നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആലിൻചോട്ടിലെ സായാഹ്നം-കഥ



ശരീരശോധനയ്ക്കു ശേഷം പ്രാണായാമം.
അളവിലും രുചിയിലും മിതമായ പ്രാതലിനുശേഷം മിതമായ പത്രപാരായണം.
രാഷ്ട്രീയം, യുദ്ധം, ഭീകരവാദം, തൊഴിലാളിസമരങ്ങള്‍ എന്നീ അനാവശ്യ വാര്‍ത്തകള്‍ ഒഴിവാക്കി, അമ്മയുടെ അമ്രുത വചനങ്ങളും, ക്ഷേത്രങ്ങളിലെ ഉത്സവവിശേഷങ്ങളും മാത്രം വായിയ്ക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കും.
ഈ പ്രായത്തില്‍എല്ലാം മിതമായിരിയ്ക്കണമെന്ന് ഞങ്ങളുടെ യോഗ-ഗുരു ആവര്‍ത്തിയ്ക്കാറുണ്ട്. മനസ്സിനെ പ്രക്ഷുബ്ധമാക്കുന്നതെല്ലാം ഒഴിവാക്കണമെന്ന് ചുരുക്കം.
ഭഗവത്കഥകളുടെ കാര്യത്തില്‍ മിതത്വം പാലിയ്ക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയകലുഷിതമായ മനസ്സിനെ അതു ശുദ്ധമാകുന്നു.
യുദ്ധം ചെയ്യാതെ അതു യുദ്ധത്തെ മറികടക്കുന്നു.
നിലനില്പ് വെറും മായയാതുകൊണ്ട് അതിനുവേണ്ടി സമരം ചെയ്യുന്നത് പാഴ്വേലയാണെന്ന് അതു പറഞ്ഞുതരുന്നു.
ഊണിനുമുറക്കത്തിനുമുള്ള കുറച്ചു നേരം ഒഴിച്ച് മറ്റു സമയമെല്ലാം അതുകൊണ്ട് ഞങ്ങള്‍ ഭഗവത്കഥകള്‍ വായിച്ചും കേട്ടും മനസ്സിനെ ശന്തമാക്കാന്‍ ഉപയോഗിയ്ക്കുന്നു.
വൈകുന്നേരങ്ങളില്‍ അമ്പലമൈതാനത്തിലെ ആല്‍ത്തറയുടെ കുടക്കീഴില്‍ ഒത്തുചേരുന്ന ഞങ്ങള്‍ ജ്യോതിഷം,യോഗം, പ്രമേഹത്തിനുള്ള ആയുര്വേദ വിധികള്‍ എന്നീ വിഷയങ്ങളാണ് സാധാരണ ചര്‍ച്ച ചെയ്യാറുള്ളത്. ഒരാള്‍ പറഞ്ഞതിനെ മറ്റെല്ലാവരും ആദരവോടെ അംഗീകരിയ്ക്കുന്നു. മറുവാക്കുകള്‍ ഇല്ലാത്ത ശാന്തമായ ചര്‍ച്ചയായിരുന്നു അത്
ശുഭ്രവസ്ത്രധാരികളായ സ്ത്രീകളും അവര്‍ക്കു തുണയായി ഡബിളും, അംഗവസ്ത്രവും ,മാറോളം ഞാന്നുകിടക്കുന്ന കനത്ത സ്വര്‍ണ്ണമാലയും അണിഞ്ഞ ആണുങ്ങളും അമ്പലത്തിലേയ്ക്ക് പോകുന്നതു കാണുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത സംത്രുപ്തി തോന്നാറൂണ്ട്. ഞങ്ങളെ പിന്തുടര്‍ന്ന് ശാന്തിയുടെ മാര്‍ഗ്ഗം പിന്തുടരുന്നവരാണ് അവരും.
അമ്പലനട്യ്ക്കല്‍ നടത്തുന്ന അവരുടെ ഉണ്ണികളുടെ ചോറൂണിന് സ്വര്‍ണ്ണംകൊണ്ട് പണിചെയ്യിച്ച മാലയും അരഞ്ഞാണവും കൊടുക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കാറൂണ്ട്.
അമ്രുത ടി വിയിലെ ടോപ്-ടന്‍ വാര്‍ത്തകളുടെ തലക്കെട്ടുക്കെട്ട് കേട്ട് ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിമാനത്താവളത്തിലെ ബോംബ് ഭീഷണിയെപറ്റിയുള്ള വാര്‍ത്ത ചിലപ്പോഴൊക്കെ ഞങ്ങളെ ശല്യപ്പെടുത്താറുണ്ട്. അടുത്തയാഴ്ച്ച മോനും മരുമകളും അമേരിക്കയില്‍നിന്ന് പുറപ്പെടും. പൗത്രന്റെ ചോറൂണ് ഗുരുവായൂരില്‍ വെച്ചാണ്. വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങുന്നതുവരെ ഞങ്ങള്‍ക്ക് മനസ്സിനു സമാധാനമില്ല.

By
രാജൻ പടുത്തോൾ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot