നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തനിയെ ഒരു നക്ഷത്രമത്സ്യം

തനിയെ ഒരു നക്ഷത്രമത്സ്യം
***********************************
കാറ്റാടി മരങ്ങള്‍ മാത്രം നിറഞ്ഞ മലഞ്ചെരിവിലൂടെ ,വളഞ്ഞു പുളഞ്ഞു കിടക്കുന്ന പാതയിലൂടെ ആ കാര്‍ ഒഴുകിയിറങ്ങി.മൈലുകള്‍ വിജനമായ പാത .വെണ്‍മേഘങ്ങള്‍ നിറഞ്ഞ ആകാശത്തു നിന്നു ഒരു നക്ഷത്രം ആ കാഴ്ച കാണുന്നത് എങ്ങനെ ആയിരിയ്ക്കും? അഗസ്റ്റിന്‍ ആലോചിച്ചു. ഒരു വിദ്യാര്‍ഥിയുടെ പെയിന്‍റ് പുസ്തകത്തിലെ,ഏറ്റവും ഒടുവിലെ ശൂന്യമായ താളില്‍ ,ഒരു മഷി തുള്ളി വീണു പടരുന്നത് പോലെയോ?
“സര്‍ എന്താണ് ആലോചിക്കുന്നത്?പോള്‍ മുതലാളിയെ കുറിച്ചാണോ ?”
ഡ്രൈവറുടെ ചോദ്യം അഗസ്തിനെ ഉണര്‍ത്തി.വീണ്ടും ചിന്താമണ്ഡലത്തില്‍ ജീവിതത്തിലെ പുതിയ സമസ്യ തെളിഞ്ഞു.അത്യന്തം വിചിത്രമായ സമസ്യ.
പോള്‍ മാത്യുവിന്റെ ബംഗ്ലാവിലേക്ക് തന്നെ നഗരത്തില്‍ നിന്നു കൂട്ടി കൊണ്ടുവന്നത് ഈ ഡ്രൈവര്‍ തന്നെയാണ്.ഇങ്ങോട്ട് വരുമ്പോള്‍ ഒന്നും സംസാരിക്കാതിരുന്ന അയാള്‍ ഇപ്പോള്‍ തിരിച്ചു പോകുമ്പോള്‍ ഒരു വല്ലാത്ത അടുപ്പം കാട്ടാന്‍ ശ്രമിക്കുന്നു.
രണ്ടു ദിവസം മുന്‍പ് അഗസ്റ്റിന്റെ ഒരു ചിത്ര പ്രദര്‍ശനം നഗര്‍ത്തിലെ ഡര്‍ബാര്‍ ഹാളില്‍ വച്ചു നടത്തിയിരുന്നു..അത്രക്ക് വലിയ പ്രശസ്തന്‍ ഒന്നുമല്ലാത്ത അയാളുടെ ,കടങ്ങള്‍ വീട്ടാനുള്ള അവസാന ശ്രമങ്ങളില്‍ ഒന്നായിരുന്നു ആ ചിത്ര പ്രദര്‍ശനം.കുറച്ചു ചിത്രങള്‍ വിറ്റു പോയി.രണ്ടു ദിവസത്തെ പ്രദര്‍ശനത്തിന്റെ ഒടുവില്‍ ,വൈകുന്നേരം ,ഡിസ്പ്ലേയില്‍ വച്ച ഒരു പെയിന്‍റിങിന് ഒരാള്‍ വില ചോദിച്ചു.
“അത് വില്‍ക്കാന്‍ ഉള്ളതല്ല.അത് കാണാന്‍ വച്ചിരിക്കുന്നതാണ്.”
“എല്ലാ വസ്തുക്കളും വില്‍പ്പനക്കുള്ളതാണ് മിസ്റ്റര്‍ അഗസ്റ്റിന്‍.നാം അറിയാതെ തന്നെ ഒരു വില എല്ലാ പ്രിയപ്പെട്ട വസ്തുക്കള്‍ക്കും ഇടും..”അജ്ഞാതന്‍ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
അഗസ്റ്റിന്‍ ഒന്നും പറഞ്ഞില്ല.
“എന്റെ പേര് പോള്‍ മാത്യൂ.നാളെ എന്റെ ഡ്രൈവര്‍ നിങ്ങളെ കാണാന്‍ വരും.നിങ്ങള്‍ക്ക് ഓഫര്‍ ഇഷ്ടപ്പെട്ടെങ്കില്‍ ചിത്രം കൊടുത്തു വിടുക.”
വികാരരഹിതമായ സ്ഫടിക മിഴികള്‍ കൊണ്ട് അയാള്‍ അഗസ്തിനെ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു.അയാളുടെ നോട്ടം തന്റെ മനസ്സിന്റെ ഏറ്റവും അടിത്തട്ടിലേക്ക് ചുഴിഞ്ഞു ചെല്ലുന്നത് പോലെ അഗസ്റ്റിന് തോന്നി.
അത് ഒരു നക്ഷത്ര മല്‍സ്യത്തിന്റെ ചിത്രമായിരുന്നു.നിലാവില്‍ തിളങ്ങുന്ന ഏതോ കടല്‍ പരപ്പില്‍,ശാന്തമായ ഓളങ്ങള്‍ക്ക് മുകളിലൂടെ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒരു നക്ഷത്ര മല്‍സ്യം.ഒരു വര്‍ഷം മുന്‍പ് ഒരു ക്രിസ്തുമസ് രാത്രിയില്‍ , ഉറക്കത്തിനിടയില്‍ ഒരു സ്വപ്നത്തില്‍ പൊട്ടി വീണ ഒരു ചിത്രമായിരുന്നു അത്.സ്വപ്നത്തിലെ ആ ഇമേജ് വളരേ വ്യക്തയുള്ളതായിരുന്നു.അത് കൊണ്ട് തന്നെ ഞെട്ടി ഉണര്‍ന്നപ്പോള്‍ അയാള്‍ ചെയ്തത് ,വ്യക്ത നഷ്ടപ്പെടും മുന്‍പ് അത് കാന്‍വാസിലേക്ക് പകര്‍ത്തുക എന്നതായിരുന്നു.പുറത്തു നക്ഷത്ര വിളക്കുകള്‍ തെളിഞ്ഞു കിടന്ന ആ ക്രിസ്തുമസ് രാത്രിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോലും പോകാതെ ,സ്വപ്നത്തില്‍ കണ്ട ആ നക്ഷത്ര മല്‍സ്യത്തെ പെയിന്‍റ് ചെയ്തു കൊണ്ടിരുന്നത് ഇപ്പൊഴും അഗസ്റ്റിന് നല്ല ഓര്‍മ്മയുണ്ട്.
പിറ്റേന്ന് പോളിന്റെ ഡ്രൈവര്‍ വന്നു.ഡ്രൈവര്‍ ഫോണില്‍ മുതലാളിയോട് സംസാരിക്കുന്നതു അയാള്‍ കണ്ടു.വിചിത്രമായി തോന്നിയത്,മുതലാളിയുടെ നിര്‍ദേശാനുസരണം അയാള്‍ ആ ചിത്രം വിശദമായി പരിശോധിക്കുന്നത് കണ്ടപ്പോഴാണ്.ഒരു നോട്ട് ബുക്കില്‍ എല്ലാം കുറിച്ചെടുത്ത് അയാള്‍ മുതലാളിയോട് പറയുന്നുണ്ടായിരുന്നു.
എല്ലാം കഴിഞ്ഞു ,മുതലാളിയോട് സംസാരിച്ച് തീര്‍ന്നതിന് ശേഷം ഡ്രൈവര്‍ അയാളുടെ അടുത്തു വന്നു.
“ഉറപ്പിച്ചു.ഈ ചിത്രം മുതലാളിക്ക് വേണം.”
അയാള്‍ പറഞ്ഞ വില കേട്ടപ്പോള്‍ ആ ചിത്രം കൊടുക്കാതിരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.എല്ലാ കടങ്ങളും തീര്‍ത്തു സ്വസ്ഥമാകാന്‍ ഉള്ളത്ര വലിയതുക.തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രമായിരുന്നു അതെങ്കിലും അത് കൊടുക്കാതിരിക്കാന്‍ ഉള്ളത്ര അടുപ്പം അതിനോടില്ലായിരുന്നു എന്ന പൊള്ളുന്ന സത്യം അയാളെ നോക്കി ചിരിച്ചു.
“ഇതുമായി നിങ്ങള്‍ മുതലാളിയുടെ വീട്ടിലേക്ക് വരണമെന്ന് മുതലാളി ആവശ്യപ്പെട്ടു.ഒരു ചിത്രം കൂടി നിങ്ങളെ കൊണ്ട് അവിടെ വച്ച് പെയിന്‍റ് ചെയ്യിക്കാന്‍ മുതലാളിക്ക് താല്പര്യമുണ്ട്.”ഡ്രൈവര്‍ അറിയിച്ചു.
അയാള്‍ അത് സമ്മതിച്ചു.പിറ്റേന്ന് അയാളെ കൊണ്ട് പോകാന്‍ ഡ്രൈവര്‍ വരും.
അന്ന് വൈകുന്നേരം അഗസ്റ്റിന് ,പോള്‍ എന്ന ഡ്രൈവറുടെ മുതലാളിയെ കുറിച്ച് അന്വേഷിച്ചു.കോടീശ്വരന്‍ എന്നല്ലാതെ ആര്‍ക്കും അയാളെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ല.നിഴലില്‍ ഒതുങ്ങി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യന്‍.രാജ്യത്തെ ഏറ്റവും പ്രമുഖ സീഫുഡ് എക്സ്പോര്‍ട്ടര്‍മാരില്‍ ഒരാള്‍.നഗരത്തിലെ ഒന്നു രണ്ടു വലിയ ഹോട്ടലുകള്‍ അയാളുടേതാണ്.പല രാജ്യങ്ങളിലായി അയാള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുകളും ഉണ്ടത്രേ.
പിറ്റേന്ന് പുലര്‍ച്ചെ പോള്‍ മാത്യു അയച്ച മുന്തിയ കാറുമായി ഡ്രൈവര്‍ വന്നു.നഗരത്തില്‍ നിന്നു മണിക്കൂറുകള്‍ യാത്ര ചെയ്തു,കിഴക്കിന്റെ കവാടമായ ആ ചെറുപട്ടണത്തില്‍ എത്തി.അവിടെ നിന്നു ഒരു ചായ കുടിച്ചു,വീണ്ടും യാത്ര.നഗരക്കാഴ്ചകള്‍ മാഞ്ഞു തേയിലത്തോട്ടങ്ങളും,മഞ്ഞുമൂടിയ പാറക്കെട്ടുകളും കണ്ടു തുടങ്ങി.പിന്നെ ഏലം മാത്രം വളരുന്ന ചെറുകുന്നുകള്‍.ചെമ്പരത്തിവേലിക്കെട്ടുകള്‍ അതിരിട്ട എലക്കാനങ്ങളില്‍ നിന്ന് തണുത്തകാറ്റ് വീശി.
വളഞ്ഞു പുളഞ്ഞ പാതയിലൂടെ ആ കാര്‍ കുന്നിന്‍ മുകളില്‍ പോള്‍ മാത്യുവിന്റെ ബംഗ്ലാവില്‍ എത്തി.കപ്പലിന്റെ ആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട വെളുത്ത നിറമുള്ള മനോഹരമായ ബംഗ്ലാവ്. മുകള്‍നിലയില്‍ നിന്നു പോള്‍ അവരെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
“ആരുടെയാണ് പോട്രെയിറ്റ് ചെയ്യേണ്ടത് ?”അഗസ്റ്റിന്‍ ചോദിച്ചു.
അവര്‍ ബംഗ്ലാവിന് അരികിലെ ഗാര്‍ഡനില്‍ ആയിരുന്നു ഇരുന്നത്. പോള്‍ ട്രേയില്‍ വിദേശ മദ്യവും ,ഗ്ലാസ്സുകളും കൊണ്ട് വന്നു ചെറിയ ടീപ്പോയില്‍ വച്ചു.
“എന്റെ ഭാര്യയുടെ ,അവള്‍ സ്ഥലത്തില്ല.”പോള്‍ നിലത്തേക്ക് നോക്കി പറഞ്ഞു.
അയാള്‍ ഒരു ഫോട്ടോ എടുത്തു അഗസ്റ്റിന് കൊടുത്തു.സുന്ദരിയായ ഒരു സ്ത്രീയുടെ ചിത്രം.അയാള്‍ ഡ്രോവിങ്ങ് ബോര്‍ഡ് ശരിയാക്കി,ആ ചിത്രം വരക്കാന്‍ തുടങ്ങി.
“അഗസ്റ്റിന്‍,ഈ നക്ഷത്ര മല്‍സ്യം എങ്ങനെയാണ് വരച്ചത്...?”അയാള്‍ വിലക്ക് വാങ്ങിയ ആ ചിത്രം പരിശോധിക്കുകയാണ്.
“ഒരു ഭാവന.അത്രേയുള്ളൂ...”അഗസ്റ്റിന്‍ ചിത്രം വരക്കുന്നതിനിടയില്‍ പറഞ്ഞു.
“നിങ്ങള്‍ ഇത് വിശ്വസിക്കുമോ എന്നറിയില്ല.ഒരു വര്‍ഷം മുന്‍പ് വരെ എന്റെ ഭാര്യ ,സ്ഥിരമായി ഒരു സ്വപ്നം കാണുമായിരുന്നു.കടല്‍പ്പരപ്പില്‍ നിലാവില്‍ ഉയര്‍ന്നു പൊങ്ങുന്ന ഒരു നക്ഷത്ര മത്സ്യംഒരിക്കല്‍ ജപ്പാനില്‍ ഒരു ബിസിനസ് ആവശ്യത്തിന് പോയപ്പോള്‍ ,അവിടെ ഒരു മല്‍സ്യ മ്യൂസിയം സന്ദര്‍ശിച്ചിരുന്നു.ഒരു പക്ഷേ അവിടെ കണ്ട ഏതെങ്കിലും കാഴ്ച ആവാം അതിന്റെ കാരണം.എങ്കിലും ആ സ്വപ്നം ഇടക്ക് വച്ച് നിലച്ചു. കഴിഞ്ഞ ക്രിസ്തുമസ് രാത്രിയിലാണ് അവള്‍ ആ സ്വപ്നം അവസാനമായി കണ്ടത് .പതിവിന് വ്യത്യസ്തമായി ആ നക്ഷത്ര മല്‍സ്യം ദൂരെ എങ്ങോട്ടോ മറയുന്നത് അവള്‍ കണ്ടു .പിന്നീടൊരിക്കലും ആ നക്ഷത്ര മല്‍സ്യം സ്വപ്നത്തില്‍ എത്തിയില്ല.അതോടെ അവള്‍ വളരെ ദു:ഖിതയായി..ജീവിതത്തില്‍ വരാന്‍ പോകുന്ന ഏതോ ദുരന്തത്തിന്റെ ലക്ഷണം പോലെയാണ് അവള്‍ അതിനെ കണ്ടത്..”
അത്രയും പറഞ്ഞിട്ടു സ്ഫടികഗ്ലാസില്‍ അല്പം മദ്യം പകര്‍ന്നു പോള്‍ മാത്യു സിപ്പ് ചെയ്തു.
“സ്ഥിരമായി കാണുന്ന ആ സ്വപ്നത്തിലെ നക്ഷത്ര മല്‍സ്യത്തെ അവള്‍ വിവരിക്കുമായിരിന്നു...എന്തിനേറെ ഒരിക്കല്‍ അത് വരക്കുക വരെ ചെയ്തിരുന്നു....
.”
അയാള്‍ പോക്കറ്റില് നിന്നു ഒരു കടലാസ് എടുത്തു അഗസ്റ്റിനെ കാണിച്ചു.അത് അയാളുടെ ഭാര്യ വരച്ച ചിത്രമായിരുന്നു.
പോള്‍ മാത്യുവിന്റെ ഡ്രൈവര്‍ തന്റെ ചിത്രം അന്ന് വിശദമായി പരിശോധിച്ചതിന്റെ കാരണം അഗസ്റിന് മനസ്സിലായി.പോള്‍ പറഞ്ഞത് ശരിയായിരുന്നു..രണ്ടും ഒന്നു തന്നെയായിരുന്നു..അതിന്റെ നിറം,ഓരോ ചിറകുകളുടെയിലെയും പുള്ളികളുടെ എണ്ണവും ആകൃതിയും വരെ ഒന്നായിരുന്നു!
അയാള്‍ ആ ചിത്രം തിരികെ കൊടുത്തു.ആ കപ്പല്‍ ബംഗ്ലാവും ഗാര്‍ഡനും ,കാറ്റാടിമരങ്ങള്‍ നിറഞ്ഞ കുന്നും അസ്തമന ചുവപ്പില്‍ കുളിച്ചു കിടന്നു.
അഗസ്റ്റിന്‍ ആ ചിത്രം വരച്ചു തീര്‍ക്കുന്നത് മദ്യം കഴിച്ചുകൊണ്ട് പോള്‍ നോക്കിയിരുന്നു.ചിത്രം വരച്ചു തീര്‍ന്നതിന് ശേഷം എത്രയും വേഗം അവിടെ നിന്നു പോയാല്‍ മതിയെന്നായി അഗസ്റ്റിന്.വരച്ചു തീര്‍ന്നപ്പോള്‍ ഒരു ഭാരം ഇറക്കി വച്ചത് പോലെ.ചിത്രത്തിലെ സ്ത്രീയുടെ കണ്ണുകള്‍ക്ക് ജീവനുണ്ടെന്നു അഗസ്റിന് തോന്നി.
പോളിനോട് യാത്ര പറഞ്ഞു അവിടെ നിന്നു ഇറങ്ങിയപ്പോള്‍ ജീവന്‍ രക്ഷപ്പെട്ട ആശ്വാസമായിരുന്നു.ഇപ്പോള്‍ ഈ മടക്കയാത്രയില്‍ മനസ്സില്‍ ശൂന്യത ഒരു പൊട്ട് പോലെ വളരുന്നു.അതിന്റെ കാരണം അയാള്‍ തിരിച്ചറിഞ്ഞു.
തന്റെ നക്ഷത്രമല്‍സ്യം നഷ്ടപ്പെട്ടിരിക്കുന്നു.ഒരു പക്ഷേ ഇതേ ശൂന്യതയാവും പോളിന്റെ ഭാര്യയും ഒരു പക്ഷേ അനുഭവിച്ചിട്ടുണ്ടാകുക.
“സര്‍ എന്താണ് ആലോചിക്കുന്നത്?പോള്‍ മുതലാളിയെ കുറിച്ചാണോ.അതോ അയാളുടെ ഭാര്യയെ കുറിച്ചോ ?” ഡ്രൈവര്‍ ചോദ്യം ആവര്‍ത്തിക്കുന്നു.
“പോളിന്റെ ഭാര്യ എവിടെയാണ് ?”അഗസ്റിന്‍ ചോദിച്ചു.
“ഞാന്‍ തന്നെ പോള്‍ സാറിന്റെ ഭാര്യയെ കണ്ടിട്ട് ആറേഴു മാസങ്ങളായി.അവര്‍ കുറച്ചു നാളായി പുറത്തിറങ്ങാറില്ല. ആ ബംഗ്ലാവിലെ അടിയിലത്തെ നിലയില്‍ ആയിരുന്നു ഭാര്യയെ താമസിപ്പിച്ചിരുന്നത്.പോള്‍ സാറിനൊപ്പം മാത്രമേ പുറത്തിറങ്ങൂ.മറ്റാരും അതിസുന്ദരിയായ തന്റെ ഭാര്യയെ കാണരുത് എന്ന വിചിത്രമായ ആഗ്രഹം മുതലാളിക്ക് ഉണ്ടെന്നു എനിക്ക് സംശയമുണ്ടായിരുന്നു. പോള്‍സാറിനും ഭാര്യക്കും കുട്ടികളില്ല . ഭാര്യക്ക് ഡിപ്രഷന്‍ എന്ന മാനസികരോഗം ഉള്ളത്കൊണ്ടാണ് പുറത്തുപോകാതെ ഉള്ളില്‍ത്തന്നെ കഴിയുന്നത്‌ എന്നാണു പോള്‍സാര്‍ പറഞ്ഞത്. അല്ലെങ്കില്‍ തന്നെ പോള്‍സാര്‍ ഒരു പ്രത്യേക സ്വഭാവക്കാരനാണ്.ചില നേരത്തെ പെരുമാറ്റം കാണുമ്പോള്‍ മുതലാളിക്ക് എന്തെകിലും പ്രശ്നമുണ്ടോ എന്ന് വരെ എനിക്ക് സംശയമുണ്ട്.ഭാര്യയോട് പക്ഷേ ഭ്രാന്ത് പോലത്തെ സ്നേഹവും ഉണ്ട്.ബംഗ്ലാവിന് അടിയിലത്തെ നിലയില്‍ അവര്‍ മുതലാളിക്ക് വേണ്ടി മാത്രം ഗിറ്റാര്‍ വായിക്കുകയും നൃത്തം ചേയ്യുകയ്യും ഒക്കെ ചെയ്യും.എല്ലാം മാറിയത് കഴിഞ്ഞ ക്രിസ്തുമസിന് ശേഷമാണ്.അതിനു ശേഷം അവര്‍ വല്ലാതെ ഒതുങ്ങി.തീരെ പുറത്തിറങ്ങാറില്ല.”ഡ്രൈവര്‍ പറഞ്ഞു.
അയാള്‍ ഒരു നിമിഷം നിര്‍ത്തി.വണ്ടി കോടമഞ്ഞു മൂടിയ ആ കുന്നിറങ്ങി കഴിഞ്ഞിരുന്നു.
താന്‍ അറിയാതെ മറ്റൊരാളുടെ സ്വപ്നം മോഷ്ടിച്ചുവോ...ആ സ്വപ്നം വീണ്ടും തന്നില്‍ നിന്നും നഷ്ടപ്പെട്ടുവോ? പോള്‍ വില കൊടുത്തു തിരിച്ചു വാങ്ങിയത് ഭാര്യയുടെ സ്വപ്നം തന്നെയാണോ ?
നഗരത്തിലെത്തിയതിന് ശേഷം അഗസ്റ്റിന് ഒട്ടും സ്വസ്ഥത ലഭിച്ചില്ല.ആ ചിത്രം കൊടുക്കേണ്ടായിരുന്നു.ദിവസങ്ങള്‍ കഴിയുംതോറും ആ ചിത്രം എങ്ങനെയെങ്കിലും തിരിച്ചു വാങ്ങണം എന്ന ആഗ്രഹം അയാളില്‍ മുറുകിത്തുടങ്ങി.തന്‍റെ ജീവന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതുപോലെ.പക്ഷേ പോള്‍ വിലയായി തന്ന പണവും ചെലവായി പോയിരുന്നു.അടുത്ത ദിവസം പോളിനെ പോയി കാണണം.അയാള്‍ തീരുമാനിച്ചു.
പുലര്‍ച്ചെ അയാള്‍ക്ക് ഒരു കോള്‍ വന്നു.അത് നഗരത്തിലെ പ്രമുഖ സ്വകാര്യഹോസ്പിറ്റലില്‍ നിന്നായിരുന്നു.
“ഞാന്‍ ഡോക്ടര്‍ കോശി.പോള്‍ മാത്യു ആക്സിഡന്‍റായി ഇവിടെ അഡ്മിറ്റാണ്.കാര്‍ ആക്സിഡന്‍റ് .അയാളുടെ ഡ്രൈവര്‍ മരിച്ചു.പക്ഷേ പോള്‍ നിങ്ങളോട് സംസാരിക്കണം എന്നു ഭയങ്കരമായി നിര്‍ബന്ധിക്കുകയാണ്.” അഗസ്റ്റിന്‍ അത് കേട്ടു ഞെട്ടി.
ഒരു നിമിഷത്തെ നിശബ്ദ്തക്ക് ശേഷം പോളിന്റെ വിറയാര്‍ന്ന സ്വരം കേട്ടു.
“അഗസ്റ്റിന്‍,ഞങ്ങള്‍ നിങ്ങളെ കാണാന്‍ അങ്ങോട്ട് വരികയായിരുന്നു.ആ ചിത്രം നിങ്ങള്‍ തിരിച്ചു വാങ്ങാന്‍ അങ്ങോട്ട് വരുമെന്നു എനിക്കറിയമായിരുന്നു.ശരിയല്ലേ,...നിങ്ങള്‍ക്ക് അത് തിരിച്ചു വാങ്ങണമെന്നുണ്ട് അല്ലേ...?
അഗസ്റ്റിന്‍ വീര്‍പ്പടക്കി.
“ആ ചിത്രം ബംഗ്ലാവിലെ അടിയിലത്തെ നിലയിലെ എന്റെ ഭാര്യയുടെ മുറിയില്‍ ഉണ്ട്.അവള്‍ അനുവദിച്ചാല്‍ നിങ്ങള്‍ അത് കൊണ്ട് പോയിക്കോ...പക്ഷേ അവള്‍ അത് അനുവദിക്കുമെന്ന്...”വാക്കുകള്‍ മുറിഞ്ഞു. അയാളുടെ ശബ്ദം നിലച്ചു.ഫോണ്‍ബന്ധം നഷ്ടമായിരിക്കുന്നു.
അയാള്‍ ഉടന്‍ തന്നെ പുറത്തിറങ്ങി.വണ്ടി ഹോസ്പിറ്റലിലേക്കാണ് തിരിച്ചതെങ്കിലും ഒരു ഭ്രാന്തമായ വേഗത്തില്‍ അഗസ്റ്റിന്‍ പോയത് പോളിന്റെ ബംഗ്ലാവിലേക്കാണ്.ഒരിടത്തും നിര്‍ത്താതെ പരമാവധി വേഗതയില്‍.തലച്ചോറില്‍ പുളയുന്ന സര്‍പ്പങ്ങള്‍ പോലെ ചോദ്യങ്ങള്‍ ചുറ്റുകയാണ്.എന്തിനാണ് അവര്‍ തന്നെ കാണാന്‍ ഇന്നലെ ഇങ്ങോട്ട് പുറപ്പെട്ടത്?പോളിന്റെ ഭാര്യക്ക് എന്താണ് സംഭവിച്ചത്?
അങ്ങോട്ട്‌ വണ്ടി ഓടിക്കുമ്പോള്‍ വീണ്ടും അഗസ്റ്റിന്റെ മനസ്സില്‍ സംശയങ്ങള്‍ ഉയര്‍ന്നുതുടങ്ങി.ആ ദമ്പതികളില്‍ ശരിക്കും അസുഖം ആര്‍ക്കാണ് ?തന്റെ ഭാര്യയെ പുറംലോകം കാണാതെ സൂക്ഷിച്ച പോളിന് എന്തെങ്കിലും പ്രശ്നമുണ്ടോ ?
ഇനി ഒരുപക്ഷെ അയാളുടെ ഭാര്യ മരിച്ചുവോ ?അപ്പോള്‍ ബംഗ്ലാവിന്റെ അടിയില്‍ നിന്ന് ഗിറ്റാര്‍ വായിക്കുന്ന ശബ്ദം കേട്ടുവെന്നു ഡ്രൈവര്‍ പറഞ്ഞത് ?
ആ മലഞ്ചെരിവിന് താഴെ എത്തിയപ്പോള്‍ അയാള്‍ക്ക് കോള്‍ വന്നു.പോള്‍ മരിച്ചിരിക്കുന്നു.
അയാള്‍ വണ്ടി ബംഗ്ലാവിന് മുന്നില്‍ നിര്‍ത്തിയിട്ട് ഇറങ്ങി.മുന്‍പിലത്തെ വാതില്‍ തുറന്നു കിടക്കുന്നു.പരിചാരകര്‍ ആരെങ്കിലും ഉണ്ടാവും.
അയാള്‍ പുറത്തു നിന്നു ഡോര്‍ബെല്‍ അടിച്ചു.ആരും ഇറങ്ങി വന്നില്ല.അയാള്‍ അകത്തേക്ക് കയറി.വിശാലമായ സ്വീകരണ മുറി കഴിഞ്ഞു ഒരു ഹാള്‍വേ.മുകളില്‍ തെളിഞ്ഞു കിടക്കുന്ന വിളക്കുകള്‍.താഴേക്കു ഒരു ഗോവണിപ്പടി.ഇതാവും പോളിന്റെ ഭാര്യയുടെ മുറിയിലേക്കുള്ള വഴി.അയാള്‍ ഗോവണി പാടി ചവിട്ടി ഇറങ്ങി.
അത് ഒരു വലിയ മുറിയായിരുന്നു.അകത്തു ഇരുട്ടായിരുന്നു.സ്വീച്ചമര്‍ത്തി അയാള്‍ ലൈറ്റ് തെളിയിച്ചു.വിശാലമായ ഒരു മുറിയായിരുന്നു അത്.
മുറിയുടെ മൂലയില്‍ ഒരു കട്ടിലില്‍ ആരോ പുതച്ചുമൂടി കിടക്കുന്നു.പോളിന്റെ ഭാര്യയായിരിക്കും.അയാള്‍ ഒന്ന് ചുമച്ചു.ഇല്ല അനക്കമൊന്നുമില്ല.അയാള്‍ കട്ടിലിനരികിലേക്ക് ചെന്നു.തലവരെ പുതച്ചിരിക്കുന്ന പുതപ്പ് അയാള്‍ മെല്ലെമാറ്റി.
ചുവന്ന നൃത്തവസ്ത്രങ്ങള്‍ അണിഞ്ഞ ഒരു സ്ത്രീയുടെ ജഡമായിരുന്നു അത്.ഏകദേശം ഒരു വര്‍ഷം പഴക്കമുള്ള ജഡം ഇപ്പോള്‍ അസ്ഥികൂടമായിരിക്കുന്നു.കണ്ണുകളുടെ സ്ഥാനത്ത് രണ്ടു വലിയ ശൂന്യതകള്‍.ആ ശൂന്യതകള്‍ ഭിത്തിയിലേക്കാണ് നോട്ടമയക്കുന്നത്.ഭിത്തിയിലേക്ക് അഗസ്റ്റിനും നോക്കി.
ഭിത്തി നിറയെ നക്ഷത്രമല്‍സ്യങ്ങളുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു.എല്ലാം താന്‍ വരച്ച ചിത്രങ്ങള്‍ പോലെതന്നെ.
ഒരു പക്ഷെ പോളിന്റെ ഭാര്യ ആത്മഹത്യ ചെയ്തതാവാം.എങ്കിലും ഭാര്യ ഇപ്പോഴും ജീവനോടെയുണ്ട് എന്ന വാശിയില്‍ അയാള്‍ ജീവിക്കുകയായിരുന്നിരിക്കാം.മരിച്ചു പോയ ഭാര്യയുടെ വസ്തങ്ങള്‍ അണിഞ്ഞു ആ മുറിയില്‍ ഇരുന്നു ഗിറ്റാര്‍ വായിക്കുന്ന പോളിനെ അയാള്‍ സങ്കല്‍പ്പിച്ചു.
അങ്ങിനെ ജീവിക്കുമ്പോഴാവം തന്റെ ഭാര്യയുടെ ജീവന്‍ കവര്‍ന്ന സ്വപ്നം തന്റെ കൈവശം ഉണ്ടെന്നുള്ള വിവരം പോള്‍ അറിഞ്ഞത്.ആ സ്വപ്നം അയാള്‍ തനിക്ക് തിരിച്ചു തരുമായിരുന്നോ .ഇല്ല .അപ്പോള്‍ അവര്‍ വന്നത് തന്നെ കൊല്ലാനായിരുന്നോ?അങ്ങിനെ എന്നന്നെക്കുമായി ആ ചിത്രം അയാള്‍ക്ക് സ്വന്തമാക്കാണോ ?
മുറിയുടെ അറ്റത്ത് ഉറപ്പിച്ചിരിക്കുന്ന തന്റെ പെയിന്റിങ് അഗസ്റ്റിന്‍ കണ്ടു.
അയാള്‍ അത് പോയി ഇളക്കിയെടുക്കാന്‍ തുടങ്ങി. “അവള്‍ അനുവദിച്ചാല്‍ നിങള്‍ അത് കൊണ്ട് പൊയ്ക്കോ “പോള്‍ വീണ്ടും ഉള്ളില്‍ ഇരുന്നു പറയുന്നു.
അയാളുടെ ദേഹം വിയര്‍ത്തു.കൈകള്‍ തളരുകയാണ്. ആരോ തന്നെ നോക്കുന്നത് പോലെ അയാള്‍ക്ക് തോന്നി.അപ്പോഴാണ് അയാള്‍ കണ്ടത് കട്ടിലിനു മുകളില്‍ ഉറപ്പിച്ചിരിക്കുന്ന പോളിന്റെ ഭാര്യയുടെ ചിത്രം.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ വരച്ച അതേ ചിത്രം.അതിന്റെ ജീവന്‍ ഉണ്ടെന്ന് തോന്നിക്കുന്ന കണ്ണുകളില്‍ നിന്നു കുറ്റപ്പെടുത്തുന്ന പോലെയുള്ള കൂര്‍ത്ത നോട്ടം തന്നില്‍ പതിയുന്നത് ഭീതിയോടെ അഗസ്റ്റിന്‍ അറിഞ്ഞു.
(അവസാനിച്ചു )
#starfish-fivearmedstarfish-arm2-bipolar-depression-dissociative identity disorder
Date of publication:29/9/2017
Name of the author:Anish Francis
Copyright notice :The copyright of the above literary work is owned by the author,and rights reserved under Indian Copyright Act 1957 .Any reproduction of this work in any form without permission will face legal consequences under copyright infringement.
കുറിപ്പുകള്‍ :
1.നക്ഷത്രമത്സ്യങ്ങള്‍: നക്ഷത്രാകൃതിയിലുള്ള ഒരുതരം കടൽ ജീവിയാണ് നക്ഷത്രമത്സ്യം. എല്ലാ സമുദ്രങ്ങളിലും ഇവയെ കണ്ടുവരുന്നു. ഒരു ഡിസ്കിനു ചുറ്റുമുള്ള അഞ്ചു കൈകളാണ് ഇവക്കു നക്ഷത്രരൂപം നൽകുന്നത്. നട്ടെല്ലില്ലാത്ത ഈ ജീവികളിൽ ഏറ്റവും കൂടുതൽ മനുഷ്യദൃഷ്ടിയിൽ പെടാറുള്ളത് അഞ്ചിതളുള്ള സാധാരണ കാണപ്പെടുന്ന ഇനമാണ്. ഇവ പല നിറങ്ങളിലും കാണപ്പെടുന്നുണ്ട്.ഇവയുടെ കൈകള്‍ക്ക് നാശം സംഭവിച്ചാലും വീണ്ടും വളര്‍ന്നുവരാന്‍ ഉള്ള കഴിവുണ്ട്.പുതിയ സാഹചര്യങ്ങളുമായി അതിവേഗം ഇണങ്ങിച്ചേരാന്‍ ഇവക്ക് പ്രത്യേകകഴിവുണ്ട്.അഞ്ചു ഇന്ദ്രിയങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യമനസ്സ് പലകാരണം കൊണ്ട് ഒരു നക്ഷത്രമത്സ്യത്തിനു സമാനമാണ്.
2.Dissociative identity disorder: formerly referred to as multiple personality disorder, is a condition wherein a person's identity is fragmented into two or more distinct personality state. Dissociative identity disorder (DID) is a severe condition in which two or more distinct identities, or personality states, are present in—and alternately take control of—an individual. Some people describe this as an experience of possession. The person also experiences memory loss that is too extensive to be explained by ordinary forgetfulness.
3. Depression: is a mental health disorder. It is a mood disorder characterized by persistently low mood and a feeling of sadness and loss of interest. Depression is a persistent problem, not a passing one - the average length of a depressive episode is 6-8 months.
4 Mutual dreams/.collective consciousness:Sigmund Freud was the first psychologist to work with dreams and devise a model of the psyche consisting of different parts. C.G. Jung became his pupil, and developed his ideas with some of his own - mainly adding the concept of "The Collective Unconscious.Jung's work produced the idea that we all have a Personal Unconscious that contains all our own past memories. In addition to this there is a Collective Unconscious that contains group memories and other "Archetypes" that exist at some deep level . it seems that, during sleep, the two people who reaching the same level of the unconscious may have same dream or share the same dream.This happens in cases sometimes if the two peaple have same state of mind or have a deep connection between them.
The book titled "The literature and curiosities of dreams", by Frank Seafield published in 1865 has reports and investigations of cases when two complete strangers see the same dream as described in the story.The book can be downloaded from internet.

Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot