നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നന്ദന മോള്‍.(അനുഭവ കഥ )


....................................................
''മതമേതായാലും മനുഷ്യന്‍ നന്നാല്‍ മതി''
......................................................................
തൃശൂര്‍ ജില്ലയില്‍ മുസ്ലീങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്താണ് ഞാന്‍ ജനിച്ച് വളര്‍ന്നത്.
കുറച്ച് കാലം പ്രവാസം ..അതിനിടയില്‍ വിവാഹം.ശലാശരി മലയാളി വിവാഹ ശേഷം പ്രവാസി ആയി ജീവിക്കാന്‍ താല്‍പര്യം ഉണ്ടാവില്ലല്ലൊ സാഹചര്യം കൊണ്ട് പെട്ട് പോകുന്നവരല്ലെ അധികവും.അങ്ങിനെ ഞാനും പ്രവാസം വേണ്ടാ എന്ന് വെച്ചു.നാട്ടിലെ പച്ചപ്പും മനോഹാരിതയും മതി മരുഭൂമിയുടെ വരള്‍ച്ചക്ക് വിട പറഞ്ഞു.
നാട്ടിലു പിടിച്ച് നില്‍ക്കാന്‍ കുറച്ച് കഷ്ടപ്പാട് തന്നെ ആണ് കെട്ടൊ അത്ര എളുപ്പല്ല.
''ഇക്ക എനിക്ക് ചെറിയ സംശയം ഉണ്ട് ഇക്ക ഒരു ടെസ്റ്റ് കാര്‍ഡ് വാങ്ങി കൊണ്ട് വരൊ''
ഭാര്യ പറഞ്ഞപ്പോള്‍ ഞാന്‍ ഒരണ്ണം അല്ല അഞ്ചെണ്ണം വാങ്ങി...പോസിറ്റീവ് കാണിച്ചിട്ടും എനിക്ക് അഞ്ച് ദിവസോം രാവിലെ ചുവപ്പ് വര നോക്കുക തന്നെയാണ് പണി.അങ്ങിനെ അത് അങ്ങട്ട് ഉറപ്പിച്ചു.അവളുടെ ഉദരത്തില്‍ ഞങ്ങളുടെ സന്തോഷം കിളിര്‍ത്തു.കാരുണ്യവാനായ ദൈവത്തെ ഞങ്ങള്‍ സ്തുതിച്ചു.
അപ്പോളാണ് കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു വലിയ പ്രൊജക്ട് കിട്ടി.ആറ് മാസം എങ്കിലും എടുക്കും കഴിയാന്‍.അവള്‍ക്ക് ഡോക്ടര്‍ റെസ്റ്റ് പറഞ്ഞത് കൊണ്ട് അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചു.
കരുനാഗപ്പള്ളിയില്‍ പരിചയക്കാര് ആരുമില്ല.അപ്പോളാണ് ഒാര്‍മ്മ വന്നത് ഖത്തറില്‍ എന്റെ കമ്പനിയില്‍ ഒരു പയ്യന്‍ ഉണ്ടായിരുന്നു സുജിത്ത്.അവന്റെ വിസയുടെ പ്രശ്നവും നാട്ടില്‍ പോക്കുമെല്ലാം ഞാന്‍ ഇടപെട്ട് അവനെ സഹായിച്ചിരുന്നു.അവന്‍ ഇടക്ക് എന്നെ വിളിക്കാറുണ്ട്.എന്നെ വലിയ കാര്യമാ അവന്.
അവനെ വിളിച്ചു...
''സുജിത്തെ എനിക്ക് താമസിക്കാന്‍ വാടകക്ക് വീട് കിട്ടൊ?........ചെറുത് മതി...ഞാന്‍ ഒറ്റക്കാണ് വരുന്നത്''
''ഇക്ക വന്നൊ അതൊക്കെ ഞാന്‍ ശരിയാക്കാ''
''മോളെ ഞാന്‍ എല്ലാ ആഴ്ച്ചയും വരാട്ടൊ...''
അവളുടെ കവിളിലും ഞങ്ങളുടെ കരള് തുടിക്കുന്ന അവളുടെ വയറ്റത്തും ഉമ്മ കൊടുത്തു.
എന്റെ സന്തതസഹജാരി അംബാസിഡറിന്റെ ഗിയര്‍ ഇട്ടു കൊല്ലം കരുനാഗപ്പള്ളിയിലേക്ക്......................
നാലു മണിക്കൂര്‍ ഡ്രൈവ് ചെയ്തു.
കരുനാഗപ്പള്ളി എത്തിയപ്പോള്‍ താജ്മഹലിന്റെ മാതൃകയില്‍ നിര്‍മ്മിച്ച സുന്ദരമായ ഒരു പള്ളി കണ്ടു.അവിടെ കയറി പ്രാര്‍ത്ഥിച്ചു.അവിടെ മഹാന്‍മാരായ സൂഫിവര്യന്‍മാരുടെ ദര്‍ഗക ഉണ്ട്.അവിടെ കുറച്ച് നേരം ഇരുന്നു.മനസ്സിനു നല്ല കുളിര്‍മ്മ കിട്ടി ക്ഷീണം മാറി.
അവിടെ അന്ത്യവിശ്രമം കൊള്ളുന്ന മഹാന് അന്നത്തെ രാജാവ് പള്ളിപണിയാന്‍ കാവ് ഇരിക്കുന്ന കൊടുത്തതാണെന്നും അങ്ങിനെയാണ് കരുനാഗപ്പള്ളി എന്ന പേര് ഉണ്ടായത് എന്നും,അവിടത്തെ ഒരു പ്രായമുള്ള മനുഷ്യന്‍ പറഞ്ഞു.
അവിടെ നിന്ന് ഇറങ്ങി സുജിത്തിനെ വിളിച്ചു.
''ഇക്ക അവിടന്ന് കുറച്ച് കൂടി പോരണം,അമൃതപുരിയിലേക്കുള്ള വഴി ചോദിച്ചാല്‍ മതി.''
അമൃതപുരി നാല് കിലോമീറ്റര്‍ ബോര്‍ഡ് കണ്ടു.മാതാ അമൃതാനന്ദമയിടെ ജന്മ നാടാണ്.അമ്പലങ്ങള്‍ ഒരുപാട് കാണുന്നുണ്ട്.എന്റെ നാട്ടില് ഒരു കിലോമീറ്റില്‍ അഞ്ച് പള്ളികള്‍ എന്ന പോലെ ഇവിടെ അമ്പലങ്ങള്‍.ഹിന്ദുക്കള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലം.വഴിയില്‍ സുജിത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
''ഇക്ക വീട് കിട്ടിയില്ല....ഇക്കാക്ക് എന്റെ വീട്ടില്‍ നില്‍ക്കാമൊ?....അമ്മയും അച്ചനും ഞാനും മാത്രമേ ഉള്ളു അവിടെ...പ്ലീസ് ഇക്ക''
''അത് ബുദ്ധിമുട്ടാവില്ലെ സുജിത്തെ.....ഞാന്‍ ഹോട്ടലില്‍ മുറിയെടുത്തോളാം''
''എന്റെ നാട്ടില് വന്നിട്ട് ഇക്ക ഹോട്ടലില്‍ താമസിക്കാനൊ...ഞാന്‍ സമ്മതിക്കില്ല.....വീട് ശരിയാവുന്നത് വരെ നിന്നാല്‍ മതി...പ്ലീസ്''
അങ്ങിനെ സമ്മതിക്കേണ്ടി വന്നു.
കാറ് അവന്റ വീട്ടിലേക്ക് കടക്കില്ല മുന്നിലെ വീട്ടില് പാര്‍ക്ക് ചെയ്തു.ഞാന്‍ ഇറങ്ങിയ ഉടനെ പത്ത് വയസ്സായ പെണ്‍കുട്ടി ഒാടി വന്നു.എന്നെ നോക്കി ചിരിച്ചു.വലിയ വിടര്‍ന്ന കണ്ണുകളും നീണ്ട നല്ല ഭംഗിയുള്ള ചുരുണ്ട മുടിയും നല്ല നിഷ്കളങ്കമായ മുഖവും.
''മോളുടെ പേരെന്താ?''
''നന്ദന''
ആ വീട്ടില്‍ നിന്ന് ഒരു അമ്മൂമ്മയും ചേച്ചിയും വന്നു.എന്നോട് യാത്ര സുഖമായിരുന്നൊ എന്നെല്ലാം ചോദിച്ചു.
സുജിത്ത് പറഞ്ഞു...
''ഇത് നന്ദനയുടെ അമ്മയും അമ്മൂമ്മയും ആണ്.....അച്ചന്‍ ദുബായിലാണ്.....''
സുജിത്തിന്റെയും അമ്മയുടെയും അച്ചന്റെയും അയല്‍വാസികളുടെയും സ്നേഹം ,സഹകരണം എല്ലാം എന്നെ അത്ഭുതപെടുത്തി.അവരിലൊരാളായി അവര്‍ എന്നെ സ്നേഹിച്ചു.
വാടക വീട് എടുത്ത് മാറാന്‍ അവര്‍ എന്നെ സമ്മതിച്ചില്ല.എന്റെ ഉമ്മ എനിക്ക് ഭക്ഷണം ഒരുക്കി കാത്തിരിക്കുന്നത് പോലെ അമ്മ എനിക്ക് ഭക്ഷണം ഒരുക്കി വെച്ചിട്ടുണ്ടാകും.
ക്രിസ്തുമസ്സിന് പുല്‍കൂട് ഉണ്ടാക്കാന്‍ നന്ദനകുട്ടി കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ ഞാന്‍ നല്ല ഒരു പുല്‍കൂട് സെറ്റ് ചെയ്ത് കൊടുത്തു.
പെട്ടെന്നാണ് ഞാനും നന്ദനകുട്ടിയും നല്ല കൂട്ടായത്.
ചില ദിവസങ്ങളില്‍ അമ്പലത്തില്‍ നിന്നാണ് ഊണ്.അമ്പലത്തില്‍ ഭാഗവതസപ്താഹ യഞ്ജം ഉണ്ടാകുമ്പോള്‍ നല്ല അടപ്രദമന്‍ കൂട്ടി സദ്യ ഉണ്ടാകും.നന്ദന കുട്ടി ആണ് എന്നെയും കൊണ്ട് പോവുക.
ഡ്രൈവ് ചെയ്യാന്‍ മടി ഉള്ളത് കൊണ്ട്
എല്ലാ ശനിയാഴ്ചയും വൈകിട്ടുള്ള ഇന്റര്‍സിറ്റിക്ക് തൃശൂര്‍ക്ക് കയറും.തിങ്കളാഴ്ച രാവിലെ തിരിച്ച് എത്തും.വരുമ്പോള്‍ ഇറച്ചിയും പത്തിരിയും ഉമ്മാനെ കൊണ്ട് ഉണ്ടാക്കി പൊതിഞ്ഞ് കൊണ്ട് വരും,നന്ദന കുട്ടിക്കാണ്.അവള്‍ ഞാന്‍ വരുമ്പോഴേക്കും എന്റെ ബെന്‍സ് കഴുകി വൃത്തിയാക്കിയിട്ടുണ്ടാകും.
നന്ദന കുട്ടി എപ്പോളും പറയും
''ഇക്കാക്ക് ഈപറക്കും തളിക മാറ്റിക്കൂടെ''
''ഇത് രാജാവ് ആണ് മോളെ ബെന്‍സില് പോലും കിട്ടൂല്ല ഇതിലെ യാത്ര.....''
''ഉണ്ണി വരുമ്പോള്‍ എന്നെ ഇതില് തൃശൂര്‍ക്ക് കൊണ്ട് പോണം.......ഇക്കാക്ക് ആണ് ഉണ്ണി വേണൊ?പെണ്ണ് ഉണ്ണി വേണൊ?
''എനിക്ക് നന്ദന കുട്ടിടെ പോലെ ഉള്ള പെണ്ണുണ്ണി മതി''
അന്ന് നാട്ടില്‍ നിന്ന് വന്നപ്പോള്‍ നന്ദന കുട്ടി നല്ല സന്തോഷത്തിലായിരുന്നു.നാളെ അവളുടെ അച്ചന്‍ വരും.
''അച്ചന്‍ വരുമ്പോള്‍ ഇക്കാക്ക് ഞാനൊരു കൂട്ടം കൊണ്ട് വരാന്‍ പറഞ്ഞിട്ടുണ്ട്''
''എന്തൂട്ടാണ് കാന്താരി''
''മന്തൂട്ടും കായ പുഴുങ്ങിയത് അമ്പത്താറ് കഷ്ണം........മോന്‍ അച്ചന്‍ വരുമ്പോള്‍ കണ്ടാമതീട്ടാ''
വലിയ ഇഷ്ടമാ അവള്‍ക്ക് അച്ചനെ.ജയന്‍ എന്നാണ് അവളുടെ അച്ചന്റെ പേര്.ദിവസവും ഒരുപാട് നേരം അച്ചനും മോളും സംസാരിക്കും.ഇടക്ക് ഒക്കെ അവള് എന്റെ കയ്യില് ഫോണ് തരും.ജയന്‍ ചേട്ടന്‍ എന്നോട് സംസാരിക്കും.
''എപ്പോളും അവള് ഇയാളുടെ കാര്യം പറയും.......
ഞാനും തന്റെ പോലെ പ്രവാസം അവസാനിപ്പിക്കാന്‍ പോകേണ്.നാട്ടില് ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കണം.നന്ദന മോള് എന്നെ കാണാതെ സങ്കടം വരണൂന്ന്..എപ്പോളും പറയും''
'' ഇക്ക അച്ചനെ കൊണ്ട് വരാന്‍ നമുക്ക് ബെന്‍സില് പോവാം''
''പിന്നെന്താ നമുക്ക് പോവാലൊ.......സുന്ദരി''
നേരത്തെ കിടന്നു രാവിലെ തന്നെ എയര്‍പോര്‍ട്ടില്‍ പോകാനുള്ളതാ.ജനലില്‍ കൂടി നോക്കിയപ്പോള്‍ അവിടെ ആരും കിടന്നിട്ടില്ല.നാളെ അച്ചന്‍ വരുകയല്ലെ കുറുമ്പത്തി ഇന്ന് അവിടെ ആരേം ഉറക്കില്ല.
വാതിലില്‍ തട്ട് കേട്ട് ആണ് ഞാന്‍ ഉണര്‍ന്നത്.സമയം നോക്കിയപ്പോള്‍ പന്ത്രണ്ട് മണി ആയിട്ടുള്ളു.
സുജിത്താണ്.......''ഇക്ക മാമന്‍ വിളിച്ചിരുന്നു,ദുബായ് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴിക്ക് ജയന്‍ ചേട്ടന്‍ സഞ്ചരിച്ചിരുന്ന വണ്ടി ആക്സിഡണ്ടായി......മാമന്‍...........മാമന്‍ പറഞ്ഞു ജയന്‍ ചേട്ടന്‍ അപകട സ്ഥത്ത് വെച്ച് തന്നെ മരിച്ചു.''
പടച്ചോനെ എന്താ ഈ കേള്‍ക്കുന്നത്.ഞാന്‍ കുറച്ച് നേരം അവിടെ ഇരുന്നു,ആകെ മനസ്സ് ശൂന്ന്യമായി.ഹൃദയം വല്ലാതെ ഇടിച്ച് കൊണ്ടിരുന്നു.എന്ത് ചെയ്യണം എന്നറിയാതെ അവിടെ ഇരുന്ന് നേരം വെളുപ്പിച്ചു.
രാവിലെ അവിടെ നിറച്ച് ആളുകള്‍ എത്തി.എനിക്ക് ആ കുഞ്ഞിനെ കാണാനുള്ള ശക്തി ഇല്ല.
ബോഡി എത്താന്‍ ഒരാഴ്ച കഴിയും.അവിടെ നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞില്ല.ഞാന്‍ നാട്ടിലേക്ക് പോന്നു.
ജയന്‍ ചേട്ടന്റെ സംസ്കാരം കഴിഞ്ഞു കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കരുനാഗപ്പള്ളിയിലേക്ക് തിരിച്ച് പോന്നത്.
പതിവ് പോലെ ഉമ്മ പത്തിരിയും ഇറച്ചിയും ഉമ്മ എടുത്ത് വെച്ചിരുന്നു.എനിക്ക് അത് എടുക്കാന്‍ തോന്നിയില്ല.
നന്ദന മോളുടെ വീട് എത്താനായപ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു.
പക്ഷെ വീട് പൂട്ടിയിരിക്കുകയായിരുന്നു.
''അവരെ നന്ദനയുടെ അമ്മയുടെ വീട്ടുകാര് കൂട്ടി കൊണ്ട് പോയി.....നന്ദന കുട്ടി പോകുമ്പോള്‍ ഇക്കാനെ അന്വേഷിച്ചു....ഇത് തരാന്‍ ഏല്‍പിച്ചു.''
സുജിത്ത് നന്ദന കുട്ടിടെ അച്ചന്റെ മണമുള്ള പൊതി എന്റെ കൈകളില്‍ തന്നു.
എന്റെ കൈകള്‍ വിറച്ചു......ഞാനത് തുറന്നു നോക്കി.......
''കുട്ടിഉടുപ്പും ............കുഞ്ഞ് സ്വര്‍ണ്ണ കമ്മലും''
..................................................................
സിയാദ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot