Slider

വിനുവേട്ടൻ്റെ ഗൗരീകുട്ടി

0
Written By Unnikrishnan Thachampara& Ardra Satheesan Maalutty
ബൈക്ക് അപകടത്തിൽ പരിക്കേറ്റു അരക്കു താഴെ തളർന്ന അയാളുടെ കാലുകളെ അവൾ പതുക്കെ തലോടി കൊണ്ടിരുന്നു... വയ്യെങ്കിലും ഭർത്താവിൻ്റെ മടിയിൽ ഇങ്ങനെ തലവച്ചു കിടക്കാൻ എന്തു രസമാണ്.. ഓരോന്നോർത്ത് അവളങ്ങനെ കിടന്നു. എപ്പഴോ രണ്ടു കണ്ണീർതുള്ളികൾ അവളുടെ നെറ്റിത്തടത്തിൽ വന്നു പതിച്ചു, പൊടുന്നനെ അവൾ മുഖമുയർത്തി നോക്കി..
"വിനുവേട്ടാ.., എന്തുപറ്റി ?അയ്യേ എന്തിനാ എന്റെ വിനുവേട്ടൻ കുട്ട്യോളെ പോലെ കരയുന്നെ ?
എന്റെ ഏട്ടനെ ആരൊക്കെ ഉപേക്ഷിച്ചാലും ഈ ഗൗരി ഉണ്ടാവും എന്നും കൂട്ടിന്, വിനുവേട്ടന് ഒരു അപകടംപറ്റി എന്നറിഞ്ഞപ്പോൾ ഇത്രയും നാളും എന്നെക്കാളും നമ്മുടെ മോളെക്കാളും സ്നേഹിച്ചവരൊക്കെ ഇപ്പോ എവിടെ ?ആരും ഒന്നു തിരിഞ്ഞുപോലും നോക്കിയില്ലലോ ഉപേക്ഷിച്ചു പോയില്ലേ ?എന്നും സ്വന്തം കുടുംബമേ കൂടെ ഉണ്ടാവുള്ളൂ എന്നു ഇപ്പോഴെങ്കിലും മനസിലായില്ലേ, ദീപ്‌തി ഹും അവൾ പോട്ടെ, ഇനി നമുക്കിടയിൽ ആ പേര് വേണ്ട, എന്റെ ആത്മാവും ശരീരവും വേർപെടും വരെ ഞാൻ എന്റെ വിനുവേട്ടനെ ഒരു കുറവും കൂടാതെ നോക്കും."
"ഗൗരിക്കുട്ടി... നിനക്കെങ്ങനെ സാധിക്കുന്നു, നിന്നെ ഇത്രയും വഞ്ചിച്ചിട്ടും മനസ്സിനെ മുറിവേൽപ്പിച്ചിട്ടും നീ എന്നെ സ്നേഹിച്ചു തോൽപ്പിക്കുകയാണല്ലോടാ.. ഞാൻ പാപിയാണ് ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് എന്നിട്ടും നീ എന്നെ... ഞാൻ കഴിഞ്ഞ ജന്മത്തിൽ എന്തു പുണ്യമാണ് ചെയ്തത് നിന്നെ ഭാര്യയായി കിട്ടാൻ ?"
"എത്രനാളായി വിനുവേട്ടാ എന്നെ ഗൗരികുട്ടീന്നു വിളിച്ചിട്ടു ?വിനുവേട്ടന് ഓർമ്മയുണ്ടോ കോളേജിൽ പഠിക്കുന്നകാലത്തു എന്നെ വിനുവേട്ടൻ ഗൗരിക്കുട്ടി എന്നല്ലാതെ എപ്പോഴെങ്കിലും വിളിച്ചിട്ടുണ്ടോ... പിന്നെ ഒരുമിച്ചു ജീവിതം തുടങ്ങിയപ്പോൾ ആ വിളിയിലൊക്കെ മങ്ങലേറ്റു, എന്റെ ബെസ്ററ് ഫ്രണ്ട് ആയിരുന്ന, എന്നോട് എല്ലാം മറയില്ലാതെ തുറന്നു പറഞ്ഞിരുന്ന വിനുവേട്ടൻ പയ്യെ പയ്യെ മാറുകയായിരുന്നു... ഒരിക്കൽപോലും എന്നോട് മുഖം കറുത്ത് സംസാരിച്ചിട്ടില്ലാത്ത വിനുവേട്ടൻ നിസ്സാര കാര്യങ്ങൾക്കുപോലും എന്നോട് ദേഷ്യപ്പെടാൻ തുടങ്ങി....'' അവൾ വിതുമ്പി...
''എനിക്കുറപ്പുണ്ടായിരുന്നു ഒരുദിവസം ചെയ്ത തെറ്റുകൾ തിരുത്തി, എന്റെ സ്നേഹം തിരിച്ചറിഞ്ഞു എന്റെ വിനുവേട്ടനായി മടങ്ങിവരുമെന്ന്, എന്റെ പ്രാർത്ഥന വെറുതെയായില്ല, ഈ നിമിഷത്തിനായാണ് ഞാൻ ഇത്രയും കാലം ഒരു ഊമയെപോലെ എല്ലാം സഹിച്ചു ഈ വീട്ടിൽ കാത്തിരുന്നത്,
പക്ഷേ ഈ അവസ്ഥയിലുള്ളൊരു മടങ്ങിവരവ് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല, സ്വപ്നത്തിൽപ്പോലും ആഗ്രഹിച്ചില്ല വിനുവേട്ടാ..''അവൾ ഏങ്ങിയേങ്ങി കരഞ്ഞു..
വിനുവിശ്വനാഥ് അറിയപ്പെടുന്ന മുൻനിര യുവ എഴുത്തുകാരിൽ ഒരാൾ, മുഖപുസ്തകത്തിലെ സാഹിത്യ ഗ്രൂപ്പുകളിലെ നിറസാന്നിദ്ധ്യം, ആരാധികമാരുടെ ആരാധനാപുരുഷൻ.. വിവാഹിതനാണെങ്കിലും പെൺകുട്ടികൾക്ക് അയാളെ അത്രക്കും ഇഷ്ടായിരുന്നു. കാരണം അയാളുടെ എഴുത്തു തന്നെ. വിനുവിന് കമൻ്റിടാൻ ആരാധികമാർ മത്സരിച്ചു...
സിവിൽ എഞ്ചിനീയർ ആയിരുന്നു വിനു
ജോലിത്തിരക്കുകൾക്കിടയിലും കുടുംബത്തിനായി ഒഴിവുദിനങ്ങൾ മാറ്റിവച്ചു, നാൾക്കുനാൾ ജോലിഭാരം കൂടി വന്നു അതിനൊപ്പം മാനസിക സമ്മർദ്ദവും കുടികൊണ്ടേയിരുന്നു, അതിനിടയിലാണ് മനഃസമാധാനത്തിനായി അയാൾ ഓൺലൈൻ വായനയിലേക്ക് തിരിഞ്ഞതും അതിനായി സാഹിത്യ ഗ്രൂപ്പുകളിൽ അംഗമായതും, കലാലയജീവിതത്തിനിടയിൽ അല്പസ്വല്പം കുത്തിക്കുറിക്കുന്ന ശീലമുണ്ടായിരുന്ന അയാളോട് ഗൗരിയാണ് ഒരുദിവസം ചോദിച്ചത് വിനുവേട്ടന് പഴയതുപോലെ എഴുതിക്കൂടെ എന്ന് അങ്ങനെയാണ് അയാൾ വീണ്ടും തൂലിക പിടിച്ചുതുടങ്ങിയത്, തൻ്റ രചനകൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ പിന്നീട് ആവേശമായിരുന്നു കൂടുതൽ എഴുതാനും അഭിപ്രായങ്ങൾ അറിയുവാനും, സൗഹൃദങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടേയിരുന്നു, ഉൾപെട്ടിയിലേക്ക്‌ ബന്ധങ്ങൾ വളർന്നു, ആരാധികമാരായിരുന്നു കൂടുതലും.....
ദീപ്‌തി, എന്നുമുതലാണ് താൻ അവളെ ശ്രദ്ധിച്ചു തുടങ്ങിയതെന്നറിയില്ല, തൻ്റെ രചനകളോട് അവൾക്കു ആവേശമായിരുന്നു...അവൾക്കു എന്നും തൻ്റെ കഥകളെല്ലാം ആദ്യം വായിക്കാനും അഭിപ്രായം പറയാനും വാശിയായിരുന്നു, ഉൾപെട്ടിയിലെ ബന്ധം മുഖപുസ്തകത്തിൽ നിന്നും വാട്സപ്പിലേക്കും ഫോൺ കാളുകളിലേക്കും മാറി, എഴുത്തുകളെകുറിച്ചായിരുന്നു അവരുടെ സംഭാഷണങ്ങളിൽ ഏറെയും, അവളുടെ പുസ്തകങ്ങളെക്കുറിച്ചുള്ള അറിവ് അയാൾക്ക് എന്നും അത്ഭുതമായിരുന്നു.
അവളിലെ ആരാധികയിൽ നിന്നും സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കുള്ള മാറ്റം ആദ്യം അയാൾ കാര്യമായെടുത്തില്ല, പ്രായത്തിന്റെ ചാപല്യമായി തള്ളിക്കളഞ്ഞു, ഗൗരിയും മോളുമടങ്ങുന്ന ആ കൊച്ചുവീടായിരുന്നു അയാളുടെ ലോകം..
എങ്കിലും എപ്പോഴോ അയാളുടെ മനസ്സിലും ചെറിയൊരു ഇളക്കം തട്ടിയോ...
നേരിട്ട് കാണണമെന്നുള്ള ദീപ്തിയുടെ നിരന്തരമായ വാശിക്കുമുന്നിൽ ഒരുനാൾ അയാൾ സമ്മതം മൂളി , അങ്ങനെ ഒരു വൈകുന്നേരം അവർ പാർക്കിൽ കണ്ടുമുട്ടി.., ആദ്യകുടിക്കാഴ്ചയാണെങ്കിൽ പോലും അകലങ്ങളൊന്നും അവർക്കിടയിൽ ഉണ്ടായിരുന്നില്ല, വർഷങ്ങളുടെ മുൻപരിചയം ഉള്ളപോലെ അവർ ഭൂമിക്കുകീഴിലെ സർവ്വചരാചരങ്ങളെപ്പറ്റിയും വാതോരാതെ സംസാരിച്ചു, സംസാരത്തിനിടയിൽ അയാൾ ദീപ്തിയെ നന്നായി ശ്രദ്ധിച്ചു വെളുത്തുമെലിഞ്ഞ ഒരു ശാലീനസുന്ദരി...
ഒരുദിവസം ദീപ്‌തി അവളുടെ വീട്ടിലേക്കു അയാളെ ക്ഷണിച്ചു, ക്ഷണം സ്വീകരിച്ചു അവിടെ എത്തിയ അയാൾ കണ്ടത് ശൂന്യമായൊരു വീടായിരുന്നു...
''അമ്മയെവിടെ...?''
''അമ്മാവൻ്റെ വീട്ടിലേക്കു പോയി വിനുവേട്ടാ..''അവൾ കൊഞ്ചി..
''അമ്മയെ പരിചയപ്പെടുത്താം എന്നു പറഞ്ഞല്ലേ വിളിച്ചത് ഇങ്ങനെയാണെങ്കിൽ ഞാൻ വരില്ലായിരുന്നു....'' അയാൾക്ക് ദേഷ്യം വന്നു..
''എടാ കള്ള വിനുവേട്ടാ പിണങ്ങല്ലേടാ....'' അവളുടെ നിഷ്കളങ്കമായ സംസാരത്തിൽ അയാൾ അയഞ്ഞു...
അവളുടെ പുസ്തകശേഖരമെല്ലാം ഒരു കൊച്ചുകുട്ടിയുടെ ആവേശത്തോടെ അവൾ അയാൾക്ക് കാണിച്ചുകൊടുത്തു... അതെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന് പുറകിൽ നിന്നു രണ്ടു കരങ്ങൾ അയാളെ പുണർന്നു.. അവളുടെ കൈകൾ വേർപെടുത്തി അയാൾ അവളെ മുന്നിൽ നിർത്തി.... നിയന്ത്രണമില്ലാതെ ഒഴുകുന്ന പുഴപോലെ കണ്ണീർതുള്ളികൾ ധാരധാരയായി മത്സരിച്ചു ഒഴുകുകയായിരുന്നു . അവളുടെ കവിൾത്തടത്തിലെ കണ്ണീർ അയാൾ പതിയെ തുടച്ചു. തേങ്ങൽ നിർത്താൻ അയാൾ പറഞ്ഞെങ്കിലും പൊടുന്നനെ വിനുവിൻ്റ മാറിലേക്ക് മുഖമമർത്തി അവളുടെ കരവലയത്തിനുള്ളിൽ അയാളെ ബന്ധിച്ചു, കുഞ്ഞുങ്ങളെപോലെ തേങ്ങുന്ന അവളുടെ കൈകൾ വേർപെടുത്താൻ ആ നിമിഷം അയാൾക്ക് തോന്നിയില്ല, മന്ദം അയാൾ അവളുടെ മുടിയിഴകളെ പതിയെ തലോടി....
എപ്പഴോ അവർ ഒന്നായി. അപ്പോൾ പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു....
പെട്ടന്ന് അയാൾ സ്വബോധം വീണ്ടെടുത്തു ദുഃസ്വപ്നം കണ്ടതുപോലെ ചാടി എണീറ്റു, അയാളിൽ കുറ്റബോധമുണർന്നു, ഒരുനിമിഷത്തിൽ പറ്റിപോയ തെറ്റോർത്തു അയാൾ അവളോട് മാപ്പപേക്ഷിച്ചു,
അവൾ അയാളെ ആശ്വസിപ്പിച്ചുകൊണ്ട് അവളിലേക്ക്‌ അടുപ്പിച്ചു, ഒരു കൊച്ചു കുട്ടിയെപോലെ മടിയിൽ കിടത്തി ആശ്വാസിപ്പിച്ചു...
"വിനുവേട്ടാ എന്തിനാ കരയുന്നത് ?ഏട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ല, എന്റെ സമ്മതമില്ലാതെയല്ലലോ ഏട്ടൻ എന്നെ....
ഞാനാണ് വിനുവേട്ടനെ എന്നിലേക്ക്‌ അടുപ്പിച്ചത്, എല്ലാം എന്റെ ഭ്രാന്ത് ഏട്ടനോടുള്ള അടങ്ങാത്ത ഭ്രാന്ത്, ഞാൻ തന്നെയല്ലേ വിനുവേട്ടന്റെ മനസിന്റെ നിയന്ത്രണം തെറ്റിച്ചത്, ഇന്ന് ഇവിടെ സംഭവിച്ചത് നമ്മളിൽ ഒതുങ്ങണം, മറ്റൊരാൾ അറിയരുത്, വിനുവേട്ടന്റെ കുടുംബം ഞാനൊരിക്കലും തകർക്കില്ല, ഒരു ശല്യമായി ഞാൻ ഒരിക്കലും വരില്ല,ശേഷിച്ചനാളുകൾ കഴിച്ചുകൂട്ടാൻ ഈ ഓർമ്മകൾ മാത്രം മതിയെനിക്ക്. ."
"ദീപ്‌തി... എന്റെ ഗൗരി, എന്റെ വൈഗമോൾ.. എനിക്കിനി.. ഞാനെങ്ങനെ അവരുടെ മുഖത്തുനോക്കും ? എന്റെ കുടുംബം.. ഞാൻ പാപിയാണ്.. "
"വിനുവേട്ടാ ഇവിടെയൊന്നും സംഭവിച്ചിട്ടില്ലെന്ന് കരുതിക്കോളൂ, ഏട്ടൻ നേരം വൈകാതെ വീട്ടിൽ പോവാൻ നോക്കു....'
അയാൾ വീടെത്തി..
'ഹാ വിനുവേട്ടൻ വന്നോ, ഇന്ന് നേരത്തെയാണല്ലോ, ഞാൻ ഇപ്പോ കാപ്പി തരാട്ടോ "
മറുപടിയൊന്നും പറയാതെ അയാൾ മുറിയിൽ കയറി, ബാത്റൂമിന്റെ വാതിൽ തുറന്നു അകത്തുകയറി ധാരധാരയായി വരുന്ന ജാലകണങ്ങൾക്കടിയിൽ നിന്നും ചെയ്ത തെറ്റുകൾ ഓർത്ത് നിശ്ശബ്ദമായി കരഞ്ഞു...
"വിനുവേട്ടാ കുളികഴിഞ്ഞെങ്കിൽ ഇങ്ങോട്ടു വാ ഞാൻ ചപ്പാത്തിയും കറിയും ടേബിളിൽ എടുത്തു വച്ചിരിക്കുന്നു "
"എനിക്കു വിശക്കുന്നില്ല, ഇന്നൊരു മീറ്റിങ് ഉണ്ടായിരുന്നു അതുകൊണ്ട് പുറത്തുനിന്നും കഴിച്ചു, നല്ല ക്ഷീണമുണ്ട് എനിക്കൊന്നുറങ്ങണം "
"ബെഡ് ഞാൻ വിരിച്ചിട്ടുണ്ട്, വയ്യെങ്കിൽ വിനുവേട്ടൻ പോയി കിടന്നോളു, ഞാൻ പണി എല്ലാം ഒതുക്കിയിട്ട് വേഗം വരാവേ,
മുഖമെന്താ വല്ലാതിരിക്കുന്നെ, തലവേദനയോമറ്റോ ആണോ, ഞാൻ ബാം പുരട്ടി തരട്ടെ "
"വേണ്ട ഒന്നും വേണ്ട, ഒന്നുറങ്ങിയാൽ എല്ലാം ശരിയാവും "
ഗൗരിയുടെ സ്നേഹത്തിനും പരിചരണത്തിനും മുന്നിൽ തോറ്റുപോവുകയാണെന്ന് അയാൾക്ക് തോന്നി...
"വിനുവേട്ടാ ഉറങ്ങിയോ ? ഞാൻ മോളെ തെക്കേമുറിയിൽ കിടത്തി, പാവം കുട്ടി അച്ഛൻ മിഠായി വാങ്ങികൊണ്ടുവരുന്നതും കാത്തിരിപ്പായിരുന്നു, വിനുവേട്ടനോട് പിണങ്ങിക്കിടന്നവൾ ഉറങ്ങിപ്പോയി, മോളൊന്നും കഴിച്ചുപോലുമില്ല "
"സാരമില്ല നീ ഇപ്പോ ഉറങ്ങാൻ നോക്കു, എനിക്കു നാളെ നേരത്തെ പോവണം, പെന്റിങ് വർക്സ് ഉണ്ട് "
കഷ്ടപ്പെട്ടു അത്രയും അയാൾ പറഞ്ഞൊപ്പിച്ചു, കുറ്റബോധത്താൽ ആ രാത്രി അയാൾ വെളുപ്പിച്ചെടുത്തു എന്ന് വേണം പറയാൻ.. തൻ്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഓരോ സെക്കന്റ് സൂചി ചലിക്കുമ്പോഴും യുഗങ്ങൾ കടക്കുന്നതുപോലെ അയാൾക്ക് അനുഭവപ്പെട്ടു...രാവിലെ പതിവിലും നേരത്തെ റെഡിയായി അയാൾ പോയത് ദീപ്തിയെ കാണാനായിരുന്നു....
"വിനുവേട്ടൻ ഇന്നലെ ഉറങ്ങിയില്ല അല്ലേ എനിക്കുറപ്പുണ്ടായിരുന്നു അത്, പക്ഷേ ഞാൻ ഇന്നലെ കുറെ നാളുകൾക്കുശേഷം നന്നായി ഉറങ്ങി സമാധാനത്തോടെ, ആഗ്രഹിച്ചതെന്തോ നേടിയ നിർവൃതിയിൽ "
"ദീപ്‌തി,.. എനിക്കൊന്നും മറക്കാനാവുന്നില്ല, ജീവിതം അവസാനിപ്പിച്ചാലോ എന്നു പോലും ഞാൻ ചിന്തിച്ചു, എന്റെ ഗൗരിയുടെയോ മോളുടെയോ മുഖത്തു നോക്കാനോ അവർക്കു മുന്നിൽ ഒന്നു പുഞ്ചിരിക്കാൻ പോലുമാവുന്നില്ല "
"വിനുവേട്ടാ ഞാൻ പറഞ്ഞില്ലെ ഒന്നുമില്ല, ഒന്നും സംഭവിച്ചിട്ടില്ല, നമ്മളിലെ രഹസ്യം നമുക്കിടയിൽ കുഴിച്ചുമൂടണം, മൂന്നാമതൊരാൾ അറിയരുത്, ഞാൻ ഇനി ഒരിക്കലും ബുദ്ധിമുട്ടിക്കാൻ വരില്ല, വിനുവേട്ടനെ അക്ഷരങ്ങളിലൂടെയാണ് സ്നേഹിച്ചത്, എഴുത്തിനോടും എഴുത്തുകാരനോടുമുള്ള ആരാധന എപ്പോഴാണ് പ്രണയത്തിലേക്കും പിന്നെ ഏട്ടനോടുള്ള ഭ്രാന്തിലേക്കും പരിണമിച്ചതെന്നറിയില്ല, എനിക്കിന്ന് മറ്റെന്തിനേക്കാളും വിലപ്പെട്ടത് എന്റെ വിനുവേട്ടൻ തന്നെയാണ്, ഏട്ടനോടൊത്തുള്ള ഓരോ നിമിഷങ്ങളും പകരംവയ്ക്കാനാവാത്തതാണ്, വിനുവേട്ടന്റെ കഥകളെ സ്നേഹിച്ചു, ഏട്ടന്റെ ഓർമകളെ പ്രണയിച്ചു ഞാൻ ജീവിച്ചോളാം, ഒരപേക്ഷയുണ്ട് വിനുവേട്ടന് വല്ലപ്പോഴും കുറച്ചുസമയം എനിക്കായി മാറ്റിവച്ചുടെ, ഈ പൊട്ടിപെണ്ണിനോട് അത്രയെങ്കിലും കരുണ കാണിച്ചുകൂടെ.. '
"ദീപ്‌തി, നീ എന്തൊക്കെ പ്രാന്താണ് പുലമ്പുന്നത്, അറിയാതെ പറ്റിയ തെറ്റോർത്തു മനസ്സ് വിങ്ങുമ്പോൾ നീ എന്ത് വിഡ്ഢിത്തമൊക്കെയാ പറയുന്നേ "
"ഞാൻ സീരിയസ് ആയിട്ടു പറഞ്ഞതാ വിനുവേട്ടാ, ഗൗരിചേച്ചിയെയും വൈഗമോളെയും ഏട്ടൻ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം, ആ സ്നേഹത്തിന്റെ ഒരംശം മാത്രമേ ഞാൻ ആവശ്യപെടുന്നുള്ളു...
"ഞാൻ പോകുന്നു പെണ്ണെ, നിന്നെ ചങ്ങലയിൽ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ഇനിയൊരിക്കലും ഞാൻ നിന്റെ കണ്മുന്നിൽ വരാതിരിക്കാൻ ശ്രദ്ധിക്കാം, എനിക്കെന്റെ കുടുംബമാണ് വലുത്
ആ കണ്ടുമുട്ടൽ അവിടെ അവസാനിച്ചു, പക്ഷേ ബന്ധം അവസാനിപ്പിക്കാൻ അയാൾക്കായില്ല... അളവറ്റ സ്നേഹവുമായി ദീപ്‌തി വിടാതെ പിന്തുടർന്നുകൊണ്ടേയിരുന്നു.. ഇടക്കുള്ള കണ്ടുമുട്ടലുകൾ പലപ്പോഴും അവരെ തെറ്റിലേക്കു നയിച്ചു കൊണ്ടേയിരുന്നു...
അയാൾക്ക് ഓഫീസ് കാര്യങ്ങൾ ചെയ്യാനാവാതെയായി, വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കാതെയായി,ഗൗരിയോടും മോളോടുമുള്ള സംസാരം കുറഞ്ഞു, എല്ലാ മാസവും വീട്ടുചിലവിനുള്ള തുക മാത്രം കൃത്യമായി ഗൗരിയുടെ പക്കൽ ഏൽപ്പിക്കും, സംഭാഷണങ്ങൾ ഇല്ലാതെയായി എന്തിനു ഒരു കട്ടിലിന്റെ രണ്ടു അതിരുകളിൽ രണ്ടു അപരിചിതരെപോലെ കിടക്കാൻ തുടങ്ങി,
ദീപ്‌തി ഓരോദിവസവും കഴിയുതോറും അയാളിലേക്ക് കൂടുതൽ അടുത്തുകൊണ്ടേയിരുന്നു.
ഒരു ദിവസം ജോലിക്കുപോവാനിറങ്ങുമ്പോൾ ഗൗരി പറഞ്ഞു....
"വിനുവേട്ടാ വൈകിട്ടു നേരത്തെ വരണം നമുക്കൊന്ന് ബീച്ച് വരെ ഒന്നു പോവണം "
"എനിക്കു സമയമില്ല, ഓവർ വർക്കുള്ള ടൈം ആണ് "
"എന്ത് ന്യായം പറഞ്ഞാലും വിനുവേട്ടൻ ഇന്ന് വന്നേ പറ്റൂ,
"ഓകെ സമ്മതിച്ചു, നീയും മോളും റെഡിയായി ഇരുന്നോളു, ഞാൻ വന്നിട് ഉടനെ പോവാം''
വൈകീട്ട് അവർ ബീച്ചിലെത്തി
'എന്താ ഇപ്പോ ബീച്ചിൽ വരാൻ, ഇവിടെ ആരെങ്കിലും എന്തെങ്കിലും "
'വിനുവേട്ടനെപോലെ കാണാനും ലോഹ്യം കൂടാനുമൊന്നും എനിക്കാരാധകരൊന്നുമില്ലല്ലോ "
അയാൾ ശരിക്കും ഞെട്ടി....
"എന്താ വിനുവേട്ടാ ഞെട്ടിയതുപോലെ ഞെട്ടണ്ട എനിക്കെല്ലാം അറിയാം, ഈ മുഖമൊന്നുവാടിയാൽ എനിക്കറിയാം, പേടിക്കണ്ട ഞാൻ ആരേം ഒന്നുമറിയിച്ചിട്ടില്ല, എന്റെ കഴുത്തിലെ താലിയിൽ കളങ്കം വീഴ്ത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, ആരാ വിനുവേട്ടാ ഈ ദീപ്‌തി ? എന്നെയും മോളെക്കാളും എന്ത് പ്രത്യേകതയാ അവൾക്കുള്ളത്, ഞങ്ങളെക്കാളേറെ വിനുവേട്ടനെ മനസ്സിലാക്കുന്നുണ്ടോ അതോ ഞങ്ങളെക്കാളേറെ സന്തോഷവും സമാധാനവും അവൾ നൽകുന്നുണ്ടോ, അവൾക്കു വേണ്ടിയാണോ ഏട്ടൻ ഞങ്ങളിൽ നിന്നകന്നത് ?
"ഗൗരി... ഞാൻ.. അത്.. തെറ്റുപറ്റിപോയടാ, ഇടയ്ക്കെപ്പഴോ എന്റെ മനസ് എന്റെ പരിധി വിട്ടു പോയി, ഞാൻ തെറ്റുകാരനാണ്, എന്റെ മനസിലെ കുറ്റബോധമാണ് നിങ്ങളിൽ നിന്നു ഒളിച്ചോടാൻ എന്നെ പ്രേരിപ്പിച്ചത്, അതിനായി മനഃപൂർവം കാരണങ്ങൾ കണ്ടെത്തി ഞാൻ അകലുകയായിരുന്നു, മാപ്പു ചോദിയ്ക്കാൻ പോലും എനിക്കർഹതയില്ല, എന്നോട് ക്ഷമിക്കു ഗൗരി, നിനക്കും മോൾക്കും രക്ഷപെടാം.. ഒരിക്കലും ഞാൻ ഒരു തടസ്സമാവില്ല " അയാൾ ഒരു കൊച്ചു കുട്ടിയെപോലെ കരഞ്ഞു..
"വിനുവേട്ടൻ എന്നെയും മോളെയും ഒഴിവാക്കാൻ നോക്കുവാണോ ? ഏട്ടൻ എന്താ വിചാരിച്ചേ ഇത്രയും കാലം എല്ലാം അറിഞ്ഞിട്ടും ഒരു ഊമയെപോലെ മിണ്ടാതിരുന്നു നമ്മുടെ കുടുംബം തകരരുത് എന്നു കരുതിയിട്ടാണ്, എനിക്കു എന്റെ വിനുവേട്ടനെ അത്രയ്ക്ക് ഇഷ്ടമാണ്....'' അവൾ അയാളുടെ കണ്ണു തുടച്ചു...
''ഞാൻ എല്ലാം ക്ഷമിക്കാം എല്ലാം മറക്കാം എന്റെ പഴയ വിനുവേട്ടനായി വൈഗമോളുടെ അച്ഛനായി തിരിച്ചുവരാൻ പറ്റുവോ വിനുവേട്ടന് ?'
"ഗൗരി... നിനക്കെങ്ങനെ എന്നെ..?''
''വിനുവേട്ടാ ഈ കണ്ണുനീർ ഇതിലറിയാം ആ മനസ്സ് വേദനിക്കുന്നത്... അതോർത്തു പശ്ചാത്തപിക്കുന്നത്... അത് മതി ഇനി ഒരിക്കലും ഞങ്ങളെ വിട്ടുപോവില്ല വഞ്ചിക്കില്ല എന്നതിനുള്ള ഉറപ്പാണ് ഏട്ടന്റെ കണ്ണിൽ നിന്നുതിരുന്ന ഓരോ കണ്ണുനീർതുള്ളിയും, ഒരു ദുഃസ്വപ്നം കണ്ടുണർന്നു എന്നു കരുതുക എന്നിട്ട് എല്ലാം മറക്കുക...''
ബീച്ചിലെ ആ ഒഴിഞ്ഞ കോണിൽ അകന്നുപോയ രണ്ടു ഹൃദയങ്ങൾ തമ്മിൽ അടുക്കുകയായിരുന്നു
ഇതൊന്നും അറിയാതെ വൈഗ മോൾ മണലിൽ കളിക്കുന്നുണ്ടായിരുന്നു അപ്പോൾ...
അവിടെ വച്ചു തന്നെ അയാൾ ഫേസ്ബുക്ക് അക്കൗണ്ടും വാട്സപ്പ് അക്കൗണ്ടും ഒഴിവാക്കി.. മൊബൈലിൽ നിന്ന് സിം കാർഡ് ഊരി അവളുടെ കൈയ്യിൽ കൊടുത്തു. അവളതു രണ്ടായി പൊട്ടിച്ച് കടലിലേക്കെറിഞ്ഞു...
തിരിച്ചു വരുമ്പോൾ അയാൾ പുതിയൊരു മനുഷ്യനായിരുന്നു.. പക്ഷേ മറ്റൊരു വിധി അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു.....
ബൈക്കിൻ്റെ സൈഡ് സ്റ്റാൻ്റ് തട്ടാൻ അയാൾ മറന്നിരുന്നു. അപകടത്തിൽ ഗൗരിയും മോളും അത്ഭുതകരമായി രക്ഷപെട്ടു... നട്ടെല്ലിന് സാരമായി പരിക്കേറ്റ അയാളുടെ അരക്കു താഴെ തളർന്നു....
*********************************************
അയാളുടെ ഇരു വശങ്ങളിലുമായി ഗൗരിയും വൈഗമോളും കിടന്നുറങ്ങുന്നുണ്ടായിരുന്നു... അയാൾ അവരെ ചേർത്തു പിടിച്ചു... കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ തലയിണയെ നനക്കുന്നുണ്ടായിരുന്നു അപ്പോൾ....
* * * *
രചന
Unnikrishnan Thachampara& Ardra Satheesan Maalutty
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo