ശാപമോ അനുഗ്രഹമോ(അനുഭവ കുറിപ്പ്)


ഡാഡിയുടെയും മമ്മിയുടെയും കൂടെ ക്രിസ്തുമസ് ആഘോഷിക്കാനാണ് ഓഫീസിൽ നിന്നും കെട്ടിയോന്റെ അടുത്തൂന്നും ലീവ് എടുത്ത് നാട്ടിലെത്തിയത്. എല്ലാം ആ എടത്വ അമ്മച്ചി കൊളമാക്കി. ചേച്ചിയുടെ അമ്മായിയമ്മയാണ്. നാളെയാണ് അടക്ക്.
നല്ലോരു ക്രിസ്തുമസ് ദിവസം മൊത്തം ട്രെയിനിൽ പോയി.നോയമ്പ് പോലും വീട്ടാതെ ട്രെയിനിലെ ഒണക്ക ഫുഡ്. ഹോ! കരച്ചിലു വന്നു പോയി. എന്തൊക്കെ പ്ലാനിങ്ങ് ആരുന്നു. കുഞ്ഞാങ്ങളയും ജീചേച്ചിയും ഒക്കെ വരാനിരുന്നതാ. എല്ലാം ക്യാൻസൽഡ്.
എന്റെ കാര്യം പോട്ടെ. പാവം ഡാഡിയും മമ്മിയും . മടുത്തു രണ്ടാളും. വയസ്സായതല്ലേ? പോവണ്ടാ എന്ന് എല്ലാരും പറഞ്ഞതാ. ചേച്ചിയും പറഞ്ഞു വയ്യെങ്കിൽ വരണ്ടാ എന്ന്. അപ്പോ മമ്മിക്ക് ഒരു ആഗ്രഹം. പോണംന്ന്. തന്നെ ആണേൽ എന്നാ ചെയ്തേനെ. ഇപ്പോൾ ഞാൻ ഉണ്ടല്ലോ കൂടെ.
പയ്യന്നൂർന്ന് കോട്ടയം വരെ ട്രെയിൻ. അന്ന് ബന്ധുവീട്ടിൽ തങ്ങി. പിറ്റേന്ന് രാവിലെ കോട്ടയത്തൂന്ന് ബസിൽ തിരുവല്ല. അവിടുന്ന് എടത്വാ ബസിൽ കേറി. ഭാഗ്യം അവർക്ക് സീറ്റ് കിട്ടി. എനിക്കും ഒരു അഡ്ജസ്റ്റ്മെന്റ് സീറ്റ് . ഒരു കൊച്ചിന്റെ കൂടെ.
രണ്ട് സ്റ്റോപ്പ് കഴിഞ്ഞാണ് ആ അമ്മ കേറീത്. മുണ്ടും നേരിയതും ഉടുത്ത് നെറ്റിയിൽ ചന്ദനമൊക്കെ തൊട്ട് നല്ല ഐശ്വരമുള്ള മുഖം. ഒരു പത്തറുപത് വയസ്സു കാണും.
ആരേലും ഒരു സീറ്റ് താ മക്കളെ എന്ന് പറഞ്ഞാ കേറി വന്നത് തന്നെ. ഡ്രൈവറുടെ തൊട്ട് പുറകിലിരിക്കുന്ന ഞങ്ങളെയാണ് നോട്ടം. ഏറ്റവും ഇങ്ങേ അറ്റത്താണേൽ ഞാനും. ആരും അനങ്ങിയില്ല. എണീക്കണോ വേണ്ടയോ എന്ന ആലോചനയിലായിരുന്നു ഞാനും. യാത്രയുടെ മടുപ്പും ഡ്രൈവറുടെ വെട്ടിച്ച് വെട്ടിച്ചുള്ള ഓട്ടത്തിൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്ന അഭ്യാസവും. മടി തോന്നി.
ഒരു സീറ്റ് ചോദിച്ചിട്ട് ഈ പെണ്ണുങ്ങൾ തരുന്നുണ്ടോന്ന് നോക്കിയെ. നാണം കെട്ട വർഗ്ഗങ്ങൾ. ഞെളിഞ്ഞ് ഇരിക്കുന്ന കണ്ടോ അവളുമാർ .നിനക്കൊക്കെ ഒരു കാലത്ത് വയസ്സാകുമെടീ . അപ്പോൾ നീ ഒക്കെ അനുഭവിക്കാൻ കിടക്കുന്നതേ ഉള്ളെടീ.
ആ അമ്മ അങ്ങ് തൊടങ്ങി. ഞങ്ങൾ മൂന്നു പേരും ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിച്ച് അവിടെ തന്നെ ഇരുന്നു.
അടുത്തത് വന്നു ഉടനേ തന്നെ.
കണ്ണാടീം വച്ച് അവൾ ഇരിക്കുന്ന കണ്ടില്ലയോ. നീയൊന്നും ഒരു കാലത്തും ഗുണം പിടിക്കത്തില്ലടീ. നോക്കുമ്പോ കർത്താവേ, അവർക്ക് രണ്ടാൾക്കും കണ്ണാടി ഇല്ല. അപ്പോ ഞാനാണ് ടാർഗറ്റ്. രക്ഷപ്പെട്ട ആശ്വാസം അവർക്ക് .
ദാ വരുന്നു അടുത്തത്.
അവൾ ഒരു കോളേജ് കുമാരി വന്നിരിക്കണു. നിനക്കൊക്കെ ഒരു കാലത്ത് വയസ്സാകുമെടീ. മനസ്സിൽ പത്ത് പന്ത്രണ്ട് ലഡ്ഡു അടുപ്പിച്ച് പൊട്ടി. മരണ വീട്ടിലേക്ക് പോവണ കാരണം ഒരു പൗഡർ പോലും ഇട്ടില്ലായിരുന്നു. നിങ്ങൾ വിശ്വസിക്കില്ല. എന്നാലും നേരാ.
പെട്ടെന്നാ വിരലിൽ കെടന്ന മോതിരത്തിന്റെ കാര്യം ഓർത്തത്. ഒറ്റ കറക്ക് വച്ചു കൊടുത്തു. ടോണി അകത്തായി. അമ്മച്ചി കണ്ടില്ല. ഭാഗ്യം.
കണ്ടില്ലേ ഇരിക്കുന്നത് കൊച്ചി രാജാവിന്റെ കൊച്ചു മോള് .അടുത്ത് ഇരുന്ന ചേച്ചി എന്റെ കൈക്കിട്ട് ഒറ്റ തട്ട്. ഞങ്ങൾ മൂന്നു പേരും പൊട്ടിച്ചിരിച്ചു പോയി.
ഇതൊക്കെ രാവിലെ എവിടന്ന് കുറ്റീം പറിച്ച് ഇറങ്ങിയേക്കുവാണോ? ഇതിനൊന്നും വീട്ടിൽ തന്തേം തള്ളേം ഇല്ലാത്തതാണോ? ഇതിനെയൊക്കെ ഇങ്ങനെ കയറൂരി വിടാനായിട്ട്. ഇതൊന്നും വെള്ളം കിട്ടി ചാകത്തില്ല എന്റെ ഭഗവാനേ.
ഇത്രയും ആയപ്പോഴേക്കും ബസിലെ സോ കോൾഡ് യങ്ങ്സ്റ്റേർസ് മൊത്തം എന്റെ സപ്പോർട്ടായി. അവര് എന്നോട് കൈ കൊണ്ടും കാലു കൊണ്ടും കണ്ണു കൊണ്ടുമൊക്കെ പോട്ടെ എന്ന് പറയുന്നുണ്ട്. ആ ആനവണ്ടിയിലെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ.
എഴുന്നേറ്റക്കാം എന്ന തീരുമാനം ഞാൻ എന്നത്തേക്കുമായി അങ്ങ് തിരുത്തി. എന്റെ കൂസലില്ലായ്മ കണ്ടാവണം അമ്മച്ചി അടുത്ത ലെവലിലേക്ക് കടന്നു.
നീയൊക്കെ ഇന്ന് രാത്രി വീട്ടിലെത്തിയാൽ ഭാഗ്യം. എന്റെ ചക്കുളത്തുകാവിലമ്മേ .. കാത്തോളണേ. ഈശ്വരാ ഭഗവാനേ, അച്ഛനു നല്ലത് മാത്രം വരുത്തണേ എന്ന് പറഞ്ഞ ശ്രീനിവാസനെയൊക്കെ ഓർത്ത് ഞാൻ വെറുതെ ഇരുന്നു.
മക്കളുടെ കയ്യീന്ന് ഒരു തുള്ളി വെള്ളം കിട്ടി ചാകാനുള്ള യോഗം നിനക്കുണ്ടാവത്തില്ലെടീ. ചാവാൻ നേരമല്ലേ , അതും ഇത്തിരി വെള്ളത്തിന്റെ കാര്യം , അത് ഞാനങ്ങ് സഹിച്ചു. എന്തായാലും അമ്മച്ചീടെ ഈ ശാപം അതങ്ങ് ഏറ്റാൽ മതിയാരുന്നു.
ഞാൻ നോക്കുമ്പോ രണ്ട് സീറ്റ് പുറകിലിരിക്കുന്ന മമ്മി എണീക്കാൻ നോക്കുന്നു. കണ്ണുരുട്ടി കാണിച്ച് മമ്മിയെ ഞാൻ അവിടെ ഇരുത്തിച്ചു. പാവം എന്നെ പറയുന്നത് കേട്ടുള്ള വിഷമമാണ്.
ഞാൻ ഒരക്ഷരം പോലും മിണ്ടിയില്ല. എന്നാത്തിനാ വെറുതെ .അതുകൊണ്ട് ഒരു കാര്യോം ഇല്ല താനും.
................ദേവീ, ഇവളൊക്കെ ഇന്ന് വീട്ടിലെത്തുവോ എന്തോ. ആ ദേവീടെ പേരു മറന്നു പോയി. തിരുവല്ല എടത്വാ റൂട്ടിലുള്ള ഏതോ ദേവിയാണ്.
അങ്ങേ അറ്റത്തിരുന്ന അവർ എന്നോട് പറയുവാ , ഇത്രയും പറഞ്ഞ സ്ഥിതിക്ക് എന്തായാലും എഴുന്നേൽക്കരുതെന്ന് . ഏതാണ്ട് അര മണിക്കൂറിനുള്ളിൽ അവര് ഇറങ്ങി. അമ്മേ ഭഗവതി കാത്തോളണേ എന്ന് ഉറക്കെ ഉറക്കെ ഉരുവിട്ട് കൊണ്ട് അവർ റോഡ് സൈഡിൽ തന്നെയുള്ള ചക്കുളത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലേക്ക് നടന്നു പോയി.
അവര് ഇറങ്ങിയതും എല്ലാവർക്കും നാവ് വച്ചു. ഡ്രൈവർ തന്നെയാ തുടങ്ങിയത്. ഇത്രേം തിരക്കുള്ള ബസിൽ കേറിയിട്ട് സീറ്റില്ലാന്ന് പറഞ്ഞ് കരഞ്ഞിട്ടെന്താ കാര്യം എന്നാ പിന്നെ അവർക്ക് തിരക്കില്ലാത്ത വണ്ടിയേൽ കേറിയാ പോരാരുന്നോ?
ഒരു വയസ്സായ സ്ത്രീയുടെ വായീന്നു വരുന്നതാണോ അവര് പറഞ്ഞതൊക്കെ. പിന്നെ എങ്ങനെ തോന്നും സീറ്റ് കൊടുക്കാൻ .പുറകീന്ന് ആരോ ആണ് പറഞ്ഞത്.
അതുവരെ എല്ലാം തമാശ ആയിരുന്നു എങ്കിലും മമ്മിയുടെ മുഖത്തെ സങ്കടം എന്നെ അസ്വസ്ഥപ്പെടുത്തി.
ഞങ്ങൾക്കും ഇറങ്ങേണ്ട സ്റ്റോപ്പ് ആയി. മരണ വീടിന്റെ കറുത്ത പന്തൽ ദൂരെ നിന്നേ കാണാം. ഒപ്പീസും പാട്ടും പ്രാർത്ഥനകളും തുടങ്ങിയിരുന്നു.
" കേട്ടു നടുങ്ങി മനമിളകി
ഭീതി വളർന്നെൻ സ്വരമിടറി
മിഴിനീർ തൂകി ഉണർത്തിച്ചു
ഞാനൊരു നിമിഷമൊരുങ്ങട്ടെ."
~~~~~
പ്രെറ്റി ടോണി

ഒറ്റാൽ - സിനിമാ നിരൂപണം


മലയാള സിനിമ പ്രേമികൾക്ക് സുപരിചതനായ സംവിധായകനാണ് ജയരാജ്. ഒന്നിനൊന്നു വ്യത്യസ്തമായ സിനിമകൾ ചെയ്ത് അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവാർഡുകൾ വാരിക്കൂട്ടിയിട്ടുള്ള, മലയാളത്തിലെ ക്‌ളാസ് സിനിമകളുടെ കൂട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന കളിയാട്ടവും ദേശാടനവും ഒരുക്കിയ അതെ സംവിധായകനാണ് കൊമേർഷ്യൽ ചേരുവകൾ മാത്രം അടങ്ങിയ 4 ദി പീപ്പിളും തിളക്കവും ജോണി വാക്കറും ഒക്കെ ചെയ്തതെന്ന് അറിയുമ്പോൾ അത്ഭുതപ്പെടാതെ തരമില്ല. അദ്ദേഹത്തിൽ നിന്നും മലയാള സിനിമക്ക് ലഭിച്ച മറ്റൊരു വിസ്മയമാണ് ഒറ്റാൽ.
ആന്‍റണ്‍ ചെക്കോവിന്‍റെ 'വാങ്കാ' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 'വാങ്ക' എന്ന ചെറുകഥയെ മലയാള മണ്ണിലേക്ക് പറിച്ചു നടുക എന്ന ശ്രമകരമായ ദൗത്യമാണ് സംവിധായകനായ ജയരാജിനും തിരക്കഥാകൃത്തായ ജോഷിയ മംഗലത്തിനും ഉണ്ടായിരുന്നത്. ആ ദൗത്യം ഏറ്റവും മനോഹരമായാണ് ഇവർ നിർവഹിച്ചിരിക്കുന്നത്. ഇതിനു മുൻപ് ഷേക്സ്പിയറിന്റെ ഒഥല്ലോയും ആന്റണി ആൻഡ് ക്ലിയോപാട്രയും കളിയാട്ടവും കണ്ണകിയുമായി മലയാളത്തിലേക്ക് അവതരിപ്പിച്ചതും ജയരാജ് തന്നെയായിരുന്നു.
കുട്ടപ്പായി എന്ന കഥാപാത്രം തന്റെ വല്യപ്പച്ചായിക്ക് എഴുതുന്ന ഒരു കത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. അവിടെ നിന്നും ചിത്രം ഭൂത കാലത്തിലേക്ക് കടക്കുന്നു. കുട്ടപ്പായിയുടേയും വല്യപ്പച്ചന്റെയും ജീവിതത്തിലേക്ക് സംവിധായകൻ നമ്മളെ ക്ഷണിച്ചു കൊണ്ട് പോകുന്നു. താറാവ് വളർത്താനായി കുട്ടനാട്ടിലേക്കെത്തുന്ന വല്യപ്പച്ചായിയും കുട്ടപ്പായിയും.ആ ഒരു കാലഘട്ടത്തിലെ അവരുടെ ജീവിതമാണ് ചിത്രത്തിന്റെ സിംഹഭാഗവും നമുക്ക്ക് കാണാൻ കഴിയുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ്. പല അഭിനേതാക്കളും ഒരു നിയോഗം പോലെ അവിചാരിതമായി തങ്ങളിലേക്ക് എത്തുകയായിരുന്നു എന്നാണ് സംവിധായകൻ ജയരാജ് പറഞ്ഞിട്ടുള്ളത്. പ്രത്യേകിച്ച് വലിയപ്പച്ചായിയെ അവതരിപ്പിച്ച വാസവൻ ചേട്ടൻ. അഭിനയത്തിൽ മുൻപരിചയമേതുമില്ലെങ്കിലും ആ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിലാണ് അദ്ദേഹം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംസാര ശൈലിയും ശബ്ദവും ചേരുന്നതോടെ കഥാപാത്രം പൂർണതയിലേക്കെത്തി. കുട്ടപ്പായിയെ അവതരിപ്പിച്ച അഷാന്തും സ്വാഭാവികാഭിനയത്താൽ പ്രേക്ഷകന്റെ മനം കവർന്നു. അഭിനയത്തിൽ അല്പം പോലും കൃത്രിമത്വം ഉണ്ടായിരുന്നില്ല എന്നതിനാൽ തന്നെ കുട്ടപ്പായിയും വല്യപ്പച്ചായിയും പ്രേക്ഷനോട് കൂടുതൽ അടുത്തു.ഇത്തരമൊരു പ്രകടനം അവരിൽ നിന്നും പുറത്തെടുപ്പിക്കാൻ സംവിധായകന് കഴിഞ്ഞെന്നതും അഭിനന്ദനീയമാണ്. ചെറിയ കഥാപാത്രങ്ങൾ ആയിരുന്നെങ്കിലും ഷൈൻ ടോം ചാക്കോയും സബിത ജയരാജും വാവച്ചനും ശ്രദ്ധ പിടിച്ചുപറ്റി.
പ്രത്യക്ഷവും പരോക്ഷവുമായ നിരവധി ബിംബങ്ങളാൽ സമ്പന്നമാണ് ചിത്രം. വാങ്ക എന്ന ചെറുകഥയെ നമ്മുടെ കേരളീയ പശ്ചാത്തലത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നതിലും, മൂലകഥക്ക് ഒട്ടും കോട്ടം തട്ടാതെ, അതിനെ ബലപ്പെടുത്തുന്ന രീതിയിൽ ബിംബങ്ങളും മറ്റു കഥ സന്ദർഭങ്ങളും ചിത്രത്തിൽ ചേർത്തത്തിലും ജോഷി മംഗലത് എന്ന എഴുത്തുകാരന്റെ പ്രതിഭയെ കാണാം. മികച്ച തിരക്കഥക്കുള്ള നാഷണൽ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയതിനു പിന്നിലെ രഹസ്യവും മറ്റൊന്നല്ല.
വാവച്ചൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാത്തിരിപ്പ് എന്ന ബിംബം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുട്ടപ്പായി തന്നെയാകുന്നു.
പ്രകൃതിയോട് ഇത്രയും അടുത്തു നിൽക്കുന്ന ചിത്രങ്ങൾ വിരളമായിരിക്കും. കുട്ടനാടിന്റെ പ്രകൃതി ഭംഗി ഒട്ടും ചോർന്നു പോകാതെ അതിമനോഹരമായി എം ജെ രാധാകൃഷ്ണൻ എന്ന ക്യാമറാമാൻ തന്റെ ക്യാമറയിലേക്ക് പകർത്തിയപ്പോൾ അത് ഒറ്റാലിന്റെ മാറ്റ് കൂട്ടി. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം പോലെ തന്നെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും ജയരാജ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഭാവ മാറ്റത്തിനൊപ്പം പ്രകൃതിയുടെ ഭാവവും മാറി മറിയുന്നു. കുട്ടപ്പായയുടെ വെളിച്ചം നിറഞ്ഞ കുട്ടനാട്ടിലെ ജീവിത കാലം അവതരിപ്പിക്കുന്ന മിക്ക രംഗങ്ങളിലും പശ്ചാത്തലത്തിൽ സൂര്യൻ തെളിഞ്ഞ നിൽക്കുന്നത് നമുക്ക് കാണാം. വല്യപ്പച്ചായിയെ പിരിയുന്ന രംഗങ്ങളിൽ അസ്തമയ സൂര്യനെ കാണുന്നു.. ശേഷം മഴ, ഇരുട്ട് ...!! ഇതിൽക്കൂടുതൽ എങ്ങനെയാണു മനുഷ്യന്റെ വികാരങ്ങളെ പ്രകൃതിയുമായി കോർത്തിണക്കി പറയാൻ കഴിയുക??
പ്രകൃതിയെ അറിയാത്ത, പുസ്തക താളുകളെ മാത്രം അറിയുന്ന ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ രീതിയുടെ ന്യൂനതയെ പറ്റിയുള്ള ചര്ച്ചക്കും വഴിയൊരുക്കുന്നുണ്ട് ചിത്രം. സ്‌കൂളിൽ പോകാത്ത കുട്ടപ്പായി സ്‌കൂളിൽ പോകുന്ന കൂട്ടുകാരന്റെ പ്രകൃതിയെ കുറിച്ചുള്ള സംശയങ്ങൾക്ക് ഉത്തരം നല്കുന്നതിലൂടെയും കുയിൽ കൂവുന്നതും പൊന്മാൻ മീൻ പിടിക്കുന്നതും ആരെങ്കിലും പഠിപ്പിച്ചിട്ടാണോ എന്നു ചോദിക്കുന്നതിലൂടെയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെയാകണം സംവിധായകൻ ഉന്നം വെക്കുന്നത്. സംഭാഷണങ്ങൾക്കൊപ്പം കുട്ടനാട്ടിലെ പ്രകൃതിയുടെയും മനുഷ്യരുടെയും ചില ശബ്ദങ്ങളും സംസാരിക്കാതെ പ്രേക്ഷകനോട് സംസാരിക്കുന്നുണ്ട്.യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദം മാത്രം കേട്ട് ശീലിച്ച പ്രേക്ഷകന് പ്രകൃതിയുടെ ശബ്ദത്തിലേക്ക് അലിഞ്ഞു ചേരാനുള്ള ഒരു അവസരം നൽകുകയാണ് ഈ ചിത്രം . സുധീർ, മനോജ് എന്നിവരുടെ വസ്ത്രാലങ്കാരം കഥാപാത്രങ്ങളെ പൂർണതയിലേക്ക് എത്തിയ്ക്കാൻ സഹായിക്കുന്നുണ്ട്. കുട്ടപ്പായിയുടെ അല്പം നീളം കൂടിയ ബനിയനും നീളം കുറഞ്ഞ ട്രൗസറും ആ കഥാപാത്രത്തിന് ഏറ്റവും യോജിച്ചതായിരുന്നു. ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഓരോ സന്ദർഭങ്ങളിലും ആസ്വാദ്യകരമായ ഒരു ഒഴുക്കായി നമ്മളിലേക്കെത്തുന്നുണ്ട് ശ്രീവത്സൻ ജെ മേനോന്റെ പശ്ചാത്തല സംഗീതം. അതിനോടൊപ്പം തന്നെ കൂട്ടിച്ചേർത്തു പറയേണ്ടതാണ് കാവാലം നാരായണപ്പണിക്കർ എന്ന പ്രതിഭയൊരുക്കിയ "മനതിലിരുന് ഓലേഞ്ഞാലി കിളി കരഞ്ഞേ .. " എന്ന ഗാനം. ഈ ഗാനവും സന്ദർഭവും കൂടെ ചേരുമ്പോൾ വല്ലാത്തൊരു നൊമ്പരമാണ് പ്രേക്ഷക മനസ്സിൽ ഉടലെടുക്കുന്നത്.
പ്രമേയത്തിന്റെ അതിശക്തമായ തീവ്രത കൊണ്ടും അവതരണത്തിലെ മനോഹാരിത കൊണ്ടും പ്രേക്ഷക മനസ്സ് എളുപ്പം കീഴടക്കുന്ന ഒരു ചിത്രമാണ് ഒറ്റാൽ എന്നതിൽ സംശയമില്ല. ചിത്രം കണ്ടു കഴിഞ്ഞാലും കഥാപാത്രങ്ങൾ ഒരു നൊമ്പരമായ നമ്മുടെ മനസ്സിൽ അവശേഷിക്കും. അത്രയ്ക്ക്ക് മികച്ചൊരു സിനിമാനുഭവമാണ് ഒറ്റാൽ. പക്ഷെ ഒറ്റാൽ എന്ന വസ്തു നമുക്ക് എങ്ങനെ അന്യമാണോ അതെ പോലെ തന്നെ ഈ ചിത്രവും ഭൂരിഭാഗം മലയാളികൾക്കും ഇപ്പോഴും അന്യമാണ്. ലാഭം മാത്രം ലക്‌ഷ്യം വെച് ആഘോഷ ചിത്രങ്ങൾക്ക് മാത്രം തിയ്യേറ്റർ നൽകുകയും, ചലച്ചിത്രം എന്ന സംസ്കാരത്തോട് യാതൊരു പ്രതിബദ്ധതയും കാട്ടാതെ ഇന്ന് സമരം ചെയ്യുകയും ചെയ്യുന്ന തിയ്യേറ്റർ ഉടമകളും, ഇത്തരം ചിത്രങ്ങളെ വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കാത്ത നമ്മൾ സാദാ പ്രേക്ഷകരും ഇങ്ങനെ ഒരവസ്ഥക്ക് ഉത്തരവാദികളാണ്. ചിത്രത്തിന് ഒരു ബോക്സോഫീസ് വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും പ്രേക്ഷക മനസ്സുകൾക്ക് മേൽ വിജയം കാണാൻ കഴിയും എന്നത് തീർച്ചയാണ്. ചിത്രം ഓൺലൈനിലും റിലീസ് ചെയ്തിട്ടുണ്ട് എന്നതിനാൽ തന്നെ ചിത്രം കാണാത്തവർക്ക് കാണാൻ ഇപ്പോഴും അവസരം ഉണ്ട്. ഒരു പുതുവർഷം നമുക്ക് മുൻപിലേക്ക് കടന്നു വരികയാണ്. 2017 എന്ന വർഷത്തെ ചലച്ചിത്രാസ്വാദനം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ഒറ്റാൽ കണ്ട് കൊണ്ട് ആരംഭിക്കൂ. വരാനിരിക്കുന്ന മികച്ച സിനിമാനുഭവങ്ങൾക്ക് ഏറ്റവും നല്ലൊരു തുടക്കമായിരിക്കുമത്..
ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ...

By
Rahul Raj

ഒരു സംഭാഷണം ! (നർമ്മ ഭാവന )


ഹലോ ___ടീം നല്ലെഴുത്തിന്റെ ഓഫീസല്ലേ, ??
അതെ അതെ അതെ , ആരാണ്, ??
ഒരതെ '' മതി സാർ,
എന്നാൽ ഒരതെ, ആരാണ് ??
ഒരു പ്രവാസിയാണേ,
അതു ശരി, ആദിവാസികളും നല്ലെഴുത്ത് വായിക്കുന്നുണ്ടോ, സന്തോഷം,!! ആട്ടെ, ഏത് ആദിവാസി മൂപ്പനാ !!!
എന്റെ സാറെ ആദിവാസിയല്ല, പ്രവാസി പ്രവാസി , പി ആർ ഏ വാസി, !!
അയ്യോ, സോറീട്ടോ, ഞാൻ കേട്ടത് മാറി പോയതാ, ! ഓ ,വിമാനത്തെ കേറി കൂലിപ്പണിക്ക് പോകുന്നവരല്ലേ ഈ പ്രവാസീന്ന് പറയണ ആളുകൾ !!
തന്നെ തന്നെ, !!
ആരാന്ന് പറഞ്ഞില്ലല്ലോ ??
ഞാൻ ചവറ ചാക്കോച്ചൻ,
മെെഗോഡ് നല്ലെഴുത്തിൽ സ്ഥിരമായി ഹാസ്യ കഥകളെഴുതുന്ന ചവറാണോ ??
ചവറല്ല, ചാക്കോച്ചൻ ചവറ,!!
ഓകെ അവിടെ എന്തൊക്കൊയുണ്ട് ??
ഇവിടെ എല്ലാമുണ്ട് കാശ് മാത്രമില്ലാ, സാറെ ഞാനൊരു പ്രത്യേക കാര്യം പറയാനാ വിളിച്ചത്, ??
എന്താണ് പറഞ്ഞോളൂ,!
നല്ലെഴുത്തിൽ സ്ഥിരമായി പോപ്പുലറാകുന്ന എഴുത്ത്കാരില്ലേ,??
ഉണ്ട്, ലക്ഷക്കണക്കിനാളുകൾ വായിച്ച പോസ്റ്റുകൾ ഞങ്ങൾ പോപ്പുലർ പട്ടികയിൽ പെടുത്താറുണ്ട്, എന്താ പ്രശ്നം, !!
സാറെ , എനിക്കൊരു നിർദ്ദേശമുണ്ട് !!
പറഞ്ഞോളൂ,
അവരുടെ പോസ്റ്റുകൾ അപ്രൂവ് ചെയ്യും മുമ്പ് ആ വിവരം മറ്റുളള എഴുത്തുകാരെ അറീക്കണം, !!
അതെന്തിനാടോ, അങ്ങനെയൊരു നിയമം നല്ലെഴുത്തിലില്ല,!
അങ്ങനെ വേണം സാർ,
അത്‌ കൊണ്ടെന്താടോ ഗുണം ?
അല്ല അങ്ങനെയൊരു അറിയിപ്പ് ലഭിച്ചാൽ എന്നെപ്പോലുളളവർക്ക് ആ ദിവസം പോസ്റ്റണ്ട, ആ തിരക്കിനിടയിൽ ഇടിച്ച് നിക്കാണ്ട,
സിംപിളായി പറഞ്ഞാൽ,
മോഹൻലാലിന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം സന്തോഷ് പണ്ഢിറ്റിന്റെ സിനിമയ്ക്ക് ആള് കേറുമോ സാറെ !!!!
ടീം നല്ലെഴുത്ത് = 👅👅👅👅!!!!
===============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!
================

ഹണിമൂണ്‍.


ബൈജു ഇന്നോവ കാറ് കഴുകി വൃത്തിയാക്കി,ഉള്ളില് എയര്‍ ഫ്രഷ്നര്‍ അടിച്ചു,സീറ്റ് ശരിയാക്കി വണ്ടി നെടുമ്പാശ്ശേരിയിലോട്ട് വിട്ടു.
''ദൈവമെ ഇത്തവണത്തെ വല്ല ഗുണവും ഉള്ള ഗസ്റ്റ് ആവണെ....''
കഴിഞ്ഞ തവണത്തെ പോലെ എച്ചികളാവാതിരുന്നാല്‍ മതി.കഴിഞ്ഞ തവണ വന്നവന്.സല്‍മാന്‍ഖാനില്ല അവന്റെ അത്രയും ജാഡ.മസിലും കാട്ടി കക്ഷ ത്തില് ഇഷ്ടികയും വെച്ച് നടത്തം അല്ലെ കാണണ്ടത്.അവന് എന്നെ ചീത്ത വിളിക്കലായിരുന്നു പണി അവന്‍ പെണ്ണിന്റെ മുന്നില്‍ ഷൈന്‍ ചെയ്ത് ചെയ്ത്........തേക്കടി വരെ ഞാന്‍ ക്ഷമിച്ചു.
''ബെഹന്‍ചൂത്ത്.......''ആ തെറിടെ അര്‍ത്ഥം അറിയുന്ന ഒരു മലയാളിക്കും ക്ഷമിക്കാന്‍ പറ്റില്ല.അവന്റെ തെറിവിളി കറക്റ്റ് വനപ്രദേശത്ത് വെച്ചായിരുന്നു.വണ്ടി ബ്രേക്ക് ചവിട്ടി ഒരു മനുഷ്യനില്ല.അവനെ പിടിച്ച് ഇറക്കി മംഗലശ്ശേരി നലകണ്ഠനെ മനസ്സില്‍ ധ്യാനിച്ച് അവനെ പഞ്ഞിക്കിട്ടു.അവന്റെ ജിമ്മില്‍ പോയി പെരുപ്പിച്ച മസില് അടിച്ച് കലക്കി.
''ടാാ.......--------മോനെ നിന്റെ നാട്ടില് മുറുക്കാനും മുറുക്കി തെറിയും പറഞ്ഞ് നടക്കുന്ന ഡ്രൈവര്‍മാരല്ലട ഞങ്ങള്‍ മലയാളികള്.വിദ്യഭ്യാസവും സംസ്കാരവും ഉള്ളവരാടാ........അതിഥിയെ ദൈവമായി കാണാന്‍ പടിച്ചവരാ ഞങ്ങള്........അത് കൊണ്ട് ഇത് വരെ ക്ഷമിച്ചു.''
ആ പെണ്ണ് കരഞ്ഞ് കാല് പിടിച്ചത് കൊണ്ടാണ് അവനെ വിട്ടത്. ഇല്ലെങ്കില്‍ അവനെ അന്ന് കൊന്നേനെ.
ടൂര്‍ പാക്കേജ് കഴിഞ്ഞു ഇവന്‍മാരെ കയറ്റി വിടുമ്പോഴേക്കും കഥകളി കാണിച്ചും ആനപ്പുറത്ത് കയറ്റിയും മസാജ് ചെയ്യിച്ചും പിന്നെ കടകളിലും കയറ്റിയും.നല്ലൊരു കാശ് കമ്മീഷന്‍ ആയിട്ട് തടഞ്ഞിട്ടുണ്ടാകും.
കയ്യില്‍ ഉള്ള ടൂര്‍ പാക്കേജ് ലിസ്റ്റ് നോക്കി പത്ത് ദിവസത്തെ ട്രിപ്പ് ആണ് കൊച്ചിയിലും മൂന്നാറിലും ആയിട്ടാണ്.ഡിസംബര്‍ മാസമല്ലെ ഹണിമൂണ്‍ കപ്പിള്‍സ് ആയിരിക്കും.ഡൊമസ്റ്റിക് ഫ്ലൈറ്റാണ് മുംബൈയില്‍ നിന്ന്.
അവിടെ ഒറ്റ മുറിയില്‍ ജീവിക്കുന്നവര്‍ മക്കളുടെ കല്ല്യാണം കഴിഞ്ഞ അന്ന് തന്നെ പിരിവിട്ടാണെങ്കിലും ഇങ്ങനെ കയറ്റി വിടും.അല്ലെങ്കില്‍ പാവങ്ങള്‍ മുഴുവന്‍ തേങ്ങ കിട്ടിയ നായടെ അവസ്ഥ പോലെ ആകും.
അവന്‍മാര് ചിലപ്പൊ കാറില്‍ കയറുമ്പോള്‍ തന്നെ തുടങ്ങും കലാപരിവാടികള്‍.സെന്റര്‍ മിറര്‍ ശരിക്ക് പിന്നിലെ കാഴ്ചക്കുള്ള പൊസിഷനാക്കി.ഒരു ദര്‍ശന സുഖം.
കമ്മീഷന്‍ കിട്ടിയില്ലെങ്കിലും സാരമില്ല.കല്ല്യാണം കഴിക്കാന്‍ പതിനായിരം പെണ്ണിനെ എങ്കിലും കാണാന്‍ പോയിട്ടുണ്ടാകും.ഈ ദര്‍ശന സുഖം അല്ലെ ഉള്ളു...........അല്ലാതെ ആഗ്രഹം ഉണ്ടായിട്ടല്ല.......ഒരു ഡ്രൈവറുടെ ദീര രോദനം ആരറിയുന്നു.
എങ്ങനെ കല്ല്യാണം കഴിക്കാനാ പാവപ്പെട്ട ഒരുത്തിയെ കെട്ടാന്ന് വിചാരിച്ച് ചെന്നാല്‍ അവളുമാര്‍ക്ക് ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന ചെക്കന്‍മാരെ മതി.ഡ്രൈവര്‍മാരെ വേണ്ട പോലും.എന്ത് തെറ്റാണാവോ ഞങ്ങള്‍ നാട്ടുകാരോട് ചെയ്തത്.
ഫ്ലൈറ്റിന്റെ സമയം ആയി പേരെഴുതിയ ബോര്‍ഡ് എടുത്തു,പേര്......
''മനോഹര്‍''
മനോഹരാ നീ മനോഹരമാക്കണെ........
പ്രതീക്ഷിച്ച പോലെ നല്ല ജോടികള്‍ തന്നെയാ.അവളെ കണ്ടിട്ട് കണ്ണെടുക്കാന്‍ തോന്നിയില്ല എന്ത് ഭംഗിയാ.നോര്‍ത്ത് ഇന്ത്യന്‍സിനെ കുറെ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരണ്ണം ആദ്യമാ. തൂവാന തുമ്പികളിലെ ക്ലാരയുടെ മുഖമുള്ള
എന്റെ ആരാധനാ നായിക നമിത പ്രമോദ് മുന്നില്‍ നില്‍ക്കുന്നത് പോലെ തോന്നി.അവള്‍ ചിരിക്കും കൂടി ചെയ്തപ്പോള്‍ ഹാര്‍ട്ട് പട പടാന്ന് അടിക്കാന്‍ തുടങ്ങി.
''സര്‍ കോന്‍സാ ഹോട്ടല്‍ മേം ജാനേക്ക?
''ക്രൗണ്‍ പ്ലാസ്സയിലാ റൂം ബുക്ക് ചെയ്തിരിക്കുന്നത് അങ്ങോട്ട് പോട്ടെ''
ദൈവമേ മലയാളീസ് അപ്പൊ കമ്മീഷന്‍ അടിച്ചെടുക്കുന്ന കാര്യം തീരുമാനമായി ഒരു രൂപ കിട്ടില്ല.കുഴപ്പമില്ല പുതുമോടികളല്ലെ കണ്ണിനുള്ള കുളിര്‍മ്മ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം..... ...മനോഹരാ മിന്നിച്ചേക്കണെ.
ലഗേജ് കയറ്റി വണ്ടി ക്രൗണ്‍ പ്ലാസയിലേക്ക്.......അവള്‍ പുറത്തേക്ക് നോക്കി എന്തോ ആലോജനയില്‍ മുഴുകി.....അവന്‍ ലാപ്ടോപ്പ് തുറന്നു......രണ്ടാളും സംസാരിക്കുന്നത് പോലും ഇല്ല.ഇവനെയൊക്കെ എന്താ ചെയ്യേണ്ട്,ഇത്രയും സൗന്ദര്യം ഉള്ള പെണ്ണ് അടുത്ത് ഇരുന്നിട്ടും അരി ചേറ്റുന്ന മുറവും കെട്ടിപിടിച്ച് ഇരിക്കേണ്.
എന്റെ പത്ത് ദിവസം എന്താവുമൊ എന്തൊ.
ബോറടി മാറ്റാന്‍ റേഡിയൊ വെച്ചു..
''ഗോവിന്ദാ.....ഗോവിന്ദാ.....ആലാരെ
ഗോവിന്ദ ........................................'
നല്ല പാട്ട്.....
ക്രൗണ്‍ പ്ലാസ എത്തി.
മൊബൈല്‍ നമ്പര്‍ കൊടുത്തു.
''സര്‍ പുറത്ത് പോകണമെങ്കില്‍ വിളിച്ചാല്‍ മതി''
അവര് അകത്തേക്ക് പോയി,ലഗേജ് ഇറക്കി വണ്ടി പാര്‍ക്കിംങ്ങ് ഏരിയയില്‍ ഇട്ടു.ക്രൗണ്‍ പ്ലാസ്സയിലാ അവര് റൂം എടുത്തത് ക്യാഷ് ടീം ആയിരിക്കും.അവളുടെ ചിരി മനസ്സില്‍ നിറഞ്ഞ് നില്‍ക്കേണ്.കെട്ടുകയാണെങ്കില്‍ ഇങ്ങനത്തെ കുട്ടിനെ കെട്ടണം.
ഇവള്‍ക്ക് മലക്കപ്പാറയിലെ ചന്ദ്രന്‍ മാമന്റെ മകളായിട്ട് ജനിച്ചാല്‍ പോരായിരുന്നു.മോന് പെണ്ണ് ശരിയാവാണ്ട് വിഷമിച്ച് നില്‍ക്കുന്ന അമ്മയോട് മാമന്‍ പറയും.
''എനിക്ക് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ ബൈജുവിനെ കൊണ്ട് കെട്ടിക്കായിരുന്നു.''
മാമന് ധൈര്യമായി ഡയലോഗ് വിടാലൊ.പുള്ളി കല്ല്യാണമെ കഴിച്ചിട്ടില്ല.
അമ്മ പാവം എത്ര കാലമായി തനിച്ച് കഴിയുന്നു.ഓട്ടം പോയാല്‍ ഞാന്‍ വരുന്നതും കാത്ത് ഒറ്റക്ക് ആ വീട്ടില്.
വീണ്ടും അവള്‍ മനസ്സിലേക്ക് വന്നു.
എന്താ ആ കണ്ണിന്റെ ആകര്‍ഷണം,പവിഴ ചുണ്ടില്‍ പുഞ്ചിരി വിരിയുമ്പോള്‍ ആ മുഖം മഴവില്ല് പോലെ തീളങ്ങിയിരുന്നു.എങ്കിലും ആ കണ്ണുകള്‍ എന്തോ പറയുന്നുണ്ട്.ചിലപ്പോള്‍ അവര്‍ പരസ്പരം അടുത്തിട്ടുണ്ടാവില്ല ഈ ട്രിപ്പ് കഴിയുമ്പോഴേക്കും രണ്ടും ഇണക്കിളികളായിട്ടുണ്ടാകും.നമ്മള്‍ ഇത് എത്ര കണ്ടേക്കുന്നു.
സമയം പോയത് അറിഞ്ഞില്ല ഇത് വരെ ആയിട്ടും പുറത്തേക്ക് പോകാനൊന്നും വിളിച്ചില്ല.കള്ളന്‍മാര് മിണ്ടാണ്ട് ഇരുന്ന് പറ്റിച്ചതാണെന്ന് തോനുന്നു.ഇപ്പോള്‍ അകത്ത് നിന്ന് ഇറങ്ങുന്നത് പോലും ഇല്ല.
പിറ്റെ ദിവസം രാവിലെ തന്നെ ഫോണ്‍ അടിച്ചു അപ്പുറത്ത് തേന്‍ തുളുംമ്പുന്ന സ്വരം.
''ചേട്ടാ അമ്പലത്തിലേക്ക് പോകണമായിരുന്നു''
''ഒരു പത്ത് മിനിറ്റ് റെഡിയായിട്ട് വരാം''
വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.അവള്‍ സെറ്റ് സാരിയും ഉടുത്ത് നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി,മുടിയിഴകളില്‍ നിന്ന് ഈറന്‍ ഇറ്റ് വീഴുന്നുണ്ടായിരുന്നു.
ഇതാണല്ലെ സിനിമയില്‍ നിവിന്‍ പോളി പറഞ്ഞ അവസ്ഥ.''സാറെ ചുറ്റും ഉള്ളതൊന്നും കാണാന്‍ പറ്റൂല്ല.........''
''പോകാം''
അവളുടെ ശബ്ദം കേട്ടിട്ടാണ് തുറന്ന വായ അടച്ചത്.
''സാറ് വരുന്നില്ലെ''
''ഇല്ല''
വണ്ടി എടപ്പള്ളിയിലെ ഭഗവതി ക്ഷേത്രത്തിലേക്ക് വിട്ടു.
''എന്താ പേര്''
''ശ്രീദേവി''
ദേവി തന്നെ മനസ്സില്‍ പറഞ്ഞു.
''നാട്ടില്‍ എവിടെയാ സ്ഥലം'' ഞാന്‍ ചോദിച്ചു .
''ഗുരുവായൂരാണ് ജനിച്ചത് ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ മുംബൈയിലാണ് വളര്‍ന്നത്''
നല്ല സംസാരം,നല്ല വിനയം എന്ത് കുലീനമായ പെരുമാറ്റം.അവന്‍ ഭാഗ്യവാന്‍ തന്നെ.മുംബൈയില്‍ വളര്‍ന്നിട്ടും തനി നാടന്‍ മലയാളി പെണ്ണ്.
വഴിയില്‍ ഒരു അമ്മൂമ്മ മുല്ല പൂവ് വില്‍ക്കുന്നുണ്ടായിരുന്നു.വണ്ടി നിറുത്തി രണ്ട് കൂട് വാങ്ങി.
ഒരു കൂട് സെന്റര്‍ മിററില്‍ ചാര്‍ത്തി,ഒരെണ്ണം ശ്രീദേവിക്ക് നീട്ടി.
''വേണ്ട.....''
''ഇതിന്റെ കുറവ് ഉണ്ട്,കേരളത്തില്‍ വന്നിട്ട് മുല്ല പൂവ് ചൂടണ്ടെ''
മടിച്ചോണെങ്കിലും ശ്രീദേവി വാങ്ങി.
''താങ്ക്സ്''
''വെല്‍ക്കം''
ശ്രീദേവി ചിരിച്ചു,എന്റെ കല്‍ബില്‍ ആരൊ ഇശല്‍ മീട്ടി.
രാവിലെ തന്നെ മനോഹരന്റവിളി വന്നു മൂന്നാറിലേക്ക് പുറപ്പെടാന്‍.കൊച്ചിയില് രണ്ട് ദിവസം ഉള്ളു സ്റ്റേ.
യാത്രയില്‍ പഴയത് പോലെ തന്നെ ഒരു മാറ്റവും ഇല്ല.ഇവര് രണ്ട് ദിവസം എന്തെടുക്കായിരുന്നു.ഒന്നും നടന്നിട്ടില്ല എന്ന് തോനുന്നു.മൂന്നാറില്‍ ചെല്ലുമ്പോള്‍ ശരിയായി കൊള്ളും,നല്ല തണുപ്പ് അല്ലെ.........
ഉച്ചസമയം ആയിട്ടും മൂന്നാറ് തണുത്ത് വിറച്ചിരിക്കുന്നു.ഈ പ്രാവശ്യം തണുപ്പ് കടുതലാണ്.വണ്ടി ഹോട്ടല്‍ മിസ്റ്റി മൗണ്ടനില്‍ ചെന്ന് നിറുത്തി.അവര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി.അവള്‍ക്ക് യാതൊരു സന്തോഷവും ഇല്ല.അവന്‍ ഹെഡ്ഫോണ്‍ ചെവിയില്‍ തിരുകി പാട്ട് കേള്‍ക്കുകയാണ്.യാത്രയില്‍ ഇടക്കിടക്ക് ശ്രീദേവിയുടെ കണ്ണുകള്‍ നോക്കുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം ഉടക്കിയിരുന്നു.അപ്പോള്‍ അവള്‍ പെട്ടെന്ന് മുഖം വെട്ടിക്കും.മൂന്നാറ് വരെ സമയം പോയത് അറിഞ്ഞില്ല.വണ്ടി എവിടെയും കൊണ്ട് ചാര്‍ത്താഞ്ഞത് ഭാഗ്യം.
നല്ല തണുപ്പ് ഡ്രൈവര്‍മാര്‍ക്കുള്ള മുറികളൊക്കെ നിറഞ്ഞു,സീസണല്ലെ എല്ലാവരും മൂന്നാറില് അടിഞ്ഞ് കൂടിയേക്കാണ്.
കാറില്‍ സീറ്റ് മടക്കി ബെഡ്ഡാക്കി.ഗ്ലാസ്സ് കയറ്റി ഇട്ടു,തണുപ്പ് വണ്ടിക്കകത്ത് തുളഞ്ഞ് കയറേണ്.ഒരു കുപ്പി വാങ്ങായിരുന്നു.തണുപ്പല്ലെ രണ്ടെണ്ണം ചെറുത് കഴിച്ചു കിടന്നാല്‍ സുഖായിട്ട് ഉറങ്ങാമായിരുന്നു.കുറേ കാലായി ഒരു തുള്ളി കഴിച്ചിട്ട്.
പുതച്ച് മൂടി വണ്ടിക്കുള്ളില്‍ ചുരുണ്ടി കൂടി കിടന്നു.പെട്ടെന്ന് ഫോണ്‍ അടിച്ചു,അവരാണല്ലൊ.
മനോഹര്‍ ആണ്..''താന്‍ ഇങ്ങോട്ട് വന്നെ,റൂം നമ്പര്‍ നൂറ്റിപ്പത്ത്''
''എന്തിനാ സര്‍ ഈ സമയത്ത്''
''ഇങ്ങോട്ട് വാ വന്നിട്ട് പറയാം''
എന്തിനാണാവൊ ഈ സമയത്ത്.എന്തായാലും പോയി നോക്കാം.ശ്രീദേവിയെ ഒന്ന് കാണുകയും ചെയ്യാം.
മനോഹര്‍ നല്ല ഒരു കുപ്പി പൊട്ടിച്ചു മൂന്ന് ഗ്ലാസ്സിലേക്ക് പകര്‍ത്തി.
''ഇരിക്കു മാഷെ ''
കമ്പനിക്ക് ആളില്ലാത്തത് കൊണ്ടാവും പാവം എന്നെ വിളിച്ചത്.വോഡ്കയാണ് കമ്പനി കൊടുത്തിട്ട് തന്നെ ബാക്കി കാര്യം.
എന്തിനാണാവൊ മൂന്ന് ഗ്ലാസ്സ്.
''എടീ..........''
ദൈവമെ ശ്രീദേവി കഴിക്കൊ.......ഏയ്......അവള്‍ ദേവിയാണ്.സാറ് ടച്ചിംങ്സ് എടുപ്പിക്കാനായീരിക്കും കൊച്ച് കള്ളന്‍.
ഒറ്റ വലിക്ക് ഒരെണ്ണം അകത്താക്കി.
''എടീ നിനക്ക് ചെവി കേള്‍ക്കില്ലെ ഇവിടെ വരാന്‍....''
സാറെ ശ്രീദേവിയെ ചീത്ത പറയല്ലെ എനിക്ക് സഹിക്കുന്നില്ല.ഞാന്‍ സാറിനോട് മിണ്ടൂല്ല............മനസ്സില്‍ പറയാനെ പറ്റിയുള്ളു.അയാളുടെ ഭാര്യ എന്ത് വേണമെങ്കിലും വിളിക്കാലൊ.
ഞാന്‍ തന്നെ ഒരെണ്ണം കൂടി ഒഴിച്ചു അടിച്ചു.
കുറേ നാളായി അടിക്കാത്തത് കൊണ്ട് തലക്ക് നന്നായി പിടിച്ചു.
മനോഹര്‍ അകത്തെ മുറിയിലേക്ക് എഴുന്നേറ്റ് പോയി.ശ്രീദേവിയെ പിടിച്ച് വലിച്ച് എന്റെ അടുത്ത് കൊണ്ട് വന്ന് നിറുത്തി.
സ്വര്‍ണ്ണ നിറമുള്ള ദേവി കറുത്ത ഗൗണും ധരിച്ച് എന്റെ മുമ്പില്‍ വന്ന് നിന്നപ്പോള്‍ എന്റെ കെട്ട് ഇറങ്ങി.ഒരു പാട്ട് ഓര്‍മ്മ വന്നു.
''കടഞ്ഞ ചന്ദനമോ നിന്‍ മേനി
വിരിഞ്ഞ ചെമ്പകമോ..........''
പാടിയില്ല............
''താന്‍ ആ ഗ്ലാസ്സില് ഒഴിച്ച് ഇവളെ കുടിപ്പിക്കണം.ഇവള് സമ്മതിക്കില്ല ബലം പ്രയോഗിക്കണം.എന്റെ മുമ്പില്‍ വെച്ച് ഇവളെ കീഴ്പെടുത്തണം.ഇത് പോലെ കടിച്ച് കീറണം''
ലാപ്ടോപ്പില്‍ ഒരു ബലാല്‍സംഘം ചെയ്യുന്ന വീഡിയൊ മുന്നില്‍ വെച്ചു.
'തനിക്ക് കാശ് വേണമെങ്കില്‍ തരാം.വേഗം ആവട്ടെ''
കെട്ട് എല്ലാം ഇറങ്ങി..........ഒരു കിളിയും പറന്ന് പോയി.ഞാന്‍ ശ്രീദേവിയെ നോക്കി അവള്‍ പേടിച്ച് ചുമരും ചാരി ദയനീയമായി എന്നെ നോക്കി.
എന്നിലെ ആണത്വം സടകുടഞ്ഞ് എഴുന്നേറ്റു.
അവന്റെ നെഞ്ചിന്‍കൂട് നോക്കി ചാടി മുട്ട് കാല് കയറ്റി കൊടുത്തു.നിലത്ത് വീണ അവന്റെ നെഞ്ചില്‍ കയറി ഇരുന്നു മുഖത്ത് ആഞ്ഞാഞ്ഞ് ഇടിച്ചു.അവന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ചീറ്റി.
''ടാ വൃത്തികെട്ടവനെ നിന്നെ വിശ്വസിച്ച് കൂടെ വന്ന പെണ്ണിനെ വെച്ച് ഭ്രാന്ത് കളിക്കേണൊ പട്ടി.വട്ടാണെങ്കില്‍ ഭ്രാന്താശുപത്രിയില്‍ പോയി കിടക്കടാ.......''
കലി തീരുന്നത് വരെ അടിച്ചു.അവന്റെ ബോധം പോയിരുന്നു.
ശ്രീദേവി പേടിച്ച് വിറച്ച് നില്‍ക്കേണ്.ഇനി എന്ത് ചെയ്യണം എന്നര്‍ത്ഥത്തില്‍ അവളെ നോക്കി.
''ആദ്യം ഇവിടെ നിന്ന് രക്ഷപ്പെടാം''
കയ്യില്‍ കിട്ടിയ ബാഗും എടുത്ത് അവള്‍ ഇറങ്ങി.അവന്‍ ഉണരും മുമ്പ് സ്ഥലം വിടണം.
ഞങ്ങള്‍ വണ്ടി ആലുവ ലക്ഷ്യമാക്കി വിട്ടു.അവള്‍ക്ക് ഫോണ്‍ കോടുത്തു വീട്ടില്‍ വിളിച്ച് വിവരം പറയാന്‍.
''നിങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട് എത്ര നാളായി?''
''ഒരു മാസം''
''മനോഹര്‍ എന്താ ഇങ്ങനെ''
ശ്രീദേവി കരയാന്‍ തുടങ്ങി.
''ബുദ്ധിമുട്ടാണെങ്കില്‍ പറയണ്ടാട്ടൊ''
''കല്ല്യാണം കഴിഞ്ഞു ആദ്യ രാത്രി തന്നെ കുടിച്ചാണ് വന്നത്.ആദ്യ രാത്രി ഏതൊരു പെണ്ണിനെയെന്ന പോലെ ഒരുപാട് പ്രതീക്ഷകളും ആയി ചെന്ന എന്നെ സ്വീകരിച്ചത് മര്‍ദ്ദനങ്ങള്‍ ആയിരുന്നു.അശ്ലീല വീഡിയോകള്‍ കാണിപ്പിച്ച് നഗ്നയാക്കി കിടത്തും.മര്‍ദ്ദിക്കാന്‍ മാത്രം ആണ് എന്നെ സ്പര്‍ശിച്ചിട്ടുള്ളു.ഒരു പെണ്ണ് ആഗ്രഹിക്കുന്നത് ഒന്നും ഇത് വരെ ഉണ്ടായില്ല.എങ്കിലും ഞാനയാള്‍ മാറും എന്ന് പ്രതീക്ഷിച്ചു.പക്ഷെ ഇപ്പോള്‍ അയാള്‍ അശ്ലീല രംഗങ്ങള്‍ അമിതമായി കണ്ട് പൂര്‍ണ്ണമയി മാനസിക രോഗിയായി.കുടുംബത്തിന് വേണ്ടി ക്ഷമിച്ച് നില്‍ക്കുകയായിരുന്നു.''
ദൈവമെ എങ്ങിനത്തെ ആള്‍ക്കരൊക്കെ ആണ് ഈ ഭൂമിയില്‍.
ആലുവ എത്തിയപ്പോള്‍ രാവിലെ ആറ് മണി ആയിട്ടുള്ളു.മുംബൈക്ക് ടിക്കറ്റ് എടുക്കണമെങ്കില്‍ ട്രാവല്‍സ് ഒക്കെ തുറക്കണം.
''എന്റെ വീട് അങ്കമാലിയിലാ ശ്രീദേവിക്ക് വിരോദമില്ലെങ്കില്‍ വീട്ടിലേക്ക് പോകാം.ശ്രീദേവി അമ്മയുടെ അരികില്‍ ഇരുന്നൊ.ടിക്കറ്റ് ശരിയാക്കി ഞാന്‍ എയര്‍പോര്‍ട്ടില്‍ ആക്കാം.''
''അത് മതി......''
പെണ്ണും കെട്ടും കിടക്കയുമായി വീട്ടില്‍ ചെന്ന് കയറിയപ്പോള്‍.അമ്മയുടെ സന്തോഷം ആണ് കാണേണ്ടത്.ഞാനെവിടന്നൊ അടിച്ച് മാറ്റി കൊണ്ട് വന്നതാണെന്ന് തെറ്റിദ്ധരിച്ചു.ഈ അമ്മയുടെ ഒരു കാര്യം.
അമ്മയോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി.
''ഞാന്‍ പോയി ടിക്കറ്റിന്റെ കാര്യം നോക്കി വരാം ''
ട്രാവല്‍സ് തുറക്കാന്‍ ഒമ്പത് മതിയാവും.കാലിചായ അടിക്കാം.
'' ചേട്ടാ ഒരു സ്ട്രോങ്ങ് ചായ എടുക്ക്''
ന്യൂസ് പേപ്പര്‍ എടുത്ത് മറിച്ച് നോക്കി.ഇനി ആ തെണ്ടി എങ്ങാനും തട്ടി പോയിട്ടുണ്ടെങ്കില്‍ അറിയാലൊ.ഇല്ല ഒന്നും വന്നിട്ടില്ല.
വൈകീട്ടാണ് ഇനി മുംബൈ ഫ്ലൈറ്റ്.ടിക്കറ്റ് ബുക്ക് ചെയ്ത് വൈകീട്ട് വരാം എന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു.
വീട്ടില്‍ ബൈജുവിനെ കാത്ത് പോലീസ് ഉണ്ടായിരുന്നു.
മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം പുതിയ വാര്‍ത്തയും ഫോട്ടോസും നിറഞ്ഞാടി.
ഹണിമൂണിന് വന്ന പെണ്ണ് ഭര്ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടി.......
പോലീസ് കസ്റ്റടിയില്‍ കുറച്ച് ദിവസം കിടന്നു.മനോഹര്‍ വധശ്രമത്തിന് കേസ് കൊടുത്തിരുന്നു.
ശ്രീദേവിയെ അന്ന് അവളുടെ അച്ചന്‍ കൂട്ടികൊണ്ട് പോയി എന്ന് അമ്മ പറഞ്ഞു.അവളുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.
ഓഫീസില്‍ നിന്ന് വിളിച്ചു,എയര്‍പോര്‍ട്ട് ഓട്ടം.പറഞ്ഞ സമയത്ത് അവിടെ എത്തി.ആളുകള്‍ പുറത്ത് ഇറങ്ങി വരുന്നുണ്ട്.ആരാണാവൊ വരുന്നത് എന്നെ ഫോണ്‍ ചെയ്യുമെന്നാ അവര് പറഞ്ഞത്.
അതാ ശ്രീദേവി വരുന്നു,അവള്‍ എന്നെ കണ്ടു,ചിരിച്ചു എന്റെ അരികിലേക്ക് വന്നു.അവളെ കണ്ടതും എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളികളിച്ചു.
''ശ്രീദേവി ''
''ഞാനിത് വരെ ചോദിച്ചിട്ടില്ല,ചേട്ടന്റെ പേര് എന്താ?''
''ബൈജു''
'''ബൈജു ചേട്ടന്റെ അമ്മക്ക് കൂട്ടിന് ഞാന്‍ വരട്ടെ''
വണ്ടി അങ്കമാലിയിലേക്ക് യാത്ര ആയി.ശ്രീദേവി ബൈജുവിന്റെ തോളില്‍ തല ചായ്ച് കിടന്നു .
************************
ശുഭം
സിയാദ് ..........................

ആലിൻചോട്ടിലെ സായാഹ്നം-കഥ



ശരീരശോധനയ്ക്കു ശേഷം പ്രാണായാമം.
അളവിലും രുചിയിലും മിതമായ പ്രാതലിനുശേഷം മിതമായ പത്രപാരായണം.
രാഷ്ട്രീയം, യുദ്ധം, ഭീകരവാദം, തൊഴിലാളിസമരങ്ങള്‍ എന്നീ അനാവശ്യ വാര്‍ത്തകള്‍ ഒഴിവാക്കി, അമ്മയുടെ അമ്രുത വചനങ്ങളും, ക്ഷേത്രങ്ങളിലെ ഉത്സവവിശേഷങ്ങളും മാത്രം വായിയ്ക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കും.
ഈ പ്രായത്തില്‍എല്ലാം മിതമായിരിയ്ക്കണമെന്ന് ഞങ്ങളുടെ യോഗ-ഗുരു ആവര്‍ത്തിയ്ക്കാറുണ്ട്. മനസ്സിനെ പ്രക്ഷുബ്ധമാക്കുന്നതെല്ലാം ഒഴിവാക്കണമെന്ന് ചുരുക്കം.
ഭഗവത്കഥകളുടെ കാര്യത്തില്‍ മിതത്വം പാലിയ്ക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയകലുഷിതമായ മനസ്സിനെ അതു ശുദ്ധമാകുന്നു.
യുദ്ധം ചെയ്യാതെ അതു യുദ്ധത്തെ മറികടക്കുന്നു.
നിലനില്പ് വെറും മായയാതുകൊണ്ട് അതിനുവേണ്ടി സമരം ചെയ്യുന്നത് പാഴ്വേലയാണെന്ന് അതു പറഞ്ഞുതരുന്നു.
ഊണിനുമുറക്കത്തിനുമുള്ള കുറച്ചു നേരം ഒഴിച്ച് മറ്റു സമയമെല്ലാം അതുകൊണ്ട് ഞങ്ങള്‍ ഭഗവത്കഥകള്‍ വായിച്ചും കേട്ടും മനസ്സിനെ ശന്തമാക്കാന്‍ ഉപയോഗിയ്ക്കുന്നു.
വൈകുന്നേരങ്ങളില്‍ അമ്പലമൈതാനത്തിലെ ആല്‍ത്തറയുടെ കുടക്കീഴില്‍ ഒത്തുചേരുന്ന ഞങ്ങള്‍ ജ്യോതിഷം,യോഗം, പ്രമേഹത്തിനുള്ള ആയുര്വേദ വിധികള്‍ എന്നീ വിഷയങ്ങളാണ് സാധാരണ ചര്‍ച്ച ചെയ്യാറുള്ളത്. ഒരാള്‍ പറഞ്ഞതിനെ മറ്റെല്ലാവരും ആദരവോടെ അംഗീകരിയ്ക്കുന്നു. മറുവാക്കുകള്‍ ഇല്ലാത്ത ശാന്തമായ ചര്‍ച്ചയായിരുന്നു അത്
ശുഭ്രവസ്ത്രധാരികളായ സ്ത്രീകളും അവര്‍ക്കു തുണയായി ഡബിളും, അംഗവസ്ത്രവും ,മാറോളം ഞാന്നുകിടക്കുന്ന കനത്ത സ്വര്‍ണ്ണമാലയും അണിഞ്ഞ ആണുങ്ങളും അമ്പലത്തിലേയ്ക്ക് പോകുന്നതു കാണുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത സംത്രുപ്തി തോന്നാറൂണ്ട്. ഞങ്ങളെ പിന്തുടര്‍ന്ന് ശാന്തിയുടെ മാര്‍ഗ്ഗം പിന്തുടരുന്നവരാണ് അവരും.
അമ്പലനട്യ്ക്കല്‍ നടത്തുന്ന അവരുടെ ഉണ്ണികളുടെ ചോറൂണിന് സ്വര്‍ണ്ണംകൊണ്ട് പണിചെയ്യിച്ച മാലയും അരഞ്ഞാണവും കൊടുക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കാറൂണ്ട്.
അമ്രുത ടി വിയിലെ ടോപ്-ടന്‍ വാര്‍ത്തകളുടെ തലക്കെട്ടുക്കെട്ട് കേട്ട് ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിമാനത്താവളത്തിലെ ബോംബ് ഭീഷണിയെപറ്റിയുള്ള വാര്‍ത്ത ചിലപ്പോഴൊക്കെ ഞങ്ങളെ ശല്യപ്പെടുത്താറുണ്ട്. അടുത്തയാഴ്ച്ച മോനും മരുമകളും അമേരിക്കയില്‍നിന്ന് പുറപ്പെടും. പൗത്രന്റെ ചോറൂണ് ഗുരുവായൂരില്‍ വെച്ചാണ്. വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങുന്നതുവരെ ഞങ്ങള്‍ക്ക് മനസ്സിനു സമാധാനമില്ല.

By
രാജൻ പടുത്തോൾ

പറയാതെ പോകുന്ന പ്രണയങ്ങൾ


എല്ലാവരും ഉണ്ടായിട്ടും തനിച്ചാണെന്നു തോന്നിയിരുന്ന നാളുകളിലാണ് അപ്രതീക്ഷിതമായി അവളെ കണ്ടത്.... കൈ നീട്ടാൻ തോന്നിയിടത്തു നിന്നൊക്കെ കൊത്താണ് കിട്ടിയിട്ടുള്ളത് എന്നത് കൊണ്ട് തന്നെ കൈ നീട്ടിയില്ല എന്നതാണ് സത്യം... മാത്രമല്ല അസാധാരണമായി ഒന്നും തോന്നിയില്ല എന്നതും ഒരു കാരണം തന്നെ... അല്ലെങ്കിൽ മടുത്ത മനസ്സ് കണ്ണിൽ പ്രത്യേകത ഒന്നും തെളിയിക്കാഞ്ഞതോ ആവാം... എന്തായാലും ഒപ്പം നടന്നു ഏതോ ഒരാളെന്ന രീതിയിൽ.... പിന്നെ മിണ്ടാട്ടം തുടങ്ങി.... ചില ചില കാര്യങ്ങളിൽ ശ്രദ്ധയാകർഷിച്ചു തുടങ്ങി... ഇടയിലെവിടെയോ വെച്ച് കൈകൾ തമ്മിൽ കോർത്തപ്പെട്ട നിലയിലായി.. ആര് ആദ്യം കോർത്തു എന്നറിയില്ല.... അങ്ങിനെ ഒരു സംഭവം ഉണ്ടായി എന്ന് പരസ്പരം ഭാവിച്ചില്ല എന്നതാണ് സത്യം.... പക്ഷേ അവളുടെ കണ്ണൊന്ന് നിറഞ്ഞാൽ അത് തുടക്കാൻ സ്വയമറിയാതെ എന്റെ കൈ പൊങ്ങാൻ തുടങ്ങിയപ്പോൾ ആണ് അവളെനിക്ക് എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്ന് മനസ്സിലായത്.... ആ സമയം ആ വേദന മുഴുവൻ എന്റെ നെഞ്ച് ഏറ്റു വാങ്ങാൻ തുടങ്ങിയപ്പോൾ ആണ് അവൾക്കും ഞാൻ പ്രിയപ്പെട്ടവൻ ആണെന്ന് മനസ്സിലായത്... എന്റെ കൈകളിൽ പിടിച്ചിരുന്ന അവളുടെ കരങ്ങളും എന്റെ കരങ്ങളും പലപ്പോഴും പരസ്പരം മുറുകുന്നത് അറിയാതെ അറിഞ്ഞിട്ടുണ്ടായിരുന്നു... നിശ്വാസങ്ങൾ വരെ ഒരേ സമയം ഒരേപോലെ പുറത്തേക്കും അകത്തേക്കും വരുന്നതും അറിയാതെ അറിഞ്ഞിരുന്നു.... അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ ഒരു പ്രണയം... ഒരുപക്ഷേ ലോകത്തെ മറ്റെല്ലാ പ്രണങ്ങളെക്കാളും കൂടുതൽ സുഖം ഈ പ്രണയത്തിനായിരിക്കും... നീണ്ട പാതയിൽ ഈ കരങ്ങൾ ഇതുപോലെ കൂടെയുണ്ടെങ്കിൽ ഇതല്ല ഇതുപോലെ ഒരായിരം പാതകൾ താണ്ടുവനുള്ള കരുത്ത് എന്റെ പാദങ്ങൾക്ക് ഉണ്ടാകുമെന്ന് തോന്നുന്നു... മുന്നോട്ട് വെക്കുന്ന ഓരോ ചുവടും ഇളകാത്തത് ആയി തുടങ്ങിയിരിക്കുന്നു... കുനിഞ്ഞ ശിരസ്സ് നിവർന്നിരിക്കുന്നു... നെഞ്ചിന്റെ വിരിവിൽ ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്നു എഴുതി വെക്കാൻ ഇടം ബാക്കിയുള്ള പോലെ... കണ്ണിൽ നക്ഷത്രങ്ങൾ പുതിയ തിളക്കം നൽകിയിരിക്കുന്നു... ചുണ്ടിൽ പുഞ്ചിരി ഓളം തല്ലുന്നതിനാൽ മുഖത്തെ ഗൗരവം എങ്ങോ പോയ് മറഞ്ഞിരിക്കുന്നു..... കരങ്ങളിൽ ആ കരങ്ങൾ പകർന്നു തന്ന കരുത്ത്..
നാം അറിയാതെ നമ്മെ മനസ്സിലാക്കുന്ന ഒരാൾ... ആ ആൾക്ക് നമ്മെ ഇഷ്ടമാണെന്ന് നമുക്കറിയാം.. ആ ആളെ നമുക്കും ഇഷ്ടമാണെന്ന് അറിയാം... പക്ഷെ തുറന്ന് രണ്ടാളും പറയുന്നില്ല.... നമ്മളെ കാണാൻ വേണ്ടി നമ്മളോട് മിണ്ടാൻ വേണ്ടി ഓരോ സാഹചര്യങ്ങൾ ഉണ്ടാക്കി അടുത്ത് വരിക മിണ്ടുക.... നമ്മളും അതുപോലെ.... എന്ത് സന്തോഷം ഉണ്ടായാലും... സങ്കടം ഉണ്ടായാലും ആ ആളോട് പറയാൻ തോന്നുക.... പോട്ടെ സാരമില്ല എന്ന് ആ ആൾ പറയുമ്പോൾ മനസ്സിൽ തോന്നുന്ന ഒരു ആശ്വാസം..... ഇതൊക്കെ അനുഭവികാത്തവർ ചുരുക്കം ആകും... ഉള്ളിന്റെ ഉള്ളിൽ ഒരാളോടെങ്കിലും ഇങ്ങിനെ ഇഷ്ടം തോന്നാത്തവർ ആരുമുണ്ടാകില്ല.... അതിൽ ഭൂരി ഭാഗം പേരും തുറന്ന് പറയാറില്ല എന്നതാണ് സത്യം.. ഒടുവിൽ മറ്റൊരാളുടെ കൈ പിടിക്കുന്ന അന്ന് പരസ്പരം മിഴികൾ കൂട്ടി മുട്ടുമ്പോൾ...... നഷ്ടബോധമാണോ സങ്കടമാണോ എന്നൊന്നും അറിയാത്ത ഒരു അവസ്ഥ.. അതും ഒരുപാട് പേർ അനുഭവിച്ചിട്ടുണ്ടാകും.... എത്ര മറക്കാൻ ശ്രമിച്ചാലും ഉള്ളിൽ ഇടക്കിടക്ക് തെളിഞ്ഞു വരും... പറയാതിരുന്നതിൽ വിഷമം തോന്നും.... പക്ഷെ അന്നൊക്കെ അറിയാമെങ്കിലും പറയാൻ ധൈര്യം ഉണ്ടാകില്ല രണ്ടു കൂട്ടർക്കും .... ഒരുപക്ഷേ തെറ്റിദ്ധാരണ ആണെങ്കിലോ എന്ന ചിന്ത... അങ്ങിനെ പറഞ്ഞാൽ നഷ്ടപ്പെട്ട് പോയാലോ എന്ന ചിന്ത.. അതുകൊണ്ട് എന്നേക്കുമായി നഷ്ടപ്പെട്ട് പോകുന്നത് വരെ ആ സുഖം അനുഭവിച്ചു മുന്നോട്ടു പോകുന്നു....
നഷ്ടപ്പെടുത്താൻ മനസ്സില്ലാതെ നഷ്ട്പെടുത്തുന്ന പ്രണയം..
ജയ്‌സൺ

മനസാക്ഷി ഇല്ലാത്തവർ


NB: സ്വബോധം ഉള്ളവർ മാത്രം വായിക്കുക
മനസാക്ഷി ഇല്ലാത്തവർ
---------------------------------------
'മനസാക്ഷി ഇല്ലേടാ നിനക്ക് '
അലറിക്കൊണ്ട് മനു ബിജുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു.
ദേഷ്യത്താൽ അവൻ വിറക്കുന്നുണ്ടായിരുന്നു.
'ഇല്ലടാ എനിക്കൽപ്പം മനസാക്ഷി കുറ..'
പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുന്നേ കൊടുത്തു ചെകിടടച്ച് ഒന്ന് .
ഒരു നിമിഷം ചുറ്റാകെ നിന്നവരെല്ലാം സ്ഥബ്ദരായി .
.......................
നാളെ ഞായറാഴ്ചയല്ലെ നമുക്കൊന്ന് പൊൻമുടിയിൽ പോയാല്ലോ . ബിജുവിളിച്ച് ചോദിക്കുമ്പോൾ മനു ചോദിച്ചു .
'വേറാരൊക്കെ ഉണ്ടെടാ '
'അബിലാഷും കിരണും ഉണ്ട്'
അവധിയല്ലെ കുറേക്കാലമായി എല്ലാപേരും ഒരുമിച്ച് ഒന്ന് കൂടിയിട്ട്. പോയേക്കാം അതുകൊണ്ടാണ് മനു സമ്മതിച്ചത് .
ഒരുമിച്ച് പഠിച്ച ഉറ്റ സുഹൃത്തുക്കൾ .
എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്നവർ
ഫൈവ്ഫിംഗേഴ്സ് എന്ന് അറിയപ്പെട്ടിരുന്നവർ , ജോലിയൊക്കെ ആയി ഓരോ വഴിക്ക്.
മനു KSRTC കണ്ടക്ടർ ആണ്. കൂട്ടത്തിൽ പാവപ്പെട്ടവൻ സാമ്പത്തികമായും, സ്വഭാവത്തിലും.
ഭാര്യ ഉണ്ട് ലൗമാരേജ് ആയിരുന്നു. അവളും പാവപ്പെട്ട കുട്ടി .
വിവാഹം കഴിഞ്ഞ് വർഷം അഞ്ചായിട്ടും കുട്ടികൾ ഇല്ല.
മരുന്നുകൾ പലതും നോക്കി. രണ്ട് പേർക്കും കുഴപ്പമില്ല. പിന്നാർക്കാ കുഴപ്പം ഈശ്വരന് ഇഷ്ടല്ലായിരിക്കും.
അബിലാഷ്, ആള് ഫയർഫോഴ്സിൽ ആണ്. പാവമാണ് സാമ്പത്തികമായ് തരക്കേടില്ലാത്ത കുടുംബം
കല്യാണം കഴിഞ്ഞില്ല പെണ്ണ് നോക്കി നടക്കുന്നു. ഒരു നൂറ് പേരെയെങ്കിലും കണ്ട് കാണും.
എയർപോർട്ടും, സ്റ്റേഡിയവും, ആലൂക്കാസും ഒക്കെ ചോതിച്ചാൽ എങ്ങനെ നടക്കാനാണ് .
കിരൺ : കൂട്ടത്തിൽ ഇത്തിരി കുഴപ്പക്കാരൻ. ജോലി ആയിട്ടില്ല അതിന്റെ നീരസം അവന് എല്ലാ പേരോടും ഉണ്ട്. psc റാങ്ക് ലിസ്റ്റിൽ ഉണ്ട് ഭാഗ്യം ഉള്ളത് കൊണ്ടാകും ഇതുവരെ വിളിച്ചില്ല . ജോലി കിട്ടിയിട്ടെ കെട്ടു എന്ന വാശിയുള്ളതിനാൽ വിവാഹവും നടന്നില്ല.
അടുത്തയാൾ ബിജു പണക്കാരൻ, മുൻകോപി, താമര എന്നൊക്കെയാ കിരൺ അവനെ വിളിക്കുന്നത്.
ജോലി എക്സൈസിൽ
കള്ളനെ താക്കോൽ ഏൽപ്പിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ . ഫുൾ ടൈം വെള്ളം, പോരാത്തതിന് ഇപ്പോൾ ഫ്രീ ആയി കിട്ടും. ബിവറേജിലോ ബാറിലോ ചെന്നാൽ മതി.
കുപ്പി ഫ്രീ.
കല്യാണം കഴിഞ്ഞു. പക്ഷേ താമരയെ സ്നേഹിക്കാൻ അവൾ നിലാവ് അല്ലാത്തത് കൊണ്ട് . അവളുടെ വീട്ടിലാ. ഡിവോഴ്സ് കേസ് നടക്കുന്നു.
ഡാ അപ്പോരാവിലെ ഒരു ആറ് മണിക്ക് പോകണം. എന്റെ വണ്ടിയിൽ പോകാം. ബിജു പറഞ്ഞു.
......................
പറഞ്ഞത് പോലെ ആറ് മണിക്ക് തന്നെ ബിജു കാറുമായി വന്നു. അബിലാഷും, കിരണും ഉണ്ടായിരുന്നു. കേറളിയാ
കിരൺ ആണ് ഡോർ തുറന്ന് കൊടുത്തത്.
നാലു പേരുടേയും കുശലാന്വേഷണം ഒക്കെ ആയപ്പോഴേക്കും വണ്ടി കല്ലാറിൽ എത്തിയിരുന്നു.
ആരുടേയും അനുവാദം ചോദിക്കാതെ തന്നെ ബിജു കാർ നിർത്തി.
'അളിയാ രണ്ടെണ്ണം അടിച്ചിട്ട് പോകാം ഇവിടെ വരെ വന്നിട്ട് ....
ഇതൊക്കെ അല്ലേടാ ഒരു രസം' .
ആർക്കും എതിർ അഭിപ്രായം ഇല്ലായിരുന്നു.
ഒരു ഫുൾ ബോട്ടിൽ വിസ്കിയും രണ്ട് ബിയറുമായി നടന്നു. വെള്ളം വളരെ കുറവായിരുന്നു. ഉരുണ്ട വെള്ളാരം കല്ലുകളും കാടിന്റെ നിശബ്ദ്ദതയും, ചെറുകാറ്റും, അരിച്ചിറങ്ങി വരുന്ന സൂര്യരശ്മിയുമൊക്കെ ഒരു ഫീലിംഗ്.
അവർ ആറിന് സമീപത്ത് കൂടി മുകളിലേക്ക് നടന്നു.
വിസ്ത്രിതിയേറിയ ഒരു പാറയിൽ എത്തി.
അവിടെ ഇരിക്കാമെന്നായി.
മനുവും, അബിലാഷും ബിയർ മാത്രമേ കഴിക്കു . കുളിയും കുടിയും ഒക്കെയായി മണിക്കൂറുകൾ പോയതറിഞ്ഞില്ല.
'അളിയാ ഒരു മണിയായി' അബിലാഷ് ഓർമ്മിപ്പിച്ചു.
'പോടാ ഇപ്പോഴേ അവിടെ ചെന്നാൽ നല്ല വെയിൽ ആയിരിക്കും
ഒരു രസത്തിൽ വരുമ്പോഴാ അവന്റെ ധൃതി
അവിടെ അടങ്ങി ഇരിക്കെടാ' കിരൺ പറഞ്ഞു.
"അളിയൻ മാരേ ഓവറാക്കല്ലെ. സൂക്ഷിക്കണം.
അറിയാല്ലൊ നമ്മുടെ മനോജ്......" മനു പറഞ്ഞ് മുഴുമിപ്പിക്കാതെ നിർത്തി....
ഒരു നിമിഷം ആ വനത്തിൽ സർവ്വം നിശ്ഛലമാകുന്ന പോലെ അവർക്ക് തോന്നി.
മനോജ്.....
ഓർമ്മയുടെ ഓളങ്ങളിലേക്ക് അവർ ഊളിയിട്ടു........
.........................
മനോജ്... ബിജുവിന്റെ അനുജൻ അവനേക്കാൾ ഒരു വയസ്സ് ഇളയവൻ. തങ്ങളിൽ ഒരാൾ .
ബിജുവിനെ പോലല്ല . സൗമ്യൻ സൽസ്വഭാവി ഒക്കെ ആയിരുന്നു. അവന്റെ ആഗ്രഹം പോലെ തന്നെ ആർമിയിൽ ചേർന്നു.
മദ്യപിക്കുകയോ പുകവലിക്കുകയോ ഒന്നുമില്ല.
ട്രെയിനിംഗ് ഒക്കെ കഴിഞ്ഞ് അവധിക്ക് വന്നതാണ് .
കൂടെ മൂന്ന് കുട്ടുകാരും ഉണ്ടായിരുന്നു. പൊൻമുടിയിലേക്ക് തന്നെ കൂട്ടുകാരെ കാണിക്കാൻ കൊണ്ട് പോയതാണ്.
ഇതേ കല്ലാറിന്റെ ആഴങ്ങളിലേക്ക് മുങ്ങി താണു.
മലവെള്ളം ഇറങ്ങിയതാണെന്നും, കൂടെ ഉണ്ടായിരുന്ന ആൾ മുങ്ങിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയതാണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു.
അവൻ മാത്രം...
ആ ഓർമ്മകൾ ഇന്നും അവർക്ക് വേദനയാണ്.
ആരോ വലിച്ചെറിഞ്ഞ ബിയർ കുപ്പി പാറയിൽ വീണ് ചിന്നിച്ചിതറി. ഒരു ഞെട്ടലോടെ അവർ ആഭാഗത്തേക്ക് നോക്കി.
നമുക്ക് പോകാം മനു വീണ്ടും പറഞ്ഞു.
നിരികെ നടന്ന ബിജു പാറയിൽ തട്ടി വീഴാൻ പോയി കയ്യിൽ കയറി പിടിച്ച് അബിലാഷ് പറഞ്ഞു.
ഡാ നീ ഇത്തിരി ഓവറാണ്
ഞാൻ വണ്ടി ഓടിക്കാം.
അത് വേണ്ട എത്ര ഓവറായാലും എന്റെ വണ്ടി ഞാൻ ഒട്ടിക്കും
.........................
ഹെയർ പിൻ വളവുകൾ ഓരോന്നും കയറുമ്പോഴും മനുവിന്റെ ഉള്ളം പിടഞ്ഞു.
"നീ വല്യ പണക്കാരൻ നിനക്ക് ജോലിയും ഉണ്ട് നമ്മള് പാവങ്ങള് "
മദ്യലഹരിയിൽ കിരൺ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു.
ചെക്ക് പോസ്റ്റ് കടന്ന് വാഹനം വീണ്ടും മുന്നോട്ട് കൊടുംവളവുകൾ ബ്രേക്ക് ചവിട്ടാതെ തിരിയുമ്പോൾ ടയർ അലറിക്കരയുന്നുണ്ടായിരുന്നു.
ഒന്നു പതുക്കെ പോടാ ഇത്തവണ മൂവരും ഒന്നിച്ച് പറഞ്ഞു.
അതു കൊണ്ടാകണം അവൻ വാഹനം സ്പീഡ് കുറച്ചു.
പാർക്കിംഗ് ഏരിയായിൽ കാർ പാർക്ക് ചെയ്ത് പുറത്തേക്കിറങ്ങുമ്പോൾ
ചെറിയൊരു തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി.
ഞായറാഴ്ച ആയതിനാലാകണം നല്ല തിരക്കുണ്ടായിരുന്നു.
കൂയ്...... ആരോ കുക്കിടുന്നു.
ശബ്ദം വിജനതയിൽ പ്രതിധ്വനി ശൃഷ്ടിച്ചു.
ഐസ് ക്രീം വാഹനത്തിന്റെ മണിയടി ശബ്ദവും, കുട്ടികളുടെ കലപിലയും ഒക്കെയായി ബഹളമയം
അബിലാഷ് തന്റെ മൊബൈലിൽ അവയൊക്കെ ഒപ്പിയെടുത്തു.
കൂകിവിളിച്ചും, ആർത്തലച്ചും അവർ മുന്നോട്ട് നടന്നു.
....................
"സർ ഒരു ഫോട്ടോ എടുക്കട്ടെ"
അവർക്ക് മുന്നിലേയ്ക്ക് അയാൾ കടന്നു വന്നു.
65 വയസ്സ് പ്രായം വരുന്നൊരാൾ, മുടിയൊക്കെ പൂർണ്ണമായും നരച്ചിട്ടുണ്ട്. ഒരു ക്യാമറ കഴുത്തിൽ തൂക്കി കയ്യിലൊരു ഗ്രൂപ്പ് ഫോട്ടോയുമായി നിൽക്കുന്നു.
ദാരിദ്യം അയാളുടെ മുഖത്ത് വ്യക്തം.
'സർ ഒരു ഗ്രൂപ്പ് ഫോട്ടോ
50 രൂപയേ ഉള്ളൂ
5 മിനിറ്റിനകം തരാം'
വേണ്ട
ബിജുവാണ് മറുപടി പറഞ്ഞത്.
അല്ലേലും എല്ലാ പേർക്കും മൊബൈലിൽ ഫോട്ടോ എടുക്കാം.
ഞങ്ങൾക്കതു മതി.
'സർ എനിക്ക് വേറെ ജോലിയൊന്നും ചെയ്യാൻ മേല'
അയാൾ പിറകേ നടന്നു
കുന്നിൻ ചെരുവിലൂടെ അവർ താഴേക്കിറങ്ങി ആളൊഴിഞ്ഞൊരു കോണിൽ ഇരുന്ന് കയ്യിൽ കരുതിയ ബാക്കി മദ്യവും കഴിച്ചു തീർത്തു.
കയ്യിലിരുന്ന കുപ്പി താഴേക്ക് വലിച്ചെറിഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ അയാൾ വീണ്ടും മുന്നിൽ
സർ ഒരു ഫോട്ടോ.....
തങ്ങളുടെ പ്രെവസിയിലേക്ക് കടന്നു കയറിയതായി അവർക്ക് തോന്നി.
തന്നോടല്ലേ പറഞ്ഞത് വേണ്ടാന്ന് .
"നമുക്കൊരു ഫോട്ടോ എടുത്താലോ പാവം അയാൾ കുറേ നേരമായി ചോദിക്കുകയല്ലെ 50 രൂപയുടെ കാര്യമല്ലെ" കിരൺ ചോദിച്ചു.
അതു കേട്ടിട്ടാകണം
"സർ രാവിലെ മുതൽ ഒന്നും കഴിച്ചിട്ട് കുടിയില്ല ഒരു ഫോട്ടോ എടുത്താൽ..........
ദാ ഇതുപോലൊരു ഗ്രൂപ്പ് ഫോട്ടോ നിങ്ങൾക്ക് സൂക്ഷിച്ച് വയ്ക്കാല്ലൊ നല്ലൊരോർമ്മ"
അയാൾ ആ ഫോട്ടോ നീട്ടിക്കാണിച്ച് കൊണ്ട് ബിജുവിന്റെ കയ്യ്ക്ക് കയറിപ്പിടിച്ചു.
"തനിക്ക് പറഞ്ഞാൽ മനസ്സിലാകില്ലേടോ....
@#₹₹#@"₹#""*
തെറി വിളിച്ച് കൊണ്ട് ബിജു അയാളുടെ കൈ പിടിച്ച് പിറകിലേക്ക് തള്ളി.
അപ്രതീക്ഷിതമായ പ്രഹരം അയാളുടെ ബാലൻസ് തെറ്റി പിറകിലേക്ക് തെറിച്ചു വീണു
പാറയിൽ തലയിടിച്ചു
തെല്ലൊരു ഞരക്കത്തോടെ അയാൾ അവരെ നോക്കുന്നുണ്ടായിരുന്നു.
ക്യാമറയുടെ ലെൻസിൽ കുടി ചീറ്റിത്തെറിച്ച ചോര ഒഴുകിയിറങ്ങി.
സമീപത്തുണ്ടായിരുന്നവരെല്ലാം ഓടിക്കൂടി..
നീ എന്താടാ ഈ കാണിച്ചത്
" അയാൾ എന്ത് ചെയ്തിട്ടാ " മനുതന്നെ ആദ്യം പൊട്ടിത്തെറിച്ചു
"വണ്ടിയെടുക്ക് വേഗം അയാളെ ഹോസ്പിറ്റലിൽ എത്തിക്കണം".
മനു പറഞ്ഞു.
പിന്നേ എനിക്കൊന്നും വയ്യ എന്റെ കാറിൽ കയറ്റില്ല അവിടെ കിടക്കട്ടെ കുറച്ചു കഴിയുമ്പോൾ എഴുന്നേറ്റ് പൊയ്ക്കോളും ബിജുവിന്റെ വാക്കുകൾ മനുവിന്റെ നിയന്ത്രണം തെറ്റിച്ചു
..........................
മനുവിന്റെ അടി ..... എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കുന്നതിന് മുൻപ് വണ്ടിയുടെ താക്കോൽ പിടിച്ച് വാങ്ങി അബിലാഷിനെ ഏൽപ്പിച്ചു
"വണ്ടിയെടുക്കെടാ"........
അയാളെ എടുത്ത് കാറിൽ കയറ്റുന്നതോടൊപ്പം മനുവിളിച്ചു പറഞ്ഞു.
ലൈറ്റിട്ട് ഉച്ചത്തിൽ ഹോൺ മുഴക്കിക്കൊണ്ട് ആ വണ്ടി താഴേക്ക് പാഞ്ഞു ബിജുവിനേയും കിരണിനേയും കൂട്ടാതെ .
നിനക്കൊക്കെ മനസാക്ഷി ഉണ്ടോടാ....
ഇങ്ങനേം മനസാക്ഷി ഇല്ലാത്തവർ ഉണ്ടോ . അവിടെ കൂടി നിന്നവർ ബിജുവിന്റെ നേർക്ക് തിരിഞ്ഞു.
NB: എവിടെയും കാണാം ഇതുപോലൊരു കൂട്ടർ എല്ലാം ഉണ്ടായിട്ടും മനസാക്ഷി ഇല്ലാത്തവർ. 3000 രൂപയുടെ മദ്യം വാങ്ങി കഴിച്ചും, കോട്ടിട്ടവന് ടിപ്പ് കൊടുത്തും കഴിയുന്നവർ 50 രൂപ വിശക്കുന്നവന് നൽകാത്തവർ
അവർക്ക് സമർപ്പിക്കുന്നു.
സ്വന്തം
Sk Tvpm

ഒരു അനുഭവകഥ ,,,


പ്ലസ് ടു വിന് പഠിക്കുന്ന കാലം , ക്ലാസിൽ 25 ആൺകുട്ടികളും 25 പെൺകുട്ടികളും . ഞങ്ങൾടെ കൂട്ടത്തിൻ അധികം ആരോടും സംസാരിക്കാത്ത ഒരു പാവം കുട്ടി ഉണ്ടാരുന്നു . മായ ( പേര് സാങ്കൽപികം ), ഇടതുർന്ന മുടിയിൽ തുളസിക്കതിർ ചൂടി നെറ്റിയിൽ ചന്ദനക്കുറി തൊട്ട് എന്നും അവൾ ക്ലാസിൽ വരുന്നത് , പാടും ന്യത്തം ചെയ്യും നന്നായി പഠിക്കും , എല്ലാവർക്കും അവളെ ഇഷ്ടമായിരുന്നു .
ഒരുപാട് ആൺകുട്ടികൾ അവൾക്ക് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി ചെന്നിട്ടും അവൾ ആരേയും കണ്ടതായി നടിച്ചില്ല . പിന്നീടാണ് ഞങ്ങൾ അറിഞ്ഞത് അവൾ ഒരു ക്രിസ്ത്യൻ പയ്യനുമായി പ്രണയത്തിലാണെന്ന് .
പ്ലസ് ടു കഴിഞ്ഞ് ഞങ്ങൾ പല വഴിക്ക് പിരിഞ്ഞു. അവൾ അടുത്തുള്ള ഒരു കോളേജിൽ ഡിഗ്രിക്കും ഞാൻ ഐ റ്റി ഐ യിൽ സിവിൽ ഡിപ്ലോമ കും ചേർന്നു . സെക്കൻഡ് ഇയറിൽ പഠിക്കുമ്പോഴാണ് കേൾക്കുന്നത് അവൾ ആ പയ്യന്റെ ഒപ്പം ഒളിച്ചോടി എന്ന് .
അവൾ ആ കുടുംബത്തിലെ മൂത്ത മകൾ ആയിരുന്നു അവൾക്ക് താഴെ നാലു പെൺകുട്ടികൾ ,അച്ഛൻ ഗൾഫിൽ .
അവനാകട്ടേ ഏക മകൻ നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബം: അവൾ പോയതോടെ അവളുടെ കുടുംബം ആകെ തകർന്നു . അച്ഛൻ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് പോന്നു . അവരെ സ്വീകരിക്കാൻ അവളുടെ വീട്ടുകാർ തയ്യാറായില്ല . ഏക മകനായതുകൊണ്ടാകാം ചെക്കന്റെ വീട്ടുകാർ അവരെ സ്വീകരിച്ചു .
പിന്നീട് ഒരു വർഷത്തിനു ശേഷം ഒരിക്കൽ യാദൃച്ഛികമായി ഞാൻ അവളെ കണ്ടു . വഴിയരികിൽ ഭർത്താവിനെയും കാത്തു നിൽക്കുകയായിരുന്നു അവൾ . സന്തോഷവതിയായിരുന്നു എന്റെ വിവാഹ മാണെന്ന് അറിഞ്ഞപ്പോൾ കുടുംബ ജീവിതത്തെ പറ്റി അവൾ ഒരു പാട് സംസാരിച്ചു , ഭർത്താവ് കൂടെയുണ്ടെങ്കിൽ മറ്റൊന്നും നമുക്ക് വേണ്ട , എന്നവൾ അഭിമാനത്തോടെ പറഞ്ഞു . പിന്നെ താൻ ഒരു അമ്മയാകാൻ പോകുന്നു എന്നു തെല്ലു നാണത്തോടെയും . സംസാരിച്ചു നിൽക്കെ അവളുടെ ഭർത്താവ് വന്നു . എന്നോട് യാത്ര പറഞ്ഞ് അവർ പോയി;
പിന്നീട് 2 മാസങ്ങൾക്ക് ശേഷം ഞങ്ങളുടെ ഒരു സഹപാഠിയെ ഒരു shop ൽ വെച്ചു കാണാനിടയായി . വിശേഷങ്ങൾ ചോദിക്കുന്നതിനിടെ മായയുടെ കാര്യം ആരാഞ്ഞു. അപ്പോഴാണ് അവളാ നടുക്കുന്ന സത്യം പറഞ്ഞത് . അവളുടെ ഭർത്താവ് ആത്മഹത്യ ചെയ്തു പോലും . വീട്ടിൽ അവന്റെ അച്ഛനുമായുണ്ടായ വാക്കുതർക്കമാണ് അവനെ ആത്മഹത്യയിൽ കൊണ്ട്‌ എത്തിച്ചത് , അവളുടെ കാര്യമാണ് കഷ്ടം , ഈ ആഘാതത്തിൽ അവൾക്ക് കുഞ്ഞിനെയും നഷ്ടപ്പെട്ടു , അവൾ തീർത്തും അനാഥത്വത്തിലേക്ക് ,,,
പിന്നീട്‌ അറിയാൻ കഴിഞ്ഞു അവന്റെ വീട്ടുകാർ അവളുടെ സംരക്ഷണം ഏറ്റെടുത്തെന്ന്. ഇപ്പോ എവിടെ എന്നോ എന്തെന്നോ അറിയില്ല . ഒരു നേർത്ത നൊമ്പരമായി അവൾ ഞങ്ങൾക്ക് ഉള്ളിൽ ഇന്നു മുണ്ട്
പ്രിയ കൂട്ടുകാരീ , മണലാരണ്യത്തിൽ നിനക്കും അനുജത്തിമാർക്കും വേണ്ടി കഷ്ടപെട്ട പിതാവിനെ നീ ഓർത്തില്ല , ഭർത്താവ് അടുത്തില്ലാതെ 5 പെൺകുട്ടികളെ തനിച്ചു സംരക്ഷിച്ച മാതാവിനെ നീ ഓർത്തില്ല ,നീ പോയാൽ അതിനു ശേഷമുള്ള നിന്റെ അനുജത്തിമാരുടെ ഭാവി നീ ഓർത്തില്ല . എന്നിട്ടു നീ നേടിയതോ എല്ലാം നഷ്ടപ്പെട്ട് ഒരു അന്യ വീട്ടിൽ അഗതിയെ പോലെ ഒരു ജീവിതം .
പ്രണയത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന പ്രിയ സുഹൃത്തുക്കളോടായ് ,,,,
നാളെ എന്തെന്ന് പ്രവചിക്കാൻ നമുക്കാവില്ല എങ്കിലും എന്തു വന്നാലും നേരിടാനും സംരക്ഷിക്കാനും മാതാപിതാക്കളെക്കാൾ വലിയൊരു ആശ്രയവുമില്ല ..
ലിജിയ ഷാനവാസ്

പ്രണയിനി , ദയ - രാജീവ് സോമരാജ് രണ്ടു കവിതകൾ


പ്രണയിനി:

മരണമെത്തും മുൻപേ
മരണകിടക്കയിലെത്തുമോ നീ 
നിനക്കായിയുള്ളിലൊളിപ്പിച്ച 
പ്രണയം ഒരു വരി കവിതയിൽ 
ചൊല്ലിടാം നീ കേൾക്കുമെങ്കിൽ ..
എൻ കരങ്ങളിൽ പൊതിഞ്ഞീടുക
നിൻ ഹൃദയസ്പന്ദനം 
എൻ ശ്വാസതന്ത്രികൾ പൊട്ടിടാതെ ..
---------------------
രാജീവ് സോമരാജ്, കോന്നി


ദയ

മുലപ്പാൽ ചുരത്തും മുലക്കണ്ണുകളിൽ
കണ്ടത് കാമമോ
പിറവിയെടുക്കും ദളങ്ങൾക്കിടയിൽ
കാമരക്തമൊഴുക്കുവാൻ
നീ അനവസരങ്ങളിൽ പതുങ്ങി
നിന്നുവോ
ഓർക്കുക നീ
അവർ തൻ ദയയുടെ
ബാക്കി പത്രമല്ലോ നീ
---------------------------------

രാജീവ് സോമരാജ്

നീരാളി


കാർണിവലിൽ എപ്പോഴും ആൾക്കൂട്ടമുള്ള ഭാഗമാണ്
നീരാളി റൈഡ് എവിടെ കാർണിവലുമായി ചെന്നാലും കമിതാക്കളുടെ ചാകരയാണ്
നീരാളിയിൽ 
ഉയർന്നു വട്ടം ചുറ്റി താഴ്ന്നിടയ്ക്കുയർന്നു ചുഴറ്റി നീരാളിക്കാൽ ബക്കറ്റ് ചെരിഞ്ഞെറിഞ്ഞ്
വരുമ്പോൾ പെൺകുട്ടികൾ
കൂടെയുള്ളവരെ ഇറുകെ കെട്ടിപ്പിടിച്ചിട്ടുണ്ടാകും
പിന്നെ കാമുകന്മാരുടെ അത്യാഗ്രഹമൊക്കെ പരാതിയില്ലാതെ
തീർത്തേ പോകാറുള്ളൂ
മുന്നിൽ ഒരു പത്തംഗ സംഘം
കോളേജ് പിള്ളേരാ
പക്ഷേ കണക്ക് ഒക്കുന്നില്ല എട്ടു പെണ്ണും രണ്ടാണും മാത്രം ഒരു ജോഡി കോളേജീന്നു ലൈസൻസുള്ളതാ കണ്ടാലറിയാം
ചേട്ടാ ന്നു വിളിച്ചു ജിപ്സൻ
ഒരു ബക്കറ്റിൽ ഇരിപ്പു കഴിഞ്ഞു പെൺകുട്ടികൾ ആരും കയറാത്തതിനാൽ ഓരോ ബക്കറ്റു താഴ്ത്തി ജോഡിപോലെ എല്ലാരും തിരക്കിട്ടാ കയറിയത് അവസാനം ആ ചെറുക്കന്റ്റെ
ബക്കറ്റിലെ ഒരു സീറ്റും ഒരു സുന്ദരിക്കുട്ടീം മിച്ചം കയറാതെ മടിച്ചു നിന്ന അതിനെ എല്ലാവളുമാരും കൂടി ഒച്ചയിട്ടാ കയറ്റിയത്
എല്ലാരുംകൂടി ആ കൊച്ചിനെ ചതിച്ചതാ ഹോ എന്തൊക്കെ കാണണം
ചന്ദ്രൂ പേടിക്കണ്ടടീ ആരോ വിളിച്ചു കൂവി ചന്ദ്രലേഖ ഭയത്തോടെ ചുറ്റും നോക്കി നീരാളി പതിയെ കാലിളക്കാൻ തുടങ്ങി ചന്ദ്രു മുറുക്കെ കമ്പിയിൽ പിടിച്ചു സ്പീഡു കൂടിയതും പെൺകുട്ടികളുടെ ഭയന്ന കൂവലും
വയറ്റിൽ നിന്നും ഒരാന്തൽ
സ്വയമറിയാതെ ചന്ദ്രു അവനെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു
വേഗം കുറഞ്ഞപ്പോൾ ഒരു കാഴ്ച തന്നെയായിരുന്നു
അവന്റ്റെ മാറിൽ മയങ്ങിയ പ്രാവു പോലെ അവൾ നിഷ്കളന്കമായ നേർത്തൊരു ചിരിയോടെ അവനും
ഇറങ്ങി വന്നപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല
നല്ലൊരമ്മേടെ മോനാണല്ലോ
എനിക്കൊരു ചിരി സമ്മാനിച്ച്
ഊം..ന്ന് മൂളി അവൻ വേഗം നടന്നു പോയി
ചന്ദ്രു ആകെ തളർന്നു പോയി
നടക്കാൻകൂടി ശക്തിയില്ലാത്ത പോലെ
ശാലു കളിയാക്കി ഇതിനിപ്പോ
എന്താടി ഇഷ്ടമില്ലെ നല്ല മണമുള്ള സോപ്പിട്ട് കുളിച്ചാ മതി ചന്ദ്രൂ
ഒരു തരത്തിലാ ഹോസ്റ്റലിലെത്തിയത് കിടന്നിട്ട്
ഉറക്കം വരുന്നില്ല രണ്ടുവർഷം പിറകേ നടന്നിട്ട് താൻ തിരിഞ്ഞു പോലും നോക്കീട്ടില്ല നാളെ എങ്ങനെ ഫെയ്സ് ചെയ്യും രാവിലെ എന്തേലും പറഞ്ഞു വീട്ടിൽ പോയാലോ ഹോ
ഡാഡി അപ്പത്തന്നെ ഇങ്ങോട്ടു വിളിക്കും
ഒന്നും വേണ്ട.
പക്ഷേ ചന്ദ്രൂന്റ്റെ മുന്നിൽ പിന്നീട് ജിപസൻ വന്നതേയില്ല അവൾക്കാശ്വാസം തോന്നി
പക്ഷേ രണ്ടാഴ്ചയായപ്പോൾ അവൾ പൊട്ടിത്തെറിക്കുമെന്ന സ്ഥിതിയായി
ഉച്ചയായപ്പോൾ പുറത്തേക്കിറങ്ങി തിരികെയെത്തിയപ്പോഴാണ്
ഞാവലിന്റ്റെ താഴെയുള്ള ചെറിയ കോമ്പൗണ്ടിൽ ജിപ്സൻ തനിയെ നിൽക്കുന്നത് കണ്ടത് ചന്ദ്രു വേഗം അങ്ങോട്ടു നടന്നു
എന്നെ നാണം കെടുത്തി വൈരാഗ്യം തീർത്തല്ലേ ഉള്ളിൽ വിറച്ചാണേലും
ഒരു വിധം പറഞ്ഞൊപ്പിച്ചു
അവൻ പൊട്ടിച്ചിരിച്ചാൽ പറയാൻ വച്ചത് അറിയാതെ പറഞ്ഞു പോയി
എന്തു വേണേലും ചെയ്യാരുന്നല്ലോ
എന്തിനാ മടിച്ചത് ചതിയന്മാരും
ചതിയത്തികളുമാ എല്ലാം
ചന്ദ്രു ഇപ്പം കരയുന്ന പോലായി
രണ്ടു നിമിഷം
ജിപ്സനൊന്നും പറഞ്ഞില്ല പതിയെ
എന്തും ചെയ്യില്ല പക്ഷേ
ഇഷ്ടമാണ് എന്നൊരു ചിരി കിട്ടിയിരുന്നെന്കിൽ
നൂറുമ്മ തരുമായിരുന്നു
നൂറുമ്മ അവന്റ്റെ കണ്ണിൽ ചെറിയ നനവു വരുന്നുണ്ടായിരുന്നു
അവൻ വേഗം തിരിഞ്ഞു നടക്കാൻ
ഭാവിച്ചു
പക്ഷേ അതിനു മുമ്പേ
തലകറക്കം വന്നാലെന്ന പോലെ
ജിപ്സന്റ്റെ മാറിലേക്ക്
ചന്ദ്രു വീണു പോയിരുന്നു
ഞാവൽ പഴങ്ങൾ പൊഴിഞ്ഞു
വീണുകൊണ്ടിരുന്നു.
വി ജി വാസ്സൻ.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo