നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മകള്‍, എന്‍റെ മകള്‍- ചെറുകഥ

Image may contain: 1 person

കര്‍ത്താവേ എന്നാ കുളിരാ കുറച്ചുനേരം കൂടി പുതച്ചുമൂടി കിടക്കാം അല്ലാതെ പിന്നെ എന്തുചെയ്യുവാനാ ,പ്രായം ഏറിവരുകയല്ലേ അതിന്‍റെ ഏനക്കേടാ ഈയിടെയായ്‌ ശ്വാസം മുട്ടല്‍ അല്പം കൂടുതലാണ് രാവിലെ ബെറ്റിമോള്‍ ഫോണിലൂടെ ആരോടോ സംസാരിക്കുന്നത് കേട്ടപ്പോള്‍ ജോസുകുട്ടി ആയിരിക്കുമെന്നാണ് വിചാരിച്ചത്
‘’അമ്മച്ചിയോട് സംസാരിക്കുവാന്‍'
അവനെവിടെയാ സമയം ’’
‘.വല്യ കോളേജ് അദ്ധ്യാപകന്‍ അല്ലയോ’
‘കല്ല്യാണം കഴിഞ്ഞതോടെ അവന്‍ ആകെ മാറിപ്പോയിരിക്കുന്നു... ,
അമ്മച്ചിയെ പൂര്‍ണ്ണമായും മറന്ന മട്ടാണ്.
. രണ്ടാമത്തെ മകള്‍ മോളിക്കുട്ടിയാണെങ്കിലോ ആങ്ങളയുടെ അതേ പകര്‍പ്പും..
.
അമ്മച്ചിയോട് മിണ്ടാനും പറയാനും അവള്‍ക്കും നേരമില്ല കൊടുത്ത സ്ത്രീധനത്തുക കുറഞ്ഞുപോയെന്ന പരാതിയാണ് അവള്‍ക്ക്..
.
അടുത്തയാഴ്ചയാണു അവരുടെ അപ്പച്ചന്‍ മരിച്ചതിന്‍റെ ഓര്‍മ്മദിനം അന്നെങ്കിലും കുടുബമായിട്ട് വരണമെന്നു പറഞ്ഞിട്ടു രണ്ട് കൂട്ടര്‍ക്കും സമയമില്ല.....
‘ജോസുകുട്ടിക്ക്‌ ജോലി തിരക്കാണത്രേ ! ‘
‘മോളിക്കുട്ടിക്കാണങ്കിലോ’
‘ഭര്‍ത്താവ് ബിസിനസ്സ് സംബന്ധമായ ടൂറിലും..’
വര്‍ഷം ഒന്ന് കഴിഞ്ഞിരിക്കുന്നു തന്‍റെ കൊച്ചു മക്കളെയോന്ന്‍ കണ്ടിട്ട്
പാവം ഈ ജോലിതിരക്കിനിടയിലും അപ്പച്ചന്‍റെ ഓര്‍മ്മദിനം ഓര്‍ത്തിരിക്കുന്നത് ബെറ്റിമോള്‍ മാത്രമാണ്...
ഈ പെങ്കൊച്ച് ഇല്ലായിരുന്നുവെങ്കില്‍
ഏതെങ്കിലുമൊരു വൃദ്ധസദനത്തിന്‍റെ നാലുച്ചുവരുകള്‍ക്കുള്ളില്‍. എരിഞ്ഞടങ്ങുമായിരുന്നു തന്‍റെ ജീവിതം....
ജോസുകുട്ടിയുടെ അടുക്കല്‍ പോകണമെന്നും കുറച്ചുനാള്‍ കൊച്ചുമക്കളുടെ കൂടെ കഴിയണമെന്നും വല്ലാത്ത ആഗ്രഹമുണ്ട്,
‘ആകെയുള്ള ആണ്‍ തരിയല്ലേ’
‘മാത്രമല്ല അമ്മയെ നോക്കാന്‍ കടപ്പെട്ടവനും’
പക്ഷേ പട്ടണ പരിഷ്കാരിയായ അവന്‍റെ ഭാര്യക്ക്‌ ഞാന്‍ അവിടെ ചെല്ലുന്നതും, നില്‍ക്കുന്നതും ഒട്ടും ഇഷ്ടമില്ല, വൃത്തിയും വെടിപ്പും ഇല്ലാത്ത ഒരു നാട്ടിന്‍ പുറത്തുകാരിയാണത്രേ പെറ്റുവളര്‍ത്തിയ അമ്മ.
ഒരിക്കല്‍ അവന്‍ ബെറ്റിമോളോടു പറയുന്നതു കേട്ടപ്പോള്‍ ചങ്ക് തകര്‍ന്നുപോയി...
‘എടീ ബെറ്റീ’
‘എന്നതാ അച്ചായാ’
‘നിനക്ക് വിരോധമില്ലെങ്കില്‍ ഞാന്‍ ഒരു കാര്യം പറയട്ടെ’
‘അമ്മച്ചിയെ നമ്മള്‍ക്ക് എതെങ്കിലുമൊരു വൃദ്ധസദനത്തില്‍ ആക്കാം’
‘ ഇടക്കിടക്കു മാറിമാറി പോയി അന്വേഷിച്ചാല്‍ മതിയല്ലോ.’
.’അല്ലാതെ ഈ ജോലിത്തിരക്കിനിടയില്‍ അമ്മച്ചിയുടെ.കാര്യങ്ങള്‍ നോക്കുവാന്‍ ആര്‍ക്കാണ് സമയം....’
‘നിനക്കും, വില്‍സനുമാണെങ്കില്‍ ഹോസ്പിറ്റലില്‍ പിടിപ്പത് ജോലിയുള്ളതല്ലേ’
തന്‍റെ അച്ചായന്‍ തന്നെയാണോ ഈ പറയുന്നത് വിശ്വാസം വരാതെ അവള്‍ മൂത്ത സഹോദരന്‍ ജോസ്സുകുട്ടിയുടെ കണ്ണുകളിലേക്ക്‌ ഏറെനേരം നോക്കിയിരുന്നു പിന്നെ പതുക്കെ മന്ത്രിച്ചു
‘ഇല്ല അച്ചായ,’
‘നമ്മുടെ അമ്മച്ചിയെ ഞാന്‍ എങ്ങോട്ടും അയക്കുന്നില്ല'
‘നിങ്ങള്‍ക്ക് വേണ്ടങ്കിലും അമ്മച്ചിയെ എനിക്ക്‌ വേണം’
‘ അമ്മച്ചിയെ ഞങ്ങള്‍ സംരക്ഷിക്കും’
ബെറ്റിമോളുടെ ഉറപ്പുള്ള ആ വാക്കുകള്‍ കേട്ടപ്പോള്‍ ചങ്കിനകത്ത്‌ ഒരു നനവ് പടര്‍ന്നു...
‘ഈ റബേക്കാമ്മയെകൊണ്ട് ഞാന്‍ തോറ്റ്’
‘ ഇതെന്നാ കിടപ്പാ’
‘എനിക്കിന്ന്‍ ഡ്യുട്ടിക്ക് പോകുവാനുള്ളതാണ്’
ബെറ്റിമോള്‍ തട്ടിവിളിച്ചപ്പോഴാണ്‌ ചിന്തയില്‍നിന്നും ഉണര്‍ന്നത് അപ്പോഴാണ്‌ ഇന്ന് തിങ്കളാഴ്ചയാണന്നുള്ള കാര്യം മനസ്സിലേക്ക് ഓടിയെത്തിയത് ഇന്നുമുതല്‍ അവള്‍ക്ക് ഡ്യുട്ടി തുടങ്ങുകയായി ഇനി വെള്ളിയാഴ്ചവരെ തിരക്കോടെ തിരക്ക്..
അല്ലെങ്കിലും അവള്‍ അങ്ങനെയാ സ്നേഹം കൂടുമ്പോള്‍ തന്നെ വിളിക്കുന്ന പേരാണ് റബേക്കാമ്മേന്ന്‍ ഒരുതരത്തില്‍ എഴുന്നേറ്റു ബാത്ത്റുമില്‍ പോയി പല്ല് തേച്ചശേഷം വായും മുഖവും കഴുകി നേരെ അടുക്കളയിലേക്ക് നടന്ന്..
.സാധാരണ അടുക്കളയിലേക്ക് ചെല്ലുമ്പോള്‍ വേലക്കാരിയുടെ കലപില ശബ്ദം കേള്‍ക്കാറുള്ളതാണ്...
ഇന്ന്‍ അടുക്കളയാകെ നിശബ്ദം....
‘ഇതെന്നാടി ബെറ്റി സ്റ്റെല്ല വന്നില്ലേ ഇന്ന്...'
‘ദേ ഈ ഈ റെബേക്കാമ്മയെക്കൊണ്ട് ഞാന്‍ പിന്നെയും തോറ്റ്’
‘എല്ലാ തിങ്കളാഴ്ചദിവസവും സാധാരണ പത്തുമണി കഴിഞ്ഞല്ലേ സ്റ്റെല്ല വരാറുള്ളത്’....?'
ശരിയാ ബെറ്റി പറഞ്ഞത് ഹൈറേഞ്ചില്‍ എങ്ങാണ്ടാണ് അവളുടെ വീട് എല്ലാ വെള്ളിയാഴ്ചയും അവള്‍ വീട്ടില്‍ പോകും പിന്നെ തിങ്കളാഴ്ച പത്തുമണിക്ക് ശേഷമേ തിരിച്ചെത്തുകയുള്ളു...
‘അല്ലെങ്കിലും വയസ്സ് എഴുപതായില്ലേ’'
‘മാത്രമല്ല ഈയിടെയായി മറവിരോഗം തുടങ്ങിയോ എന്നൊരു സംശയം...’
‘അമ്മച്ചി ഇനി അടുക്കളയില്‍ കയറി ഒന്നും ഉണ്ടാക്കാക്കി കഴിക്കണ്ട ട്ടോ’
‘ഷുഗറും കൊളസ്ട്രോളും കൂട്ടണ്ടാ...’
.മകളുടെ സ്നേഹത്തില്‍ പൊതിഞ്ഞ താക്കീത്
കഴിക്കുവാനുള്ള ബ്രേക്ക്ഫാസ്റ്റും മെഡിസിനും ഞാന്‍ ടേബിളില്‍ വെച്ചിട്ടുണ്ട്
കഴിക്കാന്‍ മറക്കണ്ട...
അല്ലെങ്കിലും പ്രഷറും, കൊളസ്ട്രോളും ഷുഗറും കൊടികുത്തി വാഴുന്ന തന്‍റെ ശരീരത്തിന്‍റെ ഭക്ഷണ നിയന്ത്രണം അവള്‍ ഏറ്റെടുത്തിട്ട് വര്‍ഷം അഞ്ചായിരിക്കുന്നു
വേണ്ട നിര്‍ദ്ദേശം സ്റ്റെല്ലക്കും കൊടുക്കും
അമ്മ ഒരു നൂറ് വര്‍ഷം ജീവിച്ചിരിക്കണമെന്നാണ് അവളുടെ ആഗ്രഹം.
..’ഈ ഡോക്ടറു കൊച്ചിന്‍റെ ഓരോ കാര്യങ്ങള്‍’
‘അല്ലാതെയെന്താ’
പാത്രത്തിന്‍റെ മൂടി തുറന്ന് പ്രഭാതഭക്ഷണവും. പതിവായി കഴിക്കാറുള്ള മെഡിസിനും കഴിച്ച് കഴിഞ്ഞപ്പോഴേക്കും ബെറ്റിയും വില്‍സണും ഹോസ്പിറ്റലില്‍ പോകുവാന്‍ റെഡിയായി കഴിഞ്ഞിരുന്നു
‘റബേക്കാമേ’
പോയിട്ട് വരാം ട്ടോ’
‘ഫോണ്‍ സ്വുച്ച് ഓഫ് ചെയ്ത് ബെഡ്ഡിനടിയില്‍’ വെക്കരുത്'
‘ഞാന്‍ ഇടക്ക് വിളിക്കും’
പതിവുപോലെ അമ്മച്ചിയുടെ കവിളില്‍ ഉമ്മ തന്നശേഷം അവള്‍ ഭര്‍ത്താവിനോടൊപ്പം യാത്രയായി അവരുടെ കാര്‍ കണ്ണില്‍ നിന്നും മറഞ്ഞുകഴിഞ്ഞപ്പോള്‍ വീണ്ടും കട്ടിലില്‍ തന്നെ ശരണം പ്രാപിച്ചു
സ്റ്റെല്ല വരുവാന്‍ ഇനിയും രണ്ട് മണിക്കൂര്‍ കൂടി ബാക്കിയുണ്ട്....
ഈയിടെയായി നടക്കുമ്പോള്‍ കാലിന് വല്ലാത്ത വേദനയാണ്, വാതത്തിന്‍റെ അസുഖം കൂടിവരികയാണന്നൊരു. തോന്നല്‍ ഇനി വൈകിമാത്രമേ ബെറ്റിമോളും അവളുടെ ഭര്‍ത്താവ്‌ ഡോ വില്‍സണും ഹോസ്പിറ്റലില്‍ നിന്നും വരികയുള്ളു
, കുട്ടികളുടെ ഡോക്ടറാണ് ബെറ്റിമോള്‍..
.
സ്വന്തമായി നടത്തുന്ന ഹോസ്പിറ്റലിലെ ഡോക്ടേഴ്സാണ് അവര്‍. രണ്ടുപേരും...
എന്നിരുന്നാലും അമ്മച്ചിയെ വല്യ കാര്യമാണ്
അവര്‍ ഹോസ്പിറ്റലില്‍ പോയികഴിഞ്ഞാല്‍ തന്‍റെ നിയന്ത്രണത്തിന്‍റെ ചുക്കാന്‍ പിടിക്കുന്നത് സ്റ്റെല്ലയാണ് ജിലേബിയും, ലഡുവും. തനിക്ക് വളരെ ഇഷ്ടമാണെന്ന് അവള്‍ക്കറിയാം ചിലപ്പോള്‍ പത്രക്കാരന്‍ പയ്യനെ വിട്ട് ബെറ്റിമോളറിയാതെ വാങ്ങി തരും, ഷുഗര്‍ കൂടിയാല്‍ ബെറ്റിമോളുടെ വായില്‍നിന്നും പുളിച്ച ചീത്ത കേള്‍ക്കുന്നത് പാവം സ്റ്റെല്ലയായിരിക്കും...
അത് ഭയന്ന് ചിലപ്പോള്‍ തന്‍റെ ഭക്ഷണകാര്യത്തില്‍ അവള്‍ അമിത നിയന്ത്രണം വെയ്ക്കും.
അതെനിക്ക് ഒട്ടും പിടിക്കത്തില്ല
അതിന്‍റെ പേരില്‍ ഞങ്ങള്‍ ഒന്നും രണ്ടും പറഞ്ഞ് ഉടക്കും
എന്നിരുന്നാലും സ്നേഹമുള്ളവളാണ്‌ സ്റ്റെല്ല,...
.
ജോലിത്തിരക്കിനിടയിലും ബെറ്റിമോള്‍ സ്റ്റെല്ലയെ വിളിച്ചു അമ്മച്ചിയുടെ കാര്യങ്ങള്‍ അന്വേഷിക്കും. അമ്മച്ചി ഭക്ഷണം കഴിച്ചോ, മരുന്നു കഴിച്ചോ അങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍......
റബേക്കായുടെ ചിന്തകള്‍ പിന്നെയും പഴയകാലത്തിലേക്കു ഊളിയിട്ടു.
തന്‍റെ ജോസുകുട്ടിക്ക് അന്ന് വയസ്സ് അഞ്ചും, മോളിക്കുട്ടിക്ക് വയസ്സ് മുന്നും ആയിരുന്ന്‍ തന്‍റെ ഭര്‍ത്താവ് ചെറിയാച്ചന്‍ അന്ന് ചെറിയൊരു പലചരക്കുകട നടത്തിക്കോണ്ടിരിക്കുന്ന സമയം, അതില്‍നിന്നും കിട്ടുന്ന വരുമാനം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ വളരെ പ്രയാസപ്പെട്ടിരുന്നു
, സ്വന്തമായൊരു വീടില്ല, പ്രായമായ അപ്പനും അമ്മയും, അവരുടെ ചികിത്സകള്‍... മാത്രമല്ല പെങ്ങന്‍മാരെ കെട്ടിച്ചു വിട്ടതിലുള്ള കടബാദ്ധ്യതകള്‍ വേറെയും,
അങ്ങനെയിരിക്കെയാണ് ഞാന്‍ മൂന്നാമതും ഗര്‍ഭിണിയാണെന്നു മനസ്സിലായത് , മറ്റൊരു കുഞ്ഞിനേയും കൂടി പോറ്റി വളര്‍ത്തുവാന്‍ പറ്റിയ അവസ്ഥയിലല്ലായിരുന്നു ഞങ്ങള്‍., അത് മനസ്സിലാക്കിയ ചെറിയാച്ചന്‍ തന്‍റെ ചെവിയില്‍ മന്ത്രിച്ചു
‘എടീ ഞാനോരു കാര്യം പറഞ്ഞാല്‍ നീ പിണങ്ങരുത്’
‘എന്നതാ അച്ചായാ’
‘ ഈ കൊച്ചിനെ അങ്ങ് കളഞ്ഞേക്കാം’
‘അച്ചായന്‍ എന്നതാ ഈ പറയുന്നത്’
‘നമ്മുടെ കൊച്ചിനെ കളയാനോ...?’
അല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നമ്മളെക്കൊണ്ട് ഇത് താങ്ങാന്‍ പറ്റുമോയെന്നു തോന്നുന്നില്ല...
തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭചിദ്രം ചെയ്തുകളയുക, ആദ്യം വിഷമം തോന്നി പിന്നീട് ചിന്തിച്ചപ്പോള്‍ ഭര്‍ത്താവു പറഞ്ഞതാണ് ശരിയെന്നുതോന്നി, ഉള്ള രണ്ട് മക്കളെ നന്നായി വളര്‍ത്തണം അവരുടെ വിദ്യാഭ്യാസം, കടബാദ്ധ്യതകള്‍ അങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങള്‍...
.
.അല്പം വിഷമത്തോടെയാണെങ്കിലും സ്വന്തം വയറ്റില്‍ കുരുത്ത മൂന്നാമത്തെ കുഞ്ഞിനെ അബോര്‍ട്ടു ചെയ്തുകളയുവാന്‍ തന്നെ തീരുമാനിച്ചു അതിന്‍റെ ആദ്യപടിയെന്നോണമായിരുന്നു അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ റസിയാ ബീഗത്തെ കാണുവാന്‍ പോയത് എന്നാല്‍ പതിവിന് വിപരീതമായി അവര്‍ അന്ന് അവധിയില്‍ ആയിരുന്നു പകരം വന്നത് മറ്റൊരു ഡോക്ടര്‍ ആയിരുന്നു...
‘ഡോ നിര്‍മ്മലാദേവി’
മടിച്ച് മടിച്ച് അവരുടെ മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത് ചെറിയാച്ചനായിരുന്ന്...
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍,ചികിത്സകള്‍ ഒത്തിരി നടത്തിയിട്ടും ഒരു കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യം ലഭിക്കാത്ത ഡോക്ടര്‍ ഞങ്ങള്‍ രണ്ടുപേരുടെയും കണ്ണുകളിലേക്കു കുറേനേരം നോക്കിയിരുന്നു......
പിന്നെ അവിടെ നടന്നത് നീണ്ട ഒരു കൌണ്‍സിലിംങ്ങ് തന്നെയായിരുന്നു
ഒരു കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണമായി രൂപം കൊള്ളുന്ന നിമിഷം മുതല്‍ അതിനുണ്ടാകുന്ന ചലനങ്ങളും, ജീവന്‍റെ തുടിപ്പുകളും, ചിത്രത്തിലൂടെ ഞങ്ങള്‍ക്ക് വിവരിച്ച് തന്നു...
അതോടൊപ്പം ഗര്‍ഭചിത്രത്തിനുശേഷം ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങളും...
ഓരോ കുഞ്ഞിന്‍റെ ജന്മത്തിനും ഓരോ നിയോഗങ്ങളുണ്ട്‌ അവരുടെ വാക്കുകള്‍ വീണ്ടും വീണ്ടും ഞങ്ങളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു അവസാനം ഞാനും ചെറിയാച്ചനും തീരുമാനം മാറ്റി, മൂന്നാമത്തെ കുട്ടിയെ പ്രസവിക്കാന്‍ തന്നെ തീരുമാനിച്ചു.....
.അപ്പോള്‍ ഡോക്ടറുടെ കണ്ണുകളില്‍ കണ്ടത് ഒരാത്മനിവൃതിയുടെ തിളക്കമായിരുന്നു
പിന്നീട് തന്‍റെ ചികിത്സയുടെ മുഴുവന്‍ ഉത്തരവാദിത്ത്വവും ഏറ്റെടുത്തത് ഡോ നിര്‍മ്മലാദേവിയായിരുന്നു...
അവര്‍തന്നെയായിരുന്നു ഞങ്ങളുടെ കുഞ്ഞിനെ പേരുചൊല്ലി വിളിച്ചത് ‘’
‘ബെറ്റി ചെറിയാന്‍’
. മകള്‍ ജനിച്ചതോടുകു‌ടി ചെറിയാച്ചന്‍റെ ബിസിനസ്സ് മെച്ചപ്പെട്ടു. നാട്ടിലും വീട്ടിലും പ്രിയപ്പെട്ടവളായി അവള്‍ വളര്‍ന്നുവന്നു, പഠിക്കാന്‍ മിടുക്കിയായ അവള്‍ക്ക് മെഡിക്കല്‍കോളേജില്‍ അഡ്മിഷനും കിട്ടി ബെറ്റിമോള്‍ അവസാനവര്‍ഷം മെഡിസിനു പഠിക്കുമ്പോഴായിരുന്നു ചെറിയാച്ചന് പെട്ടന്ന്‍ ഒരു നെഞ്ചുവേദന അനുഭവപ്പെട്ടത്...
ഹോസ്പിറ്റലില്‍ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു...
അന്ന്‍ തന്നെ ചേര്‍ത്തുപിടിച്ചുകൊണ്ട് അമ്മച്ചിക്ക് തുണയായി എന്നും ഞാനുണ്ടാവുമെന്നു പറഞ്ഞ് ആശ്വസിപ്പിച്ച അതേ മകള്‍...
അമ്മച്ചി ഒരു നൂറ് വര്‍ഷം ജീവിച്ചിരിക്കണമെന്ന് പറഞ്ഞുകൊണ്ട് ഈ വാര്‍ദ്ധക്യത്തിലും തന്നെ ചേര്‍ത്തുപിടിച്ചിരിക്കുന്നു....
കുറ്റബോധം കൊണ്ട് റബേക്കായുടെ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി...
പിന്നെ ചുവരില്‍ തുടങ്ങിയാടുന്ന ഭര്‍ത്താവിന്‍റെ ചിത്രത്തിലേക്ക് നോക്കി മന്ത്രിച്ചു
ഈ ജീവിതത്തില്‍ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ട് പോകുമെന്നും ശേഷിച്ച ജീവിതം ശരണാലയത്തിന്‍റെ നാലു ചുവരൂകള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങുമെന്നും ഈശ്വരന്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കണം....
‘അല്ലേ അച്ചായാ’
‘അതുകൊണ്ടല്ലേ ഈശ്വരന്‍ ഡോ നിര്‍മ്മലാദേവിയുടെ രൂപത്തില്‍ അവതരിച്ചതും,’
‘ഈ പോന്നുമോള്‍ ഭൂമിയില്‍ ജനിക്കുവാന്‍ കാരണമായതും’
.ഓരോ ജന്മത്തിനും ഓരോ നിയോഗമുണ്ടന്ന്‍ പറഞ്ഞത് എത്ര ശരിയാണ്
‘അല്ലേ അച്ചായാ....’
‘ബെറ്റിമോള്‍ നമ്മുടെ മകളാണ് അച്ചായാ’
ആതുരാലയങ്ങളുടെ ചവറ്റുകുട്ടകളില്‍ വന്നുവീഴുന്ന അനേകം നിര്‍ഭാഗ്യ ജീവനുകളില്‍ നിന്നും
‘ ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ട നമ്മുടെ പോന്നുമോള്‍....’
.........................................................................................................................................
സിബി നേടുംചിറ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot