നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പശ്ചാത്താപം !!


മുന്നത്തെപ്പോലെ ചന്ദ്രേട്ടന്‍റെ ലോഡ്ജില്‍ തന്നെയാണ് താമസിച്ചിരുന്നതെങ്കില്‍ ഈ സമയമാറ്റം ഒരു പ്രശ്നമേ ആയിരുന്നില്ല, ഇതിപ്പോ ചിറ്റൂര്‍ നിന്നും രാവിലെ ഫസ്റ്റ് ബസിനു മുന്നേ ഉള്ള ബസിനു പോന്നാലും ആറുമണിക്ക് ജോലിസ്ഥലത്ത് എത്തില്ലെന്ന കാര്യം മൂന്നരത്തരം. പക്ഷേ എന്തു ചെയ്യാം.... MK എന്ന തുഗ്ലക്കിന്‍റെ ഭരണപരിഷ്ക്കാരമല്ലേ, അനുസരിക്കാതെ നിവൃത്തിയില്ലല്ലോ. പുകയ്ക്കാനും വേണ്ടേ അതിനു പറ്റിയ ഒരു തല, അതോണ്ട് അവന്‍ കൂടുതല്‍ ആലോചിച്ചില്ല, തലേദിവസം തന്നെ കമ്പനിയില്‍ എത്തിപ്പെടുക.
പരിചയപ്പെടുത്താന്‍ മറന്നുകേട്ടോ, ഇവന്‍ വിനു. തൃശൂര്‍ക്കാരന്‍, പാലക്കാട്ടെ ഒരു കമ്പനിയില്‍ അപ്രെന്റിസ്ഷിപ്‌ (എന്ന അടിമപ്പണി) തസ്തികയില്‍ തുടരുന്നു. 1000 രൂപക്ക് മാടിനെപ്പോലെ എടുക്കേണ്ടി വരുന്ന പണിയെ പിന്നെ എന്ത് വിളിക്കണം ?? CNC മെഷീന്‍ പ്രവര്‍ത്തിപ്പിക്കലാണ് അവനില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യം. 12 മണിക്കൂര്‍ വീതം ജോലി ചെയ്താല്‍ ആഴ്ചയില്‍ മൂന്നു ദിവസം അവധി. ഇങ്ങനെയൊക്കെ അര്‍മ്മാദിയ്ക്കുന്നതിനിടയില്‍ ആണ് സെക്ഷന്‍ ഹെഡ് ജോലി രാജിവയ്ക്കുന്നത്. പകരം അധികാരമേറ്റെടുത്തതാവട്ടെ പണിയെടുപ്പിച്ചു കൊല്ലുന്ന ബൂര്‍ഷ്വാ, മിസ്റ്റര്‍ MK. വന്നപാടെ ഡ്യൂട്ടി സമയം 8 മുതല്‍ 8 വരെ രണ്ടു ഷിഫ്റ്റില്‍ ഉണ്ടായിരുന്നതിനെ 6 മുതല്‍ 2 വരെ, 2 മുതല്‍ 10 വരെ, 10 മുതല്‍ 6 വരെ എന്നാക്കി, അവധി ദിവസം ആഴ്ചയില്‍ ഒന്നാക്കി നിലനിര്‍ത്തി.... ഇതൊന്നും പോരാഞ്ഞ് ആ കാലന്‍ തന്‍റെ ഒരു ശിങ്കിടിയെക്കൂടി (സോമന്‍ചേട്ടന്‍) നോര്‍മല്‍ ഷിഫ്റ്റില്‍ (രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ) പുതുതായി വച്ചിരുന്നു. ഈ പരിഷ്ക്കാരങ്ങള്‍ ആണിപ്പോ വിനുവിന് വിനയായത്. അവധി കുറച്ചത് പോട്ടേന്നു വയ്ക്കാം (അതെ നിവൃത്തിയുള്ളൂ)... ഇതിപ്പോ, രാവിലത്തെ ഷിഫ്റ്റാണെങ്കില്‍ 6 മണിക്കെത്താനും, രണ്ടാമത്തെ ഷിഫ്റ്റാണെങ്കില്‍ 10 മണിക്ക് പോകാനും സാധിയ്ക്കാത്ത വിധം ദൂരെ ആയിരുന്നു, അവന്‍റെ ആ ബന്ധുവീട്. പിന്നെ ഒരു സമാധാനം, രണ്ടു നിലകളുള്ള ആ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത് താഴത്തെ നിലയിലെ അവന്‍റെ ഡിപ്പാര്‍ട്ട്മെന്റ് മാത്രം. അതിനാല്‍ത്തന്നെ രാത്രി ഉറക്കം, പ്രഭാതകര്‍മ്മങ്ങള്‍ എല്ലാം ഭദ്രം. ഇനി കഷ്ടി ഒരു മാസം കൂടി സഹിച്ചാല്‍ മതിയല്ലോ, ഒരു വര്‍ഷത്തെ അപ്രെന്റിസ്ഷിപ്‌ പൂര്‍ത്തിയാവാന്‍ എന്നോര്‍ത്തപ്പോള്‍ അവന്‍, തന്‍റെ ആ ബുദ്ധിമുട്ടിലും പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞു, അവന് ഇനിവെറും രണ്ടു ദിവസം മാത്രം... ഈ കാലയളവില്‍ നടന്ന ഒരത്ഭുതം എന്തെന്നാല്‍, സോമന്‍ചേട്ടന്‍ വിനുന്‍റെയും കൂട്ടരുടെയും വിശ്വസ്തനായി മാറിയിരുന്നു. അന്ന് ഒരു ഹാഫ്ഡേ ആയിരുന്നിട്ടും, വിനുവിന് രണ്ടാം ഷിഫ്റ്റായതിനാല്‍ സോമന്‍ചേട്ടന്‍ കുറച്ചു വൈകിയേ പോകുന്നുള്ളൂ എന്നു വച്ചു. പതിവില്ലാതെ പവര്‍സപ്ലൈ പോയതിനാല്‍, സോമന്‍ചേട്ടനെ മെഷീന്‍ ഏല്‍പ്പിച്ച് ജനറേറ്റര്‍ ഓണ്‍ ചെയ്യാന്‍ വിനു ഇറങ്ങി. ജനറേറ്റര്‍ ഓണാക്കി തിരിച്ചുവരുമ്പോള്‍ ദൂരേന്നേ കണ്ടു മെഷീന്റെ സ്റ്റാറ്റസ് ഇന്‍ഡിക്കേഷന്‍- പച്ചനിറത്തില്‍, സോമന്‍ചേട്ടന്‍ മെഷീന്‍ നന്നായി കൈകാര്യം ചെയ്യുന്നു, ആശ്വാസം. വിനു നേരെ അവിടന്നിറങ്ങി തൊട്ടടുക്കലുളള മെയിന്‍റെനന്‍സ് ഡിപ്പാര്‍ട്ട്മെന്റ് വക കെട്ടിടത്തില്‍, തന്‍റെ ഒരു സുഹൃത്തിനെ കാണാനായി പോയി. അവനോടു സംസാരിച്ച് പത്തുമിനിട്ടില്‍ വിനു തിരിച്ച് മെഷീന്‍ റൂമില്‍ എത്തി. രണ്ടു മെഷീനില്‍ ഒന്നില്‍ എറര്‍ സിമ്പല്‍ ആണ്, പ്രോഡക്ഷന്‍ നിക്കാണ്.... അവന്‍ വേഗം കൂട്ടി. നോക്കുമ്പോള്‍ എറര്‍ മാറ്റാന്‍ നിന്ന് വിയര്‍ക്കാണ് സോമന്‍ചേട്ടന്‍. ഇപ്പൊ കരയുമെന്ന മട്ടില്‍ നില്‍ക്കുന്ന അങ്ങേരോടവന്‍ പറഞ്ഞു താന്‍ നോക്കിക്കൊള്ളാം എന്ന്. ഉടനെ അങ്ങേര്, എന്‍റെ കാര്യം വിട്, ഇപ്പോത്തന്നെ GM (ജെനറല്‍ മാനേജര്‍) വന്നിരുന്നു, പത്തുമിനിറ്റ് നിന്നെയും കാത്ത് ഇവിടെ നിന്നു, ഷിഫ്റ്റിലുള്ള ആളെക്കാണാന്‍, ഇവിടാണേല്‍ രണ്ടു മെഷീനും മാറിമാറി എറര്‍... ദാ ഇപ്പൊ ഇവിടന്ന് ഇറങ്ങീട്ടെ ഉള്ളൂ, വേഗം ഓടിച്ചെന്നു പുള്ളിയെ ഒന്ന്‍ കണ്ടേക്ക്.... അവന്‍ തമാശയാണെന്ന് കരുതി, ഒന്ന് പോ ന്‍റെ സോമേട്ടാ, നിങ്ങള്-ന്ന്.... അല്ലടാ, കാര്യമായിട്ട് പറയാ, നീ വേഗം ചെല്ല്... അവന് കാല്‍ച്ചുവട്ടില്‍ നിന്ന്‍ മണ്ണൊലിച്ചുപോണ പോലായി. ഇക്കണ്ട കാലം ഇതിനുള്ളില്‍ പട്ടിയെപ്പോലെ നിന്ന്‍ പണിയെടുത്ത് ലാഭം ഉണ്ടാക്കിക്കൊടുത്തപ്പോള്‍ ഒരുത്തനും ഈ വഴി വന്നില്ല. ഇന്നിപ്പോ ഒരു പത്തുമിനിറ്റ് ഒന്ന് മാറിയപ്പോള്‍ ഓരോരോ പരീക്ഷണങ്ങള്‍... അവന്‍ കുതിച്ചോടി, പ്രധാനവാതില്‍ക്കല്‍ തന്നെ അങ്ങേരു നില്‍പ്പുണ്ടായിരുന്നു. ചെന്നപാടെ അവന്‍ സ്വയം പരിചയപ്പെടുത്തി. വളരെ സൗമ്യനായി അങ്ങേര്, "നിങ്ങള്‍ എവിടെയായിരുന്നു ??"
അവന്‍ പറഞ്ഞു വയറു സുഖമില്ലാര്‍ന്നു, ടോയ്‌ലറ്റില്‍ പോയതാന്ന്.... "ഞാനവിടെ പത്തുമിനിറ്റ് നിന്നിരുന്നു ഇങ്ങനെ ഉത്തരവാദിത്തം ഇല്ലാതായാല്‍ എങ്ങനാ, നിങ്ങള്‍ടെ അപ്രെന്റിസ്ഷിപ്‌ പൂര്‍ത്തിയാവാന്‍ ഇനി രണ്ടുനാള്‍ കൂടിയല്ലേ ഉള്ളൂ, ഞാന്‍ എന്താണ് നിങ്ങള്‍ടെ സര്‍ട്ടിഫിക്കറ്റില്‍ എഴുതേണ്ടത്, ഇറെസ്പോണ്‍സിബിള്‍ ആണെന്നോ ????" അവന്‍ കരയണപോലായി, സാര്‍ അങ്ങനൊന്നും ചെയ്തേക്കല്ലേ, ഇത്തവണത്തേക്ക് ഒന്ന്‍ ക്ഷമിക്കണേ.. എന്നെല്ലാം അപേക്ഷിച്ചു. "ശരി..." എന്നും പറഞ്ഞ് അങ്ങേര് കാറില്‍ക്കയറി, അവന്‍ തന്‍റെ വിധിയെ പഴിച്ചോണ്ട് അകത്തേക്കും...
കാര്യം അങ്ങേരങ്ങനെ പറഞ്ഞെങ്കിലും അവന്‍റെ സര്‍ട്ടിഫിക്കറ്റില്‍ റിമാര്‍ക്ക് ഒന്നും ചെയ്തിരുന്നില്ല. പക്ഷെ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ സുഹൃത്തുക്കളില്‍ നിന്നുമവന് അറിയാന്‍ കഴിഞ്ഞു, താന്‍ മൂലമുണ്ടായ ആ ഇഷ്യൂവിന്‍റെ പേരില്‍ അവിടത്തെ ഓപ്പറേഷന്‍ മാനേജരായ വിൻസന്റ് സാറിനെ നിര്‍ബന്ധിച്ചു രാജി വപ്പിച്ചു എന്ന്.... കൂട്ടത്തില്‍ അവനെ സപ്പോര്‍ട്ട് ചെയ്തു എന്ന കാരണത്തില്‍ സോമന്‍ ചേട്ടനെ പിരിച്ചുവിട്ടു എന്നും. ഈശ്വരാ, താന്‍ കാരണം ഇന്ന് രണ്ടു കുടുംബങ്ങള്‍ വഴിയാധാരമായിരിയ്ക്കുന്നു. നീറുന്ന ഹൃദയവുമായി, ചെയ്തുപോയ ആ തെറ്റിന് അവന്‍ ദൈവത്തോട് മാപ്പിരന്നു.
നാം നിസ്സാരമെന്നു കരുതി ചെയ്യുന്ന ഇത്തരം ചെറു കൃത്യവിലോപങ്ങള്‍ സമൂഹത്തിലോ അല്ലെങ്കില്‍ നമ്മളില്‍തന്നെയോ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ എത്ര വലുതാണെന്ന് നോക്കൂ... അതിനാല്‍ ചെയ്യുന്ന ജോലി, അതെത്ര ചെറുതാണേലും ആത്മാര്‍ത്ഥമായി ചെയ്യുവാന്‍ നമ്മള്‍ ശ്രദ്ധിയ്ക്കണം....
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot