വിശ്വസിച്ചു.. അവനെ അന്ധമായി സ്നേഹിച്ചു.. പപ്പയുടെ മരണശേഷം താൻ സ്വയം മറന്നാഹ്ലാദിച്ച നാളുകൾ... ജീവിതം തിരിച്ചു പിടിച്ചപോലെ..
തിരക്കേറിയ ഫ്ലൈറ്റ് ഷെഡ്യൂളുകൾക്കിടയിൽ വീണുകിട്ടിയൊരവധി ദിവസം ഫേസ്ബുക്ക് നോക്കുന്നതിനിടെയാണ് ജോണിന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് തന്നെ ഞെട്ടിച്ചു കളഞ്ഞത്.. "Got engaged to നീന ഐസക്‌ "...ഒപ്പം എൻഗേജ്മെന്റ് ഫോട്ടോസും.. കുറച്ചു സമയത്തേക്ക് ശ്വാസം നിലച്ചയവസ്ഥയിലായി താൻ.. വിശ്വസിക്കാൻ കഴിയാതെ ജോണിനെ വിളിക്കാൻ ശ്രമിച്ചപ്പോ ഫോൺ പരിധിക്കുപുറത്താണെന്ന അറിയിപ്പ്..ജോൺ മുംബൈ -ബാംഗ്ലൂർ ഫ്‌ളൈറ്റിൽ ഡ്യൂട്ടിയിലാണെന്ന് ഓഫീസിൽ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.. വിമാനം നിലത്തിറങ്ങാൻ മുക്കാൽ മണിക്കൂറോളമെടുക്കും... അതുവരെ ഭ്രാന്തുപിടിച്ച മനസ്സുമായി കാത്തിരിക്കവേ അവനുമായി എൻഗേജ്ഡ് ആയിരിക്കുന്ന പെൺകുട്ടിയുടെ പ്രൊഫൈൽ പരിശോധിച്ചു.. ഒരു പാലാക്കാരി കോളേജ് ലെക്ച്ചറർ.. തന്നെക്കാൾ സുന്ദരിയല്ല..!!തന്നോളം സമ്പന്നയുമല്ലെന്നു മനസിലായി... എന്നിട്ടും.... ?!
കാത്തിരിപ്പിനൊടുവിൽ ജോണുമായി സംസാരിച്ചപ്പോൾ നേരിൽ കാണാമെന്നു പറഞ്ഞതനുസരിച്ചു ടൗണിലെ കോഫി ഷോപ്പിൽ കാത്തിരിക്കുമ്പോ താൻ എങ്ങനെയിത്ര നിസ്സഹായയായി മാറിയെന്ന് ലിഡിയ അത്ഭുതപ്പെട്ടു.. പതിവുപോലെ വശ്യമായ ചിരിയുമായി വന്ന ജോണിനോട് വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ ഭാവഭേദങ്ങളില്ലാതെ അവൻ സമ്മതിച്ചു..!
എന്നെ ചതിക്കുകയായിരുന്നു അല്ലേ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞ തന്നെ അവന്റെ നിസ്സംഗമായ മറുപടി നിശ്ശബ്ദയാക്കി... അവൻ ഒരിക്കലും തന്നെ വിവാഹം കഴിച്ചു കൊള്ളാമെന്നു വാക്കുതന്നിട്ടില്ലത്രേ.. !
സത്യമാണ്... !! ഒക്കെ എന്റെ തെറ്റ്... എന്റെ ബുദ്ധിമോശം..
അടക്കവും ഒതുക്കവും വിധേയത്വവുമുള്ള ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാനാണ് തനിക്ക് താല്പര്യമെന്നും തന്നോടൊപ്പം ചെലവഴിച്ചിരുന്ന സമയം അവൻ ഒരുപാട് ആസ്വദിച്ചിരുന്നു എന്നും പറഞ്ഞു കൂളായി പൊടിയും തട്ടി മടങ്ങുമ്പോ തന്റെ വിവാഹക്ഷണക്കത്തു തനിക്ക് നല്കാൻ അവൻ മറന്നില്ല...!
ലോകത്തോടു മുഴുവൻ വെറുപ്പുമായി ജീവിതം തന്നെ മടുത്തയവസ്ഥയിൽ മാസങ്ങൾ തള്ളിനീക്കി.. ശ്രദ്ധക്കുറവ് മൂലം ജോലി തന്നെ നഷ്ടപ്പെടും എന്നയവസ്ഥയിലാണ് സഹപ്രവർത്തകൻ തന്നെയായ അഭിജിത്ത് തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.. ജോണുമായുള്ള തന്റെ ബന്ധം നന്നായി അറിയാമായിരുന്ന അഭിജിത്തിന്റെ മാര്യേജ് പ്രൊപ്പോസൽ മറ്റൊരു ചതിക്കുഴിയായാണ് തനിക്ക് തോന്നിയത്.. അതിനാൽ തന്നെ കണ്ണുമടച്ചു നിഷേധിച്ചു..
പിന്നീടു താൻ നടത്തിയതൊരു പോരാട്ടമായിരുന്നു.. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള തീവ്രശ്രമം.. അതിനിടയിൽ കഴിഞ്ഞുപോയത്‌ നീണ്ട മൂന്നു വർഷങ്ങൾ..
അപ്പോഴും പിന്മാറാതെ വിവാഹാഭ്യർത്ഥനയുമായി അഭിജിത്ത് പിന്നാലെതന്നെയുണ്ടായിരുന്നു.. അച്ഛനമ്മമാരുടെ ഒറ്റമകൻ.. ജോണുമായി താൻ അടുപ്പത്തിലായതുകൊണ്ടുമാത്രം തന്റെ പ്രണയം തുറന്നുപറയാൻ സാധിക്കാതെപോയവൻ.. ജോണിനാൽ താൻ വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലാക്കിയിട്ടും തനിക്കായി കാത്തിരുന്ന അഭിയുടെ ആത്മാർത്ഥത ഇനിയും സംശയിക്കേണ്ടതില്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് താൻ ഒടുവിൽ വിവാഹത്തിന് സമ്മതിച്ചത്..
തന്റെ താല്പര്യപ്രകാരം മാത്രമാണ് വിവാഹം ഒരു രജിസ്റ്റർ ഓഫീസിൽ വച്ചു നടത്താൻ തീരുമാനിച്ചത്..അഭിയുടെ അച്ഛനമ്മമാരും വളരെ സിംപിളാണ്‌.. കടുംപിടുത്തങ്ങളില്ലാത്ത സാധാരണ മനുഷ്യർ..
പക്ഷെ ഇന്നും കുറ്റബോധം തന്നെ വിടാതെ പിന്തുടരുകയാണ്.. ആലോചിച്ചു കാടുകയറവെ ക്ലോക്കിലേക്കു നോക്കിയ ലിഡിയ ഞെട്ടി.. സമയം രണ്ടര... ടിവി ഓഫ്‌ ചെയ്തു വീണ്ടും ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു...
**********************
മടിയോടെ കണ്ണുകൾ തുറക്കുമ്പോൾ അക്ഷമ നിറഞ്ഞ മുഖവുമായി അഭി നില്പുണ്ട്..
"ഒന്നെഴുന്നേൽക്കേടോ... എത്ര നേരമായി ഞാൻ വിളിക്കുന്നു.. "
പുഞ്ചിരിയോടെ എഴുന്നേൽക്കുമ്പോ ലിഡിയ ഓർത്തു.. ഇന്ന് തങ്ങളുടെ ഒന്നാം വിവാഹവാർഷികമാണ്.. വലിയ ആഘോഷങ്ങളാണ് അഭി പ്ലാൻ ചെയ്തിരിക്കുന്നത്..
എത്ര വേഗത്തിലാണ് സമയം കടന്നുപോയത്?! അതേപോലെ എത്ര പെട്ടെന്നാണ് ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് മാറി മറിഞ്ഞത്.. നാലു വർഷങ്ങൾക്കു മുൻപ് നിരാശയിലാണ്ടുപോയ ലിഡിയയുടെ നിഴൽപോലും ഇന്നില്ല.. എല്ലാറ്റിനും കടപ്പാട് അഭിയോടും അച്ഛനമ്മമാരോടും മാത്രം..
പ്രണയിക്കാനും സല്ലപിക്കാനും കാമം തീർക്കാനും വേണ്ടി പെണ്ണിനെ സ്നേഹം നടിച്ചു വഞ്ചിച്ചു കുപ്പയിൽ തള്ളിയ ശേഷം ഭാര്യയാക്കാൻ നിഷ്കളങ്ക വിധേയകളെ തേടിപ്പോവുന്ന.. അഭിപ്രായസ്വാതന്ത്ര്യവും അവകാശബോധവുമില്ലാതാക്കി അവളെ അടക്കി ഭരിക്കാൻ ആഗ്രഹിക്കുന്ന ഭീരുക്കളാണ് പുരുഷൻമാരത്രയും എന്ന തന്റെ ധാരണ തിരുത്തിയത് അഭിയാണ്..
തന്റേതായ അഭിപ്രായമുളള, തന്നോളം വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവുമുള്ള അവകാശബോധമുള്ള പെണ്ണിനെ സ്നേഹം കൊണ്ടു കീഴടക്കി ഒപ്പം നടത്തുന്നവനാണ് യഥാർത്ഥ പുരുഷൻ..അല്ലാതെ പെണ്ണിനെ ദ്രോഹിച്ചും മാനസികമായി തകർത്തും അടിച്ചമർത്തിയും മദിക്കുന്ന നികൃഷ്ട ജന്തുക്കളെ പുരുഷൻ എന്നുപോയിട്ടു മനുഷ്യൻ എന്നുപോലും വിളിക്കാനാവില്ലല്ലോ...
അഭി സമ്മാനിച്ച പട്ടുസാരിയും ചുറ്റി അഭിയോടൊപ്പം ആനിവേഴ്സറി കേക്ക് മുറിക്കുമ്പോ ചുറ്റിലും ബന്ധുമിത്രാദികളുടെ കരഘോഷം മുഴങ്ങവേ ലിഡിയയുടെ ഹൃദയത്തിലും ഉത്സവമേളം തിങ്ങി..
അതെ... ആഘോഷങ്ങൾ തുടങ്ങുകയാണ്... ഒരായുഷ്ക്കാലത്തേക്കു വേണ്ടി.. ഒരിക്കലും അവസാനിക്കാതെ തുടരുവാൻ വേണ്ടി..

By: 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot