Showing posts with label SukumariDeviprabha. Show all posts
Showing posts with label SukumariDeviprabha. Show all posts

എന്റെ പൊന്നുമോൾ...

Image may contain: Sukumari Deviprabha, eyeglasses and closeup
ശ്രദ്ധയോടെ അമ്മയുടെ കയ്യിലെ മുറിവിൽ മരുന്ന് വച്ചുകെട്ടുന്ന മകളുടെ മുഖത്തേക്ക് നോക്കി സുമതി ഓർത്തു. എത്ര ശ്രദ്ധയോടെയാണ് മോൾ ഇതൊക്കെ ചെയ്യുന്നത് ..
നടുവിരലിലെ നഖത്തിൽ വേദനയും പഴുപ്പും ഉണ്ടായി. ഓപ്പറേഷൻ ചെയ്തു പഴുപ്പ് എടുത്തു കളഞ്ഞു.. ആ മുറിവാണ് മോൾ ഡ്രസ്സ് ചെയ്യുന്നത്. ഇടയ്ക്കു അമ്മയുടെ മുഖത്തേക്ക് നോക്കി വേദനിക്കുന്നോ എന്ന് ചോദിക്കുന്നു. അവളുടെ മുഖത്തേക്ക് നോക്കി ഇരിക്കുമ്പോൾ വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങൾ ഓർമ്മ വന്നു.
മോന് അഞ്ചു വയസുള്ളപ്പോഴായിരുന്നു മോളെ ഗർഭം ധരിക്കുന്നതു. ഒരു കുഞ്ഞു മതി എന്ന ഭർത്താവിന്റെ താല്പര്യം അനുസരിച്ചു പിൽസ് കഴിച്ചിരുന്നു. ഒരു കുഞ്ഞു കൂടി വേണം എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. അപ്പോഴാണ് എനിക്ക് തോന്നിയത് "പിൽസ് നിർത്തിയാലോ" എന്ന് .. ഓരോ ദിവസവും കഴിക്കേണ്ടിയിരുന്ന പിൽസ് ചവറ്റു കൊട്ടയിൽ ഇട്ടു. അങ്ങനെ രണ്ടു മാസം കഴിഞ്ഞപ്പോൾ ഗർഭിണി ആണെന്നറിഞ്ഞു ഭർത്താവു പറഞ്ഞു "നമുക്കിത് വേണ്ട" ഒരു ഡോക്ടറെ കാണാം.(പിൽസ് ഫെയിൽ ആയെന്നാണ് ധരിച്ചിരിക്കുന്നത്)
ഒരു നഴ്സ് ആയിരുന്നു ഞാൻ ഓഫീസിൽ നിന്ന് വരുന്നതു വരെ മോനെ നോക്കിയിരുന്നത്. ഞാൻ ആ നഴ്സിനോട് വിവരം പറഞ്ഞു. അബോർഷന്റെ കാര്യം പറഞ്ഞു ഭർത്താവു സിസ്റ്ററെ സമീപിക്കാൻ സാധ്യത ഉണ്ടെന്നും എനിക്ക് അതിൽ താല്പര്യം ഇല്ല.. എങ്ങനെ എങ്കിലും അദ്ദേഹത്തെ പിന്തിരിപ്പിക്കണം എന്നും അപേക്ഷിച്ചു. സിസ്റ്റർ വാക്കു പാലിച്ചു. അങ്ങനെ അബോർഷൻ പദ്ധതി വേണ്ടാന്ന് വച്ചു.
ആദ്യം മുതൽക്കേ കോംപ്ലിക്കേഷൻസ് ആയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഓരോന്നായി.. ആഹാരം കഴിക്കാൻ പറ്റുന്നില്ല.. ഒടുവിൽ ആ
ദിവസവും എത്തി. കുട്ടിയുടെ പൊസിഷൻ ശരിയല്ല.. സിസേറിയൻ ചെയ്യാൻ പറ്റിയ സ്ഥിതിയും അല്ല.. അമ്മയോ കുഞ്ഞോ എന്ന നിലയിൽ കാര്യങ്ങൾ എത്തി. 24 മണിക്കൂറിനു ശേഷം കുട്ടിയുടെ പൊസിഷൻ മാറി.
കുഞ്ഞിനെ കാണിച്ചിട്ട് സിസ്റ്റർ പറഞ്ഞു.. "ചേച്ചീ നോക്കൂ മോളാണ്.." എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.
പിന്നീട് മോളുടെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും ഭർത്താവിനോട് ചോദിച്ചിരുന്നു.. "ഇപ്പോൾ എന്ത് തോന്നുന്നു".. അത് കേൾക്കുമ്പോൾ അദ്ദേഹത്തിന്റെയും കണ്ണ് നിറയും..
ഇന്ന് മോൾ ആണ് ഈ വീട്ടിലെ എല്ലാം. എന്റെ പൊന്നുമോൾ...
Sukumari Balan

ഓർമ്മ :

Image may contain: 1 person, eyeglasses and closeup

ഇത് നല്ലെഴുത്തിലെ എന്റെ ആദ്യത്തെ ഉദ്യമം.. എല്ലാവരുടെയും അഭിപ്രായം അറിയിക്കുമല്ലോ..
ഓർമ്മ :
ഷോപ്പിംഗ് മാളിൽ വച്ച് പിന്നിൽ നിന്ന് വിളി "ശ്രീദേവീ". തിരിഞ്ഞു നോക്കുമ്പോൾ ഒരു മധ്യവയസ്ക പരിചയ ഭാവത്തിൽ ചിരിച്ചു കൊണ്ട് വന്നു എന്റെ കൈ കവർന്നു. എന്നിട്ടു ചോദിച്ചു
"എന്നാണ് നാട്ടിൽ നിന്ന് വന്നത് ?"
"ഒരു മാസമായി " ഞാൻ മറുപടി പറഞ്ഞു.
"ഇനി എന്നാണ് പോകുന്നത് ?" അടുത്ത ചോദ്യം..
"ഇനി പോകുന്നില്ല.. നാട്ടിൽ പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല. തിരിച്ചു ഇങ്ങോട്ടു തന്നെ പോന്നു.."
"അതാണ് നല്ലതു. സമയം പോലെ വീട്ടിലേക്കു വരൂ.."
"ശരി"..
ആ സൗഹൃദ സംഭാഷണം കഴിഞ്ഞു അവർ പോയ ഉടൻ കൂടെ ഉണ്ടായിരുന്ന മകൾ ചോദിച്ചു..
"'അമ്മ എന്താ ആന്റിയുടെ വീട്ടിലെ ആരെയും കുറിച്ച് ചോദിക്കാതിരുന്നത് ?"
"മോളെ അത് ആരായായിരുന്നു ? എനിക്ക് മനസിലായില്ല.."
മോൾ അന്ധാളിച്ചപോലെ എന്റെ മുഖത്തേക്ക് നോക്കി. എന്നിട്ടു ചോദിച്ചു..
"അത് നമ്മുടെ തൊട്ടടുത്ത ഫ്ലാറ്റിൽ താമസിച്ചിരുന്ന ഷീല ആന്റി അല്ലെ ? അമ്മ മറന്നോ ?"
ഷീല .. അതെ ഇപ്പോൾ ഓർമ്മ കിട്ടുന്നുണ്ട്.. എങ്ങനെ ഞാൻ ഷീലയെ മറന്നു.. മെല്ലെ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നു. ഒരു വീട് പോലെ കഴിഞ്ഞവർ ആയിരുന്നു ഞങ്ങൾ.
പിന്നീട് പലരെയും പല സ്ഥലത്തു വച്ചും കണ്ടിട്ടും എനിക്ക് തിരിച്ചറിയാൻ പറ്റുമായിരുന്നില്ല.
എങ്ങനെയാണു എനിക്ക് ഓർമ്മക്കുറവ് ഉണ്ടായത്..
വർഷങ്ങൾക്കു ശേഷം ഇപ്പോൾ അതൊക്കെ ഓർത്തെടുക്കാൻ കഴിയുന്നുണ്ട്.
നാട്ടിൽ സെറ്റിൽ ചെയ്യണമെന്ന ഭർത്താവിന്റെ വാശി.. ചേട്ടൻ ഞങ്ങളെ ചേട്ടന്റെ തറവാട്ടിൽ ആക്കി തിരിച്ചു പോയി. ഞാനും മോനും മോളും ചേട്ടന്റെ വയസ്സായ അമ്മയും. എനിക്ക് അവിടെ അടുത്തൊരു ജോലിയും കിട്ടി. കുഴപ്പം ഒന്നുമില്ലാതെ കുറച്ചു മാസങ്ങൾ കഴിഞ്ഞു. എനിക്ക് ജോലി ഉള്ളത് കൊണ്ട് ചേട്ടൻ പണം ഒന്നും അയച്ചിരുന്നില്ല..
പെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന് എനിക്ക് തുടർന്ന് ജോലിക്കു പോകാൻ കഴിഞ്ഞില്ല. അപ്പോഴും ചേട്ടൻ പണം ഒന്നും അയച്ചതുമില്ല. ചേട്ടന്റെ ബന്ധുക്കൾ ഒരു അകലം പാലിച്ചാണ് ഞങ്ങളോട് പെരുമാറിയിരുന്നത്.
ഇതിനകം മോൻ ഒരു കമ്പനിയുടെ പ്രോഡക്ട്സ് സെയിൽ ചെയ്തു അത്യാവശ്യങ്ങൾ നടത്തുന്നുണ്ടായിരുന്നു. സാമാന്യം നല്ല രീതിയിൽ കഴിഞ്ഞിരുന്ന ഞങ്ങൾക്ക് ഇത് ഒരുപാടു ബുദ്ധിമുട്ട് ഉണ്ടാക്കി. ശാരീരികമായും മാനസികമായും തകർന്നു. എന്റെ കുട്ടികളെ കുറിച്ചുള്ള വേവലാതി എന്നെ വളരെ അലട്ടി.
അപ്പോഴാണ് മോൻ അവന്റെ പഠന ആവശ്യങ്ങൾക്കായി ഇങ്ങോട്ടേക്കു വന്നത്. മോൻ പറഞ്ഞു "അച്ഛാ അമ്മക്ക് തീരെ സുഖമില്ല.. അമ്മയെയും മോളെയും തിരിച്ചു കൊണ്ടുവരാം.." ക്രിസ്മസ് വെക്കേഷൻ ആകട്ടെ" എന്ന് ചേട്ടൻ മറുപടി പറഞ്ഞു. ക്രിസ്മസ് വെക്കേഷന് മോനെ വിട്ടു ഞങ്ങളെ കൊടുവരാൻ.. പത്തു ദിവസത്തെ അവധി മോൾക്ക് ഉണ്ടല്ലോ. ഇവിടെ വന്നു എന്നെ കണ്ടപ്പോഴാണ് ചേട്ടന് മനസിലായത്. സ്കൂൾ അടക്കുമ്പോൾ മോളുടെ TC വാങ്ങി പോരാം എന്ന് സമ്മതിച്ചു. അങ്ങനെ ഞങ്ങൾ വീണ്ടും തിരികെ വന്നു.
ഞങ്ങൾ തിരികെ പോന്നത് അമ്മക്ക് (ചേട്ടന്റെ അമ്മക്ക്) വളരെ സങ്കടം ആയിരുന്നു. ഞങ്ങൾ പോരുന്നതിന്റെ തലേദിവസം 'അമ്മ പറഞ്ഞു.. "ഇനി നിങ്ങൾ വരുമ്പോഴേക്കും 'അമ്മ ഉണ്ടാവില്ല കുട്ട്യേ..” എന്ന്.. പോരാൻ സമയം സാധനങ്ങൾ കാറിൽ കയറ്റുമ്പോഴും കാർ നീങ്ങുമ്പോഴും കരഞ്ഞു കൊണ്ട് നിൽക്കുന്ന അമ്മയുടെ രൂപം ഒരിക്കലും മനസ്സിൽ നിന്ന് പോയില്ല. അമ്മയുടെ വാക്കുകൾ അറം പറ്റിയത് പോലെ.. ഞങ്ങൾ പോന്നു കഴിഞ്ഞു നാലു മാസങ്ങൾക്കു ശേഷം 'അമ്മ പോയി.. ഇടയ്ക്കിടെ അമ്മയുടെ കരയുന്ന മുഖം മനസ്സിൽ കാണാറുണ്ട്. അപ്പോഴും സമാധാനിക്കാൻ ഒരു കാരണം ഉണ്ട്.. നാട്ടിൽ ഉണ്ടായിരുന്ന രണ്ടു വർഷവും അമ്മയെ നന്നായി നോക്കിയിരുന്നു. 'അമ്മക്കിഷ്ടമുള്ള ആഹാരങ്ങളും ഉണ്ടാക്കി കൊടുത്തിട്ടാണ് ഞങ്ങൾ പോന്നത്..
സുകുമാരി ബാലൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo